close
Sayahna Sayahna
Search

നാലാം ദിവസം


നാലാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി


ഇതൊരു പൈങ്കിളിക്ക­ഥയാക്കാന്‍ എനിക്ക് താല്പര്യമില്ല. നാന്‍സി സ്വയം പറഞ്ഞു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ ദിവസഫല­ത്തേക്കുറിച്ച് ചിന്തിച്ചു. പാഴായ മറ്റൊരു ദിവസം മാത്രം. എഞ്ചിന്‍ ഡ്രൈവറുടെ പരതുന്ന കണ്ണുകള്‍ അവള്‍ ദൂരെനിന്നു തന്നെ കണ്ടതാണ്. അയാള്‍ നാന്‍സിയെ കണ്ടിട്ടില്ലെന്നു തീര്‍ച്ചയാണ്. മൂന്നോ നാലോ വണ്ടികള്‍ ഒരു മണിക്കൂറിന്റെ കാലയളവില്‍ പുറപ്പെടുന്നുണ്ട്. അതുകൊണ്ട് വൈകുന്നേ­രമായാല്‍ സ്റ്റേഷന്‍ പരിസരം പെരുന്നാള്‍ ദിവസത്തെ പള്ളിയങ്കണം പോലെയാണ്. ആ തിരക്കില്‍ ഒരാളെ കണ്ടുപിടിക്കുക എളുപ്പമല്ല. അയാള്‍ വിശാലമായ കവാടത്തിനു മുമ്പില്‍ത്ത­ന്നെയാണ് നിന്നിരുന്നത് തന്നെ കണ്ടുപിടിക്കാന്‍ കാമുകിക്ക് പ്രയാസം വേണ്ടെന്നു കരുതിയാ­യിരിക്കും. മാലതിയുടെ വിവര്‍ത്തനം ശരിത­ന്നെയാണ്. അഞ്ചുമണിക്ക് ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ കാണണമെന്നു തന്നെയാണ് അയാള്‍ ഉദ്ദേശിച്ചത്. അവള്‍ പെട്ടെന്ന് ഗതി മാറ്റി വലത്തു വശത്തേയ്ക്കു നടന്നു, ക്ലോക്‌റൂമിന്റെ കവാടത്തിലൂടെ പ്ലാറ്റുഫോമിലേയ്ക്കു കയറി മുമ്പില്‍ കണ്ട വണ്ടിയില്‍­ത്തന്നെ പൊത്തിപ്പിടിച്ചു കയറി. ഗാര്‍ഡ് പച്ചക്കൊടി വീശുന്നു­ണ്ടായിരുന്നു. വണ്ടി നീങ്ങി. അകത്തു കടന്നപ്പോഴാണ് വണ്ടി ഏതാണെന്ന് അന്വേഷിക്കു­ന്നതായിരിക്കും ബുദ്ധിയെന്ന് ഓര്‍ത്തത്. മുമ്പില്‍ത്തന്നെ നില്‍ക്കുന്ന മനുഷ്യനോടു ചോദിച്ചപ്പോള്‍ മറുപടികിട്ടി. ‘വേണാട് എക്‌സ്പ്രസ്സ്.’

‘കര്‍ത്താവേ, തിരുവനന്തപുരത്തേയ്ക്കു പോകുന്ന വണ്ടി!’

അവള്‍ ചാടിയിറങ്ങി. ഇറങ്ങിയെന്നു പറയുന്നതു ശരിയാവില്ല. താഴേയ്ക്കു വീണു എന്നു പറയുന്നതാ­യിരിക്കും ഭംഗി. ശരിക്കും തലകുത്തി നല്ല സ്റ്റൈലില്‍ ‘ഇതാ ഞാന്‍ പോകുന്നു’ എന്നു പറയാനുള്ള സാവകാശത്തില്‍ അവള്‍ പ്ലാറ്റുഫോ­മിലേയ്ക്കു വീണു. സ്ലോമോഷനില്‍ വീണുകൊ­ണ്ടിരിക്കേ തൊട്ടടുത്തുള്ള ഭാവി അവള്‍ മനസ്സില്‍ കണ്ടു. സ്റ്റ്രെച്ചര്‍, ആംബുലന്‍സ്, ഗ്ലാമറോടെ ആശുപത്രി­യിലേയ്ക്കുള്ള യാത്ര.

മനസ്സിലെ സ്വപ്‌നങ്ങളെയെല്ലാം തകര്‍ത്തു­കൊണ്ട് അവള്‍ വീണത് ബലിഷ്ഠങ്ങളായ രണ്ടു കൈകളിലേ­യ്ക്കായിരുന്നു. അവള്‍ കണ്ണുതുറന്ന് ആ കൈകളുടെ ഉടമയുടെ മുഖത്തേയ്ക്കു നോക്കി. അത് ആ എഞ്ചിന്‍ ഡൈവറായിരുന്നു.

‘ഓ, നിങ്ങളാണോ?’ അവള്‍ അല്പം നിരാശയോടെ ചോദിച്ചു.

‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ പ്രതീക്ഷിച്ചത്?’

അവളെ നിലത്തിറക്കിവയ്ക്കാന്‍ അയാള്‍ ധൃതിയൊന്നും കാണിച്ചില്ല.

‘എന്നെ നിലത്തിറക്കിവച്ചാല്‍ എനിക്ക് അടുത്ത വണ്ടിക്കു പോകാമായിരുന്നു.’

‘എന്താണ് ധൃതി?’

അയാള്‍ അവളെ ഒന്നുകൂടി അടുപ്പിച്ചു പിടിച്ചു. ചുറ്റും ആളുകള്‍ കൂടിയിരുന്നു. യൂനിഫോമിട്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഓടിവന്നു ചോദിച്ചു.

‘ഒന്നും പറ്റിയിട്ടില്ലല്ലോ?’

‘ആര്‍ക്ക് സാര്‍, എനിക്കോ?’ അവളെ നിലത്തിറക്കിവച്ചുകൊണ്ട് അയാള്‍ ചോദിച്ചു.

അവളുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഒരഞ്ചു മിനുറ്റെങ്കിലും വേണ്ടിവരും തനിക്ക് മര്യാദയ്ക്ക് നടന്നുപോകാനെന്ന് അവള്‍ക്കു മനസ്സിലായി.

‘രാജന്‍ ഒരു കാര്യം ചെയ്യൂ,’ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. ‘ഈ കുട്ടിയ്ക്ക് ഒരു ചായ വാങ്ങിക്കൊടുക്കു. ആള് ആകെ ഷോക്കിലാണ്.’

‘ശരി സാര്‍.’ അയാള്‍ നാന്‍സിയെ നോക്കി പറഞ്ഞു. ‘വരൂ.’

ആരോ അവളുടെ ബാഗ് നിലത്തുനിന്ന് എടുത്തു കൊടുത്തിരുന്നു. അതുമായി അയാളുടെ പിന്നില്‍ നടക്കുമ്പോള്‍ അവള്‍ ആലോചിച്ചു. ആദ്യ റൗണ്ടില്‍ വിജയം അയാള്‍ തട്ടിയെടു­ത്തിരിക്കുന്നു. വരട്ടെ ഇനിയുമുണ്ടല്ലോ റൗണ്ടുകള്‍!

‘ആത്മഹത്യ ചെയ്യാന്‍ വേറെ എന്തൊക്കെ വഴികളുണ്ട്?’ രണ്ടു കപ്പുകളില്‍ ചായയുമായി വന്ന് അവള്‍ക്കെതിരായി ഇരുന്നുകൊണ്ട് അയാള്‍ ചോദിച്ചു. ‘അതില്‍ ഇപ്പോള്‍ ചെയ്തതു തെരഞ്ഞെടുക്കാ­നെന്തെങ്കിലും കാരണം?’

‘നിങ്ങളെങ്ങിനെയാണ് ഇവിടെയെത്തിയത്?’ അവള്‍ ചോദിച്ചു.

‘എന്നുവച്ചാല്‍?’

‘നിങ്ങള്‍ സ്റ്റേഷനു പുറത്താണല്ലോ നിന്നിരുന്നത്.’

‘അപ്പോള്‍ എന്നെ ഒഴിവാക്കാനായിരുന്നു ക്ലോക്‌റൂമിലൂടെ മുങ്ങിയത് അല്ലേ?’

‘നിങ്ങള്‍ ബുദ്ധിമാനാണ്. ശരിയായിട്ടുള്ള ഊഹം. ഫുള്‍ മാര്‍ക്ക് തരുന്നു.’

‘ഇത് ആദ്യം അറിഞ്ഞിരുന്നെങ്കില്‍ താങ്ങുന്നതിനു പകരം കാലുകൊണ്ട് ട്രാക്കിലേക്ക് ഭംഗിയായി ഒരു തട്ടു വെച്ചുകൊടു­ത്തേനെ?’

‘ദുഷ്ടാ!’

‘തിന്നാനെന്തെങ്കിലും കൊണ്ടുവരട്ടേ? വട?’

അവള്‍ ലാഭനഷ്ടക്കണക്കെടുക്കുകയായിരുന്നു. ഈ മനുഷ്യനെ വെട്ടിച്ചുപോവാന്‍ നോക്കി­യതിന്റെ ഫലമാണ് താന്‍ ഇപ്പോള്‍ അനുഭവി­ക്കുന്നത്. അപ്പോള്‍ നഷ്ടം നികത്താന്‍ എന്തെങ്കിലും തട്ടുകയാണ് നല്ലത്. അവള്‍ പറഞ്ഞു.

‘മസാലദോശയാവാം?’

‘അത്ര വലുതൊന്നും ഞാനുദ്ദേശിച്ചില്ല.’ അയാള്‍ പറഞ്ഞു. ‘ഒരു വട, അല്ലെങ്കില്‍ പഴംപൊരി. ആട്ടെ.’

അയാള്‍ എഴുന്നേറ്റു പോയി. തിരിച്ചുവരുമ്പോള്‍ രണ്ടുപ്ലേയ്റ്റ് മസാലദോശ­യുണ്ടായിരുന്നു. ചട്ടിണിയും സാമ്പാറും ഓരോ കള്ളികളിലായി വിളമ്പിയിരിക്കുന്നു.

‘ഒരു ദോശ ഞാനെടുക്കുന്നതില്‍ വിഷമമൊന്നു­മില്ലല്ലോ?’ അയാള്‍ പ്ലേയ്റ്റ് തന്റെ നേരെ നീക്കിക്കൊണ്ട് പറഞ്ഞു.

‘വീണ കക്ഷി ഞാനാണ്. നിങ്ങള്‍ക്ക് മസാലദോശ തിന്നേണ്ട ആവശ്യമെന്താണ്?’

നീങ്ങിപ്പോകുന്ന പ്ലേയ്റ്റ് അല്പം നിരാശയോടെ നോക്കി­ക്കൊണ്ട് അവള്‍ ചോദിച്ചു. രണ്ടെണ്ണവും അവള്‍ക്ക് തിന്നാമെന്നു കരുതി­യതാണ്. പോട്ടെ സാരമില്ല.

‘ഭാരം താങ്ങിയതിനുള്ള കൂലി.’ അയാള്‍ പറഞ്ഞു.

ദോശ തിന്നുകൊണ്ടിരിക്കെ അയാള്‍ ചോദിച്ചു.

‘പേരു പറയാന്‍ വിരോധമുണ്ടോ?’

‘ഇല്ല. നാന്‍സി.’

‘ഓ, അച്ചായത്തിയാണല്ലേ? എന്നിട്ടാണോ നെറ്റിമേല്‍ ചന്ദനക്കുറി­യൊക്കെ അണിയുന്നത്?’

‘അമ്പലത്തില്‍നിന്നു കിട്ടുന്നതാണ്.’

‘ഓ, ഭക്തിയൊക്കെയുണ്ടോ?’

‘ഇല്ല, ശാന്തിക്കാരനെ കാണാന്‍ പോകുന്നതാണ്. അയാള് നല്ല ഭംഗിയുണ്ട്.’

നാന്‍സി ഡയറി അടച്ചുവച്ചു. ചേച്ചി ഉറക്കമായിരുന്നു. തൊട്ടടുത്തു തന്നെ നെല്‍സണ്‍ കിടക്കുന്നുണ്ട്. അവന്റെ തള്ളവിരല്‍ വായിനകത്താണ്. ഇടക്ക് പെട്ടെന്ന് ഓര്‍മ്മ വന്നപോലെ അവന്‍ അത് വലിച്ചു കുടിക്കുന്നുമുണ്ട്. മുറിയുടെ മറുവശത്തിട്ട കിടക്കയില്‍ നാന്‍സി കിടന്നു. പൂജയല്ല പൂജാരി, അല്ലേ? എഞ്ചിന്‍ ഡ്രൈവര്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു. ഗാനമല്ല, ഗായകന്‍. എഞ്ചിന്‍ അല്ല എഞ്ചിന്‍­ഡ്രൈവര്‍. അവള്‍ കൂട്ടിച്ചേര്‍ത്തു.