close
Sayahna Sayahna
Search

അദ്ധ്യായം എട്ടു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“നീതിനിഗമാഗസാഗരസാരവേദിയാകുന്ന
ഭവാനിഹ ദുർവ്വിധം തുടരുന്നതാകിലോ
ഗുണദോഷഭാഗകഥനേ മമ കാ മതിഃ”

സു ന്ദരം, ഒന്നു വീശൂ. ഉഷ്ണം അതികഠിനം. നല്ല രാത്രി. രാജാക്കന്മാർക്കു യാത്രയ്ക്കു് അതിവിശേഷമായ മുഹൂർത്തം. സ്വർഗ്ഗവാതിൽ ഏകാദശി അല്ല എന്നേ ഉള്ളു. “ഈ വാക്കുകൾ ഘാദ്യപേയലേഹ്യഭോജ്യങ്ങളായ ചതുർവ്വിധ വിഭവങ്ങളോടുകൂടി അത്താഴം ഊണുകഴിഞ്ഞു് ശയ്യാഗൃഹത്തെ പ്രാപിച്ചു്, വിചിത്രവർണ്ണ കംബളനിർമ്മിതമായ ശയ്യോപധാനങ്ങൾ കൊണ്ടലംകൃതമായതും ദന്തഖചിതമായും ഉള്ള പര്യങ്കത്തിന്മേൽ ചെന്നിരുന്നപ്പോൾ ശ്രീപത്മനാഭൻ തമ്പി സുന്ദരയ്യനോടു പറഞ്ഞതായിരുന്നു. സുന്ദരയ്യൻ വാമഹസ്തത്താൽ അധരാച്ഛാദനവും ചെയ്തു്, ഒരു വശത്തേക്കു മാറി നിന്നുകൊണ്ടു്, കുചേലന്റെ ആഗമനസന്ദർഭത്തിൽ രുഗ്മിണി ശ്രീകൃഷ്ണനെ എന്നപോലെ, രമ്യങ്ങളായ അംഗചലനങ്ങളോടുകൂടി മയൂരപിഞ്ഛങ്ങളെക്കൊണ്ടും നാനാവർണ്ണത്തോടു മിന്നുന്ന തകിടുകളെക്കൊണ്ടും സ്വർണ്ണ നിർമ്മിതമായുള്ള വൃന്തത്താലും പരിശോഭിതമായുള്ള ആലവട്ടത്താൽ മന്ദമായി വീശിത്തുടങ്ങി.”

തമ്പി
“വേലു വന്നെങ്കിൽ പരമാനന്ദമായി. വെറുതേ വന്നേക്കുമോ?”
സുന്ദരയ്യൻ
“ഒരുക്കാലം ഇല്ലൈ.”
തമ്പി
“അഃ എന്നാൽ എന്തു രസം! പൊടിപൊടിച്ചു തുടങ്ങും രാജ്യഭാരം. അമരലോകത്തിനു തുല്യമാക്കാം ഈ വേണാട്ടിനെ.”
സുന്ദരയ്യൻ
“ചാണാൻ കീണാൻ ഇന്ത നീചപ്പയകളെ മുച്ചൂടും തൊരത്തിപ്പോടണം, എന്ന?”
തമ്പി
“നാളെ എടവാ കടത്തിയേക്കാം.”
സുന്ദരയ്യൻ
“ബ്രാഹ്മണാൾ, അവാളുടെ പരിശാരത്തുക്കാക ശൂദ്രാൾ; ഇവാൾ പോതുമേ നമ്മ കാര്യത്തുക്കെല്ലാം.”
തമ്പി
“പുരാണവിധികളിൽനിന്നു് ഒരടി അങ്ങോട്ടും ഇങ്ങോട്ടും മാറി ഞാൻ വയ്ക്കൂല്ല. അതു താൻ സംശയിക്കേണ്ട. ഋഷിപ്രോക്തങ്ങളെ വിട്ടിട്ടു നമുക്കു് ഒരു ശ്രേയസ്സും വേണ്ട.”
സുന്ദരയ്യൻ
“അപ്പടി ശൊല്ലും.”
തമ്പി
“സുന്ദരം, ആ ഡപ്പി ഇങ്ങെടുക്കൂ. തണുപ്പുകൊണ്ടു ദഹനം തീരുമാനമില്ല.”

സുന്ദരയ്യൻ സമീപത്തുണ്ടായിരുന്ന പെട്ടി തുറന്നു് ഒരു വെള്ളിച്ചെപ്പെടുത്തു് രോഗിയായ ഭർത്താവിനു പ്രേമത്തോടും പതിയുടെ രോഗശമനത്തിനായിട്ടു് ഭക്തപൂർവ്വമുള്ള പ്രാർത്ഥനയോടും പതിവ്രതയായുള്ള ഒരു ഭാര്യ, വിശ്രുതനായ ഭിക്ഷക്കിനാൽ കൽപ്പിക്കപ്പെട്ട മഹൗഷധത്തെ പ്രദാനം ചെയ്യുമ്പോലെ, തമ്പിയുടെ കരത്തെ പിടിച്ചിട്ടു് അതിന്മേൽ വച്ചുകൊടുത്തു. തമ്പി ഡപ്പി തുറന്നു് ഒരു നെല്ലിക്കയോളം മരുന്നു് ഉരുട്ടി സേവിച്ചുകൊണ്ടു് “താനും കുറച്ചു തിന്നോളൂ” എന്നു പറഞ്ഞു. സുന്ദരയ്യൻ വേണാട്ടധിപനാകാൻ പോകുന്ന തന്റെ യജമാനന്റെ ആജ്ഞയെ ലംഘിക്കുന്നതു വെടിപ്പല്ലെന്നുള്ള നാട്യത്തോടുകൂടി ഒരു വെള്ളയ്ക്കയോളം ഉരുട്ടിച്ചെലുത്തി. തമ്പി കുറച്ചുനേരം മിണ്ടാതെ ഗൗരവം പൂണ്ടു് ഇരുന്നു. യജമാനന്റെ ഘനഭാവം കണ്ടു ഭൃത്യനും തന്റെ ബുദ്ധിയെ എന്തോ ഒരു വലിയ ആലോചനയിൽ പ്രവർത്തിപ്പിച്ചുകൊണ്ടു്, മൗനമായി നിന്നു വീശിത്തുടങ്ങി. എന്നാൽ ഉത്തമാംഗത്തിനു് ആലോചന കടന്നുണ്ടാക്കിയ ഘനം നിമിത്തം ഭൃത്യന്റെ ബാഹുക്കൾക്കു ക്രമേണ ദാർഢ്യം കുറയുകയും ആലവട്ടംചെന്നു് തന്റെ യജമാനന്റെ മുഖത്തു തട്ടുകയും ചെയ്തു. ഇങ്ങനെ മൂന്നുനാലു പ്രാവശ്യം തട്ടുകൾ ഏറ്റപ്പോൾ തമ്പി തന്റെ അഗാധമായ ആലോചനയിൽ നിന്നു വിരമിച്ചു. ഉടനേ സുന്ദരയ്യൻ ഭക്തിപൂർവ്വം വീശാനാരംഭിച്ചു.

തമ്പി
“ഭേഷ്! തന്റെ മരുന്നു് അതിവിശേഷമെടോ. എന്താ പേരു്? സുന്ദരേശ്വരി\linebreak എന്നോ? എന്തു് ഈശ്വരി എങ്കിലും പരമസുഘപ്രദായിനി ആയ ഒരു ഈശ്വരിയാണു്. അല്ലെന്നുണ്ടോടോ? പറയൂ, കോമട്ടീ, പറ.”
സുന്ദരയ്യൻ
“ഹ ഹ ഹ! നാൻ കോമട്ടിയാ? നല്ല പേച്ചു്!”
തമ്പി
“തന്റെ കോടാങ്കിയെ എനിക്കു കണ്ടേ തീരൂ.”
സുന്ദരയ്യൻ
“അതേപ്പറ്റി പേശിക്കാര്യമെന്ന?”
തമ്പി
“വേലും കാര്യം നേരേ നടത്തുന്നെങ്കിൽ നാം ദുഃഖം ആചരിക്കേണമോടോ?”
സുന്ദരയ്യൻ
“സന്ദേഹമെന്ന?”
തമ്പി
“തേവിടിശ്ശിയെക്കാണുന്നതിൽ വിരോധമുണ്ടോ? (മന്ത്രിക്കുന്ന സ്വരത്തിൽ) സാക്ഷിക്കാറിയെ?”
സുന്ദരയ്യൻ
“എന്ന അലമാറിതു്!”
തമ്പി
(ഉറക്കെ) “സാക്ഷിക്കാറി തേവിടിശ്ശി–സാക്ഷിക്കാറി! ഥൂ! അലമാറോ?”
സുന്ദരയ്യൻ
“എളവെക്കൊടു്!”
തമ്പി
“വാളും പരിചയുംകൊണ്ടു്......ഹാ......ഹാ-അതാണു് ഭേഷ് പറ്റിപ്പു്! സാധുക്കൾ അറിഞ്ഞേ ഇല്ല. താൻ ഏതു ശിങ്കം! തന്നെ ഞാൻ വലിയ സർവ്വാധി ആക്കും.”
സുന്ദരയ്യൻ
“അതെല്ലാം സ്വാമിയുടെ കൃപൈ.”
തമ്പി
“ശുദ്ധൻ! കാട്ടിൽ പോയി പരിശോധന......”

“എന്ന പൈത്യം!” എന്നു പറഞ്ഞുകൊണ്ടു് അമൃതമഥനത്തിങ്കൽ കാളകൂടഭോക്താവായ ശിവന്റെ വക്ത്രാച്ഛാദനം മഹാവിഷ്ണു ചെയ്തതുപോലെ സുന്ദരയ്യൻ ധൃതിയോടുകൂടി തമ്പിയുടെ വാ പൊത്തി അമർത്തി. തമ്പി ചാടിയെഴുന്നേറ്റു സുന്ദരയ്യനെ ആലിംഗനം ചെയ്തു.

തമ്പി
“ശരി ശരി, വല്ലോരും കേട്ടാൽ അബദ്ധം. കമലത്തെക്കണ്ടു കുറേനാളായി. ഒന്നിറങ്ങാം പുറത്തു്” ഇങ്ങനെ പറഞ്ഞുകൊണ്ടു് തമ്പി മുന്നോട്ടു നടകൊണ്ടു. അദ്ദേഹത്തിന്റെ പാദങ്ങൾ നിലത്തു് ഉറയ്ക്കുന്നില്ല.
തമ്പി
“സുന്ദരം, പൊന്നുസുന്ദരം, എന്റെ തോളിൽ കൈ ഇട്ടോള്ളൂ. ഉം പേടിക്കേണ്ട, ഇട്ടോള്ളൂ. അല്ലെങ്കിൽ വീഴും താൻ. താനും ഞാനും ഒന്നുതന്നല്ലോ–ഇട്ടോള്ളൂ.”

തമ്പിയും സുന്ദരയ്യനും “ഹസ്‌തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ” എന്നുള്ള സ്ഥിതിയിൽ പുറത്തിറങ്ങി.

തമ്പി
(ആകാശത്തോട്ടു നോക്കീട്ടു്) “ശീതകിരണൻ!–വകതിരിവില്ലാത്ത വഷളൻ! എന്താണു് ഇന്നു വ്യസനിച്ചിരിക്കുന്നോ? എടോ സുന്ദരം, നമുക്കേ–ഈ നാട്ടിലൊക്കെ–ഹേ എന്തു ചേറാണിതു്?”

രണ്ടുപേരും തെക്കേത്തെരുവിൽ ഇറങ്ങി നടന്നു തുടങ്ങിയപ്പോൾ പകൽ കൊല്ലപ്പെട്ട ചാന്നാന്മാരുടെ രക്തം പെരുകിക്കെട്ടി മണ്ണോടുചേർന്നു ചേറായിരിക്കുന്നതിന്മേൽ തമ്പിയുടെ പാദം പതിച്ചു. തമ്പിയെപ്പോലുള്ള മഹാന്മാർക്കു ദേഷ്യം ആദ്യവും ആലോചനയുണ്ടെങ്കിൽ പിന്നീടും ആണല്ലോ. ഈ സാധാരണനീതിക്കു ലംഘനം വരുത്താതെ ആരോടോ എന്തിനോ ആയിക്കൊണ്ടു തമ്പി കുറച്ചു കയർത്തിട്ടു്, ചേറു് എങ്ങനെ വന്നതാണെന്നു് ആലോചിച്ചു. “ഹേ–യി! നീചരക്തത്തിലാണു്–സവാരി വേണ്ട” എന്നു പറഞ്ഞുകൊണ്ടു് തമ്പി മാളികയിലേക്കു മടങ്ങി പാദപ്രക്ഷാളനം ചെയ്തിട്ടു പൂർവ്വസ്ഥിതിയിൽ ഇരിപ്പായി.

തമ്പിയുടെ നേത്രങ്ങൾ ചകോരങ്ങളുടെ നേത്രങ്ങൾപോലെ ചുവന്നിരിക്കുന്നെങ്കിലും അർദ്ധോന്മീലിതമായിരിക്കുന്നതിനാൽ വർണ്ണഭേദത്തെ നല്ലതിന്മണ്ണം കാണുന്നതിനു വഴിയില്ല. ഭക്തിപാരവശ്യം കൊണ്ടെന്നപോലെ കരുമിഴികൾ ഇമകളുടെയിടയിൽ അസ്തമിച്ചിരിക്കുന്നു. അദ്ദേഹം കട്ടിലിന്മേൽ ഇരുന്നു മന്ദഹാസങ്ങൾ തൂകിക്കൊണ്ടു ചാഞ്ചാടുന്നു. സുന്ദരയ്യനിൽ യാതൊരു ഭേദവും പ്രത്യക്ഷമാകുന്നില്ല.

പ്രഭുക്കന്മാരായും തമ്പിയെപ്പോളുള്ള ഭാഗ്യവാന്മാരായുമുള്ള ജനങ്ങളുടെ സംവാദങ്ങൾ സേവകജനങ്ങളോടായിരിക്കുമ്പോൾ നാനാവിധവിഷയങ്ങളെ സംബന്ധിച്ചായിരിക്കും. ചിലതു വായനക്കാർക്കു് അത്ര രസമുള്ളതായിരിക്കില്ല. അതിനാൽ കഥ ഇവിടെ കുറച്ചു ചുരുക്കുന്നു.

അർദ്ധരാത്രി കഴിഞ്ഞു. തമ്പി ഉറങ്ങീട്ടില്ല. സുന്ദരയ്യനുമായിട്ടുള്ള സംഭാഷണം അവസാനിച്ചിട്ടില്ല. ഔഷധത്തിന്റെ ശക്തി കുറച്ചു ശമിച്ചിരിക്കുന്നു.

തമ്പി
“എടോ–അപ്പഴേ–മക്കൾക്കാണു് അവകാശം എന്നുകൊണ്ടു സ്ഥാപിക്കയാണെങ്കിൽ അനുജൻ നമ്മോടു പിണങ്ങുമല്ലോ.”
സുന്ദരയ്യൻ
“പ്രമാണങ്കളെല്ലാം ബലവാളുടെ ഹിദത്തുക്കനുകൂലമാക ഉണ്ടാവും റദ്ദുശെയ്കവും ആഹലാമേ. അതേപ്പറ്റി ഇപ്പോ യോശിപ്പാനേ?”
തമ്പി
“ചെമ്പകശ്ശേരിവീട്ടിന്റെ ഭാഗ്യം. പാറുക്കുട്ടി തങ്കക്കുട്ടി, യോഗമുള്ള കുട്ടിയാണു്. വേലു വരാത്തതെന്തു്? ആരെങ്കിലും പോയി അന്വേഷിക്കട്ടെ.”

സുന്ദരയ്യൻ: “കേളും–വന്തിടുവൻ. ഇന്തപ്പയകളെ ഒന്നെ നമ്പക്കൂടാതു്. വേലു കീലു പോക്കിരിപ്പശകു് കിട്ടക്കെ വരവെ ഒട്ടാതും. രാശാനാൽ–ആച്ചപ്പോൽ താൻ എണ്ണിക്കൂടും–വാറവൻ കിട്ടയും പോറവൻ കിട്ടയും പേശക്കൂടാതു്. പേസിനാലും രെണ്ടു വാർത്തൈ. അദുവും റോമ്പ യോശിത്തു വേണ്ടിയതു്. ഏവനാനാലും അടിക്കടി വന്താ പോ ശൊല്ലൂടണം. ഉമക്കു് ആരെത്താൻ പേടിക്കവേണ്ടിയതു്?”

സുന്ദരയ്യന്റെ ഈ പ്രസംഗം വിട്ടിരിക്കുന്ന ഭാഗങ്ങളിൽ ഒടുവിലത്തെ ഭാഗത്തിന്റെ തുടർച്ചയാണു്. ഓരോ ഉപദേശത്തിനും അനുരൂപമായ നാട്യങ്ങൾ തമ്പി കാട്ടിവന്നു. തിരുവിതാംകോട്ടു് ഒരു കാലത്തു് പൂജ്യനായിരുന്ന ഒരു മഹാന്റെ അഭിപ്രായപ്രകാരം ദീപോത്സവങ്ങൾക്കുപോലും മുമ്പിൽക്കൂട്ടി അരങ്ങേറ്റം കഴിച്ചു് ചടങ്ങുകൾ ദൃഢപ്പെടുത്തേണ്ടതാണു്. പരിശ്കാരകാലത്തെ മീശക്കോമ്പന്മാർ ഈ വിധം പരസ്യമായി അഭിപ്രായപ്പെടുന്ന സ്ഥിതിക്കു്, തമ്പി തന്റെ മണിയറയിൽ ഇരുന്നു് നഡപനാടകങ്ങൾ അഭിനയിച്ചുതുടങ്ങിയതു് പരിഹാസയോഗ്യമായിട്ടുള്ളതെന്നു വിചാരിച്ചുകൂടുന്നതാണോ? പ്രസംഗത്തിൽ “ഉമക്കു് ആരെത്താൻ പേടിക്കവേണ്ടിയതു്?” എന്നുള്ള ഭാഗമായപ്പോൾ സർപ്പങ്ങളുടെ ഗതിയിലും നിശ്ശബ്ദമായിട്ടുള്ള പാദപതനത്തോടുകൂടി തൊപ്പി ധരിച്ചും ഇരുന്നു. കൈയിൽ മാങ്കോയിക്കൽകുറുപ്പിന്റെ വടിയുടെ മാതിരിയിൽ സ്വർണ്ണം കെട്ടീട്ടുള്ളതായ വടിവാളുമുണ്ടായിരുന്നു. മുഖം തമ്പിയുടെ നിറത്തെയും മങ്ങിക്കുന്ന നിറത്തോടുകൂടിയതായിരുന്നു. അധികമായ തൈക്ഷ്യണത്തോടുകൂടി പ്രകാശിക്കുന്ന ഭാസ്‌കരനെ ലോലമായ മേഘങ്ങൾ മറച്ചു് ശാൈന്തകിരണനാക്കുമ്പോലെ ആഗതനായ പുരുഷന്റെ സ്വാഭാവികമായുള്ള ഗാംഭീര്യത്തെ എന്തോ മനഃക്ലേശം മങ്ങിച്ചിരിക്കുന്നതായി കാണപ്പെട്ടു. വയസ്സു് അൻപതിൽ കുറവല്ല. പൊക്കം സുന്ദരയ്യനോളംതന്നെ ഉണ്ടായിരുന്നു.

ഇദ്ദേഹം തമ്പിയുടെ മുറിക്കകത്തേക്കു പാദം വച്ചപ്പോഴേക്കു് ധൈര്യോപദേഷ്ടാവായ സുന്ദരയ്യൻ മായയാലെന്നപോലെ മറഞ്ഞുകളഞ്ഞു. അഖിലഭയങ്കരനായ തമ്പി മഞ്ചത്തിൽ നിന്നു ചാടി താഴത്തിറങ്ങി, ആദരവോടും ഭയത്തോടും സംഭ്രമത്തോടും തന്റെ നേത്രങ്ങൾകൊണ്ടു നിയമപ്രകാരം കാട്ടേണ്ട ചാപല്യങ്ങളെ മറന്നും ഉന്മാദകരമായ സാധനത്തെ ഭക്ഷിച്ചിരിക്കുന്നതോർത്തു ലജ്ജയോടും വേലുക്കുറുപ്പിനെ നിയോഗിച്ചിരിക്കുന്ന കാര്യത്തെ വിചാരിച്ചു് പരുങ്ങലോടുകൂടിയും, ആകപ്പാടെ അൽപം മുമ്പിൽ മനോരാജ്യത്താൽ നിർമ്മിതമായ സിംഹാസനത്തിൽ സ്ഥിതിചെയ്തിരുന്നിടത്തു നിന്നു് അതിദുർഘടമായ ഒരു കുണ്ടിൽ പതിച്ചതുപോലെ നിന്നു. കലിപ്രേരിതനായ പുഷ്‌കരനെയും “ശാസിപ്പാൻ വാളെടുത്ത” അഗ്രജനെയുംപോലെ ഒരാൾ ബഹുമാനഭയപൂർവ്വവും അപരൻ അലക്ഷ്യത്തോടും അവിശ്വാസത്തോടും, ഒരാൾ ശ്വാനമ്പെപോലെ കിഴിഞ്ഞും അപരൻ നിസ്സാരമായ കീടത്താൽ ബാധിക്കപ്പെട്ട മൃഗേന്ദ്രനെപ്പോലെ ഹാസ്യഭാവം കലർന്നും, ഏകദേശം അരനാഴികയോളം മിണ്ടാതെ നിന്നു. രണ്ടുപേരും ത്മമിൽ കണ്ടിട്ടു കുറേക്കാലമായതുപോലെ കാണപ്പെട്ടു. രണ്ടുപേരും അനിലമാന്ദ്യംകൊണ്ടു് ഊർദ്ധ്വഗതിയായിത്തന്നെ എരിയുന്ന അനലശിഖകളെപ്പോലെ ചലനരഹിതരായി നിൽക്കുന്നു. രണ്ടു തേജഃപുഞ്ജങ്ങൾ പോലെ അവർ നിൽക്കുന്നുണ്ടെങ്കിലും തജ്ജന്യമായ കാന്തികൾക്കു് ഈഷൽഭേദങ്ങൾ ഉണ്ടു്. അതായതു്, ഒന്നു് കാഴ്ച്ചക്കു് മനോഹരമായിട്ടുള്ളതാണെന്നുവരികിലും, സൂഷ്മത്തിൽ നേത്രങ്ങൾക്കു് അതികഠിനമായ അസഹ്യതയെ ഉണ്ടാക്കുന്നതും ആവൃതമായുള്ള വായുവെ വിഷമയമാക്കുന്നതുമായ അഗ്നികണങ്ങളെ ഹുങ്കാരത്തോടുകൂടി സ്ഫുരിപ്പിക്കുന്ന പൂക്കുറ്റികൾപോലെയും, മറ്റതു് സുഗന്ധദ്രവ്യങ്ങളുടെ അർപ്പമംകൊണ്ടും ആജ്യഹുതികൊണ്ടും ഉജ്ജ്വലിപ്പിക്കുന്ന ഹോമകുണ്ഡാർച്ചിസ്സിനെപ്പോലെയും ആകുന്നു.

ആഗതനായ പുരുഷനെ കണ്ടപ്പോൾ താൻ ബാല്യാവസ്ഥയിൽ മാതാപിതാക്കന്മാരുടെ പരിലാളനയോടുകൂടി പരമാനന്ദചിത്തനായി വളർന്നതും, വിദ്യാഭ്യാസപരിശ്രമങ്ങളിൽ വൈമുഖ്യം ഒട്ടേറെ കാണിച്ചിട്ടും ഗുരുജനങ്ങളാലും വാത്സല്യപുരസ്സരം ബഹുമാനിക്കപ്പെട്ടുവെന്നതും, യന്ത്രിയായ ഒരുവന്റെ തന്ത്രങ്ങൾക്കു് വശനായന്നു മുതൽ സമുദ്രതരംഗങ്ങളിൽപ്പെട്ട ശുഷ്‌കപത്രംപോലെ ആയിരിക്കുന്നതും, ചിന്തിക്കുമ്പോൾ ജീവനാഡികളെയും സ്തംഭിപ്പിക്കുന്ന ഓരോ കൃത്യങ്ങളെ ആചരിച്ചിട്ടുള്ളതും, അതുകൾ ഹേതുവായിട്ടു് അടിമാവസ്ഥയിൽപ്പെട്ട പുലയനെപ്പോലെ തന്റെ ദുഷ്‌പ്രേരിതന്റെ സതലഹിതങ്ങളെയും അനുസരിക്കേണ്ടി വന്നിരിക്കുന്നതും, തന്റെ കൃത്യങ്ങളെ മറയ്ക്കുന്നതിനായി ഓരോ ദുർന്നയങ്ങളെ അദ്യാപ അനുവർത്തിക്കുന്നതും–ഇതുകൾ ഓർത്തു് തമ്പിയും, തമ്പിയുടെ ബാല്യകൗമാരാവസ്ഥകളിൽനിന്നു ഭേദപ്പെട്ടു് തന്റെ നേത്രങ്ങൾക്കു പ്രത്യക്ഷപ്പെട്ട ഉന്മാദാവസ്ഥയെ കണ്ടതിനാലും മറ്റും അപരനും പരസ്പരം മുഖത്തുനോക്കിക്കൊണ്ടു നിൽക്കുന്നതല്ലാതെ കുശലപ്രശ്‌നം ചെയ്യുന്നതിനു തമ്പിയോ, ആഗമനോദ്ദേശ്യത്തെ പറയുന്നതിനു് അപരനോ ഒരുമ്പെടുന്നില്ല.

പെട്ടന്നുണ്ടായ ഭയംകൊണ്ടു്, പ്രഹരം ഏറ്റ മദ്യപനെപ്പോലെ തമ്പി സ്വബോധവാനായിത്തീർന്നിരിക്കുന്നു. അർദ്ധരാത്രി കഴിഞ്ഞു് അമയത്തു വന്നുകയറിയ അന്യന്റെ ഉദ്ദേശ്യത്തെ തമ്പി അകദേശം ഗ്രഹിച്ചിരിക്കുന്നു. അപ്രകാരം തമ്പിക്കു് അറിവുള്ള സംഗതി അന്യൻ ഗ്രഹിച്ചിട്ടുമില്ല. തമ്പിയുടെ ഭയവും പരിഭ്രമവും ക്രമേണ നീങ്ങി. ഒടുവിൽ ഇങ്ങനെ സത്കാരം തുടങ്ങി. “കണ്ടിട്ടു് രണ്ടു വർഷമായി. സൗഖ്യം തന്നെ അല്ലേ?”

അന്യൻ
“സൗഖ്യംതന്നെ. അവിടുത്തേക്കും സൗഖ്യം തന്നല്ലോ?”
തമ്പി
“ഒരു വിധത്തിലൊക്കെ സൗഖ്യം തന്നെ. ഇഷ്ടമുള്ള ജനങ്ങളെ കാണാൻ കിട്ടാത്ത സുഖക്കേടു് അന്നവിധമെന്നു പറവാനില്ല. ഇപ്പോഴെങ്കിലും എന്നെ കാണ്മാൻ വരുന്നതിനു ധൈര്യമുണ്ടായല്ലോ.”
അന്യൻ
“പേടിച്ചു വരാത്തതെന്നാണോ വിചാരം?”
തമ്പി
“അകദേശം അങ്ങനെതന്നെ.”
അന്യൻ
“ആരെക്കുറിച്ചുള്ള പേടികൊണ്ടോ?”
തമ്പി
“ശ്രീ. വീരമാർത്താണ്ഡവർമ്മ ഇളമുറ മഹാരാജാവിനെ.”
അന്യൻ
“ആ തിരമനസ്സുകൊണ്ടു ജളനല്ല.”
തമ്പി
“എന്നു ചിലർക്കു വിചാരമുണ്ടു്.”
അന്യൻ
“ആണെന്നു സമ്മതിച്ചാലും മറ്റുള്ളവർ ഭീരുക്കളാണെങ്കിലല്ലേ ഇവിടത്തെ സംശയം സാധുവായിരിക്കൂ.”
തമ്പി
“നീരസം തോന്നേണ്ട. ഘനമുള്ള ആസനം താങ്ങുക ലോകനടപ്പാണു്. സ്‌നേ­ഹവും സകലബന്ധവും മറന്നു്, സേവയ്ക്കു വേണ്ടി ചിലർ വകതിരിവുകേടും കാണിക്കും. എന്നാൽ അവിടുത്തെ സംബന്ധിച്ചു് ഒരു കാലം ഇങ്ങനെയുള്ള അഭിപ്രായങ്ങൾ എനിക്കുണ്ടാകുന്നതല്ല. സൂക്ഷ്മം വിചാരിച്ചു നോക്കണം.”
അന്യൻ
“ശരിതന്നെ. പക്ഷെ, ബീജദോഷം കൊണ്ടുണ്ടാകുന്ന ഭീരുത്വത്തിനു മരുന്നില്ല. എന്നാൽ ഓരോരുത്തരുടെ വഷളത്വത്തിന്റെ വീഴ്ച്ച ഇളയതമ്പുരാന്റെമേൽകൂടി ചുമത്തരുതു്.”
തമ്പി
“അതു പറയണ്ട. ഞാൻ അറിയും; പ്രസവിച്ച അന്നുമുതൽ ഞാൻ അറിയും. കഷ്ടം! അവിടത്തേക്കും ഇങ്ങനെ ആണല്ലോ വിചാരം.”
അന്യൻ
“ഉം? എനിക്കെന്തു വിശേഷസംഗതി?”
തമ്പി
“വിശേഷസംഗതിയോ? അതുപോകട്ടെ; അവിടുന്നു് ഈ അർദ്ധരാത്രി ഇങ്ങോട്ടു പോന്നതു് എന്തിനാണു്?”
അന്യൻ
“വന്നു എന്നേ ഉള്ളു. ഇവിടെ വന്നപ്പോൾ അങ്ങുന്നു വന്നിട്ടുണ്ടെന്നും ഉറങ്ങീട്ടില്ലെന്നും കേട്ടു. എന്നാൽ ഒന്നു കണ്ടേക്കാമെന്നു വിചാരിച്ചു, കുറച്ചൊരു കാര്യവുമുണ്ടു്.”
തമ്പി
“എന്നെക്കൊണ്ടു് എന്താ വേണ്ടതു്? പറയണം.”
അന്യൻ
“പറയാം. ഞാൻ കിഴക്കോട്ടു് ഒരു കാര്യമായി പോകയാണു്. അവിടെ ഒന്നുരണ്ടു ദിവസത്തെ താമസമുണ്ടു്. നാളെ സൗകര്യം ഉള്ളപ്പോൾ വന്നു കണ്ടു കൊള്ളാം. ഇപ്പോൾ ഉറങ്ങാറായല്ലോ.”
തമ്പി
“ഉറക്കം വരുന്നില്ല. പറയണം. നാളെ എന്നു് എന്തിനു് വയ്ക്കുന്നു?”
അന്യൻ
“എന്നാൽ എനിക്കൊരു സംഗതി അറിവാനുണ്ടു്. അങ്ങുന്നു സത്യം പറയണം.”
തമ്പി
“ഞാൻ കളവല്ലാതെ പറകയില്ലെന്നാണല്ലോ നിങ്ങളുടെ ഒക്കെ വിചാരം. പിന്നെ എന്നോടു ചോദിക്കുന്നതു് വെറുതെ വാക്കുചെലവുചെയ്ക അല്ലയോ?”
അന്യൻ
“അവിടുന്നു കുറച്ചുമുന്നിൽ യുവരാജാവിനെ ഊന്നിപ്പറഞ്ഞതിന്റെ സാരം എന്തെന്നു പറയണം.”
തമ്പി
“(വലുതായ വ്യസനം നടിച്ചുകൊണ്ടു്) അതാണോ സംഗതി? ഞാൻ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. ദൂഷ്യം പറഞ്ഞെന്നു വരും. ഞാൻ പണ്ടേതന്നെ ദുഷ്ടനും ദുർന്നയനുമാണു് എന്നാണല്ലോ കേൾവി.”
അന്യൻ
“പറയുന്നതിനു വിശേഷിച്ചൊന്നുമില്ല. ജനങ്ങൾ പരക്കെപ്പറയുന്ന ഒരു കഥ സുന്ദരയ്യൻ കൊണ്ടുവന്നു. കേട്ടിട്ടു് എനിക്കുതന്നെ വിശ്വാസമുണ്ടായില്ല.”
അന്യൻ
“എന്താണെന്നു പറഞ്ഞുകൂടയോ?”
തമ്പി
“എനിക്കു് അവിടത്തോടു പറഞ്ഞുകേൾപ്പിക്കാൻ ധൈര്യമില്ല. സുന്ദരയ്യൻ തന്നെ പറയട്ടെ–സുന്ദരം!”

ഈ വിളകേട്ടു് “ഉത്തരവു്” എന്നു് ഉറക്കെപ്പറഞ്ഞുകൊണ്ടു് സുന്ദരയ്യൻ മുറിക്കകത്തോട്ടു് പ്രവേശിച്ചു്, കൈകെട്ടി വാപൊത്തി ഒരു കോണിൽ ചെന്നു നിലയായി. സുന്ദരയ്യന്റെ മൂക്കു് നിലത്തു മുട്ടുന്നില്ലെന്നേയുള്ളു; അത്രത്തോളം താണു് ആദരവോടുകൂടി നിൽക്കുന്നുണ്ടു്.

തമ്പി
“എടോ, എന്തെല്ലാമാണു് കൊച്ചുതമ്പുരാനെക്കുറിച്ചു കേട്ടതു്? പറയൂ.”
സുന്ദരയ്യൻ
“എന്നവോ വയത്തുകടിയാം. മുലൈ കിലൈ കുടിക്കറതില്ലയാം. എപ്പവും അവറതാം-”
തമ്പി
“ഏഭ്യാ, എളയതമ്പുരാനെക്കുറിച്ചാണു് പറയാൻ പറഞ്ഞതു്.”
സുന്ദരയ്യൻ
(അന്യനോടു മലയാളത്തിൽ) “അങ്കത്തെ, അതേ ഒന്നും ശൊല്ലാനില്ല. നിജമേ പൊയ്യോ ആർക്കാഹുന്നു അറിയാം?”
അന്യൻ
“പറയൂ, സത്യമോ കളവോ എന്നുള്ളതു ഞങ്ങൾ തീർച്ചപ്പെടുത്തിക്കൊള്ളാം.”
സുന്ദരയ്യൻ
“പെരിയവരെപ്പത്തി എന്നവും ശൊല്ലി അശു എനക്കു് എന്നവും വന്തൂട്ടാൽ താങ്കറതു് എന്നാലെ ആഹുമോ?”
അന്യൻ
“ആട്ടെ, താങ്ങാൻ വഴിയുണ്ടാക്കാം; പറയൂ.”
സുന്ദരയ്യൻ
“കരുതിവേണമേ ശൊല്ലുന്നതു്. പിൽപാടു്, ശൊല്ലറവൻ തിരട്ടുകാറൻ ആഹുമെ. അവളവുതന്നെ ബയം.”
അന്യൻ
“ഇത്രയൊക്കെ ഭയവും ആലോചനയും ഉണ്ടെങ്കിൽ അങ്ങത്തോടു പറഞ്ഞതു് എങ്ങനെയാണു്?”
സുന്ദരയ്യൻ
“ശൊല്ലിപ്പോച്ചു്–അതെ വിശാമാച്ചു്”
അന്യൻ
(ദേഷ്യത്തോടുകൂടെ) “ഉരുട്ടാതെ പറയൂ.”
സുന്ദരയ്യൻ
(വിറച്ചുകൊണ്ടു്) “അങ്ങത്തേ, ശൊല്ലറേൻ. കോപപ്പെടാതും. അന്തപ്പക്കം പോയി ശൊല്ലലാം.”

സുന്ദരയ്യനും അന്യനും പുറത്തിറങ്ങി ഏകദേശം രണ്ടുനാഴിക നേരം സംസാരിച്ചുകൊണ്ടു നിന്നു. ഒടുവിൽ അന്യൻ മുറിയിലേക്കു മടങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ മുഖം ചുവന്നും നേത്രങ്ങളിൽ കണ്ണനീർ നിറഞ്ഞും കാണപ്പെട്ടു.

അന്യൻ
“കേട്ടതുപോലെ സുന്ദരയ്യനും പറയുന്നു. തെളിവു കിട്ടട്ടെ. ചടച്ചിയെ കിഴക്കോട്ടു് അയച്ചിട്ടുണ്ടു്.”
തമ്പി
“ചുള്ളിയിലെ അല്ലയോ?”
അന്യൻ
“അതെ.”
തമ്പി
“അയാളിപ്പോൾ ഏതു ഭാഗത്താ?”
അന്യൻ
“എട്ടു വീടരുടെ.”

സുന്ദരയ്യൻ സാവധാനത്തിൽ വാതിലിന്റെ ഇടയിൽക്കൂടി തന്റെ ആനനത്തെ അകത്തോട്ടു കാണിച്ചു. തമ്പി ഈ ക്രിയകണ്ടിട്ടു പകൽ വേലുക്കുറുപ്പിനെക്കൊണ്ടു് ബ്രാഹ്മണന്റെ മേൽ പ്രവർത്തിപ്പിച്ച അക്രമം തന്റെ അവിവേകത്താൽ വന്നുപോയതാണെന്നു ഭാവംകൊണ്ടു് അയാളെ മനസ്സിലാക്കി.

അന്യൻ
“അവന്റെ കാര്യം ചോദിക്കാൻ സംഗതി എന്താണോ?”
തമ്പി
“ഇന്നു രാവിലെ അവൻ ഒരു ചാന്നാനെ നമ്മുടെ വേൽക്കാർക്കു് വിപരീതമായി സഹായിച്ചു?”
അന്യൻ
“ചാന്നാനോടു വല്ല പ്രത്യേക പരിചയവും ഉണ്ടായിരിക്കും. ചാന്നാന്റെ കഥ പറഞ്ഞതുകൊണ്ടു് ഞാനും ഒന്നു ചോദിക്കുന്നു; ഇന്നു് എന്തെല്ലാമാണു് ഇവിടെ നടത്തിയതു്?”

തമ്പി മിണ്ടാതെ നിന്നു. സുന്ദരയ്യൻ അകത്തോട്ടു നീട്ടിയിരുന്ന മുഖത്തെ പിൻവലിച്ചു് വാതിലിനേയും ബന്ധിച്ചു.

അന്യൻ
“അവിടുന്നു് അറിവില്ലാത്ത കൂട്ടത്തിൽ അല്ല. ഗുണദോഷിക്കേണ്ട പ്രായവും കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ശരിയല്ല. താഴ്ന്ന ജാതികൾ ജീവനില്ലാത്തവരെന്നോ മറ്റോ വിചാരമുണ്ടോ? അവരും അവിടത്തെ അച്ഛൻ തിരുമേനിയുടെ പ്രജകളല്ലയോ? അവരുടെ കുഞ്ഞുകുട്ടികൾക്കുണ്ടാകുന്ന വ്യസനത്തേയും വിചാരിച്ചില്ലല്ലോ. ഇത്ര നിർദ്ദയനോ? ആളുകൾക്കു സഹിക്കാൻ പാടില്ലാതെ ആകുമ്പോൾ അവരും വല്ലതും അവിവേകം കാണിക്കും. സൂക്ഷിച്ചു വേണം ഓരോന്നു പ്രവർത്തിക്കുന്നതു്. എന്നും ശണ്ഠയും കലശവും കൊലയും ഇങ്ങനെ കഴിക്കാമെന്നു വിചാരമുണ്ടോ? സന്ധ്യയ്ക്കു വേൽക്കാരെ അയച്ചതു് എങ്ങോട്ടോ?”
തമ്പി
“മാ-മാങ്കോയിക്കലേക്കു്.”
അന്യൻ
“എന്തിനായിട്ടു്?”
തമ്പി പിന്നെയും മിണ്ടാതെ നിന്നു.
അന്യൻ
“പറഞ്ഞു കൂടാത്ത കാര്യം ആണോ? ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ടു് അവിടെ എഴുന്നേള്ളീട്ടുണ്ടോ? സത്യം പറയണം.”
തമ്പി
“ഉണ്ടു്.”

“ചതിച്ചു!” എന്നു പറഞ്ഞുകൊണ്ടു് അന്യൻ മിന്നൽപോലെ പാഞ്ഞു് പുറത്തു കടന്നു. തമ്പി പുറകെ എത്തി കടന്നു് കൈയ്ക്കു പിടിച്ചുകൊണ്ടു്, “ഒരിക്കലേക്കു രക്ഷിക്കണം. സുന്ദരയ്യൻ പറഞ്ഞതിനെ ഇത്രവേഗം മറന്നോ? എന്നു പറഞ്ഞു. അന്യൻ തിരിഞ്ഞു് ഗാഢമായ ആലോചനയോടുകൂടി കുറച്ചുനേരം നിന്നു.”

അന്യൻ
“ഞാൻ പോകുന്നില്ല. അവിടുന്നു് ഉടനെ തിരുവനന്തപുരത്തേക്കു് പൊയ്ക്കൾകയാണു് നല്ലതു്.”
തമ്പി
“ഉം? -ഇത്ര ശുദ്ധഗതിയോ? വേലുവാണു പോയിരിക്കുന്നതു്. മുന്നൂറുണ്ടു വേൽക്കാരു്. മാങ്കോയിക്കൽ ഇതിനു മുമ്പിൽ ഭസ്മം. അവിടുത്തെ കൊച്ചുതിരുമേനിയും അനുഭവിക്കട്ടെ. അവിടുന്നു് പ്രതിക്രിയയ്ക്കു് ഇനി പരിശ്രമിക്കേണ്ട.”
അന്യൻ
“പ്രതിക്രിയയ്ക്കു ശ്രമംചെയ്യുമെന്നു മനസ്സിലാക്കിയതു് അബദ്ധം. അങ്ങത്തെ ഉദ്ദേശ്യം സാധിച്ചിരിക്കും എന്നു പറഞ്ഞതു് അതിലും അബദ്ധം.”
തമ്പി
“കാണാം; കുറച്ചു താമസിക്കണം.”
അന്യൻ
“കാണണ്ടാ.”
തമ്പി
“ഹേ, ഇത്ര നിശ്ചയമോ?”
അന്യൻ
“അല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കുമെന്നു വിചാരമുണ്ടോ?”
തമ്പി
“വേൽക്കാർ മൂന്നൂറുണ്ടെന്നു പറഞ്ഞതു് കേട്ടില്ലായിരിക്കും.”
അന്യൻ
“കേട്ടു. അവരെ തിന്നാൻ കരുത്തരായ വാൾക്കാർ അവിടയെുണ്ടു്.”
തമ്പി
“മാങ്കോയിക്കലോ?”
അന്യൻ
“അതെ.”

പെട്ടെന്നു് ഒരു അഗാധമായ കുഴിയുടെ വക്കിൽ ആയതുപോലെ തമ്പി ഒന്നു ഞെട്ടി.

അന്യൻ
“അവിടുത്തെ ആലോചനകൾക്കു് ഇങ്ങനെയുള്ള ന്യൂനതകൾ സഹജമാണു്. എന്തിനു പരിഭ്രമിച്ചു നിൽക്കുന്നു? ഗുണദോഷം പറഞ്ഞാൽ കേൾക്കയില്ല. ഇതാ ആരോ വരുന്നു.”

ഒരു വേൽക്കാരൻ സംഭ്രമത്തോടുകൂടി ആ സ്ഥലത്തു് എത്തി. അന്യയനെക്കണ്ടിട്ടു പ്രത്യേക ആദരവോടുകൂടി നിന്നു.

തമ്പി
“മാങ്കോയിക്കൽ ചുട്ടുപൊടിച്ചില്ലേടോ?”
വേൽക്കാരൻ
“ചാമ്പലായി.”
തമ്പി
“ഭേഷ്!”
അന്യൻ
“കഷ്ടം! അങ്ങത്തേക്കു ബലവാനായ ഒരു ശത്രു കൂടിയുണ്ടായി.”
തമ്പി
“ശത്രു! പോകാൻ പറയണം. അവിടുന്നു മാത്രമെന്നെ സഹായിച്ചാൽ ഞാൻ–ഇളയതമ്പുരാൻ എവിടേടാ?”
വേൽക്കാരൻ
“അവിടെത്തന്നെ ഉണ്ടു്.”
അന്യൻ
(ദീർഘനിശ്വാസത്തോടുകൂടി) “അതു ഭേഷ്.”
തമ്പി
“എന്തു്! വേലു എവിടെ?”
അന്യൻ
“പിടിച്ചു കെട്ടീരിക്കുന്നവിടെ.”
തമ്പി
“അതും ഭേഷ്! മറ്റുള്ള വേൽക്കാർ എവിടെ? വേഗം പറ.”
വേൽക്കാരൻ
“മിക്കതും ചത്തു. ശേഷം വേലുക്കുറുപ്പദ്ദേഹത്തിനെപ്പോലെ തന്നെ.”
അന്യൻ
“എന്തങ്ങുന്നേ, വേൽക്കാരെ വാൾക്കാർ തിന്നോ? ചെന്നു ചാടിയല്ലോ മാങ്കോയിക്കൽ കണ്ടൻകുമാരൻകുറുപ്പിന്റെ വായിൽ. ഈ കൊട്ടാരത്തിനെത്തന്നെ കുറുപ്പു് ഭസ്മമാക്കുകയില്ലയോ എന്നു സംശയമുണ്ടു്.”
തമ്പി
“അവിടുന്നു് അവർക്കെന്തോ സഹായം ചെയ്തു.”
അന്യൻ
“ഞാനോ! എന്റെ സഹായം ആർക്കു്? ഞാൻ ഒന്നിനുമില്ല.”
തമ്പി
“ഇല്ല, ഇല്ല! ഇപ്പോൾ ചാടിവിഴുന്നു് ഓടാൻ തുടങ്ങിയതോ?”
അന്യൻ
“ആൾ ആരാണു്? എന്റെ ഈ സ്ഥിതി എവിടുന്നുണ്ടായി? എന്റെ കുഞ്ഞിനെക്കാളും എനിക്കു വാത്സല്യവും ഉണ്ടു്. ഇതൊക്കെ വിചാരിച്ചിട്ടു് ആക്ഷേപിക്കണം.”
തമ്പി
“തലയിലെടുത്തു വച്ചുകൊള്ളണം! വേണ്ടെന്നു് ആരു പറയുന്നു? കൊണ്ടിട്ടും അറിയുന്നില്ലല്ലോ.”
അന്യൻ
“കൊണ്ടെങ്കിൽ കൊടുക്കാൻ ദൈവമുണ്ടു്. നീതിയില്ലാത്ത ഭാഗത്തു ഞാനില്ല. എന്റെ പാടെനിക്കു്.”
തമ്പി
(ദേഷ്യത്തോടെ) “തടിപോലെ മുന്നൂറുണ്ടായിരുന്നേല്ലോടാ?”

വേൽക്കാരൻ മാങ്കോയിക്കൽ നടന്ന കഥകളെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. മാങ്കോയിക്കൽകുറുപ്പിന്റെ പരദേവത ഒരു ചാന്നാന്റെ വേഷമായി ആവിർഭവിച്ചു് ആ ഭാഗത്തെ സഹായിച്ചതിനാൽ വേൽക്കാർ പരാജിതരായെന്നും താൻ ഒരു വിധം രക്ഷപ്പെട്ടു എന്നും തമ്പിയോടു ബോധിപ്പിച്ചു. ചാന്നാന്റെ വിവരണത്താൽ തമ്പിക്കു് രാവിലത്തെ ഭ്രാന്തൻ കല്ലറയിൽനിന്നു തെറ്റി എന്നു മനസ്സിലായി. കഥകൾ മുഴുവനും കേട്ടപ്പോൾ ഭീതനായി ഇങ്ങനെ പറഞ്ഞു: “അവിടുന്നുതന്നെ എന്നെ രക്ഷിക്കണം. ദോഷി ഞാനാണെന്നു് അവിടുത്തേക്കു വിചാരമുണ്ടായിരിക്കും. സത്യത്തിൽ ഞാനല്ല; എന്നെ ദ്രോഹിക്കുന്നു. ജീവനെ സ്‌നേഹം ആർക്കും കാണും. ആത്മരക്ഷയ്ക്കു ചെയ്യുന്നതു് ജനങ്ങൾക്കു മറിച്ചു തോന്നിപ്പോകുന്നു. ആ ഭാഗത്താണു ന്യായം എന്നുണ്ടു ചിലർക്കു വിചാരം. യോഗ്യതയും അങ്ങിനെ ആയി വരണമോ? ഇത്രയൊക്കെ ഞാൻ പറയുന്നതെന്തിനു്? ഒന്നുതന്നെ അവിടെ അറിയരുതോ? പത്മനാഭനാണ, അച്ഛനാണ, അവിടെത്താണ ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതും അല്ലേ.”

അന്യൻ
“എന്നാൽ ഒരു സഹായം കഴിയും. നിങ്ങൾ രമ്യമായിരിപ്പിൻ: ഗുണദോഷം ഞാൻ ഉപദേശിക്കാം. ക്രിയക്കു കുറച്ചു സംശയമുണ്ടു്. കേട്ട സംഗതികൾ സത്യമാണെങ്കിൽ ആ ഭാഗത്തു ഞാനില്ല. അതു തീർച്ചതന്നെ.”
തമ്പി
“മതി.”
അന്യൻ
“നിരക്കയാണു നല്ലതു്.”
തമ്പി
“ഈ ആയുസ്സിലില്ല.”
അന്യൻ
“ഫലം അനുഭവിക്കും.”
തമ്പി
“ഏറെ വന്നാൽ ഈ ജിവനോടു നിൽക്കും.”
അന്യൻ
“ജീവനെക്കുറിച്ചു് സ്‌നേഹമുള്ളവർക്കുകൂടി ആപത്തു വരുത്തുന്നല്ലോ.”
തമ്പി
“അങ്ങനെയുള്ളവർ എന്നോടു ചേരേണ്ട.”
അന്യൻ
“നിരപരാധികളായുള്ളവരെ ഹിംസിക്കരുതു്.”
തമ്പി
“അതില്ല.”
അന്യൻ
“ഞാൻ പോണു. എന്റെ വ്യസനത്തെ ഈശ്വരൻ അറിയട്ടെ.”
തമ്പി
“ചെയ്തവർ അനുഭവിക്കും.”
അന്യൻ
“അതുകൊണ്ടു് എന്റെ ദുഃഖത്തിനു ശാന്തി ഉണ്ടാകയില്ല. എല്ലാവരും നന്നായിരിക്കട്ടെ” എന്നു പറഞ്ഞിട്ടു് അന്യൻ യാത്രയായി. തമ്പി തിരിഞ്ഞുനോക്കിയപ്പോൾ സുന്ദരയ്യൻ സമീപത്തുണ്ടു്.
സുന്ദരയ്യൻ
“നാൻ മുച്ചൂടും കേട്ടിതു്. പതറാതും. വേലുപോനാൽ പോക്കഴിഞ്ചു പോട്ടും. നാനിരിക്കെ ഉമക്കു്. ശൊല്ലലായാ? അന്ത ശാണാപ്പയലേ കൊല്ലാമൽ വിട്ടുപോട്ടതേ തപ്പിതം.”
തമ്പി
“അവനെങ്ങനെ അവിടെ എത്തി?”
സുന്ദരയ്യൻ
“കേൾപ്പാനെ? കണ്ടവഴിയേ പറന്തുട്ടാൻ. അതേ കല്ലെപ്പോട്ടു ചാത്തൂടണം.”
തമ്പി
“മാങ്കോയിക്കൽകുറുപ്പു് ആ ഭാഗത്തായല്ലോ.”
സുന്ദരയ്യൻ
“അവനുടെ തകപ്പനാനാലെന്ന? കാലത്താലെ പുറപ്പെടത്താൻ വേണം. തിരുവനന്തപുരം കയ്യിലെ കിടത്താൽ സുമാർ. പെണ്ണെക്കണ്ടു സുമാർശെയ്തു്, എട്ടുപിള്ളമാരെക്കണ്ടു പേശി, വഴിക്കു വഴിയാക പോകലാം. ഒമ്മുടെ വേല അന്നു പാരും. ഇവർ കണ്ണിയിലെ പെട്ടാച്ചു്. സുന്ദരം ശൊല്ലുറതെക്കളും. രാജ്യം ഉമക്കുറാൻ. അലമ്പൽ വന്നതിനാൽ ഇന്ത ബ്രഹ്മസ്വത്തെ അറുത്തു മീൻപിടിക്ക വലകെട്ടക്കൊടുത്തു പോടറേൻ.”

സുന്ദരയ്യൻ തമ്പിയെ വേർപെട്ടു് കൊട്ടാരത്തിന്റെ ഒരു ഭാഗത്തുചെന്നു് ഒരു മുറിയുടെ വാതിലിൽ തട്ടി. ഒരുവരൻ പുറത്തിറങ്ങി. അയാളോടു് കുറച്ചുനേരം സുന്ദരയ്യൻ മന്ത്രിച്ചു. “അങ്ങനെതന്നെ. എള്ളവു് തെറ്റൂല്ല” എന്നു് അയാൾ പറഞ്ഞു. “വേലുവെപ്പോലെ വരാതെ. വേൽ കീൽ കൊണ്ടുപോകാതെ. വാൾ തരലാം. ഇങ്കെയിരുന്തു പത്തുപേർ പോതുമെ?” എന്നു സുന്ദരയ്യനും, “സ്വാമി” എന്നു മറ്റേ ആളും പറഞ്ഞു സംവാദത്തെ അവസാനിപ്പിച്ചു.