close
Sayahna Sayahna
Search

പാട്ടും മണിപ്രവാളവും


പാട്ടും മണിപ്രവാളവും
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

പാട്ടിന്റെ ഉത്ഭവം

ഉത്തമമായ ഭാവന ഉത്തമമായ ഭാഷയില്‍ പ്രകാശിതമാകുമ്പോള്‍ അതു സഹൃദയസമ്മതമായ സാഹിത്യമായി പരിണമിക്കുന്നു. കേരളത്തില്‍ ആദ്യകാലത്തു പ്രചരിച്ചിരുന്ന കൊടുന്തമിഴ് സംവ്യവഹാരഭാഷ മാത്രമായിരുന്നതിനാല്‍ അതില്‍ അന്നു സാഹിത്യോല്‍പത്തിക്കു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. എങ്കിലും സാഹിത്യത്തിന്റെ ചില അതിലഘുക്കളായ അങ്കരങ്ങള്‍ അക്കാലത്തും ഉത്ഭിന്നങ്ങളായിതന്നിരിക്കുവാന്‍ ഇടയുണ്ട്. മനുഷ്യര്‍ക്കു വിചാരത്തിനു മുപാണല്ലോ വികാരം ഉണ്ടാകുന്നത് തന്നിമിത്തം ഏതു ഭാഷയിലും ഗദ്യത്തിനു മുമ്പു പദ്യം ഉത്ഭവിക്കുക എന്നുള്ളത് ഒരു സാധാരണനിയമമാണ്. വിനോദപരങ്ങളും വീരാപദാന പ്രതിപാദകങ്ങളും ദേവാരാധനോപയുക്തങ്ങളും ആയ ചില പാട്ടുകള്‍ അവിടവിടെ അവ്യക്തകോമളമായ രീതിയില്‍ ഉദയം ചെയ്തിരിക്കാം; അവയ്ക്ക് അല്പാല്പം സങ്ഗീതാത്മകത്വവുമുണ്ടായിരുന്നിരിക്കാം. അവയുടെ പ്രണേതാക്കള്‍ പ്രായേണ അശിക്ഷിതന്മാരും അവ്യുല്പന്നന്മാരുമായിരുന്നതിനാല്‍ അവര്‍ക്കു തങ്ങളുടെ അന്തര്‍ഗ്ഗതങ്ങളെ കലാകശലതയോടുകൂടി ധ്വനി പ്രധാനവും അലങ്കാരസുഭഗവും ഛന്ദോനിബദ്ധവും ആയ ഭാഷയില്‍ ആവിഷ്കരിക്കുന്നതിനു സാധിച്ചിരുന്നിരിക്കുകയില്ല. സംഘകാലം കഴിഞ്ഞ ശൈവസമയാചാര്യന്മാരുടെ പ്രാദുര്‍ഭാവത്തോടുകൂടി ചെന്തമിഴ് അതിന്റെ അധൃഷ്യമായ സൗധശൃങ്ഗത്തില്‍നിന്നിറങ്ങി സാമാന്യജനങ്ങള്‍ക്ക് അഭിഗമ്യമായ ഒരു നിമ്നതലത്തെ പ്രാപിച്ചു എന്നു മുന്‍പു പറഞ്ഞുവല്ലോ. അപ്പോള്‍ കേരളീയര്‍ക്കും തങ്ങള്‍ സംസാരിക്കുന്നതിന് ഉപയോഗിച്ചുവന്ന ഭാഷയില്‍ സാഹിത്യം നിര്‍മ്മിക്കുന്നതിനുള്ള സാധ്യത ബോധ്യമായി. ആ ബോധത്തിന്റെ ഫലമായി അഭ്യസ്തവിദ്യരായ ചിലരും പാട്ടുകള്‍ രചിച്ചുതുടങ്ങി. ആ പാട്ടുകള്‍ മിക്കവാറും ഇന്നു നഷ്ടങ്ങളായിരിക്കുന്നു. ശേഷിച്ചവ പശ്ചാല്‍കാലികന്മാരുടെ നവീകരണത്തിനു വശംവദങ്ങളായിത്തീരുകയാല്‍ അവയുടെ പൂര്‍വരൂപമെന്തെന്നു നിര്‍ണ്ണയിക്കുവാന്‍ വിഷമമായിരിക്കുന്നു.

മണിപ്രവാളത്തിന്റെ ഉത്ഭവം

നമ്പൂരിമാര്‍ക്കു ചെന്തമിഴിനോടു തീരെ ആഭിമുഖ്യമില്ലായിരുന്നു എന്നു പൂര്‍വാ ധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവര്‍ സംസ്കൃതഭാഷ പഠിക്കുകയും അതില്‍ ചില ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. പക്ഷേ കാലക്രമത്തില്‍ പൊതുജനങ്ങളെ സ്പര്‍ശിക്കാത്ത അത്തരത്തിലുള്ള സാഹിത്യവ്യവസായം കൊണ്ടുമാത്രം തങ്ങള്‍ക്ക് ചരിതാര്‍ത്ഥരാകുവാന്‍ അവകാശമില്ലെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. തല്‍ഫലമായി അവര്‍ കൊടുന്തമിഴും സംസ്കൃതവും കൂടിച്ചേര്‍ത്ത് ഒരു പുതിയ ഭാഷയുണ്ടാക്കി അതില്‍ ഗ്രന്ഥനിര്‍മ്മാണം ചെയ്തു. തദ്വാരാ ത്രൈവര്‍ണ്ണികന്മാരെന്നു ലീലാതിലകകാരന്‍ നിര്‍ദ്ദേശിക്കുന്ന അന്തരാളന്മാരേയും നായന്മാരേയും തങ്ങളുടെ സ്ത്രീകളേയും ബാലന്മാരേയും സാഹിത്യരസം ആസ്വദിപ്പിക്കുവാന്‍ സന്നദ്ധരായി. അങ്ങനെയാണ് കേരളത്തില്‍ മണിപ്രവാളമെന്ന കാവ്യപ്രസ്ഥാനം ആവിര്‍ഭവിച്ചത്. ഉദ്ദേശം ക്രി.പി. അഞ്ചാം ശതകം മുതല്‍ പാട്ടം എട്ടാംശതകം മുതല്‍ മണിപ്രവാളവും ഉണ്ടായതായി സങ്കല്പിക്കാം.

പാട്ടിന്റെ ലക്ഷണം

പാട്ടിനും മണിപ്രവാളത്തിനും ലക്ഷണങ്ങള്‍ എന്തെന്നു ലീലാതിലകത്തില്‍ നിഷ്കര്‍ഷിച്ചു പ്രതിപാദിച്ചിട്ടുണ്ട്. “ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകാമോനവൃത്തവിശേഷയുക്തം പാട്ട്” എന്നാണ് പാട്ടിനെപ്പറ്റിയുള്ള നിര്‍വചനം. അതായത്, ഒരു പാട്ടായാല്‍ അത് (1) തമിഴക്ഷരമാലയിലെ അക്ഷരങ്ങള്‍കൊണ്ടുമാത്രം നിബദ്ധവും, (2) എല്ലാ പാദങ്ങളിലും ദ്വിതീയാക്ഷരങ്ങള്‍ക്കു സാമ്യമുള്ളതും (ഇതിനെ എതുകയെന്നും പാദാനുപ്രാസമെന്നും പറയുന്നു), (3) ഓരോ പാദത്തിന്‍റേയും പ്രഥമഭാഗത്തിലും ദ്വിതീയ ഭാഗത്തിലുള്ള ആദ്യാക്ഷരങ്ങള്‍ക്ക് സാജാത്യമുള്ളതും (ഇതിനെ മോന എന്നു പറയുന്നു), (4) വസന്തതിലകം മുതലായ സംസ്കൃതവൃത്തങ്ങളില്‍നിന്നു ഭിന്നമായ ഏതെങ്കിലും വൃത്തത്തില്‍ (ഇതിനെ വൃത്തവിശേഷമെന്നു പറയുന്നു) ഗ്രഥിതവുമായിരിക്കണം. ഈ നാലുപാധികളും ചെന്തമിഴിലെ പദ്യസാഹിത്യത്തിനുമുണ്ട്. ഇത്തരം കൃതികള്‍ക്ക് ഉദാഹരണമായി ആചാര്യന്‍ താഴെച്ചേര്‍ക്കുന്ന പാട്ട് ഉദ്ധരിക്കുന്നു.

[1]തരതലന്താനളന്താ, പിളന്താ പൊന്നന്‍-
തനകചെന്താര്‍, വരുന്താമല്‍ വാണന്‍ തന്നെ-
ക്കരമരിന്താ, പൊരുന്താനവന്മാരുടേ
കരളെരിന്താ, പുരാനേ! മൂരാരീ! കണാ!
ഒരു വരന്താ പരന്താമമേ നീ കനി-
ന്തുരകചായീ പിണിപ്പാവം നീന്താവണ്ണം:
ചിരതരം താള്‍ പണിന്തേനയ്യേം! താമെന്നെ
ത്തിരുവനന്താപുരം തങ്കമാനന്തനേ!”

ചെന്തമിഴക്ഷരമാലയില്‍ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ ഔ എന്നിങ്ങനെ പന്ത്രണ്ടു സ്വരങ്ങളും ക, ച, ട, ത, പ, ങ, ഞ, ണ, ന, മ, യ, ര, ല, വ, ള, ഴ, റ, ന എന്നിങ്ങനെ പതിനെട്ടു വ്യഞ്ജനങ്ങളുമേ ഉള്ളുവല്ലോ. അതുകൊണ്ടു പാട്ടിലും ആ അക്ഷരങ്ങളെ മാത്രമേ ഘടിപ്പിക്കാവൂ. സംസ്കൃതപദങ്ങള്‍ ഈ അക്ഷരങ്ങള്‍കൊണ്ടുതന്നെ ഉച്ചരിക്കാവുന്നവയാണെങ്കില്‍ അവ തത്സമങ്ങളായി ചേര്‍ക്കുവാന്‍ വിരോധമില്ല. ഉദ്ധൃതമായ പാട്ടില്‍ മുരാരി, ചിരതരം എന്നീ പദങ്ങള്‍ നോക്കുക. അങ്ങനെ ഉച്ചരിക്കാവുന്നവയല്ലെങ്കില്‍ അവയെ തത്ഭവങ്ങളാക്കിയേ പ്രയോഗിക്കുവാന്‍ പാടുള്ളു. വാണന്‍, താനവന്‍, താമം, ആനന്തന്‍ മുതലായ പദങ്ങള്‍ പരിശോധിക്കുക. ഈ നിയമമനുസരിച്ചു പാട്ടില്‍ സൂര്യന്‍ ചൂരിയനും ചന്ദ്രന്‍ ചന്തിരനുമായിപ്പോകും. ഇവയെ ആര്യച്ചതവു(കേടു) തട്ടിയ പദങ്ങളെന്നു ചെന്തമിഴ് വ്യാകരണങ്ങളില്‍ പറയുന്നു. നാലു പാദങ്ങളിലും ഈ പാട്ടില്‍ രണ്ടാമത്തെ അക്ഷരം രേഫമാണ്. സ്വരവ്യഞ്ജനങ്ങള്‍ക്ക് ഐകരൂപ്യം പുരാതനകാലത്തു ദീക്ഷിച്ചിരുന്നില്ല. മോനയുടെ വിഷയത്തില്‍ ഓഷ്ഠ്യങ്ങളായ ഒകാരം ഉകാരം ഇവ കൊണ്ടും ഭിന്നരൂപങ്ങളെങ്കിലും അനുഭവസാക്ഷികമായി സാമ്യംതോന്നിക്കുന്ന ‘തി’ ‘ചി’ ഈ അക്ഷരങ്ങള്‍ കൊണ്ടും കവി ചരിതാര്‍ത്ഥനാകുന്നു എന്നു കാണാവുന്നതാണ്. ‘തരാ’ എന്നതില്‍ ‘തര’ എന്നും ‘തിരുവനന്ത’ എന്നതില്‍ ‘തിരുവനന്താ’ എന്നും ദീര്‍ഘഹ്രസ്വങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നതു ചെന്തമിഴിലെ ചെയ്യുള്‍ (പദ്യം) വികാരങ്ങള്‍ക്കു പാട്ടു വിധേയമാകുന്നതു കൊണ്ടാണ്. ഈ വികാരങ്ങള്‍ വലിത്തല്‍, മെലിത്തല്‍, നീട്ടല്‍, കുറുക്കല്‍, വിരിത്തല്‍, തൊകുത്തല്‍, മുതല്‍ക്കുറൈ, ഇടൈക്കുറൈ, കടൈക്കുറൈ എന്നിങ്ങനെ ഒന്‍പതു വിധത്തില്‍ വരാമെന്നു തമിഴ് വൈയാകരണന്മാര്‍ വിധിക്കുന്നു. ‘തര’ എന്നതു കുറുക്കലിനും ‘തിരുവനന്താ’ എന്നതു നീട്ടലിനും ഉദാഹരണമാണ്. ചെന്തമിഴില്‍ സംസ്കൃതത്തോടു യാതൊരു സംബന്ധവുമില്ലാത്തതായ അനവധി വൃത്തങ്ങളുണ്ട്; അവയെയാണ് വൃത്തവിശേഷങ്ങള്‍ എന്ന് ആചാര്യന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. “നല്ല ചിലോകം പദ്യം ചില ചില വൃത്തവിശേഷം കഹചന മാഗേ” എന്നു ബാണയുദ്ധം ചമ്പുവില്‍ കാണുന്നു. ഇവയില്‍ ചില വൃത്തങ്ങള്‍ സംസ്കൃതത്തില്‍ പശ്ചാല്‍കാലികന്മാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ദുവദന, പഞ്ചചാമര, കുസുമമഞ്ജരി തുടങ്ങിയവ അത്തരത്തിലുള്ള വൃത്തങ്ങളാകുന്നു. അവയ്ക്കു ‘വൃത്തഭേദം’ എന്നൊരു പേര്‍ കൊല്ലം എട്ടാംശതകത്തില്‍പോലും ഉണ്ടായിരുന്നു. പാട്ട് ഇത്തരത്തില്‍ അതിനെ ബന്ധിച്ചിരുന്ന പല നിയമശൃംഖലകളേയും ഭേദിച്ചു കാലാന്തരത്തില്‍ മണിപ്രവാളത്തെ അധികമധികമായി സമീപിച്ചുതുടങ്ങി എന്നു വഴിയേ വെളിപ്പെടുന്നതാണ്.

തമിഴിലെ ചില ഛന്ദോനിയമങ്ങള്‍

തമിഴിലെ ചില ഛന്ദോനിയമങ്ങളെപ്പറ്റി ഇവിടെ പ്രസ്താവിക്കുന്നതു സങ്ഗതമായിരിക്കും. തമിഴില്‍ വെണ്‍പാ, വഞ്ചിപ്പാ, കലിപ്പാ, ആചിരിയപ്പാ എന്നിങ്ങനെ നാലു വക പാക്കളും, തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു വക പാവിനങ്ങളും കാണ്മാനുണ്ട്. പാവെന്നാല്‍ പാട്ടെന്നും പാവിനമെന്നാല്‍ പാട്ടിന്റെ പ്രഭേദമെന്നുമാണ് അര്‍ത്ഥം. അവയ്ക്ക് പൊതുവേ എഴുത്ത്, അശൈ, ശീര്‍, തളൈ, അടി, തൊടൈ എന്നിങ്ങനെ ആറംശങ്ങളുണ്ട്. എഴുത്ത് അശയുടേയും അശ ശീരിന്‍റേയും ശീര്‍ അടിയുടേയും വിഭാഗമാണ്. എഴുത്ത് എന്നാല്‍ അക്ഷരംതന്നെ. അശ നേരശയെന്നും നിരൈയശ എന്നും രണ്ടു മാതിരിയുണ്ട്. ഒരു ഹ്രസ്വമോ ദീര്‍ഘമോ ആയ അക്ഷരം തനിച്ചോ അതിനു പിമ്പ് ഒരു വ്യഞ്ജനത്തോടു കൂടിയോ നിന്നാല്‍ നേരശയും രണ്ടു ഹ്രസ്വാക്ഷരങ്ങളോ ഒന്നു ഹ്രസ്വവും ഒന്നു ദീര്‍ഘവുമായുള്ള രണ്ടക്ഷരങ്ങളോ തനിച്ചോ അവയ്ക്കു പിന്നീട് ഒരു വ്യഞ്ജനത്തോടുകൂടിയോ നിന്നാല്‍ നിരൈയശയുമാകുന്നു. ‘ആഴിവെല്‌വേള്‍’ എന്ന ഉദാഹരണത്തില്‍ ആ, ഴി, വെല്, വേള്‍ എന്ന നാലു നേരശകളും ‘അണിവിരാവലങ്കലാള്‍’ എന്ന ഉദാഹരണത്തില്‍ അണി, വിരാ, വലങ്, കലാള്‍ എന്ന നാലു നിരൈയശകളും കാണാവുന്നതാണ്. ശീര്‍ അശൈച്ചീര്‍, ഇയര്‍ച്ചീര്‍, ഉരിച്ചീര്‍ പൊതുച്ചീര്‍ ഇങ്ങനെ നാലു പ്രകാരത്തിലുണ്ട്. ഇവയെ യഥാക്രമം ഓരശൈച്ചീര്‍, ഈരശൈച്ചീര്‍, മൂവരൈച്ചീര്‍, നാലശൈച്ചീര്‍ എന്നും പറയാറുണ്ട്. ഒരു നേരശയോ ഒരു നിരൈശെയോ മാത്രമേ ഉള്ളൂ എങ്കില്‍ അശൈച്ചീര്‍. രണ്ടു നേശെയോ, രണ്ടു നിരൈശയോ, ഒരു നെശെയും അതിനെത്തുടര്‍ന്ന് ഒരു നിരൈയശയുമോ, ഒരു നിരൈയശയും അതിനെത്തുടര്‍ന്ന് ഒരു നേരശയുമോ, ചേര്‍ന്നുവന്നാല്‍ ഇയര്‍ച്ചീര്‍; ഇതിന് ആചിരിയ ഉരിച്ചീര്‍ എന്നും പേരുണ്ട്. തേമ, കുരുവിളം, കൂവിളം, പളിമാ എന്നിവ ഈ നാലു മാതിരിയിലുള്ള ഇയര്‍ചീരുകള്‍ക്കും യഥാക്രമം ഉദാഹരണങ്ങളാകുന്നു. ഉരിച്ചീരില്‍ മൂന്ന് അശകള്‍ അടങ്ങിയിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. അതിനു വെണ്‍പാ ഉരിച്ചീരെന്നും വഞ്ചി ഉരിച്ചീരെന്നും രണ്ടു വകഭേദമുണ്ട്. നാലു വക ഇയര്‍ച്ചീരുകളുടേയും ഒടുവില്‍ ഒരു നേരശ ചേര്‍ന്നാല്‍ വെണ്‍പാ ഉരിച്ചീരും ഒരു നിരൈയശ ചേര്‍ന്നാല്‍ വഞ്ചി ഉരിച്ചീരുമാകുന്നു. തേമാങ്കായ്, കരുവിളങ്കായ്, കൂവിളങ്കായ്, പുളിമാങ്കായ് ഇവ ആദ്യത്തേതിനും, തേമാങ്കനി, കുരുവിളങ്കനി, കൂവിളങ്കനി, പുളിമാങ്കനി ഇവ രണ്ടാമത്തേതിനും ഉദാഹരണങ്ങളാണ്. ഈ ഉദാഹരണങ്ങളെ ആസ്പദമാക്കി വെണ്‍പാ ഉരിച്ചീരിനെ കായ്ച്ചീരെന്നും വഞ്ചി ഉരിച്ചീരിനെ കനിച്ചീരെന്നും പറയുന്നു. നാല് അശകളുള്ള പൊതുച്ചീരില്‍ ഉരിച്ചീരിനു നേരശയോ നിരൈയശയോ പരമാകുന്നു. തേമാന്തണ്‍പൂ, പളിമാന്തണ്‍പൂ, തേമാനറുംപൂ, പുളിമാനറുംപൂ, തേമാന്തണ്ണിഴല്‍, പൂളിമാന്തണ്ണിഴല്‍, തേമാനറുനിഴല്‍, പുളിമാനറുനിഴല്‍ മുതലായി ഈ ശീര്‍ പതിനാറു മാതിരി വരാവുന്നതാണ്. ശീരുകളുടെ (പൊരുത്തം) യോഗത്തെയാണു തളൈ എന്നു പറയുന്നത്. ആങ്ഗലേയഭാഷയിലെ സിലബള്‍ (Syllable) അശയും ഫട്ട് (Foot) ശീരുമാണെന്നു പറഞ്ഞാല്‍ ചില വായനക്കാര്‍ക്കു മനസ്സിലാകുവാന്‍ കൂടുതല്‍ സൗകര്യമുണ്ടാകാം. ഒരു ശീരിലെ ഒടുവിലത്തെ അശയ്ക്കും അടുത്ത ശീരിലെ ആദ്യത്തെ അശയ്ക്കും തമ്മിലുള്ള ബന്ധമാണ് തള. അത് ആചിരിയത്തളൈ, വെത്തളൈ, കലിത്തളൈ, വഞ്ചിത്തളൈ എന്നു നാലു പ്രകാരത്തിലുണ്ട്. വിസ്താരമയത്താല്‍ അവയെ വിവരിക്കുന്നില്ല. കുറള്‍, ചിന്തു, അളവു, നെടില്‍, കഴിനെടില്‍ എന്നിങ്ങനെ അടി അഞ്ചു വിധത്തിലുണ്ട്. രണ്ടു ശീരുള്ള പാദം കുറളടി; ‘കണ്ണന്‍/കുഴലിണൈ’ എന്നുദാഹരണം. മൂന്നുശീരുള്ളതു ചിന്തടി; ‘പകവന്‍/മുതറ്റേ/യുലകു’ എന്നുദാഹരണം. നാലു ശീരുള്ളതു അളവടി; ‘ഉലകെ/ലാമുണര്‍ന്/തോതര്‍/കരിയവന്‍’ എന്നുദാഹരണം. അഞ്ചു ശീരുള്ളു നെടിലടി; ‘തന്നൂര്‍ച്/ചനകൈയിര്‍/ചന്‍മതി/മാമുനി/തന്തമൈന്തന്‍’ എന്നുദാഹരണം. ആറോ അതില്‍ കൂടുതലോ ശീരുള്ളതു കഴിനെടിലടി; ‘വണ്ടു/പാടുന്/തണ്ടു/ഴായന്‍/വതരി/വണങ്കുതുമേ’ എന്നുദാഹരണം. എട്ടുവരെ ശീരുകളുള്ളതിനു ചിറപ്പുക്കഴി നെടിലടിയെന്നും. ഒന്‍പതോ പത്തോ ഉള്ളതിനു ഇടൈക്കഴി നെടിലടിയെന്നും പത്തിനുമേലുള്ളതിനു കടൈക്കഴിനെടിലടിയെന്നും പറയുന്നു. എത്ര ചുരുങ്ങിയാലും വെണ്‍പാവിനു രണ്ടടിയും വഞ്ചിപ്പാവിനും ആചിരിയപ്പാവിനും മൂന്നടിയും കലിപ്പാവിനു നാലടിയും ഉണ്ടായിരിക്കേണ്ടതാണ്. ഓരോ പാവിനും തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു തരം പാവിനങ്ങളുണ്ട്. എന്നാല്‍ കലിത്തുറൈ, വഞ്ചിത്തുറൈ ഇവയ്ക്കും, ആചിരിയവിരുത്തം, കലിവിരുത്തം, വഞ്ചിവിരുത്തം ഇവയ്ക്കും മാത്രമേ ഇക്കാലത്തു പ്രചാരമുള്ളു. അഞ്ചു ശീര്‍വീതമുള്ള നാലടികളോടുകൂടിയതാണ് കലിത്തുറൈ; രണ്ടു ശീര്‍വീതമുള്ള നാലടികളോടുകൂടിയതാണ് വഞ്ചിത്തുറൈ; നാലു കുഴിനെടിലടികള്‍ ചേരുന്നതാണ് ആചിരിയവിരുത്തം, നാല് അളവടികള്‍ ചേരുന്നതാണ് കലിവിരുത്തം; നാലു ചിന്തടികള്‍ ചേരുന്നതു വഞ്ചിവിരുത്തവും. പാക്കളുടെ ലക്ഷണങ്ങളും മറ്റും പ്രപഞ്ചനം ചെയ്യുവാന്‍ സ്ഥലമനുവദിക്കുന്നില്ല. തൊടൈ എന്നതില്‍ മോനൈ, എതുകൈ, മുരണ്‍, ഇയൈപൂ, അളപെടൈ ഈ അഞ്ചു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മോനയേയും എതുകയേയും പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. വിരുദ്ധപ്രതീതിയുണ്ടാക്കുന്ന ശബ്ദങ്ങളുടെ പ്രയോഗമാണ് മുരണ്‍. ഇയൈപു അന്ത്യാനുപ്രാസമാകുന്നു. അളവടൈക്കുപ്ലുതോച്ചാരണം ഉദാഹരണമായി സ്വീകരിക്കാം. ‘ഏ’, എന്നതിന് ‘ഏഎ’ എന്നും ‘മ’ എന്നതിനു ‘മഅ’ എന്നും പ്രയോഗിക്കുന്ന ഘട്ടങ്ങളില്‍ അതിന്റെ പ്രവേശമുണ്ട്. ഇത്രയുമുള്ള പ്രസ്താവനയില്‍നിന്നു സംസ്കൃതവും തമിഴും ഛന്ദോനിയമങ്ങള്‍ സംബന്ധിച്ച് എത്രദൂരം ഭിന്നങ്ങളായ പദ്ധതികളെയാണ് അനുസരിക്കുന്നതെന്നു വ്യക്തമാകുന്നതാണല്ലോ.

മണിപ്രവാളത്തിന്‍റ്റ ലക്ഷണം

മണിപ്രവാളത്തിനു ലീലാതിലകകാരന്‍ നല്കുന്ന നിര്‍വ്വചനം ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം’ എന്നാണ്. ഇവിടെ ഭാഷയെന്നാല്‍ കേരളഭാഷയെന്നും യോഗമെന്നാല്‍ സഹൃദയന്മാര്‍ക്കു രുചിക്കത്തക്ക വിധത്തിലുള്ള ചേര്‍ച്ചയെന്നര്‍ത്ഥം. നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും അനിയതമായി അലങ്കാരങ്ങള്‍ കൂടിയുമിരുന്നാലാണ് അത്തരത്തിലുള്ള ചേര്‍ച്ചയുണ്ടാകുന്നത്. പദ്യത്തില്‍ പാദങ്ങല്‍ തമ്മില്‍ ബന്ധമുണ്ടായിരിക്കുകയും വേണം. നമ്പ്യാന്മാര്‍ കൂത്തിനും മറ്റും ഉപയോഗിക്കുന്നതും തമിഴെന്നു പറയുന്നതുമായ കഥാപ്രബന്ധങ്ങളില്‍ ഭാഷാസംസ്കൃത യോഗവും ദോഷരാഹിത്യവും ഗുണാലങ്കാരങ്ങളുടെ സമ്മേളനവുമുണ്ടെങ്കിലും അവയില്‍ പ്രാതിപദികം മാത്രം സംസ്കൃതമായിട്ടുള്ള സംസ്കൃതപദങ്ങളല്ലാതെ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതിനാല്‍ അവയ്ക്കു മണിപ്രവാളമെന്ന പേരിന് അര്‍ഹതയില്ല. വിഭക്തി ഭാഷയായിട്ടുള്ള സംസ്കൃതപദങ്ങളെ ഭാഷയായിട്ടല്ലാതെ ഗണിക്കുവാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ് അഭിമന്യുവധം മുതലായ നമ്പ്യാര്‍ തമിഴ്ക്കൃതികളെ ഭാഷാപ്രബന്ധങ്ങളെന്നു വ്യവഹരിക്കുന്നത്. നേരേമറിച്ച് ഒരു കൃതിയില്‍ സംസ്കൃതവിമുക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുണ്ടെങ്കില്‍ രസാലങ്കാരസ്പര്‍ശമില്ലെങ്കിലും അതു മണിപ്രവാളംതന്നെ. എന്തുകൊണ്ടെന്നാല്‍ രസാലങ്കാരങ്ങല്‍ നിയമേന വേണമെന്നില്ല. തന്നിമിത്തം വൈദ്യഗ്രന്ഥമായ ആലത്തൂര്‍മണിപ്രവാളം മണിപ്രവാള കൃതിതന്നെയാണ്. മണിപ്രവാളപദത്തില്‍ മണി അല്ലെങ്കില്‍ മാണിക്യമെന്നു ഭാഷയേയും പ്രവാളമല്ലെങ്കില്‍ പവിഴമെന്നു സംസ്കൃതത്തേയും അധ്യവസാനം ചെയ്തിരിക്കുന്നു. മണിപ്രവാളത്തിലെ ഓരോ സംസ്കൃതപദവും ഭാഷപോലെതന്നെ അതിപ്രസിദ്ധവും സുകുമാരാക്ഷരവുമായിരിക്കണം; ഭാഷാപദവും പ്രായേണ പാമരന്മാരുടെ ഇടയില്‍പ്പോലും സാധാരണമായിരിക്കണം. മാണിക്യവും പവിഴവും ഒരു ചരടില്‍ ഇടകലര്‍ത്തിക്കോര്‍ത്താല്‍ രണ്ടിനും ഒരേ നിറമാകകൊണ്ട് എങ്ങനെ അവയെ വേര്‍തിരിച്ചറിവാന്‍ സാധിക്കുകയില്ലയോ അതുപോലെയായിരിക്കണം മണിപ്രവാളകൃതിയില്‍ ഭാഷാസംസ്കൃതപദങ്ങളുടെ സമാവേശനം. അങ്ങനെയുള്ള പദങ്ങള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന കൃതി സംസ്കൃതഗ്രന്ഥമായിട്ടല്ല, ഭാഷാഗ്രന്ഥമായിട്ടാണ് സഹൃദയന്മാര്‍ക്ക് അനുഭവപ്പെടുന്നതും യുക്തിക്കു ചേരുന്നതും. മാണിക്യവും മുത്തുമോ, പവിഴവും നീലവുമോ അത്തരത്തില്‍ ഇടകലര്‍ത്തിയാല്‍ അങ്ങനെയൊരനുഭവം ഉണ്ടാകുന്നതല്ലല്ലോ. ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള മണിപ്രവാളമാണ് ഉത്തമം. ഭാഷയ്ക്കുള്ള പ്രാധാന്യം സംസ്കൃതാപേക്ഷവും അതു പദങ്ങളുടെ സംഖ്യകൊണ്ട് ഉണ്ടാകേണ്ടതുമാണ്. രസത്തിനുള്ള പ്രാധാന്യം വാച്യാര്‍ത്ഥാപേക്ഷമാകുന്നു. ഭാഷയ്ക്കു പ്രാധാന്യമുണ്ടെങ്കിലും, രസത്തിനു പ്രാധാന്യമുണ്ടെങ്കിലും സംസ്കൃതവും ഭാഷയും സമമായാലും ആ മണിപ്രവാളം ഉത്തമകല്പമായിത്തീരുന്നു. ഉത്തമകല്പമെന്നാല്‍ ഏകദേശമുത്തമമെന്നര്‍ത്ഥം. രസവും വാച്യാര്‍ത്ഥവും അതുപോലെ സംസ്കൃതവും ഭാഷയും സമമായുള്ള മണിപ്രവാളം മധ്യമമാണ്. ഭാഷ സമവും രസം വാച്യാര്‍ത്ഥത്തെക്കാള്‍ ന്യൂനവുമായാലും രസം സമവും ഭാഷ സംസ്കൃതത്തെക്കാള്‍ ന്യൂനവുമായാലും ഭാഷ പ്രധാനവും രസം ന്യൂനവുമായാലും രസം പ്രധാനവും ഭാഷ ന്യൂനവുമായാലും മധ്യമകല്പമണിപ്രവാളമാകുന്നു. ഭാഷ സംസ്കൃതത്തെ അപേക്ഷിച്ചും രസംവാച്യാര്‍ത്ഥത്തെ അപേക്ഷിച്ചും ന്യൂനമായുള്ള മണിപ്രവാളം അധമംതന്നെ. ഇങ്ങനെ ലീലാതിലകകാരന്‍ മണിപ്രവാളത്തെ ഒന്‍പതു വിധമായി തരംതിരിക്കുന്നു. ഈ വിവരണത്തില്‍ നിന്നു നാം പ്രത്യേകിച്ചു മനസ്സിലാക്കേണ്ടതു സംസ്കൃതവിമുക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്ത ഒരു വാക്യം മണിപ്രവാളമാകുകയില്ലെന്നും, മണിപ്രവാളം എന്ന സംജ്ഞയ്ക്കു പദ്യം മാത്രമേ അര്‍ഹമാകൂ എന്നു നിര്‍ബ്ബന്ധമില്ലെന്നും, സംസ്കൃതപദങ്ങളേക്കാള്‍ ഭാഷാപദങ്ങള്‍ സംഖ്യയില്‍ കൂടിയിരുന്നാലേ രസപ്രധാനമായ വാക്യവും ഉത്തമ മണിപ്രവാളമായിത്തീരൂ എന്നും. ഏതു മാതിരി സംസ്കൃതപദങ്ങള്‍ ചേര്‍ന്നാലും കേള്‍ക്കുമ്പോള്‍ ഭാഷപോലെ തോന്നത്തക്കവണ്ണം അവ അത്രമാത്രം പ്രസിദ്ധങ്ങളും സുകമാരങ്ങളുമായിരിക്കണമെന്നുമാകുന്നു. ആചാര്യന്‍ തന്നെ മറ്റൊരു ഘട്ടത്തില്‍ ഭാഷയില്‍ ചേരുന്ന സംസ്കൃതം അനിഷ്ഠുരവും ലളിതവും അഗംഭീരവും പ്രസന്നവുമായിരിക്കണമെന്ന് ഉപദേശിക്കുന്നു. ഭാഷാപദങ്ങളില്‍ സംസ്കൃതപദങ്ങള്‍ ചേര്‍ത്തു കൊങ്കയാ, കേഴന്തി, ഊണുറക്കൌ, പോക്കാഞ്ചക്രേ ഈ മാതിരിയിലും മണിപ്രവാളത്തില്‍ പ്രയോഗിക്കാം.[2] മണിപ്രവാളപദ്യങ്ങള്‍ക്കു ദ്വിതീയാക്ഷരപ്രാസം ആദികാലങ്ങളില്‍ അപരിത്യാജ്യമായിരുന്നില്ലെന്നുള്ളത് ഉപാധിയെ ആചാര്യന്‍ ലക്ഷണകോടിയില്‍ ഉള്‍പ്പെടുത്താത്തതില്‍നിന്നു വെളിവാകുന്നുണ്ട്. ലീലാതിലകത്തില്‍ ഉദ്ധൃതങ്ങളായ പല പദ്യങ്ങളിലും ആ ശബ്ദാലങ്കാരം കാണുന്നില്ല.

ചെന്തമിഴും മണിപ്രവാളവും

ലീലാതിലകകാരന്‍ മണിപ്രവാളം എന്ന സംജ്ഞയ്ക്കു കേരള ഭാഷാസംസ്കൃതയോഗത്തില്‍ നിരൂഢലക്ഷണയാണുള്ളതെന്നും ചോളകര്‍ണ്ണാടക പ്രബന്ധങ്ങള്‍ക്ക് ആ സംജ്ഞ വരുന്നതല്ലെന്നു പ്രസ്താവിച്ചിട്ടുള്ളതു മുഴുവന്‍ ശരിയല്ല. ചെന്തമിഴിലെ സംഘഗ്രന്ഥങ്ങളില്‍ ഒന്നായ അകനാനൂറിലെ മധ്യഭാഗത്തിനു പേര്‍ ‘മണിമികൈ പവളം’ എന്നാണ്. ആ പദത്തിന്‍റെ അര്‍ത്ഥം[3] മണിയോട്, അതായത് ഇന്ദ്രനീലത്തോടു ചേര്‍ത്തു (മിടയപ്പെട്ടിട്ടുള്ള) കോര്‍ക്കപ്പെട്ടിട്ടുള്ള പവിഴമെന്നാണെന്നും ആ പേര്‍ അതിനു സിദ്ധിച്ചത് “ചെയ്യുളും പൊരുളും ഒവ്വാ മൈയാല്‍‌” അതായതു പ്രതിപാനെരീതിക്കും പ്രതിപാദ്യവസ്തുവിനും തമ്മില്‍ യോജിപ്പില്ലായ്കയാലാണെന്നും വ്യാഖ്യാതാക്കന്മാര്‍ പറയുന്നു. ക്രി.പി. പതിനൊന്നാം ശതകത്തില്‍ പ്രണീതമായ വീരചോഴിയം എന്ന ചെന്തമിഴ് വ്യാകരണത്തിലെ —

“ഇടൈയേ വടവെഴുത്തെയ്തില് വിരവിയലീണ്ടെതുകൈ
നടൈയേതുമില്ലാ മണിപ്പിരവാള നറൈവച്ചൊല്ലിന്‍
ഇടൈയേ മുടിയും പതമുടൈത്താ, ങ്കിളവിക്കവയി-
ന്‍റുടൈയേതുറൈനര്‍ പിറളികൈയാതിതുണിന്തറിയേ”

എന്ന പാട്ടില്‍നിന്ന് അക്കാലത്തു ചെന്തമിഴ് സംസ്കൃതയോഗത്തിനു മണിപ്രവാളമെന്നു സംജ്ഞയുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള പദ്യങ്ങള്‍ക്കു ദ്വിതീയാക്ഷരപ്രാസം ഇല്ലായിരുന്നു എന്നും വ്യക്തമാകുന്നു.

ചെന്തമിഴും ജൈനരും വൈഷ്ണവരും

ചെന്തമിഴില്‍ തത്സമരൂപത്തില്‍ വളരെ സംസ്കൃതപദങ്ങള്‍ ഇദംപ്രഥമമായി വ്യാപരിപ്പിച്ചതു ജൈനരാകുന്നു. സംസ്കൃതഭാഷയിലുള്ള ശാസ്ത്രങ്ങളും പുരാണങ്ങളും ചെന്തമിഴില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ അവര്‍ക്കു മൂലഗ്രന്ഥങ്ങളിലെ പ്രൗഢിയും ഗാംഭീര്യവും ചോര്‍ന്നു പോകാതെയിരിക്കുന്നതിന് അത്തരത്തിലുള്ള ഒരു ശൈലിയുടെ സ്വീകരണം അത്യന്താപേക്ഷിതമായി തോന്നി. തന്നിമിത്തം അവര്‍ ദ്രാവിഡമര്യാദയെ ഉല്ലംഘിച്ചും ചെന്തമിഴ് വ്യാകരണനിയമങ്ങളെപ്പോലും ധിക്കരിച്ചും ചെന്തമിഴ് വ്യാകരണനിയമങ്ങളെപ്പോലും ധിക്കരിച്ചും സംസ്കൃതത്തെ ആശ്രയിക്കുവാന്‍ ആരംഭിച്ചു. താഴെ ഉദ്ധരിക്കുന്നതു ക്രി.പി. എട്ടാംശതകത്തില്‍ നിര്‍മ്മിച്ചതായി പറയുന്ന ശ്രീപുരാണം എന്ന ജൈനഗദ്യഗ്രന്ഥത്തിലെ ഒരു ഭാഗമാണ്.

“തല്‍ക്ഷണത്തിലേ ജിനപവനമാകിയതൊരു ചമ്പക വിരുക്ഷം പുഷ്പിത്തതു. ഉത്യാനത്തില്‍ സകല കോകിലങ്കളും കൂവിന, നകരസമീപമാകിയ മനോകരമെന്നും ഉത്യാനത്തു സഹസ്രകൂടമെന്നും തടാകമും സലിലപരിപൂര്‍ണ്ണമായിറ്റു. തല്‍ഗത സകല കുവലയാതി പുഷ്പങ്കളും മലര്‍ന്തന. പ്രമര നിരകളും പരിപ്രമിത്തന. ജിനപവന കോപുരകവാടങ്കള്‍ താമേ നീങ്കിന. അവ്വതിശയങ്കളൈക്കണ്ടു വിസ്മിതനാകിത്തവിചത്തൈയടൈന്തു സ്നാനപുരസ്സരമാക പുഷ്പങ്കളൈക്കൈക്കൊണ്ടു ജിനപതി സമീപനണൈന്തു അര്‍ച്ചനാപുരസ്സരമാക സ്തുതിത്തിരുന്താന്‍.”

ഈ രീതിയില്‍ ജൈനര്‍ നീലകേശി, സമയദിവാകരം, ഗദ്യചിന്താമണി, ജയകുമാരന്‍കഥൈ, പാരിഷേണകുമാരന്‍ കഥൈ, സത്യഘോഷന്‍കഥൈ മുതലായി പല ഗ്രന്ഥങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ക്രി.പി. ഒന്‍പതാംശതകത്തില്‍ പ്രണീതമായ പെരുന്തേവനാരുടെ ഭാരതവെണ്‍പാവിലും ഈ ശൈലിതന്നെ പടര്‍ന്നു കാണുന്നു. താഴെച്ചേര്‍ക്കുന്ന ഖണ്ഡിക നോക്കുക:

“ആതിവേതമും മകാലോകവും അണ്ടരണ്ടമും അവനിതമും വേതവിയാകരണമുള്ളിട്ട നാലു കലൈകളും നാന്മുകനോടും തന്‍തിരുനാപി കമലത്തേ പിറപ്പിത്ത പതുമനാപന്‍, പവിത്തിരമൂര്‍ത്തി, പക്തവര്‍ച്ചലന്‍, ആതിമൂര്‍ത്തി, അനന്തചയനന്‍, വിക്കിരമമായന്‍, ചക്കിരപാണി, തേവതേവന്‍, നാരായണചുവാമി ശ്രീപാതങ്കളൈ നമസ്കരിത്തോമെന്‍റവാറു”

ക്രി.പി. പതിമ്മൂന്നാംശതകത്തില്‍ പെരിയതിരുവാച്ചാന്‍പിള്ള നിര്‍മ്മിച്ച തിരുവായ്മൊഴിയുരയിലും ഈ രീതിതന്നെ അങ്ഗീകരിച്ചിരിക്കുന്നു. അടിയില്‍ കാണുന്ന വിധത്തിലാണ് അതിന്റെ ഉപക്രമം.

“ശ്രീയഃപതിയാനവെന്‍പെരുമാന്‍ പരകാരുണികതൈയാലേ ആഴ്വാര്‍കളൈ അവതരിപ്പിത്തു അമ്മുകത്താലെ ദ്രാവിഡസംസ്കൃതരൂപഗ്രന്ഥങ്കളൈച്ചെയ്തു സകലവേദാന്തസാരഭൂതമാനരഹസ്യത്രയസമ്പ്രദായത്തൈ അരുള്‍തരും ഞാലത്തിലാഴങ്കാല്‍ പട്ടിരുക്കിറ ചേതനര്‍കള്‍ സൂലഭമാകപ്പേര്‍ത്തു ഉജ്ജീവിക്കുംപടിക്കും അന്ത സമ്പ്രദായം കാലതത്വമുള്ള തനൈയും അവ്യാഹതമായിരിക്കുംപടിക്കും പണ്ണിവൈത്തു ചേതനര്‍കള്‍ക്കു മഹോപകാരകനാനാന്‍.”

എന്നാല്‍ സംസ്കൃതാസഹിഷ്ണുക്കളായ തമിഴര്‍ ഈ മണിപ്രവാളശൈലിയെ തെല്ലും ആദരിച്ചില്ല. കോയമ്പത്തൂര്‍ക്കാരനായ കളമൂര്‍ വിശ്വനാഥകവിയുടെ കീചകവധം മണിപ്രവാളം ഒരര്‍വാചീനകൃതിയാകുന്നു.

“മുത്തുക്കളാലുമിഹ നല്‍പ്പവഴങ്കളാലു-
മൊത്തുക്കലര്‍ന്തു തമിഴാലപി സംസ്കൃതേന
എത്തിക്കിലും ഭവതു ഹാരലതേവ ബാദ്ധ
പുത്തിക്കു മല്‍ക്കൃതിരിയം സുദൃശാം വിഭ്രഷാ.”

എന്നു വര്‍ണ്ണിക്കുന്നതില്‍നിന്നു മണിപ്രവാളത്തില്‍ തമിഴിനെ മുത്തും സംസ്കൃതത്തെ പവിഴവുമായി അദ്ദേഹം സങ്കല്പിക്കുന്നതായി കാണാവുന്നതാണ്.

ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തിനുള്ള വ്യത്യാസം

ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തെ സംബന്ധിച്ചുള്ള നിര്‍വചനത്തില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ടായിരുന്നു എന്നുള്ള വസ്തുത നാം മറക്കരുത്. തത്ഭവരൂപത്തില്‍‌പോലും സംസ്കൃതപദങ്ങള്‍ സ്വീകരിക്കുവാന്‍ വൈമനസ്യം പ്രദര്‍ശിപ്പിച്ച തമിഴര്‍ക്കു് ആ ഭാഷയിലെ പദങ്ങള്‍ കലര്‍ന്ന ഗ്രന്ഥങ്ങല്‍ മണിപ്രവാളമായി; തത്സമരൂപത്തില്‍പോലും സംസ്കൃതപതങ്ങള്‍ ധാരാളമായി സ്വീകരിക്കുന്നതില്‍ ഔത്സുക്യം പ്രകാശിപ്പിച്ച മലയാളികള്‍ക്കു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുടെ സമ്മേളനമാണ് മണിപ്രവാളത്തിനു വ്യവച്ഛേദകോപാധിയായിത്തീര്‍ന്നതു്. ലീലാതിലകത്തിനുമുമ്പ് കേരളീയകവികളും മണിക്കു മുത്തെന്ന് അര്‍ത്ഥം കല്പിച്ചിരുന്നു എന്ന് ആ ഗ്രന്ഥത്തില്‍ ഉദ്ധ്യതമായിട്ടുള്ളു.

“സംസ്കൃതമായിന ചെങ്ങഴിനീരും
നററമിഴായിന പിച്ചകമലരും
ഏകകലര്‍ന്നു കലമ്പകമാലാം
വൃത്തമനോജ്ഞാം ഗ്രഥയിഷ്യേതഃ”

എന്ന പദ്യത്തില്‍നിന്ന് ഊഹിക്കാവുന്നതാണ്. ചെങ്ങഴി നീര്‍പൂവിനു ചുവപ്പും പിച്ചകപ്പൂവിനു വെള്ളയുമാണല്ലോ നിറം. കല്ഹാരവും പിച്ചകവുമോ, മുത്തും പവിഴവുമോ ഇടകലര്‍ത്തി കോര്‍ത്ത ഒരു മാല അതിന്റെ വര്‍ണ്ണശബളത നിമിത്തം നയനോദ്വേഗം ജനിപ്പിക്കുന്നതിനാണ് കാരണമായിത്തീരുന്നത്. അതുപോലെ സഹൃദയഹൃദയോദ്വേഗം ജനിപ്പിക്കുക എന്നുള്ളതല്ലല്ലോ കാവ്യത്തിന്റെ പ്രയോജനം. അതിനാല്‍ ഈ വിഷയത്തില്‍ പൂര്‍വമതങ്ങളെ ഖണ്ഡിച്ചു മണിയെന്നാല്‍ പത്മരാഗമെന്ന് അര്‍ത്ഥകല്പനചെയ്തു സംസ്കൃത വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങള്‍ ഭാഷാപദങ്ങളാണെന്നു തോന്നത്തക്ക രീതിയില്‍ അവയെ സാക്ഷാല്‍ ഭാഷാപദങ്ങളുമായി സംഘടിപ്പിച്ചു രചിക്കുന്ന വാങ്മയമാണ് മണിപ്രവാളസാഹിത്യം എന്നും ഉപപാദിച്ചിരിക്കുന്നത് ഏറ്റവും സമീചീനമാകുന്നു. ഈ വിശിഷ്ടരീതിയിലുള്ള മണിപ്രവാളം കൈരളിയുടെ പ്രത്യേകസ്വത്താണെന്നുള്ളതിനു സംശയവുമില്ല. കാലാന്തരത്തില്‍ മണിപ്രവാളരചനസംബന്ധിച്ചുള്ള ഈ വക നിയമങ്ങള്‍ കവികള്‍ മറന്നു. മൊത്തത്തില്‍ സംസ്കൃതവൃത്തത്തില്‍ നിബന്ധിക്കുന്ന ഏതു പദ്യവും ആ സംജ്ഞയ്ക്കു അര്‍ഹമാകുമെന്നു അവര്‍ വിചാരിച്ചു. അവയെ സാദൃശ്യമൂലകലക്ഷണകൊണ്ടേ മണിപ്രവാളമെന്ന് വ്യവഹരിക്കാവൂ എന്നാണ് ലീലാതിലകകാരന്റെ അഭിപ്രായം ചുരുക്കത്തില്‍ കേരളീയരുടെ മണിപ്രവാളം അതിനു് അഭിമതമെന്നു തോന്നിയ പന്ഥാവിലൂടെ സ്വതന്ത്രമായി മുന്നോട്ടു പോയി. പണ്ഡിത ശ്രേഷ്ഠന്മാര്‍ സംസ്കൃതമായും സാമാന്യപണ്ഡിതന്മാര്‍ മണിപ്രവാളമായും തദിതരന്മാര്‍ പാട്ടായും ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചു. അപൂര്‍വം ചില മഹാന്മാര്‍ കുഞ്ചന്‍നമ്പ്യാര്‍ പഞ്ചേന്ദ്രോപാഖ്യാനത്തില്‍ പറയുന്നതുപോലെ

“സജ്ജനത്തിനു സംസ്കൃതക്കവി കേള്‍ക്ക കൗതുകമെങ്കിലും
ദുര്‍ജ്ജനത്തിനതിങ്കലൊരു രസമേശുകില്ലതു കാരണം,
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ.
കടുപടെപ്പടു കഠിനസംസ്കൃത വികടകടു കവികേറിയാല്‍
ഭടജനങ്ങള്‍ ധരിക്കയില്ല; തിരിക്കുമൊക്കയുമേറ്റുടന്‍.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല; വിശേഷഭ്രഷണമായ് വരും”[4]

എന്ന തത്വം മനസ്സിലാക്കി അവര്‍ എത്രമേല്‍ സംസ്കൃതജ്ഞന്മാരായിരുന്നാലും ലളിതങ്ങളായ ഭാഷാഗാനങ്ങള്‍ രചിച്ചു കൈരളിയെ ആരാധിച്ചില്ലെന്നുമില്ല.

ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങള്‍

ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങള്‍ ക്ലപ്തപ്പെടുത്തുവാന്‍ വളരെ പ്രയാസമുണ്ട്. കൊല്ലവര്‍ഷാരംഭംവരെ പ്രാചീനകാലം, കൊല്ലം 600-ാമാണ്ടുവരെ മധ്യകാലം, അതിനുമേല്‍ നവീനകാലം ഇങ്ങനെയാണ് പി. ഗോവിന്ദപ്പിള്ളയുടെ വിഭജനം. കൊല്ലം അഞ്ചാംശതകംവരെ പ്രാചീനകാലവും അതിനുമേല്‍ തുഞ്ചത്തെഴുത്തച്ഛന്റെ കാലംവരെ മധ്യകാലവും അതിനും മേല്‍ വലിയ കോയിത്തമ്പുരാന്റെ കാലംവരെ ആധുനികകാലവുമാണെന്നത്രെ പി. ശങ്കരന്‍നമ്പ്യാരുടെ പക്ഷം. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ഭാഷാസ്വരൂപസ്ഥിതി അനുസരിച്ചു നോക്കുമ്പോള്‍ ഭാഷാസാഹിത്യത്തെ പ്രാചീനമലയാളമെന്നും നവീനമലയാളമെന്നും രണ്ടായി തരംതിരിച്ചാല്‍ മതിയാകുന്നതാണെന്നും കൊല്ലവര്‍ഷം ആറാംശതകംവരേയ്ക്കും പ്രാചീന മലയാളകാലമായി ഗണിക്കാവുന്നതാണെന്നും ഗ്രന്ഥങ്ങളുടെ രൂപഭേദം അടിസ്ഥാനപ്പെടുത്തിനോക്കുമ്പോള്‍ ആദിസാഹിത്യകാലം, മണിപ്രവാളകാലം, ശുദ്ധഭാഷാകാലം എന്നിങ്ങനെ മൂന്നായി വിഭജിച്ചു കൊല്ലവര്‍ഷാരംഭത്തിന് അല്പം മുമ്പുവരെ ആദിസാഹിത്യകാലമായും അതിനുശേഷം കൊല്ലവര്‍ഷം 600-വരെ മണിപ്രവാളകാലമായും അതിനുമേല്‍ ശുദ്ധഭാഷാകാലമായും കണക്കാക്കാവുന്നതാണെന്നും പ്രസ്താവിക്കുന്നു. എല്ലാ സംഗതികളെയും പര്യാലോചിച്ചു ഞാന്‍ കൊല്ലവര്‍ഷം 700 വരെ പ്രാചീനസാഹിത്യകാലമെന്നും അതിനുമേല്‍ നവീനസാഹിത്യകാലമെന്നും അതില്‍ത്തന്നെ 1050 മുതല്‍ അദ്യതന സാഹിത്യകാലമെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തിനുമുന്‍പുവരെ പ്രാചീനസാഹിത്യകാലവും അതുമുതല്‍ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ മദ്ധ്യവയസ്കതയ്ക്കു മുമ്പുവരെ നവീനസാഹിത്യകാലവും അതിനുമേല്‍ അദ്യതന സാഹിത്യകാലവുമാണ് എന്നത്രേ എന്റെ വിവക്ഷ. ഇത്തരത്തില്‍ ഒരു കാലവിഭാഗത്തെ മുന്‍നിറുത്തിക്കൊണ്ടാണ് ഞാന്‍ ഈ പുസ്തകം രചിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഏതു വിഭജനോദ്യമവും സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാല്‍ വൈകല്യരഹിതമായി പരിണമിക്കുവാന്‍ വൈഷമ്യമുണ്ടെന്നുള്ള വസ്തുത ഞാന്‍ വിസ്മരിക്കുന്നുമില്ല.


  1. “അല്ലയോ പുരാനേ! മുരാരേ! കണ്ണാ! അവിടുന്നു തര (ധരാ) തലം അളന്നു. (പൊന്നന്‍) ഹിരണ്യകശിപുവിന്റെ (അകതാര്‍) ഹൃദയം പിളര്‍ന്നു; അനായാസേന ബാണന്റെ കൈകള്‍ അരിഞ്ഞു; (പൊരും) യുദ്ധം ചെയ്യുന്ന ദാനവന്മാരുടെ കരള്‍ എരിയുമാറാക്കി; പരമായധാമമേ! ഉരഗമായിന്‍! അവിടുന്നു കനിഞ്ഞു ഞാന്‍ ദുഃഖമാകുന്ന (പൗവം) സമുദ്രത്തില്‍ നീന്താമായിരിക്കത്തക്കവണ്ണം എനിക്കു വരം തരുമാറാകേണേ! തിരുവനന്തപുരത്ത് ഇരുന്നരുളുന്ന ആനന്തസ്വരൂപാ! ഞാന്‍ വളരെക്കാലമായി അങ്ങയുടെ (താള്‍) പാദം കുമ്പിട്ടുവരികയാണേ! എന്നര്‍ത്ഥം.
  2. ‘സന്ദര്‍ഭേ സംസ്കൃതാ ച.’ ലീലാതിലകം രണ്ടാം ശില്പം.
  3. ‘മണി’ എന്ന പദത്തിനു ചെന്തമിഴില്‍ മാണിക്യമെന്നും ഇന്ദ്രനീലമെന്നും അര്‍ത്ഥമുണ്ടു്; സംസ്കൃതത്തില്‍ അതു രത്നപര്യായം മാത്രമാണു്.
  4. ’ഭാഷയേറിവരുന്ന നല്ല മണിപ്രവാളം’ എന്ന പ്രസ്താവന ’തദുത്തമം ഭാഷാരസപ്രാധാന്യേ’ എന്നതിന്റെ നേര്‍ തജ്ജമപോലെ അത്ര ഹൃദയങ്ഗമമായി തോന്നുന്നു.