close
Sayahna Sayahna
Search

Difference between revisions of "Perilla-09"


(Created page with "__NOTITLE__ __NOTOC__ ← കെ. എ. അഭിജിത്ത് {{SFN/Perilla}}{{SFN/PerillaBox}}{{DISPLAYTITLE:മാ...")
(No difference)

Revision as of 12:35, 23 April 2017

കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1987-ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ഉണ്ണികുമാരൻ മാസ്റ്റർ പാടൂർ സ്ക്കൂളിലേക്കെത്തുന്നത്. സ്ക്കൂളിലെ ആദ്യ ദിനങ്ങളായിരുന്നിട്ടും, മാഷ് ഒരു പരിഭ്രമവുമില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികൾക്ക് ക്ലാസ്സെടുത്തു.

ഇന്നത്തെ കഞ്ഞിപ്പെരയിലായിരുന്നു അന്നത്തെ മാഷിന്റെ രണ്ടാം ക്ലാസ്സ്. അന്ന് മുപ്പത്തിരണ്ട് കുട്ടികളായിരുന്നു ക്ലാസ്സിലുണ്ടായിരുന്നത്. ജീവിതത്തിന്റെ കാലത്തിന്റെ വ്യത്യസ്തതകൾ പുലർത്തുന്ന കുഞ്ഞു സ്വപ്നങ്ങൾ. മാഷ് ഏറ്റവും കൂടുതൽ ശിക്ഷിക്കുന്ന ഒരാളായിരുന്നു. ശിക്ഷിക്കുക എന്നാൽ ശിക്ഷിക്കുക തന്നെ. അന്ന് ഒരിക്കൽ തന്റെ ക്ലാസ്സിലെ മിടുക്കനായി കണക്ക് ചെയ്യുന്ന ഒരു കുട്ടിയുണ്ടായിരുന്നു. പക്ഷെ ഇടയ്ക്കൊക്കെ അവൻ കണക്ക് തെറ്റിക്കും. അങ്ങനെയിരിക്കെയാണ് മാഷ് അവനെ വടികൊണ്ട് തല്ലുന്നത്. മനസ്സിൽ ഒരു വിഷമവും, കൊണ്ടുനടക്കാതെ ആ കുഞ്ഞൻ വീട്ടിലേക്ക് പോയി. അടുത്ത ദിവസം അവന്റെ അച്ഛൻ നാടുനീളെ ഉണ്ണിമാഷ് മോനെ തല്ലിയെന്ന് പറഞ്ഞുനടന്നു. പക്ഷെ ഇന്ന് ആ കുഞ്ഞൻ വലിയ നിലയിലാണ്. ജീവിതത്തിന്റെ ഓരോ താഴ്ചകളിലും നിന്ന് പഠിച്ചെടുത്ത അനുഭവങ്ങളിലൂടെ ഉയരങ്ങളിലേക്കെത്തി. ഉണ്ണിമാഷ് ഒരധ്യാപകനായതിൽ പ്രധാന പങ്ക് മാഷിന്റെ ഏട്ടനായിരുന്നു. ഏട്ടന്റെ നിർബന്ധപ്രകാരമാണ് മാഷ് പരിശീലനത്തിന് പോകുന്നത്. പാടൂർ സ്ക്കൂളിന് ഒരു ഉണ്ണിമാഷിനെ കിട്ടുന്നത് അങ്ങിനെയാണ്. മാഷിന് മറ്റൊരു കഥകൂടി പറയാനുണ്ടായിരുന്നു. മാഷ് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്തെ കഥ.

Perilla-25.jpg

ഒരിക്കൽ തന്റെ ഒരു കൂട്ടുകാരൻ ഒരു ഓറഞ്ച് കൊണ്ടുവന്നു. അന്ന് ഓറഞ്ച് കണ്ടിരുന്നതല്ലാതെ അതിന്റെ രുചി എന്തെന്നറിഞ്ഞിട്ടില്ല. ആകാംക്ഷയോടെ, അത്ഭുതത്തോടെ മാഷ് അത് നോക്കിനിന്നു. കൂട്ടുകാരൻ തന്റെ അധ്യാപകന് കൊണ്ടുവന്നതാണത്. അദ്ദേഹമത് മേശപ്പുറത്ത് വച്ചു. ഉരുണ്ട ആ ഓറഞ്ചിനെ നോക്കികൊണ്ട് ഉണ്ണിമാഷും, കൂട്ടുകാരനും കൂടി പതുക്കെ അതെടുത്ത് കഴിച്ചു. അന്ന് ആ ആകാംക്ഷയ്ക്ക് ഒരു ഓറഞ്ചിന്റെ മധുരമുണ്ടായിരുന്നു. പുളിപ്പും, മധുരവും, നിറഞ്ഞ ഒരു പ്രത്യേകരുചി. അടുത്ത ദിവസം ആ അധ്യാപകൻ വീണ്ടും സ്ക്കൂളിലേക്ക് വന്നു. തന്റെ ഓറഞ്ച് കാണ്മാനില്ല. ആ അധ്യാപകൻ മോഷ്ടാവാരാണെന്ന് കണ്ടെത്തി. വടിയെടുത്ത് ഉണ്ണിമാഷിന്റെ ചന്തിയ്ക്കിട്ട് രണ്ട് പെട. കരഞ്ഞുകൊണ്ട് മാഷ് പുറത്തുനിന്നു. അമ്മ ആ സ്ക്കൂളിൽ ടീച്ചറാണ്. അമ്മേടടുത്ത് പോയില്ല. അന്നത്തെ ആ അധ്യാപകന്റെ അടിയാകാം ഒരിക്കലും കക്കുകയോ, നുണ പറയുകയോ ചെയ്യരുതെന്ന ഗുണപാഠം മാഷിന് മനസ്സിലാക്കിക്കൊടുത്തത്. ഒരു ഓറഞ്ചിന് ഇത്രയധികം പറയാനുണ്ടാകുമായിരിക്കാം. ഒരു സ്ക്കൂളിൽ ഒതുങ്ങിയ ഒരു മൂലയിൽ വീണ കണ്ണീരിന് ഇത്രധികം വളർച്ചയുമുണ്ടാകുമായിരിക്കാം. പക്ഷെ എല്ലാം അങ്ങിനെയാണ്, കുട്ടികളുടെ മാറ്റങ്ങളിൽ അധ്യാപകരുടെ കണ്ണുരുട്ടലിന് പ്രത്യക്ഷമായോ, പരോക്ഷമായോ അർത്ഥങ്ങളുണ്ട്, നല്ലതും ചീത്തയും.

ഇപ്പോൾ പാടൂർ സ്ക്കൂൾ പഴയതുപോലെയല്ല. മിക്കവാറും എല്ലാ സൗകര്യങ്ങളും എത്തിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴും രണ്ടാം ക്ലാസ്സിലെ ഉണ്ണിമാഷിന്റെ മുഴക്കം അവിടെത്തന്നെയുണ്ട്. അന്ന് ആദ്യമായി സ്ക്കൂളിലേക്ക് വരുമ്പോഴും, ഇന്ന് അതേ പടികൾ ഇറങ്ങേണ്ടിവരുന്ന മാഷിന് എന്തൊക്കെയോ സ്ക്കൂളിനായി ചെയ്യാൻ പറ്റി, സ്ക്കൂള് തന്നെയെന്തൊക്കെയോ പഠിപ്പിച്ചു എന്ന സന്തോഷമുണ്ട്.

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇളകുന്ന പല്ല് ഒന്നുകൂടി ആടും. പല്ലുകാട്ടി കുട്ടികൾ ഓടി വരും.

മാഷ് പോയാൽ ഇനി ആരാ ഞങ്ങടെ പല്ല് പറിക്കാ…

ഉള്ളിലൊരു വിങ്ങലോടെ മാഷത് പറഞ്ഞു.

ആ കുട്ടികളുടെ വിളി ഇനി എല്ലാം മനസ്സിൽ മാത്രം. മാറ്റത്തിനനുസരിച്ച് ഞാനും മാറേണ്ട സമയമായി. ഒരുപാടൊരുപാട് സ്നേഹാദരങ്ങളോടെ മാഷിന് വിട…