close
Sayahna Sayahna
Search

മടിയില്‍ നിറയെ മഞ്ചാടിമണികളുമായി



മടിയില്‍ നിറയെ മഞ്ചാടിമണികളുമായി
Sundar.jpg
സുന്ദര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 06 30
ലക്കം 824

ചെറുകഥ


ആംബുലന്‍സിനും സൈക്കിളിനുമൊഴികെ ഒരു വാഹനത്തിനും പ്രവേശനമില്ല എന്നെഴുതിയ ബോര്‍ഡിന്റെയടുത്തായി ശങ്കര്‍ കൊണ്ടേസ പാര്‍ക്ക് ചെയ്തു. ക്യാമറയും റെക്കാര്‍ഡറുമടങ്ങുന്ന ബാഗ് ചുമലിലിട്ട് നടന്നു.

എന്തൊരിടമാണ്. നിറയെ മരങ്ങള്‍. ഈട്ടിയും, വാകയും, പ്ളാവും, മാവും, രാജമല്ലിയും, പേരറിയാത്ത അനവധി മരങ്ങളും. പലയിടങ്ങളിലും പച്ചപ്പിനിടയ്ക്ക് കാണാവുന്ന കെട്ടിടങ്ങളുടെ മനോഹരമായ മുഖപ്പുകള്‍.

ഏതോ ഒരു കോണില്‍ നിന്നും അനിത നടന്നെത്തി. നന്നായൊന്ന് പുഞ്ചിരിച്ചു. ശങ്കര്‍ അവളുടെ തലയില്‍ വെറുതെ വലംകൈ കൊണ്ട് ഉലച്ചു. അവള്‍ ഒഴിഞ്ഞുമാറി, ചിരിച്ച് വീണ്ടും ഒപ്പം നടന്നു.

ഒററയടിപ്പാതയുടെ ഒരു വശത്തായ് പടര്‍ന്നു പന്തലിച്ച് തണല്‍ വിരിച്ച ഒരു മഞ്ചാടി മരത്തിന്റെ ചോട്ടില്‍ ഒരു വീല്‍ ചെയര്‍. അതിന്റെയടുത്തായ് മരത്തില്‍ ചാരിയിരിക്കുന്ന വൃദ്ധയായൊരു ആംഗ്ളോ ഇന്ത്യന്‍ സ്ത്രീ. കൈയിലെന്തോ മുറുക്കെ പിടിച്ചിരിക്കുന്നു.

അടുത്തെത്തിയപ്പോഴാണ് അവരുടെ നരച്ച ഫ്രോക്കിന്റെ മടിയില്‍ നിറയെ ചുകന്ന മഞ്ചാടിമണികളാണെന്ന് കണ്ടത്.

അനിത പരിചയപ്പെടുത്തി.

ഇത് മിസ്സിസ് ഫെര്‍ണാന്‍ഡസ്.

അവര്‍ തലയുയര്‍ത്തി നോക്കിയതുപോലുമില്ല. കൈയിലിരിക്കുന്ന ഒരു പിടി മഞ്ചാടി അവര്‍ മെല്ലെ, ചുകപ്പിന്റെയൊരു പ്രഭ പോലെ ഫ്രോക്കിലേക്കിട്ടു. കുറെ ചിതറി നിലത്തു വീണു. അയാള്‍ കുനിഞ്ഞ്, അത് പെറുക്കി, മണ്ണു തുടച്ച് കൈയിലേക്ക് വച്ചുകൊടുത്തു.

വാര്‍ദ്ധക്യം ബാധിച്ച, തെളിഞ്ഞുയര്‍ന്ന ഞരമ്പുകളോടുന്ന, വിറയാര്‍ന്ന കൈയുകള്‍. അവര്‍ തലയുയര്‍ത്തി. ചുളിഞ്ഞ് വിളറിയ മുഖത്ത് ഇളം പച്ച ഗോട്ടി പോലുള്ള കണ്ണുകള്‍. കണ്ണൊന്ന് തിളങ്ങി പിന്നെ സ്വന്തം ശബ്ദത്തെപ്പോലും പേടിക്കും പോലെ പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു — താങ്ക്‌യു, താങ്ക്‌യു വില്‍ഫ്രഡ്.

അയാള്‍ അനിതയെ നോക്കി. അനിത, അവിടവിടെ കാണുന്ന മഞ്ചാടിമണികള്‍ ശേഖരിക്കുകയാണ്.

അയാള്‍ക്കെന്ത് പറയണമെന്നറിയില്ല.

പിന്നെ മെല്ലെ എഴുന്നേററപ്പോള്‍ അയാള്‍ പറഞ്ഞു — പ്ളീസ് ഡോന്റ് മെന്‍ഷന്‍.

മിസ്സിസ് ഫെര്‍ണാന്‍ഡസ് മുഖമൊന്നു് ഉയര്‍ത്തിയതു പോലുമില്ല.

അനിത ഒരുപിടി മഞ്ചാടി മണികളുമായ് അടുത്തെത്തി.

നടക്കാം.

ശരി.

അനിത നിന്ന്, ബാഗില്‍ നിന്നും ഒരു കവറെടുത്ത്, അതിലാ മഞ്ചാടിമുത്തുകള്‍ മുഴുവനുമിട്ട്, പിന്നെ താര്‍ത്ഥം വാങ്ങാനെന്ന പോലെ കൈ പിടിച്ച്... ഒരു മഞ്ചാടിമണി മാത്രം ആയുര്‍രേഖയ്‌ക്കും ബുദ്ധിരേഖയ്‌ക്കുമിടയ്‌ക്ക് ചുവന്ന് തിളങ്ങി. ഇതൊക്കെ പിന്നീടവര്‍ക്ക് കൊടുക്കാനാണ്. അവര്‍ ഹാപ്പിയാവും.

ആരാണ് വില്‍ഫ്രഡ്? അയാള്‍ ചോദിച്ചു. മിസ്സിസ് ഫെര്‍ണാന്‍ഡസിന്റെ അവസാ

നത്തെ മകന്‍.

ആയാളിപ്പോഴെവിടെയാണ്?

സ്റ്റേറ്റ്സില്‍. ഏതോ അമേരിക്കന്‍ ഡോക്ടറെ വിവാഹം കഴിച്ച് അവിടെ കൂടിയിരിക്കുകയാണ്.

ഇവിടെ വരാറില്ലേ? കത്തയയ്ക്കാറില്ലേ? അനിത നിന്നു.

മിസ്റ്റര്‍ ഫെര്‍ണാന്‍ഡസ് ഒരു എഞ്ചിന്‍ ഡ്രൈവറായിരുന്നു. ഒരു ററിപ്പിക്കല്‍ ആംഗ്ളോ ഇന്ത്യന്‍. അവര്‍ക്ക് പതിനൊന്നു മക്കള്‍. മൂന്നു കുട്ടികള്‍ മരിച്ചു പോയി. ബാക്കിയെല്ലാവരും വിദേശത്താണ്. മൂത്ത മകന്‍ ആസ്ട്രേലിയയില്‍. ഒരു പെണ്‍കുട്ടി ജര്‍മ്മനിയില്‍. രണ്ടുപേര്‍ ഗള്‍ഫില്‍. ബാക്കിയുള്ളവര്‍ എവിടെയാണെന്നു പോലും അറിയില്ല.

അവരൊക്കെ വരാറില്ലേ?

അനിത മുഖത്തേക്കുറ്റുനോക്കി.

ഇല്ല. നാലുവര്‍ഷം മുമ്പ് ഫെര്‍ണാന്‍ഡസ് മരിച്ചു. മക്കളെ അറിയിക്കാന്‍ ആരുടെയും വിലാസം പോലും ഉണ്ടായിരുന്നില്ല. അവര്‍ മരണവാര്‍ത്ത നാഷണല്‍ ഡെയ്‌ലീസില്‍ പരസ്യം ചെയ്തു. എന്നിട്ടും ആരും എത്തിയില്ല.

ഒന്ന് നിറുത്തി, അനിത തുടര്‍ന്നു:

കൊച്ചു കോട്ടേജും സ്ഥലവും അടുക്കളയില്‍ നിന്നിരുന്ന മിസ്സിസ് മാത്യൂസിന്റെ മകന്‍ വിറ്റുകൊടുത്തു. അയാള്‍ മാത്രമാണ് ഇടയ്ക്കിടെ വരാറ്. അയാള്‍ വരുമ്പോള്‍ സ്റ്റാമ്പുകള്‍ കൊണ്ടു കൊടുക്കും.

സ്റ്റാമ്പുകളോ?

അതെ.

മിസ്സിസ് ഫെര്‍ണാന്‍ഡസിന്റെ സ്റ്റാമ്പ് കളക്ഷന്‍ കാണേണ്ടതാണ്. സാധാരണ ആരെ കണ്ടാലും അവര്‍ ചോദിക്കും — ഡു യു ഹാവ് എനി സ്റ്റാമ്പ്സ് ഫോര്‍ മൈ സണ്‍? ഒരു മകന്റെ ഹോബി സ്റ്റാമ്പ് കളക്ഷനായിരുന്നു. അവനു വേണ്ടി പണ്ടേ ശേഖരിക്കുമായിരുന്നു. അവന്‍ ചേര്‍ത്തു വച്ചതും, അവനു വേണ്ടി ചെര്‍ത്തു വച്ചതും, ഒരു നിധിപോലെ അവര്‍ സൂക്ഷിക്കുന്നു. ആരേം തൊടാന്‍ കൂടി സമ്മതിക്കില്ല. ചിലപ്പോ എന്നെ ചിലത് കാട്ടിത്തരാറുണ്ട്. ഓരോന്നിന്റെയും ചരിത്രവും അവര്‍ക്കറിയാം. മകന്‍ വരുമ്പോള്‍ കൊടുക്കാന്‍ വേണ്ടിയാണ് ശേഖരിക്കുന്നത്.

മഞ്ചാടിമണികളോ?

ഓ, അത് അവര്‍ക്കും മംഗളം മാമിക്കും വേണ്ടി ശേഖരിക്കുന്നതാണ്. എന്നിട്ടിടയ്ക്കിടെ അവര്‍ രണ്ടാളും കൂടി പല്ലാംകുഴി കളിക്കും.

മിസ്സ്, ഫോണ്‍ ഫോര്‍ യു.

ശബ്ദം കേട്ടപ്പോഴാണ് അല്പം മാറി, അനിതയുടെ ഇടതു വശത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. ഞാനിപ്പോ വരാം. എന്നിട്ട് പറമ്പാദ്യം കാണാം. പിന്നെ കമ്മ്യൂണിലേക്ക് പോവാം.

അയാള്‍ അവിടെ നിന്നു.

അനിത പെണ്‍കുട്ടിയോടൊപ്പം നടന്നു നീങ്ങുന്നത് കണ്ടു.

ഒരു പ്ളാവിന്റെ ചോട്ടില്‍ ഇഷ്ടിക കൊണ്ട് പണിഞ്ഞ വൃത്താകൃതിയിലുള്ള ബെഞ്ചിലിരുന്നു. ഇവിടെയിരുന്നാല്‍ പറമ്പിന്റെ പച്ചപ്പ് കാണാം.

ദൂരെ വിവിധ ആകൃതിയിലുള്ള കോട്ടേജുകള്‍. അതില്‍ നിറയെ വൃദ്ധരായ മനുഷ്യരായിരിക്കും. ആരോരുമില്ലാത്തവര്‍, മക്കള്‍ ഉപേക്ഷിച്ചവര്‍, ഭാര്യ മരിച്ചവര്‍, ഭര്‍ത്താവ് മരിച്ചവര്‍, വാര്‍ദ്ധക്യം നല്‍കിയ നിസ്സഹായതയോടെ പീള കെട്ടിയ കണ്ണുകളും, മങ്ങിയ ഓര്‍മ്മകളുമായ്, കുടുംബങ്ങളുണ്ടായിരുന്നവര്‍.

അയാള്‍ മിസ്സിസ് ഫെര്‍ണാന്‍ഡസിനെ നോക്കി. അതേ ഇരിപ്പിരിക്കുകയാണവര്‍. മഞ്ചാടിമണികള്‍ കൈയിലെടുത്ത്, വിരലുകള്‍ക്കിടയിലൂടെ ഫ്രോക്കിലേക്കിട്ട്, വീണ്ടുമെടുത്ത് ...

പതിനൊന്ന് പ്രസവം. എട്ട് മക്കള്‍... അയാള്‍ മനസ്സില്‍ അവരുടെ കോട്ടേജ് കണ്ടു. വൃത്തിയുള്ള കൊച്ചു വീട്. ക്രിസ്തുവിന്റെ തിരുരൂപം. കത്തിച്ച മെഴുകുതിരി. അടുക്കളയിലോരോന്ന് പാചകം ചെയ്യുന്ന മിസ്സിസ് ഫെര്‍ണാന്‍ഡസ്.

ട്വീസറുപയോഗിച്ച് മെല്ലെ സ്റ്റാമ്പ് ഇളക്കിയെടുക്കുന്ന സ്ത്രീ. കെട്ടിപ്പിടിച്ച് താങ്ക്‌യു മമ്മീ എന്നു പറയുന്ന പൂച്ചക്കണ്ണുള്ള കുട്ടി. കുട്ടികളെ നിരത്തി കുളിപ്പിക്കുന്ന മിസ്സിസ് ഫെര്‍ണാന്‍ഡസ്. തൊട്ടിലില്‍ കരയുന്ന എഡ്‌വേര്‍ഡിന്റെ അപ്പി നിറഞ്ഞ തുണി, കഴുകാന്‍ മാററി, മറ്റൊരു തുണിയിട്ട്, അവനെ കഴുകി, മുലകൊടുത്ത്, ആട്ടിയുറക്കി... വൈകുന്നേരങ്ങളില്‍ വെസ്‌റ്റേണ്‍ ക്ളാസിക്കല്‍ കേട്ട്, ഒരു ബിയറോ അല്പം വൈനോ കുടിക്കുന്ന ഫെര്‍ണാന്‍ഡസിനായ് അടുക്കളയില്‍ ഫിംഗര്‍ ചിപ്സുണ്ടാക്കുന്ന സ്ത്രീ. മക്കളുടെ ഓരോ വിജയത്തിനും പള്ളിയില്‍ മെഴുകുതിരി കത്തിച്ച്, മദര്‍ മേരിയോടു പ്രോര്‍ത്ഥിച്ച്, മക്കളെ കെട്ടിപ്പുണര്‍ന്ന് നിറുകയില്‍ ഉമ്മവച്ച്, അവരുടെ പിഞ്ഞിപ്പോയ വേഷം തുന്നി, ഫ്രോക്ക് തുന്നി, കൈലേസ് തുന്നിീ, വീട് വലയടിച്ച്, പൂന്തോട്ടം നനച്ച്, റോസ് പറിച്ച് പെണ്‍മക്കളുടെ ഉടുപ്പില്‍ ചൂടി, അവരുടെ യൂണിഫോറം കഴുകിത്തേച്ച്, ഷൂ പോളീഷ് ചെയ്ത്, മകന്റെയോ മകളുടെയോ പനികിടക്കയിലിരുന്ന് നേര്‍ത്ത തുണി നനച്ച് പൊള്ളുന്ന നെറ്റിയില്‍ പതിച്ച്, മകനെയോ മകളെയോ കെട്ടിപ്പിടിച്ച് യാത്രയയച്ച്, മാനത്തേക്ക് പറന്നുയരുന്ന വിമാനത്തിലേക്ക് കൈയുയര്‍ത്തിക്കാട്ടി —

ഒരു നിറമാര്‍ന്ന ചലചിത്രംപോലെ ഒരു ജീവിതം മുന്നില്‍ നിറഞ്ഞു വരികയാണല്ലോ.

അയാള്‍ കണ്ണ് പൂട്ടി.

പോസ്റ്റുമാനെ കാത്ത് വഴിയില്‍ കണ്ണും നട്ട്, ഇന്നും ഇല്ല ഫെര്‍ണാന്‍ഡസ് എന്നു പറഞ്ഞ്, ഫെര്‍ണാന്‍ഡസ്സിന്റെ കിടക്കവിരി ശരിയാക്കി, ബെഡ്പാന്‍ മാററി വച്ചു കൊടുക്കുന്ന സ്ത്രീ. ഉത്തരത്തില്‍ നോക്കി, ഒന്നുമേ ഉരിയാടാതെ കിടക്കുന്ന ഫെര്‍ണാന്‍ഡസ്. വായിലേക്ക് ഒഴിച്ചുകൊടുക്കുന്ന മരുന്ന്. ആ പഴയ ഔണ്‍സ് ഗ്ളാസ്.

പിന്നെ ശവമഞ്ചത്തില്‍ ഫെര്‍ണാന്‍ഡസ്. ഒരു മൂലയ്ക്ക്, കരഞ്ഞു കരഞ്ഞ് കരയാനിനി കണ്ണീരില്ലാത്ത മിസ്സിസ് ഫെര്‍ണാന്‍ഡസ്. ഒഴിഞ്ഞ വീട്ടില്‍, ജനാലയ്ക്കടുത്ത്, ആടുന്ന കസേരയിലിരിക്കുന്ന, പിഞ്ഞിയ ഫ്രോക്കു ധരിച്ച മിസിസ്സ് ഫെര്‍ണാന്‍ഡസ്.

അയാള്‍ക്ക് പെട്ടെന്ന് അമ്മയെ ഓര്‍മ്മ വന്നു. അച്ഛനെ ഓര്‍മ്മ വന്നു. ഇന്നും അവന്റെ കത്തില്ല അല്ലേ, എന്ന അച്ഛന്റെ ഇപ്പോഴും പതറാത്ത നടക്കുന്ന അമ്മയെ കണ്ടു. അമ്മയുടെ തൂവെള്ള വേഷം കണ്ടു. നെററിയിലെ സിന്ദൂരം കണ്ടു. കണ്ണിന്റെ ചോട്ടിയ കറുത്ത പാട് കണ്ടു. അമ്മ ചുട്ടു തന്ന, ഒരു കോടി കുഞ്ഞിദ്വാരങ്ങളുള്ള ദോശയുടെയും, പഞ്ഞി പോലത്തെ ഇഡ്ഡലിയുടെയും ഓര്‍മ്മകളെത്തി. കാച്ചിയ വെളിച്ചെണ്ണയുടെ മണം ഉള്ളില്‍ നിറഞ്ഞു.

ഉണ്ണി ഓടല്ലേ എന്ന ശബ്ദം കേട്ടു.

അച്ഛന്റെ വിരലു പിടിച്ച് ഊടുവഴികളിലൂടെ നടന്ന ഉണ്ണിയെ കണ്ടു.

വല്ലപ്പോഴും നിക്കൊന്ന് വന്നൂടെ? ഇടയ്ക്കിടെ കത്തെഴുതിക്കൂടെ? ഇന്‍ലന്‍ഡില്‍ അമ്മയുടെ ഇപ്പോഴും വടിവൊത്ത കൈയക്ഷരം കണ്ടു.

അയാള്‍ കണ്ണു തുറന്നു.

ബെഞ്ചിന്റെയൊരു വളവില്‍ അനിതയിരിക്കുന്നു.

നീ എപ്പോ വന്നു? കുറേനേരമായോ?

ഉവ്വ്.

അനിതാ, എനിക്കൊന്ന് നാട്ടീപോണ്. അമ്മയേം അച്ഛനേം കാണണം. ഞാന്‍ വരാം. പിന്നെ ഫീച്ചറെഴുതാം.

അനിത അടുത്തു വന്ന്, വലംകൈ കവര്‍ന്ന്, ചുമലില്‍ തലോടി. അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍, ആര്‍ദ്രത കണ്ടപ്പോള്‍, അവള്‍ക്കെല്ലാം മനസ്സിലാവുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി.