close
Sayahna Sayahna
Search

Difference between revisions of "ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 16"


(Created page with " സരള വിഷമത്തിലായിരുന്നു. സംശയങ്ങളെ ദൂരീകരിക്കാനുതകുന്ന ഒന്നും ...")
(No difference)

Revision as of 17:55, 28 May 2014


സരള വിഷമത്തിലായിരുന്നു. സംശയങ്ങളെ ദൂരീകരിക്കാനുതകുന്ന ഒന്നും ആനന്ദഗുരുവിന്റെ വായിൽനിന്നു വീണുകിട്ടിയില്ല. സാമാന്യനിയമങ്ങളല്ല തന്റെ ജീവിതം നിയന്ത്രിക്കുന്നതെന്ന ബോധം അവളിലുണ്ട്. ചുരുങ്ങിയത് താൻ ഈ ആശ്രമത്തിലെത്തിയശേഷമെങ്കിലും. എന്താണിതിന്റെയൊക്കെ അർത്ഥം. ഇത്രയും കാലം താൻ എവിടെയായിരുന്നു?

ആരെയും സംശയിപ്പിക്കാതെ, ഭയപ്പെടുത്താതെ ഈ പ്രശ്‌നങ്ങൾ പറയാൻ കഴിയില്ല. ജ്ഞാനാനന്ദനെ അവൾക്കു വിശ്വാസമാണ്. പക്ഷേ തന്റെ പ്രശ്‌നം കേട്ടുകഴിഞ്ഞാൽ തന്റെ ബുദ്ധിസ്ഥിരതയെ അവൻ സംശയിക്കുമോ എന്നവൾ ഭയന്നു. കാര്യങ്ങൾ രഹസ്യമായിത്തന്നെ സ്വയം മനസ്സിലാക്കാൻ അതവളെ പ്രേരിപ്പിച്ചു.

രാത്രി കിടക്കുമ്പോൾ സുനന്ദിനി പറഞ്ഞു:

‘മേടം ഇരുപത്തിനാലിനാണു ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി’.

‘എവിടെയാണു ഭഗവതീ ക്ഷേത്രം?’

‘ഗ്രാമത്തിൽ. ആശ്രമത്തിൽനിന്ന് എല്ലാവരും പോകും. കൊല്ലത്തിൽ ആ ഒരു ദിവസം മാത്രമേ ഞങ്ങൾ ഗ്രാമത്തിൽ പോകാറുള്ളൂ.’

താലപ്പൊലിയുടെ രണ്ടു ദിവസം മുമ്പു സുനന്ദിനിയുടെ സഹായത്തോടെ സരള പുടവ കാവിമുക്കി. ഗ്രാമത്തിലേക്കു പോകുമ്പോൾ മറ്റ് അന്തേവാസികളിൽനിന്നു വേറിട്ടുനിൽക്കരുതെന്നു കരുതിയാണ്. മലമുകളിലേക്കു കയറിയശേഷം അവൾ താഴത്തേക്കിറങ്ങിയിട്ടില്ല. ജ്ഞാനാനന്ദന്റെ ഒപ്പം പൂവറുക്കാൻ പോകുന്നതു വളരെ താഴേക്കൊന്നുമല്ല. കുന്നിനു ചുറ്റും നടക്കുന്നുണ്ടെങ്കിലും വളരെക്കുറച്ചു ദൂരമേ താഴോട്ടു പോകുന്നുള്ളു. താൻ വണ്ടിയിറങ്ങിയ സ്ഥലം കാണണമെന്നുണ്ടായിരുന്നു സരളയ്ക്ക്. അതവളുടെ സംശയങ്ങൾ തീർത്തുതരുമായിരിക്കും.

രാത്രി മഴ പെയ്തു. കനത്ത മഴ, ഒപ്പം ഇടിയും. ഇടിവെട്ടുമ്പോൾ മലയാകെ പ്രകമ്പനംകൊള്ളുന്നതായി തോന്നി.

‘ഉൽസവത്തിനു മുമ്പ് ഒന്നുരണ്ടു മഴ പതിവാണ്.’

സുനന്ദിനി പറഞ്ഞു. ഓരോ ഇടിവെട്ടുമ്പോഴും അവൾ സരളയോടു കൂടുതൽ ഒട്ടിച്ചേർന്നു കിടന്നു.

‘എനിക്ക് ഇടിവെട്ടു പേടിയാണ് .’

‘എനിക്കും.’ സുനന്ദിനിയെ കെട്ടിപ്പിടിച്ചു കൊണ്ടു സരള പറഞ്ഞു. ‘സാരമില്ല, നീ പേടിക്കേണ്ട’.

അവൾ ജ്ഞാനാനന്ദനെ ഓർത്തു. മഴവെള്ളംകൊണ്ടു പാറക്കെട്ടുകൾ കഴുകപ്പെട്ടിട്ടുണ്ടാകും. അവൾക്ക് എങ്ങിനെയെങ്കിലും പ്രഭാതമാവാൻ ധൃതിയായി. അവൾ സുനന്ദിനിയെ അമർത്തി കെട്ടിപ്പിടിച്ചു. പാതിയുറക്കത്തിൽ അവൾ സരളയോടു ചേർന്നു കിടന്നു.

രാവിലെ ജ്ഞാനാനന്ദൻ വന്നില്ല. പൂക്കൂടയുമായി വരുന്ന താപസകുമാരന്റെ രൂപം മനസ്സിൽ ധ്യാനിച്ച് അവൾ വാതിൽക്കൽ നിന്നു. ജ്ഞാനാനന്ദൻ വന്നില്ല. മുകളിൽ ഗുരുവിന്റെ പർണ്ണശാലയിൽനിന്ന് കൈമണിയുടെ ശബ്ദവും മന്ത്രോച്ചാരണങ്ങളും കേട്ടു. ചന്ദനത്തിരിയുടെയും ധൂപക്കൂട്ടിന്റെയും മണം ഇറങ്ങിവന്നു. അവൾ ചുമരിന്നരികെ പോയി ഇരുന്നു മുട്ടിന്മേൽ തലവച്ചു കരയാൻ തുടങ്ങി.

പ്രാതലിന് അവൾ ഹാളിൽ പോയില്ല. സുനന്ദിനി അന്വേഷിച്ചു വന്നപ്പോൾ മുഖം വല്ലാതെ ഇരിക്കുന്നതു കണ്ട് ചോദിച്ചു.

‘എന്താ ചേച്ചീ സുഖമില്ലേ?’

‘ഒന്നുമില്ല.’

‘അപ്പോൾ ഭക്ഷണം?’

‘എനിക്കു വേണ്ട.’ സുനന്ദിനി പൊയ്ക്കഴിഞ്ഞപ്പോൾ സരള ജനലിലൂടെ പുറത്തേക്കു നോക്കിനിന്നു. അന്തരീക്ഷം കഴുകപ്പെട്ടിരിക്കുന്നു. ഇലകളിൽ പ്രസരിപ്പ്. കിളികളുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഉണർവ്. വേനൽ മഴ എല്ലാവർക്കും അനുഗ്രഹമായി.

‘ചേച്ചീ…’

അവൾ കോരിത്തരിച്ചു. ജ്ഞാനാനന്ദൻ തൊട്ടു പിന്നിൽ.

‘ചേച്ചിക്കു സുഖമില്ലെന്നു സുനന്ദിനീദേവി പറഞ്ഞു. എന്താ കഞ്ഞികുടിക്കാൻ വരാതിരുന്നത്?’

അവൾ ചോദിച്ചു

‘എന്താണ് രാവിലെ എന്നെ വിളിക്കാതിരുന്നത്.’

‘ചേച്ചി പരിഭവിച്ചിരിക്കയാണോ?’ അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഇന്നു ഞാനല്ല പൂവറുക്കാൻ പോയത്. ഗുരു കൃഷ്ണപ്രിയയെയാണ് ഏൽപിച്ചത്’.

‘ഞാൻ വിനുവിനെ കാത്തു കുറെനേരം നിന്നു. ഒന്നു വന്നു പറയാമായിരുന്നില്ലേ?’

അവന് മനസ്താപമുണ്ടായി. വന്നു പറയാമായിരുന്നു.

‘ചേച്ചി കാത്തുനിൽക്കുമെന്നോർത്തില്ല. സാരമില്ല, കഞ്ഞികുടിക്കാൻ വരൂ.’

‘വരാം ഒരു കരാറിൽ മാത്രം.’

‘എന്താണത്?’

‘വിനു ഇന്നു വൈകുന്നേരം എന്റെ ഒപ്പം പാറക്കെട്ടിലേക്കു വരണം.’

‘അത്രയേ ഉള്ളു?’ ജ്ഞാനാനന്ദൻ ചിരിച്ചു.