close
Sayahna Sayahna
Search

പതിനേഴാം ദിവസം


പതിനേഴാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

തലേന്നു ഡയറി എഴുതാനുള്ള മൂഡുപോലും ഉണ്ടായിരുന്നില്ല. എങ്കിലും എഴുതാതെ പറ്റില്ലല്ലോ. അവളുടെ ചരിത്രബോധം ഏതു പ്രതികൂല കാലാവസ്ഥയിലും ഡയറിയെഴുതാന്‍ അവളെ പ്രേരിപ്പിച്ചു. ഒരായിരം കൊല്ലം കഴിഞ്ഞ് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് രാഷ്ട്രീയച്ചു­വയില്ലാതെ നിഷ്പക്ഷമായി ചരിത്രമെഴു­തണമെങ്കില്‍ തന്റെ ഡയറിമാത്രമേ ഒരു സഹായമുണ്ടാവൂ. പക്ഷേ തന്റെ ഡയറി വായിച്ചശേഷം ചരിത്രമെഴുതുന്നതിനു പകരം റെയിലില്‍ തലവയ്ക്കുകയോ പൊട്ടക്കിണറ്റില്‍ ചാടുകയോ ചെയ്താല്‍ താന്‍ ഉത്തരവാദി­യായിരിക്കില്ല എന്ന് അവള്‍ ആദ്യത്തെ പേജില്‍ത്തന്നെ ചുവന്ന സ്‌കെച്ച്‌പെന്‍­കൊണ്ട് എഴുതിവച്ചിട്ടുണ്ട്.

ഷാജിയുമായി ലഞ്ചുകഴിഞ്ഞ് തിരിച്ച് ഓഫീസിലെ­ത്തിയപ്പോള്‍ ഭാസ്‌കരന്‍ നായരുണ്ടായിരുന്നില്ല. മാലതിയോടു ലഞ്ചിനെപ്പറ്റി വിവരിച്ചപ്പോള്‍ അവള്‍ പറഞ്ഞു.

‘നാന്‍സിക്ക് നല്ല ധൈര്യമുണ്ട്. അതിന്റെ പകുതി ധൈര്യം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടുപോയേനേ.’

സ്ത്രീധനത്തെപ്പറ്റി പറഞ്ഞതു നന്നായെന്ന് മാലതി പറഞ്ഞു. രണ്ടു മാസംമുമ്പ് അവള്‍ക്കും ഒരു ആലോചന വന്നിരുന്നു. ചെക്കനും വീട്ടുകാര്‍ക്കും അവളെ ഇഷ്ടമായി. കല്യാണം ഉറപ്പിക്കുമെന്നു തന്നെ കരുതിയ­തായിരുന്നു. അപ്പോഴാണവര്‍ പണത്തിന്റെ കാര്യം കൊണ്ടു വന്നത്.

‘ഞങ്ങള്‍ സ്ത്രീധനായിട്ടൊന്നും ചോദിക്കിണില്ല. പയ്യന് ഒരു ടാക്‌സിക്കാറ് വാങ്ങിയ വകയില് കുറച്ചു കടംണ്ട്. അത് വീട്ടണം. ഒരു ലക്ഷം രൂപ വേണം. പിന്നെ അവന്റെ ചേട്ടന്‍ കെട്ടിയ പെണ്ണ് മുപ്പതു പവന്റെ ആഭരണ­ങ്ങളായിട്ടാ വന്നത്. അതും വേണം.’

ആഭരണങ്ങളെ­ങ്ങിനെയെങ്കിലും കൊടുക്കാം പക്ഷേ പണം കൊടുക്കാന്‍ പറ്റില്ലെന്ന് അവളുടെ അച്ഛന്‍ അറിയിച്ചു. അതോടെ ആലോചന അലസിപ്പോയി.

‘ഞങ്ങടെ ജാതീലുംണ്ട് സ്ത്രീധനം ചോദിക്കലും കൊടുക്കലും ഒക്കെ.’ അവള്‍ പറഞ്ഞു.

വൈകുന്നേരം, ലഞ്ചുവിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ മേരി പറഞ്ഞു.

‘നീയെന്തിനാണ് അങ്ങിനെയൊക്കെ സംസാരിക്കാന്‍ പോയത്? അതെല്ലാം മൂത്തവര്‍ തീര്‍ച്ചയാ­ക്കിക്കോട്ടെ.’

‘അങ്ങിനെ മൂത്തവര്‍ക്കു­മാത്രായിട്ട് വിട്ടുകൊടുത്താല്‍ ശരിയാവില്ല.’

‘ആട്ടെ അയാളെന്തു പറഞ്ഞൂ?’

‘മൂന്നു ലക്ഷത്തില്‍ത്തന്നെ ഉറച്ചു നില്‍ക്കും. പിന്നെ ആവശ്യം വരുന്നതി­നനുസരിച്ച് പിന്നീടു ചോദിച്ചു വാങ്ങാലോന്ന് പറഞ്ഞു. അപ്പന്റെ കയ്യില് പൂത്ത പണംണ്ട്ന്നാ ഞാന്‍ പറഞ്ഞിരി­ക്കണത്.’

മേരി മൂക്കത്തു വിരല്‍വച്ചുകൊണ്ട് അനിയത്തിയെ നോക്കി. അവള്‍ക്ക് ചിരിക്കയാണോ ദ്വേഷ്യം പിടിക്കുകയാണോ വേണ്ടതെന്ന­റിയാതായി. അനിയത്തി­യുമായുള്ള ഓരോ ഏറ്റുമുട്ടലിന്റെയും അന്ത്യം ഇങ്ങിനെയായിരുന്നു.

മേശപ്പുറത്ത് അപ്പന്റെ ഫോട്ടോ ഉണ്ടായിരുന്നു. നാന്‍സി അപ്പനെക്കുറി­ച്ചാലോചിച്ചു. കഴിഞ്ഞ പ്രാവശ്യം ലീവില്‍ വന്നപ്പോഴാണ് ആ ഫോട്ടോ കൊണ്ടുവന്നത്. കാക്കിയൂ­നിഫോമില്‍ കനത്ത നരച്ച മീശയും നരച്ചുതുടങ്ങിയ പുരികങ്ങള്‍ക്കു താഴെ ക്ഷീണിച്ച കണ്ണുകളുമായി ആ അറുപതുകാരന്‍ മക്കളെ വാത്സല്യത്തോടെ നോക്കി.

‘ഇതാണ് മക്കളെ അപ്പന്റെ ഒഫീഷ്യല്‍ യൂനിഫോം.’

മുംബെയില്‍ കഞ്ചൂര്‍മാര്‍ഗ്ഗിലെ കൂറ്റന്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ഓഫീസര്‍. അയാള്‍ക്കു കീഴില്‍ ഇരുപത്തഞ്ചു സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജോലി ചെയ്യുന്നു. എങ്കിലും കമ്പനി എക്‌സിക്യൂട്ടീവുകള്‍ കാറില്‍ വരുമ്പോള്‍ അയാള്‍തന്നെ ഔട്ട്‌പോ­സ്റ്റില്‍നിന്നു പുറത്തിറങ്ങി സല്യൂട്ട് ചെയ്യുന്നു. അയാള്‍ പറയാറുണ്ട്.

‘ഇത് മക്കളേ, ഒരു നായയുടെ ജന്മമാണ്. ഒരു നിവൃത്തിയില്ലാ­ത്തതുകൊണ്ടാണ് ഞാനിതേറ്റത്.’

പട്ടാളത്തില്‍ മേലധികാരികളെ സല്യൂട്ട് ചെയ്തിരുന്നതു­പോലെയല്ല കമ്പനിയിലെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നത്. പട്ടാളത്തില്‍ അതിന്റേതായ അച്ചടക്കവും മേലാളി­ത്തവുമുണ്ട്. മേലുദ്യോഗസ്ഥര്‍ അവരുടെ സ്ഥാനംകൊണ്ടും ബഹുമതികള്‍കൊണ്ടും ബഹുമാന്യരാകുന്നു. ഇവിടെ അതല്ല സ്ഥിതി.

അവിടെ കമ്പനി ക്വാര്‍ട്ടേഴ്‌സില്‍ ഈ വയസ്സുകാലത്ത് സ്വന്തം വെപ്പും തീനുമായി അപ്പന്‍ കഴിഞ്ഞുകൂടുന്നു. എനിക്കുവേണ്ടി. നാന്‍സി ആലോചിച്ചു. എല്ലാം എനിക്കുവേണ്ടി. അവള്‍ക്ക് ലോകത്തോട് അമര്‍ഷം തോന്നി. വിലപേശുന്ന ജന്തുക്കള്‍. പട്ടികള്‍.......

മനഷ്യരെ പട്ടികളുമായി ഉപമിച്ചതു വേണ്ടിയിരുന്നില്ല എന്നവള്‍ക്കു തോന്നി. പട്ടികള്‍ മാനനഷ്ടക്കേ­സുകൊടുത്താല്‍ പ്രശ്‌നമാണ്. കുറേ ചീത്തവിളി­ച്ചപ്പോള്‍ അവള്‍ സ്വയം പറഞ്ഞു.

‘എനിക്കിപ്പോള്‍ കുറേ ആശ്വാസം തോന്നുന്നു.’

കിടപ്പറയില്‍ കര്‍ത്താവിന്റെ ചിത്രത്തിനുമുമ്പില്‍ അവള്‍ ഓഫീസില്‍നിന്നു വന്ന ഉടനെ കത്തിച്ചവച്ച മെഴുകുതിരി കത്തിക്കെടാ­റായിരിക്കുന്നു. അവള്‍ രാജനെ ഓര്‍ത്തു.

രക്ഷകന്‍!

‘പെണ്ണുകാണാന്‍ വന്ന വിവരൊക്കെ ഞാന്‍ അപ്പന് എഴുതിയിരുന്നു.’ മേരി പറഞ്ഞു. ‘ഒരുപക്ഷേ നിന്നെ ഫോണില്‍ വിളിക്കും. നീ വേണ്ടാത്ത­തൊന്നും പറഞ്ഞ് അപ്പനെ വിഷമിപ്പിക്കണ്ട.’

‘ഞാനൊന്നും പറയിണില്ല്യ.’ ഒരു നിമിഷം യേശുവിന്റെ ചിത്രത്തിലേയ്ക്ക് നോക്കിയിട്ട് അവള്‍ പറഞ്ഞു. ‘എന്തു ഗ്ലാമറാണല്ലേ ചേച്ചീ!’

മേരി ഒന്നും പറഞ്ഞില്ല. തലക്കിട്ട് ഒന്നു കൊടുക്കാനാണ് തോന്നിയത്.

‘എനിക്ക് നാളെത്തന്നെ ഒന്ന് കുമ്പസാരിക്കണം.’ നാന്‍സി പറഞ്ഞു.

‘കുമ്പസാരിക്ക്യേ?’

‘അതെ, ഞാന്‍ ഒരുപാടു പാപം ചെയ്തിട്ടുണ്ട്.’

‘എന്തു പാപം?’ മേരി ഉദ്വേഗത്തോടെ ചോദിച്ചു. ‘അതൊക്കെ കുമ്പസാരിക്കാനെ പാടൂ. കര്‍ത്താവിന്റെ മുമ്പില്‍മാത്രം മനസ്സു തുറക്കുക, കുറ്റം ഏറ്റു പറയുക, മാപ്പിന്നപേക്ഷിക്കുക.’

കര്‍ത്താവേ! മേരി മനസ്സില്‍ കുരിശുവരച്ചുകൊണ്ട് പറഞ്ഞു. ഈ പെണ്ണ് കുഴപ്പമൊന്നുമു­ണ്ടാക്കിയിട്ടില്ലല്ലോ?

രാവിലെ അമ്പലത്തില്‍പോയി ശാന്തിക്കാരനെ കാണാനുള്ള ആഗ്രഹം മനസ്സിലൊതുക്കി നാന്‍സി പള്ളിയില്‍ പോയി. അച്ചന്‍ പള്ളിമേട­യിലായിരുന്നു.

‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ അച്ചോ.’ നാന്‍സി പറഞ്ഞു.

‘എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ!’ അച്ചന്‍ അവളെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. കുമ്പസാരി­ക്കണമെന്നു കേട്ടപ്പോള്‍ അച്ചന് ഉത്സാഹം കയറി. വഴിതെറ്റിപ്പോയ കുഞ്ഞാട് തനിയെ തിരിച്ചുവരുന്നു!

‘നീ നടന്നോ, ഞാന്‍ വരികയായി.’

കുമ്പസാരക്കൂട്ടിനടുത്ത് നാന്‍സി കാത്തുനിന്നു. വലിയിടത്തച്ചന്‍ വിശുദ്ധപു­സ്തകവുമായി വാതില്‍ കടന്ന് വരുന്നതു കണ്ടപ്പോള്‍ അവള്‍ അകത്തു കയറി.

‘സര്‍വ്വശക്തനായ ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു...........’

മറുവശത്തുനിന്ന് നിശ്ശബ്ദതമാത്രം. അച്ചന്‍ ശ്വാസമടക്കി­യിരിക്കയാണെന്ന് നാന്‍സിക്കു മനസ്സിലായി.

‘ഞാന്‍ ഇന്നലെ ഒരാളോട് കള്ളം പറഞ്ഞു, അയാളെ വഴിതെറ്റിച്ചു അച്ചോ.’

വഴിതെറ്റിക്കയോ? അതത്ര വലിയ തെറ്റായി വലിയിടത്തച്ചനു തോന്നിയിട്ടില്ല. ഒരാള്‍ കള്ളം പറഞ്ഞുവെന്നതു കൊണ്ട് മറ്റൊരാള്‍ വഴിതെറ്റിയാല്‍ അവനൊന്നും ജീവിക്കാന്‍ കൊള്ളില്ലെന്നേ അര്‍ത്ഥമുള്ളൂ. അദ്ദേഹം പറഞ്ഞു.

“നീ തെളിയിച്ചു പറ.”

“എനിക്കൊരു ആലോചന വന്നിരുന്നു. ആ പയ്യന് എന്നോട് സംസാരി­ക്കണമെന്നു പറഞ്ഞു.”

“എന്നിട്ട്?”

“അയാള് മൂന്നു ലക്ഷവും നാല്പതു പവനുമാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു അതു വളരെ കുറവായിയെന്ന്. അപ്പന്റെ കയ്യില് പൂത്ത പണംണ്ട് ചോദിച്ചാല്‍ ഉടനെയെടുത്തുതരും എന്നും പറഞ്ഞു.”

“കുഞ്ഞേ നീയെന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത്?”

“അച്ചോ, ഞാനച്ചനോട് ഒരു കാര്യം ചോദിക്കട്ടെ?”

വലിയിടത്തച്ചന്‍ പെട്ടെന്ന് മൂളിയില്ല. ഈ പെണ്‍കുട്ടിയെ അച്ചന് അറിയാം. അവളുടെ ചോദ്യങ്ങള്‍ തന്നെ എന്തൊക്കെ കുഴപ്പത്തിലേയ്ക്കു ചാടിക്കുമെന്നുള്ള ഭയവുമുണ്ട്. താന്‍ ഇടയനാണെന്നും വഴിതെറ്റിപ്പോകുന്ന ഒരു കുഞ്ഞാടാണ് തന്റെ മുമ്പിലെന്നും ഓര്‍ത്തപ്പോള്‍ അച്ചന്‍ പറഞ്ഞു.

“ചോദിക്ക്.” “അച്ചോ, ഈ സ്ത്രീധനം ചോദിക്കാംന്ന് വിശുദ്ധപു­സ്തകത്തില് എവിട്യാണ് പറഞ്ഞിട്ടുള്ളത്?”

അച്ചന്‍ ഓര്‍ത്തു നോക്കി. ഇല്ല, പഴയ നിയമത്തിലുമില്ല, ഈശോമിശിഹാ കനിഞ്ഞരുളിയ പുതിയ നിയമ ത്തിലുമില്ല സ്ത്രീധനം ചോദിക്കാമെന്ന്. അദ്ദേഹം പറഞ്ഞു.

“എവിടെയും പറഞ്ഞിട്ടില്ല കുഞ്ഞേ.”

“അപ്പോള്‍ സ്ത്രീധനം വാങ്ങുന്നത് പാപമല്ലേ?”

“അതിന് കൊച്ചേ, സ്ത്രീധനം വാങ്ങരുതെന്നും വിശുദ്ധ­പുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ല.”

“അപ്പോള്‍ അച്ചന്‍ പറയുന്നത് അത് പാപമല്ലെന്നാണോ?”

“കുഞ്ഞേ,” അച്ചന്‍ കനത്ത ശബ്ദത്തില്‍ ചോദിച്ചു. “ആരാണ് കുമ്പസാരിക്കുന്നത്? നീയോ, അതോ ഞാനോ?”

സ്ത്രീധനം മുതലായ പ്രശ്‌നങ്ങളിലിടപെട്ടാല്‍ കുറച്ചു കഴിഞ്ഞ് തിരിഞ്ഞു­നോക്കുമ്പോള്‍ താനും തന്റെ നിഴലും മാത്രമേ കാണൂ എന്ന് വലിയിടത്തച്ചന് അറിയാം. കുഞ്ഞാടുകള്‍ അവരുടെ വഴിക്ക് പച്ചപ്പുതേടി പോകും. വൃദ്ധനായി, നരച്ച തലമുടിയും താടിയുമായി ഇടയന്റെ വടിയുമേന്തി ഏകനായി നടന്നുപോകുന്ന സ്വന്തം രൂപം മനസ്സില്‍ വന്നപ്പോള്‍ വലിയിടത്തച്ചന്‍ വിചാരിച്ചു. അതിനിടയാക്കരുത്.

നാന്‍സി പോയിട്ടും വലിയിടത്തച്ചന്‍ കുമ്പസാരക്കൂ­ട്ടില്‍ത്തന്നെ ഇരുന്നു. വെറുതെ വിശുദ്ധ പുസ്തകം പകുത്തെടുത്തു തുറന്നു. സങ്കീര്‍ത്ത­നങ്ങളുടെ പുസ്തകമായിരുന്നു.

‘കര്‍ത്താവേ,
വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നും
വഞ്ചന നിറഞ്ഞ നാവില്‍ നിന്നും
എന്നെ രക്ഷിക്കണമേ!’

ദാവീദിന് സങ്കീര്‍ത്തനരചന എളുപ്പമായിരുന്നിരിക്കണം.

പള്ളിയങ്കണം ശൂന്യമായിരുന്നു. അള്‍ത്താരയില്‍ ദൈവപുത്രന്‍ കുരിശില്‍. തന്റെ വായില്‍ തോല്‍വിയുടെ കയ്പ്പുരസമുള്ളത് അച്ചന്‍ അപ്പോഴാണ് അറിഞ്ഞത്. ‘കര്‍ത്താവേ, ഞാനിതെന്തിനു സഹിക്കണം?’