close
Sayahna Sayahna
Search

സംസ്കൃതസാഹിത്യം


സംസ്കൃതസാഹിത്യം
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്
സംസ്കൃതസാഹിത്യം ക്രി.പി. 1300-ആമാണ്ടു വരെ

ഒടുവിലത്തെ പെരുമാള്‍

ആദികാലത്തു ജീവിച്ചിരുന്ന കേരളീയ സംസ്കൃതകവികളെപ്പറ്റി ഈ അധ്യായം മുതല്‍ പ്രസ്താവിക്കാം. ഒടുവിലത്തെപ്പെരുമാളായ ഭാസ്കര രവിവര്‍മ്മന്‍ ഉദ്ദേശം ക്രി.പി. 955 മുതല്‍ 978 വരെ രാജ്യഭാരം ചെയ്ത ഇന്ദുഗോദവര്‍മ്മനുശേഷം ചേരമാന്‍ പെരുമാളായി അഭിഷിക്തനാകുകയും 1036 വരെ, ഉദ്ദേശം അന്‍പത്താറു വര്‍ഷം, നാടുവാഴുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാസനങ്ങള്‍ മലബാര്‍ ജില്ലയില്‍ തിരുനെല്ലിയിലും, വടക്കന്‍ തിരുവിതാംകൂറില്‍ തൃക്കൊടിത്താനം, പെരുന്ന (പെരുനെയ്തല്‍), തിരുമൂഴിക്കുളം ഈ സ്ഥലങ്ങളിലും കാണുന്നുണ്ട്. അദ്ദേഹം പരാക്രമശാലിയായ ഒരു രാജാവായിരുന്നു എങ്കിലും അദ്ദേഹത്തെ ചോളചക്രവര്‍ത്തികളായ രാജരാജചോളനും (985–1014) രാജേന്ദ്രചോളനും (1014–1044) ജയിക്കുകയും രാജേന്ദ്രചോളന്‍ അദ്ദേഹത്തിന്റെ കിരീടംതന്നെ 1018-മാണ്ടിടയ്ക്ക് അപഹരിക്കുകയും ചെയ്തു. അതോടുകൂടി കേരളത്തിലെ പെരുമാള്‍ വാഴ്ച അവസാനിച്ചു. അതിനുമുമ്പുതന്നെ മൂഷികഖണ്ഡത്തിലും (കോലത്തുനാട്) കൂപകഖണ്ഡത്തിലും (വേണാട്) ഉള്ള രാജാക്കന്മാര്‍ സ്വതന്ത്രകല്പന്മാരായിരുന്നു. ചേരവംശത്തിന്റെ അധഃപതനത്തോടുകൂടി അവരുടെ സ്വാതന്ത്ര്യം അഖണ്ഡമായി. ഒടുവിലത്തെപ്പെരുമാള്‍ കേരളം പലര്‍ക്കുമായി പങ്കുവെച്ചുകൊടുത്തു എന്നുള്ള കേരളോത്പത്തിയിലെ പ്രസ്താവന അവിശ്വസനീയമാണ്. കൊച്ചിരാജാക്കന്മാര്‍ പെരുമാക്കന്മാരുടെ പിന്‍വാഴ്ചക്കാരെന്ന നിലയില്‍ തിരുവഞ്ചിക്കുളത്തു താമസിച്ചു. ഈ മൂന്നു വംശങ്ങളിലേയും, കോഴിക്കോട്, വടക്കന്‍ കോട്ടയം, വെട്ടത്തുനാട്, വടക്കുംകൂര്‍, ചെമ്പകശ്ശേരി മുതലായ ഇതരവംശങ്ങളിലേയും രാജാക്കന്മാര്‍ പല കാലഘട്ടങ്ങളിലും കേരളസാഹിത്യത്തെ വിദഗ്ദ്ധമായും ബഹുമുഖമായും പോഷിപ്പിച്ചിട്ടുണ്ടു.

വരരുചി

ഗണിതശാസ്ത്രത്തിന് ആവശ്യമുള്ള വാക്യവും പരല്‍പേരും രചിച്ചതു വരരുചി എന്ന ഒരു പണ്ഡിതനായിരുന്നു എന്നാണ് കേരളത്തില്‍ പ്രചരിക്കുന്ന ഐതിഹ്യം. വരരുചികേരളം എന്നൊരു പഴയ ജ്യോതിഷഗ്രന്ഥവും അദ്ദേഹത്തിന്റെ കൃതിയായുണ്ട്. അദ്ദേഹം ഗോകര്‍ണ്ണത്തുകാരനും ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമികളുടെ പുത്രനുമായിരുന്നു എന്നും ആകസ്മികമായി കേരളത്തില്‍ വന്നതാണെന്നും പഴമക്കാര്‍ പറയുന്നു. ഗോവിന്ദസ്വാമികളുടെ പുത്രനല്ലെന്നുള്ളതു തീര്‍ച്ചയാണ്. വരരുചി മേഴത്തോളഗ്നിഹോത്രിയുടെ അച്ഛനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമാണെങ്കിലും, അഗ്നിഹോത്രിയെക്കാള്‍ പ്രാക്തനനാണെന്നു തദനുരോധേന അനുമാനിക്കാമെങ്കില്‍ അദ്ദേഹം ക്രി.പി. നാലാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കാവുന്നതാണ്. എന്തു കൊണ്ടെന്നാല്‍ അഗ്നിഹോത്രി ജനിച്ചതു ‘പുരുധീസമാശ്രയഃ’ എന്ന കലിവാക്യത്തില്‍നിന്നു കിട്ടുന്ന ക്രി.പി. 343-ലും യാഗക്രിയകള്‍ സമാപിപ്പിച്ചതു ‘യജ്ഞസ്ഥാനം സുരക്ഷ’ എന്ന കലിവാക്യംകൊണ്ടു കിട്ടുന്ന 378-ലും ആണെന്നു കേട്ടുകേള്‍വിയുണ്ട്. ഇതുപോലെയുള്ള കലിവാക്യങ്ങള്‍ പില്‍കാലത്ത് ഓരോരുത്തര്‍ ഉണ്ടാക്കിയതാണ്. വരരുചി എന്ന പേരില്‍ പല പണ്ഡിതന്മാരേയും നാം ഭാരതസാഹിത്യ ചരിത്രത്തില്‍ കണ്ടെത്തുന്നു. കാത്യായനന്‍ എന്ന നാമാന്തരത്താല്‍ സുവിദിതനും പാണിനി മഹര്‍ഷിയുടെ വ്യാകരണസൂത്രങ്ങള്‍ക്കു വാര്‍ത്തികങ്ങള്‍ നിര്‍മ്മിച്ച പണ്ഡിതമൂര്‍ദ്ധന്യനുമായ വരരുചി ക്രി.മു. നാലാം ശതകത്തില്‍ ഗോദാവരീതീരത്തില്‍ ജീവിച്ചിരുന്നു. ‘ഉഭയാഭിസാരിക’ എന്ന ഭാണത്തിന്റെ പ്രണേതാവായ മറ്റൊരു വരുരുചി ക്രി.മു. ഒന്നാം ശതകത്തില്‍ ശകജേതാവായ വിക്രമാദിത്യന്റെ സദസ്യനായി പരിലസിച്ചു. അധ്യാത്മരാമായണത്തിന്റെ രചയിതാവും ഒരു വരരുചിയാണെന്നു പറയാറുണ്ടെങ്കിലും അതിനു ലക്ഷ്യമൊന്നുമില്ല. അതു താരതമ്യേന അര്‍വ്വാചീനമായ ഒരു കൃതിയാണ്. ഇരുപത്തഞ്ചു ശ്ലോകങ്ങളില്‍ കാരകം, സമാസം, തദ്ധിതം മുതലായ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വാരരുചസങ്ഗ്രഹത്തിന്റെ നിര്‍മ്മാതാവു സൂത്രകാരകല്പനായതുകൊണ്ടു ഭാഷ്യവിരുദ്ധമായി ഛാന്ദസപ്രയോഗം ചെയ്യുന്നു എന്ന് അതിന്റെ ദീപപ്രഭ എന്ന വ്യാഖ്യയില്‍ നാരായണന്‍ നമ്പൂരി പറഞ്ഞിരിക്കുന്നു. അതിന്റെ കാരണം എന്തായാലും അദ്ദേഹം ഒരു പ്രാചീനഗ്രന്ഥകാരനാണെന്നുള്ളതിനു സംശയമില്ല. ഈ സങ്ഗ്രഹകാരനും വാക്യകാരനും ഒരാളായിരിക്കാം. ഇവകൂടാതെ പ്രാകൃതപ്രകാശം, വാരരുചകോശം, ആശൗചാഷ്ടകം എന്നിങ്ങനെ ചില വാങ്മയങ്ങളും വരരുചി കൃതികളായി കാണുന്നുണ്ട്. അവയില്‍ ആശൗചാഷ്ടകം കേരളീയവരരുചിയുടെ കൃതിയാണ്. വരരുചി വാക്യവും പരല്പേരും നിര്‍മ്മിച്ചു എങ്കിലും കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവര്‍ഷത്തിനു മുന്‍പ് അത്യന്തം വിരളമായിരുന്നു.

ആശൗചാഷ്ടകം

ഈ ഗ്രന്ഥത്തില്‍ എട്ടു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു എന്നു പേരില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ. എങ്കിലും ആ സങ്കചിതമായ പരിധിക്കുള്ളില്‍ ആചാര്യന്‍ അത്യന്തം വിസ്തൃതമായ ആശൗചവിഷയത്തിന്റെ സകലമര്‍മ്മങ്ങളേയും സ്പര്‍ശിച്ചിട്ടുണ്ട്. താഴെ ഉദ്ധരിക്കുന്നത് ആദ്യത്തെ ശ്ലോകമാണ്.

“നാമ്നഃപ്രാഗ് ദന്തജാതേരുപനയനവിധേ-
രാപ്ലവോഹസ്ത്രീരാത്രം
ജ്ഞാതേരൂര്‍ധ്വം ദശൈതല്‍ സഹഭൂവി തു കൃതേ
നാമ്നി പിത്രോസ്സദൈവ
സ്ത്രീഷു ക്ഷൗരാഷ്ടമാബ്ദാദുപയമനവിധേഃ
പൂര്‍വവല്‍ സന്നിധൗ സ്യാ-
ന്മാതുസ്തന്മാസസംഖ്യാസമദിനമുഭയോ-
രുദ്ഭവേ ഗര്‍ഭനാശേ.”

വ്യാഖ്യ

പ്രസ്തുത ഗ്രന്ഥത്തിന് അജ്ഞാതനാമാവായ ഒരു കേരളീയന്‍ മനോഹരമായ ഒരു വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചിട്ടുണ്ട്. ആരംഭത്തില്‍ സ്മൃതികാരനായ യാജ്ഞ വല്ക്യനെ വന്ദിച്ചതിനുമേല്‍ വ്യാഖ്യാതാവ്.

“അഷ്ടമശ്ശോകസൂച്യഗ്രവേധനം കൃതവാന്‍ ഹി യഃ
തഞ്ച നത്വാ വരരുചിം തദര്‍ത്ഥം വിവൃണോമ്യഹം.
ആശൗചാഷ്ടകഗീതാദിതത്ത്വസമ്പ്രതിപത്തയേ
പരസ്പരഭിദാഗുഢവ്യാഖ്യാര്‍ത്ഥവ്യക്തിഹേതവേ”

എന്നിങ്ങനെ മൂലകാരനെ നമസ്കരിക്കുകയും വ്യാഖ്യാനോദ്ദേശം വിശദീകരിക്കുകയും ചെയ്യുന്നു. ‘സഹസ്രസ്വാമി’ എന്ന അശ്രുതപൂര്‍വനായ ഒരു ആചാര്യന്റെ വാക്യങ്ങള്‍ അദ്ദേഹം അങ്ങിങ്ങ് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹവും കേരളീയനായിരിക്കാം. ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും മരുമക്കള്‍ വഴിക്കാണ് ദായക്രമമെന്നു വ്യാഖ്യാകാരന്‍ വ്യക്തമായി പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കേരളീയത്വത്തെപ്പറ്റി സംശയിക്കേണ്ടതില്ല. വ്യാഖ്യാനത്തിന് ഉദ്ദേശം നാലഞ്ചു ശതകത്തെ പഴക്കം കാണണം.

പറയി പെറ്റ പന്തിരുകുലം

വരരുചിയുടെ ദാമ്പത്യജീവിതത്തെപ്പറ്റി കേരളീയര്‍ ഒരു കഥ പറഞ്ഞുവരുന്നുണ്ട്. ഒരിക്കല്‍ വരരുചി ഒരാല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ഒരു പറച്ചിയെ വിവാഹം ചെയ്യേണ്ടിവരുമെന്നു ചില വ്യോമചാരികള്‍ സംഭാഷണം ചെയ്തുപോകുകയും അതു കേട്ടു വിഷണ്ണനായി അദ്ദേഹം ആ പറയപ്പെണ്‍പൈതലേതെന്നു തിരക്കി, അവളെപ്പിടിച്ചു തലയ്ക്കൊരാണി തറച്ച് ഒരു പെട്ടിയിലാക്കി രാജഭടന്മാരെക്കൊണ്ട് ആ പെട്ടി പുഴയില്‍ ഒഴുക്കിക്കുകയും ചെയ്തു. അത് ഒരു ബ്രാഹ്മണന്‍ കണ്ടെടുത്തു.

കുട്ടിയെ തന്റെമകളെപ്പോലെ വളര്‍ത്തി. ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ വരരുചി ഒരു ദിവസം അതിഥിയായി ചെല്ലുകയും കന്യകയുടെ രൂപഗുണങ്ങളാല്‍ ആകൃഷ്ടനായി അവളെ വിവാഹം ചെയ്കയും ചെയ്തു. ആ യുവതിയുടെ പൂര്‍വ ചരിത്രം തലയിലെ ആണി കണ്ടു മനസ്സിലായപ്പോള്‍ ലജ്ജിച്ചു സ്വദേശത്തു താമസിക്കുന്നതു വിഹിതമല്ലെന്നു കരുതി അദ്ദേഹം സപത്നീകനായി ദേശസഞ്ചാരമാരംഭിക്കുകയും ആ വഴിക്കു കേരളത്തില്‍ വന്നു ചേരുകയും ചെയ്തു. പതിനൊന്നു ശിശുക്കളെ പത്നി കേരളത്തില്‍ ഓരോ സ്ഥലത്തായി പ്രസവിച്ചു. ഓരോ കുഞ്ഞിനെപ്പറ്റിയും ‘വായുണ്ടോ’ എന്നു വരരുചി ആ സാധ്വിയോടു ചോദിക്കുകയും ഉണ്ടെന്നു പറഞ്ഞാല്‍ അതിനെ പ്രസവിച്ച സ്ഥലത്തുതന്നെ ഇട്ടുംവെച്ചു പോകുകയും പതിവായിരുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞിനു വായില്ലെന്ന് അവള്‍ പൊളി പറഞ്ഞപ്പോള്‍ അതു വാസ്തവത്തില്‍ വായില്ലാത്തതായിത്തന്നെ തീര്‍ന്നു. അതിനെ ഒരു കുന്നില്‍ കൊണ്ടു ചെന്നു ‘വായില്ലാക്കുന്നിലപ്പന്‍’ എന്നു പേരും കൊടുത്തു പ്രതിഷ്ഠിച്ചതിനുമേല്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു കേരളം വിട്ടുപോയി. ഇതാണ് ഐതിഹ്യം.

“മേഴത്തോളഗ്നിഹോത്രി, രജക,നുളിയനൂര്‍-
ത്തച്ചനും, പിന്നെ വള്ളോന്‍,
വായില്ലാക്കുന്നിലപ്പന്‍, വടുതലമരുവും
നായര്‍, കാരയ്ക്കല്‍ മാതാ,
ചെമ്മേ കേളുപ്പുകൂറ്റന്‍, പെരിയ തിരുവരങ്ക-
ത്തെഴും പാണനാരും,
നേരേ നാരായണഭ്രാന്തനു, മുടനകവൂര്‍-
ച്ചാത്തനും, പാക്കനാരും.”

എന്ന ശ്ലോകത്തില്‍നിന്നു മറ്റു മക്കള്‍ ആരെന്നു ഗ്രഹിക്കാവുന്നതാണ്. മേഴത്തോള്‍ ജാതിയില്‍ നമ്പൂരിയും, പെരുന്തച്ചന്‍ കമ്മാളനും, ഉപ്പുകൂറ്റന്‍ മാപ്പിളയും (മുഹമ്മദീയനല്ല), ചാത്തന്‍ വൈശ്യനും, പാക്കനാര്‍ പറയനുമായിരുന്നു എന്നു പറയുന്നു. ഇളയതായ നാറാണത്തുഭ്രാന്തനാണത്രേ കേരളത്തില്‍ താന്ത്രികമതം അഭിവൃദ്ധിപ്പെടുത്തിയത്. ഓരോരു ത്തരെ ഓരോ ജാതിക്കാര്‍ എടുത്തു വളര്‍ത്തിയതിനാല്‍ അവര്‍ക്ക് ഭിന്നജാതിത്വം വന്നുചേര്‍ന്നുപോലും. പതിനൊന്നു പേരും ഓരോ തരത്തില്‍ ദിവ്യന്മാരായിരുന്നു. അവരില്‍ ചിലരെപ്പറ്റി ആശ്ചര്യകരങ്ങളായ പല ഐതിഹ്യങ്ങള്‍ കേട്ടുകേള്‍വിയുണ്ട്. ഏകദേശം ഇത്തരത്തില്‍ ഒരൈതിഹ്യം തമിഴ് നാട്ടിലും പ്രചരിക്കുന്നു. ഭഗവാന്‍ എന്ന ബ്രാഹ്മണന്റെയും ആതി എന്ന പറച്ചിയുടേയും സന്താനങ്ങളായി ഉപ്പൈ, ഉരുവൈ, വള്ളി, ഔവൈയാര്‍, അതികമാന്‍, കപിലര്‍, തിരുവള്ളുവര്‍ ഇങ്ങനെ ഏഴു പേര്‍ ജനിച്ചു എന്നും, അവരെയെല്ലാം മാതാപിതാക്കള്‍ വഴിയില്‍ തള്ളിയിട്ടുപോയി എന്നും, ഓരോ ജാതിക്കാര്‍ എടുത്തു വളര്‍ത്തി എന്നുമാണ് ആ ഐതിഹ്യത്തിന്റെ ചുരുക്കം. തിരുവള്ളുവര്‍ തിരുക്കുറളിന്റെ പ്രണേതാവും, കപിലര്‍ പ്രസിദ്ധനായ സംഘകവിയും, ഔവൈ ചെന്തമിഴ്ക്കവയിത്രിയുമാണ്. അതികമാനും ചേരമാന്‍ പെരുമാള്‍നായനാരും ഒന്നാണെന്നു പഴമക്കാര്‍ പറയുന്നു. കാരയ്ക്കലമ്മ ചോളദേശത്തില്‍ ജീവിച്ചിരുന്ന ഒരു കവയിത്രിയാണ്. തിരുവാലങ്കാട്ടു മൂത്ത തിരുപ്പതികം, ഇരട്ടൈ മണിമാലൈ, അര്‍പ്പുതത്തിരുവാന്താതി, ഈ ശിവസ്തുതിപരങ്ങളായ പ്രബന്ധങ്ങള്‍ ചെന്തമിഴില്‍ രചിച്ചത് ആ ഭക്തയാകുന്നു. ചോളരാജ്യത്തിലെ ഒരു ദേവതയായ കാരയ്ക്കലമ്മയേയും മൈലാപ്പൂരില്‍ ജനിച്ചതായി തമിഴര്‍ ഘോഷിക്കുന്ന തിരുവള്ളുവരെയും കേരളസന്താനങ്ങളായി ഗണിക്കുന്നതു സാഹസം തന്നെ. തിരുവരങ്കത്തു പാണനാരുടെ ജന്മഭൂമി ശ്രീരങ്ഗമാണെന്ന് അദ്ദേഹത്തിന്റെ പേരിനോടു ചേര്‍ത്തുകാണുന്ന വിശേഷണം തന്നെ പ്രഖ്യാപനം ചെയ്യുന്നു. ആകെക്കൂടി നോക്കുമ്പോള്‍ അഗ്നിഹോത്രി, പെരുന്തച്ചന്‍, വടുതലനായര്‍, നാറാണത്തുഭ്രാന്തന്‍, ചാത്തന്‍, പാക്കനാര്‍ എന്നീ ആറു പേരും, പക്ഷെ ഉപ്പുകൂറ്റനും കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിരിക്കാമെന്നും അവരെയെല്ലാം ഒരു ചരടിലിണക്കിക്കോര്‍ത്ത് ഏകോദരസഹോദരന്മാരാക്കി ഒരു കഥ കേരളീയര്‍ നിര്‍മ്മിച്ചതു ജാതിബ്ഭള്ളിന്റെ പൊള്ള വെളിപ്പെടുത്താനും സരസ്വതീഗോത്രം ഒന്നേ ഉള്ളൂ എന്നു കാണിക്കുവാനുമായിരിക്കുമെന്നും ഞാന്‍ ഊഹിക്കുന്നു. വൈയാകരണനായ വരരുചിക്ക് അഗമ്യാഗമനം കല്പിച്ച് അദ്ദേഹത്തെ പതിതപ്രായനായി ജനങ്ങള്‍ കരുതിയിരുന്നു എന്നുള്ളതു ഭോജരാജാവിന്റെ ശൃങ്ഗാരപ്രകാശത്തില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തില്‍നിന്നു വിശദമാകുന്നതാണ്.

“ധൂര്‍ത്തൈര്യല്‍ ശ്വപചീകൃതോ വരരുചി-
സ്സര്‍വ്വജ്ഞകല്പോപി സന്‍;
ജീവന്നേവ പിശാചതാഞ്ച ഗമിതോ
ഭര്‍ച്ചുര്യദഭ്യര്‍ച്യധീഃ;
ഛന്ദോഗോയമിതി പ്രഭാകരഗുരുര്‍-
ദ്ദേശാച്ച നിര്‍വാസിതാ
യദ് വൃത്താന്തവിജൃംഭിതേന മഹതാ
തത്സര്‍വമല്പീകൃതം”

പല ദേശങ്ങളിലെ പുരാവൃത്തങ്ങള്‍ കൂട്ടിക്കുഴച്ചുമറിച്ച് ഒന്നിച്ചു ചേര്‍ത്തു തട്ടിപ്പടച്ചിരിക്കുന്നതാണ് കേരളത്തിലെ ഈ ഐതിഹ്യം എന്നു സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആര്‍ക്കും ബോധപ്പെടാതിരിക്കുകയില്ല.

മേഴത്തോള്‍ അഗ്നിഹോത്രി

മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഇല്ലം മലബാര്‍ ജില്ലയില്‍ പൊന്നാനിത്താലൂക്കില്‍ മേഴത്തോള്‍ അംശത്തിലാകുന്നു. ആ കുടുംബക്കാര്‍ ഇന്നും വന്നേരിയില്‍ ഉണ്ടത്രേ. അദ്ദേഹമാണ് നമ്പൂരിമാരുടെ ഇടയില്‍ ആദ്യമായി ഋതുമതീവിവാഹം ചെയ്തത് എന്നു പറയാറുള്ളതു സത്യമല്ലെന്നു ഞാന്‍ മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹമത്രേ കേരളത്തില്‍ ആദ്യമായി യാഗം ചെയ്തത് എന്നും കേള്‍വിയുണ്ട്. അഗ്നിഹോത്രി വളരെ യാഗങ്ങള്‍ അനുഷ്ഠിച്ചു എന്നുള്ളതു വാസ്തവമാണ്. അദ്ദേഹം തൊണ്ണൂറ്റൊന്‍പതു യാഗങ്ങള്‍ നിര്‍വഹിച്ചു എന്നും ക്രി.പി. 378-ല്‍ മുപ്പത്താറാമത്തെ വയസ്സില്‍ ആണ് ഒടുവിലത്തെ യാഗം അവസാനിപ്പിച്ചതെന്നും പറഞ്ഞുവരാറുണ്ട്. അദ്ദേഹം ‘അധ്വരസമ്പ്രദായം’കൊടുന്തമിഴില്‍ ഭാഷപ്പെടുത്തീട്ടുണ്ടെന്നു ചിലര്‍ പ്രസ്താവിക്കുന്നതില്‍ വല്ല വാസ്തവാംശവുമുണ്ടോ എന്നറിഞ്ഞുകൂടാ. ആ ഗ്രന്ഥം ഇതുവരെ കണ്ടുകിട്ടീട്ടില്ല. ഏതായാലും കേരളത്തില്‍ പൂര്‍വമീമാംസാമതത്തിന്റെ പ്രചാരത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചവരില്‍ അദ്ദേഹം ഒരു പ്രാമാണികനായിരുന്നു എന്നു നിര്‍ണ്ണയിക്കാം.

“മുന്‍പന്തി പുഷ്പിണിയൊടുക്കമൊരമ്മിയാരീ-
ത്തന്‍പത്തനാടികളുമൊത്തെഴുമഗ്നിഹോത്രീ
വന്‍പത്തമോടൊരു കുറേശ്ശതമധ്വരം സല്‍-
സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടില്‍.”

എന്ന പദ്യത്തില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഏതദ്വിഷയകമായ ഒരു ഐതിഹ്യം തന്റെ കേരളം എന്ന വിശിഷ്ടമായ കാവ്യത്തില്‍ സങ്ഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ പത്നിയായ ‘പത്തനാടി’ (ആധാനം ചെയ്ത നമ്പൂരിയുടെ അന്തര്‍ജ്ജനം) യില്‍ വെളുത്ത പട്ടേരിയുടേയും മൂന്നാമത്തെ പത്നിയായ അമ്യാരില്‍ (തമിഴ്ബ്രാഹ്മണി) വേമഞ്ചേരി, കൂടല്ലൂര്‍, കൂടലാറ്റുപുറം ഈ മനകളിലെ നമ്പൂരിമാരുടേയും കുടുംബങ്ങള്‍ ഉത്ഭവിച്ചു എന്നും രണ്ടാമത്തെ ഭാര്യയായ ഋതുമതിയില്‍ ഉണ്ടായ സന്തതിപരമ്പര അന്യംനിന്നുപോയി എന്നും ആ മഹാകവി തന്നെ രേഖപ്പെടുത്തീട്ടുണ്ട്.

പ്രഭാകരമിശ്രന്‍ — ദേശം

പൂര്‍വമീമാംസ കേരളത്തില്‍ വേരൂന്നുവാന്‍ പ്രധാനകാരണം കേരളീയനായ പ്രഭാകരമിശ്രന്റെ ആവിര്‍ഭാവമാണ്. പ്രഭാകരന്‍ ശൂകപുരം ഗ്രാമത്തില്‍ പെട്ട പടിഞ്ഞാറേ കുത്തുള്ളിമനയ്ക്കലേ ഒരു നമ്പൂരിയായിരുന്നു എന്നാണ് ഐതിഹ്യം. കേരളോല്‍പത്തിയില്‍ പള്ളിവാണപ്പെരുമാള്‍ നമ്പൂരിമാരെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ഭട്ടാചാര്യരെ (കുമാരിലഭട്ടന്‍) വരുത്തി ചെലവിനു കൊടുത്തു പാര്‍പ്പിച്ചു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായി വെളിയില്‍നിന്നു പ്രഭാകരഗുരുക്കളും വന്നുചേര്‍ന്നു എന്നും പ്രഭാകരന്‍ കേരളത്തില്‍തന്നെ സ്ഥിരമായി താമസിച്ച് നമ്പൂരിമാരെ പൂര്‍വമീമാംസ അധ്യയനം ചെയ്യിച്ചു എന്നും അദ്ദേഹത്തിനു പെരുമാള്‍ ഏഴായിരം കലവും ഉദയതുങ്ഗന്‍ചെട്ടി അയ്യായിരം കലവും വസ്തുദാനം ചെയ്തു എന്നും പ്രസ്താവിച്ചു കാണുന്നു. എങ്കിലും ആ പ്രസ്താവന ആദ്യന്തം വിശ്വസനീയമല്ലെന്നും അദ്ദേഹം ഒരു കേരളീയന്‍ തന്നെയായിരുന്നു എന്നുമാണ് എനിക്കു തോന്നുന്നത്. ഛന്ദോഗന്‍ (സാമവേദാധ്യായി) എന്ന കാരണത്താല്‍ അദ്ദേഹത്തെ ദേശത്തില്‍നിന്നു നിഷ്കാസനം ചെയ്തു എന്നു ശൃങ്ഗാരപ്രകാശത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു താന്‍ ഉത്തരഭാരതത്തില്‍ പൂര്‍വമീമാംസ അഭ്യസിച്ച ദേശമായിരിക്കാം. അദ്ദേഹത്തെ അകേരളീയനാണെന്ന് ആരും പറഞ്ഞിട്ടില്ല. ഏതായാലും ആ മഹാത്മാവു കേരളത്തില്‍ പൂര്‍വമീമാംസാചാര്യനായി പരിലസിച്ചിരുന്നു എന്നുള്ളതു നിര്‍വിവാദമാണ്. ഉദയതുങ്ഗേശ്വരത്തു സഭാമഠത്തില്‍ അദ്ദേഹത്തിന്റെ മെതിയടി വച്ചു പൂജിച്ചുവന്നതായി കേരളോല്‍പത്തിയില്‍ പ്രത്സാവനയുണ്ട്. ഒരു ഘട്ടത്തില്‍ അദ്ദേഹം ‘തദിദമന്യദീയമന്യസ്യോച്യമാനം മാതുലധനകഥനന്യായ മാവഹതി’ എന്ന പങ്‌ക്തിയില്‍ മരുമക്കത്തായത്തെ കടാക്ഷിക്കുന്നതായി അഭ്യൂഹിക്കാവുന്നതാണ്.

കാലം

കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു പ്രഭാകരന്‍ എന്നാണ് ഭാരതമെങ്ങും പണ്ടേക്കുപണ്ടേയുള്ള പ്രസിദ്ധി. ക്രി.പി. 650-ല്‍ ചരമം പ്രാപിച്ച ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തെ ഭട്ടന്‍ തന്ത്രവാര്‍ത്തികത്തില്‍ സ്മരിക്കുന്നതുകൊണ്ടും ഉംവേകന്‍ എന്ന നാമാന്തരത്തോടുകൂടിയ ഭവഭൂതി (655–725) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നതുകൊണ്ടും അദ്ദേഹം ക്രി.പി. 620 മുതല്‍ 680 വരെ ജീവിച്ചിരുന്നിരിക്കണമെന്നാണ് പല പണ്ഡിതന്മാരുടെയും മതം. കുമാരിലന്‍ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോള്‍ “അത്രാപി നോക്തം; തത്ര തുനോക്തം; ഇതി ദ്വിരുക്തം” എന്ന പങ്‌ക്തിക്ക് അര്‍ത്ഥം തോന്നാതെ സ്വല്പം കുഴങ്ങി എന്നും അതു കണ്ട കുശാഗ്രബുദ്ധിയായ പ്രഭാകരന്‍ “അത്ര അപിനാ ഉക്തം; തത്ര തുനാ ഉക്തം; ഇതി ദ്വിഃ ഉക്തം” അതായത് “ഇവിടെ ‘അപി’ കൊണ്ടും അവിടെ ‘തു’കൊണ്ടും ഇങ്ങനെ രണ്ടുതവണ പറഞ്ഞിട്ടുണ്ട്” എന്നാണ് ആ പങ്‌ക്തിയുടെ അര്‍ത്ഥമെന്ന് ആചാര്യനെ അറിയിച്ചു എന്നും, അപ്പോള്‍ വിസ്മിതനായ അദ്ദേഹം ആ ശിഷ്യനു ‘ഗുരു’ എന്ന ബിരുദം നല്കി എന്നും പഴമക്കാര്‍ പ്രസ്താവിക്കുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ മതത്തെ ഗുരുമതമെന്നു പറയുന്നു. ശിഷ്യനായിരിക്കുമ്പോള്‍ ഒരു രാത്രിയില്‍ പ്രഭാകരന്‍ കുമാരിലന്റെ ജീവഹാനി വരുത്തുവാന്‍ തട്ടിന്‍പുറത്തു കേറി ഒളിഞ്ഞിരിക്കുകയും, കുമാരിലന്‍ തന്റെ പത്നിയോടു പൂര്‍ണ്ണചന്ദ്രനെ ചൂണ്ടിക്കാണിച്ച് ആ ചന്ദ്രനു തന്റെ പ്രഭാകരന്റെ കാന്തിയില്ലെന്നു പറയുകയും അതു കേട്ടു ശിഷ്യന്‍ താഴെയിറങ്ങി ഗുരുദ്രോഹത്തിനു പ്രായശ്ചിത്തമായി ഉമിത്തീയില്‍ ഇറങ്ങിനിന്നു മരിക്കുവാന്‍ നിശ്ചയിക്കുകയും, അത് ആചാര്യന്‍ പണിപ്പെട്ടു തടയുകയും ചെയ്തതായി ഒരു കഥയുണ്ട്. വിദ്യാരണ്യന്റേതാണെന്ന് അബദ്ധമായി പറയുന്ന ശങ്കരവിജയത്തില്‍ കാണുന്നതു കുമാരിലന്‍ ഒരു ബൗദ്ധനോടു ബുദ്ധദര്‍ശനം അഭ്യസിച്ചു എന്നും ആ അഭ്യാസം ബൗദ്ധമതഖണ്ഡനത്തിനു വേണ്ടിയായിരുന്നതിനാല്‍ ബൗദ്ധന്മാരെ വാദത്തില്‍ മടക്കിയതിനുശേഷം ഗുരുദ്രോഹഭീതിയാല്‍ ഉമിത്തീയില്‍ ചാടി മരിച്ചു എന്നുമാകുന്നു. സുകുമാരകവിയെപ്പറ്റിയും ഈ ഐതിഹ്യംതന്നെ പ്രകാരാന്തരേണ പ്രചരിക്കുന്നു. പ്രസ്തുത സംഭവം ആരെസ്സംബന്ധിച്ചാണ് വാസ്തവത്തില്‍ ഉണ്ടായതെന്ന് അറിവാന്‍ നിവൃത്തിയില്ല. ഏതായാലും ചില വിദ്വാന്മാര്‍ വിപരീതാഭിപ്രായക്കാരാണെങ്കിലും പ്രഭാകരന്‍ കേരളത്തില്‍നിന്ന് ഉത്തരഭാരതത്തില്‍ പോയി ഭട്ടന്റെ അന്തേവാസിത്വം സ്വീകരിക്കുകയും ഭട്ടനോടുകൂടി തിരിയെ സ്വദേശത്തു വന്നു ബൗദ്ധമതത്തെ അസ്തമിതപ്രായമാക്കുകയും ചെയ്തതായി നമുക്ക് അനുമാനിക്കാം. ആ അനുമാനം അസങ്ഗതമല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതകാലം ക്രി.പി. 650-നും 720-നും ഇടയ്ക്കാണെന്നു വന്നുകൂടുന്നു.

ഭവദാസനും പ്രഭാകരനും

ആദികാലത്തു മീമാംസാദര്‍ശനം ഒന്നേയുണ്ടായിരുന്നുള്ളു. അതു പിന്നീടു കര്‍മ്മകാണ്ഡ പ്രതിപാദകമായ പൂര്‍വ്വമീമാംസയെന്നും ജ്ഞാനകാണ്ഡ പ്രതിപാദകമായ ഉത്തരമീമാംസയെന്നും രണ്ടായി പിരിഞ്ഞു. പൂര്‍വ്വമീമാംസയ്ക്കു മീമാംസയെന്നും ഉത്തരമീമാംസയ്ക്കു വേദാന്തമെന്നും പശ്ചാല്‍കാലികന്മാര്‍ പേര്‍ നല്‍കി. പൂര്‍വമീമാംസാസൂത്രങ്ങള്‍ നിര്‍മ്മിച്ചതു ജൈമിനി മഹര്‍ഷിയാണ്. ആ ഗ്രന്ഥത്തില്‍ പതിനാറു് അധികരണങ്ങളുണ്ട്. ‘ദ്വാദശലക്ഷണി’ എന്നു പറയുന്ന ആദ്യത്തെ പന്ത്രണ്ടു് അദ്ധ്യായങ്ങള്‍ മാത്രമേ സാധാരണമായി പഠിക്കാറുള്ളു. സങ്കര്‍ഷകാണ്ഡമെന്നും ദേവതാധ്യായമെന്നും പറയുന്ന ഒടുവിലത്തെ നാലധ്യായങ്ങള്‍ താമതമ്യേന അപ്രസിദ്ധങ്ങളാണ്. ജൈമിനീയസൂത്രങ്ങളുടെ ആദ്യത്തെ വൃത്തികാരന്‍ ഉപവര്‍ഷനും രണ്ടാമന്‍ ഭവദാസനുമാണ്. ഭവദാസന്‍ ക്രി.പി. രണ്ടാംശതകത്തില്‍ ജീവിച്ചിരുന്നു. ഈ പേര്‍ നമ്പൂരിമാര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലാത്തതുകൊണ്ടു പ്രസ്തുത വൃത്തികാരനെ ഞാന്‍ ഒരു കേരളീയനായി പരിഗണിക്കുന്നു. അദ്ദേഹത്തെ ഭട്ടന്‍ ശ്ലോകവാര്‍ത്തികത്തില്‍

“പ്രദര്‍ശനാര്‍ത്ഥിമിത്യേകേ കേചിന്നാനാര്‍ത്ഥവാചിനഃ
സമുദായാദവച്ഛിദ്യ ഭവദാസേന കല്പിതാല്‍.”

എന്ന പദ്യത്തില്‍ അസന്ദിഗ്ദ്ധമായി സ്മരിക്കുന്നു. ദേവസ്വാമി (ക്രി.പി. 1000) ഈ വൃത്തിയെ ‘ഭാവദാസഭാഷ്യം’ എന്നു പ്രശംസിച്ചിട്ടുണ്ട്. ഭവദാസന്റെ വൃത്തി ഇനിയും കണ്ടുകിട്ടീട്ടില്ല. ശബരസ്വാമിയാണ് (ക്രി.പി.200) ജൈമിനീയസൂത്രങ്ങളുടെ ഒന്നാമത്തെ ഭാഷ്യകാരന്‍. ശബരഭാഷ്യത്തിനു ടീകകളാണ് ഭട്ടനും പ്രഭാകരനും നിര്‍മ്മിച്ചിട്ടുള്ളത്. ഭട്ടന്റെ ശ്ലോകവാര്‍ത്തികം ശബരഭാഷ്യം പ്രഥമാധ്യായത്തിലെ പ്രഥമപാദത്തിന്റേയും തന്ത്രവാര്‍ത്തികം ഒന്നാമധ്യായം രണ്ടാം പാദംമുതല്‍ മൂന്നാമധ്യായത്തിന്റെ അവസാനം വരെയുള്ള ഭാഗത്തിന്റേയും ടുപ്ടീക. നാലാമധ്യായം മുതല്‍ പന്ത്രണ്ടാമധ്യായംവരെ ഒന്‍പതു അധ്യായങ്ങളുടേയും വ്യാഖ്യാനമാകുന്നു. ഇവ കൂടാതെ ബൃഹട്ടീകയെന്നും മധ്യമടീകയെന്നുംകൂടി രണ്ടു വ്യാഖ്യകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വാര്‍ത്തികനിര്‍മ്മാണം നിമിത്തം കുമാരിലനെ വാര്‍ത്തികകാരനെന്നും പറയുന്നു. ഭവദാസമതത്തിന്റെ ഖണ്ഡനത്തിനു ഭട്ടനും മണ്ഡനത്തിനു പ്രഭാകരനും ഉദ്യമിച്ചു. ഒരു കേരളീയന്റെ മതത്തെ പുനഃസ്ഥാപനം ചെയ്യുവാന്‍ മറ്റൊരു കേരളീയന്‍ ശ്രമിക്കുന്നതു സ്വാഭാവികമാണല്ലോ.

പ്രഭാകരന്റെ കൃതികള്‍

പ്രഭാകരന്‍ ശബരഭാഷ്യത്തിനു വിവരണമെന്നും നിബന്ധനമെന്നും രണ്ടു വ്യാഖ്യാന ങ്ങള്‍ രചിച്ചിട്ടുണ്ട്. വിവരണമാണ് ആദ്യത്തെ വ്യാഖ്യാനം. അതിനു ലഘ്വീ എന്നും പേരുണ്ട്. ആദ്യം വിവരണം രചിക്കുകയും അതിനെ ഭട്ടന്‍ വാര്‍ത്തികത്തില്‍ വിമര്‍ശിച്ചപ്പോള്‍ വാര്‍ത്തികത്തെ ചര്‍ച്ചചെയ്തു ബൃഹതീ എന്നുകൂടിപ്പേരുള്ള നിബന്ധനം നിര്‍മ്മിക്കുകയും ചെയ്തതായി ഊഹിക്കാം. ബൃഹതിയുടെ ആറധ്യായങ്ങള്‍മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ലഘ്വിക്ക് ആറായിരം ശ്ലോകത്തോളവും ബൃഹതിക്കു പന്തീരായിരം ശ്ലോകത്തോളവും വലിപ്പമുണ്ടെന്നാണ് സര്‍വദര്‍ശനകൗമുദീകാരനായ മാധവസരസ്വതി പറയുന്നത്. രണ്ടും ഗദ്യമാണ്. പ്രഭാകരന്റെ ഗദ്യശൈലി ഗഹനമാണെങ്കിലും അതേസമയത്തില്‍തന്നെ മനോഹരവും ഫലിതസമ്മിശ്രവുമാകുന്നു.

പ്രഭാകരന്റേയും ഭട്ടന്റേയും ശിഷ്യന്മാര്‍

പ്രഭാകരന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ പ്രശസ്തിഭാരതമെങ്ങും പ്രസരിച്ചു ആ ആചാര്യന്റെ പ്രധാനശിഷ്യന്‍ ക്രി.പി. 690 മുതല്‍ 760 വരെ ജീവിച്ചിരുന്നതായി വിചാരിക്കാവുന്ന ശാലികാനാഥനാകുന്നു. ശാലികാനാഥന്‍ വങ്ഗദേശീയനെന്നാണ് എന്റെ അഭ്യൂഹം. അദ്ദേഹം ലഘ്വിക്കു ദീപശിഖാപഞ്ചികയെന്നും, ബൃഹതിക്കു ഋജുവിമലാപഞ്ചികയെന്നും പേരുള്ള രണ്ടു വ്യാഖ്യകള്‍ കൂടാതെ പ്രഭാകരസിദ്ധാന്തങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനു പ്രകരണപഞ്ചിക എന്ന പ്രസിദ്ധമായ ഗ്രന്ഥവും ഭാഷ്യപരിശിഷ്ടവും നിര്‍മ്മിച്ചിട്ടുണ്ട്. മഹാപണ്ഡിതനായിരുന്ന പള്ളിപ്പുറത്തു നമ്പൂരി അദ്ദേഹത്തെപ്പറ്റി

“ശാലികാനാഥവന്മൂഢോ ന ജാതോ ന ജനിഷ്യതേ
പ്രഭാകരപ്രകാശായ യേന ദീപശിഖാ കൃതാ”

എന്നു പറഞ്ഞിട്ടുള്ളതു പ്രഭാകരന്റെ നേര്‍ക്കുള്ള ഭക്തിപാരവശ്യം നിമിത്തം മാത്രമാണ്. മണ്ഡനമിശ്രന്‍ (ക്രി.പി.670–740) ഭട്ടന്റെ ശിഷ്യനായിരുന്നു. വിധിവിവേകം. ഭാവനാവിവേകം, വിഭ്രമവിവേകം, മീമാംസാസൂത്രാനുക്രമണി, സ്ഫോടസിദ്ധി, ബ്രഹ്മസിദ്ധി എന്നീ ഗ്രന്ഥങ്ങളുടെ പ്രണേതാവാണ് അദ്ദേഹം. ബ്രഹ്മസിദ്ധി ഒരു വേദാന്തഗ്രന്ഥമാകുന്നു. ഉംവേകഭട്ടനെപ്പറ്റി മുന്‍പു പറഞ്ഞുവല്ലോ. അദ്ദേഹം ശ്ലോകവാര്‍ത്തികത്തിനും ഭാവനാവിവേകത്തിനും വ്യാഖ്യകള്‍ രചിച്ചിട്ടുണ്ട്. ഭട്ടന്റെ ഈ മൂന്നു ശിഷ്യന്മാരേയും പറ്റി

“ഉംവേകഃ കാരികാം വേത്തി; തന്ത്രം വേത്തി പ്രഭാകരഃ;
മണ്ഡനസ്തുഭയം വേത്തി; നോഭയം വേത്തി രേവണഃ”

എന്നൊരു പഴയ ശ്ലോകമുണ്ട്. കാരികയെന്നാല്‍ ഇവിടെ ശ്ലോകവാര്‍ത്തികമെന്നും തന്ത്രമെന്നാല്‍ തന്ത്രവാര്‍ത്തികമെന്നും അര്‍ത്ഥം. മണ്ഡനന്‍ വിധിവിവേകത്തിലും ബ്രഹ്മസിദ്ധിയിലും പ്രഭാകരനെ സ്മരിക്കുന്നു. “അലം ഗുരുഭിര്‍വിവാദേന” എന്ന് അദ്ദേഹം ഒരു ഘട്ടത്തില്‍ പറയുന്നു. പ്രഭാകരന്റെ സിദ്ധാന്തങ്ങളോടുകൂടി പശ്ചാല്‍കാലികന്മാര്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഘടിപ്പിച്ചു. വാചസ്പതിമിശ്രന്‍ (ക്രി.പി. 800–900) ന്യായകണികയില്‍ “ജരല്‍പ്രഭാകരോന്നീതാര്‍ത്ഥം ഗുരോര്‍വചഃ” എന്നും “നവീനാസ്തൂന്നയന്തി” എന്നും പ്രസ്താവിച്ചിട്ടുള്ളതുകൊണ്ട് അന്നുതന്നെ പ്രഭാകരശാഖ രണ്ടായി പിരിഞ്ഞുകഴിഞ്ഞിരുന്നു എന്നൂഹിക്കാവുന്നതാണ്.

പ്രാഭാകരമതവും ഭാട്ടമതവും

പ്രഭാകരന്റേയും ഭട്ടന്റേയും മതങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇവിടെ പ്രപഞ്ചനം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നില്ല. വൈദികങ്ങളായ ശബ്ദങ്ങളെ മാത്രമേ പ്രഭാകരന്‍ പ്രമാണത്വേന അങ്ഗീകരിക്കുന്നുള്ളു. പദങ്ങളെക്കൊണ്ട് അഭിഹിതങ്ങളായ പദാര്‍ത്ഥങ്ങള്‍തന്നെയാണ് വാക്യാര്‍ത്ഥത്തെ ബോധിപ്പിക്കുന്നത് എന്നുള്ള ഭട്ടന്റെ പക്ഷം പ്രഭാകരനു സമ്മതമല്ല. അദ്ദേഹത്തിനു വാക്യമാണ് ഘടകം; തന്നിമിത്തം ഭട്ടനെ അഭിഹിതാന്വയവാദിയെന്നും പ്രഭാകരനെ അന്വിതാഭിധാനവാദിയെന്നും പറയുന്നു. ഭട്ടന് അഭാവം ഒരു പദാര്‍ത്ഥമാണ്. പ്രഭാകരന്‍ അത് കേവലം അധികരണസ്വരൂപമാണെന്നു കരുതുന്നു; അതു കൊണ്ട് അനുപലബ്ധി അദ്ദേഹത്തിനു പ്രമാണമല്ല. വിപരീതഖ്യാതിവാദിയാണ് ഭട്ടന്‍; അഖ്യാതിവാദിയാണ് പ്രഭാകരന്‍; ഇതു ഭ്രമജ്ഞാനവിഷയകമായുള്ള മതഭേദമാകുന്നു. ഖ്യാതിയെന്നാല്‍ ജ്ഞാനമെന്നര്‍ത്ഥം. ഇങ്ങനെ പൂര്‍വമീമാംസ ഭാട്ടമെന്നും പ്രഭാകരമെന്നും രണ്ടു വലിയ ശാഖകളായി പ്രവഹിച്ചുതുടങ്ങി. കാലാന്തരത്തില്‍ ഭാട്ടമതത്തിനാണ് പ്രാബല്യം സിദ്ധിച്ചത്. എങ്കിലും രണ്ടു മതങ്ങളേയും ഒന്നുപോലെ കേരളീയര്‍ ബഹുമാനിച്ചു. രണ്ടിനും സമാനകക്ഷ്യയില്‍ പട്ടത്താനങ്ങളിലും മറ്റു സ്ഥാനം നല്‍കി. നമ്പൂരിമാരുടെ ഗ്രാമങ്ങളെക്കൂടി ഭാട്ടം, പ്രാഭാകരം, വ്യാകരണം എന്നിങ്ങനെ വിഭജിച്ചിരുന്നതായി കേരളോല്‍പത്തിയില്‍നിന്നു വെളിപ്പെടുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭട്ടനു കേരളത്തില്‍ ലഭിച്ച ഒരു ശിഷ്യനായിരുന്നു വടക്കന്‍കോട്ടയം രാജവംശത്തിന്റെ കൂടസ്ഥനെന്നു പറയുന്ന ഹരിശ്ചന്ദ്രമഹാരാജാവ്. അദ്ദേഹമാണ് ഇവിടെ ഭാട്ടമതത്തിനു പ്രചാരം വരുത്തിയത്.

“യേഷാം വംശേ സമജനി ഹരി-
ശ്വന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപതിഃ പതഗ, യദുപ-
ജ്ഞഞ്ച കൗമാരിലാനാം”

എന്നു കോകിലസന്ദേശത്തില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ ആ മഹാരാജാവിനെ വാഴ്ത്തുന്നു.

പ്രഭാകരന്റെ യശസ്സ്

പ്രഭാകരനെപ്പറ്റി പില്‍ക്കാലക്കാര്‍ക്ക് ഏത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ തെളിയിക്കുന്നതാണ്. ശാലികാനാഥന്‍ ഋജുവിമല ഇങ്ങനെ ആരംഭിയ്ക്കുന്നു:-

“സൃഷ്ടാവിദ്യാനിശാധ്വംസിനിബന്ധനിബിഡൗജസം
ഉദ്ഭാസിതജഗജ്ജാഡ്യം നമസ്യാമഃ പ്രഭാകരം.
പ്രഭാകരഗുരോരര്‍ത്ഥാന്‍ മിതഗംഭീരഭാഷിണഃ
അഞ്ജസാ വ്യഞ്ജയിഷ്യന്തീ പഞ്ചികാ ക്രിയതേ മയാ.”

മഹാത്മാവായ രാമാനുജാചാര്യര്‍ തന്ത്രരഹസ്യത്തില്‍

“ആലോച്യ ശബ്ദബലമര്‍ത്ഥബലം ശ്രുതീനാം
ടീകാദ്വയം വ്യരചയദ് ബൃഹതീം ച ലഘ്വീം
ഭാഷ്യം ഗഭീരമധികൃത്യ മിതാക്ഷരം യ-
സ്സോയം പ്രഭാകരഗുരുര്‍ജ്ജയതി ത്രിലോക്യാം.”

എന്നു ഗുരുവിനേയും

“ബൃഹതീം തഥൈവ ലഘ്വീം
ടീകാമധികൃത്യ ശാലികാനാഥഃ
ഋജുവിമലാം ദീപശിഖാം
വിശദാര്‍ത്ഥമകൃത പഞ്ചികാം ക്രമശഃ”

എന്നു ശിഷ്യനേയും പ്രശംസിക്കുന്നു. എല്ലാംകൊണ്ടും പ്രഭാകരമിശ്രന്‍ കേരളഭൂമിയുടെ മഹനീയന്മാരായ പുത്രന്മാരില്‍ ശങ്കര ഭഗവല്‍പാദരെ കഴിച്ചാല്‍ അടുത്ത സ്ഥാനത്തിനവകാശിയാണെന്നു സ്ഥാപിക്കാവുന്നതാണ്.

ഭവരാതന്‍; മാതൃദത്തന്‍; രാമശര്‍മ്മാ

ക്രി.പി. 635 മുതല്‍ 700 വരെ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കാവുന്ന ആചാര്യ ദണ്ഡിയെപ്പറ്റി കേട്ടിട്ടില്ലാത്ത സംസ്കൃതസാഹിത്യ പ്രണയികള്‍ ഉണ്ടായിരിക്കുകയില്ലല്ലോ. പല്ലവരാജാവായ സിംഹവിഷ്ണുവിന്റേയും (വാഴ്ചക്കാലം ക്രി.പി. 575–600) അദ്ദേഹത്തിന്റെ പുത്രനായ മഹേന്ദ്രവിക്രമന്‍റേയും (വാഴ്ചക്കാലം ക്രി.പി. 600–630) സദസ്യപ്രവേകനും കിരാതാര്‍ജ്ജുനീയത്തിന്റെ പ്രണേതാവും ദാമോദരനാമാന്തരനുമായ ഭാരവി മഹാകവിയുടെ പുത്രനായ മനോരഥനു വീരദത്തന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. വീരദത്തനു ഗൗരി എന്ന പത്നിയില്‍ ദണ്ഡി ജനിച്ചു. ദണ്ഡി കാഞ്ചീപുരത്തു താമസിക്കവേ പുലകേശിയുടെ പുത്രനായ പ്രഥമചാലൂക്യവിക്രമാദിത്യന്‍ ക്രി.പി. 655-ആമാണ്ടിടയ്ക്ക് ആ നഗരം സ്വായത്തമാക്കുകയും അതോടുകൂടി അദ്ദേഹം ദേശാന്തരഗമനം ചെയ്യുകയും ചെയ്തു. ദ്വിതീയനരസിംഹവര്‍മ്മനെന്ന പല്ലവരാജാവ് (വാഴ്ചക്കാലം ക്രി.പി. 660–685) കാഞ്ചി വീണ്ടെടുത്തപ്പോള്‍ ദണ്ഡി തിരിയെ വന്നു്, അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായിത്തീര്‍ന്നു. അവിടെവെച്ചു കാവ്യാദര്‍ശം, അവന്തിസുന്ദരി, ദ്വിസന്ധാനകാവ്യം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ദശകുമാരചരിതത്തില്‍ പൂര്‍വപീഠികയൊഴികെയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സംശയമുണ്ട്. ദണ്ഡിക്കു വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിനു പുറമേ ശില്പവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. ഇക്കാലത്തു ചെങ്കല്‍പ്പേട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന മഹാമല്ലപുരത്തു നിന്നു ലളിതാലയന്‍ എന്ന ഒരു ശില്പി കാഞ്ചീപുരത്തു ചെന്നു മഹാമല്ലപുരത്തെ വിഷ്ണുവിഗ്രഹത്തിന്റെ വലത്തുകൈ ഒടിഞ്ഞുപോയി എന്നും താന്‍ അതു വീണ്ടും ഘടിപ്പിച്ചു എന്നും അതു ശരിയായോ എന്നു പരിശോധിക്കുവാന്‍ ദണ്ഡി കൂടി പോരണമെന്നും അപേക്ഷിച്ചു. അപ്പോള്‍ രണമല്ലനെന്ന സേനാപതിയുടെ പുത്രന്‍ ദണ്ഡിയോടു് ആ അപേക്ഷ സാധിച്ചു കൊടുക്കേണ്ടതാണെന്നു ശുപാര്‍ശ ചെയ്തുകൊണ്ട് അതിനു പ്രരോചകമായി ദണ്ഡിയുടെ സ്നേഹിതന്മാരായ മാതൃദത്താദിപണ്ഡിതന്മാര്‍ കേരളത്തില്‍നിന്ന് അവിടെ സന്നിഹിതന്മാരായിരിക്കുമെന്നു പറയുന്നു. അവന്തിസുന്ദരീകഥയിലെ ആ ഭാഗം പ്രകൃതോപയോഗിയാകയാല്‍ ചുവടെ ഉദ്ധരിക്കുന്നു:-

“മിത്രം ച തവൈഷ വിശ്വബ്രഹ്മരാശേഃ, കല്പസൂത്രടീകാകാരസ്യ, സകലവിദ്യാനദീപൂരവാരിധേഃ, ത്രയസ്ത്രിംശല്‍കുതു വിഭൂതിഭാവിതക്രയത്രിദശസ്യ, ശാപാനുഗ്രഹസമര്‍ത്ഥസ്യ, ബ്രഹ്മര്‍ഷേര്‍ഭവരാതനാമ്നഃ പുത്രഃ, തല്‍പുത്രാണാം തത്സമാനമേധാദിസര്‍വസമ്പദാം ദ്വിതീയഃ, ത്രയ്യാമങ്ഗേഷ്വൈതിഹ്യ കലായാം കവിതായാമദ്വിതീയഃ, സുഹൃന്മതനിര്‍വഹണദത്ത ഹൃദയോ, ഗുരുപരിചര്യാപരഃ. പരമമഹേശ്വരോ ലബ്ധവര്‍ണ്ണ കര്‍ണ്ണധാരഃ, കര്‍ണ്ണമപി നാപരയാ ത്യാഗരക്ത്യാതിക്രാന്തോ, തന്ത്രാര്‍ത്ഥതത്വവ്യാഖ്യാനചതുരശ്ചതുവേര്‍ദവിത്, സര്‍വജനമാതൃ ഭൂതകരുണാവൃത്തിര്‍മ്മാതൃദത്തഃ”.

ഇതില്‍നിന്ന് അക്കാലത്തു കേരളത്തില്‍ ഭവരാതന്‍ എന്നു പേരോടുകൂടി ഒരു ബ്രഹ്മര്‍ഷിയുണ്ടായിരുന്നു എന്നും അദ്ദേഹം മുപ്പത്തിമൂന്നു യാഗംചെയ്ത കര്‍മ്മഠനും കല്പസൂത്രത്തിനു ടീക നിര്‍മ്മിച്ച പണ്ഡിതപ്രവേകനുമായിരുന്നു എന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായ മാതൃദത്തന്‍ മൂന്നു വേദങ്ങളിലും ആറു വേദാങ്ഗങ്ങളിലും അത്യന്തം നിഷ്ണാതനും കഥാപ്രവചനത്തിലും കവിതാ നിര്‍മ്മാണത്തിലും അദ്വിതീയനുമായിരുന്നു. മാതൃദത്തന്‍ ദണ്ഡിയുടെ ഉത്തമ സൗഹൃദം സമ്പാദിച്ചിരുന്നു എന്നും ഇതില്‍നിന്നു നാം അറിയുന്നു. അജ്ഞാതനാമാവായ ഒരു കവിയുടെ അവന്തിസുന്ദരീകഥാസാരം എന്ന കൃതിയില്‍

“അപിച സ്പൃഹണീയം തേ സുഹൃദാമപി ദര്‍ശനം
മിത്രാണി മാതൃദത്താദ്യാഃ കേരളേഷ്വ ദ്വിജോത്തമാഃ
ത്വദ്ദര്‍ശനാര്‍ത്ഥമായാതാസ്തസ്മിന്‍ സന്നിദധത്യമീ.”

എന്ന് ഈ ഭാഗം ചുരുക്കി എഴുതിയിരിക്കുന്നു. മാതൃദത്തന്‍ ഹിരണ്യകേശിയുടെ ശ്രൗതസൂത്രങ്ങളും ഗൃഹ്യസൂത്രങ്ങളും വ്യാഖ്യാനിച്ചിട്ടുണ്ട്. മാതൃദത്തനെക്കൂടാതെ ദണ്ഡി രാമശര്‍മ്മാവെന്ന മറ്റൊരു പണ്ഡിതനെക്കൂടി അവന്തിസുന്ദരിയില്‍ സ്മരിക്കുന്നുണ്ട്. അദ്ദേഹം വിശ്വാമിത്രഗോത്രജനും വിദ്വാനും (‘വിശ്വാമിത്രഗോത്രഃ കൃതീ’) ആയിരുന്നു. രാമശര്‍മ്മാവു പ്രഹേളികാരൂപത്തില്‍ അച്യുതോത്തരം എന്നൊരു കാവ്യം രചിച്ചിട്ടുണ്ടെന്നു ഭാമഹന്‍ കാവ്യാലങ്കാരത്തില്‍ പ്രസ്താവിക്കുന്നു.

“സ പീതവാസാഃ പ്രഗൃഹീതശാര്‍ങ്ഗോ
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ
ശതഹ്രദേന്ദ്രായുധവാന്നിശായാം
സംസൃജ്യമാനശ്ശശിനേവ മേഘഃ”

എന്ന ശ്ലോകം ‘ഉപമാനത്തില്‍ അധികപദത്വം’ എന്ന കാവ്യദോഷത്തിന് ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ രാമശര്‍മ്മാവിനെയായിരിക്കാം അവന്തിസുന്ദരിയില്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഭാമഹനും ദണ്ഡിയും ഏകദേശം സമകാലികന്മാരായിരുന്നു.

കുലശേഖര ആഴ്വാരും മുകുന്ദമാലയും

ക്രി.പി. 767 മുതല്‍ 834 വരെ ജീവിച്ചിരുന്നിരിക്കാമെന്നു ഞാന്‍ ഊഹിക്കുന്ന കുലശേഖര ആഴ്വാരുടെ ചെന്തമിഴ് കൃതികളെപ്പറ്റി മുന്‍പു പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അത്യുത്തമമായ ഒരു വിഷ്ണുസ്തോത്രമാണ് മുകുന്ദമാല. അതിന്റെ കാശ്മീരപാഠത്തില്‍ 34-ഉം കേരളീയപാഠത്തില്‍ 31-ഉം ശ്ലോകങ്ങള്‍ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാര്‍ക്കു വളരെ പ്രയോജനമുള്ളതാണ്. അതു താഴെ ഉദ്ധരിക്കാം.

“യസ്യപ്രിയൗ ശ്രുതിധരൗ രവിലോകവീരൗ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം
തേനാംബുജാക്ഷചരണാംബുജഷട്പദേന
രാജ്ഞാ കൃതാകൃതിരിയം കുലശേഖരേണ”

‘ശ്രുതധരൗ’ എന്നു പാഠാന്തരം. ഇതില്‍നിന്നു കുലേശേഖരന്‍ ഒരു രാജാവായിരുന്നു എന്നും അദ്ദേഹത്തിനു മഹാവിദ്വാന്മാരായ രവി എന്ന ബ്രാഹ്മണനും ലോകവീരനെന്ന വാരിയരും മിത്രങ്ങളായിരുന്നു എന്നും വെളിവാകുന്നു. ഈ പാഠം ശരിയല്ലെന്നും തമിഴ്‌നാട്ടില്‍ ഇതു “യസ്യ പ്രിയൗ ശ്രുതിധരൗ കവിലോക വീരൗ മിത്രേ ദ്വിജന്മവരപത്മശരാവഭൂതാം” എന്നാണ് പാരായണം ചെയ്യാറുള്ളതെന്നും ഒരു വാദം ചിലര്‍ പുറപ്പെടുവിക്കാറുണ്ട്. കാശ്മീരപാഠം “യസ്യ പ്രിയൗ ശ്രുതധരൗ കവിലോക ഗീതൗ മിത്രേ ദ്വിജന്മപരിവാരശിവാവഭൂതാം” എന്നാണ്. ഈ പാഠങ്ങളനുസരിച്ചു പ്രസ്തുതശ്ലോകാര്‍ദ്ധത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്കറിഞ്ഞുകൂടാ. കേരളപാഠം ഇന്നോ ഇന്നലെയോ ഉണ്ടായിട്ടുള്ളതല്ല. ഒരു പ്രാചീനമായ ഭാഷാവ്യാഖ്യാനത്തില്‍ “ശ്രുതധരൗ, എല്ലാ വിദ്യകളിലും പരിപൂര്‍ണ്ണന്മാരായി, പ്രിയൗ, പ്രിയന്മാരായി, വീരൗ, രവി എന്‍റും ലോകവീരനെന്‍റും പേരായിരിക്കിന്റ ദ്വിജന്മവരപാരശവൗ, ദ്വിജന്മവരനും പാരശവനും, മിത്രേ, മിത്രമായി, ബന്ധുക്കളായി, അഭൂതാം, ഭവിച്ചു” എന്നു കാണുന്നു. മുകുന്ദമാലയ്ക്കു കേരളീയനായ രാഘവാനന്ദന്‍ ക്രി.പി. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തില്‍ രചിച്ച താത്പര്യദീപിക എന്ന വ്യാഖ്യാനത്തിലും “ശ്രുതിധരൗ, സര്‍വശാസ്ത്രജ്ഞൗ, പ്രിയൗ, ഇഷ്ടൗ, രവിലോകവീരൗ, രവിശ്ച ലോകവീരശ്ച തൗ, തന്നാമാനൗ, ദ്വിജന്മവരപാരശവൗ യസ്യ മിത്രേ അഭൂതാം” എന്നിങ്ങനെയാണ് പ്രസ്താവിക്കുന്നത്. പാരശവപദത്തിന്റെ അര്‍ത്ഥം ശരിയ്ക്കു മനസ്സിലാകായ്കയാലാണ് പാരദേശികന്മാര്‍ പാഠവ്യത്യാസം വരുത്തിയതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീ വൈഷ്ണവസമ്പ്രാദായത്തില്‍ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്നും അതുകൊണ്ട് അത് അദ്ദേഹത്തിന്റെ കൃതിയല്ലെന്നും ഒരു എതിര്‍വാദമുള്ളതും സാധുവല്ല. മറ്റുള്ള ആഴ്വാരന്മാര്‍ തമിഴിലല്ലാതെ കവനം ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാഴ്വാരുടെ സംസ്കൃതഗ്രന്ഥത്തെ മാത്രം അവര്‍ രാമാനുജാദ്യാചാര്യന്മാരുടെ സമ്പ്രദായ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നേ ഞാന്‍ കരുതുന്നുള്ളു. സമ്പ്രദായഗ്രന്ഥമല്ലെങ്കിലും ശ്രീവൈഷ്ണവന്മാര്‍ നിത്യപാരായണത്തിന് ഉപയോഗിക്കുന്നതാണെന്നുള്ള പരമാര്‍ത്ഥം മറയ്ക്കുവാന്‍ പാടുള്ളതുമല്ല.

മുകുന്ദമാലയുടെ പ്രചാരം

മുകുന്ദമാലയ്ക്കു വളരെ വേഗത്തില്‍ ഭാരതമെങ്ങും പ്രശസ്തി സിദ്ധിച്ചു. വംഗരാജാവായ ലക്ഷ്മണസേനന്റെ സമകാലികനും സുഹൃത്തുമായ ശ്രീധരദാസന്‍ ക്രി.പി. 1205-ല്‍ രചിച്ച സദുക്തികര്‍ണ്ണാമൃതം എന്ന സുഭാഷിതഭണ്ഡാഗാരത്തില്‍ അതില്‍നിന്നു ഹരിഭക്തിക്ക് ഉദാഹരണമായി ‘ബദ്ധേനാജ്ഞലിനാ’ ‘നാസ്ഥാ ധര്‍മ്മേ’ ‘മജ്ജന്മനഃ ഫലമിദം’ എന്നീ മൂന്നു പദ്യങ്ങളും ‘ശ്രീകുല ശേഖരസ്യ’ എന്നു നാമഗ്രഹണം ചെയ്തും ‘നാഹം വന്ദേ തവ ചരണയോഃ’ എന്നും ‘മുകുന്ദ മൂര്‍ദ്ധ്‌നാ പ്രണിപത്യ യാചേ’ എന്നീ രണ്ടു പദ്യങ്ങളും ‘കസ്യചില്‍’ എന്നുമാത്രം സൂചിപ്പിച്ചും ഉദ്ധരിക്കുന്നു. ക്രി.പി. പതിമ്മൂന്നാം ശതകത്തില്‍ ബര്‍മ്മായില്‍ പാഗാന്‍ എന്ന നഗരത്തിന് ഒരു മൈല്‍ അകലെയുള്ള മൈന്‍പാഗാന്‍ എന്ന സ്ഥലത്തു കണ്ടെത്തിട്ടുള്ള ഒരു തമിഴ് ശിലാരേഖയില്‍ മലമണ്ഡലത്തില്‍ മകോതയര്‍ പട്ടണത്തില്‍ രായരന്റെ മകന്‍ കുലശേഖരനമ്പിപുക്കം എന്നും അരിവട്ടണപുരം (അരിമര്‍ദ്ദന എന്നു സംസ്കൃതം) എന്നുംകൂടി പേരുള്ള ആ സ്ഥലത്തേ നാനാദേശി വിണ്ണഗരാഴ്വാര്‍കോവിലില്‍ ഒരു മണ്ഡപം പണിയിച്ചു് അതിനൊരു കതകിടുവിച്ച് അവിടെ ഒരു നിലവിളക്കും വയ്പിച്ചതായി കാണുന്നു. കൊടുങ്ങല്ലൂര്‍ക്കാരനായ ഒരു മലയാളി കൊത്തിച്ച ആ ലിഖിതത്തിന്റെ ശീര്‍ഷകമായി

“നാസ്ഥാ ധര്‍മ്മേ ന വസുനിചയേ നൈവ കാമോപഭോഗേ
യദ്ഭാവ്യം തദ്ഭവതു ഭഗവന്‍! പൂര്‍വകര്‍മ്മാനുരൂപം;
ഏതല്‍ പ്രാര്‍ത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേപി
ത്വല്‍പാദാം ഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു”

എന്ന പദ്യവും കുറിച്ചിരിക്കുന്നു. മുകുന്ദമാലയിലെ

“വാത്സല്യാദഭയപ്രദാനസമയാദാര്‍ത്താര്‍ത്തിനിര്‍വാപണാ-
ദൗദാര്യാദഘശോഷണാദഭിമതശ്രേയഃപദപ്രാപണാല്‍
സേവ്യശ്ശ്രീപതിരേവ സര്‍വജഗതാമേകാന്തതഃ സാക്ഷിണഃ
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യധ്രുവഃ”

എന്ന പദ്യം സര്‍വതന്ത്രസ്വതന്ത്രനായ വേദാന്തദേശികരുടെ (ക്രി.പി. 1260–1361) ഉപബൃംഹണത്തിനു പാത്രീഭവിച്ചിട്ടുണ്ട്. അതേ കൃതിയിലേ

“ദിവി വാ ഭുവി വാ മമാസ്തു വാസോ നരകേ വാ നരകാന്തക, പ്രകാമം
അവധീരിതശാരദാരവിന്ദേ ചരണേ തേ മരണേപി സംശ്രയാമി.”

എന്ന പദ്യം വിശ്വനാഥകവിരാജന്‍ (ക്രി.പി. പതിന്നാലാം ശതകം) സാഹിത്യദര്‍പ്പണത്തില്‍ ദേവവിഷയകമായ രതിക്കു മുര്‍ദ്ധാഭിഷിക്തോദാഹരണമായി സ്വീകരിച്ചുമിരിക്കുന്നു.