close
Sayahna Sayahna
Search

SFN:Test vijayan


ചില ബവേറിയന്‍ വര്‍ത്തമാനങ്ങള്‍

പി എന്‍ വേണുഗോപാല്‍, ആര്‍ ശ്രീദേവി

46, കൈസര്‍ സ്ട്രീറ്റ്, മ്യൂണിക്. ഈ വിലാസത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ രഹസ്യപ്പോലീസില്‍ നിന്ന് രക്ഷപ്പെടുവാന്‍ ലെനിന്‍ ഒളിവില്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്‌. എന്റെ സുഹൃത്തും ഞങ്ങളുടെ ജര്‍മനിയിലെ ആതിഥേയനുമായ ക്ലോസ് ലീബിഗ് കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ വീട്ടിലാണ്‌ താമസം. മി. മെയര്‍ എന്ന വ്യാജപ്പേരിലാണ്‌ ലെനിന്‍ അവിടെ തങ്ങിയിരുന്നത്. അന്ന് അദ്ദേഹം അവിടെ ഉപേക്ഷിച്ചുപോയ പുസ്തകങ്ങളില്‍ ചിലത് ഇന്നും ക്ലോസിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്.

രണ്ടാം ലോകയുദ്ധത്തെ പരാമര്‍ശിക്കാതെ ജര്‍മനിയെക്കുറിച്ച് ഒന്നും എഴുതാനാവില്ല എന്നു പറയാറുണ്ട്. രണ്ടാം ലോകയുദ്ധം തുടങ്ങി ഏഴാം ദിവസം ജനിച്ച ക്ലോസിന്‌ യുദ്ധക്കെടുതികളും വിശേഷിച്ച് കീഴടക്കപ്പെട്ട ജനതയുടെ ദുരിതങ്ങളും അപമാനങ്ങളും സഹിക്കേണ്ടിവന്നു.ഇരുപതു വയസ്സുള്ളപ്പോള്‍ ഒരുപറ്റം ചെറുപ്പക്കാരുടെയൊപ്പം മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു സാഹസികയാത്രയ്ക്കു പോയി. അവരുടെ സാഹസികതകളുടെ റിപ്പോര്‍ട്ടുകള്‍ ജര്‍മന്‍ പത്രങ്ങള്‍ക്കു കൊടുക്കുക എന്നതായിരുന്നു ക്ലോസിന്റെ ജോലി.

1962–ല്‍ ആ സംഘം അമേരിക്കയിലെത്തിയപ്പോള്‍ ക്ലോസ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ച് ടെമ്പിള്‍ടണ്‍ സര്‍‌വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ ചേര്‍ന്നു. റെസ്ടോറന്റുകളില്‍ പാത്രം കഴുകിയും പിന്നീട് വെയ്റ്ററായി പണിയെടുത്തും പഠിക്കാനും ജീവിക്കാനും വേണ്ട പണം കണ്ടെത്തി. ജര്‍മനിയില്‍ നിന്നെത്തുന്നവര്‍ക്ക് ഗ്രീന്‍‌കാര്‍ഡ് നല്‍കുന്ന സമ്പ്രദായം ഉണ്ടായിരുന്നതുകൊണ്ട് ക്ലോസിനും കിട്ടി ഒന്ന്. അപ്പോഴേയ്ക്കും വിയറ്റ്നാം യുദ്ധം തുടങ്ങിയിരുന്നു. ഗ്രീന്‍‌കാര്‍ഡ് ഉള്ളവരെല്ലാം വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് അശിനിപാതം പോലെ ഒരു കല്പന വന്നു. അവസാന സെമെസ്റ്ററില്‍ എത്തിയിരുന്ന ക്ലോസ്, കോഴ്സ് പൂര്‍ത്തിയാക്കാതെ അമേരിക്കയില്‍നിന്ന് മുങ്ങി. യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന്‌ ഒരു കാലിഫോര്‍ണിയ കോടതി അദ്ദേഹത്തെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു (പിന്നീടിതുവരെ ക്ലോസ് അമേരിക്കയില്‍ കാലെടുത്തു കുത്തിയിട്ടില്ല). ഒരു ഇടതുപക്ഷ ചിന്തകനും അധ്യാപകനും ഒക്കെ ആയിരുന്ന ക്ലോസ് ‘ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ ഒഫ് ബവേറിയ’ യുടെ ഡയറക്ടറായി വിരമിച്ചു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി കേരളത്തിലെ സ്ഥിരം സന്ദര്‍ശകനായ ക്ലോസ്, ഗ്ലോബലൈസേഷന്‍ കേരളത്തെ എങ്ങനെ ബാധിച്ചു എന്ന് അന്വേഷിക്കുന്ന ‘ക്ലൗഡ്സ് ഓവര്‍ കേരള’ എന്ന ഒരു ഡോക്കുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്.

കാലത്ത് ആറുമണിയുടെ 14 ഡിഗ്രി കുളിരും തണുത്ത കാറ്റും ആസ്വദിച്ച് മ്യൂണിക്ക് വിമാനത്താവളത്തിനു പുറത്ത് ക്ലോസിനേയും ക്ലോസിന്റെ ഭാര്യ ബാര്‍ബറയേയും കാത്തുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ അബുദാബിയില്‍ വന്നിറങ്ങിയപ്പോള്‍ പൈലറ്റ് നടത്തിയ അനൗണ്‍സ്‌മെന്റ് ഓര്‍ത്തു പോയി. “ലോക്കല്‍ സമയം രാത്രി 12.30 പുറത്തെ താപനില 53 ഡിഗ്രി സെല്‍ഷ്യസ്!” അതിലും എത്രയോ ഭേദം ഈ തണുപ്പ്!

70–ആം വയസ്സിലും ചുറുചുറുക്ക് ഒട്ടും നഷ്ടപ്പെടാത്ത ബാര്‍ബറയാണ് കാറോടിച്ചത്. ഗോതമ്പു വയലുകളുടെയും പുല്‍മേടുകളുടേയും മധ്യത്തിലൂടെയുള്ള ഹൈവേ. വിജനമായ റോഡുകള്‍. രാവിലെ ആയതുകൊണ്ടും ഹൈവേയില്‍ പല ഭാഗങ്ങളിലും കാല്‍നട നിരോധിച്ചിരിക്കുന്നതുകൊണ്ടും ആവാം ജനത്തെ കാണാത്തതെന്ന് ആദ്യം കരുതി. അതും ഒരു കാരണമാണെങ്കിലും പ്രധാന കാരണം ജര്‍മനിയില്‍ ജനങ്ങള്‍ കുറവാണ്‌ എന്നതു തന്നെ. ഇന്ത്യയില്‍ ജനസംഖ്യ119 കോടിയെങ്കില്‍ ജര്‍മനിയില്‍ കേവലം 9 കോടി. ജനസാന്ദ്രത ഇന്ത്യയില്‍ ഒരു ച.കി.മീറ്ററിന് 363 എങ്കില്‍ ജര്‍മനിയില്‍ വെറും 229.

ലെനിന്‍ താമസിച്ചിരുന്ന ക്ലോസിന്റെ വീട്ടിലേയ്ക്കല്ല, ബാര്‍ബറയുടെ വീട്ടിലേയ്ക്കാണ് ഞങ്ങള്‍ പോയത്. (ഭാര്യാ ഭര്‍ത്താക്കന്‍‌മാരെങ്കിലും ഇരുവര്‍ക്കും ഓരോ വസതികളുണ്ട്. പല ദിവസങ്ങളിലും വെവ്വേറെയാണ്‌ താമസവും. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. അവനവന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തികൊണ്ടു തന്നെ പങ്കാളികളായി ജീവിച്ചാല്‍ ആദ്യ ദാമ്പത്യങ്ങള്‍ക്കു മങ്ങലേല്പിച്ച ഒന്നും ആവര്‍ത്തിക്കില്ലാ എന്ന ആശയില്‍ നിന്നാണ്‌ ഇങ്ങനെയൊരു തീരുമാനം എന്നാണ്‌ സംഭാഷണങ്ങളില്‍നിന്ന് ഞങ്ങള്‍ മനസിലാക്കിയത്). മഹായുദ്ധത്തിന്‌ ഒരുക്കുകൂട്ടിക്കൊണ്ടിരുന്നപ്പോള്‍ ഹിറ്റ്ലര്‍ മ്യൂണിക്കില്‍ വന്‍ പ്ട്ടാളബാരക്കുകള്‍ നിര്‍മ്മിച്ചിരുന്നു. യുദ്ധാവസാനം അവ അമേരിക്കന്‍ അധിനിവേശ സേനയുടെ ബാരക്കുകളായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ സാന്നിദ്ധ്യം നാമമാത്രമായതോടെ ആ ബാരക്കുകള്‍ ഒഴിഞ്ഞു. അവ ക്രമേണ ഹൗസിങ് കോളണികളായി മാറി. സ്ത്രീകളുടെ സഹകരണ സംഘങ്ങളാണ്‌ അവയുടെ ഉടമസ്ഥര്‍. ഇടയ്ക്ക് കൂറ്റന്‍ മതിലുകളില്ലാത്ത ഭവന സമുച്ചയങ്ങള്‍. ഉള്ള വേലികളില്‍ മുന്തിരി വള്ളികള്‍ പടര്‍ത്തിയിരിക്കുന്നു. കൊതിപ്പിക്കുന്ന പഴങ്ങളുമായി പീച്ച്‌ മരങ്ങള്‍.

പല തരത്തിലുള്ള ബ്രെഡ്ഡുകള്‍, വെണ്ണ, ചീസ്, സോസെജസ്, വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം. കാപ്പികുടി കഴിഞ്ഞപ്പോള്‍ ബാര്‍ബറ സ്റ്റോറില്‍നിന്ന് ഒരു ഇഡ്ഡലി കുക്കര്‍ എടുത്തുകൊണ്ടു വന്നു.കുറേനാള്‍ ഡല്‍ഹിയില്‍ കഴിഞ്ഞിട്ടുള്ള മരുമകള്‍ ബാര്‍ബറയ്ക്ക് സമ്മാനിച്ചതാണത്.ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പു തന്നെ ബാര്‍ബറ ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു, ഇഡ്ഡലി ഉണ്ടാക്കാന്‍ പഠിപ്പിക്കണമെന്ന്.മ്യൂണിക്കില്‍ ഏഷ്യാ ഷോപ് എന്നൊരു സൂപ്പര്‍ മാര്‍ക്കറ്റുണ്ട്.ഏഷ്യന്‍ വംശജര്‍ക്കു വേണ്ടതെല്ലാം അവിടെയുണ്ട്. പലതരം അരികള്‍, ഉഴുന്ന്, തുവര, കടല, ചീര, മല്ലിയില, ഇഞ്ചി, കപ്പ, പലതരം മസാലകള്‍. ബാര്‍ബറ ഞങ്ങളെ അവിടേയ്ക്കു കൊണ്ടുപോയി. ഒരു പായ്കറ്റ് അരിയും അര കിലോ ഉഴുന്നു പരിപ്പും വാങ്ങി. സാംബാര്‍ ഉണ്ടാക്കാന്‍ ഒരു മുള്ളങ്കിയും കുറച്ചു മല്ലിയിലയും.

തിരിച്ച് വീട്ടിലെത്തിയപ്പോഴല്ലെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാകുന്നത്! ബാര്‍ബറയ്ക്ക് മിക്സര്‍, ഗ്രൈന്‍ഡര്‍ എന്നിവ ഒന്നുമില്ല. കണ്ടിട്ടു പോലുമില്ല. അവരുടെ ജീവിതത്തില്‍ അരകല്ലിന്റെയോ ആട്ടുകല്ലിന്റെയോ അവയുടെ ആധുനിക രൂപങ്ങള്‍ക്കോ ഒരു സ്ഥാനവും ഉണ്ടായിരുന്നിട്ടില്ല. സൂപ്പുണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ഉടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു ബ്ലന്‍ഡര്‍ കൊണ്ടുവന്ന് ബാര്‍ബറ ചോദിച്ചു, “ഇതു പോരേ?” അപ്പോഴേയ്ക്കും ക്ലോസ് എന്റെ രക്ഷയ്ക്കെത്തി. ഗ്രാമത്തിലുള്ള അവരുടെ ഫാം ഹൗസില്‍ പശുവിനുള്ള തീറ്റ തയാറാക്കാന്‍ പണ്ടെന്നോ ഉപയോഗിച്ചിരുന്ന ഒരു തിരികല്ലുണ്ട്. അവിടെ പോകുമ്പോള്‍ ഇഡ്ഡലിയുണ്ടാക്കാം.

അങ്ങിനെയാകട്ടെ എന്നു ബാര്‍ബറയും സമ്മതിച്ചു.


ബാര്‍ബറയുടെ അപ്പാര്‍ട്ട്മെന്റ് ഞങ്ങള്‍ക്കായി വിട്ടുതന്ന് തലേന്ന് ബാര്‍ബറ അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയിരുന്നു. ഞങ്ങള്‍ക്കു വേണ്ടി വീടു വിട്ടുതരുന്നത് ശരിയല്ലാ എന്നൊക്കെ പറഞ്ഞുനോക്കി. അപ്പോള്‍ ക്ലോസ് പറയുന്നു, “കൊടുക്കാന്‍ മാത്രമല്ല , വല്ലപ്പോഴുമൊക്കെ വാങ്ങാനും പഠിക്കണം.” പിന്നീട് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. രാവിലെ ഒന്‍പതു മണിയോടെ ബാര്‍ബറ എത്തി. അവര്‍ ഞങ്ങളേയും കൂട്ടി 46 കൈസര്‍ സ്ട്രീറ്റിലേയ്ക് പോയി. ലെനിന്റെ ഓര്‍മയ്ക്കായി പ്രത്യേകിച്ച് ഒന്നുംതന്നെ അവിടെയില്ല, റഷ്യന്‍, ജര്‍മന്‍ ഭാഷയിലുള്ള എതാനും പുസ്തകങ്ങളല്ലാതെ.

മ്യൂണിക്-ബവേറിയ

ക്ലോസ് ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ഗംഭീരമായ പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങള്‍ നഗരം കാണാന്‍ ഇറങ്ങി. ബാര്‍ബറ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയി. ഒരു സൈക്കോളജിസ്റ്റ് ആയിരുന്ന അവര്‍ റിട്ടയര്‍മെന്റിനു ശേഷം സ്ത്രീകളുടെ ഒരു കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നു.വളരെ പ്രായം ചെന്നവരിലും ഒറ്റപ്പെട്ടവരുമായ സ്ത്രീകളിലാണ്‌ ആ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മ്യൂണിക് നഗരത്തിന്റെ കേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന മരിയന്‍ പ്ലാസയിലേയ്ക്കാണ്‌ ആദ്യം പോയത്. രണ്ടാം ലോക യുദ്ധത്തില്‍ എതാണ്ട് മൊത്തവും തകര്‍ന്നടിഞ്ഞ സിറ്റി സെന്റര്‍. യുദ്ധാനന്തരം രണ്ട് ചോയ്‌സുകളാണ് ഉണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ കൂടി ഇടിച്ചു നിരത്തി പുതിയ ഒരു സിറ്റി സെന്റര്‍ പണിയുക, അല്ലെങ്കില്‍ അവശേഷിക്കുന്ന അസ്തിവാരത്തിന്‍ മേല്‍ തകര്‍ന്നു പോയത് പുനര്‍ സൃഷ്ടിക്കുക. ധീരമായ രണ്ടാം മാര്‍ഗമാണ്‌ ബവേറിയ എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായ മ്യൂണിക് തെരഞ്ഞെടുത്തത്.

12–ം നൂറ്റാണ്ടില്‍ അന്നത്തെ ബവേറിയന്‍ രാജ്യത്തിന്റെ ഭരണാധികാരി ആണ്‌ മ്യൂണിക് നഗരം സ്ഥാപിച്ചത്.അക്കാലത്ത് യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളില്‍ ഒന്നായിരുന്ന ഉപ്പിന്റെ പ്രധാന വിപണിയായി മ്യൂണിക് മാറി.മരിയന്‍ പ്ലാസാ ആ നഗരത്തിന്റെ കേന്ദ്ര ബിന്ദുവും.മധ്യകാലം മുതല്‍ തന്നെ ഈ ചത്വരം തെരുവു ഗായകരുടേയും സര്‍ക്കസ്സ്കാരുടെയും ഇന്ദ്രജാലക്കാരുടേയും കോമാളികളുടേയും വഴിവാണിഭക്കാരുടേയും വിഹാരരംഗമായിരുന്നു. ഇന്നും അങ്ങനെതന്നെ തുടരുന്നു.ഞങ്ങള്‍ എത്തുമ്പോഴും ദേഹമാസകലം ചായം തേച്ച കോമാളികളും സൈലോഫോണ്‍, വയലിന്‍, ഗിത്താര്‍ തുടങ്ങിയവയുമായി ഗായകരും അണിനിരന്നിരുന്നു. ഇക്കൂട്ടത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള അനേകം അഭയാര്‍ഥികളും ഉണ്ട്.

പതിമൂന്നാം നൂറ്റാണ്ടിലെ ഗോത്തിക് ശൈലിയിലും പില്‍കാലത്തെ ബരോക്, റോക്കോകൊ ശൈലിയിലും പണിതീര്‍ത്ത മനോഹരങ്ങളായ കെട്ടിടങ്ങളും പള്ളികളുമാണ് വിശാലമായ തെരുവിന്റെ ഇരു വശവും. പുതിയ ടൗണ്‍ഹാളും (1867–1908) പഴയ ടൗണ്‍ഹാളും. ഓരോ ജനാലപ്പടിയിലും നിറഞ്ഞു തൂങ്ങുന്ന ജറാനിയം പൂക്കള്‍.

പഴയ ടൗണ്‍ഹാളിന്റെ ടവറില്‍ ‘കാറിലോണ്‍’ — നഗരചരിത്രത്തിന്റെ പല ഏടുകള്‍ പകര്‍ത്തുന്നചെറിയ ശില്പങ്ങള്‍.ദിവസം മൂന്നുപ്രാവശ്യം അവ ഒരു മിനിറ്റ് നേരത്തേയ്ക്ക് ഒരു വൃത്തത്തില്‍ നൃത്തം ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സന്ദര്‍ശകരുടെ വന്‍ കൂട്ടമാണ്‌ ഈ നൃത്തം കാണാന്‍. അതുതന്നെ ഒരു കാഴ്‌ചയാണ്.

ചിത്രകലാ മ്യൂസിയം

അനേകം ചിത്രകലാ മ്യൂസിയമുകളും ഗാലറികളും മ്യുണിക്കില്‍ ഉണ്ടെങ്കിലും ഏറ്റവും പ്രശസ്തമായവ ‘അള്‍ടെ പിനാകോതെക്’, ‘നിയു പിനാകോതെക്’, ‘പിനാകോതെക് ഡി മോഡേണ്‍’ എന്നിങ്ങനെ മൂന്നാണ്‌. ആദ്യത്തെ ചിത്രശാലയില്‍ പതിനാലു മുതല്‍ പതിനെട്ടു വരെയുള്ള അഞ്ചു നൂറ്റാണ്ടുകളിലെ 850 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തേതില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേയും ചിത്രങ്ങളും മൂന്നാമത്തേതില്‍ ആധുനിക കാലത്തെ ചിത്രങ്ങളും സമകാലീന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഡാവിഞ്ചി, റാഫേല്‍, ടിഷ്യാനില്‍ തുടങ്ങി റെംബ്രാന്റ്, ഗോയ, റെന്വ, സെസാന്‍, വാന്‍‌ഗോഗ്,ഗോഗിനിലൂടെ പിക്കാസോയിലും ക്ലീയിലും ബ്രൂസ് ന്യൂമാനിലും ഒലാഫ് മെട്സലിലും എത്തുന്ന ഒരു കലാ തീര്‍ത്ഥയാത്ര!ആ മൂന്നു മ്യൂസിയങ്ങളിലായി രാവിലെ മുതല്‍ വൈകുന്നേരം വരെ എട്ടു മണിക്കൂര്‍ മാത്രമേ ചിലവഴിക്കാന്‍ കഴിഞ്ഞുള്ളൂ എന്നത് മാസ്റ്റേഷ്‌സിനോടു കാണിക്കുന്ന ബഹുമാനമില്ലായ്മയാണെന്ന ബോധ്യം ഉണ്ടായിരുന്നെങ്കിലും മറ്റു നിവര്‍ത്തിയുണ്ടായിരുന്നില്ല. വരകളിലൂടെ, വര്‍ണങ്ങളിലൂടെ ഏഴു നൂറ്റാണ്ടുകളിലെ മനുഷ്യാവസ്ഥ അനുഭവവേദ്യമാക്കിത്തന്ന ആ ദിനം അവിസ്മരണീയമാണ്‌.

മ്യൂസിയത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഓരോ ചിത്രത്തേയും പറ്റിയുള്ള വിവരണങ്ങള്‍ അടങ്ങിയ റെക്കോഡറും ഹെഡ് ഫോണും നമുക്കു തരും. ആ ചിത്രത്തിന്റെ പശ്ചാത്തല‌വും അതിന്റെ പ്രത്യേകതകളും കലാമൂല്യവും വിമര്‍ശനങ്ങളും നമുക്കു കേള്‍ക്കാം. മോഡേണ്‍ പിനാകൊതെക്കില്‍ പിക്കാസോയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മുറികള്‍. പകര്‍പ്പുകള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ ഒറിജിനലുകളുടെ മായാവലയത്തില്‍ പെട്ടുപോയി. ചുറ്റും നോക്കി, മറ്റാരുമില്ലാ എന്ന് ഉറപ്പു വരുത്തി ഒരു ക്യാന്‍‌വാസിന്റെ അരികില്‍ മൃദുവായി ഒന്നു തൊട്ടു. “ദ ആര്‍ട്ടിസ്റ്റ് ആന്‍‌ഡ് ഹിസ് മോഡല്‍”. വിരലുകള്‍ കോരിത്തരിച്ചു പോയി. എന്നേ സംബന്ധിച്ചിടത്തോളം മ്യൂണിക് യാത്രയുടെ ‘ഡിഫൈനിങ് മൂമെന്റ്’ ഞാന്‍ ചെയ്ത ആ കുറ്റകൃത്യമാണ്.

ചിത്രകലാ മ്യൂസിയങ്ങളിലേയ്ക്കു കടക്കുമ്പോള്‍ ഹാന്‍ഡ് ബാഗു പോലും കൊണ്ടുപോകാന്‍ പാടില്ല. ആദ്യത്തെ രണ്ടു മ്യൂസിയങ്ങളിലും ബാഗു വാങ്ങി സൂക്ഷിക്കാന്‍ ആളുണ്ടായിരുന്നു.ഒരു യൂറോ ചാര്‍ജ്.എന്നാല്‍ ആധുനിക ചിത്രകലാ മ്യൂസിയത്തില്‍ ലോക്കറുകളാണുള്ളത്. രണ്ടു യൂറോയുടെ തുട്ടിട്ടാല്‍ ലോക്കര്‍ തുറന്നുകിട്ടും.ബാഗ് ഉള്ളില്‍‌വച്ച് പൂട്ടി താക്കോല്‍ എടുക്കാം. ചിത്രങ്ങള്‍ കണ്ട് മടങ്ങുമ്പോള്‍ ബാഗ് എടുക്കാനായി ലോക്കര്‍ തുറന്നപ്പോള്‍ ശ്രീദേവി കാട്ടിത്തന്നു, ഞാന്‍ ഇട്ട നാണയം എന്തുകാരണം കൊണ്ടോ, ഉള്ളിലേയ്ക്കു പോയിട്ടില്ല, അവിടെത്തന്നെയിരിക്കുന്നു. നമ്മുടെനാട്ടിലെ പഴയ കാലത്തെ പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍ ഓര്‍മവന്നു: പലപ്പോഴും ഒന്ന് ആഞ്ഞുതട്ടിയാല്‍ അതുവരെ അതില്‍ വീണിട്ടുള്ള നാണയങ്ങള്‍ ചൊരിഞ്ഞുവീഴുന്നത്. ആ രണ്ടു യൂറോ നാണയം എടുക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ആഞ്ഞെങ്കിലും വേണ്ടെന്നുവച്ചു. ച്ഛേ, എന്തു മോശം ചിന്ത! ആരും ശ്രദ്ധിച്ചില്ലെങ്കില്‍ തന്നെയും ആ പ്രവര്‍ത്തി എത്രകാലം കുറ്റബോധത്തോടെ മനസ്സില്‍ തങ്ങിനില്‍ക്കും… ആ നാണയം തൊടാതെ ബാഗുമായി ഞങ്ങള്‍ പോന്നു.

പുറത്ത് മ്യൂസിയം റെസ്റ്റോറന്റില്‍ ബാര്‍ബറയും ക്ലോസും ഞങ്ങളെ കാത്തിരുപ്പുണ്ടായിരുന്നു. “ക്ലോസ്,” ഞാന്‍ പറഞ്ഞു, “നിങ്ങളുടെ നാട്ടില്‍ മനുഷ്യരെ ഒഴിവാക്കി എല്ലാം യന്ത്രങ്ങളെ ഏല്പ്പിക്കുകയാണല്ലോ. പക്ഷെ അതിനുള്ള വിലയും മനുഷ്യര്‍ തന്നെ കൊടുക്കണമല്ലേ?” അദ്ദേഹത്തിന്‌ ഞാന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസിലായില്ല.“ആദ്യത്തെ രണ്ടു മ്യൂസിയത്തിലും ബാഗു സൂക്ഷിക്കാന്‍ മനുഷ്യരായിരുന്നു. ഫീസ് ഒരു യൂറോ. ഇവിടെ എല്ലാം ഓട്ടോമാറ്റിക്, ഫീസ് ഇരട്ടി,” ഞാന്‍ പരാതി പറഞ്ഞു. “അങ്ങനെയല്ല വേണൂ, ഇവിടെ ഫ്രീയാണ്‌.നിങ്ങള്‍ ഇട്ട നാണയം തിരിച്ചുകിട്ടിയില്ലേ?

ഞങ്ങള്‍ക്കു പറ്റിയ അമളി അപ്പോളാണ് മനസിലാവുന്നത്. അതു വിവരിച്ചപ്പോള്‍ നാലുപേര്‍ക്കും ചിരിക്കാന്‍ വകയായി. പ്രത്യേകിച്ചും, ആ നാണയം തിരിച്ചെടുക്കണോ വേണ്ടയോ എന്നതിനെച്ചൊല്ലി ഉണ്ടായ ‘ധാര്‍മിക’ ചിന്തകള്‍ വെളുപ്പെടുത്തിയപ്പോള്‍.


ഇം‌ഗ്ലീഷ് ഗാര്‍ഡന്‍

നഗരത്തിനുള്ളില്‍ തന്നെ അഞ്ചു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഒരു പാര്‍ക്കുണ്ടാവുക! ആ ഭാഗ്യം സിദ്ധിച്ച നഗരമാണ്‌ മ്യൂണിക്. ഐസര്‍ നദിയുടെ തീരത്തുള്ള ‘ഇം‌ഗ്ലീഷ് ഗാര്‍ഡന്‍’.(സിമട്രിക്കല്‍ ആയിരുന്ന ഫ്രെഞ്ച് ഗാര്‍ഡന്‌ പകരമായി 18–ആം നൂറ്റാണ്ടില്‍ ജനപ്രിയമായ പാര്‍ക്കുകള്‍. ലാന്‍ഡ്‌സ്കേപ് പെയ്ന്‍‌റ്റിങ്ങുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തടാകവും വിശാലമായ പുല്‍‌ത്തകിടികളും പാലങ്ങളും മരക്കൂട്ടങ്ങളും …ആദര്‍ശ‌വല്‍ക്കരിക്കപ്പെട്ട പ്രകൃതി). നഗരത്തിലെ ഒരു പ്രധാന പാതയില്‍നിന്ന് കഷ്ടിച്ച് നൂറു മീറ്റര്‍ മാറി നടന്നാല്‍ മതി, ഒരു കാട്ടിലെത്തിയ പ്രതീതിയാണ്‌. കുറുക്കന്‍, കലമാന്‍ തുടങ്ങിയ മൃഗങ്ങളുമുണ്ടത്രേ.ഐസർ നദിയില്‍ നിന്നും തിരിച്ചുവിടുന്ന വെള്ളമൊഴുകുന്ന ഒരു അരുവിയും ഇതിലെ കടന്നു പോകുന്നു. (മലമുകളില്‍ മഞ്ഞുരുകി പൊടുന്നനെ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനായി കുത്തിയ തോടാണിത്. ഇതു കൂടാതെ പ്രളയജലം ഒഴുക്കിവിടാനായി ഭൂഗര്‍ഭ കനാലുകളും ഉണ്ട്. 150 വര്‍ഷം പഴക്കമുള്ള ഈ കനാലുകള്‍ ഇന്നും പ്രവര്‍ത്തനക്ഷമമാണ്‌.) വന്‍ മരങ്ങളുടെ കീഴെക്കൂടി അല്പം പോയാല്‍ അരയന്നങ്ങള്‍ ഒഴുകിനടക്കുന്ന ശാന്തമായ തടാകം, കാട്ടു വാത്തകളുടെ പറ്റങ്ങള്‍ നിര്‍ഭയം മേഞ്ഞു നടക്കുന്ന വിശാലമായ മൈതാനങ്ങള്‍…

ഫ്രഞ്ച് വിപ്ലവം നടന്ന 1789 ല്‍ ആണ്‌ ഈ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇംഗ്ലീഷ് ഗാര്‍ഡന്റെ ഒരറ്റത്ത് വിശാലമായ ഒരു ബീര്‍ പാര്‍ലര്‍ ഉണ്ട്. ആയിരത്തിലേറെ ആളുകള്‍ക്ക് ഒരേ സമയം ഇരുന്ന് ബീര്‍ കുടിക്കാവുന്ന, കൂറ്റന്‍ ചെസ്റ്റ്നട്ട് മരങ്ങള്‍ നിറഞ്ഞ വിശാലമായ മൈതാനം. പഗോഡ മാതൃകയിലുള്ള ഒരു ചൈനീസ് ടവര്‍. ഇത്രയും വലുപ്പമില്ലെങ്കിലും മ്യൂണിക്കിന്റെ പല ഭാഗങ്ങളിലും ഓപ്പണ്‍ എയര്‍ ബീര്‍ പാര്‍ലറുകള്‍ ഉണ്ട്. മ്യൂണിക്കിലെ പ്രശസ്തമായ ‘ഒക്ടോബര്‍ ഫെസ്റ്റ്’ ബീറിന്റെ ആഘോഷമാണല്ലോ. ജര്‍മനിയുടെ ദേശീയ പാനീയമാണ്‌ ബീര്‍ എന്നു പറയാം. വില തുച്ഛം (ഒരു ലിറ്റര്‍ ബിയറിന്‌ രണ്ടു കപ്പ്‌ കാപ്പിയുടെ വിലയേ ഉള്ളൂ) ഗുണം മെച്ചം. ക്രേറ്റ് കണക്കിന്‌ ബീര്‍ വാങ്ങി പോകുന്ന വീട്ടമ്മമാരും തീവണ്ടിയില്‍, ബീറും മോന്തി ലാപ് ടോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സേല്‍സ് എക്സിക്യൂട്ടീവുകളും വിരളമല്ല.

ഒരു ചെറു കുന്നിലാണ്‌ ഇംഗ്ലീഷ് ഗാര്‍ഡന്‍സ് അവസാനിക്കുന്നത്. അതിന്റെ നിറുകയില്‍ ഒരു വഴിയമ്പലം. അവിടെനിന്ന് നോക്കിയാല്‍ മ്യൂണിക് നഗരത്തിന്റെ ഒരു പക്ഷിക്കാഴ്ച ലഭിക്കും. മനോഹരം. ഞങ്ങള്‍ ഇംഗ്ലീഷ് ഗാര്‍ഡന്‍സില്‍ നീന്ന് മടങ്ങുമ്പോള്‍ സമയം രാത്രി എട്ടര. എന്നാല്‍ തെളിഞ്ഞ പകല്‍ വെളിച്ചം. ജര്‍മനിയിലെ വേനല്‍ക്കാലത്ത് സൂര്യാസ്തമയം വളരെ വൈകിയാണ്‌.

സൂപ്പർമാർക്കറ്റ്

“നിങ്ങള്‍ ഇവിടെ ‘ഷോപ്പിങ്’ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതു വേണ്ടെന്നുവയ്ക്കുകയാവും നല്ലത്.” ഇന്ത്യയിലേയ്ക്കു മടങ്ങുന്നതിനുമുമ്പ് ചില കൊച്ചുകൊച്ചു സാധനങ്ങള്‍ വാങ്ങുന്നതിനുപറ്റിയ കടകള്‍ ഏതെന്ന് അന്വേഷിച്ചപ്പോള്‍ ക്ലോസ് പറഞ്ഞു. “വന്‍‌കിട യന്ത്ര സാമഗ്രികളും കൂറ്റന്‍ കാറുകളും ഒഴിച്ച് യാതൊന്നും ജര്‍മനിയില്‍ നിര്‍മ്മിക്കുന്നില്ല. പണ്ട് ഇവിടെ ഒരു മികച്ച ടെക്സ്റ്റൈല്‍ ഉല്പാദന മേഖലയുണ്ടായിരുന്നു. ഇന്നുപക്ഷെ ഇന്ത്യയില്‍നിന്ന് തുണിയെടുത്ത് ശ്രീലങ്കയില്‍ തുന്നി ജര്‍മനിയില്‍ ലേബല്‍ ചെയ്യുന്നു.” ഹെവി/ഇലട്രിക്കല്‍/ഇലക്ട്രോണിക് എന്‍‌ജിനീയറിങ്ങിലെ ജര്‍മന്‍ സാന്നിധ്യം പ്രശസ്തമാണ്‌. മെര്‍സിഡിസ് ബെന്‍സ്, ബി എം ഡബ്ലൂ, ഫോക്സ് വാഗണ്‍, ഡൈംലര്‍, പോര്‍ഷെ മുതലായ കാറുകള്‍ ജര്‍മനിയിലാണ്‍്‌ നിര്‍മ്മിക്കപ്പെടുന്നത്. സീമെന്‍സ്, ബേയര്‍ മുതല്‍ നിവിയ, ലെവി സ്ടോസ്, അഡിഡാസ്, പ്യൂമാ വരെ ജര്‍മന്‍ ബ്രാന്‍ഡുകളാണ്‌. (ഇവയില്‍ പലതിന്റെയും ‘ലേബലിങ്’ മാത്രമെ ജര്‍മനിയില്‍ നടക്കുന്നുള്ളു എന്ന് ക്ലോസ് വീണ്ടും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു.)

എന്തായാലും ഞങ്ങള്‍ ഒരു കൂറ്റന്‍ഷോപ്പിങ് മാളിലേയ്ക്കു കടന്നു. സമ്മര്‍ അവസാനിക്കാറായതോടെ പല വസ്തുക്കള്‍ക്കും അന്‍പതു ശതമാനം കിഴിവു ലഭ്യമാണെങ്കിലും ഞങ്ങള്‍ക്കു താങ്ങാനാവാത്ത വിലകള്‍. ഏറ്റവും സാധാരണമായ ഒരു റെസ്റ്റോറണ്ടില്‍ പോലും ഒരു കാപ്പിക്ക് ഒന്നര യൂറോ (ഒരു യൂറോ — ഉദ്ദേശം അറുപതു രൂപ) വിലയാകുമ്പോള്‍ മറ്റു സാധനങ്ങളുടെ വിലയെപ്പറ്റി പറയേണ്ടല്ലോ. (പെട്രോളിനൊഴികെ. അന്ന് ഒരു ലിറ്റര്‍ പെട്രോളിനു വില ഒരു യൂറോ 40 സെന്റ്, ഒരു കപ്പു കാപ്പിയേക്കാള്‍ വിലക്കുറവ്).

മ്യൂണിക്കില്‍ മാത്രമല്ല, ജര്‍മനിയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ചെറിയ ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതായിരിക്കുന്നു. എന്തിനും ഏതിനും, ഒരു പായ്ക്കറ്റ് സിഗററ്റിനുപോലും സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ടിവരുന്നു. ഏതാണ്ട് എല്ലാം തന്നെ മള്‍ടിനാഷനല്‍ ചെയിനുകളിലെ കണ്ണികള്‍ തന്നെ.ഇവരുടെ തള്ളിക്കയറ്റം ചില്ലറ വ്യാപാരികളുടെ നടുവൊടിച്ചത്രേ. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലിക്കാരുടെ എണ്ണം തീരെയും കുറവാണ്‌. മൈതാനം പോലെ പരന്നുകിടക്കുന്ന ഈ ചന്തകളില്‍ നിന്ന് നമുക്കു വേണ്ട സാധനങ്ങള്‍ കണ്ടുപിടിച്ചെടുക്കുക ഒരു ജോലി തന്നെയാണ്‌. യന്ത്രങ്ങളുടെ കൃത്യതയില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുകയും എല്ലാത്തിനും ഒരു വിലയും നിശ്ചയിക്കുകയും ചെയ്താല്‍ കാര്യങ്ങളെല്ലാം ചിട്ടയോടെ നടന്നുകൊള്ളും എന്ന വിശ്വാസത്തിന്റെ അനേകം ഉദാഹരണങ്ങള്‍ ജര്‍മനിയിലെ നിത്യ ജീവിതത്തില്‍ കാണാം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍ ട്രോളി വേണമെങ്കില്‍ അതു പൂട്ടിവച്ചിരിക്കുന്ന ഷെല്‍ഫിലെ സ്ലോട്ടില്‍ ഒരു യൂറോയുടെ നാണയം ഇടണം. ഷോപ്പിങ് കഴിഞ്ഞ് ട്രോളി യഥാസ്ഥലത്ത് തിരികെ കൊണ്ടുവയ്ക്കുമ്പോള്‍ ആ യൂറോ നാണയം തിരിച്ചു ചാടിവരും.

കഴിയുന്നിടത്തൊക്കെ മനുഷ്യനെ ഒഴിവാക്കുക, മെഷീനുകള്‍ സ്ഥാപിക്കുക എന്നതാണ്‌ നയം. എല്ലാമേഖലകളിലും വ്യാപകമാകുന്ന ‘ആട്ടോമേഷന്‍’ മനുഷ്യനെ ഏതെല്ലാം രീതിയില്‍ ബാധിക്കുന്നു എന്നത് പഠിക്കാന്‍ പറ്റിയ സ്ഥലമാണ് മ്യൂണിക്. (മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ അമേരിക്കയില്‍നിന്നോ വ്യത്യസ്തമാണെന്നല്ല). ട്രാമിലും ബസ്സിലും ടിക്കറ്റു നല്‍കുന്ന മെഷീന്‍ മുതല്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഭൂഗര്‍ഭ തീവണ്ടി വരെ. വെന്‍ഡിങ് മഷീനുകളില്‍ നിന്ന് പത്രവും പാലും മിനറല്‍ വാട്ടറും ഗര്‍ഭ നിരോധന ഉറകളും… ഒന്നിനുവേണ്ടിയും ചുണ്ടനക്കേണ്ട ആവശ്യമേയില്ല, വിരലുകളും നാണയത്തുട്ടുകളും മാത്രം മതി.

കുറച്ചു സമയം ബാര്‍ബറയുടെയും ശ്രീദേവിയുടെയും ഒപ്പം സൂപ്പര്‍ മാര്‍ക്കറ്റില്‍ ചുറ്റിക്കറങ്ങി ക്ലോസും ഞാനും ഒരു കോഫി ബാറിലേയ്ക്ക് നിഷ്ക്രമിച്ചു. മിക്കവാറും എല്ലാ ചെറിയ റെസ്റ്റോറന്റുകളിലും സുന്ദരികളും സുന്ദരന്മാരുമായ യുവതികളും യുവാക്കളുമാണ്‌ ബയറര്‍മാര്‍. അവരില്‍ ഭൂരിഭാഗവും പാര്‍ട്ട് റ്റൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളാണത്രെ. കാപ്പി കുടിച്ച് എലിവേറ്ററിലേയ്ക്കു നീങ്ങുമ്പോള്‍ ക്ലോസ് വളരെ പ്രായം ചെന്ന ഒരു മെലിഞ്ഞ സ്ത്രീയുമായി ഏതാണ്ട് കൂട്ടിമുട്ടി. ആജാനുബാഹുവായ ക്ലോസ് അവരുടെ ദേഹത്ത് ഇടിച്ചിരുന്നുവെങ്കില്‍ അവര്‍ തെറിച്ച് എലിവേറ്ററില്‍ ചെന്നു വീഴുമായിരുന്നു എന്നുറപ്പ്. സോറി പറഞ്ഞ് ഇരുവരും സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് പൊട്ടിച്ചിരികളോടെ ഏതാണ്ട് അഞ്ചുമിനിറ്റ് നീണ്ടുനിന്നു ആ സംഭാഷണം. പിന്നീട് ആ വൃദ്ധ മുകളിലേയ്ക്കും ഞങ്ങള്‍ താഴേയ്ക്കും നീങ്ങിയപ്പോള്‍ ഞാന്‍ ക്ലോസിനോട് ചോദിച്ചു, “നിങ്ങള്‍ പരിചയക്കാരാണല്ലേ?” “ഹേയ്, ആദ്യമായി കാണുകയാണ്.” “പിന്നെ ഇത്രയും സംസാരിക്കാന്‍?” “ആദ്യം സോറി പറഞ്ഞു, പിന്നെ എന്റെ മേല്‍ തട്ടിയിരുന്നെങ്കില്‍ അവര്‍ എലിവേറ്ററിലേയ്ക്ക് വീഴുമായിരുന്നു എന്നു പറഞ്ഞ് ചിരിച്ചു. പിന്നീടവര്‍ പറഞ്ഞു, മൂന്നു ദിവസങ്ങളില്‍ ആദ്യമായാണ്‌ ആരോടെങ്കിലും സംസാരിക്കുന്നത് എന്ന്. അവര്‍ തനിച്ചാണത്രെ കഴിയുന്നത്.” ഇത് യൂറോപ്പില്‍ വളരെ സാധാരണമാണത്രെ. ആയിരക്കണക്കിന്‌ ഏകാന്ത ജീവിതങ്ങള്‍. വൃദ്ധജനങ്ങള്‍ മത്രമല്ല, മദ്ധ്യ വയസ്കരും ചെറുപ്പക്കാരും പെടും ഇക്കൂട്ടത്തില്‍.

ഇല്ലായ്മയുടേയും പട്ടിണിയുടേയും ലാഞ്ഛനകള്‍ അവിടവിടെ കാണാതിരുന്നില്ല. സിഗററ്റ് കുറ്റികള്‍ പെറുക്കുന്ന, കുപ്പത്തൊട്ടിയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന സാധനങ്ങള്‍ തിരയുന്ന വൃദ്ധര്‍, ‘ചാരിറ്റി’ക്കായി ബോര്‍ഡും വച്ച് കാത്തിരിക്കുന്നവര്‍… കടബാദ്ധ്യതയാണ്‌ ഒരു വലിയ പ്രശ്നം. നിയോ ലിബറലിസത്തിന്റെ ആദ്യ നാളുകളില്‍ തന്നെ, ഇന്ന് ഇന്ത്യയില്‍ വ്യാപകമായി വരുന്ന ‘സ്വപ്നങ്ങള്‍ക്കെന്തിനു പരിമിതി’ പോലെയുള്ള വിപണന തന്ത്രങ്ങള്‍ ജര്‍മനിയില്‍ വ്യാപകമായി. കണ്‍സ്യൂമറിസത്തിന്റെ പാരമ്യത്തിലായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും. ‘നടന്നു വരൂ, ഡ്രൈവ് ചെയ്തു പോകൂ’, ‘സ്വന്തമാക്കൂ ഇപ്പോള്‍, പേയ്മെന്റെല്ലാം പിന്നെ’ ഇങ്ങനെയൊക്കെ ആയിരുന്നൂ പരസ്യ വാചകങ്ങള്‍. അങ്ങനെ വീടും കാറുമെല്ലാം സ്വന്തമാക്കിയവര്‍ ഇന്ന് കടക്കെണിയിലാണ്‌. ഡെബ്റ്റ് കണ്‍സള്‍ട്ടന്റു (ബാദ്ധ്യതകളില്‍ നിന്ന് വലിയ പരിക്കുകള്‍ ഇല്ലാതെ തല ഊരാന്‍ സഹായിക്കുന്നവര്‍) മായി ഒരു അപ്പോയിന്മെന്റ് വേണമെങ്കില്‍ ഒരു മാസത്തിലേറെ കാക്കേണ്ട അവസ്ഥയാണിന്ന്.


എവരിതിങ്ങ് ഓട്ട്സ്!

മ്യൂണിക്കില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെ ആല്‍‌പ്സ് പര്‍‌വത നിരകളുടെ താഴ്വാരങ്ങളിലാണ്‌ ബാര്‍ബറയുടേയും ക്ലോസിന്റെയും ഫാം ഹൗസ്. അങ്ങോട്ടു പോകാന്‍ പരിപാടിയിട്ടിരുന്ന ദിവസം. രാവിലെ എത്താമെന്ന് പറഞ്ഞ് തലേന്ന് രാത്രി ക്ലോസും ബാര്‍ബറയും ക്ലോസിന്റെ വീട്ടിലേയ്ജ് പോയിരുന്നു.(സൈക്കിളില്‍ ആണ്‌ നഗരത്തിനുള്ളിലെ അവരുടെ യാത്രകളിലേറെയും. മ്യൂണിക്കില്‍ കാറുകളെക്കാളും എണ്ണത്തില്‍ അധികം സൈക്കിളുകളാണെന്നു തോന്നുന്നു. സൈക്കിള്‍ സവാരിക്കാര്‍ക്ക് പ്രത്യേക ലെയ്‌നുമുണ്ട്). അവര്‍ വരാന്‍ ബ്രേക്‌ഫസ്റ്റ് കഴിച്ച് ഞങ്ങള്‍ കാത്തിരുന്നു.അവരുടെ പ്രഭാത ഭക്ഷണം (സോസേജസ്, വെണ്ണ, ജാം, ചീസ്, മര്‍മലേഡ്, ബ്രെഡ്,സ്മോക്‌ഡ് ഫിഷ്…)പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആദ്യ ദിവസങ്ങളിലെപ്പോലെ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു പാക്‍കറ്റ് ഓട്ട്സ് തപ്പിയെടുത്തു. അതോടെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചു. ഹാപ്പി! ക്ലോസ് ഒരു പ്രയോഗവും കണ്ടുപിടിച്ചു. “എവരിതിങ്ങ് ഓട്ട്സ്!” പിന്നീട് ‘സുഖമാണോ‘ എന്നു ചോദിക്കുന്നതുപോലെ തമ്മില്‍ കാണുമ്പോള്‍ ക്ലോസ് ചോദിക്കുക “എവരിതിങ്ങ് ഓട്ട്സ് ?” എന്നായിരുന്നു.

ആട്ടോബാൻ

പത്തുമണിയോടെ ഫാം ഹൗസില്‍ താമസിക്കുന്നതിനുവേണ്ട സാധനങ്ങളുമായി ഞങ്ങള്‍ പുറപ്പെട്ടു. അങ്ങോട്ടുള്ള ലഗേജില്‍ പ്രഥമസ്ഥാനം ഇഡ്ഡലി കുക്കറിനായിരുന്നു! സാധാരണപോലെ ബാര്‍ബറയാണ്‌ കാറോടിച്ചത്. നഗരം വിടുന്നതിനുമുമ്പ് ഒരു പെട്രോള്‍ ബങ്കില്‍ കാറുനിര്‍ത്തി അവര്‍ പെട്രോള്‍ നിറച്ചു. അതും തനിയെ ചെയ്യണം. പെട്രോള്‍ നിറയ്ക്കാന്‍ പയ്യന്‍‌മാര്‍ ഇല്ല. ഓട്ടോബാനില്‍ (ഹൈവേ) പ്രവേശിച്ചതോടെ കാറിന്റെ സ്പീഡു കൂടി. 140 കി.മി. 70 വയസ്സുകഴിഞ്ഞ ഒരു സ്ത്രീ തന്റെ കാറില്‍ സ്വയം പെട്രോളും നിറച്ച് ഞങ്ങളെ ഇരുത്തി ശരവേഗത്തില്‍ പായുകയാണ്‌. ഒരിക്കല്‍ പോലും ഹോണടിക്കാതെ. ഓവര്‍ ടേക്കിങ് ഇല്ലാതെ, ആയാസരഹിതമായി. ഇന്ത്യയിലെ സ്ത്രീ അവസ്ഥയുമായി ഒരു താരതമ്യം ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയെങ്കില്‍ അതില്‍ ആശ്ചര്യമില്ലല്ലോ.

ട്രാഫിക് നിയമങ്ങളുടെ കാര്യത്തില്‍ അശേഷം വിടുവീഴ്ചയില്ല ജര്‍മനിയില്‍. ട്രാഫിക് ലംഘനത്തില്‍ നിസ്സാരമായി ഒന്നുമില്ല. എല്ലാത്തിനും ശിക്ഷ വലുതു തന്നെ. ഒരിക്കല്‍ ചുവപ്പു സിഗ്നല്‍ തെളിഞ്ഞപ്പോള്‍ ലൈനിനുമുമ്പ് കാര്‍ നിര്‍ത്താന്‍ ബാര്‍ബറയ്ക്കു കഴിഞ്ഞില്ല. ഒരു മാസത്തേയ്ക്ക് ലൈസന്‍സ് തടഞ്ഞുവച്ചു, നല്ലൊരു തുക ഫൈന്‍ അടയ്കേണ്ടി വന്നു, എല്ലാറ്റിനും പുറമെ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പോകേണ്ടിയും വന്നു.

ആര്യ വംശത്തിന്റെ ഔന്നത്യവും പരിശുദ്ധിയും പരിരക്ഷിക്കാനും ലോകരാജ്യങ്ങളുടെ മേല്‍ ജര്‍മനിയുടെ മേല്‍കോയ്മ ഉറപ്പിക്കാനും കച്ചകെട്ടിയിറങ്ങിയ ഹിറ്റ്ലറുടെ ആദ്യത്തെ ഭരണനടപടികളിലൊന്ന് രാജ്യത്തെ ആകമാനം ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല — ആട്ടോബാന്‍ നിര്‍മ്മിക്കുക എന്നതായിരുന്നു. നാസികള്‍ അധികാരത്തില്‍ വരുന്നതിനുമുമ്പു തന്നെ ചെറിയ തോതില്‍ ആരംഭിച്ചിരുന്ന പ്രക്രിയ 1933 ഓടെ ജര്‍മനി മൊത്തം വ്യാപിച്ചു. ഒരു ദിവസം ശരാശരി ഒരു ലക്ഷം പേരാണ്‌ ആട്ടോബാന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. വ്യാപകമായിരുന്ന തൊഴിലില്ലായ്മക്ക് ഒരു പരിഹാരമായതിനു പുറമെ സൈന്യത്തിന്റെയും ആയുധങ്ങളുടേയും വന്‍ നീക്കങ്ങള്‍ക്കും പിന്നീട് ഈ റോഡ് ശൃംഖല സഹായകമായി.

തികച്ചും വിജനമായ ഗ്രാമങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയുമാണ്‌ ഓസ്ട്രിയന്‍ അതിര്‍ത്തിയിലേയ്ക്കുള്ള ആട്ടോബാന്‍ പോവുന്നത്. വിളവെടുപ്പു കഴിഞ്ഞ വയലുകളില്‍ വയ്ക്കോല്‍ വലിയ റോളുകളായി പായ്ക് ചെയ്തു വച്ചിരിക്കുന്നു. വരാന്‍ പോകുന്ന ശീതകാലത്തില്‍ കാലികള്‍ക്ക് ഭക്ഷണം. എല്ലാ ജോലികളും യന്ത്രങ്ങളാണ്‌ ചെയ്യുന്നത്. ‘കര്‍ഷകത്തൊഴിലാളികള്‍’ എന്നൊരു വര്‍ഗമേ ഇല്ലെന്നു പറയാം. കര്‍ഷകനും മക്കളും യന്ത്രങ്ങളും ചിലപ്പോള്‍ ഒന്നോ രണ്ടോ സഹായികളും. കൃഷിയില്‍ താല്പര്യമില്ലാതെ മക്കള്‍ നഗരങ്ങളിലേയ്ക്കു പോകുന്നതുമൂലം കൃഷി നേരാം വണ്ണം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന കൃഷിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഒരു പ്രശ്നമായി തീരുന്നുണ്ട്. അതേസമയം തന്നെ നഗര ജീവിതം മടുത്ത് കൃഷിയിലേക്ക് മടങ്ങിവരുന്നവരും വിരളമല്ല. വന്‍ വ്യാവസായിക രാജ്യമാണെങ്കിലും കൃഷിയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ്‌ സര്‍ക്കാരിന്റേത്. ഒന്നിന്റെയും ഇല്ലായ്മ കര്‍ഷകരെ ബാധിക്കരുതെന്നാണ്‌ സര്‍കാരിന്റെ നയം.എല്ലാത്തരം സബ്‌സിഡികളും നിലവിലുണ്ട്. ഗാറ്റ് പോലത്തെ കരാറുകളുടെ പേരും പറഞ്ഞ് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി വെട്ടിക്കുറയ്ക്കുന്ന നമ്മുടെ കേന്ദ്ര സര്‍ക്കാരും അതിനെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക വിചക്ഷണന്‍‌മാരും ഇതൊന്നും അറിയാത്തവരാവില്ലല്ലോ.

കൃഷിയിടങ്ങളുടെ മദ്ധ്യത്തില്‍ കുറേ വീടുകള്‍, പുരാതനമെന്ന് തോന്നിപ്പിക്കുന്ന ഒരു പള്ളി, ഒരു സ്കൂള്‍… ഇതായിരുന്നു ഞങ്ങള്‍ പിന്നിട്ടുപോന്ന ഗ്രാമങ്ങളെല്ലാം. ഒറ്റ കോണ്‍‌ക്രീറ്റ് കെട്ടിടം പോലും കണ്ടില്ല. എല്ലാം ഓടു മേഞ്ഞവ.ഏതാണ്ട് എല്ലാ വീടുകളുടെ മേല്‍ക്കൂരകളുടേയും പകുതിയിലേറെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ പാകിയിരിക്കുന്നു. അങ്ങിനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഗ്രിഡ്ഡിലേയ്ക്കു പോകുന്നു.പകരം അത്രയും വൈദ്യുതി (വേണ്ടത്ര വോള്‍ട്ടേജ് ഉള്ളത്) ആ വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. “വര്‍ഷത്തില്‍ കേവലം മൂന്നോ നാലോ മാസം മാത്രം സൂര്യപ്രകാശം ലഭിക്കുന്ന ഞങ്ങളുടെ നാട്ടില്‍ എന്തും മാത്രം വൈദ്യുതി ഈ മാര്‍ഗത്തിലൂടെ ഉല്‍‌പാദിപ്പിക്കുന്നു. ഏതാണ്ട് 12 മാസവും സൂര്യനുള്ള നിങ്ങള്‍ എന്തുകൊണ്ട് ഇത് പ്രാവര്‍ത്തികമാക്കുന്നില്ല?” ക്ലോസ്–ബാര്‍ബറമാരുടെ സുഹൃത്തുക്കളുമൊത്ത് ചിലവഴിച്ച പല സായാഹ്നങ്ങളിലും ഉയര്‍ന്നു വന്ന ഒരു ചോദ്യമായിരുന്നു ഇത്. (ആവര്‍ത്തിച്ച് അഭിമുഖീകരിക്കുകയും തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതുമായ മറ്റൊരു ചോദ്യമായിരുന്നു ഇന്ത്യയിലെ ജാതിയുടെ ഗതിവിഗതികള്‍. എന്താണു ജാതി, എന്തിനു ജാതി, എന്തുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു, എന്തുകൊണ്ട് ഇന്നും നിലനിര്‍ത്തുന്നു…)

വഴിക്ക് ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് മത്സ്യം വാങ്ങി.ഒരു പഴയ ‘വാട്ടര്‍ മില്‍’ മീന്‍ വളര്‍ത്തല്‍ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്‌.നദീജലം വലിയ ടാങ്കുകളില്‍ നിറച്ച് മീന്‍ വളര്‍ത്തുന്നു. ഓരോ പ്രായത്തിനും ഓരോ ടാങ്ക്. ഞങ്ങള്‍ കാണിച്ചുകൊടുത്ത വാകമീനുകളെ ഓര്‍മ്മിപ്പിക്കുന്ന നാലു മത്സ്യങ്ങളെ വലയില്‍ പിടിച്ച് വൃത്തിയാക്കിത്തന്നു അയാള്‍. ഉടമയും ജോലിക്കാരനും എല്ലം ഒരാള്‍ തന്നെ.

ഉച്ചയോടെ ലിഹാനില്‍ അവരുടെ ഫാം ഹൗസില്‍ എത്തി.

ലെഹാന്‍

16–ം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ആ കെട്ടിടം നാല്‍‌പതു വര്‍ഷം മുമ്പ് ബാര്‍ബറയും മക്കളും ഒരു കല്പണിക്കാരന്റെ സഹായത്തോടെ പുനര്‍ നിര്‍മിച്ചു.ഇപ്പോള്‍ ആ കെട്ടിടത്തിന്‌ മൂന്നു നിലകള്‍.കല്ലിലും തടിയിലും തീര്‍ത്ത ഒരു വിസ്മയം.വിശാലമായ മുറികള്‍, ധാന്യപ്പുര, ധാന്യപ്പുരയുടെ മുകള്‍ത്തട്ടില്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പഴയ കാര്‍.(പുറകിലുള്ള ഒരു വലിയ വാതില്‍ വഴി ആധുനിക കാര്‍ പാര്‍ക്കുകളിലെന്ന പോലെ ഒരു റാമ്പ് പിന്നീടാണ്‌ കാണുന്നത്). ലിവര്‍–പുള്ളി തത്വം ഉപയോഗിച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന ട്രാപ് ഡോറുകള്‍. മൊത്തം വീടിനും ചൂടുപകരുന്ന ഫയര്‍ പ്ലേസ്.

വീടിന്റെ പുറം ചുമരുകളില്‍ മുന്തിരിവള്ളികള്‍ പടര്‍ന്നുകിടക്കുന്നു. അനേകം മുന്തിരിക്കുലകള്‍. പുളി വച്ചുവരുന്നതേയുള്ളു. ഞങ്ങള്‍ കുറേ പറിച്ചു തിന്നു.“ഇനിയും രണ്ടുമാസമെടുക്കും വിളഞ്ഞു പഴുക്കാന്‍”, ക്ലോസ് പറഞ്ഞു. രണ്ട് ആപ്പിള്‍ മരങ്ങള്‍ അവയില്‍ ചെറിയ ആപ്പിളുകള്‍.

അപാര വിശപ്പായിരുന്നു. ഞാന്‍ ചോറും സാമ്പാറും ഉണ്ടാക്കി. മ്യൂണിക്കില്‍നിന്ന് ഒരു മുള്ളങ്കി വാങ്ങിയിരുന്നു. ഒരു വലിയ കപ്പക്കിഴങ്ങിനോളം പോന്ന മുള്ളങ്കി. കേരള സന്ദര്‍ശനങ്ങളില്‍ ക്ലോസ് വാങ്ങി ശേഖരിച്ചിരുന്ന പൊടികളില്‍ ഒരു കൂട് സാമ്പാര്‍ പൊടിയും ഉണ്ടായിരുന്നു. മുള്ളങ്കി സാമ്പാറും ചോറും. എല്ലാവരും (പ്രത്യേകിച്ചും ഞങ്ങള്‍) ആസ്വദിച്ചു കഴിച്ചു.

ഫാം ഹൗസിനു ചുറ്റും പുല്‍ത്തകിടികള്‍, ഒരു വശത്ത് പൈന്‍‌മരക്കാടുകള്‍. ഒരു നൂറ്റാണ്ടു മുമ്പ് ആല്‍‌പ്സില്‍ നിന്ന് താഴ്വാരത്തിലേയ്ക്ക് ഉറഞ്ഞു തുള്ളി വന്ന ഒരു ഗ്ലേഷിയര്‍ ആ പ്രദേശത്തെ മേല്‍മണ്ണു മുഴുവന്‍ കൊണ്ടുപോയി. അതിനു ശേഷം അവിടെ പുല്ലുമാത്രമേ വളരൂ. അതോടെ കൃഷിക്കാരുടെ ജീവിത രീതിയും മാറി. പശു വളര്‍ത്തലിലേയ്ക് അവര്‍ ചുവടു മാറ്റി. പാലിനായും മാംസത്തിനായും.25 മുതല്‍ 40 ലിറ്റര്‍ വരെ പാല്‍ നല്‍കുന്ന ബവേറിയന്‍ പശുക്കള്‍. ഏക്കര്‍ കണക്കിനു പരന്നു കിടക്കുന്ന വളപ്പില്‍ മുപ്പതോ അതിലേറെയോ പശുക്കള്‍ മേഞ്ഞു നടക്കുന്നു.

മഴയില്‍ കുതിര്‍ന്ന (ആ നാട്ടില്‍ വേനല്‍ കാലത്താണ്‌ മുഖ്യമായും മഴ പെയ്യുക) പുല്‍മേട്ടിലൂടെ നടക്കാനായി ഞങ്ങള്‍ക്ക് ക്ലോസ് വലിയ ഗം ബൂട്ട്സ് തന്നു.അഞ്ചുമണി.സൂര്യന്‍ തിളങ്ങി നില്‍ക്കുന്നു.സുഖകരമായ ഇളം ചൂട്. അതേ സമയം തണുത്ത കാറ്റുമുണ്ട്. പുല്ലിനടിയിലെങ്ങാനും പാമ്പുണ്ടാവുമോ എന്നായിരുന്നു എന്റെ പേടി. അപ്പോഴാണ്‌ വഴിക്ക് ഒരു തടാകവും അതില്‍ ഒരു രാജഹംസത്തെയും കാണുന്നത്. വേണു ക്യാമറയുമെടുത്ത് അതിന്റെ പിന്നാലെ പോയി. പടമെടുക്കുകയാണെന്ന് കണ്ടപ്പോള്‍ റാമ്പിലെ സുന്ദരിയെപ്പോലെ ഹംസം പ്രകടനങ്ങള്‍ തുടങ്ങി. വേണുവിനും ആവേശം കയറി. പടമെടുത്ത് മതിയാവുന്നില്ല.ഒന്നു കൂടി–ഒന്നു കൂടി എന്നു പറഞ്ഞ് ഹംസം കുണുങ്ങിക്കുണുങ്ങി അടുത്തേയ്ക്ക്. വെയില്‍ ചായും മുമ്പ് ഈ പുല്‍മേടു കടക്കേണ്ടതാണ്‌. വേവലാതിയോടെയുള്ള എന്റെ വിളി കേള്‍ക്കാത്ത മട്ടില്‍ വേണുവും ഹംസ സുന്ദരിയും… (പിറ്റേന്ന് രാവിലെ വീടിനു പുറത്ത് മേശയും കസേരയും നിരത്തി വെയില്‍ കാഞ്ഞുകൊണ്ട് കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ക്ലോസ് ആ പ്രദേശത്തെക്കുറിച്ച് വിശദമായി പറയുകയായിരുന്നു. കൂട്ടത്തില്‍ അവിടെ പാമ്പുകള്‍ ഇല്ലെന്നും!)

കർഷകൻ കാസ്പർ

പുല്‍മേടിനെ മുറിച്ചുകൊണ്ട് കടന്നുപോകുന്ന റോഡില്‍ എത്തിയപ്പോള്‍ എനിക്ക് സമാധാനമായി. ഇടയ്ക്ക് വേണുവിന്‌ ഒരു വലിയ വെള്ളത്തൂവല്‍ കിട്ടി. രാജഹംസത്തിന്റേതായിരിക്കണം. അല്പം ഗമയില്‍ അതും പിടിച്ച് ക്ലോസിനൊപ്പം വേണു. കുറച്ചു പിന്നിലായി ബാര്‍ബറയും ഞാനും. പെട്ടെന്ന് ഒരു വശത്തുനിന്ന് ഒരു വാഹനം ഇരച്ചുകൊണ്ട് മുന്നില്‍ വന്നുനിന്നു. കലപ്പയ്ക്കു പകരം ടാങ്കര്‍ ഘടിപ്പിച്ച ഒരു ട്രാക്റ്റര്‍. ഉച്ചത്തില്‍ ജര്‍മന്‍ ഭാഷയില്‍ എന്തെല്ലാമോ സംസാരിച്ചുകൊണ്ട് അതിന്റെ ഡ്രൈവര്‍. സംസാരിക്കുന്നതിനിടയില്‍ അയാള്‍ കയ്യെത്തി വേണുവിന്റെ കയ്യിലിരുന്ന തൂവല്‍ പിടിച്ചുവാങ്ങി തന്റെ തൊപ്പിയില്‍ തിരുകി. എന്നിട്ട് തൊപ്പിയൂരി അത് വേണുവിന്റെ തലയില്‍ വച്ചുകൊടുത്തു. വാതോരാതെ ചിരിച്ചു സംസാരിച്ചുകൊണ്ട് പലവട്ടം ഞങ്ങള്‍ ഓരോരുത്തരുടേയും കൈ പിടിച്ചു കുലുക്കി. ക്ലോസ് പരിചയപ്പെടുത്തി, കാസ്പര്‍.

കാസ്പര്‍. കര്‍ഷകന്‍ ഏതാണ്ട് നൂറേക്കറോളം വരുന്ന കൃഷിയിടത്തിലെ ഫാം ഹൗസില്‍ ഒറ്റയ്കു താമസിക്കുന്നു. വയസ്സ് 50. അവിവാഹിതന്‍. മുപ്പതിലേറെ പശുക്കള്‍. അതിലൊന്നിനെ രാവിലെ മുതല്‍ കാണാതായിരുന്നു. വളപ്പില്‍ നിന്ന് എങ്ങനെയോ അതു പുറത്തു കടന്നു. കുറച്ചുമുമ്പ് മാത്രമാണ്‌ അതിനെ കണ്ടുകിട്ടിയതത്രേ.

കാസ്പര്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റയ്ക്കാണ്‌. അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ ആകെയുള്ളത് ബാര്‍ബറയുടെ ഫാം ഹൗസ്‌ മാത്രം. അവര്‍ വല്ലപ്പോഴും മ്യൂണിക്കില്‍നിന്ന് എത്തുമ്പോള്‍ മാത്രമാണ്‌ കാസ്പര്‍ക്ക് പശുക്കളോടല്ലാതെ മറ്റാരോടെങ്കിലും ഒന്നു ചിരിക്കാനോ രണ്ടു വര്‍ത്തമാനം പറയാനോ അവസരമുള്ളു.അതുകൊണ്ടാണത്രെ ഞങ്ങളെ കണ്ടപ്പോള്‍ കാസ്പര്‍ ഇങ്ങനെ ചിരിക്കുകയും വാ തോരാതെ സംസാരിക്കുകയും ചെയ്യുന്നത്. ഞങ്ങള്‍ക്ക് ജര്‍മന്‍ അറിയില്ല എന്നത് അയാള്‍ക്ക് ഒരു പ്രശ്നമേയല്ല.

അരമണിക്കൂറോളം കാസ്പര്‍ സംസാരിച്ചു. ഇതിനിടെ വിശാലമായ തൊഴുത്തില്‍ ചാണകം വാരി. ഞങ്ങള്‍ക്കു വേണ്ടി ‘യോഡ്‌ലിങ്’ എന്നറിയപ്പെടുന്ന രീതിയില്‍ (കിഷോര്‍ കുമാറിന്റെ ചില പാട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന) ഒരു പാട്ടും പാടി. സ്വാഭാവികതയുള്ള ഒരു ഫോട്ടോയെങ്കിലും എടുക്കാന്‍ കാസ്പര്‍ സമ്മതിച്ചില്ല. ക്യാമറ കാണുമ്പോള്‍ ഒന്നുകില്‍ വെളുക്കെ ചിരിച്ചുകൊണ്ട്, അല്ലെങ്കില്‍ അതീവ ഗൗരവത്തില്‍ പോസു ചെയ്തു കളയും.

കാസ്പറില്‍ നിന്ന് രക്ഷപെട്ട് ഞങ്ങള്‍ നടന്നു. കുറച്ചു ചെന്നുകഴിഞ്ഞപ്പോള്‍ കാണാം കാസ്പറിന്റെ ട്രാക്ടര്‍ പുല്‍മേട്ടില്‍ വട്ടം ചുറ്റുന്നു. ട്രാക്റ്ററിനു പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ടാങ്കറില്‍ നിന്ന് ഒരു വന്‍ ജലധാര പോലെ ഗോമൂത്രം തളിക്കുന്നു. കുറേക്കൂടി കഴിഞ്ഞ് കാസ്പര്‍ ഞങ്ങളുടെ അടുത്തു വന്ന് വണ്ടി നിര്‍ത്തി.ക്ലോസിനെ മാറ്റിനിര്‍ത്തി സംഭാഷണം തുടങ്ങി. ബാര്‍ബറയും ഞങ്ങളും മുമ്പോട്ടു നടന്നു.

സമയം ഏഴുമണി. നല്ല പകല്‍ വെളിച്ചം. ഒരു വശത്ത് അധികം ദൂരെയല്ലാതെ ആല്‍‌പ്സ് പര്‍‌വത നിരകള്‍. അവയെ മറച്ചും തെളിച്ചും കൊണ്ട് പാറിക്കളിക്കുന്ന മേഘപാളികള്‍. മറു വശത്ത് പൈന്‍ മരക്കാടുകള്‍ നിറഞ്ഞ പച്ചക്കുന്നുകള്‍. ഇളം കാറ്റ്. പെട്ടെന്ന് പറന്നു വന്ന് പെട്ടെന്ന് മറഞ്ഞു പോവുന്ന പക്ഷിക്കൂട്ടങ്ങള്‍. ഞങ്ങളുടെ ‘പദനിസ്വന’മൊഴിച്ചാല്‍ തികഞ്ഞ നിശബ്ദത. “ഈ നാട്ടില്‍നിന്ന് എന്തു കാണാനായാണ്‌ നിങ്ങള്‍ വര്‍ഷാവര്‍ഷം ‘ദൈവത്തിന്റെ നാട്ടിലേയ്ക്കു ’ വരുന്നത് ?” ഞാന്‍ ബാര്‍ബറയോട് ചോദിച്ചു. മറുപടിയായി ബാര്‍ബറയുടെ ശബ്ദമില്ലാത്ത ചിരി മാത്രം.

ക്ലോസും കാസ്പറും നിന്നിടത്തുനിന്ന്‌ വളരെ ദൂരെയെത്തിയിരുന്നു ഞങ്ങള്‍. “ക്ലോ… സ്, ക്ലോ… സ്”, വിശാല വിജനതയിലോ അന്തമില്ലാത്ത അപാരതയിലൊ മാത്രം ഉയര്‍ത്താവുന്ന ശബ്ദത്തില്‍ ബാര്‍ബറ നീട്ടിവിളിച്ചു. “നിങ്ങള്‍ നടന്നോളൂ. ഞാന്‍ കുന്നു കയറി എത്തിക്കൊള്ളാം.” ദൂരത്തു നിന്ന് ക്ലോസിന്റെ ശബ്ദം. ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ റോഡിലൂടെ നടക്കുന്ന ഞങ്ങളുടെ മുന്നില്‍ ക്ലോസ് ഇറങ്ങി വന്നു, ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്.

ഏതാണ്ട് ബലമായിത്തന്നെ തന്നെ പിടിച്ചുവച്ച് കാസ്പര്‍ എന്താണ്‌ ഇത്ര അടിയന്തിരമായി പറഞ്ഞു കൂട്ടിയതെന്ന് ക്ലോസ് വിവരിച്ചു. “കാര്യം ബാര്‍ബറയെ എനിക്ക് ഇഷ്ടമാണ്‌, അവര്‍ വളരെ നല്ല ഒരു സ്ത്രീയുമാണ്‌.എന്നാലും വല്ലപ്പോഴുമെങ്കിലും ഒരു പുരുഷന്‌ മറ്റൊരു പുരുഷനോട് മാത്രമായി സംസാരിക്കേണ്ടേ?” കാസ്പര്‍ ഒറ്റയ്കു കഴിഞ്ഞ് മടുത്തു. അയാള്‍ക്ക് ഒരു വധുവിനെ കണ്ടുപിടിച്ചു കൊടുക്കണം. ഇതാണ്‌ ‘മാന്‍ റ്റു മാന്‍ ’ സംഭാഷണത്തില്‍ കാസ്പര്‍ ഉന്നയിച്ച പ്രധാന ആവശ്യം.

അമ്മയുടെ ഏകമകനായിരുന്നു കാസ്പര്‍. അവര്‍ അയാളോട് വളരെ ‘പൊസ്സസ്സീവ്’ ആയിരുന്നുവത്രേ. കാസ്പറിന്റെ കൂട്ടുകാരിയായി ഏതു പെണ്ണു വന്നാലും അവളെ അമ്മ ആട്ടിപ്പുറത്താക്കും.അമ്മ മരിച്ചു. കാസ്പര്‍ ഒറ്റയ്ക്കായി.അല്പം പ്രായവുമായി. പശുവും പുല്ലും ചാണകവുമായുള്ള ജീവിതം പെണ്‍കുട്ടികള്‍ക്ക് പിടിക്കുന്നുമില്ല. കാസ്പര്‍ക്ക് ഒരു വധുവിനെ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ക്ലോസ് വിവരിച്ചു.

“50 വയസ്സ്, സുമുഖന്‍, അരോഗദൃഢഗാത്രന്‍, 100 ഏക്കര്‍ സ്ഥലം, ജാതി , മതം പ്രശ്നമല്ല, സ്ത്രീധനം ആവശ്യമില്ല, സൗന്ദര്യവും പാസ്പോര്‍ട്ടുമുള്ള യുവതികളുടെ രക്ഷിതാക്കാള്‍ ബന്ധപ്പെടുക” എന്ന് ഒരു പരസ്യം മലയാള പത്രങ്ങളില്‍ കൊടുക്കുക, കാസ്പര്‍ക്ക് വധു റെഡി എന്നു ഞാന്‍. കേരളത്തില്‍ വരുമ്പോള്‍ മാട്രിമോണിയല്‍ പരസ്യങ്ങള്‍ കാണാറുള്ള ക്ലോസും ബാര്‍ബറയും ചിരിച്ചുകൊണ്ട് അതു ശരിയെന്ന് സമ്മതിച്ചു.

ലെഹാനിലിരുന്ന് നോക്കിയാല്‍ അനന്തതയിലേയ്ക്കു നീളുന്ന പുല്‍മേടുകളും മറുവശത്ത് നിബിഡമായ പൈന്‍ മരക്കാടുകളും കാണാം. നൂറുവര്‍ഷമാകാതെ ഒരു മരവും ആ കാട്ടില്‍നിന്ന് വെട്ടില്ലത്രേ. നൂറ്റാണ്ടുകളായുള്ള ഒരു കീഴ്വഴക്കം.വെട്ടുന്നതിനു പകരം പുതിയവ വച്ചുപിടിപ്പിക്കുക എന്നത് വളരെ സാധാരണമായ ഒരു കാര്യം. അവിടെ മാനും കുറുക്കനുമൊക്കെ ധാരാളമുണ്ടെന്ന് ക്ലോസ് പറഞ്ഞു. തലേ ദിവസം വേട്ടനായ്കളേയും കൂട്ടി കാറില്‍ പോകുന്നവരെ കണ്ടിരുന്നു. കാട്ടില്‍ നിയന്ത്രിതമായി നായാട്ട് അനുവദിച്ചിട്ടുണ്ട്‌. മൃഗങ്ങള്‍ പെരുകാതിരിക്കാനണത്രേ.

ആറു മണിക്കു മുമ്പേ സൂര്യന്‍ ഉദിച്ചിരുന്നു.എല്ലാവരും തണുപ്പുപിടിച്ച് നല്ല ഉറക്കം. ഞാന്‍ മാത്രം നേരത്തെ ഉണര്‍ന്ന് കാടും പരിസരവും നിരീക്ഷിച്ചുകൊണ്ടിരുന്നു.ഒരു കുറുക്കനെയെങ്കിലും കാണാമെന്ന പ്രതീക്ഷയില്‍. ആരും വന്നില്ല. പക്ഷേ പത്തുമണി കഴിഞ്ഞ് ഊണുമുറിയില്‍ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ജനാലയിലൂടെ ക്ലോസ് കാണിച്ചുതന്നു, പുല്‍ത്തകിടിയില്‍ ഒരു മാന്‍ മേയുന്നു.ക്യാമറയുമായി ഞാന്‍ പുറത്തെത്തിയപ്പോളേയ്ക്കും അത് കാട്ടിലേയ്ക്ക് ഓടി മറഞ്ഞുകഴിഞ്ഞിരുന്നു. കാട്ടില്‍നിന്ന് കൂണ്‍ ശേഖരിക്കുന്ന ഒരാളെയും ഞങ്ങള്‍ കണ്ടിരുന്നു. ഇപ്പോള്‍ കൂണ്‍ കിട്ടുന്നുണ്ടോ എന്ന് ബാര്‍ബറ അയാളോടു തിരക്കി. സീസണ്‍ ആവുന്നേയുള്ളു, അന്നു കാടു മുഴുവന്‍ തിരഞ്ഞിട്ടും ഒരു കൂണുമാത്രമാണു കിട്ടിയതെന്ന് അയാള്‍ പറഞ്ഞു. കുട്ടിക്കാലത്ത് കോതമംഗലത്ത്‌ മിഥുനം–കര്‍ക്കിടക മാസങ്ങളില്‍ കൂണ്‍ തിരഞ്ഞ് പറമ്പിലെല്ലാമലയുന്നതും മറ്റും ഓര്‍മ്മ വന്നു.നനഞ്ഞു കുതിര്‍ന്ന മണ്ണിനെ പിളര്‍ന്നുകൊണ്ട് കൂണ്‍ കുടകള്‍ പുറത്തേയ്ക്കു വരുന്നത് ഒരു കാഴ്ച്ച തന്നെയാണ്‌ . ഇതെല്ലാം നമുക്ക് എന്നോ നഷ്ടപ്പെട്ടു കഴിഞ്ഞു!

എന്നാല്‍ ഇതിന്റെ മറ്റൊരു വശം ക്ലോസ് ചൂണ്ടിക്കാണിച്ചു. കാടുകളില്‍ നിന്ന് ശേഖരിക്കുന്ന കൂണുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് മടിയാണ്‌. ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഒരു പ്രത്യാഘാതം. അടുത്ത കാലത്തും ജര്‍മനിയുടെ പലഭാഗങ്ങളിലുമുള്ള കാടുകളിലെ കൂണുകളില്‍ റേഡിയേഷന്‍ കണ്ടെത്തിയിരുന്നു.

ഇഡ്ഡലിയും ചപ്പാത്തിയും

കാപ്പികുടി കഴിഞ്ഞ് ഞങ്ങള്‍ വിശാലമായ സ്റ്റോര്‍ മുറിയില്‍ (പാതാമ്പുറത്ത് കാര്‍ പാര്‍ക്കുചെയ്തിരിക്കുന്ന മുറി!) കയറി പരിശോധന തുടങ്ങി. അവിടെയില്ലാത്തതായി ഒന്നുമില്ല എന്നു തോന്നി. നൂറ്റാണ്ടുകളിലൂടെ ആ നാട്ടിലെ കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍.കത്തികള്‍, കലപ്പകള്‍, പലതരം കൈക്കോട്ടുകള്‍, മരത്തിന്റെ വലിയ ഷൂസുകള്‍, മഞ്ഞിലൂടെ സഞ്ചരിക്കനുള്ള സ്കി, സ്ലെഡ്ജ്… എന്നാല്‍ ഞാന്‍ പരതിക്കൊണ്ടിരുന്നത് കന്നുകാലിക്ക് പരുത്തിക്കുരുവും മറ്റും ആട്ടാനുപയോഗിച്ചിരുന്ന ഒരു പഴയ ആട്ടുകല്ല്. ഏറെ നേരത്തെ തിരച്ചിലിനു ശേഷം ക്ലോസ് ഒരു യന്ത്രം പുറത്തെടുത്തു. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു കോഫി ഗ്രൈന്‍ഡര്‍! ഏറിയാല്‍ 50 ഗ്രാം ധാന്യമിടാവുന്ന ഒരു മിനി പൊടിക്കല്‍ യന്ത്രം.അതുവച്ചിട്ട് ഇഡ്ഡലി മാവുണ്ടാക്കാനാണ്‌ എന്റെ നിയോഗം! നടപ്പില്ലാ എന്ന് ഞാന്‍ അവസാനമായി പറഞ്ഞപ്പോള്‍ ബാര്‍ബറയുടെ മുഖത്ത് കടുത്ത നിരാശ…

ലെഹാനിലെത്തിയ ദിവസം വൈകിട്ട് ഭക്ഷണം പാകം ചെയ്യുന്ന ചുമതല എന്റേതായിരുന്നു. മറ്റു മൂന്നു പേരും എന്റെ സഹായികളും. (രാവിലെ മ്യൂണിക്കില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഞങ്ങള്‍ പച്ചക്കറികളും ചപ്പാത്തിയുണ്ടാക്കാനുള്ള ഗോതമ്പുമാവും ഒരു കോഴിയും കരുതിയിരുന്നു. അത്താഴത്തിന്‌ ചപ്പാത്തിയും കോഴിക്കറിയുമാണ്‌ തീരുമാനിച്ചിരുന്നത്).

കോഴിയുടെ പണി എറ്റെടുത്ത ക്ലോസ് വളരെ വിദഗ്ധമായി എല്ലുകളില്‍നിന്ന് മാംസം മാത്രം വേര്‍പെടുത്തി കഷ്ണങ്ങളാക്കി കറിവയ്ക്കാന്‍ എന്നെ ഏല്പിച്ചു. ചപ്പാത്തിക്കു മാവു കുഴയ്ക്കുന്ന പണി ബാര്‍ബറ ഏറ്റെടുത്തു. ആ ജോലി ബാര്‍ബറയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. അവര്‍ വാത്സല്യത്തോടെ മാവിനെ തഴുകി, ഇടയ്കൊന്നമര്‍ത്തി കുഴച്ചുകൊണ്ടേയിരുന്നു. കൂടെക്കൂടെ ‘ഐ ലൈക് ദിസ്’ എന്നു പറഞ്ഞുകൊണ്ട്.

നാട്ടില്‍നിന്ന് പോരുമ്പോള്‍ ഞങ്ങള്‍ കുറച്ച് മസാലകളും കറിപ്പൊടികളും എടുത്തിരുന്നു. അതുകൊണ്ട് കോഴിക്കറി തയ്യാറാക്കുക ഒരു പ്രശ്നമായില്ല. പക്ഷേ ചപ്പാത്തി പരത്തുക, ചുടുക എന്നതൊക്കെ അവരുടെ സങ്കല്‍‌പ്പങ്ങള്‍ക്കുമപ്പുറത്തായിരുന്നു. ബാര്‍ബരാ റൊട്ടി മുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു പലക, ബേക്കിങ്ങിന്‌ ഉപയോഗിക്കുന്ന ഒരു തടിയന്‍ റോളിങ് പിന്‍ എന്നിവ സംഘടിപ്പിച്ചുതന്നു.

ഉരുളന്‍ തടി ഉപയോഗിച്ച് എനിക്ക് ചപ്പാത്തി പരത്താന്‍ കഴിഞ്ഞു, പക്ഷേ ഇനിയത് എങ്ങനെ വേവിച്ചെടുക്കും? അവര്‍ക്ക് ദോശക്കല്ല്, തവ വര്‍ഗ്ഗത്തില്പെട്ട ഒരു സാധനവുമില്ല. ആകെയുള്ളത് ഓംലെറ്റ് ഉണ്ടാക്കാന്‍ അവരുപയോഗിക്കുന്ന ഒരു പാന്‍. അതില്‍ ചപ്പാത്തി ചുട്ടെടുക്കുക ശരിയാവില്ല.ഒരു ടോങ്സ് കിട്ടിയിരുന്നെങ്കില്‍ ഗ്യാസ് സ്റ്റൗവില്‍ ചുട്ടെടുക്കാമായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനു ശേഷം ഞാന്‍ അതു കണ്ടെത്തി. ഫയര്‍ പ്ലേസില്‍ തീ ഇളക്കാന്‍ ഉപയോഗിക്കുന്ന അര മീറ്റര്‍ നീളമുള്ള ഒരു ഇരുമ്പ് കൊടില്‍! പരത്തിയ ചപ്പാത്തി ഫ്രൈയിങ് പാനിലിട്ട് വെള്ളം തോര്‍ത്തി ഗ്യാസ് ഫ്ലൈമിലിട്ട് ചപ്പാത്തിയാക്കി. ഒറ്റക്കുമിളയായി പൊങ്ങിവന്ന ചപ്പാത്തി കണ്ടപ്പോള്‍ ക്ലോസിനും ബാര്‍ബറയ്ക്കും അദ്ഭുതം. ഞാനെന്റെ മാനം കാത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.

രണ്ടാം ലോകയുദ്ധം

രാത്രി വളരെ വൈകുന്നതു വരെ — ഇരുട്ടു പരന്നപ്പോള്‍ പത്തുമണിയായി — ഞങ്ങള്‍ പുറത്ത് സംസാരിച്ചിരുന്നു.ബവേറിയയുടെ ചരിത്രവും അവരുടെ കുട്ടിക്കാലവുമായിരുന്നു മുഖ്യ വിഷയം. ക്ലോസും ബാര്‍ബറയും രാജ്യത്തിന്റെ രണ്ടു വ്യത്യസ്ഥ പ്രദേശത്ത് ജനിച്ചു വളര്‍ന്നവരായിരുന്നെങ്കിലും വളരെ സമാനമായ ബാല്യമായിരുന്നു ഇരുവരുടേയും.യുദ്ധവും യുദ്ധക്കെടുതികളും കരാളമായ ഒരു തുല്യത നടപ്പില്‍ വരുത്തിയിരുന്നു ; മരണവും വേര്‍പാടും പട്ടിണിയും ഇല്ലായ്മയുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അനുഭവങ്ങളിലെ തുല്യത. പിറന്ന നാള്‍ മുതല്‍ നിരന്തരമായ ബോംബ് വര്‍ഷം, ഭൂമിക്കടിയിലെ ഷെല്‍ട്ടറുകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍, ബീഭത്സമായ ശവശരീരങ്ങള്‍, അംഗഭംഗം വന്നവര്‍… ക്ലോസിന്റെ അച്ഛന്റെ കണക്കനുസരിച്ച് റൂര്‍ നദിയുടെ തീരത്തായിരുന്ന അവരുടെ ഗ്രാമം 67 പ്രാവശ്യം ബോംബാക്രമണത്തിനിരയായി. കാര്യമായി ഒന്നുംതന്നെ അവിടെ അവശേഷിച്ചില്ല. (വാഗ്‌നറുടെ സംഗീതവും കരിമരുന്നു പ്രയോഗവും ഇന്നും ക്ലോസിനു സഹിക്കാനാവില്ല. വാഗ്‌നറെ നാസികള്‍ സ്വന്തമാക്കിയിരുന്നു. എപ്പോഴും എവിടെനിന്നും വാഗ്‌നറുടെ ഈണങ്ങളായിരുന്നു മുഴങ്ങാറുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ക്ലോസ് കേരളത്തില്‍ വന്നപ്പോള്‍ എറണാകുളത്ത് താമസിച്ചത് പ്രസിദ്ധമായ ശിവക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിലായിരുന്നു. മൂന്നാം ദിവസം ക്ലോസ് എന്നെ വിളിച്ചു പറഞ്ഞു, “ഞാന്‍ ഈ ഹോട്ടലില്‍നിന്ന് മാറുന്നു. ക്ഷേത്രത്തില്‍ നിന്ന് ഇടയ്ക്കിടെ മുഴങ്ങുന്ന വെടി ശബ്ദം (കതിനാ വെടി വഴിപാട് ) എന്നെ ഞെട്ടിപ്പിക്കുന്നു എന്നു മാത്രമല്ല, എന്റെ ബാല്യത്തിലേയ്ക്ക് വയലന്റായി വലിച്ചെറിയപ്പെടുന്നതു പോലെയാണ്‌).

ഗ്രാമത്തിലെ സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നു ക്ലോസിന്റെ പിതാവ്. യുദ്ധം തുടങ്ങി മൂന്നാം വര്‍ഷം ബോംബാക്രമണത്തില്‍ സ്കൂള്‍ തകര്‍ന്നു തരിപ്പണമായി. എന്നാല്‍ ഹെഡ് മാസ്റ്റര്‍ തന്റെ സൈക്കിളില്‍ ഗ്രാമം ചുറ്റി കുട്ടികളെ സംഘടിപ്പിച്ച് ഏതെങ്കിലും ഒരു വീട്ടില്‍ ഇരുത്തി ക്ലാസെടുക്കും. മടങ്ങുമ്പോള്‍ പല വീട്ടുകാരും മക്കളുടെ ഗുരുനാഥന്‌ കുറച്ച് റൊട്ടി, രണ്ട് ആപ്പിള്‍… എന്നിങ്ങനെ അവരവര്‍ക്കു കഴിയുന്നത് കൊടുക്കും. അതുകൊണ്ടൊന്നും പക്ഷേ പട്ടിണി ഇല്ലാതായില്ല. രാവിലെ മുതല്‍ കുട്ടിയായ ക്ലോസ് മണ്ണിര പെറുക്കാന്‍ തുടങ്ങുമത്രെ. ഒരു കൊച്ചു ചെപ്പു നിറയെ ആവുമ്പോള്‍ അതുമായി അടുത്ത വീട്ടിലേയ്ക്കോടും. അവരുടെ കോഴികള്‍ക്കുള്ള തീറ്റയാണ്‌. പ്രതിഫലമായി അയല്‍ക്കാരി അമ്മായി ഒരു മുട്ട കൊടുക്കും. ദിവസത്തിന്റെ ഭൂരിഭാഗവും ആ ഒരു മൊട്ടയ്ക്കു വേണ്ടിയുള്ള മണ്ണിര തിരച്ചില്‍ ആയിരുന്നത്രേ. (കുട്ടിക്കാലത്തെ ഭക്ഷ്യക്ഷാമം ഇന്നും അവരെ പിന്തുടരുന്നു. എത്ര മോശമായാലും ഒരു തരി ഭക്ഷണ സാധനം പോലും എറിഞ്ഞുകളയാന്‍ ഇന്നുമവര്‍ക്കാവില്ല).

ഒറ്റപ്പെട്ട തുരുത്തുകളില്‍ ഏകാന്ത ജീവിതമാണ്‌ നല്ലൊരു ശതമാനം ആളുകളുടേയുമെങ്കിലും സഹകരണ മനസ്ഥിതിയും മാനുഷിക പരിഗണനകളും സഹജീവികളോട് ഊഷ്മളതയും ഉള്ളിലും പെരുമാറ്റത്തിലുമുള്ള പലരേയും കാണാനിടയായി. കമ്യൂണിറ്റി ലിവിങ്ങിന്റെ സാധ്യതകള്‍ ചെറിയതോതിലെങ്കിലും തേടുന്നവരുമുണ്ട്. ബാര്‍ബറയുടെ ഫ്ലാറ്റില്‍ ഉള്ള 24 വീട്ടുകാര്‍ക്കായി ബേസ്‌മെന്റില്‍ നാലു വാഷിങ് മഷീനുകളാണ്‌ ഉള്ളത്. എല്ലാവരും ആവശ്യാനുസരണം ഉപയോഗിക്കുന്നു. (പുഴക്കടവിലും കുളത്തിലും നനകല്ലുകള്‍ നമുക്കുമുണ്ടായിരുന്നല്ലോ). ബാര്‍ബറയുടെ അപ്പാര്‍ട്ട്മെന്റില്‍ പത്രം വരുത്തുന്നുണ്ട്. രാവിലെ താഴെപ്പോയി ലെറ്റര്‍ ബോക്സില്‍ നിന്ന് പത്രമെടുക്കുമ്പോള്‍ അവര്‍ തലേന്നത്തെ പത്രം അവിടെ നിക്ഷേപിക്കുന്നു. രണ്ടര യൂറോ മുടക്കി പത്രം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കു വേണ്ടി.

ടാപ്പുവെള്ളം ശുദ്ധവെള്ളം

കേരളീയരുടെ ദൈനംദിന ജീവിതത്തിലെ ഗുരുതരപ്രശ്നങ്ങളായ കുടിവെള്ളവും മാലിന്യ സംസ്കരണവും മ്യൂണിക് നിവാസികള്‍ക്ക് വിഷയമേയല്ല. ഞങ്ങള്‍ അവിടെയെത്തിയ ദിവസം ടാപ്പില്‍നിന്ന് നേരിട്ട് വെള്ളമെടുത്ത് കുടിക്കുന്നതുകണ്ട് പകച്ചു നിന്നുപോയി. ആല്‍‌പ്സില്‍നിന്ന് ഐസർ നദിയിലൂടെ ഒഴുകിയെത്തുന്ന, യൂറോപ്പിലെ ഏറ്റവും മികച്ചതെന്ന പ്രശസ്തിയുള്ള വെള്ളമാണിത്. പോരെങ്കില്‍ ഏറ്റവും കര്‍ശനമായ ഗുണനിലവാര നിയന്ത്രണങ്ങളും.അതുകൊണ്ട് ഒരു കുപ്പിവെള്ള കമ്പിനിക്കോ മിനറല്‍‌വാട്ടര്‍ കച്ചവടക്കാര്‍ക്കോ ഇങ്ങോട്ട് എത്തിനോക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപയോഗിച്ച വെള്ളം ശുദ്ധീകരിക്കാന്‍ വളരെ വിപുലമായ സം‌വിധാനമുണ്ട്. ശുദ്ധീകരിച്ച ഈ ജലം തിരിച്ച് ഐസർ നദിയിലേയ്ക്കു തന്നെ ഒഴുക്കുന്നു!

മ്യൂണിക്കിലെ ഞങ്ങളുടെ ഒരു പ്രഭാതം. സൂര്യനു മുന്‍പുതന്നെ ഉണര്‍ന്ന് ബാല്‍ക്കണിയില്‍ സ്ഥാനം പിടിച്ച ഞാന്‍ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ച കണ്ടു. താഴെ റോഡിലൂടെ ഫയര്‍ എഞ്ചിന്‍ പോലെ ലൈറ്റും മണിയടിയുമായി ഒരു വാഹനം വരുന്നു.അത് ഒരു ഫ്ലാറ്റിനു മുന്നില്‍ നില്‍ക്കുന്നു.അതില്‍നിന്ന് ഫ്ലൂറസെന്റ് യൂണിഫോം ധരിച്ച നാലഞ്ചുപേര്‍ ചാടിയിറങ്ങുന്നു. അവിടെ എന്തോ അത്യാഹിതമുണ്ടായി എന്നുറപ്പിച്ച് ആകാംക്ഷയോടെ നോക്കിനിന്നപ്പോള്‍ കണ്ടത് യൂണിഫോം ധാരികള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് വലിയ പ്ലാസ്റ്റിക് ബിന്നുകള്‍ ഉരുട്ടിക്കൊണ്ടുവരുന്നു, അവ ആ വാഹനത്തോട് ചേര്‍ത്ത് വയ്ക്കുന്നു. യന്ത്രങ്ങള്‍ അവയെ വാഹനത്തിന്റെ ടാങ്കിലേയ്ക് മറിക്കുന്നു. ബിന്നുകള്‍ ഉരുട്ടി തിരികെ വയ്ക്കുന്നു, അടുത്ത കെട്ടിടത്തിലേയ്ക്കു പോകുന്നു. ഇതാണ്‌ അവിടുത്തെ മാലിന്യ സംഭരണം. നമ്മുടെ നാട്ടിലെപ്പോലെ മാലിന്യങ്ങളില്‍ കയ്യിട്ടുവാരി മാലിന്യത്തില്‍ കുളിച്ച് , അഴുകി മറ്റൊരു മാലിന്യമായി മാറാന്‍ വിധിക്കപ്പെട്ട അധസ്ഥിതന്റെ തൊഴിലല്ല മാലിന്യ ശേഖരണവും സംസ്കരണവും. ഇവിടെ അത് മാന്യമായ വേതനമുള്ള മാന്യതയുള്ള ഒരു തൊഴിലാണ്‌. ഏറ്റവും മുന്‍‌ഗണന ആവശ്യപ്പെടുന്ന ഒന്നിന്‌, അതര്‍‌ഹിക്കുന്ന പരിഗണന നല്‍കുന്ന ഒരു സമൂഹവും അതു നല്‍കാത്ത സമൂഹവും തമ്മിലുള്ള വ്യത്യാസമാണ്‌ ഇത് വ്യക്തമാക്കുന്നത് എന്നു തോന്നുന്നു.

ലെഹാനില്‍ നിന്ന് മടങ്ങുന്നതിനു മുമ്പ് ആ ഗ്രാമത്തിലെ പള്ളിയില്‍ ഞങ്ങള്‍ പോയി. പതിനഞ്ചാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത മനോഹരമായ ഒരു കൊച്ചു ദേവാലയം. കുന്നിന്‍ പുറത്ത്. കൂനിക്കൂടി, തല മുട്ടാതെ ശ്രദ്ധിച്ച് അറുപതോളം പടി കയറിയാല്‍ പള്ളിയുടെ മുകളിലുള്ള മട്ടുപ്പാവിലെത്താം. തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയാണ്‌ അവിടെ ഞങ്ങളെ വരവേറ്റത്. വടക്കു ദിക്കില്‍ മഞ്ഞില്‍ മയങ്ങി നില്‍ക്കുന്ന ആല്‍‌പ്സ്, മറ്റെല്ലാ ദിശയിലും ചക്രവാളങ്ങളോളം പച്ചപ്പും ഇടവിട്ടിടവിട്ട് ചെറിയ അരുവികളും തടാകങ്ങളും.

“ഇതൊക്കെ ഈ മൂന്നു നാലു മാസങ്ങള്‍ മാത്രം. ശൈത്യമൊന്നു വന്നോട്ടെ. പിന്നെ നാലു ചുറ്റും തണുപ്പിന്റെ വിളര്‍ത്ത വെളുപ്പു മാത്രം. മൊത്തം മഞ്ഞു മൂടും.”

ന്യൂറംബര്‍ഗ്

11, 12 നൂറ്റാണ്ടുകളിലേയ്ക്കു വേരുകളുള്ള ന്യൂറംബര്‍ഗ് മ്യൂണിക്കില്‍ നിന്ന് 170 കിലോ മീറ്റര്‍ അകലെയാണ്‌. ഇരു നഗരങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ റയില്‍‌പാതയില്‍ ഓടുന്ന ട്രെയ്‌നില്‍ ഒരു മണിക്കൂര്‍ സമയമേ എടുക്കുള്ളു. എന്നാല്‍ സ്ഥലങ്ങള്‍ കണ്ടുപോവുക എന്ന ഉദ്ദേശത്തോടെ സാധാരണ വണ്ടിയിലാണ്‌ ഞങ്ങള്‍ പോയത്. ന്യൂറംബര്‍‌ഗ് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ ക്ലോസിനെ സമീപിച്ചു. അവര്‍ തമ്മില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ സംസാരിച്ചതിനുശേഷം ക്ലോസ് തന്റെ കയ്യിലിരുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ അവര്‍ക്കു കൊടുത്തു. യാത്ര ചെയ്തുകഴിഞ്ഞ ടിക്കറ്റുകള്‍ അവര്‍ക്കെന്തിനേ എന്ന് എന്റെ ചോദ്യം. വൈകുന്നേരം മൂന്നു മണിക്കാണ് ആ ടിക്കറ്റെടുത്തത്, 12 മണിക്കൂര്‍ അതായത് വെളുപ്പിന്‌ മൂന്നു മണി വരെ ബവേറിയായില്‍ എവിടെ വരെ വേണമെങ്കിലും ആ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാമത്രെ. മറ്റൊന്നുകൂടി ക്ലോസ് പറഞ്ഞു. തിരിച്ച് ഞങ്ങള്‍ മ്യൂണിക്കിലെത്തുമ്പോള്‍ അങ്ങോട്ടുപോകാന്‍ എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് റയില്‍ വേ സ്റ്റേഷനില്‍നിന്ന് ഭൂഗര്‍ഭ റയിലിലോ ബസ്സിലോ മ്യൂണിക് നഗരത്തില്‍ എവിടെ വേണമെങ്കിലും പോകാം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍നിന്ന് കാറെടുത്ത് അത് സ്റ്റേഷനടുത്ത് പാര്‍ക് ചെയ്ത് മടങ്ങി വരുമ്പോള്‍ കാറെടുത്ത് വീട്ടിലേയ്ക് പോവുക എന്ന സര്‍‌വസാധാരണമായ പ്രക്രിയയെ നിരുത്സാഹപ്പെടുത്താനാണത്രെ ഇത്. റോഡുകളിലും പാര്‍ക്കിങ് ലോട്ടുകളിലും തിരക്കു കുറയും.‌

നാസി കാലം

ന്യൂറംബര്‍ഗ് എന്നു കേട്ടാല്‍ ആദ്യം മനസ്സില്‍ വരുക ന്യൂറംബര്‍ഗ് ട്രയല്‍സ് ആണ്‌. യുദ്ധാവസാനം ജീവനോടെ അവശേഷിച്ച നാസി നേതാക്കന്‍‌മാരെ കുറ്റവിചാരണ ചെയ്യാന്‍ ന്യൂറംബര്‍ഗ് തന്നെ തെരഞ്ഞെടുത്തതിനു പിന്നില്‍ അല്പം ചരിത്രമുണ്ട്. വംശീയ അടിസ്ഥാനത്തില്‍ ലോകജനതയെ വേര്‍തിരിച്ച് കണ്ട നാസി തത്വശാസ്ത്രത്തില്‍ ഏറ്റവും മുകളില്‍ ആര്യവംശവും ഏറ്റവും താഴെ ആഫ്രിക്കന്‍ വംശജരും മറ്റുള്ളവരെല്ലാം ഇതിനിടയിലും ആയിരുന്നു. സ്വയം ആര്യന്‍‌മാരെന്നു വിളിച്ച നാസികള്‍ അതിന്‌ ഉപോല്‍ബലകമായ ചരിത്ര/സാംസ്കാരിക പശ്ചാത്തലം ഒരുക്കാന്‍ ഏറ്റവും അനുയോജ്യമായി കണ്ടത് ജര്‍മന്‍ നാഗരികതയുടെ പ്രതീകമായിമാറിയിരുന്ന ബവേറിയന്‍ സംസ്ഥാനവും ബവേറിയയിലെ പ്രമുഖ പട്ടണങ്ങളായ മ്യൂണിക്കും ന്യൂറംബര്‍ഗുമായിരുന്നു. നാസി പാര്‍ട്ടിയുടെ ഏതാണ്ട് എല്ലാ പ്രധാന പരിപാടികളും പ്രഖ്യാപിക്കപ്പെട്ടത് ‘ന്യൂറംബര്‍ഗ് ാലി’കളിലായിരുന്നു.ജ്യൂതരുടെ വംശഹത്യയിലേക്ക് നയിച്ച കരാളനിയമങ്ങല്‍ അടങ്ങിയ ‘ന്യൂറംബര്‍ഗ് റേഷ്യല്‍ ലോസ് ’ 1935ല്‍ ന്യൂറംബര്‍ഗില്‍ വച്ചാണ്‌ വിളംബരം ചെയ്യപ്പെട്ടത്.

‘നാസി പാര്‍ട്ടി റാലി ഗ്രൗണ്ട് ’ എന്ന് അറിയപ്പെട്ടുതുടങ്ങിയ 11 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടന്ന സ്ഥലത്ത് ഹിറ്റ്ലറുടെ വിശ്വസ്ഥനായ ആര്‍ക്കിറ്റെക്റ്റും പിന്നീട് മന്ത്രിയുമായ ആല്‍ബര്‍ട്ട് സ്പീര്‍ ലോകത്തിന്റെ തലസ്ഥാനം (വേള്‍ഡ് ക്യാപ്പിറ്റല്‍ ജര്‍മാനിയ) തന്നെയാണ്‌ ഇവിടെ വിഭാവനം ചെയ്തത്. 50,000 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഹോളും നാലു ലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളാവുന്ന ഒരു സ്റ്റേഡിയവും ഇതിന്റെ ഭാഗമായിരുന്നു. 1945 ല്‍ തീര്‍ക്കാനായി 1938 ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും യുദ്ധം തുടങ്ങിയതോടെ പണി നിലച്ചു.

തങ്ങളുടെ സ്മാരകമായി നാസികള്‍ അവശേഷിപ്പിച്ചു പോയ, കുതിരലാടത്തിന്റെ രൂപത്തിലുള്ള ഈ കൂറ്റന്‍ കെട്ടിട സമുച്ചയം എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു സര്‍ക്കാരും സാംസ്കാരിക പ്രവര്‍ത്തകരും. 1994 ല്‍ ഇതിന്‌ ന്യൂറംബര്‍ഗ് സിറ്റി കൗണ്‍സില്‍ ഉത്തരം കണ്ടെത്തി. അതിനെ ഒരു ഡോക്കുമെന്റേഷന്‍ സെന്റര്‍ ആക്കി മാറ്റുക. ജര്‍മനിയില്‍ നാസിസം എങ്ങനെ ഉടലെടുത്തു മുതല്‍ ന്യൂറംബര്‍‌ഗ് റാലികള്‍, രണ്ടാം ലോക യുദ്ധം, ഓഷ്‌വിറ്റ്സ്, ന്യൂറംബര്‍ഗ് ട്രയല്‍സ് വരെ എല്ലാം ഇവിടെ ഓഡിയോ, വിഷ്വല്‍ മാദ്ധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നു.ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത എന്തിലൊക്കെക്കൂടെയാണ്‌ അവരുടെ ജന്മനാട് കടന്നുപോയത് എന്ന് പുതിയ തലമുറകള്‍ അറിയണം എന്ന നിര്‍‌ബന്ധത്തിന്റെ ഭാഗമാണ്‌ ഈ സെന്റര്‍. ഹിറ്റ്ലറെ കേന്ദ്രീകരിച്ച്, പ്രസിദ്ധ ചലചിത്രകാരി ആയിരുന്ന ലെനി റോസന്താള്‍ നിര്‍മ്മിച്ച ‘ട്രൈംഫ് ഓഫ് ദ വില്‍’ എന്ന ചിത്രവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

“ഭൂരിപക്ഷം ജര്‍മന്‍‌കാരുടേയും പിന്തുണ ഹിറ്റ്ലര്‍ക്ക് ഉണ്ടായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല,” ന്യൂറംബര്‍ഗ്ഗിലെ ഞങ്ങളുടെ ആതിഥേയന്‍ ഗിയാറ്റ് പറഞ്ഞു. “എന്നാല്‍ യുദ്ധകാലത്തും അതിനു ശേഷവും പിറന്ന ഞങ്ങളുടെ തലമുറകള്‍ തികഞ്ഞ നാസി/ഫാഷിസ്റ്റ് വിരുദ്ധരായിരുന്നു.” ഗിയാറ്റിന്റെ അച്ഛനും ഗിയാറ്റിന്റെ ഭാര്യ ഇല്‍സായുടെ അച്ഛനും നാസികളായിരുന്നു. ബാര്‍ബറയുടെ അച്ഛനും അങ്ങനെത്തന്നെ. ക്ലോസിന്റെ ജേഷ്ടന്‍ ജര്‍മന്‍ പട്ടാളത്തിലായിരുന്നു. “യുദ്ധം കഴിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ ജയിലിലായി. ഒന്‍പതു വര്‍ഷം ജയിലില്‍ കിടന്നു,” ഇല്‍സാ ഉല്‍സാഹത്തോടെയും സന്തോഷത്തോടെയുമാണ്‌ ഇതു പറയുന്നത്. അത്രയേറെയാണ്‌ ആ തലമുറകള്‍ക്ക് അവരുടെ പൂര്‍‌വികരോടുള്ള വെറുപ്പ്. ഗിയാറ്റിന്റെ അച്ഛൻ വര്‍ഷങ്ങളോളം റഷ്യയില്‍ യുദ്ധത്തടവുകാരനായിരുന്നു. “ഞങ്ങളെല്ലാം തന്നെ അനാഥരായിരുന്നു. ക്രിമിനലുകളുടെ സന്തതികള്‍ എന്ന കുറ്റബോധവും വല്ലാതെ തീണ്ടിയിരുന്നു,” വക്കീലായി പ്രാക്റ്റീസു ചെയ്യുന്ന ഗിയാറ്റ് തുടര്‍ന്നു.

ഞങ്ങള്‍ എല്ലാവരും കൂടെയാണ്‌ ഡോക്കുമെന്റേഷന്‍ സെന്ററില്‍ പോയത്. അപ്പോള്‍ അവിടെ മറ്റൊരു പ്രദര്‍ശനവും നടക്കുന്നുണ്ടായിരുന്നു. “ന്യൂറംബര്‍ഗ് മുതല്‍ ഓഷ്‌വിറ്റ്സ് വരെ, റെയില്‍‌വേയുടെ പങ്ക്”, എന്നായിരുന്നു പ്രദര്‍ശനത്തിന്റെ പേര്‌. എല്ലാ കോണ്‍സെന്റ്‌റേഷന്‍ ക്യാമ്പുകളിലേയ്ക്കും ജൂതന്‍‌മാരെയും, കമ്യൂണിസ്റ്റുകാരെയും, വികലാംഗരെയും മറ്റ് ‘അനഭിമത’ വിഭാഗങ്ങളേയും കൂട്ടം കൂട്ടമായി എത്തിച്ചിരുന്നത് റയില്‍‌വേ ആയിരുന്നു. അതിന്റെ ഓര്‍മ്മ പുതുക്കലും ദൃശ്യാവിഷ്കരണവും ആയിരുന്നു ആ പ്രദര്‍ശനം.

ഡോക്കുമെന്റേഷന്‍ സെന്ററില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ ഞങ്ങളുടെ നാലു ജര്‍മന്‍ സുഹൃത്തുക്കളും വലിയ സന്തോഷത്തിലായിരുന്നു. അന്ന് അവിടെ സന്ദര്‍ശനത്തിനെത്തിയവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നു. അതും ജര്‍മനിയുടെ വിവിധ കോണുകളില്‍ നിന്ന്. “ഓരോ ദൃശ്യത്തിന്റെയും മുന്നില്‍ നില്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍,” ക്ലോസ് പറഞ്ഞു. നാസി ഭീകരതയെക്കുറിച്ച് വേണ്ടത്ര അവബോധം സൃഷ്ടിക്കാന്‍ പോന്നതല്ല ഹൈസ്കൂള്‍ തലം വരെയുള്ള കരിക്കുലം എന്ന് പരാതിയുള്ള വലിയൊരു വിഭാഗം ജര്‍മനിയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാസി അനുകൂല നിലപാടുകളുള്ള ഒരു പാര്‍ട്ടിക്ക് നാലു ശതമാനം വോട്ടു കിട്ടിയതും അവരെ അലോസരപ്പെടുത്തുന്നു.

ഏകീകൃത ജര്‍മനി

ഇരുപതു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചെങ്കിലും ഗിയാറ്റും ഇല്‍സായും വിവാഹിതരായിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായിരുന്നു ഇരുവരും. പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരുവര്‍ക്കും പലവിധത്തിലുള്ള പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ഇന്നും ഇടതുപക്ഷ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന അവര്‍ അമേരിക്കയോട് ജര്‍മനി കാട്ടുന്ന വിധേയത്വത്തില്‍ തികച്ചും ഖിന്നരാണ്‌. അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അഫ്‌ഗാനിസ്ഥാനിലേയ്ക്കും ഇറാക്കിലേയ്കും ജര്‍മന്‍ സേനയെ അയച്ചത് വ്യാപകമായ എതിര്‍പ്പിന്‌ ഇടയാക്കിയിരുന്നു. പടിഞ്ഞാറും കിഴക്കും ജര്‍മനികള്‍ ഒന്നായപ്പോള്‍ കടുത്ത മുതലാളിത്തത്തിനും കടുത്ത കമ്യൂണിസത്തിനും ഇടയ്ക്ക് ഒരു മദ്ധ്യമാര്‍ഗ്ഗത്തിലൂടെ മുന്നോട്ടുപോകാന്‍ ലഭിച്ച ഒരു അസുലഭ അവസരമാണിത് എന്ന് അവരൊക്കെ ചിന്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെന്ന് ക്ലോസ് ഓര്‍ത്തു.സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ കഴിഞ്ഞ ഒരു ജനതയും മുതലാളിത്ത വ്യവസ്ഥയില്‍ കഴിഞ്ഞ ഒരു ജനതയും ചര്‍ച്ചകളിലൂടെയും സമന്വയങ്ങളിലൂടെയും ഒരു യഥാര്‍ഥ വെല്‍ഫയര്‍ സ്റ്റേറ്റ് നിര്‍മ്മിക്കാന്‍ ലോകത്ത് മറ്റൊരു രാജ്യത്തിനും കിട്ടാത്ത ഒരവസരം.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പടിഞ്ഞാറ്‌ കിഴക്കിനെ ആക്രമിക്കുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അധിനിവേശം. അവിടെ നിലനിന്നിരുന്ന സാമൂഹിക സുരക്ഷാസം‌വിധാനങ്ങള്‍ ആദ്യം തകര്‍ത്തു.പൊതു ഉടമസ്ഥതയിലുണ്ടായിരുന്ന എല്ലാം സ്വകാര്യവല്‍കരിച്ചു.ലാഭവും പണവുമായിരുന്നു പടിഞ്ഞാറിന്റെ ലക്ഷ്യം. കിഴക്ക് അതായിരുന്നില്ല ജീവിതലക്ഷ്യം.അതിനെ മാറ്റിമറിച്ചു. പകരം പൗരസ്ത്യര്‍ക്ക് ലഭിച്ചത് പശ്ചിമജര്‍മനിയിലേയ്ക്കു കടന്നുവരാനുള്ള പൂര്‍ണസ്വാതന്ത്ര്യം. ഇതാ കൊക്കൊകോള, ഇതാ ജനാധിപത്യം, ഇതാ സ്വാതന്ത്ര്യം. “ഞങ്ങള്‍ സെമിനാറുകള്‍ നടത്തി ,കിഴക്കുനിന്ന് വന്ന മുന്‍ കമ്മ്യൂണിസ്റ്റുകളോട് പറഞ്ഞു: ശരിയാണ്‌. കെണ്ടക്കി ചിക്കനും കോളയും നിങ്ങളുടേത് , പക്ഷെ പണം കൊടുക്കണം.അതിനെന്തേ? ഞങ്ങള്‍ പണിയെടുക്കാന്‍ തയാര്‍. പക്ഷേ , ഞങ്ങള്‍ പറഞ്ഞു, ജോലി കിട്ടുക എളുപ്പമാവില്ല . അത്രയേറെ തൊഴിലില്ലായ്മ ഇവിടെയുണ്ട്.അവര്‍ ഞെട്ടി.നിങ്ങള്‍ നുണ പറയുകയാണ്‌, ഇവിടെ തൊഴിലില്ലായ്മയോ? തൊഴില്‍ കിട്ടിയാലും തൊഴില്‍ സുരക്ഷിതത്വമില്ല.ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയാണ്‌. എപ്പോള്‍ വേണമെങ്കിലും പറഞ്ഞുവിടാം. അവര്‍ പറഞ്ഞു, നിങ്ങള്‍ നുണയന്‍‌മാര്‍ മാത്രമല്ല , കമ്മ്യൂണിസ്റ്റുകളുമാണ്‌! അങ്ങനെ ‘വെല്‍ഫയര്‍ സ്റ്റേറ്റ്’ സ്വപ്നം പൊലിഞ്ഞു.”


സോർബായും ചെറിത്തോട്ടവും

ന്യൂറംബര്‍‌ഗില്‍ എത്തിയതിന്‌ അടുത്ത ദിവസം രാവിലെ ഞങ്ങള്‍ ഗിയാറ്റിന്റെ കാറില്‍ ഊരു ചുറ്റാന്‍ പുറപ്പെട്ടു. നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെ എറന്‍ബെര്‍ഗ് എന്ന കുന്നും കാടും അതിന്റെ നിറുകയിലുള്ള അതിപുരാതന പള്ളിയുമാണ്‌ ആദ്യ ലക്ഷ്യം. മ്യൂണിക് പോലെ ന്യൂറംബര്‍‌ഗും രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. 90 ശതമാനം കെട്ടിടങ്ങളും നാമാവശേഷമായിരുന്നു. എന്നാല്‍ അതേ ഗാംഭീര്യം നിലനിര്‍ത്തിക്കൊണ്ട് എല്ലാം പുനര്‍ നിര്‍മിക്കപ്പെട്ടു.

മുപ്പതിലേറെ മ്യൂസിയങ്ങളും വളഞ്ഞൊഴുകുന്ന പുഴയും പിന്നിട്ട് ഞങ്ങള്‍ വിശാലമായ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചു.‌ കുറേക്കൂടി ചെന്നപ്പോള്‍ ഇരു വശവും ചെറി തോട്ടങ്ങള്‍. എന്നാല്‍ വിളവെടുപ്പു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഒരു വളവിനപ്പുറത്ത് ഭാഗ്യം ഞങ്ങളെ കാതിരിക്കുന്നുണ്ടായിരുന്നു. പഴങ്ങള്‍ പറിക്കാത്ത, വേലിക്കെട്ടുകള്‍ ഇല്ലാത്ത, കാവല്‍ക്കാര്‍ ഇല്ലാത്ത വിശാലമായ ഒരു ചെറി തോട്ടം! പഴങ്ങള്‍ കണ്ടപ്പോള്‍ വാങ്ങാം എന്നു കരുതി വണ്ടി നിര്‍ത്തിയതായിരുന്നു. എന്നാല്‍ അവിടെ ഒരു മനുഷ്യജീവിയേയും കണ്ടില്ല. വിളവ് മോശമായതിനാല്‍ പഴം പറിക്കാനുള്ള ജോലിക്കൂലി മുതലാവില്ല, അതിനാല്‍ തോട്ടമുടമ ആ വിളവ് ഉപേക്ഷിച്ചതാവും എന്നായിരുന്നു ഗിയാറ്റിന്റെ സുചിന്തിതമായ നിഗമനം. അത്രയും ഒരു എക്സ്ക്യൂസ് ധാരാളമായിരുന്നു ഞങ്ങള്‍ക്ക്. കയ്യെത്തും ഉയരത്തിലുള്ള ചെറിപ്പഴങ്ങളെല്ലാം അകത്താക്കി. തലേ ദിവസം മ്യൂണിക്കില്‍ 200 ഗ്രാമിന്‌ രണ്ടു യൂറോ നല്‍കി വാങ്ങിയ അതേ ചെറി. കാറിലുണ്ടായിരുന്ന കൂടുകളിലെല്ലാം ശേഖരിച്ചു.

സോര്‍ബായുടെ ചെറി തീറ്റി ഓര്‍മിച്ചുപോയി. അതേപ്പറ്റി പറഞ്ഞപ്പോള്‍ ഓരോത്തരും ‘സോര്‍ബാ ദ് ഗ്രീക്കി’ലെ അവരവര്‍ക്കിഷ്ടപ്പെട്ട രംഗങ്ങള്‍ വിവരിച്ചു. ഞങ്ങള്‍ ആറുപേരും കസാന്‍ സാക്കിസിന്റെ ആ നോവല്‍ വായിച്ചിരിക്കുന്നു! മുപ്പതു വര്‍ഷങ്ങള്‍ക്കെങ്കിലും മുമ്പ്.

“യൂറോപ്യന്‍ മലകളുടെ താഴ്വാരങ്ങളിലെ ചെറിത്തോട്ടത്തില്‍ നിനക്കായി പഴുത്ത കനികളുണ്ട്. ആ കനി നീ തിന്നുക, അവളേയും തീറ്റുക, എന്ന് എന്റെ തലവരയില്‍ കുറിച്ചിട്ടുണ്ട്,” ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു. ‘കിങ് ഓഫ് ബവേറിയ’ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ടായിരുന്ന ക്ലോസ് ഉടന്‍ തന്നെ എന്നെ അനുഗ്രഹിച്ചു, “അടുത്ത വളവിനപ്പുറം തുടുത്ത മുന്തിരിക്കുലക്കളും നനുത്ത പീച്ച് പഴങ്ങളും നിനക്ക് ലഭിക്കുമാറാകട്ടെ!”

പക്ഷേ അടുത്ത വളവിനപ്പുറം കാടു തുടങ്ങി. കാടിന്റെ തുടക്കം വരെ മാത്രമെ വാഹനങ്ങള്‍ക്കു പ്രവേശനമുള്ളു. എന്നാല്‍ സാമാന്യം നല്ല റോഡുണ്ട്, കേറ്റം കയറാന്‍. പടര്‍ന്നു പന്തലിച്ച കൂറ്റന്‍ പുരാതന വൃക്ഷങ്ങള്‍. ഞങ്ങള്‍ കുന്നിന്‍ മുകളിലേയ്ക്കു കയറി. പെട്ടെന്നാണ്‌ അന്തരീക്ഷം ആകെ മാറിയത്. കറുത്ത മേഘങ്ങളെക്കൊണ്ട് ആകാശം നിറഞ്ഞു. അധികം ദൂരെയല്ലാതെ മനോഹരമായ ചെറിയൊരു പള്ളി. എന്നാല്‍ മഴ വീഴും മുമ്പ് അവിടെയെത്താന്‍ കഴിയുമെന്ന് തൊന്നിയില്ല. തിരിച്ചു പോകാം എന്നു തീരുമാനിച്ചു. അഞ്ചു മിനിറ്റ് നടന്നപ്പോഴേയ്ക്കും മഴ പെയ്തു തുടങ്ങി. നിമിഷങ്ങള്‍ക്കകം തുള്ളികള്‍ക്ക് തുമ്പിക്കൈ വണ്ണമായി. ജര്‍മനിയില്‍ വേനല്‍കാലത്താണ്‌ മഴ പെയ്യുക. ഞങ്ങള്‍ ആവശ്യത്തിന്‌ കുടകളും കരുതിയിരുന്നു. എന്നാല്‍ അവയെല്ലാം കാറിന്നുള്ളില്‍. പല മരങ്ങളുടെ ശാഖകള്‍ കൂട്ടുപിണഞ്ഞ് ഉണ്ടായ ഒരു പര്‍ണകുടീരത്തിനടിയില്‍ ഞങ്ങള്‍ ഒതുങ്ങി നിന്നു. കുറച്ചു സമയത്തേയ്ക്ക് ഒരു തുള്ളി വെള്ളം പോലും ദേഹത്തു വീണില്ല. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറി. പര്‍ണ്ണകുടീരം വെള്ളച്ചാട്ടമായി. പക്ഷേ പെട്ടെന്ന് കുടകളുമായി ഗിയാറ്റ് പ്രത്യക്ഷപ്പെട്ടു. മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഗിയാറ്റിനെ കാണാനില്ലായിരുന്നു. ആ നല്ലവന്‍ അപ്പോഴെ കുടകളെടുക്കാന്‍ താഴേയ്ക്ക് ഓടിയിറങ്ങിയിരുന്നുവത്രേ.

അപ്പോഴേയ്ക്കും ഉച്ച കഴിഞ്ഞിരുന്നു. രാവിലെ ഇല്‍സാ ഉണ്ടാക്കിത്തന്ന ബ്രേക്‌ഫസ്റ്റും ചെറിപ്പഴങ്ങളും കുന്നുകയറ്റത്തില്‍ ആവിയായിപ്പോയിരുന്നു. എന്നാല്‍ ഞായറാഴ്ച ആയതുകൊണ്ട് സമീപഗ്രാമങ്ങളിലെ ഭക്ഷണശാലകള്‍ എല്ലാം അടഞ്ഞുകിടക്കുന്നു.അവസാനം മൂന്നുമണി കഴിഞ്ഞപ്പോള്‍ തുറന്നിരുന്ന ഒന്നില്‍ എത്തി. സവാക്രോ — ഉപ്പിലിട്ടു സൂക്ഷിക്കുന്ന കാബേജ് — സോസേജസ്, ബ്രെഡ്ഡ് എന്നിവയായിരുന്നു വിഭവങ്ങള്‍. (നീളത്തില്‍ കനം കുറച്ചരിഞ്ഞ് ഉപ്പു തൂവി വലിയ ചാറകളില്‍ അടുക്കി സൂക്ഷിക്കുന്ന സവാക്രോ ശീതകാലത്തേയ്ക്കൊരു കരുതല്‍ ശേഖരമാണ്‌).

കന്നാലിക്ക് കൊമ്പെന്തിന്?

മടങ്ങുമ്പോള്‍ ഒരു ഡയറി ഫാമില്‍ കയറി. ഒരു തടിയനും അയാളുടെ അത്രയും തന്നെ തടിയുള്ള ഭാര്യയും നടത്തുന്നത്. അവര്‍ ഇരുവരുടേയും ഇരട്ടിയെങ്കിലുമുള്ള പശുക്കള്‍. പാവങ്ങള്‍, ഫാക്‍റ്ററി ഷോറൂമില്‍ ഫ്രിജ്ജുകളോ വാഷിങ് മഷീനുകളോ ചേര്‍ത്തു ചേര്‍ത്ത് അടുക്കി വച്ചിരിക്കുന്നതുപോലെ നില്‍ക്കുന്നിടത്ത് നിന്ന് അനങ്ങാന്‍ നിവര്‍ത്തിയില്ലാതെ. തിന്നുക, കൊഴുക്കുക ഇതുമാത്രം ജീവിത ധര്‍മം. ലിഹാനില്‍ നൂറുകണക്കിന്‌ ഏക്കര്‍ പുല്‍മേട്ടില്‍ മേയുന്ന കന്നുകാലികള്‍ എവിടെ, ഒരിക്കല്‍ പോലും ഓടിക്കളിച്ചിട്ടില്ലാത്ത ഇവയെവിടെ… അപ്പോഴാണ്‌ ഞെട്ടലോടെ ശ്രദ്ധിക്കുന്നത്; ആ പശുക്കള്‍ക്കൊന്നും കൊമ്പില്ല! അന്വേഷിച്ചപ്പോള്‍ മറുപടിയായി കിട്ടിയത് മറ്റൊരു ചോദ്യമാണ്‌: പശുക്കള്‍ക്കു കൊമ്പെന്തിന്‌? കൊമ്പുള്ളതു കൊണ്ട് പാലോ മാംസമോ കൂടുന്നില്ല. സ്വയം രക്ഷയ്ക്കായി ആരെയും കുത്തിയോടിക്കേണ്ട സന്ദര്‍ഭവും സം‌ജാതമാവുന്നില്ല. കൊമ്പു മുളയ്ക്കാനും വളഞ്ഞു വലുതാവാനും വേണ്ട ഊര്‍ജം പാലിന്റെ ലഭ്യതയ്കും മാംസളതയ്ക്കും ഉപയുക്തമാവുമെങ്കില്‍ എന്തിന്‌ കൊമ്പ്? ആ ഉദ്ദേശത്തോടെ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ്‌ ഞങ്ങള്‍ കണ്ട കൊമ്പില്ലാ ബവേറിയന്‍ പശുക്കള്‍… ആധുനിക ശാസ്ത്രമേ നിനക്കു നമോവാകം. പ്രകൃതിയും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളും മനുഷ്യനു വേണ്ടി മാത്രമുള്ളതല്ലെന്ന് ആരു പറഞ്ഞു?

“പശു വളര്‍ത്തല്‍ ഒരു ജീവിതചര്യയാവുന്നത് ആല്‍‌പ്സിന്റെ താഴ്വാരങ്ങളിലുള്ള വിദൂര ഗ്രാമങ്ങളില്‍ മാത്രം,” ക്ലോസ് പറഞ്ഞു. “ഇവിടെ ഇത് ഒരു വ്യവസായം മാത്രമാണ്‌.ലാഭം മാത്രം ലക്ഷ്യം. ഇവര്‍ക്ക് കാലികള്‍ കേവലം ചരക്കുകള്‍ മാത്രമാണ്‌. അബദ്ധവശാല്‍ ജീവനുണ്ടായിപ്പോയ ചരക്കുകള്‍‍.”

ക്ലോസ് പറഞ്ഞത് എത്രമാത്രം വസ്തുതാപരമാണെന്ന് അല്പസമയത്തിനകം ഞങ്ങള്‍ക്ക് ബോധ്യമായി. ഗോശാലയുടെ ഒരു മൂലയില്‍ കൊഴുത്തുതടിച്ച ഒരു പശു നിലത്തു വീണു കിടക്കുന്നു. ചത്തിട്ടില്ല, ശ്വാസമുണ്ട്. അതിനു എന്തോ രോഗമാണത്രെ. ”ഇന്നു രാത്രി..” തടിയന്‍ ‘ഗോപാലന്‍’ ഒരു പൊതി അഴിച്ചുകാണിച്ചു. ഒരു ചെറിയ പിസ്റ്റള്‍. “ഇന്നു രാത്രി..,” അയാള്‍ നാക്കുകൊണ്ട് വെടിയുണ്ട ഉതിരുന്ന ശബ്ദം പുറപ്പെടുവിച്ചു. എന്തുകൊണ്ട് ചികിത്സിക്കുന്നില്ല എന്ന ചോദ്യത്തിന്‌ പ്രതീക്ഷിച്ച മറുപടി തന്നെ ലഭിച്ചു. “അതെല്ലാം വലിയ ചിലവ്. ഠോ തന്നെ ലാഭം.” ഒരു പശുവിനെ കാണാതായപ്പോള്‍ ആ ദിവസം മുഴുവന്‍ അതിനെത്തേടി അലഞ്ഞു നടന്ന കാസ്പറിന്റെ വേവലാതി ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഓഗ്‌സ്‌ബര്‍ഗ്

ബി.സി.15 മുതല്‍ റോമന്‍ സാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രമായിരുന്ന ഓഗ്‌സ്‌ബര്‍ഗ് വഴിയാണ്‌ ന്യൂറംബര്‍‌ഗിലേയ്ക് തിരിച്ചുപോന്നത്. ഇന്നതൊരു യൂണിവേഴ്സിറ്റി നഗരമാണ്‌. പൈതൃകം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ നഗരത്തിന്റെ ഗണ്യമായ പ്രദേശങ്ങളില്‍ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ആ തെരുവുകള്‍ വഴി കടന്നുപോകുമ്പോള്‍ കാലത്തിലൂടെ പുറകോട്ടു സഞ്ചരിക്കുന്ന അനുഭൂതി ഉണ്ടാവാത്തവര്‍ ചുരുക്കമായിരിക്കും.

പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ പണി പൂര്‍ത്തിയാക്കിയ ബാംബര്‍‌ഗ് കത്തീഡ്രല്‍ ആയിരുന്നു ഞങ്ങള്‍ അന്ന് അവസാനമായി സന്ദര്‍ശിച്ചത്. അടുത്തു തന്നെ ഒരു ആര്‍ട്ടിലറി ഫാക്റ്ററി ഉണ്ടായിരുന്നതുകൊണ്ട് ബോംബര്‍ വിമാനങ്ങള്‍ ഒഴിവാക്കിയതുമൂലം യുദ്ധത്തില്‍ ഒരു ക്ഷതവും ഏല്‍ക്കാത്ത അപൂര്‍‌വം ഇടങ്ങളിലൊന്നാണ്‌ കത്തീഡ്രലും പരിസരവും.

ഇന്ത്യയോട് പ്രേമത്തിലാണ്‌ ഇല്‍സായും ഗിയാറ്റും. ഇതിനകം ഇരുപതു പ്രാവശ്യം ഇന്ത്യയില്‍ വന്നു പോയിരിക്കുന്നു ഇരുവരും. ഒരിക്കല്‍ ആസ്സാമില്‍ വച്ച് കൊള്ളക്കാരുടെ ആക്രമണത്തിനിരയായി കഴുത്തിന്‌ മാരകമായേക്കാമായിരുന്ന വെട്ടു കിട്ടിയിട്ടും ആ താല്പര്യത്തില്‍ ഒരു കുറവുമില്ല. വീടുനിറയെ ഇന്ത്യയില്‍നിന്നുള്ള കൗതുക വസ്തുക്കളും ഇന്ത്യന്‍ ചരിത്രം, കല, സംസ്കാരം തുടങ്ങിയവയെപ്പറ്റിയുള്ള പുസ്തകങ്ങള്‍. മിസ്സസ് കെ എം മാത്യുവിന്റെ ഒന്നിലേറെ പാചക വിധി പുസ്തകങ്ങളും. രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ എല്ലാവരും കൂടിയെങ്കിലും ഇല്‍സായുടെ പ്രധാന കാര്‍മികത്വത്തില്‍ ചോറും സാംബാറും മീന്‍ കറിയുമായിരുന്നു അത്താഴം.

ഒരു അതിഥി കൂടി ഉണ്ടായിരുന്നു. അവരുടെ സുഹൃത്ത് ഇഫ്‌തിഖാര്‍. ബംഗ്ലാദേശി. വര്‍ഷങ്ങളായി ജര്‍മനിയില്‍ വാസം.1905–ലെ ബംഗാള്‍ വിഭജനത്തില്‍ തുടങ്ങിയ അന്നത്തെ ചര്‍ച്ച ഇന്ത്യാ വിഭജനവും ബംഗ്ലാദേശിന്റെ ജനനവും കഴിഞ്ഞ് ഇഫ്‌തിഖാറിന്റെ ഘന ഗാംഭീര്യ ശബ്ദത്തില്‍ രബീന്ദ്ര സംഗീതത്തിന്റെ ഗൃഹാതുരത്വത്തിലാണ്‌ അവസാനിച്ചത്.

തെരുവുഗായകരാവുകള്‍

ജൂലൈ മാസത്തിലെ അവസാനത്തെ ആഴ്ച സന്ധ്യ മുതല്‍ വെളുക്കുവോളം സംഗീത വീചികള്‍ കൊണ്ടു നിറയുന്നു ന്യൂറംബര്‍‌ഗിലെ തെരുവുകള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് വളര ലഘുവായി ആരംഭിച്ച ഈ തെരുവുഗായകരാവുകള്‍ ഇന്ന് അന്തര്‍‌ദേശീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരികുന്നു. ഒറ്റപ്പെട്ട ഗായകര്‍ അല്ലെങ്കില്‍ ഒരു സംഘം, തെരുവിന്റെ ഒരു ഭാഗം കയ്യടക്കി തങ്ങളുടേതായ ഈണങ്ങള്‍ മീട്ടുന്നു, ഈരടികള്‍ പാടുന്നു. ആസ്വാദകര്‍ ഓരോ സംഘത്തിന്റെയും മുന്നില്‍ ഇരുന്ന് സംഗീതം ആസ്വദിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു, അടുത്ത ബിന്ദുവിലേയ്ക്ക് നീങ്ങുന്നു. ഏതാണ്ട് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടേയും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേയും സംഗീതം കേള്‍ക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഗോത്തിക് ശില്പചാതുര്യത്തിന്റെ ഉദാത്ത മാതൃകകളായ കൂറ്റന്‍ സൗധങ്ങളും നൂറ്റാണ്ടുകളുടെ പഴമ പേറുന്ന പള്ളികളും ദീപപ്രഭയില്‍ അത്യാകര്‍‌ഷകമായി നില കൊള്ളുന്നു. മിക്ക മണിമാളികളുടേയും മട്ടുപ്പാവുകളില്‍ ജറേനിയം പൂത്തുലയുന്നു, അവിടവിടെ സംഗീതത്തിന്റെ തുരുത്തുകള്‍, തെരുവിലേയ്ക്ക് കവിഞ്ഞൊഴുകുന്ന പാര്‍‌ലറുകളില്‍ ബിയര്‍ നിറഞ്ഞ ചഷകങ്ങളുമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍, കൈകോര്‍ത്തും ആലിംഗനബദ്ധരായും ഉല്ലാസത്തോടെ നടന്നു നീങ്ങുന്ന സുന്ദരികളും സുന്ദരന്‍‌മാരുമായ യുവതീ യുവാക്കള്‍, എല്ലാവരേയും തഴുകി അര്‍ദ്ധരാത്രിയുടെ കുളിര്‍മയും പേറി ഇളം കാറ്റ്. ഉന്മത്തമായ കാല്പനികതയുടെ ഒരു പരിച്ഛേദം.


പി എന്‍ വേണുഗോപാല്‍ ആര്‍ ശ്രീദേവി വസുധ 28/2859 വികാസ്‌നഗര്‍ കൊച്ചി–682020 tele: 9446462724