close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 05 24



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 05 24
മുൻലക്കം 1992 05 17
പിൻലക്കം 1992 05 31
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അച്ഛനമ്മമാര്‍ സ്നേഹിക്കാതിരിക്കുകയും നീതിരഹിതമായ വിവേചനം കാണിക്കുകയും ചെയ്താല്‍ കുട്ടിക്കു ക്രിമിനല്‍ വാസനയുണ്ടാകും. സമുദായം അവനെ അംഗീകരിച്ചില്ലെങ്കിലും അതുതന്നെയാവും ഫലം. തന്നെ പ്രസവിച്ചയുടനെ ദൂരെക്കളഞ്ഞ അമ്മയോടുള്ള വിരോധവും അതിന്റെഫലമായ വ്യക്തിഗതമായ അപര്യാപ്തതയുമാണ് ഫ്രഞ്ചെഴുത്തുകാരന്‍ ഷെനെയെ കുറ്റവാളിയാക്കിയത്. കുട്ടിപ്രായമാകുന്തോറും ഈ കുറ്റവാസന പ്രബലമായിവരും. ഇതൊന്നുമില്ലാതെ വായനക്കാരെ വഴിതെറ്റിക്കുന്നതും ഒരു തരത്തിലുള്ള ക്രൈം തന്നെയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ 250 രൂപകൊടുത്തു ഞാന്‍ വാങ്ങിയ An Encyclopaedia of South Indian Culture (G. Ramakrishna, N. Gayathri, Debiprasad Chattopadhyaya) എന്ന വിജ്ഞാനകോശത്തില്‍ എ.ആര്‍. രാജരാജവര്‍മ്മയെക്കുറിച്ച് എഴുതിയിരിക്കുന്നത് ഗ്രന്ഥത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരും. സ്വതന്ത്ര തര്‍ജ്ജമ ഇതാ: ‘ആംഗലസാമ്രാജ്യ’മെന്ന സംസ്കൃതകൃതിയുടെ രചയിതാവ്. കേരളത്തിലെ എ.ആര്‍.ആര്‍. പ്രഫെസറായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന കാലയളവിലെ ചരിത്രമാണ് ഇതിലെ പ്രധാനപ്പെട്ട പ്രതിപാദ്യം. ബ്രട്ടീഷ് ഭരണത്തെ കീര്‍ത്തിക്കാനും നീതിമത്കരിക്കാനുമാണ് ഗ്രന്ഥകാരന്റെ പ്രവണത. 23 സര്‍ഗ്ഗങ്ങളോളമുള്ള ഈ കൃതി വിഷയത്തെ വ്യാപകമായി പ്രതിപാദിക്കുന്നു; ചിലപ്പോള്‍ കവിതാവാസനയോടെയും ‘പിതൃപ്രലാപ’മാണ് ഗ്രന്ഥകാരന്റെ മറ്റൊരു സംസ്കൃതകൃതി. മകള്‍ മരിച്ചതിനെക്കുറിച്ചുള്ള വിലാപകാവ്യമാണിത്. സംസ്കൃതത്തിലുള്ള മറ്റൊരു കൃതി ‘ഗൈര്‍വാണീവിജയം’ എന്ന ഏകാങ്കനാടകമാണ്. ഇംഗ്ലീഷിനോടുള്ള സംഘട്ടനത്തില്‍ സംസ്കൃതം ജയിക്കുന്നതായി ഇതില്‍ കാണിച്ചിരിക്കുന്നു.” എങ്ങനെയിരിക്കുന്നു ഗ്രന്ഥകാരന്മാര്‍ പകര്‍ന്നുതരുന്ന വിജ്ഞാനം? മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായി കരുതപ്പെടുന്ന രാജരാജവര്‍മ്മയെക്കുറിച്ചുള്ള ഈ ഉദീകരണം ഒന്നാന്തരമായിരിക്കുന്നില്ലേ? മുന്‍പ് തിരുവനന്തപുരത്തെ റ്റൗണ്‍ ഹോളില്‍ കഥകളി നടക്കുകയായിരുന്നു. അര്‍ജ്ജുനന്‍ വില്ലുതാഴെവച്ച് എനിക്കു യുദ്ധം ചെയ്യാന്‍ വയ്യെന്നു ശ്രീകൃഷ്ണനോടുപറയുന്നഭാഗം. കാഴ്ചക്കാരില്‍ ഒരാളായ സായ്പ് അടുത്തിരുന്ന ഒരു ഈക്കനോമിക്സ് പ്രഫെസറോടു ‘What is it?’ എന്നു ചോദിച്ചു. അദ്ദേഹം സായ്പിന്റെ ചോദ്യത്തിന് ഉത്തരം നല്കി മഹാഭാരതത്തിന്റെ സാരാംശം എടുത്തുവച്ചു. ‘A timid lad’ — പേടിത്തൊണ്ടനായ ചെറുക്കന്‍. പ്രഫെസറുടെ ഈ സാരാംശമെടുത്തുവയ്ക്കലിനെക്കാള്‍ ഹീനമായിരിക്കുന്നു വിജ്ഞാനകോശത്തിലെ ഈ കുറിപ്പ്.

Symbol question.svg.png “ജീവിതത്തിന്റെ നല്ല കാലം എപ്പോള്‍?” “സന്താനങ്ങള്‍ അഞ്ചുവയസ്സിനു താഴെയായിരിക്കുമ്പോള്‍.”

എന്‍. കൃഷ്ണപിള്ളയ്ക്ക് ഇതില്‍ കടന്നു കൂടാനുള്ള ദൗര്‍ഭാഗ്യമുണ്ടായോ എന്നു ഞാന്‍ നോക്കി. എന്‍. കൃഷ്ണപിള്ളയില്ല. എസ്. കൃഷ്ണപിള്ളയുണ്ട്. ‘മരുപ്പച്ച’, ‘ഭഗ്നഭവനം’, ‘അനുരഞ്ജനം’, ‘കന്യക’, ‘ബലാബലം’ ഈ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്, എസ്. കൃഷ്ണപിള്ള. ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ്മ, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍ ഇവര്‍ക്കു സ്ഥാനം നല്‍കിയ ഈ വിജ്ഞാനകോശം ഇടപ്പള്ളി രാഘവന്‍ പിള്ളയെ വിസ്മരിച്ചിരിക്കുന്നു. സുഗതകുമാരിയും ഇതിലില്ല. കെ. ബാലരാമപ്പണിക്കരെ മറക്കാത്ത വിജ്ഞാനകോശം സുകുമാര്‍ അഴീക്കോടിനെ പുറന്തള്ളിയിരിക്കുന്നു. എന്‍. ഗോപാലപിള്ളയ്ക്കു പ്രവേശം, ശൂരനാട്ടുകുഞ്ഞന്‍പിള്ളയ്ക്ക് വിലക്ക്. എം.പി.അപ്പന്റെ ‘സൈനികഗാനം’ എന്ന കൃതിയെ ‘സൈനികനാഗ’മാക്കിയിരിക്കുന്നു. നാഗങ്ങളെ പണ്ട് പട്ടാളത്തില്‍ ചേര്‍ത്തിരിക്കണം. ഡൊറത്തി പാര്‍ക്കര്‍ പറഞ്ഞതുപോലെ പതുക്കെ ദൂരെ വക്കേണ്ട പുസ്തകമല്ല ഇത്. ശക്തിയോടെ ആഞ്ഞെറിഞ്ഞു കളയേണ്ട വിജ്ഞാനകോശം. ഇരുന്നൂറ്റമ്പതു രൂപ നഷ്ടമെനിക്ക്.

ചോദ്യം, ഉത്തരം

ആശയത്തിന്റെ പ്രൗഢതകൊണ്ട് കഥാമദ്യത്തിന്റെ വീര്യം കൂട്ടുന്നു ചിലര്‍. ക്ഷുദ്രസംഭവങ്ങള്‍ സങ്കലനം ചെയ്ത് കഥാമരനീരിന്റെ വീര്യം കുറയ്ക്കുന്നു മറ്റു ചിലര്‍.

Symbol question.svg.png “നിങ്ങള്‍ സാഹിത്യകാരന്മാര്‍ എല്ലാം കാണുന്നവരാണോ?”

“നിങ്ങള്‍ എന്ന പ്രയോഗത്തില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ തെറ്റ്. ഞാന്‍ സാഹിത്യകാരനല്ല. കേരളത്തില്‍ സാഹിത്യകാരന്മാര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളു. പിന്നെ എല്ലാം കാണുന്നവരെക്കുറിച്ച്—സാഹിത്യകാരന്മാര്‍ക്കു മൂന്നു കണ്ണാണുള്ളത്. ഒരെണ്ണം കൊണ്ട് അവര്‍ പണത്തെ നോക്കുന്നു. രണ്ടാമത്തേതുകൊണ്ടു കീര്‍ത്തിയെ നോക്കുന്നു. മൂന്നാമത്തെക്കണ്ണ് നെറ്റിയിലല്ല, അന്തരംഗത്തിലാണ്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഭസ്മമാക്കാന്‍ അത് അവര്‍ എപ്പോഴും തുറന്നു വച്ചിരിക്കുന്നു.”

Symbol question.svg.png “നിങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നു. ആരെങ്കിലും നിങ്ങളെപ്പറ്റി എന്തെങ്കിലും എഴുതിയാല്‍ നിങ്ങള്‍ കോപിക്കുന്നു. ഇതു മാന്യതയാണോ?”

“ഞാനങ്ങനെ കോപിക്കാറില്ല. യുക്തിയുക്തമായിട്ടാണ് പറയുന്നതെങ്കില്‍ ഞാനതിനെ സ്വീകരിക്കും. കരുതിക്കൂട്ടി തെറിപറയാന്‍ തുടങ്ങിയാല്‍ പലതവണ ക്ഷമിക്കും. തീരെ നിവൃത്തിയില്ലെന്നുവരുമ്പോള്‍ മറുപടി നല്കും. ആ മറുപടിക്കു പരുക്കന്‍ സ്വഭാവം കാണും.”

Symbol question.svg.png “മുനി, ഋഷി, യതി ഇവയെല്ലാം ഒന്നുതന്നെയല്ലേ?”

“അല്ല. മുനി നിശ്ശബ്ദനായി ധ്യാനമനുഷ്ഠിക്കുന്നവനാണ്. ഋഷി കടന്നുകാണുന്നവന്‍. സന്ന്യാസിയാണ് യതി. ഉപനിഷത്തില്‍ ധീരനെക്കുറിച്ചും പറയുന്നുണ്ട്. ജ്ഞാനിയാണ് ധീരന്‍.”

Symbol question.svg.png “വിവാഹം നിഷിദ്ധമല്ലേ വേദവും വേദാന്തവുമനുസരിച്ച്?”

“അല്ല. ഭാര്യവേണമെന്നാണ് ഉപനിഷത്ത് പറയുന്നത്.

‘തസ്മാദയമാകാശഃ
സ്ത്രീയാപുര്യത ഏവ’

എന്ന് ബൃഹദാരണ്യകോപനിഷത്ത്.

(തസ്മാത് = അതിനാല്‍, അയം ആകാശഃ = ഈ ശൂന്യത, സ്ത്രീയാ പൂര്യതേ ഏവ = സ്ത്രീയാല്‍ പൂരിപ്പിക്കപ്പെടുന്നു)”

Symbol question.svg.png “കോവിലനെക്കുറിച്ച് നിങ്ങള്‍ ഇന്നുവരെ ഒന്നും എഴുതിയിട്ടില്ലല്ലോ, എന്താ അത്?”

“എഴുതാനുള്ള സന്ദര്‍ഭമുണ്ടായിട്ടില്ല. എന്റെ ഒരടുത്ത ബന്ധുവിന് ആസ്മയുണ്ടായിരുന്നു. മരിച്ചുപോയി ആ മനുഷ്യന്‍. അദ്ദേഹം രാത്രിയിലെഴുന്നേറ്റിരുന്നു വലിക്കുന്നതുകാണുമ്പോള്‍ എനിക്കു ദുഃഖം തോന്നും; അപ്പോള്‍ത്തന്നെ ഞാന്‍ കോവിലന്റെ രചനാശൈലിയെക്കുറിച്ച് ഓര്‍മ്മിക്കുകയും ചെയ്യും”

Symbol question.svg.png “ഇതാണ് എന്റെ ലൈബ്രറി എന്ന് അഭിമാനത്തോടെ ഏതെങ്കിലും സ്ത്രീ അവരുടെ ഗ്രന്ഥശേഖരം നിങ്ങളെ കാണിച്ചിട്ടുണ്ടോ’ എന്ന് ആരോ ചോദിച്ചതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ ഇന്റലക്ച്ച്വല്‍ ആയ പാപ്പരത്തമല്ലേ ഇതു കാണിക്കുന്നത്?”

“ലൈബ്രറിയെക്കുറിച്ചുള്ള ആ ചോദ്യം ശരിയല്ല. ഞാന്‍ മസ്ക്കറ്റില്‍ പോയപ്പോള്‍ ശ്രീമതി അരുണാ ആര്‍. ഷാജി അവരുടെ ഭര്‍ത്താവോടുകൂടി വന്ന് എന്നെ ദയാപൂര്‍വം വിളിച്ചുകൊണ്ടുപോവുകയും ശ്രീമതി ‘My own modest collection’ എന്നുപറഞ്ഞ് ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ സമുച്ചയം എനിക്കു കാണിച്ചു തരികയും ചെയ്തു. ‘സാറിനു ആവശ്യമുള്ള എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും എടുത്തുകൊള്ളൂ’ എന്ന് എന്നോടു പറഞ്ഞു ആ യുവതി. ശ്രീമതി അരുണ ശ്രീനാരായണ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. സ്ത്രീകളിലും ധിഷണാശാലിനികളുണ്ട്. പൂപുല്‍ജയക്കര്‍, സീമോന്‍, റെബേക്ക വെസ്റ്റ് ഇവരെ അതിശയിച്ച പുരുഷന്മാര്‍ അത്ര അധികമല്ല.”

Symbol question.svg.png “ജീവിതത്തിന്റെ നല്ലകാലം എപ്പോള്‍?”

“സന്താനങ്ങള്‍ അഞ്ചുവയസ്സിനു താഴെയായിരിക്കുമ്പോള്‍”

കമന്റുകള്‍

  1. “It is also said that comparatively prominent writers like U.K. Kumaran, Asokan Charuvil, Hafiz Mohammed, Sara Joseph, Ashtamoorthy, Victor Linus, P.A. Divakaran etc are not represented at all”—ഡി.സി.ബുക്ക്സ് പ്രസാധനം ചെയ്ത “നൂറുവര്‍ഷം, നൂറുകഥ” എന്ന സമാഹാരഗ്രന്ഥം ഹിന്ദു ദിനപത്രത്തില്‍ റെവ്യൂ ചെയ്ത ശ്രീ.കെ. കുഞ്ഞുകൃഷ്ണന്‍ എഴുതിയതാണിത്. ഇവരില്‍ ചിലരുടെ പ്രോമിനെന്‍സ്—പ്രാധാന്യം—ഞാനറിയാത്തത് എന്റെ വിവരക്കേടുകൊണ്ടാകാനേ തരമുള്ളു.
  2. “നാട്ടിന്‍പുറത്തെ ഒരു വികൃതിക്കുട്ടിയുടെ നല്ലവനെന്ന് ആരും പറയാനിടയില്ലാത്ത ഒരു നല്ല മനുഷ്യന്റെ ചിത്രം എത്ര കരുത്തോടെയാണ് ശ്രീ. ദിവാകരന്‍ വരച്ചിരിക്കുന്നത്... ഒരുത്സവ പ്രതീതി.” — പി.എ. ദിവാകരന്റെ ‘പരലോകക്കോടതി’ എന്ന ചെറുകഥയെക്കുറിച്ച് പ്രഫെസര്‍ എം.ജി.എസ്. നാരായനന്‍ പുളകപ്രസരമനുഭവിച്ചതിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ നീണ്ട കത്തിലെ ചില വാക്യങ്ങളാണ് ഇവ. ഞാനും പ്രഫെസറോടുയോജിക്കുന്നു. പക്ഷേ ഈ കരുത്ത് ചെക്ക് സാഹിത്യകാരന്‍ കാറല്‍ചാപെക് ഏതാണ്ട് എഴുപതു കൊല്ലത്തിനുമുന്‍പ്, ദിവാകരന്‍ എന്നൊരു ശിശു ജനിക്കാന്‍ പോകുന്നു എന്ന് മുന്‍കൂട്ടിക്കണ്ട് സ്വായത്തമാക്കിക്കളഞ്ഞു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ The Last Judgment എന്ന കഥയില്‍ ഈ കരുത്തുകാണാം. വള്ളിപുള്ളി വിസര്‍ഗ്ഗം വിടാതെ ചാപെക് ദിവാകരന്‍ എഴുതാവുന്ന കഥ മുന്‍കൂട്ടി എഴുതിക്കളഞ്ഞു. ദിവാകരനും പ്രഫെസറും വിജയിപ്പൂതാക. ചാപെക് 1938-ല്‍ മരിച്ചെങ്കിലും അയാള്‍ മൂര്‍ദാബാദ്.
  3. “എം.എന്‍. വിജയനെപ്പോലെ ജീനിയസായ ഒരു നിരൂപകന്‍ മുമ്പത്തെ തലമുറയില്‍ ജീവിച്ചിരുന്നില്ല”—ഡോക്ടര്‍ എം. ലീലവതി ഇങ്ങനെ പറഞ്ഞതായി ന്യൂഡല്‍ഹിവാരികയില്‍(ലീഡ്).ഡോക്ടര്‍ ലീലാവതി ഇങ്ങനെപറഞ്ഞിരിക്കാം എന്നു വിചാരിച്ചപ്പോള്‍ എന്റെ തൊലിയാകെ പൊള്ളിപ്പോയി. ബര്‍നോള്‍ ഓയിന്റ്മെന്റ് മരുന്നുകടയില്‍ നിന്നു വാങ്ങിക്കൊണ്ടുവരട്ടെ. സാഹിത്യവാരഫലം പിന്നീടെഴുതാം.
  4. മുകളില്‍പ്പറഞ്ഞ റിപ്പോര്‍ട്ടില്‍ ഇങ്ങനെയും: “പഴയതലമുറ അതേപ്പറ്റി ബോദേഡല്ല. പുതിയ തലമുറയിലെ എഴുത്തുകാര്‍ ബോദേഡാണ്. സര്‍പ്രൈസിങ്ലി.” —ഇതു റിപ്പോര്‍ട്ട് തയ്യാറാക്കിയ ആളിന്റെ ഭാഷയാണോ? അതോ ലീലാവതിയുടെ ഭാഷയോ? ശ്രീമതിയുടേതാണെങ്കില്‍ എനിക്കൊരു ചോദ്യം. ശ്രീമതി ഇംഗ്ലീഷ് വാക്യങ്ങളില്‍ മലയാളപദങ്ങള്‍ തിരുകുന്നുവോ അതോ മലയാളവാക്യങ്ങളില്‍ ഇംഗ്ലീഷ് പദങ്ങള്‍ തിരുകുന്നുവോ? [‘ഓറിയന്റലായിട്ടുള്ള ലാങ്ഗ്വിജസെല്ലാം ഒരുമാതിരി വെര്‍ത്ത്ലസ് അല്ലേ? അവയില്‍ എന്തെങ്കിലും ഇംപ്രൂവ്മെന്റ് ഇഫക്ട് ചെയ്യുന്നത് ഇംപ്രാക്ടിക്കബിള്‍ ആയിട്ടുള്ള മാറ്ററല്ലേ?’ ‘അന്തമ്യൂസിയം ഇരിക്കലേ? മ്യൂസിയം. അങ്കേ സ്നേക്കിരിക്കിടത്തിലേ പീപ്പിള്‍ ഷുഡ് നോട്ട് ഗോ.’]
  5. “ഹസ്തമൈഥുനം പ്രാണസഹിതം ഋതു ഗന്ധം
    വ്യര്‍ത്ഥമായ്ക്കളയുന്ന സ്നേഹപീഡയണിത്”

    —സച്ചിദാനന്ദന്‍ പുഴങ്കര‘വാര്‍ത്താവേദി’യില്‍ എഴുതിയ “ജലപാതം” എന്ന കാവ്യത്തിലെ രണ്ടുവരികളാണ് ഇവ. ആരോഗ്യം നശിപ്പിക്കുന്ന കാവ്യങ്ങള്‍, ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാവ്യങ്ങള്‍ ഇങ്ങനെ രണ്ടുവിഭാഗമുണ്ട്. ഈ വരികള്‍ ഏതില്‍പ്പെടുമോ എന്തോ?

ആശയപ്രാധാന്യം

The Tao of Physics എന്ന ഗ്രന്ഥത്തിന്റെ രചനയോടുകൂടി രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ചു ഫ്രിറ്റ്ജൊഫ് കാപ്ര. മിസ്റ്റിസിസവും നവീനഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധം അദ്ദേഹമാണ് വ്യക്തമാക്കിയത്. പ്രാചീനരായ മിസ്റ്റിക്കുകളുടെ ലോകവീക്ഷണത്തിനും ഇന്നത്തെ ഭൗതികശാസ്ത്രജ്ഞന്മാരുടെ ലോകവീക്ഷണത്തിനും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കാപ്രയുടെ The Turning Point എന്ന ഗ്രന്ഥം ഞാന്‍ വായിച്ചിട്ടു കാലമേറെയായി. എങ്കിലും അതിലെ ഒരു വാദം ഓര്‍മ്മയിലുണ്ട്. ഭൗതികശാസ്ത്രജ്ഞര്‍ ജഡവസ്തുവിനെ ലഘൂകരിച്ചു ലഘൂകരിച്ച് അടിസ്ഥാനപരങ്ങളായ ഏകകങ്ങളിലേക്കുകൊണ്ടുചെന്നപോലെ മെഡിക്കല്‍ സയന്റിസ്റ്റുകളും മനുഷ്യശരീരത്തെ ഏകകങ്ങളിലേക്കു കൊണ്ടുചെല്ലുന്നു എന്നാണ് അദ്ദേഹം പറയുക. അവയവങ്ങളില്‍ നിന്ന് റ്റിഷ്യൂവിലേക്ക്, റ്റിഷ്യൂവില്‍നിന്ന് സെല്ലിലേക്ക്, സെല്ലില്‍നിന്ന് മൊളിക്യൂളിലേക്ക് മെഡിക്കല്‍ സയന്‍സ് പോകുനു. ഫലമോ? മനുഷ്യനെ സാകല്യാവസ്ഥയില്‍ കാണാന്‍ അതു കൂട്ടാക്കുന്നില്ല. ഇനിയെഴുതുന്നത് കാപ്രയുടെ അഭിപ്രായമല്ല. കവിളിലെ കാന്‍സര്‍ കൊണ്ടുപുളയുന്ന മനുഷ്യന്‍ അവിടംകൊണ്ടു മാത്രമല്ല വേദനയനുഭവിക്കുന്നത്. ശരീരമാകെ, മനസ്സാകെ വേദനയാണ് അയാള്‍ക്ക്. ആ സാകല്യാവസ്ഥയെ കാണുന്നില്ല ഇന്നത്തെ മെഡിക്കല്‍ ശാസ്ത്രജ്ഞന്‍. ഈ ആശയത്തിനു കഥയുടെ രൂപം നല്കിയിരിക്കുകയാണ്. ജോയിക്കുട്ടി പാലത്തുങ്കല്‍ തന്റെ ‘അകമ്പടി’ എന്ന ചെറുകഥയിലൂടെ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഒരു സാങ്കല്പികകഥയുടെ സ്വഭാവം ഈ രചനയ്ക്കുണ്ടെങ്കിലും കലാസൃഷ്ടി ജനിപ്പിക്കേണ്ട തീക്ഷ്ണമായ അനുഭവം ഇതില്‍നിന്നുണ്ടാകുന്നില്ല. ആശയങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമ്പോള്‍ ഈ ന്യൂനതസംഭവിക്കും. ഡി.എച്ച്. ലോറന്‍സിന്റെ നോവലുകള്‍ വായിക്കുമ്പോള്‍ ഫ്രോയിഡിയനിസമല്ലേ മുഴച്ചുനില്ക്കുക?

സംഭാഷണം

Symbol question.svg.png ഗുരു: തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയുടെ സവിശേഷതയെന്ത്?

പ്രഗല്‍ഭനായ ശിഷ്യന്‍: ഭാവന + റിയലിസം.

Symbol question.svg.png ഗുരു: പി.സി.കുട്ടിക്കൃഷ്ണന്‍?

ശിഷ്യന്‍: ഭാവനയുടെ ആധിക്യം + കുറഞ്ഞ റിയലിസം + ഏറിയ റൊമാന്‍സ്.

Symbol question.svg.png ഗുരു: പൊന്‍കുന്നം വര്‍ക്കി?

ശിഷ്യന്‍: ഭാവനയുടെ വൈരള്യം + രാഷ്ടവ്യവഹാരത്തിന്റെ ആധിക്യം.

Symbol question.svg.png ഗുരു: എസ്.കെ.പൊറ്റെക്കാട്ട്?

ശിഷ്യന്‍: റൊമാന്‍സിന്റെ ആധിക്യം + അല്പമായ റിയലിസം + അല്പം ഭാവന.

Symbol question.svg.png ഗുരു: വൈക്കം മുഹമ്മദ് ബഷീര്‍?

ശിഷ്യന്‍: ഭാവന + റിയലിസം + റൊമാന്‍സ് എല്ലാം സമനിലയില്‍

Symbol question.svg.png ഗുരു: ...? (ഈ പേരു സാഹിത്യവാരഫലക്കാരന്‍ കേട്ടില്ല. ഉത്തരം മാത്രം കേട്ടു.)

ശിഷ്യന്‍: സായ്പിന്റെ പുസ്തകം + ചങ്കൂറ്റം.

Symbol question.svg.png ഗുരു: കലാകൗമുദിയില്‍ ‘പുത്രകാമേഷ്ടി’ എന്ന ചെറുകഥയെഴുതിയ ഒ. ഭരതന്‍?

ശിഷ്യന്‍: കലയെസ്സംബന്ധിച്ച അസത്യം + ചിരപരിചിതത്വം.

ഇക്കഥയ്ക്കു നമ്പൂതിരിവരച്ച ചിത്രം മനോഹരമായിരിക്കുന്നു. എന്റെ വായനക്കാരില്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ കാണുമല്ലോ. അവരിലൊരാള്‍ ഈ ചിത്രത്തിന്റെ ഒറിജിനല്‍ എന്നു കരുതാവുന്ന സ്ത്രീയെ കണ്ടുപിടിച്ച് വിവാഹം കഴിച്ചു ജീവിക്കണം.

സെക്സും സ്വഭാവവും

സാഹിത്യവാരഫലക്കാരന്‍ മലയാള കവിതയെ പരിണയിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അവര്‍ ഇത്രയും കാലം അയാളോടുകൂടി കഴിഞ്ഞു. അവളുടെ പരിചരണം അയാള്‍ക്ക് ആഹ്ലാദദായകമാണ്.

ഓസ്റ്റ്രിയന്‍ തത്ത്വചിന്തകന്‍ ലൂട്‌വിഹ് വിറ്റ്ഗന്‍ഷ്ടൈനിന്റെ (Ludwig Wittgenstein 1889–1951) ജീവചരിത്രം (റേ മങ്ക്) (Ludwig Wittgenstein-The Duty of Genius-Vintage, £ 3.50, Pages 654) ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നു. അതില്‍ നിന്നാണ് ഓറ്റോ വൈനിങ്കറുടെ (Otto Weininger) Sex and Character എന്ന പുസ്തകത്തെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയത്. 1906-ല്‍ ഇത് ഇംഗ്ലണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിറ്റ്ഗന്‍ഷ്ടൈനില്‍ എന്തെന്നില്ലാത്ത സ്വാധീനം ചെലുത്തിയ ഗ്രന്ഥമാണിതെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നു. റേ മങ്കിനെ മാത്രം അവലംബിച്ചു കൊണ്ട് വൈനിങ്കറുടെ ഗ്രന്ഥത്തിന്റെ സ്വഭാവം വ്യക്തമാക്കട്ടെ. മനുഷ്യജീവികളാകെ ബൈ-സെക്ഷ്വലാണ് (ഉഭയലൈംഗികത്വമുള്ളവര്‍) — പുരുഷത്വത്തിന്റേയും സ്ത്രീത്വത്തിന്റേയും സങ്കലനം. അനുപാതത്തിനു മാത്രമേ വ്യത്യാസമുള്ളു. അവര്‍ ഒന്നുകില്‍ സ്ത്രീത്വമുള്ള പുരുഷന്മാര്‍. അല്ലെങ്കില്‍ പുരുഷത്വമുള്ള സ്ത്രീകള്‍. പുരുഷത്വം കൂടിയ സ്ത്രീകള്‍ സ്വവര്‍ഗ്ഗരതിയുള്ളവരായിരിക്കും.

വൃത്തമില്ലാത്ത, ദുര്‍ഗ്രഹതയാര്‍ന്ന, കണ്‍സീറ്റുകള്‍ നിറഞ്ഞ നവീന കവിതയുടെ ശത്രുവാണ് ഞാന്‍. ഇരുപത്തിമൂന്നു കൊല്ലമായി ഞാന്‍ ഇത് എല്ലാ ആഴ്‌ചയും എഴുതിക്കൊണ്ടിരിക്കുന്നു.

സ്ത്രീ, ലൈംഗികത്വമല്ലാതെ വേറൊന്നുമല്ല. പുരുഷന് ജനനേന്ദ്രിയങ്ങളുണ്ട്; പക്ഷേ സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ അവളെ സ്വായത്തമാക്കുന്നു. ലൈംഗികകാര്യങ്ങളിലേ സ്ത്രീക്കു താല്‍പര്യമുള്ളൂ. പുരുഷനാകട്ടെ യുദ്ധം, വിനോദം, സാമൂഹികകാര്യങ്ങള്‍, തത്ത്വചിന്ത, ശാസ്ത്രം, രാഷ്ട്രവ്യവഹാരം, മതം, കല ഇവയിലൊക്കെ തല്‍പരന്‍.

വ്യക്തമായ മൂല്യനിര്‍ണ്ണയത്തിനു ശക്തിയുള്ളവളല്ല സ്ത്രീ. സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസവും അവള്‍ക്കറിഞ്ഞുകൂടാ. സ്വാഭാവികമായും അവള്‍ അസത്യം പറയുന്നവളും പ്രവര്‍ത്തിക്കുന്നവളും. അതിനാല്‍ അവള്‍ക്ക് സന്മാര്‍ഗ്ഗത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കാന്‍ വയ്യ. സ്ത്രീ അസാന്മാര്‍ഗ്ഗികത്വത്തിന്റെ പ്രതീകമത്രേ.

അമ്മ, വേശ്യ ഈ രണ്ടുപേരുടേയും സങ്കലനമാണ് ഓരോ സ്ത്രീയും. കുഞ്ഞിനോട് അമ്മയ്ക്കു തോന്നുന്ന സ്നേഹം വേശ്യയ്ക്കു പുരുഷനോടു ചേരാനുള്ള ആഗ്രഹംപോലെയാണ്. ലൈംഗികത്വത്തിന്റെ ഫലമായ ശിശുവില്‍ താല്‍പര്യം അമ്മയ്ക്ക്. വേശ്യക്കു ലൈംഗികപ്രക്രിയയില്‍ താല്‍പര്യം. സ്ത്രീയേയും പുരുഷനേയും കൂട്ടിച്ചേര്‍ക്കനാണ് ഓരോ സ്ത്രീയും യത്നിക്കുന്നത്.

വൈനിങ്കര്‍ ജൂതനായിരുന്നു. അദ്ദേഹം ആത്മഹത്യചെയ്തു. അദ്ദേഹം നല്ല ജൂതനായിരുന്നുവെന്നു ഹിറ്റ്ലറോട് ആരോ പറഞ്ഞുപോലും. ഇരുപതാം ശതാബ്ദത്തിലെ ബുദ്ധിശാലികളില്‍ പ്രധാനനായ വിറ്റ്ഗന്‍ഷ്ടൈന്‍ ബുദ്ധിശാലികളില്‍ പ്രധാനനായ വിറ്റ്ഗന്‍ഷ്ടൈന്‍ ബുദ്ധിശൂന്യനായ വൈനിങ്കറുടെ ആരാധകനായത് എങ്ങനെ എന്നാണ് ജീവചരിത്രകാരന്റെ ചോദ്യം. നമ്മളും ആ ചോദ്യംതന്നെ ചോദിക്കുന്നു.

കള്ളും മോരും

വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലെ ബ്രാന്റി ഉണ്ടാക്കുന്ന ഒരു സ്ഥാപനത്തില്‍ വാര്‍ഷികസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഞാന്‍ പോയി. അടപ്പുറപ്പിച്ച് പുറത്തേക്ക് അയയ്ക്കുന്ന ബ്രാന്റി നിറച്ച കുപ്പികളുടെ ആ അടപ്പുകള്‍ ഇളക്കി മദ്യത്തിന്റെ വീര്യം കൂട്ടാന്‍ ചില രാസദ്രവ്യങ്ങള്‍ ചേര്‍ക്കുന്നവരെക്കുറിച്ച് അവിടത്തെ ഒരുദ്യോഗസ്ഥന്‍ എന്നോടു പറയുകയുണ്ടായി. ഇതു മദ്യത്തിന്റെ വീര്യം കൂട്ടാനുള്ള വിദ്യ. ചില കള്ളുഷാപ്പുകളില്‍ കള്ളില്‍ വെള്ളം ചേര്‍ത്തുവില്ക്കാറുണ്ട്. കള്ളിന്റെ വീര്യം കുറയ്ക്കാനുള്ള മാര്‍ഗ്ഗം ഇത്. കുടിയന്‍ കുടിച്ചു ലക്കില്ലാതെയായാല്‍ മോരു കള്ളെന്ന പേരില്‍ കൊടുക്കുമെന്നും കേട്ടിട്ടുണ്ട്. ആശയത്തിന്റെ പ്രൗഢത കൊണ്ട് കഥാമദ്യത്തിന്റെ വീര്യം കൂട്ടുന്നു ചിലര്‍. ക്ഷുദ്രസംഭവങ്ങള്‍ സങ്കലനം ചെയ്തു കഥാമരനീരിന്റെ വീര്യം കുറയ്ക്കുന്നു മറ്റു ചിലര്‍. കള്ള് എന്നുപറഞ്ഞ് മോരു കൊടുക്കുകയാണ് ഹബീബ് വലപ്പാട്. കുങ്കുമം വാരികയില്‍ അദ്ദേഹമെഴുതിയ ‘ശമനം’ എന്ന കഥ വായിച്ചപ്പോള്‍ തോന്നിയതാണ് ഇതെനിക്ക്. കൊള്ള നടത്താന്‍ കഠാരിയുമായി ഒരു ധനികഗൃഹത്തില്‍കയറിയ ഒരുത്തന്‍ ഗൃഹനായികയുടെ നല്ല പെരുമാറ്റം കണ്ട്, പരഹൃദയജ്ഞാനം കണ്ട്, കുറ്റകൃത്യത്തിനുള്ള വിചാരമുപേക്ഷിച്ച് കൊച്ചുകുഞ്ഞിനെപ്പോലെ ഉറങ്ങിപ്പോയി പോലും. അവര്‍ താരാട്ടു പാടി അവനെ ഉറക്കിയത്രെ. ഏതു വെള്ളരിക്കപ്പട്ടണത്തിലാണോ എന്തോ ഇക്കഥ നടക്കുന്നത്! അവനെ ഗൃഹനായിക മുലപ്പാലൂട്ടി എന്നെഴുതാത്തത് വായനക്കാരുടെ ഭാഗ്യമെന്നു പറഞ്ഞാല്‍മതി.

ശ്രീരേഖ

“ഭാര്യയ്ക്ക് എത്ര വയസ്സായി?” എന്നു ചോദ്യം “നാല്പത്” എന്ന് ഉത്തരം. “ഇരുപതു വയസ്സു വീതം പ്രായമുള്ള രണ്ടു യുവതികളെ തരാം. നാല്പതു വയസ്സായ സ്ത്രീയെ ഇങ്ങു തന്നേക്കൂ” എന്ന് നിര്‍ദ്ദേശമുണ്ടായാല്‍ ഏതു ഭര്‍ത്താവു സമ്മതിക്കും? “ഞാന്‍ അവള്‍ക്ക് ഇരുപതു വയസ്സുള്ളപ്പോള്‍ വിവാഹം കഴിച്ചതാണ്. എന്റെ കൂടെ ഇരുപതുകൊല്ലം ജീവിച്ച് എന്റെ സുഖങ്ങളിലും ദുഃഖങ്ങളിലും പങ്കുകൊണ്ടവളാണ്. അവളുടെ സൗന്ദര്യം പോകാന്‍ കാരണക്കാരന്‍ ഞാനാണ്. അതുകൊണ്ട് എനിക്ക് എന്റെ ഭാര്യ മതി. രണ്ടു സുന്ദരികളെ — ചെറുപ്പക്കാരികളെ — എനിക്കുവേണ്ട” എന്നേ മാന്യനായ ഭര്‍ത്താവു മറുപടി പറയൂ. സാഹിത്യവാരഫലക്കാരന്‍ മലയാളകവിതയെ പരിണയിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അവള്‍ ഇത്രയുംകാലം അയാളോടുകൂടി കഴിഞ്ഞു. അവളുടെ പരിചരണം അയാള്‍ക്ക് ആഹ്ലാദദായകമാണ്. അതുകൊണ്ട് കെ.സി.ഉമേഷ് ബാബുവിന്റെ പുത്തന്‍ കവിതയെക്കാള്‍ എനിക്കേറെയിഷ്ടം പാരമ്പര്യത്തോടു കൂറുപുലര്‍ത്തുന്ന ശ്രീരേഖയുടെ കവിതയെയാണ്. പനിനീര്‍പ്പൂവിന്റെ അകം അല്ലെങ്കില്‍ ഉള്ള് ചുവന്നിരിക്കുന്നതുപോലെ ശ്രീരേഖയുടെ കാവ്യപുഷ്പത്തിന്റെ ദലം തുടങ്ങുന്നിടത്തെ ദലം ചുവന്നിരിക്കുന്നു. അതു കലയുടെ ചുവപ്പാണ്.

അപ്പനോടമ്മ കടംമേടിച്ചു
അരവാശിപ്പലിശയ്ക്കഞ്ചു പുത്തന്‍
അതുവീട്ടാനമ്മാവനോടുപിന്നെ
ഒരുവാശിപ്പലിശയ്ക്കു പത്തുപുത്തന്‍
ഇരുവാശിക്കിരുപതു നാത്തൂനാരോ
ടിരവായി വാങ്ങിച്ചിട്ടതു വീട്ടി
അയലത്തെച്ചാപ്പന്റെയലങ്കാരക്കട്ടിലില്‍
അതുവീട്ടാനമ്മ കിടന്നുറങ്ങി

(ദേശാഭിമാനി വാരിക)

എന്ന കാര്‍ട്ടൂണ്‍ കവിതയിലും ഉള്ള് അരുണിമയാര്‍ന്നിരിക്കുന്നു. ഹാസ്യമുണ്ടിവിടെ. സമൂഹത്തിന്റെ വിമര്‍ശനമുണ്ട്. എങ്കിലും വിഷയത്തിനു യോജിച്ച ലയം ഹാസ്യത്തെയും വിമര്‍ശനത്തെയും അതിശയിക്കുന്ന കലാസൗന്ദര്യം സൃഷ്ടിക്കുന്നു. ഈ പ്രക്രിയ നടക്കാത്തതൊന്നും കവിതയല്ല. ഇരുപതുവയസ്സുള്ള രണ്ടു ചെറുപ്പക്കാരികള്‍ക്കുവേണ്ടി നാല്പതു വയസ്സുള്ള സുപരിചിതയായ സഹധര്‍മ്മിണിയെ ആരും ഉപേക്ഷിക്കരുത്.

ഇപ്പോള്‍ തോന്നുന്നത്

  1. വൃത്തമില്ലാത്ത, ദുര്‍ഗ്രഹതയാര്‍ന്ന, കണ്‍സീറ്റുകള്‍ നിറഞ്ഞ നവീനകവിതയുടെ ശത്ര്യുവാണു ഞാന്‍. ഇരുപത്തിമൂന്നു കൊല്ലമായി ഞാനിത് എല്ലാ ആഴ്ചയും എഴുതിക്കൊണ്ടിരിക്കുന്നു. കലാകൗമുദിയുടേയോ മാതൃഭൂമിയുടേയോ ദേശാഭിമാനിയുടേയോ വെണ്മയുള്ള കടലാസ്സില്‍ ഇത്തരം കവിതകള്‍ അച്ചടിച്ചു കാണുമ്പോള്‍ ജോണിന്റെ തലമുറപ്പിച്ച് പ്ലെയ്റ്റില്‍ വയ്പിച്ചു വാങ്ങിച്ച സലോമിയുടെ ചിത്രമാണ് എന്റെ മനസ്സില്‍ വരിക.
  2. അന്തരീക്ഷത്തെ ആക്രമിച്ചു കീഴടക്കിയ ആനമുടി, ആരോഗ്യത്തിന്റെ പ്രതീകങ്ങളായ അറേബ്യന്‍ കുതിരകള്‍, ചലച്ചിത്രതാരം ശോഭനാ സമര്‍ത്ഥിന്റെ പാദങ്ങള്‍, കന്യാകുമാരിയിലെ സൂര്യോദയം, ‘കടാക്ഷശാസ്ത്രപഠിപ്പു നേടാത്ത വിടര്‍ന്ന കണ്ണാല്‍’ മറ്റുള്ളവരെ നോക്കുന്ന കേരളത്തിലെ ഗ്രാമപ്പെണ്‍കൊടികള്‍, സുഹാസിനിയുടെ ചിരി, യേശുദാസിന്റെ പാട്ട് ഇവയെല്ലാം ചേതോഹരങ്ങളാണ്.
  3. പി.എസ്.പിയിലെ അംഗമായിരുന്ന തൃശ്ശൂരെ ബി.സി. വര്‍ഗ്ഗീസിനെ ഞാന്‍ വലിയ പ്രഭാഷകനായി കരുതുന്നു.
  4. ഗൗതമിയുടെ നിര്‍ദ്ദേശമനുസരിച്ചു മൂടുപടം നീക്കിയ ശകുന്തളയുടെ മുഖകാന്തിയാണ് കവിതയ്ക്കു വേണ്ടതെന്നു മഹാകവി ജി. ശങ്കരക്കുറുപ്പ് എവിടെയോ എഴുതിയിട്ടുണ്ട്. നവീന കവിതയുടെ മൂടുപടം നീക്കൂ. എന്താണ് സഹൃദയനെന്ന ദുഷ്യന്തന്‍ കാണുന്നത്?
  5. വൈരൂപ്യമുള്ള തരുണി സുന്ദരനായ യുവാവിനെ ആശ്ലേഷിക്കുമ്പോള്‍ അവളെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി അയാള്‍ മന്ദസ്മിതം പൊഴിക്കും. ആ മന്ദസ്മിതം ആഹ്ലാദാനുഭൂതിയുടെ ഫലമാണെന്നു ചെറുപ്പക്കാരി തെറ്റിദ്ധരിക്കും. അപ്പോള്‍ അവള്‍ കൂടുതലായി ആശ്ലേഷങ്ങള്‍ നടത്തും. കാരുണ്യത്തിന്റെ പേരില്‍ വിരൂപങ്ങളായ കാവ്യങ്ങളും ഭാവനാദരിദ്രങ്ങളായ കഥകളും പത്രാധിപര്‍ സ്വന്തം വാരികയില്‍ അച്ചടിക്കുമ്പോള്‍ അവയുടെ രചയിതാക്കള്‍ തുടരെത്തുടരെ രചനകള്‍ അദ്ദേഹത്തിന് അയച്ചുകൊണ്ടിരിക്കും. തരുണിക്കും രചയിതാക്കള്‍ക്കും എന്തൊരു തെറ്റിദ്ധാരണ!
  6. നോബല്‍ സമ്മാനം നേടിയ IIya Prigogine എഴുതിയതും A passionate meditation on Man and Universe എന്നു ഈറ്റാലോ കാല്‍വീനോ വാഴ്ത്തിയതും ആയ Order out of Chaos—Man’s New Dialogue with Nature എന്ന പുസ്തകത്തില്‍ ഡൂറന്‍മാറ്റിന്റെ The physicists എന്ന നാടകത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. മൂന്നു ഭൗതികശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രം പുരോഗമിപ്പിക്കാനും അതേസമയം രാഷ്ട്രവ്യവഹാരശക്തികളില്‍ നിന്നു മനുഷ്യരെ രക്ഷിക്കാനും യത്നിക്കുന്നു. ഒരു മാര്‍ഗ്ഗമേയുള്ളു അവര്‍ക്ക്. ഒരു ശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശമനുസരിച്ച് മൂന്നുപേരും ഭ്രാന്തന്മാരായി ഭാവിച്ച് ഒരു ഭ്രാന്താലയത്തില്‍ പ്രവേശിക്കുന്നു. പക്ഷേ ഭ്രാന്താലയത്തിന്റെ ഡയറക്ടര്‍ ചാരപ്പണിയിലൂടെ കണ്ടുപിടിത്തങ്ങളെ മനസ്സിലാക്കി ലോകത്തെ കീഴടക്കാനുള്ള ശക്തി സ്വായത്തമാക്കുന്നു. ഏറെ വഴ്ത്തപ്പെട്ട നാടകമാണ് ഇത്. (ഈ ലേഖകന്‍ The Physicists വായിച്ചിട്ടില്ല. പ്രസ്താവത്തിന് അവലംബം Order out of Chaos എന്ന പുസ്തകം)
* * *

വേര്‍മിഫോം അപ്പെന്‍ഡിക്സ് കാണാതെ തന്നെ അതിനുവരുന്ന വീക്കം ഡോക്ടര്‍ കണ്ടുപിടിക്കും. ശാസ്ത്രക്രിയനടത്തി രോഗിയെ രക്ഷിക്കും. കഥാകാരന്റെ പേരുമാത്രം കണ്ടാല്‍ കഥയെങ്ങനെയിരിക്കുമെന്നു വിമര്‍ശകന് ഊഹിക്കാം. പക്ഷേ അയാളുടെ രോഗം ഭേദമാക്കാന്‍ വിമര്‍ശകന് കഴിയുകയില്ല.