close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 1997 12 05"


 
 
Line 34: Line 34:
 
{{qst|’ചന്ദ്രബിംബമെടുത്തെനിക്കൊരു ചാണയാക്കി വളയ്ക്കണം’ നമ്പ്യാരാശാന്‍റെ ഈ ആഗ്രഹം നടക്കുമോ?}}
 
{{qst|’ചന്ദ്രബിംബമെടുത്തെനിക്കൊരു ചാണയാക്കി വളയ്ക്കണം’ നമ്പ്യാരാശാന്‍റെ ഈ ആഗ്രഹം നടക്കുമോ?}}
 
::നടക്കും. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചൂണ്ടു വിരലില്‍ ഇട്ട താക്കോല്‍ വളയം കറക്കുന്നതുപോലെ കറക്കാറുണ്ട്.
 
::നടക്കും. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചൂണ്ടു വിരലില്‍ ഇട്ട താക്കോല്‍ വളയം കറക്കുന്നതുപോലെ കറക്കാറുണ്ട്.
<section end=QstAns-SM SM 1997 12 05/>
+
<section end=QstAns-SM 1997 12 05/>
 
==വര്‍ഷബിന്ദുസ്തോമക്ളിന്നാ പുതുമലര്‍==
 
==വര്‍ഷബിന്ദുസ്തോമക്ളിന്നാ പുതുമലര്‍==
 
:അനുഗൃഹീതനായ കവി പി.കുഞ്ഞിരാമന്‍ നായര്‍ ആശുപത്രിയില്‍ ഹൃദ്രോഗം ബാധിച്ചു കിടക്കുകയാണ്. നേഴ്സ് അദ്ദേഹത്തിന്‍റെ അടുക്കലെത്തി പറഞ്ഞു: &rsquo;ഈ ഗുളികകള്‍ വിഴുങ്ങണം. മധുര ഗുളികകള്‍. ചങ്ങമ്പുഴക്കവിതയുടെ സംഗീത മാധുര്യമുള്ള ഉറക്ക ഗുളികകള്‍&rsquo; അതുകേട്ടു കുഞ്ഞിരാമന്‍ നായര്‍ അവളോട്: &rsquo;ചങ്ങമ്പുഴക്കവിത. ഹാ! ഒരു ഗാനഗന്ധര്‍വ്വ സ്മരണ. എന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഈ രൂപം. ഈ സുന്ദരരൂപം ആ കവിത തന്നെയോ?&rsquo; അവളുടെ ഇളം ചുണ്ടില്‍ ഒരു മുല്ലമൊട്ടു വിരിഞ്ഞു. നേഴ്സ് പറഞ്ഞു: &rsquo;ഞാന്‍ ചങ്ങമ്പുഴക്കവിതയല്ല. രാത്രിനേഴ്സാണ്&rsquo;. വീണ്ടും കവി: രാത്രിനേഴ്സ്. ഒരിളം ചന്ദ്രക്കല. കവിയോട് അവള്‍ ചോദിച്ചു: എന്താണ് സൂക്ഷിച്ചു നോക്കുന്നത്?&rsquo;
 
:അനുഗൃഹീതനായ കവി പി.കുഞ്ഞിരാമന്‍ നായര്‍ ആശുപത്രിയില്‍ ഹൃദ്രോഗം ബാധിച്ചു കിടക്കുകയാണ്. നേഴ്സ് അദ്ദേഹത്തിന്‍റെ അടുക്കലെത്തി പറഞ്ഞു: &rsquo;ഈ ഗുളികകള്‍ വിഴുങ്ങണം. മധുര ഗുളികകള്‍. ചങ്ങമ്പുഴക്കവിതയുടെ സംഗീത മാധുര്യമുള്ള ഉറക്ക ഗുളികകള്‍&rsquo; അതുകേട്ടു കുഞ്ഞിരാമന്‍ നായര്‍ അവളോട്: &rsquo;ചങ്ങമ്പുഴക്കവിത. ഹാ! ഒരു ഗാനഗന്ധര്‍വ്വ സ്മരണ. എന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഈ രൂപം. ഈ സുന്ദരരൂപം ആ കവിത തന്നെയോ?&rsquo; അവളുടെ ഇളം ചുണ്ടില്‍ ഒരു മുല്ലമൊട്ടു വിരിഞ്ഞു. നേഴ്സ് പറഞ്ഞു: &rsquo;ഞാന്‍ ചങ്ങമ്പുഴക്കവിതയല്ല. രാത്രിനേഴ്സാണ്&rsquo;. വീണ്ടും കവി: രാത്രിനേഴ്സ്. ഒരിളം ചന്ദ്രക്കല. കവിയോട് അവള്‍ ചോദിച്ചു: എന്താണ് സൂക്ഷിച്ചു നോക്കുന്നത്?&rsquo;

Latest revision as of 13:36, 25 October 2014

സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1997 12 05
മുൻലക്കം 1997 11 28
പിൻലക്കം 1997 12 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം


Symbol question.svg.png ഇന്‍ഡ്യയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചു നിങ്ങളെന്തു പറയുന്നു?

‍ഞാന്‍ എന്തു പറയാനാണ്? എനിക്കു രാഷ്ട്രവ്യവഹാരത്തില്‍ താല്പര്യമില്ല. പിന്നെ കാട്ടിലെ സിംഹം മരിച്ചാല്‍ അവിടെ വേറെ സിംഹമില്ലെങ്കില്‍ കുറുനരി സിംഹമിരുന്നിടത്ത് വന്ന് ഇരിക്കും. നമ്മുടെ ഭാരതത്തില്‍ ഏറെ കുറുനരികള്‍ വാഴുന്നു.

Symbol question.svg.png ഇന്നത്തെ മലയാളം സിനിമകളുടെ പ്രത്യേകതയെന്ത്?

എല്ലാ മലയാളം സിനിമകളിലും പൊലീസും ആശുപത്രിയും കാണും. റ്റെലിഫോണിന്‍റെ മണിനാദം കേള്‍പ്പിക്കാത്ത മലയാളം ചലച്ചിത്രം ഇല്ലേയില്ല.

Symbol question.svg.png നിങ്ങള്‍ക്ക് ഇത്രയും പ്രായമായിട്ടും ആരോഗ്യം കുറയാത്തതിന് കാരണം?

മാനസികവളര്‍ച്ച ഇല്ലാത്തവന് വാര്‍ദ്ധക്യമുണ്ടാവുകയില്ല

Symbol question.svg.png ഷേക്സ്പിയറിന്‍റെ അശ്ളീല പ്രസ്താവങ്ങള്‍ക്കും ഹെന്‍ട്രി മില്ലറുടെ നോവലുകളിലെ ആഭാസത്തരങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

ഷെയ്ക്സ്പിയറിന്‍റെ അശ്ളീല പ്രസ്താവങ്ങള്‍ അദ്ദേഹമെഴുതിയ ട്രാജഡിയുടെയും കോമഡിയുടെയും ഭാഗങ്ങളാണ്. മില്ലറുടെ അസഭ്യപ്രയോഗങ്ങള്‍ ഒരുതരം Surface Vulgarity ആണ്.

Symbol question.svg.png ആരെക്കണ്ടാലും പുഞ്ചിരിക്കണമെന്ന് ഡെയില്‍ കാര്‍ണിഗിയുടെ പുസ്തകത്തില്‍ കണ്ടു. ശരിയാണോ അത്?

എന്നും കാലത്ത് എന്‍റെ വീട്ടിന്‍റെ മുന്‍പിലൂടെ ഒരു തടിയന്‍ പട്ടിയുമായി നടക്കാന്‍ പോകുന്ന ഒരു സൈനികോദ്യോഗസ്ഥനെക്കണ്ടു ഞാന്‍ പുഞ്ചിരി പൊഴിക്കുമായിരുന്നു. അതിന്‍റെ ബലത്തില്‍ അദ്ദേഹം എന്‍റെ വീട്ടില്‍ ഒരു ദിവസം കയറിയപ്പോള്‍ ആ തടിയന്‍ നായയും കൂടെക്കയറി. അദ്ദേഹത്തോടു ഇരിക്കാന്‍ പറഞ്ഞ എന്നെ ഒന്നു നോക്കിയ പട്ടി എന്‍റെ ചാരുകസേരയില്‍ കയറിക്കിടന്നു. പിന്നീട് ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ കാന്‍വാസ് കഴുകേണ്ടതായി വന്നു. വെറുതെ ആരെക്കണ്ടും ചിരിക്കരുത്. ചിരിച്ചാല്‍ ഡെറ്റോള്‍ വാങ്ങിക്കേണ്ടതായി വരും.

Symbol question.svg.png അന്യര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യാന്‍ ചിലര്‍ മടിക്കുന്നത് എന്തുകൊണ്ട്?

ഒരാളിന് ഉപകാരം ചെയ്താല്‍ അയാള്‍ ഉപകര്‍ത്താവിനെ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കും മറ്റ് ഉപകാരങ്ങള്‍ക്ക് വേണ്ടി.

Symbol question.svg.png ’ചന്ദ്രബിംബമെടുത്തെനിക്കൊരു ചാണയാക്കി വളയ്ക്കണം’ നമ്പ്യാരാശാന്‍റെ ഈ ആഗ്രഹം നടക്കുമോ?

നടക്കും. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചൂണ്ടു വിരലില്‍ ഇട്ട താക്കോല്‍ വളയം കറക്കുന്നതുപോലെ കറക്കാറുണ്ട്.

വര്‍ഷബിന്ദുസ്തോമക്ളിന്നാ പുതുമലര്‍

അനുഗൃഹീതനായ കവി പി.കുഞ്ഞിരാമന്‍ നായര്‍ ആശുപത്രിയില്‍ ഹൃദ്രോഗം ബാധിച്ചു കിടക്കുകയാണ്. നേഴ്സ് അദ്ദേഹത്തിന്‍റെ അടുക്കലെത്തി പറഞ്ഞു: ’ഈ ഗുളികകള്‍ വിഴുങ്ങണം. മധുര ഗുളികകള്‍. ചങ്ങമ്പുഴക്കവിതയുടെ സംഗീത മാധുര്യമുള്ള ഉറക്ക ഗുളികകള്‍’ അതുകേട്ടു കുഞ്ഞിരാമന്‍ നായര്‍ അവളോട്: ’ചങ്ങമ്പുഴക്കവിത. ഹാ! ഒരു ഗാനഗന്ധര്‍വ്വ സ്മരണ. എന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഈ രൂപം. ഈ സുന്ദരരൂപം ആ കവിത തന്നെയോ?’ അവളുടെ ഇളം ചുണ്ടില്‍ ഒരു മുല്ലമൊട്ടു വിരിഞ്ഞു. നേഴ്സ് പറഞ്ഞു: ’ഞാന്‍ ചങ്ങമ്പുഴക്കവിതയല്ല. രാത്രിനേഴ്സാണ്’. വീണ്ടും കവി: രാത്രിനേഴ്സ്. ഒരിളം ചന്ദ്രക്കല. കവിയോട് അവള്‍ ചോദിച്ചു: എന്താണ് സൂക്ഷിച്ചു നോക്കുന്നത്?’
കവി: ’നിങ്ങള്‍ക്കവളുടെ ഛായയുണ്ട്. എന്‍റെ നിത്യകാമുകിയുടെ. നിങ്ങള്‍ അവളുടെ നാട്ടുകാരിയാണ്. അഴകിന്‍റെ രാജ്യം ഭരിക്കുന്ന ആ രാജകുമാരിയുടെ’. തുടര്‍ന്ന് കവി: അവള്‍ ചിരിച്ചു തല താഴ്ത്തി. ഇടവപ്പാതിയിലെ പൂ ചൊരിയുന്ന തൈമുല്ലവല്ലിപോലെ.
’ഇടവപ്പാതിയിലെ പൂ ചൊരിയുന്ന തൈമുല്ലവല്ലി പോലെ’ എന്നതുണ്ടല്ലോ. അത് ശുദ്ധമായ കവിതയാണ്. ഈ ബിംബം കൊണ്ട് കവി ചങ്ങമ്പുഴക്കവിത പോലെ സൗന്ദര്യമാര്‍ന്ന ആ നേഴ്സിന്‍റെ രാമണീയമാകെ ആവിഷ്കരിച്ചിരിക്കുന്നു. സുന്ദരി ഗുളികയുമായി കവിയുടെ അടുത്തു വന്നപ്പോള്‍ അവളുടെ രൂപം തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരിക്കും. പക്ഷേ അതോടൊപ്പം ആശുപത്രിമുറിയിലെ മററു പല വസ്തുക്കളും അദ്ദേഹത്തിന്റെ മാനസിക മണ്ഡലത്തില്‍ കടന്നു വരാതിരിക്കില്ല. മരുന്നുകുപ്പികള്‍ വച്ച മേശ. ജന്നല്‍ കേര്‍ട്ടന്‍. രോഗിക്കു ഡ്രിപ് കൊടുക്കുവാനുള്ള ഉപകരണം ഇങ്ങനെ പലതും. ഇവയുടെ ദര്‍ശനം സൌന്ദര്യ ദര്‍ശനത്തോടു കൂടിക്കലര്‍ന്നു വരും. അപ്പോള്‍ സുന്ദരിയുടെ ദര്‍ശനം അത്ര കണ്ടു വിശുദ്ധമായിരിക്കില്ല. കലര്‍പ്പററത് ആയിരിക്കില്ല. അതുകൊണ്ട് കവി അവളെ ആ പരിതഃസ്ഥിതിയില്‍ നിന്നു പാടേമാറ്റി ഇടവപ്പാതിയില്‍ പൂചൊരിയുന്ന മുല്ലവളളിയിലേക്ക് ആനയിക്കുന്നു. അക്കാഴ്ച ജനിപ്പിക്കുന്നത് ഒരുനുഭൂതി മാത്രം. ആ അനുഭൂതി ആഹ്ലാദജനകവും. ഇത്തരം ബിംബ നിവേശനങ്ങള്‍ക്കു കുഞ്ഞിരാമന്‍ നായര്‍ക്ക് അസാധാരണമായ കഴിവുണ്ട്. പലപ്പോഴും വാക്കുകളുടെ മാധുര്യം മാത്രമുള്ളതും കലാത്മകങ്ങളായ ബിംബങ്ങളില്ലാത്തതുമായ കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ജന്മനാ കവിയായ അദ്ദേഹത്തിന് ഇത്തരം ബിംബകല്പനയ്ക്കു വൈദഗ്ദ്ധ്യമേറും. ഒന്നു നോക്കൂ. കവിയുടെ വര്‍ണ്ണനയുടെ കേന്ദ്രഭാഗം കലാത്മകമാണ്. ഇതു കാവ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശരി. ചെറുകഥയായാലും നോവലായാലും രചനയുടെ കേന്ദ്രസ്ഥാനം കവിതാമയമായിരിക്കണം. അതില്ലെങ്കില്‍ രചന വൈരൂപ്യത്തിന്റെ സന്തതിയായി മാറും. ആ വിധത്തിലൊരു വൈരൂപ്യമാണ് ശ്രീ. പി. കണ്ണന്‍കുട്ടി ദേശാഭിമാനി വാരികയിലെഴുതിയ ‘വീടു കത്തുന്നു’ എന്ന കഥ. തറവാട് പൊളിച്ച് പങ്കിട്ടെടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുന്നു. ആ തീരുമാനം സഫലീഭവിക്കുന്നതിനു മുന്‍പ് വീടിന്റെ മുകള്‍ ഭാഗത്തു തീപിടിത്തം ഉണ്ടാകുന്നു. അതു ക്രമാനുഗതമായി താഴോട്ടു പടരുന്നു. ഭവനം കത്തിയെരിയും.ഒരു പിടിച്ചാമ്പലായി അതു മാറും.

ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെയും ഭാവികാലത്തെ അവസ്ഥയെയും കഥാകാരന്‍ സത്യസന്ധമായി ചിത്രീകരിക്കുന്നു. അതിനോടു ഞാൻ സമ്പൂർണമായും യോജിക്കുന്നു. പക്ഷേ എന്റെ രാജ്യത്തിന്റെ ദുരവസ്ഥ എന്ന സത്യം കഥയില്‍ ഭാവനയുടെ സത്യമായി മാറുന്നില്ല. കല ഭാവനാത്മകമാണ്. കണ്ണന്‍കുട്ടിയുടെ കഥ സത്യസന്ധമാണെങ്കിലും വൈരൂപ്യത്തിന് ആസ്പദമാണ്.

ഭാരതം ജീര്‍ണ്ണിക്കുന്നുവെന്നും ഈ ജീര്‍ണ്ണത തുടര്‍ന്നു പോയാല്‍ പിന്നെ നമ്മളാരും ഇവിടെയുണ്ടാവുകയില്ലെന്നുമുള്ള കഥാകാരന്റെ വിശ്വാസം ശരി. ആ ശരിയായ വിശ്വാസം എനിക്കുമുണ്ട്. പക്ഷേ എനിക്കു കഥയെഴുതാന്‍ പ്രാഗത്ഭ്യമില്ലാത്തതു കെണ്ടു ഞാന്‍ മനുഷ്യരെ മെനക്കെടുത്താതെ മിണ്ടാതിരിക്കുന്നു. താനൊരു കഥാകാരനാണ് എന്ന തെററിദ്ധാരണയില്‍ പെട്ട കണ്ണന്‍കുട്ടി പേനയെടുത്ത് വെളളക്കടലാസില്‍ അക്ഷരങ്ങള്‍ കോറിയിട്ടു ജുഗുപ്സാവസ്ഥ സൃഷ്ടിക്കുന്നു. കലാ പ്രചോദനമുളളവര്‍ക്കേ വിഷയത്തെ വൈകാരികമാക്കാന്‍ പററു. നമ്മുടെ കഥാകാരന് ആദരണീയമായ സ്വദേശ സ്നേഹമുണ്ട്. സ്വീകരണീയമായ കലാ വൈഭവമില്ല. കഥയുടെ ലാക്ഷണികത അങ്ങ് കളയൂ. എന്നാലും ഇത് വായനക്കാരനെ ബോറടിപ്പിക്കുന്ന ശുഷ്കമായ വര്‍ണ്ണനം മാത്രമായേ നില്‍ക്കുന്നുള്ളൂ. ഇ‘ക്കഥ’യെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരു വാക്യം കൂടി എഴുതാന്‍ വായനക്കാരുടെ അനുമതി ഞാന്‍ തേടുന്നു. This composition is as flagrantly obvious and brazen as propagandist till posted in a public place.

സംഭവങ്ങളും വിചാരങ്ങളും

സ്വര്‍ഗത്തിലേക്കുള്ള വഴിയേതാണ് എന്ന് ഒരുത്തന്‍ റോഡില്‍ നിന്നു ചോദിച്ചപ്പോള്‍ അങ്ങോട്ടു നടന്ന് വലത്താട്ടു തിരിഞ്ഞുപോയാല്‍ മതിയെന്നു് മഹ്ഫൂസിന്റെ ഒരു കഥാപാത്രം പറഞ്ഞതായി ഞാന്‍ മുന്‍പ് എഴുതിയിരുന്നു. എന്നോടാണ് ആ ചോദ്യം ചോദിച്ചാല്‍ ‘ഗള്‍ഫ് ഏയര്‍’ വിമാനത്തില്‍ കയറി ബാറേന്‍ ദ്വീപില്‍ ഇറങ്ങുക എന്നായിരിക്കും ഉത്തരം (Bahrain അല്ലെങ്കില്‍ Bahrein എന്നതിന് നിഘണ്ടുക്കളിലെല്ലാം ബാറേന്‍ എന്നാണ് ഉച്ചാരണം നല്‍കിയിരിക്കുന്നത്. നമ്മള്‍ ബഹറീന്‍ എന്നു പറയുന്നു) സ്വപ്നത്തിന്റെ അലൌകിക സൌന്ദര്യമുള്ള നാടാണ് ഇത്. ഇവിടെ അറിബി യുവതികള്‍ കിന്നര കന്യകകള്‍ പോലെ നടക്കുന്നു. കിന്നരന്മാരെപ്പോലെ അറബിയുവാക്കന്മാര്‍ മെല്ലെ നീങ്ങുന്നു. അതിസൌന്ദര്യമില്ലാത്ത ഒരു യുവതിയെയും യുവാവിനെയും ഞാന്‍ അവിടെ കണ്ടില്ല. അവരോടു സംസാരിക്കൂ. എന്തോരു വിനയം! എന്തൊരു സുജനമര്യാദ! മതപരങ്ങളായ വിശ്വാസങ്ങളിലേക്കു ചെല്ലാന്‍ അന്യമതക്കാരോടു പാരുഷ്യത്തോടെ വേണം പെരുമാറാന്‍ എന്ന് അവിടത്തെ ഒരു പുരുഷനു ഒരു സ്ത്രീയും വിശ്വസിക്കുന്നില്ല. ഈ സ്വാതന്ത്ര്യ സ്വര്‍ഗ്ഗത്തിലേക്ക് എന്നെ നയിച്ചത് അവിടത്തെ കേരളീയ സമാളജത്തിന്റെ പ്രസിഡന്റ് ശ്രീ. വി. പി. മാത്യുവാണ്. ഒരു കമ്പനിയിലെ സമുന്നതനായ ഉദ്യേഗസ്ഥനാണ് അദ്ദേഹം. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. അതേ സമയം ബുദ്ധിശാലി. ആറായിരത്തിലധികം അംഗങ്ങളുളള ഒരു സമാജത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സമ്മളനത്തില്‍ സാഹിത്യത്തെക്കുറിച്ചു മൂന്നു ദിവസം പ്രസംഗിക്കാന്‍ എന്നെയാണ് അവര്‍ സൌജന്യപൂര്‍വം തിരഞ്ഞെടുത്തത്. ക്ഷണിച്ച അതിഥിയെ മാനിക്കാനൻ തല്‍പരത്വമേറിയ ശ്രോതാക്കള്‍ ആവശ്യകതയ്ക്ക് അതീതമായി ദീര്‍ഘമായി പ്രസംഗിച്ച എന്നെ, ഔചിത്യസീമ ലംഘിച്ച എന്നെ സഹിച്ചത് അവരുടെ ഉന്നതമായ സംസ്കാരത്താലാണ്. എന്നോടു ചോദ്യങ്ങള്‍ ചോദിച്ചു ശ്രീ. സുരേഷ് കൂമാര്‍ ആ ചോദ്യങ്ങള്‍ കൊണ്ട് തന്റെ ധിഷണാപരമായ കഴിവ് പ്രദര്‍ശിപ്പിച്ചു. ശ്രീ. പി. കെ. ശ്രീജേഷ് മനുഷ്യന് നന്മയുടെ പരകോടിയിലേക്ക് ഉയരാന്‍ കഴിയുമെന്നു തെളിയിച്ചു. ശ്രീ. രാമദാസ് പി. ചിറയിലും ശ്രീ. എന്‍. ഡി. ഇനാസുവും ശ്രീ. ജേക്കബ് സാമുവലും ശ്രീ. കെ. വി. മുരളി മോഹനും ഞാന‍ താമസിച്ച മിഡില്‍ ഈസ്ററ് ഹോട്ടലിലെ ഗ്രേസിയും ഈശ്വരനെസ്സംബന്ധിച്ച ഒരേ ഒരു വാക്ക് സ്നേഹമാണെന്ന് എന്നെ ഗ്രഹിപ്പിച്ചു. അവിടത്തെ പ്രമുഖമായ ഇംഗ്ലീഷ് ദിനപത്രം Bahrain Tribune-ന്റെ സിററി എഡിറററായ ശ്രീ. മാത്യു (മലയാള മനോരമയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം) യശസ്സിന്റെ രാജരഥ്യയിലൂടെ തലയുയര്‍ത്തി നടക്കുന്ന വ്യക്തിയാണ് ഞാനെന്ന നിലയില്‍ സൌജന്യ മാധുര്യത്തോടെ എന്റെ ബുദ്ധിശൂന്യങ്ങളായ വാക്കുകള്‍ വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചു. സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ വന്ന സ്ത്രീകളും ബുദ്ധിശാലിനികളാണെന്ന് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ സ്പഷ്ടമാക്കിത്തന്നു എനിക്ക്. തിരുവനന്തപുരത്തെ ജീവിതം ഗദ്യാത്മകമാണ്. ആ ദ്വീപിലെ ജിവിതം കവിതാമയമാണ്. എഞ്ചിനീയറിങ് വൈദഗ്ദ്ധ്യത്തിന്റെ പരകോടി കാണണമെങ്കില്‍ ആ ദ്വീപിനെയും സൌദി അറേബ്യയെയും കൂട്ടിയിണക്കുന്ന 25 കിലോമീററര്‍ ദുരമുള്ള Causeway കാണണം. പാലത്തിനടുത്തുള്ള ഒരു ഗോപുരത്തിന്റെ അഗ്രഭാഗത്തേക്ക് ഞാന്‍ ശ്രീജേഷിന്റെ സഹായത്തോടെ കയറി. സൂര്യപ്രകാശത്തിന്റെ പ്രവാഹത്തില്‍ സൌദി അറേബ്യ തിളങ്ങുന്നതു ഞാന്‍ കണ്ടു. തിരിച്ചു പോരുമ്പോള്‍ റോഡരുകില്‍ നിന്ന ചില യുവാക്കന്മാര്‍ അവര്‍ക്കു ഒട്ടും പരിചയമില്ലാത്ത എന്നെ നോക്കി ചിരിച്ച് ആദരപൂര്‍വം കൈവീശി. ഇവരെപ്പോലെ നമ്മള്‍ക്കും പെരുമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

കൂടിക്കലർന്ന ശബ്ദത്തെക്കാൾ ഭേദം പ്രഭാഷകന്റെ ശബ്ദം കേൾപ്പിക്കാതെയുള്ള വാപൊളിക്കലാണ്. ചുണ്ടുകളുടേയും മുഖത്തെ മാംസപേശികളുടെയും വക്രീകരണമെങ്കിലും നോക്കിക്കൊണ്ടിരിക്കാമല്ലോ

പലസ്തീനിലെ ഒരു ഭക്ഷണശാലയിലിരുന്ന് എന്റെ സുഹൃത്ത് ശ്രീ. മാത്യു ജോസ് ചാലില്‍ (ബഹ്റീനിന്റെ തലസ്ഥാനമായ മനാമയില്‍ പ്രന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസ് നടത്തുന്ന മാന്യൻ) കൂട്ടുകാരുമൊരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഹോട്ടലിന്റെ മാനേജർ അവരുടെ അടുത്തെത്തി ചോദിച്ചു. ‘Are you Indians?’ ‘Yes’ എന്ന് അവരുടെ ഉത്തരം. അദ്ദേഹം വെയ്റ്റർമാരെ വിളിച്ചു എല്ലാം നിർലോഭം വിളമ്പാൻ ആജ്ഞാപിച്ചു. ഭക്ഷണമൊക്കെക്കഴിഞ്ഞ് ഭീമമായ തുകയ്ക്കുള്ള ബിൽ കിട്ടി. അതുകൊടുക്കാൻ ഭാവിച്ച മാത്യുവിനോട് മാനേജർ പറഞ്ഞു: ‘No’. കാര്യമെന്ത് എന്ന് അദ്ദേഹം അന്വേഷിച്ചപ്പോൾ മാനേജർ പറഞ്ഞു: “Your Prime Minister Indira Gandhi is our sister”. എത്ര നിർബന്ധിച്ചിട്ടും മാനേജർ പണം സ്വീകരിച്ചില്ല. ആ പലസ്തീൻ മുസ്ലിമിന്റെ സ്നേഹപ്രകാശത്തിന്റെ ഇളം ചുവപ്പ് ഇതെഴുതുന്ന സമയത്ത് എന്റെ വെണ്മയാർന്ന കടലാസിൽ വീഴുന്നു. ഞാൻ തെല്ലുനേരം അതുകണ്ടുകൊണ്ടിരിക്കട്ടെ, പ്രിയ വായനക്കാരേ.

ടെലിവിഷൻ കാണുക എന്നതിലെ ദുരനുഭവം വി. ഐ. പികൾ പ്രസംഗിക്കുന്നതു കാണുക എന്നതുതന്നെയാണ്. പ്രസംഗിക്കുന്നതു കേൾക്കുകയല്ല, കാണുകതന്നെയാണ് നമ്മൾ. ശ്രീ. ഐ. കെ. ഗുജ്റാളിന്റെ ചുണ്ടുകൾ വളരെ വേഗത്തിൽ ചലനം കൊള്ളുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം നമ്മൾ കേൾക്കുന്നില്ല. കേൾക്കുന്നതു വാർത്തവായിക്കുന്ന ആളിന്റെ ശബ്ദം മാത്രമാണ്. പ്രധാനമന്ത്രിക്കു പ്രാധാന്യം നമ്മൾ കല്പിക്കുന്നതുകൊണ്ട് വാർത്ത വായിക്കുന്ന ആളിന്റെ ശബ്ദം ശ്രദ്ധിക്കാതെ നമ്മൾ അദ്ദേഹത്തിന്റെ വായിൽനിന്ന് ശബ്ദം വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നു. ഇല്ല. ഒന്നുമില്ല. ചുണ്ടുകൾ അനങ്ങുന്നതേയുള്ളൂ. അങ്ങനെയിരിക്കെ ചുണ്ടുകളിൽനിന്ന് ശബ്ദം കേട്ടുതുടങ്ങുന്നു. ഒപ്പം വാർത്തകൾ വായിക്കുന്ന ആളിന്റെ ശബ്ദവും. രണ്ടും കൂടിക്കലരുന്നു. ഒന്നും മനസ്സിലാകുന്നുമില്ല.

കൂടിക്കലർന്ന ശബ്ദത്തെക്കാൾ ഭേദം പ്രഭാഷകന്റെ ശബ്ദം കേൾപ്പിക്കാതെയുള്ള വാപൊളിക്കലാണ്. ചുണ്ടുകളുടേയും മുഖത്തെ മാംസപേശികളുടെയും വക്രീകരണമെങ്കിലും നോക്കിക്കൊണ്ടിരിക്കാമല്ലോ. വാർത്തകൾ വായിക്കുന്ന ആൾ മിണ്ടാതിരിക്കുകയും പ്രസംഗിക്കുന്ന ആളിന്റെ ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ നമ്മൾ മനസ്സിലെങ്കിലും വിധികർത്താക്കളായി മാറും. അപ്പോൾ സംഭവിക്കുന്ന മാനസികപ്രക്രിയ നമുക്കു ഒരുതരത്തിലുള്ള ആഹ്ലാദം നൽകും. പ്രഭാഷകന്റെ ശബ്ദം കേൾക്കുന്നതുപോലുള്ള പ്രക്രിയയാണ് നല്ല ചെറുകഥകൾ വായിക്കുമ്പോൾ ഉണ്ടാവുക.

ഒക്താവ്യോ പാസ്സിന്റെ My Life with the Wave എന്ന ചെറുകഥ നമുക്കുനോക്കാം. കഥ പറയുന്ന ആളിനെ സൗകര്യത്തിനുവേണ്ടി പാസ്സ് എന്നുതന്നെ വിളിക്കട്ടെ. അദ്ദേഹം കടലിൽനിന്നു പോരുമ്പോൾ മറ്റുതിരകളെ പിൻതള്ളി ഒരു തിരമാത്രം അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടു മുന്നോട്ടുചാടി. അവൾ (തിര) പൊക്കമുള്ളവൾ. കനം കുറഞ്ഞവൾ. പട്ടണജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണെന്നു പാസ്സ് അവളോട് പറഞ്ഞു. പക്ഷേ അവൾ ഉച്ചത്തിൽ നിലവിളിച്ചു. പാസ്സിനെ കെട്ടിപ്പിടിച്ചു. ഭീഷണിപ്പെടുത്തി. അദ്ദേഹം തീവണ്ടിയിൽ കയറി വെള്ളം നിറച്ചുവച്ചിരുന്ന ടാങ്ക് ശൂന്യമാക്കി അവളെ അതിലേക്ക് ഒഴിച്ചു. ഒരു സ്ത്രീ ടാപ് തുറന്നു കപ്പിൽ വെള്ളമൊഴിച്ച് കുടിച്ചപ്പോൾ ഉപ്പിന്റെ ചുവ. യാത്രക്കാരുടെ കുടിവെള്ളത്തിൽ വിഷം കലർത്തിയെന്നു പറഞ്ഞു പോലീസ് അദ്ദേഹത്തെ കാരഗൃഹത്തിലേക്കു കൊണ്ടുപോയി. ഒരുവർഷം കഴിഞ്ഞ് പാസ്സ് വീട്ടിലെത്തിയപ്പോൾ തിര അദ്ദേഹത്തിന്റെ വീട്ടിൽ പാർക്കുന്നതാണു കണ്ടത്. എന്തുസംഭവിച്ചു എന്ന പാസ്സിന്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞു: ‘ഉപ്പുവെള്ളമാണ് ഞാനെന്നുകണ്ട് ആരോ എന്നെ എഞ്ചിനിലേക്ക് ഒഴിച്ചു. ഞാൻ ആവിയായി രക്ഷപ്പെട്ടു.’ അവൾ പാസ്സിന്റെ ഭവനത്തിലെ ഇരുണ്ട ഇടനാഴികളെ സൂര്യനെക്കൊണ്ടു നിറച്ചു.

പിന്നീടാണു പ്രണയകേളികൾ. പാസ്സ് അവളെ ആലിംഗനം ചെയ്താൽ അവൾ അഭിമാനം കൊണ്ട് വീർക്കും. അനന്തമായ ചക്രവാളം പോലെ അവൾ അദ്ദേഹത്തിന്റെ മുൻപിൽ നീണ്ടുനിവർനുകിടക്കും. അപ്പോൾ പാസ്സും ചക്രവാളം പോലെയാകും. പക്ഷേ അവൾക്കു കേന്ദ്രസ്ഥാനമില്ലായിരുന്നു. അവിടമാകെ ശൂന്യം. ചക്രവാളത്തിന്റെ കേന്ദ്രം ശൂന്യമാണല്ലോ. ആ ചക്രവാളം ആളുകളെ ശൂന്യമായ സ്ഥലത്തേക്കു വലിച്ചെടുക്കുന്നതുപോലെ അവൾ അദ്ദേഹത്തെയും വലിച്ചെടുത്തു. ലൈംഗികവേഴ്ചകൾ മൃഗീയങ്ങളായി. അവളുടെ നിലവിളികൾ അയൽക്കാരെ നിദ്രയിൽനിന്നുണർത്തി. അവളുടെ ശബ്ദം കേട്ട് കടൽക്കാറ്റ് ഭവനത്തിന്റെ വാതിലിൽ മാന്തും. വീട്ടിന്റെ മേൽക്കൂരയിൽ നിർഘോഷമുണ്ടാക്കും. അവൾ തുപ്പും. കരയും. ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവയുടെ സ്വാധീനതയാൽ അവളുടെ വൈകാരികാവസ്ഥകൾക്കു മാറ്റം വന്നുകൊണ്ടിരുന്നു. പാസ്സ് അവളെ പേടിക്കുകയും വെറുക്കുകയും ചെയ്തു.

മഞ്ഞുകാലം വന്നു. അവളോടൊരുമിച്ച് ഉറങ്ങാൻ വയ്യ. വല്ലാത്ത തണുപ്പ്. ഒരിക്കൽ അദ്ദേഹം മലമുകളിലേക്ക് പോയിട്ടു തിരിച്ചുവന്നപ്പോൾ അവൾ മഞ്ഞുപ്രതിമയായി നിൽക്കുന്നതുകണ്ടു. അദ്ദേഹം അവളെ ചാക്കിനകത്താക്കിക്കൊണ്ടുപോയി ഒരു ഭക്ഷണശാലയുടെ ഉടമസ്ഥനു വിറ്റു. അയാൾ അവളെ കൊച്ചുകഷണങ്ങളാക്കി പൊട്ടിച്ച് ബക്കറ്റുകളിലാക്കി. അവയിലാണ് മദ്യം തണുപ്പിക്കുക.

ഒരുജ്ജ്വല പ്രതിഭാശാലിയുടെ കഥയാണിത്. സ്ത്രീയുടെ ആക്രമണോത്സുകത, അവളുടെ ക്രൂരത, പുരുഷന്റെ ദൗർബ്ബല്യം, അവന്റെ നിസ്സഹായാവസ്ഥ ഇവയൊക്കെ ഇതിൽ വ്യഞ്ജിക്കുന്നു. ഏതു ദുർബലനും സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി നൃശംസതയാർജ്ജിക്കുമെന്ന് ഈ രചന വ്യക്തമാക്കുന്നു. കഥ വായിക്കുമ്പോൾ നമ്മൾ അദ്ഭുതപ്പെടുന്നു. പ്രകമ്പനം കൊള്ളുന്നു. ചിന്താമണ്ഡലത്തിൽ അനവരതം സഞ്ചരിക്കിന്നു. നോബൽസ്സമ്മാനം നേടിയ ഒരു ‘മാസ്റ്ററെ’ ഞാൻ എന്റെ സുഹൃത്തായ ശ്രീ. പി. എൻ. വിജയനോടു താരതമ്യപ്പെടുത്തുകയല്ല. ഉത്കൃഷ്ടമായ സാഹിത്യമേതെന്ന് വ്യക്തമാക്കാനേ എനിക്ക് ഉദ്ദേശമുള്ളൂ. വിജയൻ മാതൃഭൂമിയിൽ (ആഴ്ചപ്പതിപ്പ്) എഴുതിയ ‘സ്വപ്നം കണ്ടുകൊണ്ട് ഒരു മുത്തശ്ശിപ്രതിമ’ എന്ന കഥയിൽ പേരക്കുട്ടിക്ക് സന്താനമുണ്ടാകുന്നതുവരെ ജീവിച്ച ഒരു പടുകിഴവിയുടെ ‘ട്രാജഡി’ യാണ് ആവിഷ്കരിക്കുന്നത്. തെറ്റിപ്പോയി. ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. വൃദ്ധയ്ക്കു ഓർമ്മയില്ല. വീട്ടിലുള്ള രണ്ടുപേർ ആ സ്ത്രീയെ നിന്ദിക്കുന്നു. ഭർത്സിക്കുന്നു. സ്തുതിച്ചാലും അപമാനിച്ചാലും അവർക്ക് ഒന്നുമില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത വൃദ്ധയ്ക്ക് അപമാനമില്ല. സ്നേഹത്തിനും അവരെസ്സംബന്ധിച്ച് അർത്ഥമില്ല. പക്ഷേ കഥ വായിച്ചുതീരുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനം പൊള്ളയാണെന്നു നമ്മൾ മനസ്സിലാക്കുന്നു. ശൂന്യതയാണ് ഇതിന്റെ മുദ്ര. ചിത്തവൃത്തികളെ ചലനം കൊള്ളിക്കാൻ അസമർത്ഥമായ വാക്യ സമാഹാരം മാത്രമാണ് ഈ രചന. ടെലിവിഷനിലെ വി. ഐ. പി ചുണ്ടുകൾ അനക്കുമ്പോൾ ശബ്ദവും കൂടി നമുക്കു കേൾക്കണം. എങ്കിലേ മനസ്സും ഹൃദയവും പ്രവർത്തിക്കൂ. ശബ്ദം കേൾപ്പിക്കാതെ ചുണ്ടുകൾ വക്രിപ്പിക്കുന്ന വ്യക്തിയെപ്പോലെയാണ് ഇക്കഥ. കലയുടെ അടുത്തെത്താൻ കോടിക്കണക്കിന് നാഴിക സഞ്ചരിക്കണം.

ഷൊർഷ് പെരക്

രൂപശില്പത്തിന്റെ ഭദ്രതയിൽ ഷൊർഷ് പെരക് (Geroges Perec 1936-1982) എന്ന ഫ്രഞ്ചെഴുത്തുകാരനെ സമീപിക്കാൻ ഈ ശതാബ്ദത്തിൽ വേറൊരു സാഹിത്യകാരനില്ല എന്നാണ് അഭിജ്ഞമതം. അദ്ദേഹത്തിന്റെ Life: A User’s Manual എന്ന നോവല്‍ വായിച്ച് ഞാന്‍ അദ്ഭുതാധീനനാവുകയും അതിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു. ഞാന്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയററിന്റെ മുന്‍പിലുള്ള ഫുട്പാത്തിലൂടെ നടക്കുകയാരുന്നു. ഒരു സായ്പ് എന്റെ ലേഖനമുള്ള ആഴ്ചപ്പതിപ്പ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഓടി അടുത്തെത്തി ആവേശത്തോടെ ചോദിച്ചു.: ‘നിങ്ങളാണോ ഈ ലേഖനമെഴുതിയത്? എന്റെ ചങ്ങാതിയായിരുന്നു പെരക്. നിങ്ങള്‍ അദ്ദേഹത്തിന്റെ നോവലിനെക്കുറിച്ച് എഴുതിയിരിക്കുന്നു. എനിക്കെന്ത് സന്തോഷം!’ തൊണ്ട വിറയല്‍ കൊണ്ട് സായ്പിന് മുഴുവനും പറയാന്‍ സാധിച്ചില്ല. പെരക് ഇത്രവേഗത്തില്‍ മരിച്ചതെങ്ങനെയെന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഇടവിടാതെയുള്ള സിഗറററ് വലികൊണ്ടു അദ്ദേഹത്തിനു കാന്‍സര്‍ വന്നുവെന്നും അതു മാരകമായിത്തീര്‍ന്നുവെന്നും അദ്ദേഹം — ഷാക് ഷുവെ — എന്നെ അറിയിച്ചു. ഞങ്ങള്‍ ‘കലവറ’ എന്ന കാപ്പിക്കടയില്‍ കയറി കാപ്പി കുടിച്ചിട്ടു പിരിഞ്ഞു. പാരീസില്‍ ചെന്നാലുടന്‍ Oulipo — A Prime of Potential Literature എന്ന പുസ്തകം അയച്ചു തരാമെന്നു പറയുകയും ചെയ്തു ഷുവെ. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പെരക് ഉള്‍പ്പെട്ട സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന പുസ്തകം എനിക്കു കിട്ടി. അതില്‍ ആ പ്രസ്ഥാനക്കാരുടെ സാഹിത്യപരങ്ങളായ രചനകളുമുണ്ട്. പെരക്കിന്റെ സുഹൃത്തായ മാന്യന്‍ തന്ന ആ ഗ്രന്ഥം ഞാന്‍ നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഇപ്പോള്‍ ഈ പ്രതിഭാശാലിയുടെ ഏതു കൃതി കണ്ടാലും ഞാനത് വാങ്ങുന്നു. വായിക്കുന്നു. Life: A User’s Manual കഴിഞ്ഞാല്‍ എനിക്കേററവും ഇഷ്ടപ്പെട്ടതു ആത്മകഥയുടെ മട്ടിലെഴുതിയ W, or the Memory of Childhood എന്ന ഗ്രന്ഥമാണ്. ഒന്നിടവിട്ടുള്ള അദ്ധ്യായങ്ങളിലൂടെ രണ്ടു കഥകള്‍ പറഞ്ഞ് പര്യവസാനത്തില്‍ അവയെ കൂട്ടിയിണക്കി ഒര്ദ്ഭുതം സൃഷ്ടിക്കുന്നു പെരക്.

1997–ല്‍ പ്രസാധനം ചെയ്ത Species of Spaces and Other Pieces എന്ന പെരക്കിന്റെ പ്രബന്ധ സമാഹാരഗ്രന്ഥം Books — Pages 288, Rs. 305.90).

വിശ്വവിഖ്യാതയായ മാര്‍ഗറീത് ദ്യൂറ എന്ന ഫ്രഞ്ചെഴുത്തുകാരിയുടെ ആദ്യത്തെ ഭര്‍ത്താവായിരുന്ന റോബര്‍ ആങ്തെല്‍മ്. അദ്ദേഹത്തെക്കുറിച്ചു പെരക് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ:

“Literature has lost its authority. It searches in the world for the signs of its defeat: angst oozes out from its walls…” സാഹിത്യത്തിന്റെ ആധിപത്യം നഷ്ടപ്പെട്ടിട്ടില്ല എന്നതിനു തെളിവാണ് പെരക്കിന്റെ എല്ലാക്കൃതികളും. അതു കൊണ്ടാണല്ലോ കേരളത്തിന്റെ ഒരു മൂലയില്‍ താമസിക്കുന്ന ഒരാള്‍ അവയെക്കുറിച്ചു് എഴുതുന്നത്.