close
Sayahna Sayahna
Search

Difference between revisions of "മാധവന്റെ രാജ്യസഞ്ചാരം"


(Created page with "മാധവന്‍ മദിരാശിയില്‍ നിന്നു വണ്ടികയറുമ്പോള്‍ ബൊമ്പായിലേക്കാണു...")
 
 
Line 1: Line 1:
 +
{{SF/Indulekha}}
 +
{{SF/IndulekhaBox}}
 
മാധവന്‍ മദിരാശിയില്‍ നിന്നു വണ്ടികയറുമ്പോള്‍ ബൊമ്പായിലേക്കാണു ടിക്കറ്റു വാങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തന്റെ കൂടെ ഭൃത്യന്മാര്‍ ആരും ഇല്ല. ഉടുപ്പ് ഇടുന്ന <!--\linebreak--> തോല്‍പ്പെട്ടിയില്‍ കുറെ വസ്ത്രങ്ങള്‍ (അധികവും ഇംക്ലീഷ് മാതിരി ഉടുപ്പുകള്‍), വേറെ ഒരു പെട്ടിയില്‍ തന്റെ വിശേഷമായ തോക്കുകള്‍, തിരകള്‍, ഒരു ചെറിയ എഴുത്തു പെട്ടിയില്‍ തന്റെ വക പണം, ഒരു എട്ടുപത്തു പുസ്തകങ്ങള്‍ &ndash; ഇത്രമാത്രമേ ഒന്നിച്ചെടുത്തിട്ടുള്ളൂ. വഴിയാത്രയില്‍ മുഴുവന്‍ നല്ല യൂറോപ്യന്‍ ഡ്രസ്സും ബൂട്ട്സും ആണു നിശ്ചയിച്ച് ഇട്ടുവന്നത്. ആറു കുഴലുകള്‍ ഉള്ള ഒരു റിവോള്‍വര്‍ കാല്‍ക്കുപ്പായത്തിന്റെ വലിയ പോക്കറ്റില്‍ ഇട്ടിട്ടു പലപ്പോഴും നടക്കാറുള്ള സമ്പ്രദായം വഴിയാത്ര ആരംഭിച്ചതു മുതല്‍ മാധവന്‍ എല്ലായ്പ്പോഴും ചെയ്തു വന്നു. &ldquo;യൂറോപ്പിലേക്കു തല്‍ക്കാലം പോവണ്ട&rdquo;, സായ്‌വിന്റെ ഉപദേശവും കൈയ്യില്‍ ധാരാളം പണമില്ലായ്കയും നിമിത്തം മാധവന്‍ അരയാല്‍ച്ചുവട്ടില്‍വെച്ചു സഞ്ചരിപ്പാന്‍ നിശ്ചയിച്ച സ്ഥലങ്ങളെ എല്ലാ മനസ്സുകൊണ്ടുവിട്ട്, വടക്കേ ഇന്‍ഡ്യയിലും ബര്‍മ്മായിലും സഞ്ചരിക്കാമെന്നുറച്ചു. ബൊമ്പായില്‍ എത്തിയ ഉടനെ അച്ഛന്‍ കൊടുത്ത ചുകപ്പു കടു&shy;ക്കന്‍ രണ്ടും വിറ്റു. അപ്പോള്‍ വില്‍ക്കേണമെന്നില്ലായിരുന്നു. കൈയില്‍ ഏകദേശം ഇരുന്നൂറ്റി അമ്പത് ഉറുപ്പിക നാണ്യമായും നോട്ടായും ഉണ്ടായിരുന്നു. എങ്കിലും തന്റെ ആ കാതില്‍ കിടക്കുന്ന കടുക്കന്‍ രണ്ടും അപ്പോള്‍ തനിക്കു വളരെ ഭാരമായിട്ടും ഉപദ്രവകരമായിട്ടും തോന്നി അഴിച്ചു വിറ്റു. ഒരു പെരുംകള്ളന്‍ കച്ചവടക്കാരന്‍ നൂറ്റമ്പത് ഉറുപ്പികയ്ക്ക് സാധു മാധവനോടു കടുക്കന്‍ തട്ടിപ്പറിച്ചു. മാധവന്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഉച്ചതിരിഞ്ഞു മൂന്നരമണിക്കു കപ്പല്‍ കയറുന്ന ബന്തറില്‍ പോയി. കടലിലേക്കു നോക്കിക്കൊണ്ടു നിന്നു. മാധവനു മനസ്സിന്നു വളരെ സുഖം തോന്നി. നമ്മുടെ മലയാളത്തില്‍ കോഴിക്കോടു മുതലായ ദിക്കിലെ കടപ്പുറങ്ങള്‍ മാത്രം കണ്ടവര്‍ക്ക് ബൊമ്പായി ബന്തറിന്റെ സ്വഭാവം എങ്ങിനെ എന്നു മനസ്സില്‍ യാതൊരു അനുമാനവും ചെയ്‌വാന്‍ കഴികയില്ലാ. ഇന്‍ഡ്യയില്‍നിന്നു ബിലാത്തിയിലേക്കും ബിലാത്തിയില്‍ നിന്ന് ഇന്‍ഡ്യയിലേക്കും നടക്കുന്ന സകല വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും ഒന്നാമത്  എത്തുന്നത് ബൊമ്പായില്‍ ആണ്. എല്ലാ സമയവും ഈ ബന്തറില്‍ അതിഗംഭീരങ്ങളായ കപ്പലുകള്‍ നിറഞ്ഞു നിന്നുകൊണ്ടേ ഇരിക്കും. ബിലാത്തിയില്‍ നിന്നു വരുന്ന മഹാന്മാരായ സകല ജനങ്ങളും ഇവിടെയാണ് ഒന്നാമത് ഇറങ്ങുന്നത്. അങ്ങിനെ തന്നെ ഇന്‍ഡ്യയില്‍ നിന്നു ബിലാത്തിക്കു പോകുന്നവരും ഇവിടെ നിന്നാണ് സാധാരണയായി കപ്പല്‍ കയറുന്നത്. പിന്നെ പ്രായേണ സകലവിധ വിശേഷചരക്കുകളും ഇന്‍ഡ്യയിലേക്കു ബിലാത്തിയില്‍ നിന്നു വരുന്നത് ഒന്നാമത് ഇറക്കുന്നതും ഈ മഹത്തായ ബന്തറിലാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്തിന്റെ മഹിമയെക്കുറിച്ചു ഞാന്‍ വല്ലതും വര്‍ണ്ണിക്കേണ്ടതുണ്ടോ?
 
മാധവന്‍ മദിരാശിയില്‍ നിന്നു വണ്ടികയറുമ്പോള്‍ ബൊമ്പായിലേക്കാണു ടിക്കറ്റു വാങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തന്റെ കൂടെ ഭൃത്യന്മാര്‍ ആരും ഇല്ല. ഉടുപ്പ് ഇടുന്ന <!--\linebreak--> തോല്‍പ്പെട്ടിയില്‍ കുറെ വസ്ത്രങ്ങള്‍ (അധികവും ഇംക്ലീഷ് മാതിരി ഉടുപ്പുകള്‍), വേറെ ഒരു പെട്ടിയില്‍ തന്റെ വിശേഷമായ തോക്കുകള്‍, തിരകള്‍, ഒരു ചെറിയ എഴുത്തു പെട്ടിയില്‍ തന്റെ വക പണം, ഒരു എട്ടുപത്തു പുസ്തകങ്ങള്‍ &ndash; ഇത്രമാത്രമേ ഒന്നിച്ചെടുത്തിട്ടുള്ളൂ. വഴിയാത്രയില്‍ മുഴുവന്‍ നല്ല യൂറോപ്യന്‍ ഡ്രസ്സും ബൂട്ട്സും ആണു നിശ്ചയിച്ച് ഇട്ടുവന്നത്. ആറു കുഴലുകള്‍ ഉള്ള ഒരു റിവോള്‍വര്‍ കാല്‍ക്കുപ്പായത്തിന്റെ വലിയ പോക്കറ്റില്‍ ഇട്ടിട്ടു പലപ്പോഴും നടക്കാറുള്ള സമ്പ്രദായം വഴിയാത്ര ആരംഭിച്ചതു മുതല്‍ മാധവന്‍ എല്ലായ്പ്പോഴും ചെയ്തു വന്നു. &ldquo;യൂറോപ്പിലേക്കു തല്‍ക്കാലം പോവണ്ട&rdquo;, സായ്‌വിന്റെ ഉപദേശവും കൈയ്യില്‍ ധാരാളം പണമില്ലായ്കയും നിമിത്തം മാധവന്‍ അരയാല്‍ച്ചുവട്ടില്‍വെച്ചു സഞ്ചരിപ്പാന്‍ നിശ്ചയിച്ച സ്ഥലങ്ങളെ എല്ലാ മനസ്സുകൊണ്ടുവിട്ട്, വടക്കേ ഇന്‍ഡ്യയിലും ബര്‍മ്മായിലും സഞ്ചരിക്കാമെന്നുറച്ചു. ബൊമ്പായില്‍ എത്തിയ ഉടനെ അച്ഛന്‍ കൊടുത്ത ചുകപ്പു കടു&shy;ക്കന്‍ രണ്ടും വിറ്റു. അപ്പോള്‍ വില്‍ക്കേണമെന്നില്ലായിരുന്നു. കൈയില്‍ ഏകദേശം ഇരുന്നൂറ്റി അമ്പത് ഉറുപ്പിക നാണ്യമായും നോട്ടായും ഉണ്ടായിരുന്നു. എങ്കിലും തന്റെ ആ കാതില്‍ കിടക്കുന്ന കടുക്കന്‍ രണ്ടും അപ്പോള്‍ തനിക്കു വളരെ ഭാരമായിട്ടും ഉപദ്രവകരമായിട്ടും തോന്നി അഴിച്ചു വിറ്റു. ഒരു പെരുംകള്ളന്‍ കച്ചവടക്കാരന്‍ നൂറ്റമ്പത് ഉറുപ്പികയ്ക്ക് സാധു മാധവനോടു കടുക്കന്‍ തട്ടിപ്പറിച്ചു. മാധവന്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഉച്ചതിരിഞ്ഞു മൂന്നരമണിക്കു കപ്പല്‍ കയറുന്ന ബന്തറില്‍ പോയി. കടലിലേക്കു നോക്കിക്കൊണ്ടു നിന്നു. മാധവനു മനസ്സിന്നു വളരെ സുഖം തോന്നി. നമ്മുടെ മലയാളത്തില്‍ കോഴിക്കോടു മുതലായ ദിക്കിലെ കടപ്പുറങ്ങള്‍ മാത്രം കണ്ടവര്‍ക്ക് ബൊമ്പായി ബന്തറിന്റെ സ്വഭാവം എങ്ങിനെ എന്നു മനസ്സില്‍ യാതൊരു അനുമാനവും ചെയ്‌വാന്‍ കഴികയില്ലാ. ഇന്‍ഡ്യയില്‍നിന്നു ബിലാത്തിയിലേക്കും ബിലാത്തിയില്‍ നിന്ന് ഇന്‍ഡ്യയിലേക്കും നടക്കുന്ന സകല വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും ഒന്നാമത്  എത്തുന്നത് ബൊമ്പായില്‍ ആണ്. എല്ലാ സമയവും ഈ ബന്തറില്‍ അതിഗംഭീരങ്ങളായ കപ്പലുകള്‍ നിറഞ്ഞു നിന്നുകൊണ്ടേ ഇരിക്കും. ബിലാത്തിയില്‍ നിന്നു വരുന്ന മഹാന്മാരായ സകല ജനങ്ങളും ഇവിടെയാണ് ഒന്നാമത് ഇറങ്ങുന്നത്. അങ്ങിനെ തന്നെ ഇന്‍ഡ്യയില്‍ നിന്നു ബിലാത്തിക്കു പോകുന്നവരും ഇവിടെ നിന്നാണ് സാധാരണയായി കപ്പല്‍ കയറുന്നത്. പിന്നെ പ്രായേണ സകലവിധ വിശേഷചരക്കുകളും ഇന്‍ഡ്യയിലേക്കു ബിലാത്തിയില്‍ നിന്നു വരുന്നത് ഒന്നാമത് ഇറക്കുന്നതും ഈ മഹത്തായ ബന്തറിലാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്തിന്റെ മഹിമയെക്കുറിച്ചു ഞാന്‍ വല്ലതും വര്‍ണ്ണിക്കേണ്ടതുണ്ടോ?
  
Line 46: Line 48:
  
 
ഗോവിന്ദന്‍ കുട്ടിമേനവനു പലേ വിദ്യകളും തോന്നിയതില്‍ ന്യൂസ് പേപ്പറില്‍ പ്രസിദ്ധപ്പെടുത്തണം എന്നു തോന്നി. ആദ്യത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ചില ന്യൂസ്പേപ്പറുകളില്‍ ഇന്ദുലേഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വര്‍ത്തമാനങ്ങളെക്കുറിച്ച് എഴുതിയിരുന്നു. ആ പ്രസിദ്ധപ്പെടുത്തിയ ദിവസങ്ങളില്‍ മാധവന്‍ കപ്പലില്‍ കിടന്നു വിഷമിക്കുന്ന കാലമായിരിക്കും എന്നു ഞാന്‍ വിചാരിക്കുന്നു. ഏതുവിധമായാലും മാധവന്‍ ഈ പ്രസിദ്ധപ്പെടുത്തിയ പേപ്പര്‍ യാതൊന്നും കണ്ടതേ ഇല്ലാ. നിശ്ചയം തന്നെ.
 
ഗോവിന്ദന്‍ കുട്ടിമേനവനു പലേ വിദ്യകളും തോന്നിയതില്‍ ന്യൂസ് പേപ്പറില്‍ പ്രസിദ്ധപ്പെടുത്തണം എന്നു തോന്നി. ആദ്യത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ചില ന്യൂസ്പേപ്പറുകളില്‍ ഇന്ദുലേഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വര്‍ത്തമാനങ്ങളെക്കുറിച്ച് എഴുതിയിരുന്നു. ആ പ്രസിദ്ധപ്പെടുത്തിയ ദിവസങ്ങളില്‍ മാധവന്‍ കപ്പലില്‍ കിടന്നു വിഷമിക്കുന്ന കാലമായിരിക്കും എന്നു ഞാന്‍ വിചാരിക്കുന്നു. ഏതുവിധമായാലും മാധവന്‍ ഈ പ്രസിദ്ധപ്പെടുത്തിയ പേപ്പര്‍ യാതൊന്നും കണ്ടതേ ഇല്ലാ. നിശ്ചയം തന്നെ.
 +
{{SF/Indulekha}}

Latest revision as of 17:22, 23 August 2014

മാധവന്റെ രാജ്യസഞ്ചാരം
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

മാധവന്‍ മദിരാശിയില്‍ നിന്നു വണ്ടികയറുമ്പോള്‍ ബൊമ്പായിലേക്കാണു ടിക്കറ്റു വാങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തന്റെ കൂടെ ഭൃത്യന്മാര്‍ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോല്‍പ്പെട്ടിയില്‍ കുറെ വസ്ത്രങ്ങള്‍ (അധികവും ഇംക്ലീഷ് മാതിരി ഉടുപ്പുകള്‍), വേറെ ഒരു പെട്ടിയില്‍ തന്റെ വിശേഷമായ തോക്കുകള്‍, തിരകള്‍, ഒരു ചെറിയ എഴുത്തു പെട്ടിയില്‍ തന്റെ വക പണം, ഒരു എട്ടുപത്തു പുസ്തകങ്ങള്‍ – ഇത്രമാത്രമേ ഒന്നിച്ചെടുത്തിട്ടുള്ളൂ. വഴിയാത്രയില്‍ മുഴുവന്‍ നല്ല യൂറോപ്യന്‍ ഡ്രസ്സും ബൂട്ട്സും ആണു നിശ്ചയിച്ച് ഇട്ടുവന്നത്. ആറു കുഴലുകള്‍ ഉള്ള ഒരു റിവോള്‍വര്‍ കാല്‍ക്കുപ്പായത്തിന്റെ വലിയ പോക്കറ്റില്‍ ഇട്ടിട്ടു പലപ്പോഴും നടക്കാറുള്ള സമ്പ്രദായം വഴിയാത്ര ആരംഭിച്ചതു മുതല്‍ മാധവന്‍ എല്ലായ്പ്പോഴും ചെയ്തു വന്നു. “യൂറോപ്പിലേക്കു തല്‍ക്കാലം പോവണ്ട”, സായ്‌വിന്റെ ഉപദേശവും കൈയ്യില്‍ ധാരാളം പണമില്ലായ്കയും നിമിത്തം മാധവന്‍ അരയാല്‍ച്ചുവട്ടില്‍വെച്ചു സഞ്ചരിപ്പാന്‍ നിശ്ചയിച്ച സ്ഥലങ്ങളെ എല്ലാ മനസ്സുകൊണ്ടുവിട്ട്, വടക്കേ ഇന്‍ഡ്യയിലും ബര്‍മ്മായിലും സഞ്ചരിക്കാമെന്നുറച്ചു. ബൊമ്പായില്‍ എത്തിയ ഉടനെ അച്ഛന്‍ കൊടുത്ത ചുകപ്പു കടു­ക്കന്‍ രണ്ടും വിറ്റു. അപ്പോള്‍ വില്‍ക്കേണമെന്നില്ലായിരുന്നു. കൈയില്‍ ഏകദേശം ഇരുന്നൂറ്റി അമ്പത് ഉറുപ്പിക നാണ്യമായും നോട്ടായും ഉണ്ടായിരുന്നു. എങ്കിലും തന്റെ ആ കാതില്‍ കിടക്കുന്ന കടുക്കന്‍ രണ്ടും അപ്പോള്‍ തനിക്കു വളരെ ഭാരമായിട്ടും ഉപദ്രവകരമായിട്ടും തോന്നി അഴിച്ചു വിറ്റു. ഒരു പെരുംകള്ളന്‍ കച്ചവടക്കാരന്‍ നൂറ്റമ്പത് ഉറുപ്പികയ്ക്ക് സാധു മാധവനോടു കടുക്കന്‍ തട്ടിപ്പറിച്ചു. മാധവന്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഉച്ചതിരിഞ്ഞു മൂന്നരമണിക്കു കപ്പല്‍ കയറുന്ന ബന്തറില്‍ പോയി. കടലിലേക്കു നോക്കിക്കൊണ്ടു നിന്നു. മാധവനു മനസ്സിന്നു വളരെ സുഖം തോന്നി. നമ്മുടെ മലയാളത്തില്‍ കോഴിക്കോടു മുതലായ ദിക്കിലെ കടപ്പുറങ്ങള്‍ മാത്രം കണ്ടവര്‍ക്ക് ബൊമ്പായി ബന്തറിന്റെ സ്വഭാവം എങ്ങിനെ എന്നു മനസ്സില്‍ യാതൊരു അനുമാനവും ചെയ്‌വാന്‍ കഴികയില്ലാ. ഇന്‍ഡ്യയില്‍നിന്നു ബിലാത്തിയിലേക്കും ബിലാത്തിയില്‍ നിന്ന് ഇന്‍ഡ്യയിലേക്കും നടക്കുന്ന സകല വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും ഒന്നാമത്  എത്തുന്നത് ബൊമ്പായില്‍ ആണ്. എല്ലാ സമയവും ഈ ബന്തറില്‍ അതിഗംഭീരങ്ങളായ കപ്പലുകള്‍ നിറഞ്ഞു നിന്നുകൊണ്ടേ ഇരിക്കും. ബിലാത്തിയില്‍ നിന്നു വരുന്ന മഹാന്മാരായ സകല ജനങ്ങളും ഇവിടെയാണ് ഒന്നാമത് ഇറങ്ങുന്നത്. അങ്ങിനെ തന്നെ ഇന്‍ഡ്യയില്‍ നിന്നു ബിലാത്തിക്കു പോകുന്നവരും ഇവിടെ നിന്നാണ് സാധാരണയായി കപ്പല്‍ കയറുന്നത്. പിന്നെ പ്രായേണ സകലവിധ വിശേഷചരക്കുകളും ഇന്‍ഡ്യയിലേക്കു ബിലാത്തിയില്‍ നിന്നു വരുന്നത് ഒന്നാമത് ഇറക്കുന്നതും ഈ മഹത്തായ ബന്തറിലാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്തിന്റെ മഹിമയെക്കുറിച്ചു ഞാന്‍ വല്ലതും വര്‍ണ്ണിക്കേണ്ടതുണ്ടോ?

വൈകുന്നേരം നാലുമണിമുതല്‍ ഏഴുമണിവരെ ഈ ബന്തറില്‍ നടന്നു നോക്കിയാല്‍ കാണാവുന്ന കാഴ്ച വേറെ ഭൂമിയില്‍ ഒരേടത്തും കാണാന്‍ പാടില്ലെന്നു പറവാന്‍ പാടില്ലെങ്കില്‍ ഇന്‍ഡ്യയില്‍ വേറെ ഒരു സ്ഥലത്തും ഇല്ലെന്നു തീര്‍ച്ചയായും ഞാന്‍ പറയുന്നു.

പാല്‍നുരപോലെ അതിധവളങ്ങളായും, നീരുണ്ട മേഘം പോലെ ശ്യാമളങ്ങളായും കുങ്കുമ വര്‍ണ്ണങ്ങളായും, അരുണവര്‍ണ്ണങ്ങളായും, മിശ്ര വര്‍ണ്ണങ്ങളായും, ഉള്ള പലേ മാതിരി അത്യുന്നതങ്ങളായ ആറും നാലും രണ്ടും കുതിരകളാല്‍ വലിക്കപ്പെടുന്നതും, മഞ്ഞവെയിലില്‍ അതിമനോഹരമായി മിന്നിത്തിളങ്ങിക്കൊണ്ടു കണ്ണുകളെ മയക്കുന്നതും ആയ ഗാഡികള്‍ അസംഖ്യം അന്യോന്യം തിക്കുതിരക്ക് ഇല്ലാതെ ഓടുന്നതുകളുടെയും, ചിത്രത്തില്‍ നില്ക്കുന്നതുപോലെ ബഹുസജ്ജമായിട്ടു സമുദ്രതീരത്തില്‍ ചിലേടങ്ങളില്‍ നിര്‍ത്തീട്ടുള്ളതുകളുടെയും കാഴ്ച പിന്നെ ആ ഗാഡികളില്‍ തന്നെ ഇരുന്നു കടല്‍ക്കാറ്റു കൊള്ളുന്നവരുടെയും പുറത്ത് എറങ്ങി നടന്നിട്ടും കടല്‍വക്കത്തു കെട്ടിയുണ്ടാക്കിയിട്ടുള്ള അതി മോനോഹരങ്ങളായ ഇരിപ്പിടങ്ങളില്‍ ഇരുന്നിട്ടും കാണാവുന്ന മഹാന്മാരായ പുരുഷന്മാരുടെയും ചന്ദ്രമുഖികളായ സ്ത്രീകളുടെയും വികസിച്ചു നില്ക്കുന്ന ചെന്താമരകളെപ്പോലെ ശോഭിച്ചു കാണുന്ന മുഖങ്ങളോടുകൂടിയ ചെറിയ കിടാങ്ങളുടെയും സംഘം സമുദ്രത്തില്‍ നിന്നു വരുന്ന മന്ദസമീരണെ ഏറ്റു രസിച്ചു സല്ലപിച്ചിരിക്കുന്നതിനെ കാണുന്ന ആനന്ദകരമായ ഒരു കാഴ്ച. നിരന്ന് ഞാനോ നീയോ വലിയത് എന്നുള്ള ശണ്ഠയോടുകൂടി എന്നു തോന്നും, വരിവരിയായി നില്ക്കുന്ന ഇംക്ലീഷ് സ്റ്റീമര്‍, ഫ്രഞ്ച് സ്റ്റീമര്‍, ജര്‍മ്മന്‍ സ്റ്റീമര്‍, മറ്റോരോ വലിയ യൂറോപ്യന്‍ രാജ്യത്തേക്കുള്ള കപ്പലുകള്‍ ഇവകളുടെ കാഴ്ച. അങ്ങിനെ ഇരിക്കുമ്പോള്‍ അതില്‍ ചില കപ്പലുകള്‍ യാത്രയ്ക്കു പുറപ്പെട്ട്, ധൂമം വലിയ കുഴലുകളില്‍ക്കൂടി തള്ളിത്തള്ളി ആകാശത്തിലേക്കു വിടുന്നതു നോക്കിനോക്കിയിരിക്കെ ആ കപ്പലുകളേയും ധൂമത്തേയും ക്രമേണ ക്രമേണ കാണാതെ ആയി വരുന്ന ഒരു കാഴ്ച അങ്ങിനെ തന്നെ ബന്തറുകളിലേക്കു വരുന്ന കപ്പലുകള്‍ ക്രമേണ ക്രമേണ അവകളുടെ വലിപ്പത്തെ കാണിച്ചും കൊണ്ടു കരയോട് അടുക്കുന്നതു കാണുന്ന കാഴ്ച. വയ്യുമ്പാടുള്ള മഞ്ഞവെയില്‍ തട്ടി ഉളിയുന്നതായ അതി ഭംഗിയുള്ള ചെറിയ പിച്ചളക്കഴുത്തുകള്‍ വെച്ച കുഴലുകളില്‍ പുക വിട്ടു വിട്ടു ബഹുനോഹരമാകും വണ്ണം കപ്പലുകളുടെ സമീപത്തില്‍ നിന്നു പീയറിലേക്കും പീയറില്‍ നിന്നു കപ്പലുകളുടെ ചെറുകിടങ്ങള്‍ പാഞ്ഞുകളിക്കുന്നതോ എന്നു മനസ്സില്‍ തോന്നിക്കുംവിധം അങ്ങട്ടും ഇങ്ങട്ടും ഓടുന്ന ചെറിയ തീ ബോട്ടുകളുടെ അതി കൌതുകമായ വ്യാപാരങ്ങളെ കാണുന്ന ഒരു കാഴ്ച.

ഒരേടത്തു സമുദ്രസഞ്ചാരത്തിനു പുറപ്പെട്ടുവന്ന അതിമഹാന്മാരായ ജനങ്ങളും പരിവാരങ്ങളും കപ്പലില്‍ കയറുവാന്‍ പുറപ്പെടുന്നതും അനുയാത്രയ്ക്കു വന്നവര്‍ ആശീര്‍വ്വചനങ്ങളോടുകൂടി യാത്രപറഞ്ഞു വ്യസനിച്ചും കൊണ്ടു പിരിഞ്ഞുപോവുന്നതും കാണാം. മറ്റൊരേടത്ത് അധികം കാലമായി ബിലാത്തിയില്‍ സംഗതിവശാല്‍ പോയി താമസിക്കേണ്ടി വന്നവളും തന്റെ പ്രാണപ്രിയയും ആയ ഭാര്യ കപ്പലില്‍ നിന്ന് എറങ്ങുമ്പോള്‍ അത്യന്തം ആഗ്രഹത്തോടെ എതിരേല്ക്കാന്‍ ചെന്നു നില്ക്കുന്ന ഭര്‍ത്താവ് ഭാര്യയെ ബോട്ടില്‍ നിന്ന് എറക്കി ഗാഢാലിംഗനം ചെയ്തു വിമാനസദൃശമായ ഗാഡിയില്‍ കയറ്റി അതിസന്തോഷത്തോടുകൂടി ഓടിച്ചും കൊണ്ടു പോവുന്നതും കാണാം. മറ്റൊരേടത്ത് അപ്പോള്‍ കപ്പലില്‍ നിന്ന് എറങ്ങിയവരും നാലും അഞ്ചും കൊല്ലങ്ങള്‍ അച്ഛനന്മമാരെ ഒരു നോക്കു കണ്ടിട്ടില്ലാത്തവരും ആയ കിടാങ്ങളെ അച്ഛനമ്മമാര്‍ വന്ന് എടുത്ത് അത്യന്തഹര്‍ഷത്തോടു കൂടി ചുംബിച്ചു സന്തോഷാശ്രുക്കളോടും ഗല്‍ഗദാക്ഷരങ്ങളായ വാക്കുകളോടും കൂടി അന്യോന്യം പ്രേമ പരവശന്മാരായി നില്ക്കുന്നതും കാണാം. ഇതിനെല്ലാം പുറമെ ജനങ്ങളുടെ വിനോദത്തിനുവേണ്ടി അവിടെ വച്ചു പ്രയോഗിക്കുന്ന ബാന്‍ഡുവാദ്യത്തിന്റെ സുഖമായ സംഗീത കോലാഹലം. പിന്നെ ഈ സകല കാഴ്ചകള്‍ക്കും വിനോദങ്ങള്‍ക്കും ജീവനും അതിശോഭയും കൊടുക്കുന്നതും വാചാമഗോചരമായി നിസ്തുല്യമായിരിക്കുന്നതും ആയ സൂര്യാസ്തമനശോഭാ. ഇതുകളെ എല്ലാം കണ്ടു കണ്ടു മാധവന്‍ ആനന്ദിച്ചു നിന്നുപോയി. പഴഞ്ചൊല്ലായി പറയും പ്രകാരം ചുങ്കം വീട്ടിയ മനുഷ്യന്‍ എന്നവനെപ്പോലെ തനിക്ക് അപ്പോള്‍ എന്തും യഥേഷ്ടം പ്രവര്‍ത്തിക്കാമെന്നുള്ള ഒരു സ്വാതന്ത്ര്യം ഉണ്ടായതുകൊണ്ടും മാധവനു മനസ്സില്‍ വളരെ സുഖം തോന്നി. മുമ്പില്‍ക്കണ്ട ഏതെങ്കിലും കപ്പലില്‍ ഒന്നു കയറി അല്പം സമുദ്രയാത്ര ചെയ്യണമെന്ന് മാധവന് ഒരു മോഹം തോന്നി. അന്ന് അസ്തമിച്ച് ഒന്‍പതുമണിക്ക് കല്ക്കത്താവിലേക്കു പുറപ്പെടുന്ന സ്റ്റീമര്‍ “മറീന” എന്ന കപ്പലിലേക്കു ടിക്കറ്റുവാങ്ങി രാത്രി എട്ടുമണിക്കു കപ്പലില്‍ കയറുകയും ചെയ്തു.

ആപല്‍ക്കാലത്ത് ഒന്നും സുഖമായി വരാന്‍ പാടില്ലല്ലോ. താന്‍ കയറിയ കപ്പല്‍ എന്നേക്കു കല്ക്കത്താവില്‍ എത്തേണ്ടതാണെന്നുള്ള അന്വേഷണം മാധവന്‍ ചെയ്തിട്ടില്ലായിരുന്നു. ഈ കപ്പല്‍ കല്ക്കത്താവിലേക്ക് എത്തുന്നതിന്നു മുമ്പു പലേ ബന്തറുകളിലും താമസിക്കാന്‍ ഏര്‍പ്പെട്ടതായിരുന്നു. രണ്ടു ദിവസം കൊണ്ടു മാധവനും സമുദ്രയാത്രയില്‍ മോഹം തീര്‍ന്നു. എന്നല്ലാ ശരീരത്തിന്നു കുറേശ്ശെ സുഖക്കേടും തുടങ്ങി. മലബാറിന്നു നേരെ കപ്പല്‍ എത്തിയപ്പോള്‍തന്നെ പുറപ്പെട്ടിട്ട് ഒന്‍പതു ദിവസമായിരിക്കുന്നു. മലബാര്‍ രാജ്യം കപ്പലില്‍ നിന്നു കുഴല്‍ വെച്ചു നോക്കിയപ്പോള്‍ ക്ഷണേന മാധവനു വന്ന് വ്യസനത്തെക്കുറിച്ച് എങ്ങിനെ പറയും? തന്റെ അമ്മയേയും അച്ഛനേയും, ഓര്‍ത്തു കണ്ണില്‍ വെള്ളം വന്നു. ഇതിന് അല്പം വിശേഷവിധി കാരണവും അപ്പോള്‍ ഉണ്ടായിരുന്നു. തനിക്ക് അപ്പോള്‍ കുറേശ്ശെ പനിയും തുടയിന്മേല്‍ ഒരു വലിയ കുരുവും ഉണ്ടായിരുന്നു. എണീപ്പാനും നടപ്പാനും പ്രയാസം. കപ്പലിലെ ആഹാരം ഒന്നും തനിക്കു പിടിക്കുന്നില്ല. തനിക്ക് ഇഷ്ടപ്പെട്ടിട്ടുള്ള ഒരു മുഖവും എങ്ങും കാണ്മാനില്ലതന്നെ. അതിപുച്ഛത്തോടെ നോക്കുന്ന ചില യൂറോപ്യന്മാരും ചില താടിക്കാരായ തുലുക്കരും മറ്റും അല്ലാതെ കപ്പലില്‍ വേറെ ഒരാളുമില്ല. തനിക്ക് ഒരു ഭൃത്യന്‍ കൂടി ഇല്ല.

ഇങ്ങിനെയെല്ലാമിരിക്കുമ്പോഴാണ് മലയാളത്തിന്നു നേരെ തൂക്കില്‍ കപ്പല്‍ എത്തിയത്. കപ്പലില്‍ നിന്നു കുഴല്‍വെച്ചു നോക്കിയപ്പോള്‍ രാജ്യം നല്ലവണ്ണം കണ്ടു. തന്റെ പ്രിയപ്പെട്ട അച്ഛനേയും അമ്മയേയും ഓര്‍ത്തു കണ്ണില്‍ വെള്ളം വന്നു. “കഷ്ടം! ദൈവമേ! എന്നെ ഈ സ്ഥിതിയില്‍ ആക്കിയല്ലോ” എന്ന് ഓര്‍ത്തും കൊണ്ടു കുറെ കരഞ്ഞു. ഉടനെ ഇന്ദുലേഖയുടെ ഓര്‍മ്മ വന്നു. കുഴല്‍ അവിടെയിട്ടു. താന്‍ മരിച്ച ശവം കടലില്‍ ഇട്ടു പോയാലും മലയാളത്തില്‍ അത്രവേഗം ചവിട്ടുകയില്ലെന്നു ധീരതയോടെ നിശ്ചയിച്ചു തന്റെ വിരിപ്പില്‍തന്നെ കിടന്നു. കപ്പല്‍ അതിസാവധാനത്തില്‍തന്നെയാണു പിന്നെയും യാത്ര. ചുരുക്കിപ്പറയാം. കല്ക്കത്താവില്‍ കപ്പല്‍ എത്തുമ്പോള്‍ ബൊമ്പായി വിട്ടിട്ട് ഇരുപത്തുമൂന്നു ദിവസമായിരിക്കുന്നു. എന്നാല്‍ കപ്പലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാധവനു ശരീരത്തിന് നല്ല സുഖമായിരിക്കുന്നു. അധിക ദിവസം പരിചയിച്ചതിനാല്‍ സമുദ്രത്തിലെ കാറ്റും കപ്പലിലെ ആഹാരവും മാധവനു പിടിച്ചതിനാലായിരിക്കാം ഈ സുഖം ഉണ്ടായത്. എങ്കിലും കരയില്‍ എറങ്ങിയ ഉടനെ, “ആവൂ! ഈശ്വരാധീനം, കരയ്ക്കിറങ്ങിയല്ലോ,” എന്നാണ് മാധവന് ഒന്നാമതു തോന്നിയത്. കല്‍ക്കത്താ പട്ടണം കണ്ടു മാധവന്‍ വിസ്മയിച്ചു, വിസ്മയിച്ച പ്രകാരം പറയാന്‍ ഞാന്‍ ഭാവിക്കുന്നില്ലാ. രണ്ടു ദിവസം കല്ക്കത്താവില്‍ താമസിച്ചതിന്റെ ശേഷം ഒരു ദിവസം അവിടുത്തെ പാര്‍ക്ക് (മൃഗങ്ങളെ കാഴ്ചയ്ക്കായി വെച്ചിട്ടുള്ള സ്ഥലം) കാണ്മാന്‍ പോയി. ഓരോ വിശേഷങ്ങള്‍ കണ്ടുനടന്നു കൊണ്ടിരിക്കുമ്പോള്‍ വലിയ വിശേഷമായ ഉടുപ്പു­കള്‍ ഇട്ടിട്ടു മൂന്നുനാല് ആളുകള്‍ തനിക്ക് അഭിമുഖമായി വരുന്നതു കണ്ടു. അവര്‍ മാധവന്റെ സമീപമെത്തി. മാധവന്‍ അപ്പോള്‍ നിന്നിരുന്നത്  പാര്‍ക്കില്‍ “ചീട്ടാ” എന്നു ഇംഗ്ലീഷില്‍ പറയുന്ന ഒരുതരം ചെറുവക നരിയെ ഇട്ടിട്ടുള്ള ഒരു ഇരുമ്പഴിക്കൂട്ടിന്റെ സമീപമായിരുന്നു. അവിടെത്തന്നെയാണ് ഈ യോഗ്യരായ നാലുപേരും വന്നു നിന്നത്. ഈ ചെറുനരിക്ക് എര കൊടുക്കുന്ന സമയമായതിനാല്‍ അതു കാണ്മാന്‍ ഇവര്‍ എല്ലവരും കൂടി കൂട്ടിന്ന് അടുത്തുപോയി നിന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ എര തിന്നാല്‍ കൊടുക്കുന്ന കൂട്ടുസാക്ഷകള്‍ കൂട്ടിന്റെ ഒന്നാമത്തെ വാതില്‍ ഊരി അതില്‍ കുറെ മാംസം ഇട്ടു. പിന്നെ ആ വാതില്‍ അടയ്ക്കാന്‍ അന്ധാളിച്ചു കൂട്ടിന്റെ മദ്ധ്യത്തിലുള്ള വാതില്‍ തുറന്നു. ക്ഷണത്തില്‍ ഒരു ചാട്ടത്തിന്ന് ഈ ചെറുനരി കൂട്ടിന്റെ പുറത്തായി. ഈ വന്ന നാലുപേരും ഭയപ്പെട്ടു നിലവിളിച്ച് ഓടി. ആ ക്ഷണം മാധവന്‍ തന്റെ പോക്കറ്റില്‍ നിന്നു റിവോള്‍വര്‍ എടുത്ത് ഒരു വെടിവെച്ചു. ചെറുനരി ഒന്നു ചാടി. രണ്ടാമത് ഒരു വെടിവെച്ചു; മൃഗം ചത്തു വീണു. ഉടനെ അവിടെനിന്ന് ഓടിപ്പോയ ശൂരന്മാരെല്ലാം തിരിയെത്തന്നെ വന്നു. നാലുപേര്‍ ഒന്നായി വന്നവരില്‍ ഒ­രാള്‍ മാധവന്റെ കൈപിടിച്ച്, ഇംക്ലീഷില്‍ “മിടുക്കന്‍ – മിടുക്കന്‍” എന്നു  പറഞ്ഞു – പിന്നെ ഇങ്ങിനെ ചോദിച്ചു:

“താങ്കള്‍  മലബാറില്‍ നിന്നു വരുന്നാളാണെന്നു ഞാന്‍ വിചാരിക്കുന്നു.”

(ഈ ചോദ്യത്തിന്നു സംഗതി ഉണ്ടായി, ചെറുനരിയുമായുണ്ടായ പിണക്കത്തില്‍ മാധവന്റെ തലയില്‍ ഉണ്ടായിരുന്ന തൊപ്പി താഴത്തു വീണപ്പോള്‍ അതിദീര്‍ഘമുള്ള മാധവന്റെ കുടുമ പുറത്തു വീണു കണ്ടതിനാലാണ് ഈ ചോദിച്ച ആള്‍ മാധവന്‍ മലബാര്‍ രാജ്യക്കാരനാണെന്ന് ഊഹിച്ചത്. ഈ ചോദിച്ച മനുഷ്യന്‍ മദിരാശിയില്‍ വെച്ചു ചില മലയാളികളെ കണ്ടു പരിചയമുള്ളാളായിരുന്നു.)

മാധവന്‍
അതെ.  ഈ രാജ്യത്ത് എപ്പോള്‍ വന്നു?
മാധവന്‍
രണ്ടു ദിവസമായി. 

“എവിടെ താമസിക്കുന്നു?”

മാധവന്‍
ഒരു ഹോട്ടലില്‍. 

“രാജ്യം കാണാന്‍ വന്നതായിരിക്കും?”

മാധവന്‍
അതെ. 

“താങ്കളുടെ മലബാര്‍ രാജ്യക്കാരെ എനിക്കു വളരെ ബഹുമാനമാണ്. താങ്കളുടെ ചെറുപ്പവയസ്സും കോമളാകൃതിയും അതിധൈര്യവും മിടുക്കും കണ്ടു ഞങ്ങള്‍ വളരെ സന്തോഷിക്കുന്നു. ഞാന്‍ ഈ ദിക്കില്‍ ഒരു കച്ചവടക്കാരനും ഗൃഹസ്ഥനുമാണ്. എന്റെ പേര്‍ ബാബു ഗോവിന്ദസേന്‍ എന്നാണ്. എന്‍റ അടുക്കെ നില്ക്കുന്ന ഇയ്യാളുടെ പേര്‍ ഗോപീനാഥ ബാനര്‍ജ്ജി എന്നാണ്. ഇദ്ദേഹം എന്റെ കൂട്ടുകച്ചവടക്കാരനാണ്. ഈ നില്ക്കുന്നാളുടെ പേര്‍ ബാബു ചിത്രപ്രസാദസേന്‍ എന്നാണ്. ഇദ്ദേഹം എന്റെ അനുജനാണ്. ഈ ചെറുപ്പക്കാ­രന്‍ എന്റെ മകനാണ്. ഗവണ്മെന്‍റുദ്യോഗമായി ബൊമ്പായില്‍ താമസമാണ്. ബാബു കേശവചന്ദ്രസേന്‍ എന്നാണ് പേര്‍. താങ്കള്‍ വേറെ പ്രകാരം നിശ്ചയങ്ങള്‍ ഒന്നും ചെയ്തുപോയിട്ടില്ലെങ്കില്‍ ഈ കല്ക്കത്തായില്‍ താമസം ഉള്ള ദിവസങ്ങളില്‍ ഞങ്ങളുടെ ആതിഥ്യം ദയവുചെയ്തു സ്വീകരിച്ചു ഞങ്ങളുടെ ബങ്കളാവുകളില്‍ താമസമാക്കാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. എന്റെ മകന്‍ കേശവചന്ദ്രസേന്‍ ഒരാഴ്ചവട്ടത്തിനുള്ളില്‍ ബൊമ്പായിലേക്കു പോവുന്നുണ്ട്. ആ സമയത്തിനുള്ളില്‍ താങ്കളും മലബാറിലേക്കു തിരിയെപ്പോവാന്‍ വിചാരിക്കുന്നുവെങ്കില്‍ രണ്ടുപേര്‍ക്കും കൂടി സുഖമായി ബൊമ്പായി വരെ പോവുകയും ചെയ്യാമല്ലൊ.”

സവിനയം ഒന്നാന്തരം ഇംക്ലീഷില്‍ അത്യാദരവോടെ ഈ മഹായോഗ്യനായ മനുഷ്യന്‍ പറഞ്ഞ വാക്കു മാധവന്റെ മനസ്സില്‍ ലയിപ്പിച്ചു.

മാധവന്‍
താങ്കളുടെ ആതിഥ്യം ഞാന്‍ ആദരവോടുകൂടി സ്വീകരിക്കുന്നു. എനിക്ക് ഈ രാജ്യത്തു യാതൊരു ബന്ധുക്കളും പരിചയക്കാരും ഇല്ലാ. താങ്കള്‍ക്ക് അകാരണമായി ഈ ആദരവ് എന്നില്‍ ഉണ്ടായത് എന്റെ ഭാഗ്യമാണെന്നു ഞാന്‍ വിചാരിക്കുന്നു.

ചത്ത നരിയുടെ ശവം കുറെനേരെ നോക്കിനിന്നു വിവരങ്ങള്‍ എല്ലാം പാര്‍ക്കുകീപ്പറെ അറിയിച്ചു. എല്ലാവരും കൂടി പാര്‍ക്കുഗേറ്റിലേക്കു വന്നു അവിടെ നില്ക്കുന്ന നാല് അത്യുന്നതങ്ങളായ കുതിരകളെ കെട്ടിയ ഒരു തുറന്ന ബഹുവിശേഷമായ വണ്ടിയില്‍ ബാബുമാരും മാധവനും കയറി. ബാബു ഗോവിന്ദസേന്റെ വീട്ടിലേക്കു പോകയും ചെയ്തു.

ബാബു ഗോവിന്ദസേനും അനുജന്‍ ചിത്രപ്രസാദ സേനും കല്ക്കത്താവില്‍ ഉള്ള കോടീശ്വരന്മാരില്‍ അഗ്രഗണ്യന്മാരായിരുന്നു. അവരുടെ ബങ്കളാവിന്റെ പേര്‍ അമരാവതി എന്നാണ്.  പ്രത്യേകിച്ചു തെരുക്കളില്‍ നിന്നും വീട്ടു നാലുഭാഗവും അതിമനോഹരങ്ങളായ പുഷ്പവാടികളെക്കൊണ്ടു ചുറ്റപ്പെട്ടിട്ടാണ് ബങ്കളാവുകള്‍ നില്ക്കുന്നത്. ഈ വലിയ തോട്ടത്തിലേക്ക് ഏകദേശം അടുക്കാറായപ്പോഴേക്കു തന്നെ മാധവന്റെ മനസ്സില്‍ ബഹു ആശ്ചര്യരസമാണ് ഉണ്ടായത്. നാലഞ്ച് അത്യുന്നതങ്ങളായ മാളികകള്‍ ദൂരത്തുനിന്നു വെളുവെളെ ആകാശത്തിലേക്കു ഗോപുരങ്ങളോടു കൂടി ഉയര്‍ന്നു നില്ക്കുന്നതു കണ്ടു മാധവന്‍ വിസ്മയിച്ചുപോയി. ഇത്ര ഉയരമുള്ള മാളികകള്‍ ഇതില്‍ മുമ്പു താന്‍ കണ്ടിട്ടില്ലെന്ന് ഉള്ളില്‍ മാധവന്‍ നിശ്ചയിച്ചു. ഈ ബങ്കളാവുകളുടെ ഉന്നതങ്ങളായ ഗേറ്റു വാതിലുകള്‍ കടന്ന മുതല്‍ മാധവനു കാണപ്പെട്ട സകല സാധനങ്ങളും അത്യാശ്ചര്യകരമായിരുന്നു. ഇതു സാക്ഷാല്‍ ദേവേന്ദ്രന്റെ അമരാവതി തന്നെ ആയിരിക്കുമോ എന്നു തോന്നിപ്പോയി. ദ്രവ്യം നിര്‍ദ്ദാക്ഷിണ്യമായി ചിലവു ചെയ്തു ചെയ്യിപ്പിച്ചിട്ടുള്ള വേലകളല്ലാതെ അവിടെ ഒന്നും മാധവന്‍ കണ്ടില്ല. അത്യുന്നതങ്ങളായി അനല്പങ്ങളായ ശില്പവേലകളോടു കൂടിയ ഗേറ്റുവാതില്‍ കടന്നപ്പോള്‍ ബങ്കളാവുകളുടെ ഉമ്രത്തേക്ക് അര്‍ദ്ധചന്ദ്രാകാരമായ ഒരു വഴിയാണ് കണ്ടത്. വിശേഷമായ ചരല്‍ പൂഴി ഇതുകള്‍ ഇട്ട് ഇടിച്ചു നിരത്ത് അതി വിസ്താരത്തില്‍ കിടക്കുന്ന ആ വഴിയും അതിന്റെ രണ്ടു ഭാഗങ്ങളിലും വലക്കെട്ടുമാതിരിയില്‍ വെള്ളിപ്പച്ചായ ചെമ്പ് അഴികളെക്കൊണ്ടു വിചിത്രതരമായ പണിത്തരത്തില്‍ വേലികള്‍ വെച്ച് അതുകളില്‍ അതി സുരഭികളായും മനോഹരങ്ങലായും ഉള്ള പൂവള്ളികള്‍ പിടിപ്പിച്ചിരിക്കുന്നതും അതുകള്‍ക്കു സമീപം അയ്യഞ്ച് ആറു ഫീറ്റ് ദൂരമായി റോഡില്‍ മനോജ്ഞമായ ആകൃതികളില്‍ മാര്‍ബള്‍ എന്ന കല്ലുകൊണ്ട് അവിടവിടെ ഉണ്ടാക്കിവെച്ച് കൃത്രിമ ജലാശയങ്ങളും കണ്ടാല്‍ ആരുടെ മനസ്സു വിനോദിക്കയില്ല. ആ അമരാവതിയിലെ എല്ലാ വാസ്തവങ്ങളും പറയുന്നതായാല്‍ ഞാന്‍ ഈ എഴുതുന്ന മാതിരിയില്‍ നാലഞ്ചു പുസ്തകങ്ങള്‍ എഴുതേണ്ടി വരും. ബങ്കളാവുകളുടെ ഉമ്രത്തു വണ്ടിയില്‍ നിന്ന് ഇറങ്ങി നാലുഭാഗവും നോക്കിയപ്പോള്‍ താന്‍ എന്തോ ഒരു സ്വപ്നമോ മറ്റോ കാണുന്നതോ എന്നു മാധവനു തോന്നുപ്പോയി. മനസ്സിന്ന് അതികൌതുകരമല്ലാത്ത ഒരു സാധനവും എങ്ങും മാധവന്‍ കണ്ടില്ലാ. ബങ്കളാവിലെ ഓരോ മുറികളും അതില്‍ ശേഖരിച്ചു ഭംഗിയായി വെച്ചിട്ടുള്ള സാമാനങ്ങളും കണ്ടിട്ടു മാധവന്‍ അത്ഭുതപ്പെട്ടു. പലേ മാതിരിയില്‍ ­സ്വര്‍ണ്ണഗില്‍ട്ടിട്ട പച്ചവില്ലൂസ്സ്, നീരാളപ്പട്ട് മുതലായ വിശേഷമാതിരി തുണികള്‍കൊണ്ടു വേല ചെയ്ത കിടക്കള്‍ തറച്ചതും പലേവിധം അതിമോഹനമായ കൊത്തുവേലകളോടു കൂടിയതും ആയ കസാല­കള്‍, കോച്ചുകള്‍, ഓരോ വിസ്തീര്‍ണ്ണങ്ങളായി അത്യുന്നതങ്ങളായ മുറികളില്‍ നിരത്തി വരിവരിയായി വെച്ചവ അസംഖ്യം മാര്‍ബള്‍ എന്ന വെള്ളക്കല്ലുകൊണ്ടും വിശേഷമായ മരത്തരങ്ങള്‍ കൊണ്ടും ദന്തംകൊണ്ടും മറ്റും ഇംക്ലീഷ് മാതിരിയായി ഉണ്ടാക്കിയ അതി കൌതുകമായ പലേവിധം മേശകള്‍. നാലുകോല്‍ ആറുകോല്‍ ദീര്‍ഘത്തില്‍ തങ്കക്കൂടുകള്‍ ഇട്ടതും, അതുകള്‍ക്ക് എതിരേ സമീപം വെച്ചിട്ടുള്ള അതിമനോഹരങ്ങളായ പലേവിധ സാധനങ്ങള്‍ അതുകളില്‍ പ്രതിഫലിക്കുന്നതിനാല്‍ ആ വക സകല സാധനങ്ങളേയും എരട്ടിപ്പിച്ചു കാണിച്ചും കൊണ്ടു പരിചയമില്ലാത്ത മനുഷ്യനെ പരിഭ്രമിപ്പിക്കുന്നതും ആയ വലിയ നിലക്കണ്ണാടികള്‍ അസംഖ്യം. നാനൂറും അഞ്ഞൂറും ദീപങ്ങള്‍ വെവ്വേറെ കത്തിക്കാന്‍ ഉള്ള വെള്ളിക്കുഴലുകളില്‍ ഗോളാകൃതിയായി ചെറിയ ചില്ലിന്റെ കൂടുകള്‍ വെച്ചു സ്വതേ അതിധവളങ്ങളാണെങ്കിലും സൂര്യപ്രഭയോ അഗ്നിപ്രഭയോ തട്ടുമ്പോള്‍ അനേകവിധമായ വര്‍ണ്ണങ്ങളെ ഉജ്ജ്വലിപ്പിച്ചുകൊണ്ടു തൂങ്ങുന്നതും അനേകവിധ കൊത്തുവേലയുള്ളതുമായ സ്ഫടികത്തൂക്കുമാലകളോടുകൂടിയ വിസ്താരത്തില്‍ വൃത്തത്തില്‍ നില്ക്കുന്നവകളും വിളക്കുവെച്ചാല്‍ ചന്ദ്രപ്രഭാപൂരം തന്നെ എന്നു തോന്നിക്കുന്നതും ആയ ലസ്റ്റര്‍ വിളക്കുകള്‍, അവിടവിടെ തങ്ക വാര്‍ണ്ണീസ്സും, പച്ചരെക്ക, മഞ്ഞരെക്ക മുതലായ പലേവിധ വര്‍ണ്ണച്ചായങ്ങളെ പിടിപ്പിച്ചു മിന്നിത്തിളങ്ങിക്കൊണ്ടു നില്ക്കുന്ന അത്യുന്നതങ്ങളായ മച്ചുകളില്‍ നിന്നും വെള്ളിച്ചങ്ങലകളില്‍ തൂക്കിവിട്ട അനവധി. അത്യുന്നതങ്ങളായ ചുമരുകളില്‍ പതിപ്പിച്ചിട്ടുള്ള അത്യാശ്ചര്യകരങ്ങളായ ചിത്രക്കണ്ണാടിക്കൂടുകളുടെ ഇടയ്ക്കിടെ സ്വര്‍ണ്ണ വര്‍ണ്ണങ്ങളായും രൂപ്യമയമായും ഉള്ള തണ്ടുകളില്‍ എറക്കി ചുമരില്‍ പതിച്ചുനിര്‍ത്തീട്ടുള്ള വാള്‍സെറ്റ് എന്ന് ഇംക്ലീഷില്‍ പറയുന്ന വിളക്കുകള്‍, സ്ഫടികത്തൂക്കുകളോടുകൂടിയ വെളുത്തും നീലവര്‍ണ്ണങ്ങളായും മഞ്ഞനിറത്തിലും ഉള്ള ചായങ്ങളും വാര്‍ണ്ണീസ്സുകളും കൊടുത്ത് അതിഗംഭീരങ്ങളായി നില്ക്കുന്ന ചുമരുകളെ അലങ്കരിച്ചുംകൊണ്ടും നില്ക്കുന്നവ അനവധി. ചിലേടങ്ങളില്‍ മുഴുവന്‍ പട്ടു പരവതാനികള്‍ വിരിച്ചും ചിലേടങ്ങളില്‍ മാര്‍ബള്‍ക്കല്‍ കടഞ്ഞുണ്ടാക്കിയ പലകകള്‍ പതിച്ചും ഉള്ള നിലങ്ങള്‍. അത്യുന്നതങ്ങളായ സൌധങ്ങളില്‍ കയറുവാന്‍ പത്മാകൃതിയിലും നാഗാകൃതിയിലും മറ്റും അതി മനോഹരമാം വണ്ണം ഉണ്ടാക്കപ്പെട്ടിട്ടുള്ളതും അതിഗംഭീരങ്ങളായും ഉള്ള കോണികള്‍. കഴുത്തിന്നും അടിക്കും മാത്രം സ്വര്‍ണ്ണരെക്ക കൊടുത്തശേഷം മുഴുവനും വെള്ളച്ചായമോ പച്ചച്ചായമോ മഞ്ഞച്ചായമോ ഇട്ടു പീവരങ്ങളായി അത്യുന്നതങ്ങളായി നില്ക്കുന്ന സ്തംഭങ്ങള്‍! മനോഹരങ്ങളായ ജാലകങ്ങള്‍, വാതിലുക, വിലയേറിയ പട്ടുവളകള്‍ കൊണ്ട് ഉണ്ടാക്കിയ തിരകള്‍, വെള്ളികൊണ്ടും സ്വര്‍ണ്ണം കൊണ്ടും ഗില്‍ട്ട് ഇട്ടു നീരാളപ്പട്ടുതിരയിട്ട വില്ലൂസ്സ് കൊണ്ടും പട്ടുകൊണ്ടും ഉള്ള കിടക്കകള്‍, ഉപധാനങ്ങള്‍, വെള്ളി മേക്കട്ടി ഇതുകളോടു ഉള്ള കട്ടിലുകള്‍, ഈവക ഓരോ സാധനങ്ങള്‍ മാധവന്‍ കണ്ടതുകളെക്കുറിച്ചു ശരിയായി വര്‍ണ്ണിക്കാന്‍ ആരാല്‍ കഴിയും!

മേല്ക്കുമേല്‍ അതിഗംഭീരങ്ങളായി നില്ക്കുന്ന സൌധങ്ങളുടെ അഗ്രത്തില്‍ കാണപ്പെടുന്ന ചന്ദ്രശാലകളെ കണ്ടാല്‍ ആരുടെ മനസ്സു കുതൂഹലപ്പെടാതിരിക്കും! അഞ്ച് ആറ് നില മാളികകള്‍ മേല്ക്കുമേല്‍ കഴിഞ്ഞാല്‍ അതുകളുടെ ഉപരി ഓരോ ചന്ദ്രശാലകള്‍ എന്നു പറയപ്പെടുന്ന മേല്പ്പുരയില്ലാത്ത വെണ്മാടമേടകളെ കാണാം. ഈ ചന്ദ്രശാലകളുടെ സ്ഥലങ്ങള്‍ ചിലേടങ്ങളില്‍ ശുദ്ധ സ്ഫടികം പടുത്തും, ചിലേടങ്ങളില്‍ കുപ്പിക്കിണ്ണക്കൂട്ട് ഉരുക്കി മെഴുകി ഉറപ്പിച്ച് പലേവിധമായ ചായങ്ങളില്‍ അതിന്മേല്‍ ലതാകൃതികളായും പുഷ്പാകൃതികളായുമുള്ള ചിത്രങ്ങളെക്കൊണ്ട് അലങ്കരിക്കപ്പെട്ടും, ചിലേടങ്ങള്‍ ശുദ്ധ മുത്തുശ്ശിപ്പി കടഞ്ഞു പലകയാക്കി പടുത്തും ചിലേടങ്ങളില്‍ വിശേഷ വിധിയായി ഭംഗിയുള്ള പട്ടുപായകളെക്കൊണ്ടു മൂടിയും കാണാം. ചന്ദ്രശാലകളുടെ നാലു വക്കുകളിലും മുട്ടി നിന്ന് ഉയരം പൊങ്ങി നില്ക്കുന്ന ഓരോ വിധം വേലികളുടെ മാതിരികളിലുള്ള ആവരണങ്ങളുടെ ഒരു ഭംഗി വാചാമ ഗോചരമെന്നുതന്നെ പറയാം. ചില സ്ഥലങ്ങളുടെ നാലുവക്കുകളും പൂവ്വു കൊടുത്തതിനാല്‍ നിറത്തിന്നു മങ്ങല്‍ വരാത്ത തങ്കവര്‍ണ്ണമായ ചെറിയ പിച്ചളകമ്പികള്‍ കൊണ്ട് അവിടവിടെ രജതവര്‍ണ്ണമായ കുമിഴുകള്‍ അടിച്ചുള്ള വേലികള്‍ ലതാകൃതിയിലും പുഷ്പാകൃതിയിലും വേലചെയ്തതുകളെ കൊണ്ടു ചുറ്റപ്പെട്ടിട്ടു കാണാം. ചില സ്ഥലങ്ങള്‍ ശുദ്ധ മാര്‍ബള്‍ എന്ന ഉളയുന്ന വെള്ളക്കല്ലുകള്‍ കൊണ്ടു കടഞ്ഞുണ്ടാക്കിയ അസംഖ്യം അഴികളെക്കൊണ്ടു ചുറ്റപ്പെട്ടിട്ട് കാണാം.  ചിലമേടകളുടെ നാലുവക്കിലും ലോഹങ്ങളെക്കൊണ്ടു വാര്‍ത്തതും, മാര്‍ബിള്‍ കുഴിച്ചുണ്ടാക്കിയതും  വിശേഷമായി മണ്ണുകൊണ്ട് ഉണ്ടാക്കി കടഞ്ഞെടുക്കപ്പെട്ടിട്ടുള്ളതുമായ പലേവിധം പാത്രങ്ങളില്‍ അതിസുരഭികളായും മനോഹരങ്ങളായും ഉള്ള പുഷ്പച്ചെടികള്‍ നട്ടുവളര്‍ത്തിയവകളെ നിരത്തി വരിവരിയായി വെച്ചിരിക്കുന്നതു കാണാം. ചില സ്ഥലങ്ങളില്‍ യന്ത്രപ്പണിയാല്‍ ചെമ്പുകുഴലില്‍ കൂടി വളരെ അഗാധത്തില്‍ നിന്ന് വലിച്ചുകൊണ്ടു വരുന്ന ജലം മാര്‍ബള്‍, സ്ഫടികം ഇതുകളെകൊണ്ട് പത്മാകൃതിയിലും ഓരോ മൃഗങ്ങളുടെ മുഖാകൃതിയിലും ചക്രാകൃതിയിലും മറ്റും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഓരോ ദ്വാരങ്ങളില്‍ക്കൂടി നേത്രങ്ങളേയും ശ്രോത്രങ്ങളേയും ഒരുപോലെ ആനന്ദിപ്പിക്കുന്നവിധമുള്ള ആകൃതിയിലും ശബ്ദത്തോടും അനര്‍ഗ്ഗളമായി പതിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. ഇങ്ങിനെ അമരാവതി ബങ്കളാവില്‍ മാധവനാല്‍ കാണപ്പെട്ട സാധനങ്ങളുടെ അവസ്ഥയെപ്പറ്റി പറഞ്ഞു മനസ്സിലാക്കുവാനുള്ള വാഗ്മിത്വം എനിക്ക് ഇല്ലെന്നു ഞാന്‍ വിചാരിക്കുന്നതിനാല്‍ എനി ചുരുക്കി പറയാം.

മേല്‍ കാണിച്ച വിധമുള്ള ചന്ദ്രശാലകള്‍ മുതലായതും ഇതു കൂടാതെ വാപികള്‍,  മണിമയഞ്ചങ്ങള്‍, പുസ്തശാലകള്‍, തോട്ടങ്ങള്‍ മുതലായ അനേകസാധനങ്ങളും കണ്ട് മാധവന്‍ അത്യാനന്ദപ്പെട്ടു എന്നേ പറവാനുള്ളൂ. മാധവന് ഈ ഭൂമി വിട്ട് ഏതോ ഇതുവരെ അനുഭവിക്കാത്ത സുഖങ്ങളോടുകൂടിയ ഒരു സ്വര്‍ഗ്ഗലോകത്തോ മറ്റോ തന്നെ കൊണ്ടാക്കിയതുപോലെ തോന്നി.

മാധവന്‍, ബാബു ഗോവിന്ദസേന്റെ ആതിഥ്യം പരിഗ്രഹിച്ച് ഈ സ്വര്‍ഗ്ഗതുല്യമായ അമരാവതിയില്‍ എട്ടുപത്തുദിവസം സുഖമായി താമസിച്ചു.

ഗോവിന്ദപ്പണിക്കരും ഗോവിന്ദന്‍കുട്ടി മേനോനും പുറപ്പെട്ടിട്ട് ഇരുപതില്‍ അധികം ദിവസമായല്ലൊ. അവരുടെ കഥ എന്തായി എന്ന് അറിവാന്‍ എന്റെ വായനക്കാര്‍ ചോദിക്കുന്നതായാല്‍ എനിക്ക് അല്പമേ പറവാനുള്ളൂ. “ഇന്ഡ്യ എങ്ങും തീവണ്ടി, കമ്പിത്തപാല്‍ – മാധവനെ കണ്ടുപിടിപ്പാന്‍ എന്തു പ്രയാസം?” എന്ന ധാര്‍ഷ്ട്യം പറഞ്ഞു പുറപ്പെട്ട ഗോവി­ന്ദന്‍കുട്ടി മേനവന്റെ സകല ഗര്‍വ്വും ശമിച്ചു. ബുദ്ധി ക്ഷയിച്ചു; തീവണ്ടിയും ടെലിഗ്രാഫും തീക്കപ്പലുകളും എന്തെല്ലാമുണ്ടായിരുന്നാലും ഭാഗ്യം ഇല്ലാതെ യാതൊന്നും മനുഷ്യനു വിചാരിക്കുന്നതുപോലെയും ആഗ്രഹിക്കുന്നതുപോലെയും സാധിക്കുകയില്ലെന്നു ഗോവിന്ദന്‍ കുട്ടിമേനവന് ഉള്ളില്‍ നല്ല ബോദ്ധ്യമായി. കുറേശ്ശെ പുറത്തേക്കു പറഞ്ഞു തുടങ്ങി. മദിരാശി­യില്‍ എത്തിയ ഉടനെ ഗോവിന്ദന്‍കുട്ടി മേനവന്‍ ഗില്‍ഹാം സായ്‌വിനെ ചെന്നു കണ്ടു. മാധവന്‍ അദ്ദേഹത്തെ കണ്ടതു വരെയുള്ള വിവരങ്ങള്‍ അറിഞ്ഞു. ഗോവിന്ദന്‍കുട്ടിമേനവനും ഗോവിന്ദപ്പണിക്കര്‍ക്കും മനസ്സിന്ന് അപ്പോള്‍ കുറെ സമാധാനമായി. പിന്നെ അവര്‍ നേരെ ബോമ്പായിക്കു വന്നു. ബൊമ്പായില്‍ നിന്ന് അന്വേഷിച്ചുംകൊണ്ട് കാശിക്കു വന്നു. കാശിയില്‍വെച്ചു ഗോവിന്ദപ്പണിക്കരുടെ ശരീരത്തിനു സുഖക്കേടായി ഒരു പത്തു ദിവസം അവിടെ താമസിക്കേണ്ടി വന്നു. മാധവന്‍ ബിലാത്തിയിലേക്കു തന്നെ പോയിരിക്കേണമെന്ന് അസംഗതിയായി ഗോവിന്ദന്‍ കുട്ടിമേനവന് ഒരു ഉദയം തോന്നി. ഭ്രാന്തന്മാരെപ്പോലെ പിന്നെയും ബൊമ്പായിലേക്കു ഗോവിന്ദന്‍കുട്ടിമേനവനും ഗോവിന്ദപ്പണിക്കരും മടങ്ങിപ്പോയി. പലേവിധ അന്വേഷണങ്ങളും അതിസൂക്ഷ്മമായി അഞ്ചാറു ദിവസം ചെയ്തതില്‍ മുന്‍ കുടുമയുള്ള ചെറുപ്പക്കാരനായ ഒരാള്‍ കുറെ ദിവസങ്ങള്‍ക്കു മുമ്പു കപ്പല്‍ കയറീട്ടുണ്ടെന്നറിഞ്ഞു. ഉടനെ ബിലാത്തിക്കു കപ്പല്‍ കയറിയവരുടെ പേരു വിവരം പോര്‍ട്ടാഫീസിലും മറ്റും പോയി സൂക്ഷ്മമായി അറിഞ്ഞു. അതില്‍ ഒന്നും മാധവന്റെ പേര്‍ കാണ്മാനില്ല. പക്ഷേ, മാധവന്‍ പേരുമാറ്റി പറഞ്ഞിരിക്കാം എന്നു ശങ്കിച്ചു. എന്നാല്‍ സൂക്ഷ്മത്തില്‍ അങ്ങിനെയല്ലാ, മാധവന്‍ ശരിയായ പേര് പറഞ്ഞിട്ടു തന്നെയാണു കപ്പല്‍ കയറിയത്. എന്നാല്‍ അതു കല്ക്കത്താവിലേക്കുള്ള കപ്പലുകളില്‍ കയറി ആളുകളുടെ പേര്‍ കാണുന്ന പുസ്തകത്തിലാണു ചേര്‍ത്തിട്ടുള്ളത്. പിന്നെ ബ്രീന്‍ഡ്സിവഴിക്കും മാര്‍സെയില്‍സ് വഴിക്കും ബിലാത്തിക്കുള്ള കപ്പലുകള്‍ കയറിയ ആളുകളുടെ പേര്‍ലിസ്റ്റ് നോക്കിയാല്‍ മാധവന്റെ പേര്‍ കാണുമോ? ചെറുമനുഷ്യാ, നിന്റെ അവസ്ഥ എത്ര നിസ്സാരം. ഗോവിന്ദന്‍ കുട്ടി മേനവന്‍ പാസന്‍ജര്‍മാരുടെ ലിസ്ത് ഏതു ബുക്കില്‍ നിന്നു വായിച്ചുവോ അതില്‍ മറ്റൊരിടത്ത് മാധവന്റെ പേര്‍ വെളിവായി എഴുതിയിട്ടുണ്ട്. അവിടെ ഗോവിന്ദന്‍കുട്ടിമേനവന്‍ നോക്കാന്‍ ഭാവമില്ല. എന്തു ചെയ്യും! ഭാഗ്യത്തോടുകൂടിത്തന്നെ ഇരിക്കണം ബുദ്ധി സാമര്‍ത്ഥ്യം – അല്ലെങ്കില്‍ കാര്യസിദ്ധി പ്രയാസം. ഗോവിന്ദപ്പണിക്കര്‍ക്കു ബനാറീസ്സില്‍ നിന്നു ബൊമ്പായില്‍ മടങ്ങിയെത്തിയപ്പോള്‍ പിന്നെയും ശരീരത്തിനു സുഖക്കേടായി. കല്‍ക്കത്താവിലേക്കു പോയി അവിടെ നിന്നു ബര്‍മ്മയിലേക്കു പോവണമെന്നാണ് ഇവര്‍ ഉറച്ചത്. തല്ക്കാലം ഗോവിന്ദപ്പണിക്കര്‍ക്ക് പുറപ്പെടാന്‍ തക്ക സുഖമില്ലാത്തതിനാല്‍ രണ്ടുനാലുദിവസം കഴിഞ്ഞു പോവാമെന്നുവെച്ച് ബൊമ്പായില്‍ തന്നെ താമസിച്ചു.

ഗോവിന്ദന്‍ കുട്ടിമേനവനു പലേ വിദ്യകളും തോന്നിയതില്‍ ന്യൂസ് പേപ്പറില്‍ പ്രസിദ്ധപ്പെടുത്തണം എന്നു തോന്നി. ആദ്യത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ചില ന്യൂസ്പേപ്പറുകളില്‍ ഇന്ദുലേഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വര്‍ത്തമാനങ്ങളെക്കുറിച്ച് എഴുതിയിരുന്നു. ആ പ്രസിദ്ധപ്പെടുത്തിയ ദിവസങ്ങളില്‍ മാധവന്‍ കപ്പലില്‍ കിടന്നു വിഷമിക്കുന്ന കാലമായിരിക്കും എന്നു ഞാന്‍ വിചാരിക്കുന്നു. ഏതുവിധമായാലും മാധവന്‍ ഈ പ്രസിദ്ധപ്പെടുത്തിയ പേപ്പര്‍ യാതൊന്നും കണ്ടതേ ഇല്ലാ. നിശ്ചയം തന്നെ.