close
Sayahna Sayahna
Search

മുഖവുര


‘← രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ


മുഖവുര

‘മാർത്താണ്ഡവർമ്മാ’ എഴുതി ഇരുപത്തിമൂന്നു കൊല്ലം കഴിഞ്ഞിട്ടേ രണ്ടാമതും ഗൗരവമായുള്ള സാഹിത്യശ്രമങ്ങളിൽ ഏർപ്പെടാൻ ഗ്രന്ഥകാരനു സാവകാശം കിട്ടിയുള്ളു. ഗവണ്മെന്റിന്റെ കൃപാപ്രസരം നിമിത്തം ലഭിച്ച അതിസ്വാസ്ഥ്യ­ത്തിന്നിടയിൽ ‘ധർമ്മരാജാ’ എന്ന ആഖ്യായിക നിർമ്മിക്കുന്നതിനു ഗ്രന്ഥകാരൻ ഉദ്യോഗിച്ചു. ഈ ശ്രമത്തിന്റെ ആരംഭത്തിൽ തന്നെ കഥാതന്തുവിനെ എങ്ങനെ സങ്കല്പിക്കുന്നു എന്നു് ഗൃഹസദസ്സുകളിൽ പ്രസ്താവിക്കപ്പെട്ടപ്പോൾ, ഭാഷാഭിമാനികളും പണ്ഡിതരത്നങ്ങളും ആയ യുവസ്നേഹിതന്മാർ കവടി നിരത്താതെ തന്നെ വിജയഫലത്തെ ദർശിച്ചു. ഗവണ്മെന്റിന്റെ വിദ്യാഭ്യാസനയം കൊണ്ടു് മലയാളഭാഷ 1065-ലെ താഴ്വരയിൽ നിന്നും അത്യുന്നതമായ ഒരു നിരയിൽ 1088-ൽ എത്തിയിരിക്കുമെന്നു് പ്രമാദിച്ചുപോയ ഗ്രന്ഥകാരൻ ഒരു ‘കിർമ്മീരവധ’രീതിയെ അന്നത്തെ ശ്രമത്തിൽ അനുകരിച്ചു. അന്നന്നു തീർന്ന കഥാഭാഗങ്ങളെ വായിച്ചു കേട്ട സദസ്യർ ‘ബലേ’ പറകയാൽ ശ്രുതി താഴ്ത്താതെ കഥയെ പരിപൂർത്തിയാക്കി. പുസ്തകം പ്രസിദ്ധമായപ്പോൾ ഗ്രന്ഥപരിശോധ­കന്മാരിൽ നിന്നു് ബഹുവിധങ്ങളായ അഭിപ്രായങ്ങൾ പുറപ്പെട്ടു. എല്ലാം ഒരു പോലെ ശ്രവണമധുരങ്ങൾ ആയിരുന്നില്ല. എന്നാൽ സുസ്ഥിര­ധീമാന്മാരായ സാഹിത്യപടുക്കൾ ഗ്രന്ഥകാരന്റെ ആശയങ്ങളെ അനുസരിച്ചു ഭാഷയെ നിയന്ത്രണം ചെയ്യുകയല്ലാതെ ഭാഷാസാരള്യത്തെ പ്രമാണിച്ചു് ഉത്കൃഷ്ടാ­ശയങ്ങളെ വിലക്ഷണീകരിച്ചുകൂടാ എന്നും മറ്റും ഉപദേശിച്ചു് ഗ്രന്ഥകാരനെ ഒരുവിധം കൃതാർഥനാക്കി.

എങ്കിലും ‘പ്രേമാമൃതം’ എഴുതുവാൻ ആരംഭിച്ചപ്പോൾ സ്വരം ഒന്നു താഴ്ത്തണമെന്നു തോന്നി. അതിലേക്കായി വളരെ പണിപ്പെട്ടു. ഫലം എന്തെന്നു നമ്മുടെ വിദ്വല്ലോകം ഗ്രഹിച്ചിട്ടുണ്ടല്ലോ.

‘ധർമ്മരാജാ’ എന്ന ആഖ്യായികയിൽ വാഗ്ദത്തം ചെയ്തിട്ടുള്ള അനന്തര­ഗ്രന്ഥങ്ങളുടെ നിർമ്മിതിക്കു ശ്രദ്ധിക്കാത്ത­തെന്തെന്നു ചില വന്ദ്യസ്ഥാനങ്ങളിൽ നിന്നു ചോദ്യങ്ങൾ ഉണ്ടാവുകയാൽ, 92-ലെ മീന­മാസത്തിൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്ന ‘രാമരാജാബഹദൂർ’ എന്ന ആഖ്യായികയുടെ കഥാവസ്തു കടലാസ്സിലാക്കി. ഈ പണി ഒട്ടൊന്നു തീരാറായപ്പോൾ ഗ്രന്ഥകാരൻ കിടപ്പിലായി. തിരുവിതാംകൂർ വിദ്യാഭ്യാസ­വകുപ്പിലെ അധികൃതന്മാർ സദയം ഈ പുസ്തകത്തെ പാഠ്യപുസ്തകം ആക്കിയപ്പോൾ അതിനെ പ്രസിദ്ധീകരിക്കേണ്ട നിർബ്ബന്ധം ഗ്രന്ഥകാരന്റെ മേൽ ചുമന്നു. ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ­ക്കായി നിശ്ചയിക്കപ്പെട്ട­തിനാൽ, ‘മാർത്താണ്ഡവർമ്മാ’യിലെ ഭാഷാരീതിയിൽ പുസ്തകത്തെ പരിശോധിച്ചു പ്രസിദ്ധപ്പെടുത്ത­ണമെന്നു് ഉദ്ദേശിച്ചു്, ഒരു ചെറുദൗഹിത്രനെ­ക്കൊണ്ടു് ആ പുസ്തകം പല ആവർത്തി വായിപ്പിച്ചു കർണ്ണപരിചയം നല്ലപോലെ പുതുക്കീട്ടു പുതിയ ഗ്രന്ഥത്തിന്റെ പരിശോധന ആരംഭിച്ചു. എന്നിട്ടും ‘മാർത്താണ്ഡവർമ്മാ’രീതി അതിന്റെ നിർമ്മാണ കാലത്തു ഗ്രന്ഥകാരനുണ്ടായിരുന്ന പ്രായത്തോടെ സമഗമനം ചെയ്തു പോയിരിക്കു­ന്നതായി കണ്ടു. ആഗ്രഹവും ശക്തിയും ഇടഞ്ഞുള്ള നിലയിൽ പ്രയോഗം ആരംഭിച്ചപ്പോൾ ഭാഷാരീതി വായു-വാത­ക്ഷോഭങ്ങളാൽ ക്ഷീണിച്ചു തീർന്നിട്ടുള്ള ശക്തിയോടു് അനുയോജിച്ചു­ള്ളതായ ഒരു മാതൃകയെ അനുകരിച്ചു പോയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അച്ചടിപ്പണി ആരംഭിച്ചപ്പോൾ ഗ്രന്ഥകാരനെ ബാധിച്ചിട്ടുള്ള രോഗങ്ങൾ തുടരെത്തുടരെ കഠിനമായി പീഡിപ്പിച്ചു തുടങ്ങി. ചരിത്ര­സംബന്ധമായുള്ള ഈ ആഖ്യായിക ഒരു യുദ്ധഘട്ടത്തെ വർണ്ണിക്കുന്നതാക­കൊണ്ടു്, അമേദുരമായ ഒരു ഖരതയുടെ സങ്കലനവും കഥാഗതിയിൽ സംഭവിച്ചു പോയിട്ടുണ്ടു്. എന്നാൽ ചപല­പാത്രങ്ങളെക്കൂടി ചേർത്തു് ഈ അനിവാര്യ­ലക്ഷണത്തിന്റെ അസ്വാരസ്യത്തെ മൃദുലമാക്കുന്നതിനു് യഥാശക്തി പ്രയത്നിച്ചിട്ടുണ്ടു്.

ഈ കൊല്ലത്തിലെ ഇടവമാസത്തെ ഒരു വിശേഷകാരണത്തിന്മേൽ അനദ്ധ്യായ­കാലമായി ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തുന്നു. അതിനുശേഷം ദേഹസ്ഥിതിയെ ഇതേവരെ പരിരക്ഷിച്ചു വന്ന ഡാക്ടർ കെ. മാധവൻ പിള്ള അവർകളുടെ ധന്വന്തരീത്വം മേലിലും അനുഗ്രഹിക്കു­മെങ്കിൽ ഈ സംഗരകഥയുടെ പരിണാമത്തെ അധികാല­താമസം കൂടാതെ ബഹുജന­സമക്ഷം സമർപ്പിച്ചു­കൊള്ളാം.

സി.വി.രാമൻ പിള്ള

തിരുവനന്തപുരം
1093 ഇടവം