close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 11 24



സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 11 24
ലക്കം 845
മുൻലക്കം 1991 11 17
പിൻലക്കം 1991 12 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


വര്‍ണ്ണോജ്ജ്വലങ്ങളായ പ്ളാസ്റ്റിക് തുണ്ടുകള്‍ യോജിപ്പിക്കേണ്ട രീതിയില്‍ യോജിപ്പിച്ചാല്‍ കൊച്ചു കൊച്ചു കെട്ടിടങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ആ തുണ്ടുകളടങ്ങിയ കാഡ്ബോഡ് പെട്ടി അത്ര ബുദ്ധിയില്ലാത്ത കുഞ്ഞിന്റെ കൈയില്‍ കൊടുത്താല്‍ അവന്‍ എന്താണു ചെയ്യേണ്ടതെന്ന­റിയാതെ തെല്ലുനേരം മിണ്ടാതിരിക്കും. എന്നിട്ട് പെയ്സ്റ്റ് ബോഡ് പെട്ടി തുറന്നു പ്ളാസ്റ്റിക് തുണ്ടുകളെ വാരി വിതറും. അവ നോക്കി രസിക്കും. അപ്പോള്‍ അച്ഛനെത്തി ആ കഷ്ണങ്ങളെ വേണ്ട മട്ടില്‍ ചേര്‍ത്തു തുടങ്ങിയാല്‍ കൊച്ചു വീട് രൂപം കൊള്ളും. എല്ലാ തുണ്ടുകളും യോജിപ്പിച്ചു കഴിയുമ്പോള്‍ ഭംഗിയുള്ള ഭവനം. കുഞ്ഞ് അതു കണ്ടു കൈ കൊട്ടുന്നു; അച്ഛന്‍ സന്തോഷിക്കുന്നു. നമ്മുടെ പല കവികളും പദഖണ്ഡങ്ങളെ സംയോജിപ്പിക്കാ­നറിയാതെ അവയെ വാരി വിതറുന്നു. ചിതറിക്കിടക്കുന്ന അവയെ നോക്കി സ്വയം രസിക്കുന്നു. ആ കവിശിശുക്കളെ മഹാകവികള്‍ എന്നു വിളിക്കാനും ആളുകളുണ്ട് അവരുടെ ഇടയില്‍ ഇതാ ശക്തനായ ഒരു കവി വന്നു നില്ക്കുന്നു. അദ്ദേഹത്തെ ആരും മഹാകവിയെന്നു വിളിക്കുന്നില്ല. ഒരു കാലത്ത് ഇതെഴുതുന്ന ആള്‍ പോലും അദ്ദേഹത്തെ കവിയെന്നു വിളിക്കാന്‍ മടിച്ചിരുന്നു. പക്ഷേ അവരെയെല്ലാം അഗണ്യ­കോടിയില്‍ തള്ളിയിട്ടു­കൊണ്ട് കവിയായ ശ്രീ. സച്ചിദാനന്ദന്‍ തന്റെ കലാശക്തിയെയും പ്രതിഭാശക്തിയെയും പ്രദര്‍ശിപ്പിച്ചു­കൊണ്ട് നമ്മുടെ മുന്‍പില്‍ എത്തിയിരിക്കുന്നു. വാക്കുകള്‍ അദ്ദേഹത്തിന് ചിതറിയെറിയേണ്ട പ്ളാസ്റ്റിക് തുണ്ടുകളല്ല. യഥാക്രമം യോജിപ്പിച്ച് കലാസൗധം നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളാണ്. സംശയമുണ്ടോ വായനക്കാര്‍ക്ക്? എങ്കിലും അവര്‍ അദ്ദേഹത്തിന്റെ “കൂടിക്കാഴ്ച” എന്ന കാവ്യം വായിച്ചുനോക്കട്ടെ (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

“കാശ്മീരം; പമ്മിപ്പമ്മികൊലയാളിയെപ്പോലെ വന്നെത്തും മഴ; കൂര്‍ത്ത കത്തിപോലീറന്‍ കാറ്റ്;
കുരുതികടുംചോര പൊഴിക്കും വാകമേല്‍
തലയോട്ടിപ്പോലെ വന്നുദിച്ചിട്ടും ചന്ദ്രന്‍;
ഭയന്നു കളകളം നിര്‍ത്തിയ കിളിക്കൂട്ടം;
പകച്ച ചീനാര്‍മരം; വിറയ്ക്കും വെണ്‍താഴ്വാരം
ഇലകള്‍ കൊഴിഞ്ഞൊരു ദേവദാരുവിന്‍ ചോരും
തണലില്‍ മേളിക്കുന്നു രണ്ടു നീള്‍ നിഴലുകള്‍.”

ഏതാനും വരികള്‍കൊണ്ട് കവി അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു. പൊള്‍ വലേറിയുടെ ഒരലങ്കാരം കടം വാങ്ങിപ്പറയാം. ഉപ്പ് ആവോളം കലക്കി പൂരിതലായനി[1] ഉണ്ടാക്കിയിട്ട് ഒരു ഉപ്പുകട്ട കൂടിയിട്ടാല്‍ സിതോപലത്തിന്റെ പ്രപഞ്ചം ആവിര്‍ഭവിക്കുന്നു. സച്ചിദാനന്ദന്‍ നമ്മു‍ടെ മനസ്സിന്റെ പൂരിതലായനിയില്‍ ഇടുന്ന ഈ പദലവണ സിതോപലങ്ങള്‍ അനായാസമായി ഒരു കാവ്യപ്രപഞ്ചം സൃഷ്ടിക്കുന്നു.

നമ്മുടെ പല കവികളും പദഖണ്ഡങ്ങളെ സംയോജിപ്പിക്കാ­നറിയാതെ അവയെ നോക്കി സ്വയം രസിക്കുന്നു. ആ കവിശിശുക്കളെ മഹാകവികള്‍ എന്നു വിളിക്കാനും ആളുകളുണ്ട്.

ആരുടെയാണ് രണ്ടു നീണ്ട നിഴലുകള്‍? ലെനിന്റെതും ഗാന്ധിജിയുടേതും യേശുക്രിസ്തുവിനെ­പ്പോലെ കഴുതയില്‍­ക്കയറി ലെനിന്‍ ബുദ്ധമൈത്രിയുടെ മണ്ണിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മുന്‍പില്‍, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഭാരതീയര്‍ ദഹിപ്പിച്ചു കളഞ്ഞ ഗാന്ധിജി രണ്ടുപേരെ­ക്കൊണ്ടും കവി സംസാരിപ്പിച്ചു കഴിയുമ്പോള്‍ റഷ്യയുടെയും ഭാരതത്തിന്റെയും ഇന്നത്തെ ശോചനീയാ­വസ്ഥയുടെ ചിത്രങ്ങള്‍ നമുക്കു ലഭിക്കുന്നു. രണ്ടു രാജ്യങ്ങളുടെയും പരിണാത്മകങ്ങളായ ഭൂതകാലം ഇന്നത്തെ വിനാശാത്മകമായ കാലത്തിന്റെ പശ്ചാത്തലത്തില്‍ എത്ര ഉജ്ജ്വലമായിരുന്നു­വെന്നു നമ്മള്‍ മനസ്സിലാക്കുന്നു. ഇന്നത്തെ ജീവിതാവസ്ഥകളുടെ നേര്‍ക്കുള്ള പ്രതികരണങ്ങള്‍ ഗ്രഹിക്കുന്നു. ഗാന്ധിജിയുടെ വാക്കുകള്‍ കേട്ടാലും:

കോഴികൂവീടും മുന്‍പേ മൂന്നുരു തള്ളിപ്പറ-
ഞ്ഞാരെന്നെ, നറുക്കിട്ടതാരെന്റെയുടുപ്പിനായ്
അവരെന്‍ ഗ്രാമങ്ങളെ കുപ്പത്തൊട്ടികളാക്കി
പ്പണിതൂ മഹാനഗരങ്ങളാം പതാളങ്ങള്‍
ഒരുനാളെന്‍ നെഞ്ചിലെക്കിളിയെ കൂരമ്പെയ്തോര്‍
നിണത്താല്‍ ചമയ്ക്കുകയാണിന്നു രാമായണം.

അവയവങ്ങളുടെയോ അവസ്ഥക­ളുടെയോ ആകത്തുകയല്ല മനുഷ്യന്‍. അതില്‍­ക്കവിഞ്ഞ എന്തോ ആണ്.

സമുദായത്തിന്റെ ജീര്‍ണ്ണതയെ വാക്കുകള്‍ കൊണ്ടു തീക്ഷ്ണതമമാക്കി അമൂര്‍ത്താ­വസ്ഥകളെ മൂര്‍ത്താവ­സ്ഥകളാക്കി സച്ചിദാനന്ദന്റെ കവിത വിരാജിക്കുന്നു. എന്റെ രാജ്യത്തിന്റെ ഈ ദുഃസ്ഥിതി മാറ്റാന്‍ ഈ കാവ്യമെന്നെ പ്രേരിപ്പിക്കുന്നു. ആ പ്രേരണ എനിക്കു ലഭിക്കുന്നത് കലയിലൂടെയായതു­കൊണ്ട് ‘ഇതു പ്രചാരണം’ എന്നു പറയേണ്ടതായി വരുന്നില്ല. ഇതൊക്കെ­ക്കൊണ്ടാണ് സച്ചിദാനന്ദനെ ഞാന്‍ ശക്തനായ കവി എന്നു വിശേഷിപ്പിച്ചത്. പ്രസാദാത്മകതയുടെയും ശുഭാപ്തി­വിശ്വാസത്തിന്റെയും സ്പന്ദനമുളവാക്കി­ക്കൊണ്ട് കാവ്യം അവസാനിപ്പിക്കുന്നു കവി. സുനിയതമായ ജീവിതമാണ് രാജ്യത്ത് വ്യവസ്ഥ­യുണ്ടാക്കുന്നത്; ക്രമമുണ്ടാക്കുന്നത്. അടിച്ചേല്പിക്കുന്ന വ്യവസ്ഥയും ക്രമവും സുനിയതമായ ജീവിതം സൃഷ്ടിക്കില്ല. റഷ്യയിലും ഇന്ത്യയിലും ഇന്നു സുനിയതമായ ജീവിതമില്ല. ആ സത്യത്തിലേക്കു കൈചൂണ്ടുന്നു ഈ കാവ്യം.

* * *

അദ്ദേഹം മരിച്ചപ്പോള്‍ ഞാന്‍ ആ വീട്ടില്‍ച്ചെന്നു. മൃതദേഹത്തിനരികെ മകളിരിക്കുന്നു. സുന്ദരി. ചുവന്ന കല്ലുവച്ച കമ്മല്‍. ചുവന്ന കല്ലുവച്ച മാലകള്‍. ചുവന്ന കല്ലുകള്‍ വച്ച സ്വര്‍ണ്ണവളകള്‍, ചുവന്ന ബ്ളൗസ്, ചുവന്ന സാരി, തലമുടി ചുവന്ന പട്ടുനാട കൊണ്ടു കെട്ടിയിരിക്കുന്നു. ആ യുവതിയുടെ മഹാദുഃഖം മോഹാലസ്യ­മുണ്ടാക്കുകയില്ലേ എന്നു ഞാന്‍ വിചാരിച്ചു പോയി. അങ്ങനെ ബോധം കെട്ടു വീണാല്‍ താഴെ തലയടിക്കാതി­രിക്കാനായി ഒരു ചുവന്ന തലയിണ കൂടി വച്ചിട്ടുണ്ടോ എന്നു ഞാന്‍ നോക്കി. അതില്ല. വിപ്ളവത്തെ­ക്കുറിച്ചു പാടുമ്പോഴും മധുര­പദങ്ങള്‍ പ്രയോഗിക്കുന്ന നമ്മുടെ ഒരു കവി (മരിച്ചു പോയി അദ്ദേഹം) തൊഴിലാളികളോടു പ്രസംഗിക്കുമ്പോള്‍ മധുരപദങ്ങള്‍ പ്രയോഗിച്ചിരുന്നില്ല. എല്ലാം എപ്പോഴും മാര്‍ച്ച് ചെയ്യേണ്ടതില്ലല്ലോ.

ലഘുകരണം

ഇംഗ്ളീഷ് തത്ത്വചിന്തകന്‍ സി.ഇ.എം. ജോഡിന്റെ (C.E.M. Joad, 1891–1953) Guide to the Philosophy of Morals and Politics എന്ന പുസ്തകത്തില്‍ ഒരു ഹൗര്‍ഡിന്റെ (Howard) ഒരു പദ്യശകലം എടുത്തു ചേര്‍ത്തിട്ടുണ്ട്. മനുഷ്യനെ നിര്‍മ്മിക്കാന്‍ എന്തെല്ലാം വേണമെന്നു പറയുകയാണ് അതില്‍ പത്തു ഗാലന്‍ കൊള്ളുന്ന വീപ്പയില്‍ നിറച്ചു വെള്ളം. ഏഴു ബാര്‍ സോപ്പ് ഉണ്ടാക്കാനുള്ള കൊഴുപ്പ്, ഒന്‍പതിനായിരം പെന്‍സില്‍ നിര്‍മ്മിക്കാനുള്ള കാര്‍ബണ്‍, രണ്ടായിരത്തി ഇരുന്നൂറു തീപ്പെട്ടിക്കോലിനു വേണ്ടി ഫോസ്ഫെറസ്, ഒരിടത്തരം ആണിക്കു വേണ്ട ഇരുമ്പ്, ഒരു കോഴിക്കൂട് വെള്ളയടിക്കാന്‍ വേണ്ട ചുണ്ണാമ്പ് ചെറിയ അളവില്‍ മെഗ്നീഷ്യവും സള്‍ഫറും ഇവ ശരിയായ അനുപാതത്തില്‍ ചേര്‍ത്താല്‍ മനുഷ്യശരീരമായി എന്നാണ് ആ പദ്യത്തില്‍ പറയുന്നത് (Victor Gollancz Ltd., London, Page 251). ഇതു ശരീരം മാത്രമേ ആകുന്നുള്ളു എന്നാണ് അഭിപ്രായമെങ്കില്‍ ജീവശാസ്ത്ര­കാരന്മാരെ സമീപിച്ച് വര്‍ഗ്ഗം, ജീന്‍ ഇവയുടെയൊക്കെ ഘടന മനസ്സിലാക്കി ആ ശരീരത്തിനു മനസ്സ് നല്കിക്കൊള്ളു. പക്ഷേ ഇതുകൊണ്ടൊന്നും മനുഷ്യന്‍ രൂപം കൊള്ളുന്നില്ല എന്നതാണ് സത്യം. അവയവങ്ങളുടെയോ അവസ്ഥകളുടെയോ ആകത്തുകയല്ല മനുഷ്യന്‍. അതില്‍­ക്കവിഞ്ഞ എന്തോ ആണ്. സാധാരണക്കാരന്‍ എന്നു വിശേഷിപ്പിക്ക­പ്പെടുന്ന മനുഷ്യന്‍ പോലും ഈ രീതിയിലാണ് എന്നത് സംശയാതീതമായ വസ്തുതയത്രേ. ചില അനുഗൃഹീതര്‍ക്ക് ഈ സാധാരണത്വത്തില്‍ നിന്ന് അതീതമായി ബോധ­മണ്ഡലത്തിന്റെ സമുന്നതാവസ്ഥ ലഭിക്കാറുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസന്‍, രമണ മഹര്‍ഷി, ക്രിസ്തു, ബുദ്ധന്‍ ഇവര്‍ ഈ സമുന്നതാവസ്ഥ പ്രാപിച്ചവരാണ്. ഇംഗ്ളീഷില്‍ ഇതിനെ mystical experiences എന്നു വിളിക്കുന്നു. മാനസികാ­പഗ്രഥനത്തിന്റെ ഉദ്ഘോഷകനായ സുധീര്‍ കാക്കര്‍ തന്റെ “The Analyst and the Mystic” എന്ന പുസ്തകത്തില്‍ (Viking, Rs 125) ശ്രീരാമകൃഷ്ണ പരമഹംസന്റെ ഈ യോഗാത്മകാ­നുഭവത്തെ സെക്സിനോടു ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിരിക്കുന്നു. സ്വത്വത്തില്‍ (Personality) പുരുഷാംശവും സ്ത്രൈണാംശവും ഉണ്ടെന്നും ശ്രീരാമകൃഷ്ണനില്‍ ആ സ്ത്രൈണാംശത്തിന് വികാസം സംഭവിച്ചു­വെന്നും അതുതന്നെയാണ് അദ്ദേഹത്തിന്റെ മിസ്റ്റിസിസമെന്നും കാക്കര്‍ വാദിക്കുന്നു. ആ യോഗിവര്യന്‍ ബാലനായിരി­ക്കുമ്പോള്‍ പെണ്‍കുട്ടിയുടെ വേഷം കെട്ടി അവളുടെ അംഗവിക്ഷേപങ്ങളും മറ്റും അതുപോലെ അഭിനയിച്ചതാണ് ഈ സിദ്ധാന്തത്തിനു ബലം നല്കുന്ന തെളിവായി ഗ്രന്ഥകാരന്‍ കൊണ്ടു വരുന്നത്. പ്രകൃതിയില്‍ നിന്നു സമ്പൂര്‍ണ്ണമായി, മാറി പരമസത്യത്തില്‍ ലയിക്കുന്നതിനു സഹായിക്കുന്ന യോഗാത്മ­കാനുഭവത്തെ സപ്രമാണത­യില്ലാത്ത ചില മനഃശാസ്ത്ര­സിദ്ധാന്തങ്ങളിലൂടെ വീക്ഷിക്കുന്ന ഈ മാര്‍ഗ്ഗം രണ്ടാംതരം തെറ്റല്ല. ഒന്നാന്തരം തെറ്റാണ്. ഏതു സത്യത്തെയും ലഘൂകരിച്ചു ലഘൂകരിച്ച് അസത്യമാക്കി­ത്തീര്‍ക്കാം. സുധീര്‍ കാക്കര്‍ ചെയ്യുന്നത് അതാണ് ഇത്തരം ഗ്രന്ഥങ്ങള്‍ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ വലിച്ചെറിയപ്പെ­ടേണ്ടവയാണ്. ഇപ്പുസ്തകത്തില്‍ രണ്ടു പ്രബന്ധങ്ങള്‍കൂടിയുണ്ട് (The Guru as Healer, Psychoanalysis and Religion Revisited). രണ്ടും മനഃശാസ്ത്രത്തിന്റെ സവിശേഷതയായ ‘റിഡക്ഷനിസ’ത്തില്‍ ചെന്നു വീഴുന്നു. പരിമേയാ­വസ്ഥകളെ ലംഘിച്ച് അപരിമേയാ­വസ്ഥകളിലേക്കു ചെല്ലുന്ന യോഗികളുടെ യോഗാത്മകാ­നുഭവങ്ങളെ ആരും നിഷേധിക്കുന്നില്ല. കാലഹരണപ്പെട്ട ഫ്രായിഡിയന്‍ സിദ്ധാന്തങ്ങള്‍ കൊണ്ട് അവയെ നോക്കിയിട്ടെന്തു പ്രയോജനം?

“സാഹിത്യസാഹ്യ”വും

കാവ്യരചനയില്‍ അത്യുക്തിയാകാം. എന്നാല്‍ നിരൂപണ പ്രബന്ധ­രചനയില്‍ അത്യുക്തി വരാന്‍ പാടില്ല; വന്നാല്‍ സത്യം അസത്യമാകും.

മഴക്കാലമാണ് ഇപ്പോള്‍. മഴ കുറച്ചുനേരത്തേക്കു പെയ്യാതിരുന്നപ്പോള്‍ ഞാന്‍ റോഡിലേക്കിറങ്ങി അതിനു താഴെയുള്ള ജലാശയത്തിലേക്കു നോക്കിനിന്നു. ചൊറിത്തവളകളും വാൽ മാക്രികളും കലങ്ങിയ വെള്ളത്തില്‍ അങ്ങോട്ടു­മിങ്ങോട്ടും ചാടുന്നു. എത്രനേരം അക്കാഴ്ച കണ്ടുകൊണ്ടു നില്ക്കാനാവും? വൈരസ്യത്തോടെ ഞാന്‍ വീട്ടിലേക്കു തിരിച്ചുപോന്നു. കുങ്കുമം വാരികയെടുത്ത് പ്രഫെസര്‍ ടോണി മാത്യുവിന്റെ “ചങ്ങമ്പുഴ കിന്നരനും കിരാതനും” എന്ന ലേഖനം വായിച്ചു. ആ പ്രബന്ധം കലങ്ങിയ ജലാശയമാ­ണെന്നും അതിലെ ഓരോ വാക്യവും ചൊറിത്തവള­യാണെന്നും എനിക്കു തോന്നി. ജലാശയത്തിലെ ചൊറിത്തവളകള്‍ക്ക് അന്യോന്യ­ബന്ധമില്ല. അവ തോന്നിയതു പോലെ ചാടുന്നു അതുതന്നെയല്ലേ ഈ ലേഖനത്തിലുമുള്ളത്. “കൈരളിയുടെ ഹര്‍ഷാശ്രുവും ദുഃഖാശ്രുവുമാണ് ചങ്ങമ്പുഴ­കവിതകള്‍” എന്ന് ആദ്യത്തെ വാക്യം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചില കാവ്യങ്ങള്‍ വായനക്കാരെ ആഹ്ളാദിപ്പിക്കുന്നു. വേറെ ചില കാവ്യങ്ങള്‍ ദുഃഖിപ്പിക്കുന്നു എന്ന ആശയത്തെ അലങ്കാര­പ്രയോഗത്തിലൂടെ സ്ഫുടീകരിക്കുകയാണ് പ്രബന്ധ­കര്‍ത്താവെന്നു മനസ്സിലാക്കി­ക്കൊണ്ട് അടുത്ത വാക്യത്തിലേക്കു ഞാന്‍ പോയി. “ജീവിച്ചിരിക്കെ­ത്തന്നെ ഒരിതിഹാസ പുരുഷനായിത്തീര്‍ന്ന ആ ഗന്ധര്‍വ്വകവി അഭിനന്ദനങ്ങളും അഭിശാപങ്ങളും ഏറ്റുവാങ്ങി” എന്നതാണ് ആ രണ്ടാമത്തെ വാക്യം. ഇത് ആദ്യത്തെ വാക്യത്തോട് സമന്വയം പുലര്‍ത്തുന്നതല്ല. ശൈലിക്കു മറ്റെന്തു ദോഷമുണ്ടെങ്കിലും സമന്വയം എന്ന ഗുണം ഉണ്ടായിരിക്കണം. ആദ്യത്തെ വാക്യം രണ്ടാമത്തെ വാക്യത്തിലേക്ക് ഒഴുകി­ച്ചെല്ലണം പ്രഫെസറുടെ ഈ രണ്ടു വാക്യങ്ങള്‍ക്കും തമ്മില്‍ ബന്ധമില്ല. വെള്ളക്കെട്ടിലെ ചൊറിത്തവളകള്‍ ഓരോ സ്ഥലത്തേക്കും പാടിയപോലെ ഈ വാക്യമണ്ഡുകങ്ങളും തോന്നിയ സ്ഥലത്തേക്കു ചാടുന്നു. ഈ പ്രബന്ധമാകെ ഇമ്മട്ടില്‍ ബന്ധശൂന്യമായ രീതിയിലാണ് പ്രഫ്രെസര്‍ എഴുതിയിരിക്കുന്നത്. അതിനാല്‍ ഇതിന് ‘സ്ക്കൂള്‍ ബോയ് കോമ്പൊസിഷ’ന്റെ വില പോലുമില്ല.

കാവ്യരചനയില്‍ അത്യുക്തിയാകാം. എന്നാല്‍ നിരൂപണ പ്രബന്ധ­രചനയില്‍ അത്യുക്തി വരാന്‍ പാടില്ല. വന്നാല്‍ സത്യം അസത്യമാകും. അഞ്ഞൂറാളുകള്‍ കൂടിയ ഒരു സമ്മേളനത്തില്‍ പ്രഭാഷണം നിര്‍വഹിക്കാ­നെത്തിയ മത്തായി മാഞ്ഞുരാന്‍ “ഈ മനുഷ്യ­മഹാസമുദ്രത്തെ കാണുമ്പോള്‍” എന്നു പറഞ്ഞു­കൊണ്ടാണ് അതാരംഭിച്ചത്. പ്രഭാഷകന്‍ അസത്യം പറഞ്ഞുവെന്ന് അവിടെയുണ്ടാ­യിരുന്ന ഞാന്‍ വിചാരിച്ചു. മറ്റുള്ളവരും അങ്ങനെ തന്നെ വിചാരിച്ചിരിക്കും. അതിശയോക്തി­യിലാണ് പ്രഫെസര്‍ക്കു തല്‍പരത്വം. ചങ്ങമ്പുഴ നല്ല കവിയാണ്; അദ്ദേഹം ഇതിഹാസ­പുരുഷനല്ല. ആന്തരസംഗീതത്താല്‍ അനുവാചകന് ശ്രവണസുഖം നല്കിയിരുന്നു ചങ്ങമ്പുഴയുടെ കാവ്യങ്ങള്‍. അതല്ലാതെ അദ്ദേഹം ഗന്ധര്‍വ്വനായി പാട്ടുപാടിയില്ല. ഇതിഹാസ പുരുഷനെന്നും ഗന്ധര്‍വ്വ­കവിയെന്നും ചങ്ങമ്പുഴയെ വിശേഷിപ്പിക്കുന്ന പ്രബന്ധകാരന്‍ അസത്യ പ്രസ്താവം നിര്‍വഹിക്കുകയാണ്. എന്നാല്‍ “ഏതോ പെരിയൊരു ശാപം പറ്റിച്ചേതോഹരനാം ഗന്ധര്‍വ്വന്‍” എന്നു തുടങ്ങുന്ന ചങ്ങമ്പുഴയെ­ക്കുറിച്ചുള്ള കാവ്യത്തിലെ അത്യുക്തി ദോഷമല്ല ആ അത്യുക്തി കലയുടെ സത്യത്തിലേക്ക് അനുവാചകനെ കൊണ്ടുചെല്ലും. നിരൂപണത്തില്‍ അത്യുക്തി പാടില്ല.

പ്രഫെസറുടെ ചില പ്രയോഗങ്ങള്‍ സാധുക്കളല്ല. ഒരുദാഹരണം: “മദ്യപാനി.” മദ്യപന്‍ എന്നേ പ്രഫെസര്‍ എഴുതാവൂ. മദ്യപാനിയെന്നു പറഞ്ഞാല്‍ മദ്യം വച്ചിരിക്കുന്ന പാത്രമെന്നേ അര്‍ത്ഥം വരൂ. നിരൂപണവും വിമര്‍ശവു­മെഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് എഴുത്തുകാര്‍ രാജരാജ­വര്‍മ്മയുടെ “സാഹിത്യസാഹ്യ”വും കുട്ടിക്കൃഷ്മമാരാരുടെ “മലയാളശൈലി”യും മനസ്സിരുത്തി പഠിക്കേണ്ടതാണ്.

* * *

ഏ.ഡി രണ്ടാം ശതാബ്ദത്തിലെ ഒരു സാതവാഹന­രാജാവ് മഹാരാഷ്ട്രയിലെ പ്രാകൃത ഭാഷയില്‍ രചിച്ച “ഗാഥാസപ്തശതീ” പ്രഖ്യാതമാണ്. അതില്‍നിന്ന് 207 പദ്യങ്ങള്‍ അരവിന്ദ് കൃഷ്ണ മെഹ്റോത്ര ഇംഗ്ളീഷിലേക്കു തര്‍ജ്ജമചെയ്ത് “The Absent Traveller” എന്ന പേരില്‍ പ്രസാധനം ചെയ്തിരിക്കുന്നു (Ravi Dayal Publisher, Delhi Rs. 80). ഓരോ കൊച്ചുകാവ്യവും മനോഹരമാണ് പതിനൊന്നാമത്തേത് നോക്കുക:

“The remorseful husband
Fallen at her feet
Then little boy
Climbs onto his back
And the Sullen wife
Laughing.”

ഈ സമാഹാര ഗ്രന്ഥത്തിന് ഷിക്കാഗോ സര്‍വകലാശാലയിലെ മാര്‍ത ആന്‍ സെല്‍ബി എഴുതിയ പ്രബന്ധത്തില്‍ തര്‍ജ്ജമ­ക്കാരന്‍ വിട്ടുകളഞ്ഞ ചില കാവ്യ­ശകലങ്ങള്‍ തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. അവയില്‍ ഒന്ന്:

“Look,
a still quiet crane
glistens on a lotus leaf
like a conch shell lying
on a flawless emerald plate.”

“കാവ്യപ്രകാശ”ത്തില്‍ ഇതു ധ്വനിക്ക് ഉദാഹരണമായി കൊടുത്തി­ട്ടുണ്ടെന്ന് മാര്‍ത ചൂണ്ടിക്കാണിക്കുന്നു. “ധ്വന്യാലോക”ത്തിലും സാതവാഹനരാജാവിന്റെ കൊച്ചുകാവ്യങ്ങള്‍ എടുത്തുചേര്‍ത്തി­ട്ടുണ്ടെന്നും മാര്‍ത പറയുന്നു. മനോഹരമായ കവിത; വിദ്വജ്ജനോ­ചിതമായ പ്രബന്ധം.

കാക്കനാടന്റെ ഭാവഗീതം

സ്ത്രീകള്‍ തലമുടി കഴുത്തോളം വച്ചു മുറിച്ചുകളയുകയും പുരുഷന്മാര്‍ അതു കഴിയുന്നിട­ത്തോളം നീട്ടി വളര്‍ത്തുകയും ചെയ്യുന്നു. സ്ത്രീത്വത്തില്‍ നിന്നു പുരുഷത്വത്തിലേക്കു ചെല്ലാന്‍ കൊതിയുള്ളവരാണ് തലമുടി മുറിക്കുന്നത്. പുരുഷത്വത്തില്‍ നിന്നു സ്ത്രീത്വത്തിലേക്കു പോകാന്‍ അഭിലഷിക്കു­ന്നവരാണ് തലമുടി വളര്‍ത്തുന്നത്.

caption
കാക്കനാടൻ

“നിങ്ങളൊഴിച്ചു മറ്റാരെങ്കിലും പറയാനിടയുള്ളത് പറയരുത്; നിങ്ങളൊഴിച്ച് മറ്റാരെങ്കിലും ചെയ്യാനിടയുള്ളത് ചെയ്യരുത്; മറ്റൊരിടത്തു­മില്ലാത്തത് നിങ്ങളില്‍ മാത്രം ഉണ്ടായിരി­ക്കുമ്പോള്‍ അതില്‍ മാത്രം തല്‍പരനായിരിക്കു. ക്ഷമയോടോ അക്ഷമയോടോ നിങ്ങളില്‍ നിന്ന് അന്യാദൃശമായ സത്തയെ രൂപവത്കരിക്കു.” (ആങ്ദ്രേ ഷീദ് Fruits of the Earth). ഈ രൂപവത്കരണത്തിന് അന്വേഷണം കൂടിയേ തീരൂ. അങ്ങനെ അന്വേഷണത്തില്‍ വിലയം കൊണ്ട ഒരാളിന്റെ പ്രയത്നത്തെ കലാഭംഗിയോടെ ആവിഷ്കരിക്കുന്ന ചെറുകഥ­യാണ് കാക്കനാടന്റെ “ഉച്ചതിരിഞ്ഞ് എന്തോ തിരഞ്ഞ്” എന്നത് (കലാകൗമുദി). അയാള്‍ക്കു വൈഷയികവും ക്ഷോഭജനകവുമായ ഭൂതകാലമുണ്ട്. വൈഷയികത്വം സുന്ദരിയായ പൗര്‍ണ്ണമി എന്ന യുവതിയോടു ബന്ധപ്പെട്ടിരിക്കുന്നു. വിമാനത്തില്‍ വച്ചു പരിചയപ്പെട്ട അവളോടു കൂടി അയാള്‍ മൂന്നു ദിവസം കഴിഞ്ഞു. പിന്നീട് അവളെ കാണുന്നത് അവളുടെ ഭര്‍ത്താവി­നോടൊരുമിച്ച്; അവളുടെ കുട്ടിയോടൊരുമിച്ച്; അവളുടെ കുട്ടിയോടൊരുമിച്ച് ആദ്യത്തെ പരിചയം രതിയുടെ സാന്ദ്രത കലര്‍ന്നത് രണ്ടാമത്തെ കൂടിക്കാഴ്ച പശ്ചാത്താപവും വാത്സല്യവും ഉളവാക്കുന്നു. അവളെ കൈവിട്ടു കളഞ്ഞതിലുള്ള താപം. അവളുടെ കുഞ്ഞിനോടുള്ള വാത്സല്യം. എല്ലാം കിനാവുകള്‍ പോലെ ക്ഷോഭ­ജനകത്വം അയാള്‍ ഒരു കൊലപാതകത്തിനു സാക്ഷിയായി എന്നതാണ്. താന്‍ സാക്ഷിയാണ് എന്നു അയാള്‍ പറഞ്ഞിരുന്നെങ്കില്‍ കൊലപാതകം ചെയ്തവന്‍ രക്ഷപ്പെടുമായിരുന്നു. അയാളെ കാരാഗൃഹത്തില്‍­ച്ചെന്ന് കണ്ടതും കിനാവ്. ഇങ്ങനെ എത്രയെത്ര കിനാവുകള്‍ അന്തരീക്ഷത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ പ്രകാശിക്കുമ്പോള്‍ അയാള്‍ പൗര്‍ണ്ണമി എന്ന സുന്ദരിയെ സ്മരിച്ചതും കിനാവു പോലെ തന്നെ ഇവിടെയെല്ലാം ശാരീരികാവസ്ഥയേ കാണാനുള്ളു. ഇവയൊക്കെ പോയി മറയുമ്പോള്‍ ആത്മതയെ തേടുന്ന ആധ്യാത്മികാവസ്ഥ സംജാതമാകുന്നു. എനിക്കോര്‍മ്മ വരുന്നതു ബൈബിളിലെ ഉജ്ജ്വലങ്ങളായ ചില വാക്യങ്ങളാണ്.

“The first man, Adam, was created a living being, but the last Adam is the life-giving spirit. It is not the spiritual that comes first,but the physical and then the spiritual. The first Adam, made of earth came from the earth; the second Adam came from heaven.” (1. Corinthians 15; 45–48. Good News Bible, N.T., Page 220.)

കാക്കനാടന്റെ കഥാപാത്രം ഭൂമിയില്‍ നിന്നു വന്നവനാണ്. സ്വര്‍ഗ്ഗത്തു നിന്നു വരാനുള്ള അവന്റെ യത്നമാണ് ഇക്കഥയില്‍ ഭാവിഗീതം പോലെ മനോഹരമാണ് ഈ ചെറുകഥ.

സൗന്ദര്യം

കദനമൊരുരൂപമെടുത്തപോലങ്ങനെ
കതകിനുടെ പിന്നില്‍ മറഞ്ഞുനിന്നങ്ങനെ
കരളുമ്മ പാര തരര്‍ക്കുമാറങ്ങനെ
സരളയുടെ നില്പു മറക്കുവതെങ്ങനെ?
(ഇടപ്പള്ളി രാഘവന്‍പിള്ള ‘പിരിഞ്ഞപ്പോള്‍’)

— വിശ്വവശ്യമാണ് സ്ത്രീസൗന്ദര്യം. ആ സൗന്ദര്യം കൂടുതല്‍ വശ്യമാകുന്നത് സ്ത്രീ കോപനയായി നില്ക്കുമ്പോഴാണ്. ചിലര്‍ ദുഃഖിച്ചു നില്ക്കുമ്പോഴും. ഈ കാവ്യത്തിലെ കാമുകിയുടെ ദുഃഖം കണ്ട് കാമുകന്‍ കരളു തകര്‍ന്നു നിന്നെങ്കിലും അവളുടെ വിഷാദത്തിന്റെ ഫലമായി സൗന്ദര്യത്തിന്റെ അതിപ്രസരം അയാളെ ആഹ്ളാദിപ്പിച്ചിരിക്കും.

ഒറ്റയായിട കുരുങ്ങിവാച്ച തന്‍
കുറ്റവാര്‍ കുഴലു തല്‍ പദങ്ങളില്‍
ഉറ്റരാഗമൊടടിഞ്ഞു കാണ്‍കയാല്‍
മുറ്റുമോര്‍ത്തു കൃതകൃത്യയെന്നവള്‍
(കുമാരനാശാന്‍ — നളിനി)

— സ്ത്രീയുടെ നീണ്ട തലമുടി പുരുഷനെ എന്തെന്നില്ലാത്ത വിധം ആകര്‍ഷിക്കും. കെട്ടിവച്ച തലമുടി അഴിഞ്ഞുലഞ്ഞ് തരംഗ­പരമ്പരകള്‍ ഉളവാക്കി­ക്കൊണ്ടു വീഴുമ്പോള്‍ പുരുഷന് ആഹ്ളാദമുണ്ടാകു­മെന്നതിനു തെളിവു നല്കുന്നു ജി. ശങ്കരക്കുറിപ്പിന്റെ “ആ സന്ധ്യ” എന്ന കാവ്യം

“പാതിയുമെന്‍ പേര്‍ തുന്നിത്തീര്‍ന്ന
പട്ടുറുമാലു പായയില്‍ കിടക്കൂ-
വതെടുക്കാന്‍ കുനിയവേ ആതിഥേയിതന്‍
തിടുക്കത്തിനാല്‍ നീലക്കരിഞ്ചായല്‍
കെട്ടഴിഞ്ഞൂര്‍ന്നിട്ടൊഴുകീ തോളില്‍ക്കൂടി”

എന്ന വരികള്‍ നോക്കുക. കാമുകന് അപ്പോള്‍ ഒരു തരത്തിലുള്ള ഉത്തേജനം ഉണ്ടായിരിക്കും. പക്ഷേ ഇന്നു സങ്കല്പങ്ങള്‍ മാറിപ്പോയിരിക്കുന്നു. സ്ത്രീകള്‍ തലമുടി കഴുത്തോളം വച്ചു മുറിച്ചു കളയുകയും പുരുഷന്മാര്‍ അതു കഴിയുന്നിടത്തോളം നീട്ടി വളര്‍ത്തുകയും ചെയ്യുന്നു. സ്ത്രീത്വത്തില്‍ നിന്നു പുരുഷത്വ­ത്തിലേക്കു ചെല്ലാന്‍ കൊതിയുള്ളവരാണ് തലമുടി മുറിക്കുന്നത്. പുരുഷത്വത്തില്‍ നിന്നു സ്ത്രീത്വത്തിലേക്കു പോകാന്‍ അഭിലഷിക്കു­ന്നവരാണ് തലമുടി വളര്‍ത്തുന്നത് പുരുഷന്റെ ഈ പ്രവൃത്തിക്കു ബൈബിളിന്റെ അംഗീകാരമില്ല. “Why, nature itself teaches you that long hair on a manis a disgrace, but on a woman it is a thing of beauty” (1. Corinthians 11-14). സ്ത്രീകള്‍ തലമുടി മുറിക്കുന്നതിനും ബൈബിള്‍ എതിരാണ്. “...It is a shameful thing for a woman to shave her head or cut her hair,” (1. Corinthians 11:6, Good News Bible, Page 215 N.T.). നളിനി കൃതകൃത്യയായത് ലൈംഗികത്വത്തോടു ബന്ധപ്പെട്ടിട്ടില്ല എന്നു പറയാന്‍ വയ്യ.

Look,
coral and emeralds mixed
fall from heaven
like a necklace unstrung
from the throat of the sky goddess
a line of parrots.
(ഗാഥാസപ്തശതീ 75)

മാര്‍ത എഴുതിയ ഉത്തരോപാഖ്യാനത്തില്‍ നിന്നാണ് ഇത് അരവിന്ദ് കൃഷ്ണയുടെ തര്‍ജ്ജമയില്‍ ഈ കാവ്യശകലം വിട്ടുകളഞ്ഞി­രിക്കുകയാണ്. തത്തകള്‍ അന്തരീക്ഷത്തില്‍ നിന്നു വൃക്ഷങ്ങളിലേക്കും വൃക്ഷങ്ങളില്‍ നിന്നു താഴത്തേക്കും പറന്നു വീഴുന്നതിന്റെ ചിത്രമാണ് ഇതില്‍ അന്തരീക്ഷ ദേവതയുടെ ഗളനാളത്തില്‍ നിന്ന് മാല പൊട്ടി പവിഴവും മരതകവും ചിതറുന്ന പോലെ ആ രത്നങ്ങളുടെ നിറമാര്‍ന്ന തത്തകള്‍ താഴോട്ടു പതിക്കുന്നുവെന്നു വാച്യമായ അര്‍ത്ഥം. ഇതു ധ്വനിപ്രധാനമാ­ണെന്നാണു മാര്‍തയുടെ പക്ഷം. മാല പൊട്ടുന്നതു കന്യകാത്വത്തിന്റെ തകര്‍ച്ചയെ കാണിക്കുന്നു. തത്തകളെ­ക്കുറിച്ചുള്ള പ്രസ്താവം തന്നെ ലൈംഗിക വേഴ്ചയെ സൂചിപ്പിക്കാനാണത്രേ. വൃക്ഷങ്ങളില്‍ നിന്നു തത്തകള്‍ വന്നു വീഴുന്ന സ്ഥലത്തുവച്ചാണ് വേഴ്ച.

ചോദ്യം, ഉത്തരം

ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ­ക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങി­യിരിക്കുകയാണ് ഇപ്പോള്‍. നല്ല മനുഷ്യനും നല്ല കലാകാരനുമായ അദ്ദേഹം ട്രാജഡികള്‍ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു­പോവുകയാണ് ആ ജീവിതത്തില്‍ കല്ലെടുത്തെ­റിഞ്ഞ് അതിനെ ക്ഷോഭ­പൂര്‍ണ്ണമാക്കുന്നതു മനുഷ്യത്വമല്ല.

Symbol question.svg.png “ഇടശ്ശേരിയുടെ കവിതയെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?”

“എന്തു പറയാന്‍ അദ്ദേഹത്തിന്റെ രീതിയില്‍ നല്ല കവി. പക്ഷേ ഇംഗ്ളീഷില്‍ lyrical spirit എന്നു പറയുന്ന അംശം അദ്ദേഹത്തിന്റെ കവിതയില്‍ കുറവാണ്.”

Symbol question.svg.png “നിങ്ങള്‍കണ്ട നല്ല കാരിക്കേച്ചര്‍ ഏതാണ്?”

“ഹാസ്യചിത്രത്തെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? എന്നാല്‍ പറയാം. അഹങ്കാരമുള്ള സ്ത്രീയാണ് ഏറ്റവും നല്ല കാരിക്കേച്ചര്‍.”

Symbol question.svg.png “ഏറ്റവും പേടിക്കേണ്ടത് ആരെ?”

“ഡബ്ള്‍ റോള്‍ കാണിക്കുന്നവരെ അവരെ ക്രുദ്ധനാം സര്‍പ്പത്തെ­ക്കാളേറ്റവും പേടിക്കേണം.”

Symbol question.svg.png “കുടുംബജീവിതം സുഖകരമായിരിക്കണ­മെങ്കില്‍ എന്തു ചെയ്യണം?”

“ആരും അന്യുനാവസ്ഥയില്‍ എത്തിയവരല്ല. തൊട്ടതിനും പിടിച്ചതിനു­മൊക്കെ ഭാര്യയെ കുറ്റപ്പെടുത്തരുത് ഭര്‍ത്താവ്. ഭര്‍ത്താവിനെ ഭാര്യയും കുറ്റപ്പെടുത്തരുത്. മറ്റു മാര്‍ഗ്ഗമൊന്നു­മില്ലാതെ വന്നാല്‍ രണ്ടു­പേര്‍ക്കും വിമര്‍ശനമാകാം.”

Symbol question.svg.png “ഞാന്‍ കുഴിക്കു കാലും നീട്ടിയിരിക്കുന്നവനാണ് എന്റെ ദുഃഖത്തിനു കാരണം പറയാമോ?”

“ജീവിതത്തില്‍ എല്ലാം തെറ്റായി ചെയ്തു പോയല്ലോ എന്ന ദുഃഖമാണ് നിങ്ങളുടേത്.”

Symbol question.svg.png “ചില അമ്മമാര്‍ മക്കളെ അവഗണിക്കുന്നത് എന്തുകൊണ്ട്?”

“കുഞ്ഞ് ഇപ്പോള്‍ വേണ്ട എന്നു കരുതിയിരി­ക്കുമ്പോള്‍ കുഞ്ഞുണ്ടായാല്‍ അവനെ അമ്മ ജീവിത­കാലമത്രയും അവഗണിക്കും.”

Symbol question.svg.png “ഏതു സ്ത്രീയാണ് വലിയ ദുഃഖമനുഭവിക്കുന്നത്?

“അടുക്കളയില്‍ കിടന്നു നരകിക്കുന്ന സ്ത്രീ. അവര്‍ക്ക് ഒരു പ്രതിഫലവും കിട്ടുന്നില്ല, ഭര്‍ത്താവിന്റെ കോപവും ശകാരവുമൊഴിച്ച്.”

Symbol question.svg.png “ചില സ്ത്രീകളെ പുരുഷന്മാര്‍ അവഗണിക്കുന്നതു ശരിയോ?”

“അല്ല. പക്ഷേ റോസാപ്പൂവിനെ ഇഷ്ടപ്പെടുന്നതു പോലെ തൊട്ടാവാടി­പ്പൂവിനെ ഇഷ്ടപ്പെടാന്‍ കഴിയുമോ?”

Symbol question.svg.png “ഇംഗ്ളീഷിലെ charm, beauty ഇവയ്ക്കു തമ്മില്‍ എന്താണു വ്യത്യാസം സാറേ?”

“പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സ്ത്രീക്കുള്ള ശക്തിയാണ് charm. അവള്‍ക്കു സൗന്ദര്യം വേണമെന്നില്ല. സൗന്ദര്യമുള്ളവര്‍ക്കു charm പലപ്പോഴും കാണുകില്ല. അങ്ങനെയുള്ള സുന്ദരിമാരെ­ക്കണ്ടാല്‍ പുരുഷന്മാര്‍ വികാര­രഹിതരായി നടന്നുപോകും.”

Symbol question.svg.png “നിങ്ങള്‍ അതുക്ക ജന്മത്തില്‍ പിച്ചിച്ചെടിയായാല്‍, സ്ത്രീയായാല്‍, ഉദ്യോഗസ്ഥ­യായാല്‍, ആനയായാല്‍ എന്തൊക്കെച്ചെയ്യും?”

“പിച്ചിച്ചെടിയായാല്‍ പൂവിന്റെ പരിമളം പ്രസരിപ്പിക്കും. സ്ത്രീയായാല്‍ ഉപകാരം ചെയ്ത പുരുഷനെക്കണ്ടാല്‍ ചക്രവാളത്തില്‍ ദൃഷ്ടികളൂന്നി അയാളെ അറിയുന്നില്ലെന്ന മട്ടില്‍ നടന്നു പോകും. ഉദ്യോഗസ്ഥ­യായാല്‍ അഹങ്കരിക്കും. ആനയായാല്‍ പാതയിലൂടെ പോകുന്ന ആരെയും കടക്കണ്ണിട്ടു നോക്കി പേടിപ്പിക്കും.”

ചുമയെ പിടിക്കരുത്

caption
ബഷീർ

ഒരു ചുമ ചുമച്ചാല്‍ അതങ്ങു പോകട്ടെയെന്നു കരുതണം. അല്പദൂരം നടന്നിട്ട് എവിടെവച്ചു ചുമച്ചുവോ അവിടെ ഓടിയെത്തി ‘എന്റെ ചുമേ നീ എവിടെ’ എന്നു ചോദിച്ച് അതിനെ കയറിപ്പിടിക്കാന്‍ ശ്രമിക്കരുത്. കയറിപ്പിടിച്ച് വീണ്ടും വായ്ക്കകത്ത് ആക്കിയാല്‍ വീണ്ടും ചുമയ്ക്കും. അതു ചുമയ്ക്കുന്നവന് ക്ഷീണമുണ്ടാക്കും. കേട്ടുനില്ക്കുന്നവന് വൈഷമ്യമുണ്ടാക്കും. ചിലപ്പോള്‍ ചുമയോടൊരുമിച്ചു വരുന്ന ലാലാജലം മുന്‍പില്‍ നില്ക്കുന്നവന്റെ മുഖത്തു വീണെന്നും വരും.

ശ്രീ. പ്രഭാകരന്‍ പഴശ്ശി ചേതോഹരമായി പ്രസാധനം ചെയ്ത ‘സംസ്കാര കേരളം’ ത്രൈമാസികത്തില്‍ ഡോക്ടര്‍ ജോര്‍ജ്ജ് ഇരുമ്പയം എഴുതിയ “വിക്ടോറിയയും ബാല്യകാലസഖി”യും എന്ന ലേഖനം ചുമച്ചുവിട്ട ചുമയെ അനേകം കിലോമീറ്റര്‍ പിറകോട്ട് ഓടിച്ചെന്നു പിടിച്ചെടുത്ത് വായ്ക്കകത്ത് ആക്കലാണ്. തൊണ്ടയില്‍ ഇരിക്കാന്‍ കൂട്ടാക്കാത്ത ചുമയുടെ വീണ്ടുമുള്ള നിര്‍ഗ്ഗമിക്കലുമാണത്. എടുത്തു പറയേണ്ടത് ഇതു വേറൊരാളിന്റെ ചുമയാണ് എന്നതത്രേ. ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. നല്ല മനുഷ്യനും നല്ല കാലാകാരനുമായ അദ്ദേഹം ട്രാജഡികള്‍ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. ആ ജീവിതത്തില്‍ കല്ലെടുത്തെറിഞ്ഞ് അതിനെ ക്ഷോഭപൂര്‍ണ്ണ­മാക്കുന്നതു മനുഷ്യത്വമല്ല. പഴയ കാര്യങ്ങള്‍ വീണ്ടും പറഞ്ഞും അദ്ദേഹത്തോടു അവയെക്കുറിച്ചു നേരിട്ടു ചോദിച്ചു മറുപടി വാങ്ങിയും വിവാദങ്ങള്‍ വീണ്ടും ഉളവാക്കുന്നത് രചയിതാക്കളുടെയും ചോദ്യകര്‍ത്താക്കളുടെയും സാഡിസത്തെയാണ് കാണിക്കുക. ചിലര്‍ സഹായിക്കുന്നു­വെന്നു ഭാവിച്ച് നമ്മളെ വേദനിപ്പി­ക്കാറുണ്ടല്ലോ. അതുതന്നെയാണ് ജോര്‍ജ്ജ് ഇരുമ്പയത്തിന്റെ ലേഖനത്തിലും ഞാന്‍ കാണുന്നത്. ബഷീറിന്റെ മനസ്സില്‍ ഒരു നേരിയ പോറല്‍ പോലുമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മൗനം അവലംബിക്കട്ടെ.

നൂട്ട് ഹാംസനെന്നല്ല, ക്നൂട്ട് ഹാംസൂണ്‍ എന്നാണ് “വിക്ടോറിയ” എഴുതിയ ആളിന്റെ പേര്.

* * *

റയീസ ഗര്‍ബച്ചോഫിന്റെ “I hope” എന്ന പുസ്തകത്തില്‍ മനുഷ്യന്‍ നിര്‍മ്മിച്ച അദ്ഭുതങ്ങളില്‍ അദ്ഭുതം ഗ്രന്ഥങ്ങളാണെന്നു പറഞ്ഞിരിക്കുന്നു (I also realized in childhood the importance of books, that miracle of miracles created by humanity. Page. 22). ഈ മഹാദ്ഭുതങ്ങള്‍­ക്കാണ് വിലക്കു കല്പിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ എന്തൊരു കാട്ടാളത്തം!

  1. ലായനി = solution; നിര്‍മ്മിക്കപ്പെട്ട പദം. ദ്രവത്വമെന്നോ സംയോഗമെന്നോ ആകാം.