close
Sayahna Sayahna
Search

അക്കാദമി പുരസ്കാരം


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സ്ഥലനാമചരിത്രം,കവിത വിഭാഗങ്ങളിലായി 18 ഗ്രന്ഥങ്ങളും നൂറോളം കവിതകളും രചിച്ച് 1938 മുതൽ 2000 വരെ മലയാള സാഹിത്യത്തിൽ സജീവമായി സാന്നിധ്യം വിളംബരം ചെയ്ത വ്യക്തി എന്ന നിലയിലാണ് യശഃശരീരനായ വി. വി. കെ. വാലത്ത് വിലയിരുത്തപ്പെടുന്നത്. അവാർഡുകളുടെ വലിയ ശേഖരമൊന്നും വാലത്തിന്റെ കൈവശമില്ല.

അനർഹരായ പലരും സ്വാതന്ത്ര്യസമരപെൻഷൻ വാങ്ങിച്ചപ്പോഴും, സ്വാതന്ത്ര്യ സമരപ്രേരകമായ കവിതകൾ രചിച്ച കുറ്റത്തിന് ബ്രിട്ടീഷ് സർക്കാരിനാൽ സൈനികവൃത്തിയിൽ നിന്നു പിരിച്ചുവിടപ്പെട്ട വാലത്ത് ഒരു രൂപയുടെ ആനുകൂല്യത്തിന്റെയും ഒരു അവാർഡിന്റെയും പിന്നാലെ പോയിട്ടില്ല. വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരൊറ്റ ആഗ്രഹം മാത്രം. മരിക്കുമ്പോൾ ഒരു രൂപ പോലും കടം ഉണ്ടാകരുത്. അത് വലിയ നിർബന്ധം ആയിരുന്നു. റിട്ടയർ ചെയ്തപ്പോൾ കിട്ടിയ തുകയും ഒരു ചിട്ടിയും ചേർത്ത് പുതിയ വീട് പണി കഴിച്ചു. ഒരു വക ബാങ്ക് ലോണും ഇല്ല. തികച്ചും ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ലാഭചിന്ത കൂടാതെയാണ് അദ്ദേഹം ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഒരുവിധ നഷ്ടബോധവും ആ മനസ്സിനെ അലട്ടിയിട്ടില്ല.

രണ്ടു പതിറ്റാണ്ടത്തെ ചരിത്രഗവേഷണം വാലത്തിനു നൽകിയ സമ്മാനമായിരുന്നു, ശ്വാസതടസ്സം. അക്കാദമിയുടെയും ആർക്കൈവ്സിന്റെയും പുരാരേഖകളുമായി നിത്യമിടപെട്ടു, പഴകിയ പൊടി നിരന്തരം ശ്വസിച്ചു അദ്ദേഹത്തിന് ശ്വാസം മുട്ടൽ പതിവായി വരാൻ തുടങ്ങി. 1996-നു ശേഷം ശ്വാസതടസ്സം വർദ്ധിച്ചു. പലപ്പോഴും മൂർദ്ധന്യാവസ്ഥയിൽ ആശുപതിയിൽ എത്തിച്ചു ഓക്സിജൻ കൊടുക്കേണ്ടിവന്നു. ശ്വാസംമുട്ടെന്ന കടുത്ത വെല്ലുവിളിയെ അതിജീവിച്ചു കൊണ്ടാണ് തൃശൂരിൽ അക്കാദമി ഗസ്റ്റ് റൂമിലും പാലക്കാട് ആലത്തൂർ ആശ്രമത്തിലും തിരുവനന്തപുരത്ത് കോപ്പാറ ലോഡ്ജിലും താമസിച്ച് ഓരോ ജില്ലയുടെയും ചരിത്രരചന നടത്തിയത്. രാത്രികളിൽ എല്ലാവരും ഉറങ്ങുമ്പോഴും വാലത്തിനു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർമാരെ മാറിമാറി കണ്ടു. എല്ലാവരും നൽകിയ മരുന്ന് ഒന്നുതന്നെ. ഉപദേശവും ഒന്നുതന്നെ. ‘പൊടി ഒഴിവാക്കുക.’ അതെങ്ങനെ ഒഴിവാക്കും? ആ പൊടിയോടു പ്രണയമായിരുന്നല്ലോ. പൊടിപിടിച്ച പുരാരേഖകൾ തട്ടിക്കുടഞ്ഞു വാലത്ത് തന്റെ ജോലി തുടർന്നു…ഒരുവഴിയ്ക്ക് ശ്വാസതടസ്സവും തുടർന്നു.

ഫാക്റ്റ് കമ്പനിയിൽ നിന്നുള്ള വിഷപ്പുക വാലത്തിനെപ്പോലുള്ള കാസരോഗികൾക്ക് അന്തകനായിരുന്നു. കൂട്ടുകാരിൽ ചിലരൊക്കെ നേരം വെളുപ്പിക്കാനാവാതെ, ഒരു നൂൽ ശ്വാസം കിട്ടാതെ മരിച്ചു. ചേരാനല്ലൂരിലെ വീട്ടിൽ നിന്ന് പറവൂർക്ക് മാറുവാൻ കാരണം ഇതാണ്. അങ്ങനെയിരിക്കെയാണ് കേരള സാഹിത്യ അക്കാദമി 1999-ലെ സമഗ്ര സാഹിത്യ സംഭാവനകൾക്കുള്ള പുരസ്കാരം വാലത്തിനു പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ കൂടാതെ തന്നെ വാലത്തിന്റെ കൃതികൾ കേരളീയ ഹൃദയങ്ങളിൽ കുടിയിരുന്നുകൊള്ളും.

എങ്കിലും ആ പുരസ്കാരം അത് തന്നെ തേടി വന്നതായതുകൊണ്ടു കൂടി വാലത്തിനു ഏറെ സന്തോഷപ്രദമായിരുന്നു. കേരളസാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന പുരസ്കാരവിതരണ ചടങ്ങിൽ വിശ്വസാഹിത്യകാരൻ എം. ടി. വാസുദേവൻനായർ വാലത്തിനെ പൊന്നാടയണിയിച്ചു. സമഗ്രസംഭാവനകൾക്കുള്ള എന്ടോവ്മെന്റ് നൽകപ്പെട്ടു. ചിത്രം അനാച്ഛാദനം ചെയ്തു.