close
Sayahna Sayahna
Search

രജതനാദം


രജതനാദം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍

caption
ആങ്ദ്രേ മല്‍റോ

‘ഒരു മൃഗത്തിനും നമ്മള്‍ ചെയ്തതു ചെയ്യാന്‍ കഴിയു­മായിരുന്നില്ല’ എന്നു പറയുന്നതിലല്ല മനുഷ്യ­പ്രേമാത്മകത്വം ഇരിക്കുന്നത്. നേരെമറിച്ച് ‘നമ്മിലുള്ള മൃഗം നമ്മെ­ക്കൊണ്ടു പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിച്ചതിനെ നാം നിരാകരിച്ചു കളഞ്ഞു’ എന്നു പ്രഖ്യാപിക്കാന്‍ നമുക്കു കഴിയണം’ — അടുത്ത കാലത്ത് അന്തരിച്ച മഹാനായ ഫ്രഞ്ച് സാഹിത്യകാരന്‍ആങ്ദ്രേ മല്‍റോ പറഞ്ഞതാണിത്. അദ്ദേഹം തുടര്‍ന്നെഴുതുന്നു: ‘തന്നിലുള്ള സമുന്നതമായതിനെ അന്വേഷിക്കു­മ്പോഴാണ് മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത്. എങ്കിലും തനിക്കു മരണ­മുണ്ടെന്ന് അറിയുന്ന ഈ മൃഗത്തിന് ശുക്ലപടലത്തിന്റെ (Nebula) അവഹേള­നാസ്‌പദമായ ശോഭയില്‍ നിന്ന് ഗോളങ്ങളുടെ സംഗീതം പിടിച്ചെടുത്ത് വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്കു പ്രക്ഷേപണം ചെയ്യാനും അവയില്‍ ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത സന്ദേശങ്ങള്‍ നിവേശനം ചെയ്യാനും കഴിയുമെന്ന ചിന്ത തന്നെ സുന്ദരമായിരിക്കുന്നു [Voices of Silence, Andre Malraux]. ഈ വാക്യങ്ങളില്‍ മനുഷ്യന്റെ ശക്തിയും മഹത്വവുമാണ് ആവിഷ്കരിക്ക­പ്പെട്ടിരിക്കുന്നത്. ഉത്കൃഷ്ടനായ ഈ മനുഷ്യന്റെ ഉത്കൃഷ്ടമായ പ്രക്രിയയാണ് കല. സോഫോക്ലിസ്സിന്റെ ’ഈഡിപ്പസ്’ കലാസൃഷ്ടിയാണ്. ആ നാടകം അഭിനയിച്ചു കണ്ട അന്നത്തെ യവനന്‍ രാജാവ് പൊടി­പടലത്തില്‍ കിടന്നു­രുളുന്നതു ദര്‍ശിച്ച് ആഹ്ലാദിക്കുക മാത്രമാണോ ചെയ്തത്? അല്ല തന്നെ. മനുഷ്യന്റെ പാരതന്ത്ര്യവും ആ പാരതന്ത്ര്യഞ്ഞ ലംഘിച്ച് അവന്‍ ആര്‍ജ്ജിക്കുന്ന മഹത്വവും കണ്ടാണ് പ്രേക്ഷകന്‍ ഹര്‍ഷ­പുളകിതനായത്. നാടകം തീര്‍ന്നയുടനെ ആ യവനന്‍ — പ്രേക്ഷകന്‍ തന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചില്ല. അവന്‍ വീണ്ടും ആ നാടകം കാണാന്‍ തീരുമാനിച്ചേയുള്ളു. നിയതിയുടെ (destiny) കാര്‍ക്കശ്യം മാത്രമുള്ള ലോകത്ത് തലയെടുത്തു നില്ക്കുന്ന മനുഷ്യന്‍ തലയെടുപ്പ് ഉണ്ടെങ്കിലും അവന് അതില്‍ നിന്ന് രക്ഷ നേടാന്‍ പ്രയാസം. ദൈവപുത്രന്‍ പോലും ’അങ്ങ് എന്തിന് എന്നെ ഉപേക്ഷിച്ചു’ എന്ന് ചോദിച്ചു. നിയതി എന്നത് മരണമല്ല. മനുഷ്യന്റെ ദയനീയ സ്ഥിതിയെ­ക്കുറിച്ച് ബോധമുള­വാക്കാനായി നമ്മില്‍ എന്തെല്ലാം വന്ന് ശക്തിയായി പതിക്കുന്നുവോ അതിനെ­യൊക്കെ­യാണ് നിയതി എന്നു പറയുന്നത്. അപ്പോള്‍ നിയതി മരണമല്ല; നിര്‍ഭാഗ്യത്തെക്കാള്‍ ഗൗരവമാര്‍ന്ന­താണത്. അതുകൊണ്ടാണ് രക്ഷനേടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ സ്നേഹഞ്ഞ ആശ്രയ­സ്ഥാനമായി കാണുന്നത്.

സ്വന്തം ശബ്ദം ഗ്രാമഫോണില്‍ ആദ്യമായി കേട്ടാല്‍ തിരിച്ചറിയാന്‍ വയ്യാത്ത മനുഷ്യന്‍! അവന്‍ ആ ശബ്ദം കാതുകളിലുടെയാണ് കേള്‍ക്കുന്നത്. അതിനാലാണ് അവന് അതു മനസ്സിലാക്കാന്‍ കഴിയാത്തത്. കണ്ഠത്തിലൂടെ കേട്ടെങ്കില്‍ മാത്രമേ അവന്‍ സ്വന്തം ശബ്ദം തിരിച്ചറിയു. നമ്മുടെ ആന്തര­ശബ്ദത്തെ കണ്ഠത്തിനു മാത്രമേ ഉപസംക്രമിപ്പിക്കാന്‍ കഴിയുകയുള്ളു ഈ ദയനീയാ­വസ്ഥയെ വിശദീകരിക്കാനാണ് ആങ്ദ്രേ മല്‍റോ ’ല കൊങ്സ്യോങ് യ്യ്യൂമെന്‍’ — La Condition Humaine — എന്ന നോവല്‍ എഴുതിയത്. കലയുടെ മറ്റു നാദങ്ങള്‍ ഈ ആന്തര­ശബ്ദത്തെ മനുഷ്യനിലേക്ക് സംക്രമിപ്പിക്കുന്നു. കല അന്ധമായ നിയതിയെ പരാജയ­പ്പെടുത്തുന്നു. ഓരോ ’മാസ്റ്റര്‍പീസും’ നിയതിയുടെ മേലുള്ള മനുഷ്യന്റെ വിജയത്തെയാണ് പ്രഖ്യാപനം ചെയ്യുന്നത്. ആങ്ദ്രേ മല്‍റോയുടെ Voices of Silence എന്ന ഉജ്ജ്വലമായ ഗ്രന്ഥം ഈ തത്ത്വങ്ങളെയാണ് ആവിഷ്കരിക്കുന്നത്. രാഷ്ട്രവ്യവഹാരം (Politics) നശിപ്പിച്ച മനുഷ്യരാശിയെ കല കൂട്ടിയിണ­ക്കുന്നുവെന്ന് അദ്ദേഹം ആ ഗ്രന്ഥമെഴുതി സമര്‍ത്ഥിച്ചു. അങ്ങനെ കല മാത്രം മനുഷ്യന് രക്ഷാമാര്‍ഗ്ഗമായി പരിണമിച്ചി­രിക്കുന്നു. ’കലയുടെ കഥ മനുഷ്യന്റെ കഥ’ തന്നെയാണെന്ന് മല്‍റോ ആ ഗ്രന്ഥത്തില്‍ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്.

മനുഷ്യന്റെ വിധി

‘നിശ്ശബ്ദതയുടെ ശബ്‌ദങ്ങള്‍’ (Voices of Silence) എന്ന ഗ്രന്ഥത്തോടു ബന്ധപ്പെട്ട ഈ ചിന്തകള്‍ നമ്മെ സ്വാഭാവികമായും മല്‍റോയുടെ മഹനീയമായ നോവലിലേക്കു — ല കൊങ്ദീസ്യോങ്യ്യ്യൂമെന്‍ എന്ന നോവലിലേക്കു — നയിക്കുന്നു. Man’s fate — മനുഷ്യന്റെ വിധി — എന്ന പേരിലാണ് അത് ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടത്. കഥ നടക്കുന്ന സ്ഥലം കിഴക്കേ ചൈനയിലെ ഷാങ്ഹി നഗരം. കാലം 1927. 1911-ല്‍ സുന്‍യാത് സെന്‍ രൂപവല്‍ക്കരിച്ചതും 1925-നു ശേഷം ചിയാങ് കൈഷക്ക് നയിച്ചു വന്നതും ആയ കോമിന്റാങ് എന്ന രാഷ്ട്രീയകക്ഷി അധീശത്വം പുലര്‍ത്തുന്നു. ചിയാങ് തന്റെ അധികാരം വടക്കോട്ടു വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന് ചൈനയിലെ കമ്മ്യൃണിസ്റ്റുകളും റഷ്യന്‍ ഉപദേശകരും അദ്ദേഹത്തെ സഹായിച്ചു. പക്ഷേ, ഷാങ്ഹി കൈയിലായപ്പോള്‍ ചിയാങ് അവര്‍ക്കു നേരെ തിരിഞ്ഞു. ഇതാണ് നോവലിലെ രാഷ്ട്രീയ­പശ്ചാത്തലം. നോവല്‍ തുടങ്ങുമ്പോള്‍ നാം കാണുന്നത് ഭീകര­പ്രവര്‍ത്തകനായ ചെന്‍ ഒരു ഹോട്ടല്‍ മുറിയില്‍ കട്ടിലിനടുത്തു നിന്ന് അതില്‍ ഉറങ്ങി­ക്കിടന്നവനെ കൊല്ലാന്‍ ഭാവിക്കുന്നതാണ്.

ഒന്നേ അയാള്‍ക്കു സംശയമുളവാക്കുന്നുള്ളു. കൊതുകു വല ഉയര്‍ത്തിയിട്ടാണോ കത്തി ശരീരത്തില്‍ കുത്തിയിറക്കേണ്ടത്? അതോ കൊതുകു വലയില്‍­ക്കൂടിത്തന്നെ കുത്താമോ? എതായാലും വധം നടന്നു. മരിച്ചവന്റെ കൈയിലുണ്ടായിരുന്ന സുപ്രധാനമായ ഒരു രേഖ അപഹരിക്കപ്പെട്ടു. ചൈനയിലെ ഗവണ്‍മെന്റിനെ ആയുധങ്ങള്‍ നല്കാന്‍ അധികാര­പ്പെടുത്തുന്ന പ്രമാണമായിരുന്നു അത്. ആ രേഖ സ്വന്തമായാല്‍ ഉടനെ നടത്താന്‍ പോകുന്ന വിപ്ലവത്തിന് ആവശ്യമുള്ള ആയുധങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കു ലഭിക്കും. അവര്‍ക്ക് അത് കിട്ടി. വധം നടന്നതിന്റെ അടുത്ത ദിവസം തന്നെ യുദ്ധോപ­കരണങ്ങള്‍ വിപ്ലവകാരി­കള്‍ക്കു വിതരണം ചെയ്തു. ചെന്നിന് മൂന്നു കൂട്ടുകാരാണുള്ളത്. ‘പകുതി ഫ്രഞ്ചും പകുതി ജാപ്പനീസുമായ’ ക്യോ, റഷ്യന്‍ വിപ്ലവ­കാരിയായ കതോഫ്, ജര്‍മ്മന്‍ ഷാപ്പുടമസ്ഥനായ ഹേമല്‍ റിക്ഹ്. ഇവരില്‍ ക്യോയും കതോഫുമാണ് യുദ്ധസാമഗ്രികള്‍ വിപ്ലവ­കാരികള്‍ക്കു വിതരണം ചെയ്തത്.

രക്തരൂഷിതമായ വിപ്ലവം നടക്കുന്നു ഷാങഹീയിലാകെ. ചെന്‍ ’ഹാന്‍ഡ് ഗ്രനേഡ്’ എറിഞ്ഞെറിഞ്ഞ് മുന്നേറുകയാണ്. പല പൊലീസ് സ്റ്റേഷനുകളും അയാള്‍ക്കും കൂട്ടുകാര്‍ക്കും കീഴടങ്ങി. അപ്പോള്‍ ഒരു നിര്‍ദ്ദേശ­മുണ്ടായി, വിപ്ലവകാരികള്‍ ആയുധങ്ങള്‍ ചിയാങ്‌ കൈഷക്കിനു കൈമാറ്റം ചെയ്യണമെന്ന്. കമ്മ്യുണിസ്റ്റ് ഹൈക്കമാന്‍ഡ് ആ നിര്‍ദ്ദേശത്തിന് അനുകൂലമായി നിന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം സ്വീകരിക്കാത്ത സഖാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറന്തള്ളുമെന്നും പ്രഖ്യാപനമുണ്ടായി. മറ്റു മാര്‍ഗ്ഗമില്ലാത്തതു­കൊണ്ട് ചെന്‍, ചിയാങ് കൈഷക്കിനെ കൊല്ലാന്‍ തീരുമാനിച്ചു. ബോംബ് ഒരു പെട്ടിയിലാക്കി­ക്കൊണ്ട് അയാള്‍ ഒരു കടയില്‍ നിന്നു. ചിയാങ്‌ കടന്നു പോയപ്പോള്‍ ചെന്നിന് റോഡിലേക്കു വന്ന് ബോംബ് എറിയാന്‍ സാധിച്ചില്ല. രണ്ടു കൂട്ടുകാരെ­ക്കൂടി അയാള്‍ വധം നടത്താന്‍ എര്‍പ്പാടു ചെയ്തിരുന്നു. അവര്‍ക്കും ചിയാങിനെ കൊല്ലാന്‍ കഴിഞ്ഞില്ല. ചെന്‍ കൂട്ടുകാരനായ ഹേമല്‍ റിക്ഹിന്റെ അടുത്തേക്ക് ഓടി. പക്ഷേ, അയാളുണ്ടോ ചെന്നിനെ സഹായിക്കുന്നു. ഭീകരപ്രവര്‍ത്തകര്‍ ഒറ്റയ്ക്കാണ് പൊരുതേണ്ടതെന്ന് തീരുമാനിച്ച ചെന്‍ വീണ്ടും ചിയാങിന്റെ കാറിനെ ലക്ഷ്യമാക്കി ബോംബെറിഞ്ഞു. പക്ഷേ, ചിയാങ് രക്ഷപ്പെട്ടു; ചെന്നിന് ആത്മഹത്യ ചെയ്യേണ്ടതായും വന്നു.

ഗവണ്‍മെന്റിന്റെ പുതിയ പൊലീസ് ചീഫ് ചെന്നിന്റെ കൂട്ടുകാരന്‍ ക്യോവിനെ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്കു വിധിച്ചു. വിധി നടത്തുന്നതിനു മുമ്പു തന്നെ ക്യോ പൊട്ടാസ്യം സൈനയിഡ് കഴിച്ച് ഈ ലോകം വെടിഞ്ഞു. ക്യോവിനെ അറസ്റ്റു ചെയ്ത കൂട്ടത്തില്‍­ത്തന്നെ കതോഫിനെയും മറ്റു ഭീകര­പ്രവര്‍ത്തകരെയും പൊലീസ് ബന്ധനസ്ഥ­രാക്കിയിരുന്നു. കതോഫിന്റെ കൈയിലുണ്ടായിരുന്ന പൊട്ടാസ്യം സൈനയിഡ് വാങ്ങിക്കഴിച്ചാണ് ക്യോ ആത്മഹത്യ ചെയ്തത്. കതോഫിന്റെ കൈയില്‍ പിന്നെയുമുണ്ട്. ആ മാരകമായ രാസദ്രവ്യം. ചിയാങ്ങിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഗവണ്‍മെന്റ് ഭീകര­പ്രവര്‍ത്തകരെ ജീവനോടെ അഗ്നിക്കിര­യാക്കാന്‍ പോവുകയാണ്. രണ്ടുപേരുടെ മരണത്തിനു മതിയാവുന്ന സൈനയിഡ് മറ്റു രണ്ടു പ്രവര്‍ത്തകന്മാര്‍ക്കും കൊടുത്തിട്ട് കതോഫ് പൊള്ളലേറ്റ് മരിക്കാന്‍ തയ്യാറായി നിന്നു. നോവല്‍ അവസാനിക്കുന്നു. ഹേമല്‍ റിക്ഹ് റഷ്യയില്‍ ഒരു പൗവര്‍ സ്റ്റേഷനില്‍ ഫിറ്ററായി കഴിഞ്ഞു കൂടുകയാണ്. ക്യോയുടെ അച്ഛന്‍ ’ഓപ്പിയം’ തിന്നു കൊണ്ട് മകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്നവനായി ജപ്പാനില്‍ വസിക്കുന്നു. ക്യോയുടെ ഭാര്യ ’I hardly ever weep now, any more’ — ’ഞാന്‍ ഇപ്പോള്‍ കരയാറേയില്ല’ എന്നു പറയുമ്പോള്‍ ’മനുഷ്യന്റെ വിധി’ എന്ന ഈ മഹാനാടകത്തിന്റെ തിരശ്ശീല വീഴുന്നു.

ഇതിവൃത്തത്തിന്റെ ഈ സംഗ്രഹം മല്‍റോയുടെ കലാസൃഷ്ടിക്കുള്ള ഉജ്ജ്വലത വ്യക്തമാക്കി­ത്തരാന്‍ അപര്യാപ്തമാണെന്ന് ഇതെഴുതുന്ന ആളിന് അറിയാന്‍ പാടില്ലാതില്ല. ചിലപ്പോള്‍ ഇത് പരിഹാസ­ജനകമായും തോന്നുണ്ടാവും. എങ്കിലും ഇതേ പറ്റൂ. നോവല്‍ എന്നത് നോവലിസ്റ്റ് എന്തെല്ലാം പറയുന്നുവോ അതെല്ലാം കൂടിച്ചേര്‍ന്നതാണ്. അതില്‍ നിന്ന് ഒരു വാക്കെടുത്തു മാറ്റിയാല്‍ നോവല്‍ അല്ലാതെ­യായിത്തീരും. ആ പരമാര്‍ത്ഥം മനസ്സിലാക്കി­ക്കൊണ്ട് മല്‍റോയുടെ നോവല്‍ തന്നെ വായിച്ചു നോക്കാന്‍ ഞാന്‍ പ്രിയപ്പെട്ട വായനക്കാരോട് അപേക്ഷിക്കുന്നു. വായിച്ചു കഴിയുമ്പോള്‍ ജെ.ബി. പ്രീസ്റ്റിലി പറഞ്ഞതു പോലെ അതൊരു ’കാവ്യാത്മകസൃഷ്ടി വിശേഷ’മാണെന്ന വസ്തുത അവര്‍ക്കു ഗ്രഹിക്കാന്‍ കഴിയും.

1927-ല്‍ ഷാങ്ഹീയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങളാണ് മല്‍റോ പ്രതിപാദിക്കുന്നത്. കഥാപാത്രങ്ങള്‍ ചില ജപ്പാന്‍കാരും ചൈനാക്കാരുമാണ്. എങ്കിലും നോവലിന് സാര്‍വ്വലൗകിക സ്വഭാവം സിദ്ധിക്കുന്നുണ്ട്. ഷാങ്ഹീ ഈ ലോകത്തിനാകെ പ്രാതിനിദ്ധ്യം വഹിക്കന്നു. കഥാപാത്രങ്ങള്‍ കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രതീകങ്ങളായി മാറുന്നു. മനുഷ്യ­ജീവിതത്തെ­ക്കുറിച്ച് തനിക്കുള്ള ദര്‍ശനത്തെ വാങ്മയ­ചിത്രങ്ങളാക്കി മാറ്റാന്‍ മല്‍റോയ്ക്കുള്ള പ്രാഗത്ഭ്യമാണ് നോവലിനെ ഈ രീതിയില്‍ ആക്കി­ത്തീര്‍ക്കുന്നത്.ബ്ലസ്‌ പസ്‌കല്‍ എന്ന ഫ്രഞ്ച് തത്ത്വചിന്തകന്‍ പറഞ്ഞു: ’ബന്ധനസ്ഥരായ അനേക­മാളുകളെ­ക്കുറിച്ച് സങ്കല്പിക്കു. അവരെല്ലാം വധശിക്ഷ അനുഭവിക്കാന്‍ പോകുകയാണ്. ചിലരെ

caption
ബ്ലസ്‌ പസ്‌കല്‍

മറ്റുള്ളവരുടെ മുമ്പില്‍ വച്ച് കഴുത്തു ഞെരിച്ചു കൊല്ലുന്നു. അതു കാണുന്നവര്‍ തങ്ങളുടെ അവസ്ഥയും അങ്ങനെ തന്നെന്നു മനസ്സിലാക്കുന്നു. എല്ലാ മനുഷ്യരുടെയും സ്ഥിതി ഇതുതന്നെ. ’പസ്‌കലിന്റെ ഈ വാക്യങ്ങളില്‍ ഇന്നത്തെ ’അബ്സേഡ്’ചിന്താഗതി പ്രതിഫലിക്കുന്നു. 1623 തൊട്ട് 1662 വരെയായിരുന്നു പസ്‌കലിന്റെ ജീവിത കാലം. മുന്നൂറു കൊല്ലം കഴിഞ്ഞപ്പോള്‍ കമ്യുവും ഷെനെയും യെനസ്കോയും ’അബ്സേഡിറ്റി’ക്ക് തങ്ങളുടെ കലാശില്പങ്ങളിലൂടെ ആവിഷ്കാരം നല്കി. പക്ഷേ, അവര്‍ക്കു മുമ്പ് അതിന് സ്ഫുടീകരണം നല്കിയത് മല്‍റോയാണ്. ’ജീവിതത്തിന്റെ അബ്സേഡിറ്റി’ ക്ക് (അനുപപത്തിക്ക്) എതിര്‍­വാദമറ്റ തെളിവ് മരണം തന്നെയാണ്’ എന്ന് അദ്ദേഹം ഈ നോവലിലുടെ ഉദ്ഘോഷിച്ചു. ക്യോ എന്ന വിപ്ലവകാരിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കുക. ’ഈശ്വരന്‍ മരിച്ചു എന്നാണ് അയാളുടെ വിശ്വാസം. ഈശ്വരനില്ലാത്ത ഈ ലോകത്ത് മനുഷ്യന്‍ അന്തസ്സ് ഉയര്‍ത്തി­പ്പിടിച്ചേ മതിയാവൂ എന്നാണ് അയാളുടെ പക്ഷം. കമ്മൂണിസം ആ അന്തസ്സ് ഉളവാക്കിത്തരും എന്ന് അയാള്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തോടെ അയാള്‍ സമരം ചെയ്യുന്നു; മരണം വരിക്കുകയും ചെയ്യുന്നു. ’മനുഷ്യന്‍ അവന്റെ പ്രവര്‍ത്തനങ്ങളുടെ ആകെ­ത്തുകയാണ്. പ്രവര്‍ത്തനങ്ങള്‍ അവനെ ചരിത്രമാക്കി മാറ്റുന്നു. ചരിത്രം എത്രത്തോളം വലുതാകുമോ അത്രത്തോളം വലുതാകട്ടെ. ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലൂടെ മനുഷ്യന്‍ ’അബ്സേഡില്‍ നിന്നു രക്ഷ നേടുന്നു. (ആങ്‌ദ്രേ മാര്‍വേ) ഈ തത്ത്വം തന്റെ ജീവിതം കൊണ്ട് ക്യോ വ്യക്തമാക്കിത്തരുന്നു.

നിഷേധം മറ്റൊന്നിന്റെ ദുഢീകരണം

ആധുനികസാഹിത്യം നിഷേധാത്മകമാണെന്ന് പലരും പറയാറുണ്ട്. ഇതില്‍ സത്യമില്ലാതില്ല. പക്ഷേ, Modern Dogma and the Rhetoric of Assent എന്ന ഗ്രന്ഥത്തില്‍ സി. ബൂത്ത് പറഞ്ഞതു പോലെ എല്ലാ കാലത്തും മനുഷ്യന്‍ ’ഇല്ല’ എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോമീതീസ് ഈശ്വരനോട് ’ഇല്ല’ എന്നു പറഞ്ഞു. ക്രിസ്താനികള്‍ മര്‍ദ്ദകരോടും പ്രൊട്ടസ്റ്റന്റുകാര്‍ കത്തോലിക്കരോടും ശാസ്ത്രജ്ഞന്മാര്‍ മുമ്പുള്ള ശാസ്ത്രജ്ഞരോടും ഫൗസ്റ്റ് അനുസരണ­ശീലത്തോടും കലാകാരന്മാര്‍ പാരമ്പര്യത്തോടും വിപ്ലവകാരികള്‍ ഭരണ­സംവിധാനത്തോടും സ്ത്രീകള്‍ പുരുഷന്മാരോടും കറുത്ത വര്‍ഗ്ഗക്കാര്‍ വെള്ള വര്‍ഗ്ഗക്കാരോടും അസ്തിത്വ­വാദികള്‍ ലോകത്തോടും ’ഇല്ല’ എന്നു തന്നെ പറയുന്നു. എന്നാല്‍ ഈ നിഷേധം വേറൊന്നിന്റെ ദൃഢീകരണ­മാണെന്ന വസ്തുത നാം മറക്കുന്നു. അബ്സേഡായ ലോകത്തെ നോക്കി നിഷേധാത്മക­ശബ്ദം പുറപ്പെടുവിച്ച ക്യോ ’പ്രവര്‍ത്തിക്കു, അങ്ങനെ മനുഷ്യന്റെ അന്തസ്സ് പ്രകടിപ്പിക്കു’ എന്ന ദൃഢീകരണ­ശബ്ദവും നമ്മെ കേള്‍പ്പിക്കുകയുണ്ടായി. ഇങ്ങനെയാണ് മല്‍റോ ’പോസിറ്റീവ് ആര്‍ട്ടിസ്റ്റാ’യി മാറുന്നത്. കതോഫിന്റെ മരണവും മനുഷ്യന്റെ അന്തസ്സിനെ കാണിച്ചു തരുന്നു. പക്ഷേ, പ്രവര്‍ത്തനങ്ങളില്‍ അല്പം പിശകു പറ്റിയാല്‍ അതു ദുരന്തതയിലേക്കു മനുഷ്യനെ നയിക്കുകയും ചെയ്യും. ചെന്‍ എന്ന കഥാപാത്രത്തിന്റെ ആത്മഹത്യ അതാണല്ലോ വ്യക്തമാക്കുക.

ഇങ്ങനെ മനുഷ്യന്റെ തേജസ്സിനേസും മഹിമയേയും ഭംഗ്യന്തരേണ മല്‍റോ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവന്റെ ജീവിതത്തിന്റെ ദയനീയാവസ്ഥയേയും അദ്ദേഹം പ്രത്യക്ഷമാക്കുന്നുണ്ട്. അതുകൊണ്ടു ഈ നോവല്‍ വായിക്കുന്നയാള്‍ വേദന കണ്ട് ചഞ്ചല­ചിത്തനായി­ബ്‌ഭവിക്കും. മനുഷ്യന്റെ ദുഃഖം കണ്ട് അയാള്‍ തന്നെ വിഷാദത്തിന്റെ നീര്‍ക്കയത്തില്‍ വീഴും. അവിടെ നിന്ന് രക്ഷപ്പെട്ട് അയാള്‍ മനുഷ്യ­മഹത്വത്തിന്റെ ശോഭ കണ്ടു രസിക്കാ­തിരിക്കില്ല. എങ്കിലും വിഷാദം അയാളെ ഗ്രസിച്ചു­കൊണ്ടിരിക്കും. ഇങ്ങനെ സങ്കീര്‍ണ്ണങ്ങളായ അനുഭവങ്ങള്‍ ഈ കലാസൃഷ്ടി ജനിപ്പിക്കുന്നു. കണ്ഠത്തിലൂടെ സ്വന്തം ശബ്ദം കേള്‍ക്കാത്ത മനുഷ്യന്റെ വേദന ഇവിടെയുണ്ട്. പക്ഷേ, നോവല്‍ വായിച്ചു തീരുമ്പോള്‍ കലയുടെ നാദം അത് അനുവാചകരിലേക്ക് സംക്രമിപ്പിക്കുന്നു എന്നു നാം മനസ്സിലാക്കും. അങ്ങനെ നാം തുടങ്ങിയ സ്ഥലത്ത് എത്തിച്ചേരുന്നു. മനുഷ്യ സംസ്കാരങ്ങള്‍ മുഴുവന്‍ നശിച്ചു പോകുന്നില്ല. കല ഒരു സംസ്കാരമത്രേ. അത് മനുഷ്യരെ കൂട്ടിയിണക്കുന്നു. ’ഭിത്തികളില്ലാത്ത കാഴ്ചബംഗ്ലാവ്’ — Museum without walls — അതാണ് കല. മനുഷ്യന്റെ മരണത്തിനും ദുരന്തതയ്ക്കും നേരെയുള്ള പ്രതിഷേധത്തിന്റെ പ്രകടന­മാണത്. അതിന്റെ ശബ്ദം യുഗങ്ങളായി നാം കേട്ടു­കൊണ്ടിരിക്കുന്നു. മല്‍റോ ചോദിക്കുക­യാണ്: ’ഫ്ളോറന്‍സിലെ ശവകുടീരങ്ങള്‍ക്കു മുകളില്‍ മീക്കലാഞ്ചലോ മുഴക്കിയ വെള്ളി മണികളുടെ നാദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ.’ ഈ നാദം കേള്‍ക്കുന്നതു മാത്രമേ മനുഷ്യനു രാക്ഷാ­മാര്‍ഗ്ഗമായുള്ളു.