close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 10 30


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 10 30
ലക്കം 685
മുൻലക്കം 1988 10 23
പിൻലക്കം 1988 11 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഭാവന പലതരത്തിലാണ്. വസ്തുക്കളുടെ ബാഹ്യസ്വഭാവത്തെ ആവിഷ്കരിക്കാന്‍ സഹായിക്കുന്ന ഭാവന ആദ്യത്തേത്.

കിഞ്ചനോന്നമിതമാം കഴുത്തൊടും
ചഞ്ചലാക്ഷിപൂട വീക്ഷണത്തൊടും
തഞ്ചമായ് കൃശപദങ്ങള്‍ വച്ചിതാ
സഞ്ചരിപ്പിതൊരു കോഴി മെല്ലവേ

എന്ന ശ്ലോകം വായിക്കുമ്പോള്‍ കോഴി നടക്കുന്നതുപോലെ നമുക്കു തോന്നുന്നത് ബാഹ്യാംശങ്ങളെ ആവിഷ്കരിക്കുന്ന ഭാവനയുടെ മിടുക്കുകൊണ്ടാണ്.

തിങ്ങിപ്പൊങ്ങും തമസ്സില്‍ കടലിലൊരു കുടംപോലെ ഭൂചക്രവാളം
മുങ്ങിപ്പോയീമുഴുക്കെ കുളിരിളകുമിളം കാറ്റുതാനേ നിലച്ചു
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടങ്ങു മൗനം
തങ്ങിക്കൊണ്ടര്‍ദ്ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടെ.

ഓരോ വ്യക്തിക്കും വിചാരങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും ശീലങ്ങളുണ്ട്. ആ ശീലങ്ങളില്‍നിന്നു മാറി അവര്‍ക്ക് ഒരു വിചാരത്തിനും കെല്പില്ല. തത്ത്വചിന്താസ്വീകാരത്തിനും കഴിവില്ല. അദ്വൈത സിദ്ധാന്തമാണ് ശരിയെന്നു കരുതുന്നവര്‍ ശങ്കരാചാര്യരെക്കുറിച്ചു പറയും. എക്സിസ്റ്റെന്‍ഷ്യലിസത്തില്‍ വിശ്വസിക്കുന്നവര്‍ സാര്‍ത്ര — കമ്യൂ എന്നൊക്കെ ഉരുവിട്ടുകൊണ്ടിരിക്കും.

എന്ന ശ്ലോകത്തില്‍ ബാഹ്യധര്‍മ്മങ്ങളെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആന്തരര്‍മ്മങ്ങളുടെ സ്ഫൂടീകരണത്തിനാണ് പ്രാധാന്യം. അങ്ങനെ ആന്തരധര്‍മ്മങ്ങളുടെ ആവിഷ്കാരത്തിനു സഹായിക്കുന്ന ഭാവന രണ്ടാമത്തേത്. രണ്ടു ശ്ലോകങ്ങളും നോക്കൂ. ഭാവന ബാഹ്യധര്‍മ്മം ചിത്രീകരിച്ചാലും ആന്തരധര്‍മ്മം ചിത്രീകരിച്ചാലും ബിംബങ്ങള്‍ നിര്‍മ്മിക്കുകയാണ് എന്നതു സ്പഷ്ടമാകും. ആ ബിംബങ്ങളെ വേണ്ടപോലെ സംയോജിപ്പിച്ച് ഒരു രൂപമുണ്ടാകുമ്പോള്‍ ദ്രഷ്ടാവിന് ആഹ്ലാദമുണ്ടാകുന്നു. കുറെക്കൂടി ഇതു സ്പഷ്ടമാക്കാനായി പ്ലാന്‍ വരയ്ക്കുന്നതിനെ ഞാന്‍ ആശ്രയിക്കട്ടെ; കലാതത്ത്വം വിശദമാക്കാന്‍ എഞ്ചിനീയറിംഗിനെ അവലംബിക്കുന്നതു തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. കെട്ടിടം വയ്ക്കാനായി എഞ്ചിനീയര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടു വരുന്നു. മുറികളുടെ സംയോജനവും അനുപാതവും ശരിയായിട്ടുണ്ടെങ്കില്‍ ’ഭേഷ്’ എന്ന് കെട്ടിടംകെട്ടാന്‍ ആഗ്രഹിക്കുന്നവന്‍ പറയും. എന്നാല്‍ ഈ ’ഡ്രായിംഗ് റൂം’ ശരിയായില്ല എന്ന് അയാള്‍ അഭിപ്രായപ്പെട്ടാല്‍ രൂപശില്പം ശരിയായില്ല എന്നാണ് അര്‍ത്ഥം. സര്‍ഗ്ഗാത്മകഭാവന ബിബംങ്ങളെ വേണ്ടമട്ടില്‍ യോജിപ്പിച്ചു രൂപം നിര്‍മ്മിക്കുമ്പോള്‍ ’ഭേഷ്’ എന്ന ഉദീരണമുണ്ടാകും. ഒ.വി. വിജയന്റെ “ആമ്പല്‍ക്കുളത്തിലെ പുലരിക്കാറ്റ്” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) വായിച്ചിട്ട് സഹൃദയന്‍ അഭിനന്ദനസൂചകമായി ആ വാക്കു പറയുന്നില്ലെങ്കില്‍ എന്തോ പന്തികേടുണ്ടെന്നത് വ്യക്തം. പ്ലാനിലെ ഡ്രായിങ് റൂം ശരിപ്പെടാത്തതുപോലെ കഥയിലെ ഏതോ ഒരംശം ശരിപ്പെട്ടിട്ടില്ല എന്നു നമ്മള്‍ ഗ്രഹിക്കണം.

കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു കെട്ടിച്ച് ഒരമ്മ കുളത്തില്‍ച്ചാടി ആത്മഹത്യയ്ക്കായി. അമ്മ മരിച്ചു. കുഞ്ഞിനെ ഒരു ഹരിഹരന്‍ വളര്‍ത്തിക്കൊണ്ടു വന്നു. അവളെ അയാള്‍ പഠിപ്പിച്ച് ഡോക്ടറാക്കി. അനാഥശിശുവായ അവള്‍ ഡോക്ടറായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹരിഹരന്‍ ഒരനാഥാലയം നിര്‍മ്മിച്ചിരിക്കുന്നു. അവിടെ ഡോക്ടറായിട്ടാണ് അവള്‍ പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ, അവള്‍ ഹരിഹരനെ — രക്ഷിതാവിനെ — ബലം പ്രയോഗിച്ചു വീഴ്ത്തുന്നു. രതിയുടെ പേരിലുള്ള വീഴ്ച എന്നാണ് ഞാന്‍ പറയുന്നത്. വായിച്ചു കഴിയുമ്പോള്‍ ഹായ്, എന്തൊരു കഥ! എന്തൊരു അസ്വാഭാവികത! മതിയായ മാനസികപ്രേരണകള്‍ ഇല്ലാതെ ഒരു യുവതി തന്റെ രക്ഷാകര്‍ത്താവിനെ ബലാത്കാരവേഴ്ചയ്ക്കായി പ്രേരിപ്പിക്കുകയോ? എന്നൊക്കെ സഹൃദയന്‍ ചോദിക്കാതിരിക്കല്ല. എഞ്ചിനീയര്‍ പ്രഗൽഭനാണെങ്കിലും എപ്പോഴും സഹജാവബോധവും യുക്തിയും നല്ലപോലെ പ്രവര്‍ത്തിച്ചെന്നു വരില്ല. കെട്ടിടമുടമസ്ഥന്റെ പ്രേരണകൊണ്ട് പെട്ടെന്ന് പ്ലാന്‍ വരയ്ക്കേണ്ടതായി വന്നാല്‍ ‘ഇപ്പോള്‍ സാദ്ധ്യമല്ല’ എന്നു പറയാന്‍ ധൈര്യമുണ്ടാകണം. ആ ധൈര്യമില്ലാതെയാവുകയും പ്ലാന്‍ വരയ്ക്കാന്‍ തുടങ്ങുകയും ചെയ്താല്‍ പ്ലാനില്‍ ഒട്ടും യോജിപ്പില്ലാത്ത ഡ്രായിങ് റൂം ഉണ്ടാകും. കഥാകാരന്മാര്‍ക്കും സ്വീകരിക്കാവുന്ന ഒരു സാരസ്വതരഹസ്യമാണിത്. “കാറ്റുപറഞ്ഞ കഥ” എഴുതിയ വേളയില്‍ ഒ.വി. വിജയന്റെ ഭാവന ഔന്നത്യത്തില്‍. “ആമ്പല്‍ക്കുളത്തിലെ പുലരിക്കാറ്റ്” എഴുതിയ സന്ദര്‍ഭത്തില്‍ ആ ഭാവന താഴ്ചയില്‍.

ചോദ്യം, ഉത്തരം

Symbol question.svg.png കഥയും കവിതയും മാറിമാറി എഴുതുന്ന സാഹിത്യകാരന്മാരെക്കുറിച്ച് എന്താണ് അഭിപ്രായം?

അങ്ങനെ കേരളത്തില്‍ ആരുണ്ട്? പണ്ട് പി.സി. കുട്ടിക്കൃഷ്ണന്‍ അങ്ങനെ എഴുതിയിരുന്നു. അതും കുറച്ചുകാലത്തേക്കു മാത്രം. ഇപ്പോള്‍ വല്ലവരും അമ്മട്ടില്‍ എഴുതുന്നുണ്ടെങ്കില്‍ കുറ്റപ്പെടുത്തേണ്ടതില്ല. കഥയെ ഒരു ഭാര്യയായും കവിതയെ മറ്റൊരു ഭാര്യയായും കരുതിയാല്‍ മതി. അവര്‍ രണ്ടുപേരും ‘ജലസി’യാല്‍ അടികൂടുകയില്ല. അവര്‍ക്ക് അമ്മമാരുമില്ല. ഒരമ്മായിയെത്തന്നെ സഹിക്കാനാവാത്തവന് രണ്ടമ്മായിമാരുണ്ടായാല്‍ എന്തുചെയ്യും?” കഥയും കവിതയും എഴുതുന്നവര്‍ ഉപന്യാസംകൂടി എഴുതി മൂന്നാമത്തെ ബാന്ധവം ഉണ്ടാക്കട്ടെ. അമ്മായിമാരില്ലാത്ത കാലത്തോളം എത്ര ഭാര്യമാര്‍ വേണമെങ്കിലുമാകാം.

Symbol question.svg.png അപ്പോള്‍ ദശരഥനോ?

കൈകേയിയുടെയും കൗസല്യയുടെയും സുമിത്രയുടെയും അമ്മമാര്‍ നേരത്തെ മരിച്ചുപോയിരിക്കണം. അവര്‍ ജീവനോടെ ഇരിക്കുമ്പോഴാണ് ദശരഥന്റെ വിവാഹമെങ്കില്‍ അദ്ദേഹം ഉടനെ പരലോകം പൂകുമായിരുന്നു. മൂന്ന് അമ്മായിമാര്‍ ദശരഥന്റെ മുന്‍പില്‍ വന്ന് അദ്ദേഹത്തെ തുറിച്ചുനോക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കൂ.

Symbol question.svg.png നിങ്ങളെഴുതുമ്പോള്‍ നിങ്ങളുടെ നോട്ടം എവിടെ?

പത്രാധിപരുടെ ചെക്ക്ബുക്കില്‍ അതില്‍ കുറ്റം പറയാനില്ല. ചിറ്റൂര് തത്തമംഗലത്ത് ഒരു ഡോക്ടര്‍ എന്നെ ചികിത്സിച്ചിരുന്നു. കോളറയ്ക്കും വസൂരിക്കും ജലദോഷത്തിനും ‘നോവല്‍ജിന്‍’ എന്ന ഗുളിക എഴുതിക്കൊടുക്കുന്ന ഡോക്ടര്‍. പത്തുരൂപ നോട്ടുകള്‍ അടുക്കിവച്ച എന്റെ പോക്കറ്റിന്റെ പുറത്ത് കുഴലമര്‍ത്തിക്കൊണ്ടാണ് ‘ശ്വാസം വലിച്ചു വിടൂ’ എന്ന് അദ്ദേഹം പറഞ്ഞിരുന്നത്. മൂന്നുതവണ ശ്വാസം വലിച്ചുവിട്ടാല്‍ ഒരുതുണ്ട് എഴുതിത്തരും. നോവല്‍ജിന്‍ കാലത്ത് ഒന്ന്, ഉച്ചയ്ക്ക് ഒന്ന് രാത്രി ഒന്ന്. രണ്ടു പത്തുരൂപ നോട്ടുകള്‍ ഞാന്‍ ഡോക്ടറുടെ കൈയിലേക്കു വയ്ക്കും.

Symbol question.svg.png ചിരി ആകര്‍ഷകമാകുന്നതെപ്പോള്‍?

സ്ത്രീ ചിരിക്കുമ്പോള്‍.

Symbol question.svg.png എപ്പോഴും ചിരിക്കാമോ?

മരിച്ചവീട്ടില്‍ ചെല്ലുമ്പോള്‍, ചിതാഭസ്മം വെള്ളത്തിലൊഴുക്കുമ്പോള്‍, ജാഥനോക്കിക്കൊണ്ടു നിൽക്കുമ്പോള്‍ ചിരി പാടില്ല.

Symbol question.svg.png നിങ്ങള്‍ ചിരിക്കാത്തത് എപ്പോള്‍?

ഡോക്ടര്‍മാര്‍, ഉള്ളൂര്‍ നാരായണമേനോന്‍, വള്ളത്തോള്‍ പരമേശ്വരയ്യര്‍ എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ ചിരിക്കില്ല. അവര്‍ക്കറിഞ്ഞുകൂടാല്ലോ എന്നു വിചാരിച്ചാവും ചിരി വരാത്തത്.

Symbol question.svg.png ഡോക്ടര്‍മാര്‍ ചിരിക്കുന്നതോ?

നമ്മള്‍ അറിഞ്ഞുകൂടാതെ ഒരു രോഗത്തിന്റെ പേരു തെറ്റായിപ്പറഞ്ഞാല്‍ അവര്‍ ചിരിക്കും. നമ്മള്‍ അപമാനിക്കപ്പെടുകയും ചെയ്യും. ഞാന്‍ രോഗങ്ങളുടെ പേരുകള്‍ തെറ്റിച്ചു ഡോക്ടര്‍മാരോടു പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ ചിരിച്ച് എന്നെ അപമാനിച്ചിട്ടുമുണ്ട്.
* * *

ചെവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘ഈറന്‍ നിലാവില്‍’ എന്ന ചെറുകഥ (കലാകൗമുദി) മൃഗങ്ങളോടുള്ള നമ്മുടെ സഹാനുഭൂതിയെ വര്‍ദ്ധിപ്പിക്കുന്നു. അവയെ കൂടുതല്‍ മനസ്സിലാക്കാനും അതു സഹായിക്കുന്നു. ഒരാനയും അതിന്റെ സൂക്ഷിപ്പുകാരനും തമ്മിലുള്ള ബന്ധമാണ് ഇക്കഥയുടെ വിഷയം. പാപ്പാനെ ഉപദ്രവിച്ച മറ്റൊരാനയോട് കഥയിലെ പ്രധാന കഥാപാത്രമായ ആന പ്രതികാരം ചെയ്യുന്നു. മദമിളകിച്ചെയ്ത പ്രവൃത്തിയാണ് അതെന്നു കരുതി ആളുകള്‍ അവനെ തളയ്ക്കുന്നു. പക്ഷേ, അവനറിയാം അവന് മദമിളകിയില്ല എന്ന്. പാപ്പാനുമറിയാം തന്റെ ‘പുത്ര’ നായ ആനയ്ക്ക് ഉൻമാദമില്ലെന്ന്. അവര്‍ മൗനത്തിലൂടെ സ്നേഹത്തിന്റെ വാഗ്മിതയിലെത്തുമ്പോള്‍ കഥ അവസാനിക്കുന്നു. ആനയുടെ കഥതന്നെയാണ് മനുഷ്യരുടെയാകെയുള്ള കഥ എന്ന് വായനക്കാരനു തോന്നുന്നു.

ഗീതാഞ്ജലി അയ്യരെ വെളുപ്പിക്കുന്നുവോ?

കേന്ദ്ര ദൂരദര്‍ശനില്‍ ഇംഗ്ലീഷില്‍ വാര്‍ത്തകള്‍ വായിക്കുന്ന ഗീതാഞ്ജലി അയ്യരെ അവിടത്തെ മേക്കപ്പുകാര്‍ പ്രേതമാക്കി അവതരിപ്പിക്കുന്നുവെന്ന് എബു എബ്രഹാം 1988 ഒക്ടോബര്‍ 2-ആം തീയതിയിലെ സണ്‍ഡേ ഒബ്സര്‍വറില്‍ എഴുതിയിരിക്കുന്നു. The make-up boys present Gitanjai Aiyar to us in the form of a ghost or, as they say, in England, like ‘death warmed up’ വിന്നിമന്‍ഡേലയെ ഇന്‍ഡ്യന്‍ ടെലിവിഷനില്‍ കാണിക്കേണ്ടി വന്നാല്‍ ദൂരദര്‍ശന്‍ മേക്കപ്പ് ബോയ്സ്. അവരെയും വെളുപ്പിച്ചു കാണിച്ചുകളയുമെന്നു എബ്രഹാം സംശയിക്കുന്നു. ശ്രീലങ്ക, ക്യൂബ, ജമൈക്ക ഈ രാജ്യങ്ങളിലെ ടെലിവിഷന്‍ അധികാരികള്‍ അവരുടെ കറുത്ത സുന്ദരികളെ കറുത്തവരായിത്തന്നെ കാണിക്കുന്നുവെന്നും അതിനാല്‍ ഗീതാഞ്ജലി അയ്യരെ ലക്ഷ്മി ഫേയ്സ് പൗഡറില്‍ മുക്കുന്ന ഏര്‍പ്പാട് നിറുത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എബ്രഹാമിനോടു യോജിക്കാന്‍ പ്രയാസമില്ല. പക്ഷേ, ഒരു സംശയം. ഗീതാഞ്ജലി അയ്യരുടെ സമ്മതംകൂടാതെ ആരാണ് അവരുടെ മുഖം വെളുപ്പിക്കാന്‍ ചെല്ലുക? സമ്മതമില്ലെന്നു പറഞ്ഞാല്‍ ‘നിങ്ങള്‍ ന്യൂസ് വായിക്കണ്ട’ എന്ന് അധികാരികള്‍ പറയുമായിരിക്കും. അതുകൊണ്ടാവണം മേക്കപ്പ് ബോയ്സിന്റെ അംഗുലി വിഭ്രമത്തിന് ശ്രീമതി വിധേയയായിപ്പോകുന്നത്.

ഗീതാഞ്ജലി അയ്യരെ മാത്രമല്ല, ഭാഷയെയും ചിലര്‍ ലക്മി പൗഡറിട്ട് വെളുപ്പിക്കാറുണ്ട്. ‘കഥാ’ മാസികയില്‍ ടി.കെ. ശങ്കരനാരായണന്‍ എഴുതിയ ‘ജനീഫര്‍’ എന്ന സൂപ്പര്‍ പൈങ്കിളിക്കഥ വായിച്ചാല്‍ മേക്കപ്പിന്റെ കുത്സിതത്വം മുഴുവനും കാണാന്‍ കഴിയും. അലക്സാണ്ടര്‍ എന്ന ചെറുപ്പക്കാരന്‍ പാട്ടുകാരിയായ ജനീഫറെക്കണ്ടു പ്രേമത്തില്‍ വീഴുന്നു. അവളെ വിവാഹം കഴിക്കുന്നു. അവരുടെ മകള്‍ പ്രായമെത്തിയപ്പോള്‍ അവള്‍ക്കിഷ്ടപ്പെട്ട ഒരുത്തനോടുകൂടി ഒളിച്ചോടാന്‍ സന്നദ്ധയാവുന്നു. ഒരു പാതിരിയുടെ ഉപദേശമനുസരിച്ച് തന്ത അവളെ അവനു തന്നെ വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നു. അക്ഷരശൂന്യര്‍ക്കും അടുക്കളക്കാരികള്‍ക്കും മാത്രം ഇഷ്ടമാകുന്ന ഈ വിഷയം — ആയിരം പേരല്ല, പതിനായിരം പേരല്ല, കാക്കത്തൊള്ളായിരം ആളുകള്‍ ചവച്ചുതുപ്പിയ ഈ വിഷയം — വാക്കുകളില്‍ സ്യൂഡോ പൊയട്രിയുടെ പഞ്ചാരക്കുഴമ്പ് പുരട്ടി നമ്മുടെ മുന്‍പില്‍ വച്ചുതരുന്നു കഥാകാരന്‍. അതും എത്രനേരം! ഒരുപുറമോ രണ്ടുപുറമോ ആണെങ്കിലും സഹിക്കാമായിരുന്നു. കടലാസ്സിന് വിലകൂടിയ ഇക്കാലത്ത് ഏതാണ്ട് ഒന്‍പതു പേജില്‍ വാരിവലിച്ചിട്ടിരിക്കുന്നു ഈ ചവറ്. ഗീതാഞ്ജലി അയ്യരെ വെളുപ്പിക്കുന്നതു ശരിയല്ല. വാക്കുകളെ ഇങ്ങനെ ധവളാഭമാക്കി സ്യൂഡോ ആര്‍ട് സൃഷ്ടിക്കുന്നതും ശരിയല്ല.

* * *

എനിക്കു പന്ത്രണ്ടുവയസ്സുള്ള കാലം, ദേവികുളത്തെ ഒരു കെട്ടിടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ് രണ്ടു മണിയോടടുപ്പിച്ച് എന്റെ അടുത്ത് ഒരു കാല്പെരുമാറ്റം. ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ വീട്ടിലെ പരിചാരകന്‍ — അവനും പന്ത്രണ്ടുവയസ്സു വരും — എന്റെ അടുത്തു നിൽക്കുന്നു. ഭയന്ന് “എന്ത്” എന്നു ഞാന്‍ ചോദിച്ചു. “വരൂ” എന്ന് അവന്‍ വിളിച്ചതനുസരിച്ച് ഞാന്‍ പിറകെ പോയി. ദേവികുളത്തെ വീടുകള്‍ക്ക് രണ്ടുതരത്തിലുള്ള ജനല്‍പ്പാളികളാണ് അക്കാലത്ത്; തടികൊണ്ടും കണ്ടാടികൊണ്ടും. മഞ്ഞുകട്ട വീഴുമ്പോള്‍, മഴപെയ്യുമ്പോള്‍ വെളിച്ചം കിട്ടാന്‍വേണ്ടി കണ്ണാടിയിട്ട ജനല്‍പ്പാളികള്‍ അടയ്ക്കും. അങ്ങനെ അടച്ചിട്ട ചില്ലില്‍ക്കൂടി നോക്കാന്‍ വേലക്കാരന്‍ പയ്യന്‍ പറഞ്ഞു. നോക്കി. അങ്ങു ദൂരെ ആനമുടിയെന്നു പേരുള്ള കൊടുമുടി ജ്വലിക്കുന്നു. ‘എനിക്കു പേടിയാകുന്നു’ എന്നു ബാലൻ. ഞാനും പരിഭ്രമിച്ചു. അതു തെല്ലുനേരം മാത്രം. പെട്ടെന്ന് ഞാന്‍ പറഞ്ഞു: “അരവിന്ദാക്ഷാ പേടിക്കേണ്ട. ആനമുടിക്കു മുന്‍പിലുള്ള കാട്ടുതീ പിടിച്ചതാണത്.” ഉദാത്തവും ചേതോഹരവുമായ ദൃശ്യം. അതു കുറെനേരം നോക്കിക്കൊണ്ടു നിന്നതിനു ശേഷം ഞാന്‍ മുറിയില്‍ വന്നുകിടന്നു. ഇന്ന് റഷ്യന്‍ മഹാകവി പസ്തര്‍നക്കിന്റെ കാവ്യങ്ങള്‍ വായിക്കുമ്പോള്‍ ഇതിനു സദൃശമായ അനുഭവമാണെനിക്ക്.

സൃഷ്ടി, നിരൂപണം

ഓംലെറ്റോ ബുള്‍സ്ഐയോ ഉണ്ടാക്കിക്കൊണ്ടു വയ്ക്കുമ്പോള്‍ അതു രുചിച്ചു നോക്കിയിട്ട്. “ചീഞ്ഞുപോയല്ലോ മുട്ട” എന്ന് എനിക്കു പറയാന്‍ കഴിയും. അതുകേട്ട് — ആ മുട്ടവിമര്‍ശനംകേട്ട് — ആരെങ്കിലും “മുട്ടയെ കുറ്റം പറയുന്നോ? എങ്കില്‍ താനൊരു മുട്ടയിട്ടു കാണിക്കു” എന്നു കല്പിച്ചാല്‍ ഞാന്‍ കറങ്ങിപ്പോകുകയേയുള്ളു. വള്ളത്തോള്‍ “ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി” എന്ന് എഴുതുമ്പോള്‍ അതിലെ ‘കണ്‍കൊണ്ടാരു’ എന്ന പ്രയോഗം ശരിയല്ല എന്ന് എനിക്കു പറയാം. കണ്ണുകൊണ്ടാണല്ലോ നോക്കുന്നത്. കണ്‍കൊണ്ടല്ലല്ലോ. (കണ്‍കെട്ടുവിദ്യ തുടങ്ങിയ പ്രയോഗംപോലെയല്ല കണ്‍കൊണ്ടു നോക്കി എന്ന പ്രയോഗം) എന്റെ ഈ വിര്‍മശനം കേട്ടാലുടന്‍ “എന്നാല്‍ താന്‍ “ശിഷ്യനും മകനും” ഒന്നെഴുതിക്കാണിക്ക്” എന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി? കഴിഞ്ഞയാഴ്ച യേശുദാസന്‍ സെനറ്റ്ഹാളില്‍ നടത്തിയ പാട്ടുകച്ചേരി പരമബോറായിരുന്നുവെന്നും സംഗീതത്തിന്റെ ആധ്യാത്മികാനുഭൂതി നൽകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും എനിക്കെഴുതാം. പക്ഷേ, എനിക്ക് അദ്ദേഹത്തെപ്പോലെ പാടാന്‍ കഴിയുമോ? ഇല്ല. സര്‍ഗ്ഗാത്മകപ്രക്രിയ വേറെ, വിമര്‍ശപ്രക്രിയ വേറെ. അതിനാല്‍ കേരളത്തിലെ സര്‍ഗ്ഗാത്മക സാഹിത്യകാരന്മാരെപ്പോലെ ഒൗന്നത്യം ഇവിടത്തെ വിമര്‍ശകര്‍ക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു ശരിയാവില്ല. പ്രൊഫസര്‍ ജീ.എന്‍. പണിക്കര്‍ അങ്ങനെ സ്പഷ്ടമായി പറയുന്നില്ലെങ്കിലും ഉത്കൃഷ്ട കലാകാരന്മാര്‍ ഇവിടെയുണ്ട്, വിമര്‍ശനവും നിരൂപണവും അധഃപതിച്ചിരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്. അത് സര്‍ഗ്ഗാത്മക പ്രിക്രിയയെ പ്രശംസിക്കലും വിമര്‍ശപ്രക്രിയയെ നിന്ദിക്കലുമാണ്.

ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് സൃഷ്ടിയും നിരൂപണവും. പുതിയ നാണയത്തിന്റെ രണ്ടുവശങ്ങളും ഒരുപോലെ തിളങ്ങും. ഒരുവശത്തിന്റെ തിളക്കത്തിനു ഹേതു മറുവശമാണ്. അതുപോലെ മറുവശത്തിന്റെ തിളക്കത്തിനു കാരണം മറ്റേവശവും സര്‍ഗ്ഗാത്മകകൃതികള്‍ ഉത്കൃഷ്ടങ്ങളാണെങ്കില്‍ നിരൂപണകൃതികളും ഉത്കൃഷ്ടങ്ങളായിരിക്കും. തോമസ് മാൻ എന്ന നോവലിസ്റ്റുള്ള യൂറോപ്പില്‍ ലൂക്കാച്ച് എന്ന നിരൂപകനുണ്ടാവും. നമ്മുടെ ആധുനിക സാഹിത്യകാരന്മാര്‍ ഛോട്ടാ സാഹിത്യകാരന്മാരാണ്. അതുകൊണ്ട് ഇവിടെ ഛോട്ടാനിരൂപകരും. (പ്രൊഫസര്‍ ജി.എന്‍. പണിക്കരുടെ അഭിപ്രായങ്ങള്‍ കുങ്കുമം വാരികയില്‍).

ടെലിഫോണും ഗുണപാഠവും

  1. എനിക്ക് അത്യാവശ്യമായി ഒരാളോടു സംസാരിക്കണം. ടെലിഫോണ്‍ റിസീവര്‍ എടുത്ത് നമ്പര്‍ കറക്കുന്നതിനുമുന്‍പ് ഡയല്‍ ടോണ്‍ ഉണ്ടോ എന്നു പരിശോധിച്ചു. അതിനുപകരം രണ്ടു പെണ്‍പിള്ളേരുടെ സംസാരം കേള്‍ക്കുന്നു. ആദ്യം കോളേജിലെ കാര്യമൊക്കെ പറഞ്ഞിട്ട് ഒരു പയ്യന്റെ അംഗവര്‍ണ്ണന തുടങ്ങി. “മധു പ്രൊഫസേഴ്സിന്റെ ഫേവറിറ്റാ. എന്തൊരു ഭംഗിയുള്ള കണ്ണുകളാണ് മധുവിന്” എന്നൊരുത്തി. “അതേയതേ” എന്നു മറ്റൊരുത്തി. [മധു എന്ന പേരു മാറ്റിയെഴുതിയതാണ്. അയാള്‍ പഠിക്കുന്ന കോളേജിന്റെ പേരും പെണ്‍കുട്ടി പറഞ്ഞു. അതും എഴുതുന്നത് ശരിയല്ല] അരമണിക്കൂര്‍ കഴിഞ്ഞ് റസീവറെടുത്തപ്പോഴും മധുവിനെക്കുറിച്ചുള്ള വര്‍ത്തമാനംതന്നെ. എനിക്കു വൈഷമ്യം. എന്റെ വൈഷമ്യംകണ്ട് അടുത്തുനിന്ന ഒരു സ്നേഹിതന്‍ ഫോണിലൂടെ ഒറ്റച്ചോദ്യം. “മധുവിന്റെ കണ്ണുകള്‍ക്കു വലിയ ഭംഗിയാണ് അല്ലേ?” പെണ്‍കുട്ടികളുടെ സംഭാഷണം അതോടെ നിന്നു — ഗുണപാഠം:ടെലിഫോണിലൂടെ അംഗവര്‍ണ്ണന നടത്തരുത്. മറ്റുള്ളവര്‍ കേള്‍ക്കും.
  2. പുരുഷന്മാര്‍ ടെലിഫോണിലൂടെ ദീര്‍ഘനേരം സംസാരിക്കില്ല. അതല്ല സ്ത്രീകളുടെ രീതി. “ഇന്ന് എന്തു മീന്‍ കിട്ടി” എന്ന ചോദ്യത്തില്‍ തുടങ്ങുന്ന ആ വര്‍ത്തമാനം അരമണിക്കൂര്‍ നീണ്ടുപോകും. അതിനാല്‍ സ്ത്രീകള്‍ ഫോണുപയോഗിക്കുന്ന വീടുകളില്‍ ഫോണിനടുത്തായി കട്ടിലിടുന്നതുകൊള്ളാം. അവര്‍ കിടന്നു സംസാരിക്കട്ടെ — ഗുണപാഠം: കട്ടിലുകള്‍ വാങ്ങാന്‍ പണച്ചെലവുവരും. അതിനാല്‍ ലോക്കല്‍ കാളിനു സമയപരിധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം.
  3. ഒരു ചലച്ചിത്രം കാണാന്‍ എനിക്കു താല്‍പര്യമുണ്ടെങ്കില്‍ ചലച്ചിത്രതാരം മധു എന്നെ ടെലിഫോണില്‍ വിളിക്കുമെന്ന് ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രന്‍ അറിയിച്ചു. മധു പലതവണ എന്നെ വിളിച്ചിട്ടും റോങ് നമ്പറാണ് അദ്ദേഹത്തിനു കിട്ടിയതെന്ന് പിന്നീട് ഞാനറിഞ്ഞു. എന്നാല്‍ മധു സിനിമയില്‍ ഫോണ്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കലും, കഥാപാത്രമായി അഭിനയിക്കുന്ന മധുവിനു തെറ്റായ നമ്പര്‍ കിട്ടുകില്ല. സിനിമയിലെ ടെലിഫോണ്‍ സിസ്റ്റാം അത്ര പെര്‍ഫെക്ട് എന്നര്‍ത്ഥം — ഗുണപാഠം: കേരളത്തിലെ എല്ലാ ഫോണുടമസ്ഥന്മാര്‍ക്കും സിനിമയിലെ ടെലിഫോണ്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ സൗകര്യമുണ്ടാക്കണം. റോങ് നമ്പര്‍ ഒരിക്കലും കിട്ടാത്തതുകൊണ്ട് സര്‍ക്കാരിനു ഫോണുടമസ്ഥന്‍ കൊടുക്കേണ്ട ഭീമമായ തുകയില്‍ തുച്ഛമായ കുറവെങ്കിലും ഉണ്ടാകും.

മനസ്സിന്റെ ശീലം

മുന്‍പൊരിക്കല്‍ എഴുതിയതാണ്. എങ്കിലും വീണ്ടും എഴുതുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനാണ് കെ.സി. പിള്ള. ടാഗോറിനോടു സംസാരിച്ചിട്ടുണ്ടോ എന്നു ഞാന്‍ കെ.സി. പിള്ളയോടു ചോദിച്ചു. “ഓഹോ പലതവണ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടാഗോറിന്റെ സംഭാഷണത്തിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചു: “അദ്ദേഹം എപ്പോഴും ഉദാത്തങ്ങളായ കാര്യങ്ങളെക്കുറിച്ചേ പറയൂ. ഒരിക്കലും താണനിലവാരത്തിലുള്ള വര്‍ത്തമാനമില്ല. ആഴ്ചയിലൊരിക്കല്‍ ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടും. അപ്പോള്‍ ടാഗോര്‍, ബ്രൗണിങ്ങിന്റെ കവിതകള്‍ വായിക്കും. ബ്രൗണിങ് എന്ന കവിയെയായിരുന്നു ടാഗോറിനു വലിയ ഇഷ്ടം.”

മഹാന്മാര്‍ അങ്ങനെയാണ്. അവര്‍ക്ക് അധഃസ്ഥിതങ്ങളായ ചിന്തകള്‍ മനസ്സില്‍ അങ്കുരിക്കുകയേയില്ല. സാധാരണക്കാരായ നമ്മളുടെ — പുരുഷന്മാരുടെ — രീതി എന്ത്? നാലുപേര്‍ ഒരുമിച്ചുകൂടിയാല്‍ അവിടെയില്ലാത്ത ഒരുത്തനെക്കുറിച്ച് ദുഷിച്ചു പറയും. അല്ലെങ്കില്‍ ‘അയാള്‍ക്ക് എന്നോടു വിരോധമാണ്’ എന്നാവും പറയുക. ഈ ദുഷിക്കലും വിരോധപ്രസ്താവവും കഴിഞ്ഞാല്‍ കാപ്പി കുടിച്ചിട്ടു പിരിയും. അടുത്തദിവസം ഒരുമിച്ചുകൂടുമ്പോഴും പരിപാടി ഇതുതന്നെ. സ്ത്രീകളുടെ കാര്യമാണെങ്കില്‍ കുറെക്കൂടി മോശമാണ്. “അവള്‍ കാണാന്‍ കൊള്ളാം. ഇവള്‍ കൊള്ളുകില്ല. മോഹന്‍ലാല്‍ പേരുകേട്ട സ്റ്റാറാണെങ്കിലും മമ്മൂട്ടിയാണ് സുന്ദരന്‍. പഴവങ്ങാടിയില്‍ സാരി വിലകുറച്ചു കൊടുക്കുന്നു” ഇങ്ങനെ പോകും അഭ്യസ്തവിദ്യകളുടെ സംസാരം. പരദൂഷണം പുരുഷന്മാര്‍ ശബ്ദായമാനമായി നടത്തുന്നു; സ്ത്രീകള്‍ നിശ്ശബ്ദമായും. അത്രേ വ്യത്യാസമുള്ളു. ഇവിടെ ധിഷണാശാലികളെയും ധിഷണാശാലിനികളെയും ഒഴിവാക്കിയിട്ടാണ് ഞാനിങ്ങനെ എഴുതുന്നത്. ഇനി അവരെത്തന്നെ പരിശോധിച്ചാലോ? ഓരോ വ്യക്തിക്കും വിചാരങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും ശീലങ്ങളുണ്ട്. ആ ശീലങ്ങളില്‍നിന്നു മാറി അവര്‍ക്ക് ഒരു വിചാരത്തിനും കെല്പില്ല. തത്ത്വചിന്താസ്വീകാരത്തിനും കഴിവില്ല. അദ്വൈത സിദ്ധാന്തമാണ് ശരിയെന്നു കരുതുന്നവന്‍ ശങ്കരാചാര്യരെക്കുറിച്ചു പറയും. എക്സ്സ്റ്റെന്‍ഷ്യലിസത്തില്‍ വിശ്വസിക്കുന്നവന്‍ സാര്‍ത്ര, കമ്യൂ എന്നൊക്കെ ഉരുവിട്ടുകൊണ്ടിരിക്കും. മറ്റൊരുതരത്തില്‍ എഴുതാം. ഓരോ വ്യക്തിക്കും തന്റേതായ ചിന്താമാതൃക കാണും. അതില്‍നിന്നും മാറാന്‍ അയാള്‍ക്കാവില്ല.

ദേശാഭിമാനി വാരികയില്‍ “ഒരു ഡിസംബറിന്റെ ഓര്‍മ്മ” എന്ന ചെറുകഥയെഴുതിയ ടി. ശ്രീവത്സന് സാഹിത്യത്തെസ്സംബന്ധിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. വേണ്ടിടത്തോളം അര്‍ത്ഥം പകര്‍ന്നുകൊടുക്കാത്ത ചില വാക്യങ്ങള്‍ എഴുതുക. സ്യൂഡോ പൊയറ്റിക്കായ ചില പദങ്ങളും സമസ്തപദങ്ങളും തിരികുക, കരുതിക്കൂട്ടി ദുര്‍ഗ്രഹത വരുത്തുക ഇതൊക്കെയാണ് സാഹിത്യരചന എന്ന് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്. കണ്ണില്‍ ശസ്ത്രക്രിയ നടത്തിയ ഒരുത്തനെയും അയാളുടെ മകളെയും ചിത്രീകരിച്ചിട്ട് അയാളെക്കൊണ്ട് എന്തൊക്കെയോ വിചാരിപ്പിക്കുന്നു. നാട്യത്തോടു നാട്യംതന്നെ. മനുഷ്യന്റെ സ്വഭാവം, “സ്പന്ദിക്കാത്ത ഇരുമ്പുകൂട” മായതുപോലെ അവന്റെ ചിന്താമാതൃകയും ഇരുമ്പുകൂടമായി വര്‍ത്തിക്കുന്നു. അതുകൊണ്ട് ശ്രീവത്സന്‍ ഇനി എന്തെല്ലാം എഴുതിയാലും കലാഭാസമായേ പ്രത്യക്ഷപ്പെടു.

സംഭാഷണം

നിങ്ങളുടെ സ്നേഹിതന്മാരോടും ബന്ധുക്കളോടും യഥാര്‍ത്ഥമായ സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവര്‍ക്ക് പുസ്തകങ്ങല്‍ കടെ കൊടുക്കരുത്. ഇംഗ്ലീഷില്‍ ആംനീസ്യ എന്നു പറയുന്ന ഓര്‍മ്മകേടെന്ന രോഗം അവര്‍ക്കു പിടിപെടും. അവരെ കാണുമ്പോള്‍ ആവശ്യത്തിലധികം നിങ്ങളുടെ ഓര്‍മ്മയ്ക്കു തെളിച്ചം ഉണ്ടാവുകയും ചെയ്യും. അതും രോഗമാണ്.

Symbol question.svg.png നിങ്ങള്‍ എന്തുചെയ്യുന്നു?

സാഹിത്യവാരഫലമെഴുതുന്നു.

Symbol question.svg.png എന്നാല്‍

കെ. ബാലകൃഷ്ണന്‍ നൽകിയ ഒരു പേരിന്റെ താഴെ സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതുന്നു.

Symbol question.svg.png എഴുതുന്നതൊക്കെ ശരിയാണോ?

ശരിയാണെന്നാണ് എന്റെ വിചാരം” വേറൊരാള്‍ക്കു വേറെതരത്തില്‍ വിചാരിക്കാനുള്ള അവകാശമുണ്ട്.

Symbol question.svg.png നിങ്ങള്‍ ആരെപ്പോലെ എഴുതുന്നു? കുട്ടിക്കൃഷ്ണമാരാരെപ്പോലെയോ മുട്ടത്തുവര്‍ക്കിയെപ്പോലെയോ?

ഞാന്‍ എന്റെ രീതിയില്‍ എഴുതുന്നു.

Symbol question.svg.png ജനയുഗം വാരികയില്‍ സീയെസ് എഴുതിയ ‘സ്വപ്നസുന്ദരി’ എന്ന കാവ്യം വായിച്ചോ?

വായിച്ചു.

Symbol question.svg.png സീയെസ് സീയെസ്സിനെപ്പോലെതന്നെയാണോ എഴുതുന്നത്?

അല്ല ചങ്ങമ്പുഴയുടെ പ്രേതത്തെപ്പോലെയാണ് എഴുതുന്നത്. “കമ്പിതഗാത്രിതന്‍ വെണ്‍കപോലങ്ങളില്‍/ചെമ്പകപ്പൂക്കള്‍ വിരിഞ്ഞു” — ഇതില്‍ പ്രേതമല്ലേ ഉള്ളത്?

ഫോവീയ സെന്‍ട്രേലിസ്

നേത്രയവനികയുടെ പിറകിലായി ഒരു ചെറിയ കുഴി അല്ലെങ്കില്‍ താഴ്ചയുള്ളതിനെ ഫോവീയ സെന്‍ട്രേലിസ് (fovea centralis) എന്നു വിളിക്കുന്നു. സൂക്ഷ്മമായ കാഴ്ചയുടെ ബിന്ദുവാണത്. കാഴ്ചയുടെ വിശദാംശങ്ങള്‍ നമുക്കു കിട്ടുന്നത് ഈ ബിന്ദുവിന്റെ സഹായത്താലാണ്. ഇതു നഷ്ടപ്പെട്ടുവെന്നു വിചാരിക്കു. എങ്കിലും നേത്രയവനികയുടെ പ്രാന്തത്തിന്റെ സഹായംകൊണ്ട് സാമാന്യമായ കാഴ്ച കിട്ടും. പ്രാന്തത്തിനു കേടുപറ്റിയാല്‍ ഫോവീയ സെന്‍ട്രേലിസ്കൊണ്ട് വലിയ പ്രയോജനമില്ല. കാഴ്ചയ്ക്കാകെ ഒരാകുലാവസ്ഥയോ കുഴപ്പമോ ഉണ്ടാകും. നേത്രയവനികയുടെ പ്രാന്തത്തിന് — പെരിഫെറിക്ക് — രോഗം വന്ന മട്ടിലാണ് പലരും സാഹിത്യനിരൂപണം നടത്തുന്നത്. ഷെയിക്സ്പിയറും ടോള്‍സ്റ്റോയിയും ഒത്തൊരുമിച്ച് സി.വി. രാമന്‍പിള്ളയില്‍ ആവിര്‍ഭവിക്കുന്നുവെന്നു പറയുമ്പോള്‍, ഉറൂബ് ടോള്‍സ്റ്റോയിക്കു സദൃശനാണെന്ന് എഴുതുമ്പോള്‍, ‘രാമരാജാബഹദൂര്‍’ എന്ന ആഖ്യായിക ‘കാരമാസോവ് സഹോദരന്മാര്‍’ എന്ന നോവലിനു തുല്യമാണെന്ന് ഉദീരണം ചെയ്യുമ്പോള്‍ അങ്ങനെ പറയുന്നവന്റെയും എഴുതുന്നവന്റെയും ‘റെറ്റിനല്‍ പെരിഫെറി’ക്കു രോഗം വന്നുവെന്നു മാത്രം ധരിച്ചാല്‍ മതി. കവി അക്കിത്തത്തിന്റെ “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന വരി വിഷാദാത്മകമായ വീക്ഷണഗതിക്കു പ്രാതിനിധ്യം വഹിക്കുന്നുവെന്ന് പറയുന്നവര്‍ക്ക് കാഴ്ച തകരാറിലാണ്. അതു തന്റേതായ രീതിയില്‍ കെ.എം. റോയ് വിശദീകരിച്ചിരിക്കുന്നു (മംഗളം വാരികയില്‍) ചിന്തോദ് ദീപകമായ പ്രബന്ധമാണത്.

പുസ്തകങ്ങള്‍

  1. ചില കഥാസമാഹാരങ്ങളും ആത്മകഥകളും കാവ്യസമാഹാരങ്ങളും (എല്ലാം മലയാള ഭാഷയിലുള്ളത്) ഒളിച്ചുവയ്ക്കാന്‍ എനിക്ക് ഒരു ഇരുമ്പുസേഫ് വാങ്ങിക്കേണ്ടിയിരിക്കുന്നു. സെക്സ് ബൂക്ക്സ് തുറന്ന ഷെല്‍ഫില്‍ വയ്ക്കാം. ഇപ്പറഞ്ഞ പുസ്തകങ്ങള്‍ക്ക് സേഫ് തന്നെ വേണം. കാരണം, എന്റെ വീട്ടില്‍ പിള്ളേര്‍ ഉണ്ട് എന്നതാണ്. അവ വായിച്ചാല്‍ അവര്‍ക്കു മുത്തച്ഛനെക്കുറിച്ച് എന്തു തോന്നും?
  2. കലാത്മകങ്ങളായ നോവലുകളും പഴയ ക്ലാസ്സിക്കുകളും ലൈബ്രറിയില്‍നിന്ന് എപ്പോഴുമെടുക്കാം. അംഗങ്ങള്‍ ഡെനിസ് റോബിന്‍സിന്റെയും മറ്റും പുസ്തകങ്ങളേ കൊണ്ടുപോകുകയുള്ളു.
  3. ഗുപ്തന്‍ നായര്‍സ്സാര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: ‘എന്റെ വീട്ടില്‍ പലതരത്തിലുള്ള ഇംഗ്ലീഷ് ഡിക്ഷ്ണറികളുണ്ട്’. അതുകേട്ട് ഞാനും പല ഇംഗ്ലീഷ് ഡിക്ഷ്ണറികള്‍ വാങ്ങിച്ചു. പക്ഷേ, ഒന്നിലുള്ള വാക്കുകള്‍ തന്നെ മറ്റെല്ലാത്തിലും. അര്‍ത്ഥങ്ങളും ഒരുപോലെ. പിന്നെന്തിന് പല ഡിക്ഷ്ണറികള്‍? എന്നാല്‍ മലയാളം നിഘണ്ടുക്കള്‍ പലതു വേണം. വാക്കുകള്‍ എല്ലാം ഒരു പോലെയാണെങ്കിലും അര്‍ത്ഥം വിഭിന്നങ്ങളായി കൊടുത്തിരിക്കും. ഒരു വാക്കിന്റെ അര്‍ത്ഥം നാലു നിഘണ്ടുക്കളില്‍ നോക്കിക്കഴിഞ്ഞാല്‍ തലകറങ്ങും. ഏത് അര്‍ത്ഥം ശരിയെന്ന് അറിയാന്‍ ദൈവജ്ഞ ചൂഡാമണികളുടെ അടുത്തുപോകണം.
  4. നിങ്ങളുടെ സ്നേഹിതന്മാരോടും ബന്ധുക്കളോടും യഥാര്‍ത്ഥമായ സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവര്‍ക്ക് പുസ്തകങ്ങള്‍ കടംകൊടുക്കരുത്. ഇംഗ്ലീഷില്‍ ‘ആംനീസ്യ’ (amnesia) എന്നു പറയുന്ന ഓര്‍മ്മക്കേടെന്ന രോഗം അവര്‍ക്കു പിടികൂടും. അവരെക്കാണുമ്പോള്‍ ആവശ്യത്തിലധികം നിങ്ങളുടെ ഓര്‍മ്മയ്ക്ക് തെളിച്ചം ഉണ്ടാവുകയും ചെയ്യും. അതും രോഗമാണ്.
  5. ക്ളോദ് ലെവി സ്ട്രോസിന്റെ ഒരു പുസ്തകം വളരെക്കാലമായി കിട്ടാന്‍ കൊതിക്കുകയായിരുന്നു ഞാന്‍. ഒരു എക്സിബിഷന് അതു കണ്ടപ്പോള്‍ ആര്‍ത്തിയോടെ പുസ്തകം കൈയിലെടുത്തു. വില നോക്കിയപ്പോള്‍ ഇരുന്നൂറ്റിയൊന്ന് ഉറുപ്പിക. പണ്ട് ആറണയ്ക്ക് — പത്തരച്ചക്രത്തിനു കിട്ടിയിരുന്നതാണിത്. അത്രയും രൂപകൊടുത്ത് സംസ്കാരം ആര്‍ജ്ജിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന ജവാഹര്‍ലാല്‍ ഇന്നും പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇത്രയും വിലകൂട്ടാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.

അസംബന്ധം

തിരുവനന്തപുരത്തെ സയന്‍സ് കോളേജില്‍ ബ്രൌണിങ്ങിന്റെ ആരാധകനായ ഒരു ഇംഗ്ലീഷ് അധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹം ബ്രൌണിങ്ങിനെക്കുറിച്ച് ദീര്‍ഘമായ പ്രബന്ധം തയ്യാറാക്കി നിരൂപകനായ സെയിന്‍സ്ബറിക്ക് അയച്ചുകൊടുത്തു. സായ്പിന്റെ മറുപടി ഉടനെ വന്നു. “You have not considerably added to the nonsense that has been written on Browning” എന്നായിരുന്നു അത്. ‘യോഗനാദം’ മാസികയില്‍ നാടോടി മോഹനന്‍ കുമാരനാശാന്റെ ‘നളിനി’യെക്കുറിച്ച് പ്രബന്ധം എഴുതിയിട്ടുണ്ട്. കുമാരനാശാനെക്കുറിച്ച് ചിലരൊക്കെ എഴുതിയ അസംബന്ധങ്ങളില്‍ വളരെയേറെ അസംബന്ധം മോഹനന്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. അത്രയുമായി.

* * *

കുളിപ്പുരയില്‍ കാലുതെറ്റി വീണ് ഉളുക്കു പറ്റിയാല്‍ ‘ട്രാജഡി’ എന്നു പറയുന്നവരാണ് നമ്മള്‍. അതുപോലെ നാലുവരിക്കവിതയോ ഒരു ചെറുകഥയോ ഭേദപ്പെട്ട ഒരു നോവലോ എഴുതുന്നവനെ ‘ജീനിയസ്സ്’ എന്നു നമ്മള്‍ വിളിക്കുന്നു. ഇന്നു ജീവിച്ചിരിക്കുന്ന ഒരു മലയാള സാഹിത്യകാരനും ജീനിയസ്സ് എന്ന വിശേഷണത്തിന് അര്‍ഹനല്ല.

ഏബ്രം ടെര്‍റ്റ്സ്

ഏബ്രം ടെര്‍റ്റ്സ് എന്ന പേരില്‍ ഉജ്ജ്വലങ്ങളായ സാഹിത്യകൃതികള്‍ റഷ്യയ്ക്കു പുറമേയുള്ള രാജ്യങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ സിന്യാവ്സ്കി 1965-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1971-ല്‍ മോചനം നേടിയ അദ്ദേഹം രണ്ടുവര്‍ഷത്തിനുശേഷം പാരീസിലേക്കു പോന്നു. സിന്യാവ്സ്കിയുടെ A voice From the Chorus എന്ന പുസ്തകം സങ്കീര്‍ണ്ണവും മനോഹരവുമാണ്. തടങ്കല്‍പ്പാളയത്തില്‍ കിടക്കുമ്പോള്‍ അദ്ദേഹം ഭാര്യയ്ക്ക് എഴുതിയ കത്തുകളെ അവലംബിച്ചുള്ള ഈ ഗ്രന്ഥത്തെ നോബല്‍സമ്മാനം നേടിയ ഹൈന്റിഹ് ബോയ്ല്‍ “A silent bomb of a book എന്നു വാഴ്ത്തി. സിന്യാവ്സ്കി ഭാര്യയ്ക്ക് ഇങ്ങനെ എഴുതിയതായി അതില്‍ കാണുന്നു: “ഞാന്‍ പലപ്പോഴും നിനക്ക് എഴുത്തെഴുതാന്‍ ഇരിക്കുന്നത് പ്രാധാന്യമുള്ള എന്തെങ്കിലും കാര്യം എനിക്ക് അറിയിക്കാനുള്ളതുകൊണ്ടല്ല. നീ കൈയിലെടുക്കുന്ന കടലാസ്സ് ഒന്നു തൊടാന്‍വേണ്ടി മാത്രമാണ്.”

വേറൊരിടത്ത്: “എനിക്ക് ഒരു ബന്ധുവേയുള്ളു: ഈശ്വരന്‍.”

മറ്റൊരിടത്ത്: ഈശ്വരവിശ്വാസമുള്ള ഒരു കര്‍ഷകന്‍ ഒരു സാമൂഹികാവശ്യകത എന്ന മട്ടില്‍ കള്ളന്മാരെക്കുറിച്ചു പറയുന്നു: “കൃത്യാന്തരബഹുലമായ ജീവിതമാണത്. ഒരു കടയോ ബാങ്കോ കൊള്ളയടിക്കാനുണ്ടാവും. അവരില്ലെങ്കില്‍ ആ ജഡ്ജിമാരും വക്കീലന്മാരും എന്തുചെയ്യും?”