close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 05 08


സാഹിത്യവാരഫലം
150px
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 01 13
ലക്കം 800
മുൻലക്കം 1991 01 06
പിൻലക്കം 1991 01 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


റോബർട് ഷൂമാൻ (Robert Schumann 1810-1856) ലോകജനതയാകെ അറിഞ്ഞ പിയാനൊ വായനക്കാരനായിരുന്നു. അദ്ദേഹത്തിന് ഇരുപതു വയസ്സായപ്പോൾ ഒരാഗ്രഹം വലതുകൈയിലെ വിരലുകൾക്ക് നീളം കൂട്ടണമെന്ന്. അങ്ങനെ നീളം കൂട്ടിയാൽ കുറെക്കൂടി ഭംഗിയായി പിയാനൊ വായിക്കാമല്ലോ എന്നാണ് ഷൂമാൻ വിചാരിച്ചത്. ആരോ കണ്ടുപിടിച്ച ഒരു സ്റ്റേച്ചിങ് മെഷീനിൽ വിരലുകൾവച്ച് അദ്ദേഹം വേദന സഹിച്ച് ഇരിക്കുമായിരുന്നു. ഷൂമാന്റെ ഭാര്യ ക്‌ളാരയും പിയനിസ്റ്റായിരുന്നു. ഭർത്താവിന്റെ ഈ അമിതാഭിലാഷം കണ്ട് അവർക്ക് നൈരാശ്യവും അദ്ദേഹത്തിന്റെ തീവ്രവേദന കണ്ട് വിഷാദവും ഉണ്ടായി. ഷൂമാനുണ്ടോ അതിൽനിന്നു പിന്മാറുന്നു? വിരലുകൾക്കു ക്ഷതം പറ്റുന്നതുവരെ അദ്ദേഹം അവ നീട്ടാൻ ശ്രമിച്ചു. ഒടുവിൽ സംഭവിച്ചത് എന്താണെന്നോ? ഷൂമാൻ റൈൻ നദിയിൽ ചാടി ജീവിതം അവസാനിപ്പിച്ചു. (Tom Robins എഴുതിയ ʻʻEven cowgirls get their Bluesʼʼ എന്ന നോവലിൽ നിന്ന്.)

കുട്ടികൾക്കായാലും സാഹിത്യരചനയ്ക്കു സമ്മാനം കൊടുക്കുന്നത് യന്ത്രത്തിൽവച്ചു വിരലുകൾ നീട്ടുന്നതിനു സദൃശമാണ്. ഒന്നേയുള്ളു വ്യത്യാസം ഷൂമാൻ തനിയെയങ്ങു വിരലുകൾ വച്ചുകൊടുത്തതാണ്; കുട്ടികളുടെ കാര്യത്തിലാണെങ്കിൽ മറ്റുള്ളവർ പിടിച്ചു യന്ത്രത്തിൽ വയ്ക്കുന്നു.

ഈ പ്രക്രിയയാണ് ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാണുന്നത്. കഥാമത്സരം നടത്തുന്നതു നന്ന്. ആർക്കെങ്കിലും സമ്മാനം നല്കണമല്ലോ. അതുകൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ അതു കൊടുക്കാം. വേണമെങ്കിൽ നാലു നല്ല വാക്കുകൾ പറയുകയും ചെയ്യാം. എന്നാൽ ബഹുജനദൃഷ്ടിയിൽ അഭിജ്ഞരായ പ്രാഡ്വിവാകന്മാർ അത്തരം കഥകളെ വിദഗ്ദധ ചിത്രീകരണങ്ങളായി വിശേഷിപ്പിക്കുമ്പോൾ അത് അത്യുക്തിയോ സ്ഥൂലീകരണമോ ആയിത്തീരുന്നു. ആ വിശേഷിപ്പിക്കലിനെ ആത്മവഞ്ചനയും ജനവഞ്ചനയുമായി ചിലർ കൻടെന്നും വരും.

മഹാരാഷ്ട്രയിലെ ഖിലാരി ഗ്രാമത്തിലും മറ്റു പ്രദേശങ്ങളിലുമുണ്ടായ ഭുകമ്പത്തെ ആസ്പദമാക്കി ʻഘടികാരങ്ങൾ നിലയ്ക്കുന്ന സമയംʼ എന്നൊരു ചെറുകഥ രചിക്കപ്പെട്ടു. അതിന്റെ രചയിതാവായ ശ്രീ. സുഭാഷ് ചന്ദ്രനാണ് ഒന്നാം സമ്മാനം നല്കിയിരിക്കുന്നത്. ഭൂചലനത്തെത്തുടർന്ന് എല്ലാം തകർന്നപ്പോൾ തന്റെ ഉപകർത്താവായിത്തീരാൻ സൗജന്യം കാണിച്ച ഒരാളിന്റെ ക്ലോക്ക് മോഷ്ടിച്ചു കൊണ്ട് കള്ളൻ ബുക്കാറാം നടന്നു. ബന്ധുക്കൾ നഷ്ടപ്പെട്ട് ഭൂകമ്പത്തിന്റെ ˮനാശനഷ്ടˮങ്ങൾക്കിടയിൽക്കിടന്ന ഒരു കുഞ്ഞിനെക്കണ്ട് കള്ളന്റെ മനസ്സ് അലിയുന്നു. താൻ ശിശുവായിരുന്നപ്പോൾ അച്ഛൻ കാണിച്ച വാത്സല്യമോർമ്മിച്ച കള്ളന് ആ ആർദ്രത ഇരട്ടിയായി. അവൻ കുഞ്ഞിനെയും കൊണ്ടുനടക്കുമ്പോൾ കഥ അവസാനിക്കുന്നു.

കള്ളന്മാരുടെ കാരുണ്യത്തെക്കുറിച്ചുള്ള ഇമ്മാതിരിക്കഥകൾ ഞാൻ ധാരാളം കേട്ടിട്ടുണ്ട്. ജപ്പാനിലെ കായങ്കുളം കൊച്ചുണ്ണിയോ ഇത്തിക്കരപ്പക്കിയോ മുളമൂട്ട് അടിമയോ ആയിരുന്നു ഇഷീക്കാവ ഗൊയ്മോൺ. ആളുകളെ കൊന്നു മോഷണം നടത്താൻ ഒരു വീട്ടിൽ കയറിയ ആ തസ്കരൻ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനാൽ ആകർഷിക്കപ്പെട്ടു. ശിശു ചിരിച്ചുകൊണ്ട് അവന്റെ നേർക്കു കൈനീട്ടിയപ്പോൾ ആ കള്ളൻ എല്ലാം മറന്നു. നേരം വെളുക്കുന്നതുവരെ അവൻ ആ കുഞ്ഞുമായി കളിച്ചുനിന്നു. മോഷ്ടിക്കാതെ, കൊല്ലാതെ അവിടംവിട്ടു പോകുകയും ചെയ്തു. ലഫ്‌കാഡീയോ ഹേണിന്റെ (Lafcadio Hearn 1850-1904) Writings from Japan എന്ന വിശിഷ്ടഗ്രന്ഥം വായിച്ച ഓർമ്മയിൽനിന്നാണ് ഇതു കുറിക്കുന്നത്. ഇതു മാത്രമല്ല. ഹേൺ ജപ്പാനിലായിരുന്ന കാലത്ത് ഭീതിദമായ കൊലപാതകം നടന്നു ഒരു വീട്ടിൽ. അവിടെയുണ്ടായിരുന്ന എല്ലാവരെയും കള്ളന്മാർ കൊന്നു. ഉറങ്ങിക്കിടന്ന ഏഴുപേരെയാണ് കൊലപാതകികൾ നുറുക്കിക്കളഞ്ഞത്. എന്നാൽ രക്തത്തിൽ മുങ്ങിക്കിടന്ന ഒരു ശിശു ജീവനോടെ അവിടെയുണ്ടായിരുന്നു. കൊലപാതകികൾ കുഞ്ഞിന് ഒരു പോറൽപോലും

പറ്റാതിരിക്കാന്‍ നന്നേ ശ്രദ്ധിച്ചുവെന്നു പോലിസ് കണ്ടുപിടിച്ചു. ഇതു യഥാര്‍ത്ഥ സംഭവം. കാല്പനിക കഥകളും ഇതേ വിഷയത്തെക്കുറിച്ച് ഇല്ലാതില്ല. ജര്‍മ്മന്‍ സാഹിത്യകാരന്‍ ഹൈന്‍റിഹ്ഫന്‍ ക്ളൈസ്റ്റിന്റെ (Heinrich von Kleist 1777-1811, The Earthquake in Chileʼ എന്ന കഥ വിശ്വപ്രസിദ്ധമാണ്. 1647 മേ 13-ആം തീയതി അന്നു ചില്ലിയിലെ സാന്ത്യാഗോപ്പട്ടണത്തില്‍ ഉണ്ടായ ഭൂകമ്പത്തെ ആധാരമാക്കിയാണ് ക്ളൈസ്റ്റ് അക്കഥ എഴുതിയത്. ഒരു യുവാവിനോടു ലൈംഗികമായി ബന്ധപ്പെട്ട ഒരു യുവതിയെ അവളുടെ അച്ഛന്‍ കോണ്‍വെന്റിലാക്കി. കന്യാസ്ത്രീമഠത്തിലായിട്ടും അവള്‍ കാമുക നോടുള്ള വേഴ്ച പുലര്‍ത്തിവന്നു. ഒരുദിവസം ഭദ്രാസനപ്പള്ളിയുടെ പടിക്കെട്ടില്‍ അവള്‍ പ്രസവവേദനയോടെ വീണു. അവളുടെ തല വെട്ടിക്കളയാനായിരുന്നു വൈസ്റോയിയുടെ കല്പന. ബന്ധനസ്ഥനായ യുവാവ് തൂങ്ങിച്ചാകാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതിയെ വധിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുന്‍പ് വലിയ ഭൂകമ്പമുണ്ടാകുകയും അപരാധം ചെയ്യാത്ത ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തു. കാമുകിയും കാമുകനും രക്ഷപ്പെട്ടു. എങ്ങും തീയാണ്. എവിടെയും ധൂമമേഘങ്ങള്‍. നദികരകവിഞ്ഞൊഴുകി പട്ടണത്തിലേക്കു കടന്നു. ശവക്കൂമ്പാരങ്ങള്‍. തകര്‍ന്നുവീഴുന്ന ഭദ്രാസനപ്പള്ളിയിലേക്ക് ഓടിക്കയറി യുവതി കുഞ്ഞിനെ രക്ഷിച്ചു. അവളുടെ വധശിക്ഷയില്‍ മനമലിഞ്ഞിരുന്ന മഠാധ്യക്ഷ അവളെ അനുഗ്രഹിക്കാന്‍ ഉയര്‍ത്തിയ കൈകള്‍ അങ്ങനെതന്നെയിരിക്കെ നിഗ്രഹിക്കപ്പെട്ടു. അവരുടെകൂടെ അനേകം കന്യാസ്ത്രീകളും മരിച്ചു. യുവതിയെ കുറ്റിയില്‍ കെട്ടി എരിക്കാന്‍ ആജ്ഞാപിച്ച ആര്‍ച്ച് ബിഷപ്പ് ചിതറിക്കിടക്കുകയാണ്. (വൈസ്റോയിയാണ് ആ ശിക്ഷയെ കഴുത്തുമുറിച്ചുകളയലായി ലഘൂകരിച്ചത്). എനിക്കു ക്ളൈസ്റ്റ് എഴുതിയ കഥ മുഴുവന്‍ സംഗ്രഹിച്ചെഴുതാന്‍ കൗതുകമില്ല. ദിനങ്ങള്‍ കഴിഞ്ഞ് ഈശ്വരനു നന്ദി പറയാന്‍. അവശേഷിച്ച ഒരേയൊരു പള്ളിയുടെ മുന്‍പിലെത്തിയ യുവതിയെയും യുവാവിനെയും മതാന്ധരായ ഇനക്കൂട്ടം കൊന്നുകളഞ്ഞു. അവളുടെ കുഞ്ഞാണെന്നു തെറ്റിദ്ധരിച്ച് വേറൊരു ശിശുവിനെയും അവര്‍ നിഗ്രഹിച്ചു. ഭയജനകമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആ ഭയജനകത്വത്തെ ഏതാനും വാക്യങ്ങള്‍കൊണ്ട് ക്ളൈസ്റ്റ് ചിത്രീകരിക്കുന്നുമുണ്ട്. ഞാന്‍ ഒരുജ്ജ്വല പ്രതിഭാശാലിയുടെ കഥയെ ഒരു ബാലന്റെ രചനയോടു തട്ടിച്ചുനോക്കുകയല്ല. യഥാര്‍ത്ഥമായ ഭാവനയേത് യഥാര്‍ത്ഥമായ ഭാവനാദാരിദ്ര്യമേത് എന്നു സ്പഷ്ടമാക്കാനേ വിചാരിക്കുന്നുള്ളു. സുഭാഷ്‌ചദ്രന്റെ കഥയില്‍ ഭൂകമ്പത്തിന്റെ ഭീകരത്വമില്ല. കൃത്രിമങ്ങളായ വാക്യങ്ങള്‍ മാത്രമേയുള്ളു. പേടിയുടെ അന്തരീക്ഷമില്ലാത്തതുകൊണ്ടു തസ്കരന്റെ പ്രവര്‍ത്തനങ്ങള്‍ അനുവാചകഹൃദയത്തെ സ്പര്‍ശിക്കുന്നതേയില്ല. ഭയത്തിന്റെ അന്തരീക്ഷത്തില്‍ മനുഷ്യത്വം വികസിക്കുന്നതു കാണിച്ചാലേ കലയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളു. അതിവിടെ ഉണ്ടാകുന്നില്ല. ഇതിലെ കള്ളനും വ്യക്തിത്വമില്ല. ആ നിശ്ചേതന കഥാപാത്രം കഥാകാരന്റെ ആജ്ഞ കേട്ടിട്ടും ചലനംകൊള്ളുന്നില്ല. കഥാകാരന്‍ വിവരിക്കുന്ന സംഭവം എനിക്കു സത്യമായി തോന്നണമെങ്കില്‍ വാക്യങ്ങള്‍ എന്റെ മനസ്സിന്റെ അടിത്തട്ടിലേക്കു കടക്കണം. സുഭാഷ് ചന്ദ്രന്റെ കൃത്രിമവാക്യങ്ങള്‍ക്ക് ഇതിനുവേണ്ട ശക്തി ഒട്ടുമില്ല. ഒരാന്റിക്ളൈമാക്സിലേക്കു നീങ്ങുന്ന ഈ രചന ആകാശത്തേക്ക് ഉയര്‍ന്ന് ʻശൂʼ എന്ന ശബ്ദം മാത്രം കേള്‍പ്പിച്ച് പൊട്ടാതെ ചിതറിപ്പോകുന്ന വാണത്തിന്റെ പ്രതീതിയാണ് എന്നിലുളവാക്കിയത്. സമ്മാനം നല്കപ്പെട്ട കവികളെക്കുറിച്ചും (സ്ത്രീയെക്കുറിച്ചു പറയുമ്പോഴും കവിയെന്നു മതി) എനിക്കൊരു നല്ല വാക്കും എഴുതാനില്ല. ഞാന്‍കൂടി പ്രാഡ്വിവാകരുടെ കൂട്ടത്തിലുണ്ടായിരുന്നെങ്കില്‍ ഈ കഥകള്‍ക്കും കാവ്യങ്ങള്‍ക്കുംതന്നെ സമ്മാനം നിശ്ചയിക്കുമായിരുന്നു. കാരണം മറ്റുള്ളവ ഇവയെക്കാള്‍ കെട്ടവയായിരിക്കുമല്ലോ എന്നതുതന്നെ. കുട്ടികളുടെ രചനകളെ ഞാന്‍ കൊന്നു കൊലവിളി വിളിച്ചെന്നു ചിലര്‍ക്കു തോന്നുന്നുണ്ടാകാം. സാഹിത്യനിരൂപണത്തില്‍ പ്രായം ʻക്രൈറ്റീരിയന്‍ʼ -മാനദണ്ഡം -അല്ല. തന്റെ മുന്‍പിലിരിക്കുന്ന രചനയെ മാത്രമേ നിരൂപകന്‍ നോക്കേണ്ടതുള്ളൂ. ʻA work of art is either good or badʼ എന്ന് ഒസ്കാര്‍ വൈല്‍ഡ് പറഞ്ഞത് ഓര്‍മ്മിക്കണം.

ചോദ്യം. ഉത്തരം

തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ എന്നു കരുതപ്പെടുന്ന വര്‍ഗ്ഗത്തിലെ സ്ത്രീകളോട് ഉന്നതവര്‍ഗ്ഗജാതര്‍ ലൈംഗികബന്ധം നടത്തുന്നത് എങ്ങനെ? അപ്പോള്‍ ജാതി വിസ്മരിക്കപ്പെടുമോ?

സെക്സിനെസംബന്ധിച്ച ഒരു കാര്യവും ഈ പംക്തിയില്‍ വരരുതെന്നാണ് എം.പി. അപ്പന്‍സാറിന്റെ സ്നേഹപൂര്‍വമായ നിര്‍ദ്ദേശം. അദ്ദേഹത്തോടു മാപ്പു ചോദിച്ചുകൊണ്ട് എഴുതട്ടെ. പൊക്കിളിനു താഴെ മതമില്ലെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലതാനും.

ഒരു ശണ്ഠയുമില്ലാതെ, ഒരു പരുഷവാക്കുപോലും പറയാതെ ചിലര്‍ ദാമ്പത്യജീവിതം നയിക്കുന്നുണ്ടല്ലോ. ദമ്പതികളുടെ ജീവിതത്തെക്കുറിച്ച് വിഷാദാത്മകനായ നിങ്ങള്‍ക്ക് ഇതിലെന്തു പറയാനുണ്ട്?

സിനിമയിലും നാടകത്തിലും ഓവറാക്റ്റിങ് ഉള്ളതുപോലെ ദാമ്പത്യജീവിതത്തിലും ഓവറാക്റ്റിങ് ഉണ്ട്.

നവീന സാഹിത്യകാരന്മാരെ പുച്ഛിക്കാതെ അവര്‍ക്കൊരു ഉപദേശം കൊടുത്തുകൂടേ?

ഞാനാര് ഉപദേശിക്കാന്‍? മസ്തിഷ്കത്തിനു പ്രാധാന്യം കൊടുക്കുന്ന അവര്‍ ഹൃദയത്തിനു പ്രാധാന്യം കൊടുത്താല്‍ നന്ന്.

സാഹിത്യത്തിലെ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ എതിരാണോ?

പാരമ്പര്യത്തില്‍ പുതുമ വരുത്തുന്ന പരിവര്‍ത്തനത്തിന് എതിരല്ല ഞാന്‍. കുമാരനാശാന്‍, ചങ്ങമ്പുഴ ഇവര്‍ ആ രീതിയില്‍ പരിവര്‍ത്തനം വരുത്തിയ കവികളാണ്. ഇന്നത്തെ പരിവര്‍ത്തനം പാരമ്പര്യത്തെ അവഗണിക്കുന്നതുകൊണ്ട് യഥാര്‍ത്ഥമായ പരിവര്‍ത്തനമല്ല; അതു പരിവര്‍ത്തനാഭാസം മാത്രം.

ഭര്‍ത്താവിനെ ഭാര്യ ചതിച്ചാല്‍, ഭാര്യയെ ഭര്‍ത്താവു ചതിച്ചാല്‍ ആര്‍ക്കാവും കൂടുതല്‍ കോപം?

ഭര്‍ത്താവിന്. ഭാര്യ ചതിച്ചില്ലെങ്കിലും ചതിച്ചെന്നു വിചാരിച്ചല്ലേ ഒഥല്ലോ ഡെസ്ഡിമോണയെ കഴുത്തു ഞെരിച്ചുകൊന്നത്. ഭാര്യയെ കൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ ധാരാളം. ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍ വിരളം.

ഹിന്ദു സങ്കല്പമനുസരിച്ചു നരകമുണ്ടോ?

ʻഉണ്ട്. താമിസ്രഃ, അന്ധതാമിസ്രഃ രൗരവഃ, മഹാരൗരവഃ, കുംഭീപാകഃ, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപഃ, ക്യമിഭോജനഃ ഇങ്ങനെ ഇരുപത്തൊന്നു നരകങ്ങളെക്കുറിച്ചു ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍ഗ്ഗം അഞ്ച്, അദ്ധ്യായം 26 ഭാഗം 7.

ജൂഡാസേ!

യേശുവായ താങ്കളുടെ വിളിക്ക് ʻഎന്തോʼ എന്ന് ഞാന്‍ വിളികേള്‍ക്കുന്നു.

സര്‍പ്പവും ലിലിപ്പൂവും

കാസാന്‍ദ്സാക്കീസ് ʻഐറിഷ് ലാസ്ʼ എന്നു വിളിക്കുന്ന ഒരു പെണ്‍കുട്ടിയാണ് അദ്ദേഹത്തെ ഇംഗ്ളീഷ് പഠിപ്പിച്ചത്. ഇംഗ്ളീഷ് ഭാവാത്മക കവിതയുടെ മാന്ത്രികത്വത്തിലേക്ക് അദ്ദേഹം അവളോടൊപ്പം ചെന്നുവീണു. അവളുടെ തോളില്‍ തലചേര്‍ത്തുവച്ച് കാസാന്‍ദ് സാക്കീസ് കീറ്റ്സിന്റെയും ബയറന്റെയും വരികള്‍ വായിച്ചപ്പോള്‍ അവളുടെ ഭൂജകോടരങ്ങളില്‍നിന്നു വന്ന തീക്ഷ്ണഗന്ധം ഉള്‍ക്കൊണ്ട് അദ്ദേഹം കീറ്റ്സിനെയും ബയറനെയും വിസ്മരിച്ചു. അപ്പോള്‍ ഒരു മുറിക്കകത്ത് രണ്ടു മൃഗങ്ങള്‍ മാത്രം. ഒരാള്‍ ട്രൗസേഴ്സ് ധരിച്ചിരിക്കുന്നു; മറ്റേയാള്‍ ഡ്രസ്സിനകത്തും.

അവര്‍ അടുത്തദിവസം ഒരു മലകയറി അതിനറെ മുകളിലുള്ള കൊച്ചുപള്ളിയിലെത്തി. ഐറിഷ് പെണ്‍കുട്ടിയുടെ മൂക്ക് വെളുത്തു. ചുണ്ടുകള്‍ കൂടുതല്‍ ചുവന്നു. അവര്‍ ആ ദേവാലയം അശുദ്ധമാക്കി... കാസാന്‍ദ്സാക്കീസ് ഐറിഷ് പെണ്‍കുട്ടിയെ നോക്കി. ദന്തക്ഷതങ്ങളേറ്റ ചുണ്ടുകള്‍ കൂടക്കൂടെ നക്കിക്കൊണ്ട് അവള്‍ ചോക്കലിറ്റ് തിന്നുകയായിരുന്നു.

കാസാന്‍ദ്സാക്കീസിനു കുറ്റബോധം. മൂന്നു വര്‍ഷം കഴിഞ്ഞു പശ്ചാത്താപത്തോടെ അദ്ദേഹം അവളുടെ വീട്ടില്‍ ചെന്നു. പക്ഷേ അവള്‍ വാതില്‍ തുറന്നില്ല. വേദന സഹിക്കാനാവാതെ അദ്ദേഹം പനിപിടിച്ചു കിടന്നു. ഒരുദിവസം അദ്ദേഹം എഴുതാന്‍ തുടങ്ങി. അതാണ് ʻSerpent and Lilyʼ എന്ന മനോഹരമായ കൊച്ചുനോവല്‍. ഇനി അവള്‍ അദ്ദേഹത്തെ വേദനിപ്പിക്കില്ല. കടലാസ്സില്‍ എല്ലാക്കാലത്തേക്കുമായി കിടക്കുകയാണ് അവള്‍. ഭാവനകൊണ്ട് അദ്ദേഹം യാഥാര്‍ത്ഥ്യത്തിനു പരിവര്‍ത്തനം വരുത്തി. യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള സംഘട്ടനം. ഈശ്വരന്‍ എന്ന സ്രഷ്ടാവ്; മനുഷ്യന്‍ എന്ന സ്രഷ്ടാവ്. ഈശ്വരന്റെ മനുഷ്യര്‍ മരിക്കും; കാസാന്‍ദ് സാക്കീസിന്റെ മനുഷ്യര്‍ മരിക്കില്ല (വാക്യങ്ങള്‍ ഏറിയകൂറും കാസാന്‍ദ് സാക്കീസിന്റേത്).

സുന്ദരമായ കൊച്ചുനോവലാണ് Serpent and Lily എന്നു ഞാന്‍ എഴുതിയല്ലോ. തന്റെ മോഡലിനെക്കണ്ടു കാമത്തില്‍ വീഴുന്ന ഒരു കലാകാരന്റെ കഥയാണത്. ആദ്യത്തെ കാമാവേശം പിന്നീട് ഉത്കടവികാരമായി മാറുന്നു. അതില്‍നിന്നു രക്ഷനേടാന്‍ വധം മാത്രമേ പ്രയോജനപ്പെട്ടൂ. കഥ പറയുന്ന ആളിന്റെ സുഹൃത്തായ കലാകാരന്‍ ഡയറിയുടെ രീതിയിലെഴുതിയതാണിത്. അതു തീര്‍ന്നപ്പോള്‍ കഥ പറയുന്ന ആളിന്റെ പരിചാരകന്‍ വന്ന് അയാളോട് ആവശ്യപ്പെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു വേഗം പോകാന്‍. ഭയജനകമായ കാഴ്ച. ജന്നല്‍ തുറക്കാനായി അവള്‍ അതിനടുത്തുവരെ വലിഞ്ഞിഴഞ്ഞ് ചെന്നിരിക്കണം. അവളുടെ കാലുകള്‍ക്കടുത്തുള്ള പൂക്കള്‍ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു. അവളുടെ വിരലുകളില്‍ രക്തം. ജന്നല്‍ തുറന്നു ശ്വസിക്കാന്‍ അവള്‍ നല്ലപോലെ ശ്രമിച്ചു എന്നതു വ്യക്തം. പക്ഷേ, കലാകാരന്‍ അതിനു സമ്മതിച്ചില്ല എന്നതും സ്പഷ്ടം. തളര്‍ന്നുവീണ അവളുടെ കണ്ണുകള്‍ പേടികൊണ്ടു വിടര്‍ന്നിരുന്നു. ഭീതിയും വെറുപ്പും അവളുടെ സുന്ദരമായ മുഖത്തെ, നിഷ്കളങ്കമായ മുഖത്തെ വിരൂപമാക്കിയിരുന്നു. അയാള്‍ - കലാകാരന്‍ - പ്രശാന്തമായ മന്ദസ്മിതത്തോടെ അവളുടെ അടുത്തു നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. അവാച്യമായ സ്നേഹത്തോടെ അയാള്‍ കൈകള്‍ അവളുടെ കഴുത്തില്‍ ചുറ്റിയിട്ടുണ്ട്. അവര്‍ക്കു മുകളില്‍ ഒരു ചിത്രം. ചുരുളുകള്‍ നിവര്‍ത്തിക്കൊണ്ട് ഒരു വലിയ സര്‍പ്പം ഒരു മണല്‍ക്കാട്ടിലൂടെ ʻഓടുന്നുʼ. അഗ്നിയുടെ ചുവപ്പോടുകൂടി സൂര്യന്‍ അസ്തമിക്കുന്നു. വിഷം ഒഴുകുന്ന സര്‍പ്പത്തിന്റെ വായില്‍ നല്ലപോലെ വെളുത്തതും വാടുന്നതുമായ ലിലിപ്പൂവ്.

സാഹിത്യത്തിന്റെ നൂതനമൂല്യങ്ങല്‍ മാനദണ്ഡങ്ങളാക്കി പരിശോധിക്കുന്നവര്‍ക്ക് ഈ നോവല്‍ ജീര്‍ണ്ണിച്ച കാല്പനികതയാണെന്നു തോന്നാം. എനിക്കിത് മനോഹരമായ കവിതയാണെന്നാണു തോന്നിയത്. യുഗനിര്‍മ്മാതാവ് എന്നു കരുതപ്പെടുന്ന ഒരു ഗ്രീക്ക് ജേണലിസ്റ്റ് ഇതിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ:- ʻʻThe Serpent and the Lily painted all in red, with a scattering of pages full of force and the south wind, and dizzying penetrating aromas. Arabian aromas in fact, just as the writerʼs pen surges forth like an Arabian horse... This work contains an unsubduable rebellious spirit. It is a kind of battle against nature, woman, love, and his own self.ˮ

(Serpent and Lily-A Novella-Nikos Kazantzakis-Translated by Theodora Vasils-University of California Press, Berkeley-Price $ 8=95.)

മനുഷ്യസ്വഭാവം

പരീക്ഷ ജയിച്ചിട്ട് വെറുതെ നടക്കുന്ന നിങ്ങളെ ഞാന്‍ കാണുന്നുവെന്നിരിക്കട്ടെ. ഉടനെ ഞാന്‍ പറയും:- ʻʻപബ്ളിക് ലൈബ്രറിയില്‍ ചേര്‍ന്നു വല്ല പുസ്തകവുമെടുത്തു വായിച്ചു കൂടേ?ˮ നിങ്ങള്‍ ചേരുന്നില്ല. കാണുമ്പോഴൊക്കെ ഞാന്‍ ചോദിക്കും. ʻലൈബ്രറിയില്‍ അംഗമായോ?ʼ എന്റെ ഉപദ്രവം സഹിക്കാതെ നിങ്ങള്‍ ലൈബ്രറിയില്‍ അംഗമാകുന്നു. പുസ്തകമെടുത്തു വായിക്കുന്നു. അതു ഞാനറിഞ്ഞാല്‍ പിന്നെ എനിക്കു നിങ്ങളെ കാണുമ്പോള്‍ മൗനമാണ്. മാത്രമല്ല എന്റെ കൂട്ടുകാരനോടു പറയുകയും ചെയ്യും ʻഅവന്റെ ഒരു വായന!ʼ നിങ്ങള്‍ നിരന്തരം പുസ്തകങ്ങളെടുക്കുന്നു, വായിക്കുന്നു, വിജ്ഞാനമാര്‍ജ്ജിക്കുന്നു. അതറിഞ്ഞ ഞാന്‍ എന്റെ കൂട്ടുകാരനോട് ഇങ്ങനെ: ʻഅവന്‍ വായിക്കുന്നുണ്ട്. പക്ഷേ വായിച്ചാല്‍ മനസ്സിലായില്ലʼ ലൈബ്രറിയിലെ പുസ്തകങ്ങള്‍ പോരെന്നു തോന്നിയതുകൊണ്ടു നിങ്ങള്‍ പണം കൊടുത്തു പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നു. അവയെക്കുറിച്ച് പത്രങ്ങളില്‍, വാരികകളില്‍ എഴുതുന്നു. അതുകണ്ട ഞാന്‍ കൂട്ടുകാരനോടു പറയുന്നു: ʻʻഅവന്‍ പുസ്തകങ്ങള്‍ വാങ്ങുന്നുവെന്നേയുള്ളു. റാപ്പറില്‍ അച്ചടിച്ചതു മാത്രം വായിക്കും. അങ്ങിങ്ങായി മറിച്ചു നോക്കിയിട്ട് ചിലതൊക്കെ ഉദ്ധരിക്കുന്നു. അത്രേയുള്ളൂ.ʼ നിങ്ങള്‍ എഴുതി പേരെടുക്കുന്നു. എനിക്ക് അതുതീരെ സഹിക്കുന്നില്ല. എന്റെ അടുത്ത ജോലി പത്രാധിപരെക്കണ്ട് നിങ്ങളുടെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കാന്‍വേണ്ടി ഏഷണി കൂട്ടുക എന്നതാണ്.

ഇതാണ് മനുഷ്യസ്വഭാവം എവിടെ സൗകര്യം കിട്ടുമോ അവിടെ പമ്പരവിഡ്ഢിത്തം കാണിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം ആദ്യമായി കോളേജില്‍ അധ്യാപകനായി വന്ന ദിവസം. അദ്ദേഹത്തിനു മൂത്രശങ്ക. സ്റ്റാഫ്റൂമില്‍നിന്നിറങ്ങി ഒറ്റനടത്തം ആദ്യം കണ്ട മൂത്രപ്പുരയിലേക്ക് തിരിച്ചിറങ്ങിയപ്പോള്‍ പെണ്‍പിള്ളേര്‍ കൂട്ടിച്ചിരി ചിരിക്കുന്നു. അധ്യാപകന്‍ അവര്‍ക്കുള്ള യൂറിനലിലേക്ക് അങ്ങു പോയതാണ്. ഭാഗ്യംകൊണ്ടോ ദൗര്‍ഭാഗ്യംകൊണ്ടോ അതിനകത്ത് ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നില്ല. കൂട്ടച്ചിരികേട്ടു ഞങ്ങള്‍ ജന്നില്‍ക്കൂടി നോക്കിയപ്പോഴാണ് അധ്യാപകന്‍ തലതാഴ്ത്തി പുഞ്ചിരി പൊഴിച്ചുകൊണ്ടു വരുന്നതു കണ്ടത്. പിന്നെ കൂട്ടച്ചിരി ഞങ്ങളുടേതായിരുന്നു. അടുത്തദിവസം അദ്ദേഹം ആരോടും ചോദിക്കാതെ ചെന്നു കയറിയത് പ്രിന്‍സിപ്പലിന്റെ യൂറിനലിലേക്കാണ്. അനുഷ്ഠിക്കേണ്ടത് അനുഷ്ഠിച്ചു കഴിഞ്ഞു പുറത്തേക്കു പോരുമ്പോഴാണ് ധിക്കൃത ശക്രപരാക്രമനാകിന നക്തഞ്ചരന്‍ പ്രിന്‍സിപ്പല്‍ അങ്ങോട്ടേക്കു പോയത്. കാര്യം ഗ്രഹിച്ച അദ്ദേഹം അധ്യാപകനോടു പറഞ്ഞു: ʻThis urinal is for the Principalʼs exclusive use. Donʼt repeat what you did here now.ˮ അന്നും ഞങ്ങളൊക്കെ ചിരിച്ചു. ഈ അധ്യാപകനുമൊരുമിച്ച് ചില വിദ്യാര്‍ത്ഥികള്‍ മധുരമീനാക്ഷി ക്ഷേത്രം കാണാന്‍ പോയതു ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു. റിപ്പീറ്റ് ചെയ്യുന്നതു ക്ഷന്തവ്യമല്ലെങ്കിലും വായനക്കാര്‍ ക്ഷമിക്കണം. ആണ്‍പിള്ളേരും പെണ്‍പിള്ളേരും ക്ഷേത്രത്തിലേക്കു പൊയ്ക്കഴിഞ്ഞപ്പോഴ്‍ അധ്യാപകന്‍ ഹോട്ടല്‍മുറികളാകെ പരിശോധിച്ചു. രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ അമ്പലത്തില്‍ പോകാതെ മുറിയിലിരിക്കുന്നതു കണ്ട് അധ്യാപകന്റെ കോപം ജ്വലിച്ചു.

അധ്യാപകന്‍
എന്താ നിങ്ങള്‍ മാത്രം അമ്പലത്തില്‍ പോകാത്തത്?
പെണ്‍കുട്ടികള്‍
ഞങ്ങള്‍ക്കു പോകണ്ട സാര്‍.
അധ്യാപകന്‍
ക്ഷേത്രം കാണാന്‍ തിരുവനന്തപുരത്തുനിന്നു മധുരവരെ വന്നിട്ട് ഇവടെത്തന്നെ ഇരിക്കുന്നോ? എന്തുകൊണ്ടു പോകണ്ട? ഉടന്‍ എനിയ്ക്കറിയണം.
പെണ്‍കുട്ടികള്‍
ഞങ്ങള്‍ക്കു സുഖമില്ല സാര്‍.
അധ്യാപകന്‍
എന്തു സുഖക്കേട്? കണ്ടിട്ടു സുഖക്കേടൊന്നുമില്ലല്ലോ.

പെണ്‍കുട്ടികള്‍ വിഷമിച്ചു. അധ്യാപകന്‍ ചാടിത്തകര്‍ത്തിട്ടു സ്ഥലംവിട്ടു. പെണ്‍കുട്ടികള്‍ വാപൊത്തിച്ചിരിച്ചു.

ഇങ്ങനെയുള്ള റ്റൈപ്പുകള്‍ ഈ ലോകത്തു ധാരാളമുണ്ട്. അവരില്‍പ്പെട്ട വേറെ റ്റൈപ്പുകളെയാണ് ശ്രീമതി എം.ഡി. രത്നമ്മ വിദഗ്ദ്ധമായ ʻʻഗോപീകൃഷ്ണന്മാരേ നിങ്ങളെയോര്‍ത്ത്ˮ എന്ന കഥയില്‍ ചിത്രീകരിക്കുന്നത്. കഥ സംഗ്രഹിച്ചെഴുതിയാല്‍ പാരായണത്തിനു ജനിക്കുന്ന ആഹ്ളാദത്തിനു ന്യൂനത്വം വരും. അതുകൊണ്ട് കഥതന്നെ വായിച്ചുനോക്കട്ടെ വായനക്കാര്‍. നല്ല സറ്റയറായിട്ടുണ്ട് എം.ഡി.രത്നമ്മയുടെ രചന (കഥ കലാകൗമുദിയില്‍).

എന്‍. ഇ. ബാലറാം

വേണാടു ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ ഫിക്ഷന്റെ തലത്തിലേക്കു കൊണ്ടുചെല്ലുമ്പോള്‍ അദ്ദേഹം കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മ്മ മാത്രമാണ്. രാജ്യം ഭരിച്ച രാജാവിനെയും മാങ്കോയിക്കല്‍ ഭവനത്തില്‍ ആശ്രയം തേടിയ യുവരാജാവിനെയും താരതമ്യപ്പെടുത്തി ആ കഥാപാത്രത്തെ അഭിനന്ദിക്കുന്നതിലോ നിന്ദിക്കുന്നതിലോ അര്‍ത്ഥമില്ല. ഫിക്ഷന്റെ മണ്ഡലത്തിലാണ് കഥാപാത്രം വിഹരിക്കുന്നത്. ഫിക്ഷന്റെ നിയമങ്ങളാല്‍ ആ കഥാപാത്രം ഭരിക്കപ്പെടുന്നു. മാര്‍കേസിന്റെ നോവലിലെ കഥാപാത്രമായ സീമോന്‍ ബോലീബാറും (Simon Bolivar) തെക്കേ അമേരിക്കന്‍ വിപ്ളവകാരിയായിരുന്ന സീമോന്‍ ബോലീബാറും (1783-1830) ഒരാളായിരിക്കാം. പക്ഷേ നോവലിലെ കഥാപാത്രം അതിന്റെ നിയമങ്ങളനുസരിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ട് കലയുടെ മാത്രമായ വിശ്വാസ്യത ഉളവാക്കുന്നുണ്ട്. വിപ്ളവകാരിയെ മാര്‍കേസ് അപമാനിച്ചുവെന്നു പറഞ്ഞ് ലാറ്റിനമേരിക്കന്‍ ദേശങ്ങളില്‍ ബഹളം കൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന് ശ്രീ.എന്‍.ഇ. ബാലറാം അഭിപ്രായപ്പെടുന്നതിനോടു വിവേകമുള്ളവര്‍ക്കു യോജിക്കാനാവും (ബാലറാമിന്റെ ലേഖനം ഭാഷാ പോഷിണിയില്‍) പക്ഷേ, ഐശ്വരാംശമുള്ളവരെ, ഈശ്വരന്മാരായിക്കരുതി ബഹുജനം ആരാധിക്കുന്നവരെ ഫിക്ഷന്റെ തലത്തിലായാലും നിന്ദിക്കാനോ അപമാനിക്കാനോ പാടില്ലെന്ന മതം എനിക്കുണ്ട്. കാരണം ലോകസംസ്കാരം അതുകൊണ്ടു തകര്‍ന്നുപോകുമെന്നതാണ്.

* * *

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ചങ്ങമ്പുഴയായി കേരളത്തില്‍ ജീവിക്കാനാണ്.