close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 05 31


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 2002 05 31
മുൻലക്കം 2002 05 24
പിൻലക്കം 2002 06 07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള മെക്സിക്കന്‍ നോവലിസ്റ്റാണു് [Carlos Fuentes കാര്‍ലോസ് ഫ്വേന്‍തേസ്] (Carlos Fuentes b 1928). അദ്ദേഹത്തിന്റെ പുതിയ നോവല്‍ പ്രസിദ്ധപ്പെടുത്തിയെന്നു് അറിഞ്ഞാല്‍ സഹൃദയര്‍ അതിനുവേണ്ടി പരക്കം പായുന്നു. എന്തു വിലകൊടുത്തും അതു വാങ്ങുന്നു; വായിക്കുന്നു. പക്ഷേ ഈ ലേഖനമെഴുതുന്ന ആളിനു് ഫ്വേന്‍തേസിന്റെ ചെറുകഥകളും നോവലുകളും ഇഷ്ടമല്ല. സാഹിത്യാഭിരുചിയുടെ സാര്‍വലൗകികസ്വഭാവം — കത്തലിസിറ്റി — ഇല്ലാത്തതാണോ ആ ഇഷ്ടക്കേടിനു കാരണമെന്നു് ഞാന്‍ ആലോചിച്ചു നോക്കിയിട്ടുണ്ടു്. അതല്ല. സാരാമാഗൂവിന്റെ നോവലുകള്‍ വായിച്ചു രസിക്കുന്ന എനിക്കു് അഭിരുചിയുടെ സങ്കചിതത്വമില്ല; സാര്‍വലൗകികസ്വഭാവമുണ്ടു് താനും. ആ ചിന്തയോടെ ഞാന്‍ ഫ്വേന്‍തേസിന്റെ നോവലുകള്‍ വീണ്ടും നോക്കി. അദ്ദേഹത്തിന് കാലത്തിന്റെയും സ്ഥലത്തിന്റെ ʻഔറʼ എന്ന നീണ്ടകഥ നോക്കുക. ഫ്രാന്‍സില്‍ വച്ചു മരിച്ച ഒരു മെക്സിക്കന്‍ ജനറലിന്റെ ജീവചരിത്രം സമ്പൂര്‍ണ്ണമാക്കാന്‍ അയാളുടെ ഭാര്യക്കു് ഒരെഴുത്തുകാരനെ വേണം. പരസ്യം കണ്ടു് അയാള്‍ എത്തി. ആ വീട്ടില്‍ ജനറലിന്റെ ഭാര്യക്കുപുറമേ ഔറ എന്ന സുന്ദരിയായ ചെറുപ്പക്കാരിയുമുണ്ടു്. എഴുത്തുകാരനും അവളും നിശാവേളകളില്‍ ഒരുമിച്ചു കിടന്നു. ഒടുവില്‍ എഴുത്തുകാരന്‍ മനസ്സിലാക്കി വൃദ്ധയുടെ ചെറുപ്പത്തിലെ രൂപമാണു് ഔറയെന്നു്. താന്‍ ജനറലാണെന്നും. കഥ മുഴുവന്‍ ഞാന്‍ എഴുതുന്നില്ല. വൃദ്ധയുടെ ചുക്കിച്ചുളിഞ്ഞ കവിളില്‍ എഴുത്തുകാരന്‍ ചുംബിക്കുമ്പോള്‍ കഥ അവസാനിക്കുന്നു. വിശ്വാസ്യത ഇല്ലാത്ത ഒരു ഭ്രമകല്പനയാണിതു്. ഫ്വേന്‍തേസിന്റെ മറ്റു നോവലുകള്‍ക്കും ഈ തദ്ദേശപരിധികളെ ലംഘിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ പുതിയ നോവലായ ʻʻThe Years with Lawra Diazˮ എന്നതിനും ഈ ദോഷമുണ്ടു്.

സങ്കീര്‍ണ്ണവും ഭീകരവുമായ മെക്സിക്കന്‍ ചരിത്രത്തെ ലോറ ദിയാസ് (Lawra Diaz) എന്ന സ്ത്രീയിലൂടെ ചിത്രീകരിക്കാനാണു് ഫ്വേന്‍തേസിന്റെ യത്നം. അന്തസ്സു്, അഭിമാനം ഇവയൊക്കെ ഉള്ളവളാണു് ലോറ. അതു് പാരമ്പര്യസിദ്ധവുമാണു്. ലോറയുടെ മുത്തശ്ശി മെക്സിക്കോ സിറ്റിയിലേക്കു കുതിരവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു 1860-നോടു് അടുപ്പിച്ചു്. ഒരു കൂട്ടം കവര്‍ച്ചക്കാര്‍ അവരുടെ മുന്‍പിലെത്തി. അവരുടെ നേതാവു് മുത്തശ്ശിയോടു പറഞ്ഞു. ʻʻനിങ്ങളുടെ മോതിരങ്ങള്‍ എനിക്കു തരൂˮ അവരുടെ മറുപടി: ʻʻവിരലുകള്‍ മുറിച്ചെടുക്കു അവവേണമെങ്കില്‍ˮ നേതാവിന്റെ കത്തികൊണ്ടു് ഒറ്റ വെട്ടു്. ആ സ്ത്രീയുടെ നാലുവിരലുകള്‍ അറ്റുപോയി. അതും വലതു കൈയുടെ വിരലുകള്‍. അവര്‍ ഇമ ചിമ്മിയതുപോലുമില്ല. കൊള്ളക്കാരന്‍ തലയില്‍ കെട്ടിയിരുന്ന ചുവന്ന തുണി അഴിച്ചുകൊടുത്തു ആ മുറിവു് കെട്ടാനായി. അയാള്‍ അവരുടെ നാലു വിരലുകളും തൊപ്പിക്കകത്തു് ഇട്ടു. പിന്നീടു് അയാള്‍ തൊപ്പി തലയില്‍ വച്ചപ്പോള്‍ മുഖത്തിലൂടെ രക്തമൊഴികി. ഈ സംഭവം അറിഞ്ഞ ലോറ സ്വന്തം കുഞ്ഞിക്കൈകളിലേക്കു് നോക്കി. അവള്‍ പിന്നീടു് അവ ഉടുപ്പിനകത്തു് ഒളിച്ചുവച്ചു അവിശ്വസനീയമായ സംഭവം. ഇതു റിയലിസമല്ല, മാജിക് റിയലിസമല്ല. ഏതോ ട്രിക്കിലൂടെ ഫ്വേന്‍തേസ് വായനക്കാരെ മലര്‍ത്തിയടിക്കുകയാണു്.

കാര്‍ലോസ് ഫ്വേന്‍തേസ്

ലോറ യുവതിയായി രാഷ്ട്രവ്യവഹാര മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പൊര്‍ഫീര്‍യോ ദീആസ് (Porfirio Diaz) ആയിരുന്നു മെക്സിക്കോയിലെ പ്രമുഖ രാജ്യതന്ത്രജ്ഞന്‍. അയാള്‍ ഭരണാധികാരിയായി. അഴിമതി നിറഞ്ഞ ഭരണം. അതിനെതിരായി വിപ്ലവമുണ്ടായി. വിപ്ലവത്തിന്റെ നേതാവായി വന്നതു് ഫ്രാന്‍സീസ്കോ മാദേറോ (Francesco Madero) അയാള്‍ 1911 തൊട്ടു് 1913 വരെ പ്രസിഡന്റായിരുന്നു. മാദേറോയെ പ്രതിയോഗികള്‍ 1913-ല്‍ വെടിവച്ചുകൊന്നു. പൊര്‍ഫീര്‍യോ ദീആസിന്റെ ഡിക്റ്റേറ്റര്‍ഷിപ്പ് അവസാനിക്കാറായപ്പോള്‍ ലോറയുടെ അച്ഛന്റെ ആദ്യഭാര്യയിലെ മകന്‍ സാന്‍ത്യാഗോ (Santiago) മാദേറോയുടെ അനുചരന്മാരാല്‍ വെടിവച്ചു കൊല്ലപ്പെട്ടു.

ലോറ, ഒര്‍ലാന്‍ദോയുടെ ഭാര്യയായി. വിരസമായ ദാമ്പത്യജീവിതമായിരുന്നു അവരുടേതു്. ഒര്‍ലാന്‍ദോക്കു് ശേഷം വിപ്ലവകാരിയായ ഹ്വാന്‍ ഫ്രാന്‍സീസ്കോയെ ലോറ ഭര്‍ത്താവായി സ്വീകരിച്ചു. ഭര്‍ത്താവുണ്ടെങ്കിലും ലോറയ്ക്കു് റിപ്പബ്ളിക്കനായ മോറയുമായി ലൈംഗികബന്ധം. ലോറയ്ക്കു് അറുപതു് വയസ്സായി. അവള്‍ ഫോട്ടോഗ്രാഫിയില്‍ യശസ്സാര്‍ജ്ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫ്വേന്‍തേസിന്റെ വിരസമായ നോവല്‍ അവസാനിക്കുന്നു. എന്തുകൊണ്ടു് വിരസം? ചരിത്രത്തിന്റെയും വിപ്ലവത്തിന്റെയും പ്രതിനിധികളായ കഥാപാത്രങ്ങള്‍ സാമൂഹികവും ചരിത്രപരവും പരിവര്‍ത്തനപരവുമായ അംശങ്ങള്‍ പ്രത്യക്ഷമാക്കി അനുവാചകരെ മറ്റൊരു ലോകത്തേക്കു ആനയിച്ചാലേ നോവല്‍ കലാപരമായ വിജയം കൈവരിക്കു. ഫ്വേന്‍തേസ് ചരിത്രാംശങ്ങളെയും വിപ്ലവാംശങ്ങളെയും കൃതഹസ്തതയോടെ ആവിഷ്കരിക്കുന്നു. പക്ഷേ പ്രധാന കഥാപാത്രമായ ലോറയ്ക്കു അവയില്‍ ആമഗ്നമാകാന്‍ കഴിയുന്നില്ല.

നാലുവിരലുകള്‍ മുറിക്കാന്‍ അനുമതി നല്കുന്നതിന്റെയും അവ മുറിച്ചെടുത്തു് തൊപ്പിയില്‍ ഇടുന്നതിന്റെയും അവിശ്വാസ്യതയിലാണു് ഫ്വേന്‍തേസ് അഭിരമിക്കുന്നതു്. ʻʻഔറˮയില്‍ അതുണ്ടു്. അദ്ദേഹത്തിന്റെ മറ്റുള്ള നോവലുകളിലും അതു കാണാം. ഈ ലേഖകന്റെ ദൃഷ്ടിയില്‍ ഈ നോവലിസ്റ്റ് ഇന്‍ഫിരീയര്‍ ആര്‍ടിസ്റ്റാണു്. ലാറ്റിനമേരിക്കന്‍ നോവലെന്നു് കേട്ടാല്‍ ചുവപ്പുകണ്ട നാടന്‍ കാളയെപ്പോലെ വിരണ്ടോടുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ടു്. അവര്‍ക്കു ഞാന്‍ പറയുന്നതിനോടു യോജിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. സാരമില്ല. തോന്നുന്നതു പറയുന്നതിലാണല്ലോ വായനക്കാരന്റെ സത്യസന്ധതയിരിക്കുന്നതു്. (The Years with Lawra Diaz, Carlos Fuentes, Translated from the Spanish by Alfred Mac Adam, Bloomsbury, Pages 516, Indian price £4.99 (Rs. 372.25))

മൂക്കു് പൊത്തൂ

ʻʻകലാശൂന്യം എന്നു നിങ്ങള്‍ക്കു തോന്നുന്ന രചനകളെ മാന്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതു ശരിയാണോ?ˮ എന്നൊരു വായനക്കാരന്‍ ബോംബെയില്‍ നിന്നു് എഴുതിച്ചോദിച്ചിരിക്കുന്നു. മാന്യന്മാര്‍ എഴുതുന്ന കത്തുകള്‍ക്കുപോലും മറുപടിയെഴുതാന്‍ എനിക്കു സമയമില്ല. അതിനാല്‍ മറുപടി എഴുതാറുമില്ല. അവരെ അപമാനിക്കുകയാണു് ഞാന്‍. എങ്കിലും വേറെ മാര്‍ഗ്ഗമില്ല. മറുപടി എഴുതാന്‍ തുടങ്ങിയാല്‍ അതിനേ സമയം കാണുകയുള്ളൂ. കോളം മുടങ്ങുകയും ചെയ്യും. ബോംബെയിലെ എഴുത്തുകാരന്‍ മലയാളസാഹിത്യം മാത്രം വായിക്കുകയും മലയാള സിനിമ മാത്രം കാണുകയും ചെയ്യുന്ന ആളാണു് എന്നതു വ്യക്തം. അതുകൊണ്ടു കൂടിയാണു് ഞാന്‍ ആ മനുഷ്യന്റെ എഴുത്തു കീറി ചവറ്റുകുട്ടയിലിട്ടതു്. അദ്ദേഹം വിട്ടില്ല. പിന്നെയും കത്തയച്ചു. അത്യന്താധുനികര്‍ ന്യൂനപക്ഷമല്ലേ? ന്യൂനപക്ഷഭര്‍ത്സനം മര്യാദകേടല്ലേ എന്നൊക്കെയാണു് കത്തിലെ ചോദ്യങ്ങള്‍. ആ കത്തിനും മറുപടി അയയ്ക്കാതെ ഞാന്‍ എന്നോടുതന്നെ ചോദിച്ചു. സമുദായത്തില്‍ ആഭാസന്മാര്‍, കൊലപാതകികള്‍ ഇവരൊക്കെയുണ്ടു്. അവര്‍ ന്യൂനപക്ഷമാണു്. ന്യൂനപക്ഷമായതുകൊണ്ടു് നമുക്കു അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമോ? സാഹിത്യത്തിലെ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയായിട്ടാണു് ഈ കോളമിസ്റ്റ് എഴുതുന്നതു്. ആധുനികതയെ പരിലാളിക്കുന്നവര്‍ ന്യൂനപക്ഷമാണു്. അതിനെക്കുറിച്ചു് ഒരു നല്ല വാക്കെങ്കിലും പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ അതു് ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നുള്ള വ്യതിചലനമായി വരും. ഈ ന്യൂനപക്ഷത്തില്‍ത്തന്നെ അതിന്റെ തത്ത്വചിന്തയോടു യോജിക്കാതെ ഒരു വിഭാഗം എഴുത്തുകാരുണ്ടു്. അവരുടെ ജോലി പച്ചത്തെറി എഴുതുകയാണു് എന്നതത്രേ. ആ വിഭാഗത്തില്‍ പെടുന്നു മലയാളം വാരികയില്‍ ʻപാഠഭേദംʼ എന്ന രചനയിലൂടെ കലാഹിംസ നടത്തിയ എസ്. ശ്രീകുമാര്‍. മനുഷ്യന്റെ ഉല്‍പാദന പ്രക്രിയ ക്ലാസ്സില്‍ പഠിപ്പിച്ചു്, പഠിപ്പിച്ചു് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്ന ഒരധ്യാപകനെക്കുറിച്ചാണു് ഈ dreadful rubbish. ഭയജനകമായ ഇത്തരം മാലിന്യം പതിവായി വായിച്ചാല്‍ വായിക്കുന്നവന്റെ മനുഷ്യത്വം നശിക്കും. അയാള്‍ മൃഗമായിത്തീരും. ഉച്ഛിഷ്ടങ്ങളും മലമുള്‍പ്പെടെയുള്ള കുത്സിതവസ്തുക്കളും ഇടാന്‍ നഗരത്തില്‍ നഗരസഭ ചില പെട്ടികള്‍ വച്ചിട്ടുണ്ടു്. മൂക്കു പൊത്തിക്കൊണ്ടാണു് ഞാന്‍ അവയുടെ അടുത്തുകൂടെ നടക്കുന്നതു്. മലയാളം വാരികയിലെ ഈ ʻʻചെറുകഥˮ ഞാന്‍ മൂക്കുപൊത്തിക്കൊണ്ടാണു് വായിച്ചുതീര്‍ത്തതു്.

ചോദ്യം, ഉത്തരം

ഏതു മനുഷ്യസ്വഭാവമാണു് ഏറ്റവും ഗര്‍ഹണീയം?

സൗജന്യം എന്ന രീതിയില്‍ സ്ത്രീക്കും പുരുഷനും കൗതുകപ്രദങ്ങളായ വസ്തുക്കള്‍ കൊടുത്തു നോക്കുക. അവര്‍ പിന്നീടു് തങ്ങള്‍ക്കവ അവകാശപ്പെട്ടതാണു് എന്നു വിചാരിക്കും. ഒരു തവണ കൊടുത്തില്ലെങ്കില്‍ നീരസം കാണിക്കും, ദേഷ്യപ്പെടും ചിലപ്പോള്‍ തെറി പറഞ്ഞെന്നും വരും (അവകാശമെന്നു പ്രയോഗിച്ചതു് മലയാളത്തില്‍ പ്രയോഗിക്കുന്ന രീതിയില്‍).

വിപ്ലവകാരിയുടെ അന്ത്യം?

ഏതു വിപ്ലവകാരിയും ഒടുവില്‍ സ്വേച്ഛാധികാരിയായി മാറും.

ചുംബനം?

ഒരധമ പ്രക്രിയ. സ്ത്രീയെ പുരുഷന്‍ ചുംബിക്കുമ്പോള്‍ അയാള്‍ക്കു തുപ്പലിന്റെ നാറ്റം സഹിച്ചാല്‍ മതി. പുരുഷന്‍ പുരുഷനെ ചുംബിക്കുന്നതു അധമതമ പ്രക്രിയ. താടിരോമങ്ങള്‍ കത്തിക്കയറും ചുംബിക്കുന്നവന്റെ മുഖത്തു്. താടി വളര്‍ത്തിയ നേതാവിനെ വേറൊരു രാജ്യത്തെ നേതാവു് കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കുന്നതിന്റെ ദൃശ്യം എന്നില്‍ അറപ്പും വെറുപ്പും ഉണ്ടാക്കും.

നിങ്ങള്‍ ചിരിക്കാറില്ല എന്നു കെ.ആര്‍. ഗൗരി എറണാകുളത്തു് കൂടിയ ഒരു സമ്മേളനത്തില്‍ പറയുന്നതു കേട്ടു ശരിയാണോ?

കേരളം നരകമാണു്. നരകത്തില്‍ ചിരിക്കാനൊക്കുമോ? ശ്രീമതി പറഞ്ഞതു ശരിയാണു്.

നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നുണ്ടോ?

ഇല്ല, ഒരുത്തനെ ചതിച്ചിട്ടു് ഈശ്വരനോടു് മാപ്പുചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ചതിച്ചാല്‍ അതിന്റെ reaction ഉണ്ടാകും. Every action has its reaction എന്നു ന്യൂട്ടന്‍ പറഞ്ഞതു ശരി. പ്രാര്‍ത്ഥനയും പശ്ചാത്താപവും റിയാക്‍ഷന്‍ ഇല്ലാതാക്കില്ല. കര്‍മ്മസിദ്ധാന്തത്തിലാണു് എന്റെ വിശ്വാസം.

റെയില്‍വേ സവാരിയെക്കുറിച്ചു് എന്താണു് അഭിപ്രായം?

നാലുപേര്‍ ഇരിക്കാവുന്ന സീറ്റില്‍ എട്ടും ഒന്‍പതും ആളുകള്‍ ഇരിക്കേണ്ടിവരുന്ന രീതിയില്‍ തീവണ്ടികള്‍ ഓടിക്കാനായി സംവിധാനം ഉണ്ടാക്കുന്നവര്‍ പുരുഷന്മാര്‍ക്കു വൃഷണങ്ങള്‍ ഉണ്ടെന്നു് ഓര്‍മ്മിക്കുന്നില്ല. തിരുവനന്തപുരത്തുനിന്നു കൊല്ലം വരെ യാത്ര ചെയ്യുന്നവന്റെ വൃഷണങ്ങള്‍ ഉടഞ്ഞുപോകും.

നിങ്ങള്‍ പാടുമോ?

പാടും. പക്ഷേ കോളേജുകളില്‍ മ്യൂസിക് പ്രഫെസര്‍മാര്‍ പാടുന്നതുപോലെയിരിക്കും അതു്. കാളകളേ അതു് ആസ്വദിക്കുകയുള്ളു.

കേരളത്തിന്റെ ശാപമെന്താണു്?

ജ്യോത്സ്യന്മാര്‍ കൂടിക്കൂടി വരുന്നു. ഒരു വിവാഹവും അവര്‍ നടത്താന്‍ സമ്മതിക്കില്ല ഇത്ര വയസ്സില്‍ മരിക്കുമെന്നു് പറഞ്ഞു് ആളുകളെ പേടിപ്പിക്കുന്നു അവര്‍. കരിച്ചല്‍ കേശവന്‍ എന്ന വലിയ ജ്യോത്സ്യനാണു് എന്റെ ജാതകമെഴുതിയതു്. അതില്‍ അറുപതാമത്തെ വയസ്സില്‍ ഞാന്‍ മരിക്കുമെന്നു് അസന്ദിഗ്ദ്ധമായി പറഞ്ഞിരുന്നു. അറുപതു വയസ്സു കഴിഞ്ഞയുടനെ ഞാന്‍ ആ ജാതകം തീയിലേക്കു എറിഞ്ഞു. എനിക്കു ഇപ്പോള്‍ എണ്‍പതു വയസ്സായി. ജ്യോത്സ്യം demoralization ഉണ്ടാക്കുന്നു.

ചെറുതു് സുന്ദരം

ʻʻWork expands so as to fill the time available for its completionˮ എന്ന പാര്‍ക്കിന്‍സണ്‍ നിയമം പ്രഖ്യാതമാണു്. നിങ്ങള്‍ക്കു വീട്ടില്‍ പുസ്തകങ്ങള്‍ അടുക്കി അലമാരിയില്‍ വയ്ക്കണമെങ്കില്‍ അരമണിക്കൂര്‍ കൊണ്ടു് അതു ചെയ്യാം. ഒരു മാസം കൊണ്ടും അതു ചെയ്യാം. സമയത്തില്‍ ഒതുങ്ങത്തക്കവിധത്തില്‍ ജോലി വികസിക്കും. ഈജിപ്തിലെ അംബാസഡര്‍ സര്‍ദാര്‍ കെ.എം. പണിക്കരോടു ഞാന്‍ ചോദിച്ചു. ʻʻഅങ്ങു് അംബാസഡര്‍ എത്ര ʻബിസിʼ ആയിരിക്കും അങ്ങെന്നു് എനിക്കറിയാം. എങ്കിലും ജിജ്ഞാസയാല്‍ ചോദിക്കുകയാണു്. സാഹിത്യപ്രവര്‍ത്തനങ്ങളുമുണ്ടല്ലോ അങ്ങയ്ക്കു്. ഇതിനു സമയം കണ്ടെത്തുന്നതു് എങ്ങനെ?ʻThe busiest man has time to spareʼ എന്നു അദ്ദേഹം മറുപടി നല്കി. എന്നിട്ട് അദ്ദേഹം എന്നോടു് ഒരു ചോദ്യം ചോദിച്ചു. ʻʻനിങ്ങള്‍ക്കു് ഈശ്വരവിശ്വാസമുണ്ടോ?ˮ എന്റെ ഉത്തരത്തിനു കാത്തുനില്ക്കാതെ അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ʻʻഞാന്‍ ദേവീക്ഷേത്രത്തില്‍ പോയി ധ്യാനനിരതനായി കുറെനേരം നില്ക്കും. അതു mental concentration എനിക്കു നല്കും. അമ്പലത്തില്‍ പോകാന്‍ വയ്യെങ്കില്‍ ചുവരില്‍ ഒരു വൃത്തം വരച്ചു് അതിന്റെ നടുവില്‍ ഒരു കത്തിട്ടു് അതിനെ കുറെനേരം നോക്കിക്കൊണ്ടു നിന്നാല്‍ മതി. ആ ഏകാഗ്രത നിങ്ങള്‍ക്കു് ഗുണം ചെയ്യും. എനിക്കു് ഈ ഏകാഗ്രതയുണ്ടു്. അതുകൊണ്ടാണു് ഞാന്‍ അംബാസഡര്‍ ജോലി നോക്കുന്നതും സാഹിത്യ കൃതികള്‍ എഴുതുന്നതും.ˮ

ഈ ഏകാഗ്രതയുടെ കുറവുകൊണ്ടാണു് ഗൗതമന്‍ ദീര്‍ഘങ്ങളായ കഥകള്‍ രചിക്കുന്നതു്. ഡോക്ടര്‍ ലീലാവതി സുദീര്‍ഘങ്ങളായ പ്രബന്ധങ്ങള്‍ എഴുതുന്നതു്. രണ്ടുപേര്‍ക്കും മിതം ച സാരം ച വച്ചോ ഹി വാഗ്മിതാ എന്ന സാരസ്വതരഹസ്യം അറിഞ്ഞുകൂടാ. ഗൗതമന്‍ ʻഭാഷാപോഷിണിʼയിലെഴുതിയ ʻസൂഭദ്രമാര്‍ʼ എന്ന കഥ വായിക്കുക. ഹ്രാസത്തിന്റെ ചാരുതയുണ്ടായിരുന്നെങ്കില്‍ അതു ഉത്കൃഷ്ടമായ കഥയാകുമായിരുന്നു. ഭര്‍ത്താവിനെ അന്വേഷിച്ചു പോകുന്ന സ്ത്രീയെ സഹായിക്കാന്‍ ഒരാള്‍ക്കു കഴിയാതെ വരുന്ന സംഭവം ഈ ദീര്‍ഘതയിലും നമ്മളെ സ്പര്‍ശിക്കുന്നു. വേണ്ടാത്ത വര്‍ണ്ണനകളും സംഭാഷണങ്ങളും ഒഴിവാക്കി പ്രതിപാദ്യവിഷയത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി, ഏകാഗ്രതയോടെ ആഖ്യാനം നിര്‍വഹിച്ചിരുന്നെങ്കില്‍ വായനക്കാരന്റെ മനസ്സില്‍ ഉത്കണ്ഠ സൃഷ്ടിക്കാമായിരുന്നു ഗൗതമനു്. ഇപ്പോഴത്തെ നിലയില്‍ അദ്ദേഹം വാവദൂകതയില്‍ അഭിരമിക്കുന്നു എന്നേ പറയാനുള്ളൂ. ജി. ശങ്കരക്കുറുപ്പിന്റെ കോസ്മിക് വിഷനെക്കുറിച്ചു് എഴുതിയാലും സച്ചിദാനന്ദന്റെ കത്സിതമായ പദ്യത്തെക്കുറിച്ചെഴുതിയാലും ഡോക്ടര്‍ ലീലാവതി വളരെപ്പറയുന്ന ശീലം കാണിക്കുന്നു. ശങ്കരക്കുറുപ്പിനെ വാഴ്ത്തുന്ന തൂലിക എങ്ങനെയാണു് സച്ചിദാനന്ദനെയും വാഴ്ത്തുന്നതു് എന്നു വായനക്കാരനായ എനിക്കു് അമ്പരപ്പു് രണ്ടും Sincere അല്ല എന്ന തോന്നല്‍ വായനക്കാരനുണ്ടായ്ല‍ അയാളെ കുറ്റപ്പെടുത്തേണ്ടതില്ല തെങ്ങില്‍ക്കയറുന്നവന്‍ ഓലയുടെ മധ്യഭാഗത്തുനിന്നു് ഒരുഭാഗം ഉരിച്ചെടുത്തു് വട്ടത്തിലാക്കി കാലിലിട്ടുകൊണ്ടു് കയറുമല്ലോ. അതിനെ തിരുവനന്തപുരത്തു ത്ലായ്പ്പ് എന്നുപറയും അതു തന്നെ ഇട്ടുകൊണ്ടു് കമുകില്‍ കയറാന്‍ ഒക്കുകില്ല. ശങ്കരക്കുറുപ്പിനും സച്ചിദാനന്ദനും അയ്യപ്പപ്പണിക്കര്‍ക്കും സുഗതകുമാരിക്കും ഒരേ ത്ലായ്പ്പ് ലീലാവതി ഉപയോഗിക്കരുതു്. ഹിമാലയത്തെക്കുറിച്ചെഴുതുമ്പോള്‍ ശ്രീമതി പത്തു പുറം എഴുതുന്നതു് മനസ്സിലാക്കാം. മൊട്ടുസൂചിയെക്കുറിച്ചെഴുതുമ്പോഴും പത്തു പുറമോ അതില്‍ക്കൂടുതലോ എഴുതുന്നതു് മനസ്സിലാക്കുന്നതെങ്ങനെ? ʻʻകലയിലെ വൈരൂപ്യത്തെക്കുറിച്ചു് എഴുതാന്‍ ഒരുപാടു് ആളുകള്‍ ഉണ്ടു്. ഞാന്‍ അവയിലെ നന്മയെക്കുറിച്ചു് മാത്രം എഴുതുന്നുˮ എന്നു ലീലാവതി പലപ്പോഴും പറയാറുണ്ടു്. ലോകത്തില്‍ സുന്ദരികള്‍ കുറവു്. വൈരൂപ്യമുള്ള സ്ത്രീകളാണു് കൂടുതലും. അതു പോലെ രചനകളില്‍ വൈരൂപ്യം മുന്നിട്ടു നില്ക്കുന്നു. സൗന്ദര്യം ന്യൂനപക്ഷത്തിനാണുള്ളതു്. വസ്തുത അങ്ങനെയിരിക്കെ ഞാന്‍ എല്ലാക്കൃതികളിലെയും നന്മയെ വാഴ്ത്തുന്നു എന്നു പറയുന്നതു് ഹിപൊക്രസി അല്ലേ?

പച്ചക്കുതിര

തിരുവനന്തപുരത്തു് ക്രൂരനായ ഒരുദ്യോഗസ്ഥനുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ ഓഫീസില്‍ കന്‍റ്റിന്‍ജന്‍സി (Contingency) പണമുണ്ടു്. ആകസ്മികമായി വരുന്ന ചെലവുകള്‍ക്കു് ആ പണമെടുത്തു കൊടുക്കാന്‍ ഉദ്യോഗസ്ഥനു് അധികാരമുണ്ടു്. ആ കൊടുക്കലില്‍ സര്‍ക്കാര്‍ ഇടപെടുകയില്ല. നൃശംസതയുടെ പ്രതീകമായ ഉദ്യോഗസ്ഥന്‍ വീട്ടിലെ അഴുക്കുവസ്ത്രങ്ങള്‍ നനച്ചു വെളുപ്പിക്കാന്‍ അന്തസ്സുള്ള ഒരു യുവാവിനെ നിയമിച്ചു. അയാളുടെ ശംബളം കന്‍റ്റിന്‍ജന്‍സിയില്‍ നിന്നു്. ഒരു ദിവസം കൊച്ചമ്മയ്ക്കു് — ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കു് — വസ്ത്രങ്ങള്‍ വെളുത്തില്ല എന്ന തോന്നലുണ്ടായി അവര്‍ വസ്ത്രങ്ങളെടുത്തു ദൂരെയെറിഞ്ഞു് അട്ടഹസിച്ചു. ʻവെലുത്തില്ല മുണ്ടുകളും മറ്റും. ഒന്നുകൂടെ അടിച്ചു നനച്ചു കൊണ്ടുവരുʼ (അലക്കുക എന്ന അര്‍ത്ഥത്തില്‍ തിരുവനന്തപുരത്തുകാര്‍ പറയുന്നതു് അടിച്ചുനനയ്ക്കുക എന്നാണു്). ആ ʻമറ്റുംʼ പ്രയോഗത്തില്‍ ഉദ്യോഗസ്ഥന്റെ വീതിയാര്‍ന്ന കോണകവും ഉള്‍പ്പെടും. കന്‍റ്റിന്‍ജന്‍സി പ്യൂണ്‍ വിനയത്തോടെ അറിയിച്ചു. ʻʻകൊച്ചമ്മ, എന്നാലാവും വിധം ഞാന്‍ വെളുപ്പിക്കാന്‍ ശ്രമിച്ചു. ഇത്രയേ വെളുക്കു.ˮ ഭാവിദിവാന്‍ കേശവദാസ് അരത്തമ്മപ്പിള്ളത്തങ്കച്ചിയുടെ പരിചാരകനായി അവരുടെ വീട്ടില്‍ നില്ക്കുകയായിരുന്നു (ധര്‍മ്മരാജാ എന്ന നോവല്‍). കൈയിലിരുന്ന തവികൊണ്ടു് ബാലനായ പരിചാരകന്റെ തലയില്‍ അവര്‍ ആഞ്ഞടിച്ചിട്ടു് വീട്ടിനകത്തേക്കു കയറിപ്പോയി. തവി കൈയിലില്ലായിരുന്നു ഉദ്യോഗസ്ഥഭാര്യക്കു് അവര്‍ അതിനാല്‍ കോപത്തോടുകൂടി കൈകള്‍ വീശി വീട്ടിനകത്തേക്കു തിടുക്കത്തില്‍ നടന്നുപോയി. വൈകുന്നേരം ഭര്‍ത്താവു വന്നപ്പോള്‍ അവര്‍ പൊടിപ്പും തൊങ്ങലും വച്ചു് അയാളോടു പരാതി പറഞ്ഞു. ʻʻഅവനെ വിളിക്കു്ˮ എന്നായി അങ്ങേര്‍. പഞ്ചപുച്ഛമടക്കി പ്യൂണ്‍ വന്നുനിന്നു. ʻʻനീ നാളെ മുതല്‍ വരണ്ട. ഡിസ്മിസ് ചെയ്തിരിക്കുന്നു നിന്നെˮ എന്നു് തൊണ്ട പൊട്ടുമാറു് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചു. പാവം പ്യൂണ്‍ പേരൂര്‍ക്കട ജങ്ഷനിലിരുന്നു തെണ്ടാന്‍ തുടങ്ങി. ഞാന്‍ അയാള്‍ക്കു രൂപ കൊടുക്കാനായി പേരൂര്‍ക്കടയില്‍ പോകുമായിരുന്നു. ഒടുവില്‍ പുണ്ണുകള്‍ വന്നു അയാളുടെ ശരീരത്തിലാകെ അതിഭയങ്കരമായ നാറ്റവും ശ്വാസമെടുക്കാതെ ഞാന്‍ കറന്‍സിനോട്ട് അയാളുടെ മുന്‍പില്‍ കനിഞ്ഞു് ഇടുമായിരുന്നു. ചില ദിവസങ്ങള്‍ കഴിഞ്ഞു് അയാളെ കാണാതെയായി, മരിച്ചിരിക്കാം.

വീട്ടുകാരി അഭിലഷിച്ച വെണ്‍മ വസ്ത്രങ്ങള്‍ക്കു വരാത്തതുകൊണ്ടു് പ്യൂണിനെ മരണത്തിലേക്കു നയിച്ച ഉദ്യോഗസ്ഥനെപ്പോലെ ʻപച്ചക്കുതിരʼ എന്ന പേരില്‍ ക്യാന്‍സര്‍ പിടിച്ച പ്രസാധനത്തിന്റെ അധിപര്‍ അതിനെ അംഗീകരിക്കാത്തവരെ ശകാരിക്കുന്നു. ʻʻമാധ്യമപ്രതികരണങ്ങളായി വന്നതു് നിര്‍ഭാഗ്യവശാല്‍ ചില വ്യക്തികളുടെ വിദ്വേഷപ്രകടനങ്ങള്‍ മാത്രമായിരുന്നുˮ എന്നു് അദ്ദേഹത്തിന്റെ ഉപാലംഭം (ഭാഗ്യക്കേടു് എന്ന അര്‍ത്ഥത്തില്‍ ദൗര്‍ഭാഗ്യം എന്നു പ്രയോഗിക്കണം — ലേഖകന്‍). രചനകള്‍ കലാത്മകങ്ങളല്ല എന്നു പരോക്ഷമായിപ്പറഞ്ഞാല്‍ അതിനെ വിദ്വേഷപ്രകടനമായി കാണുന്നതു് എഡിറ്ററുടെ വിദ്വേഷപ്രകടനമല്ലേ?

(എഡിറ്ററുടെ മറ്റു തെറ്റുകള്‍: ബെന്‍യാമിന്‍ തെറ്റു്, ബെന്‍യാമീന്‍ ശരി. ഈറ്റാലോ കാല്‍വിനോ തെറ്റു്. ഈ താലോ കല്‍വിനോ ശരി. രൂപീകരിക്കപ്പെടുക മുട്ടന്‍ തെറ്റു്, രൂപവത്കരിക്കുക ശരി — ലേഖകന്‍.)

സ്വന്തമായ മുഴക്കോല്‍ വച്ചു് സാഹിത്യത്തെ അളക്കുന്ന എഡിറ്റര്‍ monstrous mostake–ല്‍ പെട്ടിരിക്കുന്നു. നേരേ ചൊവ്വേ എഴുതുന്നവര്‍ ഒഴിച്ചാല്‍ (സക്കറിയ അങ്ങനെയുള്ള ഒരെഴുത്തുകാരന്‍) ശേഷമുള്ളവര്‍ എല്ലാവരും ഫെയ്ക്കുകളാണു്.

കരച്ചില്‍
അവന്‍ മരിച്ചു, അവള്‍ കരഞ്ഞില്ല
അവന്‍ മരിച്ചു, എങ്കിലും അവള്‍ കരഞ്ഞില്ല
അവന്‍ മരിച്ചു, പക്ഷെ അവള്‍ കരഞ്ഞില്ല
അവള്‍ എന്തിനു കരയണം?

എന്നു് ഒരു കവിത!! ʻപച്ചക്കുതിരʼയുടെ പതിന്നാലാം പുറത്തു്. ഈ monstrosity രാവണന്റെ ലങ്കയില്‍പ്പോലും കവിതയായി അംഗീകരിക്കപ്പെടുമോ? സാഹിത്യത്തെ സ്നേഹിക്കുന്നവര്‍, അക്ഷരമറിയാവുന്നവര്‍, അക്ഷരശൂന്യന്മാര്‍ ഇവരില്‍ ആരെങ്കിലും ഈ രികളെ കവിതയായി സ്വീകരിക്കുമോ? ʻപച്ചക്കുതിരʼ എന്ന പ്രസാധനാഭാസം കണ്ടൂ ഞാന്‍ തേങ്ങുന്നു. ശപിക്കുന്നു. മലയാള സാഹിത്യത്തെ വ്യഭിചരിക്കുന്ന ഒരു പ്രസാധനമാണിതു് (പക്ഷെ എന്നതു ʻʻകവിˮയുടെ തെറ്റാകാം. അച്ചടിത്തെറ്റുമാകാം. ʻപക്ഷേʼ എന്നുവേണം. പക്ഷേ എന്നതു് സംസ്കൃതപ്രയോഗമാണു്. പക്ഷത്തില്‍ എന്നു് അതിനര്‍ത്ഥം. സംസ്കൃത ഭാഷയില്‍ ഹ്രസ്വമായ ʻഎʼ ഇല്ല).

നിരീക്ഷണങ്ങള്‍

  1. ഇതു വേനല്‍ക്കാലമോ‍ മഴക്കാലമ‌ോ? ഏതു കാലമായാലും വലിയ മഴ പെയ്യുമ്പോള്‍ തുറന്നിട്ട ജന്നലിലൂടെ കറുത്ത വണ്ടു് ഞാനിരിക്കുന്ന മുറിയില്‍ കടന്നുവന്നു ശബ്ദമുണ്ടാക്കും. തറയില്‍ കൈ കൊണ്ടടിച്ചു് അതിനെ ഞാന്‍ താഴെ വീഴ്ത്തും. അപ്പോള്‍ ആയിരം കാലുകള്‍ മോല്പോട്ടാക്കി അവ ചലിപ്പിച്ചു വണ്ടുകിടക്കും. പുറംതിരിഞ്ഞുള്ള ആ കിടപ്പില്‍ നിന്നു മാറി പഴയ രീതിയിലാകാന്‍ വണ്ടു് ശ്രമിക്കാറുണ്ടു്. ഏതു ശ്രമവും നിഷ്ഫലം. പക്ഷേ എനിക്കതിനെ ചവിട്ടിക്കൊല്ലാന്‍ മനസ്സു് സമ്മതം തരാറില്ല. ശബ്ദം അസഹനീയമാണെങ്കില്‍ റ്റംബ്ളര്‍ എടുത്തു ഞാന്‍ അതിനെ മൂടിവയ്ക്കും കാലത്തു് ജോലിക്കാരന്‍ അടിച്ചുവാരാന്‍ വരുമ്പോള്‍ വണ്ടിനെ തൂത്തെറിയും. നിസ്സഹായത കണ്ടാല്‍ അതിന്റെ പേരില്‍ നമ്മളാരും തന്നെ വധം നടത്താറില്ല. പക്ഷേ വണ്ടിനെ പരിഗണിക്കാറുമില്ല. വീട്ടിലൊരു രോഗിയുണ്ടെങ്കില്‍, ആ രോഗം ഭേദമാകില്ലെങ്കില്‍ ദയാവധം എന്നൊരാശയം പോലും നമ്മളില്‍ ഉണ്ടാവില്ല. വണ്ടിനെയെന്ന പോലെ terminal രോഗമുള്ള ആളിനെ പരിഗണിച്ചില്ലെന്നു വരും. അതുതന്നെ ക്രൂരതയല്ലേ? അതേ കാഫ്കായുടെ ഒരു കഥയില്‍ ഒരുത്തന്‍ ഷഡ്പദമായി മാറുന്നതായി പ്രസ്താവം. ആദ്യമൊക്കെ അതിനോടു സഹതാപം. ആ വികാരം ക്രമേണ ഇല്ലാതാവുന്നു. ആപ്ള്‍ എടുത്തു് ഹൃഹനായകന്‍ അതിന്റെ പുറത്തെറിഞ്ഞു് ക്ഷതം വരുത്തുന്നു. മനുഷ്യന്റെ ക്രൂരത ഒരു പരിധി കഴിഞ്ഞാല്‍ പ്രകടീഭവിക്കും.
  2. ഞാന്‍ മലയാളനാടു വാരികയില്‍ എഴുതിക്കൊണ്ടിരുന്ന കാലം. അതില്‍ അച്ചടിച്ചുവന്ന ഒരത്യന്താധുനിക കവിതയുടെ അര്‍ത്ഥം എനിക്കു തീരെ മനസ്സിലായില്ല. പത്രാധിപരോടു ചോദിച്ചു് (വി.ബി.സി. നായരല്ല ആ പത്രാധിപര്‍) മനസ്സിലാക്കാമെന്നു തീരുമാനിച്ചു് അദ്ദേഹത്തെ റ്റെലിഫോണില്‍ വിളിച്ചു. ʻI donʼt understand it myselfʼ എന്നായിരുന്നു മറുപടി. അത്രയും സത്യസന്ധത അദ്ദേഹം കാണിച്ചു. വാരികകളില്‍ വരുന്ന എല്ലാ അത്യന്താധുനിക കവിതകളുടെയും സ്ഥിതി ഇതാണു്. പത്രാധിപര്‍ക്കു മനസ്സിലായിട്ടല്ല അദ്ദേഹമവ പ്രസിദ്ധപ്പെടുത്തുന്നതു്. നിരൂപകര്‍ അത്തരം കവിതകള്‍ അപഗ്രഥിച്ചു പ്രബന്ധങ്ങള്‍ എഴുതുന്നതു് പിന്നെങ്ങനെ എന്ന ചോദ്യമുണ്ടാകാം. നിരൂപകന്‍ കവിയോടുതന്നെ ചോദിക്കും കവിതയുടെ അര്‍ത്ഥമെന്തെന്നു്. കവി അതു വിശദീകരിക്കും. അതു പകര്‍ത്തിവയ്ക്കുകയാണു് നിരൂപകന്‍. അങ്ങനെയുമുണ്ടു് സാഹിത്യത്തിലെ ഹിപൊക്രസി.
  3. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബുദ്ധിശക്തിയെ ഞാന്‍ ആദരിക്കുന്നു. ഞാന്‍ അതുകൊണ്ടു് അദ്ദേഹവുമായി റ്റെലിഫോണില്‍ സംസാരിക്കാറുണ്ടു്. ഏതു വിഷയത്തെക്കുറിച്ചു പറഞ്ഞാലും ബാലചന്ദ്രനു് ഒറിജിനല്‍ ആശയങ്ങള്‍ കാണും ആവിഷ്കരിക്കാന്‍. അവ എനിക്കു് ആഹ്ലാദമരുളും.
രണ്ടു ദിവസം മുന്‍പു് ഞാന്‍ അദ്ദേഹത്തോടു റ്റെലിഫോണില്‍ സംസാരിച്ചു. അപ്പോള്‍ അദ്ദേഹം ഒരു യഥാര്‍ത്ഥസംഭവത്തെക്കുറിച്ചു പറഞ്ഞു. ഹിമാലയപര്‍വ്വതത്തിന്റെ അടുത്തുനിന്നു് ബാലചന്ദ്രന്‍ കപിലവാസ്തുവിലേക്കു നടക്കുകയായിരുന്നു. മാര്‍ഗ്ഗമധ്യേ അദ്ദേഹത്തിനു് അഭ്യസ്തവിദ്യനായ ഒരു കൂട്ടുകാരനെ കിട്ടി. സംസാരിച്ചു രസിച്ചു് അവര്‍ നടന്നപ്പോള്‍ ബാലചന്ദ്രനു വല്ലാത്ത ദാഹം. വഴിവക്കില്‍ ജീര്‍ണ്ണിച്ച കുടില്‍. അവര്‍ അതിന്റെ മുന്‍പില്‍ നിന്നു. ബാലചന്ദ്രന്റെ കൂട്ടുകാരന്‍ ഏതോ ഭാഷയില്‍ വെള്ളം ചോദിച്ചു മറുപടി അതേ ഭാഷയിലുണ്ടായി. ʻവെള്ളമില്ലʼ എന്നു പറഞ്ഞു് കൂട്ടുകാരന്‍ നടന്നു. ബാലചന്ദ്രനും. ബാലചന്ദ്രന്‍ നീരസത്തോടെ പറഞ്ഞു. ʻʻകുറച്ചു വെള്ളം ചോദിച്ചിട്ടു് ഇല്ല എന്നു പറഞ്ഞു ആ സ്ത്രീ, ഇതെന്തൊരു നാടു്!ˮ കൂട്ടുകാരന്‍ ബാലചന്ദ്രനെ അറിയിച്ചു. ʻʻഅവര്‍ വെള്ളമില്ല എന്നല്ല പറഞ്ഞതു്. വസ്ത്രമില്ലാത്തതുകൊണ്ടു് കുടിലിനു പുറത്തേക്കു വരാന്‍ ഒക്കുകില്ലെന്നാണു്.ˮ
ലക്ഷക്കണക്കിനു രൂപ ചെലവാക്കി താമസസ്ഥലങ്ങള്‍ രൂപ ചെലവാക്കി താമസസ്ഥലങ്ങള്‍ മോടി പിടിപ്പിക്കുകയും പുതിയ കാറുകള്‍ വാങ്ങി സഞ്ചരിക്കുകയും ചെയ്യുന്നവര്‍ ഈ സംഭവത്തെക്കുറിച്ചു് ഒന്നാലോചിച്ചു നോക്കണമെന്നാണു് എന്റെ അഭ്യര്‍ത്ഥന.