close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 06 29


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 06 29
ലക്കം 563
മുൻലക്കം 1986 06 22
പിൻലക്കം 1986 07 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മര്‍ദ്ദനമനുഭവിക്കുന്ന തൊഴിലാളികളെയാകെ നോക്കിക്കൊണ്ടു് മാര്‍ക്സും എംഗല്‍സും പറഞ്ഞു: “സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു് നഷ്ടപ്പെടാന്‍ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല” വാക്കു് ഇവിടെ വിപ്ലവകാരിയാണു്… വാക്കു് മോഹഭംഗമുള്ളവനാണു്, സ്നേഹസ്വരൂപനാണു്, സത്യദര്‍ശകനാണു്, സദാചാര തല്പരനാണു്.

തിരുവിതാംകൂര്‍ മഹാരാജാവു് ശ്രീമൂലം തിരുനാളിന്റെ കാലത്തു രാജഗോപാലാചാരി എന്ന ദിവാന്‍ മഹാവിക്രമനായി ഈ നാടു ഭരിച്ചിരുന്നു. അദ്ദേഹം നേര്‍ത്ത കസവു മുണ്ടുടുത്തു് ഒരമ്മവീട്ടിന്റെ മട്ടുപ്പാവില്‍ കയറിനിന്നു് ആറാട്ടു കണ്ടുവെന്നാണു കഥ. ആറാട്ടിനു് മഹാരാജാവു്. എഴുന്നള്ളുമ്പോള്‍ ദിവാന്‍ കൂടെ പോകണമല്ലോ. രാജഗോപാലാചാരി അന്നു് പോയില്ല. ചെറുപ്പക്കാരികളെ കണ്ടു് രസിക്കുന്നതിനു വേണ്ടിയാണു് അദ്ദേഹം പോകാതിരുന്നതെന്നു് അക്കാലത്തെ ആളുകള്‍ കരുതി. സത്യം എന്തായാലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി:വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്തായിരുന്നെങ്കില്‍ ഈ ഉദ്യോഗസ്ഥ വ്യഭിചാരിയുടെ കുറുക്കു കുതിരക്കവഞ്ചി കൊണ്ടടിച്ചു കുളംകോരിക്കുമായിരുന്നു. രാമകൃഷ്ണപിള്ള ഈ വാക്യത്തിന്റെ പേരില്‍ തിരുവിതാംകൂറില്‍ നിന്നു ബഹിഷ്കരിക്കപ്പെട്ടെങ്കിലും അദ്ദേഹം ബഹുജനത്തിന്റെ നേതാവായി മാറി. വാക്കു് ഇവിടെ ധര്‍മ്മരോഷം പ്രകടിപ്പിക്കുന്ന സദാചാരതല്‍പരനാണു്.

മര്‍ദനമനുഭവിക്കുന്ന തൊഴിലാളികളെയാകെ നോക്കിക്കൊണ്ടു് മാര്‍ക്സും എംഗല്‍സും പറഞ്ഞു: “സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല.” വാക്കു് ഇവിടെ വിപ്ലവകാരിയാണു്.

മഹാത്മാഗാന്ധി വധിക്കപ്പെട്ടതിന്റെ മൂന്നാമത്തെ ദിവസം കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയെ അഭിസംബോധനചെയ്തു ജവഹര്‍ലാല്‍ നെഹ്റു പ്രസംഗിച്ചു: “In ages to come, centuries and may be millenia after us people will think of this generation when this man of God trod on earth and will think of us who, however small could also follow his path and tread the holy ground where his feet had been.” വാക്കു് ഇവിടെ സത്യദര്‍ശകനാണു്.

വ്യഭിചാരമെന്ന പാപകര്‍മ്മം ചെയ്ത സ്ത്രീയോടു് യേശുക്രിസ്തു പറഞ്ഞു: “Neither do: I Condemn thee. Go and sin no more” വാക്കു് ഇവിടെ ഈശ്വരനാണു്.

വള്ളത്തോള്‍ ആലേഖനം ചെയ്ത ഒരു കാമുകന്‍ പറയുകയാണു്:

“മന്ദമാരുതാലോലചൂര്‍ണ്ണകന്തളമാമീ-
സ്സുന്ദരാനനമേവം കുനിച്ചു നില്ക്കായ്ക നീ.

വഞ്ചിയാതെന്‍ ജീവിതം വിണ്ണിലേതാക്കാനുള്ള
പുഞ്ചിരിയമൃതിതു പുല്ലിന്മേല്‍പ്പൊഴിഞ്ഞാലോ!”

ഇവിടെ വാക്കു സ്നേഹസ്വരൂപനാണു്.

ഏമീഗ്രേ (emigre) സാഹിത്യകാരനായ യോസഫ് ഷ്കവറൊറ്റ്സ്കി’ (Joseph Skvorecky) ജീവിതത്തിനാകെയുള്ള അര്‍ത്ഥം അതിനൊരര്‍ത്ഥവുമില്ല എന്നതാണു് എന്നു പ്രഖ്യാപിക്കുമ്പോള്‍ വാക്കു മോഹഭംഗത്തിന്റെ ഉടലെടുത്ത രൂപമാണു്. (സ്വന്തംനാട്ടിലെ രാഷ്ട്രീയസ്ഥിതികളാല്‍ അന്യനാട്ടിലേക്കു പോയി താമസിക്കുന്നയാള്‍ ഏമീഗ്രേ സാഹിത്യകാരന്‍. ഏമീഗ്രേ എന്നതു ഫ്രഞ്ച് വാക്കു്) വാക്കു മോഹഭംഗമുള്ളവനാണു്, സ്നേഹസ്വരൂപനാണു്, ഈശ്വരനാണു്, സത്യദര്‍ശകനാണു്, വിപ്ളവകാരിയാണു്, സദാചാരതല്പരനാണു്. സൂക്ഷ്മതയോടെ മാത്രമേവാക്കു് പ്രയോഗിക്കാവൂ.

ഷ്കവറൊറ്റ്സ്കി

ഏമീഗ്രേ സാഹിത്യകാരന്മാരില്‍ പ്രധാനനാണു് യോസഫ് ഷ്കവറൊറ്റ്സ്കി. അദ്ദേഹത്തിന്റെ The Engineer of Human Souls എന്ന പുതിയ നോവല്‍ “മാഗ്നം ഓപ്പസ്” ആണെന്നു് മറ്റൊരു ഏമീഗ്രേ സാഹിത്യകാരനായ മീലന്‍ കൂന്ദേര പ്രഖ്യാപിച്ചു. മാഗ്നം ഓപ്പസ് = മഹനീയമായ കൃതി; മാഗ്നം = വലുതു്. ഓപ്പസ് = രചന) പികഡൊര്‍ പ്രസാധനത്തില്‍ അറുന്നൂറോളം പുറങ്ങള്‍ വരുന്ന ഈ നോവല്‍ ഞാന്‍ ‘രസംപിടിച്ചു’ വായിച്ചു. യോസഫ് ഷ്കവറൊറ്റ്‌സ്കിയെപ്പോലെ ഒരു ഏമീഗ്രിയാണു് ഈ നോവലിലെ പ്രധാന കഥാപാത്രമായ ഡാനി സിമിറിറ്റ്സ്കി. അദ്ദേഹം കോളേജ് പ്രൊഫസറാണു്. പോ, ഹതൊണ്‍, ട്വയിന്‍, ക്രേന്‍, ഫിറ്റ്സ് ജെറള്‍ഡ്, കോണ്‍റഡ് ഇവരുടെ കൃതി

“അങ്ങയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ളാദമെന്താണു്” എന്നു് ഒരു ചൈനീസ് തത്ത്വചിന്തകനോടു് ഒരാള്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: “എന്നോടു വഴിചോദിച്ചു മനസ്സിലാക്കിയ കുട്ടി പാടിക്കൊണ്ടു് ആ വഴിയെ കടന്നുപോയതു്.” മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സഹപ്രവര്‍ത്തകരും ജനങ്ങളുടെ ദുഃഖം കൂട്ടിക്കൊണ്ടിരിക്കുന്നു.

കള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതിനു ശേഷം അദ്ദേഹം ഏമീഗ്രികളുടെ ലോകത്തു വിഹരിക്കുന്നു. പക്ഷേ, അദ്ദേഹത്തിനു് ഏറ്റവും യഥാര്‍ത്ഥമായി തോന്നുന്നതു് ജന്മഭൂമിയായ ചെക്കസ്ലവാക്യയില്‍നിന്നു വരുന്ന കത്തുകളാണു്. അവരില്‍ പലരും ദുരന്തത്തില്‍ എത്തുന്നു. യുദ്ധത്തില്‍ പങ്കുകൊണ്ട പ്രിമ ആസ്ട്രേലിയയില്‍ ആശ്രയസ്ഥാനം കണ്ടെത്തുന്നു. പിന്നീടു് മരിക്കുന്നു. റെബെക്ക ഇസ്രായേലിലെ ടെല്‍അവീവ് പട്ടണത്തിലെത്തി. Danny, my dear friend, write and tell me what life really is എന്നാണു് റെബെക്ക ഡാനിയോടു് ആവശ്യപ്പെടുന്നതു്. 1968-ല്‍ സോവിയറ്റ് റഷ്യ ചെക്കസ്ലവാക്യയെ ആക്രമിച്ചു. നാടുവിട്ടുപോകാന്‍ കൂട്ടാക്കാത്ത യാന്‍ എന്ന കവി ആത്മഹത്യ ചെയ്യുന്നതിനു മുന്‍പു് ഡാനിക്കു് എഴുതിയ അവസാനത്തെ കത്തില്‍ അവസാനത്തെ വാക്യമിതാണു്: “Write to me Dan. Perhaps in Canada you will find at least a little light - something to light up the age for an instant.

യോസഫ് ഷ്കവറൊറ്റ്സ്കി തെക്കു -കിഴക്കന്‍ ക്യാനഡയിലെ പട്ടണമായ ടറന്‍റ്റൊയിലെ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണു്. നോവലിലെ ഡാനിയും അങ്ങനെതന്നെ. ടറന്‍റ്റൊയില്‍വച്ചു നടന്ന ഒരു വിവാഹസദ്യയില്‍ പങ്കുകൊണ്ട ആളുകളില്‍ ഒരാള്‍ ചെക്കസ്ലവാക്യയിലെ കൊലപാതകങ്ങളെക്കുറിച്ചു പറയുന്നു. രണ്ടാഴ്ചയിലൊരിക്കലാണു് അവിടെ തൂക്കിക്കൊല നടത്തുക. അന്നു തടവുകാര്‍ സ്വയം മുഖക്ഷൗരം ചെയ്യണം. വധത്തിനുമുന്‍പു് അവസാനത്തെ ഭക്ഷണമില്ല. ഷേവ് ചെയ്യല്‍ മാത്രം. ഒരു രോമക്കുറ്റിപോലും മുഖത്തു പാടില്ല. അങ്ങനെ ക്ലോസ് ഷേവാണു് നടത്തേണ്ടതു്. വിറയ്ക്കുന്ന കൈയോടുകൂടി തടവുകാര്‍ ഷേവ് ചെയ്യുമ്പോള്‍ മുഖം മുറിയും, രക്തം ഒലിക്കും. ആലംകൊണ്ടു് രക്ത പ്രവാഹം തടയണം അവര്‍. ഷേവ് ചെയ്തുകഴിഞ്ഞാല്‍ കൊലപാതകം ചെയ്യേണ്ട യാര്‍ദസ്രൂദ ഓടിവന്നു് തടവുകാരന്റെ കവിളുകളില്‍ കൈയോടിച്ചിട്ടു ഗര്‍ജ്ജിക്കും: “ഇതാണോ ക്ലോസ് ഷേവ്? തിരിച്ചുചെന്നു് വീണ്ടും അതുചെയ്യു.” കൊച്ചു കുട്ടികളെപ്പോലെ അവര്‍ വീണ്ടും ഷേവ് ചെയ്യും. രക്തം താടിയിലൂടെ ഒഴുകും. അപ്പോള്‍ സ്രൂദ വന്നു പറയും: “മാന്യരേ നിങ്ങളുടെ തടവറകളിലേക്കു തിരിച്ചു പോകൂ. വെള്ളിയാഴ്ചവരെ വധം നീട്ടിവച്ചിരിക്കുന്നു” രണ്ടു ദിവസംകൂടെ നീട്ടിക്കിട്ടി. ഭയാക്രാന്തങ്ങളായ രണ്ടു ദിവസങ്ങള്‍. എങ്കിലും ഒരാശ്വാസം. (പുറം 503). ഡാനി (ഷ്കവറൊറ്റ്സ്കി) അവിടിരുന്നുകൊണ്ടു് തന്റെ നാട്ടിലെ ഒന്നിനുമുകളിലൊന്നായുള്ള ശവക്കുഴികളെക്കുറിച്ചു് ആലോചിക്കുന്നു. കാട്ടാളത്തത്തിന്റെ കാലയളവിലെ ശവക്കുഴികള്‍. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന നോവലാണു് The Engineer of Human Souls. വിശ്വവിഖ്യാതനായ നോവലിസ്റ്റ് മീലാന്‍ കൂന്ദേര ഈ നോവലില്‍ പ്രത്യക്ഷനാകുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: I only hope I die soon. There’s been too much of everything. How much longer do you think we can last?” കൂന്ദേരയുടെ ഈ വേദന ഭാരതീയരായ നമ്മുടെയും വേദനയാണു്. അതിനെ ആവിഷ്കരിച്ച ഷ്കവറൊറ്റ്സ്കി നല്ല കലാകാരനാണു്.

എം. കെ. കെ. നായര്‍

വേദന നിറഞ്ഞ ഒരു ജീവിതകഥ എം. കെ.കെ. നായര്‍ പറഞ്ഞു തുടങ്ങിയരിക്കുന്നു. അദ്ദേഹം അതു പറയുന്നതു് ‘അരോടും പരിഭവമില്ലാതെ’യാണു്. ആരംഭം കേട്ടാലും: “ഇതൊരു ആത്മകഥയല്ല. സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു, കഴിഞ്ഞ അറുപത്തഞ്ചുസംവത്സരങ്ങള്‍. ചരിത്രം സൃഷ്ടിച്ച സംഭവങ്ങള്‍. സാമൂഹ്യ വ്യവസ്ഥയെ കീഴ്മേല്‍ മറിച്ച പരിവര്‍ത്തനങ്ങല്‍. മഹായുദ്ധങ്ങള്‍, അടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള അനേകകോടികളുടെ ഹര്‍ഷ പ്രയാണം…” ഊര്‍ജ്ജസ്വലതയാര്‍ന്ന ഈ ശൈലി എനിക്കും എന്നെപ്പോലുള്ള എഴുത്തുകാര്‍ക്കും കൊതിക്കത്തക്കതാണെന്നതില്‍ ഒരു സംശയവുമില്ല.

വെറുംകൈയോടെ പട്ടണത്തിലേക്കു പോകുന്ന ഗൃഹനായകന്‍ സന്ധ്യയ്ക്കു തിരിച്ചു വീട്ടിലെത്തുമ്പോള്‍ കൈനിറയെ വീട്ടിലെക്കാവശ്യമുള്ളവ വാങ്ങിക്കൊണ്ടു വരുന്നതു കണ്ടിട്ടില്ലേ? അതു പോലെ ശൂന്യമായ മനസ്സോടെ ആത്മകഥ വായിക്കുന്ന സഹൃദയന്‍ ഗ്രന്ഥത്തിന്റെ പര്യവസാനത്തിലെത്തുമ്പോള്‍ സമ്പന്നമായ മനസ്സോടെ ഇരിക്കും. ഈ സമ്പന്നത എം. കെ. കെ. നായരുടെ ആത്മചരിതം ഉളവാക്കട്ടെ. മൃദുത്വവും നന്മയും പ്രശാന്തതയും അതിന്റെ മുദ്രകളായിരിക്കുമെന്നു് എനിക്കറിയാം. കാരണം എം. കെ. കെ. നായരുടെ സ്വഭാവസവിശേഷതകള്‍ എനിക്കറിയാമെന്നതുതന്നെ.

ദുര മൂത്ത മുഖം

ചെമ്മണ്ണു നിറഞ്ഞ പാതകളേ എന്റെ കുട്ടിക്കാലത്തു് ഉണ്ടായിരുന്നുള്ളു. പത്തടിനടന്നാല്‍ ഷര്‍ട്ടും മുണ്ടും കാഷായമായിത്തീരും. വിദ്യുച്ഛക്തി കൊണ്ടുകത്തിക്കുന്ന വിളക്കുകള്‍ അന്നില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ അടുത്തിരുന്നാണു് ഞാന്‍ പഠിച്ചതു്. അതിന്റെ പുക മുഴുവന്‍ തലയ്ക്കകത്തുകയറും. തുമ്മും, തലവേദനവരും. നടത്തമാണു പതിവു്. ദൂരം കൂടുതലുണ്ടെങ്കില്‍ കാളവണ്ടിയില്‍ പോകാം. കാളവണ്ടിപോയപ്പോള്‍ കതിരവണ്ടിവന്നു. സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ള അഷ്ടാസനവാഹനമെന്നു വിളിക്കുന്ന ‘എയ്റ്റ് സീറ്റര്‍’ പിന്നെയും വളരെക്കാലം കഴിഞ്ഞാണുവന്നതു്. അതു പന്ത്രണ്ടു മണിക്കൂറിലൊരിക്കല്‍ കിട്ടിയാലായി. അത്രേയുള്ളു. ടെലിഫോണില്ല, റേഡിയോയില്ല, ടെലിവിഷനെക്കുറിച്ചു കേട്ടു കേഴ്വിപോലുമില്ല, ഗ്യാസ് അടുപ്പില്ല, ഹോട്ട്പ്ളേറ്റില്ല, ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയില്ല. ഇതൊക്കെ ഇല്ലാതിരുന്നിട്ടും എനിക്കു ജീവിതം സുഖപ്രദമായിരുന്നു. ഒന്നുപറയാന്‍ വിട്ടുപോയി പണിമുടക്കുകള്‍ ഇല്ലേയില്ല. ഇന്നു് കീലിട്ട സുന്ദരങ്ങളായ റോഡുകളുണ്ടു്. സ്വിച്ച് അമര്‍ത്തിയാല്‍ മുറിയില്‍ വെള്ളിവെളിച്ചം പ്രസരിക്കുന്നു. കോണ്‍ടസകാറുണ്ടു്, ജെറ്റ് വിമാനമുണ്ടു്, ടെലിഫോണും മറ്റു ഉപരണങ്ങളുമുണ്ടു്. വെയിലുപോകുന്നതു നോക്കി സമയം ഊഹിച്ചിരുന്ന ഞാന്‍ ഇലക്ട്രോണിക് വാച്ചു് നോക്കി സെക്കന്‍ഡ് വരെ മനസ്സിലാക്കുന്നു. എങ്കിലും എനിക്കു ദുഃഖമാണിപ്പോള്‍. ശാന്തത കളിയാടിയിരുന്ന പാതകളില്‍ പണിമുടക്കിനോടു ചേര്‍ന്നജാഥകളേയുള്ളു. സമരങ്ങളും ധര്‍ണകളും മാത്രമേയുള്ളു എങ്ങും. ഇവയ്ക്കൊക്കെ ഹേതുവായി വര്‍ത്തിക്കുന്നതു് സര്‍ക്കാരാണു്. കടന്നല്‍ക്കൂട്ടില്‍ കല്ലെടുത്തു് എറിയുന്നതുപോലെ അവര്‍ ഓരോ ദിവസവും നിയമങ്ങളുണ്ടാക്കി സ്വൈര ജീവിതം തകര്‍ക്കുന്നു. അങ്ങനെയൊരു നിയമത്തെക്കുറിച്ചും അതുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും അതിന്റെ ദൂര വ്യാപകമായ ഫലങ്ങളെക്കുറിച്ചുമാണു്. പി. ഫസിലുദ്ദീന്‍ കലാകൌമുദിയില്‍ വിദഗ്ദ്ധമായി ഉപന്യസിക്കുന്നതു്. (‘വിദ്യാഭ്യാസം കുരിശില്‍’ എന്ന ലേഖനം) “ലാഭാധിഷ്ഠിത വിദ്യാഭ്യാസ വ്യാപാരത്തിന്റെ ദുര മൂത്ത മുഖം” എങ്ങനെയിരിക്കുമെന്നു കാണിച്ചുതരികയാണു് ഫസിലുദ്ദീന്‍. അതിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധയെ ഞാന്‍ സവിനയം ക്ഷണിക്കുന്നു.

* * *

“അങ്ങയുടെ ജീവിതത്തിലെ ഏറ്റവു വലിയ ആഹ്ലാദമെന്താണു്” എന്നു് ഒരു ചൈനീസ് തത്ത്വചിന്തകനോടു്

കാഷായവസ്ത്രം ധരിച്ച ഏതു കള്ളനും നമുക്കു സന്ന്യാസിയാണു്. മരിച്ച ഏതുപാതിരിയും നമുക്കു പുണ്യവാളനാണു്. മനസ്സിലാകാത്തഭാഷയില്‍ അമ്പതു വാക്യമെഴുതിവയ്ക്കുന്ന ഏതൊരുവനും നമുക്കു് നിരൂപകനാണു്. വൃത്തമില്ലാത്ത ആശയകാലുഷ്യത്തോടെ പത്തുവരിയെഴുതുന്ന ഏതൊരുവനും നമുക്കു കവിയാണു്.

ഒരാള്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: “എന്നോടു വഴി ചോദിച്ചു മനസ്സിലാക്കിയ കുട്ടി പാടിക്കൊണ്ടു് ആ വഴിയേ നടന്നുപോയതു്.” മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും സാഹിത്യകാരന്മാരും ജനങ്ങളുടെ ദുഃഖം കൂട്ടിക്കൊണ്ടിരിക്കുന്നു.

ദുര്‍വ്വിനിയോഗം

അടിസ്ഥാനപരമായി വിഭിന്നങ്ങളായ സാഹിത്യപ്രവാഹങ്ങള്‍ പാശ്ചാത്യ ലോകത്തുണ്ടു്. അവയിലേറ്റവും പ്രധാനം മാര്‍ക്സിസത്തോടു ബന്ധപ്പെട്ടു പ്രവാഹമത്രേ. ആ പ്രവാഹത്തിലും കാണാം വിഭിന്ന സ്വഭാവങ്ങള്‍. സാംസ്കാരിക വിപ്ലവത്തോടു ബന്ധപ്പെട്ടതു് ഒന്നു്. രാഷ്ട്രവ്യവഹാരത്തിനു പ്രാധാന്യം കല്പിക്കുന്നതു് മറ്റൊന്നു്. സോഷ്യലിസ്റ്റ് റീയലിസം വേറൊന്നു്. പരീക്ഷണപരമായ സാഹിത്യം ഇനിയും വേറൊന്നു്. അതില്‍ കാഫ്കയെ നിന്ദിക്കുന്ന മാര്‍ക്സിസ്റ്റ് സാഹിത്യം, (ലൂക്കാച്ചിന്റേതു്) കാഫ്കയെ പ്രശംസിക്കുന്ന മാര്‍ക്സിസ്റ്റ് സാഹിത്യം (ബ്രഹ്റ്റിന്റേതു്) ഇങ്ങനെ രണ്ടുവിധം. ഇവയൊക്കെ വിഭിന്നത ആവാഹിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസമെന്ന ഘടകം അവയെ ബന്ധിപ്പിക്കുന്നു.

പോപ് ആര്‍ട്ട് എന്നൊരു വിഭാഗം കലയുടെയും സാഹിത്യത്തിന്റെയും അദ്ഭുതാംശത്തെ നിരാകരിച്ചു് അവയെ ബഹുജനത്തിലേക്കു് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ക്ലാസിസിസത്തിലേക്കു് മടങ്ങിപ്പോകുക എന്നു് ആഹ്വാനം മുഴക്കുന്നു ചില ആളുകള്‍. ഇങ്ങനെ എത്രയെത്ര പ്രവാഹങ്ങള്‍ കലാത്മകത എന്ന അംശത്തില്‍ അവ അന്യോന്യം ഇണങ്ങുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. ഇവിടെ രണ്ടു വിഭാഗങ്ങളേയുള്ളൂ. ഒന്നു്: കാര്യഗൗരവമാര്‍ന്ന സാഹിത്യം, (തകഴി, ഒ.വി. വിജയന്‍, കാക്കനാടന്‍, സേതു ഇവരുടേതു്) രണ്ടു്: പൈങ്കിളിസ്സാഹിത്യം (കാനം, മുട്ടത്തു വര്‍ക്കി ഇവരുടേതു്) ഈരണ്ടു സാഹിത്യ പ്രവാഹങ്ങള്‍ക്കും സാമാന്യമായ ഘടകമില്ല. രണ്ടാമത്തേതു് സാഹിത്യമല്ലെന്നുതന്നെ പറയാം. ആ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു പ്രബലചന്ദ്രന്‍ വട്ടപ്പറമ്പില്‍ എഴുതിയ “നിറം മാറുന്ന മനുഷ്യ”നും പി.ആര്‍. കമലം എഴുതിയ ‘ജീവിതപര്‍വ്വ’വും. (യഥാക്രമം മനോരാജ്യത്തിലും വിമന്‍സ് മാഗസിനിലും) ഓഫീസ് ജോലിക്കാരിയായ ഒരു റോഷ്നിയെ അവളുടെ ഓഫീസ് സൂപ്രണ്ട് ചതിച്ചു് ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കുന്നതാണു് പ്രബലചന്ദ്രന്റെ കഥ. ഭര്‍ത്താവിന്റെ അനുജന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമായി തകര്‍ന്നടിഞ്ഞ ഒരു യുവതിയുടെ കഥയാണു് കമലം പറയുന്നതു്. രണ്ടും സാഹിത്യത്തെ ‘എബ്യുസ്’ ചെയ്യുന്നു എന്നല്ലാതെ എനിക്കൊന്നും പറയാനില്ല.

* * *

എന്റെ ലേഖനം കൊച്ചു കുട്ടികളും വായിക്കുന്നുണ്ടു്. അവര്‍ക്കു് ഒരു രസമുണ്ടാകട്ടെ എന്നു കരുതി ഒരു ‘ബാങ്ക് മാജിക്‍’ താഴെ കാണിക്കുകയാണു്. ഇതു് സ്വന്തമല്ല, പരകീയമാണു്.

അമ്പതു രൂപ ബാങ്കിലിടു. എന്നിട്ടു് താഴെക്കാണുന്ന രീതിയില്‍ പണം തിരിച്ചെടുക്കൂ.

20 രൂപ തിരിച്ചെടുക്കു. ബാക്കി 30
15 രൂപ തിരിച്ചെടുക്കു. ബാക്കി 15
9 രൂപ തിരിച്ചെടുക്കു. ബാക്കി 6
6 രൂപ തിരിച്ചെടുക്കു. ബാക്കി 0
50 രൂപ  :::::::::::::::::::::::::::::51 രൂപ

മാജിക് തന്നെയോ കുട്ടികളേ?

* * *

“സര്‍ദാര്‍ജി കഥകള്‍” എന്നു പറഞ്ഞു് സകല അലവലാതി ‘പ്ലേ ബോയ്’ നേരമ്പോക്കുകളും വായനക്കാരുടെ തലയില്‍വച്ചുകെട്ടുകയാണു് കൃഷ്ണകുമാര്‍. കുങ്കുമം എന്ന ഉത്കൃഷ്ട വാരികയില്‍ എന്തിനാണു് ഈ കോപ്രായം?

ഈശ്വരന്‍ മരിച്ചില്ല

“ഈശ്വരാ, എന്നെ കൊല്ലരുതേ” എന്നായിരിക്കും പഞ്ചാബിലെ ഓരോ പൗരനും പ്രാര്‍ത്ഥിക്കുക. പക്ഷേ, ഈശ്വരന്‍ ഭീകരപ്രവര്‍ത്തകനായി സ്കൂട്ടറില്‍ വന്നു് പുതിയമാതിരി തോക്കുകൊണ്ടു് അയാളെ വധിക്കുന്നു. മൃതദേഹം രക്തത്തില്‍ മുങ്ങിക്കിടക്കുന്നു. അധികാരികള്‍ സ്ട്രോങ് വേഡ്സില്‍ കൊലപാതകം കണ്‍ഡെം ചെയ്യുന്നു. ഈശ്വരന്‍ വകവയ്ക്കുന്നില്ല. അടുത്ത ദിവസവും അയാള്‍ സ്കൂട്ടറില്‍ വരുന്നു; അല്ലെങ്കില്‍ ജീപ്പില്‍വരുന്നു. കൊല്ലുന്നു. സര്‍ക്കാര്‍ കണ്‍ഡെം ചെയ്യുന്നു.

തീവണ്ടിയില്‍ വടക്കോട്ടുപോകുന്ന എന്റെ അയല്‍വീട്ടുകാര്‍ പ്രാര്‍ത്ഥിക്കുന്നു: ‘ഈശ്വരാ ചെലവിനുള്ള പണവും ഒരു റിസ്റ്റ് വാച്ചും മാത്രമേ എന്റെ കൈയിലുള്ളു. ബാഗില്‍ രണ്ടുഷര്‍ട്ടും രണ്ടു ബനിയനും രണ്ടു പാന്റ്സും. കൊള്ളക്കാര്‍ എന്നെ ഉപദ്രവിക്കരുതെ” ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. അയാള്‍ കൊള്ളക്കാരനായി പതുക്കെ പോകുന്ന തീവണ്ടിയില്‍ ചാടിക്കയറുന്നു. അയല്‍വീട്ടുകാരന്റെ പണവും വാച്ചും ബാഗും പിടിച്ചുവാങ്ങുന്നു. കൂടാതെ അയാളെ അടിച്ചുബോധംകെടുത്തുന്നു. ബോധംകെടുന്നതിനുമുന്‍പു് ചങ്ങല പിടിച്ചുവലിച്ചതിനു് റെയില്‍ വേജോലിക്കാരും പൊലീസും ബോധം കെട്ട അയാളെ മര്‍ദ്ദിക്കുന്നു. അവരും ഈശ്വരന്മാര്‍ തന്നെ.

സാഹിത്യവാരഫലമെഴുതാന്‍ ആരംഭിക്കുന്നതിനുമുന്‍പു് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു: “ഈശ്വരാ ദേവസ്സി ചിറ്റമ്മലിന്റെ കഥ വായിക്കാനിടവരരുതേ” ഈശ്വരന്‍ വകവയ്ക്കുന്നില്ല. അയാള്‍ ദേവസ്സി ചിറ്റമ്മലായി ‘ക്ളീന്‍ ദ സിറ്റിഡേ’ എന്ന കൊട്ടുവടിയുമായി പ്രത്യക്ഷനാകുന്നു. റിപ്പറെപ്പോലെ എന്റെ തലയില്‍ അതുകൊണ്ടു് ആഞ്ഞടിക്കുന്നു. ഞാന്‍ പിടയുന്നു, നിലവിളിക്കുന്നു. നീച്ചേ പണ്ടു പറഞ്ഞു ഈശ്വരന്‍ മരിച്ചുവെന്നു്. അതുകള്ളം അയാള്‍ ഭീകരനായി, തീവണ്ടിക്കൊള്ളക്കാരനായി, കഥാകാരനായി മനുഷ്യരുടെ മുന്‍പിലെത്തുന്നു. ഹിംസിക്കുന്നു.

* * *

ജന്നലിന്റെ കണ്ണാടിയില്‍ വന്നിരിക്കുന്ന ശലഭത്തെ നോക്കിയിട്ടുണ്ടോ? അതു് ഇഴഞ്ഞു മേലോട്ടുകയറുന്നു. അവിടെനിന്നു പറന്നു താഴെവരുന്നു. പിന്നെയും ഇഴഞ്ഞു് മുകളിലേക്കു പോകുന്നു. ഒരിക്കലും അതു് താഴോട്ടു് ഇഴയുകയില്ല. മേലോട്ടു പറക്കുകയുമില്ല. ചില കഥാകാന്മാര്‍ ഈ ശലഭങ്ങളെപ്പോലെയാണു്. വാരികകള്‍ കാണുമ്പോള്‍ ഇഴഞ്ഞു കയറുകയാണു്. മേലറ്റത്തുചെന്നാല്‍ ഒറ്റപ്പറക്കല്‍; പിന്നെയും ഇഴഞ്ഞു കയറാന്‍വേണ്ടി. കണ്ണാടി നിശ്ചേതനമായതുകൊണ്ടു് ‘കഥാകാരശലഭങ്ങള്‍’ക്കു ഭാഗ്യം.

മൂന്നു കഥകള്‍

തുടര്‍ച്ചയായി സമരം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യവും ഉയര്‍ച്ച പ്രാപിക്കില്ല. ഭാരതം അധഃപതിക്കുന്നതിനു് ഹേതു അതാണു്. അനവരതം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന വിമര്‍ശകനും ഉയര്‍ച്ചയില്ല. അതു കേള്‍ക്കുന്നവര്‍ക്കു് മാനസികമായ തളര്‍ച്ച ഉണ്ടാവുകയും ചെയ്യും. എനിക്കതു് അറിയാം. എങ്കിലും ഇതിനേ കഴിയുന്നുള്ള. അത്രയ്ക്കു് അധമങ്ങളാണു് വാരികകളില്‍ വരുന്ന രചനകള്‍.

കാഷായവസ്ത്രം ധരിച്ച ഏതു കള്ളനും നമുക്കു സന്ന്യാസിയാണു്. മരിച്ച ഏതു പാതിരിയും നമുക്കു പുണ്യവാളനാണു്. മനസ്സിലാകാത്ത ഭാഷയില്‍ അമ്പതു വാക്യമെഴുതി വയ്ക്കുന്ന ഏതൊരുവനും നമുക്കു നിരൂപകനാണു്. വൃത്തമില്ലാതെ ആശയകാലുഷ്യത്തോടെ പത്തുവരിയെഴുതുന്ന ഏതൊരുത്തനും നമുക്കു കവിയാണു്. എന്തൊരു കാലം! അതുപോലെ വാരികയില്‍ മഷി പുരണ്ടുവരുന്ന ഏതു ദുഷ്ടരചനയും നമുക്കു കഥയാണു്. ആ രീതിയില്‍ ഒരു ‘കഥ’യാണു മനോരമ ആഴ്ചപ്പതിപ്പിലെ ‘ഇനിയുംവരുമോ നിനക്കായി ഒരു പൂക്കാലം’ എന്നതു് (സണ്ണി മറ്റക്കര എഴുതിയതു്). അവള്‍ അയാളെ സ്നേഹിച്ചു. അവരുടെ വിവാഹം കഴിഞ്ഞു. അയാള്‍ സ്കൂട്ടറപകടത്തില്‍ മരിച്ചു. പെണ്ണിനു് രണ്ടാമതൊരു വിവാഹം ആയാല്‍കൊള്ളാമെന്നുണ്ടു്. പക്ഷേ മുത്തശ്ശി സമ്മതിക്കുന്നില്ല.

സുനിത ചീത്തയാണെന്നും നല്ലവളാണെന്നും രണ്ടഭിപ്രായങ്ങള്‍ നഗരത്തില്‍. ഏതായാലും 35 രൂപകൊടുത്തപ്പോള്‍ സുനിതയുടെ രക്ഷിതാക്കള്‍ അവളെ അയാള്‍ക്കു നല്കി. സുനിതയെ വീട്ടില്‍ കൊണ്ടുവന്നു. അയാളുടെ ഭാര്യ അവളെ എടുത്തു് ഒരേറു്. സുനിത നോവലായിരുന്നു. ഇതാണു് ‘മാമാങ്ക’ത്തില്‍ എസ്. എം. വേങ്ങര എഴുതിയ ‘പാവം എന്റെ സുനിത’ എന്നകൊച്ചുകഥയുടെ സാരം. ഇതിനെക്കാള്‍ എത്രയോ ഭേദമാണു് തയ്യല്‍ക്കാരന്റെ കഥ. “തയ്യല്‍ക്കാരന്റെ സൂചി താഴെ വീണു. കണ്ടില്ല അതു പിന്നീടു്.” “ആങ്ഹാ” “ആങ്ഹാ” എന്നു പറഞ്ഞാല്‍ സൂചികിട്ടുമോ? “ഇല്ല”, “ഇല്ല” എന്നു പറഞ്ഞാല്‍ സൂചി കിട്ടുമോ? “ഹി ഹി” “ഹി ഹി” എന്നു ചിരിച്ചാല്‍ സൂചികിട്ടുമോ? “ശ്ശേ” “ശ്ശേ” എന്നാട്ടിയാല്‍ സൂചി കിട്ടുമോ?

പണ്ടു് എന്നു പറഞ്ഞാല്‍ 1945-ല്‍ ഒരു മൃദംഗവിദ്വാനെ അദ്ദേഹം അപേക്ഷിച്ചിട്ടും റേഡിയോസ്റ്റേഷനില്‍ നിയമിക്കുന്നില്ലെന്നു കാണിച്ചു് പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍ക്കു കത്തയച്ചു. പരദേശിബ്രാഹ്മണരെക്കൊണ്ടു റേഡിയോസ്റ്റേഷന്‍ നിറച്ചിരിക്കുകയാണെന്നും ആ കത്തില്‍ ഉണ്ടായിരുന്നു. സി. പി. എഴുത്തു് റിമാര്‍ക്ക്സിനുവേണ്ടി അന്നു് സ്റ്റേഷന്‍ ഡയറക്ടറായിരുന്ന കൈനിക്കര പത്മനാഭപിള്ളയ്ക്കു് അയച്ചു കൊടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൈനിക്കരയുടെ മറുപടിവന്നു. എഴുത്തയച്ച പ്രമാണി ഗുസ്തിയുടെ മണ്ഡലത്തില്‍ വിദഗ്ദ്ധനാണെങ്കിലും കലാനിരൂപകനല്ല എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചതു്. കൈനിക്കരയുടെ കത്തു് കണ്ട സി.പി. ഫയല്‍ ക്ലോസ് ചെയ്തു recorded എന്നെഴുതി. പ്രമാണിക്കു മറുപടിപോലും നല്‍കിയില്ല. ചന്ദ്രിക വാരികയില്‍ ‘പുകയുന്ന കരിന്തിരികള്‍’ എന്ന “കഥ” എഴുതിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവു് വാക്കുകളെ സമഞ്ജസമായി നിരത്തുകയല്ല അവയോടു ഗുസ്തിപിടിക്കുകയാണു്. ഫയല്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം കീര്‍ത്തിനേടും. കഥാകാരന്‍ എന്ന നിലയിലോ? ഒരിക്കലുമില്ല. ഈ കഥാസാഹസത്തിന്റെ പുറത്തു recorded എന്നു ഞാനും എഴുതട്ടെ.

പിന്നെങ്ങനെ?

കുഞ്ചന്‍നമ്പ്യാരുടെ പാഞ്ചാലി “ഗന്ധദ്വിപപ്രൗഢ മന്ദസഞ്ചാരിണി”യായി കാനനത്തിലൂടെ നടക്കുന്നതു്, കെ.ജി. മേനോന്‍, കാണുന്നില്ലേ? “ശീതാംശോരകുലാലോകന മധുര സുധാവര്‍ത്തികേ, കാര്‍ത്തികേ നീ” എന്നു കാര്‍ത്തിക നക്ഷത്രത്തെ വിളിച്ചുകൊണ്ടു രാവണന്‍ സീതയുടെ അടുത്തേക്കു പോകുന്നതു് അങ്ങു ദര്‍ശിക്കുന്നില്ലേ? ഹൈമവതഭൂവില്‍ നളിനി “മാറില്‍നിന്നുടനിഴിഞ്ഞ വല്ക്കലം പേറി” സന്ന്യാസിയുടെ പദരേണു തൊട്ടു നില്ക്കുന്നതു് അങ്ങു കാണുന്നില്ലേ? “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി” ആ കാവ്യനര്‍ത്തകി നൃത്തമാടുന്നതു് അങ്ങു ദര്‍ശിക്കുന്നില്ലേ? ഉണ്ടെങ്കില്‍ എന്തിനാണു് ജനയുഗത്തിലെ ഈ വരികള്‍?

“എത്രയോ പിറവികള്‍ കണ്ടു ഞാന്‍ കൃഷ്ണാ നിന്റെ
പത്രാസിന്‍ വിളംബരം ചെയ്തിടും കൃതികളും
എത്രയോ ബിംബങ്ങളും നിന്‍ പേരില്‍ പ്രതിഷ്ഠിച്ചു
കീര്‍ത്തിമാനായിട്ടല്ലേ വിലസീടുന്നൂ-ഭവാന്‍.”

മദ്രാസില്‍ ഇരുന്നുകൊണ്ടാണോ അങ്ങു് ഈ ഗദ്യം പതിന്നാലു് അക്ഷരങ്ങള്‍ വീതമാക്കി എഴുതിവിടുന്നതു്? കാവ്യംപോലെ മനോഹരമല്ലേ ആ നഗരം? അവിടത്തെ നിലാവിനു് ഇവിടത്തെ നിലാവിനെക്കാള്‍ ഭംഗിയില്ലേ? അവിടത്തെ കാറ്റിനു് ഇവിടത്തെ കാറ്റിനെക്കാള്‍ മൃദുത്വമില്ലേ? പിന്നെങ്ങനെ വിരൂപവും കഠിനവുമായ ഈ വരികളുണ്ടായി?

* * *

തുടര്‍ച്ചയായി സമരം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യവും ഉയര്‍ച്ച പ്രാപിക്കില്ല. ഭാരതം അധഃപതിക്കുന്നതിനു ഹേതു അതാണു്. അനവരതം കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന വിമര്‍ശകനും ഉയര്‍ച്ചയില്ല. അതു കേള്‍ക്കുന്നവര്‍ക്കു മാനസികമായ തളര്‍ച്ച ഉണ്ടാവുകയും ചെയ്യും. എനിക്കതു് അറിയാം. എങ്കിലും ഇതിനേ കഴിയുന്നുള്ളു. അത്രയ്ക്കു അധമങ്ങളാണു് വാരികകളില്‍ വരുന്ന രചനകള്‍. പ്രിയപ്പെട്ട വായനക്കാര്‍ക്കു് എന്നോടു നീരസമുണ്ടാവരുതെന്നു് അപേക്ഷിക്കുന്നു.

പ്രകൃതിയും കഥാപാത്രങ്ങളും

പ്രകൃതിയേയും ഇതിവൃത്തത്തേയും കൂട്ടിയിണക്കി ആദ്ധ്യാത്മികങ്ങളായ മാനങ്ങള്‍ ഉളവാക്കുന്നതില്‍ തല്പരരാണു് നല്ല സാഹിത്യകാരന്മാര്‍. എസ്. കെ. പൊറ്റെക്കാടിന്റെ ‘പുള്ളിമാന്‍’ എന്ന കഥയുടെ പശ്ചാത്തലം വിശദമാക്കി അതിലെങ്ങനെ കഥാപാത്രങ്ങള്‍ ‘ഓര്‍ഗാനിക്കായി’ ചേരുന്നുവെന്നു സ്പഷ്ടമാക്കുകയാണു് വി. രാജകൃഷ്ണന്‍. (ലേഖനത്തിന്റെ ആദ്യഭാഗം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍). അതിനു പൂര്‍വപീഠികയെന്ന വിധത്തില്‍ അദ്ദേഹം മോപസാങ്, ചെക്കോവ്, ഫോക്നര്‍, ജോയ്സ്, റ്റോമസ്’മന്‍ ഇവരെക്കുറിച്ചും പറയുന്നുണ്ടു്.

“ഡബ്ളിനില്ലാതെ ജെയിംസ് ജോയിസ് ഇല്ല” എന്നു് രാജകൃഷ്ണന്‍ എഴുതുന്നതു ശരിയാണു്. നഗരവും ബ്ളൂം എന്ന കഥാപാത്രവും ഒന്നാകുന്നതു് ജോയിസിന്റെ നോവലില്‍ കാണാം. “A shiver of trees, signal the evening wind. I pass on. Fading gold sky. A mother watches from her doorway.” എന്ന ഭാഗമൊക്കെ നോക്കുക. ഇപ്പറഞ്ഞതിന്റെ പരമാര്‍ത്ഥം ബോധപ്പെടും.

* * *

നോബല്‍ സമ്മാനം അര്‍ഹതയുള്ളവര്‍ക്കും അര്‍ഹതയില്ലാത്തവര്‍ക്കും കിട്ടിയിട്ടുണ്ടു്. 1957-ലെ സമ്മാനം കമ്യൂവിനു ലഭിച്ചതില്‍ ആര്‍ക്കും വിപ്രതിപത്തിയുണ്ടായിരുന്നില്ല. എങ്കിലും കാസാന്‍ദ് സാക്കീസിനാണു് അതു നല്കേണ്ടിയിരുന്നതു്. ഏതു നിലയിലും അദ്ദേഹം കമ്യൂവിനെക്കാള്‍ ഉന്നതനായ കലാകാരനാണു്. തനിക്കു സമ്മാനം കിട്ടുമെന്നു കാസാന്‍ദ്സാക്കീസ് വിചാരിച്ചിരുന്നു. പക്ഷേ, കിട്ടിയതു കമ്യൂവിനും. മഹാനായ ആ ഗ്രീക്ക് സാഹിത്യകാരന്‍ കമ്യൂവിനെ അഭിനന്ദിച്ചു് ടെലിഗ്രാം അയച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു് കമ്യൂ കാസാന്‍ദ്സാക്കീസിന്റെ ഭാര്യയ്ക്കു് എഴുതി: “…I also do not forget that the very day when I was regretfully receiving a distinction that Kazantzakis deserved a hundred times more, I got the most generous of telegrams from him…” കമ്യൂവിനു സമ്മാനം കിട്ടി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാസാന്‍ദ്സാക്കീസ് മരിച്ചു. 1968-ല്‍ കാവാബാത്തായ്ക്ക നോബല്‍സമ്മാനം കിട്ടി. 1970-ല്‍ യൂക്കിയോ മിഷീമാ വയറുകീറി മരിച്ചു. കാവാബാത്തായ്ക്കു കിട്ടിയ സമ്മാനം തനിക്കു കിട്ടേണ്ടതായിരുന്നുവെന്നു് മിഷീമ വിചാരിച്ചിരുന്നതായി പലരും പറയുന്നുണ്ടു്.