close
Sayahna Sayahna
Search

ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി


ആനന്ദ്

ആനന്ദ് (പി സച്ചിദാനന്ദൻ)
Anand.jpeg
ജനനം 1936 (age 87–88)
ഇരിങ്ങാലക്കുട, തൃശൂർ
തൊഴില്‍ സാഹിത്യകാരൻ, എഞ്ചിനീയർ
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എഞ്ചിനീയറിംഗ് ബിരുദം
യൂണി/കോളേജ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം
കാലം 1958
പ്രധാനകൃതികള്‍ ആൾക്കൂട്ടം; മരണസർട്ടിഫിക്കറ്റ്; അഭയാർത്ഥികൾ; ഉത്തരായനം; ജൈവമനുഷ്യൻ; മരുഭൂമികൾ ഉണ്ടാകുന്നത്; വ്യാസനും വിഘ്നേശ്വരനും
പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമി; വയലാർ അവാർഡ്; ഓടക്കുഴൽ അവാർഡ്; മുട്ടത്തു വർക്കി അവാർഡ്
ജീവിതപങ്കാളി രമണി
മക്കള്‍ ചേതന, വിവേക്
സമൂഹത്തിലെ ഓരോ പൗരനും നീതി ലഭ്യമാക്കുകയും അന്തസ്സോടെ ജീവിക്കാൻ അവസരമുണ്ടാക്കുകയുമാണ് ജനാധിപത്യത്തിന്റെ പ്രധാന കൃത്യം. എല്ലാ അക്രമവും ബലവാൻ ദുർബലനുമേൽ നടത്തുന്ന കയ്യേറ്റമായതുകൊണ്ട്, ഒറ്റയ്ക്കൊറ്റയ്ക്ക് അവയ്ക്കു പരിഹാരമില്ല. ബലത്തിന്റെ തത്വശാസ്ത്രം തിരുത്തപ്പെടണം.
പൊതുജീവിതത്തിലെ മൂല്യങ്ങൾ


സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്. ആ പ്രക്രിയയുടെ രാഷ്ട്രീയതലത്തിലെ സ്ഫുരണമായിരുന്നു സ്വയംഭരണാവകാശം എന്നു പറയാം. സാമൂഹ്യതലത്തിൽ സംഘത്തിലൊരു അംഗം മാത്രമായിരുന്ന ആദിമാനവനെ വ്യക്തിത്വവും അന്തസ്സും അറിവുമുള്ള ആധുനിക മനുഷ്യനാക്കിയതും അതേ മൂല്യങ്ങൾ തന്നെ. മൂല്യങ്ങൾ എന്നും രൂപപ്പെട്ടുകൊണ്ടിരുന്നു. അവയ്ക്കു പിന്നിലെ ചാലക ശക്തികളായ അറിയാനുള്ള ആഗ്രഹവും, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദാഹവും, നീതിക്കുവേണ്ടിയുള്ള മോഹവും സദാ സക്രിയമായിരുന്നു. രാഷ്ട്രീയതലത്തിലെ നേട്ടത്തിന്റെ പ്രാധാന്യം അതുവരെ ആശയങ്ങളുടെ തലത്തിൽ മാത്രം നിലനിന്നിരുന്ന ഈ മൂല്യങ്ങൾക്കും, അവയുടെ പിന്നിലെ ചാലകശക്തികൾക്കും ആധികാരികതയും പ്രവർത്തനശേഷിയും പ്രദാനം ചെയ്യുവാനുള്ള അവസരവും അധികാരവും ജനങ്ങൾക്കു ലഭ്യമായി എന്നതാണ്. വേറൊരുവിധത്തിൽ പറഞ്ഞാൽ, ജനാധിപത്യവ്യവസ്ഥ സ്ഥാപിതമാകുമ്പോൾ അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ പ്രമാണനുസൃതമാക്കേണ്ട ഉത്തരവാദിത്തം അതിന്മേൽ സ്വാഭാവികമായും ധാർമികമായും വന്നു ചേരുന്നു.


അതുകൊണ്ട് ജനാധിപത്യം സ്ഥാപിതമാകുന്ന രാജ്യങ്ങൾ ആദ്യം ചെയ്യുക ഒരു ഭരണഘടന ഉണ്ടാക്കുകയാണ്. ആ ഭരണഘടനയിൽ അവർ സ്വാഭാവികമായും അതിനെ സാധ്യമാക്കിയ മൂല്യങ്ങൾ ഉൾപ്പെടുത്തുകയും അവയ്ക്കു നിയമസാധുത പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാരണം, അവയില്ലാതെ അവയുടെ അടിത്തറ മേലല്ലാതെ ജനാധിപത്യം ഉണ്ടാകുമായിരുന്നില്ല. ഉണ്ടായാൽ തന്നെ അതിനു തുടർന്നു നിലനിൽക്കുവാനും സാധിക്കില്ല. സാരവത്തായ ഒരോ ജനാധിപത്യവും പിന്നെയും മുൻപോട്ടുപോയി അതിന്റെ ഭരണഘടനയിൽ ആ മൂല്യങ്ങളെ കൂടുതൽ വികസിപ്പിക്കുവാനും, മൂല്യസൃഷ്ടിയെന്ന പ്രക്രിയയെ തുടർന്നുകൊണ്ടിരിക്കുവാനും ഉള്ള വ്യവസ്ഥയും ഉണ്ടാക്കുന്നു. നമ്മുടെ ജനാധിപത്യവും ഇതൊക്കെ ചെയ്തിട്ടുണ്ട്.

സ്വാതന്ത്ര്യം കിട്ടി രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും നാം എല്ലാ പൗരന്മാർക്കും നീതിയും സ്വാതന്ത്ര്യവും തുല്യതയും വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന നിർമ്മിച്ചു നിയമമാക്കി. തുടർന്നു തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രാവർത്തികമായി. ഇതെല്ലാം കഴിഞ്ഞിട്ട് ആറു പതിറ്റാണ്ടിലേറെയായി. ഈ കാലയളവിൽ നമ്മുടെ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലും ഉറപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും എത്രത്തോളം വിജയിച്ചു, അഥവാ അതിനുവേണ്ടി പ്രയത്നിച്ചു എന്ന് അന്വേഷിക്കുന്നത് അസ്ഥാനത്താവില്ല. വിപുലവും ഗാഢവുമായ പഠനം ആവശ്യപ്പെടുന്ന ഒന്നാണത്.

ഈ വിഷയം പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഒരു ജഡ്ജിയുടെ ഭൂരിപക്ഷത്തോടെയാണെങ്കിലും പ്രസിദ്ധ‌മായ കേശവാനന്ദഭാരതി കേസിൽ 1973 ൽ, പാർലമെൻറിനു ഭരണഘടനയുടെ The basic structure or essential features of the constitution-നെ ബാധിക്കാത്ത ഭേദഗതികൾക്കേ അധികാരമുള്ളൂ എന്നു വിധിച്ചു. എന്നിട്ടും ഈ ഭയങ്ങളെല്ലാം രണ്ടുകൊല്ലത്തിനു ശേഷം ഇന്ദിരാഗാന്ധി ഗവണ്മെൻറ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ വാസ്തവമാകുന്നത് നാം കണ്ടു. എങ്കിലും സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും അടിയന്തരാവസ്ഥയ്ക്കു ശേഷം പുനഃപ്രതിഷ്ഠിക്കുന്നതിനു സഹായിച്ചു. 1975 ലെ അനുഭവം ഇനിയും ആവർത്തിക്കുമോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു (കൗതുകകരമായി തോന്നാം 1963 ൽ പാക്കിസ്താൻ സുപ്രീം കോടതി അയൂബ്‌ഖാന്റെ പട്ടാളഭരണകാലത്ത്, പ്രസിഡൻറിന് ഭരണഘടനയുടെ fundamental features മാറ്റാനുള്ള അധികാരമില്ലെന്നു വിധിച്ചിരുന്നു. അത് ഒന്നിനു പുറകെ ഒന്നായി വന്ന പട്ടാളമേധാവികൾക്ക് ആ രാജ്യത്തിന്റെ ഭരണഘടനകൊണ്ട് പന്തുകളിക്കുന്നതിനു തടസ്സമായില്ല).

അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ പൊതുവേ വിമർശിക്കപ്പെട്ട ഭേദഗതികളിൽ ഗുണപരമായ ചിലതും കടന്നുകൂടിയിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ എന്ന പദം കൂട്ടിച്ചേർത്തതായിരുന്നു ഒന്ന്. പരോക്ഷമായി ഭരണഘടന ഉദ്ദേശിച്ചതായിരുന്നുവെങ്കിലും മതനിരപേക്ഷത ഇതോടെ പ്രമാണവൽക്കരിക്കപ്പെട്ടു. വേറൊന്ന് മൗലികകർത്തവ്യങ്ങളെന്ന പേരിൽ ആർട്ടിക്കിൾ 51(a) കൂട്ടിച്ചേർത്തതായിരുന്നു. ബൗദ്ധികവ്യവഹാരത്തെയും സ്വതന്ത്രചിന്തയെയും മുന്നോട്ടു കൊണ്ടുപോകുവാൻ സഹായിക്കുന്ന അതിലെ ഈ ഭാഗം സവിശേഷശ്രദ്ധ ആകർഷിക്കുന്നു.

It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform

ഭരണഘടന നിലവിൽ വന്ന ഉടനെ രാജ്യമാകെ പ്രായപൂർത്തി വോട്ടവകാശമനുസരിച്ച് തിരഞ്ഞെടുപ്പു നടത്തപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് സ്ഥാപിതമാകുകയും ചെയ്തു. പാർലമെന്റ് പാസ്സാക്കിയ ആദ്യകാല നിയമങ്ങളിലൊന്ന് 1955-ലെ Untouchability (offences) Act ആയിരുന്നു. പിൽക്കാലത്ത് അത് Protection of Civil Rights Act എന്നു നാമകരണം ചെയ്യപ്പെട്ടു. 1988 ൽ പാസ്സായ Scheduled Castes and Scheduled Tribes (Prevention of Atrocities) Act ജാതി വിവേചനത്തിനെതിരെയുള്ള നിയമം കൂടുതൽ കർശനമാക്കി.

അടിയന്തരാവസ്ഥക്കാലത്തു നടപ്പിലാക്കിയ പൊതുവേ വിമർശിക്കപ്പെട്ട ഭേദഗതികളിൽ ഗുണപരമായ ചിലതും കടന്നുകൂടിയിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ ‘സെക്യുലർ’ എന്ന പദം കൂട്ടിച്ചേർത്തതായിരുന്നു അതിലൊന്ന്.

അടിയന്തരാവസ്ഥയ്ക്കുശേഷം പൗരാവകാശങ്ങളെക്കുറിച്ചുള്ള ബോധത്തിനു ദേശമാകെ വലിയ ഉണർവുണ്ടായി. മീഡിയ അതിനെ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയി. താമസിയാതെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശകമ്മീഷനുകൾ, ന്യൂനപക്ഷകമ്മീഷൻ, വനിതാ കമ്മീഷൻ, ശിശുക്ഷേമകമ്മീഷൻ തുടങ്ങിയവ പിന്നാലെ വന്നു. പൊതുവേ സിവിൽ സമൂഹത്തിന്റെ ശബ്ദം കേൾക്കായി. തിരഞ്ഞെടുപ്പ് കമ്മീഷൻ, CAG, പ്രസ്സ് കൗൺസിൽ തുടങ്ങിയവ സ്വന്തം സ്ഥാനങ്ങളും സ്വാതന്ത്ര്യവും ഉറപ്പിക്കാൻ തുടങ്ങി.

ക്രൂരന്മാരായ സർവാധിപതികളുടെ കാലമായിരുന്നു കഴിഞ്ഞ നൂറ്റാണ്ട്. ഹിറ്റ്‌ലർ, സ്റ്റാലിൻ, മുസ്സോലിനി, ഫ്രാങ്കോ ഇങ്ങനെയുള്ളവരുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ സ്വതന്ത്രമായത്. അതിനുശേഷവും മാവോ, പോൾപോട്, ഖൊമേനി തുടങ്ങിയ ഏറെ പേർ അരങ്ങു തകർത്തുകൊണ്ടിരുന്നു. സ്വാതന്ത്ര്യം നേടിയ പല ലോകരാജ്യങ്ങളും നേരേ സർവാധിപതികളുടെയോ പട്ടാള മേധാവികളുടെയോ പിടിയിലേക്കാണ് പോയത്. ഇന്ത്യയിൽനിന്നു വിഭജിച്ചുപോയ പാക്കിസ്താനും ബംഗ്ലാദേശും വീണ്ടും വീണ്ടും പട്ടാള അട്ടിമറികൾക്കിരയായി. എന്നിട്ടും ഇന്ത്യ എങ്ങനെയോ ജനാധിപത്യത്തിലും ഭരണഘടനയിലും പിടിച്ചുനിന്നു. മൗലിക സ്വാതന്ത്ര്യങ്ങൾ തടഞ്ഞുവച്ച അടിയന്തരാവസ്ഥപോലും ഭരണഘടനയുടെ അകത്തുനിന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. ഭരണം അട്ടിമറിക്കുമ്പോഴൊക്കെ സർവാധിപതികൾ സാധാരണ ചെയ്യുക ഭരണഘടന റദ്ദാക്കുകയാണല്ലോ.

നഷ്ടങ്ങളിലേക്കു വരുമ്പോൾ ആന്തരികമായ പരാജയങ്ങളിലേക്കു പ്രവേശിക്കുന്നതിനുമുൻപ് മറ്റു നവാഗത രാഷ്ട്രങ്ങൾക്കിടയിൽ എങ്ങനെയോ പിടിച്ചുനിന്നുവെന്ന് നാം സൂചിപ്പിച്ച നമ്മുടെ ജനാധിപത്യം അന്തർരാഷ്ട്രീയ രംഗത്ത് എങ്ങനെ വ്യാപരിച്ചുവെന്നും സ്വന്തം ഭൂമിക നിർവഹിച്ചുവെന്നും നോക്കുക. വാഴ്‌ത്തപ്പെടുന്നുവെങ്കിലും സ്വന്തം താല്പര്യങ്ങളിൽ നിന്ന് ഒട്ടും വ്യതിചലിക്കാത്ത മറ്റ് ജനാധിപത്യങ്ങളും, ഒപ്പം സർവാധിപതികളും മിലിട്ടറി ജണ്ടകളും വെറും ഗുണ്ടകളും മാഫിയയും വാഴുന്ന ലോക രംഗത്ത് സമ്മർദങ്ങളെ അതിജീവിക്കുന്നതിലും ആദർശങ്ങളെ നിലനിർത്തുന്നതിലും അതു വിജയിച്ചുവോ?

രണ്ടു ലോകമഹായുദ്ധങ്ങൾ, സാർവലൗകികമാനം ഉൾക്കൊണ്ട റഷ്യൻ വിപ്ലവം, ലീഗ് ഓഫ് നേഷൻസിൽ നിന്ന് യുനൈറ്റഡ് നേഷൻസിലേക്കും ലോകബാങ്ക്, ലോകാരോഗ്യസംഘടന, UNESCO തുടങ്ങിയ അതിന്റെ വിവിധ ഉപസംഘടനകളിലേക്കും പുരോഗമിച്ച ഏകലോകമെന്ന ആശയം, മനുഷ്യാവകാശങ്ങളെയും കോളനികളുടെ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഉണർവ്, ഇങ്ങനെ പലതിന്റെയും മധ്യത്തിലൂടെ പിറവിയെടുത്തതുകൊണ്ട്, ഭരണഘടനയുടെ മാർഗനിർദേശക സിദ്ധാന്തങ്ങളിൽ ഇങ്ങനെയൊന്ന് ഇടം പിടിക്കുകയുണ്ടായി:

The state shall endeavour to (a) promote international peace and security (b) maintain just and honourable relations between nations (c) foster respect for international law and treaty obligations in the dealings of organised: peoples with one another, and (d) encourage settlement of international disputes by arbitration.

ഒട്ടേറെ വികാരവിക്ഷോഭത്തിനും ചോരചൊരിച്ചിലിനും ഇടയാക്കിയെങ്കിലും വിഭജനാനന്തരം ഇന്ത്യ പാക്കിസ്താനുമായുള്ള ഇടപാടുകളും ബാധ്യതകളുമെല്ലാം നിവർത്തിച്ചു. കാശ്മീരിലെ സൈനികാക്രമണത്തെ എതിർത്തു തോൽപ്പിക്കുന്നത്തിനു പകരം പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്രസഭയെ സമീപ്പിച്ചു. എങ്കിലും 65 കൊല്ലങ്ങൾക്കു ശേഷവും കാശ്മീർ പരിഹരിക്കപെടാത്ത പ്രശ്നമായി തുടർന്നു. അതിനെ ഭീകരതയിലേക്കു വഴുതിപ്പോകുവാനും, രാജ്യത്തെയാകെ മത വൈരത്തിലേക്കു നയിക്കുവാനും നമ്മൾ സമ്മതിച്ചു. പാക്കിസ്താനുമായി മൂന്നു തവണയും ചൈനയുമായി ഒരു തവണയും ഇന്ത്യ ഭയാനകമായ മൂന്നു യുദ്ധങ്ങൾ ചെയ്തു. യുദ്ധങ്ങൾ ഇന്ത്യയെ വൻതോതിൽ സൈനികവൽക്കരണത്തിനു പ്രേരിപ്പിച്ചു. കൂടുതൽ കൂടുതൽ ആയുധങ്ങൾ വാരിക്കൂട്ടി ആയുധ മത്സരത്തിലെ മുൻനിരപങ്കാളിയാക്കി. ആഭ്യന്തര രാഷ്ട്രീയത്തിലെ ഹ്രസ്വകാല നേട്ടങ്ങൾക്കു വേണ്ടി ശ്രീലങ്കയിലെ ഭീകരവാദികൾക്ക് ആയുധസഹായം നൽകുവാനും ഒടുവിൽ ആ രാജ്യത്ത് സൈനികമായി ഇടപെടാനും നാം തയാറായി. നെഹറുവിന്റെ നയങ്ങൾ വഴി ലോകത്തിൽ ആർജ്ജിച്ചിരുന്ന മാന്യത പൂർണ്ണമായും നമുക്കു കൈമോശം വന്നു.

രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്കു നയങ്ങൾക്കും ആദർശങ്ങൾക്കും തീക്ഷ്ണമായ ക്ഷതം വരുത്തിയതായിരുന്നു ആണവായുധ നിർമാണത്തിനുള്ള നമ്മുടെ തീരുമാനം. ആണവായുധങ്ങൾ ലേകസമാധാനത്തിനു ഭീഷണിയാണെന്നും മനുഷ്യരാശിക്കും സമസ്തജീവജാലങ്ങൾക്കും നേരേയുള്ള പാതകമാണെന്നും ഉള്ള നിലപാടാണ് തുടക്കം മുതലേ നാം എടുത്തിരുന്നത്. ആണവായുധ നിർമാണത്തെയും ആ വഴിക്കുള്ള പരീക്ഷണങ്ങളെയും നാം എതിർത്തു. ഉള്ളവ തന്നെ പരിപൂർണമായും നശിപ്പിക്കുവാനും ആണവ നിരായുധീകരണം നടപ്പിലാക്കുവാനും നാം ആവശ്യപെട്ടുകൊണ്ടിരുന്നു. 1957 ൽ ട്രോംബെയിലെ അപ്സര റിയാക്ടറിന്റെ ഉദ്ഘാടനവേളയിൽ ഇന്ത്യ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കയില്ലെന്ന ഉപാധികളൊന്നും കൂടാതെയുള്ള ഉറപ്പാണ് നെഹറു ലോകത്തിനു നൽകിയത്. എന്നാൽ അതു കഴിഞ്ഞ് വെറും പതിനേഴു കൊല്ലങ്ങൾക്കു ശേഷം ഇന്ത്യ സ്വയം ആണവായുധ പരീക്ഷണം നടത്തി 1998 ൽ പുതിയ പരീക്ഷണങ്ങൾ വഴി രാജ്യം ആണവായുധ നിർമാണം ഔപചാരികമായി പ്രഖ്യപിച്ചു. ഒരു രാഷ്ട്രീയകക്ഷിയോ ഏതെങ്കിലുമൊരു പാർലമെന്റ് മെമ്പറൊ ഈ മഹാദുരന്തത്തിനെതിരെ ഒരു വാക്ക് ഉരിയാടിയില്ലന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കുത്തനെയുള്ള പതനത്തിന്റെ അടയാളമായി. ലോകരംഗത്ത് ആർജ്ജിച്ചിരുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തുക മാത്രമല്ല ഈ കൃത്യം ചെയ്തത്, ഒരിക്കലും അറിയിക്കാത്ത വൻ തുക ചെലവുചെയ്ത് അത്യന്തം അപായകരമായ ഒരു ഭാവി രാജ്യത്തിനു വാങ്ങിക്കൊടുക്കുക കൂടിയായിരുന്നു.

അപായകരമായ ഭാവിയിലേക്കുള്ള യാത്രയുടെ മറ്റ് ഉദാഹരണങ്ങൾക്കു നാം നമ്മോടു തന്നെയുള്ള ഉത്തരവാദിത്തത്തിൽ വരുത്തിയ ചില വീഴ്ചകളിലേക്ക് വരാം. നീതിപൂർവവും, സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും, പുരോഗമനാഭിമുഖ്യമുള്ളതുമായ ഒരു സമൂഹത്തെയാണ് നാം ജനാധിപത്യം കൊണ്ടും അതിന്റെ പിന്നിലെ ആശയങ്ങൾകൊണ്ടും സാക്ഷാത്കരിക്കുവാൻ ആശിച്ചത്. അതു നമുക്ക് ലഭ്യമായോ? അതോ നാം വെറും നടപടിക്രമങ്ങളിൽ മാത്രം സന്തുഷ്ടി നേടുന്ന ഒരു ഔപചാരിക ജനാധിപത്യമായിത്തീരുകായാണോ?

സർക്കാർ-ജനത സമവാക്യം

സ്വാതന്ത്ര്യസമരത്തിന്റെ നീണ്ട കാലഘട്ടത്തിൽ നാം രാജ്യത്തിന് ഒരു സ്ത്രീസങ്കൽപ്പമാണ് നൽകിയിരിക്കുന്നത് ഭാരതമാതാവ്. ഭാരതമാതാവിനെ അടിച്ചങ്ങലയിൽ നിന്നു നമ്മൾ, അവളുടെ മക്കൾ, മോചിപ്പിക്കുന്നു, എന്നൊക്കെ. വാസ്തവത്തിൽ മാതൃഭൂമി, മാതൃരാജ്യം എന്നൊക്കെയുള്ള സങ്കൽപ്പങ്ങൾ ഏറെ പഴയതാണ്. ജനനിയും ജന്മഭൂമിയും സ്വർഗത്തെക്കാൾ മുൻപിലാണ് എന്നാണ് നാം പറയാറ്. ദേശഭക്തിഗാനങ്ങളിൽ ഏറെ പ്രിയപ്പെട്ട വന്ദേമാതരം അക്കാലത്ത് ദേശീയ ഗാനത്തിന്റെ സ്ഥാനം വഹിച്ചിരുന്നു.

എന്നാൽ സ്വാതന്ത്രപ്രാപ്തിയോടെ നാം ഭാരതമാതാവിനെ വിരമിപ്പിച്ചു. അതിന്റെ പ്രതീകമെന്നപോലെ സ്വാതന്ത്ര്യാനന്തരഭാരതം തിരഞ്ഞെടുത്ത ദേശീയഗാനത്തിൽ ജനഗണങ്ങൾക്ക് അധിനായകനും ഭാരതഭാഗ്യ വിധാതാവുമായ ഒരു പുരുഷസങ്കൽപ്പമാണ് അവരോധിക്കപ്പെട്ടത്. പുരുഷൻ-സ്ത്രീ, ഭർത്താവ്-ഭാര്യ, ഭരണകർത്താവ്-ഭരിക്കപ്പെടുന്നവർ എന്ന സമവാക്യത്തിലേക്കു നീങ്ങി രാഷ്ട്രം-ജനത എന്ന ബന്ധം.

ദേശീയഗാനത്തിന്റെ കർത്താവായ ടാഗോറിന്റേതായി The Ideal of Marriage എന്ന ഒരു നീണ്ട ലേഖനമുണ്ട്.[1] ഹിന്ദുവിവാഹസമ്പ്രദായങ്ങളെ വിവിരിക്കുന്നതിനിടയിൽ വരുന്ന ബാല്യവിവാഹത്തെ അദ്ദേഹം വൈകാരികമായ ആവേശത്തോടെയാണു സമീപിക്കുന്നത്. അതീവ ക്രൂരമായ ഈ സമ്പ്രദായത്തെ ആദർശവൽക്കരിക്കുന്നതിനുവേണ്ടി അദ്ദേഹം ഇതിൽ വിചിത്രമായ ന്യായങ്ങൾ കൊണ്ടുവരുന്നു. ലൈംഗികതയുടേയും ഭൗതികതയുടേയും മേലുള്ള ആത്മീയതയുടെ വിജയമായാണ് അദ്ദേഹം സ്ത്രീകളെ ഒതുക്കിനിർത്തുവാൻ പുരുഷമേധാവിത്വം കണ്ടുപിടിച്ച ഈ ഉപായത്തെ വിവരിക്കുന്നത്. പ്രകൃതിയിലെ ഏറ്റവും ശക്തനായ പോരാളിയായ കാമത്തിന്റെ നേരെയുള്ള യുദ്ധ പ്രഖ്യാപനമായുരുന്നു ഭാരതത്തിലെ വിവാഹസമ്പ്രദായം. ‘പുരുഷനും സ്ത്രീക്കുമിടയിലുള്ള ആകർഷണം ഏറ്റവും ശക്തമാകുന്ന ഒരു പ്രായമുണ്ട്. സമൂഹത്തിന്റെ ഇച്ഛയനുസരിച്ച് (വ്യക്തിയുടേതിനു പകരം) വിവാഹം നിയന്ത്രിക്കണമെങ്കിൽ അത് ആ പ്രായത്തിനു മുൻപേ നടക്കണം. അതുകൊണ്ട് ബാല്യവിവാഹം’ സ്ത്രീയെ അവൾ സ്ത്രീയാണെന്നു മനസ്സിലാക്കുന്നതിനു മുൻപെ ബന്ധിക്കണമെന്നർത്ഥം.

1998 ൽ പുതിയ പരീക്ഷണങ്ങൾ വഴി ഇന്ത്യ ആണവായുധ നിർമാണം ഔപചാരികമായി പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയ കക്ഷിയോ ഏതെങ്കിലുമൊരു പാർലമെന്റ് മെമ്പറോ ഈ മഹാദുരന്തത്തിനെതിരെ ഒരു വാക്ക് ഉരിയാടാനില്ലെന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കുത്തനെയുള്ള പതനത്തിന്റെ അടയാളമായി.

‘വിവാഹത്തിന്റെ ആവശ്യത്തിനു സ്വമനസ്സാലെയുള്ള പ്രേമം വിശ്വസിക്കാവുന്നതല്ല’ ടാഗോർ വീണ്ടും എഴുതുന്നു.‘പ്രേമത്തെ ക്രമേണ വളർത്തിയെടുക്കുകയാണ് ആവശ്യം. വിവാഹത്തിനു മുൻപേ തന്നെ തുടങ്ങണം അത്. അതിനാൽ ചെറുപ്രായത്തിലേ നാം കവിതകളിലും കഥകളിലും ആചാരങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും കൂടി നമ്മുടെ പെൺകുട്ടികളുടെ മുൻപിൽ പതിയെ ഒരു ആദർശത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നു. അവസാനം ഒരു പതിയെ ലഭിക്കുമ്പോഴേക്കും അവൾക്ക് അയാൾ ഒരു വ്യക്തിയല്ല, ഒരു സങ്കൽപ്പമായിക്കഴിഞ്ഞിരിക്കും. വിധേയത്വം, സ്വരാജ്യസ്നേഹം തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങൾ പോലെ…’ വിധേയത്വം, സ്വരാജ്യസ്നേഹം എന്ന വാക്കുകകൾ ശ്രദ്ധിക്കുക. സ്ത്രീയെ സ്വയം വളർന്ന് വികസിച്ച്, സ്വന്തം എഷ്ടാനിഷ്ടങ്ങൾ കണ്ടെത്തി, സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാൻ അനുവദിക്കുന്നതിൽ എന്തോ അപാകതയുണ്ടെന്നും, പുരുഷനെന്ന ആദർശത്തിന്റെ ചുറ്റുവട്ടത്തിൽ കറങ്ങുവാനായി അവളെ ചെറുപ്പത്തിലേ മെരുക്കിയെടുക്കണമെന്നും പറയുന്നതിലെ(കു) യുക്തിയെ നമുക്കു തൽക്കാലം വിശ്രമിക്കുവാൻ അനുവദിക്കുക. സ്ത്രീയുടെ പുരുഷനോടുള്ള വിധേയത്വത്തെ ജനതയുടെ രാഷ്ട്രത്തിനോടുള്ളതുമായി ടാഗോർ ബന്ധിച്ചതു പ്രധാനമാണ്.

വിശ്വസിക്കുവാൻ അരുതാത്ത, സ്വയം തീരുമാനമെടുക്കേണ്ട, എന്തിനോടോ വിധേയത്വം പുലർത്തേണ്ട സ്ത്രീസമാനമായ സ്വത്വം നാം ജനതയ്ക്കു നൽകുവാൻ തുടങ്ങിയിട്ടില്ലേ? ഈ അവസ്ഥയെ കവിയായ ടാഗോർ നേരത്തേ പിടിച്ചെടുത്തുവെന്നു വേണം കരുതുവാൻ.

മാതാവിനെ വിട്ടു നമ്മുടെ ജനത ഒരു അധിനായകനെ വിവാഹം കഴിച്ചത് (ജനാധിപത്യത്തിനു പകരം രാഷ്ട്രാധിപത്യത്തിൽ എത്തിച്ചേർന്നത് എന്നു വേണമെങ്കിൽ പറയാം)ഒരു ബാല്യവിവാഹത്തിലൂടെയായിരുന്നുവോ? ഒരു ആശയത്തിന്റെ രൂപത്തിലല്ലാതെ വേറൊരു വിധത്തിലും പരിചയമില്ലാതിരുന്ന പതിയിൽ ഈ ജനത അർപ്പിച്ച വിശ്വാസത്തെ അവൻ എങ്ങനെയാണ് തിരികെ കൊടുത്തത്? ഭാവനയിൽ വരച്ച് ആശയത്തിന്റെ രൂപത്തിൽ ടാഗോർ സ്ത്രീകൾക്ക് ദാനം ചെയ്യാൻ ആഗ്രഹിച്ച ഭർത്താവ് ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം എങ്ങനെയാണ് അനുഭവപ്പെട്ടത്? അമൂർത്തമെന്നും സങ്കൽപ്പമെന്നുമൊക്കെ ബുദ്ധിജീവികൾ വാദിച്ചാലും ജനതയുടെ മുൻപിൽ രാഷ്ട്രം മൂർത്തവും യഥാർഥ്യവുമായ കുറേ മനുഷ്യരുടെ രൂപത്തിൽ തന്നെയാണ് അവതരിപ്പിച്ചത്-അവരുടെ ഭരണാധികാരികളുടെ. ആറു പതിറ്റാണ്ടിലേറെക്കാലമായി അവർ ജനതയുടെ ശരീരത്തെ, ഗൃഹത്തെ, സ്വത്തിനെ അടക്കി വാഴുന്നു.

ടാഗോറിന്റെ Indian Ideal ൽ കാമം ഒരു വഴിക്കുമാത്രമാണ്. സ്ത്രീ അതിനെ കീഴടക്കണം, അഥവാ അത് എന്താണെന്നു മനസ്സിലാക്കരുത്. പുരുഷന് അതുവേണ്ട. അവന് ഭോഗിക്കാം. സ്ത്രീ ഭോഗമെന്താണെന്നു മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ അവളെ പ്രാപിക്കുവാനുള്ള അവകാശം പുരുഷനുണ്ട്. ഏതെല്ലാം വിധത്തിലാണ് രാഷ്ട്രമെന്നോ ഭരണകൂടമെന്നോ ഒക്കെയുള്ള സങ്കൽപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന ഭരണാധിപന്മാരെന്ന ഭർത്താവ്, ഭാര്യയായ ജനതയെ വ്യവഹരിച്ചത്? അവർ ജനതയെ ഈ ബന്ധത്തിൽ പങ്കാളിയെന്ന നിലയിൽ സ്വീകരിച്ചുവോ? ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും സ്വയംവരത്തിനെത്തുന്ന രാജാക്കന്മാരെപ്പോലെ അവർ അവളുടെ മുൻപിൽ നിരന്നു നിൽക്കുന്നുണ്ട്, ശരി. മാല കഴുത്തിൽ വീണുകഴിഞ്ഞാൽ ജനത പിന്നെ അവരുടെ സ്വത്താണ്. ഏതെല്ലാം വിധത്തിൽ ഭീഷണിപ്പെടുത്താമോ, പ്രഹരിക്കാമോ, ചൂഷണം ചെയ്യാമോ, കൊള്ളയടിക്കാമോ, ഭോഗിക്കാമോ, മുറിപ്പെടുത്താമോ, മണ്ണെണ്ണയൊഴിച്ച് കത്തിക്കാമോ അതൊക്കെ അവർ ചെയ്യുന്നു. ഒപ്പം കഥയിലും, കവിതയിലും, ആചാരങ്ങളിലും, ആരാധനാസമ്പ്രദായങ്ങളിലും കൂടി വിധേയത്വത്തിലെ വിശുദ്ധിയും സ്വരാജ്യസ്നേഹത്തിന്റെ മഹത്വവും വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവിൽ അവളെ അപഹരിക്കുവാൻ വരുന്ന ശത്രുവിൽ പ്രയോഗിക്കുവാനെന്നു പറഞ്ഞ്, അവളുടെ കഞ്ഞിയും വെള്ളവും പണയം വച്ച് നിർമ്മിച്ച മനുഷ്യചരിത്രത്തിലെ ഏറ്റവും നീചമായ ആയുധം, ആണവായുധം, അവളുടെ ഉടലിൽ തന്നെ പരീക്ഷിച്ചു. എന്തും പരീക്ഷിക്കുവാൻ പതിക്ക് സ്വന്തം പത്നിയുടെ ശരീരമാണല്ലോ ഉള്ളത്. എന്നിട്ട് അതിന്റെ മഹത്വത്തെക്കുറിച്ച് അവളെക്കൊണ്ടു തന്നെ പാട്ടുകൾ പാടിച്ചു.

അഴിമതിയും അക്രമവും

തിരഞ്ഞെടുക്കപ്പെട്ടവരായ ഭരണാധികാരികൾ സ്വാർഥികളായ ഭർത്താക്കന്മാരെപ്പോലെ പെരുമാറുമ്പോഴും ഗവൺമെന്റുകളെ വേറിട്ടു കാണേണ്ടതുണ്ട്. അഴിമതിയും അക്രമവും ചില വ്യക്തികളിലേക്ക് ഒതുങ്ങുന്നുവെന്നും ഗവൺമെന്റ് പൊതുവെ നിയമാനുസൃതമായും, ഗാന്ധിയൻ സമരം വളർത്തിക്കൊണ്ടു വന്ന ധാർമ്മികതയോടും നിഷ്ഠയോടും കൂടിയും പ്രവർത്തിക്കുന്നുവെന്ന വിശ്വാസം നാം ഏറെക്കാലം പുലർത്തിപ്പോന്നു. നെഹ്രുവിന്റെ വ്യക്തിപ്രഭാവവും സ്വാതന്ത്ര്യസമരത്തിൽ നേതാക്കന്മാരായിരുന്ന വ്യക്തികളുടെ സാന്നിധ്യവും അതിനു സഹായിച്ചു.

നീതി ലഭിക്കുന്നതും സുതാര്യവുമായ ഒരു സമൂഹത്തിന്റെ ആ ചിത്രത്തിന് മങ്ങലേൽക്കുവാൻ അധികകാലം വേണ്ടിവന്നില്ല. പുറത്തുവരാൻ തുടങ്ങിയ അഴിമതിക്കഥകൾ ഗവൺമെന്റിനെ അഴിമതിനിരോധന നിയമങ്ങൾ കൊണ്ടുവരാൻ നിർബന്ധിച്ചു. CBI, വിജിലൻസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ടായി. പക്ഷേ നിയമനിർമ്മാണത്തേക്കൾ വേഗത്തിൽ അഴിമതി ഓടി. ബിസിനസ്സിനെ നേർവഴിക്കു നിർത്തുവാൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾ കൂടുതൽ അഴിമതിക്ക് അവസരമുണ്ടാക്കി. വാഗ്ദാനങ്ങളുമായി വന്ന പുതിയ പാർട്ടികളും പഴയവയുടെ വഴിക്കു തന്നെ പോയി. വ്യാപാരികൾ ഭരണകർത്താക്കളാകുകയാണ് കോളനി ഭരണത്തിൽ ഉണ്ടായതെങ്കിൽ, സ്വതന്ത്രഭാരതത്തിൽ ഭരണകർത്താക്കൾ വ്യാപാരികളായി.

വ്യക്തികളിൽ ഒതുങ്ങിയിരുന്ന അഴിമതി ക്രമേണ മുഴുവൻ ഗവൺമെന്റിനെയും ഗ്രസിച്ചു. പിന്നെ ഗവൺമെന്റുകളെ പിന്നിൽ നിന്ന് നയിക്കുന്ന പാർട്ടികളിലേക്കും, പാർട്ടികളുടെ കാഡറുകളിലേക്കും, യൂണിയനുകളിലേക്കും.

വ്യക്തികളിൽ ഒതുങ്ങിയിരുന്ന അഴിമതി ക്രമേണ മുഴുവൻ ഗവൺമെന്റിനെയും ഗ്രസിച്ചു. പിന്നെ ഗവൺമെന്റുകളെ പിന്നിൽ നിന്ന് നയിക്കുന്ന പാർട്ടികളിലേക്കും, പാർട്ടികളുടെ കാഡറുകളിലേക്കും, യൂണിയനുകളിലേക്കും. രാഷ്ട്രീയകക്ഷികളുടെ താഴ്ന്ന തലത്തിലുള്ള പ്രവർത്തകർ പോലും ഉന്നതങ്ങളെ സമീപിക്കുവാനുള്ള വഴിയുടെ കവാടങ്ങളായി. അതായത് പാർട്ടി പ്രവർത്തനം താഴ്ന്ന തലത്തിൽത്തന്നെ വരുമാനമുള്ള തൊഴിലായി. സാധാരണ പൗരനെന്ന നിലയിൽ അവകാശപ്പെട്ട കാര്യങ്ങൾ പോലും ഒരുവന് ഈ വളഞ്ഞ വഴികളിലൂടെ വേണം സാധിക്കുക എന്ന അവസ്ഥ വന്നു. വഴിയിൽ നടക്കുവാൻ തന്നെ ഒരുവന് പാർട്ടികളുടെ പ്രകടനങ്ങളോ, സമ്മേളനങ്ങളോ, നേതാക്കന്മാരുടെ ജന്മദിനാഘോഷമോ, മക്കളുടെ വിവാഹമോ നടക്കുമ്പോൾ, ഈ മോശം മനുഷ്യർക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ അപൂർവ്വമല്ല.

അഴിമതിക്കാരും ക്രിമിനലുകളൂം തമ്മിൽ, വാസ്തവത്തിൽ അഴിമതിയും ക്രിമിനാലിറ്റിയും തമ്മിൽ ഉറ്റ ബന്ധമാണുള്ളത്. രണ്ടും നിയമത്തിന് പുറത്ത് നിൽക്കുന്നു. ബലപ്രയോഗം വഴി നിലനിൽക്കുന്നു. ഭരണാധികരികൾ ജനങ്ങളെ പിഴിയുവാൻ അധികാരമുപയോഗിക്കുന്നു, മാഫിയ ഭീഷണിയും തോക്കും. അഴിമതിക്കാർക്കും മാഫിയയ്ക്കും തമ്മിലുള്ള അതിർവരമ്പു മാഞ്ഞുപോകുക മാത്രമല്ല, ഗാഢമായ ബന്ധവും നിലവിൽ വന്നു. ബലപ്രയോഗം, അക്രമം, പിടിച്ചുപറി, ബ്ലാക്ക് മെയിലിങ്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാൽസംഗം ഇങ്ങനെ കൊള്ളക്കാർ ഉപയോഗിക്കുന്ന രീതികളൊക്കെ രാഷ്ട്രീയക്കാർ ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ മാഫിയ രാഷ്ട്രീയക്കാരുടെ നാമത്തിൽ അധികാരം പ്രയോഗിച്ചു. വൻ നഗരങ്ങളിൽ മാത്രമല്ല, ഉൾപ്രദേശങ്ങളിലും സ്വന്തം പോലീസും കോടതിയും സ്ഥാപിച്ച് മാഫിയ നീതിനിർവ്വഹണത്തിന്റെ ജോലി നടത്തുന്നുണ്ട്. വാടകക്കാരെ ഒഴിപ്പിക്കുക, മോഷ്ടിക്കപ്പെട്ട മുതൽ മടക്കി വാങ്ങുക, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ തിരിച്ചു പിടിക്കുക തുടങ്ങിയ പണികൾ കമ്മീഷനുമേൽ അവർ കാര്യമായി നിർവ്വഹിക്കുന്നു.

അമ്പതുകളിൽ ബോംബെ തുറമുഖത്തുള്ള കള്ളക്കടത്തിലൂടെ പിറന്ന അധോലോകം വളർന്ന് പന്തലിച്ച് ആ നഗരത്തിന്റെ അവിഭാജ്യ ഘടകമായതും, എല്ലാ നഗരങ്ങളിലേക്കും പടർന്നതും, ഭീകരവാദികളുടെ തന്നെ ഉപകരണമായതുമായ സാഗാ സിസിലിയൻ മാഫിയയുടെ ചരിത്രം പോലെ വായിക്കാം. ഇന്ന് കൊണ്ടാടപ്പെടുന്ന ഭീകരവാദി വേട്ടപോലും അധോലോക രാഷ്ട്രീയബന്ധം പ്രഹസനമാക്കുന്നു. അധോലോക നേതാക്കന്മാർക്കും അവർ ഏർപ്പെടുത്തുന്ന വാടകക്കൊലയാളികൾക്കും പോലും നിയമസഭകളിലും മന്ത്രിക്കസേരകളിലും എത്തുക പല സംസ്ഥാനങ്ങളിലും വിഷമമുള്ള കാര്യമല്ല.

സത്യസന്ധനും നല്ലവനും എന്ന് അഭിമാനിക്കുന്ന നിങ്ങൾ ചെയ്യുന്ന ദൈനംദിന കാര്യങ്ങളിലെല്ലാം നിങ്ങളറിയാതെ തന്നെ വിഷം കലരുന്നുണ്ട്. പണിയെടുത്ത് കിട്ടുന്ന കാശ് കൊണ്ട് നിങ്ങൾ ഒരു വീട് വാങ്ങുന്നു, ഒരു കാർ, ടി. വി., വാഷിങ് മെഷീൻ, ഫോൺ, നിത്യേന ഉപയോഗിക്കുന്ന വൈദ്യുതി, പാചകവാതകം, അല്ലെങ്കിൽ കൃഷിക്കോ കുടിക്കാനോ ഉള്ള വെള്ളം. ഇതിനെല്ലാം നാം കൊടുക്കുന്ന വിലയിൽ ഒരംശം, ഏതെങ്കിലുമൊരു ഘട്ടത്തിൽ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെയോ, മന്ത്രിയുടെയോ, കൊള്ളക്കാരന്റെയോ, ഗുണ്ടയുടെയോ, വാടകക്കൊലയാളിയുടെയോ പോക്കറ്റിൽ എത്തിയിട്ടുണ്ടെന്നത് നാം അറിയുന്നില്ല. അറിഞ്ഞാലും നമുക്ക് അ

തിനെ ചോദ്യം ചെയ്യുവാനോ തടയുവാനോ കഴിയില്ല. ധാർമികമായതിനേക്കാൾ, വിലയുടെ ഈ അധാർമിക പങ്കിന്മേലാണ് നമ്മുടെ ഇക്കണോമി ഊന്നുന്നത്. പുരോഗതി, ഗ്രോത്ത് റെയ്റ്റ്, എന്തിന് ജനാധിപത്യം തന്നെ.

ഫാസിസ്റ്റ് പ്രവണതകൾക്ക് കിട്ടുന്ന മാന്യത

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരുണ്ടാക്കുന്ന ഗവൺമെന്റുകളും അതിന്റെയെല്ലം സൂത്രധാരന്മാരായ രാഷ്ട്രീയ കക്ഷികളും കൂടി ജനങ്ങളുടെ ജനാധിപത്യത്തിലെ പ്രതീക്ഷകളെ ശോഷിപ്പിച്ചുകൊണ്ടിരിക്കെ, ഈ ഹൈറാർക്കിക്ക് പുറത്ത് പാർശ്വങ്ങളിൽ നിന്ന് പൗരസ്വാതന്ത്ര്യത്തിന് ഏൽക്കേണ്ടിവരുന്ന ആക്രമണങ്ങൾ ചെറുതല്ല. മധ്യകാല യാഥാസ്ഥിതികത്വത്തിൽ നിന്ന് മുന്നോട്ടു പോകാത്ത പ്രതിലോമശക്തികൾ നിലനിൽക്കുക മാത്രമല്ല പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അധികാരമോഹവും അവസരവാദവും കൈമുതലായുള്ള രാഷ്ട്രീയ കക്ഷികൾ അവയുമായി സഖ്യം ചെയ്യുകയും ഗവൺമെന്റും നിയമവും മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നതോടെ അവയ്ക്ക് സ്വീകാര്യതയും മാന്യതയും കൈവരുന്നു. കുറച്ചുകൂടി കഴിയുമ്പോൾ ഇത്തരം സംഘടനകൾ സ്വയം രാഷ്ട്രീയ കക്ഷികളായി മാറി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വരുന്നു. ക്രമത്തിൽ ക്രമത്തിൽ മറ്റു രാഷ്ട്രീയ കക്ഷികളും ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുകയോ, തുറന്ന് ഫാസിസ്റ്റായിത്തീരുകയോ ചെയ്യുന്നു. ജനാധിപത്യം അങ്ങനെ ആന്തരികമായി നിസ്തേജമാക്കപ്പെടുകയോ, സമ്മതിയോടെ ഹൈജാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നു.

നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കൈക്കൊള്ളുമന്ന് ആരാണ് വിചാരിച്ചത്? പക്ഷേ അദ്ദേഹം പോയി ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ തന്റെ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നപ്പോൾ അന്നത്തെ പ്രധാനമന്തി ഇന്ദിരാഗാന്ധി ഭരണഘടനയുടെ തന്നെ കല്ലുകൾ അടർത്തിയെടുത്ത് സ്വന്തം കൊട്ടാരത്തിനു ചുറ്റും കോട്ടകൾ പണിതു. ആ ഇളകിയ കല്ലുകൾ പിന്നീടൊരിക്കലും നേരെയുറച്ചില്ല.

മൗലികാവകാശങ്ങളുടെ കല്ലുകൾ ഇളക്കാമെങ്കിൽ സെക്യുലറിസത്തിന്റെയും കല്ലുകൾ ഇളക്കാമല്ലോ. പിന്നീട് ഒരു രാഷ്ട്രീയ പാർട്ടി മാസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പിലൂടെ, രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും മതഭ്രാന്തന്മാരെ ഒരുക്കുകൂട്ടി, പകൽ നേരത്ത്, അനേകായിരം ജനങ്ങളുടെയും പോലീസ് സേനയുടെയും സമക്ഷത്തുവച്ച് നേതാക്കന്മാരുടെ ഗാലറികളിൽ നിന്നുള്ള ഉത്തേജനങ്ങളോടെ, ഒരു മുസ്ലീം പള്ളി പൊളിച്ചു നീക്കി, അതിന്റെ കൽക്കൂമ്പാരത്തിന്മേൽ ഒരു ഹിന്ദുക്ഷേത്രം തട്ടിക്കൂട്ടിയുണ്ടാക്കി. ഭരണഘടനയും നിയമവാഴ്ചയും നിലനിൽക്കെ ആ മേക്ക് ഷിഫ്ട് അമ്പലത്തെ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുവാനും അവിടെ ഭക്തന്മാർക്ക് ദർശനം അനുവദിക്കുവാനും കോടതി വിധിച്ചു. ഈ അക്രമം നടത്തിയ കക്ഷി, പിന്നെ അധികാരത്തിൽ വന്ന് രാജ്യം ഭരിച്ചു. കുറ്റം ചുമത്തപ്പെട്ടിട്ടും അക്രമികൾ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

പള്ളിപൊളിച്ചതിൽ നിൽക്കാതെ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ച് മുംബൈ നഗരത്തെ ചോരക്കളമാക്കിയ ശിവസേനാ നേതാവ് ബാൽ ഠാക്കറെ ശിക്ഷിക്കപ്പെട്ടില്ല. മതവിരോധവും വംശീയ വിരോധവും ഉപയോഗിച്ച് പലതവണ അക്രമങ്ങൾ സൃഷ്ടിച്ചിട്ടും അയാളെ തളയ്ക്കുവാൻ ഒരു ഗവൺമെന്റിനും കഴിഞ്ഞില്ല. പിന്നീട് ഈ നേതാവ് മരിച്ചപ്പോൾ അയാളുടെ കക്ഷി മുംബൈ നഗരത്തെ നിശ്ചലമാക്കിയ ഒരു ബന്ദ് പ്രഖ്യാപിച്ചു. ആ ബന്ദിനെ വിമർശിച്ചതാണ് അയാളുടെ കൃത്യങ്ങളല്ല, മുംബൈ പോലീസ് ക്രമസമാധാനം തകർക്കുന്ന കൃത്യമായി കണ്ടു കേസെടുത്തത്.

നിയമസഭകൾ തന്നെ വിശേഷാധികാരത്തിന്റെ പേരിൽ വ്യക്തികളുടെ മൗലികാവകാശ നിഷേധം ചെയ്തിട്ടുള്ള സന്ദർഭങ്ങൾ ഉണ്ട്. നിയമസഭാംഗങ്ങളുടെ ക്രിമിനൽ ബന്ധത്തിന്മേൽ കാർട്ടൂൺ വരച്ചതിനു തമിഴ്നാട് നിയമസഭ ആനന്ദവികടൻ പത്രാധിപരെ കുറച്ചുകാലം മുൻപ് മൂന്നുമാസത്തെ തടവിനു വിധിച്ചു. അതും കടന്ന് അതേ നിയമസഭതന്നെ മുഖ്യമന്ത്രി ചെയ്ത പ്രസംഗത്തെ വിമർശിച്ച് എഴുതിയതിന് സാമാജികരുടെ പ്രിവിലെജ് ലംഘനമാരോപിച്ച് The Hindu പത്രാധിപരെ തടവിലിടുവാൻ വിധിച്ചു. ഇപ്പോഴത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഇതേ മട്ടിൽ പെരുമാറാൻ തുടങ്ങിയിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ സ്വേച്ഛാധിപത്യത്തിലേക്ക് വളഞ്ഞവഴിക്കു മടങ്ങിവരാനുള്ള ശ്രമങ്ങളായിരുന്നു ഇതൊക്കെ. ഭരണഘടനയെ ദുരുപയോഗപ്പെടുത്തുവാനുള്ള ഇത്തരം പ്രയത്നങ്ങൾ ഇനിയും ഉണ്ടായേക്കാം.

നിത്യേന നാം ഉപയോഗിക്കുന്ന വൈദ്യുതി, പാചകവാതകം, അല്ലെങ്കിൽ കൃഷിക്കോ കുടിക്കാനോ ഉള്ള വെള്ളം — ഇതിനെല്ലാം നാം കൊടുക്കുന്ന വിലയിൽ ഒരംശം, ഏതെങ്കിലുമൊരു ഘട്ടത്തിൽ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെയോ മന്ത്രിയുടെയോ കൊള്ളക്കാരന്റെയോ ഗുണ്ടയുടെയോ വാടകകൊലയാളിയുടെയോ പോക്കറ്റിൽ എത്തിയിട്ടുണ്ടാകും.

യാഥാസ്ഥിതികതയുടെയും മതാന്ധതയുടെയും തിരിച്ചുവരവിനും ഫാസിസ്റ്റ്പ്രവണതകളുടെ പ്രോത്സാഹനത്തിനും സമകാലീന ചിന്താപദ്ധതികളിലെ ചില ധാരകൾ പ്രത്യക്ഷമായോ പരോക്ഷമായോ സഹായകമായിട്ടുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. രണ്ടാം ലോകമഹായുദ്ധത്തോടും സോവിയറ്റ് യൂണിയന്റെ പതനത്തോടും കൂടി സംഘടിത രൂപത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ വാഴ്ച അവസാനിച്ചിരിക്കാം. പക്ഷേ കൊല്ലപ്പെട്ടവന്റെ ഭൂതം കൊല്ലുന്നവനിൽ ആവേശിക്കുമെന്ന് പറയുന്നതുപോലെ പോസ്റ്റ് ഫാസിസ്റ്റ് ചിന്തകരും ലിബറലിസത്തെയും ഹ്യൂമനിസത്തെയും സംശയത്തോടുകൂടി നോക്കി. മനുഷ്യരെ ഒറ്റയ്ക്കൊറ്റയ്ക്ക് വിടുന്നത് ശരിയല്ലെന്നും അവരെ വർഗ്ഗങ്ങളെന്നോ, ഗോത്രങ്ങളെന്നോ, ജാതികളെന്നോ, മതങ്ങളെന്നോ ഒക്കെ വിളിക്കാവുന്ന കൂട്ടങ്ങളായിത്തന്നെ കാണണമെന്നുള്ള വിചാരം തുടർന്നു. മാർക്സിസ്റ്റ് ചിന്തകരും ഒരു രാഷ്ട്രം എന്ന നിലയിൽ തങ്ങളുടെ തത്ത്വശാസ്ത്രത്തിൽ അന്തർഭൂതമായ ഭയാനതകളെ അഭിമുഖീകരിക്കുന്നതിനു പകരം, മതവിശ്വാസികളെപ്പോലെ സ്ക്രിപ്യറിന്റെ വിശുദ്ധിയിൽ പിടിച്ചുനിന്ന് വ്യാഖ്യാനങ്ങളിലൂടെയും ജാർഗണുകളിലൂടെയും ന്യായീകരണങ്ങൾ കണ്ടെത്തുന്നതിൽ മുഴുകി.

തത്ത്വചിന്തയിലെ സൈദ്ധാന്തികരാകട്ടെ ദന്തഗോപുരപടികൾ കയറിക്കൊണ്ടിരുന്നു. യാഥാർഥ്യത്തിൽനിന്നുള്ള അകൽച്ചമൂലം അവരുടെ സിദ്ധാന്തങ്ങൾക്കു പീഡിതരായ മനുഷ്യർക്കു ആശ്വാസം നൽകാനയില്ലെന്നു മാത്രമല്ല, അവ അവർക്കു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സങ്കീർണ്ണമായ സാഹിത്യസിദ്ധാന്തങ്ങളും ഭാഷാശാസ്ത്രങ്ങളും വഴിയാണ് അവർ ജീവിതത്തിലേക്കു പ്രവേശിക്കുവാൻ ആഗ്രഹിച്ചത്, ജീവിതത്തിൽനിന്നു സാഹിത്യത്തിലേക്കും തത്ത്വശാസ്ത്രങ്ങളിലേക്കും യാത്രചെയ്യുവാനല്ല. ഒപ്പം സ്വത്വസംരക്ഷണത്തിന്റെ പേരിൽ ക്രൂരമായ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മാന്യത നൽകികൊണ്ടിരുന്നു. ബൗദ്ധികമായ വിശേഷണങ്ങളോടെ പുനരവതരിപ്പിക്കപ്പെട്ട ഈ ആചാരങ്ങളും സമ്പ്രദായങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ പടിയിലുള്ളവർക്കും ദുർബലർക്കുമാണ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതെന്നത് വിസ്മരിക്കപ്പെട്ടു. സാമൂഹ്യപരിഷ്കരണത്തിനു മുൻപു നടന്ന പ്രയത്നങ്ങളൊക്കെ കൊളോണിയൽ ഭരണത്തിന്റെ കുത്സിത കൃത്യങ്ങളായും അവരെ പിന്താങ്ങിയ നാടൻ ബുദ്ധിജീവികളുടെ പ്രവർത്തികളായും വിവരിക്കപ്പെട്ടു.[2]

ഗാന്ധി ഒരു ജാതിവാദിയും തട്ടിപ്പുകാരനുമായി വിവരിക്കപ്പെടുന്നു. റാം മോഹൻ റോയി ബ്രിട്ടീഷുകാരുടെ കണ്ണിലൂടെ ഇന്ത്യയെ നോക്കിക്കാണുവാൻ ശ്രമിച്ച വിവരമില്ലാത്തയാൾ. എൺപതുകളിൽ രാജസ്ഥാനിൽ ഒരു യുവതി സതി അനുഷ്ഠിച്ചപ്പോൾ, അഥവാ സതിയാക്കപ്പെട്ടപ്പോൾ, നൂറ്റാണ്ടുകൾക്കു ശേഷം ഉണർന്നെണീറ്റു വന്ന ആ ക്രൂരതയ്ക്കെതിരെ രാജ്യമാകെ ജനങ്ങൾ പ്രതിഷേധിച്ചു. അന്ന് അറിയപ്പെടുന്ന ബുദ്ധിജീവികളായ അഷീഷ് നന്ദിയും ക്ലോഡ് അൽവാരിസും മധുകിഷ്‌വറും എഴുതിയത് ഈ ഹിന്ദു ആചാരത്തെ കൊളോണിയൽ ഗവൺമെന്റിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നതിലെ അപാകതയെക്കുറിച്ചാണ്. രൂപ് കൺവറിന്റെ സതിക്കെതിരെ പ്രകടനം നടത്തിയതു രണ്ടായിരം പേർ മാത്രമായിരുന്നപ്പോൾ സതി മാതാവിനെ പൂജിക്കുവാൻ ദേവറയിൽ നാലു ലക്ഷം പേർ കൂടിയില്ലെ, അവർ ചോദിച്ചു.

രാജ്യത്തിന്റെ സമീപകാല സാമൂഹ്യചരിത്രത്തിലെ ഒരു വാട്ടർഷെഡായി കണക്കാക്കാം, കഴിഞ്ഞ ഡിസംബർ പതിനാറാം തീയതി ദില്ലിയിലുണ്ടായ ഒരു പെൺകുട്ടിയുടെ കൂട്ടമാനഭംഗത്തെത്തുടർന്നുണ്ടായ സംഭവങ്ങൾ. നമ്മുടെ ജനാധിപത്യവും സമൂഹവും തമ്മിലുള്ള ഡയലെക്റ്റിക്സിന്റെ സാമാന്യം വ്യക്തമായ ഒരു ചിത്രം അതു പ്രദാനം ചെയ്തു. രണ്ടു സമൂഹങ്ങൾ ഒന്നിച്ച് നിലനിൽക്കുന്നുണ്ട് നമുക്കിടയിൽ. ജനാധിപത്യത്തിൽ പ്രതീക്ഷകൾ അർപ്പിക്കുന്ന ഒരു പോസിറ്റീവ് സമൂഹവും, അതിനെ പൂർണ്ണമായും സ്വീകരിക്കുവാൻ മടിക്കുന്നതും യാഥാസ്ഥിതികത്വത്തിലേക്കു ചായുന്നതുമായ ഒരു പ്രതിസമൂഹവും. വേറൊരു തലത്തിൽ നിന്നു നോക്കിയാൽ ഒരു ജനാധിപത്യവ്യവസ്ഥയുടെ ചര്യകൾ സൃഷ്ടിക്കുന്ന ഒരുപാടു സംഘടനകളും ലേബലുകളും ഉണ്ട് സമൂഹത്തിൽ: രാഷ്ട്രീയ കക്ഷികൾ, സാമൂഹ്യസംഘടനകൾ, യൂണിയനുകൾപോലുള്ള സമ്മർദ ഗ്രൂപ്പുകൾ, ആക്ടിവിസ്റ്റുകൾ, ബുദ്ധിജീവികൾ ഇങ്ങനെ. പിന്നെ ജനാധിപത്യപൂർവകാലത്തുനിന്ന് തികട്ടിവന്ന ഗ്രൂപ്പുകൾ, മത ജാതി ഗോത്രങ്ങൾ. എല്ലാറ്റിനും പുറമേ ഒന്നിലും പെടാത്ത പൊയ്മുഖങ്ങളില്ലാത്ത നിശ്ശബ്ദഭൂരിപക്ഷമായ ജനങ്ങൾ വ്യക്തികൾ, അഥവാ പച്ചയായ മനുഷ്യർ. ഇവരെല്ലാവരും ജനാധിപത്യവുമായുള്ള ഡയലെക്റ്റിക്സിൽ എവിടെ നിൽക്കുന്നു എന്ന ചോദ്യത്തെ പെട്ടെന്നു പ്രസക്തമാക്കിയ ഒരു സന്ദർഭമായിരുന്നു 16/12 സൃഷ്ടിച്ചത്.

നിരാശയും നിസ്സഹായതയും രക്ഷകരെ തേടി പോകുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അസാധാരണമല്ല. ആ രക്ഷക സങ്കല്പം എത്രയും ദൂരത്തുള്ളതും അറിയപ്പെടാത്തതും ആണോ അത്രയും അതിനു ആകർഷത കൂടുന്നു. അടുത്തുള്ളതും കണ്ടിട്ടുള്ളതുമെല്ലാം വ്യാജമാണെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാകുമ്പോൾ.

16/12 ലെ സംഭവം ഒറ്റപ്പെട്ടതോ, പെട്ടെന്നുണ്ടായതോ അല്ലെന്ന് എല്ലാവർക്കും അറിയാം. പുരാണങ്ങൾ തൊട്ടുള്ള പഴമയുള്ള വിഷയമാണ് ശാരീരികമായ ദൗർബല്യവും ജൈവിക പ്രക്രിയകളുടെ നിർവഹണത്താൽ ഉണ്ടാകുന്ന അശക്യതയും നേരിടുന്ന സ്ത്രീകളുടെ മേൽ പുരുഷന്മാർ ഉറപ്പിച്ച ആധിപത്യവും അസ്വാതന്ത്ര്യവും. വളരെ വൈകിയാണ് സാമൂഹ്യനീതി ഈ വിഷയത്തിലേക്കു കണ്ണു തുറന്നത്. ലോകത്തിലെ വൻ ജനാധിപത്യങ്ങൾ തന്നെ അടുത്ത കാലം വരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് അവരെ ഒഴിച്ചു നിർത്തി. അതിനാൽ പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തിന്മേലും ശരീരത്തിന്മേലുമുള്ള ആധിപത്യം തുടർന്നു. ഇന്ത്യയിലെ സ്ഥിതിയും വേറെയായിരുന്നില്ല, വാസ്തവത്തിൽ കൂടുതൽ മോശമായിരുന്നു.

കുറച്ചു കാലമായി രാജ്യമാകെ സ്ത്രീപീഡനം സമൂഹ ശ്രദ്ധയിലേക്കു വന്നു കൊണ്ടിരുന്നു. തൊണ്ണൂറുകളിൽ രാജസ്ഥാനിൽ നടന്ന ഭൻവാരിദേവി കൂട്ടബലാത്സംഗ കേസും കേരളത്തിലെ സൂര്യനെല്ലി സംഭവവും വലിയ ഒച്ചപ്പാടുണ്ടാക്കി. എന്നാൽ പ്രത്യേക കേസിൻ മേലുള്ള നടപടിയെന്നതിലപ്പുറം ഈ വിഷയത്തിലേക്ക് ആഴത്തിൽ കടക്കുവാൻ ഗവണ്മെന്റുകൾ തയ്യാറായില്ല. തന്നെയുമല്ല ഒന്നിലും പീഡിതർക്കു നീതി ലഭിച്ചതുമില്ല. അതിർത്തിക്കപ്പുറം പാക്കിസ്താനിലെ മുഖ്‌താർമായ് കേസ് രാജ്യാന്തര മീഡിയ ഏറ്റെടുത്തു. മണിപ്പൂരിലെ സ്ത്രീകളുടെ അസാധാരണ പ്രകടനവും ഇറോം ശർമിളയുടെ ഉപവാസവും ഛത്തീസ്ഗഡിലെ സോനിസോറി സംഭവവും അതുപോലെ മീഡിയ ഏറ്റെടുത്തു. മീഡിയ വഴി സംഭവങ്ങൾ വഴിക്കു വഴി പുറത്തു വന്നു കൊണ്ടിരുന്ന സമയത്താണ് ദില്ലിയിലെ അതീവ നീചമായ സംഭവം ഉണ്ടായതും രോഷം ആളിക്കത്തിയതും.

ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് ഈ രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും.

അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്.

ജനാധിപത്യത്തെ പൂർണമായും സ്വീകരിക്കുവാൻ മടിക്കുന്നതും യാഥാസ്ഥിതികത്വത്തിലേക്കു ചായുന്നതുമായ പ്രതി സമൂഹത്തിന്റെ മറനീക്കി പുറത്തു വരലായിരുന്നു ഈ സംഭവം ഉണ്ടാക്കിയ, അഥവാ സാധിച്ചെടുത്ത, ഒരു പ്രധാന സംഗതി. ഗവണ്മെന്റിലും രാഷ്ട്രീയ സാമൂഹ്യ മതസംഘടനകളിലും, ഉള്ള പലരും തങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന വികല ഭാവനകളും അശ്ലീലതകളും കാളിയൻ വിഷം എന്ന പോലെ ഛർദ്ദിച്ചു. ബുദ്ധിജീവികൾ തന്നെ അവരുടെ ദന്തഗോപുരങ്ങളിൽ നിന്നു ബാങ്കു വിളികൾ മുഴക്കി.

16/12 ലെ സംഭവത്തെ കുറിച്ച് ഇത്രയും ദീർഘമായി പറയുവാൻ കാരണം നമ്മുടെ സമൂഹവും ജനാധിപത്യവും തമ്മിലുള്ള സംവാദത്തെ അത് ഈ വിധം സാമാന്യം വ്യക്തമായ വിധത്തിൽ പുറത്തു കൊണ്ടുവന്നു എന്നതുകൊണ്ടാണ് — അതിന്റെ ആത്യന്തികമായ ഫലം എന്തായാലും. മുൻപൊരിക്കൽ, ഏതാണ്ടൊരു പുരുഷാന്തരം മുൻപ്, 1975 ലെ 25/6 നു കേന്ദ്രഗവണ്മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ് അങ്ങനെയൊരു അവസരമുണ്ടായത്. പ്രശ്നം ശരിക്കും ജനാധിപത്യത്തിന്റെയും പ്രതി – ജനാധിപത്യ ശക്തികളുടേതുമാണ് എന്നർത്ഥം. സ്വാതന്ത്ര്യത്തിന്റെയും ആധിപത്യത്തിന്റെയും പ്രവണതകളുടെ, നീതിയുടെയും അനീതിയുടെയും. സമൂഹത്തിലെ ഓരോ പൗരനും നീതി ലഭ്യമാക്കുകയും അന്തസ്സോടെ ജീവിക്കാൻ അവസരമുണ്ടാക്കുകയും ആണ് ജനങ്ങളുടെ ഭരണമായ ജനാധിപത്യം നിർവഹിക്കേണ്ട ഒരു പ്രധാന കൃത്യം. രാജഭരണത്തിൽ ഭരണാധികാരികളുടെ ഉദാര മനസ്കതയെ ആശ്രയിച്ചിരിക്കും അത്. അവിടെ നിയമാധിപത്യമില്ല. നിയമങ്ങളുണ്ടായാലും അവയെ പ്രാവർത്തികമാക്കുവാൻ നിയമമില്ല. സമൂഹത്തിൽ കൊലപാതകമോ ബലാത്സംഗമോ അക്രമമോ തികച്ചും ഇല്ലാതാക്കുവാൻ നിയമത്തിനു കഴിയുകയില്ല. പക്ഷേ നിയമത്തിന്റെ ആധികാരികതയും, ഗവണ്മെന്റ് മെഷീനറികളുടെ കാര്യക്ഷമതയും ജാഗ്രതയും, എല്ലാറ്റിനും മീതെ സമൂഹത്തിൽ വരുന്ന മൂല്യാധിഷ്ഠിത മാറ്റവും അതിനെയെല്ലാം കുറയ്ക്കുവാൻ സഹായിക്കും. എല്ലാ അക്രമവും ബലവാൻ ദുർബലനുമേൽ നടത്തുന്ന കൈയേറ്റമായതു കൊണ്ട്, ഒറ്റയ്‌ക്കൊറ്റയ്ക്ക് അവയ്ക്കു പരിഹാരമില്ല. ബലത്തിന്റെ തത്ത്വശാസ്ത്രമാണ് തിരുത്തപ്പെടേണ്ടത്. എന്നാൽ ഒരു പ്രതി — സമൂഹം ശക്തമായിരിക്കുകയും അതിന്റെ മനശ്ശാസ്ത്രം എല്ലായിടത്തും അലിഞ്ഞുകിടക്കുകയും ചെയ്യുകയാണെങ്കില്‍ നിയമം നിസ്തേജമാക്കപ്പെടും. എല്ലാ മെഷീനറികളും സ്വാധീനിക്കപ്പെടും. ജനപ്രതിനിധികളും, അവരുണ്ടാക്കുന്ന ഗവണ്‍മെന്റുകളും, പിന്നിലെ സൂത്രധാരന്മാരായ രാഷ്ടീയകക്ഷികളും, പാര്‍ശ്വങ്ങളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന വിവിധ മതജാതി സെക്ടേറിയന്‍ സംഘടനകളും ഉന്നതരായ വ്യക്തികലും ഫാസിസ്റ്റ് രീതി സ്വന്തമാക്കുകയും നിയമനിര്‍വണത്തില്‍ ഇടപെടുന്നതും ആയ അവസ്ഥയാണ് നാം പറഞ്ഞുവന്നത്. ജനസംഖ്യയില്‍ പകുതിവരുന്ന ഒരു വിഭാഗം മറ്റേ വിഭാഗത്തില്‍ നിന്നു നീതി ലഭിക്കാത്തതില്‍ പ്രകടിപ്പിച്ച രോഷത്തില്‍ നാം കൂടുതല്‍ തങ്ങിയത് അവരേക്കാള്‍ ചെറിയ വിഭാഗങ്ങളുടേയും വ്യക്തികളുടേയും അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുവാന്‍ കൂടിയാണ്.

ആ വിചാരണയില്‍ ഉണ്ടായത് ഒരു നൂറു തവണ മുന്‍പും ഉണ്ടായിട്ടുണ്ട്. ഒരു നൂറു തവണ പിന്‍പും,സിസിലിയന്‍ മാഫിയകളുടെ ചരിത്രം എഴുതിയ നോര്‍മന്‍ ലെവിസ് തന്റെ The Honoured Society എന്ന പുസ്തകത്തില്‍ കുറ്റവാളികളെ നിയമം കൊണ്ടു നേരിടുവാന്‍ ശ്രമിക്കുമ്പോഴത്തെ അവസ്ഥ വിവരിക്കുന്നു. മാഫിയ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുവാനുള്ള ക്രിമിനല്‍ കേസുകളുടെയെല്ലാം അനിവാര്യമായ ഫലം അതാണെന്നു സ്വീകരിക്കപ്പെട്ടിരിക്കുന്നു. പുറത്ത് വായ്‌തോരാതെ സംസാരിച്ചിരുന്ന സാക്ഷികള്‍ കോടതിക്കു മുന്‍പില്‍ വായ് തുറക്കില്ല. കുറ്റവാളികളെ ഏതെങ്കിലും വിധത്തില്‍ എതിരായി ബാധിക്കുന്ന എന്തെങ്കിലും പ്രസ്താവന ചെയ്തിട്ടുള്ളവരെയെല്ലാം നിസ്സംശയം അതു പിന്‍വലിക്കും. നിരാശാജനകമായ നീണ്ട വിസ്താരത്തിനു ശേഷം കോടതി ഒമ്പതു സാക്ഷികളെ കള്ള സത്യത്തിനു ശിക്ഷിച്ചപ്പോള്‍ അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം ദുഃഖത്തിന്റേതല്ല, ആശ്വാസത്തിന്റേതായിരുന്നു. ‘സിസിലിക്കും ഇറ്റലിക്കും പുറത്തും, ഇക്കാലത്തും നൂറു തവണ ആവര്‍ത്തിക്കപ്പെടുന്ന കഥായാണത്. മുംബൈ മാഫിയയ്ക്ക് എതിരായ കേസുകള്‍ വീണ്ടും വീണ്ടും വ്യര്‍ഥമായിത്തീര്‍ന്ന അവസരത്തില്‍ അവിടത്തെ പൊലീസ് മേധാവി കുറ്റവാളികളെ ‘എന്‍കൗണ്ടര്‍’ വഴി വധിക്കുവാനും, അധോലോകസംഘങ്ങളെ തമ്മില്‍ കൊല്ലിച്ച് നശിപ്പിക്കുവാനും നിര്‍ബന്ധിതനായി. ഉത്തരഭാരത്തിലെ കൊള്ളസംഘങ്ങളുടെ രീതിയും വ്യത്യസ്തമല്ല. വിസില്‍ ബ്ലോവര്‍മാരുടെ വായ് മാത്രമല്ല ശ്വാസവും അടയ്ക്കപ്പെടുന്നു. ദില്ലിയില്‍ ഒരു ഫാം ഹൗസ് വിരുന്നില്‍ വെച്ച് ജെസീക്കാ ലാല്‍ എന്ന പെണ്‍കുട്ടിയെ രാഷ്ടീയ നേതാക്കന്മാരുടെ മക്കള്‍ വെടിവച്ചു കൊന്നപ്പോള്‍ നിറഞ്ഞ സദസ്സിലെ ഒരാള്‍ പോലും സാക്ഷി പറയുവാന്‍ തയ്യാറായില്ല. കൊല നേരിട്ട് കാണുകയും എഫ്.ഐ.ആര്‍. രേഖപ്പെടുത്തുകയും ചെയ്ത ജെസീക്കയുടെ സുഹൃത്തും അറിയപ്പെടുന്ന കലാകാരനുമായ ആള്‍ കോടതിയിലെത്തിയപ്പോള്‍ പറഞ്ഞു ആ സമയത്ത് താന്‍ വേറെ എവിടെയോ ആയിരുന്നുവെന്ന്. കേരളത്തില്‍ മാര്‍ക്സിന്റെ പേരില്‍ ആണയിടുന്ന പാര്‍ട്ടികള്‍ തങ്ങള്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നു വിടുതി നേടുന്നതും ഇതേ ടെക്നിക് പ്രയോഗിച്ചാണ്.

നിരാശപ്രകടനങ്ങളില്‍ നിന്നു പ്രശ്നം ജനാധിപത്യം തന്നെയാണോ എന്ന സംശയത്തിലേക്ക് എത്തുവാന്‍ അധികം ദൂരമില്ല. ഇറ്റലിയില്‍ മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ തുടങ്ങിയ മുസ്സോലിനിക്ക് ജനം പിന്തുണ നല്‍കി. അതീവ ക്രൂരമായ ആ പരിപാടിയില്‍ ഒട്ടേറെ നിരപരാധികള്‍ക്ക് സഹിക്കേണ്ടിവന്നു. മാഫിയാ നേതാക്കന്മാരാകട്ടെ ചുവടു മാറ്റി ഫാസിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വാധീനമുള്ളവര്‍ക്ക് അമേരിക്കയിലേക്കു ചേക്കേറുവാന്‍ അനുവാദം കിട്ടി. (കേന്ദ്രഗവണ്‍മെന്റിന് പിന്തുണ നല്‍കുകയോ, പിന്‍വലിക്കുകയോ ചെയ്യുന്നതനുസരിച്ച് ഇന്ത്യയിലെ ചെറിയ പാര്‍ട്ടികളുടെ നേതാക്കാന്മാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ സിബിഐ പിന്‍വലിക്കുകയോ പിന്‍തുടരുകയോ ചെയ്യതുപോലെ.)

നിയമം കൈയിലെടുക്കുന്ന നായകന്മാരെ കാണിക്കുന്ന നമ്മുടെ ചലചിത്രങ്ങള്‍ നേടുന്ന കൈയ്യടി തരുന്ന സൂചന എതാണ്? മുന്‍പ് ചമ്പല്‍ താഴ്വരയിലെ കൊള്ളക്കാരെക്കുറിച്ചുള്ള ചിത്രങ്ങള്‍ വിജയകരമായി കാണിച്ചിരുന്നു. ഫൂലന്‍ ദേവിയുടെ കഥ പുറത്തുവന്നപ്പോള്‍ അവരോടുണ്ടായിരുന്ന ഭയം സഹതാപവും പിന്നെ ആരാധനയുമായി. അവരെ ജനം പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കുക വരെ ചെയ്തു. ചമ്പല്‍ കൊള്ളക്കാരും ഇറ്റലിയിലെ മാഫിയയും ഫ്യൂഡല്‍പ്രഭുക്കളില്‍നിന്നു നിസ്സഹായര്‍ക്ക് സംരക്ഷണം നല്‍കുന്ന റോബിന്‍ഹുഡുകളായാണ് തുടങ്ങിയത്. പിന്നീട് അവരൊക്കെ ക്രൂരന്മരായ ഉപദ്രവികളായി. റോബിന്‍ഹുഡ്–മാഫിയാ–സര്‍വാധിപതി–റോബിന്‍ഹുഡ്–മാഫിയാ–സര്‍വാധിപതി… ചക്രത്തിലെ നിരര്‍ഥത ജനം സമ്മതത്തോടെ വിസ്മരിക്കും. ആ വഴിയിലെ ഒരു പ്രതിഭാസം തന്നെയാണ് മര്‍ദിതരുടെ ഇടയില്‍ രക്ഷകരായി വന്നു ശാപമായിത്തീരുന്ന വിമോചനസേനകളും. പ്രതിവിധി ഒന്നേയുള്ളൂ: സാര്‍ഥകവും നീതിപൂര്‍ണവുമായ ജനാധിപത്യം.

വര്‍ഗ്ഗീയ സ്പര്‍ദ്ധ

നിയമങ്ങള്‍ പലതുമുണ്ടായിട്ടും ഗാര്‍ഹികപീഡനവും സ്ത്രീധനസമ്പ്രദായവും മാനഭംഗപ്പെടുത്തലുകളും ട്രാഫിക്കിങ്ങും തുരരുന്നുവെങ്കില്‍ അതിനു കാരണം വ്യക്തികള്‍ തൊട്ട് രാഷ്ട്രീയക്കാരും നിയമപാലകരുംവരെ എല്ലാ തുറകളിമുള്ളവരുടെ പുരുഷാധിപത്യവ്യവസ്ഥിതിയാണ്.

മതജാതിസംഘര്‍ഷത്തിന്റെ നീണ്ട ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഓരോ കാലത്ത് മഹാത്മാക്കള്‍ മതവിരോധത്തിനും ജാതിസ്പര്‍ദ്ധയ്ക്കുമെതിരായ സന്ദേശങ്ങളുമായി പ്രത്യക്ഷപ്പെടുകയുമുണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി സ്വാതന്ത്രസമരം ദേശീയ സ്വാതന്ത്രത്തോടൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മൈത്രി കൊണ്ടുവരുന്നതിനുള്ള പ്രയത്നവുമായാണ് നേതാക്കന്മാരും ജനങ്ങള്‍ തന്നെയും സംഘടിപ്പിച്ചത്. എന്നിട്ടും സ്വാതന്ത്രപ്രാപ്തി രാജ്യത്തെ മതാടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കുന്നതിലാണ് എത്തിയത്. ആ വിധത്തിലൂള്ള വിഭജനമായിരുന്നില്ല അതെന്നും കൂറച്ച് മുസ്ലീം നേതാക്കന്മാര്‍ കുറെ ഭൂപ്രദേശങ്ങള്‍ ഭാഗിച്ചെടുത്ത് സ്വന്തമായൊരു രാഷ്ട്രമുണ്ടാക്കുകയാണുണ്ടായതെന്നും നമുക്കു വാദിക്കാം. കാരണം ബാക്കി വന്ന ഇന്ത്യ സ്വയം ഒരു ഹിന്ദു രാഷ്ടമായി പ്രഖ്യാപിച്ചില്ല. പാക്കിസ്ഥാനിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മുസ്ലീമുകള്‍ ഇന്ത്യയെ അവരുടെ രാജ്യമായി സ്വീകരിക്കുവാന്‍ അതായിരുന്നു കാരണം. സ്വാതന്ത്ര്യസമരകാല ലക്ഷ്യങ്ങള്‍ സൂക്ഷിച്ചുകൊണ്ട് ഇന്ത്യയുടെ ഭരണഘടന അതിനെ മതനിരപേക്ഷകരാഷ്ടമായി സ്വീകരിക്കുകയും മതജാതി വംശലിംഗ വിവേചനങ്ങളെ നിയമവിരുദ്ധമാക്കുകയും ചെയ്തു. ജാതിവ്യവസ്ഥയാല്‍ അധ:കൃതാവസ്ഥയില്‍ തള്ളപ്പെട്ടവരെ ഉദ്ധരിക്കുന്നതിനുള്ള നിയമനിര്‍മ്മാണവും ഉണ്ടായി. എന്നാല്‍ വിവേചനങ്ങളും സംഘര്‍ഷങ്ങളും വാസ്തവത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു. രാഷ്ടീയതലത്തിലാകെട്ടെ വിഭജനം കൂടുതല്‍ പ്രത്യക്ഷമാണ്. പ്രത്യക്ഷമായും പരോക്ഷമായും മതങ്ങളും ജാതികളും പ്രദേശങ്ങളുമായി സാല്‍മീകരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ നമുക്കുണ്ട്. ഭാരതീയ ജനതാപാര്‍ട്ടി, മുസ്ലീം ലീഗ്, അകാലിദല്‍, വിവിധ ജാതീയ പ്രാദേശിക കക്ഷികള്‍ ഇങ്ങനെ, ഇവയെല്ലാം സ്വന്തം ഗവണ്‍മെന്റുകള്‍ ഉണ്ടാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളുമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു. ഓരോന്നിന്റെയും കൂറ് അതാത് വിഭാഗത്തോട് മാത്രമായിരിക്കെ, അവയ്ക്കു സ്വന്തം ഗവണ്‍മെന്റുകള്‍ ഉണ്ടാക്കുവാന്‍ സാധിച്ചാല്‍ അതിനു ഭരണഘടനാപരമായ സാധുത ഉണ്ടാകുമോ, അവയ്ക്കു പൊതുജനത്തോടുള്ള കര്‍ത്തവ്യം പൂരിപ്പിക്കാനാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നാം ചോദിക്കാതായിരിക്കുന്നു. ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞയെടുത്ത ഒരു സുപ്രീംകോടതി ജഡ്ജി അടുത്തകാലത്ത് ഒരു പൊതുയോഗത്തില്‍ തുറന്നു പറഞ്ഞു തന്റെ പ്രാഥമിക ബാധ്യത ക്രൈസ്ത്രവ സഭയോടാണെന്ന്! അദ്ദേഹം ഇന്നും ജഡ്ജിയായി തുടരുന്നു.

സാമൂഹിക രാഷ്രീയതലങ്ങളിലെ ഈ പ്രവണതകളും പരിണതികളും ലിബറല്‍ നാഗരികതയുടെ ഒരു രാഷ്ട്രം നിര്‍മിക്കുന്നതിനുപകരം, വിവിധ ഡിസൈനുകള്‍ ആരചിച്ചതും,എപ്പോഴുമെപ്പോഴും കീറിക്കൊണ്ടിരിക്കുന്നതും, സ്വകാര്യലാഭപരിഗണനകളാല്‍ മാത്രം അപ്പപ്പോള്‍ തുന്നിച്ചേര്‍ക്കപ്പെടുന്നതുമായ ഒരു രാഷ്ട്രീയ ഫാബ്രിക്കാണ് നെയ്തുകൊണ്ടിരിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍ വിഭജനസമയത്തുണ്ടായ ഘോരകലാപങ്ങള്‍ക്കുശേഷവും തുടരുകയായി. ജംഷഡ്പൂര്‍ (1964) കലാപത്തിലും മൊറാദാബാദ് (1980) കലാപത്തിലും രണ്ടായിരത്തോളം പേര്‍ വീതം കൊല്ലപ്പെട്ടു. ആസമിലെ നെല്ലിയില്‍ 1983 ല്‍ അയ്യായിരം പേര്‍ കൊല്ലപ്പെട്ടു. 1992-ലെ മുംബൈകലാപങ്ങളില്‍ രണ്ടായിരം മരണങ്ങളുണ്ടായി. മൂവായിരം പേരുടെ ജീവനെടുത്ത 1984 ലെ ദില്ലിയിലെ സിഖ് വിരുദ്ധ കലാപവും ഏതാണ്ടത്രതന്നെ വലിയ 2002 ലെ ഗുജറാത്ത് കലാപവും മറ്റവയില്‍നിന്നു വ്യത്യസ്തമായി വംശഹത്യയുടെ വക്കിലെത്തി. തന്നെയുമല്ല, ഈ രണ്ട് കലാപങ്ങള്‍ പരോക്ഷമായി അവിടങ്ങളില്‍ നിലവിലിരുന്നിരുന്ന ഗവണ്‍മെന്റുകളുടെ ഒത്താശയോടെയാണുതാനും നടത്തപ്പെത്. ഈ കലാപങ്ങളെ നിയന്ത്രിക്കുവാന്‍ സാധിച്ചില്ലെന്നല്ല, അവയിലെ കുറ്റവാളികളെ ഇന്നോളം ശിക്ഷിക്കുവാനും നമ്മുടെ നിയമത്തിനു കഴിഞ്ഞിട്ടില്ല. അതുപോലുള്ളവ ഇനിയുണ്ടാവില്ലെന്നു പറയുവാനും വയ്യ. വലതുപക്ഷ മതരാഷ്ട്രീയവും, സങ്കുചിത സ്വത്വചിന്തയും ഈ അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. കൂടാതെ ഖലിസ്ഥാന്‍ പ്രസ്ഥാനവും കശ്മീര്‍, വാദവും മതബോധങ്ങളില്‍ തീവ്രതയും ഭീകരതയും ആവിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. നാമിന്നു നിത്യേന, സര്‍വത്ര, അതിനോടൊപ്പം ജീവിക്കുവാന്‍ ശീലിച്ചിരിക്കുന്നു.

പാര്‍ശ്വവല്‍കൃത ജനതകള്‍

ഭരണഘടനാനുസൃതമായ ഗവണ്‍മെന്റ് സ്ഥാപിതമായിട്ട് രണ്ടര നൂറ്റാണ്ടായെങ്കിലും അമേരിക്കന്‍ ജനാധിപത്യത്തിന് (കറുത്തവരും സ്ത്രീകളും അതില്‍ പങ്കാളികളാകുവാന്‍ കാലമേറെ എടുത്തുവെന്നതു വേറൊരു കാര്യം) അവിടത്തെ ആദിവാസികളുടെ വിശ്വാസം ആര്‍ജിക്കുവാനോ അവരെ അതില്‍ പങ്കാളികളാക്കുവാനോ കഴിഞ്ഞില്ല. അവര്‍ക്കു വിട്ടുകൊടുത്തിട്ടുള്ള ചിലയിടങ്ങളില്‍ ഒതുങ്ങിക്കൂടി, നാം അറിയുന്ന മേരിക്കന്‍ നിയമവ്യവസ്ഥയുടെ കരങ്ങള്‍ക്കപ്പുറം മയക്കുമരുന്നുകളിലും ചൂതുകളിയിലും കുറ്റകൃത്യങ്ങളിലും മുഴുകി, ജീവിക്കാന്‍ വിട്ടിരിക്കുകയാണ് അവരെ.

അമേരിക്കന്‍ അവസ്ഥയുമായി നമ്മുടേതിനു താരതമ്യമില്ല, തീര്‍ച്ച. കാരണം നമ്മുടെ ആദിവാസികളും മുഖ്യധാരാ നാഗരികരുമായുള്ള അന്തരം കാലത്തിന്റേതുമാത്രമാണ്. ഇവിടെത്തന്നെയുള്ളവരില്‍ ചിലര്‍ ആദിമാവസ്ഥയില്‍ നിന്നു ക്രമേണ നാഗരികതയിലേക്കു കടന്നുവന്നു. വിവിധ കാരണങ്ങളാല്‍ അങ്ങനെ വരുവാന്‍ കഴിയാതിരുന്നവര്‍ പഴയ അവസ്ഥയില്‍ തന്നെ ഉറച്ചുപോയി. നാഗരികതയുടെ പുരോഗമനത്തോടുകൂടി വന്ന ചൂഷണസമ്പ്രദായവും സ്ഥാപിതതാല്‍പര്യങ്ങളും ആ വിടവിനെ വിടവായിത്തന്നെ നിലനിര്‍ത്തി. എങ്കിലും ഒരു കാര്യത്തില്‍ നമ്മുടെ ജനാധിപത്യത്തെ അമേരിക്കയുടേതുമായി താരതമ്യപ്പെടുത്തുവാന്‍ കഴിഞ്ഞേക്കും. അതിന് ആദിവാസികളുടെ വിശ്വാസം ആര്‍ജിക്കുവാന്‍ ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാധിച്ചില്ലെന്നതില്‍ അവരുടെ ഒറ്റപ്പെടല്‍ കൂടുതല്‍ യഥാര്‍ഥ്യമായിക്കൊണ്ടിരിക്കെ, അയഥാര്‍ഥമായ വേറൊരു സ്വരൂപവും അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു-പ്രാകൃതരുടെയും, സമൂഹവിരുദ്ധരുടെയും, ഭീകരവാദികളുടെയും വളരെ വളരെ ദൂരെ ഹിമാലയത്തിനപ്പുറം ഒരു രാജ്യത്ത് പണ്ട് ജീവിച്ചിരുന്നതും ഇപ്പോള്‍ ആ നാട്ടുകാര്‍ തന്നെ കൈയൊഴിഞ്ഞതുമായ ഒരു മനുഷ്യന്റെ പേരാണ് ഇപ്പോള്‍ അവരുടെ മേല്‍ ഒട്ടിച്ചിരിക്കുന്നത്- മാവോവിന്റെ. അങ്ങനെയൊരു പേര് അവരില്‍തന്നെ ചിലര്‍ തേടിപ്പോകുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതമില്ല. നിരാശയും നിസ്സഹായത്വവും രക്ഷകരെ തേടി പോകുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് അസാധാരണമല്ലല്ലൊ. ആ രക്ഷകസങ്കല്‍പം എത്രയും ദൂരത്തുള്ളതും അറിയാപ്പെടാത്തതും ആണോ അത്രയും അതിന് ആകര്‍ഷകത കൂടുന്നു. അടുത്തുള്ളതും കണ്ടിട്ടുള്ളതുമെല്ലാം വ്യാജമാണെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാകുമ്പോള്‍. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ചൈനയിലെ മനുഷ്യരും സ്വന്തം ദുഖ:ഭരിതമായ ജീവിതത്തില്‍ മലകള്‍ക്കിപ്പുറത്തുനിന്ന്, നൂറ്റാണ്ടുകള്‍ മുന്‍പ് ജീവിച്ചിരുന്നുവെന്ന് കേട്ടിട്ടുള്ള ആരും കണ്ടില്ലാത്ത ഒരാളെ, ബുദ്ധനെ രക്ഷകനായി ആവാഹിച്ച് ആനയിക്കുകയുണ്ടായല്ലൊ.

ഇന്ത്യന്‍ ജനാധിപത്യത്തെ നയിക്കുന്ന ഗവണ്‍മെന്റുകള്‍ എന്തിനാണ്. ഏതവസരത്തിലാണ് നമ്മുടെ ആദിവാസികളെ ഈ വിധം അന്യവല്‍ക്കരിച്ചത്? നാഗരികതയുടെ മനസ്സിന്റെ അടിയില്‍ കിടക്കുന്ന ‘അനാഗരിക’രോടുള്ള Waiting for the barbarians മാതൃകയിലുള്ള ഭയമാണോ അത്? ശക്തര്‍ക്ക് ദുര്‍ബലരോടുള്ള ഭയം അഥവാ കുറ്റബോധം?

1966-ല്‍ മധ്യപ്രദേശിലെ ബസ്തര്‍പ്രദേശത്തെ ഗോത്രവര്‍ഗക്കാര്‍ അവര്‍ ദൈവമായി കരുതുന്ന അവരുടെ രാജാവ് പ്രവീര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രാജാവും അനുയായികളും അവരുടെ ആയുധങ്ങളായിരുന്ന അമ്പും വില്ലുമുപയോഗിച്ച് ജഗല്‍പൂര്‍ പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതം പ്രകടിപ്പിച്ച ഹൈദരാബാദിലെ നിസാമും തിരുവിതാംകൂര്‍ രാജാവും ജൂനാഗഢിലെ രാജാവും ഒക്കെ ചെയ്തതുപോലുള്ള ഒരു കൃത്യമായിരുന്നു കുറെ വൈകിയിട്ടാണെങ്കിലും ഇയാളും ചെയ്തത്. തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ട്ടികളും പലതവണ വേര്‍പെട്ടുപോകാന്‍ സമരം ചെയ്തവരാണ്. പക്ഷേ മുഖ്യധാരാ പ്രദേശങ്ങളായ ഇവിടങ്ങളെ നേരിടുവാന്‍ ആധുനികരാഷ്ട്രതന്ത്രമുപയോഗിച്ച് ഗവണ്‍മെന്റിനു കഴിഞ്ഞു. ബസ്തറിലെ രാജാവിന്റെ കൃത്യത്തെയാകട്ടെ രാഷ്ട്രത്തിനെതിരേയുള്ള യുദ്ധപ്രഖ്യാപനമായി പ്രഖ്യാപിച്ച് പൊലീസ് അവരെ തോക്കുകളുപയോഗിച്ച് എതിരിട്ടു. (അമ്പിനോടും വില്ലിനോടുമുള്ള ആധുനികരുടെ ഭയം?) വെടിവപ്പില്‍ പ്രവീര്‍ ചന്ദ്രയടക്കം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു.

നാഗന്മാരുടെ പിരിഞ്ഞുപോകുവാനുള്ള സമരവും മിലിട്ടറി ആക്ഷന്‍വഴിയാണ് നേരിടപ്പെട്ടത്. നാഗാലാന്റില്‍ ജനിച്ച അസംതൃപ്തി മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും അരുണാചലിലും അസമില്‍ തന്നെയും വ്യാപിച്ചു. വടക്കുകിഴക്കന്‍ പ്രദേശം മുഴുവനും ഒരു തലത്തിലല്ലെങ്കില്‍ വേറൊരുതലത്തിലുള്ള സൈനിക ഭരണത്തിലായി. അസംതൃപ്തി ക്രമേണ രാജ്യത്തിന്റെ ഹൃദയാന്തര്‍ഭാഗത്തുള്ള ആദിവാസിപ്രദേശങ്ങളിലും എത്തി. അവിടങ്ങളും disturbed area കളായി പ്രഖ്യാപിക്കപ്പെട്ടു. വൈകിയാണെങ്കിലും ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചത് ഒരു നല്ല കൃത്യമായിരുന്നു. പക്ഷേ ആ സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കളും മെയിന്‍ലാന്റ് രാഷ്ട്രീയക്കരെ അനുകരിച്ച് അഴിമതിയുടെയും അക്രമത്തിന്റെയും വഴിയെടുത്തു. അന്യവല്‍ക്കൃതരുടെ ഇടയില്‍തന്നെ ജനത അന്യവല്‍ക്കൃതരായി. Disturbed area കളിലേക്ക് സേനയുടെ പിന്നാലെ Armed Forces Special Powers Actഉം എത്തി. സൈന്യത്തിന്റെ വിശേഷാധികാരം ജനമനസ്സില്‍ സൃഷ്ടിക്കുന്ന ഭയവും അരക്ഷിതത്വവും മനസ്സിലാക്കുവാന്‍ ഭരണാധികാരികള്‍ക്കു കഴിയാതെപോയി. അത് എടുത്തുകളയുവാന്‍ സൈന്യം സമ്മതിക്കുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. (ഒരു ജനാധിപത്യത്തില്‍ മന്ത്രിമാര്‍ ഇങ്ങനെ പറയുന്നതു ശരിയോ എന്തോ, പാക്കിസ്ഥാനിലെ ഗവണ്‍മെന്റിനെയാണ് നാം ഈ വിധം വിശേഷിപ്പിക്കാറ്.) ആദിവാസി അന്യവല്‍ക്കരണത്തിന്റെ പതനം ഇന്ന് എത്തിനില്‍ക്കുന്നത് സ്വയം കൈയൊഴിയലില്‍ അഭയം തേടുന്ന മന്ത്രിമാരിലും, ‘ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യുക!’ എന്ന ബാനറുമായി നഗ്നരായി മാര്‍ച്ച് ചെയ്ത മണിപ്പൂരിലെ സ്ത്രീകളിലും (ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല), ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആയുസ്സിന്റെ ആറിലൊരുഭാഗമായി നിരാഹാരം അനുഷ്ഠിക്കുന്ന ഈറോം ശര്‍മിളയിലും (മരിക്കുവാനുള്ള ശ്രമമെന്ന് ഗവണ്‍മെന്റ്, ജീവിക്കാനുള്ള സമരമെന്ന് അവര്‍) ആണ്.

പാര്‍ശ്വവല്‍ക്കൃത ജനതകളില്‍ പെടുന്നു നാടോടികളും. പണ്ടെപ്പോഴോ ചരിത്രത്തിന്റെ ഏതോ സന്ധികളില്‍ വിവിധ കാരണങ്ങളാല്‍ വേരുകള്‍ അറ്റ് ശൂന്യതയിലേക്ക് എറിയപ്പെട്ടവര്‍ക്കു പാര്‍ക്കുവാന്‍ ഇടമോ ജീവിക്കുവാന്‍ തൊഴിലോ കണ്ടെത്താനായിട്ടില്ല. കുറ്റവാളി ഗോത്രങ്ങള്‍ എന്ന മുദ്ര എടുത്തുകളയപ്പെട്ടുവെങ്കിലും അവരില്‍ പലരും ഇന്നും ആ ലേബലിലാണ് അറിയപ്പെടുന്നത്. അലയുന്നവരായതുകൊണ്ട് അവര്‍ക്ക് ഐഡെന്‍റിറ്റി കാര്‍ഡുകളില്ല. പൗരന്മാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ലഭ്യമല്ല. സെന്‍സസില്‍ പോലും പെടാത്ത അവരുടെ സംഖ്യ ജനസംഖ്യയുടെ രണ്ടു ശതമാനത്തോളം വരുമെന്നു കരുതപ്പെടുന്നു.

ജനസംഖ്യകണക്കുകളില്‍ പെടുമെങ്കിലും ആധുനികകാലനാടോടികള്‍ വേറെയുമുണ്ട്. നഗരങ്ങളിലെ ചേരികളിലും വഴിവക്കിലും റയില്‍വെസ്റ്റേഷനുകളിലുമൊക്കെ വസിക്കുന്നവര്‍. വന്‍ നഗരങ്ങളിലെ ജനസംഖ്യയില്‍ പകുതിയോളം ഇത്തരക്കാരാണെന്നു പറയപ്പെടുന്നു. വന്‍ നഗരങ്ങളില്‍ മാത്രമായിരുന്ന ചേരിസമ്പ്രദായം ഇപ്പോള്‍ ഓരോ ചെറിയ പട്ടണത്തിലുമെത്തിയിരിക്കുന്നു.

സ്ത്രീസ്വാതന്ത്ര്യം

‘ജനാധിപത്യപരമായ പ്രതിഷേധം’ എന്നു വ്യാഖ്യാനിച്ച് ബന്ദുകള്‍ അസൂത്രണം ചെയ്യപ്പെടുന്നു. തൊഴിലാളികള്‍ ഫാക്ടറികള്‍ക്ക് തീ വയ്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്നു. ഓഫീസ് ജോലിക്കാര്‍ ഓഫീസുകള്‍ നശിപ്പിക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ വിഷം പ്രയോഗിക്കുന്നു. ജനം പൂര്‍ണ്ണമായും സഹകരിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യവും.

ആദ്യത്തെ തിരഞ്ഞെടുപ്പില്‍ തന്നെ സ്ത്രീകള്‍ക്കു വോട്ടവകാശം സിദ്ധിച്ചുവെങ്കിലും ജനാധിപത്യം വന്ന് ഇരുപതു വര്‍ഷത്തിനകം ഒരു സ്ത്രീക്ക് പ്രധാനമന്ത്രിയാകുവാന്‍ കഴിഞ്ഞുവെങ്കിലും, സ്ത്രീശാക്തീകരണം ഇന്ത്യയില്‍ ഇന്നും ഏറെ ദൂരെയാണ്. ചില സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളില്‍ സാധ്യമായെങ്കിലും സ്റ്റേറ്റ്/നാഷനല്‍ അസംബ്ലികളില്‍ വേണ്ടത്ര സ്ത്രീപ്രാതിനിധ്യം ഉറപ്പായിട്ടില്ല. സ്ത്രീപ്രാതിനിധ്യബില്‍ പാസ്സാകാതിരിക്കുന്നത്, ജാതികാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും, വാസ്തവത്തില്‍ പുരുഷാധിപത്യത്തിന്റെ കടുംപിടിത്തങ്ങള്‍കൊണ്ടാണ്. സ്ത്രീവിദ്യാഭ്യാസം പൊതുവേ അവഗണിക്കപ്പെടുമ്പോള്‍ മുസ്ലീം പൗരോഹിത്യവും സംഘടനകളും അതു തുറന്ന് എതിര്‍ക്കുകതന്നെ ചെയ്യുന്നു. നിയമങ്ങള്‍ പലതുമുണ്ടായിട്ടും ഗാര്‍ഹികപീഡനവും, സ്ത്രീധനസമ്പ്രദായവും, മാനഭംഗപ്പെടുത്തലുകളും, ട്രാഫിക്കിങ്ങും തുടരുന്നുവെങ്കില്‍ അതിനു കാരണം വ്യക്തികള്‍ തൊട്ടു രാഷ്ട്രീയക്കാരും നിയമപാലകരും വരെ എല്ലാ തുറകളിലുമുള്ളവരുടെ പുരുഷാധിപത്യമനസ്ഥിതിയാണ്. അതില്‍ മൗലികമായ മാറ്റം വരുത്തുന്നതില്‍ നമ്മുടെ ജനാധിപത്യം വിജയിച്ചിട്ടില്ല. പൊതുസിവില്‍ നിയമമോ സ്ത്രീകളുടെ സ്വത്തവകാശമോ ഇന്നും ദൂരെയാണ്. ‘പെണ്‍മക്കളെ കല്യാണം കഴിച്ചയക്കൂ’എന്നാണ് ഇന്നും സര്‍വസാധാരണമായി പ്രയോഗിക്കുന്ന വാക്യം. സാമ്പത്തികമായി അതിന്റെ അര്‍ഥം കടുംബസ്വത്ത് ഇനി ആണ്‍മക്കള്‍ക്ക് എന്നാണ്. മതസംഘടനകള്‍ സ്ത്രീകള്‍ക്ക് സവിശേഷ വസ്ത്രധാരണം വിധിക്കുകയും അതു പ്രാവര്‍ത്തികമാക്കുവാന്‍ സദാചാരപൊലീസിനെ ഏര്‍പ്പാടാക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ചിടപഴകുന്നതിന് എതിരായി ഇവിടെ നിയമങ്ങളൊന്നുമില്ലെങ്കിലും ഉത്തരവാദിത്തമുള്ളവരും പൊലീസും തന്നെ അതില്‍ കൈകടത്തുന്നു. കേരളത്തിലെ നിയമസഭയില്‍ അടുത്തകാലത്ത് ഒരു മെംബര്‍ ഘോഷിക്കുകയുണ്ടായി.ഒരു സ്ത്രീയുമൊത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന വേറൊരു മെംബറെ താന്‍ തടഞ്ഞു പൊലീസില്‍ ഏല്‍പ്പിച്ചുവെന്ന്. സഭയില്‍ ആരും ചോദിച്ചില്ല ഏത് നിയമമനുസരിച്ചാണ് അയാള്‍ അതു ചെയ്തതെന്ന്. പ്രാകൃത സമൂഹങ്ങളിലെന്നപോലെ ആധുനിക രാജ്യങ്ങളെ സൈനികരും തോല്‍പ്പിക്കപ്പെട്ടവരുടെ മേലുള്ള ശിക്ഷയായി അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന പതിവുണ്ട്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡറുകള്‍ നടത്തിയ ബലാത്സംഗങ്ങള്‍ ഗ്രാമം പാര്‍ട്ടിക്കു നഷ്ടപ്പെട്ടതിലെ രോഷം കാണിക്കാനായിരുന്നു. ഗുജറാത്തിലെയും ദില്ലിയിലെയും കലാപങ്ങളിലെന്നപോലെ മിക്കവാറുമെല്ലാ വര്‍ഗീയ കലാപങ്ങളിലും സ്ത്രീകളുടെ മാനഭംഗം ഒരു ആചാരംപോലെയാന്. ഇതെല്ലാം പരോക്ഷമായ സ്വാതന്ത്യനിഷേധങ്ങള്‍. പ്രത്യക്ഷമായി സര്‍ക്കാര്‍പക്ഷത്തുനിന്നുണ്ടായ സ്ത്രീവിരുദ്ധ ഇടപെടലിന്റെ ഒരു വലിയ ഉദാഹരണമാണ് ഷാബാനു കേസിനോടു ചേര്‍ന്നുണ്ടായ 1986-ലെ മുസ്ലിം വനിതാ നിയമനിര്‍മാണം. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക സിദ്ധാന്തങ്ങളില്‍ പറഞ്ഞിട്ടുള്ള പൊതുസിവില്‍ നിയമത്തിനെ നിഷേധിക്കുന്നതായിരുന്നു അത്. 1975-ല്‍ ഷാ ബാനു എന്ന പ്രായമേറിയ മുസ്ലീം വനിതയെ ഭര്‍ത്താവ് വീട്ടില്‍നിന്നു പുറത്താക്കി. നിസ്സഹായയും നിരാലംബയുമായ അവര്‍ ജീവനാംശം തേടി കോടതിയെ സമീപിച്ചു. പത്തുവര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തില്‍ ഓരോ ഘട്ടത്തിലും കോടതി അവര്‍ക്ക് അനുകൂലമായി വിധി നല്‍കി. എന്നാല്‍ മുസ്ലിം സമുദായത്തിലെ യഥാസ്ഥിതികരും പൗരോഹിത്യവും കോടതിവിധി മതനിയമങ്ങള്‍ക്കെതിരാണെന്ന് വാദിച്ച് പ്രക്ഷോഭം നടത്തി. കോടതിയിലൂടെയും സമൂഹത്തിലെ ഉദ്ബുദ്ധരുടെയും എതിര്‍പ്പുകളെയും ഭരണഘടനയെയും മാനിക്കാതെ ഗവണ്‍മെന്റ് പ്രതിലോമശക്തികള്‍ക്കു കീഴടങ്ങി ഒരു നിയമം കൊണ്ടുവന്ന് ഭര്‍ത്താക്കന്മാരില്‍ പരിത്യജിക്കപ്പെട്ട മുസ്ലിം സ്ത്രീകളെയാകമാനം നിസ്സഹായതയുടെയും നിന്ദയുടെയും വിജനതയിലേക്കു പറഞ്ഞയച്ചു.

ഈ നിയമത്തോട് താരതമ്യപ്പെടുത്താവുന്നതായിരുന്നു ഏതാണ്ട് നൂറുകൊല്ലം മുന്‍പ് 1891-ല്‍ ബ്രട്ടീഷ് ഗവണ്‍മെന്റ് പാസാക്കിയ Age of Consent Bill. പെണ്‍കുട്ടികളുടെ വിവാഹപ്രായം ചുരുങ്ങിയത് 12 ആക്കുന്നതായിരുന്നു അത്. അന്നും മതങ്ങളില്‍നിന്നും പൗരോഹിത്യത്തില്‍നിന്നും ബില്ലിനു കടുത്ത വിരോധമുണ്ടായിരുന്നു. കോളനി ഭരണതാല്‍പര്യങ്ങള്‍ക്കു യാതൊരുവിധത്തിലുള്ള കൗതുകമില്ലാതിരുന്നിട്ടും അന്നത്തെ ഗവണ്‍മെന്റ് ഈ സാമൂഹ്യപരിഷ്കരണത്തില്‍ കാണിച്ച് ധൈര്യം നൂറു വര്‍ഷത്തിനുശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശയില്‍ നമ്മുടെ ജനാധിപത്യ സെക്യൂലര്‍ ഗവണ്‍മെന്റ് സ്ത്രീവിമോചനത്തിന്റെ കാര്യത്തില്‍ കാണിച്ചില്ല. അതിനൊരു അനുബന്ധമായി പറയാം 1891-ലെ Age of Consent Bill ന് വന്ന എതിര്‍പ്പ് ഹിന്ദുക്കളിലെ ബ്രാഹ്മണരില്‍നിന്നും മറ്റു മതങ്ങളിലെ വാരേണ്യരില്‍നിന്നുമായിരുന്നുവെങ്കില്‍, 2010-ലെ നിയമസഭകളില്‍ സ്ത്രീപ്രാതിനിധ്യം ഉയര്‍ത്തുവാനുള്ള ബില്ലിനെ എതിര്‍ത്തത് പിന്നോക്ക സമുദായങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന കക്ഷികളായിരുന്നുവെന്ന്. പിന്നോക്ക ജാതികളുടെ ശാക്തീകരണം അവരില്‍ സ്ത്രീശാക്തീകരണത്തിന്റെ ദിശയില്‍ വ്യാപിച്ചില്ല.

സാമൂഹ്യ പരിഷ്കാരം

സാമൂഹികപരിഷ്കാരങ്ങള്‍ പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല, തീര്‍ച്ച. ജനാധിപത്യപൂര്‍വകാലത്തും ഇന്ത്യയില്‍ സാമൂഹികപരിഷ്കാരങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഉദ്ബുദ്ധരായ ഭരണകര്‍ത്താക്കള്‍ കാണിച്ച ധൈര്യമോ, അല്ലെങ്കില്‍ അവരുടെ ഔദാര്യമോ ആയിരുന്നു അതിനു കാരണമായത്. എന്നാല്‍ ജനാധിപത്യത്തില്‍ അതിനു ഭരണഘടനാപരമോ നിയമപരമോ ആയ നിര്‍ബന്ധങ്ങള്‍ കൂടിയുണ്ട്. അതിനാല്‍ ജനാധിപത്യസംവിധാനത്തില്‍ മതരാഷ്ടരങ്ങളില്‍നിന്ന് വ്യത്യസ്തമായും, രാജഭരണങ്ങളില്‍നിന്നു കൂടുതലായും സാമൂഹികപരിഷ്കാരങ്ങള്‍ക്ക് ആക്കംകൂടേണ്ടതാണ്. വ്യക്തികളെ, വിഷേഷിച്ചും സ്ത്രീകളെയും അധ:കൃതരെയും അമാനുഷികമായ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരകളാകുന്ന ആചാരങ്ങളും സമ്പ്രദായങ്ങളും അതിവേഗം നിര്‍മാജനം ചെയ്യപ്പെടേണ്ടതാണ്. ഇതൊക്കെ സംഭവിച്ചുവോ?

കോളനി ഭരണകാലത്തുതന്നെ ഇന്ത്യയില്‍ അടിമവ്യാപാരം നിര്‍ത്തലാക്കപ്പെട്ടിരുന്നു. സതി നിരോധിക്കപ്പെട്ടു. ബാല്യവിവാഹം തടയപ്പെട്ടു. വിധവാവിവാഹം സാധ്യമാക്കപ്പെട്ടു. പലതും കടുത്ത വിരോധങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുതന്നെ. 1936-ല്‍ തിരുവിതാംകൂറിലും 1946-ല്‍ കൊച്ചിയിലും അവിടത്തെ രാജാക്കന്മാര്‍ ക്ഷേത്രങ്ങള്‍ എല്ലാ ജാതികള്‍ക്കും തുറന്നുകൊടുത്തു: 1924-ല്‍ തിരുവിതാംകൂറില്‍ മൃഗബലി നിരോധിക്കപ്പെട്ടു. 1944-ല്‍ വധശിക്ഷ നിര്‍ത്തലാക്കിക്കൊണ്ട് തിരുവിതാംകൂര്‍ രാജാവ് വിളംബരമിറക്കി. ജാതിമതവിവേചങ്ങള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനാവകാശം നല്‍കപ്പെട്ടു.

ദേശീയതലത്തില്‍ വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചുണ്ടായ ഭാരതീയ നവോത്ഥാന പ്രസ്താനങ്ങളും, കേരളത്തില്‍ വിവിധ ജാതിസംഘടനകള്‍ക്കകത്തുണ്ടായ നവീകരണ പ്രസ്ഥാനങ്ങളും എല്ലാറ്റിന്റെയും പൈതൃകകമേറ്റെടുത്ത സ്വാതന്ത്യസമരവും ഈ പരിഷ്കരണങ്ങള്‍ക്കു സഹായകമായി. കേരളത്തില്‍ നമ്പൂതിരി, നായര്‍, ഈഴവ, പുലയജാതികളുടെ സംഘടനകള്‍ അതാത് ജാതികള്‍ക്കകത്തെ അനാചാരങ്ങള്‍ നീക്കുവാനും വിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നതോടൊപ്പം ജാതി സമ്പ്രദായത്തെതന്നെ ഇല്ലാതാക്കുവാനും കൂടി ആണ് ലക്ഷ്യമിട്ടത്. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലും പന്തിഭോജനത്തിലും അവര്‍ ഒന്നിച്ചു. ക്രിസ്ത്യന്‍ മിഷനറിമാര്‍ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രചാരണം താമസിയാതെ മറ്റുള്ളവരും ഏറ്റെടെടുത്തു. ഈ കാറ്റിലാണ് ജനാധിപത്യത്തിന്റെ ആശയവും പിന്നീട് ട്രേഡ് യൂണിയനുകളും സവാരി ചെയ്തത്. തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യഭരണത്തിന്റെ ആദ്യഘട്ടങ്ങള്‍ക്ക് രാജാക്കന്മാര്‍തന്നെ അടിത്തറയിട്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യത്തിനുമുന്‍പ് 1946-ല്‍ കൊച്ചിയിലാണ് ഇന്ത്യയിലെ ആദ്യത്തെ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പു നടന്നത്. സാമൂഹ്യപരിഷ്കരണത്തിന്റെ ഈ ആക്കം സ്വാതന്ത്യത്തിനുശേഷം തുടര്‍ന്നുവോ?

ജാതിവിവേചനത്തെ കുറ്റകരമാക്കുന്ന നിയമം ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം സാധ്യമാക്കി. പക്ഷേ സാമൂഹ്യരംഗത്ത് നിലനിന്ന വിവേചനം താഴ്ന്ന ജാതിക്കാരെ ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുവാന്‍ പ്രേരിപ്പിച്ചു. ആദിവാസികളും അധ:കൃതരും സാമ്പത്തികമായി പിന്നില്‍ തന്നെ നിന്നു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സംഘടനകള്‍ പിളര്‍ന്നു. ജാതികളും ഉപജാതികളുമായി അധികാരമത്സരത്തിലേക്കു ചാടി. ജാതി കൂടുതല്‍ ആഴത്തില്‍ വേരുറച്ചു. കേരളത്തിലെ സമുദായസംഘടനകള്‍ അവയ്ക്കു പൊതുവായുണ്ടായിരുന്ന ലക്ഷ്യം കൈവടിഞ്ഞ് തികച്ചും ജാതിസംഘടനകള്‍ മാത്രമായി മാറി അധികാരത്തിനുവേണ്ടിയുള്ള സമ്മര്‍ദ്ദഗ്രൂപ്പുകള്‍ സൃഷ്ടിച്ചു. അതോടൊപ്പം അവയ്ക്ക് അകത്തുണ്ടായിരുന്ന സാമൂഹികപരിഷ്കരണത്തിന്റെ ലക്ഷ്യം കൈവെടിഞ്ഞ് അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിച്ചുപോയി. തിരിച്ചുവരാത്തവിധം നശിച്ചുവെന്ന് കരുതിയ പൗരോഹിത്യം ഓരോ സമുദായത്തിലും വീണ്ടും സ്ഥാനം പിടിച്ചു. ശങ്കരാചാര്യന്മാരും ബിഷപ്പുമാരും മുല്ലമാരും സമുദായങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചെടുത്തു. ആള്‍ദൈവങ്ങള്‍ ഒന്നിനു പുറകെ ഒന്നൊന്നായി രംഗത്തുവരുകയും അവരുടെ അധോലോകബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തു. മതപരമായ ചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു വിശ്വാസികളായ മന്ത്രിമാര്‍പോലും നെഹ്റുവിന്റെ കാലത്തു ചെയ്തിരുന്നതെങ്കില്‍, മതജാതി സ്പര്‍ദ്ധ പടര്‍ത്തുന്ന ഓരോ ചടങ്ങിലും ആചാര്യന്മാരുടെയും ബാബമാരുടെയും ആള്‍ദൈവങ്ങളുടെയും പിന്നാലെ രാഷ്ട്രീയക്കാര്‍ ഇന്ന് അണിനിരക്കുന്നു.

ബാല്യവിവാഹത്തെ അനുകൂലിക്കുകയും മിശ്രവിവാഹത്തെയും മിശ്രവിദ്യാഭ്യാസത്തെത്തന്നെ എതിര്‍ക്കുകയും ചെയ്യുന്ന ഖാപ് പഞ്ചായത്തുകള്‍ക്കു ഗവണ്‍മെന്റുകള്‍ തന്നെ മാന്യതകൊടുക്കുന്നു. ക്ഷേത്രപ്രവേശനത്തിനുശേഷം മുക്കാല്‍നൂറ്റാണ്ടു കഴിഞ്ഞുപോയിട്ടും കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല. ശബരിമലയില്‍ സ്ത്രീകളിന്നും വര്‍ജ്യരാണ്. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കു പണ്ടേ പ്രവേശനമില്ല. മൃഗബലി കമ്യൂണിസ്റ്റു പാര്‍ട്ടി കാല്‍നൂറ്റാണ്ടിലേറേകാലം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍പോലും തുടരുന്നു. നിര്‍ത്തലാക്കപ്പെട്ട സംസ്ഥാനങ്ങളിലും അതു ചില സമുദായങ്ങളില്‍ ഒതുങ്ങുന്നു. ഒരൊറ്റ ഗവണ്‍മെന്റ് ഓര്‍ഡര്‍കൊണ്ട് തിരുത്താവുന്നവയാണ് ഇവയില്‍ പലതും. രാജഭരണങ്ങള്‍ക്ക് അത് സാധിച്ചിരുന്നു. പക്ഷേ ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്ക് അത് സാധിക്കുന്നില്ല.

അഭിപ്രായസ്വാതന്ത്ര്യം

വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുക മാത്രമല്ല ആവശ്യപ്പെടുക കൂടി ചെയ്യുന്നു ജനാധിപത്യം. ഒന്നുപോലെ ചിന്തിക്കുകയോ, ഒരേ കാര്യത്തില്‍ മാത്രം വിശ്വസിക്കുകയോ ചെയ്യുന്നവരുടെ സമൂഹത്തില്‍ ആരോഗ്യകരമായ ജനാധിപത്യം സാധ്യമല്ല. ഉദാഹരണത്തിന് ഒരു മതരാഷ്ട്രത്തിന് ഒരിക്കലും ജനാധിപത്യം അവകാശപ്പെടാന്‍ കഴിയില്ല. മതങ്ങളുടെ ചങ്ങലയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനുള്ള ഹ്യൂമനിസ്റ്റ് പ്രയത്നങ്ങളാണ് പില്‍ക്കാലത്ത് ജനാധിപത്യത്തിലേക്ക് എത്തിയത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്മേല്‍ ഭരണഘടന ഏര്‍പ്പെടുത്തിയിട്ടുള്ള ചില റൈഡറുകള്‍‌ വിശേഷിച്ചും നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ പ്രവര്‍ത്തനത്തിനോ, സ്റ്റേറ്റിന്റെ പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരത്തിനോ ഇതു ബാധകമാകുകയില്ല എന്നത് ആണ് പലപ്പോഴും ഈ സ്വാതന്ത്ര്യത്തിനെതിരായി പ്രയോഗിക്കപ്പെടുന്നത്. നിലവിലുള്ള നിയമങ്ങള്‍ എന്നാല്‍ നൂറ്റാണ്ടിലേറെക്കാലം മുന്‍പ് അന്നത്തെ ഗവണ്‍മെന്റ് കൊണ്ടുവന്ന ശിക്ഷാനിയമം. രാജ്യത്തിലാദ്യമായി ക്രമസമാധാനം കൊണ്ടുവരുവാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാനും സഹായിച്ച ഈ നിയമത്തില്‍ കാലാനുസൃതവും സന്ദര്‍ഭാനുസൃതവുമായി പല മാറ്റങ്ങളും ആവശ്യമായിരുന്നു. വിശേഷിച്ചും അഭിപ്രായസ്വാതന്ത്യത്തെയും പുരോഗമനാത്മകമായ ചിന്തയെയും ബാധിക്കുന്നവ. IPC-യിലെ 124-A, 153-A, 292, 293, 295-A എന്നിവ ഉദാഹരണം. അതുപോലെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ആര്‍ട്ടിക്കിള്‍ 51(a) യും ഈ വകുപ്പുകളെ കൂടുതല്‍ കര്‍ശനമാക്കുകയും ആണ് ഭരണഘടനാന്തര ഭേദഗതികള്‍ ചെയ്തത്.

പുതിയ നിയമങ്ങള്‍ ഉണ്ടാക്കുക എന്നതിനാകട്ടെ ഒരു നിയന്ത്രണവുമില്ലതാനും. വിവിധ സമയങ്ങളില്‍ കൊണ്ടുവരപ്പെട്ട DIR, MISA, POTA, TADA തുടങ്ങിയ നിയമങ്ങള്‍ ഗവണ്‍മെന്റിന് അനിയന്ത്രിത സ്വാതന്ത്ര്യം നല്‍കുകയും വ്യക്തികളുടെ സ്വാതന്ത്യം വലിയ തോതില്‍ ഹനിക്കുകയും ചെയ്തു. ഈ നിയമങ്ങള്‍ വഴി വിചാരണ പോലുമില്ലാതെ ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ സംഖ്യ വളരെ വലുതാണ്.

മതപരമായ ചടങ്ങുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു വിശ്വാസികളായ മന്ത്രിമാര്‍ പോലും നെഹ്റുവിന്റെ കാലത്തു ചെയ്തിരുന്നതെങ്കില്‍, മത ജാതി സ്പര്‍ദ്ധ പടര്‍ത്തുന്ന ഓരോ ചടങ്ങിലും രാഷ്ട്രീയക്കാര്‍ ഇന്ന് അണിനിരക്കുന്നു.

ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തെപ്പറ്റിയുള്ള 124-A വകുപ്പ് അപ്പാടെ നീക്കണമെന്ന അഭിപ്രായമായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിരുന്നത്. അത് ഉണ്ടായില്ല. ആലോചനാതീതമാംവിധം വിപുലമാണ് ഇന്ന് അതിന്റെ വ്യാപ്തി. നിയമവിധേയമായി നിലവില്‍ വന്ന സര്‍ക്കാരിനെതിരെ ഉച്ചരിച്ചതോ എഴുതപ്പെട്ടതോ ആയ വാക്കുകളാണ് ആംഗ്യങ്ങളാലോ മറ്റേതെങ്കിലും വിധത്തിലോ വിദ്വേഷമോ നിന്ദയോ ഉയര്‍ത്തുകയോ, വിപ്രതിപത്തി ഉണ്ടാക്കാന്‍ ശ്രമിക്കുകയോ... അങ്ങനെ പോകുന്നു അത്. ഉപയോഗിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച് ഏതു മുക്കിലും മൂലയിലും അതിനെത്താം. ഏത് വിമര്‍ശനത്തെയും പ്രതിഷേധത്തെയും നിരുപദ്രവകരമായ കൃത്യങ്ങളെയും വ്യാഖ്യാനിച്ച് അതിന്റെ വരുതിയില്‍ കൊണ്ടു വരാം. സാമൂഹികപ്രവര്‍ത്തകൻ ബിനായക് സെന്നിനെയും കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെയും അങ്ങനെയാണ് അറസ്റ്റ് ചെയ്തത്.

IPC 295-A ആണ് വേറൊന്ന്. Outraging the religious feelings by certain words എന്ന ഭാഗത്തെ 1961-ല്‍ കൊണ്ടുവരപ്പെട്ട ഒരു ഭേദഗതി outraging by words, either spoken or written,or by signs,or by visible representations or otherwise എന്നാക്കി വിപുലീകരിച്ചു. ഇതേ വകുപ്പിനെയാണ് പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് PPC 295-B യൂം 295-C-യും കൊണ്ടുവന്ന് മതനിന്ദയ്ക്കു വധശിക്ഷ നിര്‍ബന്ധമാക്കിയതെന്ന് ഓര്‍ക്കുക. ഇതേ നിയമമനുസരിച്ചാന് കേരളത്തില്‍ തൊടുപുഴ കോളേജ് അധ്യാപകന്‍ പ്രഫസര്‍ ജോസഫിനെ അറസ്റ്റ് ചെയ്തത്. ഗവണ്‍മെന്റ് നടപടിയാല്‍ പ്രചോദിതനായ തീവ്രവാദികള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ച് കൈ വെട്ടിക്കളഞ്ഞു. ബാന്ദ്രയിലെ ക്രിസ്ത്യന്‍ പള്ളി പ്രചരിപ്പിച്ച ഒരു ‘ദിവ്യാത്ഭുതം’ ശാസ്ത്രീയമായി വിശദീകരിക്കാന്‍ ശ്രമിച്ച യുക്തിവാദി സനല്‍ ഇടമറുകിനെതിരെ മുംബൈ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും ഇതേ വകുപ്പില്‍ തന്നെ. അദ്ദേഹമാകട്ടെ ഭരണഘടയുടെ വകുപ്പ് 51(a) അനുസരിച്ച് തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്.

ഈ വകുപ്പുകളെല്ലാം വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് വേറൊരു കാര്യം. പലപ്പൊഴും Cr PC-196 അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ല. ഏതെങ്കിലുമൊരു വര്‍ഗീയവാദി ഫയല്‍ ചെയ്ത FIR-ന്മേല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒരു ചെറിയ ലെവല്‍ പൊലീസ് ഓഫിസര്‍ അറസ്റ്റ് ചെയ്താല്‍ ഒരു വ്യക്തിക്ക് തന്റെ അവകാശം സാധിച്ചെടുക്കുവാന്‍ നീണ്ട നിയമയുദ്ധം നടത്തേണ്ടി വരുന്നു. അടുത്ത കാലത്ത് മുംബൈ പൊലീസെടുത്ത ബാല്‍ താക്കറെയുടെ മരണാന്തരമുണ്ടായ ഫേസ്‌ബുക്ക് കേസ് ഉദാഹരണം.

നിരോധനങ്ങളുടെ കാര്യത്തില്‍ ഒരു നീണ്ട നിരയാണ് നമുക്കുള്ളതെന്നത് നമ്മെ അലട്ടേണ്ട സംഗതിയാണ്. സ്റ്റാന്‍ലി വോള്‍പെര്‍ട് എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഗാന്ധിയുടെ Nine Hours to Rama ആണെന്നു തോന്നുന്നു ആദ്യത്തെ ഇര. ജനാധിപത്യവാദിയായിരുന്ന നെഹ്റുവിന്റെ കാലത്താണ് ഇതു സംഭവിച്ചെന്നത് ദുഃഖകരമാണ്. ഇന്ത്യന്‍ ജനതയ്ക്ക് അങ്ങനെയൊരു നോവല്‍ സ്വീകരിക്കുവാനുള്ള പക്വത വന്നിട്ടില്ലെന്നായിരുന്നു അന്നു നെഹ്റു പറഞ്ഞത്. ജനതയ്ക്കല്ല, നേതാക്കന്മാര്‍ക്കാണ് പക്വത വന്നിട്ടില്ലെന്ന് അന്ന് രാജാജി ആ നടപടിയെ വിമര്‍ശിച്ചു. ആ പക്വതയില്ലായ്മ ഇന്നും തുടരുന്നു. പില്‍ക്കാലത്ത് മഹാരാഷ്ടയിലെ BJP മുഖ്യമന്ത്രി നെഹ്റുവിന്റെ പുസ്തകം Discovery of India, അതില്‍ ശിവാജിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍, നിരോധിക്കാന്‍ ആവശ്യമുന്നയിച്ചതായിരുന്നു നിരോധങ്ങളുടെ ചരിത്രത്തിലെ ക്രൂരമായ ഐറണി. ഈ കുത്തിയൊഴുക്കില്‍പ്പെട്ടുപൊയ പുസ്തകങ്ങളെത്ര, നാടകങ്ങളും സിനിമകളും, ചിത്രരചനകളുമെത്ര. തമിഴ്‌ നാട്ടില്‍ ജെല്ലിക്കെട്ടെന്ന ക്രൂരവിനോദത്തെ എതിര്‍ത്തവരുടെ പേരില്‍ തമിഴ്‌ ജനതയുടെ വികാരം മുറിപ്പെടുത്തിയതിനു തമിഴ്‌ നാട് ഗവണ്‍മെന്റ് കേസെടുത്തു. വിവാഹം കൂടാതുള്ള സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് നടി ഖുശ്‌ബുവിനെ അതേ ഗവണ്‍മെന്റ് അതേ കാരണത്തില്‍ പ്രോസിക്യൂട്ട് ചെയ്തു. ന്യായാലയങ്ങള്‍ ഈ കേസുകളൊന്നും തള്ളിക്കളഞ്ഞില്ല.

ഗവണ്‍മെന്റുകള്‍ നടത്തുന്ന കേസുകള്‍ കൂടാതെ മുറിവേറ്റ വികാരങ്ങളുടെ പേരില്‍ പാര്‍ശ്വങ്ങളില്‍നിന്നുള്ള ആക്രമണങ്ങളും ധാരാളമുണ്ട്. ഫത്‌വാകള്‍ ഇറക്കുക ആദ്യമൊക്കെ തീവ്രവാദി സംഘടനകളും പുരോഹിതന്മാരുമായിരുന്നു ചെയ്തിരുന്നത്. ഇപ്പോള്‍ അതു രാഷ്ടീയ പാര്‍ട്ടികളും, ട്രേഡ് യൂണിയനുകളും, സാഹിത്യകലാസാംസ്കാരിക രംഗങ്ങളിലെ സംഘടനകളും, വെറും വ്യക്തികളും, ഗുണ്ടകളും വരെ എത്തിയിരിക്കുന്നു. ഈ അവസ്ഥയുമായി ജീവിച്ചു പോകുക നമുക്ക് സ്വീകാര്യമായിരിക്കുന്നു. തീരെ സഹിഷ്ണുതയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടേത്. എന്നാല്‍ ഒരിക്കലും സഹിക്കാന്‍ പാടില്ലാത്ത സംഗതികള്‍ ചുറ്റും നടക്കുമ്പോള്‍ നാം കണ്ണടയ്ക്കുകയും ചെയ്യുന്നു.

ജനങ്ങള്‍ക്കിടയില്‍ വെറുപ്പു പരത്തുന്നതും അക്രമം അഴിച്ചുവിടുന്നതുമായ പ്രസ്താവനകള്‍ തടയണമെന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍ ആശയങ്ങള്‍ ആ വഴിയിലുളളവയല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുന്നതും യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുന്നതും ആരുടെയും വികാരങ്ങളെ മുറിപ്പെടുത്തേണ്ടതില്ല. മുറിപ്പെടുത്തുന്നുവെങ്കില്‍ ആ മുറിപ്പെടലുകള്‍ മാനവസംസ്കാരത്തിന്റെ പുരോഗതിയിലെ അനിവാര്യതകളാണ്.

എന്നാല്‍ പുരോഗതിയെ നാം ഭൗതികരംഗത്തെ നേട്ടങ്ങളിലൊതുക്കുന്നു. അതിവേഗയാത്ര, വിവരസാങ്കേതികവിദ്യ, തത്സമയ കമ്യൂണിക്കേഷന്‍ ഇവയെല്ലാം നമുക്കു വേണം. എന്നാല്‍ ഇവ വഴി കടന്നു വരുന്ന സ്വാതന്ത്രചിന്തയുടെയും ആശയങ്ങളുടെയും യാത്ര നമുക്ക് ഇഷ്ടമാകുന്നില്ല.

ധാര്‍മികത

ജനങ്ങള്‍ക്കും സമൂഹത്തിനും മുന്‍പില്‍ പതാകവാഹകരാകുകയാണ് ധാര്‍മികതയുടെ കാര്യത്തില്‍ ജനാധിപത്യഗവണ്‍മെന്റുകള്‍ ചെയ്യേണ്ടത്. സ്വാതന്ത്ര്യസമരകാലത്ത് വഹിച്ചിരുന്ന ആ പതാക പിന്നീട് നമ്മുടെ നേതൃവൃന്ദം വലിച്ചെറിഞ്ഞു. പതുക്കെപ്പതുക്കെ അവര്‍ തങ്ങളുടെ ഭൂതത്തെയും ആദര്‍ശങ്ങളെയും വഴിയില്‍ വിട്ട് തെരുവുകൂട്ടങ്ങള്‍ക്കൊത്ത് നീങ്ങുവാന്‍ തുടങ്ങി. എപ്പോഴെങ്കിലും ജനം മുന്‍പില്‍ കയറി വന്ന് ധാര്‍മികത ഓര്‍മ്മിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കില്‍ അപ്പോഴൊക്കെ അവര്‍ ഭയന്ന് ഓടിയൊളിച്ച് തങ്ങള്‍ക്ക് ചുറ്റും കോട്ടകള്‍ കെട്ടി. 1975-ല്‍ ജയപ്രകാശ് നാരായണന്‍ നയിച്ച പ്രക്ഷോഭംതൊട്ട് ഈയിടെ 16/12-ലെ സംഭവത്തെത്തുടര്‍ന്ന് ദില്ലിയില്‍ നടന്ന ജനകീയ രോഷപ്രകടനം വരെയുള്ളവയെ ഗവണ്‍മെന്റ് നേരിട്ട രീതി ഉദാഹണം.

അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് രീതിയിലുള്ള സ്വാതന്ത്യനിഷേധത്തിന് ഭരണകക്ഷിയായിരുന്നു നേതൃത്വം നല്‍കിയതെങ്കില്‍ ഇന്ന് എല്ലാ രാഷ്ട്രീയകക്ഷികളും അതില്‍ ഒന്നിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ജനത്തെ സംബന്ധിച്ചിടത്തോളം ഫാസിസ അനുഭവം കൂടുതല്‍ വിപുലമായിരിക്കുന്നത് ഇന്നാണെന്നു പറയാം. വാസ്തവത്തില്‍ അതായിരുന്നു ഏക അനുഭവം.

സര്‍വാധിപത്യത്തില്‍ അധികാരം കൂലിപ്പട്ടാളക്കാരെ ഉപയോഗിച്ചാണ് നിലനിര്‍ത്തപ്പെടുന്നത്. ജനാധിപത്യപരമെന്ന് വിശേഷിക്കപ്പെടുന്ന പ്രതിഷേധങ്ങള്‍ തന്നെ കൂലിക്കാരെ ഉപയോഗിച്ചാണ് ഇന്നു നടത്തപ്പെടുക.

തങ്ങള്‍ക്കു പുണ്യം നേടിത്തരുവാനായി തങ്ങളുടെ പേരില്‍ ഉപവാസമനുഷ്ഠിക്കുവാന്‍ ഭട്ടികളെന്ന സേവകരെ നിയോഗിച്ചിരുന്നു പണ്ട് ഉത്തരഭാരതത്തില്‍ ധനികര്‍. വീട്ടില്‍ മരിച്ചവര്‍ക്കുവേണ്ടി കരയുവാന്‍ രുദാലികളെയും. വാടകയ്ക്കെടുത്ത റാലികള്‍, വാടക പ്രസംഗകര്‍, വാടക ശ്രോതാക്കള്‍, വാടകബുദ്ധിജിവികള്‍, നോക്കുകൂലി ഇങ്ങനെയിങ്ങനെ പോകുന്നു ആ താവഴി.

ഇന്ദിരാഗാന്ധി പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ജയിക്കുവാന്‍ സിഖ് തീവ്രവാദികളെ ഉപയോഗിച്ചു. അവര്‍ തിരിഞ്ഞ് അവരെത്തന്നെ വധിച്ചു. രാജീവ് ഗാന്ധി തമിഴ്‌നാട്ടില്‍ ജയിക്കുവാന്‍ ശ്രീലങ്കയിലെ തമിഴ്‌ തീവ്രവാദികളെ സഹായിച്ചു. തമിഴ് തീവ്രവാദികള്‍ അദ്ദേഹത്തെ വധിച്ചു. ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളുമടക്കം ഇന്നത്തെ രാഷ്ട്രീയക്കാര്‍ അര്‍പ്പണബോധമുള്ള സ്വന്തം അണികള്‍ക്കു പകരം വാടകക്കൊലയാളികളെയും മാഫിയയെയും ഉപയോഗിക്കുവാനാണ് ശ്രമിക്കുന്നത്.

അമ്പതുകളില്‍ മുംബൈ തുറമുഖത്ത് പിറവിയെടുത്ത കള്ളക്കടത്തുകാര്‍ പ്രഫഷനല്‍ മാഫിയയായി വളര്‍ന്നപ്പോള്‍ ആദ്യം പൊലീസും പിന്നെ രാഷ്ടീയക്കാരും അവരെ ഉപയോഗിച്ചു. ഒടുവില്‍ ഇസ്ലാമിക് തീവ്രവാദികളും ആവശ്യത്തിന് ശിവസേനയും വരെ. ബിസിനസ്സുകാര്‍ക്ക് അവര്‍ വരവും ശാപവും ഒന്നിച്ചാണ്. ഭീഷണിക്ക് മുന്‍പില്‍ വഴങ്ങുകയും, ബലവാന്മാരെ ഭയക്കുകയും, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഏവരെയും സേവിക്കുകയും ചെയ്യുന്നവരെ ആണ് ജനാധിപത്യം സൃഷ്ടിക്കുന്നതെങ്കില്‍ അവരുടെ ആധിപത്യമായിത്തീരുന്നു ജനാധിപത്യം.

പതനത്തെ മനസ്സിലാക്കുവാന്‍ ഒരു ഉദാഹരണം. എണ്‍പതുകളില്‍ മുംബൈ അധോലോകത്തിലെ ഒരു സംഘം എതിര്‍സംഘത്തിലെ ബഡാരാജന്‍ എന്ന തലവനെ കൊന്നു. ബഡാരാജന്റെ അനുയായി ഛോട്ടാ രാജന്‍ പെട്ടന്നുണ്ടായ അമര്‍ഷം തീര്‍ക്കുവാനും തന്റെ ശക്തി കാണിക്കുവാനും ഘാട്കോപ്പറില്‍ എല്ലാ സ്ഥാപനങ്ങളും അടപ്പിക്കുകയും എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്പിക്കുകയും ചെയ്തു. ഭയവിഹ്വലരായ ആളുകള്‍ എല്ലാവരും വീടുകള്‍ക്കകത്തേക്ക് വലിഞ്ഞു. അങ്ങനെ തുടങ്ങി ബന്ദ് എന്ന സംഗതി. സ്വാതന്ത്യസമരകാലത്തെ ഹഡ്‌താലില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അതിന്റെ രീതിയും അത് ഉയര്‍ത്തുന്ന ഭീതിയും. പലപ്പോഴും ആരാണു ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്നോ, എന്തിനാണെന്നോ ജനം അറിഞ്ഞെന്നുവരില്ല. അവര്‍ അനുസരിക്കുക മാത്രം ചെയ്യുന്നു.

രാഷ്ട്രീയത്തിലെയും മതങ്ങളിലെയും എല്ലാറ്റിലെയും സംഘടനകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ‘ജനാധിപത്യപരമായ പ്രതിഷേധ’ മെന്ന് വിവരിക്കപ്പെടുന്ന സമ്പ്രദായം. ഛോട്ടാ രാജന്റെ അനുയായികളേക്കാള്‍ വളരെ മുന്‍പോട്ടു പോയിരിക്കുന്നു ഇന്നത്തെ ബന്ദുകളുടെ ആസൂത്രകര്‍. മുംബൈയില്‍ ശിവസേന നേതാവും കര്‍ണാടകത്തില്‍ ഒരു സിനിമാതാരവും വാര്‍ധക്യം മൂലം മരണമടഞ്ഞപ്പോള്‍ വളരെ ‘വിജയകര’മായി ബന്ദുകള്‍ ആചരിക്കപ്പെട്ടു. യോജിക്കാത്തവര്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുന്നു. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നു. തൊഴിലാളികള്‍ ഫാക്ടറികള്‍ക്കു തീ വയ്ക്കുന്നു. വിദ്യാര്‍ഥികള്‍ അവരുടെ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്നു. ഓഫീസ് ജോലിക്കാര്‍ ഓഫീസുകള്‍ നശിപ്പിക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ വിഷം പ്രയോഗിക്കുന്നു. ജനം പൂര്‍ണമായും സഹകരിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യവും.


  1. Indian Ideal എന്നതുകൊണ്ട് ലേഖനകർത്താവ് ഉദ്ദേശിക്കുന്നത് ഹിന്ദുക്കളെ, അവരിൽത്തന്നെ ബ്രാഹ്മണ ക്ഷത്രീയ ജാതിക്കാരെയാണ്. യാദൃച്ഛികമായി എഴുതിയതല്ല, ചില വിദേശികളായ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം സുചിന്തിതമായി തയാറാക്കി കൽക്കത്തയിലെ ഒരു സഭയിൽ അവതരിപ്പിച്ചതാണ് ലേഖനം എന്നതും ശ്രദ്ധേയമാണ്. ബ്രഹ്മസമാജമെന്ന ഉല്പതിഷ്ണുപ്രസ്ഥാനത്തിന്റെ മുൻനിര പടയാളികൾ ഓരോരുത്തരായി പയറ്റിപ്പയറ്റി സ്വയമറിയാതെ യാഥാസ്ഥിതികതയിലേക്കു വിരമിച്ചിരുന്ന കാലമായിരുന്നുവല്ലോ അത്.
  2. നമ്മുടെ മതത്തെയും ആചാരങ്ങളെയും മനസ്സിലാക്കാൻ കഴിവില്ലാത്ത Imperious missionaries of liberalism ത്തിന്റെ കാലടികൾ പിന്തുടരുന്ന ബുദ്ധിജീവികൾ എന്ന് മധു കിഷ്‌വർ - Madhu Purnima Kishwar: Don’t Like this Temple, Choose another. The Hindu 17.1.2013.