close
Sayahna Sayahna
Search

മദിരാശിയില്‍ നിന്ന് ഒരു ആഗമനം


മദിരാശിയില്‍ നിന്ന് ഒരു ആഗമനം
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

ആറാം അദ്ധ്യായത്തില്‍ പറഞ്ഞകഥ നടന്നതിന്റെ പിറ്റേ ദിവസം രാവിലെ മൂര്‍ക്കില്ലാമന­യ്ക്കല്‍ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവന്‍, കേശവന്‍ നമ്പൂതിരി, വീട്ടിലുള്ള കാര്യസ്ഥന്മാര്‍, ഇവര് എല്ലാം പൂമുഖത്തു തന്നെ നിന്നിരുന്നു. മഠത്തില്‍ പാലടപ്രഥമന്‍, വലിയപപ്പടം, പഞ്ചസാര വട്ടമായി സദ്യയ്ക്ക് ഒരുക്കിയിരുന്നു. ഒരു കാര്യവശാല്‍ പിറ്റേ ദിവസം പുറപ്പെടാന്‍ തരമാകയില്ലെന്നും അതുകൊണ്ട് അതിന്റെ പിറ്റേ ദിവസം ഭക്ഷണത്തിനു തക്കവണ്ണം എത്തുമെന്നും അറിയിപ്പാന്‍ അന്നു തന്നെ രണ്ടാമത് അയച്ച എഴുത്തും കൊണ്ട് മനയ്ക്കല്‍ നിന്നു പോന്ന ആളുകള്‍ രാത്രിയായതിനാല്‍ വഴിയില്‍ താമസിച്ചു രാവിലെ മേല്‍പ്പറഞ്ഞ പ്രകാരം പഞ്ചുമേനോന്‍ മുതലായവര്‍ നമ്പൂതിരിപ്പാട്ടിലെ എഴുന്നള്ളത്തും കാത്തിരിക്കുമ്പോഴാണ് എത്തിയത്. എഴുത്തുവായിച്ച ഉടനെ കാരണവരു തറവാട്ടു ഭവനത്തിലേക്കും, നമ്പൂതിരി കുളിപ്പാനും, ശേഷം കൂടിയിരുന്നവര്‍ അവരവരുടെ പ്രവൃത്തിക്കും പോയി. കുറെ കഴിഞ്ഞപ്പോള്‍ ഇന്ദുലേഖാ കുളിക്കാന്‍ പുറപ്പെട്ടു. പൂമുഖത്തു വന്നു. ഇന്ദുലേഖയുടെ അമ്മയും പൂമുഖത്തു വന്നു.

ലക്ഷ്മിക്കുട്ടിയമ്മ
അല്ല കുട്ടീ, നീ എന്തിനാണു മണ്ണെണ്ണ വിളക്കു കത്തിച്ച് രാത്രി ഉറക്കൊഴിയുന്നത്? ഇന്നലെ എത്ര നേരം വായിച്ചു. അച്ഛന്‍ പോന്ന ശേഷം?
ഇന്ദുലേഖ
ഇല്ലാ, ഞാന്‍ വേഗം കിടന്ന് ഉറങ്ങിയിരിക്കുന്നു. അമ്മേ, കൊച്ചമ്മാമന്‍ എനിയും വന്നില്ലല്ലോ. ഇന്നലെ വരുമെന്നല്ലെ എഴുതിയത്?
ലക്ഷ്മിക്കുട്ടിയമ്മ
ശരിതന്നെ, ഇന്നു വരുമായിരിക്കും. അതോ എനി മാധവന്‍ അവിടെ പിടിച്ചു നിര്‍ത്തിയിരിക്കുമോ എന്നും അറിഞ്ഞില്ല.

ഇങ്ങനെ അവര്‍ പറഞ്ഞും കൊണ്ടിരിക്കുമ്പോള്‍ ഗോവിന്ദന്‍ കുട്ടിമേനോനും ഭൃത്യന്മാരും കെട്ടും പെട്ടിയുമായി കയറി വരുന്നത് ഇവര്‍ കണ്ടു. ഗോവിന്ദന്‍ കുട്ടി മേനോന്‍ തലേദിവസത്തെ വണ്ടിയെറങ്ങി വഴിയില്‍ പൂവള്ളി വക സത്രത്തില്‍ താമസിച്ച് അന്നു രാവിലെ സത്രത്തില്‍ നിന്നു പുറപ്പെട്ടു വീട്ടില്‍ എത്തിയതാണ്.

ഇന്ദുലേഖ
അതാ കൊച്ചമ്മാമന്‍ വരുന്നു.

എന്നു പറഞ്ഞു മന്ദഹാസത്തോടെ അമ്മാമന് അഭിമുഖമായി മിറ്റത്തേക്ക് എറങ്ങി. ലക്ഷ്മിക്കുട്ടി അമ്മയും കൂടെയിറങ്ങി.

ഗോവിന്ദന്‍കുട്ടിമേനോന്‍
ഇന്ദുലേഖയ്ക്ക് സുഖക്കേടൊന്നുമില്ലല്ലോ?
ഇന്ദുലേഖ
ഒന്നും ഇല്ലാ, ഇപ്പോള്‍ എനിക്കു സകലസുഖവും ആയി. കൊച്ചമ്മാമന്‍ ഇന്നലെ വരുമെന്നല്ലേ എഴുതിയത്. ഞങ്ങള്‍ കുറെ വിഷാദിച്ചു.

ഉടനെ ലക്ഷ്മിക്കുട്ടി അമ്മയും ഗോവിന്ദന്‍ കുട്ടിമേനോനും ഇന്ദുലേഖയും കൂടി അകത്തേക്കു പോയി. ഗോവിന്ദന്‍കുട്ടി മേനോന്‍ കുളി, ഭക്ഷണം മുതലായതു കഴിഞ്ഞ് അച്ഛനെ കാ­ണ്മാന്‍ അദ്ദേഹത്തിന്റെ  വീട്ടിലേക്കു പോയി കണ്ടു മടങ്ങി, അമ്മയുടെ അറയില്‍ പോയി അമ്മയേയും കണ്ട്,  ജ്യേഷ്ഠത്തിയേയും കണ്ട് ഇന്ദുലേഖയുടെ മാളികമുകളിലേക്കു കയറിച്ചെന്നു.

ഗോവിന്ദന്‍ കുട്ടിമേനോനെ കുറിച്ച് അല്പം എന്റെ വായനക്കാരോട് പറയണ്ടേ. അല്പമേ പറയേണ്ടതുള്ളൂ. എന്നാല്‍ സ്വഭാവത്തിന് അല്പം ഒരു വിനയം പോരായ്ക ഉണ്ടോ എന്നു സംശയം. സ്വാഭാവത്തിന് ഒരു പ്രകാരത്തിലും ചാപല്യം ഉണ്ടെന്നല്ല ഇതിന്റെ അര്‍ത്ഥം. ഇദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും ഇദ്ദേഹത്തെക്കുറിച്ചു നല്ല ബഹുമാനം ഉണ്ടായിരുന്നു. ശരീരാകൃതി കോമളമായിരുന്നു. തന്റെ മരിച്ചുപോയ മഹാനായ ജ്യേഷ്ഠനെപ്പോലെ ഭൂമിയിലുള്ള സകല ജീവികളിലും വെച്ച് ഇദ്ദേഹത്തിന് അതിവാത്സല്യം ഉണ്ടായിരുന്നത് ഇന്ദുലേഖയില്‍ ആയിരുന്നു.

അമ്മാമന്‍ വരുന്നതു കണ്ട ഉടനെ ഇന്ദുലേഖാ എഴുനീറ്റു കോച്ചിന്മേലെ കെടക്ക തട്ടിനന്നാക്കി അവിടെ ഇരിക്കേണമെന്നുള്ള ഭാവത്തോടെ നിന്നു. ഗോവിന്ദന്‍ കുട്ടി മേനോന്‍ ഉടനെ ഇരുന്നു. ഉടനെ വെള്ളിപ്പാത്രത്തില്‍ തന്റെ കൈകൊണ്ടു തന്നെ പ്രേമത്തോടെ ഉണ്ടാക്കിയ ചായയും ഒരു വെള്ളത്താമ്പാളത്തില്‍ കുറെ പലഹാരങ്ങളും ഒരു ചെറിയ മേശ മേല്‍വെച്ച് അമ്മമന്റെ അടുക്കെ കൊണ്ടുപോയി വെച്ചു. പിന്നെ അമ്മാമന്റെ കല്പനപ്രകാരം അടുക്കെ ഒരു കസാലയില്‍ ഇരുന്നു.

ഗോവിന്ദന്‍കുട്ടിമേനോന്‍
മാധവന്‍ സുഖക്കേടു കൂടാതെ അവിടെ എത്തി. ഉടനെ സിക്രട്ടരിയട്ടില്‍ നൂറ്റന്‍പത് ഉറുപ്പിക ശമ്പളമാവുമെന്നു തോന്നുന്നു. ഇന്ദുലേഖയ്ക്കു ഞാന്‍ പോവുമ്പോള്‍ തന്ന നോവല്‍ വായിച്ചു തീര്‍ന്നുവോ? നല്ലവണ്ണം മനസ്സിലാവുന്നുണ്ടോ? 

“മാധവന്‍” എന്ന ശബ്ദം തന്റെ മുഖത്തില്‍ നിന്നു പുറപ്പെട്ട ഉടനെയും പിന്നെ അദ്ദേഹത്തിന്ന് ഉദ്യോഗമാവാന്‍ പോകുന്നു എന്നു പറഞ്ഞപ്പോഴും ഇന്ദുലേഖയുടെ ചെന്താമരപ്പൂപോലെയുള്ള മുഖത്തില്‍ നിന്നു ലജ്ജ ഹേതുവായി പ്രത്യക്ഷമായ വളരെ സ്തോഭങ്ങള്‍ ഉണ്ടായി. ബുദ്ധിമാനായ ഗോവിന്ദന്‍ കുട്ടിമേനോന്‍ ഇങ്ങനെ ഉണ്ടാവുമെന്നു മുമ്പുതന്നെ കരുതിയിരുന്നു. എന്നാല്‍ ഇന്ദുലേഖയ്ക്കു കേള്‍പ്പാന്‍ ഇത്ര ഇഷ്ടമുള്ള വാക്കുകള്‍ വേറെ ഒന്നും ഇല്ലെന്നും താനുമായി മാധവനെക്കുറിച്ചു സംസാരിച്ചാല്‍ ലജ്ജയുണ്ടാവുമെന്നറിഞ്ഞ് ആവശ്യമുള്ള വിവരം ക്ഷണത്തില്‍ അറിയിച്ചു. തുടര്‍ച്ചയായിത്തന്നെ ക്ഷണേന വേറെ സംഭാഷണം തുടങ്ങി ഇന്ദുലേഖയുടെ മനസ്സു സമാധാനമാക്കി.

ഇന്ദുലേഖ
ആ നോവല്‍ ബഹു വിശേഷം തന്നെ. അതു ഞാന്‍ മുഴുവനും വായിച്ചു.
ഗോവിന്ദന്‍കുട്ടിമേനോന്‍
നീ രാത്രി കുറെ അധികം വായിക്കുന്നു എന്നു നിന്റെ അമ്മ പറഞ്ഞു. അധികം മുഷിഞ്ഞു വായിക്കരുത്.
ഇന്ദുലേഖ
ഞാന്‍ അധികം മുഷിയാറില്ലാ. രാത്രി ഞാന്‍ നേമം വായിക്കാറേ ഇല്ല. ഇന്നാള്‍ ഒരു രാത്രി യദൃച്ചയായി ഞാന്‍ ശാകുന്തളം വായിച്ചിരുന്നു. അന്ന് ഒരു സംഗതി വശാല്‍ വലിയച്ഛനും കേശവന്‍ നമ്പൂരിയും കൂടി ഇതിന്റെ മുകളില്‍ വന്നു. അവരു പറഞ്ഞിട്ടാണ് അമ്മ പറയുന്നത്. ഞാന്‍ രാത്രി നേമം വായിക്കാറേയില്ല.

പഞ്ചുമേനോന്റെ ശപഥത്തെക്കുറിച്ച് മാധവന്‍ മുഖേന ഗോവിന്ദന്‍കുട്ടി മേനോന്‍ അറിഞ്ഞിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.  പിന്നെ പഞ്ചുമേനോന്‍ നമ്പൂതിരിപ്പാട്ടിലേക്കൊണ്ടു സംബന്ധം നടത്താന്‍ ശ്രമം കലശലായി ചെയ്യുന്നുണ്ടെന്നു പഞ്ചുമേനോനും ഗോവിന്ദപ്പണിക്കരുമായി സംഭാഷണം കഴിഞ്ഞതിന്റെ മൂന്നാം ദിവസം ഗോവിന്ദപ്പണിക്കര്‍ മാധവനു മദിരാശിക്ക് എഴുതിയ എഴുത്തില്‍ പ്രസ്താവിച്ചതും ഗോവിന്ദന്‍കുട്ടിമേനോന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ദുലേഖാ മേല്‍ക്കാണിച്ച പ്രകാരം പറഞ്ഞപ്പോള്‍ ഒരു ഹാസ്യരസ സൂചകമായ മന്ദഹാസത്തോടെ, “എന്തിനാണ് അവര്‍ അന്നു നിന്റെ മുറിയില്‍ വന്നിരുന്നത്?” എന്ന് ചോദിച്ചു. ഇതു ചോദിച്ച ക്ഷണത്തില്‍ ഇന്ദുലേഖയുടെ കുവലയങ്ങള്‍ പോലെയുള്ള നീണ്ട കണ്ണുകളില്‍ വെള്ളം നിറഞ്ഞു പോയി.

ഗോവിന്ദന്‍കുട്ടിമേനോന്‍
എന്താണ്, ഇത്ര ബുദ്ധിയില്ലേ നിണക്ക്? ഗോഷ്ഠി കാണിക്കുന്നത് കണ്ടാല്‍ ചിറിക്കുകയല്ലേ വേണ്ടത്? നീ എന്തു ഗോഷ്ഠിയാണ് കാണിക്കുന്നത്? എനിയും കരയുവാന്‍ ഭാവമാണെങ്കില്‍ ഞാന്‍ ഇതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.
ഇന്ദുലേഖ
ഇല്ലാ, ഇനി ഞാന്‍ കരയുന്നില്ല.

ഉടനെ അന്നു രാത്രി ഉണ്ടായ സംഭാഷണത്തെക്കുറിച്ചു മുഴുവന്‍ പറഞ്ഞു. ഗോവിന്ദന്‍ കുട്ടിമേനോന്‍ വളരെ ചിറിച്ചു – മനസ്സു കൊണ്ടു തന്റെ മരുമകളുടെ ബുദ്ധിശക്തിയെ ഓര്‍ത്തു വളരെ ബഹുമാനിച്ചു.

ഇന്ദുലേഖ
നാളെ ഈ നമ്പൂതിരിപ്പാടു വരുന്നുണ്ടത്രേ.
ഗോവിന്ദന്‍കുട്ടിമേനോന്‍
(ഒന്ന് ഉറക്കെ ചിറിച്ച്) നാളെ വരട്ടെ. അച്ഛന്‍ എന്നോട് ഈ വിവരത്തെക്കുറിച്ചു പറഞ്ഞു.
ഇന്ദുലേഖ
കൊച്ചമ്മാമന്‍ എന്തു പറഞ്ഞു മറുവടിയായി?
ഗോവിന്ദന്‍കുട്ടിമേനോന്‍
ഞാന്‍ ഒന്നും പറഞ്ഞില്ലാ. എനിക്ക് ഈ കാര്യത്തില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്തപോലെ കേട്ടുനിന്നു. ഞാന്‍ മാധവന്റെ അച്ഛനെ കണ്ടിട്ടില്ല. അവിടെ ഒന്നു പോണം.

എന്നു പറഞ്ഞു ഗോവിന്ദന്‍കുട്ടി മേനോന്‍ എണീട്ടു.

ഇന്ദുലേഖ
എനി നാളത്തെ ഘോഷം എന്തെല്ലാമോ അറിഞ്ഞില്ലാ. 

“ഒന്നും വരാനില്ല” എന്ന് പറഞ്ഞു ചിറിച്ചും കൊണ്ടു ഗോവിന്ദന്‍കുട്ടി മേനോന്‍ ഗോവിന്ദപ്പണിക്കരുടെ വീട്ടിലേയ്ക്കായി പുറപ്പെട്ടു.