close
Sayahna Sayahna
Search

Difference between revisions of "മാർത്താണ്ഡവർമ്മ-13"


 
(4 intermediate revisions by the same user not shown)
Line 1: Line 1:
 
__NOTITLE____NOTOC__←  [[മാർത്താണ്ഡവർമ്മ]]
 
__NOTITLE____NOTOC__←  [[മാർത്താണ്ഡവർമ്മ]]
{{SFN/Mvarma}}{{SFN/MvarmaBox}}
+
{{SFN/Mvarma}}{{SFN/MvarmaBox}}{{DISPLAYTITLE:അദ്ധ്യായം പതിമൂന്നു്}}
 
{{epigraph|
 
{{epigraph|
 
: “ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ
 
: “ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ
Line 8: Line 8:
 
}}
 
}}
  
രാമവർമ്മ മഹാരാജാവിന്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദിനംപ്രതി വർദ്ധിച്ചു് അദ്ദേഹം ഈ ലോകത്തോടുള്ള ബന്ധത്തെ അധികകാലവിളംബം കൂടാതെ ഖണ്ഡിക്കുമെന്നുള്ള സ്ഥിതിയിൽ ആയിരിക്കുന്നു. മാതുലന്റെ രോഗശമനത്തിനായിട്ടു് ഓരോ വഴിപാടുകൾ, ഹോമങ്ങൾ, ദാനങ്ങൾ മുതലായവ യുവരാജാവു നടത്തിക്കുന്നു. എന്നാൽ ഈവക ക്രിയകൾക്കും അരോഗതയ്ക്കും തമ്മിൽ കാര്യകാരണസംബന്ധം സംഘടിപ്പിക്കാൻ ക്രിയാകർത്താക്കന്മാർക്കു് അശക്യമായിരുന്നതിനാലോ, ആയുരാരോഗ്യാദികളുടെ നിയന്താവായ ശക്തിയെ ഏതാദൃശങ്ങളായ കർമ്മങ്ങൾകൊണ്ടു പാട്ടിലാക്കുക പരമാർത്ഥത്തിൽ അസാദ്ധ്യമാകകൊണ്ടോ, തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ മുതലായ ഓരോ വക വിദ്വജ്ജനങ്ങൾ രാമവർമ്മ മഹാരാജാവിന്റെ ആയുർവർദ്ധനയ്ക്കായി ചെയ്യുന്ന സാഹസങ്ങൾ രാജഭണ്ഡാരത്തിലെ ദ്രവ്യത്തെ ക്ഷയിപ്പിക്കുന്നതിലേക്കു മാത്രം പ്രയോജകമായിരിക്കുന്നതല്ലാതെ അന്യവിഷയങ്ങളിൽ ഫലശൂന്യങ്ങളായിരിക്കുന്നതേയുള്ളു. മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ചു പരസ്യമായി അഭിപ്രായങ്ങൾ ഭീരുക്കളും ധൈര്യത്തെ അവലംബിച്ചിരിക്കുന്നു. മഹാരാജാവിന്റെ പ്രത്യേക സേവകന്മാരും ഈ വിഷയത്തിൽ സത്യവാദികളായിത്തുടങ്ങിയിരിക്കുന്നു. വലിയ സർവ്വാധി മുമ്പായുള്ള ഉദ്യോഗസ്ഥന്മാർ യുവരാജാവിന്റെ രാജ്യഭരണവാദം അടുത്തിരിക്കുന്നതിനെ ഓർത്തു് അവരവരുടെ ഉദ്യോഗസംബന്ധമായി സൂക്ഷിക്കേണ്ട റിക്കാർഡുകളുടേയും മറ്റും ശരിയാക്കി വയ്ക്കുന്നു. മഹാരാജാവിന്റ ഭൃത്യജനങ്ങളുടെ ആനനങ്ങൾ മ്ലാനമാവുകയും യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ ഗൂഢമായി സന്തോഷംകൊണ്ടു പുളയ്ക്കുകയും ചെയ്യുന്നു.  
+
{{Dropinitial|രാ|font-size=4.2em|margin-bottom=-.5em}} മവർമ്മ മഹാരാജാവിന്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദിനംപ്രതി വർദ്ധിച്ചു് അദ്ദേഹം ഈ ലോകത്തോടുള്ള ബന്ധത്തെ അധികകാലവിളംബം കൂടാതെ ഖണ്ഡിക്കുമെന്നുള്ള സ്ഥിതിയിൽ ആയിരിക്കുന്നു. മാതുലന്റെ രോഗശമനത്തിനായിട്ടു് ഓരോ വഴിപാടുകൾ, ഹോമങ്ങൾ, ദാനങ്ങൾ മുതലായവ യുവരാജാവു നടത്തിക്കുന്നു. എന്നാൽ ഈവക ക്രിയകൾക്കും അരോഗതയ്ക്കും തമ്മിൽ കാര്യകാരണസംബന്ധം സംഘടിപ്പിക്കാൻ ക്രിയാകർത്താക്കന്മാർക്കു് അശക്യമായിരുന്നതിനാലോ, ആയുരാരോഗ്യാദികളുടെ നിയന്താവായ ശക്തിയെ ഏതാദൃശങ്ങളായ കർമ്മങ്ങൾകൊണ്ടു പാട്ടിലാക്കുക പരമാർത്ഥത്തിൽ അസാദ്ധ്യമാകകൊണ്ടോ, തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ മുതലായ ഓരോ വക വിദ്വജ്ജനങ്ങൾ രാമവർമ്മ മഹാരാജാവിന്റെ ആയുർവർദ്ധനയ്ക്കായി ചെയ്യുന്ന സാഹസങ്ങൾ രാജഭണ്ഡാരത്തിലെ ദ്രവ്യത്തെ ക്ഷയിപ്പിക്കുന്നതിലേക്കു മാത്രം പ്രയോജകമായിരിക്കുന്നതല്ലാതെ അന്യവിഷയങ്ങളിൽ ഫലശൂന്യങ്ങളായിരിക്കുന്നതേയുള്ളു. മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ചു പരസ്യമായി അഭിപ്രായങ്ങൾ ഭീരുക്കളും ധൈര്യത്തെ അവലംബിച്ചിരിക്കുന്നു. മഹാരാജാവിന്റെ പ്രത്യേക സേവകന്മാരും ഈ വിഷയത്തിൽ സത്യവാദികളായിത്തുടങ്ങിയിരിക്കുന്നു. വലിയ സർവ്വാധി മുമ്പായുള്ള ഉദ്യോഗസ്ഥന്മാർ യുവരാജാവിന്റെ രാജ്യഭരണവാദം അടുത്തിരിക്കുന്നതിനെ ഓർത്തു് അവരവരുടെ ഉദ്യോഗസംബന്ധമായി സൂക്ഷിക്കേണ്ട റിക്കാർഡുകളുടേയും മറ്റും ശരിയാക്കി വയ്ക്കുന്നു. മഹാരാജാവിന്റ ഭൃത്യജനങ്ങളുടെ ആനനങ്ങൾ മ്ലാനമാവുകയും യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ ഗൂഢമായി സന്തോഷംകൊണ്ടു പുളയ്ക്കുകയും ചെയ്യുന്നു.  
  
 
ശ്രീപത്മനാഭൻ തമ്പി രാജപദവിയോടുകൂടി തലസ്ഥാനത്തു താമസം ഉറപ്പിച്ചിരിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരും പരിവാരസമേതന്മാരായി രാജധാനിയിൽ എത്തി, രാജകുടുംബത്തെ നഷ്ടമാക്കുന്നതിനു മുതിർന്നു് സന്നാഹങ്ങൾ കൂട്ടുന്നു. കടുതായ കലഹങ്ങൾ ഉണ്ടാകുമെന്നുള്ള ശങ്കകൊണ്ടു് പുരവാസികൾ തങ്ങൾ തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്കു ദോഷം സംഭവിക്കാതെ ഇരിക്കുന്നതിനായിട്ടു് ഓരോ ഗൂഢസ്ഥലങ്ങളിൽ അതുകൾ സംഭരിക്കുന്നു. രാജ്യവാകാശക്രമത്തിനു് ഒരു ഭേദഗതിയുണ്ടായകുമെന്നു പരക്കെ വിശ്വാസം ജനിക്കയാൽ നാടുവാഴിയെ അനുസരിച്ചുപോന്ന ജനങ്ങളിലും അനേകം പേർ രാജഭോഗങ്ങൾ കൊടുക്കാതെ വിപരീതഭാവം കലർന്നു് ശണ്ഠയ്ക്കു് ഒരുമ്പെട്ടു നിൽക്കുന്നു. രാജഭണ്ഡാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകളുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ ചില കുടികളോടു മന്ത്രിജനങ്ങൾതന്നെ ദ്രവ്യസഹായം യാജിച്ചതിൽ വൈരിപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം യാതൊരുത്തരും അപ്രകാരമുള്ള സഹായം ചെയ്യുന്നതിനു ധൈര്യപ്പെടുന്നില്ല. നാഞ്ചിനാടായ ദക്ഷിണഭാഗത്തു പാർപ്പുകാരായുള്ളവർ ആ സ്ഥലങ്ങളിലെ പ്രമാണികളായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നുള്ള സ്ഥാനനാമങ്ങൾ വഹിക്കുന്ന മുതലിയാരന്മാരെ വഴിപ്പെട്ടു തമ്പിമാരുടെ പാട്ടിലായിരിക്കുന്നു. ചിറയിൻകീഴു്, തിരുവനന്തപുരം, നെയ്യാറ്റുങ്കര ഈ ദിക്കുകളായ ഉത്തരഭാഗത്തെ ജനങ്ങൾ എട്ടുവീട്ടിൽപിള്ളമാരുടെ അധികാരസ്ഥലങ്ങളിൽ ഉൾപ്പെട്ടവരാകയാൽ മിക്കവാറും ആ ഭാഗത്തുതന്നെ ചാഞ്ഞുനിൽക്കുന്നു. പൂർവ്വരാജധാനികളായ തിരുവിതാങ്കോടു്, പത്മനാഭപുരം ഈ നഗരികൾക്കു സമീപമുള്ള മദ്ധ്യദേശമായ ഇരണിയിൽ, കൽക്കുളം, വിളവങ്കോടു് എന്നീ ദിക്കുകളിലെ ജനങ്ങൾ രാജധാനി തിരുവനന്തപുരത്തേക്കു മാറ്റിയതിനാലുള്ള കുണ്ടിതംകൊണ്ടും നിഷ്ഠൂരന്മാരായ എട്ടുവീട്ടിൽപിള്ളമാരോടു് ഇടയുന്നതിനു് അത്ര ധൈര്യമില്ലാതിരുന്നതിനാലും, രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ടു് ആക്രമിക്കുന്നതിനു മടിക്കുന്നു. ആകപ്പാടെ രാജപാർശ്വത്തിൽ ജനങ്ങൾ തുലോം കുറവാണെനനു് മന്ത്രിജനങ്ങൾക്കും യുവരാജാവിനും ബോദ്ധ്യപ്പെടുകയാൽ രാജമന്ദിരത്തിന്റെ രക്ഷയ്ക്കായി വേണ്ടകാവലുകൾ ഏർപ്പെടുത്തിയിരിക്കുന്നു. രാജധാനിയിലുള്ള രാജഭടന്മാരെയും വിശ്വസിക്കാൻ പാടില്ലാത്ത വിധത്തിൽ അവരും ചിലപ്പോൾ ആജ്ഞകൾ ലംഘിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യവർഗ്ഗങ്ങൾ ആയുധപാണികളായി രാജവീഥികളിൽ അഹങ്കാരം പൂണ്ടു സഞ്ചരിക്കുകയും കൊട്ടാരത്തിന്റെ വാതിൽക്കൽ ചിലപ്പോൾ കൂട്ടം കൂടി നിന്നു ലഹളകൾ കൂട്ടുകയും ചെയ്യുന്നു. യുവരാജാവും മന്ത്രിമാരും കാലാവസ്ഥകൾ കണ്ടും കേട്ടും, തങ്ങളെ ചുറ്റിവരുന്ന ആപൽപാശത്തിൽ നിന്നു മോചനം സമ്പാദിക്കുന്നതിനു മാർഗ്ഗം കാണാതെ ബുദ്ധി കുഴങ്ങിയും, പ്രാണഭയത്തോടുകൂടി കൊട്ടാരത്തിനകത്തുതന്നെ ഒളിച്ചു പാർക്കുമ്പോലെ ദിനങ്ങൾ കഴിച്ചുകൂട്ടുന്നു.
 
ശ്രീപത്മനാഭൻ തമ്പി രാജപദവിയോടുകൂടി തലസ്ഥാനത്തു താമസം ഉറപ്പിച്ചിരിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരും പരിവാരസമേതന്മാരായി രാജധാനിയിൽ എത്തി, രാജകുടുംബത്തെ നഷ്ടമാക്കുന്നതിനു മുതിർന്നു് സന്നാഹങ്ങൾ കൂട്ടുന്നു. കടുതായ കലഹങ്ങൾ ഉണ്ടാകുമെന്നുള്ള ശങ്കകൊണ്ടു് പുരവാസികൾ തങ്ങൾ തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്കു ദോഷം സംഭവിക്കാതെ ഇരിക്കുന്നതിനായിട്ടു് ഓരോ ഗൂഢസ്ഥലങ്ങളിൽ അതുകൾ സംഭരിക്കുന്നു. രാജ്യവാകാശക്രമത്തിനു് ഒരു ഭേദഗതിയുണ്ടായകുമെന്നു പരക്കെ വിശ്വാസം ജനിക്കയാൽ നാടുവാഴിയെ അനുസരിച്ചുപോന്ന ജനങ്ങളിലും അനേകം പേർ രാജഭോഗങ്ങൾ കൊടുക്കാതെ വിപരീതഭാവം കലർന്നു് ശണ്ഠയ്ക്കു് ഒരുമ്പെട്ടു നിൽക്കുന്നു. രാജഭണ്ഡാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകളുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ ചില കുടികളോടു മന്ത്രിജനങ്ങൾതന്നെ ദ്രവ്യസഹായം യാജിച്ചതിൽ വൈരിപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം യാതൊരുത്തരും അപ്രകാരമുള്ള സഹായം ചെയ്യുന്നതിനു ധൈര്യപ്പെടുന്നില്ല. നാഞ്ചിനാടായ ദക്ഷിണഭാഗത്തു പാർപ്പുകാരായുള്ളവർ ആ സ്ഥലങ്ങളിലെ പ്രമാണികളായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നുള്ള സ്ഥാനനാമങ്ങൾ വഹിക്കുന്ന മുതലിയാരന്മാരെ വഴിപ്പെട്ടു തമ്പിമാരുടെ പാട്ടിലായിരിക്കുന്നു. ചിറയിൻകീഴു്, തിരുവനന്തപുരം, നെയ്യാറ്റുങ്കര ഈ ദിക്കുകളായ ഉത്തരഭാഗത്തെ ജനങ്ങൾ എട്ടുവീട്ടിൽപിള്ളമാരുടെ അധികാരസ്ഥലങ്ങളിൽ ഉൾപ്പെട്ടവരാകയാൽ മിക്കവാറും ആ ഭാഗത്തുതന്നെ ചാഞ്ഞുനിൽക്കുന്നു. പൂർവ്വരാജധാനികളായ തിരുവിതാങ്കോടു്, പത്മനാഭപുരം ഈ നഗരികൾക്കു സമീപമുള്ള മദ്ധ്യദേശമായ ഇരണിയിൽ, കൽക്കുളം, വിളവങ്കോടു് എന്നീ ദിക്കുകളിലെ ജനങ്ങൾ രാജധാനി തിരുവനന്തപുരത്തേക്കു മാറ്റിയതിനാലുള്ള കുണ്ടിതംകൊണ്ടും നിഷ്ഠൂരന്മാരായ എട്ടുവീട്ടിൽപിള്ളമാരോടു് ഇടയുന്നതിനു് അത്ര ധൈര്യമില്ലാതിരുന്നതിനാലും, രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ടു് ആക്രമിക്കുന്നതിനു മടിക്കുന്നു. ആകപ്പാടെ രാജപാർശ്വത്തിൽ ജനങ്ങൾ തുലോം കുറവാണെനനു് മന്ത്രിജനങ്ങൾക്കും യുവരാജാവിനും ബോദ്ധ്യപ്പെടുകയാൽ രാജമന്ദിരത്തിന്റെ രക്ഷയ്ക്കായി വേണ്ടകാവലുകൾ ഏർപ്പെടുത്തിയിരിക്കുന്നു. രാജധാനിയിലുള്ള രാജഭടന്മാരെയും വിശ്വസിക്കാൻ പാടില്ലാത്ത വിധത്തിൽ അവരും ചിലപ്പോൾ ആജ്ഞകൾ ലംഘിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യവർഗ്ഗങ്ങൾ ആയുധപാണികളായി രാജവീഥികളിൽ അഹങ്കാരം പൂണ്ടു സഞ്ചരിക്കുകയും കൊട്ടാരത്തിന്റെ വാതിൽക്കൽ ചിലപ്പോൾ കൂട്ടം കൂടി നിന്നു ലഹളകൾ കൂട്ടുകയും ചെയ്യുന്നു. യുവരാജാവും മന്ത്രിമാരും കാലാവസ്ഥകൾ കണ്ടും കേട്ടും, തങ്ങളെ ചുറ്റിവരുന്ന ആപൽപാശത്തിൽ നിന്നു മോചനം സമ്പാദിക്കുന്നതിനു മാർഗ്ഗം കാണാതെ ബുദ്ധി കുഴങ്ങിയും, പ്രാണഭയത്തോടുകൂടി കൊട്ടാരത്തിനകത്തുതന്നെ ഒളിച്ചു പാർക്കുമ്പോലെ ദിനങ്ങൾ കഴിച്ചുകൂട്ടുന്നു.
Line 42: Line 42:
 
; പരമേസ്വരൻപിള്ള: ‘ഇന്നത്തെ ചോറു തുലഞ്ഞു. ശ്രീപത്മനാഭസ്വമികടാക്ഷം എന്നോ മറ്റോ തുടങ്ങരുതോ? ബൗദ്ധന്മാരു്......’
 
; പരമേസ്വരൻപിള്ള: ‘ഇന്നത്തെ ചോറു തുലഞ്ഞു. ശ്രീപത്മനാഭസ്വമികടാക്ഷം എന്നോ മറ്റോ തുടങ്ങരുതോ? ബൗദ്ധന്മാരു്......’
  
; യുവരാജാവു്: ‘മിണ്ടാതിരിക്കൂ.’ പരമേശ്വരൻപിള്ളയുടെ മുഖം മങ്ങി. ‘......തിരുമേനിക്കു് സർവശ്കതനായ ഈശ്വരൻ ദീർഘായുസ്സും സർവസുഖവും നൽകട്ടെ......’
+
; യുവരാജാവു്: ‘മിണ്ടാതിരിക്കൂ.’ പരമേശ്വരൻപിള്ളയുടെ മുഖം മങ്ങി. ‘......തിരുമേനിക്കു് സർവശക്തനായ ഈശ്വരൻ ദീർഘായുസ്സും സർവസുഖവും നൽകട്ടെ......’
  
 
; യുവരാജാവു്: ‘ആ കൂട്ടത്തിലെ ദ്വിഭാഷിക്കു് മലയാളം നല്ല ശീലമാണെന്നു തോന്നുന്നു. ഇങ്ങനെ നാമും സാധാരണ എഴുതാറില്ലല്ലോ.’
 
; യുവരാജാവു്: ‘ആ കൂട്ടത്തിലെ ദ്വിഭാഷിക്കു് മലയാളം നല്ല ശീലമാണെന്നു തോന്നുന്നു. ഇങ്ങനെ നാമും സാധാരണ എഴുതാറില്ലല്ലോ.’

Latest revision as of 08:00, 23 August 2017

മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ
ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ
ഒട്ടുമേ താമസം കൂടാതെ നിങ്ങടെ
പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ.”

രാ മവർമ്മ മഹാരാജാവിന്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദിനംപ്രതി വർദ്ധിച്ചു് അദ്ദേഹം ഈ ലോകത്തോടുള്ള ബന്ധത്തെ അധികകാലവിളംബം കൂടാതെ ഖണ്ഡിക്കുമെന്നുള്ള സ്ഥിതിയിൽ ആയിരിക്കുന്നു. മാതുലന്റെ രോഗശമനത്തിനായിട്ടു് ഓരോ വഴിപാടുകൾ, ഹോമങ്ങൾ, ദാനങ്ങൾ മുതലായവ യുവരാജാവു നടത്തിക്കുന്നു. എന്നാൽ ഈവക ക്രിയകൾക്കും അരോഗതയ്ക്കും തമ്മിൽ കാര്യകാരണസംബന്ധം സംഘടിപ്പിക്കാൻ ക്രിയാകർത്താക്കന്മാർക്കു് അശക്യമായിരുന്നതിനാലോ, ആയുരാരോഗ്യാദികളുടെ നിയന്താവായ ശക്തിയെ ഏതാദൃശങ്ങളായ കർമ്മങ്ങൾകൊണ്ടു പാട്ടിലാക്കുക പരമാർത്ഥത്തിൽ അസാദ്ധ്യമാകകൊണ്ടോ, തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ മുതലായ ഓരോ വക വിദ്വജ്ജനങ്ങൾ രാമവർമ്മ മഹാരാജാവിന്റെ ആയുർവർദ്ധനയ്ക്കായി ചെയ്യുന്ന സാഹസങ്ങൾ രാജഭണ്ഡാരത്തിലെ ദ്രവ്യത്തെ ക്ഷയിപ്പിക്കുന്നതിലേക്കു മാത്രം പ്രയോജകമായിരിക്കുന്നതല്ലാതെ അന്യവിഷയങ്ങളിൽ ഫലശൂന്യങ്ങളായിരിക്കുന്നതേയുള്ളു. മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ചു പരസ്യമായി അഭിപ്രായങ്ങൾ ഭീരുക്കളും ധൈര്യത്തെ അവലംബിച്ചിരിക്കുന്നു. മഹാരാജാവിന്റെ പ്രത്യേക സേവകന്മാരും ഈ വിഷയത്തിൽ സത്യവാദികളായിത്തുടങ്ങിയിരിക്കുന്നു. വലിയ സർവ്വാധി മുമ്പായുള്ള ഉദ്യോഗസ്ഥന്മാർ യുവരാജാവിന്റെ രാജ്യഭരണവാദം അടുത്തിരിക്കുന്നതിനെ ഓർത്തു് അവരവരുടെ ഉദ്യോഗസംബന്ധമായി സൂക്ഷിക്കേണ്ട റിക്കാർഡുകളുടേയും മറ്റും ശരിയാക്കി വയ്ക്കുന്നു. മഹാരാജാവിന്റ ഭൃത്യജനങ്ങളുടെ ആനനങ്ങൾ മ്ലാനമാവുകയും യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ ഗൂഢമായി സന്തോഷംകൊണ്ടു പുളയ്ക്കുകയും ചെയ്യുന്നു.

ശ്രീപത്മനാഭൻ തമ്പി രാജപദവിയോടുകൂടി തലസ്ഥാനത്തു താമസം ഉറപ്പിച്ചിരിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരും പരിവാരസമേതന്മാരായി രാജധാനിയിൽ എത്തി, രാജകുടുംബത്തെ നഷ്ടമാക്കുന്നതിനു മുതിർന്നു് സന്നാഹങ്ങൾ കൂട്ടുന്നു. കടുതായ കലഹങ്ങൾ ഉണ്ടാകുമെന്നുള്ള ശങ്കകൊണ്ടു് പുരവാസികൾ തങ്ങൾ തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്കു ദോഷം സംഭവിക്കാതെ ഇരിക്കുന്നതിനായിട്ടു് ഓരോ ഗൂഢസ്ഥലങ്ങളിൽ അതുകൾ സംഭരിക്കുന്നു. രാജ്യവാകാശക്രമത്തിനു് ഒരു ഭേദഗതിയുണ്ടായകുമെന്നു പരക്കെ വിശ്വാസം ജനിക്കയാൽ നാടുവാഴിയെ അനുസരിച്ചുപോന്ന ജനങ്ങളിലും അനേകം പേർ രാജഭോഗങ്ങൾ കൊടുക്കാതെ വിപരീതഭാവം കലർന്നു് ശണ്ഠയ്ക്കു് ഒരുമ്പെട്ടു നിൽക്കുന്നു. രാജഭണ്ഡാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകളുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ ചില കുടികളോടു മന്ത്രിജനങ്ങൾതന്നെ ദ്രവ്യസഹായം യാജിച്ചതിൽ വൈരിപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം യാതൊരുത്തരും അപ്രകാരമുള്ള സഹായം ചെയ്യുന്നതിനു ധൈര്യപ്പെടുന്നില്ല. നാഞ്ചിനാടായ ദക്ഷിണഭാഗത്തു പാർപ്പുകാരായുള്ളവർ ആ സ്ഥലങ്ങളിലെ പ്രമാണികളായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നുള്ള സ്ഥാനനാമങ്ങൾ വഹിക്കുന്ന മുതലിയാരന്മാരെ വഴിപ്പെട്ടു തമ്പിമാരുടെ പാട്ടിലായിരിക്കുന്നു. ചിറയിൻകീഴു്, തിരുവനന്തപുരം, നെയ്യാറ്റുങ്കര ഈ ദിക്കുകളായ ഉത്തരഭാഗത്തെ ജനങ്ങൾ എട്ടുവീട്ടിൽപിള്ളമാരുടെ അധികാരസ്ഥലങ്ങളിൽ ഉൾപ്പെട്ടവരാകയാൽ മിക്കവാറും ആ ഭാഗത്തുതന്നെ ചാഞ്ഞുനിൽക്കുന്നു. പൂർവ്വരാജധാനികളായ തിരുവിതാങ്കോടു്, പത്മനാഭപുരം ഈ നഗരികൾക്കു സമീപമുള്ള മദ്ധ്യദേശമായ ഇരണിയിൽ, കൽക്കുളം, വിളവങ്കോടു് എന്നീ ദിക്കുകളിലെ ജനങ്ങൾ രാജധാനി തിരുവനന്തപുരത്തേക്കു മാറ്റിയതിനാലുള്ള കുണ്ടിതംകൊണ്ടും നിഷ്ഠൂരന്മാരായ എട്ടുവീട്ടിൽപിള്ളമാരോടു് ഇടയുന്നതിനു് അത്ര ധൈര്യമില്ലാതിരുന്നതിനാലും, രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ടു് ആക്രമിക്കുന്നതിനു മടിക്കുന്നു. ആകപ്പാടെ രാജപാർശ്വത്തിൽ ജനങ്ങൾ തുലോം കുറവാണെനനു് മന്ത്രിജനങ്ങൾക്കും യുവരാജാവിനും ബോദ്ധ്യപ്പെടുകയാൽ രാജമന്ദിരത്തിന്റെ രക്ഷയ്ക്കായി വേണ്ടകാവലുകൾ ഏർപ്പെടുത്തിയിരിക്കുന്നു. രാജധാനിയിലുള്ള രാജഭടന്മാരെയും വിശ്വസിക്കാൻ പാടില്ലാത്ത വിധത്തിൽ അവരും ചിലപ്പോൾ ആജ്ഞകൾ ലംഘിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യവർഗ്ഗങ്ങൾ ആയുധപാണികളായി രാജവീഥികളിൽ അഹങ്കാരം പൂണ്ടു സഞ്ചരിക്കുകയും കൊട്ടാരത്തിന്റെ വാതിൽക്കൽ ചിലപ്പോൾ കൂട്ടം കൂടി നിന്നു ലഹളകൾ കൂട്ടുകയും ചെയ്യുന്നു. യുവരാജാവും മന്ത്രിമാരും കാലാവസ്ഥകൾ കണ്ടും കേട്ടും, തങ്ങളെ ചുറ്റിവരുന്ന ആപൽപാശത്തിൽ നിന്നു മോചനം സമ്പാദിക്കുന്നതിനു മാർഗ്ഗം കാണാതെ ബുദ്ധി കുഴങ്ങിയും, പ്രാണഭയത്തോടുകൂടി കൊട്ടാരത്തിനകത്തുതന്നെ ഒളിച്ചു പാർക്കുമ്പോലെ ദിനങ്ങൾ കഴിച്ചുകൂട്ടുന്നു.

യുവരാജാവിനോടു് മാങ്കോയിക്കൽകുറുപ്പു് ചെയ്തിട്ടുള്ള വാഗ്ദാനത്തെ അദ്ദേഹം നിറവേറ്റാതെ ഇരിക്കയില്ലെന്നു് യുവരാജാവിനു പൂർണ്ണവിശ്വാസമുണ്ടായിരുന്നു. അതിനാലും തന്റെ മാതുലനെ വളരെക്കാലം സേവിച്ചു പാർക്കയും തന്നെയും അനേക ആപത്തുകളിൽനിന്നു രക്ഷിക്കയും ചെയ്തിട്ടുള്ള തിരുമുഖത്തുപിള്ള എന്ന ഗൃഹസ്ഥനു്, ദ്രവ്യത്താലും ആളാലും സഹായം ചെയ്യണമെന്നു് താൻ എഴുതി അയച്ചിട്ടുണ്ടായിരുന്നതിനാലും കിളിമാനൂർ കോവിലകത്തേക്കു് ഒരു ദൂതനെ നിയോഗിച്ചിരുന്നതുകൊണ്ടും ഈ മൂന്നു സ്ഥലങ്ങളിൽനിന്നും അധികതാമസം കൂടാതെ തന്റെ പക്ഷത്തിലേക്കു മതിയായ ഒരു സൈന്യം ചേർക്കുന്നതിനു വേണ്ട ആളുകൾ വന്നുകൂടുമെന്നുള്ള വിശ്വാസം ഒന്നുകൊണ്ടു് യുവരാജാവു് ആശ്വസിച്ചിരിക്കുന്നു. മാങ്കോയിക്കൽകുറുപ്പിന്റെ ഭടന്മാരുടെ യുദ്ധവൈദഗ്ദ്ധ്യവും മറ്റും കണ്ടു് തനിക്കു ബോദ്ധ്യം വന്നിരുന്നതിനാൽ അവരെ തന്റെ സ്വാധീനത്തിൽ കിട്ടിയാൽ എട്ടുവീടന്മാരുടെ വമ്പുകൾ ഒട്ടു ശമിപ്പിക്കാമെന്നും മധുരപ്പടയെ സമാധാനപ്പെടുത്തി കൊണ്ടുവന്നിരുന്നെങ്കിൽ സംശയം കൂടാതെ വൈരികളുടെ മൂലനാശം വരുത്താമെന്നും യുവരാജാവിനു് ഉറപ്പുണ്ടായിരുന്നു. അതിനാൽ മാങ്കോയിക്കൽകുറുപ്പിന്റെ ആഗമനത്തെയാണു് യുവാരജാവു് മുഖ്യമായി പ്രതീക്ഷിച്ചിരിക്കുന്നതു്.

പൂർവ്വകാലങ്ങളിൽ രാജകുടുംബത്തെ രാജ്യഭരണക്രിയകളിൽ സഹായിക്കയും ക്രമേണ സ്വശക്തിയെ സ്ഥാപിച്ചുതുടങ്ങി, രാജവൈരികളായിച്ചമയുകയും ചെയ്തിട്ടുള്ള എട്ടുവീട്ടിൽപിള്ളമാരുടേയും, പ്രകൃത്യാ മൂഢനായും ഢംഭാദി ദോഷാസ്പദനായും ഉള്ള തമ്പിയുടേയും കൃത്രിമങ്ങൾക്കു് അനുകൂലഭാവം നാട്ടിലുള്ള ജനങ്ങളിലും കാണുന്നുണ്ടെന്നു് യുവരാജാവിനു് അറിവു കിട്ടിയതു്, മാതുലനായ മഹാരാജാവു് പരദേശത്തുനിന്നു് ഒരു സേനയെ വരുത്തിയതു് ജനങ്ങളുടെ സ്വാതന്ത്ര്യഖണ്ഡനം ചെയ്‌‌വാനാണെന്നു് അവർക്കു് ആദ്യമേ ശങ്ക ഉദിച്ചിരുന്ന വിവരംകൂടി തനിക്കു് അറിവുണ്ടായിരുന്നതിനാൽ, വാസ്തവമായിത്തന്നെ ഇരിക്കാമെന്നു യുവരാജാവു് ഊഹിച്ചു. അതുകൊണ്ടും, യുദ്ധം കൂടാതെ കഴിക്കണമെന്നു് പ്രജാവത്സലനായ യുവരാജാവിനു മോഹമുണ്ടായിരുന്നതുകൊണ്ടും, തന്റെ പ്രത്യേക ആശ്രിതനും കാര്യനിർവ്വഹണങ്ങളിൽ അതിസമർത്ഥനും ആയുള്ള രാമയ്യൻ എന്ന ബ്രാഹ്മണൻമുഖേന തമ്പിയോടു സന്ധി പറയുന്നതിനു് അദ്ദേഹം ശ്രമിച്ചു. എന്നാൽ, തമ്പിയെ ഗ്രസിച്ചിരിക്കുന്ന സുന്ദരയ്യനായ രാഹുവോടടുത്തപ്പോൾ, തിരുവിതാംകൂർ സംസ്ഥാനത്തിന്റെ വിസ്തീർണ്ണമായ വർദ്ധിപ്പിക്കുന്നതിനു് ഉപയുക്തങ്ങളായിരുന്ന ആ ബ്രാഹ്മണന്റെ മന്ത്രനൈപുണ്യാദികൾ കേവലം നിരസ്തശക്തികളായി ചമഞ്ഞു. അനാവശ്യമായ കലഹങ്ങൾക്കു് ആരംഭിക്കാതെ തന്റെ സ്ഥാനസംബന്ധമായുള്ള പദവികളോടും അവകാശങ്ങളോടും അടങ്ങിപ്പാർത്തുകൊള്ളുന്നതു് നാട്ടിനും തനിക്കും തന്റെ അച്ഛന്റെ കുടുംബത്തിനും മറ്റും ഉദ്യോഗിക്കുന്നതു് അനർത്ഥദവും ആണെന്നു് തമ്പിയെ ഗ്രഹിപ്പിക്കുന്നതിനു് യുവരാജാവുതന്നെ ഒരിക്കൽ ഉത്സാഹിച്ചു. ഒരുദിവസം മഹാരാജാവിന്റെ പള്ളിയറയിലേക്കു യുവരാജാവു് എഴുന്നള്ളുന്ന മാർഗ്ഗത്തിൽ കൊട്ടാരത്തിന്റെ വാതിൽക്കലായിട്ടു് തങ്കരേക്കുവേലകൾ ചെയ്തിട്ടുള്ള ഒരു മേനാവിനെ ചുറ്റി പഠാൺ സമ്പ്രദായത്തിൽ കുപ്പായങ്ങൾ ഇട്ടുമുറുക്കിയ പട്ടക്കാരും, നാട്ടുസമ്പ്രദായത്തിൽ വസ്ത്രം ധരിച്ചിട്ടുള്ള അകമ്പടിക്കാരും നിൽക്കുന്നതുകണ്ടു് തമ്പിയുടെ പരിവാരങ്ങൾ ആണെന്നറിഞ്ഞു്, തന്റെ ഉദ്ദേശസാദ്ധ്യത്തിനു് നല്ല അവസരം ലബ്ധമായെന്നുള്ള സന്തോഷത്തോടുകൂടി, മാതുലന്റെ പള്ളിയറയിലേക്കു് യുവരാജാവു കടക്കുന്നതിനു് ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ആഗമനം ഉണ്ടെന്നു് മുമ്പിൽ ചെന്ന ചില തിരുമുൽപാടന്മാരെയും മറ്റും കണ്ടു മനസ്സിലാക്കീട്ടു്, തനിക്കു് ആ സ്ഥലത്തു് നിൽക്കാൻ അർഹതയില്ലെന്നുള്ള നാട്യത്തിൽ സുന്ദരയ്യൻ പള്ളിയറയിൽനിന്നു പുറത്തിറങ്ങി യുവരാജാവിനെ ബഹുമാനപൂർവ്വം വണങ്ങീട്ടു്, മേനാവിന്റെ സമീപത്തേക്കു യാത്രയായി. ദൃഷ്ടിഗോചരമല്ലാതുള്ള വല്ല കമ്പികളാലും സുന്ദരയ്യനോടു ബന്ധിക്കപ്പെട്ടിട്ടുള്ളതുപോലെ, മന്ദസ്മിതത്തോടുകൂടി തന്റെ സമീപത്തോടടുത്ത യുവരാജാവിനെ കണ്ടില്ലെന്നുള്ള നാട്യത്തോടുകൂടിയും. ‘തമ്പിയോടു കുറച്ചു സംസാരിക്കാനുണ്ടു്, നിൽക്കണം’ എന്നു യുവരാജാവു് അപേക്ഷിച്ചതിനെ ധിക്കരിച്ചും അച്ഛനെ വന്ദിക്കേണ്ട ഗുരുത്വത്തെ ഉപേക്ഷിച്ചും മദിച്ച മദിഷം കണക്കെ ജൃംഭിച്ചുകൊണ്ടും, സുന്ദരയ്യന്റെ പുറകേ ഒട്ടും താമസിയാതെ തമ്പിയും നടകൊണ്ടു. സമാധാനോദ്ദേശ്യത്തോടുകൂടി ചെയ്ത പ്രയത്‌നങ്ങളുടെ അവസാനം ഇപ്രകാരമുള്ള ധിക്കാരമാണെന്നു കണ്ടപ്പോൾ യുവരാജാവിനു് അധികമായ വ്യസനം ഉണ്ടായി. ഇങ്ങനെ വ്യസനം ഉണ്ടായതു് ഭീരുത്വത്താലാണെന്നു വായനക്കാർ സംശയിച്ചു പോകരുതു്. മാതുലന്റെ ദയനീയമായുള്ള അവസ്ഥയെയും, അദ്ദേഹത്തോടുള്ള സഹവാസം ഈശ്വരേച്ഛയാൽ അവസാനിക്കാറായിരിക്കുന്ന കാലത്തു് അദ്ദേഹത്തിന്റെ പുത്രനോടുതന്നെ കലഹത്തിനു് ആരംഭിക്കേണ്ടതായിരിക്കുന്നതിനെയും, മറ്റാരോ സംഗതികളാൽ നേരിട്ടിരിക്കുന്ന ഞെരുക്കങ്ങളെയും യോജിപ്പിച്ചു് ആലോചിച്ചപ്പോൾ ആ മഹാപുരുഷന്റെ മനസ്സിനു് ഒരു വ്യാധിയായിത്തീർന്നു.

യുവരാജാവിന്റെ പരിചാരകൻ പരമേശ്വരൻപിള്ള തന്റ ഗൃഹത്തിൽപ്പോലും പോകാതെ ഈ കാലങ്ങളിൽ ഭ്രാന്തു പിടിച്ച ശ്വാനനെപ്പോലെ കൊട്ടാരത്തിൽത്തന്നെ ഉഴറിനടക്കുകയായിരുന്നു. മാങ്കോയിക്കൽ കുറുപ്പിന്റെ ഭവനത്തിൽ നിന്നു രക്ഷപ്പെട്ടതു് ഈശ്വരന്മാരിൽ ഒരാൾ പ്രത്യക്ഷനായി സഹായിച്ചതിനാൽ ആണെന്നു് അയാൾ വളരെ ആലോചനകൾ കഴിച്ചു തീരുമാനിച്ചിരിക്കുന്നു. അന്ത്യാവതാരത്തിനു മുമ്പായി ഭ്രാന്തൻ ചാന്നാന്റെ സ്വരൂപമായിട്ടു് അവതാരം ചെയ്ത ഭഗവാൻ ആയ മഹാവിഷ്ണു ഭക്തജനപരിത്രാണനവും ദുഷ്ടനിഗ്രഹവും ചെയ്യുമെന്നുള്ളതിനെ അറിയാതെ അവതാരങ്ങളെ പത്തായി ഖണ്ഡിച്ചതു് പുരാണകർത്താക്കന്മാരുടെ അന്ധത്വംകൊണ്ടാണെന്നു് ഒരു അഭിപ്രായവും ആ വിദ്വാന്റെ ബുദ്ധിയിൽ അങ്കുരിച്ചിരിക്കുന്നു. മാങ്കോയിക്കൽകുറുപ്പും ഭടന്മാരും വന്നു ചേരണമെന്നുള്ള അത്യാകാംക്ഷകൊണ്ടു് അതിനായി സദാ പ്രാർത്ഥിക്കയും വിരലുകളിന്മേളും മറ്റുവിധേനയും ഓരോ പ്രശ്‌നപരീക്ഷകൾ കഴിക്കയും ചെയ്യുന്ന ഈ രാജഭൃത്യനു് ഭ്രാന്തനെ മാത്രമെങ്കിലും കിട്ടിയാൽക്കൊള്ളാമെന്നുള്ള മോഹം വർദ്ധിച്ചിട്ടു് അയാൾ അതു സിദ്ധമാകുന്നതിനു് ആത്മീയമായും തപസ്സംബന്ധമായുള്ള ഓരോ മാർഗ്ഗങ്ങളെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

എട്ടുവീട്ടിൽപിള്ളമാരുടെ സംഘയോഗരാത്രിക്കടുത്ത ദിവസം പരമേശ്വരൻപിള്ളയ്ക്കു് ഒരു മംഗളകരമായ ദിവസമായിരുന്നു. ഏകദേശം ഏഴുനാഴിക പുലർന്നപ്പോൾ അതിനു മുമ്പിൽ അയാൽ കണ്ടിട്ടില്ലാത്തതായ ഒരു സാധനം അയാളുടെ കൈയിൽ കിട്ടി. അതു നാലുപുറവും തിരിച്ചു നോക്കി ആശ്ചര്യപ്പെട്ടുകൊണ്ടു് യുവരാജാവിനു കാഴ്ച്ചവയ്ക്കാനായി വല്ല ചെറിയ പ്രാണികളുടേയും ശവത്തെ എന്ന പോലെ അതിനെ രണ്ടുവിരലുകൾക്കിടയിലാക്കി തൂക്കിപ്പിടിച്ചു നടന്നുതുടങ്ങി. അശുദ്ധമായുള്ള സാധനത്തെ കൊട്ടാരത്തിനകത്തുകൊണ്ടു ചില പ്രതിവിധികളും തോന്നിയതുപോലെ കഴിച്ചു. യുവരാജാവിന്റെ മുമ്പിൽ എത്തിയപ്പോൾ രാമയ്യൻ എന്നു മുമ്പിൽ പേർ പറയപ്പെട്ട ബ്രാഹ്മണനും അവിടെ ഉണ്ടായിരുന്നു. ഇദ്ദേഹം തിരുവിതാംകൂർ ഭൂമിയിൽ ജനിച്ചു് രാജകുടുംബത്തെ സേവിച്ചു പാർക്കുന്ന ഒരാളാണു്. ഈ ബ്രാഹ്മണന്റെ ബുദ്ധിക്കു് അസാമാന്യ വൈശിഷ്ട്യമുണ്ടെന്നു മഹാരാജാവിനും ബോദ്ധ്യം വരികയാൽ ബ്രാഹ്മണനെ വലിയ കൊട്ടാരം രായസംപണിക്കു മഹാരാജാവുതന്നെ നിയമിച്ചു. ഈ ഉദ്യോഗം സംബന്ധിച്ചു് തനിക്കുള്ള ജോലികൾ ബ്രഹ്മണൻ അതിശുഷ്‌കാന്തിയോടുകൂടി നിർവ്വഹിച്ചു വരുന്നതിനു പുറമേ രാജ്യഭാരസംബന്ധമായുള്ള കണക്കുകളെയും വഴിപോലെ ആരാഞ്ഞു ഗ്രഹിക്കയും ആയുധാഭ്യാസം കുറേശ്ശെ വശമാക്കുകയും ചെയ്തിട്ടുണ്ടു്.

പരമേശ്വരൻപിള്ളയെ കണ്ടിട്ടു് യുവരാജാവു്, ‘എന്താ പരമേശ്വരാ, വിശേഷം വല്ലതുമുണ്ടോ?’ എന്നു ചോദിച്ചു. പരമേശ്വരൻപിള്ള ‘അടിയൻ’ എന്നറിയിച്ചുകൊണ്ടു തന്റെ കൈയിലുണ്ടായിരുന്ന സാധനം യുരാജാവിന്റെ മുമ്പിൽ നിക്ഷേപിച്ചു.

യുവരാജാവു്
‘ഇതു് ഒരു കടലാസ്സെഴുത്താണല്ലോ. നീ അതിനെ കുളിപ്പിച്ചുവോ?’
പരമേശ്വരൻപിള്ള
(അതിബുദ്ധിയെ പ്രദർശിപ്പിച്ചുവെന്നുള്ള നാട്യത്തിൽ) ‘അടിയൻ. മേത്തന്മാരു തൊട്ടതാണു്. ചാന്നാനെ തൊട്ടു തൊടക്കിയതിനു തന്നെ, ഉള്ള മന്ത്രവും തന്ത്രവും ഒക്കെ കഴിച്ചു. ഇനി തോലും തുണിയും ആട്ടുക്കൊഴുപ്പും ഒക്കെക്കൊണ്ടുണ്ടാക്കിയ ഇതിനെ തൊട്ടു്–’
യുവരാജാവു്
‘വെള്ളം തൊട്ടുകൂടാത്ത ഒരു സാധമമാണിതു്. ആട്ടെ, ആരാണിതിനെ നിന്റെ കയ്യിൽ എത്തിച്ചതു?’
പരമേശ്വരൻപിള്ള
‘മൂത്ത ചെറുക്കൻ കിടാത്തൻ. അവൻ ഒളിച്ചു പതുങ്ങി ആരും കാണാതെ കൊണ്ടുതന്നേച്ചു് ഓടെടാ ഓട്ടം. ചെറുക്കനു് കരുത്തും മറ്റും ഉണ്ടു്.’
യുവരാജാവു്
‘നന്നായി വരട്ടെ. രാമയ്യൻ ശുദ്ധം മാറീട്ടുണ്ടല്ലോ? എടുത്തു വായിക്കൂ.’

ഈ കൽപനയനുസരിച്ചു് രാമയ്യൻ ലേഖനത്തെ എടുത്തു വളരെ വിഷമപ്പെട്ടു തുറന്നിട്ടു് ഇങ്ങനെ വായിച്ചു:

‘ബഹുമാനപ്പെട്ട മഹിമയേറുന്ന രാജകുമാരൻ ബഹദൂർ അറിയേണ്ടും സംഗതിക്കു് അവിടത്തെ പാദശുശ്രൂഷകൻ, ആജിം-ഉദ്-ദൗളാഖാൻ എഴുതിക്കൊള്ളുന്നതു്......’

യുവരാജാവു്
‘അവിടുന്നാണെന്നു് എനിക്ക മനസ്സിലായി. എന്താ വിശേഷം? വായിക്കൂ.’

‘...... അള്ളവിന്റെ കൃപയാൽ ക്ഷേമം......’

പരമേസ്വരൻപിള്ള
‘ഇന്നത്തെ ചോറു തുലഞ്ഞു. ശ്രീപത്മനാഭസ്വമികടാക്ഷം എന്നോ മറ്റോ തുടങ്ങരുതോ? ബൗദ്ധന്മാരു്......’
യുവരാജാവു്
‘മിണ്ടാതിരിക്കൂ.’ പരമേശ്വരൻപിള്ളയുടെ മുഖം മങ്ങി. ‘......തിരുമേനിക്കു് സർവശക്തനായ ഈശ്വരൻ ദീർഘായുസ്സും സർവസുഖവും നൽകട്ടെ......’
യുവരാജാവു്
‘ആ കൂട്ടത്തിലെ ദ്വിഭാഷിക്കു് മലയാളം നല്ല ശീലമാണെന്നു തോന്നുന്നു. ഇങ്ങനെ നാമും സാധാരണ എഴുതാറില്ലല്ലോ.’
രാമയ്യൻ
’സ്വാമി! നല്ലതിന്മണ്ണം എഴുതുന്നുണ്ടു്. വകതിരിവായും നല്ല വാചകമായും എഴുതുന്നു. ആശ്ചര്യം തന്നെ.’
പരമേശ്വരൻപിള്ള
(മുറുമുറുക്കുന്നു) ‘ഞാൻ തടുത്തപ്പോൾ കുറ്റമായിപ്പോയി. വീട്ടിൽ മൂത്തവർക്കു് എറയത്തും–വകതിരിവായി എഴുതിരിക്കുന്നു! ഹൂ! കയ്ക്കുറ്റപ്പാടു് ചെയ്തുകൊള്ളുന്നതു് എന്നു വയ്ക്കാതെ വെറും എഴുതിക്കൊള്ളുന്നതു്! വല്ലതും കൊള്ളണം. അപ്പോൾ പടിക്കും.’

പരമേശ്വരൻപിള്ള സാവധാനത്തിൽ കോപഭാവത്തോടുകൂടി ഇങ്ങനെ പുലമ്പുക ആയിരുന്നെങ്കിലും അയാളുടെ അഭിപ്രായങ്ങൾ യുവരാജാവിനും രാമയ്യനും കേൾക്കാമായിരുന്നു. പരമേശ്വരൻപിള്ള ശുദ്ധനും സാധുവും അതിഭക്തനും വിശ്വസ്തനും ആയിരുന്നതിനാൽ അയാൾക്കു് യുവരാജാവിന്റെ സന്നിധിയിൽ പ്രത്യേക സ്വാതന്ത്ര്യമുണ്ടായിരുന്നു. യുവരാജാവിന്റെ സന്തോഷം ഒന്നിനെമാത്രം ദീക്ഷിച്ചു് അദ്ദേഹത്തെ ഒരിക്കലും വേർപിരിയാതെ സേവിക്കുന്ന ഇയ്യാൾ അൽപെകൊണ്ടു് പ്രസാദിക്കയും കോപിക്കയും വ്യസനിക്കയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു. യുവരാജാവു് അയാളുടെ അഭിപ്രായങ്ങൾ കേട്ടപ്പോൾ ചിരിച്ചുപോയതിനാൽ വീണ്ടും അയാളുടെ മുഖം പ്രസാദത്തോടുകൂടിയതായി.

‘......ചൈത്താന്മാരായ രാജദ്രോഹികൾ ഇന്നലെ രാത്രി കുടമൺപിള്ളയുടെ വീട്ടിൽ കൂടിയിരുന്നു......’

പരമേശ്വരൻപിള്ള
‘കേന്ത്രിച്ചു!’

‘......ആലോചനകൾ എന്തെല്ലാമായിരുന്നു എന്നറിയുന്നതിനു് കഴിവുണ്ടായില്ല......’

പരമേശ്വരൻപിള്ള
‘ശരി! കാലം അടുത്തു. എന്നും ദയ! എന്നും പത്മനാഭൻ രക്ഷിക്കും! അതാ ആണുങ്ങൾ ദൂരെക്കൂട്ടി കാണുന്നു. ഇവിടെ ഇങ്ങ–പത്മനാഭൻ–തല കഴുത്തീന്നു പോവാറായി–പോട്ടു്.’
യുവരാജാവു്
‘മിണ്ടാതിരിക്കൂ പരമേശ്വരാ. എന്റെ തല പോയിട്ടേ നിന്റേതു പോകയുള്ളു. നീ പേടിക്കേണ്ട.’
പരമേശ്വരൻപിള്ള
‘തല പോണതു് ആദ്യം അടിയന്റെ.’
യുവാരാജാവു്
‘അതിനെക്കുറിച്ചു പിന്നീടു് തർക്കിക്കാം. വായിച്ചു തീർക്കൂ രാമയ്യൻ.’

‘......സൃഷ്ടിച്ചവന്റെ കൽപനകൾപോലെ അല്ലാതെ മനുഷ്യരുടെ ആഗ്രഹങ്ങൾപോലെ ഒന്നും നടക്കുകയില്ല. ഊണിലും ഉറക്കത്തിലും ആപത്തുണ്ടെന്നു കരുതിയിരിക്കണം. മാങ്കോയിക്കൽകുറുപ്പു സാഹേബ് ഇന്നലെ രാത്രി ഇവിടെ എത്തി......’

പരമേശ്വരൻപിള്ള
(സന്തോഷംകൊണ്ടു് ഒന്നിച്ചു പൊങ്ങിച്ചാടുന്നതിനു ഭാവിച്ചിട്ടു്) ‘ഹാ! വ്യാഴൻ പതിനൊന്നിലായി. പതിനൊന്നിലു്–ചാടീ പതിനൊന്നിലു്! ഇനി ആലോചിച്ചിട്ടു്, അയ്യ! ആ ചാന്നാൻ കൂടി ഒണ്ടെങ്കിൽ എന്തു രസം! കുറുപ്പദ്ദേഹത്തിനെ കണ്ടിട്ടില്ലല്ലോ? (രാമയ്യനോടു്) ആ......മേത്തു വിഴുന്നാൽ രാമയ്യൻകുട്ടി സാമി പൊടിപൊടി! ഇപ്പോൾ വരും കാണാം.’
യുവരാജാവു്
‘പത്മനാഭൻ നമുക്കു സഹായമുണ്ടു്’.

പരമേശ്വരൻപിള്ള ‘കളങ്കമില്ലാത്ത തിരുമനസ്സല്ലയോ? പിന്നെ അടിയനേയും പൊന്നുപത്മനാഭൻ വ്യസനിക്കുമോ?’

പരമേസ്വരൻപിള്ളയുടെ പൂർവ്വോത്തരാഭിപ്രായങ്ങളുടെ ഭേദങ്ങൾ ഓർത്തു് രാമയ്യൻ പുഞ്ചിരിയിട്ടു. ‘വായിച്ചു തീർക്കൂ രാമയ്യൻ ‘എന്നു യുവരാജാവു് അരുളിച്ചെയ്തു.

‘.....തിരുമനസ്സിലെ ദാസന്മാരായ ഞങ്ങൾ കൽപന കാത്തിരിക്കുന്നു. മഹാരാജാവിന്റെ രോഗശമനം വരുത്തുന്നതിനും രാജകുമാരനു് അനുഗ്രഹങ്ങൾ നൽകുമാറും അന്തമില്ലാത്തവൻ പ്രസാദിക്കട്ടെ. വിശേഷിച്ചും, മഹാരാജാവിന്റെ മകൻ റായി പത്മനാഭൻ തമ്പി അവർകളുടെ സേവകനായ സുന്ദരയ്യൻ എന്നൊരു പാപ്പാൻ ഉണ്ടല്ലോ. അയാളെ പ്രത്യേകം സൂക്ഷിച്ചുകൊള്ളണം. അയാളുടെ ഉശിർ പാപ്പാന്റേതല്ല. സൃഷ്ടിച്ചവൻ രക്ഷിക്കട്ടെ.’

യുവാരാജാവു്
‘കുറുപ്പു നല്ല കണിശമുള്ള ആളാണു്. പറഞ്ഞതുപോലെ വന്നുചേർന്നല്ലോ. ഇനി എട്ടുവീടന്മാരുടെ തകരാറുകൾ എന്തെല്ലാമാണെന്നു് അറിയണം. അതിനു വഴി എന്താണു രാമയ്യൻ?’
രാമയ്യൻ
‘അതിനു് വഴി ആലോചിച്ചിട്ടു കാര്യമില്ല. കുറുപ്പദ്ദേഹം വന്നു ചേർന്നാൽ ഇവിടെ ഇപ്പോൾ ഉളളവരേയും അദ്ദേഹത്തിന്റെ ആളുകളെയും ചേർത്തു് എട്ടുവീട്ടിൽപിള്ളമാരെ അടക്കുന്നതിനു് നോക്കണം.’
പരമേശ്വരൻപിള്ള
‘അതാണു ബുദ്ധി.’
യുവരാജാവു്
‘അവരോടു പോരിനു പുറപ്പെടാൻ വേണ്ട ആളുകൾ എന്നാലും നമ്മുടെ ഭാഗത്തു കാണുകയില്ലല്ലോ?’
രാമയ്യൻ
‘നേരെ നിന്നു് ഒന്നും വേണ്ട, കുടമൺ, കഴക്കൂട്ടം, രാമനാമഠം ഈ മൂന്നു പേരെയും കൽപനയുണ്ടെങ്കിൽ ഞാൻ കൊണ്ടരാം. അവരെ അടക്കിയാൽ അനർത്ഥമെല്ലാം തീരും.’
യുവരാജാവു്
‘രാമയ്യന്റെ ഉപദേശം നന്നുതന്നെയാണു്. തന്ത്രംകൊണ്ടു് അവരെ അടക്കാൻ കഴിയുന്നതും ആണു്. ആ മാർഗ്ഗങ്ങളെ ഞാൻ ആലോചിക്കാതെയും ഇരുന്നിട്ടില്ല. എന്നാൽ അവരെ നിഗ്രഹിക്കാതെ പാട്ടിലാക്കി രാജ്യഭാരം നടത്തിക്കാണണമെന്നു് എനിക്കൊരു മോഹമുണ്ടു്.’
രാമയ്യൻ
സ്വാമീ–’
യുവരാജാവു്
‘തന്റെ അഭിപ്രായം എനിക്കു മനസ്സിലായി. അവർ നമ്മെയും നമ്മുടെ പൂർവ്വികന്മാരെയും വളരെ ദ്രോഹിച്ചിട്ടുണ്ടു്. എങ്കിലും അവർ നമ്മുടെ പ്രജകളിൽ പ്രമാണികളാണെന്നുള്ള സംഗതി മറന്നുകൂടാ. അതുമല്ലാതെ അവരെ ഇപ്പോൾ നശിപ്പിക്കുന്നതായാൽ മേലിൽ പ്രബലന്മാരായി വരുന്ന കുടികൾക്കു നമ്മെക്കുറിച്ചു് ഭയവും സംശയവും അല്ലാതെ സ്‌നേഹവും ഭക്തിയും ഉണ്ടാകുന്നതല്ല.’
രാമയ്യൻ
‘ഇങ്ങനെ ദയ കാണിച്ചുകൊണ്ടിരുന്നാൽ യാതൊന്നും തന്നെ നടക്കയില്ല. ഒന്നാമതു്, രാജകൽപനയ്ക്കു് എതിരായ ഒരു കൽപന നാട്ടിലുണ്ടായിരിക്കുന്ന കാലത്തു് ന്യായങ്ങൾ നടത്താനും രാജഭോഗങ്ങൾ പിരിക്കാനും പ്രയാസമാണു്.’
യുവരാജാവു്
‘ഏകനായകത്വം ആക്കിത്തീർക്കുന്നതിനാണു് നാം വഴി നോക്കിവരുന്നതു്. ഒരു രാജ്യത്തെയും ജനസമുദായത്തെയും സംബന്ധിച്ചുള്ള സംഗതികളിൽ ഝടിതിയിൽ വല്ലതും നടത്തുന്നതിനു് ഒരുമ്പെടുന്നതു് ഭോഷത്വമാണു്. അതുമല്ലാതെ, നമ്മുടെ സ്ഥിതിയെത്തന്നെ ഒന്നുറപ്പിച്ചിട്ടുവേണം വൈരിസംഹാരത്തിനു് ആലോചനകൾ ചെയ്യുന്നതു്.’
പരമേശ്വരൻപിള്ള
‘ഇരുന്നിട്ടേ കാലുനീട്ടാവൂ.’
യുവരാജാവു്
‘പരമേശ്വരനും ബുദ്ധിയുണ്ടായിത്തുടങ്ങി.’
രാമയ്യൻ
‘കൽപിച്ചു് ദീർഘമായി ആലോചിക്കുന്നു; മറുകക്ഷി പിടിപിടി എന്നും നിൽക്കുന്നു. വഞ്ചനപ്രവൃത്തികൾക്കു് അവർ മടിക്കയുമില്ല. ആലോചനകൾ നടന്നും ഇരിക്കുന്നു. ഇങ്ങനെയുള്ള സ്ഥിതിയിൽ അവരിൽ ചിലരെ തട്ടി ഒന്നു പഠിപ്പിക്കാഞ്ഞാൽ അറിയാതെ കുഴിയിൽ വിഴുന്നു പോകും.’
പരമേശ്വരൻപിള്ള
‘അതു ശരി. തമ്പി അങ്ങുന്നുന്മാരും കൂടീട്ടുണ്ടു്. വട്ടങ്ങളും കേമമാണു്. മുമ്പിലത്തെപ്പോലെ ഒളിച്ചും പതുങ്ങിയുമല്ല. നാട്ടിലും തോട്ടിലും മലയിലും വച്ചല്ല ഇന്നത്തെ കളി. നേരെ മല്ലിനാണു കച്ച കെട്ടുന്നതു്.’
യുവരാജാവു്
‘അവർ ചെയ്യുന്നതുപോലെ നമുക്കും ചെയ്തുകൂടാത്തതിനാലാണു് നാം ക്ഷമിക്കുന്നതു്. കേൾക്കൂ രാമയ്യൻ. സാമം, ദാനം, ഭേദം, ദണ്ഡം ഇതുകൾ രാജാക്കന്മാർക്കു് അനുവദിച്ചിട്ടുള്ള ഉപായങ്ങൾ ആണു്. വഞ്ച ഇതിൽ ഉൾപ്പെടുന്നില്ല. അവർ അന്ധത്വങ്ങൾ പ്രവർത്തിക്കുന്നു എന്നുള്ളതിനെ സമാധാനമാക്കി ക്ഷത്രിയകർമ്മത്തെ നമുക്കു ലംഘിച്ചുകൂടാ. ദുർജ്ജനങ്ങളുടെ പന്ഥാവിനെ നാമും സ്വീകരിക്കുന്നതായാൽ അവരും നാമും തമ്മിൽ ഭേദമാണു്?’
രാമയ്യൻ
‘അവർ ചെയ്തിരിക്കുന്ന കഠിനപ്രവർത്തികൾ വിചാരിക്കുമ്പോൾ വഞ്ചനയും ഉചിതം തന്നെ എന്നു തോന്നുന്നുണ്ടു്.’
യുവരാജാവു്
‘അവരുടെ ദുഷ്‌കീർത്തി ഒട്ടുകാലംകൊണ്ടു നീങ്ങിപ്പോകും. നാം ലോകാപവാദത്തിന്നിടവരുത്തുന്നതായാൽ, അതു് ഈ രാജ്യത്തമുള്ള കാലത്തോളം നിലനിൽക്കും. ഓരോ ദീപങ്ങളെ ബാധിക്കുന്ന കളങ്കത്തിനെ അന്നന്നു് അതാതു ഗ്രഹത്തിലുള്ളവരേ അറിയുന്നുള്ളു. ചന്ദ്രന്റെ കളങ്കത്തേയോ?’
രാമയ്യൻ
‘ഇപ്പോൾ വലുതായ ആപത്തു് തീർച്ചയായി നേരിടും. ഈ കാലത്തു് ഈ നീതികൾ ആലോചിക്കണമോ? ഒന്നുരണ്ടു പേരെ എങ്കിലും വഴിപോലെ ശിക്ഷിക്കുന്നതായാൽ പ്രജകൾ എല്ലാവരും ആജ്ഞ അനുസരിച്ചു നടക്കും.’
യുവരാജാവു്
‘എന്തഭിപ്രായമാണിതു്? എട്ടുവീട്ടിൽപിള്ളമാരിൽ ചിലർ ശിക്ഷാർഹന്മാർ തന്നെയാണു്; അതിനു സംശയമില്ല. പക്ഷേ ആരാണു് ശാസനയ്ക്ക പാത്രമെന്നുള്ളതു് നമുക്കു് അത്ര നിശ്ചയമായി ക്ലിപ്തപ്പെടുത്തിക്കൂടാ. ആ സ്ഥിതിയൽ സംഘത്തെ മുഴുവനെയുമോ അവരിൽ ചിലരെയുമോ, വല്ലവിധത്തിലും മറ്റുള്ളവർക്കു് ഒരു ദൃഷ്ടാന്തമാക്കിത്തീർക്കുന്നതിനാകട്ടെ, ശിക്ഷിക്കുന്നതു് ധർമ്മശാസ്ത്രവി...... ആയിരിക്കും. അതു നാം അനുവദിക്കുന്നതല്ല. രാജനീതി ശരിയായി നടത്തുന്നതിനു് കാലംവരും. അതുവരെ ക്ഷമിക്കണം.’
പരമേശ്വരൻപിള്ള
‘എന്നാൽ സന്യസിക്കരുതോ?’
യുവരാജാവു്
‘ശരിയായ ചോദ്യം. സന്യസിക്കുന്ന സംഗതി പറഞ്ഞതുകൊണ്ടു് ഓർമ്മ വരുന്നു. പാണ്ഡവകൗരവന്മാർ തമ്മിൽ കലഹം ഉണ്ടായിട്ടു് വളരെക്കാലം പാണ്ഡവന്മാർ ക്ഷമിച്ചു പാർത്തില്ലേ? അതുപോലെ കുറച്ചു ക്ഷമിക്കാം. തലകൊണ്ടുപോകാതെ സൂക്ഷിച്ചുകൊള്ളണമെന്നു് പറയുമായിരിക്കും. അതിനു മിടുക്കില്ലെങ്കിൽ പോട്ടെ. ഇരുന്നിട്ടു ഫലമെന്തു്? ഈ സംഗതികളെക്കുറിച്ചു് കുറുപ്പു് വന്നിട്ടു് ആലോചിക്കാം. അയാൾ ശരിയായ ഗുണദോഷങ്ങൾ ഉപദേശിച്ചു തരും. ഇന്നലത്തെ ആലോചനകൾ എന്തായിരുന്നു എന്നറിയണം. അതിനു മാർഗ്ഗമെന്തു്?’
പരമേശ്വരൻപിള്ള
‘കടുവാക്കൂട്ടിൽ തലയിടാൻ ആരുപോകും?’
രാമയ്യൻ
‘കൽപ്പനയുണ്ടെങ്കിൽ ഒന്നു ശ്രമിക്കാം.’
യുവരാജാവു്
‘തനിക്കു് ആപത്തുവരുമെങ്കിൽ വേണ്ട.’
രാമയ്യൻ
‘ആപത്തു് ഒന്നുമില്ല. നമ്മുടെ കാലക്കുട്ടിപ്പട്ടക്കാരന്റെ അനന്തരവൾക്കാണു് സുന്ദരം സംബന്ധം.’

ഈ വാക്കുകൾ കേട്ടു് യുവാരാജാവു് ഒന്നു ഞെട്ടി. തന്റെ ഉള്ളിലുണ്ടായിരുന്ന ഒരു സംശയത്തെ സ്ഥിരപ്പെടുത്തുന്നതായ ലക്ഷ്യം രാമയ്യന്റെ പക്കൽനിന്നു കിട്ടിയതു് യഥാർത്ഥമായിത്തന്നെ ഇരിക്കുമെന്നുള്ള വിചാരത്തോടുകൂടി കുറച്ചുനേരം ചിന്താകുലനായിരുന്നു. പരമേശ്വരൻപിള്ള ഇതിനിടയ്ക്കു് തനിക്കുണ്ടായ സന്തോഷം അടക്കാൻ പാടില്ലാതെ രാമയ്യന്റെ പുറത്തു് താളം പിടിക്കുകയും, തലകൊണ്ടും പുരികങ്ങൾകൊണ്ടും യുവരാജാവിന്റെ മുഖത്തെ ലക്ഷ്യമാക്കി നൃത്തം തുള്ളിക്കയും ചെയ്തു.

യുവരാജാവു്
‘പരമേശ്വരാ, നിന്റെ അഭിപ്രായം ശരിയായിരിക്കാം. കാലക്കുട്ടി ചതിച്ചിരിക്കണം. അല്ലെങ്കിൽ തിരുമുഖത്തുപിള്ളയുടെ മറുപടി എങ്കിലും ഇതിനു മുമ്പിൽ കിട്ടുമായിരുന്നു.’

പരമേശ്വരൻപിള്ള ‘മൂത്തോർ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ ഇനിക്കും. അടിയനു് അന്നേ അറിയാമായിരുന്നു ചതിക്കും, ചതിക്കും എന്നു് അടിയൻ എത്ര തവണ അറിയിച്ചു. തിരുവുള്ളത്തിൽ എന്തോ ദൂഷ്യം പറയുന്നൂന്നു മനസ്സിലാക്കിക്കൊണ്ടു കീഴക്കോട്ട എഴുന്നള്ളുന്ന അന്നു് അവനും തിരിച്ചു. അങ്ങു മധുരയിലും കാശിയിലും പോവാനല്ലല്ലോ പോയതു്?’

രാമയ്യൻ
‘സ്വാമീ, പരമുപിള്ള അറിയിച്ചിട്ടുള്ളതു ശരിയാണു്. സുന്ദരം അവിടെ സംബന്ധം ചെയ്തതു് തിരുമനസ്സറിയിക്കാത്തതുതന്നെ സംശയകരമായിരിക്കുന്നു. യദൃച്ഛയാ എനിക്കു് അറിവു കിട്ടിയതാണു്. ആ വഴിക്കു് എട്ടുവീട്ടിൽപിള്ളമാരുടെ ആലോചനകൾ എന്തായിരുന്നു എന്നു തിരക്കാം.’
യുവരാജാവു്
‘അങ്ങനെ ചെയ്യൂ. തിരുമുഖത്തുപിള്ളയ്ക്കു് വേറേ ആൾ അയയ്ക്കണം. ഇനി താമസം കണക്കല്ല. കാലക്കുട്ടി ചതിച്ചിരിക്കും.’ യുവരാജാവിന്റെ നേത്രങ്ങൾ ചെമ്പരത്തിപ്പൂ കണക്കെ അരുണമായിരിക്കുന്നു. ദന്തങ്ങൾ തമ്മിൽ ഉരസുന്ന സ്വരവും പുറത്തു കേൾപ്പാനുണ്ടു്. അധരങ്ങളിലും കോപം ചൊടിക്കുന്നതുകൊണ്ടു് ചില തുടിതുടുപ്പുകൾ പ്രത്യക്ഷമാകുന്നുണ്ടു്. രാമയ്യൻ മനഃപൂർവ്വം യുവരാജാവിന്റെ കോപാഗ്നിയെ ഉജ്ജ്വലിപ്പിച്ചതായിരുന്നു. ‘ഇനി എല്ലാം വഴിക്കുപോകും’ എനനു രാമയ്യൻ മനസ്സാ നിശ്ചയപ്പെടുത്തുന്നു. നരസിംഹമൂർത്തിയെപ്പോലെ ക്രൂരതരമായുള്ള നോട്ടങ്ങളോടുകൂടിയിരിക്കുന്ന തന്റെ സ്വാമിയുടെ കോപത്തെ ശമിപ്പിക്കാനെന്തുപായമെന്നു് പരമേശ്വരൻപിള്ള ആലോചിക്കുന്നു.
യുവരാജാവു്
‘ഉപേക്ഷ വളരെ ദോഷത്തെ ചെയ്യും. രാമയ്യൻ കണ്ടുകൊള്ളൂ. എട്ടുവീട്ടിൽപിള്ളമാർ മുതലായവരുടെ പ്രതാപങ്ങൾ അസ്തമിക്കാറായി. പരമേശ്വരൻ അരനിമിഷംകൊണ്ടു കുറുപ്പിനെ വിളിച്ചുകൊണ്ടുവരണം. എവിടെ താമസിക്കുമെന്നു നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ.’

പരമേശ്വരൻപിള്ള അരനിമിഷംകൊണ്ടു യുവരാജാവിന്റെ മുമ്പിൽനിന്നു മറഞ്ഞു. അരമണിക്കൂർ നേരംകൊണ്ടു മടങ്ങി തിരുമുമ്പിൽ എത്തി, ‘കുറുപ്പു വന്നിട്ടില്ലെന്നും പഠാണിമാർക്കു തെറ്റിപ്പോയെന്നും ഉണർത്തിച്ചു. യുവരാജാവിന്റെ ഉള്ളിൽ അന്യഥാ ഒരു സംശയമുണ്ടായി. ‘എട്ടുവീട്ടിൽപിള്ളമാർ കുറുപ്പിനെ കൊലചെയ്തിട്ടുണ്ടു്’ എന്നു യുവാരാജവു് ആത്മഗതമായി ഉച്ചരിച്ചതും ‘നാരായണ! പത്മനാഭ!’ എന്നു ജപിച്ചും കരഞ്ഞും കൈകൾകൊണ്ടു തലയിൽ അലച്ചുംകൊണ്ടു പഠാണിപ്പാളയത്തിലേക്കു പരമേശ്വരൻപിള്ള യാത്ര ആരംഭിച്ചതും ഒരേ മുഹൂർത്തത്തിൽ കഴിഞ്ഞു.