close
Sayahna Sayahna
Search

Difference between revisions of "സംസ്കൃതസാഹിത്യം (തുടർച്ച)"


(Created page with "{{RunningHeader| |ഉള്ളൂര്‍: കേരളസാഹിത്യചരിത്രം|}} ----- {{RunningHeader|← സംസ്കൃതസാഹിത...")
 
(സംസ്കൃതസാഹിത്യം (തുടര്‍ച്ച))
 
(One intermediate revision by the same user not shown)
Line 13: Line 13:
 
സുരേശ്വരാം സ്തോടകപദ്മപാദാന്‍<br />
 
സുരേശ്വരാം സ്തോടകപദ്മപാദാന്‍<br />
 
നമാമി ഹസ്താമലകാന്‍ ഗുരൂന്മേ!!<br />
 
നമാമി ഹസ്താമലകാന്‍ ഗുരൂന്മേ!!<br />
(ഭഗവദ്ഗീതാപദയോജന)
+
{{right|(ഭഗവദ്ഗീതാപദയോജന)}}
 
</blockquote>
 
</blockquote>
  
Line 28: Line 28:
 
ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതില്‍ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തില്‍നിന്നു പല ശ്ലോകങ്ങള്‍ അവിടവിടെ പകര്‍ത്തീട്ടുണ്ട്. വിദ്യാരണ്യന്‍ ക്രി.പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നത്. ‘‘വാഗേഷാ നവകാളിദാസവിദുഷഃ’’ എന്നേ ശങ്കരവിജയകര്‍ത്താവ് തന്നെപറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അമരുകശതകം കാമകല അഭ്യാസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നത് അസത്യവും ആ പരമഗുരുവിന് അവമാനഹേതുകവുമാകുന്നു. വാസ്തവത്തില്‍ ആ ശൃങ്ഗാരകൃതി നിര്‍മ്മിച്ചത് അമരുകന്‍ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകത്തില്‍ ‘യഥാ അമരുകസ്യ കവേര്‍മ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്‌ക്തിയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ ആലങ്കാരികന്‍ ക്രി.പി. ഒന്‍പതാംശതകത്തിലാണു ജീവിച്ചിരുന്നത്. കാവ്യാലങ്കാരസൂത്രകര്‍ത്താവായ വാമനനും (ക്രി.പി. 800-മാണ്ട്) അമരുകശതകത്തില്‍നിന്നു ‘‘സാ ബാലാ വയമപ്രഗല്ഭവചസഃ’’ ഇത്യാദി മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. കുമാരിലന്‍, പ്രഭാകരന്‍, മണ്ഡനന്‍, ഇവര്‍ക്കു പുറമേ അഭിനവഗുപ്തന്‍ (ക്രി.പി. പത്താംശതകത്തിന്റെ പൂര്‍വ്വഭാഗം) മയൂരന്‍, ബാണന്‍ (രണ്ടുപേരും ഏഴാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒന്‍പതാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരന്‍ വാദത്തില്‍ ജയിച്ചതായി ശങ്കരവിജയകാരന്‍ വിവരിച്ചിട്ടുണ്ട്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തര്‍ക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹിവിവേചനം ചെയ്ത് ഈ ഗ്രന്ഥങ്ങളില്‍ നിന്നു യുക്തിസഹങ്ങളായ അംശങ്ങള്‍ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്
 
ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതില്‍ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തില്‍നിന്നു പല ശ്ലോകങ്ങള്‍ അവിടവിടെ പകര്‍ത്തീട്ടുണ്ട്. വിദ്യാരണ്യന്‍ ക്രി.പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നത്. ‘‘വാഗേഷാ നവകാളിദാസവിദുഷഃ’’ എന്നേ ശങ്കരവിജയകര്‍ത്താവ് തന്നെപറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അമരുകശതകം കാമകല അഭ്യാസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നത് അസത്യവും ആ പരമഗുരുവിന് അവമാനഹേതുകവുമാകുന്നു. വാസ്തവത്തില്‍ ആ ശൃങ്ഗാരകൃതി നിര്‍മ്മിച്ചത് അമരുകന്‍ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകത്തില്‍ ‘യഥാ അമരുകസ്യ കവേര്‍മ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്‌ക്തിയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ ആലങ്കാരികന്‍ ക്രി.പി. ഒന്‍പതാംശതകത്തിലാണു ജീവിച്ചിരുന്നത്. കാവ്യാലങ്കാരസൂത്രകര്‍ത്താവായ വാമനനും (ക്രി.പി. 800-മാണ്ട്) അമരുകശതകത്തില്‍നിന്നു ‘‘സാ ബാലാ വയമപ്രഗല്ഭവചസഃ’’ ഇത്യാദി മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. കുമാരിലന്‍, പ്രഭാകരന്‍, മണ്ഡനന്‍, ഇവര്‍ക്കു പുറമേ അഭിനവഗുപ്തന്‍ (ക്രി.പി. പത്താംശതകത്തിന്റെ പൂര്‍വ്വഭാഗം) മയൂരന്‍, ബാണന്‍ (രണ്ടുപേരും ഏഴാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒന്‍പതാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരന്‍ വാദത്തില്‍ ജയിച്ചതായി ശങ്കരവിജയകാരന്‍ വിവരിച്ചിട്ടുണ്ട്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തര്‍ക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹിവിവേചനം ചെയ്ത് ഈ ഗ്രന്ഥങ്ങളില്‍ നിന്നു യുക്തിസഹങ്ങളായ അംശങ്ങള്‍ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്
  
= ദേശം =
+
== ദേശം ==
  
 
ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.
 
ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.

Latest revision as of 06:26, 1 June 2013




സംസ്കൃതസാഹിത്യം (തുടര്‍ച്ച)

ക്രി.പി. 1300-ആമാണ്ടുവരെ


ശ്രീഗൗഡപാദാഹ്വയയോഗിവര്യാന്‍

ഗോവിന്ദപൂജ്യാനഥ ശങ്കരാര്യാന്‍
സുരേശ്വരാം സ്തോടകപദ്മപാദാന്‍
നമാമി ഹസ്താമലകാന്‍ ഗുരൂന്മേ!!

(ഭഗവദ്ഗീതാപദയോജന)

ശങ്കരഭഗവല്‍പാദര്‍

ഈ ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശങ്കരഭഗവല്‍പാദരാകുന്നു. തങ്ങളുടെ ആവിര്‍ഭാവത്താല്‍ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ട് അഭിമാനസ്തംഭങ്ങളാണ്. ശങ്കരാചാര്യരെപ്പോലെയുള്ള ഒരു സര്‍വതന്ത്രസ്വതന്ത്രന്റെ — പദവാക്യപ്രമാണപാരീണന്റെ — പരമതത്വപ്രവക്താവിന്റെ — ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോള്‍മയിര്‍ക്കൊള്ളിക്കും; കണ്ണുകളില്‍ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാകും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്. വെറുതെയല്ല അദ്ദേഹത്തെ സര്‍വജ്ഞനായ ശങ്കരഭഗവാന്റെ അവതാരമെന്നു ലോകം ഐകകണ്യേന പുകഴ്ത്തുന്നത്. ശങ്കരന്‍ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കില്‍ അത് ഈ ആകൃതിയില്‍, ഈ പ്രകൃതിയില്‍ത്തന്നെ ആയിരിക്കുമെന്നുള്ളതിനു സംശയമില്ല.

ശങ്കരാചാര്യരെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍

ഭഗവല്‍പാദരുടെ ജീവിതചരിത്രത്തെക്കുറിച്ചു സ്പഷ്ടമായി അധികമൊന്നും അറിയുവാന്‍ തരമില്ലാത്ത നിലയിലാണ് അദ്ദേഹത്തെപ്പറ്റി പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ സ്ഥിതി. അവയില്‍ (1) (വിദ്യാരണ്യന്‍) മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയം, (2) ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, (3) ആനന്ദഗിരിയുടെ ഗുരുദിഗ്വിജയം, (4) രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയ മഹാകാവ്യം ഈ നാലു കൃതികള്‍ക്കാണ് സാമാന്യം പ്രാധാന്യമുള്ളത്. കേരളീയനായ ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതവും അപ്രധാനമല്ല. ഗോവിന്ദനാഥന്‍ കൊല്ലം എട്ടാം ശതകത്തിന്റെ ഒടുവില്‍ കൊച്ചിരാജ്യത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹമാണ് ഗൗരീകല്യാണമെന്ന യമകകാവ്യം നിര്‍മ്മിച്ചതെന്നും 28-ആം അധ്യായത്തില്‍ ഉപപാദിക്കും. പൂര്‍വ്വകാലങ്ങളില്‍ ഹിന്ദുക്കള്‍ക്കു ചരിത്രവിഷയകമായി ഉണ്ടായിരുന്ന അജ്ഞതയ്ക്കും അനാസ്ഥയ്ക്കും ഈ ഗ്രന്ഥങ്ങളെല്ലാം മകുടോദാഹരണങ്ങളാകുന്നു.

ശങ്കരവിജയത്തിന്റേയും മറ്റും അപ്രാമാണികത

ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതില്‍ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തില്‍നിന്നു പല ശ്ലോകങ്ങള്‍ അവിടവിടെ പകര്‍ത്തീട്ടുണ്ട്. വിദ്യാരണ്യന്‍ ക്രി.പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നത്. ‘‘വാഗേഷാ നവകാളിദാസവിദുഷഃ’’ എന്നേ ശങ്കരവിജയകര്‍ത്താവ് തന്നെപറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അമരുകശതകം കാമകല അഭ്യാസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നത് അസത്യവും ആ പരമഗുരുവിന് അവമാനഹേതുകവുമാകുന്നു. വാസ്തവത്തില്‍ ആ ശൃങ്ഗാരകൃതി നിര്‍മ്മിച്ചത് അമരുകന്‍ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകത്തില്‍ ‘യഥാ അമരുകസ്യ കവേര്‍മ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്‌ക്തിയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ ആലങ്കാരികന്‍ ക്രി.പി. ഒന്‍പതാംശതകത്തിലാണു ജീവിച്ചിരുന്നത്. കാവ്യാലങ്കാരസൂത്രകര്‍ത്താവായ വാമനനും (ക്രി.പി. 800-മാണ്ട്) അമരുകശതകത്തില്‍നിന്നു ‘‘സാ ബാലാ വയമപ്രഗല്ഭവചസഃ’’ ഇത്യാദി മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. കുമാരിലന്‍, പ്രഭാകരന്‍, മണ്ഡനന്‍, ഇവര്‍ക്കു പുറമേ അഭിനവഗുപ്തന്‍ (ക്രി.പി. പത്താംശതകത്തിന്റെ പൂര്‍വ്വഭാഗം) മയൂരന്‍, ബാണന്‍ (രണ്ടുപേരും ഏഴാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒന്‍പതാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരന്‍ വാദത്തില്‍ ജയിച്ചതായി ശങ്കരവിജയകാരന്‍ വിവരിച്ചിട്ടുണ്ട്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തര്‍ക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹിവിവേചനം ചെയ്ത് ഈ ഗ്രന്ഥങ്ങളില്‍ നിന്നു യുക്തിസഹങ്ങളായ അംശങ്ങള്‍ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്

ദേശം

ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.

‘‘തതോ മഹേശഃ കില കേരളേഷു

ശ്രീമദ്വൃഷാദൗ കരുണാസമുദ്രഃ
പൂര്‍ണ്ണാനദീപുണ്യതടേ സ്വയംഭൂര്‍-
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീല്‍’’

എന്നു നവകാളിദാസനും

‘‘അളകൈവ പുരീ യത്ര കാലടീതി പ്രതിശ്രുതാ

നഗരീ ധനസംവീതാ രാജതേ ജഗതീതലേ’’

എന്നു ചിദ്വിലാസനും

‘‘കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു

അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ’’

എന്നു രാജചൂഡാമണിയും പ്രസ്താവിച്ചിട്ടുണ്ട്. ഗോവിന്ദനാഥന്‍

‘‘ദേശേ കാലടിനാമ്നി കേരളധരാ-

ശോഭങ്കരേ സദ്ദ്വിജോ

ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ

സര്‍വജ്ഞതാം പ്രാപ്തവാന്‍

ഭൂത്വാ ഷോഡശവത്സരേ യതിവരോ

ഗത്വാ ബദര്യാശ്രമം

കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവി-

ശ്ശ്രീശങ്കരഃ പാതുവഃ’’

എന്ന പദ്യംകൊണ്ടു തന്റെ ഗ്രന്ഥം സമാപിക്കുന്നു. ആനന്ദഗിരി മാത്രം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹം ചിദംബരത്തില്‍ ജനിച്ചതായി പറയുന്നു. തിരുവിതാങ്കൂറില്‍ കുന്നത്തു നാട്ടു താലൂക്കില്‍ മഞ്ഞപ്ര പകുതിയില്‍പെട്ട കാലടി എന്ന സ്ഥലത്തു കൈപ്പള്ളി ഇല്ലത്തിലാണ് ഭഗവല്‍പാദരുടെ ജനനം എന്നുള്ള വസ്തുത ഇക്കാലത്തു സകലരും സമ്മതിക്കുന്നുണ്ട്.

വയസ്സും മഹാസമാധിയും

ശങ്കരന്‍ മുപ്പത്തിരണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എന്നുള്ള വസ്തുതയെപ്പറ്റിയും ആര്‍ക്കും വിപ്രതിപത്തിയില്ല. വിദ്യാരണ്യന്‍ ദേവ്യപരാധ സ്തോത്രത്തില്‍ ‘‘മയാ പഞ്ചാശീതേരധികമപനീതേതു വയസി’’ എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ആ സ്തോത്രം ആചാര്യരുടേതെന്നു തെറ്റിദ്ധരിച്ചു ചിലര്‍ അദ്ദേഹം എണ്‍പത്തഞ്ചു വയസ്സിനുമേല്‍ ജീവിച്ചിരുന്നതായി ഭ്രമിക്കുന്നു. ഭഗവല്‍പാദരുടെ സമാധിസ്ഥലത്തെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. കേദാരനാഥക്ഷേത്രത്തില്‍വെച്ചാണ് അദ്ദേഹം ഭൗതികശരീരം പരിത്യജിച്ചതെന്നു നവകാളിദാസനും കാഞ്ചീപുരത്തുവെച്ചാണെന്നു ചിദ്വിലാസനും തൃശ്ശൂര്‍വെച്ചാണെന്നു ഗോവിന്ദനാഥനും പറയുന്നു.

‘‘ദേവത്രയമിനി സ്തുത്വാ ഭാസമാനം വൃഷാചലേ

ശിഷ്യൈസ്സഹ മഹായോഗീ പ്രദേശേ കുത്രചിദ് ഗുരുഃ
നിവിഷ്ടസ്സൂപ്രസന്നാത്മാ സര്‍വമാപാദമൂര്‍ദ്ധജം
യഥാവച്ചിന്തയാമാസ വൈഷ്ണവം രൂപമാദരാല്‍.

* * *


ഇത്ഥം ചിന്തയതോ രൂപം വൈഷ്ണവം സകലം ഗുരോഃ
വക്‌ത്രാല്‍ പ്രാദുരഭൂല്‍ സ്തോത്രം സ്രഗ്ദ്ധരാവൃത്തമാശ്രിതം

* * *


ദേശീകേന്ദ്രോ മഹായോഗീ സ്തോത്രം കുര്‍വന്‍ സ വൈഷ്ണവം
വിവേശ പരമാനന്ദം ഭാനുബിംബാന്തരസ്ഥിതം.’’

എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് ഉപോല്‍ബലകമായി മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിതന്നെ നാരായണീയത്തില്‍

‘‘ശ്രീശങ്കരോപി ഭഗവാന്‍ സകലേഷു താവ-

ര്‍ത്ത്വാമേവ മാനയതി; യോ ഹി ന പക്ഷപാതീ;
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി
വ്യാഖ്യാല്‍, ഭവല്‍സ്തുതിപരശ്ച ഗതിം പ്രപേദേ.’’

എന്നു ഗാനം ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ മതിലകത്തു വിഷ്ണുക്ഷേത്രത്തിന്റെ പുരോഭാഗത്തുവെച്ചാണ് ആചാര്യര്‍ സുപ്രസിദ്ധമായ വിഷ്ണുപാദാദികേശസ്തവം രചിക്കുവാന്‍ ആരംഭിച്ചതെന്നും അതില്‍ 43-മത്തേതും പുണ്ഡ്രസ്തുതിപരവുമായ ‘‘രൂക്ഷസ്മാരേക്ഷുചാപ ച്യുതശരനികര ക്ഷീണലക്ഷ്മീ കടാക്ഷപ്രോല്‍ ഫുല്ലല്‍ പത്മമാലാവിലസിത മഹിത സ്ഫാടികേശാനലിങ്ഗം’’ എന്ന പദ്യത്തില്‍ പദ്മ എന്ന പദം വരെ ഉച്ചരിച്ചപ്പോള്‍ അദ്ദേഹം പരഗതിയെ പ്രാപിച്ചു എന്നും തദനന്തരം ആപദ്യത്തിന്റെ ശേഷംഭാഗവും ബാക്കി ശ്ലോകങ്ങളും അദ്ദേഹത്തോടുകൂടിയുണ്ടായിരുന്ന പത്മപാദാചാര്യന്‍ നിര്‍മ്മിച്ച് ഗ്രന്ഥം പൂരിപ്പിച്ചു എന്നുമാണ് കേരളീയമായ ഐതിഹ്യം. അത് അവിശ്വസിക്കുന്നതിനു യാതൊരു കാരണവും കാണുന്നില്ല. തൃശ്ശൂര്‍ക്ഷേത്രത്തിനു ദക്ഷിണകൈലാസം എന്നു പേരുണ്ടല്ലോ; ശങ്കരവിജയകാരന്‍ അതിനെ സാക്ഷാല്‍ കൈലാസമായി ധരിച്ചു എന്നു വരാന്‍ പാടില്ലായ്കയില്ല. തൃശ്ശൂര്‍ മതിലകത്തിനുള്ളില്‍ ആചാര്യര്‍ മഹാസമാധിയെ പ്രാപിച്ച സ്ഥാനത്തു വിഷ്ണുവിന്റെ ശംഖചക്രബിംബങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഇന്നും കാണാവുന്നതാണ്.

കാലം

ശങ്കരന്റെ ജീവിതകാലത്തെപ്പറ്റി കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി പല വാദകോലാഹലങ്ങളും നടക്കുന്നുണ്ട്. അവ ഇക്കാലത്തും പ്രശാന്തിയെ പ്രാപിച്ചിട്ടില്ല. ക്രി. മു. ആറാംശതകം മുതല്ക്ക് ഓരോ പണ്ഡിതന്മാര്‍ ഓരോ കാലവുമായി അദ്ദേഹത്തിന്റെ ജീവിതത്തെ സംഘടിപ്പിക്കുന്നു. കാഞ്ചീപുരം കാമകോടിപീഠത്തിലെ ആചാര്യപരമ്പരയുടെ പട്ടിക നോക്കിയാല്‍ ബ്രഹ്മസൂത്രഭാഷ്യകാരനായ ആദിശങ്കരന്‍ ക്രി. മു. 508 മുതല്‍ 476 വരെ ജീവിച്ചിരുന്നതായി കാണും. എന്നാല്‍ ക്രി.പി. പതിനാറാംശതകത്തില്‍ സംവിധാനം ചെയ്ത ആ വംശാവലി ശരിയല്ലെന്നു തെളിയിക്കുവാന്‍ തീരെ പ്രയാസമില്ല. ഗൗതമബുദ്ധന്‍റെ ജീവിതം ക്രി. മു. 473-ലാണ് അവസാനിച്ചത്. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ ‘‘വൈനാശികൈസ്സര്‍വോ ലോക ആകുലീക്രിയതേ’’ എന്നു പറയുന്നു. ക്രി. മു. 264 മുതല്‍ 226 വരെ രാജ്യഭാരം ചെയ്ത അശോകവര്‍ദ്ധനമൗര്യന്റെ കാലത്തുമാത്രമേ ആ മതത്തിനു ഭാരതത്തില്‍ ഗണനീയമായ പ്രചാരം സിദ്ധിച്ചിട്ടുള്ളു, എന്നു മാത്രമല്ല ശങ്കരന്‍ ഖണ്ഡിക്കുന്നത് ആ മതത്തിന്റെ ആദ്യത്തെ പ്രഭേദമായ ഹീനയാനത്തെയല്ല ക്രിസ്ത്വബ്ദം ആരംഭിച്ചതിനു മേലുണ്ടായ മഹായാനത്തെയാണെന്നു പത്മപാദന്റെ പഞ്ചപാദികയില്‍നിന്നു വെളിവാകുന്നുമുണ്ട്. പിന്നെയെങ്ങനെയാണ് ശങ്കരന്‍ ക്രി. മു. 5-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നതായി ഘടിക്കുന്നത്; കൂടാതെ ശങ്കരനെ അപേക്ഷിച്ചു് അല്പമെങ്കിലും പ്രാചീനനെന്നു സമ്മതിക്കേണ്ട കുമാരിലഭട്ടന്‍ കാളിദാസന്റെ ശാകുന്തളത്തില്‍നിന്നു ‘‘സതാം ഹിസന്ദേഹപദേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ’’ എന്ന ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ബുദ്ധമതാന്തകനായ കുമാരിലന്‍ ക്രി. മു. ആറാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണോ ജീവിച്ചിരുന്നത്? കാളിദാസന്റെ കാലം അതിനും മുന്‍പാണോ? ശങ്കരന്റെ ശിഷ്യനായ സുരേശ്വരന്‍ ഉപദേശസാഹസ്രിക്കുതാനെഴുതിയ വാര്‍ത്തികത്തില്‍ ഭഗവല്‍പാദര്‍ കീര്‍ത്തി (ധര്‍മ്മകീര്‍ത്തി)യുടെ ഒരു ശ്ലോകം ഉദ്ധരിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നു. കുമാരിലനും ശ്ലോകവാര്‍ത്തികത്തില്‍ ധര്‍മ്മകീര്‍ത്തിയെ സ്മരിക്കുന്നു. ധര്‍മ്മകീര്‍ത്തി ക്രി.പി. 639-ല്‍ ജീവിച്ചിരുന്നതിനു തെളിവുണ്ട്. ക്രി.പി. 341-ല്‍ ജീവിച്ചിരുന്നതായി ന്യായസൂചീനിബന്ധനത്തില്‍ തന്നെപ്പറ്റി പ്രസ്താവിക്കുന്ന വാചസ്പതിമിശ്രന്‍ പത്മപാദനെ സ്മരിക്കുന്നു. ഇതുകൊണ്ടെല്ലാം ക്രി.പി. 650-നു് മേലാണ് ഭഗവല്‍പാദരുടെ ജീവിതകാലമെന്നു വന്നുകൂടുന്നു. ക്രി.പി. 788 മുതല്‍ 820 വരെയാണ് അത് എന്നു പറയുന്നവര്‍ക്ക് അവലംബമായിട്ടുള്ളത്

‘‘നിധിനാഗേഭവഹ്ന്യബ്ദേ വിഭവേ ശങ്കരോദയഃ

കല്യബ്ദേ ചന്ദ്രനേത്രാങ്കവഹ്ന്യബ്ദേ പ്രാവിശദ്ഗുഹാം;
വൈശാഖേ പൂര്‍ണ്ണിമായാന്തു ശങ്കരശ്ശിവതാമഗാല്‍.’’

എന്നൊരു അജ്ഞാതകര്‍ത്തൃകമായ ശ്ലോകവും ശ്ലോകാര്‍ദ്ധവുമാണ്. നവ കാളിദാസന്റെ ശങ്കരവിജയത്തിലേ

‘‘ലഗ്നേ ശുഭേ ശുഭയുതേ സുഷുവേ കുമാരം

ശ്രീപാര്‍വതീ ച സുഖിനീ ശുഭവീക്ഷിതേ ച
ജായാ സതീ ശിവഗുരോര്‍ന്നതു ജങ്ഗമസ്ഥേ
സൂര്യേ സുതേ രവിസുതേ ച ഗുരൗ ച കേന്ദ്രേ.’’

എന്ന പദ്യവും ‘ആചാര്യവാഗഭേദ്യോ’ എന്ന കലിവാക്യവും വച്ചു കൊണ്ടു കൊച്ചിയില്‍ ഗവണ്‍മെന്റുജ്യോത്സ്യരായിരുന്ന പിച്ചുഅയ്യര്‍ ക്രി.പി. 895 മേടമാസം 18-ആംനു തിരുവാതിര നക്ഷത്രത്തില്‍ സ്വാമികള്‍ തിരുവവതാരം ചെയ്തിരിക്കാമെന്ന് അഭ്യൂഹിക്കുന്നു. ആ കണക്കിനു് അദ്ദേഹത്തിന്റെ മഹാസമാധി 837-ല്‍ ആണെന്നു വരണം. പക്ഷേ ശങ്കരവിജയത്തിലെ പ്രസ്തുത ശ്ലോകത്തിന് എത്രമാത്രം വിശ്വാസയോഗ്യതയുണ്ടെന്നു നിര്‍ണ്ണയിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നു മാത്രമല്ല ‘ആചാര്യ വാഗഭേദ്യാ’ എന്ന കലിവാക്യം എന്നുണ്ടായി എന്നറിവാന്‍ നിവൃത്തിയുമില്ല. കൊല്ലവര്‍ഷത്തിന്റെ ഉത്ഭവകാലം ഓര്‍മ്മിച്ചു എന്നുവച്ചുമാത്രം ശങ്കരന്‍ അക്കാലത്തു ജീവിച്ചിരുന്നിരിക്കണമെന്നില്ലല്ലോ.

മറ്റൊരു മതം

ടി. ആര്‍. ചിന്താമണി ആചാര്യന്റെ കാലം ക്രി.പി. 655 മുതല്‍ 687 വരെയാണെന്നു ചില രേഖകള്‍ ഉദ്ധരിച്ചു നിര്‍ദ്ദേശിക്കുന്നു. സുരേശ്വരന്റെ ബൃഹദാരണ്യക വാര്‍ത്തികത്തില്‍നിന്ന്

‘‘ആത്മാപി സദിദം ബ്രഹ്മ മോഹാല്‍ പാരോക്ഷ്യദൂഷിതം;

ബ്രഹ്മാപി സ തഥൈവാത്മാ സദ്വിതീയതയേക്ഷതേ’’

എന്ന ശ്ലോകം ജൈനഹരിവംശം രചിച്ച ജിനസേനന്റെ ഗുരുവായ വിദ്യാനന്ദന്‍ അദ്ദേഹത്തിന്റെ അഷ്ടാസാഹസ്രിയില്‍ ഉദ്ധരിക്കുന്നു എന്നും ജിനസേനന്‍ ക്രി.പി. 783-ല്‍ ജീവിച്ചിരുന്നു എന്ന് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതാണ് ആ കാലഗണയ്ക്ക് ഒരാധാരം. വിശ്വരൂപന്‍ എന്നതു നാമകരണമുഹൂര്‍ത്തത്തില്‍ ലബ്ധമായ പേരും മണ്ഡനമിശ്രനെന്നതു ഗൃഹസ്ഥാശ്രമത്തില്‍ സിദ്ധിച്ച ബിരുദവും സുരേശ്വരനെന്നതു സന്ന്യാസാശ്രമസ്വീകാരത്തില്‍ അങ്ഗീകരിച്ച നാമധേയവുമാണെന്നു ചിലര്‍ പറയുന്നു. ഉംവേകനും ഭവഭൂതിയും ഒന്നാണെങ്കിലും വിശ്വരൂപന്‍ വിഭിന്നനാകുന്നതിനാണ് ഉപപത്തി അധികമുള്ളത്. മണ്ഡനന്‍ കുമാരിലന്റെ ശിഷ്യനായിരുന്നു എന്നുള്ളത് എങ്ങനെ നോക്കിയാലും നിര്‍വിവാദമാണ്. മണ്ഡനന്‍ ശങ്കരന്റെ ഒരു വാക്യത്തെ ഖണ്ഡിക്കുന്നതായി കല്പതരുകാരനായ അമലാനന്ദന്‍ (ക്രി.പി. പതിമ്മൂന്നാം ശതകം) പറയുന്നു; എന്നുമാത്രമല്ല ബ്രഹ്മസിദ്ധിയില്‍ മണ്ഡനന്‍ ശങ്കരന്റെ പ്രാചാര്യനായ ഗൗഡപാദന്റെ മാണ്ഡൂക്യകാരികയില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു. ശങ്കരന്റെ ചില വാക്യങ്ങളെ ഭട്ടഭാസ്കരന്‍ വിമര്‍ശിക്കുകയും ഭാസ്കരന്റെ വിമര്‍ശനങ്ങള്‍ക്കു വാചസ്പതിമിശ്രന്‍ സമാധാനം പറയുകയും ചെയ്യുന്നുണ്ട്. ക്രി.പി. ഒന്‍പതാംശതകത്തിന്റെ ആരംഭത്തിലാണ് ശങ്കരന്‍ ജീവിച്ചിരുന്നതെങ്കില്‍ ഇതെല്ലാം സംഭാവ്യമാകുന്നതെങ്ങനെ? ഇത്തരത്തിലാണ് ആ പണ്ഡിതന്റെ വാദഗതി. പ്രൊഫസര്‍ എസ്സ്. കുപ്പുസ്വാമിശാസ്ത്രി ഈ മതത്തെ പൂര്‍ണ്ണമായി അങ്ഗീകരിക്കുന്നില്ല. സംക്ഷേപശാരീരക കര്‍ത്താവായ പ്രകാശാത്മയതി സുരേശ്വരന്റെ ശിഷ്യനാണെന്നു മധുസൂദനസരസ്വതി പ്രസ്താവിച്ചിട്ടുണ്ട്. പ്രകാശാത്മാവു താമ്രവര്‍ണ്ണീതീരത്തിലുള്ള ബ്രഹ്മദേശത്തില്‍ ജനിച്ച ഒരു പണ്ഡിതനാണ്. അദ്ദേഹം

‘‘ശ്രീദേവേശ്വരപാദപങ്കജരജ-

സ്സമ്പര്‍ക്കപൂതാശയ-

സ്സര്‍വജ്ഞാത്മഗിരാങ്കിതോ മുനിവര-

സ്സംക്ഷേപശാരീരകം

ചക്രേസജ്ജനബുദ്ധിവര്‍ദ്ധനമിദം

രാജന്യവംശ്യേ നൃപേ

ശ്രീമത്യക്ഷയശാസനേ മനുകുലാ-

ദിത്യേ ഭുവം ശാസതി’’

എന്ന പദ്യത്തില്‍ താന്‍ മനുകുലാദിത്യന്‍ എന്ന രാജാവിന്റെ കാലത്താണ് സംക്ഷേപശാരീരകം രചിച്ചതെന്നു പ്രസ്താവിച്ചിട്ടുണ്ട്. മനുകുലാദിത്യന്റെ തിരുമൂഴിക്കുളം ശാസനത്തില്‍ നിന്ന് ആ രാജാവ് ഭാസ്കരരവിവര്‍മ്മന്റെ (വാഴ്ച ക്രി.പി. 978–1027) കാലത്താണ് ജീവിച്ചിരുന്നതെന്നു വെളിവാകുന്നു. ഇതില്‍നിന്ന് ഒന്നുകില്‍ പ്രകാശാത്മാവു സുരേശ്വരന്റെ ശിഷ്യനല്ലെന്നും അല്ലെങ്കില്‍ അദ്ദേഹം സ്മരിക്കുന്ന മനുകുലാദിത്യന്‍ മറ്റൊരു രാജാവായിരുന്നിരിക്കണമെന്നുമാണ് അനുമാനിക്കേണ്ടത്. ദേവേശ്വരനും സുരേശ്വരനും ഒന്നാകണമെന്നില്ല. ആയാലത്തെ ഫലം സുരേശ്വരനെ പത്താം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലേക്കെങ്കിലും നയിക്കുക എന്നുള്ളതാണ്. അപ്പോള്‍ ഭഗവല്‍പാദര്‍ ഒന്‍പതാം ശതകത്തിന്റെ ഒടുവില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കണം; അത് ഏതുനിലക്കും അനുപപന്നമാണെന്നുള്ളതിനും പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല. ഭഗവല്‍പാദരാണ് കൊല്ലവര്‍ഷം നടപ്പാക്കിയതെന്നു മി. ഹിരിയണ്ണാ പറയുന്നു; അത് ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യത്തെ ആസ്പദമാക്കി മാത്രമാകയാല്‍ സ്വീകാര്യമല്ലെന്നു മുന്‍പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോള്‍ ശങ്കരന്റെ ജീവിതകാലം ക്രി.പി. 788 മുതല്‍ 820 വരെയെന്നോ 805 മുതല്‍ 837 വരെയെന്നോ അല്ല 655 മുതല്‍ 687 വരെയെന്നു പറയുന്നതാണ് താരതമ്യേന സംഭാവ്യമായിട്ടുള്ളത്. ‘ന ശൿനോമി കര്‍ത്തും പരദ്രോഹലേശം’ ഇത്യാദിപദ്യത്തില്‍ ‘സുതദ്രോഹിണം’ എന്ന പദംകൊണ്ടു ഭഗവല്‍പാദര്‍ സ്മരിക്കുന്നതു ചിറുത്തൊണ്ടനായനാരെയാണെന്നു സമ്മതിച്ചാലും അദ്ദേഹം ക്രി.പി. 642-ല്‍ ജീവിച്ചിരുന്നതായി കാണുന്നതുകൊണ്ട് അതു പ്രസ്തുത കാലഗണനയ്ക്കു ബാധകമല്ല. ഇത്രയുംകൊണ്ട് ഈ പക്ഷം സിദ്ധാന്തദശയില്‍ എത്തിയതായി എനിക്കു് അഭിപ്രായമില്ലെന്നും ഉപരിഗവേഷണം ഇനിയും ആവശ്യകമാണെന്നും പ്രസ്താവിച്ചുകൊണ്ട് തല്‍ക്കാലം വിരമിക്കാം. ചുരുക്കത്തില്‍ ഭഗവല്‍പാദര്‍ ക്രി.പി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിനു മുന്‍പോ ഒന്‍പതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിനു പിന്‍പോ അല്ല ജീവിച്ചിരുന്നത് എന്നുമാത്രമേ നിഷ്കൃഷ്ടമായി സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളു.

ജീവിതം

കാലടിയില്‍ കൈപ്പള്ളി ഇല്ലത്തു വിദ്യാധിരാജന്റെ പുത്രനായി ശിവഗുരു എന്നൊരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഇന്നത്തെ മൂവാറ്റുപുഴത്താലൂക്കില്‍പെട്ട മേല്‍പാഴൂരില്ലത്തെ ‘ആര്യ’ എന്ന അന്തര്‍ജ്ജനത്തെ പാണിഗ്രഹണം ചെയ്തു. ആര്യാംബയെ സതി എന്നും വിളിച്ചുവന്നു. ആ ദമ്പതിമാര്‍ അനപത്യതാദുഃഖത്താല്‍ പീഡിതരായി വളരെക്കാലം സമീപത്തുള്ള വൃഷഗിരി എന്ന ക്ഷേത്രത്തില്‍ ശിവനെ തപസ്സുചെയ്തു. അതിന്റെ ഫലമായി ഭഗവല്‍ പ്രസാദം ലഭിച്ച് അതിവിശിഷ്ടനെങ്കിലും അല്പായുര്യോഗമുള്ള ഒരു കുമാരനെ ആര്യ പ്രസവിച്ചു. ആ കുമാരനാണ് പിന്നീടു ജഗദ്ഗുരുവായിത്തീര്‍ന്ന ശങ്കരന്‍. ഉണ്ണിയെ മൂന്നാമത്തെ വയസ്സില്‍ പിതാവ് എഴുത്തിനിരുത്തുകയും ആ കൊല്ലത്തില്‍ തന്നെ കാലധര്‍മ്മം പ്രാപിക്കുകയും ചെയ്തു. അഞ്ചാമത്തെ വയസ്സില്‍ ശങ്കരന്‍ ഉപനീതനായി അതിവേഗത്തില്‍ സകല ശാസ്ത്രങ്ങളിലും പ്രശസ്തമായ പാണ്ഡിത്യം സമ്പാദിച്ചു. ബ്രഹ്മചര്യകാലത്ത് ഒരിക്കല്‍ അമ്മാത്തു ഭിക്ഷ യാചിക്കുവാന്‍ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ട് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിര്‍മ്മിച്ച് ആകാശത്തില്‍നിന്നു കനകവര്‍ഷം ചെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്ത്തുന്നു. ഈ സംഭവം നടന്നതു സ്വാമികള്‍ സന്ന്യാസിയായി കേരളത്തിലേയ്ക്കു തിരിയെ വന്നപ്പോളാണെന്നും ഒരു പക്ഷമുണ്ട്. വയോധികയായ മാതാവിനു നടന്നുപോയി കുളിച്ചുവരാനുള്ള പ്രയാസം കണ്ട് പെരിയാറ്റിന്റെ ഒരു ശാഖ ഇല്ലത്തിന്റെ നടവഴിക്ക് ഒഴുകി. എട്ടാമത്തെ വയസ്സില്‍ മുതല കാലില്‍ കടിക്കവേ അമ്മയുടെ സമ്മതത്തോടുകൂടി ആപല്‍സന്ന്യാസം സ്വീകരിച്ചു. പെരിയാറ്റിന്റെ പുതിയ കൈവഴി കുടുംബപരദേവതയായ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രം കുത്തിയെടുക്കാതിരിക്കത്തക്കവണ്ണം അതു നവീകരിച്ചു ബിംബം പുനഃപ്രതിഷ്ഠാപനം ചെയ്കയും ചെയ്തു.

അനന്തരം കര്‍മ്മകാണ്ഡനിഷ്ഠമായ കേരളത്തില്‍ തനിക്കു സന്ന്യാസഭിക്ഷ നല്‍കുന്നതിനു തക്ക ഗുരുവില്ലാതിരുന്നതിനാല്‍ അമ്മയുടെ അനുമതി വാങ്ങി നര്‍മ്മദാതീരത്തില്‍ച്ചെന്ന് അവിടെ ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദഭഗവല്‍ പാദന്റെ അന്തേവാസിത്വം സ്വീകരിച്ചു. ‘കസ്ത്വം’ എന്നുള്ള ഗോവിന്ദാചാര്യന്റെ ചോദ്യത്തിന് ഉത്തരമാണ് ‘‘ന ഭൂമിര്‍ന്ന വായുര്‍ന്ന ഖം നേന്ദ്രിയം വാ’’ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ദശശ്ലോകി. ഗോവിന്ദന്‍ സന്തോഷിച്ചു് അദ്ദേഹത്തെ സന്ന്യാസാശ്രമത്തില്‍ പ്രവേശിപ്പിച്ചു. അവിടെ കുറേക്കാലം അദ്വൈതവേദാന്തം അഭ്യസിച്ചതിനുമേല്‍ കാശിയില്‍ ചെന്ന് അവിടെ ബ്രാഹ്മനിഷ്ഠനായി കാലയാപനം ചെയ്തു. കാശിയില്‍വെച്ചാണ് നരസിംഹോപാസകനായ സനന്ദന്‍ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായിത്തീര്‍ന്നത്. അവിടെ സ്വാമികളുടെ അദ്വൈതവിചാരത്തിന്റെ പരിശുദ്ധതപരീക്ഷിക്കുവാന്‍ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെ ചണ്ഡാലവേഷത്തില്‍ പ്രത്യക്ഷീഭവിച്ചു. അവര്‍ തമ്മില്‍ നടന്ന വാഗ്വാദത്തിന്റെ ഫലമായി സ്വാമികള്‍ ജീവാത്മപരമാത്മാക്കളുടെ ഐക്യം ശരിക്കുമനസ്സിലാക്കി ‘മനീഷാപഞ്ചംകം’ എന്ന മനോഹരമായ കൃതി നിര്‍മ്മിച്ചു. പിന്നീട് അവിടെയും ബദര്യാശ്രമത്തിലുമായി താമസിച്ചു പല സിദ്ധന്മാരുമായി കൂടിയാലോചിച്ചു നിഷ്കൃഷ്ടമായി അര്‍ത്ഥനിര്‍ണ്ണയം വരുത്തി ബാദരായണന്റെ (വ്യാസന്റെ) വേദാന്തസൂത്രങ്ങള്‍ക്കും മറ്റും ഭാഷ്യം രചിച്ചു. പാശുപതന്മാര്‍, നൈയായികന്മാര്‍ ഇവരെ വാദത്തില്‍ തോല്പിച്ചു സൂത്രകാരനായ വ്യാസഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്പാദിച്ചു. അന്നു പതിനാറു വയസ്സേ ആചാര്യനു തികഞ്ഞിരുന്നുള്ളു എന്നും അതിനുമേല്‍ ആയുസ്സില്ലാതിരുന്നതിനാല്‍ സമാധിക്കു സന്നദ്ധനായി എന്നും വ്യാസന്റെ കാരുണ്യത്താല്‍ ദിഗ്വിജയത്തിനുവേണ്ടി പതിനാറു വര്‍ഷംകൂടി ജീവിതകാലം നീട്ടിക്കിട്ടി എന്നും ആസ്തിക്യന്മാരായ പുരാവിത്തുകള്‍ പറയുന്നു. ഭഗവല്‍പാദര്‍ പതിനാറാമത്തെ വയസ്സില്‍ മാത്രമേ കേരളം വിട്ടുപോയി ഗോവിന്ദസ്വാമികളുടെ ശിഷ്യനായുള്ളു എന്നാകുന്നു കേരളത്തിലെ ഐതിഹ്യം. ‘‘ഷോഡശാബ്ദേ സമാഗതേ സര്‍വജ്ഞത്വമഗാദേവ ശങ്കരശ്ശങ്കരാംശജഃ’’ എന്നു ഗോവിന്ദനാഥന്‍ ശങ്കരന്‍ കേരളം വിടുന്നതിനുമുന്‍പുള്ള കഥ വര്‍ണ്ണിക്കുന്നതു നോക്കുക.

പിന്നീടു സ്വാമികള്‍ ദിഗ്വിജയത്തിനായി പുറപ്പെട്ടു. പ്രയാഗത്തില്‍വെച്ച് ഉമിത്തീയില്‍ ചാടി പ്രാണത്യാഗം ചെയ്യുന്ന കുമാരിലഭട്ടനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മാഹിഷ്മതീ നഗരത്തില്‍ചെന്നു വിശ്വരൂപന്‍ എന്നു കൂടിപ്പേരുള്ള മണ്ഡനമിശ്രനെ വാദത്തില്‍ പരാജയപ്പെടുത്തി മീമാംസകമൂര്‍ദ്ധന്യനായിരുന്ന അദ്ദേഹത്തെക്കൊണ്ട് അദ്വൈത മതം സ്വീകരിപ്പിച്ചു സുരേശ്വരന്‍ എന്ന പേരില്‍ സന്യസ്തനാക്കി തന്റെ രണ്ടാമത്തെ ശിഷ്യനായി അങ്ഗീകരിക്കുകയും ചെയ്തു. വിശ്വരൂപന്‍ എന്നതു ഗൃഹസ്ഥാശ്രമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പേരും മണ്ഡനന്‍ എന്നതു ബിരുദനാമവുമാകുന്നു എന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. യാജ്ഞവല്ക്യസ്മൃതിക്കു ബാലക്രീഡ എന്ന വ്യാഖ്യാനം അദ്ദേഹം നിര്‍മ്മിച്ചതു വിശ്വരൂപന്‍ എന്ന പേരിലാകുന്നു. മണ്ഡനനും സുരേശ്വരനും ഒന്നല്ലെന്നാണ് എന്റെ പക്ഷം. സ്വാമികളുടേയും മണ്ഡനന്റേയും വാദം നടന്നത്. ‘‘ഉഭയഭാരതി’’ എന്ന മഹാവിദുഷിയായ മണ്ഡനന്റെ ധര്‍മ്മപത്നിയുടെ മാധ്യസ്ഥത്തിലായിരുന്നു. മണ്ഡനന്‍ തോറ്റപ്പോള്‍ ഭാരതി തന്നെക്കൂടി തോല്പിച്ചാലല്ലാതെ ശങ്കരന്റെ വിജയം പൂര്‍ണ്ണമാകുകയില്ലെന്നു തര്‍ക്കിക്കുകയും ആ തര്‍ക്കം സമ്മതിച്ചു ശങ്കരന്‍ ആ പണ്ഡിതയോടും വാദം നടത്തുകയും ചെയ്തു. ഒടുവില്‍ പരാജിതയാകുമെന്നു കണ്ടപ്പോള്‍ ഭാരതി കാമശാസ്ത്രത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുകയും നൈഷ്ഠികബ്രഹ്മചാരിയായ ശങ്കരന് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറവാന്‍ നിവൃത്തിയില്ലാതെ തീര്‍ന്നതിനാല്‍ ഒരു മാസത്തെ അവധി വാങ്ങി അതിനല്പംമുമ്പു സ്വര്യാതനായ അമരുകരാജാവിന്റെ ശവശരീരത്തില്‍ യോഗശക്തികൊണ്ടു പ്രവേശിച്ച് അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കാഞ്ചനമഞ്ജരിയും മറ്റുമായി തമിച്ചു തിരിയെ വന്നു ഭാരതിയെ ആ ശാസ്ത്രത്തിലും തോല്പിക്കുകയും ചെയ്തു. അത്രമാത്രം ശ്രമം ചെയ്തിട്ടാണ് സ്വാമികള്‍ മണ്ഡനനെ സ്വമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതെന്നു ശങ്കരചരിതങ്ങളില്‍ വര്‍ണ്ണിക്കുന്നു.

അതു കഴിഞ്ഞു ഭഗവല്‍പാദര്‍ ദക്ഷിണദേശത്തേക്കു യാത്രപുറപ്പെട്ടു. വഴക്കുവെച്ചു് ഒരു കാപാലികന്‍ സ്വാമികളോട് അദ്ദേഹത്തിന്റെ തല തനിക്കു മഹേശ്വരപൂജയ്ക്കായി തരണമെന്നു പ്രാര്‍ത്ഥിക്കുകയും സ്വാമികള്‍ അതു സസന്തോഷം സമ്മതിക്കുകയും ചെയ്തു. എങ്കിലും സനന്ദനനില്‍ ആവേശിച്ച നരസിംഹമൂര്‍ത്തി ആ പാപിയെ വധിച്ചു ഗുരുവിന്റെ ജീവനെ രക്ഷിച്ചു. അതിനുമുന്‍പു കാശിയില്‍വച്ചുതന്നെ അദ്ദേഹത്തിനു (സനന്ദനനു്) പത്മപാദന്‍ എന്നൊരു ബിരുദപ്പേര്‍ സിദ്ധിച്ചിരുന്നു. ഗങ്ഗയുടെ മറുകരയില്‍നിന്നു ഗുരു വിളിക്കുന്നതു കേട്ടു ഗുരുഭക്തി തന്നെ രക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസത്തോടുകൂടി അദ്ദേഹം നദിയില്‍ നടന്നുതുടങ്ങി എന്നും അപ്പോള്‍ താന്‍ പാദന്യാസം ചെയ്ത സ്ഥലത്തെല്ലാം ഓരോ താമരപ്പൂവുണ്ടായി അദ്ദേഹത്തിന്റെ കാലടികളെത്താങ്ങി എന്നുമാണ് ഈ ബിരുദത്തിനു പഴമക്കാര്‍ പറയാറുള്ള ആഗമം. മൂകാംബിയില്‍നിന്ന് ആചര്യന്‍ തൌളവബ്രാഹ്മണര്‍ വസിക്കുന്ന ശ്രീവലിഗ്രാമത്തില്‍ ചെന്നു. അവിടെ പതിമ്മൂന്നു വയസ്സായ ഒരു ബാലന്‍ ജഡനെപ്പോലെയിരിക്കുന്നതു കണ്ടു. പിതാവായ പ്രഭാകരന്‍ വളരെ വ്യസനിച്ച് ആ ഉണ്ണിയെ ആചാര്യന്റെ സന്നിധിയില്‍കൊണ്ടുപോയി. ആചാര്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉണ്ണി വേദാന്തതത്വങ്ങള്‍ ഉള്ളങ്കൈയിലെ നെല്ലിക്കപ്പോലെ കണ്ട മാതിരിയില്‍ വിശദമായി ഉത്തരം പറയുകയാല്‍ അദ്ദേഹത്തിന്റെ ജാഡ്യം കേവലം ഭൗതികവിഷയങ്ങളിലാണെന്നു ഗ്രഹിച്ചു് അദ്ദേഹത്തെ തന്റെ മൂന്നാമത്തെ ശിഷ്യനായി സ്വീകരിച്ചു. ആ ശിഷ്യനെ ഹസ്താമലകനെന്നു പറയുന്നു.

തദനന്തരം ഋശ്യശൃങ്ഗമഹര്‍ഷിയുടെ തപോവൃത്തിയാല്‍ പണ്ടുതന്നെ പവിത്രമായ ശൃങ്ഗഗിരിയില്‍ (ശൃങ്ഗേരി) എത്തി അവിടെ ഒരു ക്ഷേത്രം പണിയിച്ചു് അതില്‍ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചു് ഒരു മഠവും സ്ഥാപിച്ചു സുരേശ്വരനെ ആ മഠത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ശൃങ്ഗേരിയില്‍ വെച്ചു് ആനന്ദഗിരി എന്ന നാലാമത്തെ ശിഷ്യനെ കിട്ടി. തോടകവൃത്തത്തില്‍ വേദാന്തവിഷയകമായി കവനംചെയ്യുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷനൈപുണ്യം കൊണ്ട് അദ്ദേഹം തോടകന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഈ ആനന്ദഗിരിയല്ല ഗുരുദിഗ്വിജയകാരന്‍. സ്വാമികള്‍ ശൃങ്ഗേരിയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയ്ക്ക് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞു് അവിടെ നിന്നു പുറപ്പെട്ടു കാലടിയില്‍ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കുകയാല്‍ ആദ്യം ശിവഭുജങ്ഗമുണ്ടാക്കിച്ചൊല്ലുകയും അതു പോരെന്നു പറകയാല്‍ വിഷ്ണുഭുജങ്ഗമുണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു. മാതാവിന്റെ മരണാനന്തരം സന്ന്യാസി അപരക്രിയയ്ക്കു് അധികാരിയല്ലെന്നു കര്‍മ്മഠരായ അവിടത്തെ നമ്പൂരിമാര്‍ വിധിക്കുകയാല്‍ അവര്‍ ആ കാര്യത്തില്‍ അദ്ദേഹത്തിനു യാതൊരു സാഹായ്യവും ചെയ്യുകയുണ്ടായില്ല. തന്നിമിത്തം സ്വാമികള്‍ അവരെ ശപിച്ചു. ആചാര്യന്‍ അതിനു ശേഷം ശിഷ്യന്മാരോടുകൂടി കേരളമെങ്ങും സഞ്ചരിക്കുകയും പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ മാതുലഗൃഹത്തിലും പോയി.

പിന്നീടു പല ദേശങ്ങളിലും പര്യടനം ചെയ്തു ശാക്തന്മാര്‍, കാപാലികന്മാര്‍, പാഞ്ചരാത്രന്മാര്‍, ശൈവന്മാര്‍, ആര്‍ഹതന്മാര്‍ മുതലായ പല കൂട്ടരേയും സ്വാമികള്‍ വാദത്തില്‍ മടക്കി. ഗങ്ഗാനദീതീരത്തുവച്ചു ഗൗഡപാദാചാര്യരെക്കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഒടുവില്‍ കാശ്മീരത്തില്‍ എത്തി സകലശാസ്ത്രവാദികളേയും ജയിച്ച് അന്നുവരെ ആര്‍ക്കുംതന്നെ തുറന്നുകൊടുക്കാതിരുന്ന അവിടത്തെ ശാരദാക്ഷേത്രത്തിന്റെ തെക്കേ വാതില്‍ തുറപ്പിച്ചു് ദേവിയുടെ പുരോഭാഗത്തുള്ള സര്‍വജ്ഞപീഠത്തെ ആരോഹണം ചെയ്തു. അതിനെത്തുടര്‍ന്നു ശൃങ്ഗേരിയിലെ മഠത്തിനുപുറമേ ഭാരതഭൂമിയുടെ കിഴക്കു്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്നു കോണങ്ങളില്‍ ജഗന്നാഥം, ദ്വാരക, ബദരി ഈ സ്ഥലങ്ങളിലായി മൂന്നു മഠങ്ങള്‍കൂടി സ്ഥാപിച്ചു് അവിടങ്ങളിലും ശാരദാപ്രതിഷ്ഠ നിര്‍വഹിച്ചു് അവയ്ക്കു് യഥാക്രമം തോടകന്‍, ഹസ്താമലകന്‍, പത്മപാദന്‍ ഇവരെ അധിപതികളാക്കി. അപ്പോഴേക്കും മുപ്പത്തിരണ്ടു വയസ്സു തികഞ്ഞു. അതോടുകൂടി തന്റെ ജന്മോദ്ദേശങ്ങളെല്ലാം സാധിച്ചുകഴിഞ്ഞതിനാല്‍ കൃതകൃത്യനായി അഭൗമപ്രഭാവനായ ആ യതീശ്വരന്‍ നിര്‍വികല്പസമാധിയില്‍ നിലീനനായി പാഞ്ചഭൗതികമായ ശരീരത്തെ പരിത്യജിച്ചു പരമപദത്തെ പ്രാപിച്ചു.

ഇതാണു് ഭഗവല്‍പാദരുടെ ജീവിതചരിത്രത്തിന്റെ സംക്ഷേപം. അതിമാനുഷങ്ങളായ അപദാനങ്ങളെ കഴിയുന്നതും ഒഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ഗത്യന്തരമില്ലായ്കയാല്‍ അവയില്‍ ചിലതെല്ലാം ഈ സംക്ഷേപത്തില്‍ സ്പര്‍ശിക്കേണ്ടതായി വന്നിട്ടുണ്ട്. സ്വാമികള്‍ തൃശ്ശൂരില്‍വെച്ചാണ് ദേഹവിയോഗം ചെയ്തത് എന്നുള്ളതിനു വടക്കുന്നാഥക്ഷേത്രത്തിലെ മതില്‍ക്കകത്തുള്ള ശംഖചക്രകുടീരത്തിനു പുറമേ, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അവിടെ സ്ഥാപിച്ച നാലു സന്ന്യാസിമഠങ്ങളും ജ്ഞാപകങ്ങളാണ് അവയില്‍ തെക്കേമഠം പത്മപാദന്റേയും ഇടയില്‍മഠം ഹസ്താമലകന്റെയും നടുവില്‍മഠം സുരേശ്വരന്റേയും വടക്കേമഠം തോടകന്റേയുമാണ്. ആ ആചാര്യന്മാര്‍ പ്രസ്തുത മഠങ്ങള്‍ സ്ഥാപിച്ചതു തങ്ങലുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടക്കൂടെ സന്ദര്‍ശിച്ചു വന്ദിക്കുന്നതിനായിരുന്നു എന്നു പറഞ്ഞുവരുന്നു. ഇടയില്‍മഠം തെക്കേമഠത്തില്‍ പില്‍കാലത്തില്‍ ലയിച്ചുപോയി. വടക്കേ മഠം ബ്രഹ്മസ്വംമഠമായി മാറുന്നതിനുള്ള ഹേതു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. തെക്കേമഠവും നടുവിലേ മഠവും മാത്രമേ ഇപ്പോള്‍ സ്വാമിയാര്‍മഠങ്ങളായി അവശേഷിക്കുന്നുള്ളു. അവയ്ക്കു രണ്ടിനും അളവറ്റ സ്വത്തുണ്ടു്. കാലടിക്കടുത്തു കൈപ്പള്ളി എന്ന് ഇപ്പോള്‍ ഒരില്ലമുണ്ട്. എന്നാല്‍ അതു സ്വാമികളുടെ പൂര്‍വാശ്രമത്തിലെ ഗൃഹമല്ല. ആ ഗൃഹത്തിലെ സ്വത്തുക്കള്‍ തെക്കേമഠത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. സ്വാമികളുടെ ഇല്ലപ്പറമ്പു തെക്കേമഠത്തില്‍നിന്നു വിലകൂടാതെ ശൃങ്ഗേരി മഠത്തിലേക്കു വിട്ടുകൊടുക്കുകയും അവിടെ ആ മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന നരസിംഹഭാരതീസ്വാമികള്‍ കൊല്ലം 1085-ആമാണ്ടു കുംഭമാസം 10-ആംനു ജഗദംബാക്ഷേത്രവും ശങ്കരാചാര്യക്ഷേത്രവും പ്രതിഷ്ഠിച്ചു കാലടിയെ ശാപവിമുക്തമാക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

കൃതികള്‍

ഭഗവല്‍പാദരുടെ കൃതികള്‍ സമാഹരിച്ചു് ഇരുപതു പുസ്തകങ്ങളായി ശ്രീരങ്ഗം വാണീവിലാസ മുദ്രാലയത്തില്‍നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയെ (1) ഭാഷ്യങ്ങള്‍ (2) മൂലഗ്രന്ഥങ്ങള്‍ (3) സ്തോത്രങ്ങള്‍ (4) മന്ത്രശാസ്ത്രം എന്നിങ്ങനെ നാലിനമായി വിഭജിക്കാവുന്നതാണ്.

ഭാഷ്യങ്ങള്‍

ഒന്നാമത്തെ ഇനത്തില്‍ സര്‍വോല്‍കൃഷ്ടമായിട്ടുള്ളതു ബാദരായണന്റെ വേദാന്ത (ഉത്തരമീമാംസാ)സൂത്രങ്ങള്‍ക്കു് ആചാര്യന്‍ രചിച്ചിട്ടുള്ള ഭാഷ്യംതന്നെയാണ്. ആ സൂത്രങ്ങള്‍ക്കു ശാരീരകമീമാംസാസൂത്രങ്ങളെന്നും, ബ്രഹ്മസൂത്രങ്ങളെന്നും കൂടി പേരുള്ളതിനാല്‍ പ്രസ്തുതഭാഷ്യത്തെ ബ്രഹ്മസൂത്രഭാഷ്യമെന്നും ശാരീരകമീമാംസാഭാഷ്യമെന്നുംകൂടി പറയാറുണ്ട്. അതു കഴിഞ്ഞാല്‍ പിന്നീട് ഉപനിഷദ്ഭാഷ്യങ്ങള്‍ക്കാകുന്നു പ്രാധാന്യം. ഭഗവല്‍പാദര്‍ ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂ ക്യോപനിഷത്ത്, ഐതരേയോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് ഈ പത്തു പ്രാചീനോപനിഷത്തുകള്‍ക്കും ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്കും പുറമേ നൃസിംഹപൂര്‍വതാപന്യുപനിഷത്തിനും ഭാഷ്യം നിര്‍മ്മിച്ചിട്ടുണ്ട്. ഒടുവിലത്തെ ഭാഷ്യം പത്മപാദന്റെ പ്രാര്‍ത്ഥന അനുസരിച്ചായിരിക്കണമെന്നു ഞാന്‍ ഊഹിക്കുന്നു. ഇവ കൂടാതെ അഥര്‍വശിഖ. അഥര്‍വശിരസ്സ് ഈ രണ്ടുപനിഷത്തുകള്‍ക്കുകൂടി അദ്ദേഹത്തിന്റെ ഭാഷ്യങ്ങളുണ്ടെന്നു ചിലര്‍ പറയുന്നു. എങ്കിലും അവ കണ്ടുകിട്ടീട്ടില്ല. അടുത്ത പടിയില്‍ നില്ക്കുന്നതു ഭഗവദ് ഗീതാഭാഷ്യമാകുന്നു. ബ്രഹ്മസൂത്രങ്ങള്‍, ദശോപനിഷത്തുകള്‍ ഭഗവദ്ഗീത ഇവയെ പ്രസ്ഥാനത്രയമെന്നു പറയുന്നു. പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങള്‍ രചിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരെയാകുന്നു പരിപൂര്‍ണ്ണന്മാരായ മതാചാര്യന്മാരായി ഭാരതീയര്‍ അങ്ഗീകരിക്കുന്നത്. ആദ്യത്തെ, പ്രസ്ഥാനത്രയഭാഷ്യകാരനാണ് ശങ്കരഭഗവല്‍പാദര്‍. ഭഗവദ്ഗീതയ്ക്കുപുറമെ മഹാഭാരതാന്തര്‍ഗതങ്ങളായ വിഷ്ണുസഹസ്രനാമത്തിനും സനല്‍ സുജാതീയത്തിനും ആചാര്യന്‍ ഭാഷ്യകാരനാണ്. അവ കൂടാതെ ലളിതാത്രിശതിക്കും ഹസ്താമലകന്റെ ‘‘നിമിത്തം മനശ്ചക്ഷുരാദിപ്രവൃത്തൗ’’ എന്നു തുടങ്ങുന്ന ഒരു ചെറിയ വേദാന്ത കൃതിക്കുംകൂടി അദ്ദേഹം ഭാഷ്യം രചിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടെങ്കിലും ത്രിശതീഭാഷ്യം അദ്ദേഹത്തിന്റെ കൃതിയല്ലെന്നുള്ളതിന് അതില്‍ത്തന്നെ തെളിവുണ്ട്. ‘ഹല്ലീസലാസ്യ സന്തുഷ്ടാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ പ്രസ്തുതഭാഷ്യകാരന്‍ ഹാരാവലീകോശത്തില്‍നിന്നു് ഒരു ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ഹാരാവലി, ത്രികാണ്ഡശേഷം തുടങ്ങിയ കോശ ഗ്രന്ഥങ്ങളുടെ പ്രണേതാവായ പുരുഷോത്തമദേവന്‍ എന്ന ബൌദ്ധാചാര്യന്‍ ജീവിച്ചിരുന്നതു ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണ്. അതിനാല്‍ ത്രിശതീഭാഷ്യത്തിന്റെ നിര്‍മ്മാതാവു ശൃങ്ഗേരിപീഠത്തെ അനന്തരകാലത്തില്‍ അലങ്കരിച്ചിരുന്ന മറ്റൊരു യതിവര്യനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. വിഷ്ണുസഹസ്രനാമഭാഷ്യം ഗോവിന്ദസ്വാമികളുടെ ആജ്ഞ അനുസരിച്ചു രചിച്ചതാണ്.

മൂലഗ്രന്ഥങ്ങള്‍

സ്വാമികള്‍ അദ്വൈതവേദാന്തതത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനുവേണ്ടി വലുതും ചെറുതുമായി മുപ്പത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവ (1) വിവേകചൂഡാമണി; (2) ഉപദേശസാഹസ്രി; (3) അപരോക്ഷാനുഭൂതി; (4) വാക്യവൃത്തി; (5) സ്വാത്മനിരൂപണം; (6) ആത്മബോധം; (7) ശതശ്ലോകി; (8) ദശശ്ലോകി; (9) സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം; (10) പ്രബോധസുധാകരം; (11) സ്വാത്മപ്രകാശിക; (12) മനീഷാപഞ്ചകം; (13) അദ്വൈതപഞ്ചരത്നം; (14) നിര്‍വാണഷട്കം; (15) അദ്വൈതാനുഭൂതി; (16) ബ്രഹ്മാനുചിന്തനം; (17) പ്രശ്നോത്തരരത്നമാലിക; (18) സദാചാരാനുസന്ധാനം; (19) യോഗതാരാവലി; (20) ഉപദേശപഞ്ചകം; (21) ധന്യാഷ്ടകം; (22) ജീവന്മുക്താനന്ദ ലഹരി; (23) അനാത്മശ്രീവിഗര്‍ഹണപ്രകരണം; (24) സ്വരൂപാനുസന്ധാനം; (25) യതിപഞ്ചകം; (26) പഞ്ചീകരണം; (27) തത്വോപദേശം; (28) ഏകശ്ലോകി; (29) മായാപഞ്ചകം; (30) പ്രൗഢാനുഭൂതി; (31) ബ്രഹ്മജ്ഞാനാവലീമാല; (32) ലഘുവാക്യവൃത്തി; (33) നിര്‍വാണമഞ്ജരി ഈ ഗ്രന്ഥങ്ങളാകുന്നു.

സ്തോത്രങ്ങള്‍

ഭഗവല്‍പാദര്‍ (1) ഗണപതിസ്തോത്രങ്ങള്‍; (2) സുബ്രഹ്മണ്യസ്തോത്രം; (3) ശിവസ്തോത്രങ്ങള്‍; (4) ദേവീസ്തോത്രങ്ങള്‍; (5) വിഷ്ണുസ്തോത്രങ്ങള്‍; (6) സങ്കീര്‍ണ്ണസ്തോത്രങ്ങള്‍ ഇങ്ങനെ പല ദേവതകളേയും അധികരിച്ചു സ്തോത്രരത്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. (1)ഗണേശപഞ്ചത്നം; (2) ഗണേശഭുജങ്ഗം ഇവ ഒന്നാമത്തെവകുപ്പിലും; (3) സുബ്രഹ്മണ്യഭുജങ്ഗം രണ്ടാമത്തെ വകുപ്പിലും; (4) ശിവഭുജങ്ഗം, (5) ശിവാനന്ദലഹരി, (6) ശിവപാദാദികേശാന്തവര്‍ണ്ണസ്തോത്രം, (7) ശിവകേശാദിപാദാന്തവര്‍ണ്ണനസ്തോത്രം, (8) വേദസാരശിവസ്തോത്രം, (9) ശിവാപരാധക്ഷമാപണസ്തോത്രം, (10) സുവര്‍ണ്ണമാലാസ്തുതി, (11) ദശശ്ലോകീസ്തുതി, (12) ദക്ഷിണാമൂര്‍ത്തിവര്‍ണ്ണമാലാസ്തോത്രം, (13) ശ്രീദക്ഷിണാമൂര്‍ത്യഷ്ടകം, (14) ശ്രീമൃത്യുഞ്ജയമാനസിക പൂജാസ്തോത്രം, (15) ശിവനാമാവല്യഷ്ടകം, (16) ശിവപഞ്ചാക്ഷരസ്തോത്രം, (17) ഉമാമഹേശ്വരസ്തോത്രം ഇവ മൂന്നാമത്തെ വകുപ്പിലും ഉള്‍പ്പെടും. (18) സൗന്ദര്യലഹരി, (19) ദേവീഭുജങ്ഗസ്തോത്രം, (20) ആനന്ദലഹരി, (21) ത്രിപുരസുന്ദരീ വേദപാദസ്തോത്രം, (22) ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം, (23) ദേവീഷഷ്ട്യുപചാരപൂജാസ്തോത്രം, (24) ത്രിപുരസുന്ദര്യഷ്ടകം, (25) ലളിതാപഞ്ചരത്നം, (26) കല്യാണവൃഷ്ടിസ്തവം, (27) നവരത്നമാലിക, (28) മന്ത്രമാതൃകാപുഷ്പമാലാസ്തവം, (29) ഗൗരീദശകം, (30) ദേവീഭുജങ്ഗം ഇവയാണ് നാലാമത്തെ വകുപ്പില്‍ ചേരുന്നത്. അഞ്ചാമത്തെ വകുപ്പില്‍ (31) ഹനൂമല്‍പഞ്ചകം, (32) ശ്രീരാമഭുജങ്ഗം, (33) ലക്ഷ്മീനൃസിംഹ പഞ്ചരത്നം, (34) ലക്ഷമീനൃസിംഹകരുണാരസസ്തോത്രം, (35) ശ്രീവിഷ്ണുഭുജങ്ഗം, (36) വിഷ്ണുപാദാദികേശാന്തസ്തോത്രം, (37) പാണ്ഡുരങ്ഗാഷ്ടകം, (38) അച്യുതാഷ്ടകം, (39) കൃഷ്ണാഷ്ടകം, (40) ഹരിസ്തുതി, (41) ഗോവിന്ദാഷ്ടകം, (42) ഭഗവന്മാനസപൂജ, (43) മോഹമുദ്ഗരം ഇവയാണ് അന്തര്‍ഭവിക്കുന്നത്. ആറാമത്തേ വകുപ്പില്‍ (44) കനകധാരാസ്തോത്രം, (45) അന്നപൂര്‍ണ്ണാഷ്ടകം, (46) മീനാക്ഷീപഞ്ചരത്നം, (47) മീനാക്ഷീസ്തോത്രം, (48) ദക്ഷിണാമൂര്‍ത്തിസ്തോത്രം, (49) കാലഭൈരവാഷ്ടകം, (50) നര്‍മ്മദാഷ്ടകം, (51) യമുനാഷ്ടകം, (52) മണികര്‍ണ്ണികാഷ്ടകം, (53) നിര്‍ഗ്ഗുണമാനസപൂജ, (54) പ്രാതഃസ്മരണസ്തോത്രം, (55) ജഗന്നാഥാഷ്ടകം, (56) ഷട്പദീസ്തോത്രം, (57) ഭ്രമരാംബാഷ്ടകം, (58) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം, (59) ദ്വാദശലിങ്ഗസ്തോത്രം, (60) അര്‍ദ്ധനാരീശ്വരസ്തോത്രം, (61) ശാരദാഭുജങ്ഗപ്രയാതാഷ്ടകം, (62) ഗുര്‍വഷ്ടകം, (63) കാശീപഞ്ചകം (64) നര്‍മ്മാദാഷ്ടകം ഈ സ്തോത്രങ്ങള്‍ അടങ്ങുന്നു.

മന്ത്രശാസ്ത്രം

മന്ത്രശാസ്ത്രത്തില്‍ ഭഗവല്‍പാദരുടെ കൃതി 32 പടലങ്ങളായി വിഭജിച്ചിട്ടുള്ള സുപ്രസിദ്ധമായ പ്രപഞ്ച സാരമാകുന്നു. ഇതുകൂടാതെ സപര്യാഹൃദയം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹത്തിന്റേതാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. അതു വാണീവിലാസക്കാര്‍ ആചാര്യകൃതിസമുച്ചയത്തില്‍ ഉള്‍പ്പെടുത്തീട്ടില്ല. അതുപോലെ സൗഭാഗ്യവിദ്യ, സുഭഗോദയ പദ്ധതി ഇങ്ങനെ വേറെയും മന്ത്രശാസ്ത്രരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ചില കൃതികള്‍ അദ്ദേഹത്തിന്റേതാണെന്നു ചില പഴമക്കാര്‍ പറഞ്ഞുവരുന്നു. സുഭഗോദയം ഭഗവല്‍പാദരുടെ കൃതിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതും പ്രഭയെന്ന വ്യാഖ്യാനവും ത്രിപുരാപൂജയ്ക്ക് ഋജുവിമര്‍ശിനി എന്ന വ്യാഖ്യയും ശാംഭവോദയം എന്നൊരു തന്ത്രനിബന്ധവും ശിവാനന്ദയോഗി എന്നൊരു സിദ്ധന്റെ കൃതികളാകുന്നു. ശിവാനന്ദന്റെ കാലദേശങ്ങള്‍ അവിജ്ഞാതങ്ങളായിരിക്കുന്നു.

ശാങ്കരസ്മൃതി

കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ഒരു ശങ്കരന്‍ നമ്പൂരിയുടെ കൃതിയെന്നല്ലാതെ അതു ഭഗവല്‍പാദരുടെ നിബന്ധമാണെന്നു പറയുവാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ല. ഒന്നാമതു് അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാര്‍ഗ്ഗവസ്മൃതി ഇനിയും കണ്ടു കിട്ടീട്ടില്ല. രണ്ടാമതു ഭാര്‍ഗ്ഗവസ്മൃതിയേയോ ശാങ്കരസ്മൃതിയേയോ ഇതരസ്മൃതികാരന്മാര്‍ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, ശാങ്കരസ്മൃതി തന്റെ കാലത്തുണ്ടായിരുന്നു എങ്കില്‍ എതു നിശ്ചയമായി അറിഞ്ഞിരിക്കേണ്ട മാധവാചാര്യര്‍പോലും സര്‍വസ്മൃതി പ്രദീപമായ ‘പരാശരമാധവീയ’ത്തില്‍ അങ്ങനെയൊരു ഗ്രന്ഥമുള്ളതായി പറയുന്നുമില്ല. ആചാര്യപാദരുടെ ശിഷ്യനായ വിശ്വരൂപന്റെ ബാലക്രീഡയിലും ശാങ്കരസ്മൃതിയെ സ്മരിച്ചുകാണുന്നില്ലെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടു്. മൂന്നാമതു ഭഗവല്‍പാദരുടെ കവിതാശൈലി ശാങ്കരസ്മൃതിയില്‍ ഒരിടത്തും തൊട്ടുതെറിച്ചിട്ടുപോലുമില്ല. നാലാമതു സന്ന്യാസിവര്യനായ ആ മഹാത്മാവു കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥം നിര്‍മ്മിച്ചിരിക്കുകയില്ലെന്നുമാത്രമല്ല, നിര്‍മ്മിച്ചാല്‍തന്നെ കര്‍മ്മകാണ്ഡോപാസകന്മാരായ അന്നത്തെ നമ്പൂരിമാര്‍ അതു പ്രമാണത്വേന അങ്ഗീകരിച്ചിരിക്കുകയുമില്ല. അഞ്ചാമതു വസ്തുവുടമസ്ഥന്‍ എന്ന അര്‍ത്ഥത്തില്‍ ‘ജന്മി’ എന്ന പദം ശാങ്കരസ്മൃതിയില്‍ ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.

‘‘ജന്മിനോ യദി ഭൂദേവാ ജന്മോപഗ്രഹണാല്‍ ക്വചില്‍

ആഗതേന ച ജീവേയുര്‍ജ്ജന്മഭോഗേന കര്‍ഷകാല്‍
സര്‍വേ ജന്മിന ഏതേന വ്യാഖ്യാതാ ഇതി ഭാര്‍ഗ്ഗവഃ
സ്വക്ഷേത്രേ സങ്ഗ്രഹം ചക്രേ വിഷ്ണുദ്ധര്‍മ്മപതിര്‍ഭൃഗുഃ
ലജ്ജതേ ഭര്‍ത്സ്യതേ തേന വിപ്രഃ കാമീ ശമോചിതഃ
ജല്മേതി വര്‍ണ്ണവ്യത്യാസാല്‍ തല്‍സംബന്ധേന സാച ഭ്രഃ
ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം’’

എന്ന ശ്ലോകങ്ങള്‍ നോക്കുക.‘ലജ്’ ധാതുവിനു പൃഷോദരാ ദിരീത്യാ വര്‍ണ്ണവ്യത്യാസം വന്നിട്ടു ജല്മി എന്ന പദവും ‘ജല്മി’ രൂപാന്തരപ്പെട്ടു ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരന്‍ പറയുന്നത്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിനു സര്‍വശാസ്ത്രജ്ഞനായ ഭഗവല്‍പാദരെ ഉത്തരവാദി ആക്കുന്നത് അന്യായമാണ്. ജന്മിക്കും ജമിന്ദാര്‍ക്കും ആഗമം ഒന്നുതന്നെയാണ്. ജന്മി ഏതു ധാതുവില്‍നിന്നു വന്നാലും പ്രകൃതാര്‍ത്ഥത്തില്‍ അതു സംസ്കൃതഭാഷയില്‍ പ്രയോക്തവ്യമല്ലെന്നുള്ളതില്‍ പക്ഷാന്തരത്തിന് അവകാശമില്ലല്ലോ. ഇനിയും പലതും പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പറയുവാനുണ്ട്. എത്രയോ ശങ്കരാചാര്യന്മാര്‍ കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിട്ടുണ്ട്. പയ്യൂര്‍ ശങ്കരഭട്ടതിരി എന്നൊരു പണ്ഡിതന്‍ ക്രി.പി. പതിന്നാലാം ശതകത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദഭഗവല്‍പാദനായിരുന്നു എന്നു വേദാരണ്യവാസുദേവന്റെ ശിവോദയത്തില്‍ നിന്ന് അറിയുന്നു. ശാങ്കരസ്മൃതി അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നറിവില്ല. പരപ്രതാരണംചെയ്തു സ്വകീയമായ ഗ്രന്ഥത്തിനു മേന്മ നേടുവാന്‍വേണ്ടി ആരെങ്കിലും ശങ്കരപദം അതോടു ഘടിപ്പിച്ചുമിരിക്കാവുന്നതാണ്.

ഭഗവല്‍പാദരുടെ മഹിമ

സ്വാമികളുടെ കൃതികളില്‍ ഒന്നിനെപ്പറ്റിയും എന്തെങ്കിലും പ്രതിപാദിക്കുവാന്‍ ഈ പുസ്തകത്തില്‍ സ്ഥലസൗകര്യമില്ല; അതിനു വലിയ തോതില്‍ മറ്റൊരു പുസ്തകംതന്നെ എഴുതേണ്ടിവരുന്നതാണ്. അതുകൊണ്ട് അതിനായി ഇവിടെ ഉദ്യമിക്കുന്നില്ല. ഒരു കവിയുടേയോ, ഗദ്യകാരന്റേയോ, തത്വചിന്തകന്റേയോ, സന്മാഗ്ഗദര്‍ശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാല്‍കൃതബ്രഹ്മാവായ യോഗിയുടേയോ, സനാതനധര്‍മ്മപ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സര്‍വവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ, – ഏതുനിലയില്‍നിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു. അദ്ദേഹം പുനഃസ്ഥാപനം ചെയ്ത അദ്വൈതമതം അതിന്റെ സ്വതന്ത്രതകൊണ്ടും മാര്‍മ്മികതകൊണ്ടും സര്‍വ്വങ്കഷതകൊണ്ടും ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നു. അന്ധവിശ്വാസത്തിന്റെ ത്രസരേണുവിനുപോലും അവിടെയെങ്ങും സ്ഥാനമില്ല; സര്‍വവും ബുദ്ധിഗ്രാഹ്യം, ഉപപത്തിയുക്തം, ക്ഷോദ ക്ഷമം. ആ സിദ്ധാന്തം ആദിത്യബിംബത്തെപ്പോലെ പരിപൂര്‍ണ്ണമാകുന്നു; അധ്യാഹാരാപേക്ഷ അവിടെയെങ്ങുംതന്നെയില്ല. ഭഗവല്‍പാദര്‍ ജനിച്ച കാലത്തു കര്‍മ്മമാര്‍ഗ്ഗവും ഭക്തിമാര്‍ഗ്ഗവും തമ്മില്‍ ഉല്‍ഗതിക്കു് അവ എത്രമാത്രം ഉപകരിക്കുന്നു എന്നും ബാദരായണസൂത്രങ്ങളില്‍ അവയുടെ അനപലപനീയമായ സമന്വയം എങ്ങനെ സാധിച്ചിരിക്കുന്നു എന്നും വിശദീകരിച്ചു. ആത്മാവും ബ്രഹ്മവും ഒന്നാണെന്നും വേദങ്ങളില്‍ കാണുന്ന തത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥം മറ്റൊന്നല്ലെന്നും ആ. ഐക്യജ്ഞാനംതന്നെയാണ് മോക്ഷമെന്നും പ്രമാണംകൊണ്ടും യുക്തി കൊണ്ടും സ്ഥാപിച്ചു. ‘സംസാരഹേതുനിവൃത്തിസാധനബ്രഹ്മാത്മൈകത്വവിദ്യ’ യാണ് അദ്ദേഹം പ്രവചിച്ചത്. ഇതത്രേ അദ്ദേഹത്തിന്റെ മഹോപദേശരഹസ്യമെങ്കിലും ‘ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസങ്ഗിനാം’ എന്ന ന്യായമനുസരിച്ചു സാധാരണന്മാര്‍ക്കു ഭക്തിമാര്‍ഗ്ഗസഞ്ചാരം ആവശ്യമാണെന്ന് അദ്ദേഹം നിര്‍ണ്ണയിക്കുകയും തന്നിമിത്തം ആ മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ക്കു് അഭിരുചി ജനിപ്പിക്കുന്ന അനവധി സ്തോത്രങ്ങള്‍ രചിക്കുകയും ചെയ്തു. അവയില്‍ സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിഷ്ണുപാദാദികേശം തുടങ്ങിയ ചില സ്തോത്രങ്ങളുടെ മാഹാത്മ്യം അന്യാദൃശമാകുന്നു. അദ്ദേഹം മേല്പത്തൂര്‍ ഭട്ടതിരി പറഞ്ഞിട്ടുള്ളതുപോലെ ഒരു ദേവനിലും പക്ഷപാതിയായിരുന്നില്ല; ഏതു ദേവനേയും ദേവിയേയും ഉള്ളഴിഞ്ഞു സ്തുതിച്ചു. നാസ്തികമതമായ ബുദ്ധദര്‍ശനത്തെ ഖണ്ഡിക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് എങ്കിലും ബൗദ്ധന്മാരില്‍നിന്നുപോലും സ്വീകാര്യങ്ങളായ പല തത്വങ്ങളും സ്വീകരിച്ചു. ഭാരതത്തിന്റെ വിവിധപ്രാന്തങ്ങളില്‍ ബുദ്ധമതാചാര്യന്മാരെപ്പോലെ അദ്ദേഹവും സ്യന്നാസിമഠങ്ങള്‍ സ്ഥാപിച്ചു. കാഞ്ചീപുരത്തെ കാമകോടിപീഠവും അദ്ദേഹം പ്രതിഷ്ഠിച്ചതായിത്തന്നെ വിചാരിക്കണം. അഗാധമായ തത്വചിന്തകൊണ്ടും അസന്ദിഗ്ദ്ധമായ പ്രതിപാദനരീതികൊണ്ടും അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങള്‍ ആരുടെ ഹൃദയത്തേയും ഹഠാദാകര്‍ഷിക്കുന്നു. ‘പ്രസാദഗാംഭീര്യഗുണാഭിരാമം’ എന്നു ശങ്കരവിജയകാരന്‍ ബ്രഹ്മസൂത്രഭാഷ്യത്തിനു നല്കീട്ടുള്ള വിശേഷണം അത്യന്തം സമുചിതമാണ്. ‘ഏകശ്ലോകോപി യേഷു പ്രഥിതകവിജനാനന്ദസന്ദോഹകന്ദഃ’ എന്നു നവകാളിദാസനെപ്പോലെ നമുക്കും അതിശയോക്തിഭയം കൂടാതെ അദ്ദേഹത്തിന്റെ സ്തോത്രങ്ങളെ സ്തുതിക്കാം:

‘‘ഗിരാം ധാരാ കല്പദ്രുമകുസുമധാരാ പരഗുരോ-

സ്തദര്‍ത്ഥാളീ ചിന്താമണികിരണവേണ്യാഗുണനികാ
അഭങ്ഗവ്യങ്ഗ്യൗഘസ്സുരസുരഭിദുഗ്ദ്ധോര്‍മ്മിസഹഭ്രര്‍-
ദ്ദിവം ഭവ്യൈഃ കാവ്യൈഃ സൃജതി വിദുഷാം ശങ്കരഗുരുഃ.’’

എന്നും,

‘‘സോല്‍ക്കണ്ഠാകുണ്ഠകണ്ഠീരവനഖരവര-

ക്ഷുബ്ധമത്തേഭകുംഭ-

പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാ-

ബദ്ധദോര്യുദ്ധലീലാ

മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാര്‍ണ്ണവനികടസമു-

ല്ലോലകല്ലോലമൈത്രീ-

പാത്രീഭൂതപ്രഭൂതാ ജയതി യതിപതേഃ

കീര്‍ത്തിമാലാ വിശാലാ.’’

എന്നും അദ്ദേഹം സ്വാമികളെപ്പറ്റി ചെയ്യുന്ന പ്രശസ്തിഗാനം ഏറ്റുപാടാന്‍ കേരളീയരായ നമുക്കാണ് സര്‍വ്വോപരി അവകാശമുള്ളതും ഔത്സുക്യമുണ്ടാകേണ്ടതും. ശങ്കരന്‍ ജനിച്ച കേരളം സാമാന്യമായ ഒരു ഭൂവിഭാഗമല്ല. അദ്ദേഹത്തിന്റെ ഓരോ അപദാനങ്ങളില്‍കൂടിയും നാം ധീരധീരനായ ഒരു ദേശാഭിമാനിയെ—സാര്‍വ്വലൗകികനായ ഒരു സമന്വയീകരണനിപുണനെ—വിസ്മയനീയചരിതനായ ഒരു വിശ്വാനുജിഘൃക്ഷുവിനെ ആണ് നിരീക്ഷിക്കുന്നത്. ആ മഹാനുഭാവന്റെ സ്മരണ നമുക്കു പര്യാപ്തമായ ഐകമത്യബോധം പ്രദാനം ചെയ്യുമാറാകട്ടെ.

ശിഷ്യപരമ്പരയും മറ്റും

ഉത്തരമീമാംസാദര്‍ശനചരിത്രത്തില്‍ ബാദരായണനുശേഷം അടുത്തതായി നാം കാണുന്നതു ഗൗഡപാദനെയാകുന്നു. ഗൗഡപാദന്‍ ഗോവിന്ദസ്വാമിയുടെ ആചാര്യനും ഭഗവല്‍പാദരുടെ പ്രാചാര്യനുമാകുന്നു. അദ്ദേഹം ശുകബ്രഹ്മര്‍ഷിയുടെ ശിഷ്യനാണെന്നു പറയുന്നതു ശരിയല്ല. ഗൗഡപാദന്‍ മാണ്ഡൂക്യോപനിഷത്തിന് 215 ശ്ലോകങ്ങളില്‍ കാരിക നിര്‍മ്മിച്ചിട്ടുണ്ട്. ആ കാരികയ്ക്കു ഭഗവല്‍പാദര്‍ ഭാഷ്യം രചിച്ചുവെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മാണ്ഡൂക്യകാരികയില്‍നിന്നാണ് മായാവാദം സ്വാമികള്‍ സ്വീകരിച്ചത്. സ്വാമികളുടെ ശിഷ്യന്മാരില്‍ പത്മപാദന്‍ ബ്രഹ്മസൂത്ര ഭാഷ്യത്തിലെ ആദ്യത്തെ അഞ്ചു പാദങ്ങള്‍ക്കു പഞ്ചപാദിക എന്നും ശേഷം പാദങ്ങള്‍ക്കു വൃത്തിയെന്നും പേരുള്ള ടീക നിര്‍മ്മിച്ചു. സുരേശ്വരന്റെ പ്രധാനകൃതികള്‍ സൂത്രഭാഷ്യവാര്‍ത്തികവും, നൈഷ്കര്‍മ്മ്യസിദ്ധിയുമാണ്. അവയ്ക്കു പുറമേ തൈത്തിരിയോപനിഷദ്ഭാഷ്യത്തിനും ബൃഹദാരണ്യകോപനിഷദ്ഭാഷ്യത്തിനും ദക്ഷിണാമൂര്‍ത്തിസ്തവത്തിനുംകൂടി അദ്ദേഹം ടീകകള്‍ രചിച്ചിട്ടുണ്ട്. ആനന്ദഗിരിയുടെ അദ്വൈതഗ്രന്ഥത്തിനു പേര്‍ ന്യായനിര്‍ണ്ണയമെന്നാണ്. വാചസ്പതിമിശ്രന്‍ ഷഡ്ദര്‍ശനങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു. പൂര്‍വ്വമീമാംസയില്‍ ന്യായകണികയും തത്വബിന്ദുവും സാംഖ്യത്തില്‍ സാംഖ്യതത്വകൗമുദിയും യോഗത്തില്‍ യോഗഭാഷ്യവിശാരദിയും അദ്ദേഹത്തിന്റെ കൃതികളാണ്. ഉത്തരമീമാംസയില്‍ ആ മഹാശയന്‍ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിക്കു ബ്രഹ്മതത്വസമീക്ഷയെന്നും ഭഗവല്‍പാദരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു ഭാമതിയെന്നും രണ്ടു മഹനീയങ്ങളായ വ്യാഖ്യാനങ്ങള്‍ രചിച്ചു. രണ്ടു പേരുടെ സിദ്ധാന്തങ്ങളേയും കഴിവുള്ളിടത്തോളം സംയോജിപ്പിച്ചു. ഭാമതിക്ക് അമലാനന്ദന്‍ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിന് അപ്പയ്യ്യദീക്ഷിതര്‍ (ക്രി.പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി.പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തില്‍ രണ്ടു ശാഖകള്‍ ഉത്ഭവിച്ചു. വിദ്യാരണ്യന്‍ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിര്‍മ്മിച്ചു. വിഷ്ണുഭട്ടന്‍ അതിനു ഋജൂവിവരണമെന്ന ഒരു ടീകയും, ഭാരതീതീര്‍ത്ഥനെന്നുകൂടി പേരുള്ള രാമാനന്ദന്‍ ഋജൂവിവരണത്തിനു ത്രയ്യന്തഭാവദീപിക എന്ന മറ്റൊരു ടീകയും രചിച്ചു. മഹാകവി ശ്രീഹര്‍ഷന്റെ (ക്രി.പി. പന്ത്രണ്ടാം ശതകം) ഖണ്ഡനഖണ്ഡഖാദ്യവും, മധുസൂദനസരസ്വതിയുടെ (ക്രി.പി. പതിനാറാം ശതകം) അദ്വൈതസിദ്ധിയും അദ്വൈതവേദാന്തത്തിലെ മറ്റു രണ്ടു പ്രമാണഗ്രന്ഥങ്ങളാകുന്നു. ഈ വിഷയത്തെപ്പറ്റി ഇതിലധികം വിസ്തരിക്കുന്നില്ല. തൃശ്ശുര്‍ മഠങ്ങളിലെ സ്വാമിയാരന്മാരും അദ്വൈതവിഷയകമായി പല ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ട്. അവരുടെ കാലവും മറ്റും കണ്ടുപിടിയ്ക്കുന്നതു വളരെ വിഷമമാണ്.

പത്മപാദാചാര്യര്‍

ഭഗവല്‍പാദരുടെ നാലു ശിഷ്യന്മാരില്‍ പത്മപാദന്‍ ഒരു നമ്പൂരിയാണെന്നു കേരളത്തില്‍ ഐതിഹ്യമുണ്ട്. ‘ഗുരോ മമ ഗൃഹം ബത! ചോളദേശേ’ എന്ന് അദ്ദേഹം ശങ്കരനോടു വിജ്ഞാപനം ചെയ്യുന്നതായി നവകാളിദാസന്‍ പറയുന്നുണ്ടെങ്കിലും അതു കേരളീയര്‍ക്കു വിശ്വസിക്കേണ്ട നിര്‍ബ്ബന്ധമില്ല. ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം നാലാമധ്യായത്തിലും പത്മപാദാചാര്യചരിതത്തിലും കാണുന്ന കഥ താഴെ ചേര്‍ക്കുന്നു. വെട്ടത്തുനാട്ടു തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിനു സമീപം ആലത്തൂര്‍ ഗ്രാമത്തില്‍ പെട്ട വേമണ്ണില്ലത്തില്‍ സോമശര്‍മ്മാവിന്റെ പുത്രനായി വിഷ്ണുശര്‍മ്മാവു ജനിച്ചു. സോമശര്‍മ്മാവിനു നരസിംഹോപാസ്തിയുടെ ഫലമായിട്ടായിരുന്നു ആ സന്താനം ലഭിച്ചത്. ബാല്യത്തില്‍തന്നെ അതിബുദ്ധിമാനായ വിഷ്ണുശര്‍മ്മാവു വേദശാസ്ത്രപാരഗനായും നരസിംഹോപാസകനായും തീര്‍ന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നു സമുദ്ധരിക്കുന്നതിനായി വൈശ്യവൃത്തി സ്വീകരിച്ചു ധാരാളം ധനം സമ്പാദിച്ചു. ഒരിക്കല്‍ യാത്രാമദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ വാണിജ്യദ്രവ്യങ്ങളെല്ലാം കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി. അതു കണ്ടു വൈരാഗ്യംവന്നു ജന്മനാശത്തിനുള്ള മാര്‍ഗ്ഗമന്വേഷിച്ചു കാശിയില്‍ ചെന്നു ഭഗവല്‍പാദരുടെ അന്തേവാസിത്വം സ്വീകരിച്ചു. ഒടുവില്‍ ബദര്യാശ്രമത്തില്‍ പണ്ടു നരനാരായണന്മാര്‍ തപസ്സു ചെയ്തിരുന്ന നാരായണഗിരിയില്‍ വിഷ്ണുപ്രതിമ സ്ഥാപിച്ച് അതിന്റെ പൂജയ്ക്കു നമ്പൂരിമാരെത്തന്നെ നിയമിച്ചു. ഇന്നും ആ ക്ഷേത്രത്തില്‍ പൂജയ്ക്കു നമ്പൂരിമാര്‍ക്കുമാത്രമേ അവകാശമുള്ളു. പത്മപാദന്‍ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചുണ്ടാക്കിയ ദണ്ഡാഘാതതീര്‍ത്ഥം ഇക്കാലത്തും കവോഷ്ണമായിത്തന്നെ കാണപ്പെടുന്നു. അവിടെത്തന്നെ ആ മഹാത്മാവു മൂന്നു കൊല്ലം തപസ്സുചെയ്തതിനുശേഷം സമാധിയെ പ്രാപിച്ചു. ഈ കഥയില്‍ അവിശ്വസനീയമായി യാതൊന്നും കാണുന്നില്ല.