close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 08



ആശ്രമത്തിന്റെ ജനലിൽ കൈവച്ച് ജ്ഞാനാനന്ദൻ പോയ ശൂന്യതയിൽ നോക്കിയിരിക്കെ ഒരു തേങ്ങലോടെ സരള ഓർത്തു. ദുരന്തത്തിന്റെ തുടക്കം അതായിരുന്നു.

അവൾ ഉറങ്ങിക്കിടന്ന വിനോദിന്റെ അരക്കെട്ടിൽ കൈവച്ചു. അവൻ ഞെട്ടിയുണർന്നു മലർന്നുകിടന്നു. സരളയുടെ മുഖത്തു മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാവമായിരുന്നു. അത് അവനെ അമ്പരിപ്പിച്ചു. അവൻ ചോദിച്ചു:

‘എന്താ ഏട്ടത്തിയമ്മേ?’

സരള ഒന്നും പറയാതെ കിടക്കയിൽ അവന്റെ അരുകിൽ ഇരുന്നു. അവളുടെ തൊണ്ട വരണ്ടിരുന്നു. അവളുടെ കൈകൾ വിനോദിന്റെ അരക്കെട്ടിൽതന്നെയായിരുന്നു. അവിടെനിന്നതു വയറിലൂടെ യാത്രയായി. മാറിലെ രോമരാജികളിൽ അവളുടെ വിരലുകൾ വാചാലമായി.

‘ഏട്ടത്തിയമ്മ എന്താണു ചെയ്യുന്നത്?’

രോമഹർഷത്താൽ അവന്റെ മാറിടം തരിക്കുന്നത് അവൾക്കനുഭവപ്പെട്ടു.

‘എന്താണു ചെയ്യുന്നത്?’ അവൻ വീണ്ടും ചോദിച്ചു. അവന്റെ ശബ്ദം ഉൽക്കണ്ഠയും ഉദ്വേഗവും മൂലം അടഞ്ഞുപോയിരുന്നു. മാറിൽ തലോടിക്കൊണ്ടിരുന്ന വളയിട്ട ഉരുണ്ട കൈ അവൻ പിടിച്ചു. മാറ്റാനായിട്ടാണു പിടിച്ചത്. ആ നിമിഷത്തിൽ സുന്ദരമായ ഒരു മുഖം അവന്റെ മുഖത്തേക്ക് ഇറങ്ങിവന്നു. അവൻ നിസ്സഹായനായി.

മനോഹരമായ ഒരു സ്ത്രീശരീരം അവന്റെ മുമ്പിൽ അനാവൃതമാവുകയാണ്; പടിപടിയായി. പുടവ അഴിഞ്ഞു കിടക്കയിലും നിലത്തുമായി വീണു. ബ്ലൗസിന്റെ തടവറയിൽനിന്നു പുറത്തു ചാടിയ സ്തനങ്ങൾ വികാരനിറവിൽ സാന്ദ്രമായി. സ്ത്രീ ശരീരത്തിനു പുതിയ അർത്ഥങ്ങൾ കാണുകയായിരുന്നു വിനോദ്.

പുറത്തു നിഴൽ ചാഞ്ഞുതുടങ്ങി. വടക്കുനിന്നു വീശിയ തണുത്ത കാറ്റിൽ ഇലഞ്ഞിപ്പൂമണമുണ്ടായിരുന്നു. വിനോദ് പറഞ്ഞു:

‘ഏട്ടത്തിയമ്മ എഴുന്നേറ്റു സാരിയുടുക്കൂ.’

അവന്റെ കഴുത്തിലൂടെ പിണച്ചിട്ടിരുന്ന കൈകൾ മാറ്റാതെ, ആലസ്യത്തോടെ സരള പറഞ്ഞു:

‘ഉം…ഉം…’

‘ഗോപിയേട്ടൻ വരേണ്ട സമയമായില്ലേ, എഴുന്നേൽക്കൂ.’

അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു. പുറത്തേക്കു നോക്കി. വെയിൽ അപ്പോഴും തീക്ഷ്ണമായിരുന്നു. സമയം അധികമൊന്നും ആയിട്ടില്ല. താഴെനിന്നു ശബ്ദങ്ങളൊന്നുമില്ല.

സരളയുടെ എടുത്തുനിൽക്കുന്ന നഗ്നമായ മാറിടം കണ്ടപ്പോൾ വിനോദ് മോഹിതനായി. അവളെ വലിച്ചടുപ്പിച്ചുകൊണ്ടവൻ പറഞ്ഞു:

‘കുറച്ചു കഴിഞ്ഞിട്ടു പോയാൽ മതി.’