close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 10 03



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 10 03
ലക്കം 942
മുൻലക്കം 1993 09 26
പിൻലക്കം 1993 10 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
മേഅ ആഞ്ജിലോ

മേഅ ആഞ്ജിലോ (Maya Angelou) പേരുകേട്ട നീഗ്രോ കവയിത്രിയാണ്. അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ, അവരുടെ ആത്മകഥയുടെ ആദ്യത്തെ ഭാഗമാണ് “I Know why The Caged Birds Sing” എന്നത്. ‘കൂട്ടിലടയ്ക്കപ്പെട്ട കിളികള്‍ എന്തിനു പാടുന്നു വെന്ന് എനിക്കറിയാം’ എന്ന് മേഅ ആഞ്ജിലോ പറയുന്നത് വെള്ളക്കാരുടെ സംസ്കാരം നിര്‍മ്മിച്ച പഞ്ജരത്തിനകത്തു കിടന്ന് കറുത്ത വര്‍ഗ്ഗക്കാര്‍ പാടുന്നതിനെക്കുറിച്ചു മാത്രമല്ല. അമ്മയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടാക്കിയ കൂട്ടിലകപ്പെട്ട് ആത്മാവിഷ്‌കാരം നിര്‍വ്വഹിച്ച സ്വന്തം ജീവിതത്തെക്കുറിച്ചു കൂടിയാണ് ആഞ്ജിലോയുടെ അമ്മ അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍ത്തന്നെ അവളെ അമ്മുമ്മയോടുകൂടി താമസിക്കാന്‍ അയച്ചു. അമ്മയെ സ്നേഹിക്കുന്ന മകള്‍ അതോടെ അബോധാത്മകമായി അമ്മയോട് എതിര്‍പ്പുള്ളവളായിത്തീര്‍ന്നു. ആ എതിര്‍പ്പാണ് അമ്മയുടെ ബോയ്ഫ്രന്‍ഡ് — കാമുകന്‍ — എട്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അവളെ ബലാത്സംഗം ചെയ്യാന്‍ ഇടയാക്കിയത്. ഫ്രീമാന്‍ എന്നായിരുന്നു അയാളുടെ പേര്. അമ്മയും കാമുകനും കൂടി ഉറങ്ങുന്ന കട്ടിലില്‍ കുട്ടിയായ ആഞ്ജിലോയും കിടന്നുറങ്ങുക പതിവായിരുന്നു. ഒരു ദിവസം കാലത്ത് അമ്മ എഴുന്നേറ്റു പോയപ്പോള്‍ ഇടതു കാലില്‍ ഒരഭിമര്‍ദ്ദം. ആഞ്ജിലോ ഉണര്‍ന്നു. പിന്നെയുള്ള വിവരണം അച്ചടിക്കാന്‍ വയ്യ. ബലാത്സംഗത്തില്‍ ബാഹ്യമായ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അയാളുടെ മൃദുലമായ ആശ്ളേഷം അവളെ രസിപ്പിച്ചു. ആ ആഹ്ളാദാനുഭൂതി അമ്മയോടുള്ള വെറുപ്പിന്റെ പരോക്ഷ പ്രകടനമായി കരുതാവുന്നതാണ്. നാബോക്കോഫിന്റെ “ലോലിറ്റ” എന്ന നോവലിലെ ആ പേരുള്ള കൊച്ചു പെണ്‍കുട്ടി നാല്പതു കഴിഞ്ഞ പുരുഷനെ അങ്ങോട്ടു ചെന്നാക്രമിച്ചതു പോലെ ആഞ്ജിലോ ഫ്രീമാന്റെ അടുത്തു വീണ്ടും ചെന്നു. വേഴ്ചയില്‍ ക്ഷതം പറ്റിയ അവള്‍ കിടപ്പിലായി. എല്ലാവരും സത്യം മനസ്സിലാക്കി. ഫ്രീമാന്‍ കാരാഗൃഹത്തിലുമായി. അഭിഭാഷകന്റെ സാമര്‍ത്ഥ്യം കൊണ്ട് സ്വാതന്ത്ര്യം നേടിയ അയാള്‍ പിന്നീട് അധികം നാള്‍ ജീവിച്ചിരുന്നില്ല. ആരോ അയാളെ വധിച്ചു. മാനസികാഘാതത്താല്‍ അടുത്ത അഞ്ചു വര്‍ഷം ആഞ്ജിലോ മൂകയായി ജീവിക്കുകയാണുണ്ടായത്.

അവള്‍ക്കു പതിനേഴു വയസ്സായി. അവള്‍ താമസിക്കുന്നതിനടുത്ത് സുന്ദരന്മാരായ രണ്ടു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളെ വശീകരിക്കാന്‍ ആഞ്ജിലോ തീരുമാനിച്ചു. ഒരു ദിവസം ഒരു കുന്നു കയറുമ്പോള്‍ തനിക്ക് അഭിമതനായ യുവാവ് എതിരേ വരുന്നത് അവള്‍ കണ്ടു. ആഞ്ജിലോ ലജ്ജാശൂന്യയായി അയാളോടു ചോദിച്ചു: “Hey. Would you like to have a sexual intercourse with me?” ചെറുപ്പക്കാരന്‍ അമ്പരന്നു പോയെങ്കിലും സംഭവിക്കേണ്ടതു സംഭവിച്ചു. അവള്‍ ഗര്‍ഭം ധരിച്ചു.

Mother asked, “Who is the boy”? വീണ്ടും അമ്മ: “Do you want to marry him?”

“No.”

ഗര്‍ഭം നാലുമാസമായപ്പോള്‍ മകളോടു സംസാരിക്കുന്നതു നിറുത്തിയിരുന്നു അച്ഛന്‍ (പിതാവല്ല, അമ്മയുടെ ഭര്‍ത്താവ്).

“Does he want to marry you?”

“No.”

ആഞ്ജിലോ പ്രസവിച്ചു. അതുവരെ അബോധാത്മകമായ സംഘട്ടനത്തിലേര്‍പ്പെട്ടിരുന്ന അമ്മയും മകളും അനുരഞ്ജനത്തിലെത്തി. അമ്മമാരും പെണ്‍മക്കളും തമ്മിലുള്ള നിഗൂഢമായ ബന്ധത്തെ പലരും ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് Nancy Friday എഴുതിയ My Mother Myself എന്ന പുസ്തകമാണ്. രണ്ടാമത്തേത് Maxine Hong Kingston എഴുതിയ Chinamen എന്ന വിഖ്യാതമായ നോവലാണ് (Vorago Press, 1991, Spl Price £3.00)

ചോദ്യം, ഉത്തരം

Symbol question.svg.png ഭാര്യമാരോടു ക്രൂരമായി പെരുമാറുന്ന പുരുഷന്മാരുടെ ക്രൂരത എല്ലാ സ്ഥലങ്ങളിലുമുണ്ടോ?

ഇല്ല. അവര്‍ പരോപകാരതല്‍പരരായിരിക്കും. വിശേഷിച്ചും അന്യസ്ത്രീകളുടെ കാര്യത്തില്‍. അവരോട് അതിവിനയം കാണിക്കും. അക്കൂട്ടരില്‍ ഒരുത്തിയുടെ കുഞ്ഞിന്റെ വിരലൊന്നു മുറിഞ്ഞാല്‍ അവളുടെ മുന്‍പിലിരുന്നു കണ്ണീരൊഴുക്കും.

Symbol question.svg.png മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏത്?

പുസ്തകമെന്നു റെയ്സ ഗോര്‍ബച്ചേവ് പറഞ്ഞിട്ടുണ്ട്. എങ്കിലും അതവരുടെ അഭിപ്രായമായി — മൗലികതയുള്ള അഭിപ്രായമായി — കരുതരുത്. വേറെ പലരും പറഞ്ഞതാണത്. പിന്നെ റെയ്സയുടെ ഏറ്റവും വലിയ കണ്ടുപിടിത്തം സോവിയറ്റ് യൂണിയനെ തകര്‍ത്ത ഗോര്‍ബച്ചേവ് തന്നെ. ആദ്യകാലത്ത് ഞാനും ഗോര്‍ബച്ചേവിനെ ആരാധിച്ചിരുന്നു.

ഉറക്കെ സംസാരിച്ചു കൊണ്ടേയിരിക്കണം നേതാക്കന്മാര്‍. ഇല്ലെങ്കില്‍ അവര്‍ പുറന്തള്ളപ്പെടും. ശ്രീ. കെ.വി. സുരേന്ദ്ര­നാഥിനേക്കാള്‍ സത്യസന്ധനും ബുദ്ധിമാനുമായ മറ്റധികം നേതാക്കന്മാരെ എനിക്ക് അറിഞ്ഞുകൂടാ. സുരേന്ദ്ര­നാഥിന് അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം കിട്ടാത്തത് ഉറക്കെ സംസാരിക്കാത്തതു കൊണ്ടാണ്.

Symbol question.svg.png നിങ്ങള്‍ സ്ത്രീയായാല്‍?

ചെറുപ്പക്കാരി ആയാല്‍ എന്നു തിരുത്തിച്ചോദിക്കു. ഉപകാരം ചെയ്തവനെ റോ‍ഡില്‍ വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ പോകും. തിരക്കുള്ള ബസ്സില്‍ കയറാനായി കണ്ടക്ടര്‍ക്ക് മധുര മന്ദഹാസം സമ്മാനിക്കും. കൂട്ടുകാരികളോടൊത്തു ബസ്സില്‍ കയറിയാല്‍ എല്ലാവര്‍ക്കുമായി റ്റിക്കറ്റെടുത്തിട്ടു പിന്നീട് ഓരോ സ്ത്രീയുടെ കൈയില്‍ നിന്നും പൈസ വാങ്ങും.

Symbol question.svg.png നിങ്ങള്‍ പടുകിഴവനായാല്‍?

ചാകാനായി കാത്തിരിക്കും അല്ലാതെ നാലുപേര്‍ താങ്ങിയെടുത്തു പ്ളാറ്റ് ഫോമിലേക്കു കൊണ്ടു ചെല്ലാനും അവിടെ കസേരയില്‍ ഇരുന്നു കൊണ്ടു അവ്യക്തമായി മൈക്കില്‍ക്കൂടെ അതുമിതും പറയാനുമുള്ള സന്ദര്‍ഭമുണ്ടാക്കുകയില്ല. എനിക്കിപ്പോള്‍ ആരോഗ്യമുണ്ട്. അതുകൊണ്ടു പ്ളാറ്റ് ഫോമിലേക്കു ചെല്ലാന്‍ പടിക്കെട്ടു കയറുമ്പോള്‍ താങ്ങാന്‍ വരുന്നവനെ ശത്രുതയോടാണ് ഞാന്‍ നോക്കുന്നത്.

Symbol question.svg.png നിങ്ങള്‍ക്കു പണിമില്ലെന്ന മട്ടില്‍ പലപ്പോഴും എഴുതാറുള്ളതുകൊണ്ടു ചോദിക്കുകയാണ്. പെട്ടെന്നു നിങ്ങളങ്ങു കോടീശ്വരനായാല്‍ എന്തുചെയ്യും?

കോടിയുടെ ഈശ്വരനാകേണ്ടതില്ല. എനിക്കു മുപ്പതു വെള്ളിക്കാശു മതി. അതുകൊണ്ടു ഞാന്‍ പാവനചരിതനെ ഒറ്റിക്കൊടുക്കും.

Symbol question.svg.png നേതാക്കന്മാര്‍ എപ്പോഴും ഉറക്കെ സംസാരിക്കുന്നതെന്തിന്?

ഉറക്കെ സംസാരിച്ചുകൊണ്ടേയിരിക്കണം നേതാക്കന്മാര്‍. ഇല്ലെങ്കില്‍ അവര്‍ പുറന്തള്ളപ്പെടും. ശ്രീ.കെ.വി. സുരേന്ദ്രനാഥിനെക്കാള്‍ സത്യസന്ധനും ബുദ്ധിമാനുമായ മറ്റധികം നേതാക്കന്മാരെ അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം കിട്ടാത്തത് ഉറക്കെ സംസാരിക്കാത്തതുകൊണ്ടാണ്.

Symbol question.svg.png സ്ത്രീകളെ നിന്ദിക്കുന്നതു നിറുത്തിയോ?

ഞാന്‍ നിന്ദിക്കാറില്ലല്ലോ. എങ്കിലല്ലേ നിറുത്തേണ്ടതുള്ളു. സ്ത്രീ ആരോടും മിണ്ടാതെ നടന്നാല്‍ നിങ്ങളെപ്പോലുള്ളവര്‍ ‘ഓ പതിവ്രത’ എന്നു പുച്ഛിച്ചു പറയും. മിണ്ടിയാല്‍ ‘ഓവേശ്യ’ എന്നാവും വിളിക്കുക. സ്ത്രീകള്‍ക്കു കഴിഞ്ഞുകൂടാന്‍ പ്രയാസം ഈ ലോകത്ത്. ഇതു നേരത്തേ സ്ത്രീയെക്കുറിച്ചു നല്കിയ ഉത്തരത്തിനു വിരുദ്ധമല്ല.


മനുഷ്യസ്വഭാവത്തെക്കുറിച്ചു എഴുതൂ

അമേരിക്കന്‍ നോവലെഴുത്തുകാരന്‍ ഫോക്നറെ കാണാന്‍ ഒരു യുവാവ് എത്തി. ‘സര്‍ ഞാനൊരു നോവലെഴുതിയിട്ടുണ്ട്. താങ്കള്‍ അതൊന്നു വായിക്കണം’. എന്ന് അയാള്‍ പറഞ്ഞു. പില്‍ക്കാലത്ത് സാഹിത്യരചനയ്ക്ക് നോബല്‍ സമ്മാനം നേടിയ ഫോക്നര്‍ക്ക് അതിനു സമയമുണ്ടോ? അദ്ദേഹം വിനയംവിടാതെ ചോദിച്ചു: “ഞാന്‍ വായിക്കണമെന്നുണ്ടോ?” യുവാവ് അതു മനസ്സിലാക്കി പറഞ്ഞു: ‘അല്ലെങ്കില്‍ രചനയെസ്സംബന്ധിച്ചു ചില ഉപദേശങ്ങള്‍ തന്നാലും മതി.’ ഫോക്നര്‍ അയാള്‍ക്കൊരു നിര്‍ദ്ദേശം നല്‍കി: ‘മനുഷ്യ സ്വഭാവത്തെക്കുറിച്ച് എഴുതു.’

എന്‍. കൃഷ്ണപിള്ള തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ പ്രഫെസറായിരിക്കുന്ന കാലം. ഒരുദിവസം ഉച്ചയ്ക്ക് ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നപ്പോള്‍ സാറ് ഒരു പഴയ മാസികയെടുത്തു കൂടെയുണ്ടായിരുന്നവരെ ഒരു ലേഖനം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. ഞാനും അതു വായിച്ചു കേള്‍ക്കാനായി അവിടെ ഇരിപ്പുറപ്പിച്ചു. സി.വി. രാമന്‍പിള്ളയെക്കുറിച്ച് ആരോ എഴുതിയ ലേഖനം. അതിന്റെ ചുരുക്കം ഞാന്‍ നല്കാം. ഒരു ചെറുപ്പക്കാരന്‍ നോവലെഴുതിക്കൊണ്ടു സി.വിയെ കാണാനെത്തി. അദ്ദേഹം അതൊന്നു കേള്‍ക്കണം എന്നായിരുന്നു യുവാവിന്റെ അഭ്യര്‍ത്ഥന. രാമന്‍പിള്ള വേറൊരു ദിവസമാകട്ടെയെന്നു പറഞ്ഞതനുസരിച്ച് അയാള്‍ ആ ദിവസംതന്നെ കാലത്തെത്തി. വായന ആരംഭിച്ചു. സി.വി. നോവല്‍ പാരായണം കേട്ടുകൊണ്ടു ഇരിക്കുകയാണ്. യുവാവായ കാമുകന്‍ യുവതിയായ കാമുകിയുടെ വീട്ടിലെത്തുന്നതും അവളെ വിളിച്ചു ഉറക്കെ പ്രേമാഭ്യര്‍ത്ഥന നടത്തുന്നതുമൊക്കെ താന്‍ വര്‍ണ്ണിച്ചുവച്ചതു നോവല്‍ രചയിതാവ് ഉത്സുകതയോടെ വായിച്ചുതുടങ്ങി. അതു കുറെനേരം കേട്ടിരുന്നിട്ടു സി.വി. പറഞ്ഞു:

സി.വി. രാമന്‍പിള്ള

‘എടാ നിറുത്ത് നിറുത്ത്. ഏതു വീട്ടിലാണെടാ ഇതൊക്കെ നടക്കുന്നത്? നിന്റെ വീട്ടില്‍ ഒരുത്തന്‍ കയറിവന്ന് ഏതെങ്കിലും പെണ്ണിനെ വിളിച്ച് ഈ ആഭാസമൊക്കെപ്പറഞ്ഞാല്‍ നീ അവന്റെ പല്ലടിച്ചു താഴത്തിടുകില്ലേ? നിറുത്തെടാ നിന്റെ വായന.’ നോവലിസ്റ്റ് കടലാസ്സുകള്‍ ചുരുട്ടിക്കെട്ടിക്കൊണ്ടു യാത്രയായി. (ഓര്‍മ്മയില്‍നിന്നെഴുതുന്നതുകൊണ്ടു സി.വിയുടെ വാക്കുകള്‍ ഇവതന്നെയായിരിക്കണമെന്നില്ല. ആശയത്തിനു വ്യത്യാസമില്ലതാനും.)

ഇനി വേറൊരു സംഭവം. അമേരിക്കന്‍ നോവലെഴുത്തുകാരന്‍ ഫോക്നറെ കാണാന്‍ ഒരു യുവാവ് എത്തി. ‘സര്‍ ഞാനൊരു നോവലെഴുതിയിട്ടുണ്ട്. താങ്കള്‍ അതൊന്നു വായിക്കണം’ എന്ന് അയാള്‍ പറഞ്ഞു. പില്ക്കാലത്തു സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ ഫോക്നര്‍ക്ക് അതിനു സമയമുണ്ടോ? അദ്ദേഹം വിനയം വിടാതെ ചോദിച്ചു: “ഞാന്‍ വായിക്കണമെന്നുണ്ടോ?” യുവാവ് അതു മനസ്സിലാക്കി പറഞ്ഞു: ‘അല്ലെങ്കില്‍ രചനയെസ്സംബന്ധിച്ചു ചില ഉപദേശങ്ങള്‍ തന്നാലും മതി.’ ഫോക്നര്‍ അയാള്‍ക്കു ഒരു നിര്‍ദ്ദേശം നല്കി: ‘മനുഷ്യസ്വഭാവത്തെക്കുറിച്ച് എഴുതു.’

ഒരു വീട്ടിലും നടക്കാത്ത കാര്യങ്ങളാണ് ശ്രീ അക്ബര്‍ കക്കട്ടില്‍ ‘കളിവാച്ച്’ എന്ന കഥയില്‍ വര്‍ണ്ണിക്കുന്നത്. മനുഷ്യസ്വഭാവത്തെക്കുറിച്ച് എഴുതാനും അദ്ദേഹത്തിനറിഞ്ഞുകൂടാ. കോളിജധ്യാപകന്‍ ചിന്താധീനനായി ഇരിക്കുമ്പോള്‍ ഒരുത്തന്‍ വന്ന് പ്രഭയ്ക്കു അയാളെ കാണണമെന്ന് അറിയിക്കുന്നു. പ്രഭ ആരെന്ന് അധ്യാപകന് ഓര്‍മ്മ വന്നില്ല. ‘കളിവാച്ച്’ എന്ന വട്ടപ്പേരുള്ള പഴയ ശിഷ്യയാണ് താനെന്നു പ്രഭ സന്ദേശവുമായി എത്തുന്നവനോടു പറഞ്ഞയച്ചത് അയാള്‍ അധ്യാപകനെ അറിയിക്കുന്നു. അതോടെ ഓര്‍മ്മയുടെ ചുരുളുകള്‍ അഴിയുകയായി. രണഭൂമിയില്‍ ശത്രുക്കള്‍ അമ്പുകളയയ്ക്കാന്‍ സന്നദ്ധരായി നില്ക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ ഒരു മഹാഗ്രന്ഥത്തോളം വലിപ്പം വരുന്ന ശ്ളോകസഹസ്രങ്ങള്‍ അര്‍ജ്ജുനന്നെ ചൊല്ലിക്കേള്‍പ്പിച്ചതു പോലെ അജ്ഞാതമായ ചൈതന്യം സുദീര്‍ഘമായ ആ സ്മരണ സമുച്ചയത്തെ അയാളുടെ മാനസിക മണ്ഡലത്തില്‍ ആവിര്‍ഭവിപ്പിക്കുന്നു. പ്രഭ അതിസുന്ദരി. അവള്‍ ആരോടും മിണ്ടുകില്ല. ഒരു ദിവസം എന്തോ മിണ്ടിയപ്പോള്‍ കളിവാച്ചും ദിവസത്തില്‍ രണ്ടു തവണ ശരിയായ സമയം കാണിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞു.

അക്ബര്‍ കക്കട്ടില്‍

അതോടെ അവള്‍ ന്യൂറോട്ടിക്കായി. മുത്തച്ഛന്റെ നിര്‍ദ്ദേശമനുസരിച്ച് അധ്യാപകന്‍ അവളെ വീട്ടില്‍ച്ചെന്നു കാണുന്നു. കവിയായ ഗുരുനാഥനോട് അവള്‍ക്കു സ്നേഹവും ബഹുമാനവും വരട്ടെ. കഥ സംഗ്രഹിക്കാന്‍ തുടങ്ങിയാല്‍ സാഹിത്യവാരഫലം മുഴുവനും അതിനു വേണ്ടിവരും. കൂടുതല്‍ ചുരുക്കാം. കോളിജ് ജീവിതത്തിനു ശേഷം പ്രഭ വിവാഹിതയായി. അവളുടെ അമ്മ രണ്ടാമതു വിവാഹം കഴിച്ചു. അവര്‍ പ്രഭയുടെ അനിയത്തിയായ കുഞ്ഞിനെയും കൊണ്ടു മരണം വരിച്ചു. മുത്തച്ഛന്‍ മരിച്ചു. മുത്തശ്ശി പോയി. പ്രഭയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ ദിനത്തില്‍ത്തന്നെ മരിച്ചു. ഇതാ ഇപ്പോള്‍ കവി ജോലി നോക്കുന്ന സ്ഥലത്തു എത്തിയിരിക്കുകയാണ്. തനിക്ക് അധ്യാപകനെയാണ് സ്നേഹമെന്നും അയാളെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു അവള്‍ അയാളുടെ മടിയില്‍ക്കിടന്നു മരിച്ചു. ഒരു സംഭവം എഴുതാന്‍ വിട്ടു പോയി. പ്രഭയെ അയാള്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ക്ളാസ്സില്‍ പാമ്പു കയറിവന്നു. അതുകണ്ടു ബോധശൂന്യയായ അവള്‍ ഈ ജീവിതസായാഹ്നത്തില്‍ ചേനത്തണ്ടന്‍, വെള്ളിക്കെട്ടന്‍, ശംഖുവരയന്‍ ഇങ്ങനെ പല പാമ്പുകളെയും സ്വന്തം വീട്ടില്‍ വളര്‍ത്തുന്നുണ്ട് അവയെ ഗുരുനാഥനു കാണിച്ചു കൊടുത്തശേഷമാണ് അവള്‍ അയാളുടെ മടിത്തട്ട് ചരമശയ്യയാക്കിയത്.

‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലിലെ കാര്‍ത്യായനി അമ്മയോടൊരുമിച്ചു നമ്മള്‍ വസിക്കുന്നു. ശങ്കു ആശാനോടു സംസാരിക്കുന്നു. സുഭദ്രയുടെ മുന്‍പില്‍ ബഹുമാനത്തോടെ നില്ക്കുന്നു. പരമേശ്വരന്‍ പിള്ളയുടെ തോളില്‍ കൈയിടുന്നു. കറുത്തമ്മയോടു ‘നിന്റെ ഭംഗി ഞാനും കാണട്ടെടീ’ എന്നു പറയുന്നു ജീവനുള്ള കഥാപാത്രങ്ങള്‍ എന്നു ഇവരെയാണ് നാം വിളിക്കുക. ആ ഒരനുഭവം ഇക്കഥയിലെ പ്രഭയെക്കുറിച്ചു നമുക്ക് ഉണ്ടാവുകയില്ല. അക്ബര്‍ കക്കട്ടില്‍ ഒരു കഥ പടച്ചുവയ്ക്കാന്‍ വേണ്ടി അവളെ യാന്ത്രികമായി നിര്‍മ്മിക്കുകയാണ്. യന്ത്രങ്ങള്‍ നമ്മുടെ അനുഭൂതിമണ്ഡലത്തെ സ്പര്‍ശിക്കില്ല. സ്പര്‍ശിക്കാത്തത് അസത്യമെന്നു മുദ്രകുത്തപ്പെടും. തികച്ചും അസത്യാത്മകമായ, യന്ത്രവത്കൃതമായ കഥയാണ് അക്ബറുടേത്.

Small is beautiful. സംക്ഷിപ്തതയുടെ ചാരുത അക്ബര്‍ കക്കട്ടിലിന് അറിഞ്ഞുകൂടാ ഒരു പുറത്തില്‍ പറയാവുന്ന കാര്യം പത്തു പുറങ്ങള്‍ കൊണ്ടേ അദ്ദേഹത്തിന് ആവിഷ്കരിക്കാനാവു. ആ ദീര്‍ഘത വിരസമാണു താനും. ഇതുപോലെ രചനയുടെ ദൈര്‍ഘ്യംകൊണ്ടു മനുഷ്യരെ കൊല്ലുന്ന ഒരു കഥാകാരന്‍ കൂടിയുണ്ട്. ടി.വി. വര്‍ക്കി. മിതവും സാരവത്തുമായ വാക്കുകള്‍ കൊണ്ട് അവര്‍ രണ്ടുപേരും കഥപറയാന്‍ പഠിക്കേണ്ടിയിരിക്കുന്നു.

വെല്ലുവിളി തന്നെ

ഡോക്ടര്‍ വെള്ളായണി അര്‍ജ്ജുനന്‍ എനിക്കു ചെയ്തിട്ടുള്ള ഉപകാരങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. ഹൃദയം നിറഞ്ഞ ആ കൃതജ്ഞതയോടെ എഴുതിക്കൊള്ളട്ടെ അദ്ദേഹത്തിന്റെ ‘വെല്ലുവിളി’ എന്ന കാവ്യം (കുങ്കുമം) തികഞ്ഞ പരാജയമാണെന്ന്. കാവ്യത്തിന്റെ മുകളിലായി കൊടുത്ത കുറിപ്പ് അതിലെ പ്രാവ് ശാസ്ത്രജ്ഞന്റെയും പ്രതിരൂപങ്ങളാണെന്നു നമ്മെ ഗ്രഹിപ്പിക്കുന്നു. ആ അറിവോടുകൂടി രചനയിലേക്കു പോകുമ്പോള്‍ അതു രസശുഷ്കമായ പദ്യം മാത്രമാണെന്നു നമ്മള്‍ മനസ്സിലാക്കുന്നു. ഈ ശുഷ്കതയ്ക്കു ഒരു ഹേതു അതിലെ അലങ്കാരപ്രയോഗങ്ങളാണ്.

“കാപ്പിരിപ്പെണ്ണിന്റെ പൊന്നരഞ്ഞാണുപോല്‍
കാട്ടിലൂടെക്കുതിച്ചിടും തടിനികള്‍”


“ലക്കെഴാതങ്ങനെ പൊങ്ങിപ്പറന്നവള്‍
പെട്രോളിലഗ്നിസ്ഫുലിംഗങ്ങളെന്നപോല്‍”


“മാരിവില്ലിന്റെ നിറം മാറ്റുവാന്‍ ശാസ്ത്ര-
കാരന്‍ ചെറു ടെസ്റ്റ്‌റ്റ്‌യൂബാലൊരുങ്ങയോ?”


“ദൂരെ ധ്രുവത്തില്‍ ജ്വലിക്കും വിളക്കിനെ
പേരയ്ക്കയെന്നോ നിനച്ചു നീങ്ങു നീ”


“കത്തുന്ന ബള്‍ബുപോലുള്ള മിഴികളും”
“ചപ്പിയുടഞ്ഞ കടുകുപോലുള്ളൊരാ...”

ഈ വരികളിലെ ബിംബങ്ങള്‍ക്കു ദൃഷ്ടിഗതത്വം എന്ന ഗുണമില്ല. കാവ്യത്തിലെ ആശയങ്ങളെ തിളക്കുവാന്‍ അവയ്ക്കു ശക്തിയില്ല. അനുവാചകനില്‍ ഒരു “പുച്ഛച്ചിരി” ഉളവാക്കാനേ ഇവ പ്രയോജനപ്പെടുന്നുള്ളു. വായനക്കാരന്റെ സഹൃദയത്വത്തിന്റെ നേര്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന “വെല്ലുവിളി” എന്ന ഈ രചന കുങ്കുമം ഓഫീസിലെ ചവറ്റുകുട്ടയില്‍ വീഴേണ്ടതായിരുന്നു.

മസ്കറ്റിന്റെ നീലക്കടലില്‍ അവിടത്തെ ഭരണാധികാരിയുടെ യാനപാത്രം അനങ്ങാതെ വര്‍ത്തിക്കുന്നു; നീലമുന്തിരിച്ചാറില്‍ ഒരു താമരയിതള്‍ ചലനമറ്റു കിടക്കുന്നതു പോലെ. ഈ സ്മരണ ഇപ്പോള്‍ പ്രത്യാനയിക്കപ്പെടുന്നു.

ദിനക്കുറിപ്പുകള്‍

A Streetcar Named Desire എന്ന നാടകത്തിന്റെ ആദ്യ പതിപ്പിന്റെ കവര്‍
  1. പണ്ടു വായിച്ച A Street Car Named Desire എന്ന നാടകം (റ്റെനസി വില്യംസ് എഴുതിയത്) വീണ്ടും വായിച്ചു ഞാന്‍. ജീര്‍ണ്ണിച്ച സാഹിത്യത്തിനു ശരിയായ ഉദാഹരണമാണ് അതെന്ന് ഇപ്പോഴും തോന്നി. വീവിയന്‍ ലീയും മാര്‍ലന്‍ ബ്രാന്‍ഡോയും അഭിനയിച്ച ആ ചലച്ചിത്രം (ഇലിയ കെസന്‍ ഡയറക്ട് ചെയ്തത്) കണ്ട ഓര്‍മ്മയും എനിക്കുണ്ട്. ‘The attraction you have for someone who’s on the other side, supposedly dead against you, but whose violence and force attract you. Now that is the essence of ambiguity’ എന്നു ആ ചലച്ചിത്രത്തെ വാഴ്ത്തിയ കെസാനോടു യോജിക്കാമെങ്കിലും ദ്രഷ്ടാവിനു അസ്വസ്ഥത ഉളവാക്കി അയാളെ സംസ്കാരലോപത്തിന്റെ അഴുക്കു ചാലിലേക്ക് എറിയുന്നതാണ് ആ ചിത്രമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാടകവും സിനിമയും അക്കാരണത്താല്‍ നിന്ദ്യങ്ങളത്രേ.# മസ്കറ്റിന്റെ നീലക്കടലില്‍ അവിടത്തെ ഭരണാധികാരിയുടെ യാനപാത്രം അനങ്ങാതെ വര്‍ത്തിക്കുന്നു. നീല മുന്തിരിച്ചാറില്‍ ഒരു താമരയിതള്‍ ചലനമറ്റ് കിടക്കുന്നതുപോലെ. ഈ സ്മരണ ഇപ്പോള്‍ പ്രത്യാനയിക്കപ്പെടുന്നു.
  2. നേരം വെളുത്തതേയുള്ളു. കിഴക്കു ദിക്കിനു പരാങ്മുഖനായി പടിഞ്ഞാറോട്ടു തിരിഞ്ഞിരുന്ന് എഴുതുന്ന എന്റെ പിറകില്‍ കണ്ണാടിയിട്ട ജന്നല്‍. അതിലെ സ്ഫടിക പാളിയില്‍ പ്രഭാത സൂര്യന്‍ റോസാപ്പുക്കള്‍ വാരിയെറിയുന്നു. ജന്നല്‍ തുറന്നുനോക്കുയപ്പോള്‍ മുറ്റത്തെ റോസാച്ചെടി അതിന്റെ വിരിഞ്ഞ പൂവ് എന്റെ മുറിയിലേക്കു കടത്തി പുഞ്ചിരി പൊഴിച്ചു. സൂര്യനെറിഞ്ഞ റോസാപ്പുവിനാണോ ഭംഗി അതോ എന്റെ സമ്മതം കൂടാതെ മുറിക്കുള്ളിലേക്കു വന്ന പനിനീര്‍പ്പൂവിനാണോ ഭംഗി? നിര്‍ണ്ണയിക്കാന്‍ മേല.
  3. ഇന്നു പൊതുവായ പണിമുടക്ക് ഇന്നത്തെ സിഗ്ററ്റ് വാങ്ങിവയ്ക്കാന്‍ മറന്നുപോയി. ഈ ക്യാന്‍സര്‍ സ്റ്റിക്ക് വലിച്ചു ശീലിച്ചവന് ഇതില്ലെങ്കില്‍ അസ്വസ്ഥതയാണ്. ആഷ്ട്രേയില്‍ കിടക്കുന്ന സിഗ്ററ്റ് കുറ്റികളില്‍ ഒന്നെടുത്തു വലിച്ചാലെന്ത് എന്നാലോചിച്ചു. എടുത്തപ്പോള്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു അത്. അല്പമകലെ ഒരു സ്നേഹിതന്‍ താമസിക്കുന്നുണ്ട്. അയാള്‍ സിഗ്ററ്റ് വലിക്കുന്നവനാണ്. സിഗ്ററ്റ് ഉണ്ടോ എന്നു ചോദിക്കാനായി റ്റെലിഫോണ്‍ റിസീവര്‍ കൈയിലെടുത്തു. ഡയല്‍റ്റോണ്‍ ഇല്ല. ചത്തു കിടക്കുന്നു ഫോണ്‍. റോഡിലേക്ക് ഇറങ്ങി നോക്കി. ലോറി ഓടിക്കുന്നവര്‍ കമ്പി കൂടക്കൂടെ പൊട്ടിക്കുന്നതുപോലെ ഇന്നലെ രാത്രി കമ്പി പൊട്ടിച്ചിട്ടിരിക്കുന്നു. ആരോടു പരാതിപ്പെടാനാണ്?

പ്രായോഗികത

വിവാഹം, വിവാഹമോചനം, പ്രേമം, പ്രേമഭംഗം ഇവയൊക്കെ ഒഴിയാത്ത ബാധപോലെ എഴുത്തുകാരികളെ പിന്തുടരുന്നു. ഇതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ആ ഒഴിയാബാധയെ ഭാവനയുടെ മന്ത്രം ജപിച്ചുകളയാന്‍ എല്ലാ സ്ത്രീകള്‍ക്കുമാവില്ലല്ലോ.

മിക്കേലാഞ്ചലോ ആന്റോന്യോനി

ഇനി ഞാനെഴുതുന്ന കാര്യം ഒരിംഗ്ളീഷ് പുസ്തകത്തില്‍ കണ്ടതാണ്. ഇറ്റലിയിലെ ഫിലിം ഡയറക്ടര്‍ മിക്കേലാഞ്ചലോ ആന്റോന്യോനി (Michelangelo Antonioni) The Red Desert എന്ന ആദ്യത്തെ കളര്‍ ഫിലിം എടുക്കുകയായിരുന്നു (ആന്റോന്യോനിയുടെ ആദ്യത്തെ വര്‍ണ്ണചിത്രം). ഒരു തൊഴില്‍ശാലയുടെ അടുത്തുള്ള സ്ഥലങ്ങള്‍ ഫോട്ടോ എടുക്കാന്‍ തുനിഞ്ഞ അദ്ദേഹം കഥാപാത്രങ്ങളുടെ സംഭാഷണത്തിന് ഉത്തേജകത്വം നല്കാനായി ആ ഫാക്ടറിയുടെ അടുത്തുള്ള ക്യാന്‍റീനില്‍ ചുവപ്പു ചായമടിച്ചു. ആ ചായം കണ്ടു തൊഴിലാളികള്‍ ആക്രമണോത്സുകരായി. ഫിലിം എടുത്തു കഴിഞ്ഞതിനുശേഷം അദ്ദേഹം അതിന്റെ ചുവന്ന ചായം മാറ്റി ഇളം പച്ചച്ചായമടിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘തൊഴിലാളികളുടെ കണ്ണുകള്‍ക്ക് ഇനി വിശ്രമമുണ്ടാകും.’ ഓരോ ചായവും ഓരോ വികാരമിളക്കി വിടുന്നതു പോലെ ഓരോ സംഭവവും ഓരോ വികാരമുളവാക്കും. വിവാഹത്തെ സംബന്ധിച്ചു പുരുഷനുണ്ടാകുന്ന വികാരമല്ല സ്ത്രീക്കുണ്ടാവുക. സ്ത്രീയുടെ വികാരത്തിന്റെ പരിമാണം വളരെക്കൂടിയിരിക്കും. അതു സ്ത്രീധനത്തിന്റെ കാര്യത്തിലായാലോ? ആ തുകത ന്നെ ഒരു ലക്ഷം കവിഞ്ഞതാണെങ്കിലോ? പിന്നെ ഒന്നും പറയാനില്ല. വലിയ തുക കൊടുത്തു ഭര്‍ത്താവിനെ നേടുന്ന സ്ത്രീക്കും അവളെ ചിത്രീകരിക്കുന്ന എഴുത്തുകാരിക്കും വികാരപാരവശ്യം ഏറെയാണ്. എഴുത്തുകാരി കലാപരമായ ആവശ്യകതയില്‍ കവിഞ്ഞ് ആ വികാരപ്രവാഹത്തില്‍ ആമജ്ജനം ചെയ്യും. വിവാഹം, വിവാഹമോചനം, പ്രേമം, പ്രേമഭംഗം ഇവയൊക്കെ ഒഴിയാത്ത ബാധപോലെ എഴുത്തുകാരികളെ പിന്തുടരുന്നു. ഇതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ആ ഒഴിയാബാധയെ ഭാവനയുടെ മന്ത്രം ജപിച്ചു സംഹരിച്ചു കളയാന്‍ എല്ലാ സ്ത്രീകള്‍ക്കുമാവില്ലല്ലോ. അതിനാല്‍ കുമാരി എന്‍ ‘പുറംകാഴ്ചകള്‍ മങ്ങുന്നു’ എന്നൊരു സ്ത്രീധനക്കഥ ദേശാഭിമാനി വാരികയില്‍ എഴുതിക്കണ്ടപ്പോള്‍ എനിക്കു വിശേഷിച്ചൊരു വികാരമോ വിചാരമോ ഉണ്ടായില്ല. ജീവിതത്തിന്റെ പ്രായോഗികതയില്‍ പ്രാധാന്യം അര്‍പ്പിക്കുന്ന ഒരു യുവതി കുറെ വാക്യങ്ങള്‍ എഴുതിയിരിക്കുന്നു എന്നു മാത്രമേ എനിക്കു തോന്നിയുള്ളു. വന്‍തുക പ്രതിഫലം വാങ്ങിക്കൊണ്ട് ഒരു വിരൂപന്‍ ഭേദപ്പെട്ട ഒരു പെണ്ണിനെ കെട്ടുന്നു. അവന്റെ ക്രൂരത കണ്ട് അവള്‍ രക്ഷപ്പെടുന്നു. ഉപന്യാസത്തിന്റെ ഛായ മാത്രമുള്ള ഈ രചനയെ കഥയെന്നു വിളിച്ചാല്‍ അതു സാഹസിക്യമാവും.

നിരീക്ഷണം

ഓരോ എഴുത്തുകാരനും തന്റേതായ മണ്ഡലമുണ്ട്. ആ മണ്ഡലത്തിലു­ള്ളവരെല്ലാം വാക്കുകള്‍ കൊണ്ടോ ചായം കൊണ്ടോ ആവിഷ്കരിച്ചു കഴിഞ്ഞാല്‍ അവര്‍ മൗനം അവലംബിക്കും. പണത്തിനു വേണ്ടി, യശസ്സിനു വേണ്ടി, കീര്‍ത്തിക്ഷയം വരാതിരിക്കാന്‍ വേണ്ടി പിന്നെയും പിന്നെയും എഴുതാന്‍ തുടങ്ങിയാല്‍ പറഞ്ഞതു പിന്നെയും പറയേണ്ടി വരും.

ഓരോ എഴുത്തുകാരനും തന്റേതായ മണ്ഡലമുണ്ട്. ആ മണ്ഡലത്തിലുള്ളതെല്ലാം വാക്കുകള്‍ കൊണ്ടോ ചായം കൊണ്ടോ ആവിഷ്കരിച്ചു കഴിഞ്ഞാല്‍ അവര്‍ മൗനം അവലംബിക്കും. പണത്തിനു വേണ്ടി, യശസ്സിനു വേണ്ടി, കീര്‍ത്തിക്ഷയം വരാതിരിക്കാന്‍വേണ്ടി പിന്നെയും പിന്നെയും എഴുതാന്‍ തുടങ്ങിയാല്‍ പറഞ്ഞത് പിന്നെയും പറയേണ്ടതായി വരും. ഈ സത്യം മനസ്സിലാക്കി പൊന്‍കുന്നം വര്‍ക്കി വളരെ മുന്‍പേ മിണ്ടാതെയായി. വൈക്കം മുഹമ്മദ് ബഷീര്‍ കഥയെഴുത്തു

നിറുത്തി എഴുത്തുകളില്‍ (കത്തുകളില്‍) മാത്രം തല്‍പരനായി. തകഴി ശിവശങ്കരപ്പിള്ളയും ഇപ്പോള്‍ മിണ്ടുന്നില്ല. എന്നാല്‍ നമ്മുടെ ചില കവികള്‍ പരിധി ലംഘിക്കാനാവാതെ തങ്ങളുടെ മണ്ഡലങ്ങളിലെ വസ്തുതകള്‍ പുനരാവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. ഫലമോ? ബിംബങ്ങളുടെ ആവര്‍ത്തനം, ചില പദങ്ങളുടെയും സമസ്തപദങ്ങളുടെയും ആവര്‍ത്തനം. ആര്‍ജ്ജിച്ച കീര്‍ത്തിക്കു ക്ഷയം വരുത്താനേ ഇതു പ്രയോജനപ്പെടു.

മുല്ലനാസറുദ്ദീന്‍ കുടിച്ചു ലക്കില്ലാതെ തെരുവുകളില്‍ അലഞ്ഞപ്പോള്‍ ഒരു പൊലിസുകാരന്‍ അദ്ദേഹത്തെ തടഞ്ഞു നിറുത്തി ‘രാത്രി രണ്ടു മണിക്ക് ഇവിടെയെന്തിന് നടക്കുന്നു’ എന്നു ചോദിച്ചു. ‘അതറിയാമായിരുന്നെങ്കില്‍ ഞാന്‍ എപ്പോഴേ വീട്ടില്‍ച്ചെന്നേനെ’ എന്നു നാസറുദ്ദീന്‍ മറുപടി പറഞ്ഞു. കീര്‍ത്തി ലഹരിയില്‍ പെട്ട്, അല്ലെങ്കില്‍ പരപ്രേരണ ലഹരിയില്‍ പെട്ടു പല കവികളും നിയന്ത്രണം വിട്ടു സാഹിത്യത്തിന്റെ രാജരഥ്യകളില്‍ നിശീഥിനികളില്‍ അലയുന്നു. അവര്‍ വീട്ടിലിരിക്കുന്നതു നന്ന്.