close
Sayahna Sayahna
Search

മരണത്തിന്ന് ആദരാഞ്ജലി


മരണത്തിന്ന് ആദരാഞ്ജലി
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128


ആർട്ടിസ്റ്റ് കെ. ദാമോദരന്റെ ദില്ലിയിലെ ചിത്രപ്രദർശനം


ആദാരഞ്ജലി അതും തന്റെ നല്ല പാതിയെ ജീവിതപ്രഭാതത്തിൽത്തന്നെ തട്ടിയെടുത്ത മരണത്തിന്ന് ഒരു ചെറുപ്പക്കാരൻ അർപ്പിക്കുന്നത്. ഏപ്രിൽ 23 മുതൽ 29 വരെ ദില്ലിയിലെ രവീന്ദ്രഭവൻ ഗാലറിയിൽ പ്രദർശിപ്പിച്ച പതിനെട്ടു ചിത്രങ്ങൾ കെ. ദാമോദരന്റെ കലാരംഗത്തെ ഒരു വഴിത്തിരിവു കാണിക്കുന്നു.

ദാമോദരൻ, എഴുപതിലും എഴുപത്തിയൊന്നിലുമായി വരച്ച നാലുചിത്രങ്ങളുടെ വിഷയം മരണമാണ്. നിഷ്ഠുരമായ, സുനിശ്ചിതമായ മരണത്തിന്റെ ദുരൂഹവും, ഭയാനകവുമായ ഭാവങ്ങൾ ഈ നാലു ചിത്രങ്ങളിൽ കാണാം. ചിത്രങ്ങളിൽ മരണം നേരിട്ടു പ്രത്യക്ഷപ്പെടുന്നില്ല. ഹോമേജ് ടു ഡെത്ത്, നമ്പർ രണ്ടിൽ അതു പ്രത്യക്ഷപ്പെടുമ്പോൾ ത്തന്നെ ബീഭത്സമായ ഒരു മുഖംമൂടി ധരിക്കുന്നു. ഇതേചിത്രത്തിൽത്തന്നെ കിടക്കുന്ന സ്ത്രീരൂപത്തിന്റെ യാന്ത്രികത, നിർവികാരത, നിങ്ങളെ അത്ഭുതപ്പെടുത്തും. മറ്റു മൂന്നു ചിത്രങ്ങളിലും മരണത്തിന്റെ കനത്തനിഴൽമാത്രം നിങ്ങൾക്കനുഭവപ്പെടുന്നു. ഒന്നും നാലും ചിത്രങ്ങളിലെ വികലരൂപങ്ങളിൽ, മൂന്നാംചിത്രത്തിലെ നീലനിറത്തിൽ. അതു ഞെട്ടിക്കുന്നതും, അസ്വാസ്ഥ്യമുണ്ടാക്കുന്നതുമാണ്.


ബോധതലവും അബോധതലവും

നിമഗ്നബിംബങ്ങൾ (Submerged images) അടുത്തുതന്നെ നിങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു. ഈ ചിത്രങ്ങളിൽ നിമഗ്നമായ ഇമേജുകൾ അതീവ മനോഹരവും അവ്യുക്തവുമാണ്. ദാമോദരന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലും കാണുന്ന രണ്ടു വ്യത്യസ്തതലങ്ങൾ ശ്രദ്ധേയമാണ്. മുകളിൽ ചെറിയ ബോധതലവും, താഴെ വലിയ അബോധതലവും. ആകാശത്തിന്റെ പ്രതീതിയുണ്ടാക്കുന്ന ചെറിയ ബോധതലത്തിൽ വളരെക്കുറച്ചേ ബിംബങ്ങളുള്ളു. എന്നാൽ ക്യാൻവാസിന്റെ മുക്കാൽഭാഗവും കവിഞ്ഞുനിൽക്കുന്ന അബോധമണ്ഡലമാകട്ടെ അവ്യക്തരൂപങ്ങളെക്കൊണ്ട് നിറഞ്ഞുനിൽക്കുന്നു. അവ രണ്ടു മണ്ഡലങ്ങളെയും വേർതിരിച്ചു നിർത്തുന്ന നേരിയതെന്നുതോന്നിക്കുന്ന അവ്യക്തതയുടെ പടലം ഭേദിച്ചു ബോധമണ്ഡലത്തിലേയ്ക്ക് കുതിയ്ക്കാൻ പാഴ്ശ്രമം നടത്തുന്നു. അത് അസ്വാസ്ഥ്വജനകമാണ്. മോചനത്തിന്നു കാംക്ഷിക്കുന്ന ഈ അവ്യക്തരൂപങ്ങൾ നിങ്ങളെ പ്രാചീനമായൊരു ബന്ധത്തിലേയ്ക്കു നയിക്കുന്നു. നിമഗ്നബിംബങ്ങൾ ഒന്നിൽ കാണുന്ന സ്ഥൂലങ്ങളായ സ്ത്രീരൂപങ്ങൾ പൗരാണിക ദാരുശിൽപങ്ങളെ ഓർമ്മിപ്പിക്കും.

അഗാധഹരിതം എന്ന ചിത്രത്തിൽ ആഴമുള്ള പച്ചനിറമാർന്ന വെള്ളം കാണിച്ചിരിക്കുന്നു. അതിൽ നിമിഷംപ്രതി താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു പച്ച രൂപവും. കെട്ടിനിർത്തിയ വെള്ളത്തിന്റെ അഗാധത അമ്പരപ്പിക്കുന്നതാണ്, ഭയാനകമാണ്, അതുപോലെ, ആ അഗാധതയിൽ താഴുന്നുവെന്ന ബോധവും.

ഭൂമാതാവ് (Mother Earth) എന്ന ചിത്രത്തിലെ ഭൂഭാഗത്തെ ഇമേജുകളിൽ അസ്തമയസൂര്യന്റെ മഞ്ഞവെളിച്ചം തൂകുന്ന കാഴ്ച മനോഹരമായിരിക്കുന്നു. സൂര്യരശ്മികൾ നേരെ ഇമേജൂകളിൽ പതിക്കുകയല്ലാ ചെയ്യുന്നത്, മറിച്ച് ആകാശത്തിൽ സ്ഥിതമായ മേഘക്കീറിൽ തട്ടി പ്രതിഫലിക്കുകയാ ണെന്ന പ്രതീതിയുണ്ടാക്കുന്നു. ഇവിടെയും, രണ്ടു തലങ്ങളെയും കൂടിയിണക്കിയ രേഖ ലോലവും അതിസൂക്ഷ്മവുമാണ്. ദാമോദരന്റെ ചിത്രങ്ങളിൽ അബോധപൂർവ്വം വന്നുചേരുന്ന ഈ വിഭജനത്തിന്നു കാരണം, ഭൂമിയുടെ വിശാലതയെപ്പറ്റിയും, ആകാശത്തിന്റെ അനന്തമായ അകൽച്ചയെപ്പറ്റിയും അദ്ദേഹത്തിൽ രൂഢമായ കാഴ്ചപ്പാടായിരിക്കാം.

ദാമോദരന്റെ നഗ്നരൂപങ്ങളെപ്പറ്റി, ഈ പ്രദർശനത്തിൽ രണ്ടു ചിത്രങ്ങളാണുള്ളത്. ഒന്ന് കറുപ്പും (Nude in Black) ഒന്ന് ചുവപ്പും (Nude in Red) ആണ്. മഞ്ഞയും ഓറഞ്ചും കറുപ്പും ഉപയോഗിച്ചു വരച്ച ആദ്യത്തെ ചിത്രത്തിന്റെ അസ്വാഭാവികമായ, അപകടം പിടിച്ച തുലനാവസ്ഥയ്ക്കു നേരെ വിപരീതമാണ്. രണ്ടാമത്തെ ചിത്രത്തിന്റെ അത്ഭുതകരമായ സ്വസ്ഥത. ആദ്യത്തെ ചിത്രം നിങ്ങളെ ഇളക്കി മറിക്കുന്നുവെങ്കിൽ രണ്ടാമത്തെ ചിത്രം നിങ്ങളെ തണുപ്പിച്ചു ശാന്തമാക്കുന്നു.

മത്സ്യങ്ങളെക്കുറിച്ചുള്ള രണ്ടു ചിത്രങ്ങൾ താരതമ്യപഠനത്തിന്നുതകും. ആദ്യത്തേതിൽ ചിത്രാർപ്പിതമായ കടലിൽ ഒരു വലിയ മത്സ്യം, ചെറിയ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളിലൊന്നിന്റെ വാരിയെല്ലുകൾ കാണുന്നു. മുകളിൽ കരയിൽ ഉയർന്നു നില്ക്കുന്ന മലകളാവട്ടെ ഈ മത്സ്യങ്ങളെയെല്ലാം വിഴുങ്ങാൻ വരുന്ന ഒരു വലിയ തിമിംഗലത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. തികച്ചും പ്രസാദാത്മകമായ ഈ ചിത്രത്തിന്റെ മറുവശമാണ് കടൽയാത്ര, ഇരുട്ടിൽ (Voyage in the dark) എന്ന ചിത്രം. കറുപ്പുനിറത്തിന്നു പ്രാധാന്യം കൊടുത്ത ഈ ചിത്രം കാണിക്കുന്ന കടൽ കറുത്തിട്ടാണ്. അതിൽ മുങ്ങിക്കൊണ്ടു നീന്തുന്ന ഇരുണ്ട ഭീമാകാരമായ മത്സ്യം ഭീതിയുളവാക്കുന്നു. അത്, നശീകരണമൂർത്തിയായി കടലുകളുടെ അഗാധതകളിൽ സഞ്ചരിക്കുന്ന കൂറ്റൻ മുങ്ങിക്കപ്പലുകളെ ഓർമ്മിപ്പിക്കുന്നു.


കലാകാരന്റെ ദുഃഖം

ദാമോദരന്റെ ദുഃഖം അഗാധമാണ്, എന്തിനെന്നറിയാത്തതാണ്. നീലമലകൾ (Blue Mountains) ദുഃഖം ഉറഞ്ഞുണ്ടായതാണ്. അവ നിങ്ങളുടെ മനസ്സിൽ ദുഃഖത്തിന്റെ കനത്ത നിഴൽ വിരിക്കുന്നു. താഴ്‌വാരങ്ങളിൽ അൽപ്പമായി കാണുന്ന ഹരിതബിന്ദുക്കൾ ആ ദുഃഖത്തിന്റെ മാറ്റും കുറക്കുന്നില്ല. ദാമോദരന്റെ താഴ്‌വാരം, മലകൾ മുതലായ പ്രസാദാത്മകമായ മുൻചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും, എപ്പോഴാണ് ചിത്രകാരനിൽ വിഷാദാത്മകത കടന്നുകൂടിയത്?

ദാമോദരന്റെ ആദ്യകാലചിത്രങ്ങളിൽ ധാരാളമായി കണ്ടിരുന്ന ലൈംഗികപ്രതീകങ്ങൾ ഇന്നു വളരെ കുറഞ്ഞിരിക്കുന്നു. അതിനു പകരം ദുഃഖത്തിന്റെ അസ്വാസ്ഥ്യവും, മരണത്തിന്റെ അജ്ഞേയമായ, അമൂർത്തമായ അവ്യക്തതയും നാം കാണുന്നു. അനിവാര്യമായ ഈ വ്യതിയാനമാകട്ടെ ചിത്രകാരന്റെ പ്രജ്ഞയിലറിയാതെ കടന്നു വന്ന അന്തർദ്ധാരയാണ്.

ദാമോദരന്റെ നിറങ്ങൾ പ്രത്യേകം എടുത്തുപറയണം. കടുത്ത, കണ്ണിനെ പെട്ടെന്നാകർഷിക്കുന്ന വർണ്ണങ്ങൾകൊണ്ടുള്ള അഭിഷേകം ദാമോദരന്റെ ചിത്രങ്ങളെ ഇനിയും ആക്രമിച്ചിട്ടില്ല. നിറങ്ങൾ, ദാമോദരനെ സംബന്ധിച്ചേടത്തോളം വികാരങ്ങളാണ്. അവ സൂക്ഷ്മമായേ ഉപയോഗിയ്ക്കാവൂ.

വളരെയധികം പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ദാമോദരൻ ഇതിനുമുമ്പ് ‘66–ലും ‘70–ലും മദിരാശിയിലും ‘70–ൽത്തന്നെ ബോംബെയിലും ഏകാംഗപ്രദർശനം നടത്തിയിട്ടുണ്ട്.


— മാതൃഭൂമി ആഴ്ചപ്പതിപ്പ് 1971 ആഗസ്റ്റ് 1