close
Sayahna Sayahna
Search

ഈ ആലയത്തിനു നാവുണ്ടായിരുന്നെങ്കില്‍


വി. ശശി കുമാർ

സുന്ദർ

ഈ വീടിനു നാവുണ്ടായിരുന്നെങ്കില്‍ അതു് ഇപ്പോഴനുഭവിക്കുന്ന ഏകാന്തതയെപ്പറ്റി സംസാരിച്ചേനെ. കാരണം അതിനെ സ്നേഹത്തോടെ വിഭാവനംചെയ്ത് വാസ്തുശില്പികളില്‍ ആചാര്യനായിരുന്ന ലോറി ബേക്കറുടെ അതുല്ല്യമായ വൈഭവത്തിന്റെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത, സ്വത്വത്തിന്റെ പകുതിയായി കരുതിയിരുന്ന സ്വപത്നിയെക്കൂടി പിരിഞ്ഞ്, കുറെക്കാലം അവിടെ ഏകനായിക്കഴിഞ്ഞ സ്രഷ്ടാവ് ഇന്നവിടെയില്ല. ഇനിയൊരിക്കലും വരില്ല. ഈ വീടിനി അതിന്റെ ആയുഷ്ക്കാലം മുഴുവനും ഏകാന്തവാസം അനുഭവിക്കണം. കാരണം സുന്ദര്‍ എന്നു് അറിയപ്പെട്ടിരുന്ന ശ്രീ സുന്ദരരാജന്‍ രാമനാഥയ്യര്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ ഹൃദയസംബന്ധിയായ ഒരു ഓപ്പറേഷനുശേഷം സുഖംപ്രാപിച്ചുവരവെ അപ്രതീക്ഷിതമായി മരണമടഞ്ഞു.

ഈ വീടിനു് എത്രയെത്ര കഥകള്‍ പറയാനുണ്ടാവും. സുന്ദര്‍ അവിടെയിരുന്നു് ആവിഷ്ക്കരിച്ചെടുത്ത കഥകളുടെ കഥകൾ, മുറികള്‍ക്കു് പുതുജീവന്‍ കൊടുക്കാനായി ശ്രദ്ധയോടെ തിരഞ്ഞുപിടിച്ചു മേടിച്ചുകൊണ്ടുവന്നു തക്കതായ സ്ഥാനങ്ങളില്‍ ഭംഗിയായി വെച്ചു പരിരക്ഷിച്ചുപോന്ന കരകൗശലവസ്തുക്കളുടെ കഥകൾ, സുന്ദറിനെ കാണാനെത്തിയ അനേകം സുഹൃത്തുക്കളുടെ കഥകൾ, സുന്ദറിനുമാത്രമായി സംഗീതമാലപിക്കാന്‍ ബേക്കര്‍ലാന്‍ഡിലെത്തിയ സംഗീതപ്രതിഭകളുടെയും കഥകൾ, അവിടെ താമസിച്ചു് സ്വജീവിതം കരുപ്പിടിപ്പുച്ചുപോയ വ്യക്തികളുടെ കഥകൾ, ഓ.വി. വിജയന്റെ കാര്‍ട്ടൂണുകളെ അടിസ്ഥാനമാക്കി സുന്ദര്‍ മെനഞ്ഞെടുത്ത ട്രാജിക് ഇഡിയം എന്ന അസാധാരണഗ്രന്ഥത്തിന്റെ സൃഷ്ടിയുടെ വേദനകളുടെ കഥകൾ, സായാഹ്ന ഫൌണ്ടേഷൻ മലയാളപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു ഇന്റർനെറ്റിലിടാൻ തുടങ്ങിയപ്പോൾ അതിനുവേണ്ടി പല സാഹിത്യകാരന്മാരെയും സമീപിച്ച് കഥകളും മറ്റു പുസ്തകങ്ങളും സംഘടിപ്പിച്ച് സ്കാൻചെയ്തും അല്ലാതെയും ലഭ്യമാക്കാനായി ചെലവിട്ട സമയത്തിന്റെ കഥകൾ, അങ്ങനെ പലതും. എല്ലാത്തിനും ഉപരിയായി, മനോരോഗാശുപത്രിയുടെ ഗതികേടിനെപ്പറ്റി സുന്ദറെഴുതിയ ലേഖനപരമ്പരയെഴുതുമ്പോഴും പിന്നീടു് അവയെല്ലാം ചേര്‍ത്ത് "ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കിൽ" എന്ന ചെറുപുസ്തകം തയാറാക്കുമ്പോഴും സമൂഹത്തില്‍ അന്യായമായി പീഡിപ്പിക്കപ്പെടുന്നവരെ കാണുമ്പോഴും ഉണ്ടായ വേദനയുടെ കഥകളും എനിക്കു സങ്കല്പിക്കാവുന്നതിനപ്പുറത്തു് സ്നേഹംനിറഞ്ഞ ആ മനസ്സു് വേദനിച്ച നൂറായിരം സന്ദര്‍ഭങ്ങളുടെയും സഹിച്ച കഷ്ടപ്പാടുകളുടെയും കഥകള്‍ ആ വീടു് നമ്മോടു പറഞ്ഞുതന്നേനെ.

മുപ്പതുവര്‍ഷങ്ങള്‍ക്കും മുമ്പു് പരിചയപ്പെട്ടെങ്കിലും ചിലപ്പോള്‍ കുറേക്കാലത്തേക്കു് കാണുകയോ സന്ദേശങ്ങള്‍ കൈമാറുകയോ ചെയ്യാതെ ഇരുന്നിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോള്‍ തലേദിവസം പിരിഞ്ഞതുമാതിരി പെരുമാറുകയും വിശേഷങ്ങള്‍ കൈമാറുകയും ചെയ്തിരുന്ന എന്റെ ഏറ്റവും പഴയ സുഹൃത്തുക്കളില്‍ ഒരാളായ സുന്ദര്‍ പക്ഷെ മറ്റു സുഹൃത്തുക്കളില്‍നിന്നു വ്യത്യസ്തനായിരുന്നു. കാരണം എനിക്കു് ഇല്ലാതെപോയ ഒരു മൂത്തസഹോദരനെപ്പോലെയായിരുന്നു സുന്ദര്‍. എനിക്കു് എന്തു പ്രശ്നമുണ്ടെങ്കിലും ഓടിച്ചെല്ലാനൊരിടമായിരുന്നു ബേക്കര്‍ലാന്‍ഡ്. എന്റെ കുടുംബാംഗങ്ങളെ എല്ലാവരെയും സുന്ദറിനറിയാമായിരുന്നു. അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നെ വലയ്ക്കുമ്പോള്‍ എനിക്കു് സങ്കടം പറയാനും ഞാന്‍ വല്ല അബദ്ധവും കാട്ടിയാല്‍ കുമ്പസാരിക്കാനും പറ്റുന്ന ഒരു പാതിരിയെപ്പോലെയായിരുന്നു. ഇതു് എന്നോടു മാത്രം പ്രത്യേകമായുള്ള അടുപ്പമോ ഒന്നും കൊണ്ടല്ല എന്നു് എനിക്കു് ക്രമേണ മനസ്സിലായി. സുന്ദര്‍ പരിചയപ്പെട്ട എല്ലാവരോടും ഇതുപോലെതന്നെയായിരുന്നു സുന്ദര്‍. അതില്‍ ആനന്ദിക്കുകയും സുന്ദറിനെ കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരുണ്ടു്. അതു് മുതലെടുത്തവരും ഉണ്ടായിട്ടുണ്ടു്.

സൗന്ദര്യത്തിന്റെ ആരാധകനായിരുന്നു സുന്ദര്‍. അതു് എവിടെക്കണ്ടാലും മനസ്സില്‍ പതിക്കുകയും ഓർത്തുവയ്ക്കുകയും ചെയ്യുമായിരുന്നു. ഇതു് വ്യക്തികളുടെ കാര്യത്തിലും സത്യമായിരുന്നു. എനിക്കു് വസ്ത്രങ്ങളെടുക്കാന്‍ എത്രതവണ സുന്ദര്‍ കൂടെ വരികയും എനിക്കു് ഏറ്റവും യോജിച്ചതു് തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടു് എന്നതിനു് കണക്കില്ല. അതു് എനിക്കു മാത്രമല്ല, വീട്ടില്‍ ആര്‍ക്കെങ്കിലും വേണ്ടി വസ്ത്രമെടുക്കാന്‍ ഞാന്‍ പോകുകയാണെങ്കില്‍ കൂടെവന്നു് അവര്‍ക്കു് ഇഷ്ടപ്പെടുന്നതു് എന്തായിരിക്കും എന്നു് സങ്കല്പിച്ചു് അതിനനുസരിച്ചുള്ള തുണികള്‍ തെരഞ്ഞെടുക്കാൻ സുന്ദറിനുള്ള സാമര്‍ത്ഥ്യം അസാധാരണമായിരുന്നു. അവ വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ ഏതുതുണി ആര്‍ക്കെന്നു ഞാന്‍ പറയേണ്ട ആവശ്യംപോലും വരാറില്ല. അത്ര കൃത്യമായായിരുന്നു സുന്ദറിന്റെ തീരുമാനം. ധരിച്ചിരിക്കുന്ന വസ്ത്രം യോജിക്കുന്നില്ലെങ്കില്‍ അതു് തുറന്നു പറയാനും സുന്ദറിനു മടിയില്ലായിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തിനോടു് "ഗോപിക്കുറി വേണ്ട, വട്ടത്തിലുള്ള പൊട്ടു മതി" എന്നു് സുന്ദര്‍ പറഞ്ഞതോര്‍ക്കുന്നു. ഇത്രയും ശ്രദ്ധ മറ്റാരും കാട്ടിയിട്ടില്ല എന്നാണു് അവരെന്നോടു പറഞ്ഞതു്.

ഞാന്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ അവ പ്രസിദ്ധീകരണത്തിനു് അയയ്ക്കുന്നതിനുമുമ്പു് ശ്രദ്ധയോടെ വായിച്ചു് ഭാഷയും ആശയവിനിമയക്ഷമതയും എങ്ങനെ മെച്ചപ്പെടുത്താമെന്നു് നിര്‍ദ്ദേശിച്ചിരുന്നതു്, ശാസ്ത്രത്തില്‍ വലിയ അവഗാഹമില്ലെങ്കിലും, സുന്ദറായിരുന്നു. ഇന്നിപ്പോള്‍ ഈ കുറിപ്പെഴുതുമ്പോള്‍ ആരെ കാണിച്ചു് മെച്ചപ്പെടുത്തും എന്ന ദുഃഖത്തിലാണു് ഞാന്‍. സുന്ദറിതു കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനു് അനേകം തിരുത്തലുകള്‍ ചൂണ്ടിക്കാട്ടാനുണ്ടാകും എന്ന വിശ്വാസത്തോടെതന്നെയാണു് ഇതെഴുതുന്നതു്. ഇതിലെ അബദ്ധങ്ങള്‍ സുന്ദര്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെയും.

വസ്ത്രമെടുക്കാനായാലും മറ്റെന്തെങ്കിലും വീട്ടിലേക്കാവശ്യമുള്ള വസ്തു വാങ്ങാനായാലും ഉപദേശത്തിനു് ഓടിച്ചെല്ലാനുണ്ടായിരുന്ന ഒരു ജ്യേഷ്ഠനെയാണു് എനിക്കു നഷ്ടപ്പെട്ടിരിക്കുന്നതു്. അതുപോലെ പലര്‍ക്കും. സുന്ദറിനെ പരിചയമായിക്കഴിയുമ്പോള്‍ അബു ബെന്‍ ആദത്തിന്റെ കാര്യം പോലെ ഇദ്ദേഹത്തെപ്പോലുള്ളവര്‍ കൂടുതലുണ്ടാവട്ടെ (May his tribe increase) എന്നു പ്രാര്‍ത്ഥിക്കാനാണു് തോന്നുക. പക്ഷെ അപ്പോഴേക്കു് ഉണ്ടായിരുന്ന ഒരാളെ വിധി കൊണ്ടുപോയി! ഒരുപക്ഷെ അബുവിന്റെ കാര്യത്തിലെന്നതുപോലെ, ദൈവത്തിനു് ഏറ്റവും ഇഷ്ടപ്പെട്ട ആളായതുകൊണ്ടാവും.