close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 03 12


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 03 12
മുൻലക്കം 1999 03 05
പിൻലക്കം 1999 03 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ആരെഴുതി. എവിടെ വായിച്ചു എന്നൊന്നും എനിക്ക് പറയാൻ മേലാ. ഒരു കൊച്ചു കഥ അതിന്റെ ആശയസവിശേഷതയാൽ എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. കാവ്യരചനാമത്സരം നടക്കുകയാണ് ഒരിടത്ത്. മത്സത്തിനെത്തിയ കവികൾ റോസാപ്പൂവിനെക്കുറിച്ചാണ് കാവ്യമെഴുതേണ്ടത്. യുവാവായ ഒരു കവി ഒരു റോസാപ്പൂ കൊണ്ടുവന്ന് പ്രാഡ്വിവാകന്മാരുടെ മുൻപിൽ വച്ചു. പനിനീർപ്പൂവിനെക്കുറിച്ചുള്ള കവിത പനിനീർപ്പൂ തന്നെയാണ്. വാക്കുകൾ കൊണ്ട് ആർക്കും പനിനീർപ്പൂവിനെ സൃഷ്ടിക്കാനാവുകയില്ല എന്നാണ് ആ കവി പരോക്ഷമായി പറഞ്ഞത്. ഒരു പ്രാഡ്വിവാകനും എതിർത്തൊന്നും പറഞ്ഞില്ല. മനുഷ്യരുടെ പെൺമക്കൾ കൃത്രിമത്വം ഉള്ളവരാണ്. ഈശ്വരന്റെ മകളായ റോസാപ്പൂവിന് നൈസർഗ്ഗികത്വമുണ്ട്. മനുഷ്യസന്തതികൾക്ക് ഈശ്വരപുത്രിയോട് മത്സരിക്കാനാവില്ല. ആർജന്റൈൻ സാഹിത്യകാരനായ ഹോർഹേ ലൂയിസ് ബോർഹേസിന്റെ (Jorge Luis Borges, 1899–1986) ഓരോ കഥയും പനിനീർപ്പൂവാണ്. ഏതു നിരൂപകനെഴുതിയാലും അതിന്റെ ഭംഗിയും സൗരഭ്യവും സ്പഷ്ടമാക്കാനൊക്കുകയില്ല. എവയെല്ലാം സമാഹരിച്ച് “Collected Fictions” എന്ന പേരിൽ Allen Lane, The Penguin Press പ്രസിദ്ധീകരിച്ചിരിക്കുന്നു. Andrew Hurley–യുടെ പുതിയ തർജ്ജമ (pages 565). ഈ തർജ്ജമ 1999-ലാണ് പ്രകാശിപ്പിച്ചത്. ഇതിന് മുൻപ് 1962-ൽ ഫീക്സ്യോൻസ് (Ficcions) എന്ന പേരിൽ ചില കഥകളുടെ സമാഹാരം അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തി. അതിനുശേഷം ‘Labyrinths’ എന്ന പെരിൽ ബോർഹേസിന്റെ ചില കഥകളൂം അർത്ഥവാദകഥകളും ഉപന്യാസങ്ങളൂം 1964-ൽ ഒറ്റഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. ആ പുസ്തകം തന്നെ പെൻഗ്വിൻ ബുക്ക്സ് 1970-ൽ പ്രസാധനം ചെയ്തു. ഈ ഭാഷാന്തരീകരണങ്ങളുടെ അനുപയുക്തത്വം തോന്നിയിട്ടാവാം, എല്ലാക്കഥകളും ഒരുമിച്ച് വായനക്കാർക്ക് നൽകണമെന്ന ആഗ്രഹം ഉണ്ടായതുകൊണ്ടാവാം ആൻഡ്രൂ ഹർലി നൂതന ഭാഷാന്തരീകരണത്തിന് സന്നദ്ധനായത്. അദ്ദേഹത്തിന്റെ യത്നം എത്രകണ്ട് സഫലമായിയെന്ന് വ്യക്തമാക്കാൻ സ്പാനിഷ് അറിയാൻ പാടില്ലാത്ത എനിക്കാവില്ല. ബോർഹേസിന്റെ സ്പാനിഷ് അതിസുന്ദരമാണെന്ന് പല നിരൂപകരും എഴുതിയത് ഞാൻ കണ്ടിട്ടുണ്ട്. അക്കാര്യം സ്പാനിഷും ഇംഗ്ലീഷുമറിയാവുന്നവർക്ക് വിട്ടുകൊടുത്തിട്ട് ഞാൻ ബോർഹേസിന്റെ സാഹിത്യത്തിലേക്ക് കടക്കട്ടെ.

പനിനീർപ്പൂവിന് സദൃശമാണ് ബോർഹേസിന്റെ കഥയെന്ന് ഞാൻ പറഞ്ഞെങ്കിലും അത് വികാരത്തിന്റെ ആവിഷ്കാരമാണെന്ന് ഒരിക്കലും കരുതാൻ വയ്യ. ജീവനുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ ഇല്ലേയില്ല. സുപ്രധാനങ്ങളായ ജീവിതസംഭവങ്ങൾ അദ്ദേഹം പ്രതിപാദിക്കുന്നില്ല. ചതുരംഗപ്പലകയിലെ കരുക്കളെപ്പോലെയാണ് അദ്ദേഹത്തിന്റെ കഥാപത്രങ്ങളെന്നും, അവയെ അങ്ങോട്ടുമിങ്ങോട്ടും നീക്കുന്ന പ്രവൃത്തിയേ അദ്ദേഹം ചെയ്യുന്നുള്ളുവെന്നും പല മാർക്സിസ്റ്റ് നിരൂപകരും പറയുന്നു. ഇവയെല്ലാം ശരിയാണുതാനും. പിന്നെ എവിടെയാണ് അദ്ദേഹത്തിന്റെ അന്യാദൃശസ്വഭാവമിരിക്കുന്നത്? ധൈഷണികമായ പര്യവേക്ഷണത്തിൽ ബോർഹേസിനെ സമീപിക്കാൻ പോലും വേറൊരു സാഹിത്യകാരനും കഴിഞ്ഞിട്ടില്ല എന്നതിലാണ് സവിശേഷത. ആ അന്വേഷണം പരകോടിയിലെത്തിച്ച് ബോർഹേസ് വയനക്കാർക്ക് അത്യന്താഹ്ലാദം ജനിപ്പിക്കുന്നു. ആ ആഹ്ലാദത്തിൽ വീഴുന്ന വായനക്കാരന് അക്കഥകളിൽ മൂല്യപ്രകീർത്തനമില്ലല്ലോ എന്ന ഓർമ്മ പോലും ഉണ്ടാകുന്നില്ല.

ബോർഹേസിന്റെ പ്രഖ്യാതങ്ങളായ കഥകളിൽ അദ്വിതീയമാണ് ‘Tion, Uqbar, Orbis Tertius’ എന്നത്. ഒരു രഹസ്യ സംഘടന മറ്റാർക്കും അറിയാൻ വയ്യാത്തവിധം അതിന്റെ സ്വാധീനത ലോകജനതയിൽ ചെലുത്തിയാൽ ഫലമെന്തായിരിക്കും? ജനങ്ങൾ അതു സഹർഷം സ്വീകരിക്കും. സ്വീകരിക്കുന്നവർ അതിൽപ്പെട്ട് പരതന്ത്രരായാലും തങ്ങൾ സ്വതന്ത്രരാണെന്നേ അവർക്ക് തോന്നൂ. അത് യഥാതഥ്യമാണെന്ന് അവർ കരുതും. അങ്ങനെ അവർക്ക് മാർഗ്ഗഭ്രംശം ഉണ്ടകുകയും ചെയ്യും. ഈ രഹസ്യ സഘടന വിശ്വവിജ്ഞാനകോശത്തിന്റെ അവസാനത്തിൽ ആർക്കുമറിയാൻ പാടില്ലാത്ത ഉക്സർ എന്നൊരു പ്രദേശത്തെക്കുറിച്ച് ഒരു

ലേഖനം ചേർത്തു വയ്‌ക്കുന്നു. ബോർഹേസും അദ്ദേഹത്തിന്റെ സ്നേഹിതനായ ബീഓയീ കാസാറേസും (Bioy Casares. b. 1914 ആർജന്റൈൻ സാഹിത്യകാരൻ. 1990-ൽ തെർബാൻതേസ് (Cervantes) സമ്മാനം നേടി. സ്‌പാനിഷ് സമ്മാനങ്ങളിൽ പ്രമുഖസ്ഥാനമാണിതിനു്.) കൂടിയാണ് ഈ ലേഖനം കണ്ടുപിടിച്ചത്. വിശ്വവിജ്ഞാനകോശത്തിന്റെ മറ്റുപ്രതികളിൽ ഈ ലേഖനമില്ല താനും. രഹസ്യസംഘടനയുടെ കുത്സിത പ്രവർത്തനം.

1937 സെപ്റ്റംബറിൽ ഹെർബർട്ട് ആഷ് (Herbert Ashe) ബോർഹേസിന് പരിചയമുണ്ടായിരുന്ന ഒരാൾ — അൻയൂറിസത്താൽ (രക്‌തധമനിയുടെ വീർക്കലാണ് aneurysm) മരിച്ചു. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ആഷിനു ബ്രസീലിൽ നിന്ന് ഒരു പാർസൽ കിട്ടിയിരുന്നു. ഹോട്ടൽ ബാറിൽ അയാൾ ഇട്ടിട്ടുപോയ അതു മാസങ്ങൾ കഴിഞ്ഞ് ബോർഹേസിനു കിട്ടി. Encyclopedia of Tlon ആയിരുന്നു ആ പാർസൽ:ഉക്‌സർ പ്രദേശത്തെ ജനങ്ങൾക്കു മാത്രമറിയാവുന്ന റ്റ്‌ലോൺ ഗ്രഹത്തെക്കുറിച്ചുള്ള വിശ്വവിജ്ഞാനകോശം. ആ ഗ്രഹത്തിലെ ഭാഷയുടെ പ്രാഥമിക ഏകകം ക്രിയയല്ല. ഒറ്റ് സിലബ്ലായ നാമവിശേഷണമാണ്. നാമവിശേഷണങ്ങൾ കോർത്താണ് ആ അജ്ഞാതഗ്രഹത്തിലെ ആളുകൾ നാമങ്ങളുണ്ടാക്കിയിരുന്നത്. ’ചന്ദ്രൻ’ എന്ന് ആരും പറയുകയില്ല. ’aerial-bright above dark-round’ എന്നോ ’soft-amberish-celestial’ എന്നോ പറയും.

പ്രപഞ്ചത്തെ മാനസിക പ്രവർത്തനമായി കണ്ട അവർക്കു മനഃശാസ്ത്രമല്ലാതെ വേറൊരു ശാസ്ത്രമില്ല. ചിന്താപദ്ധതികളില്ല. റ്റ്‌ലോണിലെ ഒരു ദർശനം കാലം എന്നത് ഇല്ലെന്നു പറയുന്നു. വർത്തമാനം അനിർവ്വചനീയം. അനിശ്ചിതം. ഭാവി എന്നത് പ്രതീക്ഷ എന്നതല്ലാതെ സത്യാത്‌മകമല്ല. വർത്തമാനകാലത്തെ ഒരോർമ്മയെന്നല്ലാതെ ഭൂതകാലത്തിന് ഉണ്മയില്ല. (Russell, The Analysis of Mind, 1921. P. 159, posits that the worldwas created only moments ago, filled with human beings who ’remember’ an illusory past എന്ന് തർജ്ജമക്കാരന്റെ അടിക്കുറിപ്പ്.)

അവരുടെ സാഹിത്യത്തിനുമുണ്ട് സവിശേഷത. പുസ്തകങ്ങൾ എഴുതിയവരുടെ പേരുകൾ അവയിലില്ല. സാഹിത്യമോഷണം എന്നൊരാശയമേ അവർക്കില്ല. എല്ലാപ്പുസ്തകങ്ങളും ഒരാളിന്റേതാണെന്നു സങ്കൽപം. സാദൃശ്യമില്ലാത്ത രണ്ടു പുസ്തകങ്ങളെടുക്കൂ. Tao Te Ching എന്നതും 1001 Nights എന്നതും. ഒരു ഗ്രന്ഥകാരൻ രചിച്ചതാണ് രണ്ടുമെന്ന് അവർ വിചാരിക്കുന്നു. ഈ ഗ്രഹത്തിലെ രഹസ്യസിദ്ധാന്തം നമ്മുടെ ലോകത്ത് എന്തെന്നില്ലാത്ത സ്വാധീനത ചെലുത്തുന്നു. അതിന്റെ ഫലമായി ലോകം തന്നെ മാറിപ്പോകുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു ബോർഹേസ് കഥ അവസാനിപ്പിക്കുന്നു. നാസ്‌തികളുടെ സിദ്ധാന്തങ്ങൾ ലോകത്തെ നശിപ്പിക്കുന്നതിന്റെ ചിത്രം ബോർഹേസിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം എന്ന് ഞാൻ വിചാരിക്കുന്നു. നമ്മൾ യാഥാതഥ്യമെന്ന് വിചാരിക്കുന്നതൊക്കെ ഉൻമാദത്തിലേക്കു നമ്മെ കൊണ്ടുചെല്ലുന്നു എന്നും അദ്ദേഹം കരുതുന്നുണ്ടാവാം.

’സ്ഥാലീപുലാകന്യായം’ എന്നു പറയാറുണ്ടല്ലോ. അതനുസരിച്ച് ഒരു കഥയെക്കുറിച്ചു മാത്രം പറഞ്ഞ് ഞാനിതു അവസാനിപ്പിക്കട്ടെ. അന്യാദൃശമായ ബുദ്ധിവൈഭവം! അന്യാദൃശമായ ധൈഷണിക പ്രതിഭ! വിശ്വസാഹിത്യത്തിന്റെ അന്തരീക്ഷത്തിൽ സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കുന്നു ബോർഹേസ്. (കേരളത്തിലെങ്ങും കിട്ടാനില്ലാത്ത ഈ ഉജ്ജ്വലഗ്രന്ഥം എനിക്കു വായിക്കാൻ തന്നത് സ്വതേയുള്ള ഹൃദയസമ്പന്നത ഉത്‌കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ പാരായണം കൊണ്ട് വർദ്ധിച്ച ശ്രീ. സുരേഷ് കുറുപ്പ് എം.പി.യാണ്. അദ്ദേഹത്തിന്റെ സൗജന്യമാധുര്യം ആസ്വദിച്ച് ഞാൻ അവനതശിരസ്‌കനായി നില്‌ക്കുന്നു.)

ചോദ്യം, ഉത്തരം

മനുഷ്യരുടെ പെൺമക്കൾ കൃത്രിമത്വം ഉള്ളവരാണ്. ഈശ്വരന്റെ മകളായ റോസാപ്പൂവിനു നൈസ്സർഗ്ഗികത്വമുണ്ട്. മനുഷ്യ സന്തതികൾക്ക് ഈശ്വരപുത്രിയോട് മത്സരിക്കാനാവില്ല.


Symbol question.svg.png നിരൂപകൻ വിചാരിച്ചാൽ കവിക്കു കീർത്തിയുണ്ടാകുമോ?

അമേരിക്കയിലെ ഏതോ ഒരു സർവകലാശാലയിൽ പ്രഫെസറായിരുന്ന അലൻ ബ്ലൂം പറഞ്ഞ വാക്യങ്ങളാണ് താങ്കളുടെ ചോദ്യത്തിനു മറുപടിയായി നല്‌കുന്നത്. പുരുഷന്റെ മുലക്കണ്ണ് സ്‌ത്രീയുടെ മുലക്കണ്ണുപോലെ വലുതാക്കാം നിയമം കൊണ്ട്. പക്ഷേ പുരുഷന്റെ മുലയിൽനിന്നു പാലു വരില്ല.

Symbol question.svg.png ഏറ്റവും വലിയ അദ്ഭുതമേത്?

കാലത്ത് ഉണർന്നെഴുന്നേല്‌ക്കുമ്പോൾ താൻ ജീവിച്ചിരിക്കുന്നല്ലോ എന്ന് വ്യക്തിക്കു സ്വയം തോന്നുന്നതാണ് അദ്ഭുതവികാരത്തിന് ആസ്‌പദം.

Symbol question.svg.png നിങ്ങൾ വൈരൂപ്യം മാത്രമേ കാണുന്നുള്ളോ?

ചിത്രശലഭം അതിന്റെ വർണ്ണോജ്വലത ലോകത്തിനു നല്കുന്നു. പനിനീർപ്പൂവു സൗരഭ്യം കൊണ്ട് നമ്മളെ ആഹ്ലാദിപ്പിക്കുന്നു. മിന്നൽക്കൊടി അന്തരീക്ഷത്തിൽ സുവർണ്ണരേഖകൾ വരച്ചു നമുക്കു അസുലഭാനുഭൂതി നൽകുന്നു. ഇവയൊക്കെ ഉൽകൃഷ്ടങ്ങളാണെന്നു കരുതുന്നയാൾ വൈരൂപ്യം മാത്രം കാണുന്നവനാണെന്നു പറയാമോ?

Symbol question.svg.png കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഇനിയൊന്നും പുലഭ്യം പറയാനില്ലേ?

താങ്കൾ ക്ഷമിക്കണം. സാത്ത്വികനായിരുന്ന കുട്ടികൃഷ്ണമാരാരെ ഞാൻ പുലഭ്യം പറഞ്ഞതേയില്ല. ഇനി വിമർശനാത്‌മകമായി ഒന്നും പറയുകയുമില്ല.കാരണം ഡോക്‌ടർ കെ. രാജശേഖരനായർ കലാകൗമുദിയിലെഴുതിയ രണ്ടു നല്ല ലേഖനങ്ങൾ ഞാൻ വായിച്ചു എന്നതാണ്. അവ വായിച്ചപ്പോഴാണ് കുട്ടികൃഷ്ണമാരാരുടെ ദയനീയമായ അന്ത്യത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്. അത്രത്തോളം കഷ്ടപ്പെട്ടു മരിച്ച അദ്ദേഹത്തെ സാഹിത്യത്തിന്റെ പേരിലായാലും കുറ്റപ്പെടുത്തുന്നത് ശരിയായില്ല എന്ന് എനിക്കു തോന്നുന്നു. പശ്ചാത്താപഭരിതമായ ഹൃദയത്തോടുകൂടിയാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്.

Symbol question.svg.png മലയാളസാഹിത്യമെങ്ങനെ?

തികച്ചും ശാന്തം. പക്ഷേ നിരൂപകർ ബഹളം കൂട്ടിക്കൊണ്ടിരിക്കുന്നു.

Symbol question.svg.png വള്ളത്തോൾ കവിയല്ലെന്ന് എനിക്കഭിപ്രായം. ഞാൻ അതു സ്ഥാപിക്കാൻ പുസ്തകമെഴുതുന്നു. വല്ലതും പറയാനുണ്ടോ നിങ്ങൾക്ക്?

നക്ഷത്രത്തെനോക്കി കല്ലെറിയുന്ന കുട്ടിയെപ്പോലെയാണു നിങ്ങൾ.

Symbol question.svg.png മറ്റുള്ളവരുടെ ദോഷം പറയുന്നതു ശരിയാണോ?

ശരിയല്ല. ഈ ലോകത്തു വിഭിന്നതകളേയുള്ളൂ. കള്ളിച്ചെടി നിങ്ങളുടെ കാലിൽ മുറിവേല്‌പിക്കുന്നു. പിച്ചിപ്പൂ പരിമളംകൊണ്ടു നിങ്ങളെ ആഹ്ലാദിപ്പിക്കുന്നു. പ്രകൃതിയിലെ ഈ വിഭിന്നത മനുഷ്യരിലുമുണ്ട്. ഒരാൾ സാത്ത്വികൻ. മറ്റൊരാൾ താമസസ്വഭാവമുള്ളവൻ. ഇതു ഗ്രഹിച്ചാൽ നമുക്കു ആരെയും കുറ്റപ്പെടുത്തേണ്ടതായി വരില്ല. ഞാൻ പണ്ട് മറ്റുള്ളവരെ ദുഷിച്ചിരുന്നു.ഇന്നു പരിപാകമുണ്ട് ഹൃദയത്തിന്. ആരെക്കുറിച്ചും ഞാൻ ദോഷം പറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. എനിക്കു തെറിക്കത്തുകൾ അയയ്‌ക്കുന്നവരോടും ടെലി


ഫോണിൽ വിളിച്ച് അസഭ്യം പറയുന്നവരോടും ദേഷ്യപ്പെടാതെ ഞാൻ സംസാരിക്കുന്നു. അവരെക്കുറിച്ച് എതിരായി ഒരക്ഷരം പോലും ഞാൻ എഴുതുന്നില്ല.

പ്രകൃതി

ലോറൻസ് ഡുറലിന്റെ ഒരു പുസ്തകത്തിൽ മനുഷ്യൻ ഭൂവിഭാഗത്തിന്റെ ആവിഷ്കാരമാണെന്ന് പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. ഒരുദാഹരണവും അദ്ദേഹം നല്കിയെന്നാണ് സ്മരണ എന്നോടു പറയുന്നത്. ഫ്രാൻസിലെ ജനതയെയാകെ ഒറ്റയടിക്ക് നശിപ്പിച്ചിട്ട് വിദേശത്തുള്ളവരെ അവിടെക്കൊണ്ടുവന്നു പാർപ്പിച്ചാൽ ഏതാനും മാസങ്ങൾ കൊണ്ട് അവർക്കു പഴയ ഫ്രഞ്ച് ജനതയുടെ സ്വഭാവസവിശേഷതകളൊക്കെ ഉണ്ടാകുമത്രേ. പ്രകൃതിക്കു അമിത പ്രാധാന്യം ഡുറൽ നല്കുന്നുവെന്നേ നമ്മൾ ഇതിൽ നിന്നു മനസ്സിലാക്കേണ്ടതുള്ളൂ. ഡി.എച്ച്. ലോറൻസും ഏതാണ്ട് ഈ മതക്കാരൻ തന്നേ. ചിലപ്പോൾ നമ്മൾ മുകളിലേക്കു നോക്കുകയും മരത്തിൽ കാട്ടുപ്രാവുകളെ കാണുകയും ചെയ്താൽ അല്ലെങ്കിൽ മരങ്കൊത്തി മനുഷ്യത്വരഹിതമായ -മനുഷ്യത്വപൂർണ്ണമായ കൊട്ടുവടി പ്രയോഗം നടത്തുന്നതു പൊടുന്നനെ ദർശിക്കുകയും ചെയ്താൽ നമ്മളെപോലെതന്നെ മരവും ദാർഢ്യത്തോടുകൂടി അവകാശസ്ഥാപനം നടത്തുകയാണെന്നു തോന്നും. മരം ജീവൻ ബഹിർഗ്ഗമിപ്പിക്കുന്നു. നമ്മളും അങ്ങനെ തന്നെ. മരത്തിന്റെ ജീവൻ നമ്മളിലേക്കു സംക്രമിക്കുന്നു: എന്റേത് മരത്തിലേക്കും (D.H. Lawrence, Phoenix, 1936, page 25, Penguin Books — ആശയസംഗ്രഹം). വേഡ്സ്‌വർത്തിന്റെ പാൻതീയിസത്തിൽ (Pantheism) ഞാനൊരുകാലത്തു വിശ്വസിച്ചിരുന്നു. ഇന്ന് ആ വിശ്വാസമില്ല. മനുഷ്യന്റെ സ്വത്വശക്തി പ്രകൃതിയെ ലംഘിച്ച് ബഹി:പ്രകാശനം നടത്തുന്നു എന്നാണ് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത്. ചന്ദ്രനിൽ കാലുകുത്തിയ അമേരിക്കക്കാരൻ. റിലേറ്റിവിറ്റി സിദ്ധാന്തത്തിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ. ഹാംലിറ്റ് എഴുതിയ നാടകകാരൻ. ഭാരതത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാവ് ഇവരൊക്കെ പ്രകൃതിയെ ലംഘിച്ച് സ്വത്വങ്ങളുടെ അസാധാരണങ്ങളായ ശക്തിവിശേഷങ്ങൾ പ്രകടിപ്പിച്ചവരാണ്. പ്രകൃതി അനുഗ്രഹദായകമല്ല. തീരെ ദുർബ്ബലങ്ങളായ മനുഷ്യാവയവങ്ങൾക്കു വേണ്ട സുരക്ഷിതത്വം പ്രകൃതി നല്കിയിട്ടില്ല (ഉദാഹരണം വൃക്ഷങ്ങൾ). അതുകൊണ്ട് കൃത്രിമമായവയെ നശിപ്പിച്ച് പ്രകൃതിയുമായി യോജിക്കാൻ വേണ്ടി ഒരുത്തൻ വീട് ഉപേക്ഷിച്ചു പോകുന്ന കഥ (കെ. ഉഷ എഴുതിയത്. ‘മണ്ണിന്റെ മണം’, കുങ്കുമം വാരിക) എനിക്ക് ആഹ്ലാദം നല്കിയില്ല. എങ്കിലും കഥയിലെ ആശയത്തോടു യോജിക്കാതെതന്നെ ഞാൻ അവരുടെ കഥ വായിച്ചു. തന്റെ വിചാരത്തെ ഭേദപ്പെട്ട രീതിയിൽ ശ്രീമതി ആവിഷ്കരിച്ചു എന്നു ഗ്രഹിക്കുകയും ചെയ്തു.

ശുഷ്കരചന

പുരുഷനു പ്രായം എത്രയുമാകട്ടെ. അയാളെ സെക്സ് പീഡിപ്പിച്ചുകൊണ്ടിരിക്കും. അനുകൂല സന്ദർഭങ്ങളുണ്ടാകുമ്പോൾ അതിനു ബഹി:പ്രകാശനം സംഭവിക്കും.

എന്റെ ഒരു ബന്ധു വലിയ ബുദ്ധിമാനായിരുന്നു. ഏതേതു മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ ബുദ്ധിശക്തി വ്യാപരിച്ചുവെന്നും അതിന്റെ ഫലങ്ങൾ എത്രകണ്ട് ആദരണീയങ്ങളായിരുന്നുവെന്നും വ്യക്തമാക്കിയാൽ ആളാരാണെന്ന് അറിയും മറ്റു ബന്ധുക്കൾ. അതുകൊണ്ട് ഞാൻ മൗനം അവലംബിക്കട്ടെ ആ വിഷയത്തെക്കുറിച്ച്. ഒരു ദിവസം ഞാൻ എൻ. ഗോപാലപിള്ള സാറിന്റെ വീട്ടിൽ ചെന്നപ്പോൾ “എന്റെ ആ ബന്ധുവിനെ സാറിനറിയാമോ?”എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അറിയാമെന്നോ? ഞങ്ങൾ സ്നേഹിതന്മാരായിരുന്നു.” എന്നിട്ട് അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം പ്രകടീഭവിച്ച സന്ദർഭങ്ങളൊക്കെ സാർ വിവരിച്ചു. ഒടുവിൽ ഇങ്ങനെയും: “പക്ഷേ അയാൾക്കൊരു ദോഷമുണ്ടായിരുന്നു. സുന്ദരികളും കുലീനകളുമായ സ്ത്രീകളെക്കണ്ടാൽ അയാൾക്കു താൽപര്യമില്ലായിരുന്നു. ഹരിജനയുവതികൾ, പരിചാരികമാർ ഇവരിൽ അയാൾക്കു അസാധാരണമായ താല്പര്യം. അനിയതമായ സെക്സ്. സെക്‌ഷ്വൽ ഗ്ലാൻഡ്‌സിന്റെ ആക്റ്റിവിറ്റിയാൽ സംഭവിക്കുന്നതാണ്. പക്ഷേ അയാൾക്കു നല്ല സ്ത്രീകളെ വേണ്ട വേലക്കാരികളേയും അയാൾ താമസിച്ച കോളനികളിലെ ചുമടെടുപ്പുകാരികളേയും മതി എന്നതു ഏതു സെക്സ് ഗ്ലാൻഡ്‌സിന്റെ ആക്റ്റിവിറ്റിയാണെന്ന് എനിക്കറിഞ്ഞുകൂടാ.” എന്റെ ബന്ധുവിന്റെതു ലൈംഗികവൈകൃതമാണെന്നു മാത്രം ധരിച്ചാൽ മതി. പുരുഷനു പ്രായം എത്രയുമാകട്ടെ. അയാളെ സെക്സ് പീഡിപ്പിച്ചുകൊണ്ടിരിക്കും. അനുകൂല സന്ദർഭങ്ങളുണ്ടാകുമ്പോൾ അതിനു ബഹി:പ്രകാശനം സംഭവിക്കും. അത്തരത്തിലൊരു സംഭവമാണ് ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി ‘ഗൈഡ്’ എന്ന കഥയിൽ അനാവരണം ചെയ്യുന്നത്. (കഥ ദേശാഭിമാനി വാരികയിൽ) പ്രായം കൂടിയ ഒരവിവാഹിതൻ ആകർഷകത്വമുള്ള ഒരു യുവതിയെക്കണ്ട് തൽപ്പരനായിത്തീരുന്നു. അവളോടു വിവാഹകാര്യം പറയുന്നതിനു മുൻപ് അവൾ അയാളെ വിട്ടുപോകുന്നു. വിഷയസ്വീകാരത്തിലോ ആവിഷ്കാരരീതിയിലോ കൃഷ്ണൻകുട്ടിക്ക് ‘ഒറിജിനാലിറ്റി’ ഇല്ല.

സൗന്ദര്യത്തിന്റെ ഒരു കണികയെങ്കിലും വീണു കഥയ്ക്കു ആർദ്രത വരുന്നില്ല. ഉദാത്തങ്ങളായ ചിന്തകളോ വികാരങ്ങളൊ ഇല്ല. ശുഷ്കമായ രചന.

* * *

സാധാരണ മനുഷ്യനെ ചിത്രീകരിക്കുന്ന മഹാനായ കലാകാരൻ അയാളെ ക്ഷുദ്രത്വത്തിൽ നിന്നുയർത്തി ഒരു സമുന്നതമണ്ഡലത്തിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇലീച്ചിന്റെ മരണം’ എന്ന നിസ്തുലമായ കഥ നോക്കുക. അതിലെ കഥാപാത്രം ക്ഷുദ്രത്വമുള്ള ഒരു സാധാരണ മനുഷ്യൻ. പക്ഷേ അയാളെ ടോൾസ്റ്റോയി ഒരു ഉത്തുംഗമണ്ഡലത്തിൽ കൊണ്ടുചെല്ലുമ്പോൾ അയാൾ നിസ്തുല കഥാപാത്രമാകുന്നു. കഥ നിസ്തുല കലാസൃഷ്ടിയാകുന്നു.

നിരീക്ഷണങ്ങൾ

മഹാകവി വള്ളത്തോളാണ് പുഴ. തടാകം ഇവയെക്കുറിച്ച് ഏറെക്കവിതകൾ എഴുതിയത്. ‘ഒരു തോണിയാത്ര’, തിരൂർ പൊന്നാനിപ്പുഴ’, ‘ഭാരതപ്പുഴ’ ഇങ്ങനെ പല കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. നദിയുടെ തരംഗിത സ്വഭാവം ആ കവിതകൾക്കുമുണ്ട്.

“ഇളനീരിലെ വെള്ളമൊത്ത തണ്ണീ
രിളകിക്കൊണ്ടൊഴുകും മൃദുസ്വനത്താൽ
നിള നല്ലൊരു പാട്ടുകാരി പോലേ
കളസംഗീതസുഖം ചെവിക്കണപ്പൂ”

എന്നു കേൾക്കുമ്പോൾ ഭാരതപ്പുഴയുടെ ചലനാതമകത്വവും അതിനോടു ബന്ധപ്പെട്ട നിസ്വനവും നമ്മൾക്കനുഭവപ്പെടുന്നു. ജലത്തിന്റെ ഭംഗിയും ചലനവും വള്ളത്തോൾ ശൈലിക്കു വരാൻ ഹേതു അദ്ദേഹത്തിന്റെ ഈ ജലസ്നേഹമല്ലേ എന്നു സംശയിക്കണം.

“മരു ദയനമനോജ്ഞപീഠഭാക്കായ്-
ത്തരുലതികാസുമപല്ലവാദിയിങ്കൽ
അരുണകിരണതൂലികാശതത്താൽ
സുരുചിരമാം പല ചായമിട്ടിടാനോ

എന്ന് കവി എഴുതുമ്പോൾ അത് ജലവർണ്ണനയല്ലെങ്കിലും ശൈലിക്ക് ജലത്തിന്റെ ദ്രവാവസ്ഥയും ഭംഗിയും. മലകളെ ഇഷ്ടപ്പെടുന്ന കവിയുടെ ശൈലി കഠിനസ്വഭാവമുള്ളതായിരിക്കും. ജി. ശങ്കരക്കുറുപ്പ് കടലിനേക്കാൾ മലകളെയാണോ സ്നേഹിച്ചിരുന്നത്?

  • താൻ ജോലി ചെയ്യുന്ന ദേശത്തിന്റെ ലഹരിക്കടിമപ്പെട്ട് കഴിഞ്ഞിരുന്ന എന്റെ ജനയിതാവ് തിരുവനന്തപുരത്തെ സയൻസ് കോളേജിൽ പഠിച്ചിരുന്ന എനിക്ക് പണമയച്ചുതരികയില്ലായിരുനു. എന്നും പോസ്റ്റ്മാൻ വരുന്ന സമയം നോക്കി ഞാൻ കോളേജിന്റെ മുൻവശത്ത് വന്നുനിൽക്കുമായിരുന്നു, മണിയോർഡറിനു വേണ്ടി. എന്നെ പതിവായി ആ സമയത്ത് കാണുന്ന പ്രിൻസിപ്പൽ ‘എന്താ നിങ്ങളിവിടെ ഈ സമയത്ത് പതിവായി നിൽക്കുന്നത്?’ എന്നു ചോദിച്ചു. ഞാൻ സത്യം പറഞ്ഞു. അപ്പോൾ അദ്ദേഹം: ‘Waiting for the money order that will not come?” എന്ന് ചോദിച്ചിട്ട് പോയി. ഇന്ന് ഉറക്കം വരാത്ത രാത്രിയിൽ കിടക്കുന്ന ഞാൻ എന്നോടുതന്നെ ചോദിക്കുന്നു: ‘Are you waiting for sleep that will never come?”

ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളം എം. എ. ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പഠിപ്പിക്കാൻ ചെന്ന അധ്യാപകർക്ക് അദ്ദേഹത്തിന്റെ (ചങ്ങമ്പുഴയുടെ) പതിനായിരത്തിലൊരംശം കഴിവ് ഇല്ലായിരുന്നു.

  • അദ്ധ്യാപകനെക്കാൾ സമർഥരായ വിദ്യാർത്ഥികൾ ക്ലാസ്സിൽ ഉണ്ടായിരിക്കുക എന്നത് സർവ്വസാധാരണമാണ്. പിൽക്കാലത്ത് റിസർവ്വ് ബാങ്ക് ഗവർണ്ണറായ രമണൻ (വെങ്കടരമണൻ) തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫിസിക്സ് അദ്ധ്യാപകൻ ബ്ലാക്ക് ബോർഡിൽ പ്രൊബ്ലം ചെയ്തിടുമ്പോൾ രമണൻ എഴുന്നേറ്റ് നിന്ന് ’Sir you are wrong there’ എന്നു പറയുമായിരുന്നുവെന്ന് ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീട് രമണൻ തന്നെ അത് ശരിയായി ബോർഡിൽ എഴുതിക്കാണിക്കുമായിരുന്നത്രേ. എന്റെ ശിഷ്യന്മാരെത്രയോ പേർ ഐ.എ.എസ്സ്. ഉദ്യോഗസ്ഥരായിട്ടുണ്ട്. അവർ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഞാൻ അവരെക്കാൾ കേമനാണെന്ന് കരുതിയിട്ടില്ല. ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളം എം.എ. ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പഠിപ്പിക്കാൻ ചെന്ന അധ്യാപകർക്ക് അദ്ദേഹത്തിന്റെ (ചങ്ങമ്പുഴയുടെ) പതിനായിരത്തിലൊരംശം കഴിവ് ഇല്ലായിരുന്നു. എങ്കിലും അവർ ആ പ്രതിഭാശാലിയുടെ ഉത്തരക്കടാലാസ്സുകൾ നോക്കി മാർക്കിട്ടിരുന്നു. ചിത്രകലയുടെ ചരിത്രമെഴുതിയ വാസ്സാറീ (vasari) പറയുന്ന ഒരു സംഭവം ഞാൻ ഓർമ്മിക്കുന്നു. ഗുരുനാഥൻ വരച്ച ചിത്രം പരിപൂർണ്ണമായില്ല. അദ്ദേഹം എവിടെയോ പോയപ്പോൾ ശിഷ്യൻ മീക്കലാഞ്ചലോ അതിൽ വിദഗ്ദ്ധമായി ചിലത് കൂട്ടിച്ചേർത്തു ബ്രഷെടുത്ത്. ഗുരുനാഥൻ തിരിച്ചെത്തിയപ്പോൾ പറഞ്ഞു: “കുട്ടിക്ക് എന്നേക്കാൾ ഇതൊക്കെ അറിയാം.”
  • സാഹിത്യകാരൻ എന്തോ എഴുതിക്കൊണ്ടിരുന്നപ്പോൾ അയാളുടെ ഭാര്യ ചെന്ന് പറയുകയായി: “ഇന്നാണ് ഹൗസ്‌ലോണിന്റെ മാസം തോറുമുള്ള പണം കൊടുക്കേണ്ടത്”. ഭർത്താവിന് വല്ലാത്ത ദേഷ്യം വന്നു. അയാൾ എഴുതിക്കൊണ്ടിരുന്ന പാർക്കർ പേന കടലാസ്സിൽ ആഞ്ഞുകുത്തി. പേനയുടെ നിബ്ബ് നാലു കഷണങ്ങളായി. കടലാസ്സ് കീറി. മഷി അയാളൂടെ മുണ്ടിലും ഷേർട്ടിലും വീണു. ഇത്രമാത്രം ദേഷ്യപ്പെടാൻ ഭാര്യ ഒന്നും ചെയ്തില്ല. ഒരു കണക്കിൽ അവർ അയാളെ സഹായിക്കാനാണ് വന്നത്. ഹൗസിങ് ബോർഡ് വീടും പുരയിടവും ലേലത്തിനു വച്ചാൽ അപമാനം അയാൾക്കാണ്. എങ്കിലും സ്വഭാവവൈകല്യം കൊണ്ട് അയാൾ പേന കുത്തിപ്പൊട്ടിച്ചു. ഇതുപോലെ ആയിരമായിരം വികൃതചേഷ്ടകൾ ആ സ്ത്രീ കണ്ട് അയാളോടൊരുമിച്ച് ജീവിച്ചു. സഹിഷ്ണുതയാണ് ആ സ്ത്രീക്കുണ്ടായതെന്ന് വിചാരിക്കരുത്. നമ്മൾ ജന്തുശാലയിൽ പോകുന്നു. ഹിപ്പോപ്പൊട്ടാമസ്സിനെ ആദ്യമായി കാണുന്നു. പേടി, വെറുപ്പ് ഇവയോടു കൂടി നമ്മൾ ഓടുന്നു. പക്ഷേ, തുടർച്ചയായി ആ മൃഗത്തെ കണ്ടാൽ ഈ വികാരങ്ങൾ ഉണ്ടാകില്ല. നൂറാമത്തെ തവണ ഹിപ്പോപ്പൊട്ടമസ്സിനെ കാണുമ്പോൾ, പാവപ്പെട്ട ആടിനെ കാണുന്നതുപോലെ നമ്മൾ നിൽക്കും. ഭർത്താവ് എല്ലാക്കാലത്തും ഹിപ്പോപ്പൊട്ടാമസ്സ് തന്നെ. എങ്കിലും സഹധർമ്മിണി ചിരപരിചിതത്വം കൊണ്ട് അയാളെ ആടായി കാണൂന്നു എന്നു മാത്രം.

പ്രസിദ്ധനായ ഒരു സാഹിത്യകാരൻ റോഡിൽ വച്ച് എന്നെ കണ്ടപ്പോൾ ‘കൃഷ്ണൻ നായർ, നിങ്ങൾക്ക് അവിച്ച് തേങ്ങ ചുരണ്ടിയിട്ട മരച്ചീനി (പുഴുങ്ങിയ കപ്പ) വലിയ ഇഷ്ടമല്ലേ? വരൂ എന്റെ വീട്ടിലെക്ക്’ എന്ന് ക്ഷണിച്ചു. ഞാൻ അദ്ദേഹത്തിന്റെ കൂടെ പോയി. ഭാര്യ ജോലി കഴിഞ്ഞ് എത്തിയിട്ടില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് അവരെത്തിയപ്പോൾ സാഹിത്യകാരൻ അവരെ പാട്ടിലാക്കാൻ വേണ്ടി ആവശ്യകതയിൽക്കവിഞ്ഞ മാധുര്യത്തോടെ പറഞ്ഞു: “നോക്കൂ നമ്മുടെ കൃഷ്ണൻ നായർ. കപ്പ പുഴുങ്ങിയത് മൂപ്പർക്ക് വളരെയിഷ്ടം. തയ്യാറാക്കിക്കൊണ്ടു കൊടുക്കൂ.” അവർ തലവെട്ടിച്ചു പറഞ്ഞു: “ഞാൻ ചാലയിലൊക്കെപ്പോയി ക്ഷീണിച്ചു വന്നിരിക്കുകയാണ്. എനിക്ക് കപ്പ പുഴുങ്ങാനുമൊന്നും മറ്റും വയ്യ.” ഇത്രയും പരമധിക്കാരത്തോടെ ഉറക്കെപ്പറഞ്ഞിട്ട് കഴുത്തിലെ അസ്ഥികൾ ഒടിയുമാറ് അവർ ഒന്നുകൂടെ തലവെട്ടിച്ച് അകത്തേക്ക് പോയി. സാഹിത്യകാരൻ ക്ഷീണിച്ചു. അദ്ദേഹം ക്ഷമാപണസ്വരത്തിൽ എന്നോടു പറഞ്ഞു: “അവൾക്ക് ക്ഷീണമായിരിക്കും” “സാരമില്ല”എന്ന് ഞാനും പറഞ്ഞു. ഈ സ്ത്രീയോടു കൂടി അദ്ദേഹം പിന്നെയും സംവത്സരങ്ങൾ ജീവിച്ചു. എൻ. കൃഷ്ണപിള്ളയുടെ ‘അനുരഞ്ജനം’ എന്ന നാടകത്തിലെ സിദ്ധാന്തമനുസരിച്ചല്ല. ഹിപ്പൊപ്പൊട്ടാമസ്സിനെ കണ്ടു കണ്ട് അതിനെ ആടായി കാണൂന്ന പ്രക്രിയയാണിത്.

ഭാര്യയ്ക്ക് ആ ഭർത്താവിനെ അങ്ങ് ഉപേക്ഷിച്ചുകൂടേ എന്ന് ചിലർ ചോദിക്കുമായിരിക്കും. തന്നെ അപമാനിച്ച ഭാര്യയെ ആ ഭർത്താവിന് കളഞ്ഞുകൂടേ എന്ന ചോദ്യവുമുണ്ടാകാം. സാധിക്കുകയില്ല എന്നതാണ് സത്യം. ഭാര്യ ഭർത്താവിനോടു ശണ്ഠ കൂടി ‘ഞാൻ എന്റെ വീട്ടിൽ പോകുന്നു’ എന്നു പറഞ്ഞ് റോഡിലേക്ക് ഇറങ്ങും. ഉടനെ തിരിച്ചു വരും. വിവാഹം കഴിഞ്ഞവൾ സ്വന്തം വീട്ടിൽച്ചെന്നാൽ ക്രൂരമൃഗമായ ഭർത്താവോടൊരുമിച്ച് താമസിക്കുന്നതിനേക്കാൾ ക്രൂരമായിരിക്കും അവിടത്തെ ആളുകളുടെ പെരുമാറ്റം. അതറിയാവുന്ന ആ പാവം ലജ്ജാഭാരത്തോടു കൂടി, അപമാനഭാരത്തോടു കൂടി തിരിച്ച് വീട്ടിലേക്ക് കയറും. ഭർത്താവും ഇങ്ങനെതന്നെയാണ് പെരുമാറുക. ‘കാണിച്ചുതന്നേക്കാം’ എന്ന് രോഷാകുലനായി പറഞ്ഞ് വീട്ടിൽ നിന്ന് പാഞ്ഞിറങ്ങും റോഡിലേക്ക്. ഒറ്റപ്പോക്കാണ്. പുരുഷനായതുകൊണ്ട് രാത്രിയിലും പല സ്ഥലങ്ങളിലും അലയാം. അലഞ്ഞലഞ്ഞ് കാൽ കഴയ്ക്കുമ്പോൾ തിരിച്ച് വീട്ടിലെത്തും. പുരുഷന്റെ ഈ നിസ്സഹായാവസ്ഥ കെ.ടി. ഗോപി വിദഗ്ദ്ധമായി ചിത്രീകരിക്കുന്നു, ഒരു മിനിക്കഥയിലൂടെ (കറുത്ത വാക്കുകൾ, ദേശാഭിമാനി വാരിക). അതിഥികൾക്ക് ചായ കൊടുക്കാൻ ഭർത്താവ് പറഞ്ഞപ്പോൾ ഭാര്യ അതു കൊടുക്കാതെ അയാളെ അപമാനിക്കുന്നു. ‘ചത്തൂടേ മനുഷ്യാ’ എന്ന് അവൾ ചോദിച്ചപ്പോൾ അയാൾ കസേരയിൽ ഒന്നുകൂടി അമർന്നിരുന്നു. ഗോപി ഇത്തരം ‘കലികാലകഥകൾ’ ധാരാളമെഴുതി മനുഷ്യസ്വഭാവത്തെ വ്യക്തമാക്കണം എന്നാണ് എന്റെ അഭ്യർത്ഥന.