close
Sayahna Sayahna
Search

സൗന്ദര്യത്തിന്റെ മണ്ഡലത്തില്‍


സൗന്ദര്യത്തിന്റെ മണ്ഡലത്തില്‍
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഡിസി ബുക്‌സ്
വർഷം
1999
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

പുസ്തകങ്ങള്‍ ശേഖരിക്കാനുള്ള താല്‍പര്യം ഒഴിയാബാധപോലെ ആയിരിക്കാം. അതൊരു തൊഴിലോ രോഗമോ അത്യാസക്തിയോ ചിത്തവിലോഭനമോ വിഡ്ഢിത്തമോ ആകാം. വിനോദവൃത്തിയല്ല അത്. ഗ്രന്ഥം ശേഖരിക്കുന്നവന് അതു ചെയ്തേ തീരൂ. ചെയ്യാത്തവന്‍ സ്റ്റാമ്പ് ശേഖരണത്തിനു തുല്യമായ പ്രവര്‍ത്തിയായി അതിനെകാണും. ദുര്‍ബല മനസ്സിന്റെ സന്തതിയായി അതിനെ കരുതിയെന്നും വരാം! നാലു നോവലുകളുടെ രചന കൊണ്ട് വിശ്വവിഖ്യാതയായിത്തീര്‍ന്ന ഇംഗ്ളീഷ് എഴുത്തുകാരി ജിനറ്റ് വിന്റേഴ്‌സണ്‍ (Jeanette Winterson) ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ട്. ഈ ലേഖകന് ഇപ്പറഞ്ഞ വൈകലങ്ങള്‍ ഏതാണുള്ളതെന്ന് അറിഞ്ഞുകൂടാ. വിഡ്ഢിത്തം കൊണ്ടോ ദൌര്‍ബല്യം കൊണ്ടോ ഞാന്‍ എണ്ണൂറ്റിത്തൊണ്ണൂറ്റേഴ് രൂപ കൊടുത്ത് ഇംഗ്ലണ്ടിലെ Balckwell പ്രസാധനം ചെയ്ത `A Companion to Aesthetics' എന്ന പുസ്തകം വാങ്ങിച്ചു. വായിച്ചു. ബുദ്ധിശൂന്യതയാലോ ദൌര്‍ബല്യത്താലോ ആണ് ഞാനിതു വാങ്ങി വായിച്ചതെങ്കില്‍ ആ ന്യൂനത എനിക്കു തന്ന പ്രകൃതിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അത്രത്തൊളം ഈ പുസ്തകം എന്റെ അറിവിനെ -- സൌന്ദര്യശാസ്‌ത്രത്തെക്കുറിച്ചുള്ള അറിവിനെ -- വിപുലീകരിച്ചിരിക്കുന്നു. സമകാലിക സൌന്ദര്യശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങള്‍ ഇതില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ പ്രയോക്താക്കളോ ഉപജ്ഞാതാക്കളോ ആയ മഹാവ്യക്തികളുടെ പ്രക്രിയകളെ ഇതില്‍ വിവരിച്ചിരിക്കുന്നു. ജാപ്പനീസ് സൌന്ദര്യശാസ്‌ത്രത്തെക്കുറിച്ചാണോ അറിയേണ്ടത്? അതോ ചൈനീസ് സൌന്ദര്യശാസ്ത്രത്തെക്കുറിച്ചോ? ഭാരതീയ സൌന്ദര്യശാസ്‌ത്രത്തില്‍ അവഗാഹമുണ്ടാകാനാണോ നിങ്ങള്‍ക്കു താല്‍പര്യമുള്ളത്? മാര്‍ക്സ്, ലൂക്കാച്ച്, ബന്‍യമിന്‍ ഇവരുടെ മതങ്ങള്‍ ഗൃഹിക്കാനാണോ കൌതുകം? ഗ്രന്ഥം തുറക്കൂ, വായിക്കൂ. അറിവു കൊണ്ട് നിങ്ങള്‍ക്കു ഹൃദയസമ്പന്നത കൈവരും. ഗ്രന്ഥത്തിന്റെ സാമാന്യസ്വഭാവം സ്പഷ്ടമാക്കാനായി എതാനും വിഷയങ്ങളെക്കുറിച്ചും ചില മഹാവ്യക്തികളെക്കുറിച്ചും മാത്രമേ ഞാന്‍ എഴുതുന്നുള്ളു.

ചൈനയുടെയും ജപ്പാന്റെയും സൌന്ദര്യശാസ്‌ത്രം സമാനഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അവയെ ഒന്നായിക്കണ്ടു പ്രതിപാദിക്കുന്നതില്‍ ഔചിത്യമുണ്ട്. അതിനാല്‍ ഈസ്റ്റ്--ഏഷ്യന്‍ സൌന്ദര്യശാസ്ത്രം എന്ന പേര് ആ രണ്ടിനും യോജിക്കും. കവിതയും ചിത്രരചനയും സംഗീതവും സമുന്നത തലങ്ങളില്‍ എത്തിയിരിക്കുന്നു ചൈനയിലും ജപ്പാനിലും. സൌന്ദര്യവും വികാരവും അവര്‍ കലയിലൂടെ ആവിഷ്കരിക്കുമ്പോള്‍ അഭ്യാസത്തിന്റെ നേരിയ പാടുപോലും വീഴാറില്ല അതില്‍. വിശാലമായി പറഞ്ഞാല്‍ ന്യൂനോക്തിയിലും ധ്വന്യാത്മകതയിലും ഭാവാത്മകതയിലും അഭിരമിക്കുന്നവരാണ് ചൈനക്കാരും ജപ്പാന്‍കാരും. ഇംഗ്ലീഷ് കവി കീറ്റ്സ് പറഞ്ഞ Negative Capability എന്നതിലാണ് അവര്‍ വിശ്വസിക്കുന്നത്. (കലയെയും സാഹിത്യത്തെയും സ്വീകരിക്കാനുള്ള മനസ്സിന്റെ അവസ്ഥയാണ് Negative Capability. എഴുത്തുകാരന്‍ എല്ലാ അനുഭവങ്ങളെയും ഒരുപോലെ സ്വീകരിക്കുന്നതാണ് അത്. ഷെക്സ്പിയറും ഫ്ളോബറും ടോള്‍സ്റോയിയും എല്ലാ അനുഭവങ്ങളെയും ഒന്നുപോലെ സ്വീകരിച്ച് ആവസ്തുവായോ വ്യക്തിയായോ വസ്തുതയായോ മാറിയിരുന്നു. അതിനാല്‍ അവര്‍ക്ക് Negative Capability ഉണ്ടായിരുന്നുവെന്നാണ് അഭിജ്ഞമതം). ചിത്രകലയില്‍ അവര്‍ക്കുപ്രധാനമായത് മറഞ്ഞതും അതുകൊണ്ടുതന്നെ അസ്പഷ്ടമായിരിക്കുന്നതുമാണ്. സംഗീതം കേള്‍ക്കാന്‍ പാടില്ലാത്തതായിരിക്കണം. അഭിനയം ചലന രഹിതവും. കവിത പ്രതിപാദിക്കപ്പെടാത്തതുമാവണം.

ലോകപ്രശസ്തനായ നോവലിസ്റ്റ് ജുനീചീറോ താനീസാക്കി (Junichiro Tanizaki1886--1963) എഴുതിയ `In praise of Shadows' എന്ന ഗ്രന്ഥം ജാപ്പനീസ് സൌന്ദര്യശാസ്‌ത്രത്തെ വിദഗ്ദ്ധമായി വിശദീകരിക്കുന്നു. നിഴലിന്റെ ഭംഗി, ഇരുട്ടില്‍ തിളങ്ങുന്ന വസ്തുക്കളുടെ സൌന്ദര്യം, അതിരുകടന്ന ദീപപ്രദര്‍ശനത്തിന്റെ ന്യൂനത

caption
ജുനീചീറോ താനീസാക്കി

ഇവയെല്ലാം താനീസാക്കിയുടെ പ്രഗല്ഭ പ്രതിപാദനത്തിനു വിധേയമാകുന്നു. പ്രാചീനതയുടെ മിനുക്കം, പഴയ ശില്‍പങ്ങളിലെ അഴുക്ക്, ജാപ്പനീസ് `റ്റോയ്‌ലറ്റി'ന്റെ ശുപിത്വം അവയെക്കുറിച്ചും അദ്ദേഹം എഴുതുന്നു. നിര്‍വചനം, പ്രഖ്യാപനം ഇവയെ ഒഴിവാക്കി ഹ്രസ്വതയ്ക്കും ധ്വന്യാത്മകതയ്ക്കും പരമപ്രാധാന്യം നല്‍കുന്ന ജാപ്പനീസ് സൌന്ദര്യശാസ്‌ത്രത്തെ താനീസാക്കിയോളം നന്നായി വേറെയാരും കൈകാര്യം ചെയ്തിട്ടില്ല.

ജാപ്പാനീസ് സൌന്ദര്യശാസ്ത്രത്തില്‍നിന്നു നമ്മള്‍ നേരേ പോകുന്നത് മാര്‍ക്സിസവും കലയും എന്ന വിഷയത്തിലേക്കാണ്. പരിപാകമാര്‍ന്ന സൌന്ദര്യശാസ്‌ത്രം മാര്‍ക്സിസത്തിനില്ല എന്നാണ് ഗന്ഥത്തിലെ പ്രതിപാദനം. സമൂഹത്തിന്റെ സാമ്പദിക ഘടനയാണ് സംസ്കാരത്തിന്റെ വിവിധ രൂപങ്ങള്‍ക്കു ഹേതുവെന്നു വിശ്വസിച്ചുകൊണ്ട്, അങ്ങനെ പ്രഖ്യാപിച്ചുകൊണ്ട് അതിനു വിപരീതമായ കലാസ്വാദന പ്രക്രിയയില്‍ വ്യാപരിച്ചു മാര്‍ക്സ് എന്നാണ് കുറ്റപ്പെടുത്തല്‍. മാര്‍ക്സിന്റെ സിദ്ധാന്തപരമായ പ്രതിബദ്ധത ഒന്ന്. സൌന്ദര്യത്തെക്കുറിച്ചുള്ള മുല്യനിര്‍ണയം വേറൊന്ന്. രണ്ടും വിരുദ്ധങ്ങളായിരിക്കുന്നു. ഗ്രീക്ക്കലയുടെ സ്തോതാവാണ് അദ്ദേഹം. പക്ഷേ, മാര്‍ക്സിന്റെ സമൂഹവാദം ആ കലയുടെ രാമണീയകവുമായി പൊരുത്തപ്പെടുന്നുമില്ല. മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്‌ത്രത്തിന്റെ റീയലിസ്റ്റിക് ചട്ടക്കൂടിനോട് ഒരു തരത്തിലും യോജിക്കുന്നില്ല സാമ്പദിക ഘടനയില്‍നിന്നു സാംസ്കാരികരൂപങ്ങള്‍ ആവര്‍ഭവിക്കുന്നു എന്ന മാര്‍ക്സിയന്‍ വാദം. റീയലിസ്റ്റായിട്ടാണ് മാര്‍ക്സിന്റെ നില. പക്ഷേ, അദ്ദേഹത്തിന്റെ രചനകളില്‍ ആ നിലപാടു കാണാനുമില്ല.

ഇരുപതാം ശതാബ്ദത്തിലെ മാര്‍ക്സിയന്‍ നിരൂപണം മാര്‍ക്സിന്റെ യാഥാസ്ഥിതികമായ നിരൂപണപദ്ധതിയില്‍നിന്നു വളരെ മാറിപ്പോയിരിക്കുന്നു. ലൂക്കാച്ചും ബന്‍യമിനും പരസ്പര വിരുദ്ധങ്ങളായ സിദ്ധാന്തങ്ങളുടെ ഉദ്ഘോഷകരാണ്. റ്റെറി ഈഗള്‍റ്റണാകട്ടെ ഐഡിയോളജിയാണ് കല എന്നു വാദിക്കുന്നു. മാര്‍ക്കൂസിനു കൂടുതല്‍ നന്മയാര്‍ന്ന ലോകം സൃഷ്ടിക്കാന്‍ കല പ്രയോജനപ്പെടണം ഏന്ന മതമാണുള്ളത്. സമൂഹത്തിന്റെ വിവിധരൂപങ്ങളോടു കലാരൂപങ്ങളെ സമന്വയിപ്പിക്കുകയാണ് കോഡ്‌വെല്‍. മഹനീയമായ സാഹിത്യം സമുദായത്തിന്റെ

caption
ലൂക്കാച്ച്

ഉപരിതലത്തെ ഭേദിച്ചു സാമൂഹിക സത്യം സ്പഷ്ടമാക്കേണ്ടതാണെന്നു ലൂക്കാച്ച് പറഞ്ഞു. ബല്‍സാക്ക് ചെയ്തത് അതാണെന്നും അദ്ദേഹം കരുതി. ജീര്‍ണിച്ച മുതലാളിസമൂഹത്തിന്റെ പ്രതിനിധികളാണ് കാഫ്കയും ബക്കിറ്റുമെന്ന്

വിചാരിക്കുന്ന ലൂക്കാച്ച് ആ സാഹിത്യകാരന്മാരെ അംഗീകരിക്കുന്നില്ല. കിഴക്കന്‍ യൂറോപ്പില്‍ ആധികാരിക മാര്‍ക്സിസം തകര്‍ന്നതുകൊണ്ട് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്‌ത്രത്തിന് അതിന്റെ ഊര്‍ജം നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഗ്രന്ഥത്തിലെ പ്രബന്ധകാരനു സംശയമുണ്ട്.

പ്രൌഢങ്ങളായ കലാസിദ്ധാന്തങ്ങളെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കണ്ട നമുക്ക് ജനകീയകലയെക്കുറിച്ചും അറിയേണ്ടതുണ്ട്. (ജനകീയ കല =Popart). അതിനു യഥാര്‍ത്ഥമായ മേന്മയുണ്ടോ? ഉത്കൃഷ്ടമായ കലയ്ക്ക് ആപത്തുണ്ടാക്കുന്നുണ്ടോ ജനകീയകല. ജനകീയകല എന്ന പേരിനോടുതന്നെ ചിലര്‍ക്കു വിപ്രതിപത്തി. സാമാന്യ ജനതയുടെ തലത്തില്‍ നിന്നു വളരെ താഴ്ന്നു നില്‍ക്കുന്നവരെ ഇംഗ്ലീഷില്‍ Mass എന്നു വിളിക്കുന്നു. ജനക്കൂട്ടം എന്ന് അതിനെ നമുക്കു തര്‍ജമ ചെയ്യാം. ജനകീയ കലയെ (Popart) ജനക്കൂട്ടത്തിന്റെ കല (Mass art) എന്നുവിളിക്കണമെന്നു ചിലര്‍ പറയുന്നു. അതിരിക്കട്ടെ. ജനകീയകലയ്ക്ക് എന്തെല്ലാം ദോഷങ്ങളാണുള്ളത്. സൌന്ദര്യവുമായി ഒരു ബന്ധവുമില്ലാത്തതും സമൂഹത്തിനു മാലിന്യമിയറ്റുന്നതുമായ ഈ കലാമാര്‍ഗത്തിനു യഥാര്‍ത്ഥമായ സംതൃപ്തി -- സൌന്ദര്യം നല്‍കുന്ന സംതൃപ്തി -- ഉളവാക്കാന്‍ കഴിയുന്നില്ല. അത് (ജനകീയകല) ക്ഷണഭംഗുരമാണ്. ആലസ്യാവസ്ഥയില്‍ ആസ്വദിക്കപ്പെടുന്ന അതിനു സൌന്ദര്യാനുഭുതി ജനിപ്പിക്കാനാവില്ല. ധിഷണാപരമായി നോക്കുമ്പോള്‍ ജനകീയ കല ആഴം കുറഞ്ഞതാണ്. ഗൌരവാവഹമായ രീതിയല്‍ ജീവിതസംഭവങ്ങളെ ആവിഷ്കരിക്കാതെ അതു ജനതയെ ഉപരിപ്ളവതയിലേക്കു നയിക്കുന്നു. സൌന്ദര്യാനുഭൂതി വേണമെങ്കില്‍ കുറച്ച് പ്രയത്നം നടത്തേണ്ടിയിരിക്കുന്നു അനുവാചകന്‍. ധൈഷണിക പ്രയത്നം ഒട്ടുമില്ലാത്ത ആഴം വളരെ കുറഞ്ഞ ആസ്വാദനത്തില്‍ ചെല്ലാനാണ് ബഹുജനത്തിനു കൌതുകം. ഈ വാദങ്ങള്‍ ഒന്നൊന്നായി അവതരിപ്പിച്ചതിനുശേഷം അവയ്ക്കെല്ലാം മറുപടി നല്‍കുന്നുണ്ട് പ്രബന്ധകാരന്‍. അവ യുക്തിക്കുചേരുന്നവയാണോ അല്ലയോ എന്ന് നമുക്ക് പര്യാലോചന ചെയ്യാവുന്നതാണ്. സ്വകീയങ്ങളായ അനുമാനങ്ങള്‍ ആവുകയും ചെയ്യാം. പ്രാധാന്യമര്‍ഹിക്കുന്നതു രണ്ടു പക്ഷങ്ങളെയും പ്രാഗല്‍ഭ്യത്തോടെ ചിത്രീകരിക്കുന്നു എന്നതാണ്. അവ നമ്മുടെ ചിന്തയ്ക്ക് ഉദ്ദീപനം നല്‍കുന്നു.

ആഖ്യാനത്തെക്കുറിച്ചു ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് അനതിവിസ്തരമായി ആവിഷ്കരിച്ചിട്ട് ഞാനിത് അവസാനിപ്പിക്കാം. ഇംഗ്ലീഷിലെ narrate എന്ന വാക്കിന്റെ അര്‍ഥം കഥ പറയുക എന്നാണ്. Narrative എന്നതു കഥയും. സംഭവങ്ങളുടെ വിവരണമാണത്. കഥയിലെ സംഭവങ്ങള്‍ യഥാര്‍ഥമാകാം, സാങ്കല്പികമാകാം. ടെലിവിഷന്‍ ന്യുസ് ബുള്ളറ്റിനിലെ കഥ സത്യമാണെന്നു നമ്മള്‍ വിചാരിക്കുന്നു. നോവലിലെ കഥ സാങ്കല്പികമത്രെ. കഥയെക്കുറിച്ചു സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ചവര്‍ ഒരു സംഭവത്തിന്റെ ഒറ്റ വാക്യത്തിലുള്ള ആഖ്യാനം സമ്പൂര്‍ണമായ കഥയാണെന്നു പറയുന്നു. ഉദാഹരണം. `മരം റോഡിനു കുറുകെ വീണു' എന്ന വാക്യം അവരുടെ ദൃഷ്ടിയില്‍ കഥയാണ്. ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. `മരം റോഡിനു കുറുകെ വീണു. എന്റെ അയല്‍ക്കാരന്‍ പുതിയ കാറ് അതിലേക്ക് ഓടിച്ചു.' എന്നു പറഞ്ഞാല്‍ അതിനെ കഥയായി അംഗീകരിക്കാം, ചിലര്‍ ആ രണ്ടു സംഭവങ്ങളെയും യുക്തിയോടെ യോജിപ്പിക്കും. `മരം റൊഡിനു കുറുകെ വീണു. അതിനു ശേഷം എന്റെ അയല്‍ക്കാരന്‍ പുതിയ കാറ് അതിലേക്ക് ഓടിച്ചു.' ഇവിടെ പിന്‍തുടര്‍ച്ചക്രമം (sequence) ഉണ്ട്. പിന്‍തുടര്‍ച്ച ഉണ്ടായാലും കഥയാവണമെന്നില്ല. `മരം റോഡിനു കുറുകെ വീണു. ജര്‍മന്‍ സൈന്യം പോളണ്ടിലേക്ക് മാര്‍ച്ച് ചെയ്തു.' ഇവിടെ രണ്ടു സംഭവങ്ങള്‍ക്കും ചേര്‍ച്ചയില്ലാത്തതുകൊണ്ട് കഥയുണ്ടാകുന്നില്ല. എന്നാല്‍ `മരം റോഡിനു കുറുകെ വീണു. അടുത്ത ദിവസം ജര്‍മന്‍ സൈന്യം പോളണ്ടിലേക്കു മാര്‍ച്ച് ചെയ്തു' എന്നുപറഞ്ഞാല്‍ ഹാസ്യ പ്രതീതി ജനിക്കുന്നെങ്കിലും സംഭവങ്ങള്‍ക്കു സംശ്ലേഷമുണ്ട്. ഇതിനുശേഷം പ്രബന്ധകാരന്‍ ആഖ്യാനത്തിന്റെ സങ്കീര്‍ണതകളിലേക്കു പോകുന്നു. ഗ്രന്ഥത്തിന്റെ സാമാന്യ സ്വഭാവം വ്യക്തമാക്കാന്‍ ഇത്രയും മതിയാകുമെന്നാണ് എന്റെ വിചാരം.

1996ല്‍ രണ്ടു പതിപ്പുകളുണ്ടായി ഈ ഉത്കൃഷ്ട ഗ്രന്ഥത്തിന്. അതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ജ്ഞാനശാസ്‌ത്രത്തില്‍, സൌന്ദര്യശാസ്‌ത്രത്തില്‍ തല്‍പരത്വമുള്ളവര്‍ തേടിപ്പിടിച്ച് ഈ ഗ്രന്ഥം വാങ്ങുമല്ലോ. ജിനറ്റിന്റെ ഒരു ചിന്താശകലത്തിലേക്ക് വായനക്കാരെ നയിച്ചു കൊണ്ടാണ് ഞാന്‍ ഈ ലേഖനം തുടങ്ങിയത്. അവരുടെ വേറൊരു ചിന്തയെക്കുറിച്ച് എഴുതിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. `സാധാരണത്വം, ശീലം, വിദ്വേഷം, പേടി, ഞാനറിയാതെ എന്റെ മുതുകില്‍ കെട്ടിയേല്പിക്കുന്ന പ്രതിബന്ധങ്ങള്‍ ഇവയില്‍നിന്ന് എന്റെ ആത്മാവിനെ ഗ്രന്ഥങ്ങള്‍ രക്ഷിക്കുന്നു. ഗ്രന്ഥങ്ങളിലൂടെ മാത്രമേ മുതുകിലെ ഭാരങ്ങള്‍ താഴെ വീഴ്ത്തിക്കളയാനാവൂ.' അറിവിന്റെ ചേതോഹരങ്ങളായ മണ്ഡലങ്ങളിലേക്കു നയിച്ച് നമ്മളെ ആ ഗ്രന്ഥം ഭാരങ്ങളില്‍നിന്നു മോചിപ്പിക്കുന്നു.