close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 01 20


സാഹിത്യവാരഫലം
150px-M-krishnan-nair.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 01 20
ലക്കം 801
മുൻലക്കം 1991 01 13
പിൻലക്കം 1991 01 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എദ്മൊങ് ഗൊങ്‌കുറും ഷ്യുള്‍ ഗൊങ്‌കുറും ഫ്രാന്‍സിലെ പ്രഖ്യായതരായ സാഹിത്യകാരന്മാരായിരുന്നു. അവരുടെ ʻദിനക്കുറിപ്പുകള്‍ʼ രസപ്രദങ്ങളാണ് (Edmond de Goncourt 1822–96, Jules Goncourt 1830–1870). അക്കാലത്തെ മഹാന്മാരായ സാഹിത്യകാരന്മാരുടെ ചിത്രങ്ങല്‍ നമുക്ക് ഈ ഗ്രന്ഥത്തില്‍ കാണാം. ഫ്ളോബര്‍ (Flaubert) ഷൊര്‍ഷ് സാങ് (George Sand) വിക്തോര്‍ യൂഗോ (Victor Hugo) ബോദലേര്‍ (Baudelaire) റോദങ് (Rodin) ഈ കലാകാരന്മാരെല്ലാം ʻതനിനിറംʼ കാണിച്ചുകൊണ്ട് ഇതിലെ കറുത്ത അക്ഷരങ്ങളില്‍ നിന്ന് എഴുന്നേററുവരുന്നു. ഗോങ്‌കുര്‍ സഹോദരന്മാര്‍ എത്രകണ്ടു സത്യം പറഞ്ഞു എന്നതു വേറെ കാര്യം. എങ്കിലും അവര്‍ വരച്ച ചിത്രങ്ങള്‍ രസാവഹങ്ങളാണ് എന്നതില്‍ സംശയമില്ല. അക്കാലത്തെ ഫ്രഞ്ച് ചക്രവര്‍ത്തിയെക്കുറിച്ച് അവര്‍ എഴുതിയത് ഇങ്ങനെ: ʻʻ15, മാര്‍ച്ച്. ഇന്നുകാലത്ത്, ചക്രവര്‍ത്തിയുടെ കാമപ്രവൃത്തികളെക്കുറിച്ച് ഒരു ഡോക്ടര്‍ വിസ്മയജനകമായ അറിവ് എനിക്കു നല്കി. [ചക്രവര്‍ത്തിയുടെ കൊട്ടാരമായ] ട്വില്‍റീയില്‍ (Tuileries) ഓരോ പുതിയ സ്ത്രീയെ വണ്ടിയില്‍ കൊണ്ടുവരും. ചെറിയ മുറിയില്‍ വച്ച് അവള്‍ നഗ്നയാക്കപ്പെടുന്നു. അടുത്തമുറിയില്‍ നഗ്നനായി ഇരിക്കുന്ന ചക്രവര്‍ത്തിയുടെ മുന്‍പിലേക്ക് അവള്‍ നയിക്കപ്പെടുന്നു. അവള്‍ക്ക് നല്കുന്നത് ഈ മുന്നറിയിപ്പും അനുമതിയുമാണ്: ʻതിരുമനസ്സിന്റെ മുഖമൊഴിച്ച് മറ്റെവിടെ വേണമെങ്കിലും നിനക്കു ചുംബിക്കാം.ʼ ദേവത്വാരോപണത്തിന്റെ സമ്പൂര്‍ണ്ണമായ ചരിത്രത്തില്‍, ചുംബനം കൊണ്ട് പങ്കിലമാക്കാതെ അതിവിശുദ്ധി നല്കുന്ന വേറൊരു മുഖത്തെക്കുറിച്ചും എനിക്കൊന്നുമറിഞ്ഞുകൂടാ.ˮ

ഈ ഭയങ്കരനായ ചക്രവര്‍ത്തിയുടെ സ്ഥാനത്ത് ഞാന്‍ കലാദേവതയെ ഇരുത്തട്ടെ. അനാച്‌ഛാദിതശരീരത്തോടുകൂടി കനകസിംഹാസനത്തില്‍ ഇരിക്കുന്ന സാത്ത്വികശുദ്ധിയുള്ള അവളെ ചുംബിച്ചു ചുംബിച്ച് മാലിന്യമുള്ളവളാക്കുന്നു ചില പുരുഷന്മാര്‍. അങ്ങോട്ടു കയറരുതെന്നു മുന്നറിയിപ്പു നല്കിയിട്ടും, അനുമതി ഒരു കാലത്തും കിട്ടുകയില്ലെന്ന് അറിയാമായിരുന്നിട്ടും ചാടിവീണ് ഉമ്മവയ്‌പോട് ഉമ്മവയ്‌പുതന്നെ. ഈ കാമവിഷയപ്രവര്‍ത്തനമാണ് ഇന്നത്തെ ഭാഷാവിഷയകമായ ജീര്‍ണ്ണത. കഥയെഴുത്തുകാരും കവിതയെഴുത്തുകാരും നിരൂപണമെഴുത്തുകാരും ഈ ജീര്‍ണ്ണതയ്ക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലുള്ള രണ്ടു ചെറുകഥകള്‍ വായിച്ചാല്‍ ഞാന്‍ പറയുന്നതു സത്യമാണെന്നു വ്യക്തമാകും. ഒന്ന്, ശ്രീ. ടി. പി. കിഷോറിന്റെ ʻʻസ്നേഹനാഥന്റെ മരണം, ഒരു ഭാവരേഖˮ; രണ്ട്, ശ്രീ. പായിപ്രരാധാകൃഷ്ണന്റെ ʻʻകളിവണ്ടി.ˮ രണ്ടുപേരും എനിക്ക് അഭിമതര്‍. കിഷോര്‍ ബുദ്ധിമാന്‍. രാധാകൃഷ്ണന്‍ ബുദ്ധിമാനെന്നതിനു പുറമേ എന്റെ ഉപകര്‍ത്താവും സ്നേഹിതനും. പക്ഷേ സാഹിത്യകാരന്മാരെന്ന നിലയില്‍ അവര്‍ എനിക്ക് അനഭിമതര്‍. എന്തുകൊണ്ട് അനഭിമതരായിയെന്നു ചോദിച്ചാല്‍ അവര്‍ സൃഷ്ടിക്കുന്നത് ആര്‍ട് അല്ല സ്യൂഡോ ആര്‍ട് ആണ് എന്നതത്രേ ഉത്തരം. എത്ര പരിവൃത്തിയാണു ഞാന്‍ ഈ രണ്ടുകഥകളും വായിച്ചത്. ഒരുനുഭൂതിശകലം പോലും കിട്ടിയില്ലല്ലോ. സാഹിത്യത്തിന്റെ ഭാഷ നിത്യജീവിതത്തിലെ ഭാഷയെയാണ് സംശോധിതരൂപത്തിലാക്കുന്നത്. ആ സംശോധിതരൂപത്തിനു നിത്യജീവിതത്തിലെ ഭാഷയോടു ബന്ധമുണ്ടെങ്കിലും കീലിട്ട റോഡില്‍ വീണ പെട്രോള്‍ത്തുള്ളിയുടെ ചുററും മഴവില്ലിന്റെ നിറങ്ങള്‍ കാണുന്നതുപോലെ പദങ്ങള്‍ക്കു ചുററുമായി വര്‍ണ്ണോജ്ജ്വലത ദൃശ്യമാകും. അതാണ് കിഷോറിന്റെയും രാധാകൃഷ്ണന്റെയും കഥകള്‍ക്കില്ലാത്തത്. അവ കലാശില്പങ്ങളല്ല, പദങ്ങള്‍കൊണ്ട് ഉണ്ടാക്കിവച്ച യന്ത്രങ്ങളാണ്. കിഷോറിന്റേത് ഭീമാകാരമായ യന്ത്രം. അത്രേയുള്ളു വ്യത്യാസം.

* * *

കാരൂര്‍ നീലകണ്ഠപിള്ളയുടെ ʻʻമരപ്പാവകള്‍ˮ എന്ന ചെറുകഥ വായിക്കുമ്പോള്‍ ഓരോ വാക്കും ആഹ്ളാദാനുഭൂതി ജനിപ്പിക്കുന്നു. അവയുടെ വിദഗ്ദ്ധമായ സങ്കലനത്തിലൂടെ നമ്മള്‍ മുന്നോട്ടുപോകുമ്പോള്‍ ആ ആഹ്ളാദം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവരുന്നു. അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും നമ്മളെ സമാക്രമിക്കുന്നു. നമമുടെ മനസ്സിനു വികാസം. ജീര്‍ണ്ണിച്ച നവീനകഥ മടുപ്പാണു ജനിപ്പിക്കുന്നത്. മുഴുവനും വായിക്കാന്‍ തന്നെ സാധിക്കുന്നില്ല. കഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ അവയില്‍ കാണണം. കഥാകാരന്‍ പ്രേതരൂപമാര്‍ന്നു നില്ക്കുന്നതു കാണരുത്.

കാഴ്ചപ്പാട്—ആഖ്യാനത്തിലൂടെ

സായാഹ്നം. ശംഖുമുഖം കടല്പുറം. ഞാനിരിക്കുന്നിടത്ത് എവിടെ നിന്നോ പറന്നെത്തിയ കുറെപ്പക്ഷികള്‍ തലയ്ക്കു മുകളിലായി വട്ടമിടുകയാണ്. കടല്പുറമായതുകൊണ്ട് മരങ്ങളില്ല. ഒരു മരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍! പക്ഷികള്‍ക്ക് അതില്‍ച്ചെന്ന് ഇരിക്കാമായിരുന്നു. ഞാനന്നു യുവാവ്. ഒരു സ്വീഡിഷ് കഥവായിച്ചതിന്റെ ലഹരിയിലായിരുന്നു ഞാന്‍. ഒരു സ്ത്രീ പ്രസവിക്കാന്‍ ഭാവിക്കുകയാണ്. അപ്പോഴുണ്ട് രാജാവിനെ ബഹുമാനിക്കാനുള്ള ʻആചാരവെടിʼകളുടെ കാതടപ്പിക്കുന്ന ശബ്ദമുയരുന്നു. ഓരോ ശബ്ദം ഉണ്ടാകുമ്പോഴും ഗര്‍ഭിണി ഞെട്ടിത്തളരുന്നു. ഭര്‍ത്താവ് അതുകണ്ടു പരിഭ്രമിച്ച് അവളെ ആശ്വസിപ്പിക്കുന്നു. തലയിണകള്‍ അടച്ച ജന്നലില്‍ ചേര്‍ത്തുവച്ച് ശബ്ദം ലഘൂകരിക്കാന്‍ ശ്രമിക്കുന്നു. ഫലമില്ല. ഇരുപത്തൊന്നുവെടികള്‍ വച്ചുകഴിഞ്ഞപ്പോള്‍ ഗര്‍ഭിണി ശാരീരികവും മാനസികവുമായ ആഘാതത്താല്‍ തകര്‍ന്നു മരിച്ചു. രാജകീയ പ്രഭാവം സാധാരണമനുഷ്യത്വത്തെ നശിപ്പിക്കുന്ന അക്കഥ തര്‍ജ്ജമചെയ്ത് ഏതെങ്കിലും പത്രത്തില്‍ കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍! സാദ്ധ്യമല്ല. ഞാന്‍ എഴുതിക്കൊടുക്കുന്നത് അക്കാലത്ത് ഒരു പത്രവും വാരികയും പരസ്യപ്പെടുത്തില്ല. പക്ഷികള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്തതുപോലെ എന്റെ രചനയ്ക്ക് ആശ്രയിക്കാന്‍ പത്രമില്ല. അങ്ങനെ വിചാരിച്ചിരിക്കുമ്പോള്‍ പൗരുഷത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീ. ബോധേശ്വരന്‍ എന്റെ മുന്‍പില്‍ നില്ക്കുന്നു. അദ്ദേഹം പറഞ്ഞു:- ʻʻഞാനൊരു മാസിക നടത്തുന്നുണ്ട്. വല്ലതും എഴുതിത്തരണംˮ അടുത്തദിവസം കാലത്ത് ബോധേശ്വരന്‍ ഉറക്കമെഴുന്നേല്ക്കുന്നതിനു മുന്‍പ് ഞാന്‍ അക്കഥയുടെ ഭാഷാന്തരീകരണവുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നില്ലെന്നുണ്ടെങ്കില്‍ ഞാന്‍ ഞാനല്ല എന്നു പ്രിയപ്പെട്ട വായനക്കാര്‍ ഗ്രഹിച്ചുകൊള്ളണം. പക്ഷികള്‍ നിരാശതയോടെ പറന്നുപോയി. എന്റെ കഥാവിഹംഗമത്തിനു ചെന്നിരിക്കാന്‍ ഒരു മഹാവൃക്ഷം കിട്ടി. ഒരു മാസം കഴിഞ്ഞ് ബോധേശ്വരനെ രാജവീഥിയില്‍ വച്ചുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:- ʻʻകൃഷ്ണന്‍ നായരുടെ ആ ചെറുകഥ ഒന്നാന്തരംˮ തുടര്‍ന്ന്, ആ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന വേറൊരു മൗലികമായ കഥയെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി: ʻʻപ്രഭയുടെ ആ കഥ ആഭാസമായിപ്പോയി. അല്ലേ?ʼ മഴ നനയാതിരിക്കാന്‍ വേണ്ടി ഒരാള്‍ ഒരു വീടിന്റെ വരാന്തയില്‍ കയറി നില്ക്കുന്നതും ഗൃഹനായിക അയാളെ അകത്തേക്കു വിലിക്കുന്നതും രണ്ടുപേരും ഹൃദയത്തിന്റെയും മാംസത്തിന്റെയും വിശപ്പ് സഹിക്കാനാവാതെ അതു ശമിപ്പിക്കുന്നതും ഒക്കെയായ കഥ.ʻʻഅശ്ളീലമായിട്ടൊന്നുമില്ല സാര്‍ˮ എന്ന് എന്റെ മറുപടി. ബോധേശ്വരന്‍ പിന്നീടൊന്നും പറയാതെ പോയി. അന്നുതൊട്ട് ആ സ്വീഡിഷ് കഥ എന്നെ ʻഹോണ്‍ട്ʼ ചെയ്യുകയാണ്. ഇന്ന് അതുപോലൊരു കഥ ഞാന്‍ കലാകൗമുദിയില്‍ വായിച്ച് ആഹ്ളാദിച്ചു. തെറ്റുദ്ധരിക്കരുത് വായനക്കാര്‍. ഇക്കഥ തികച്ചും മൗലികമാണ്. നാല്പതോ നാല്പത്തഞ്ചോ വര്‍ഷം മുന്‍പ് പഴയ പത്രം വാങ്ങിക്കുന്നവന്റെ കുട്ടയില്‍നിന്നു നിന്നു ഞാനെടുത്ത ഒരു മാസികയില്‍ കണ്ട കഥ കലാകൗമുദിയിലെ കഥാകാരന്‍ വായിക്കുന്നതെങ്ങനെ? അന്ന് അദ്ദേഹം ജനിച്ചിരിക്കാന്‍ തന്നെ ഇടയില്ല. തെറ്റായ ഇംഗ്ലീഷ് പറയുന്ന ഒരു പ്രിന്‍സിപ്പല്‍ യൂണിവേഴ്സിറ്റി കോളേജില്‍ പണ്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ He was not even pregnant at that time. ഗര്‍ഭിണി കാലത്ത് അടുത്ത വീട്ടില്‍ തൂങ്ങിനില്ക്കുന്നവനെ കാണുന്നു. അതോടെ അവള്‍ക്കു ഗര്‍ഭച്ഛിദ്രമുണ്ടാകുന്നു. ഇതാണ് പി. എഫ്. മാത്യൂസിന്റെ ʻഅടഞ്ഞമുറിʼ എന്ന കഥയുടെ സാരാംശം. സുനിയത മാനസികനിലയുള്ള ഒരു വ്യക്തിയെ ഒരനിയത സംഭവം എങ്ങനെ ബാധിക്കുന്നു എന്നത് കഥാകാരന്‍ ഭേദപ്പെട്ടരീതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില കഥകള്‍ക്ക് ഇംഗ്ലീഷില്‍ പറയുന്ന narrative perspective — ആഖ്യാനം നല്കുന്ന കാഴ്ചപ്പാട് — മാത്രമേ കാണൂ. അത് ഇക്കഥയ്ക്കുണ്ട്.

മറ്റുള്ളവര്‍ പറഞ്ഞതും സ്വന്തവും

  1. ʻʻകുറച്ചാളുകളെ എക്കാലത്തും പറ്റിക്കാം. എല്ലാ ആളുകളെയും കുറച്ചുകാലത്തേക്കു പറ്റിക്കാം. എന്നാല്‍ എല്ലാ ആളുകളേയും എല്ലാകാലത്തേക്കും പറ്റിക്കാനൊക്കുകയില്ലˮ— സ്നേഹിതന്മാരുടെ പുസ്തകങ്ങളെക്കുറിച്ച് അനുകൂലമായി എഴുതുന്നവര്‍ ഇത് ഓര്‍മ്മിക്കുന്നതു കൊള്ളാം.
  2. ʻʻസുന്ദരിയായ പരിചാരികയുള്ള വീട്ടിലെ ഗൃഹനായകന്‍ ഭാര്യയ്ക്കു ഒരു കാരണവും കൂടാതെ സ്വര്‍ണ്ണവാച്ചു വാങ്ങിക്കൊണ്ടുവന്നാല്‍ കാരണമുണ്ട് എന്നു മനസ്സിലാക്കണംˮ— സാഹിത്യവാരഫലക്കാരന്‍ എപ്പോഴും ചങ്ങമ്പുഴയെ വാഴ്ത്തിയാല്‍ അതിനും കാരണമുണ്ടെന്നു ഗ്രഹിക്കണം.
  3. ʻʻകുരങ്ങ് കൂടുതല്‍ കൂടുതലായി മരത്തിന്റെ മുകളിലേക്കു കയറുന്തോറും താഴെ നില്ക്കുന്നവന്‍ കാണുന്നത് അതിന്റെ പൃഷ്ഠമാണ്ˮ—വായനക്കാരനു മനസ്സിലാക്കാന്‍ വയ്യാത്തരീതിയില്‍ ഗദ്യമോ പദ്യമോ എഴുതുന്നവനും കാണിക്കുന്നത് ഈ അവയവം തന്നെയാണ്.
  4. ʻʻതിരുവനന്തപുരത്തെ ജീവിതം ക്ളേശഭൂയിഷ്ഠമാകാന്‍ അവിടെ ബന്ധുക്കള്‍ ഉണ്ടാകണമെന്നില്ലˮ—സാഹിത്യകാരന്മാര്‍ ധാരാളമുണ്ടല്ലോ.
  5. ʻʻഹര്‍ഷാതിശയത്തിനും ബലാത്സംഗത്തിനും ഇടയ്ക്കുള്ളതാണ് പ്രേമസംഭാഷണംˮ—ലൈബ്രറികളില്‍ നിന്ന് ഇതു സത്യമാണെന്നു ഗ്രഹിക്കാം.

തെറ്റിദ്ധാരണ

ചൈനയിലെ സാഹിത്യഗ്രന്ഥങ്ങള്‍ ഇവിടെ കിട്ടാനില്ല. എന്താണ് അതിനു ഹേതുവെന്നും എനിക്കറിഞ്ഞുകൂടാ. പക്ഷേ അടുത്ത കാലത്ത് എനിക്കു ചില സാഹിത്യകൃതികള്‍ കിട്ടുകയുണ്ടായി. പണ്ടാരോ പറഞ്ഞതു പോലെ വില തുച്ഛം. ഗുണം മെച്ചം. അങ്ങനെ ലഭിച്ച Poetry and Prose of the Han, Wei and Six Dynasties എന്ന് പുസ്തകത്തില്‍ Liu Xie (c 465–532 cr c 470–539 AD) എഴുതിയ On Discrimination എന്നൊരു കൊച്ചു ലേഖനമുണ്ട് (ചൈനീസ് ഉച്ചാരണം അറിഞ്ഞുകൂടാത്തതുകൊണ്ട് ഇംഗ്ലീഷില്‍ തന്നെ പേരുകള്‍ എഴുതുകയാണ്). Liu Xie പറയുന്നു: ʻʻവിവേചനശക്തി വിരളമാണ്... മിക്ക നിരൂപകരും സ്വന്തം തലമുറയെ മൂല്യമില്ലാത്തതായി കരുതുകയും പ്രാചീനമായതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് എന്നും അടുത്തുള്ളതിനെ നിരാകരിച്ചിട്ട് ദൂരെ നിന്നു കേള്‍ക്കുന്ന സംഗീതത്തെ അഭിലഷിക്കുന്നതു പോലെയാണ്. Han Fei-യുടെ രചനകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുകയും Sima Xiangru ആദ്യത്തെ കാവ്യം രചിക്കുകയും ചെയ്തപ്പോള്‍ Quin-ലെ ചക്രവര്‍ത്തിയും Han-ലെ ചക്രവര്‍ത്തി Win-ഉം അവര്‍ സമകാലികരായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷെ, അവര്‍ രണ്ടുപേരും ജീവിച്ചിരുക്കുന്നുവെന്നു കണ്ടപ്പോള്‍ Han Fei-യെ ജയിലിലാക്കി. Sima Xiangru-നെ പുച്ഛത്തോടെ വീക്ഷിച്ചു. സമകാലികസാഹിത്യത്തെ വില കുറഞ്ഞതായി പര്‍ഗണിക്കുന്നു എന്നതിന് ഇതു തെളിവു നല്‍കുന്നില്ലേ?ˮ

ʻʻയൂനികൊനും (പുരാവൃത്തത്തിലെ സാങ്കല്‍പ്പികമൃഗം, ഒറ്റക്കൊമ്പാണിതിനു്) ഫിനിക്സും (പുരാവൃത്തത്തിലെ മറ്റൊരു സാങ്കല്പിക വിഹംഗമം) മാന്‍. ഫെസന്റ് (വാന്‍‌കോഴി) ഇവയില്‍ നിന്ന് വിഭിന്നമാണ്. മുത്തും പച്ച രത്നവും ഉരുളങ്കല്ല് വെറും കല്ല് ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തങ്ങള്‍. അവയുടെ രൂപം മനുഷ്യനു മനസ്സിലാക്കാനായി സൂര്യപ്രകാശം അവയെ നല്ലപോലെ തിളക്കുന്നുണ്ട്. എങ്കിലും Lu-ലെ ഒരാള്‍ യൂനികൊനെ മാനായും Chu-ലെ ഒരാള്‍ ഫെസന്റിനെ ഫിനിക്സായും കരുതി. Wei-ലെ ഒരാള്‍ പച്ചത്നം കല്ലാണെന്നും Song-ലെ ഒരു പൗരന്‍ ഉരുളന്‍ കല്ല് വില കൂടിയ മുത്താണെന്നും വിചാരിച്ചു.ˮ

ദേശാഭിമാനി വാരികയില്‍ ʻʻഎനിക്കു സുഖം തന്നെˮ എന്നത് എഴുതിയ ശ്രീ.എന്‍.പ്രഭാകരന്‍ യൂനികൊനെ മാനായും ഫെസന്റിനെ ഫീനിക്സായും ഉരുളന്‍ കല്ലിനെ മുത്തായും കരുതുന്നു. അതിനു തെളിവ് അദ്ദേഹത്തിന്റെ രചന തന്നെ. ഒരുത്തന്റെ കഷ്ടപ്പാടിനെ അയാളുടെ കത്തിലൂടെ വിവരിക്കുന്ന റിപ്പോര്‍ട്ടിനെ അദ്ദേഹം ചെറുകഥയായി തെറ്റിദ്ധരിക്കുന്നു. Lie Xie വാഴ്ത്തപ്പെടട്ടെ. അദ്ദേഹം പ്രഭാകരനെ ആയിരത്തിയഞ്ഞൂറു വര്‍ഷം മുമ്പ് ചൈനയിലെ Shandong പ്രദേശത്തിരുന്ന് കണ്ടല്ലോ (Panda Books, Beijing, Rs.12.00).

ചോദ്യം, ഉത്തരം


ഞാന്‍ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?

ʻഅത്രയ്ക്ക് വയസ്സൊന്നുമായില്ലല്ലോʼ എന്ന് മറ്റുള്ളവര്‍ പറയാന്‍‌ വേണ്ടി.

ഈ ലോകത്ത് സഹിക്കാനാവാത്തത്?

മറ്റുള്ളവരുടെ പിള്ളേര്‍.

മിലാന്‍ കുന്ദേരയുടെ The Joke എന്ന നോവലിനെക്കുറിച്ച് എന്താണു് അഭിപ്രായം?

പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകന്‍ ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞത് ʻone of the greatest novels of the centuryʼ എന്നാണു്.

വില്യം ഗോള്‍ഡിങ്ങിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?

തീര്‍ച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.

നിങ്ങളെ സ്ത്രീകള്‍ വിനയത്തോടെ തൊഴുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?

അല്ല. പ്രായാധിക്യത്തെ സ്ത്രീകള്‍ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.

ഗാന്ധിജിയുടെ ജന്മദിനത്തില്‍ റോഡ് അടിച്ചു വാരുന്ന പെണ്‍കുട്ടികള്‍ വിട്ടില്‍ ഒരു മുറിപോലും അടിച്ചു വാരാത്തതെന്ത്?

അടിച്ചു വാരുമല്ലോ. വീട്ടിനകത്ത് ചൂലു കൈയില്‍ വച്ചുകൊണ്ട് അവര്‍ മുറിയാകെ ഒന്നു നോക്കും. എന്നിട്ട് ʻʻഅമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാന്‍ നല്ലപോലെ തൂത്തുˮ എന്ന് അടുക്കളയിലിരിക്കുന്ന അമ്മയോട് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കില്‍ സാരിത്തുമ്പ് ഇടുപ്പില്‍ കുത്തിക്കൊണ്ട് റോഡ് അടിച്ചു വാരലോട് അടിച്ചു വാരല്‍ തന്നെ.


കൈക്കോട്ട് മോഷണം

കുങ്കുമം വാരികയില്‍ ശ്രീ. വേണു നമ്പ്യാരുടെ ʻകമ്പിളിʼ എന്ന ചെറുകഥ കണ്ടപ്പോള്‍ വായിക്കേണ്ടതില്ലെന്നു ഞാന്‍ തിരുമാനിച്ചു. അദ്ദേഹത്തിന്റെ പല കഥകളും വായിച്ചു കലയുമായി ഒരു ബന്ധവുമില്ലാത്ത രചനകളാണ് അവയെന്ന് ഞാന്‍ മനസ്സിലാക്കിക്കൊണ്ടാണു് പാരായണം വേണ്ടെന്നു വച്ചത്. എങ്കിലും അതൊരു ധിഷണാപരമായ ക്രൂരതയാകുമല്ലോ എന്നു വിചാരിച്ച് വായന തുടങ്ങി. ആദ്യമൊക്കെ ആഖ്യാനത്തിന്റെ പ്രാഗല്‍ഭ്യം. കഥ വായിച്ചവസാനിപ്പിച്ചപ്പോള്‍ ആലപ്പുഴ കിടങ്ങാം പറമ്പു മൈതാനത്ത് ചെന്നു നിന്നു പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ള അമിട്ടുപൊട്ടിക്കല്‍ പോലെ എന്നു തോന്നിപ്പോയി. ആഗ്നേയ ക്രീഡാവിദ്യ നടത്തുന്നവന്‍ അമിട്ടിനു തീകൊളുത്തും. അത് ശബ്ദത്തോടെ ഉയരും. വിവിധ വര്‍ണ്ണങ്ങളാര്‍ന്ന ഗോളങ്ങളായി അത് അന്തരീക്ഷത്തില്‍ ചിതറുമെന്നു പ്രതീക്ഷിച്ചു നില്‍ക്കെ ʻശൂʼ എന്നൊരു ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അതങ്ങ് അപ്രത്യക്ഷമാകും. അതോടെ നിരാശത എനിക്ക്. വെറും ʻശൂʼവില്‍ അവസാനിക്കുന്ന കഥയാണിത്. ഭാര്യയും കുഞ്ഞുമായി നാട്ടിലെത്തിയ ഒരുത്തന്‍ ഭാര്യയോടു കള്ളം പറഞ്ഞിട്ട് അച്ഛനെ കാണാന്‍ പോകുന്നു. വൃദ്ധനായ അയാള്‍ സ്വന്തം ഭാര്യയുടെ മരണത്തിനു കാരണക്കാരനാണു്. തന്തയ്ക്ക് ഒരു കമ്പിളിപ്പുതപ്പ് ഇട്ടുകൊടുത്തിട്ട് അയാള്‍ തിരിച്ചു പോരുന്നു. ഈ രചനയെ വിശേഷിപ്പിക്കാന്‍ എന്റെ കൈവശം മലയാള ഭാഷയിലെ വാക്കുകളില്ല. ഉള്ളവ പലപ്പോഴും പ്രയോഗിച്ച് അര്‍ത്ഥശൂന്യങ്ങളായിപ്പോയിരിക്കുന്നു. അതു കൊണ്ട് രണ്ട് ഇംഗ്ലീഷ് പദങ്ങളെ ശരണം പ്രാപിക്കുന്നു ഞാന്‍ — banality and platitude.

കൃഷിക്കാരന്‍ പറമ്പില്‍ ജോലിചെയ്തിട്ടു വീട്ടില്‍ രാത്രി തിരിച്ചെത്തി. ഭാര്യ അയാളോടു ചോദിച്ചു: ʻʻകൈക്കോട്ടെവിടെ?ˮ അയാള്‍:- ʻʻഞാനതു പറമ്പില്‍ത്തന്നെ വച്ചിട്ടുപോന്നു.ˮ ഭാര്യയ്ക്കു ദേഷ്യം വന്നു. ʻʻകൈക്കോട്ട് പറമ്പിലിട്ടിട്ടു പോന്നതും പോരാ. ഉറക്കെപ്പറയുകയും ചെയ്യുന്നു. അല്ലേ. പതുക്കെപ്പറയൂ. ഇല്ലെങ്കില്‍ അയല്‍വീട്ടുകാരന്‍ അതെടുത്തുകൊണ്ടു പോകും.ˮ കൈക്കോട്ടു തിരിച്ചെടുത്തുകളയാം എന്നു തീരുമാനിച്ച് പറമ്പിലേക്കു പോയ കൃഷിക്കാരന്‍ വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യയുടെ ചെവിയില്‍ രഹസ്യമെന്നപോലെ പറഞ്ഞു:- ʻʻഅത് ആരോ എടുത്തുകൊണ്ടു പോയിˮ വേണു നമ്പ്യാരുടെ കഥകള്‍ കഥകളല്ലെന്നു ഞാന്‍ പലപ്പോഴും ഉറക്കെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ആരാധകര്‍ എനിക്കു തെറിക്കത്തുകള്‍ മുടങ്ങാതെ അയച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ കാതില്‍ ഞാന്‍ ആരും കേള്‍ക്കാതെ പറയുന്നു: ʻʻശ്രീമാന്‍, താങ്കളുടെ രചനകളില്‍ നിന്നു കലാത്മകകത ആരോ മോഷ്ടിച്ചുകൊണ്ടു പോകുന്നു.ˮ

സെംബെനെ ഉസ്മാന്‍

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ റിപ്പബ്ളിക്കാണ് സെനഗൊല്‍. അവിടത്തെ ജനതയുടെ തൊണ്ണൂറു ശതമാനവും ഇസ്ലാമില്‍ പെട്ടവരാണ് (സുന്നി). അവരുടെ സാഹിത്യനായകനാണ് സെംബെനെ ഉസ്മാന്‍. അവരുടെ സാഹിത്യനായകന്‍ എന്നു പറഞ്ഞത് പരിഹാസസൂചകമായിട്ടല്ല. രാഷ്ടാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച സാഹിത്യകാരന്‍ തന്നെയാണ് ഉസ്മാന്‍. The Money Order, Xala ഈ നോവലുകളും അവയുടെ ചലച്ചിത്രാവിഷ്കാരവുമാണ് അദ്ദേഹത്തിന് വിശ്വവിഖ്യാതി നല്കിയത്. ʻമണിയോര്‍ഡര്‍ʼ എന്ന നോവലിനെക്കുറിച്ച് ഞാന്‍ വേറൊരിടത്ത് എഴുതിപ്പോയതുകൊണ്ട് ഇവിടെ അതു വിട്ടുകളയുന്നു. ന്യ്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റ്വലില്‍ സമ്മാനം നേടിയ ഹല (Xala) ധ്വജഭംഗത്തിന്റെ കഥയാണ്. ധ്വജഭംഗമുണ്ടാക്കുന്ന (impotence) ശാപമാണ് ʻഹലʼ. സെനഗൊലിലെ ഒരു ബിസ്‌നെസ്‌കാരന് രണ്ടു ഭാര്യമാരുണ്ട്. മൂന്നാമത്തെ ഭാര്യയെ വിവാഹം കഴിച്ചു കൊണ്ടുവന്ന ദിവസത്തെ രാത്രിയില്‍ താന്‍ ധ്വജഭംഗമുള്ളവനാണെന്ന് അയാള്‍ മനസ്സിലാക്കുന്നു. ആ ധ്വജഭംഗം അയാളുടെ ജീവിതത്തെ തകര്‍ക്കുന്നു. ഒടുവില്‍ അയാള്‍ക്കു ശാപമോക്ഷം ലഭിക്കുന്നു.

ഉസ്മാന്റെ White Genesis എന്ന ചെറിയ നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെ: ഞാന്‍ ഇന്നു നിങ്ങളോടു പറയാന്‍ പോകുന്ന കഥ ലോകത്തോടൊപ്പം തന്നെ പഴക്കമുള്ളതാണ്. ഏറ്റവും പ്രാകൃതങ്ങളായ സ്ഥാപനങ്ങളും താരതമ്യേന കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ നമ്മുടെ ഇക്കാലത്തെ സ്ഥാപനങ്ങളും ഇക്കഥയുടെ വിഷയമായ കുറ്റത്തെ സംബന്ധിച്ചിടത്തോളം അചഞ്ചലമാണ്ˮ ഈ കുറ്റമെന്താണ്? അഗമ്യഗമനം തന്നെ. ആ ദുരന്തകഥ പ്രതിപാദിച്ച് ഉസ്മാന്‍ സമകാലിക സമുദായത്തിന്റെ ജീര്‍ണ്ണതയിലേക്കും അതിന്റെ പുനരുദ്ധാരണത്തിന്റെ ആവശ്യകതയിലേക്കും നമ്മളെ നയിക്കുന്നു.

ഉസ്മാന്റെ മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്നത് Godʼs Bits of Wood എന്ന നോവലാണ്. സെനഗൊലിലെ നഗരമായാ ഡാക്കാറില്‍ നിന്നു നൈജര്‍ റിപ്പബ്ളിക്കിലേക്കുള്ള റെയില്‍വേയില്‍ 1947–48-ല്‍ ഉണ്ടായ പണിമുടക്കിനെ അവലംബിച്ചെഴുതിയും ʻമാര്‍ക്സിസ്റ്റ് ഫ്രയിംവര്‍ക്കില്‍ʼ തിളങ്ങുന്നതുമായ ഈ നോവലില്‍ സുശക്തമത്രേ. ഫ്രഞ്ച് അധികാരികളും ട്രെയ്ഡ് യൂനിയന്‍ പ്രവര്‍ത്തകരും തമ്മിലുള്ള സംഘട്ടനം രക്തച്ചൊരിച്ചിലില്‍ അവസാനിക്കുന്നു. പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ നിത്യജീവിതത്തിന് അധികാരികള്‍ പ്രതിബന്ധം സൃഷ്ടിക്കുമ്പോഴാണ് വെടിപൊട്ടുന്നത്. Two shots rang out, followed by a brief hystercal burst from an automatic rifle, and one of the soldiers clapped a hand to his thigh. Beatrice seemed to leap into the air and roll over, like a rabbit brought down in full flight, and then she lay stretched on the gravel walk of the garden... At the sound of the shots, an echoing silence had fallen on the crowd, as if they had written a brutal ending to a long, long story whose climax, untill then, had been unknown. Even the drums were silent. വായനക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന നോവല്‍.

ഉസ്മാന്റെ The Last of the Empire എന്ന കൃതി പൊളിറ്റിക്കല്‍ ത്രില്ലറാണ്. സെനഗൊലില്‍ കഥ നടക്കുന്നതായിട്ടാണ് സങ്കല്പം. അവിടത്തെ പ്രായം കൂടിയ പ്രസിഡന്റിനെ കാണാതെയാവുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറെ കൊന്നിട്ടിരിക്കുന്ന കണ്ടു. പക്ഷേ, പ്രസിഡന്റ് അപത്യക്ഷനായതിനെക്കുറിച്ച് ഒരറിവുമില്ല. ഇദ്ദി അമിനാണോ കാരണക്കാരന്‍? അല്ല, അയാള്‍ നാടുവിട്ട് ഓടിയല്ലോ. ഇസ്രായേല്‍കാരാണോ അതു ചെയ്തത്? അതോ പലിസ്റ്റൈനില്‍ ഉള്ളവരാണോ? അറിഞ്ഞുകൂടാ. അഞ്ചു ദിവസത്തെ സംഭവത്തെ വായനക്കാരന്റെ ഹൃദയത്തെ പിടിച്ചുകുലുക്കുന്നു. രാജ്യത്തിലെ ശക്തികള്‍ സര്‍ക്കാരിനെ തകിടം മറിക്കാന്‍ ശ്രമിക്കുന്നു. പ്രജാധിപത്യമാണ് നാട്ടില്‍. പക്ഷേ, അഴിമതിയും അക്രമവുമാണ് എവിടെയും. ഫ്യൂഡല്‍ മൂല്യങ്ങളാണ് രാജ്യത്തെ തകര്‍ക്കുന്നത്. ʻUp to yesterday, the former government claimed to be socialist while promoting embezzlementʼ എന്ന് ഒരു കഥാപാത്രം പറയുന്നു. പുരോഗമനാത്മകങ്ങളായ ആശയങ്ങള്‍ക്കു പ്രാമുഖ്യം നല്കി ആഫ്രിക്കയുടെ സത്യാത്മകതയ്ക്കു യോജിച്ച സര്‍ക്കാരുണ്ടാകണമെന്ന് ഉദ്ബോധിപ്പിക്കുന്ന നോവലാണിത്. ഉസ്മാന്‍ 1923-ല്‍ സെനഗൊലില്‍ ജനിച്ചു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമാണ് അദ്ദേഹം. വിശ്വവിഖ്യാതരായ മറ്റ് ആഫ്രിക്കന്‍ നോവലിസ്റ്റുകളോടൊപ്പം തലയുയര്‍ത്തി നില്ക്കുന്ന പ്രതിഭാശാലിയാണ് ഉസ്മാനെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ നോവലുകളിലെ മാര്‍‌ക്സിസ്റ്റൂ ഫ്രയിംവര്‍ക്കിനോടു യോജിക്കാത്തവര്‍ക്കും നോവലുകളുടെ ശക്തിയെ നിഷേധിക്കാനാവില്ല.

കോടാലിവില്പന

വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വിലകൂടിയ ഒരു കോടാലി വീട്ടിനു പുറത്തുവച്ചിട്ട് ഞങ്ങളെല്ലാവരും ഉറങ്ങി. നേരം വെളുത്തപ്പോള്‍ അതു കാണാനില്ല. പതിവായി പറമ്പു കിളയ്ക്കാന്‍ വരുന്ന ഒരുത്തനെ സംശയിച്ചെങ്കിലും അയാളോട് ഒന്നും ചോദിക്കാന്‍ പോയില്ല. ഒരു ദിവസം ഞാന്‍ അയാളോടു പറഞ്ഞു: ʻʻപാച്ചന്‍ പിള്ളേ ഇവിടെ ഒരു കോടാലിയുണ്ടായിരുന്നത് ആരോ എടുത്തുകൊണ്ടു പോയി. വാങ്ങിയ വിറകൊന്നു പിളര്‍ക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗവുമില്ല. വേറൊന്നു വാങ്ങാം. അതേ പറ്റൂ.ˮ ഇതുകേട്ട പാച്ചന്‍പിള്ള മറുപടി നല്കി: ʻʻസാറേ പുതിയ കോടാലി വാങ്ങണ്ട. എന്റെ കോടാലി വിലയ്ക്കു തരാം. ഞാന്‍ സമ്മതിച്ചു.ˮ അല്പം കഴിഞ്ഞപ്പോള്‍ പാച്ചന്‍പിള്ള കോടാലിയുമായി വന്നു. മുപ്പതു രൂപ കൊടുത്തു ഞാനതു വാങ്ങി. വീട്ടില്‍ നിന്നു കാണാതെയായ കോടാലി തന്നെയായിരുന്നു അത്. ഇത് ചെറിയ തരത്തിലുള്ള ഹീനത്വം. വലിയ തരത്തിലുള്ള ഹീനകൃത്യങ്ങള്‍ സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. നേരം വെളുത്താല്‍ ഇരുട്ടുന്നതു വരെ ചിലര്‍ പരബ്രഹ്മത്തെക്കുറിച്ചു പ്രസംഗിച്ചിട്ട് കൊട്ടാരം പോലുള്ള കെട്ടിടം വയ്ക്കുന്നു. വര്‍ഷം തോറും കാറ് മാറിമാറി വാങ്ങുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ സദാചാരതല്‍പരരുടെ വേഷം കെട്ടി പരസ്ത്രീഗമനം നിന്ദ്യമെന്നു ഉദ്ബോധിപ്പിക്കുന്നു. എന്നിട്ടു രാത്രി വേശ്യാലയത്തില്‍ കയറുന്നു. മറ്റു ചിലര്‍ മദ്യപാനം പാപകര്‍മ്മം എന്നു പ്രസംഗം തകര്‍ത്തിട്ട് രഹസ്യമായി ലാര്‍ജ്ജും ലാര്‍ജിനുമേല്‍ ലാര്‍ജും കഴിക്കുന്നു. Illusrated Weekly–യില്‍ കന്നട സാഹിത്യകാരനായ പി. ലങ്കേശിന്റെ ഒരു കഥ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തിട്ട് എ പോയിന്യെന്റ് സ്റ്റോറി — a poigant story — മൂര്‍ച്ചയുള്ള കഥ എന്ന് മുകളില്‍ അച്ചടിച്ചു ചേര്‍ത്തിരിക്കുന്നു (The Touch). വായിച്ചു നോക്കിയപ്പോള്‍ ഒരു പറട്ടകഥ. താണ ജാതിയില്‍പ്പെട്ട ഡോക്ടര്‍ ഉന്നത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുത്തന്റെ കണ്ണില്‍ ശസ്ത്രക്രിയ ചെയ്തിട്ട് കുളിക്കരുതെന്ന് ഉപദേശിക്കുന്നു. അയിത്തജാതിക്കാരന്‍ തൊട്ടതുകൊണ്ട് കണ്ണുരോഗി കുളിക്കുന്നു. കണ്ണു നഷ്ടപ്പെടുന്നു. മറ്റേ കണ്ണിനു സുഖക്കേടു തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ അയാള്‍ ആ ഡോക്ടറെത്തന്നെ ശരണം പ്രാപിക്കുന്നു. ഏതു സ്കൂള്‍കുട്ടിയും ഇതിനെക്കാള്‍ നല്ല കതയെഴുതും. അങ്ങനെ എഴുതിയത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. ലങ്കേശിന് മോപാസാങ്ങിന്റെ ഭാവന വേണമെന്നു പറയത്തക്ക ബുദ്ധിശൂന്യത എനിക്കില്ല. പക്ഷേ poigant story എന്ന് അച്ചടിച്ച് വായനക്കാരന്റെ മുന്‍പില്‍ പാച്ചന്‍ പിള്ളയായി ആരും നില്ക്കരുത്. രാത്രി മദ്യം ആവോളം കുടിച്ചിട്ടു പകല്‍സമയത്ത് മദ്യനിരോധനമാണ് അഭികാമ്യം എന്നു പ്രസംഗിക്കരുത്.

സംഭവങ്ങള്‍

  1. വിക്തോര്‍ യൂഗൊയൊടൊരുമിച്ച് ഏതാനും ദിവസം താമസിച്ചിട്ട് ജേണലിസ്റ്റും നാടകകര്‍ത്താവുമായ Charles Edmond തിരിച്ചെത്തി. അദ്ദേഹം യൂഗോയുടെ വീട്ടില്‍ച്ചെന്ന ദിവസമാണ് നോവലിന്റെ അവസാനത്തെ വാക്യം എഴുതിയത്. ʻʻഡാന്റേ കവിതയില്‍ നിന്നു നരകം സൃഷ്ടിച്ചു. സത്യത്തില്‍ നിന്ന് അതു സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത്.ˮ
  2. പ്രശസ്തനായ ഒരു ഡാന്‍സര്‍ പല നൃത്തങ്ങളും ചെയ്തു. തല്‍ക്കാലത്തേക്കു യവനിക വീണപ്പോള്‍ മൈക്കിലൂടെ കേള്‍ക്കാറായി: ʻʻഅടുത്തതായി ശ്രീ. ഹനുമാന്റെ വേഷം കെട്ടി രംഗത്തുവരുന്നതാണ്.ˮ ജനം ഒന്നിച്ചു പറഞ്ഞു- ʻʻവേഷം കെട്ടണ്ട. അദ്ദേഹം തന്നെ സ്റ്റേജില്‍ വന്നങ്ങു നിന്നാല്‍ മതി. വേഷത്തെക്കാള്‍ തനിമ കാണും.ˮ(തിരുവനന്തപുരത്തെ മരുതംകുഴി ദേവീക്ഷേത്രത്തില്‍ സംഭവിച്ചത്.)
  3. പേര് എഴുതാന്‍ വൈഷമ്യം. മലയാളസാഹിത്യത്തില്‍ മായാത്ത മുദ്രചാര്‍ത്തിയ ഒരു നോവലിസ്റ്റുമായി (കഥാകാരനുമാണ് അദ്ദേഹം) ഞാന്‍ ഒരു സമ്മേളനത്തിനു പോയി. പോകുന്നവഴി മൊറാവ്യായുടെ We Two എന്ന നോവലിന്റെ കഥ സംഗ്രഹിച്ച് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തോടൊരുമിച്ച് ഞാന്‍ ഒരു മീറ്റിങ്ങിനു പോയി. സംഭാഷണത്തിനിടയ്ക്ക് അദ്ദേഹം ʻʻകൃഷ്ണന്‍ നായരേ മൊറാവ്യായുടെ We Two എന്ന നോവല്‍ വായിച്ചിട്ടുണ്ടോ?ˮ എന്നു ചോദിച്ച് എന്റെ മറുപടിക്ക് കാത്തുനില്ക്കാതെ ഞാന്‍ നല്കിയ കഥാസംഗ്രഹം അതേരീതിയില്‍ — വള്ളിപുളി വിസര്‍ഗം വിടാതെ — എന്നോടു തിരിച്ചു പറഞ്ഞു.
  4. എന്റെ മുത്തച്ഛന്‍ (അമ്മയുടെ അച്ഛന്‍) പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. ഒടുവില്‍, ജീവിക്കാന്‍ വേണ്ടി അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായി. മുത്തച്ഛനു കാപ്പി കൊണ്ടു കൊടുക്കുന്നത് എന്റെ ജോലിയായിരുന്നു. വെള്ളയമ്പലം ജങ്ങ്ഷനില്‍ ബസ്സ് നിറുത്തുമ്പോള്‍ കാപ്പിമൊന്ത ഞാന്‍ അദ്ദേഹത്തിന്റെ നേര്‍ക്കു നീട്ടും. ഒരു ദിവസം എന്റെ ഒരു കൂട്ടുകാരന്‍ ആ കാപ്പി കൊടുക്കല്‍ കണ്ട് ʻആരത്ʼ എന്ന് ചോദിച്ചു. ഞാന്‍ അഭിമാനഭംഗം വരാതിരിക്കാന്‍ വേണ്ടി പറഞ്ഞു: ʻʻആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സര്‍വാധികാര്യക്കാരും എക്സൈസ് കമ്മിഷ്ണറുമായിരുന്ന മാധവന്‍പിള്ളയ്ക്ക്, ʻസന്താനഗോപാലംʼ ചമ്പു എഴുതിയ കരുവേലില്‍ ഗൗരിക്കുട്ടി അമ്മയില്‍ ജനിച്ച മൂത്തപുത്രന്‍ അയ്മനം കുട്ടന്‍പിള്ളˮ. ഇതു കേട്ട് ജങ്ഷനിലെ കോണ്‍ക്രീറ്റ് ഇരുപ്പിടത്തില്‍ ഇരുന്ന ഒരു അപരിചിതന്‍ എന്റെ വാക്യം ഒന്നു തിരുത്തിപ്പറഞ്ഞു: ʻʻമൂത്തപുത്രനും ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറുമായ അയ്മനം കുട്ടന്‍പിള്ളˮ.
* * *

ചിരിയും കരച്ചിലും ʻഈസ്തെറ്റിക്കʼല്ല — സൗന്ദര്യാതമകമല്ല — എന്നു സ്പാനിഷ് തത്ത്വചിന്തകന്‍ ഒര്‍ട്ടേഗ ഇ ഗാസറ്റ് പറഞ്ഞിട്ടുണ്ട്. നോവല്‍ വായിച്ച് ʻഞാന്‍ കരഞ്ഞുʼ, ഹാസ്യകൃതി വായിച്ച് ʻഞാന്‍ പൊട്ടിച്ചിരിച്ചുʼ എന്നൊക്കെപ്പറയുന്ന വായനക്കാരന്‍ സഹൃദയനല്ല.