close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 1991 07 14"


(ദാര്‍ശനിക ഗ്രന്ഥം)
Line 88: Line 88:
 
==ദാര്‍ശനിക ഗ്രന്ഥം==
 
==ദാര്‍ശനിക ഗ്രന്ഥം==
  
[[File:Sartre.jpg|thumb|left|സാര്‍ത്ര്]]
+
[[File:JeanPaulSartre.jpg|thumb|left|സാര്‍ത്ര്]]
[[File:Sartre.jpg|thumb|right|കാന്‍റ]]
+
[[File:Kant.jpg|thumb|right|കാന്‍റ്]]
 
എനിക്കു ഫിലോസഫി വളരെ ഇഷ്ടമുള്ള വിഷയമാണ്. കോളേജില്‍ പ്രഫെസറായിരുന്ന കാലത്ത് ഫിലോസഫി എം.എ.  പരീക്ഷ എഴുതണമെന്ന് തീരുമാനിച്ചു. സിലബസ് അനുസരിച്ച് എല്ലാം പഠിച്ചു. എഴുതിയാല്‍ ഒന്നാം ക്ളാസില്‍ ജയിക്കുമെന്ന് തോന്നലുമുണ്ടായി. എങ്കിലും ഒരു കൊല്ലം കൂടി കഴിയട്ടെ എന്നങ്ങു തീരുമാനിച്ചു. മാര്‍ച്ചിലോ ഏപ്രിലോ പരീക്ഷകള്‍ നടക്കുന്ന കാലം. കോളേജ് വരാന്തയിലൂടെ നടന്നപ്പോള്‍ കുറെക്കുട്ടികള്‍ ബഹളം കൂട്ടുന്നതു കണ്ട് ഞാന്‍ അവരുടെ അടുത്തുചെന്നു കാര്യമന്വേഷിച്ചു. അവര്‍ ധര്‍മ്മരോഷത്തോടെ പറഞ്ഞു: “സാര്‍, ഞങ്ങള്‍ ഫിലോസഫി എം.എ.  പരീക്ഷയുടെ ആദ്യത്തെ പേപ്പര്‍ എഴുതിയിട്ട് ഇപ്പോള്‍ ഹാളില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ. ഞങ്ങളെ പഠിപ്പിക്കുന്ന ...സാര്‍ അദ്ദേഹത്തിന്റെ തേഡ് ക്ളാസ്സ് ഇംപ്രൂവ് ചെയ്യാനായി പരീക്ഷയെഴുതിയിരുന്നു. പക്ഷേ ഹാളിലല്ല ഇരിക്കുന്നത്. ആരും കാണാതെ വേറൊരു മുറിയില്‍ ഒറ്റയ്ക്കിരുന്ന് എഴുതുകയാണ്. അടുത്ത് തടിച്ച ഫിലോസഫി ടെക്സ്റ്റുകളും കിടക്കുന്നു. അദ്ദേഹം അവ തുറന്നു വച്ച് എഴുതുകയില്ല എന്നതിന് എന്താണുറപ്പ്? ഞങ്ങള്‍ ഇതു സമ്മതിക്കില്ല.” ബഹളം. ഞാന്‍ ഇല്ലാത്ത ചിരി വരുത്തി ചിരിച്ചിട്ട് അവിടെ നിന്നു പോയി. സാറ് പരീക്ഷ മുഴുവനും പ്രത്യേകം മുറിയില്‍ത്തന്നെയിരുന്ന് എഴുതി. ഒന്നാം ക്ലാസില്‍ ജയിച്ച് പ്രമോഷനുണ്ടായിരുന്ന സാങ്കേതിക തടസ്സം ഇല്ലാതാക്കി. അദ്ദേഹം കോപ്പിയടി നടത്തിയില്ല എന്നാണ് എന്റെ വിശ്വാസം. ആള് അത്രയ്ക്കു മാന്യനായിരുന്നു. ഏതായാലും ഈ സംഭവത്തോടെ ഞാന്‍ ഫിലോസഫിപ്പരീക്ഷ എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു. മാത്രമല്ല ഫിലോസഫി എം.എ. ജയിച്ചാല്‍ ഇംഗ്ലീഷ് എം.എ. എഴുതണമെന്നു തോന്നും. അതുകഴിഞ്ഞാല്‍ ചരിത്രം എം.എ. എഴുതാന്‍ ആഗ്രഹം ഉണ്ടാകും. പിന്നെ സംസ്കൃതം, ഹിന്ദി അങ്ങനെ പലതും. ഒടുവില്‍ എം.എ. (മലയാളം), എം.എ. (സംസ്കൃതം), എം.എ. (ഹിന്ദി) എന്നൊക്കെ എഴുതി വീതിയും നീളവുമുള്ള പലക വീട്ടിന്റെ മുന്‍പില്‍ വച്ച് റോഡിലൂടെ പോകുന്ന വിവരം കെട്ട പെണ്ണുങ്ങളെ ഭ്രമിപ്പിക്കാമെങ്കിലും സര്‍വകലാശാലയില്‍ നിന്നു കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതെങ്ങനെ എന്ന ചിന്ത എന്നെ അലട്ടുകയുണ്ടായി. ഇരുമ്പുപെട്ടികള്‍ എത്രയെണ്ണം വാങ്ങണം? വീട്ടില്‍ അവ വയ്ക്കാന്‍ സ്ഥലവുമില്ല. അതുകൊണ്ട് കൂടുതല്‍ പരീക്ഷയൊന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.
 
എനിക്കു ഫിലോസഫി വളരെ ഇഷ്ടമുള്ള വിഷയമാണ്. കോളേജില്‍ പ്രഫെസറായിരുന്ന കാലത്ത് ഫിലോസഫി എം.എ.  പരീക്ഷ എഴുതണമെന്ന് തീരുമാനിച്ചു. സിലബസ് അനുസരിച്ച് എല്ലാം പഠിച്ചു. എഴുതിയാല്‍ ഒന്നാം ക്ളാസില്‍ ജയിക്കുമെന്ന് തോന്നലുമുണ്ടായി. എങ്കിലും ഒരു കൊല്ലം കൂടി കഴിയട്ടെ എന്നങ്ങു തീരുമാനിച്ചു. മാര്‍ച്ചിലോ ഏപ്രിലോ പരീക്ഷകള്‍ നടക്കുന്ന കാലം. കോളേജ് വരാന്തയിലൂടെ നടന്നപ്പോള്‍ കുറെക്കുട്ടികള്‍ ബഹളം കൂട്ടുന്നതു കണ്ട് ഞാന്‍ അവരുടെ അടുത്തുചെന്നു കാര്യമന്വേഷിച്ചു. അവര്‍ ധര്‍മ്മരോഷത്തോടെ പറഞ്ഞു: “സാര്‍, ഞങ്ങള്‍ ഫിലോസഫി എം.എ.  പരീക്ഷയുടെ ആദ്യത്തെ പേപ്പര്‍ എഴുതിയിട്ട് ഇപ്പോള്‍ ഹാളില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ. ഞങ്ങളെ പഠിപ്പിക്കുന്ന ...സാര്‍ അദ്ദേഹത്തിന്റെ തേഡ് ക്ളാസ്സ് ഇംപ്രൂവ് ചെയ്യാനായി പരീക്ഷയെഴുതിയിരുന്നു. പക്ഷേ ഹാളിലല്ല ഇരിക്കുന്നത്. ആരും കാണാതെ വേറൊരു മുറിയില്‍ ഒറ്റയ്ക്കിരുന്ന് എഴുതുകയാണ്. അടുത്ത് തടിച്ച ഫിലോസഫി ടെക്സ്റ്റുകളും കിടക്കുന്നു. അദ്ദേഹം അവ തുറന്നു വച്ച് എഴുതുകയില്ല എന്നതിന് എന്താണുറപ്പ്? ഞങ്ങള്‍ ഇതു സമ്മതിക്കില്ല.” ബഹളം. ഞാന്‍ ഇല്ലാത്ത ചിരി വരുത്തി ചിരിച്ചിട്ട് അവിടെ നിന്നു പോയി. സാറ് പരീക്ഷ മുഴുവനും പ്രത്യേകം മുറിയില്‍ത്തന്നെയിരുന്ന് എഴുതി. ഒന്നാം ക്ലാസില്‍ ജയിച്ച് പ്രമോഷനുണ്ടായിരുന്ന സാങ്കേതിക തടസ്സം ഇല്ലാതാക്കി. അദ്ദേഹം കോപ്പിയടി നടത്തിയില്ല എന്നാണ് എന്റെ വിശ്വാസം. ആള് അത്രയ്ക്കു മാന്യനായിരുന്നു. ഏതായാലും ഈ സംഭവത്തോടെ ഞാന്‍ ഫിലോസഫിപ്പരീക്ഷ എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു. മാത്രമല്ല ഫിലോസഫി എം.എ. ജയിച്ചാല്‍ ഇംഗ്ലീഷ് എം.എ. എഴുതണമെന്നു തോന്നും. അതുകഴിഞ്ഞാല്‍ ചരിത്രം എം.എ. എഴുതാന്‍ ആഗ്രഹം ഉണ്ടാകും. പിന്നെ സംസ്കൃതം, ഹിന്ദി അങ്ങനെ പലതും. ഒടുവില്‍ എം.എ. (മലയാളം), എം.എ. (സംസ്കൃതം), എം.എ. (ഹിന്ദി) എന്നൊക്കെ എഴുതി വീതിയും നീളവുമുള്ള പലക വീട്ടിന്റെ മുന്‍പില്‍ വച്ച് റോഡിലൂടെ പോകുന്ന വിവരം കെട്ട പെണ്ണുങ്ങളെ ഭ്രമിപ്പിക്കാമെങ്കിലും സര്‍വകലാശാലയില്‍ നിന്നു കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതെങ്ങനെ എന്ന ചിന്ത എന്നെ അലട്ടുകയുണ്ടായി. ഇരുമ്പുപെട്ടികള്‍ എത്രയെണ്ണം വാങ്ങണം? വീട്ടില്‍ അവ വയ്ക്കാന്‍ സ്ഥലവുമില്ല. അതുകൊണ്ട് കൂടുതല്‍ പരീക്ഷയൊന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.
  

Revision as of 16:25, 23 March 2014

സാഹിത്യവാരഫലം
MKrishnanNair2.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 07 14
ലക്കം 826
മുൻലക്കം 1991 07 07
പിൻലക്കം 1991 07 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


തെളിഞ്ഞ പുലര്‍വേള. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നു വാതില്ക്കല്‍ പതുക്കെ തട്ടി. ശബ്ദം കേട്ടു പരിചാരിക വന്നു. കതകു തുറന്നു. ചെറുപ്പക്കാരി, കാണാന്‍ കൊള്ളാവുന്നവള്‍. ആ സൗന്ദര്യത്തിന് അഭിനന്ദനമെന്ന പോലെ ഒരു പുഞ്ചിരി അവള്‍ക്കു സമ്മാനിച്ചിട്ട് ഞാന്‍ ചോദിച്ചു: “അദ്ദേഹമില്ലേ?” “ഉണ്ട്” എന്നു കിളിനാദം. അതു പ്രസരിപ്പിച്ചിട്ട് അവള്‍ വാതില്‍പ്പടിയില്‍ കയറി വിലങ്ങനെ നില്പായി. ആ നില്പ് വകവയ്ക്കാതെ ഞാന്‍ അകത്തേക്കു കയറിയെങ്കില്‍ ആരോ പറഞ്ഞതു പോലെ അത് ‘അഡള്‍റ്ററി’ — വ്യഭിചാരം — ആകുമായിരുന്നു. എങ്കിലും ഹനുമാനെപ്പോലെ ശരീരം വലുതാക്കാനും ചെറുതാക്കാനും ഉള്ള സിദ്ധി എനിക്കുണ്ടായെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു പോയി. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ ദേഹം വലുതാക്കിക്കൊണ്ട് അകത്തേക്കു കയറുമായിരുന്നു. പക്ഷേ സാമാന്യമര്യാദയുടെ പേരില്‍ ശരീരം ആവുന്നത്ര ചെറുതാക്കികൊണ്ട് ഞാന്‍ വാതില്‍ താണ്ടി. ആ സമയത്ത് അവൾ സിദ്ധിവിശേഷംകൊൻട് സ്വന്തം ശരീരമൊന്നു വലുതാക്കി. ഡി.എച്ച്. ലോറന്‍സിനെപ്പോലെ “You touched me” എന്നു പറയണമെന്ന് എനിക്കു തോന്നിയെങ്കിലും പറഞ്ഞില്ല. ഞാന്‍ എഴുത്തുകാരന്റെ മുന്‍പിലേക്ക് ആനയിക്കപ്പെട്ടു. “സരോജം ചായ കൊണ്ടുവരൂ” എന്ന് അദ്ദേഹം അവളോടു പറഞ്ഞപ്പോള്‍ ‘അനംഗന്ന് ആയിരം വില്ലൊടിഞ്ഞു’ എന്ന് എനിക്കു തോന്നി. അവള്‍ കുറച്ചു കഴിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നു ചായ കൊണ്ടുവന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനറിയാതെ അകത്തെ മുറിയിലേക്ക് ഒന്നു നോക്കിപ്പോയി. “സ്ത്രീരൂപിയാം കദനമോയിവളെന്നു തോന്നും” എന്ന മട്ടില്‍ ഒരാള്‍. എഴുത്തുകാരന്റെ ഭാര്യ. അവര്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വരാന്‍ ധൈര്യപ്പെടുന്നില്ല. സഹതാപത്തിന്റെ ഒരു നേരിയ രശ്മി ആ സ്ത്രീരൂപത്തിലേക്ക് എന്റെ നേത്രത്തില്‍ നിന്നു പോകുന്നതു കണ്ടിട്ടാവണം അദ്ദേഹം അരുളി ചെയ്തു. “മിസ്റ്റര്‍ കൃഷ്ണന്‍ നായര്‍, എഴുതണമെങ്കില്‍ പ്രചോദനം വേണം. ആ പ്രചോദനം യുവത്വത്തില്‍നിന്നേ ലഭിക്കൂ. അതിൽ ഭാര്യ തടസ്സം സൃഷ്ടിക്കരുത്. തടസ്സമുണ്ടാക്കിയാല്‍ അതു വകവയ്ക്കുകയുമരുത്.” അകത്തു നില്ക്കുന്ന രൂപത്തെ നോക്കി ഞാന്‍ വീണ്ടും സങ്കടപ്പെട്ടു. എഴുത്തുകാരനായ ആ ദശാനനനെ ഞാന്‍ വെറുക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ സഹായം ആ കാലയളവില്‍ എനിക്കു വേണമായിരുന്നു. അതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മയ്ക്കു രാമയ്യന്‍ ദളവയെന്നപോലെ, ധര്‍മ്മരാജാവിനു കേശവപിള്ളയെന്നപോലെ, സി.പി. രാമസ്വാമി അയ്യര്‍ക്കു ചിദംബരമെന്ന പോലെ ഞാന്‍ അദ്ദേഹത്തിനു സേവനമനുഷ്ഠിച്ചു. സ്ത്രീയുടെ ദുഃഖത്തെ ഞാനിന്നു മഹാദുഖമായി കാണുന്നതിനു കാരണം ആ വീട്ടിനകത്തു കണ്ട കദനരൂപം തന്നെയാണ്. പുരുഷന്റെ ക്രൂരതയെ വലിയ ക്രൂരതയായി ഞാന്‍ ചിത്രീകരിക്കുന്നതിനു ഹേതു ആ എഴുത്തുകാരന്റെ പ്രചോദനകേന്ദ്രത്തെക്കുറിച്ചുള്ള പ്രസ്താവമാണ്.

സുഗതകുമാരി

സുഗതകുമാരി

ജീവിതം ധന്യമാകുന്ന നിമിഷങ്ങളുണ്ട്. ആ രീതിയിലൊരു നിമിഷമാണു ശ്രീമതി സുഗതകുമാരിയുടെ “ഇത് മഹാഭാരതം” എന്ന ചേതോഹരമായ കാവ്യം എനിക്കു നല്കിയത് (മാതൃഭൂമി). നിമിഷങ്ങള്‍ മഹാകവി പറഞ്ഞതുപോലെ ചിത്രശലഭങ്ങള്‍ എന്ന മാതിരി പറന്നുപോകും. ഈ നിമിഷമാകട്ടെ ഘനീഭവിച്ച സൗന്ദര്യം പോലെ, ഉന്നമനശക്തിയുടെ പ്രതീകംപോലെ എന്റെ തൊട്ടടുത്തു നില്ക്കുന്നു. അതിന്റെ കണ്ണഞ്ചിക്കുന്ന കമനീയത്യും ഉദാത്തമണ്ഡലത്തിലേക്ക് നയിക്കുന്ന ചലനാത്മകശക്തിയും എനിക്ക് ആഹ്ളാദാതിരേകം ഉളവാക്കുന്നു. ഈ അനുഭവങ്ങള്‍ എനിക്കു പ്രദാനം ചെയ്ത കവിക്ക് നന്ദി. “നീട്ടിയോരു കൈക്കുമ്പിളില്‍ ജലം വാര്‍ത്തുതന്ന നിന്‍ കനിവിനും നന്ദി”.

ഇരുട്ടുകീറുന്ന മിന്നാമിനുങ്ങിനെ കണ്ടിട്ടില്ലേ? സ്ഫടികം പിളര്‍ക്കുന്ന വജ്രസൂചി കണ്ടിട്ടില്ലേ? അമ്മട്ടില്‍ മനസ്സുകൊണ്ടു സത്യത്തിന്റെ സമതലം പിളര്‍ന്ന് അതിനപ്പുറമുള്ള സത്യാത്മകതയിലേക്കു കവി ചെല്ലുന്നു. വിഭജിക്കപ്പെട്ട ഭാരതം. അതിന്റെ രക്തസാക്ഷിയായിത്തീര്‍ന്ന ഗാന്ധിജി, വിഷമായി പ്രവഹിക്കുന്ന ഗംഗ, ദാഹമകറ്റാന്‍ മദ്യം നീട്ടുന്ന നഗരം, വേളിപ്പട്ടുപുടവയില്‍ പടര്‍ന്നുപിടിക്കുന്ന അഗ്നി, ഇങ്ങനെ വിനാശപര്‍വമായിബ്ഭവിച്ച ഭാരതത്തിലും ഒരാധ്യാത്മികപ്രസരം.

“ഇനിയും മുറിക്കാത്തൊരൊറ്റയാല്‍ച്ചോട്ടിലാ
പഴയ പാന്ഥന്‍ വന്നിരിക്കുന്നു. ശാന്തമായ്
മുളവീണ കയ്യിലെടുക്കുന്നു, മൂളുന്നു
ചെറുതന്തിയിപ്പൊഴും ‘നേതി നേതി’”

ഭാരതത്തിന്റെ വിനാശപര്‍വം ശാപപര്‍വത്തിലേക്കു നീളുന്നു. പണ്ടു കണ്ണന്‍ കാളിയനെ ചവിട്ടിത്താഴ്ത്തിയെങ്കിലും അവന്‍ പോയിട്ടില്ല. വിഷക്കാറ്റൂ വന്ന് ഊതുന്നു. അതാ മറ്റൊരു ചിത എരിയുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും ഈ ദ്വന്ദഭാവങ്ങളില്‍ ആദ്യത്തേതായ നൃശംസതയ്ക്കു പ്രാമുഖ്യം സംഭവിച്ചിരിക്കുന്ന ഈ കാലയളവില്‍ ശാപപര്‍വം ശാന്തിപര്‍വത്തിലേക്കു ചെല്ലുമോ? ചെല്ലും എന്നാണ് പ്രസാദാത്മകത്വത്തില്‍ വിശ്വസിക്കുന്ന കവി പ്രഖ്യാപിക്കുന്നത്:

എവിടെയോ കണ്ടതാണീമുഖം? ശാന്തമായ്
അവിടുന്നു മെല്ലെപ്പറഞ്ഞിടുന്നു:
തളരൊല്ല, പതിവുള്ളതാണിതെല്ലാം, നൂറു
തവണയാവര്‍ത്തിച്ചതാണിതെല്ലാം!
ഇതു മഹാഭാരതകഥ; യുദ്ധപര്‍വമാ-
ണിതു ശാന്തിപര്‍വത്തിലേക്കു നീളും.

ഈ വരികളിലെത്തുമ്പോള്‍ ശാന്തിയുടെ മണ്ഡലത്തിലേക്ക് അനുവാചകഹൃദയം നയിക്കപ്പെടുന്നു. കവിതയുടെ വിപഞ്ചികാനാദം വരുത്തുന്ന പരിവര്‍ത്തനമാണിത്. അപ്പോള്‍ ഇന്നത്തെ പ്രചണ്ഡമാരുതനെയും അഗ്നിവര്‍ഷത്തെയും മനസ്സിന്റെ സമനിലയോടെ വീക്ഷിക്കാന്‍ അനുവാചകനു കഴിയുന്നു.

ഞാന്‍ ഒരിക്കല്‍ ഇടപ്പള്ളി രാഘവന്‍ പിള്ളയോടൊരുമിച്ച് തിരുവനന്തപുരത്തെ പാറ്റൂര്‍ മുക്കില്‍നിന്ന് വഞ്ചിയൂര്‍ ജങ്ങ്ഷനിലേക്കു നടക്കുമ്പോള്‍ — ക്രിസ്‌മസ് കാലമായിരുന്നു അന്ന് — ഒരു സുന്ദരിപ്പെണ്‍കുട്ടി ക്രിസ്‌മസ് ദീപം വര്‍ണ്ണോജ്ജ്വലമായ കടലാസുകൂടിനുള്ളില്‍ ഒതുക്കി ഭവനത്തിന്റെ രണ്ടാം നിലയിലെ മേൽ‌ത്തട്ടില്‍ തൂക്കുന്നതു കണ്ടു. ചുറ്റുമുള്ള അന്ധകാരം അതോടെ നീങ്ങി. മെഴുകുദീപത്തിന്റെ മയൂഖങ്ങളേറ്റ് അവളുടെ മുഖം കൂടുതല്‍ തിളങ്ങി. ഇന്നത്തെ കൊടുംതിമിരത്തില്‍ വെള്ളിവെളിച്ചം വിതറുന്ന ദീപമാണ് സുഗതകുമാരിയുടെ ഈ കാവ്യം.

മൂര്‍ത്തം

കീര്‍ക്കഗൊര്‍

ഡാനിഷ് തത്ത്വചിന്തകന്‍ കീര്‍ക്കഗൊറിന്റെ (Kierkegaard) “The Concept of Dread” പണ്ടെങ്ങോ വായിച്ചതില്‍ നിന്ന് ഒരു ഭാഗം ഓര്‍മ്മയിലെത്തുന്നു. മനുഷ്യനെസ്സംബന്ധിച്ച പലതും പ്രകൃതി അയാളില്‍നിന്ന് ഒളിച്ചുവയ്ക്കുന്നില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. രക്തത്തിന്റെ പ്രവാഹം, കുടലുകളുടെ വക്രതകള്‍ ഇവയൊന്നും മനുഷ്യനു കാണാന്‍ വയ്യ. സ്ഫടികനിര്‍മ്മിതമായ ഒരു പഞ്ജരത്തില്‍ മനുഷ്യനെ ഇരുത്തിയിട്ടു പ്രകൃതി താക്കോല്‍ എവിടെയോ എറിഞ്ഞു കളഞ്ഞു. ഇത്രയും കീര്‍ക്കഗൊറിന്റെ അഭിപ്രായം. ഈ താക്കോല്‍ കണ്ടുപിടിക്കാനുള്ള യത്നത്തില്‍ നിന്നാണ് മനുഷ്യന്റെ സന്ത്രാസമുണ്ടായതെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ ഭയത്തെ, ഉത്കണ്ഠയെ മൂര്‍ത്തമായി പ്രതിപാദിക്കുന്ന ശ്രീ. അക്‌ബര്‍ കക്കട്ടലിന്റെ “പൂച്ചക്കണ്ണ്” എന്ന ചെറുകഥയ്ക്കു (മാതൃഭൂമി) ചാരുതയുണ്ട്. പ്രഭാകരന്‍ കൺടക്ടറായിരിക്കുന്ന ബസ്സില്‍ പൂച്ചക്കണ്ണുള്ള ഒരു കഷണ്ടിക്കാരന്‍ എപ്പോഴും സഞ്ചരിക്കുന്നു. കാമത്തിന്റെ അദമ്യശക്തികൊണ്ടു ഒരു വിദ്യാര്‍ത്ഥിനിയോടു സംസാരിച്ച പ്രഭാകരനെ സൂക്ഷിക്കാന്‍ അവളുടെ അച്ഛന്‍ ഏര്‍പ്പാടു ചെയ്ത ചാരനല്ലേ അയാള്‍ എന്നു കൺടക്ടര്‍ക്കു സംശയം. അതിന്റെ പേരിലുള്ള പേടി. നല്ല ഡ്രൈവര്‍ക്കു കിട്ടാന്‍ ഇടയുള്ള സമ്മാനം നിശ്ചയിക്കാന്‍ ബസ്സില്‍ കയറുന്ന വിധികർത്താവണോ അയാളെന്ന് ഡ്രൈവര്‍ക്കു സംശയം. ഒടുവില്‍ സംശയത്തിനു പരിഹാരം നല്കാതെ കഥ പര്യവസാനത്തില്‍ കൊണ്ടുവരുന്നു കഥാകാരന്‍.

നിര്‍വചനങ്ങള്‍

ലഗ്ഗിജ്
മദ്രാസ് തീവണ്ടിയാപ്പീസിലിറങ്ങിയാല്‍ ഇതിനുള്ള വിലയെക്കാള്‍ മൂന്നിരട്ടി കൂലി പോര്‍ട്ടര്‍മാര്‍ക്കു കൊടുക്കേണ്ട ഭാണ്ഡം.
അത്ഭുതാവഹം
അവതാരിക എഴുതിക്കൊടുമ്പോള്‍ കൃഷ്ണപിള്ളസ്സാര്‍ നിര്‍ലോപം പ്രയോഗിച്ചിരുന്ന ഒരുവാക്കിന്റെ പര്യായം.
അച്ഛന്‍
തിരുമണ്ടനായ മകനെ ഐസ്റ്റൈനായി ചിത്രീകരിക്കുന്ന പാവം.
തിരഞ്ഞെടുപ്പ്
ധനികരുടെ ബാങ്ക് ബാലന്‍സില്‍ ഗണ്യമായ കുറവു വരുത്തുകയും ജാഥയില്‍ പങ്കുകൊള്ളുന്നവര്‍ക്കു കഷ്ടപ്പാട് ഇല്ലാതാക്കുകയും ചെയ്യുന്ന ഏര്‍പ്പാട്.
എന്ത്
റ്റെലിവിഷന്‍ സെറ്റ് തുറന്നുനോക്കി സ്‌ക്രൂഡ്രൈവര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചതിനുശേഷം നന്നാക്കുന്നവന്‍ കൂലി പറയുമ്പോള്‍ സെറ്റിന്റെ ഉടമസ്ഥന്റെ മൂലാധാരത്തില്‍നിന്ന് ഉയര്‍ന്നു വായില്‍ക്കൂടി വരുന്ന വൈഖരി.
ചങ്ങമ്പുഴ
നമ്മുടെ ചില കവികള്‍ക്കു ചരമസ്മാരകക്കുറിപ്പായി കൊത്തിവയ്ക്കാവുന്ന ഒരു വീട്ടുപേര്.
പേടി
സുന്ദരിയായ യുവതിയെ മേയ്ക്കപ്പ് കൊണ്ടു വൈരൂപ്യമുള്ളവളാക്കി കതിര്‍മണ്ഡപത്തില്‍ കയറ്റുമ്പോള്‍ അവളെ മുന്‍പു കണ്ടിട്ടുള്ളവര്‍ക്ക് ഉണ്ടാകുന്ന ഒരു തരം വികാരം.
ചിരി
സുഹാസിനി എന്ന സുന്ദരിയെ കൂടുതല്‍ സുന്ദരിയാക്കുന്നത്.
പൂതന
കാണാന്‍ കൊള്ളാവുന്ന ഏതു യുവതിയും ബ്യൂട്ടി പാര്‍ലറില്‍ കയറിയിട്ട് തിരിച്ചിറങ്ങുമ്പോള്‍ വിളിക്കാവുന്ന പേര്.
റ്റെലിവിഷന്‍
ഉറക്കഗുളികയ്ക്കു പകരം ഉപയോഗിക്കാവുന്നത്.
സയന്‍സ് ഫിക്ഷന്‍
എച്ച്.ജി. വെല്‍സ് എഴുതിയാലും വര്‍ജ്ജിക്കപ്പെടേണ്ടത്. ഡിക്റ്ററ്റീവ് നോവലുകള്‍പോലെ നിന്ദ്യം.

സുന്ദരമായ കാഴ്ചയേത്?”

നേര്‍ത്ത വെൺമേഘത്തിനു പിറകില്‍ പൂര്‍ണ്ണചന്ദ്രനെ കാണുന്നത്. സുതാര്യമായ യവനികയ്ക്കു പിറകില്‍ സൗന്ദര്യമുള്ള മുഖം പ്രത്യക്ഷപ്പെടുന്നത്.

ട്രിക്ക്

Surprise ending എന്ന കഥാവിഭാഗത്തെക്കുറിച്ച് ഞാനെത്ര തവണയാണ് ഈ കോളത്തിലെഴുതിയത്. ഇനിയും അതാവര്‍ത്തിക്കാന്‍ എനിക്കു ലജ്ജയാണ്. കഥയുടെ അവസാനത്തില്‍ ഒരു ‘റ്റ്വിസ്റ്റ്’ — വളച്ചുതിരിക്കല്‍ — നടത്തി വായനക്കാരന്റെ അത്ഭുതവികാരത്തെ ഉദ്ദീപിപ്പിക്കുന്ന ഇത്തരം കഥകളുടെ കാലം എന്നേ കഴിഞ്ഞു. ഓ. ഹെന്‍ട്രിയായിരുന്നു അതിന്റെ ഉദ്ഘോഷകന്‍. ഒരിക്കല്‍ ആ അത്ഭുതാംശം ഗ്രഹിച്ചു കഴിഞ്ഞാല്‍ ആരും ആ കഥ വായിക്കാന്‍ മെനക്കെടില്ല. അതുകൊണ്ടാണ് ഹെന്‍ട്രിയുടെ കഥകള്‍ ഇന്നാരും വായിക്കാത്തത്. സാഹിത്യചരിത്രത്തില്‍പ്പോലും അദ്ദേഹത്തിന്റെ പേരില്ല.

ആഖ്യാനം കലാപരമാകണമെങ്കില്‍ അത് ഭാവാത്മകമാകണം. ഭാവാത്മകത്വമില്ലാത്ത ആഖ്യാനത്തിന് കലയുടെ മേന്മയില്ല. തകഴിയുടെ “മാഞ്ചുവട്ടില്‍”, ബഷീറിന്റെ “നീലവെളിച്ചം”, ഈ കഥകള്‍ ഉത്കൃഷ്ടങ്ങളായത് ഭാവഭദ്രമായ ആഖ്യാനത്താലാണ്. അത്ഭൂതാംശത്തില്‍ മാത്രം മനസ്സിരുത്തി കഥ പറയുമ്പോള്‍ അത് യാന്ത്രികമാകുന്നു. പൊള്ളയായി മാറുന്നു. ഇതുതന്നെയാണ് ശ്രീ. പി. ചന്ദ്രശേഖരന്റെ “പാഠഭേദം” എന്ന ചെറുകഥയുടെ ന്യൂനത (ദേശാഭിമാനി വാരിക). ബുദ്ധിശാലിയെങ്കിലും തെമ്മാടിയായ വിദ്യാര്‍ത്ഥിയെ സ്ക്കൂളില്‍നിന്നു പറഞ്ഞയയ്ക്കാന്‍ ഹെഡ്‌മാസ്റ്റര്‍ തീരുമാനിക്കുന്നു. വിദ്യാര്‍ത്ഥിയുടെ അമ്മ വന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു അതു ചെയ്യരുതെന്ന്. അവള്‍ തന്റെ ശിഷ്യത്തിയായിരുന്നുവെന്നു ഗ്രഹിക്കുമ്പോള്‍ ഹെഡ്‌മാസ്റ്ററുടെ മനസ്സ് അലിയുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ ദാരിദ്ര്യം കൊണ്ട് വിദ്യാഭ്യാസം മതിയാക്കി ഒരു വീട്ടിലെ പരിചാരികയായി പോയി. അവളാണ് മകനുവേണ്ടി അപേക്ഷയുമായി എത്തിയത്. എന്തിന് വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്ന് ഹെഡ്‌മാസ്റ്റര്‍ അന്വേഷിച്ചപ്പോള്‍ അവന്‍ തന്നെ മറുപടി പറഞ്ഞു. “എന്റെ അമ്മ പിഴച്ചുണ്ടായതാണ് ഞാനെന്ന്... അവന്‍ പറഞ്ഞപ്പൊ.” ഇതാണ് Surprise ending. മുന്‍പു പ്രയോഗിച്ച ഒരലങ്കാരം വീണ്ടും. രഹസ്യം മനസ്സിലാക്കിയ ചീട്ടുവിദ്യ വിരസമായിത്തീരുന്നതുപോലെ ഇക്കഥയുടെ രണ്ടാമത്തെ പാരായണം വിരസമായിത്തീരും. ജേണലിസത്തോടു മാത്രം ബന്ധപ്പെട്ട ഈ ട്രിക്കുകള്‍ എല്ലാക്കഥാകാരന്മാരും ഒഴിവാക്കേണ്ടതാണ്.

* * *

പണമില്ലാത്തതുകൊണ്ട് വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസം മതിയാക്കിയെന്നും പരിചാരികയായി പോയിയെന്നും അപ്പോള്‍ ഒരുത്തനു വഴങ്ങാന്‍ നിര്‍ബ്ബദ്ധയായിയെന്നും പറഞ്ഞാല്‍ കഥയാവുകയില്ല. കാര്യകാരണങ്ങള്‍ യുക്തിപരമായി പ്രതിപാദിക്കുന്നതല്ല കല. നമുക്ക് അറിയാവുന്ന വസ്തുക്കളെ ആവിഷ്കരിച്ച് ഒരു നൂതന ദര്‍ശനത്തിലേക്ക് — കാഴ്ചയിലേക്ക് — നമ്മെ നയിക്കുന്നതാണ് അത്. പ്രശ്നപരിഹാരം കലാകാരന്റെ കര്‍ത്തവ്യമല്ല. പ്രശ്ന്ങ്ങളുടെ പ്രതിപാദനത്തിലൂടെ നമ്മെ അനുധ്യാനത്തിലേക്കു കൊണ്ടുചെല്ലുക എന്നതാണ് അയാളുടെ ജോലി.

സദൃശ്യങ്ങളായ മാനസികനിലകള്‍

കമ്യൂ

സവിശേഷതയാര്‍ന്ന മാനസികനിലയും പരിതസ്ഥിതിയും അവയില്‍നിന്ന് വിഭിന്നമായ മാനസികനില വ്യക്തിക്കുണ്ടാക്കുമെന്നതിന് നിദര്‍ശകമാണ് കമ്യൂവിന്റെ “The Adulterous Women” എന്ന മഹനീയമായ ചെറുകഥ. രണ്ട് അള്‍ജീരിയന്‍ വെള്ളക്കാര്‍ — ഭാര്യയും ഭര്‍ത്താവും — തെക്കേ അള്‍ജീരിയയിലേക്കു പോവുകയാണ്. അയാള്‍ ടെക്സ്റ്റൈൽസ് കച്ചവടക്കാരന്‍ ബെര്‍നൂസ് burnoose a hooded mantle ... മിണ്ടാതിരിക്കുന്ന അറബികളാണ് ബസ്സില്‍ അവരുടെകൂടെ സഞ്ചരിക്കുന്നത്. അവരുടെ നിശബ്ദ്തയും ആലസ്യവും അവളെ പീഡിപ്പിച്ചു. ബസ്സ് കാലത്താണ് യാത്രയാരംഭിച്ചത്. പക്ഷേ അറബികളുടെ മിണ്ടാട്ടമില്ലായ്മയും ചേഷ്ടാരാഹിത്യവുംകൊണ്ട് വളരെ ദിവസങ്ങളായി താന്‍ യാത്രചെയ്യുകയാണ് എന്ന് അവള്‍ക്കു തോന്നല്‍. ആ യാത്ര തന്നെ അവള്‍ക്കിഷ്ടമില്ലായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധം കൊണ്ടാണ് അവള്‍ ഇറങ്ങിത്തിരിച്ചത്. ആകെക്കൂടി വൈരസ്യം. അര്‍ദ്ധരാത്രിയായി. വൃക്ഷങ്ങളുടെയും ഭവനങ്ങളുടെയും മുകളില്‍ നക്ഷത്രമാലകള്‍ കറുത്ത ആകാശത്തുനിന്നു തൂങ്ങിക്കിടക്കുന്നു. ഹോട്ടലില്‍ ഉറങ്ങുന്ന ഭര്‍ത്താവിനെ വിട്ട് അവള്‍ പുറത്തേക്കോടി. വിറയ്ക്കുകയാണ് അവള്‍. അന്തരീക്ഷത്തില്‍ ആയിരമായിരം നക്ഷത്രങ്ങള്‍. ചിലതു പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. അവള്‍ തണുപ്പു മറന്നു. ജീവിതത്തിന്റെ ഉന്മാദാവസ്ഥ മറന്നു. ജീവിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും തീവ്രവേദന മറന്നു. “At the same time, she seemed to recover her roots and the sap again rose in her body, which has ceased trembling”. പ്രകൃതിയുമായി അവള്‍ക്കു യോഗാത്മക സംസര്‍ഗം (mystical communion) ഉണ്ടായി. എന്റെ വിലക്ഷണമായ സംക്ഷേപത്തില്‍ നിന്നു തന്നെ ചെറുകഥയുടെ മഹനീയത ഗ്രഹിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ഒരു മാനസികാവസ്ഥ അതിനു തുല്യമായ മാനസികാവസ്ഥ ഉളവാക്കുന്നതിന് ഉദാഹരണമായി ശ്രീ. സുന്ദര്‍ കലാകൗമുദിയിലെഴുതിയ “മടിയില്‍ നിറയെ മഞ്ചാടിമണികളുമായി” എന്ന കഥയെ സ്വീകരിക്കാം. ഭർത്താവും മക്കളുമൊക്കെ നഷ്ടപ്പെട്ടിട്ടും അവരെ കാത്തിരിക്കുന്ന ഒരു വൃദ്ധ. മഞ്ചാടിമുത്തുകൾ ശേഖരിക്കുന്ന പ്രവൃത്തിയിൽ ദുഃഖമൊതുക്കുന്നതു കണ്ട് അച്ഛനമ്മമാരെ അവഗണിക്കുന്ന ഒരുത്തന് സദൃശമായ മാനസികനിലയുണ്ടാകുന്നു. ഇതുണ്ടാകുന്നതിനെ ഭംഗിയായി ചിത്രീകരിച്ചിട്ട് കഥാകാരൻ ഒരു മാനുഷികമൂല്യത്തെ ഉയർത്തിപ്പിടിക്കുകയും നമ്മെക്കൊണ്ട് ചിന്തിപ്പിക്കുകയും അവിടെനിന്ന് പ്രശാന്താവസ്ഥയിലേയ്ക്കു നയിക്കുകയും ചെയ്യുന്നു.

ദാര്‍ശനിക ഗ്രന്ഥം

File:JeanPaulSartre.jpg
സാര്‍ത്ര്
കാന്‍റ്

എനിക്കു ഫിലോസഫി വളരെ ഇഷ്ടമുള്ള വിഷയമാണ്. കോളേജില്‍ പ്രഫെസറായിരുന്ന കാലത്ത് ഫിലോസഫി എം.എ. പരീക്ഷ എഴുതണമെന്ന് തീരുമാനിച്ചു. സിലബസ് അനുസരിച്ച് എല്ലാം പഠിച്ചു. എഴുതിയാല്‍ ഒന്നാം ക്ളാസില്‍ ജയിക്കുമെന്ന് തോന്നലുമുണ്ടായി. എങ്കിലും ഒരു കൊല്ലം കൂടി കഴിയട്ടെ എന്നങ്ങു തീരുമാനിച്ചു. മാര്‍ച്ചിലോ ഏപ്രിലോ പരീക്ഷകള്‍ നടക്കുന്ന കാലം. കോളേജ് വരാന്തയിലൂടെ നടന്നപ്പോള്‍ കുറെക്കുട്ടികള്‍ ബഹളം കൂട്ടുന്നതു കണ്ട് ഞാന്‍ അവരുടെ അടുത്തുചെന്നു കാര്യമന്വേഷിച്ചു. അവര്‍ ധര്‍മ്മരോഷത്തോടെ പറഞ്ഞു: “സാര്‍, ഞങ്ങള്‍ ഫിലോസഫി എം.എ. പരീക്ഷയുടെ ആദ്യത്തെ പേപ്പര്‍ എഴുതിയിട്ട് ഇപ്പോള്‍ ഹാളില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ. ഞങ്ങളെ പഠിപ്പിക്കുന്ന ...സാര്‍ അദ്ദേഹത്തിന്റെ തേഡ് ക്ളാസ്സ് ഇംപ്രൂവ് ചെയ്യാനായി പരീക്ഷയെഴുതിയിരുന്നു. പക്ഷേ ഹാളിലല്ല ഇരിക്കുന്നത്. ആരും കാണാതെ വേറൊരു മുറിയില്‍ ഒറ്റയ്ക്കിരുന്ന് എഴുതുകയാണ്. അടുത്ത് തടിച്ച ഫിലോസഫി ടെക്സ്റ്റുകളും കിടക്കുന്നു. അദ്ദേഹം അവ തുറന്നു വച്ച് എഴുതുകയില്ല എന്നതിന് എന്താണുറപ്പ്? ഞങ്ങള്‍ ഇതു സമ്മതിക്കില്ല.” ബഹളം. ഞാന്‍ ഇല്ലാത്ത ചിരി വരുത്തി ചിരിച്ചിട്ട് അവിടെ നിന്നു പോയി. സാറ് പരീക്ഷ മുഴുവനും പ്രത്യേകം മുറിയില്‍ത്തന്നെയിരുന്ന് എഴുതി. ഒന്നാം ക്ലാസില്‍ ജയിച്ച് പ്രമോഷനുണ്ടായിരുന്ന സാങ്കേതിക തടസ്സം ഇല്ലാതാക്കി. അദ്ദേഹം കോപ്പിയടി നടത്തിയില്ല എന്നാണ് എന്റെ വിശ്വാസം. ആള് അത്രയ്ക്കു മാന്യനായിരുന്നു. ഏതായാലും ഈ സംഭവത്തോടെ ഞാന്‍ ഫിലോസഫിപ്പരീക്ഷ എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു. മാത്രമല്ല ഫിലോസഫി എം.എ. ജയിച്ചാല്‍ ഇംഗ്ലീഷ് എം.എ. എഴുതണമെന്നു തോന്നും. അതുകഴിഞ്ഞാല്‍ ചരിത്രം എം.എ. എഴുതാന്‍ ആഗ്രഹം ഉണ്ടാകും. പിന്നെ സംസ്കൃതം, ഹിന്ദി അങ്ങനെ പലതും. ഒടുവില്‍ എം.എ. (മലയാളം), എം.എ. (സംസ്കൃതം), എം.എ. (ഹിന്ദി) എന്നൊക്കെ എഴുതി വീതിയും നീളവുമുള്ള പലക വീട്ടിന്റെ മുന്‍പില്‍ വച്ച് റോഡിലൂടെ പോകുന്ന വിവരം കെട്ട പെണ്ണുങ്ങളെ ഭ്രമിപ്പിക്കാമെങ്കിലും സര്‍വകലാശാലയില്‍ നിന്നു കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതെങ്ങനെ എന്ന ചിന്ത എന്നെ അലട്ടുകയുണ്ടായി. ഇരുമ്പുപെട്ടികള്‍ എത്രയെണ്ണം വാങ്ങണം? വീട്ടില്‍ അവ വയ്ക്കാന്‍ സ്ഥലവുമില്ല. അതുകൊണ്ട് കൂടുതല്‍ പരീക്ഷയൊന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.

ഇത്രയും എഴുതിയത് ഫിലോസഫിയില്‍, എനിക്ക് ഒട്ടൊക്കെ അറിവുണ്ടെന്നു വായനക്കാരെ അറിയിക്കാനാണ്. ആ അറിവിന്റെ ബലത്തോടുകൂടി പറയട്ടെ, Samuel Enoch Stumpf എഴുതിയ Philosophy — History and Problems, McGraw- Hill International Edition, $13.95 നല്ല പുസ്തകമാണെന്ന്.

കാന്‍റിന്റെയോ സാര്‍ത്രിന്റെയോ മൗലികകൃതികള്‍ വായിക്കുന്ന ആളിന് അവ സമ്പൂര്‍ണ്ണമായും മനസ്സിലായില്ലെന്നു വരും. ആ കൃതികളെ അവലംബിച്ച് വേറൊരാള്‍ എഴുതുന്ന പ്രബന്ധത്തിന് പോരായ്മയുണ്ടായേ മതിയാകൂ. അതുകൊണ്ട് പടിഞ്ഞാറന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള ദീര്‍ഘമായ പ്രതിപാദനം ഒന്നാം ഭാഗത്തില്‍, മൗലിക കൃതികളില്‍ നിന്നു സംഗതങ്ങളായ ഭാഗങ്ങള്‍ രണ്ടാം ഭാഗത്തില്‍ ഇങ്ങനെയാണ് ഈ പുസ്തകത്തിന്റെ സംവിധാനം. ബി.സി. അറുന്നൂറു തൊട്ട് ആധുനികകാലം വരെയുള്ള തത്ത്വചിന്താപ്രതിപാദനം ഈ ഗ്രന്ഥമുള്‍ക്കൊള്ളുന്നു.

ചോദ്യം ഉത്തരം

സ്വദേശസ്നേഹമുള്ളവരെ നാം ബഹുമാനിക്കുന്നു. ധീരപ്രവൃത്തി ചെയ്യുന്നവരെ ആദരിക്കുന്നു. എന്നാല്‍ അന്യോന്യം സ്നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും ബഹുമാനിക്കുന്നില്ല. എന്തുകൊണ്ടാണിത്?

സ്ത്രീയുടെയും പുരുഷന്റെയും സ്നേഹമെന്ന വികാരത്തോടു മറ്റുള്ളവര്‍ക്കു പുച്ഛമാണ്. അതിനാലാന് പ്രേമപ്രകടനം മറ്റുള്ളവന്റെ കല്ലേറിലും കൂവലിലും പര്യവസാനിക്കുന്നത്. കാരണം അസൂയയാവാം.

മിക്ക സ്ത്രീകളും വിവാഹം കഴിഞ്ഞാലുടന്‍ വൃദ്ധകളാകുന്നത് എന്തുകൊണ്ട്?

കല്യാണം കഴിച്ചുകൊണ്ടു പോകുന്നത് വെമ്പായം, വെളിയം, കോത്താഴം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ യുവതി പെട്ടന്നു വൃദ്ധയാകും. ഞാന്‍ ആ സ്ഥലങ്ങളിലുള്ളവരെ ആക്ഷേപിക്കുകയല്ല. ഗ്രാമപ്രദേശങ്ങള്‍ സ്ത്രീ സൗന്ദര്യത്തെ ഇല്ലാതാക്കും എന്നേ എനിക്കു പറയാനുള്ളൂ. അതേ സ്ത്രീകള്‍ പട്ടണത്തില്‍ താമസിക്കുകയാണെങ്കില്‍ അത്രയ്ക്കു വൃദ്ധകളാകുകയില്ല.

വൈലോപ്പിള്ളിയുടേയും ചങ്ങമ്പുഴയുടെയും കവിതകള്‍ക്കുള്ള വ്യത്യാസമെന്താണ്?

വൈലോപ്പിള്ളിയുടെ പദപഞജരത്തിനകത്ത് ആശയമാകുന്ന പക്ഷി ഇരുന്നു പിടയ്ക്കുന്നു. ചങ്ങമ്പുഴയുടെ പദപഞജരത്തിനകത്തെ പഞ്ചവര്‍ണ്ണകിളി അനങ്ങാതെയിരിക്കുന്നു.

പൂവാലന്മാര്‍ എന്റെ പിറകേ നടന്നു ശല്യംചെയ്യുന്നു. എന്താണ് മാര്‍ഗ്ഗം അതില്ലാതാക്കാന്‍?

പെണ്ണു പ്രോത്സാഹിപ്പിച്ചാലേ ആണുങ്ങള്‍ പിറകേ നടക്കൂ. അന്തസുള്ള ഒരു പെണ്‍കുട്ടിയേയും ആരും ശല്യപ്പെടുത്തുകയില്ല.

പുരുഷന്‍ ക്രൂരനും സ്ത്രീ കാരുണ്യമുള്ളവളും അല്ലേ?

അതെ. പക്ഷേ ക്രൂരനായ പുരുഷന്‍ പെട്ടന്നു ദയയുള്ളവനാകും. സ്ത്രീ ക്രൂരയായാല്‍ ദയയുള്ളവളാകില്ല.

സ്ത്രീകള്‍ക്കു ഏതുതരം പുരുഷന്മാരോടു കഴിഞ്ഞുകൂടാനാണ് പ്രയാസം?

അതിമദ്യപന്‍, അതിരുകടന്ന അനുഷ്ഠാന നിഷ്ഠയുള്ളവന്‍ ഇവരുടെ ഭാര്യമാരാകുന്ന സ്ത്രീകള്‍ ഭാഗ്യഹീനകള്‍. ഈരണ്ടുപേരെയും സഹിച്ചാലും അതിഭക്തനെ സ്ത്രീക്കു സഹിക്കാനാവില്ല. കാലത്ത് ഒരു മണിക്കൂര്‍ പൂജ. സന്ധ്യക്കു അമ്പലത്തില്‍പ്പോക്ക്. വീട്ടില്‍ വന്നിട്ട് ഒരു മണിക്കൂര്‍ പൂജ. കൂടെക്കൂടെ ‘ഹരഹര മഹാദേവ’ എന്നുള്ള വിളികള്‍. ആശ്രമത്തില്‍ ചെന്നിരുന്നു ഗീതാപ്രഭാഷണമോ ഭാഗവതപാരായണമോ കേള്‍ക്കല്‍. ഇതെല്ലാം പതിവായി വച്ചുനടത്തുന്ന പുരുഷനെ അയാളുടെ ഭാര്യ വല്ലാതെ വെറുക്കും. അവള്‍ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകാത്തത് അവളുടെ സംസ്കാരവിശേഷം കൊണ്ടാണെന്നു മാത്രം ധരിച്ചാല്‍ മതി.

സുന്ദരമായ കാഴ്ചയേത്?

നേര്‍ത്ത വെണ്‍മേഘത്തിനു പിറകില്‍ പൂര്‍ണ്ണചന്ദ്രനെ കാണുന്നത്. സുതാര്യമായ യവനികയ്ക്കു പിറകില്‍ സൗന്ദര്യമുള്ള മുഖം പ്രത്യക്ഷപ്പെടുന്നത്.

വെറും സിദ്ധാന്തങ്ങള്‍

ഫ്രായിറ്റിനെ ഇന്നു പലരും കുറ്റം പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യത്തിനു കുറവു വരില്ല. കാരണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകത്തിന്റെ ചിന്താമണ്ഡലത്തില്‍നിന്ന് സ്വാഭാവികമായും രൂപംകൊണ്ടു വന്നവയാണ് എന്നത്രേ. വ്യക്തിയുടെ അറിവിന് അപ്പുറത്തുള്ള ഏതോ അറിവില്‍ നിന്നുണ്ടാകുന്ന മാനസികപ്രവര്‍ത്തനങ്ങളെ എടുത്തു കാണിച്ച് അബോധമനസ്സ് എന്നൊന്ന് ഉണ്ടെന്ന് ഫ്രായിറ്റ് സ്ഥാപിച്ചു. അത് ഫ്രായിറ്റിന്റെ മാത്രമായുള്ള കണ്ടുപിടിത്തമല്ല. സോഫോക്ളിസ് തൊട്ടു ദസ്തെയ്വ്സ്കി വരെയുള്ള മഹാന്മാരുടെ കൃതികളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ചില വസ്തുതകളെ സ്പഷ്ടമായി പ്രതിപാദിച്ച് സിദ്ധാന്തമാക്കുകയായിരുന്നു ഫ്രായിറ്റ്. ശതാബ്ദങ്ങളോളം ദൈര്‍ഘ്യമുള്ള ഒരു സംസ്കാരത്തില്‍നിന്ന് രൂപം കൊണ്ടതാണ് ഫ്രായിറ്റിന്റെ ആ സിദ്ധാന്തവും മറ്റുസിദ്ധാന്തങ്ങളും. കാറല്‍ മാക്സിന്റെ വൈരുദ്ധ്യവാദം തുടങ്ങിയ സിദ്ധാന്തങ്ങളും അവയ്ക്കു മുന്‍പുണ്ടായിരുന്ന വികസിത സംസ്കാരത്തില്‍നിന്ന് രൂപമാര്‍ന്നവയാണ്. ഒരു മഹാനദിയില്‍നിന്ന് കൊച്ചുകൊച്ചു നദികള്‍ ഒഴുകിപ്പോകുന്നതു പോലെ മഹത്തായ ലോകസംസ്കാരത്തില്‍നിന്ന് ഉദ്ഭവിക്കുകയാണ് ഈ ചിന്താഗതികള്‍. എന്നാല്‍ മീഷല്‍ ഫൂക്കോയുടെയും റൊളാങ്ങ് ബാര്‍ത്തിന്റെയും ക്ലോദ് ലെവി സ്റ്റ്രോസിന്റെയും സിദ്ധാന്തങ്ങള്‍ സാമാന്യ സംസ്കാരത്തില്‍ നിന്ന് ഉദ്ഭവിച്ചവയല്ല. സിദ്ധാന്തങ്ങള്‍ക്കു വേണ്ടിയുള്ള സിദ്ധാന്തങ്ങളാണ് അവ. വെലിസ്കോവ്സ്കിയുടെയും ഫ്രായിറ്റിന്റെ സഹപ്രവര്‍ത്തകനായിരുന്ന റീഹിന്റെയും സിദ്ധാന്തങ്ങള്‍ വിസ്മരിക്കപ്പെട്ടതുപോലെ ഇവയും വിസ്മരിക്കപ്പെടും. നവീനന്മാര്‍ പൊക്കിക്കൊണ്ടു നടക്കുന്ന ദറീദയുടെയും സ്ഥിതി ഇതു തന്നെ. നേരത്തെയുള്ള ഒരടിസ്ഥാനത്തില്‍ ഫ്രായിറ്റും മാര്‍ക്സും സൗധങ്ങള്‍ കെട്ടി. അടിസ്ഥാനമില്ലാതെ ആകാശത്തു സൗധങ്ങള്‍ നിര്‍മ്മിച്ചവരാണ് ഫൂക്കോയും മറ്റുള്ളവരും. The Sunday Observer പത്രത്തില്‍ ശ്രീ രാഹുൽ ഗോസ്വാമി ദുസ്സഹമായ അമേരിക്കൻ ജേണലിസ്റ്റിക് ഇംഗ്ലീഷില്‍ എഴുതിയ “Literary World Turmoil” എന്ന വിലക്ഷണമായ ലേഖനം വായിച്ചപ്പോള്‍ ഇത്രയും രേഖപ്പെടുത്തണമെന്നു തോന്നി. പ്രാചീന സാഹിത്യകാരന്മാരില്‍ നല്ല ഇംഗ്ലീഷ് എഴുതിയതു സ്വിഫ്റ്റാണ്. ആധുനികരില്‍ ബര്‍നാഡ് ഷാ, ബര്‍ട്രന്‍ഡ് റസ്സല്‍, ആല്‍ഡസ് ഹക്സിലി ഇവരാണ് നല്ല ഗദ്യകാരന്മാര്‍. അവരെഴുതിയതില്‍ ഒരു വാക്യം പോലും മനസ്സിലാകാതിരിക്കില്ല. പക്ഷേ ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലുകളില്‍ വരുന്ന പല ലേഖനങ്ങളും എനിക്കു മനസ്സിലാകുന്നില്ല. ഈ ശിഖണ്ഡി ഭാഷ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

* * *

Nature and Nature’s laws day hid in night
God said, Let Newton be! and all was light

എന്നു പോപ്പ്, ന്യൂട്ടനെക്കുറിച്ച് എഴുതി. പ്രകൃതി നിയമങ്ങള്‍ ഇരുട്ടില്‍ മറഞ്ഞു കിടന്നു എന്ന പ്രസ്താവമാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഫൂക്കോയും ബാര്‍ത്തും ഇരുട്ടില്‍ ഇല്ലാത്ത നിയമങ്ങള്‍ സ്വയം നിര്‍മ്മിച്ചവരാണ്.

ഒരേ സമയത്ത്

ജനയുഗം വാരികയെടുത്ത് ശ്രീ. വി.കെ. രഘുനാഥ് എഴുതിയ “മരുപ്പറമ്പിലെ മീനാരാങ്ങള്‍” എന്ന ചെറുകഥ വായിക്കാന്‍ തുടങ്ങി. “ഉള്‍ക്കടലിലെ നങ്കൂരത്തിന്റെ ബലത്തില്‍ അങ്ങനെ പൊങ്ങിക്കിടക്കുകയാണ് എന്റെ കപ്പല്‍” എന്നു ആദ്യത്തെ വാക്യം. വെറെ എവിടയോ ഇതേ വാക്യം തന്നെ കണ്ടല്ലോ എന്ന തോന്നല്‍. കുങ്കുമം വാരികയെടുത്തു നോക്കി. വി.കെ. രഘുനാഥന്റെ ഇതേ കഥതന്നെ അതിലുമുണ്ട്. കഥയുടെ പേരിനു മാത്രം മാറ്റം. ജനയുഗത്തില്‍ അച്ചടിച്ചതില്‍ കുറെ വാക്യങ്ങള്‍ കൂടിയുണ്ട്. ഇങ്ങനെ ഒരേ കഥ രണ്ടു വാരികകളില്‍ ഒരാഴ്ച തന്നെ വന്നതിന് കഥാകാരനെ കുറ്റപ്പെടുത്തുകയില്ല. ഏതെങ്കിലും ഒരു വാരികയ്ക്കു കഥ അയച്ചിട്ട് അതച്ചടിച്ചുവരാന്‍ മാസങ്ങളല്ല, വര്‍ഷങ്ങള്‍ തന്നെ കാത്ത് ഇരുന്നിരിക്കും കഥാകാരന്‍. ഇനി അതില്‍ വരില്ല എന്നു വിചാരിച്ച് ചെറിയ മാറ്റങ്ങളോടുകൂടി വേറൊരു വാരികയ്ക്ക് അയച്ചുകൊടുക്കും. അയച്ചുകൊടുക്കുന്നതിനു മുന്‍പ് കഥ പ്രസിദ്ധപ്പെടുത്തരുതെന്നു കാണിച്ച് ആദ്യത്തെ വാരികയുടെ പത്രാധിപകര്‍ക്ക് എഴുതി അയച്ചിരിക്കുകയും ചെയ്യും. പക്ഷേ എഴുത്തുകളുടെയും പെരുവെള്ളപ്പാച്ചിലിലാണ് ഓരോ പത്രമാപ്പീസിലും. പത്രാധിപര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ദൗര്‍ഭാഗ്യം കൊണ്ട് ഒരു രചന തന്നെ ഒരാഴ്ചയിലെ രണ്ടു വാരികകളില്‍ വരുന്നു. വായനക്കാരന് കഥാപാത്രത്തിന്റെ രണ്ടുതരത്തിലുള്ള ചിത്രങ്ങള്‍ കാണാം എന്നൊരു മെച്ചമുണ്ട്. ചിത്രകാരന്മാരുടെ വൈദഗ്ദ്ധ്യം താരതമ്യപ്പെടുത്താനുള്ള സന്ദര്‍ഭവും ലഭിക്കും.

* * *

സ്ഥാനം തെറ്റിയിരിക്കുന്നതെന്തും വിരൂപമാണ്. മുത്തുമാല തരുണിയുടെ കഴുത്തിലാവുമ്പോള്‍ സുന്ദരം. അവളുടെ മൃതദേഹത്തിലാണ് അതെങ്കില്‍ അതിസുന്ദരം. തലമുടി ചോറ്റില്‍ക്കിടന്നാല്‍ ചര്‍ദ്ദിക്കാന്‍ തോന്നും. അതു പ്രിയപ്പെട്ടവളുടെ തലയിലാണെങ്കില്‍ പുരുഷന് ആഹ്ലാദദായകം. സ്ഥാനം തെറ്റി ഇരിക്കുന്ന വസ്തുവിനെയോ വസ്തുതതയെയോ വികാരത്തെയോ ചിന്തയെയോ അവയിരിക്കേണ്ട സ്ഥാനത്തു കലാകാരന്‍ വയ്ക്കുമ്പോള്‍ സൗന്ദര്യം ജനിക്കുന്നു. ആ പ്രക്രിയ നടത്തുന്ന കലാകാരനു മരണമില്ല. അതിന്റെ ഫലമായ കലാസൃഷിക്കു നാശമില്ല.അതുകൊണ്ടു ഇലക്ട്രോണിക്കു യുഗത്തില്‍ കലയും സാഹിത്യവും നശിച്ചുവെന്നു ചിലര്‍ മുറവിളികൂട്ടുന്നത് ശുദ്ധമായ ഭോഷ്കാണ് (സണ്‍ഡേ ഒബ്‌സര്‍വറിലെ ലേഖനം നോക്കുക).

* * *

എന്റെ ഒരുബന്ധു എന്നെക്കാണുമ്പോഴൊക്കെ പറയാറുണ്ട്: “എന്റെ അച്ഛന്‍ മരിച്ചു”.