close
Sayahna Sayahna
Search

സ്ഥലം, കാലം, സ്ഥല-കാലം


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

അതിപുരാതനകാലം മുതൽക്കുതന്നെ, മനുഷ്യൻ കരുപ്പിടിപ്പിച്ചിരുന്ന ഏതൊരു പ്രാപഞ്ചികവീക്ഷണത്തിലും, പദാർത്ഥത്തെപ്പോലെതന്നെ, ഒഴിച്ചുകൂടാൻ വയ്യാത്ത രണ്ടു ഘടകങ്ങളായിരുന്നു സ്ഥലവും കാലവും. സ്ഥലത്തിന്റെയും കാലത്തിന്റെയും പശ്ചാത്തലത്തിലാണു് പദാർത്ഥം നിലനിന്നിരുന്നതെന്നു കരുതിപ്പോന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പദാർത്ഥത്തെക്കുറിച്ചു് നിലനിന്നിരുന്ന ചിന്താഗതികൾക്കനുരൂപമായി സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ നിലനിന്നുപോന്നു. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുമ്പു് നാം കണ്ടതുപോലെ, ഈ ധാരണകളെല്ലാം അപ്പാടെ തകിടം മറിയുകയുണ്ടായി. അതോടെ സ്ഥലം, കാലം, പദാർത്ഥം തുടങ്ങിയവയെക്കുറിച്ചു തികച്ചും വിപ്ലവകരങ്ങളായ പുതിയ വീക്ഷണഗതികൾ രംഗപ്രവേശം ചെയ്തു. അവയെക്കുറിച്ചു് പ്രതിപാദിക്കുന്നതിനുമുമ്പു്, ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ സ്ഥലത്തെയും കാലത്തെയും കുറിച്ചു് ശാസ്ത്രലോകം പുലർത്തിപ്പോന്നിരുന്ന ധാരണകളെന്തായിരുന്നുവെന്നു് നോക്കാം.

സ്ഥലം

നമ്മുടെ ദൈനംദിനാനുഭവങ്ങളിൽ ‘എവിടെ’ എന്നുള്ള ചോദ്യത്തിലും അതിലുള്ള ഉത്തരത്തിലും നാം കൈകാര്യം ചെയ്യുന്നതു് ‘സ്ഥല’ത്തെയാണു്. നമുക്കു് ‘സ്ഥല’ത്തെ വെറുതെ വിഭാവന ചെയ്യാൻ കഴിയില്ല. നമ്മുടെ ഇന്ദ്രിയങ്ങൾക്കു് അനുഭവവേദ്യമാകുന്ന ഭൗതികവസ്തുക്കളുമായി ബന്ധിച്ചു കൊണ്ടാണു് നാം സ്ഥലത്തെക്കുറിച്ചു് ചിന്തിക്കുന്നതു്. വസ്തുക്കളുടെ ആപേക്ഷികമായ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി മാത്രമേ നമുക്കു് സ്ഥലത്തെക്കുറിച്ചു് പഠിക്കാനാവൂ.

പഴയ ചിരസമ്മതശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഭൗതികവസ്തുക്കളിൽനിന്നു് സ്വതന്ത്രമായും വസ്തുനിഷ്ഠമായും നിലനിന്നിരുന്ന ഒരു ഏകാത്മക മാധ്യമമായിരുന്നു സ്ഥലം. യൂക്ലിഡിന്റെ ജ്യാമിതിയിലെ കർക്കശമായ പ്രമാണങ്ങൾ വെച്ചുകൊണ്ടാണു് അവർ സ്ഥലത്തെ വ്യാഖ്യാനിച്ചതു്. യൂക്ലിഡിയൻ ജ്യാമിതി അലംഘനീയമെന്നു് കരുതിപ്പോന്നിരുന്ന പല പ്രസിദ്ധ ശാസ്ത്രജ്ഞന്മാരെയും ചിന്തകരെയും തുടർന്നു് ന്യൂട്ടൺ അസഗ്നിദ്ധമായി പ്രഖ്യാപിച്ചു: ‘നിരപേക്ഷസ്ഥലം, അതിന്റെ സ്വന്തം പ്രകൃതത്തിൽ, ബാഹ്യമായ ഒന്നുമായിട്ടും ബന്ധമില്ലാതെ ഒരേപോലെയും നിശ്ചലമായും എല്ലായ്പ്പോഴും നിലനിൽക്കുന്നു’. ശൂന്യസ്ഥലത്തിൽനിന്നു് വ്യത്യസ്തമായി നിബദ്ധസ്ഥലമാണു് പദാർത്ഥമെന്നു് നിർവചിക്കപ്പെട്ടതോടെ, സ്വതന്ത്രവും മാറ്റമില്ലാത്തതുമായ മാധ്യമവും, അതിൽ സ്ഥിതിചെയ്യുന്ന മാറിക്കൊണ്ടിരിക്കുന്ന ഭൗതിക ഉള്ളടക്കവും തമ്മിൽ വ്യക്തമായ വിവേചനം സാദ്ധ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നിശ്ചലമായ സ്ഥലത്തിൽ പദാർത്ഥം ചലിച്ചുകൊണ്ടിരിക്കുകയാണെന്നു് കരുതപ്പെട്ടു. ഇങ്ങനെ സ്ഥലത്തെയും പദാർത്ഥത്തെയും വേർതിരിച്ചു കണ്ടതുകൊണ്ടാണു് ഭൗതികവസ്തുക്കളുടെ സ്ഥാനാന്തരണത്തിനു് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞതു്. യഥാർത്ഥമായ സ്ഥിരത സ്ഥലത്തിനു് മാത്രമാണുള്ളതു് എന്നും സിദ്ധാന്തിക്കപ്പെടുകയുണ്ടായി.

പ്രപഞ്ചത്തിൽ സ്ഥലത്തിനു് അചഞ്ചലവും സ്ഥായിയുമായ പദവി ലഭിച്ചതോടെ, പഴയ ഡിമോക്രിറ്റസിന്റെ പരമാണുക്കൾ രണ്ടാം സ്ഥാനത്തേക്കു് തള്ളിനീക്കപ്പെട്ടു. എന്തുകൊണ്ടെന്നാൽ പരമാണുക്കൾക്കു് അഥവാ പദാർത്ഥത്തിനു് നിലനിൽക്കുന്നതിനു് സ്ഥലം വേണം. എന്നാൽ സ്ഥലത്തിനു് പദാർത്ഥത്തെ കൂടാതെ നിലനിൽക്കാൻ കഴിയും. തന്മൂലം, പഴയ പരമാണുവാദാധിഷ്ടിതശാസ്ത്രപ്രകാരം, യുക്തിപരമായി നോക്കുമ്പോൾ, സ്ഥലം ഭൗതികവസ്തുക്കളെക്കാൾ മുമ്പുള്ളതായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. പക്ഷേ, ഒരു കാര്യം വ്യക്തമാണു്. പഴയ ഭൗതികശാസ്ത്രവും അതേതുടർന്നു് വളർന്നുവന്ന യാന്ത്രിക തത്ത്വചിന്തയും, പദാർത്ഥമാണു് ഏകയാഥാർത്ഥ്യമെന്നു് ഉച്ചൈസ്തരം ഉദ്ഘോഷിച്ചിരുന്നു. എന്നാൽ, ശൂന്യമായ സ്ഥലത്തിന്റെ അസ്ഥിത്വത്തെ അവർ നിശ്ശബ്ദമായി അംഗീകരിച്ചിരുന്നു. അവരുടെ ദൃഷ്ടിയിൽ പദാർത്ഥം സമൂർത്തവും സ്ഥലം അമൂർത്തവുമായിരുന്നു. അതുകൊണ്ടുതന്നെ, സ്വാഭാവികമായും, സമൂർത്തമായ പദാർത്ഥത്തെക്കാൾ ഉന്നതമായ ഒരു പദവി അമൂർത്തമായ സ്ഥലത്തിനു് നൽകാൻ അവർക്കു കഴിയില്ല. പക്ഷേ, അവരതംഗീകരിച്ചിരുന്നില്ലെങ്കിലും, അവരുടെ പ്രാപഞ്ചിക വീക്ഷണത്തിൽ സ്ഥലമാണു് പ്രാമാണികസ്ഥാനം അലങ്കരിച്ചിരുന്നതു്.

മറ്റെല്ലാ ഭൗതികവസ്തുക്കളിൽനിന്നും സ്വതന്ത്രമായിക്കൊണ്ടുള്ള സ്ഥലത്തിന്റെ അസ്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംവരെ ഏറെക്കുറെ ചോദ്യം ചെയ്യാതെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ബെർട്രന്റു് റസ്സൽ, തന്റെ സുപ്രസിദ്ധമായ ‘ഗണിതശാസ്ത്രതത്ത്വ’ങ്ങളിൽ, 1903-ൽ ഇങ്ങനെ പറഞ്ഞു: ‘സ്ഥലത്തിൽ മറ്റു സത്തകൾ നിലനിൽക്കുന്നുണ്ടെന്നതിനു് യുക്തിപരമായ ഒരു സൂചനയുമില്ല. സ്ഥലം നിലനിൽക്കുന്നു എന്നതുകൊണ്ടു് അതിൽ വസ്തുക്കൾ സ്ഥിതിചെയ്യുന്നുണ്ടെന്നു് അർത്ഥമാകുന്നില്ല’.

സ്ഥലത്തിന്റെ സ്വതന്ത്രവും മാറ്റമില്ലാത്തതുമായ നിലനിൽപ്പുമായി അഭേദ്യമായി ബന്ധപ്പെട്ടതാണു് അതിന്റെ ഏകാത്മകത്വം. സ്ഥലം അതിന്റെ ഭൗതിക–ഉള്ളടക്കത്തിൽ നിന്നു വിഭിന്നമാക്കപ്പെട്ടപ്പോൾ തന്നെ അതിന്റെ ഏകാത്മകത്വം സ്ഥാപിക്കപ്പെട്ടിരുന്നു. ഗ്രീക്കുപരമാണുവാദികൾ തന്നെ ഇക്കാര്യം സിദ്ധാന്തിച്ചിരുന്നു. അവരുടെ അഭിപ്രായത്തിൽ പ്രപഞ്ചത്തിന്റെ ഗുണപരമായ വൈവിധ്യത്തിനെല്ലാം നിദാനം പദാർത്ഥത്തിന്റെ വ്യത്യസ്തമായ രൂപവും ചലനങ്ങളും മറ്റുമാണു്; സ്ഥലമല്ല അതിനുത്തരവാദി, ശൂന്യവും നിബദ്ധവും ആയ സ്ഥലങ്ങൾ തമ്മിലുള്ള അന്തരം താൽക്കാലികം മാത്രമാണു്.

ഏകാത്മകതയെ തുടർന്നു് വ്യക്തമാക്കാവുന്ന സ്ഥലത്തിന്റെ രണ്ടു ഗുണങ്ങളാണു് അനന്തതയും അവിച്ഛിന്നതയും. സ്ഥലത്തിനുണ്ടെന്നു് തോന്നുന്ന പരിമിതികൾ നമ്മുടെ ഭാവനാസൃഷ്ടികളാണു്. നമുക്കനുഭവപ്പെടുന്നതു് ഭൗതികവസ്തുക്കളുടെ അതിർത്തികളാണു്. അവ സ്ഥലത്തിന്റെ അതിർത്തികളല്ല. ഭൗതികവസ്തുക്കൾ നിലനിന്നാലും ഇല്ലെങ്കിലും സ്ഥലം അവിച്ഛിന്നമായി സ്ഥിതിചെയ്യുന്നു. സ്ഥലം അനന്തവും ഏകാത്മകവുമാണെന്നു കരുതുമ്പോൾ പഴയ ധാരണകളിൽ ചില പൊരുത്തക്കേടുകൾ ഉയർന്നു വന്നിരുന്നു. ഏകാത്മകമായ സ്ഥലത്തിൽ വിവിധ സ്ഥാനങ്ങൾക്കു തമ്മിൽ അന്തരമുണ്ടാകാൻ പാടില്ല. അങ്ങനെ വരുമ്പോൾ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ധാരണ ചോദ്യം ചെയ്യപ്പെടുന്നു. പക്ഷേ, കോപ്പർനിക്കസിനും ബ്രൂണോയ്ക്കും ശേഷം ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

സ്ഥലത്തിന്റെ ഏകാത്മകതയെ അംഗീകരിക്കുന്നതോടെ അതിന്റെ അവിച്ഛിന്നത അഥവാ അനന്തമായ വിഭാജ്യതകൂടി അംഗീകരിക്കേണ്ടിവരുന്നു. അതായതു് രണ്ടു വസ്തുക്കൾക്കിടയിലുള്ള സ്ഥലം എത്രതന്നെ ചെറുതായാലും അവിടെ ഒരു ഇടസ്ഥലമുണ്ടു്. അതായതു് സ്ഥലത്തെ അനന്തമായി വിഭജിക്കാം. അതിന്റെ വിഭാജ്യതയ്ക്കു പരിധികളില്ല. ഇതു പഴയ ഭൗതികശാസ്ത്രത്തിലെ സൂക്ഷ്മ ഭൗതികയാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയിലേയ്ക്കു നമ്മെ നയിക്കുന്നു. അതിസൂക്ഷ്മവും അതിബൃഹത്തുമായ ഭൗതികമേഖലകളെക്കുറിച്ചുള്ള പഴയ ധാരണകൾ ആപേക്ഷികമായ വലിപ്പവ്യത്യാസങ്ങളിൽ മാത്രമാണു് അധിഷ്ഠിതമായിരുന്നതു്. നമുക്കു ദൃശ്യമായ അഥവാ, നമ്മുടെ ഇന്ദ്രിയങ്ങൾവഴി അനുഭവവേദ്യമാകുന്ന പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപങ്ങളാണു്, സൂക്ഷ്മഭൗതികയാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയിൽ നിലനിന്നിരുന്നതു്. രാക്ഷസന്മാരെക്കുറിച്ചും ലില്ലിപ്പുട്ടിലെ മനുഷ്യനെക്കുറിച്ചുമുള്ള സങ്കല്പങ്ങളിൽ ഇതു വ്യക്തമായി കാണാം. നമുക്കു പരിചിതമായ അതേ രൂപങ്ങൾക്കു് ആപേക്ഷികമായ വലിപ്പവ്യത്യാസം കല്പിച്ചുകൊണ്ടാണു് സൂക്ഷ്മപ്രപഞ്ചത്തെകുറിച്ചും ബൃഹത്പ്രപഞ്ചത്തെക്കുറിച്ചുമുള്ള ധാരണകൾ രൂപംകൊണ്ടിരുന്നതു്.

ഈ ധാരണകൾക്കെല്ലാം അടിസ്ഥാനമായിരുന്നതു് യൂക്ലിഡിയൻ ജ്യാമിതിയാണു്. യൂക്ലിഡിയൻ സിദ്ധാന്തപ്രകാരം സ്ഥലം ത്രിമാനവും വക്രതയില്ലാത്തതുമാണു്. ഒന്നാമത്തെ സിദ്ധാന്തമനുസരിച്ചു് രണ്ടു് ബിന്ദുക്കളെ ബന്ധിപ്പിച്ചുകൊണ്ടു് ഒരു നേർവര വരയ്ക്കാൻ കഴിയും. ഇതു സ്ഥലത്തിന്റെ അവിച്ഛിന്നതയെ വ്യക്തമാക്കുന്നു. നിയതമായ ഒരു നേർരേഖയെ എത്ര വേണമെങ്കിലും നീട്ടാമെന്നുള്ള രണ്ടാമത്തെ സിദ്ധാന്തം സ്ഥലത്തിന്റെ അനന്തതയെ സൂചിപ്പിക്കുന്നു. വൃത്തത്തിന്റെ വലിപ്പത്തിനു പരിമിതികളൊന്നുമില്ലെന്ന മൂന്നാം തത്ത്വത്തിൽ സ്ഥലത്തിന്റെ അവിച്ഛിന്നതയും അനന്തതയും ഒരുമിച്ചു സൂചിതമാണു്. എല്ലാ സമകോണുകളുടെയും സമാനത സ്ഥാപിക്കുന്ന നാലാം തത്ത്വം രൂപങ്ങളുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു. അഞ്ചാമത്തെ സുപ്രസിദ്ധമായ സിദ്ധാന്തം ഏതു വലിപ്പത്തിലും സമാനരൂപങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വിളംബരം ചെയ്യുന്നു. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി സ്ഥലത്തിന്റെ ഏകാത്മകതയെ ഉറപ്പിക്കുന്നവയാണു്.

പഴയ സങ്കല്പത്തിലുള്ള സ്ഥലത്തിനു മറ്റൊരു സവിശേഷത കൂടിയുണ്ടു്. അതു് ഒന്നിനും കാരണമായി വർത്തിക്കുന്നില്ല. സ്ഥലത്തിലുണ്ടാകുന്ന മാറ്റം ഒരു സംഭവത്തിന്റെയും കാരണമായിത്തീരുന്നില്ല. വസ്തുക്കളിലുണ്ടാകുന്ന എല്ലാ ഭൗതികഫലങ്ങൾക്കും കാരണം വസ്തുവിൽതന്നെയാണു് കുടികൊള്ളുന്നതു്. ഫലം നിഷ്ക്രിയമാണു്. അതിൽ പദാർത്ഥം നിലനിൽക്കുന്നു എന്നല്ലാതെ പദാർത്ഥത്തിന്മേൽ അതു് യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. അതുകൊണ്ടുതന്നെ സ്ഥലം അചഞ്ചലവും മാറ്റമില്ലാത്തതുമാണു്. ഈ നിഷ്ക്രിയതയും മാറ്റമില്ലായ്മയും സ്ഥലത്തിന്റെ പരസ്പരബദ്ധമായ സവിശേഷതകളാണു്.

കാലം

ചിരസമ്മതഭൗതികവിജ്ഞാനത്തിലെ അടിസ്ഥാനപരമായ മറ്റൊരാശയമാണു് കാലം. സംഭവങ്ങൾ നടക്കുന്നതിന്റെ ഫലമായിട്ടാണു് നാം കാലത്തെക്കുറിച്ചു ബോധവാന്മാരാകുന്നതു്. ഏകകാലികമല്ലാത്ത രണ്ടു സംഭവങ്ങൾക്കിടയിൽ എല്ലായ്പോഴും ഒരു ഇടവേള അഥവാ, കാലം ഉണ്ടു്. ‘എപ്പോൾ’ എന്നുള്ള ചോദ്യത്തിലും അതിനുള്ള ഉത്തരത്തിലും നാം കൈകാര്യം ചെയ്യുന്ന ആശയം കാലമാണു്. ദൈനംദിന ജീവിതത്തിൽ നമുക്കനുഭവപ്പെടുന്ന വിവിധ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപാധി എന്ന നിലയ്ക്കാണു് സാധാരണഗതിയിൽ കാലത്തെ അഥവാ സമയത്തെ നാം ഉപയോഗിക്കുന്നതു്.

പഴയ ധാരണകൾ പ്രകാരം സ്ഥലം ത്രിമാനവും ഏകാത്മകവുമായിരുന്നെങ്കിൽ കാലം ഏകമാനവും അനുക്രമികവുമായിരുന്നു. സ്ഥലത്തിലുള്ള അടിസ്ഥാനപരമായ ബന്ധം ഒന്നിനരികിൽ മറ്റൊന്നു് എന്ന വിധത്തിലാണു്. കാലത്തിന്റെ നിമിഷങ്ങൾ ഒന്നിനുപുറകെ മറ്റൊന്നു് എന്ന ക്രമത്തിൽ തുടരുന്നു. അനുക്രമമാണു് കാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. സ്ഥലവും കാലവും തമ്മിൽ ഇത്രയും വ്യത്യാസമുണ്ടെങ്കിലും അവ തമ്മിൽ മറ്റു പലതിലും സമാനതയുണ്ടു്. ഏകാത്മകത അവ രണ്ടിന്റേയും സ്വഭാവമാണു്. അതുപോലെ ഭൗതികമായ ഉള്ളടക്കത്തിൽനിന്നു സ്വതന്ത്രമായ നിലനിൽപ്പും അനന്തതയും അവിച്ഛിന്നതയും സ്ഥലത്തെപ്പോലെ കാലത്തിന്റെയും സവിശേഷ സ്വഭാവങ്ങളാണു്. സ്ഥലത്തിന്റെ അചഞ്ചലതയ്ക്കു പകരമാണു് കാലത്തിന്റെ ഏകരൂപകത്വം.

കാലത്തിന്റെ ഗതിക്രമത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമൂർത്തമായ പരിവർത്തനങ്ങളിൽനിന്നു കാലം സ്വതന്ത്രമാണെന്നു ന്യൂട്ടൻ സമർത്ഥിക്കുകയുണ്ടായി. ‘നിരപേക്ഷമായ, യഥാർത്ഥവും ഗണിതശാസ്ത്രപരവുമായ, കാലം ബാഹ്യമായിട്ടുള്ള ഒന്നുമായും ബന്ധപ്പെടാതെ തനതായ രീതിയിൽ ഏകരൂപമായി ഒഴുകിക്കൊണ്ടിരിക്കുന്നു’. മറ്റെന്തെങ്കിലും മാറുന്നോ ഇല്ലയോ എന്നു നോക്കാതെ സമയം ഏകരൂപമായി ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാ പദാർത്ഥവും സ്ഥലത്തിൽ സ്ഥിതിചെയ്യുന്നപോലെ കാലം എല്ലാ മാറ്റങ്ങളെയും ഉൾക്കൊള്ളുന്നു.

ഉള്ളടക്കത്തിൽനിന്നു് സ്വതന്ത്രമായ കാലത്തിന്റെ നിലനിൽപ്പു് അതിന്റെ ഏകാത്മകതയുടെ ഫലമാണു്. സമൂർത്തമായ മാറ്റങ്ങൾ എല്ലായ്പ്പോഴും ഭിന്നാത്മകങ്ങളാണു്. അനുക്രമികമായുണ്ടാവുന്ന ഭൗതികമാറ്റങ്ങൾ വ്യത്യസ്തങ്ങളായിരിക്കുമ്പോൾ യഥാർത്ഥസമയം അടിസ്ഥാനപരമായ ഒരു മാറ്റവും കൂടാതെ നിലനിൽക്കുന്നു. ഗുണത്തെ സംബന്ധിച്ചിടത്തോളം നിമിഷങ്ങളെല്ലാം തികച്ചും സമാനങ്ങളാണു്. കാലത്തിന്റെ ശ്രേണിയിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ നിൽക്കുന്നു എന്നതു മാത്രമാണു് അവയ്ക്കുള്ള വ്യത്യാസം.

സ്ഥലത്തിന്റെ അനന്തതയെപ്പോലെതന്നെ കാലവും അനന്തമാണെന്നു കരുതപ്പെട്ടു. പ്രപഞ്ചം (ദൈവത്താൽ) സൃഷ്ടിക്കപ്പെട്ടതാണെന്നു കരുതിയവർപോലും കാലം ആ സൃഷ്ടിക്കു മുൻപും നിലനിന്നിരുന്നുവെന്നു കരുതി. കാലത്തിൽ പ്രപഞ്ചത്തിന്റെ ആരംഭം സംഭവിച്ചു എന്നല്ലാതെ അതു കാലത്തിന്റെ ആരംഭമായിരുന്നുവെന്നു് അവർ കണക്കാക്കുന്നില്ല. ഇതുപോലെതന്നെ അവിച്ഛിന്നതയും അഥവാ അനന്തമായ വിഭാജ്യതയും കാലത്തിന്റെ സവിശേഷസ്വഭാവമായി കണക്കാക്കപ്പെട്ടു. കാലത്തിന്റെ വിഭാജ്യതയിൽ എന്തെങ്കിലും പരിമിതിയുണ്ടെന്നു കരുതുന്നതു് യുക്തിഹീനമാണു്. കാലത്തെ അനന്തമായി വിഭജിക്കാൻ കഴിയും. ഉദാഹരണത്തിനു ഗാമാരശ്മികൾ ഒരു കമ്പനത്തിനെടുക്കുന്ന സമയം 10–20 സെക്കൻഡാണു്.

സമയത്തിന്റെ ഏകാത്മകത കാലത്തിനുള്ള പ്രകൃതിയുടെ ഏകത്വത്തിനു നിദാനമായി കണക്കാക്കപ്പെട്ടുവന്നു. പ്രകൃതിനിയമങ്ങൾ എക്കാലവും സാർവത്രികമാണെന്ന വിശ്വാസത്തിനു നിദാനവും ഇതുതന്നെയായിരുന്നു.

സ്ഥലവും കാലവും പരസ്പരം സ്വതന്ത്രങ്ങളാണെന്നു വന്നപ്പോൾ സ്ഥലത്തിന്റെ കാലരാഹിത്യവും കാലത്തിന്റെ സ്ഥലരാഹിത്യവും കർക്കശമായി വേർതിരിക്കപ്പെട്ടു. സാപേക്ഷതാസിദ്ധാന്തം രംഗപ്രവേശം ചെയ്യുന്നതിനുമുമ്പു് ഈ വിഭജനത്തെ ചോദ്യം ചെയ്യാൻ ഒരു ഭൗതികശാസ്ത്രജ്ഞനും ഒരുമ്പെട്ടിരുന്നില്ല. എങ്കിലും സ്ഥലത്തിന്റെയും കാലത്തിന്റെയും പരസ്പരബന്ധത്തെക്കുറിച്ചു് അടിസ്ഥാനപരമായ പല പ്രശ്ന% ങ്ങളും ഉന്നയിക്കപ്പെടുകയും അവയ്ക്കു പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.

സ്ഥല–കാലം

സ്ഥലത്തെയും കാലത്തെയും കുറിച്ചും അവയെ പശ്ചാത്തലമാക്കി സ്ഥിതിചെയ്യുന്ന പദാർത്ഥത്തെക്കുറിച്ചും പഠിക്കാൻ ശ്രമിക്കുമ്പോൾ പൊന്തിവരുന്ന സുപ്രധാനമായ പ്രശ്നമാണു് ചലനം. നിരപേക്ഷമായ ചലനത്തിന്റെ പ്രശ്നം പൊന്തിവന്നതോടെ, നിരപേക്ഷമായ ചലനരഹിതസ്ഥലത്തെക്കുറിച്ചുള്ള ന്യൂട്ടോണിയൻ ധാരണയിലന്തർഹിതമായിട്ടുള്ള കുഴപ്പങ്ങൾ പ്രകടമായിത്തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇതു വലിയൊരു പ്രശ്നമായിത്തീർന്നു. ന്യൂട്ടോണിയൻ സ്ഥലത്തിൽ വിരാമത്തിലിരിക്കുന്ന ഒരു വസ്തു നിരപേക്ഷ വിരാമത്തിലായിരിക്കും; അതേസമയം ന്യൂട്ടോണിയൻ സ്ഥലത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തു നിരപേക്ഷമായ ചലനത്തിലുമായിരിക്കും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നിരപേക്ഷമായ അഥവാ യഥാർത്ഥമായ ചലനങ്ങളും, ആപേക്ഷികമായ അഥവാ പ്രകടമായ ചലനങ്ങളും തമ്മിൽ തികച്ചും വേർതിരിക്കുന്നതിനുള്ള ഒരു മാപനാധാരമായിരുന്നു ന്യൂട്ടോണിയൻ നിരപേക്ഷസ്ഥലം.

പഴയ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായിരുന്ന ഗലീലിയോ, ന്യൂട്ടൻ തുടങ്ങിയവരുടെ വസ്തുചലനശാസ്ത്രമനുസരിച്ചു് നിശ്ചലത്വവും സ്ഥിരവേഗവും ഫലംകൊണ്ടു തുല്യമാണു്. രണ്ടു വസ്തുക്കളുടെ ചലനത്തെ നിരീക്ഷിക്കുമ്പോൾ ഒന്നു മറ്റേതിനെ അപേക്ഷിച്ചു് ചലിക്കുകയാണെന്നു തോന്നും. തീവണ്ടി സ്റ്റേഷനെ പിന്നിടുന്നു. അഥവാ സ്റ്റേഷൻ തീവണ്ടിയെ പിന്നിടുന്നു. ഭൂമി നിശ്ചലമായി നിൽക്കുന്ന നക്ഷത്രങ്ങളോടടുത്തുകൊണ്ടിരിക്കുന്നു; അഥവാ നക്ഷത്രങ്ങൾ ഭൂമിയോടടുത്തു വരുന്നു. ഇവയിലെല്ലാം രണ്ടിലേതാണു് വാസ്തവമെന്നു നിർണ്ണയിക്കുക സാദ്ധ്യമല്ല, ഏതു സ്വീകരിച്ചാലും ചലനശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വ്യത്യാസമൊന്നുമില്ല.

ഈ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രവേഗം സാപേക്ഷമാണോ നിരപേക്ഷമാണോ എന്നുള്ള പ്രശ്നം പൊന്തിവന്നു. പ്രകാശം തരംഗരൂപേണയാണു് പ്രസരിച്ചുകൊണ്ടിരിക്കുന്നതെന്നു് അന്നു കരുതപ്പെട്ടിരുന്നു. തരംഗചലനത്തിനു് ഒരു മാധ്യമം ആവശ്യമാണു്. പ്രകാശതരംഗം, സർവ്വവ്യാപിയായ അത്തരമൊരു മാധ്യമമായി കരുതപ്പെട്ട ‘ഈതറി’ലൂടെയാണു പ്രസരിച്ചുകൊണ്ടിരിക്കുന്നതെന്നു സങ്കല്പിക്കപ്പെട്ടു. ഈതറിനു് ഒരു തരത്തിലുള്ള ഗുണങ്ങളില്ല; അതു് നിർഗുണമാണു്. കേവലമായ നിശ്ചലത്വമാണു് മൗലികസ്വഭാവം. ഈതറിന്റെ ഈ സവിശേഷത പ്രകാശത്തിന്റെ പ്രവേഗം അളക്കുന്നതിനു സഹായകമായിത്തീരുന്നു. കാരണം നിശ്ചലമായ ഈതറിനെ പശ്ചാത്തലമായി കണക്കാക്കുമ്പോൾ പ്രകാശത്തിന്റെ പ്രവേഗം അതിനെ അടിസ്ഥാനമാക്കി എളുപ്പം കണക്കാക്കാമല്ലോ.


പക്ഷേ, ഈതറിന്റെ അസ്തിത്വം തെളിയിക്കാനായി 1887-ൽ മൈക്കൽസണും മോർലിയും നടത്തിയ പരീക്ഷണങ്ങൾ അനുകൂലഫലമുളവാക്കിയില്ല. ഭൂമി നീങ്ങിക്കൊണ്ടിരിക്കുന്നതു് ഈതറിലൂടെയാണെങ്കിൽ ആ ദിശയിൽ സഞ്ചരിക്കുന്ന പ്രകാശരശ്മികൾക്കു് എതിർദിശയിലേക്കു് സഞ്ചരിക്കുന്ന പ്രകാശരശ്മികളേക്കാൾ വേഗം കൂടുതലുണ്ടാവണം. ആവർത്തിച്ചു് നടത്തിയ പരീക്ഷണങ്ങളിൽ, പ്രകാശരശ്മികൾക്കു് ഇവ്വിധം വേഗവ്യത്യാസം സംഭവിക്കുന്നില്ലെന്നു് തെളിയുകയുണ്ടായി. അങ്ങനെ വരുമ്പോൾ ഈതർ നിലനിൽക്കുന്നില്ലെന്നു് കരുതേണ്ടിവരും. ജി. എഫ്. ഫിറ്റ്സു്ജെറാൾഡ്, എച്ചു്. ഏ. ലോറൻസു് എന്നിവർ ഇതിനു് വിശദീകരണം നൽകാനായി ചില സങ്കല്പങ്ങൾ പടുത്തുയർത്തുകയുണ്ടായി. എന്നാൽ അവ പരിഹാരമേകിയില്ല.

ഈ സന്ദർഭത്തിലാണു് ഐൻസ്റ്റീൻ തന്റെ സാപേക്ഷതാ സിദ്ധാന്തവുമായി രംഗപ്രവേശം ചെയ്തുകൊണ്ടു് ഇത്തരം പ്രശ്നങ്ങൾക്കു് പരിഹാരമേകുന്നതു്. പ്രകാശത്തിന്റെ പ്രവേഗം പ്രപഞ്ചത്തിലെ ഒരു സ്ഥിരാങ്കമാണെന്നു് അദ്ദേഹം സിദ്ധാന്തിച്ചു. അപ്പോൾ പിന്നെ ഈതറിന്റെ ആവശ്യമില്ല. അങ്ങനെ മൈക്കൽസൺ–മോർലി ഗവേഷണം സൃഷ്ടിച്ച പ്രഹേളിക അവസാനിച്ചു.

പക്ഷേ, ഇതോടെ വേറെ ചില പ്രശ്നങ്ങൾ ആവിർഭവിച്ചിരുന്നു. പ്രകാശവേഗം അളക്കണമെങ്കിൽ കാലദൈർഘ്യം അളക്കേണ്ടതുണ്ടു്. കാലമാപനങ്ങളുടെ അടിസ്ഥാനം സംഭവങ്ങളുടെ ഏകകാലികത്വം യഥാർത്ഥ്യമാണെന്ന ആശയമാണു്. എന്നാൽ ഏകകാലികത്വത്തിന്റെ പ്രശ്നത്തിൽ പല സങ്കീർണ്ണതകളും അടങ്ങിയിട്ടുണ്ടു്.

പ്രകാശത്തിന്റെ പ്രവേഗം സ്ഥിരമായി നിശ്ചയിക്കപ്പെട്ടതോടെ ‘ഇപ്പോൾ കണ്ടതും’ ­‘ഇപ്പോൾ ഉള്ളതും’ തമ്മിൽ വിവേചിക്കേണ്ടി വന്നു. ഉദാഹരണത്തിനു്, തെളിഞ്ഞ ഒരു രാത്രിയിൽ നാം ആകാശത്തേയ്ക്കു നോക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളെല്ലാം അപ്പോൾ നിലനിൽക്കുന്ന അവസ്ഥയിലല്ല; മുമ്പു് നിന്നിരുന്ന രൂപത്തിലാണു്. എന്തുകൊണ്ടെന്നാൽ, ആ നക്ഷത്രങ്ങളിൽനിന്നു് പ്രകാശരശ്മികൾ നമ്മുടെ നേത്രങ്ങളിൽ വന്നുപതിക്കുന്നതിനു് നിയതമായ ഒരു കാലയളവു് ആവശ്യമാണു്. അപ്പോൾ അത്രയും കാലത്തിനുമുമ്പുള്ള നക്ഷത്രത്തെയാണു് നാം കാണുന്നതു്. അതായതു്, വ്യത്യസ്തകാലങ്ങളിൽ നടന്ന സംഭവങ്ങളാണു് ഒരേസമയത്തു് നമ്മുടെ അറിവിൽപെടുന്നതു്. നമ്മുടെ ഇന്ദ്രിയങ്ങളിൽ ഒരേ സമയം അവ ഒത്തുചേരുന്നു എന്ന ഏകകാലികത്വമല്ലാതെ വാസ്തവത്തിൽ, വിവിധ നക്ഷത്രങ്ങളിൽനിന്നു് പ്രകാശരശ്മികൾ പുറപ്പെടുന്നതു് ഏകകാലികമായിട്ടല്ല. പക്ഷേ, ഒരേസമയം അവ നമ്മുടെ നേത്രങ്ങളിൽ വന്നു പതിക്കുന്നതുകൊണ്ടു് അവ ഏകകാലികമാണെന്നു് നാം കരുതുന്നു എന്നുമാത്രം. ചുരുക്കത്തിൽ ഒരിടത്തുണ്ടാകുന്ന ഏകകാലബോധം പലേടത്തുമുണ്ടാകുന്ന ഏകകാലബോധത്തോടു് തുല്യമാണോ എന്ന പ്രശ്നമുദിക്കുന്നു.

ഐൻസ്റ്റീൻ ഈ പ്രശ്നത്തിനുത്തരം കണ്ടെത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അതു തുല്യമല്ല. ഒരേസമയത്തു നടന്നവയെന്നു് ഒരു നിരീക്ഷകൻ പ്രസ്താവിക്കുന്ന രണ്ടു സംഭവങ്ങൾ വ്യത്യസ്ത സമയങ്ങളിലാണു് നടന്നതെന്നു് മറ്റൊരു നിരീക്ഷകനു തോന്നും. ഒന്നാമനെ അപേക്ഷിച്ചു് രണ്ടാമനു് ചലനമുണ്ടെങ്കിൽ ഒരുവനു് ശരിയെന്നു തോന്നുന്ന മാപനം ഇതരനു് ശരിയായിക്കൊള്ളണമെന്നില്ല. രണ്ടുപേരുടെയും മാപനാധാരങ്ങൾ തമ്മിൽ സാപേക്ഷചലനമുണ്ടെങ്കിൽ അവ തമ്മിൽ ഒരിക്കലും യോജിക്കുകയില്ല. ചുരുക്കത്തിൽ ഐൻസ്റ്റീന്റെ സിദ്ധാന്തപ്രകാരം പ്രകാശവേഗമളക്കുന്നതിൽ കാലമാപനവും അനുപേക്ഷണീയമാകുന്നു. കാലമാപനത്തിനാകട്ടെ ഏകകാലബോധം കൂടിയേ കഴിയൂ. എന്നാൽ ഏകകാലബോധം നിരപേക്ഷസത്യമല്ല. ഓരോ നിരീക്ഷകനും തന്റെ ചലനമനുസരിച്ചാണു് കാലനിർണ്ണയം നടത്തുന്നതു്.

അങ്ങനെ വരുമ്പോൾ, മുകളിൽ ഉദ്ധരിച്ച സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള ന്യൂട്ടന്റെ നിർവ്വചനങ്ങൾ തിരസ്കരിക്കേണ്ടിവരും. ഐൻസ്റ്റീൻ അതു ചെയ്യുകയും ചെയ്തു. നിരപേക്ഷമായ സ്ഥലവും നിരപേക്ഷമായ കാലവും മറ്റും മിഥ്യാസങ്കല്പങ്ങളാണു്. അവയെ പരസ്പരബദ്ധമായി കണക്കാക്കാത്തിടത്തോളം കാലം പ്രപഞ്ചത്തിലെ ഒരു സംഭവത്തെയും ശരിയായവിധം വിവരിക്കാൻ കഴിയുകയില്ല. അങ്ങനെ പഴയ ത്രിമാന പ്രപഞ്ചത്തിനു പകരം കാലംകൂടി ഉൾക്കൊള്ളുന്ന ഒരു സ്ഥലകാല ചതുർമാന പ്രാപഞ്ചികധാരണ ജന്മമെടുത്തു.

പഴയ പ്രാപഞ്ചികചിത്രത്തിൽ, സ്ഥലത്തിൽ നിലകൊള്ളുന്ന പ്രാപഞ്ചികവസ്തുക്കളെ, സ്ഥലവുമായി അവയ്ക്കുള്ള ബന്ധത്തെ അടിസ്ഥാനമാക്കി, നീളം, വീതി, പൊക്കം എന്നീ ത്രിമാനങ്ങളെ ആസ്പദമാക്കിക്കൊണ്ടാണു് വ്യവഹരിച്ചിരുന്നതു്. അങ്ങനെ പ്രപഞ്ചത്തെ ഒട്ടാകെ കണക്കിലെടുക്കുമ്പോഴും ഈ ത്രിമാനചിത്രമാണു് പൊന്തിവന്നിരുന്നതു്. എന്നാൽ സ്ഥലകാലബന്ധം നിസ്സംശയം തെളിയിക്കപ്പെട്ടതോടെ, പ്രപഞ്ചചിത്രം പൂർണ്ണമാകുന്നതിനു് ത്രിമാനചിത്രത്തോടു് കാലത്തെക്കൂടി ചേർത്തതുവഴിയാണു് ചതുർമാന പ്രപഞ്ചചിത്രം ഉരുത്തിരിഞ്ഞുവന്നതു്.

പ്രാപഞ്ചികവസ്തുക്കളെയും പ്രതിഭാസങ്ങളെയും നിരീക്ഷിക്കുമ്പോൾ നിരീക്ഷിതവസ്തുവും നിരീക്ഷിക്കുന്ന വ്യക്തിയും തമ്മിലുള്ള ആപേക്ഷിക അർത്ഥം കൂടി കണക്കിലെടുക്കേണ്ടതു് അനിവാര്യമാണെന്നു് സാപേക്ഷതാസിദ്ധാന്തം തെളിയിച്ചു. അങ്ങനെ നിരീക്ഷകൻ, നിരീക്ഷിത പ്രതിഭാസത്തെക്കുറിച്ചു രൂപീകരിക്കപ്പെടുന്ന ചിത്രത്തിലെ ഒരു സജീവപ്രതിഭാസമായി മാറി. അതേസമയം പഴയ പ്രാപഞ്ചികചിത്രത്തിൽ നിരീക്ഷകനു് സ്ഥാനമുണ്ടായിരുന്നില്ല. അവൻ നിരീക്ഷിത വസ്തുവിനു് പുറത്തു് അതുമായി ബന്ധമില്ലാതെ നിഷ്ക്രിയനായി നോക്കിനിൽക്കുകമാത്രമേ ചെയ്തിരുന്നുള്ളു. ആ പ്രാപഞ്ചികചിത്രം, നിരീക്ഷകനിൽനിന്നു് സ്വതന്ത്രമായിരുന്നതുകൊണ്ടു് നിരീക്ഷകനിൽ വരുന്ന മാറ്റം അതിനെ ബാധിക്കുമായിരുന്നില്ല. നിരീക്ഷകൻ എവിടെനിന്നു് എപ്പോൾ നോക്കിയാലും, ആ ചിത്രം ഒന്നുതന്നെയായിരിക്കും. എന്നാൽ ആധുനിക പ്രാപഞ്ചികവീക്ഷണത്തിൽ, നിരീക്ഷകൻ, പ്രാപഞ്ചികചിത്രത്തിലെ അവിഭാജ്യഘടകമായിത്തീർന്നതോടെ അതു് ഒരു നിഷ്ക്രിയചിത്രത്തിൽനിന്നു് വ്യത്യസ്തമായി, സജീവമായ ഒരു പ്രാപഞ്ചികധാരണയായി മാറി. മനുഷ്യവംശത്തിൽപ്പെട്ട എല്ലാവരുടെയും ബോധേന്ദ്രിയപരവും മസ്തിഷ്കപരവുമായ പ്രവർത്തനങ്ങൾക്കെല്ലാം അടിസ്ഥാനപരമായ സമാനതയുള്ളതുകൊണ്ടു്, എല്ലാ മനുഷ്യരും രൂപീകരിക്കുന്ന പ്രാപഞ്ചികധാരണയ്ക്കു് പൊതുവായ സാദൃശ്യമുണ്ടാക്കാൻ കഴിയും. എന്നാൽ ഇന്നു് നമ്മുടെ പരിമിതമായ ഇന്ദ്രിയബോധത്തിനു് അഗോചരമായ പ്രതിഭാസങ്ങൾ ഗ്രഹിക്കുവാൻ കഴിവുള്ള ഒരു ജീവിയോ മറ്റോ പ്രപഞ്ചത്തിലെവിടെയെങ്കിലുമുണ്ടെങ്കിൽ, അതിനെ സംബന്ധിച്ചിടത്തോളം, ഈ പ്രപഞ്ചം നമ്മുടെ ധാരണയിലുള്ളതിൽനിന്നു് തുലോം വ്യത്യസ്തമായിരിക്കും.