close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ


ധ്യാനിക്കുക, കിടിലം കൊള്ളുക

ഈ പുസ്തകത്തിലെ രചനകള്‍ ശ്രീ ജോര്‍ജിന്റെ സ്വകാര്യ കവിതകളാണ്. വളരെ വിനീതനായി ജോര്‍ജ് ഈ സൃഷ്ടികളെ സ്വകാര്യക്കുറിപ്പുകള്‍ എന്നു വിളിക്കുന്നു. ഈ സ്വകാര്യക്കുറിപ്പുകളില്‍ ഉന്മാദത്തിന്റെ ഒരുപാട് സന്ദേഹങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ഭ്രാന്തും ഇന്ദ്രജാലവും വെളിപാടും പ്രാര്‍ത്ഥനയും ഇവിടെ ഒന്നാകുകയാണ്. യുക്തിയെ പൂര്‍ണമായും നിരാകരിക്കുന്ന വെളിപാടുകളാണ് ജോര്‍ജിന്റെ കുറിപ്പുകള്‍. കിടിലം കൊള്ളുക, ധ്യാനിക്കുക എന്ന് ഈ കുറിപ്പുകള്‍ നിങ്ങളോട് പറയുന്നു. ദാലിയുടെ ചിത്രസംസ്കാരം ഇവിടെ കാവ്യ സംസ്കാരമായി മാറുകയാണ്.

ഞാന്‍ നോക്കിനില്‍ക്കെ
കണ്ണാടിയൊരു കറുത്ത കാട്ടുപോത്തായ്
വളഞ്ഞ കൊമ്പുകുലുക്കി നൃത്തം വച്ചു

ദൈവത്തിന്റെ അസ്ഥികളെ ഞാന്‍ പട്ടം പറപ്പിക്കുന്നു

ചുവരിലെ ക്ളോക്കിന്റെ സൂചികള്‍
എന്റെ നെഞ്ചില്‍ തറഞ്ഞിരിക്കുന്നു

ഒഴിഞ്ഞ ഊണുമേശപ്പുറത്ത് ഒരു വലിയ പല്ലി
പല്ലിയുടെ വായില്‍ പിടയുന്ന കുരുന്നു കൈകള്‍

തീര്‍ച്ചയായും സര്‍റിയലിസ്റ്റ് ചിത്രങ്ങളുടെ സ്വഭാവം ഇവിടെ കാവ്യാനുഭവങ്ങളായി മാറുകയാണ്. കവിത വിഭ്രമാത്മകതയുടെ നിറയൊഴിക്കലായി പരിണമിക്കുന്നു. യുക്തിയുടെ നിയന്ത്രണമില്ലാതെ ആകസ്മികത ജനിക്കുന്നു. ഉപബോധത്തിന്റെ സൌന്ദര്യാത്മകമായ ഇച്ഛകളില്‍നിന്നാണ് ഈ സ്വകാര്യക്കുറിപ്പുകള്‍ ജനിക്കുന്നത്. ജോര്‍ജിന്റെ ഭാവന സൃഷ്ടിക്കുന്ന ഈ മായാഭ്രമങ്ങള്‍സാധാരണ ജീവിതത്തിന്റെ അനുഭവങ്ങളില്‍ വാക്കുകളില്‍ ചിത്രകല ത്രിമാന സ്വഭാവം കൈക്കൊള്ളുകപോലും ചെയ്യുന്നു. വാക്കുകള്‍ നിറങ്ങളുടെ ചാലുകളും രേഖകളുമായി മാറുന്നു. നിറങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നതു പോലെ മായാഭ്രമങ്ങളുടെ കാവ്യബിംബങ്ങള്‍ കൂട്ടിയിണക്കപ്പെടുന്നു. ചായങ്ങളുടെ സമ്മേളനം പോലെ അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങള്‍ പരസ്പരം ലയിക്കുന്നു. അര്‍ത്ഥത്തിന്റെ കാര്യത്തില്‍ വായനക്കാരെ സന്ദേഹബുദ്ധികളാക്കുന്ന കവിതയിലെ ഈ സര്‍റിയലിസ്റ്റ് ചിത്രങ്ങള്‍ ഒരുകൂട്ടം അസ്വസ്ഥരായ വായനക്കാരേയാണ് ആവശ്യപ്പെടുന്നത്. അത്തരം കുറെ വായനക്കാര്‍ ഈ കവിതകള്‍ക്കുവേണ്ടി കാത്തിരിക്കുന്നു എന്ന വിശ്വാസത്തോടെ ജോര്‍ജിന്റെ സ്വകാര്യക്കുറിപ്പുകള്‍ ഞാന്‍ അവതരിപ്പിക്കുന്നു.

കൊല്ലം
7-9-1997 കെ.പി. അപ്പന്‍