close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 05 17


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 05 17
ലക്കം 870
മുൻലക്കം 1992 05 10
പിൻലക്കം 1992 05 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മഹാനായ ചക്രവര്‍ത്തി—അശോകന്‍—പാടലിപുത്രനഗരത്തില്‍ മന്ത്രിമാരോടും സൈന്യത്തോടും കൂടിനില്ക്കുകയായിരുന്നു. മഹാനദിയായ ഗംഗ സമീപത്തായി ഒഴുകുകയാണ്. അതിനെ നോക്കിക്കൊണ്ട് അശോകന്‍ മന്ത്രിമാരോടു ചോദിച്ചു: ശക്തിയാര്‍ജ്ജിച്ച ഈ ഗംഗയെ മേലോട്ടു ഒഴുക്കാന്‍ ആര്‍ക്കു സാധിക്കും? ‘പ്രഭോ, അതിനാര്‍ക്കും കഴിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. അപ്പോള്‍ ഗംഗയുടെ തീരത്തു വേശ്യയായ ബിന്ദുമതി നില്ക്കുകയായിരുന്നു. അവള്‍ ചക്രവര്‍ത്തിയോടു പറഞ്ഞു:- “രാജന്‍, ഞാന്‍ ഈ നഗരത്തിലെ വേശ്യയാണ്. സൗന്ദര്യം വിറ്റാണു ഞാന്‍ ജീവിക്കുന്നത്. സത്യപ്രവര്‍ത്തനംകൊണ്ട് എനിക്ക് ഗംഗയെ മേലോട്ട് ഒഴുക്കാനാവും.” അവള്‍ അതു പറഞ്ഞുതീരാത്ത താമസം ഗംഗ ഗര്‍ജ്ജിച്ചുകൊണ്ട് മേലോട്ട് ഒഴുകി. ചക്രവര്‍ത്തി അത്ഭുതപരവശനായി ബിന്ദുമതിയോടു ചോദിച്ചു ഗംഗയെ മേലോട്ട് ഒഴുക്കിയതിന്റെ പിന്നിലുള്ള ശക്തിയേതെന്ന്, “സത്യത്തിന്റെ ശക്തി” എന്നായിരുന്നു അവളുടെ മറുപടി. സത്യത്തിന്റെ ശക്തി, സത്യപ്രവര്‍ത്തനം ഇതിനെ വിശദീകരിക്കാന്‍ അശോകന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു:- “രാജന്‍ എനിക്കു പണം തരുന്നവന്‍ ആരുമാകട്ടെ. ക്ഷത്രിയനോ ബ്രാഹ്മണനോ വൈശ്യനോ ആകട്ടെ. ഞാന്‍ അവര്‍ക്കു തമ്മില്‍ ഒരു വ്യത്യാസവും കല്പിക്കില്ല. ശൂദ്രനെ ഞാന്‍ പുച്ഛിക്കുകയേയില്ല. പണം തരുന്നവനു ഞാന്‍ സേവനമനുഷ്ഠിക്കും. ഇതാണ് എന്റെ സത്യപ്രവര്‍ത്തനം. ഇതുകൊണ്ടാണ് ഞാന്‍ ഗംഗയെ മേലോട്ട് ഒഴുക്കിയത്.”

ഓരോരുത്തരും സ്വന്തം ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുന്നതാണ് സത്യപ്രവര്‍ത്തനം എന്നത്രേ ഇതിന്റെ അര്‍ത്ഥം. ഇതു ഭാരതത്തിന്റെ സവിശേഷതയാണെന്ന് “Philosophies of India” എന്ന വിശിഷ്ടമായ പുസ്തകത്തിന്റെ കര്‍ത്താവായ ഹൈന്‍റിഹ്റ്റ്സിമെര്‍ (Heinrich Zimmer) പറയുന്നു. ഈ സത്യശക്തിയാണ് ഗാന്ധിജിക്ക് അവലംബമരുളിയതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. യന്ത്രവത്കൃതവും വ്യവസായശക്തവും ആയ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഇന്ത്യയില്‍നിന്ന് ഗാന്ധിജി ബഹിഷ്കരിച്ചു. സൈനികശക്തിയില്‍ അദ്വിതീയം; രാഷ്ട്രവ്യവഹാരശക്തിയില്‍ നിസ്തുലം. ഇങ്ങനെയുള്ള ബ്രിട്ടീഷ് സര്‍ക്കാരിനെ സത്യാഗ്രഹത്താല്‍ (സത്യത്തോടുള്ള സുശക്തമായ ആസക്തിയാല്‍) അദ്ദേഹം പരാജയപ്പെടുത്തി. സത്യം കൈവെടിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ ‘അസത്’ ആയിത്തീര്‍ന്നു. മരിച്ച അതിനെ ഒരു സമുന്നത സത്യംകൊണ്ട് ഛേദിച്ചെറിയുകയാണ് ഗാന്ധിജി ചെയ്തത്. ഈ പ്രൗഢമായ ആശയപ്രദര്‍ശനം റ്റ്സിമെറിന്റേതാണ്. ഇമ്മട്ടില്‍ ഗഹനവും ഉജ്ജ്വലവുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥം. അതു പൂര്‍ണ്ണമാക്കുന്നതിനുമുന്‍പ് അദ്ദേഹം ഈ ലോകം വിട്ടുപോയി. ആ കുറിപ്പുകളെ വേണ്ടവിധത്തില്‍ എഡിറ്റ് ചെയ്ത് ജോസഫ് കംബെല്‍ മുന്‍പു പ്രസാധനം ചെയ്തു. അതിപ്പോള്‍ ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഭാരതീയദര്‍ശനങ്ങളെക്കുറിച്ച് മഹാന്മാര്‍ എഴുതിയ പല ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നിനും റ്റ്സിമെറിന്റെ ഗ്രന്ഥത്തിനുള്ള ഔജ്ജ്വല്യമില്ല. ദുര്‍ഗ്രഹങ്ങളായ ദാര്‍ശനിക തത്ത്വങ്ങളെ അനതിവിസ്തരമായി, സ്പഷ്ടമായി ആവിഷ്കരിക്കുന്നതിന്റെ വൈദഗ്ദ്ധ്യമറിയണമെങ്കില്‍ ഇപ്പുസ്തകം വായിക്കണം. ചുരുക്കി എന്തെങ്കിലുമെഴുതുന്നതിനെക്കാള്‍ ഗ്രന്ഥം മുഴുവന്‍ ഇവിടെ പകര്‍ത്താനാണ് എനിക്കു താല്‍പര്യം. ദൗര്‍ഭാഗ്യത്താല്‍ അതിനു സ്ഥലമില്ലല്ലോ. (Philosophies of India—By Heinrich Zimmer—Edited by Joseph Campbell—Motilal Banarsidass, Delhi—Rs 175).

* * *

ഒരു സത്യപ്രവൃത്തികൂടിയാകട്ടെ. യജ്ഞദത്തനെ സര്‍പ്പം ദംശിച്ചു. അവന്റെ അച്ഛനമ്മമാര്‍ അവനെ ഒരു സന്ന്യാസിയുടെ കാല്ക്കല്‍കൊണ്ടു കിടത്തിയിട്ടു രക്ഷിക്കാന്‍ അപേക്ഷിച്ചു. താന്‍ വൈദ്യനല്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. അപ്പോള്‍ സത്യപ്രവര്‍ത്തനം നടത്തൂ എന്നായി മാതാപിതാക്കന്മാര്‍. ‘ശരി, അതാകാം’ എന്നു പറഞ്ഞു സന്ന്യാസി യജ്ഞദത്തന്റെ തലയില്‍ കൈവച്ചു പറഞ്ഞു: “ഞാന്‍ ഒരാഴ്ച മാത്രമേ പാവനമായ ജീവിതം നയിച്ചുള്ളൂ. അതിനുശേഷമുള്ള അമ്പതുകൊല്ലവും ഞാന്‍

നിരൂപണത്തിനും വിമര്‍ശനത്തിനും കച്ചകെട്ടിയിറങ്ങുന്നവര്‍ തെറ്റില്ലാത്ത മലയാളമെഴുതാനെങ്കിലും വൈദഗ്ദ്ധ്യമുള്ളവരായിരിക്കണം.

“നിങ്ങളുടെ മലയാള സാഹിത്യത്തെ വിശ്വസാഹിത്യമെന്നു വിളിക്കാമോ?” “വിളിക്കാമല്ലോ. പുസ്തകങ്ങളുടെ പുറംചട്ടയിലും ‘ആനാലും എന്‍പിള്ളയല്ല വാ’ എന്ന മാനസിക നിലയോടുകൂടി പുസ്തകനിരൂപണം നിര്‍വഹിക്കുന്നവരുടെ വാക്യങ്ങളിലും വിശ്വസാഹിത്യമായി മലയാളസാഹിത്യം ചെന്നു നില്ക്കുന്നുണ്ടല്ലോ”.

മനഃസാക്ഷിക്കെതിരായിട്ടാണ് ജീവിച്ചത്. ഈ സത്യത്താല്‍ വിഷം താഴട്ടെ. യജ്ഞദത്തന്‍ ജീവിക്കട്ടെ.” ഉടനെ വിഷം നെഞ്ചില്‍നിന്നു ഭൂമിയിലേക്കു പോന്നു. കടിയേറ്റവന്റെ അച്ഛന്‍ മകന്റെ തലയില്‍ കൈവച്ചു പറഞ്ഞു:- “ഒരിക്കലും അന്യന്‍ വീട്ടില്‍ വരുന്നത് എനിക്കിഷ്ടമായിരുന്നില്ല. പക്ഷേ എന്റെ ഇഷ്ടക്കേട് സന്ന്യാസിമാരും ബ്രാഹ്മണരും അറിഞ്ഞതേയില്ല. ഈ സത്യത്താല്‍ വിഷം താഴട്ടെ. ‘യജ്ഞദത്തന്‍ ജീവിക്കട്ടെ.” വിഷം ഉടനെ ഭൂമിയിലേക്കു താഴ്ന്നുചെന്നു. കടിയേറ്റവന്റെ അമ്മയോടു സത്യപ്രവൃത്തി ചെയ്യാന്‍ അവളുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. “എനിക്ക് ഒരു സത്യം പറയേണ്ടതുണ്ടെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ അതു വയ്യ” എന്നായി ആ സ്ത്രീ. “മകനെ ജീവിപ്പിക്കൂ” എന്നു ഭര്‍ത്താവു പറഞ്ഞപ്പോള്‍ അവള്‍ സത്യപ്രവര്‍ത്തനം നടത്തി:- “മാളത്തില്‍നിന്നു പുറത്തുവന്ന്, മകനേ, നിന്നെക്കടിച്ച ഈ പാമ്പിനെക്കാള്‍ ഞാന്‍ നിന്റെ അച്ഛനെ വെറുക്കുന്നു. ഈ സത്യത്താല്‍ വിഷം താഴട്ടെ. യജ്ഞദത്തന്‍ ജീവിക്കട്ടെ” ശേഷിച്ച വിഷം ഭൂമിയിലേക്കു താഴ്ന്നുപോയി. യജ്ഞദത്തന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. ഈ ഉജ്ജ്വലമായ കഥ റ്റ്സിമെറിന്റെ ഗ്രന്ഥത്തിലുള്ളതാണ്. ഇതൊക്കെ വായിക്കുമ്പോള്‍ എനിക്കു എന്തൊരു മാനസികോന്നമനമാണ്!

മൗനം ഭൂഷണം

ഞാനിന്നു താമസിക്കുന്നത് ചെറിയ വീട്ടിലാണ്. ഇതിനെക്കാള്‍ ചെറിയ വീടുകളിലേ പണ്ടും താമസിച്ചിട്ടുള്ളൂ. കിട്ടുന്ന പണമെല്ലാം വേണ്ടാത്ത പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടി ദീവാളി കുളിച്ചവനാണു ഞാന്‍. തീരെക്കൊച്ചു വീട്ടില്‍ പാര്‍ക്കുന്ന കാലത്ത് പണ്ടു സംസ്കൃതകോളേജില്‍ പഠിച്ചിരുന്ന ഒരു യുവാവ് വൈകുന്നേരം നാലുമണിക്കു വീട്ടില്‍ വന്നുകയറി. ഒരു മീറ്റിങ്ങിനു ക്ഷണിക്കാന്‍ വന്നയാളാണ് അദ്ദേഹം. മലയാളനാടു വാരികയ്ക്കു സാഹിത്യവാരഫലത്തിന്റെ കൈയെഴുത്തുപ്രതി കൊടുക്കേണ്ട ദിവസം. കൊല്ലത്തുനിന്ന് അഞ്ചുമണിക്ക് ആള്‍ എത്തുമെന്നു പത്രാധിപര്‍ എസ്.കെ. നായര്‍ റ്റെലിഫോണിലൂടെ അറിയിച്ചിരുന്നു. ആഗതന്‍ വേഗം പോകട്ടെയെന്നു കരുതി സമ്മേളനത്തിനു ചെന്നുകൊള്ളാമെന്നു ഞാന്‍ സമ്മതിച്ചു. എന്നിട്ടും അയാള്‍ പോകുന്നില്ല. ഇരുന്ന് അലവലാതി വര്‍ത്തമാനം നടത്തുകയാണ്. അഞ്ചുമണിയായി. കൊല്ലത്തുനിന്നു വന്ന ആളിനെ കാലത്തു വരാന്‍ പറഞ്ഞിട്ട് അതിഥിമര്യാദ ലംഘിക്കാതെ വന്നവനോടു സംസാരം തുടര്‍ന്നു. ചായകൊടുത്തു. (അല്പത്വം ക്ഷമിക്കണം വായനക്കാര്‍.) ആറു മണിയായി, ഏഴായി, എട്ടായി, ഒന്‍പതായി. ചോറുകൊടുത്തു (വീണ്ടും അല്പത്വത്തിനു മാപ്പ്.) പത്തായിട്ടും ആള്‍ പോകുന്നില്ലെന്നു കണ്ടപ്പോള്‍ ‘ഇനി ഞാനൊന്നു ഉറങ്ങട്ടെ’ എന്നു പറയേണ്ടതായി വന്നു. ഉടനെ അയാള്‍ മന്ദസ്മിതം ചൊരിഞ്ഞ് കൈ ഒന്നുയര്‍ത്തി, താഴോട്ടാക്കിയിട്ട് ‘ഇവിടെത്തന്നെ ഞാനിന്നു കിടക്കുകയാണ്’ എന്നു പറഞ്ഞു. ‘അയ്യോ ഇവിടെ സ്ഥലമില്ല. ആകെ രണ്ടുമുറിയേയുള്ളൂ. നിങ്ങളെ ഇവിടെ കിടത്താനേ ഒക്കുകില്ല’ എന്നു സംഭ്രമത്തോടെ ഞാന്‍ അറിയിച്ചു. അയാള്‍ കോപകലുഷിതനായി യാത്രപോലും പറയാതെ ഇറങ്ങിപ്പോയി.

ഇതുപോലെ കഥാഭവനത്തില്‍ വലിഞ്ഞുകയറി പാര്‍പ്പ് ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണ് ശ്രീ. വി.വി. ദാമോദരന്‍ എന്നു ഞാന്‍ പറഞ്ഞാല്‍ അദ്ദേഹം ദേഷ്യപ്പെടുമോ എന്തോ? കുങ്കുമം വാരികയില്‍ ദാമോദരന്‍ എഴുതിയ “ഗന്ധര്‍വം” എന്ന ചെറുകഥയെ ലക്ഷ്യമാക്കിയാണ് ഞാനിത് എഴുതുന്നത്. ഒരു മുതലാളിയുടെ കീഴ്ജീവനക്കാരന്‍ അയാളുടെ മകളുടെ സമാക്രമണത്തിനു വിധേയനാകുന്നതാണ് ഗാന്ധര്‍വ്വത്തിലെ കഥ. സുന്ദരികളായ ചെറുപ്പക്കാരികള്‍ക്കു ശരീരം മോടിപിടിപ്പിക്കന്‍ ഒന്നും വേണ്ട. ലിപ്സ്റ്റിക്, റൂഷ്, പൗഡര്‍, സ്വര്‍ണ്ണാഭരണം ഇവയൊന്നും വേണ്ട. എന്നാല്‍ പ്രായമാകുമ്പോള്‍ അവയെല്ലാം വേണം. സ്വാഭാവികസൗന്ദര്യത്തിനു മങ്ങലേല്ക്കുമ്പോള്‍ കൃത്രിമവസ്തുക്കള്‍ കൂടിയേ തീരൂ. ദാമോദരന്റെ കഥയ്ക്കു സ്വാഭാവിക രാമണീയകമില്ല. അതുകൊണ്ടു കാവ്യാത്മകപദങ്ങള്‍, ലൈംഗികവര്‍ണ്ണനകള്‍ ഇവയെല്ലാം കയറിവരുന്നു. ഫലമോ? നരച്ച തലമുടിയില്‍ സ്ത്രീ റോസാപ്പൂവച്ചതുപോലെ. ക്ഷണിക്കാതെ വന്നുകയറി ഉപദ്രവിക്കാന്‍ തുടങ്ങിയ ആളിനെ എനിക്കു പറഞ്ഞയ്യ്ക്കാം. കഥാഭവനത്തില്‍ ആര്‍ക്കും വരാമല്ലോ. ആ അതിഥിയോട് ‘ഇവിടെനിന്നു പോകൂ’ എന്ന് ആജ്ഞാപിക്കാന്‍ എനിക്കു അധികാരമില്ലാത്തതുകൊണ്ടു മൗനം അവലംബിക്കുന്നു.

കമന്റുകള്‍

  1. “സ്നേഹത്തിന്റെ ഒരു സവിശേഷഭാവത്തെ ഒരു പ്രത്യേക മുഹൂര്‍ത്തത്തിലൂടെ കാട്ടിത്തരികയാണു ഗൗതമന്‍” എന്നു ശ്രീ. എം. കുട്ടികൃഷ്ണന്‍ (ദേശാഭിമാനി വാരിക)—വിഗതഃ ശേഷോ യസ്മാത്—വിശേഷ, ഒന്ന് എന്നര്‍ത്ഥം. അതിനാല്‍ ഒരു വിശേഷം എന്ന പ്രയോഗം വൈയാകരണന്‍ സമ്മതിച്ചുതരില്ല. ആ ശബ്ദത്തോടു സ എന്ന ഉപസര്‍ഗ്ഗം ചേര്‍ത്തു സവിശേഷ ശബ്ദം. ത കൂട്ടിചേര്‍ത്തു സവിശേഷത. അതിനും ഒന്ന് (singular) എന്ന് അര്‍ത്ഥം. അതുകൊണ്ട് ‘ഒരു സവിശേഷത’ എന്ന പ്രയോഗം ശരിയല്ല. “ഒരു സവിശേഷ ഭാവത്തെ” എന്നു കുട്ടിക്കൃഷ്ണന്റെ പ്രയോഗം. പ്രതി + ഏക എന്നതാണ് പ്രത്യേക ശബ്ദം. each എന്ന അര്‍ത്ഥമാണതിന്. അതില്‍ ഒരു എന്നു ചേര്‍ക്കാന്‍ പാടില്ല.“സ്നേഹത്തിന്റെ സവിശേഷഭാവത്തെ സവിശേഷ മുഹൂര്‍ത്തത്തിലൂടെ” എന്നെഴുതിയാല്‍ ഏതാണ്ടു ശരിയാകും. സ്ഥാലീപുലാകന്യായമനുസരിച്ച് ഒരുദാഹരണം മതി. നിരൂപണത്തിനും വിമര്‍ശനത്തിനും കച്ചകെട്ടിയിറങ്ങുന്നവര്‍ തെറ്റില്ലാത്ത മലയാളമെഴുതാനെങ്കിലും വൈദഗ്ദ്ധ്യമുള്ളവരായിരിക്കണം.
  2. “സ്വപ്നാടനത്തിന്റെയോ വിശ്ലഥസ്മൃതിയുടെയോ മാസ്മരച്ഛവിയില്‍ മയങ്ങിത്തെളിയുന്ന” എന്ന് ശ്രീ. അയ്യപ്പപ്പണിക്കര്‍ ‘ഇന്ത്യാ ടുഡേ’യില്‍—ഫ്രീഡ്രിക് അന്റന്‍മെസ്മര്‍ (Friedrich Anton Mesmer) പത്തൊന്‍പതാം ശതാബ്ദത്തിലെ ഭിഷഗ്വരനായിരുന്നു. അദ്ദേഹത്തെസ്സംബന്ധിച്ചതു മാസ്മരം. ആ വാക്ക് സംസ്കൃതമല്ല, മലയാളമല്ല.

കോമ്പസിഷന്‍

പ്രശാന്താവസ്ഥയില്‍ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണ് രചനകളില്‍ വരേണ്ടതെന്ന് ഇംഗ്ലീഷ്‌കവി. അതല്ല വികാരത്തെ ഉത്കടാവസ്ഥയില്‍ ആവിഷ്കരിക്കലാണ് കലാകാരന്റെ പ്രവൃത്തിയെന്ന് മറ്റൊരാള്‍. ഇവയില്‍ ഏതനുഷ്ഠിച്ചാലും സഹൃദയനു വിശ്രാന്തിയുണ്ടാവണം. ശ്രീമതി മാനസിയുടെ “അക്ഷരത്തെറ്റുകള്‍” എന്ന ചെറുകഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) രണ്ടുമില്ല. ഭാവമില്ല, ഭാവാത്മകതയില്ല. കഥയിലെ വികാരം മനുഷ്യജീവിതത്തോട് അടുത്തുവരികയും അത് ജീവിതത്തെ അതിന്റെ ദൈനംദിനസ്വഭാവത്തില്‍നിന്നു മാറ്റി വേറൊരുതലത്തില്‍ കൊണ്ടുവരികയും ചെയ്യുമ്പോഴാണല്ലോ കലയുടെ ഉദയം. പ്രേമം അമൂര്‍ത്തമാണെങ്കിലും അതുള്‍ക്കൊള്ളുന്ന ആള്‍ മൂര്‍ത്തമാണല്ലോ. (concrete)മാനസിയുടെ കഥയിലെ നായിക സുമ അവിവാഹിതയായിരിക്കെ സന്തത്യുല്‍പാദനം നടത്തിയവളാണ്. അവളുടെ പൂര്‍വകാമുകന്‍ മുകുന്ദന്‍. രണ്ടാമത്തെ സ്നേഹഭാജനം ഗോവിന്ദന്‍. ഗതകാലാവിഷ്കരണമെന്ന കലാസങ്കേതത്തിലൂടെ സുമയുടെ പൂര്‍വകാലജീവിതം ചിത്രീകരിക്കാനാണ് മാനസിയുടെ യത്നം. പക്ഷേ സംഭവങ്ങളുടെ സജീവസാന്നിദ്ധ്യം ശ്രീമതിയുടെ വാക്കുകള്‍ ഉളവാക്കുന്നില്ല. ജീവിതത്തില്‍ കാല്പനികതയുണ്ട്. കാല്പനികതയെക്കുറിച്ചു സ്ക്കൂള്‍ബോയ് നിര്‍മ്മിക്കുന്ന കോമ്പസിഷനുണ്ട്. മാനസിയുടെ കഥ വെറും സ്ക്കൂള്‍ബോയ് കോമ്പസിഷനാണ്.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങളുടെ മലയാളസാഹിത്യത്തെ വിശ്വസാഹിത്യമെന്നു വിളിക്കാമോ?

“വിളിക്കാമല്ലോ. പുസ്തകങ്ങളുടെ പുറംചട്ടയിലും ‘ആനാലും എന്‍ പിള്ളയല്ലവാ’ എന്ന മാനസികനിലയോടുകൂടി പുസ്തകനിരൂപണം നിര്‍വഹിക്കുന്നവരുടെ വാക്യങ്ങളിലും വിശ്വസാഹിത്യമായി മലയാളസാഹിത്യം ചെന്നുനില്ക്കുന്നുണ്ടല്ലോ”.

Symbol question.svg.png “ചങ്ങമ്പുഴക്കവിതയും ഇടപ്പള്ളിക്കവിതയും തമ്മിലെന്താണു വ്യത്യാസം?”

“രണ്ടു കവിതയും ഭാവാത്മകങ്ങളാണ്. എന്നാല്‍ ഇടപ്പള്ളിക്കവിതയുടെ ഭാവാത്മകതയ്ക്കുള്ള ചലനാത്മകത ചങ്ങമ്പുഴക്കവിതയ്ക്കില്ല. ചങ്ങമ്പുഴയുടെ കലാപ്രചോദനം ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്കുമില്ല.”

Symbol question.svg.png “അസ്വസ്ഥത ജനിക്കുന്നത് എപ്പോള്‍?”

“ഡോര്‍ബെല്‍ ഒരിക്കല്‍ ശബ്ദിപ്പിച്ചിട്ട് അല്പനേരം ക്ഷമിക്കാതെ വീണ്ടും വീണ്ടും ആ പ്രക്രിയ ആഗതന്‍ നടത്തുമ്പോള്‍. അല്ലെങ്കില്‍ അതിഥി ശബ്ദം കേള്‍പ്പിക്കാതെ വീട്ടില്‍ കയറിവരുമ്പോള്‍. അല്ലെങ്കില്‍ ഗൃഹനായകനു ഉറങ്ങേണ്ട സമയമായിട്ടും ആഗതന്‍ പോകാതെ അതുമിതും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍.”

Symbol question.svg.png “ചിത്രാസുബ്രഹ്മണ്യത്തെ നിങ്ങള്‍ പരിചയപ്പെട്ടുവെന്നു മുന്‍പ് എഴുതിയിരുന്നുവല്ലോ. എങ്ങനെയാണ് ആ യുവതി?”

“ചിറകുകളില്ലാത്ത ചിത്രശലഭം.”

Symbol question.svg.png “അദ്വാനിയെക്കുറിച്ച് എന്താണു നിങ്ങളുടെ അഭിപ്രായം?”

“പെര്‍ഫെക്റ്റ് ജന്റില്‍മന്‍. ഹൃദയവിശുദ്ധിയുള്ളമഹാവ്യക്തി. അദ്ദേഹത്തോടു ഞാന്‍ സംസാരിച്ചിട്ടുണ്ട്.”

Symbol question.svg.png “ഞാന്‍ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല; മനസ്സില്‍പ്പോലും. എനിക്കു കിട്ടിയത് മദ്യപാനിയായ ഭര്‍ത്താവിനെയാണ്. ഒരു കാരണവും കൂടാതെ അദ്ദേഹം എന്നെ ചവിട്ടുന്നു, ഇടിക്കുന്നു, വായില്‍ പഴന്തുണി കുത്തിനിറച്ച് കഴുത്തില്‍ ഞെക്കുന്നു. ഇതിനേക്കാള്‍ അസഹനീയം രാത്രി രണ്ടുമണിക്കുശേഷം വീട്ടില്‍ കയറിവന്നാല്‍ കട്ടിലിന്റെ താഴത്തേക്കു നോക്കി ഇവിടെ ആരു ഒളിച്ചിരുന്നെടീ എന്നു കുട്ടികള്‍ കേള്‍ക്കെ ചോദിക്കുന്നു. എന്റെ പേരു സാറ് പ്രസിദ്ധപ്പെടുത്തുകില്ലെന്ന് അറിയാമെങ്കിലും ഞാനതു എഴുതുന്നില്ല. എനിക്കു ഒരു ഉപദേശം തരൂ.”

“നിങ്ങളുടെ ഒരു വിരലില്‍ ഉള്ള മുറിവ് ഒരിക്കലും ഉണങ്ങുകില്ലെന്ന് കരുതൂ. ഒറ്റമാര്‍ഗ്ഗം അതു മുറിച്ചുകളയുക എന്നതാണ്. ഒന്നും ആലോചിക്കേണ്ടതില്ല. വിരല്‍ ഛേദിച്ചുകളയൂ. എന്റെ പരിചയത്തില്‍പ്പെട്ട ഒരു സ്ത്രീ എന്നോടു പറഞ്ഞത് നിങ്ങളുടെ അറിവിലേയ്ക്കായി ഞാന്‍ എഴുതാം. ‘എന്റെ ഭര്‍ത്താവു കുടിച്ചു ലക്കില്ലാതെ വന്ന് എന്നെ അടിക്കാനും ചവിട്ടാനും ഭാവിച്ചു.’‘നീ എന്നെ തൊടുമോടോ’ എന്നു ഞാന്‍ ചോദിച്ചു. അയാള്‍ മിണ്ടാതെ പോയി. മദ്യപന്മാരോടും അതിമദ്യപന്മാരോടും ഇതായിരിക്കണം സ്ത്രീയുടെ പെരുമാറ്റം.”

Symbol question.svg.png “എന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നില വാടകയ്ക്കു കൊടുക്കാമെന്നു ഞാനും വേണ്ടെന്നു എന്റെ ഭാര്യയും. ഞങ്ങളുടെ ഈ തര്‍ക്കത്തിന് ഒരു പരിഹാരം എന്ത്?”

“കഴിയുന്നതും parted house ഒഴിവാക്കു. പിന്നെ പണത്തിനുവേണ്ടി കൊടുത്തേ തീരൂ എന്നുണ്ടെങ്കില്‍ മാന്യര്‍ക്കു നല്കൂ. മാന്യനല്ല വാടകക്കാരന്‍ എന്നിരിക്കട്ടെ. അയാള്‍ മുകളില്‍നിന്ന് നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ വൃത്തികെട്ട രീതിയില്‍ നോക്കും.”

Symbol question.svg.png “ഈ നിരൂപണാഭാസംകൊണ്ടുതന്നെ നിങ്ങള്‍ മരിക്കില്ലേ?”

“ആന ആനക്കാരനെ ചവിട്ടി കൊല്ലാറുണ്ട്.”

എം. സുധാകരന്‍

സാമൂഹ്യ ജീവിതത്തിന് ഓരോ കാലത്ത് ഓരോ ലയമാണ്. മകന്‍ അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അത് വളരെ മുന്‍പ്. ആ ലയത്തിനു മാറ്റംവന്നിരിക്കുന്നു ഈ കാലയളവില്‍. ഇന്നു മകന്‍ അച്ഛനെ പണ്ടത്തെപ്പോലെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. അച്ഛന്റെ അവസ്ഥയും അതുതന്നെ. മറ്റൊരു സാമൂഹിക ലയമാണ് ഇപ്പോള്‍.

ജീവിതം കാന്താരമാണെങ്കില്‍ കലാസൃഷ്ടി മാനുഷികാംശം കലര്‍ന്ന ഹ്രസ്വ­കാന്താരമാണ്.

സാമൂഹികജീവിതത്തിന് ഓരോകാലത്ത് ഓരോ ലയമാണ്. മകന്‍ അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അത് വളരെമുന്‍പ്. ആ ലയത്തിനു മാറ്റം വന്നിരിക്കുന്നു ഈ കാലയളവില്‍. ഇന്നു മകന്‍ അച്ഛനെ പണ്ടത്തെപ്പോലെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. അച്ഛന്റെ അവസ്ഥയും അതുതന്നെ. മറ്റൊരു സാമൂഹിക ലയമാണ് ഇപ്പോള്‍. ഇതിനുകാരണം കുടുംബജീവിതത്തിന്റെ തകരാറാണ് എന്നു പല മനഃശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തിന്റെ കര്‍ത്തവ്യം കാമത്തിന്റെ അടിച്ചമര്‍ത്തലും സുരക്ഷിതത്വത്തെക്കുറിച്ചു തെറ്റായ ബോധമുളവാക്കലുമാണെന്ന് ആര്‍.ഡി. ലെയിങ് എവിടെയോ എഴുതിയിട്ടുണ്ട്. ശൂന്യതയ്ക്ക് അഭിമുഖീഭവിച്ചു നില്ക്കുകയാണല്ലോ നമ്മളില്‍ ഓരോ ആളും. ഈ ശൂന്യതയുടെ നേര്‍ക്കു കൈചൂണ്ടാന്‍ അച്ഛനമ്മമാര്‍ക്കു പേടിയാണ്. ആ പേടികൊണ്ട് അവര്‍ കുട്ടികള്‍ക്ക് ഈശ്വരവിശ്വാസമുളമുളവാക്കാന്‍ ശ്രമിക്കുന്നു. ‘സന്ധ്യയ്ക്ക് കൈയും കാലും മുഖവും കഴുകി നിലവിളക്കിന്റെ അടുത്തുചെന്നിരുന്നു നാമം ജപിയെടാ’ എന്നു അച്ഛന്‍. ‘കാലത്ത് പള്ളിയില്‍ പോടാ’ എന്നു വേറൊരു പിതാവ്. ഏക-മാനമനുഷ്യനെ (one dimensional man) നിര്‍മ്മിക്കാനാണ് ഓരോ ഗൃഹനായകന്റെയും യത്നം. ഇതിന്റെയെല്ലാം സ്വാഭാവിക പ്രതികരണമാണ് ഇന്നത്തെ കുട്ടിയുടെ അധികാര പ്രതിഷേധ പ്രവണത. ശിശുതയുടെ നിഷ്ളങ്കതയെ വേഡ്സ്വര്‍ത്തും ജി. ശങ്കരക്കുറിപ്പുമൊക്കെ വാഴ്ത്തിയത് തെറ്റ്. ക്രൂരതാരുണ്യം വന്നു ശൈശവത്തെ തട്ടിപ്പറിക്കുന്നതില്‍ കവിക്കു ദുഃഖം. അതു വെറും കാല്പനികതയായേ ഇന്നത്തെ നിലവച്ചു കരുതാനാവൂ. ഇന്നത്തെ ശിശു പ്രായംകൂടിയവനെക്കാള്‍ ഭയങ്കരനാണ്; ആ ഭയങ്കരത്വം കണ്ട് പ്രായം കൂടിയവന്‍ ശിശുവിന്റെ പണ്ടത്തെ നിഷ്കളങ്കതയിലേക്കു പോകുന്നു. ലയത്തിന്റെ ഈ മാറ്റത്തെ ഹൃദ്യമായി ചിത്രീകരിക്കുന്ന ഒരു ചെറുകഥയുണ്ട് കലാകൗമുദിവാരികയില്‍—ശ്രീ.എം. സുധാകരന്‍ എഴുതിയ “ഒരു നഴ്സറി റൈം”. പ്രായംകൂടിയ ഒരാളും ഒരു ശിശുവും ഒരുമിച്ചു തീവണ്ടിയില്‍ സഞ്ചരിക്കുന്നു. ശിശുവിന്റെ ശാരീരിക പ്രായം അതായിത്തന്നെയിരിക്കുമ്പോള്‍ത്തന്നെ അവന്റെ മാനസികപ്രായം ഭീമാകാരമാര്‍ജ്ജിക്കുന്നു. ബാഗില്‍നിന്നു മദ്യമെടുത്തു കുടിക്കുന്നതു വരെയുള്ള ഭീതിദകൃത്യങ്ങള്‍ അവന്‍ നടത്തുന്നു. സ്ഥൂലീകരണമില്ലേ ഇതിലെന്നു വായനക്കാര്‍ ചോദിച്ചേക്കാം. പക്ഷേ, ആ സ്ഥൂലീകരനം അതിനുമപ്പുറത്തുള്ള സത്യത്തിലേക്കു നമ്മെ നയിക്കുന്നുണ്ട്. ലെയ്ങ്ങിന്റെ ഒരലങ്കാരംതന്നെ കടംവാങ്ങട്ടെ. യാചകര്‍ കുട്ടികളുടെ ചില അവയവങ്ങള്‍ക്കു ഭംഗം വരുത്തി അവരെക്കൊണ്ടു ഭിക്ഷ യാചിപ്പിക്കുന്നതുപോലെ രക്ഷിതാക്കള്‍ അവരുടെ മാനസികതലത്തില്‍ ക്ഷതം വരുത്തി സമുദായത്തിനു യോജിച്ച ഏകമാനബാലന്മാരാക്കിത്തീര്‍ക്കുന്നു. ഇതിന്റെ ദുരന്തത്തെ എം. സുധാകരന്‍ പാടവത്തോടെ ചിത്രീകരിക്കുന്നു. [ഒരു വ്യക്തിയുടെതന്നെ ഓരോ കഥയെയും അതിന്റെ ധര്‍മ്മമനുസരിച്ച് വിലയിരുത്തുകയാണ് ഞാന്‍. അതുകൊണ്ടു സുധാകരന്റെ മറ്റൊരു കഥ കലാശൂന്യമാണെന്നു ഞാന്‍ എഴുതിയിട്ടുണ്ടെങ്കില്‍ വൈരുദ്ധ്യമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ.]

അവര്‍ എന്നോടു പറഞ്ഞു

ശ്രീ.എം.പി.അപ്പന്‍

തിരുവനന്തപുരത്ത് അറുപതുവര്‍ഷം മുന്‍പുണ്ടായിരുന്ന ചെമ്മണ്ണുപാതകളെക്കുറിച്ചുള്ള പ്രസ്താവം ഈ പംക്തിയില്‍ വന്നതു കണ്ടിട്ട് അപ്പന്‍സാറ് പറഞ്ഞു: രഘുവംശത്തില്‍ ദശരഥന്റെ യാത്രയെ വര്‍ണ്ണിക്കുന്നിടം ഓര്‍മ്മയുണ്ടോ? (ഇല്ലെന്നു ഞാന്‍.) “സൈന്യരേണുമുഷിതാര്‍ക്കദീധിതി” (സൈന്യത്തിന്റെ പൊടികൊണ്ടു വെയില്‍ മറയുമാറ് [യാത്രയായി] എന്നു കുട്ടിക്കൃഷ്ണമാരാരുടെ ഗദ്യപരിഭാഷ.) ഇതിനുശേഷമുള്ള മറ്റൊരു ശ്ലോകത്തിന്റെ അര്‍ത്ഥവും അദ്ദേഹം പറഞ്ഞു:

ശ്യേനപക്ഷപരിധൂസരാളകാഃ
സാന്ധ്യമേഘരുധിരാര്‍ദ്ര വാസസഃ
അംഗനാ ഇവ രജസ്വലാ ദിശോ
നോ ബഭുവുരവലോകന ക്ഷമാഃ

(പരുന്തിന്‍ ചിറകുകളാകുന്ന മുഷിഞ്ഞ അളകങ്ങളും അന്തിക്കാറുകളാകുന്ന രക്തം പുരണ്ടീറനായ ശീലകളും പൂണ്ടു പൊടിയാണ്ട ദിക്കുകള്‍ തീണ്ടാരിയായ പെണ്ണുങ്ങളെന്നപോലെ നോക്കാന്‍ വയ്യാത്തവയായി) [കുട്ടിക്കൃഷ്ണമാരാരുടെ ഗദ്യപരിഭാഷ]. ഈ ശ്ലോകം അതിശയോക്തിപരമായ അശ്ലീലതയാല്‍ പ്രക്ഷിപ്തമാകാനേ തരമുള്ളൂ എന്നു പറഞ്ഞ് കുട്ടിക്കൃഷ്ണമാരാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു—ലേഖകന്‍.

ഇ.എം.ജെ. വെണ്ണിയൂര്‍

(ഇംഗ്ലീഷില്‍ പറഞ്ഞത് അതുപോലെതന്നെ എഴുതുന്നു:-) G. Sankara Kurup the symbolist is a poor poet. He cannot hypnotize people.

പാലാ നാരായണന്‍നായര്‍

ചായക്കടയുടെ മുന്‍പില്‍ പശുക്കളെയും എരുമകളെയും കൊണ്ടുനിറുത്തി പാലു കറന്നു കൊടുക്കുന്നതുപോലെ റെഡിമെയ്ഡ് കവിതകള്‍ കറന്നുകൊടുക്കുന്ന കവികള്‍ ധാരാളമുണ്ട് തിരുവനന്തപുരത്ത്. ഞാനവരില്‍ പെടുന്ന ആളല്ല.

ഒരു സ്വാമിജി

(പേരു പറയാന്‍ അദ്ദേഹത്തിന്റെ സമ്മതം ചോദിക്കാത്തതു കൊണ്ട് ഒരു സ്വാമിജി എന്നു മാത്രം എഴുതുന്നു. ഞങ്ങള്‍ സത്യസായി ബാബയുടെ മിറക്കിള്‍സിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്.) ഇങ്ങനെയുള്ള കാര്യങ്ങളില്‍ സത്യവും അസത്യവും ഉണ്ട്. അസത്യത്തിന് ഒരുദാഹരണം പറയാം. ഒരു സന്ന്യാസി ഭക്തജനങ്ങളെ തലയില്‍ തൊട്ടനുഗ്രഹിക്കുമ്പോഴെല്ലാം അവര്‍ക്കു ചെറുതായ ഷോക്ക് അനുഭവപ്പെടുമായിരുന്നു. അത് ഐശ്വരാംശം പകരുകയാണെന്ന് അവര്‍ കരുതി. ഒടുവിലാണ് കള്ളം വെളിപ്പെട്ടത്. സന്ന്യാസി പൃഷ്ഠത്തിനു താഴെ ഒരു ചെറിയ ഇലക്ട്രിക് ഉപകരണം വച്ചിരുന്നു. എ.സി., ഡി.സി. ആക്കി സ്വന്തം ശരീരത്തിലൂടെ പ്രവഹിപ്പിച്ച് ഭക്തരുടെ ശിരസ്സിലേക്കു അയാള്‍ കറന്റ് കടത്തിവിടുകയാണു ചെയ്തത്. ആളുകള്‍ സന്ന്യാസിയുടെ മാംസപിണ്ഡത്തില്‍ തൊട്ടുകളിച്ചു പണ്ടു “രസികന്‍” പത്രാധിപര്‍ പച്ചക്കുളം വാസുപിള്ള പറഞ്ഞതുപോലെ.

ജി.ശങ്കരക്കുറിപ്പ്

എന്റെ“ ഇന്നു ഞാന്‍ നാളെ നീ” എന്ന കാവ്യത്തില്‍ കവിതയില്ലെന്ന് അയാള്‍ പറയുന്നു. എനിക്കിഷ്ടമുള്ളതു ഞാന്‍ എഴുതുന്നു. അയാള്‍ക്ക് എന്തധികാരം അതിനെക്കുറിച്ചു പറയാന്‍. പിന്നെ അയസ്കാന്തം ഇരുമ്പിനെ മാത്രമേ ആകര്‍ഷിക്കൂ. കാളയെ ആകര്‍ഷിക്കില്ല.

മല കയറുന്നവര്‍

ഹാവലിന്റെ “ലാര്‍ഗോ ഡെസോലാതോ’ എന്ന അതിസുന്ദരമായ നാടകത്തില്‍ വ്യക്തി സ്റ്റെയിറ്റിനോടു സംഘട്ടനം ചെയ്ത് തകരുന്നതായി നമ്മള്‍ കാണുന്നു. സോഫൊക്ലിസ്സിന്റെ “ഈഡിപ്പസ്’’ നാടകത്തില്‍ ദുരന്തം വിധിയോടുള്ള പോരാട്ടത്തില്‍നിന്നാണു ഉണ്ടാവുക. താനറിയാതെയാണു ഈഡിപ്പസ് പാപത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചത്. ഹാവലിന്റെ നാടകത്തിലെ പ്രധാന കഥാപാത്രവും തെറ്റു ചെയ്തില്ല. അയാളെഴുതിയ പ്രബന്ധം രാഷ്ട്രത്തിന്റെ താല്പര്യത്തിനു വിഘാതം സൃഷ്ടിച്ചപ്പോള്‍, അതു പിന്‍വലിക്കാന്‍ അയാള്‍ കൂട്ടാക്കാതെയിരുന്നപ്പോള്‍ രാഷ്ട്രം അയാളെ തകര്‍ക്കുകയാണുണ്ടായത്. എന്നാല്‍ ഫ്ലോബറിന്റെ മാസ്റ്റര്‍പീസിലെ നായികയായ എമ്മയുടെ ട്രാജഡി അവര്‍തന്നെ വരുത്തിക്കൂട്ടിയതാണ്. റ്റോള്‍സ്റ്റോയിയുടെ അന്നയും നിരപരാധയല്ല. ഇതൊക്കെ ഒരു സത്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ജീവിതം ശൂന്യമാണ്; അതു ട്രാജഡിയിലേ എത്തൂ. സദാചാരത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അസാന്മാര്‍ഗ്ഗികജീവിതം നയിക്കുന്നവര്‍ക്കും ഒരേതരത്തിലുള്ള അന്ത്യംതന്നെ.

മനുഷ്യന്റെ ജീവിതമുന്നേറ്റത്തെ ശബരിമല യാത്രയായി സങ്കല്പിച്ച് ശ്രീ.എസ്. രമേശന്‍ എഴുതിയ നല്ല കാവ്യത്തിലും ഈ ദുരന്താനുഭവമുണ്ട്. സ്വന്തം സന്താനവുമായി മലകയറുകയാണ് അയാള്‍. ആധ്യാത്മികതയുടെ ശരണംവിളികള്‍ ഉയരുന്നു. പക്ഷേ മുന്നോട്ടുള്ള യാത്ര ദുസ്സഹം. കാലു വിണ്ടുകീറി ചോരയൊലിക്കുന്നു. പിന്തിരിഞ്ഞാലോ? അതിനും വയ്യ. എവിടെനിന്നു യാത്ര ആരംഭിച്ചുവോ അവിടവും രക്തരൂഷിതം. ആധ്യാത്മികതയുടെ ആഹ്വാനമനുസരിച്ചു മുന്നോട്ടു പോകുമ്പോള്‍ അയാളുടെ ഇരുമുടി നഷ്ടപ്പെടുന്നു. പോയതുപോലെ വ്യര്‍ത്ഥതയോടെ അയാളും മറ്റുള്ളവരും തിരിച്ചു പടികളിറങ്ങുന്നു. ജീവിതത്തിന്റെ വിഷാദം, വേദന, ഏകാന്തത ഇവയെ സമുചിതങ്ങളായ ബിംബങ്ങളിലൂടെ പ്രത്യക്ഷീകരിക്കുന്ന ഈ കാവ്യത്തിനു ശക്തിയുണ്ട്, ഭംഗിയുണ്ട്. കാവ്യത്തിന്റെ വാച്യാര്‍ത്ഥത്തെ മാത്രമെടുത്ത് ശബരിമലയാത്ര ആധ്യാത്മികത്വത്തിന്റെ സാഫല്യമാണ് എന്നുപറയുന്നവര്‍ക്കും ഇതു നല്ല കാവ്യമല്ലെന്നു അഭിപ്രായപ്പെടാനാവില്ല. കാവ്യത്തിലെ വിശ്വാസപദ്ധതി ആസ്വാദനത്തിനു പ്രതിബന്ധം സൃഷ്ടിക്കുകയില്ലല്ലോ. (കാവ്യം ദേശാഭിമാനി വാരികയില്‍—അതിന്റെ പേരു ‘മലകയറുന്നവര്‍’ എന്ന്.)

കഷ്ടം

മഹാവനങ്ങളില്‍ പോയിട്ടുണ്ടോ വായനക്കാര്‍?

ഉദാത്തസൗന്ദര്യം എന്നു പറയുന്നതു ശരിയാണെങ്കില്‍ അതാണ് അവയ്ക്കുള്ളത്. പച്ചിലപ്പടര്‍പ്പുകൊണ്ട് എപ്പോഴും അര്‍ദ്ധാന്ധകാരത്തിലായിരിക്കും അവയുടെ അന്തര്‍ഭാഗം. പരിപൂര്‍ണ്ണമായ നിശ്ശബ്ദത. ഈ കൊടുങ്കാടുകളുടെ സത്ത മനസ്സിലാക്കി അതിനു രൂപംകൊടുക്കലാണ് പട്ടണത്തിലെ കൃത്രിമവനങ്ങളും ഉദ്യാനങ്ങളും. കൊടുങ്കാടുകളില്‍ മാനുഷികാംശം തീരെയില്ല. അവയുടെ ഹ്രസ്വാകാരമായ നാഗരികോദ്യാനങ്ങളിലും നാഗരികവനങ്ങളിലും മാനുഷികാംശം ഏറെയുണ്ട്. ജീവിതം കാന്താരമാണെങ്കില്‍ കലാസൃഷ്ടി മാനുഷികാംശം കലര്‍ന്ന ഹ്രസ്വകാന്തരമാണ്. ഈ മാനദണ്ഡംകൊണ്ട് ഏതിനേയും അളക്കാം. Illustrated Weekly-ഇല്‍, എസ്. കാന്തസാമി എഴുതിയ ഒരു തമിഴ്ക്കഥ ഇംഗ്ലീഷില്‍ തര്‍ജ്ജമചെയ്ത് ചേര്‍ത്തിട്ടുണ്ട്. I have Slain Hiranya എന്ന പേരില്‍ ഹിരണ്യകശിപുവായി കൂത്തില്‍ പതിവായി അഭിനയിക്കുന്ന ചിന്നക്കുറുപ്പു നരസിംഹത്തിന്റെ വേഷംകെട്ടുന്ന രാജാരാമന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചത് അയാള്‍ അവളില്‍നിന്ന് അറിഞ്ഞു. അറിഞ്ഞതിനുശേഷമുള്ള ആദ്യത്തെ കൂത്തില്‍ നരസിംഹം ഹിരണ്യകശിപുവിനെ യഥാര്‍ത്ഥത്തില്‍ വയറുകീറി കൊന്നു. ചെറുകഥയുടെ ഒരു പ്രാകൃതരൂപമാണിത്. ഇത് ജീവിതമഹാവനത്തിന്റെ ഹ്രാസമാര്‍ന്ന രൂപമല്ല. മാനുഷികാംശം തീരെയില്ല. ഇതാണ് തമിഴ് ചെറുകഥയുടെ ഉജ്ജ്വലരൂപമെങ്കില്‍ ആ സാഹിത്യത്തിന്റെ നേര്‍ക്കു കഷ്ടം വച്ചങ്ങു നില്ക്കാനേ എനിക്കു കഴിയുന്നുള്ളൂ.

* * *

പാണ്ഡിത്യം, ബുദ്ധി, അനുഭവം ഇവയ്ക്കു പുറമേ സ്വഭാവദാര്‍ഢ്യവുംകൂടെ വേണം വിമര്‍ശിക്കുന്നവന്. അതില്ലെങ്കില്‍ സ്നേഹിതന്റെ മോശമായ പുസ്തകം നല്ലതാണെന്ന് അയാള്‍ എഴുതും. ശത്രുവിന്റെ ഉത്കൃഷ്ടമായ രചന അധമമാണെന്നു അഭിപ്രായപ്പെടും.

ഡോക്ടര്‍ കെ.ഭാസ്കരന്‍നായര്‍ തന്റെ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ പത്രങ്ങള്‍ക്കും വരികകള്‍ക്കും നിരൂപണത്തിനായി അയയ്ക്കുമായിരുന്നില്ല. അവ അയയ്ക്കരുതെന്ന് അദ്ദേഹം പ്രസാധകന്മാരോടു നിര്‍ദ്ദേശിച്ചിരുന്നുതാനും. ഒരു പ്രസാധകന്‍ അതു വകവയ്ക്കാതെ ഒരാഴ്ചപ്പതിപ്പിനു സാറിന്റെ പുസ്തകം അയച്ചു. പമ്പരവിഡ്ഢിയായ ഒരാള്‍ അതിനെക്കുറിച്ചു പ്രതികൂലമായി എഴുതി. ഭാസ്കരന്‍നായര്‍സ്സാറ് തന്നെയാണ് ഇക്കാര്യം എന്നോടു പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാട് ശരിയായിരുന്നു. സാറിന്റെ ബുദ്ധിശക്തിയുടേയും ജീവിതാനുഭവത്തിന്റെയും ഗ്രന്ഥപാരായണാനുഭവത്തിന്റേയും ശതാംശംപോലുമില്ലാത്ത ഒരു ചെക്കന്‍ അദ്ദേഹത്തിന്റെ പുസ്തകമെടുത്തു പറ്റിയെഴുത്തു നടത്തിയാല്‍ എങ്ങനെയിരിക്കും? പാണ്ഡിത്യം, ബുദ്ധി, അനുഭവം ഇവയ്ക്കുപുറമേ സ്വഭാവദാര്‍ഢ്യവുംകൂടെ വേണം വിമര്‍ശിക്കുന്നവന്. അതില്ലെങ്കില്‍ സ്നേഹിതന്റെ മോശമായ പുസ്തകം നല്ലതാണെന്ന് അയാള്‍ എഴുതും. ശത്രുവിന്റെ ഉത്കൃഷ്ടമായ രചന അധമമാണെന്നു അഭിപ്രായപ്പെടും. രാജരഥ്യകളില്‍ നില്ക്കുന്ന വിദ്യുച്ഛക്തിവിളക്കുകളെപ്പോലെയാണ് സ്വഭാവത്തിന്റെ ഉറപ്പ്. ആ പ്രകാശമുണ്ടെങ്കിലേ റോഡ് തെളിഞ്ഞുകാണൂ. ഇല്ലെങ്കില്‍ കൂരിരുട്ടായിരിക്കും എങ്ങും.