close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 04 28



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 04 28
ലക്കം 815
മുൻലക്കം 1991 04 21
പിൻലക്കം 1991 05 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കവി, തത്ത്വചിന്തകന്‍, ശാസ്ത്രജ്ഞന്‍ ഇവരെല്ലാം ഒരു ദിവസം ഇരപത്തിനാലു മണിക്കൂറും യഥാക്രമം കവിയായും തത്ത്വചിന്തകനായും ശാസ്ത്രജ്ഞനായും പെരുമാറിക്കൊള്ളണമെന്നാണ് നമ്മുടെ തെററിധാരണ. വള്ളത്തോള്‍ നാരായണമേനോന്‍ “മഗ്ദലനമറിയം” എഴുതിക്കൊണ്ടിരുന്ന സമയത്തു മാത്രമേ കവിയായിരുന്നുള്ളു. “The Life Divine” എഴുതിയ സമയത്തു മാത്രമേ അരവിന്ദ് ഘോഷ് തത്ത്വചിന്തകനായിരുന്നുള്ളു. E = mc2 എന്ന സമകാവ്യം ബുദ്ധിയില്‍ അങ്കുരിക്കുകയും അത് കടലാസിലേക്കു പകര്‍ത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ മാത്രമാണ് ഐന്‍സ്റ്റൈന്‍ ശാസ്ത്രജ്ഞന്‍. മറ്റുള്ള സമയങ്ങളിലെല്ലാം അവരും സാധാരണക്കാരായ നമ്മളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഒരു ദിവസം കാലത്ത് ഞാന്‍ കന്യാകുമാരി കടല്‍ക്കരയില്‍ സൂര്യോദയം കാണാന്‍ നിന്നപ്പോള്‍ തെല്ലകലെയായി ഒരു ബ്രാഹ്മണന്‍ ആകാശത്തു നോക്കിക്കൊണ്ടു നടക്കുന്നതായി കണ്ടു. വേഷം കൊണ്ടു ബ്രാഹ്മണനായി പ്രത്യക്ഷനായ അദ്ദേഹം ആരാണെന്ന് ഞാന്‍ അന്വേഷിച്ചു. വിശ്വവിഖ്യാതനായ ദാര്‍ശനികന്‍ ഡോക്ടര്‍ രാധാകൃഷ്ണനാണ് ആ വ്യക്തിയെന്നും പരുന്തിനെക്കാണാന്‍ ശ്രമിക്കുകയാണ് അദ്ദേഹമെന്നും ആരോ എന്നോടു പറഞ്ഞു. പരുന്തിനെ കണ്ടതിനു ശേഷമേ അദ്ദേഹം പ്രഭാത ഭക്ഷണം കഴിക്കൂ എന്നും എനിക്കു ഗ്രഹിക്കാന്‍ കഴിഞ്ഞു. ‘ഇദ്ദേഹമാണോ ഫിലോസഫര്‍’ എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ആ ചോദ്യത്തിലങ്ങിയ പുച്ഛത്തോടെ ഞാനവിടെ നിന്നപ്പോള്‍ ഒരു പരുന്ത് ആകാശത്തെത്തി. രാധാകൃഷ്ണന്‍ അതിനെ തൊഴുതിട്ട് തിരിച്ചു പോയി. ഇന്ന് എനിക്ക് ആ പുച്ഛമില്ല. “ഇന്ത്യന്‍ ഫിലോസഫി” എഴുതിയ സമയത്തു മാത്രമാണ് രാധാകൃഷ്ണന്‍ ദാര്‍ശനികന്‍. കടപ്പുറത്തെത്തി പരുന്തിനെ നോക്കിയ രാധാകൃഷ്ണന്‍ യാഥാസ്ഥിതികനായ വ്യക്തി മാത്രം. അദ്ദേഹം ഭാര്യയോടു ശണ്ഠ കൂടിയിരിക്കും. വേലക്കാരനെ ശകാരിച്ചിരിക്കും. തലപ്പാവു ശരിയായില്ലെന്നു വന്ന് അത് കെട്ടിക്കൊടുക്കുന്നവനോട് കയര്‍ത്തിരിക്കും. പക്ഷേ “ഭഗവദ്ഗീത” വ്യാഖ്യാനിക്കുമ്പോള്‍ ദാര്‍ശനികന്‍. കവിയും വിഭിന്നനല്ല. ഊണു കഴിക്കാനിരിക്കുമ്പോള്‍ കോഴിയിറച്ചിക്കറിയില്ലെങ്കില്‍ കോപിക്കുന്ന കവി പേനയെടുത്തു കോഴിയെക്കുറിച്ചു കവിതയെഴുതുമ്പോള്‍ അതിന്റെ കഴുത്തറുക്കുന്നവനെ രോഷത്തോടെ ഘാതകന്‍ എന്നു വിളിക്കും. “ധിഷണാശക്തിയുടെ പരകോടി” എന്ന് അറിയുള്ളവര്‍ വാഴ്ത്തിയ “Human knowledge: Its Scope and Limits” എന്ന ഗ്രന്ഥമെഴുതിയ ബര്‍ട്രഡ് റസ്സല്‍ സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തികഞ്ഞ ആഭാസനെപ്പോലെ പെരുമാറിയിരുന്നുവെന്ന് എത്രയെത്ര ആളുകളാണ് തെളിവുകളോടെ സ്പഷ്ടമാക്കിയത്!

ഇതിലൊന്നും അദ്ഭുതപ്പെട്ടിട്ടു കാര്യമില്ല. ലോകപ്രസിദ്ധനായ കവി ഹോലുബിന്റെ (Miroslav Holub) ഒരു കാവ്യമുണ്ട് ഈ തത്ത്വം സമര്‍ത്ഥിക്കുന്നതായിട്ട്.

“നിങ്ങള്‍ കവിയാണ് അല്ലേ?”
“അതേ ഞാന്‍ കവിയാണ്”
“നിങ്ങള്‍ക്കെങ്ങനെ അറിയാം?”
“ഞാന്‍ ഒരു കാവ്യം എഴുതി”
“നിങ്ങള്‍ കാവ്യം രചിച്ചപ്പോള്‍ നിങ്ങള്‍ കവിയാണെന്നു വന്നു. പക്ഷേ ഇപ്പോള്‍?”
“ഇനി വേറൊരു ദിവസം ഞാന്‍ മറ്റൊരു കാവ്യമെഴുതും”
“അപ്പോള്‍ നിങ്ങള്‍ വീണ്ടും കവിയാകും എന്നാല്‍ ആതു യഥാര്‍ത്ഥത്തില്‍ കാവ്യമാണെന്നു നിങ്ങള്‍ എങ്ങനെ അറിയും?”
“ഒടുവിലെഴിതിയതിനോട് സദൃശമായിരിക്കും അത്”
“അങ്ങനെയാണെങ്കില്‍ അതു കാവ്യമേ ആയിരിക്കില്ല. കാവ്യം ഒരിക്കല്‍ മാത്രമേ അതായിരിക്കും — അതു വീണ്ടും അതായിരിക്കില്ല.”
“അത് നല്ലതാണെന്നേ ഞാന്‍ അര്‍ത്ഥമാക്കുന്നുള്ളു.”
“അങ്ങനെ കരുതാനൊക്കുകയില്ലല്ലോ. കവിതയുടെ നന്മ ഒരിക്കല്‍ മാത്രമേ ഉള്ളു. അത് നിങ്ങളെ ആശ്രയിച്ചല്ല, പരിതഃസ്ഥിതികളെ ആശ്രയിച്ചാണിരിക്കുന്നത്.”
“പരിതഃസ്ഥിതികള്‍ ഒരേ രീതിയിലായിരിക്കുമെന്നു ഞാന്‍ വാചാരിക്കുന്നു.”
“അതാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ നിങ്ങള്‍ ഒരിക്കലും കവിയായിരുന്നില്ല. കവിയാകുകയുമില്ല.”
“ശരി എനിക്കു സത്യത്തില്‍ അറിഞ്ഞുകൂടാ.”
“എന്നാല്‍ നിങ്ങള്‍ ആരാണ്?”

ഈ കാവ്യമെഴുതിയിട്ടു ഹോലുബ് പറയുന്നു: സമയത്തിന്റെ തൊണ്ണൂററിയഞ്ചു ശതമാനവും നമ്മള്‍ സെക്രട്ടറിമാരും ടെലിഫോണില്‍ സംസാരിക്കുന്നവരും ആശാരിമാരും അപേക്ഷകരും വീട്ടുജോലിക്കാരികളും ഗുമസ്തന്മാരും ഉപദ്രവും ചെയ്യുന്നവരും മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുന്നവരും ഡ്രൈവര്‍മാരും ഓട്ടക്കാരും രോഗികളും നിഴലുകളും ആയിരിക്കുമ്പോള്‍ കവിയോ ശാസ്ത്രജ്ഞനോ ആണെന്നു കരുതുന്നതില്‍ എന്തര്‍ത്ഥമിരിക്കുന്നു?

മലിനം

പതിനേഴാം ശതാബ്ദത്തിലെ ചൈനീസ് ക്ലാസിക്കാണ് ലിയു എഴുതിയ ‘The Carnal Paryer Mat’ എന്ന കാമോത്സുകതയാര്‍ന്ന നോവല്‍. ഇംഗ്ളീഷില്‍ ആദ്യമായി അതു പ്രസിദ്ധപ്പെടുത്തുന്നുവെന്നു പറഞ്ഞുകൊണ്ട് Arrow Books അത് ഈ വര്‍ഷം നമുക്കു നല്‍കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഈ നോവല്‍ ഇംഗ്ളീഷില്‍ വായിച്ചിട്ടുണ്ട്. ചൈനീസില്‍ നിന്നു ജര്‍മ്മന്‍ ഭാഷയിലേക്കു തര്‍ജ്ജമ ചെയ്തതിന്റെ ഇംഗ്ളീഷ് തര്‍ജ്ജമയാണത്. ആശ്ളീല വര്‍ണ്ണനകള്‍ ഇതില്‍ നിറഞ്ഞിരിക്കുന്നുവെങ്കിലും ചില നിരീക്ഷണങ്ങള്‍ രസകരങ്ങളാണ്. ഒരു ഭാഗം നോക്കുക:

“യഥാര്‍ത്ഥത്തില്‍ സന്ദരിയായവളുടെ ഗുണങ്ങള്‍ മറഞ്ഞുപോകാന്‍ വയ്യ. മഴയുടെയോ മുളങ്കൂട്ടത്തിന്റെയോ യവനികയിലൂടെ നോക്കിയാലും വാതിലിന്റെ വിടവിലൂടെ അവളെ വീക്ഷിച്ചാലും ഇരുട്ടില്‍ അവള്‍ മറഞ്ഞിരുന്നാലും അവളുടെ ആകര്‍ഷികത്വം സ്വയം പ്രകടമാവുകയും നോക്കുന്നവന്‍ അതില്‍ അദ്ഭുതകപ്പെട്ടുപോകുകയും ചെയ്യും. അവള്‍ സ്വര്‍ഗ്ഗീയ കന്യകയായതെങ്ങനെ? അവള്‍ ദേവതയായത് എങ്ങനെ? അവളുടെ ശീരീരിക രൂപത്തില്‍ ഈ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് തെററ്. ശാരീരിക രൂപത്തിനു പുറത്താണ് അവയെന്ന് കരുതിയാലും തെററ്. അവ വിശദീകരണത്തിന് വഴങ്ങിത്തരില്ല. അതിനാല്‍ അത്ഭുതാവഹും.” (പുറം 57)

ലി യു സ്ത്രീസൌന്ദര്യത്തെക്കുറിച്ചു പറയുന്നത് സാഹിത്യ സൃഷ്ടിയെക്കുറിച്ചും ശരിയാണ്. ദുര്‍ഗ്രഹതയുടെയോ ലാക്ഷണികതയുടെയോ പ്രതിരൂപാത്മകതയുടെയോ യവനികയിലൂടെ നോക്കിയാലും കലാസൃഷ്ടി ചേതോഹരമായിരിക്കണം. യവനികയൊന്നുമില്ലാതെ സഹൃദയന്റെ മുന്‍പില്‍ അവതരിച്ചാല്‍ അത് ഹൃദയഹാരി ആയിരിക്കണം. രൂപശില്പത്തിലോ ഭാവശില്പത്തിലോ അല്ല അതിന്റെ രാമണീയകമിരിക്കുന്നത്. വിവരണത്തിന് വിധേയമാകാത്ത വിസ്മയദായകമായ സൃഷ്ടിവിശേഷമാണ്. കലയുടെ ഈ അത്ഭുതമൊന്നും ശ്രീ. എം.ജി. രാധാകൃഷ്ണന്‍ കലാകൌമുദിയിലെഴുതിയ “തായ്‌വേരുകള്‍” എന്ന കഥയില്‍ ഇല്ല. നപുസകം സ്ത്രീവേഷം കെട്ടിവരുമ്പോള്‍ സേട്ട് കാമപരവശനാകുന്നു. അതിനെ പ്രാപിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ ഭാര്യയെത്തുന്നു. അവള്‍ കോപിക്കുമ്പോള്‍ താന്‍ സ്ത്രീയല്ല. നപുംസകമാണെന്ന് ആ രൂപം അറിയിക്കുന്നു. അതോടെ ഭാര്യയുടെ കോപമകലുന്നു. കഷായത്തിനു മേമ്പൊടി എന്ന പോലെ കഥാകാരന്‍ അശ്ളീലസ്‌പൃഷ്ടങ്ങളായ വാക്യങ്ങള്‍ രചനയില്‍ തിരുകിക്കയറ്റുന്നു. ചില സാഹിത്യ സൃഷ്ടികള്‍ വായിച്ചാല്‍ നമുക്കു ജീവതത്തിന്റെ സദാചാരപരമായ അംശങ്ങള്‍ ലഭിക്കും. വേറെ ചിലത് ജീവിതത്തിന്റെ വികാരപരങ്ങളായ ​അംശങ്ങള്‍ പ്രദാനംചെയ്യും. അവ രണ്ടും നമുക്കു ജീവിക്കാനുള്ള മാര്‍ഗ്ഗം കാണിച്ചുതരികയും ചെയ്യും. രാധാകൃഷ്ണന്റെ കഥ എന്റെ മനസ്സിനെ മലിനമാക്കുന്നു.

നിരീക്ഷണങ്ങള്‍

  1. ഇരുപതാം ശതാബ്ദത്തിലെ ഏററഴും വലിയ നോവലിസ്റ്റ് പ്രൂസ്താണ്. അദ്ദേഹത്തിന്റെ ‘Remembrance of Things Past’ എന്ന നോവല്‍ വായിക്കാത്തവര്‍ സാഹിത്യമെന്തെന്ന് അറിയുന്നില്ല.
  2. Frazer എഴുതിയ ‘Golden Bough’. Sherrington എഴുതിയ ‘Man on his Nature’ ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ ചിന്താമണ്ഡലത്തിന്റെ വ്യാപ്തിയും ഔന്നത്യവും അറിഞ്ഞവരില്ല. തെരുവുതെണ്ടിയുടെ ശ്വാസകോശം കാര്‍ന്നു തിന്നുന്ന ക്ഷയരോഗാണു തന്നെയാണ് പ്രതിഭാശാലിയായ കീററ്സിന്റെയും ശ്വാസകോശത്തെ നശിപ്പിച്ചത് എന്ന സൂചിപ്പിച്ചിട്ട് ഷെറിങ്ടന്‍ പ്രകൃതിയെക്കുറിച്ചു പറയുന്നു:

    “... Nature, though she has evolved life makes no appraisal of it. She has no lives of higher worth or of lower worth because to her all lives are without worth” (Page 282, Penguin Books).

  3. ടെനിസണ്‍ stupidest (ഏററവും മൂഢനായ) കവിയാണെന്ന് W. H. Auden എന്ന മഹാനായ കവി പറഞ്ഞു. അതുകേട്ട് മറ്റൊരു മഹാനായ കവി റ്റി. എസ്. എല്‍യെററ് അഭിപ്രായപ്പെട്ടു ഓഡന്‍ പണ്ഡിതനല്ലെന്ന്; പണ്ഡിതന്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ മണ്ടന്മാരായ കവികളെ അദ്ദേഹം കണ്ടുപിടിക്കുമായിരുന്നുവെന്ന്, എല്‍യെററും ഓഡനുമെവിടെ? ഞാനെവിടെ? എങ്കിലും എഴുതട്ടെ. ടെനിസണ്‍ എന്ന കവിയെ അങ്ങനെ പുച്ഛിക്കേണ്ടതില്ല.
  4. വിമര്‍ശകന്‍ നിശിതമായി വിമര്‍ശിക്കുമ്പോള്‍ രചയിതാവിനു കോപവും ശത്രുതയുമുണ്ടാകും, പക്ഷേ ആ വികാരങ്ങള്‍ ക്ഷണികങ്ങളാണ്. അവയുടെ കൂടെത്തന്നെ വിമര്‍ശകന്റെ നേര്‍ക്കു രചയിതാവിന് ലേശം ബഹുമാനം ഉണ്ടായെന്നു വരും. മഹാകവി ജി. ശങ്കരക്കുറുപ്പിനെ ഒരു ദയയുമില്ലാതെ വിമര്‍ശിച്ചു പ്രഫെസര്‍ ജോസഫ് മുണ്ടശ്ശേരി. പക്ഷേ കാലം കഴിഞ്ഞപ്പോള്‍ അവര്‍ സുഹൃത്തുക്കളായി. എന്നാല്‍ സദസ്സിന്റെ മുന്‍പില്‍ വച്ച് പ്രഭാഷകനെ അദ്ധ്യക്ഷന്‍ പരിഹസിച്ചാല്‍ അയാള്‍ക്ക് അതു മറക്കാനൊക്കുകയില്ല. ശത്രുത ദിനംപ്രതി വര്‍ദ്ധിക്കുകയെയുള്ളു. സമ്മേളനങ്ങളില്‍ വച്ച് എൻ. ഗോപാലപിള്ളസ്സാര്‍ പലരെയും തേജോവധം ചെയ്തിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ ശത്രുക്കളായി എല്ലാക്കാലത്തും വര്‍ത്തിച്ചു. പരിഹസിക്കപ്പെടുമ്പോള്‍ വ്യക്തി മാനസികമായി തളരും. ആ തളര്‍ച്ചയില്‍ നിന്ന് അയാള്‍ ഒരിക്കലും രക്ഷപ്പെടില്ല.
  5. നവീന ഗദ്യകാരന്മാരുടെ രചനകള്‍ ദുര്‍ഗ്രങ്ങളാണെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അവര്‍ കോപിക്കേണ്ടതില്ല. തങ്ങള്‍ എഴുതിയതിന്റെ മുന്‍പില്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ച് അവര്‍ വായനക്കാരായിമാറി വായിച്ചുനോക്കണം. അപ്പോള്‍ തങ്ങള്‍ എഴുതിയത് മനസ്സിലാകുന്നില്ലല്ലോ എന്ന് അവര്‍ക്ക് മനസ്സിലാകും.

ശ്രീധരനുണ്ണി

പഞ്ചാബില്‍ ഒരു ബസ്സില്‍ നിന്നു മുപ്പതോളം യാത്രക്കാരെ ഭീകരര്‍ പിടിച്ചിറക്കി. അവരുടെ യാചനകളെ തൃണവല്‍ഗണിച്ച് ഓരോ വ്യക്തിയെയും അവര്‍ വെടിവെച്ചു കൊന്നു. ഈ വാര്‍ത്ത വായിച്ചു തളര്‍ന്ന ഞാന്‍ അടുത്ത വീട്ടിലേക്ക് നോക്കുമ്പോള്‍ പരുന്തെടുത്തു കൊണ്ടുപോയ കോഴിക്കുഞ്ഞിനെ വീണ്ടെടുത്ത് അതിന്റെ മുറിഞ്ഞ കൊച്ചുകാലില്‍ മഞ്ഞളരച്ചു പുരട്ടി അതിനെ കിണ്ണം കൊണ്ടു മൂടി, കമ്പി കൊണ്ടു തട്ടി ശബ്ദമുണ്ടാക്കി ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു ഗൃഹനായിക. എന്റെ വീട്ടിന്റെ മുന്‍വശത്തുള്ള വയലാകെ യന്ത്രംകൊണ്ട് ഉഴുതുമറിച്ചിട്ടും വരമ്പിന്റെ ഒരററത്ത് ഒരു മുക്കുറ്റിപ്പൂവ് മന്ദഹാസം തൂകിക്കൊണ്ടു നില്‍ക്കുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഉച്ചഭാഷിണികള്‍ ലോറികളിലൂടെ നീങ്ങുന്നു; അതാ ആ കിളിമരത്തില്‍ ഒരു കൊച്ചു കിളി വന്നിരുന്ന് മധുരനാദം കേള്‍പ്പിക്കുന്നു. തെല്ലകലെയുള്ള രാജവീഥിയിലൂടെ മോട്ടോര്‍ കാറുകളും ഓട്ടോറിക്ഷകളും ചീറിപ്പാഞ്ഞിട്ടും എന്റെ മുന്‍പിലുള്ള വയലുകളില്‍ വെള്ളക്കൊക്കുകള്‍ പറ്റംപറ്റമായി വന്ന് ഇരിക്കുന്നു. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതേയുള്ളു. എങ്കിലും തെരുവുകളില്‍ മഹാസ്വനങ്ങള്‍; ആ മഹാശബ്ദങ്ങളിലൂടെ അടുത്തുള്ള ശിവന്‍ കോവിലിലെ മണിനാദം ഒഴുകിവന്ന് എനിക്ക് ആശ്വാസമരുളുന്നു. പരുക്കന്‍ പദങ്ങളും അസ്വാഭാവികങ്ങളായ കല്പനകളും ചേര്‍ന്ന് അനാകര്‍ഷമായ നവീനകവിത കേരളീയരെ ശ്വാസം മുട്ടിക്കുമ്പോള്‍ ലയത്തിന്റെ മാധുര്യത്തോടെ ശ്രീ. ശ്രീധരനുണ്ണിയുടെ ‘കടംകഥ’ എന്ന കാവ്യം അവരുടെ നേര്‍ക്ക് ഒഴുകിവരുന്നു. സ്ഫുടതയാര്‍ന്ന ആശയങ്ങളുണ്ടോ? ഇല്ല. തീക്ഷ്ണതയുള്ള ജീവിത വീക്ഷണമുണ്ടോ? ഇല്ല. എങ്കിലും ഇതു വായിക്കുമ്പോള്‍ ആഹ്ളാദാനുഭൂതി.

“കുന്നിന്‍ചരിവില്‍ പ്രതീക്ഷകള്‍ പൂവിട്ടു–
മിന്നും വസന്ത സ്‌മൃതിയില്‍
പൊന്നിന്റെ തേരില്‍ക്കൂളമ്പടിച്ചെത്തുന്ന
പുണ്യജന്മത്തില്‍ സ്‌മൃതിയില്‍
എന്നും വെളുക്കച്ചിരിക്കുമുദാരാമാം
ധന്യമോഹത്തിന്‍ തുടിപ്പില്‍
ചക്രവാളത്തിന്‍ ചരിവിലെനിക്കൊരു
നക്ഷത്രമുണ്ടായിരുന്നു...!”

എന്ന വരികള്‍ ചൊല്ലി ‘ക്ളീഷേ’യല്ലാതെ ഇതിലെന്തുണ്ടെന്നു ചോദിക്കുമായിരിക്കും ചിലര്‍. ആ ചോദ്യം തികച്ചും നിരാസ്പദമെന്നു ഞാന്‍ പറയുകയില്ല. എങ്കലും ഏകാന്തത്തിലിരുന്ന് ഇക്കവിത ഒന്നുറക്കെ ചൊല്ലിനോക്കുക. ഞാന്‍ മുന്‍പ് പറഞ്ഞ ആഹ്ളാദാനുഭൂതിയുണ്ടാകും.

ചോദ്യം ഉത്തരം

Symbol question.svg.png “ഉള്ളൂരിന്റെ മഹാകവിത്വത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?”

“അരവിന്ദ്ഘോഷ് പറയുന്ന supreme poetic utterance മഹാകവിത്വത്തിന്റെ മാനദണ്ഡമാണെങ്കില്‍ ഉള്ളൂര്‍ പരമേശ്വരയ്യര്‍ക്ക് ആ ശ്രേഷ്ഠഭാഷണമുണ്ട്. പക്ഷേ സര്‍ഗ്ഗപ്രക്രിയ ഒരു പേലവപ്രക്രിയയാണ്. സത്യദര്‍ശനത്തെ ഭാവനാത്മകമായി ആവിഷ്കരിക്കുമ്പോള്‍ അത് പനിനീര്‍പ്പൂപോലെ മൃദുലമാവണം. സത്യദര്‍ശനത്തെ എപ്പോഴും ആ രീതിയില്‍ ചിത്രീകരിക്കാന്‍ ഉള്ളൂരിനു കഴിഞ്ഞിട്ടില്ല. ഫാന്‍സിയില്‍ — കല്പനാഭാസത്തില്‍ അദ്ദേഹം വിഹരിക്കും. അപ്പോള്‍ കവിതയല്ല ജനിക്കുന്നത്.”

Symbol question.svg.png “വൈലോപിള്ളിയുടെ ‘മകരക്കൊയ്ത്തി’ന്റെ അടുത്തു വരുമോ നിങ്ങളുടെ ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം?”

“ധിഷണയില്‍ നിന്നും ഹൃദയത്തില്‍ നിന്നും കവിത ഉത്ഭവിക്കും. poetic intellect എന്നും Poetic heart’ എന്നും അവയെ യഥാക്രമം ഇംഗ്ളീഷില്‍ വിളിക്കാം. ‘മകരക്കൊയ്ത്ത്’ വൈലോപിള്ളിയുടെ poetic intellect-ല്‍ നിന്നു ജനിച്ചതാണ്. ‘സ്വപ്നന്ദിക്കുന്ന അസ്ഥിമാടം‘ poetic heart-ല്‍ നിന്നും. നൂറുകൊല്ലം കഴിഞ്ഞാല്‍ ‘മകരക്കൊയ്ത്ത്’ കാണില്ല: ‘സ്പന്ദിക്കുന്ന ആസ്ഥിമാടം’ അപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കും.”

Symbol question.svg.png “മഹാവിഷ്‌ണു കല്പങ്ങളോളം യോഗനിദ്രയില്‍ ആണ്ടിരിക്കുമെന്നുള്ളതു ശരിയാണോ സാറേ?”

“ശരി, ശരി. പാലാഴിഅങ്ങു പൊക്കത്തിലല്ലേ? അവിടെ ടെലിവിഷന്‍ ഇല്ലാത്തതുകൊണ്ട് എപ്പോഴും ഉറങ്ങാം മഹാവിഷ്ണുവിന്.”

Symbol question.svg.png “പ്രാസംഗികന്‍ പ്രസംഗിക്കുമ്പോള്‍ സദസ്സിലെ ഒരുത്തന്‍ റിസ്റ്റ് വാച്ച് നോക്കുന്നതും കോട്ടുവായിടുന്നതും പ്രാസംഗികനെ അപമാനിക്കലല്ലേ?”

“അല്ല. പ്രഭാഷകന്‍ കാണാതെ ഒളികണ്ണിട്ടു വാച്ച് നോക്കുന്നതും വന്നുപോയ കോട്ടുവാ അടക്കാന്‍ ശ്രമിച്ചു മുഖം വക്രിപ്പിക്കുന്നതും അപമാനനമാണ്.”

Symbol question.svg.png “ആളുകളെ തട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ചും വിമാനം റാഞ്ചുന്നതിനെക്കുറീച്ചും നിങ്ങള്‍ക്കെന്താണ് അഭിപ്രായം?”

“ഒരു വിമാനത്തിനകത്ത് കേരളത്തിലെ നവീന നിരൂപകന്മാരാകെ ഉണ്ടെങ്കില്‍ ആ വിമാനം റാഞ്ചുന്ന സംഘത്തിന്റെ നേതാവായിരിക്കും ഞാന്‍. ആരെന്തു സന്ധി സംഭാഷണത്തിനു വന്നാലും ഞാന്‍ വഴങ്ങുകയില്ല. ആ വിമാനം തകര്‍ത്തു ഞാനും മരിക്കും.”

Symbol question.svg.png “ചില സ്ത്രീകള്‍ — സുന്ദരികളായിരിക്കുമവര്‍ — ആസ്വാഭാവികമായി സംസാരിക്കും. തല വെട്ടിക്കും. ‘ഓ എവിറ്റെ പോയ്‌കുന്നു?’ എന്നു ചോദിക്കും. നെഞ്ചു തള്ളി, ചന്തി കുലുക്കി നടന്നു പോകും. സന്ദരികളാണെന്ന അഹംഭാവം കൊണ്ടാണോ?”

“അല്ല. അവര്‍ക്ക് എന്തെങ്കിലും മറയ്ക്കാന്‍ കാണും. ഭര്‍ത്താവ് മദ്യപാനിയായിരിക്കും. അല്ലെങ്കില്‍ പരസ്ത്രീഗമനാഭിലാഷമുള്ളവനായിരിക്കും. അയാളുടെ കൊള്ളരുതായ്മ അവരുടെ മനസ്സിനെ എപ്പോഴും അലട്ടും. അതിന്റെ ഫലമാണ് ഈ വൈലക്ഷണ്യം.”


ഭാഷാന്തരീകരണ പ്രചണ്ഡത

ലോകകഥാസാഹിത്യത്തിലെ ഒരു മാസ്റ്റര്‍പീസാണ് മെക്സിക്കന്‍ കവി ഒക്താവ്യോ പാസ്സിന്റെ (Octavio Paz) ‘The Blue Boquet’ എന്ന കൊച്ചു കഥ. അതിന്റെ സംഗ്രഹം നല്കിയാല്‍ അതൊരു കലാഹിംസയാകും. അതുകൊണ്ട് ഞാനതിനു തുനിയുന്നില്ല. ഇംഗ്ളീഷ് തര്‍ജ്ജമ വായിച്ചു നോക്കാന്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നതേയുള്ളു. ഏര്‍വിങ് ഹൌ (Irving Howe) പ്രസാധനം ചെയ്ത ‘Short Storeis’ എന്ന പുസ്തകത്തിലും പെന്‍ഗ്വിന്‍ ബുക്ക്സ് പ്രസാധനം ചെയ്ത ‘Selected Poems — Octavio Paz’ എന്ന സമാഹാര ഗ്രന്ഥത്തിലും ഈ കഥയുടെ ഇംഗ്ളീഷ് തര്‍ജ്ജമയുണ്ട്, Eliot Weinberger-ന്റെ തര്‍ജ്ജമ. എന്റെ സ്നേഹിതന്‍ ശ്രീ. വിജയന്‍ കാരോട്ട് അതിനെ ഭാഷാന്തരീകരണം ചെയ്തു വിരൂപമാക്കിയിരിക്കുന്നു. ഒരുദാഹരണം കാണിക്കട്ടെ:

“Crickets bivouacked in the tall grass. I raised my head: up there the stars too had set up camp. I thought the universe was a vast system of signs, a conversation between giant being, My actions, the cricket’s saw, the star’s blink, were nothing but passes and syllables, scattered phrases from that dialogue. What word could it be, of which I was only a syllable? who speaks the word?”.

ഇതിനു വിജയന്‍ കാരോട്ട് നല്‌കുന്ന തര്‍ജ്ജമ:

“ഉയര്‍ന്നുനില്‍ക്കുന്ന കോറപ്പല്ലുകള്‍ക്കിടയില്‍ നിന്നും ചീവിടുകള്‍ മൂളാന്‍ തുടങ്ങി. ആ ശബ്ദങ്ങള്‍ ഈ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളാണെന്ന് തോന്നി. രാക്ഷസ്സ ജീവികള്‍ ആ പ്രതിഭാസത്തെക്കുറിച്ച് നേര്‍ത്ത സ്വരത്തില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ വിചാരിച്ചു. എന്തെന്തു വിചാരങ്ങള്‍. ചിവീടുകളുടെ അശ്രദ്ധമായ ശൃംഗാരചേഷ്ഠകളാണന്നും തോന്നാതിരുന്നില്ല.

നക്ഷത്രങ്ങള്‍ കണ്‍ചിമ്മി തുറന്നു കൊണ്ടിരുന്നു. അത് എന്തോ ഒരു മുന്നറിയിപ്പിന്റെ സൂചനകളായി തോന്നി. നിശാജീവികളുടെ ചിലയ്ക്കലുകളിലനുഭവപ്പെടുന്ന വിരാമം ഈ പ്രപഞ്ചത്തിന്റെ പ്രയാണത്തില്‍ ചിതറിവീഴുന്ന വാക്കുകളായും എനിയ്ക്ക് തോന്നി.

ഞാനൊരു സ്വരമായിരുന്നെങ്കില്‍ അതേതു സ്വരമാകുമായിരിക്കും? അതാരായിരിക്കും ആലപിക്കുക? അരോട് ചോദിക്കും?”

“ബിവ്വാക്” (bivouac) എന്ന പദത്തിന്റെ അര്‍ത്ഥം പട്ടാളക്കാര്‍ക്കോ മലകയറുന്നവര്‍ക്കോ ഉള്ള താല്‍ക്കാലികമായ താവളമെന്നോ പാളയമെന്നോ ആണ്. വിജയന്‍ അതിനെ ‘മൂളാന്‍ തുടങ്ങി’ എന്നാക്കിയിരിക്കുന്നു. ‘I raised my head: up there the stars too had set up camp’— ഞാന്‍ ശിരസ്സുയര്‍ത്തി. മുകളില്‍ നക്ഷത്രങ്ങളും താവളമൊരുക്കിയിരുന്നു.” ഈ ഭാഗം തര്‍ജ്ജമയില്‍ ഇല്ലേയില്ല. തുടര്‍ന്ന് വിജയന്‍ നല്‍കുന്ന ഭാഷാന്തരീകരണമാകെ അബദ്ധമാണ്. ഈ മലയാളം തര്‍ജ്ജമ ഇംഗ്ലീഷിലാക്കി പാസ്സിനു കൊടുത്താല്‍ അദ്ദേഹം ആത്മഹത്യ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുകയെങ്കിലും ചെയ്യും. ഇത്തരത്തിലുളള ഭാഷാന്തരീകരണങ്ങള്‍ മഹാദ്രോഹങ്ങളാണ് (തര്‍ജ്ജമ ദേശാഭിമാനി വാരികയില്‍).

പി. വി. കൃഷ്ണന്‍

ശബ്ദങ്ങളെക്കാള്‍ ചിലപ്പോള്‍ ചിത്രങ്ങള്‍ അര്‍ത്ഥത്തിന്റെ സാന്ദ്രത പകര്‍ന്നുതരും. അപ്പോള്‍ ആ ചിത്രങ്ങള്‍ തന്നെ ഭാഷയായി പരിവര്‍ത്തനം ചെയ്യും. ശ്രീ. ജി. അരവിന്ദന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ എത്രയെത്ര നല്ലായാളുകളാണ് ദുഃഖം പ്രഗല്ഭമായി വാക്കുകളിലൂടെ ആവിഷ്കരിച്ചത്. അതേ പ്രാഗല്ഭ്യം തന്നെ ശ്രീ. പി.വി. കൃഷ്ണനും ഒരു ചിത്രത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്തകന്‍ ജീവനാര്‍ന്ന കഥാപാത്രമായിട്ടുണ്ട്. ആ കഥാപാത്രം അരവിന്ദന്റെ തിരോധാനത്തില്‍ ദുഃഖിക്കുന്നു. അരവിന്ദന്റെ കഥാപാത്രമായ രാമു കണ്ണീരൊഴുക്കുന്നു. മിഴിനീര്‍ തൂകുന്ന രാമുവിനെ സമാശ്വസിപ്പിച്ചുകൊണ്ടു തത്ത്വചിന്തകന്‍ നില്‍ക്കുകയാണ്. അവരുടെ മുകളിലായി അരവിന്ദന്റെ ചിത്രം. വരച്ചചിത്രമല്ല, ഫോട്ടോയുടെ പകര്‍പ്പ്. ആശയം പകര്‍ന്നു തരുന്നതിന് വികാരം ആവിഷ്കരിക്കുന്നതിന് വരകള്‍ക്ക് എത്രമാത്രം ശക്തി ആവഹിക്കാമെന്നതിനു നിദര്‍ശകമായിട്ടുണ്ട് കൃഷ്ണന്റെ ഈ ചിത്രം (കുങ്കുമം). അരവിന്ദന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെക്കാള്‍ തീഷ്ണതയുള്ള യാഥാര്‍ത്ഥ്യമായി പരിണമിച്ചിരിക്കുന്നു കൃഷ്ണന്റെ ഈ കലാസൃഷ്ടി.

ചിത്രത്തിന്റെ രേഖകള്‍ ഒരു കണക്കില്‍ പ്രതിരൂപങ്ങളാണ്. വാക്കുകള്‍ പ്രതിരൂപങ്ങളായതുപോലെ. പ്രതിരൂപങ്ങളെ ചേര്‍ക്കേണ്ട രീതിയില്‍ ചേര്‍ക്കുമ്പോള്‍ അതു കാണുന്ന നമ്മള്‍ യഥാര്‍ത്ഥാനുഭവത്തിലേക്കു പോകുന്നു. ആ യഥാര്‍ത്ഥാനുഭവം കലയിലൂടെ ലഭിക്കുന്നതുകൊണ്ട് അതിനു സാന്ദ്രത വര്‍ദ്ധിക്കുന്നു. ആ സാന്ദ്രത നമ്മുടെ ജീവിതാനുഭവത്തെ തീക്ഷ്ണതമമാക്കുമ്പോള്‍ മരണത്തെക്കുറിച്ച് ചിന്തിക്കാനും വികാരമ് മനുഭവിക്കാനും നമുക്ക് കഴിവുണ്ടാകുന്നു. അങ്ങനെ നമ്മുടെ മനസ്സിനും പരിവര്‍ത്തനമുണ്ടാകുന്നു. ഈ പരിവര്‍ത്തനം എനിക്കുളവാക്കിയ പി.വി. കൃഷ്ണനു നന്ദി.

നേരമ്പോക്കുകള്‍

Leopold Fechtner പ്രസാധനം ചെയ്ത ‘5000 One and Two Liners’ എന്ന പുസ്തകത്തില്‍ നിന്നു.

  1. നിങ്ങളുടെ ലൈബ്രറി ഭദ്രമായിരിക്കണമെങ്കില്‍ ഓരോ പുസ്തകത്തിന്റേയും മൂന്നു കോപ്പികള്‍ വീതം വാങ്ങണം — ഒന്നു കാണിക്കാന്‍, ഒന്നു മറ്റുള്ളവനു വായിക്കാന്‍ കൊടുക്കാന്‍, ഒന്നു നിങ്ങള്‍ക്കു വായിക്കാന്‍.
  2. എനിക്ക് നൂറ് പുസ്തകങ്ങളുണ്ട്. പക്ഷേ അതു വയ്ക്കാന്‍ ഷെല്‍ഫില്ല. ആരും ഷെല്‍ഫ് കടം തരുന്നില്ല.
  3. ഞാന്‍ ഡോക്ടറാവാന്‍ ശ്രമിക്കുകയാണ്. അതിനു പററിയ കൈയക്ഷരമാണ് എന്റേത്.
  4. ഡോക്ടര്‍, എനിക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് എപ്പോഴും തോന്നുന്നു. ഞാനെന്തു ചെയ്യണം?

    ‘അക്കാര്യം എനിക്കു വിട്ടുതന്നാല്‍ മതി.’

  5. അപ്പോള്‍ ഡോക്ടര്‍ നിങ്ങളുടെ ജീവനെ രക്ഷിച്ചു. അല്ലേ?

    ‘അതേ ഞാന്‍ വിളിച്ചിട്ടും അദ്ദേഹം വന്നില്ല’

  6. അവിവാഹിതനു ഷേര്‍ട്ടില്‍ ബട്ടണില്ല; വിവാഹിതന് ഷേര്‍ട്ടേ ഇല്ല.
  7. എന്റെ ഭാര്യ എല്ലാമെടുത്തുകൊണ്ട് അവളുടെ വീട്ടില്‍ പോയി.

    ‘നിങ്ങള്‍ ഭാഗ്യവാന്‍. എന്റെ ഭാര്യ പോകുന്നില്ല.’

  8. ‘നിന്റെ എച്ചില്‍പാത്രങ്ങള്‍ കഴുകുന്നവനെ പറഞ്ഞയച്ചോ?’

    ‘അതേ ഞാന്‍ വിവാഹമോചനം നേടി. കോടതി വിധിയനുസരിച്ച്.’

    ഇനി എന്റെ സ്വന്തമനുഭവത്തെ ഈ സായ്പിന്റെ നേരമ്പോക്കുമായി ഘടിപ്പിക്കുന്നു.

  9. ഞാനയച്ച ചെക്ക് കിട്ടിയോ?’ (പ്രസാധകന്റെ ചോദ്യം)

    ‘രണ്ടുതവണ കിട്ടി. ഒരിക്കല്‍ നിങ്ങളില്‍ നിന്ന്, രണ്ടാമതു ബാങ്കില്‍ നിന്ന്.’ (എന്റെ മറുപടി)

* * *

അധരങ്ങള്‍ എന്ന് അറിവുള്ളവര്‍ പോലും പ്രയോഗിക്കുന്നു. അതു തെറ്റാണ്. അധരം കീഴ് ചുണ്ടും ഓഷ്ഠം മേല്‍ചുണ്ടുമാണ് എന്ന് പലപ്പോഴും ഞാന്‍ ഈ പംക്തിയില്‍‌ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ശ്രീ. ഡി. ശ്രീമാന്‍ നമ്പൂതിരി പണ്ഡിതോചിതമായി അതുതന്നെ എടുത്തു കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പദപരിചയം എന്ന പംക്തി (ജനയുഗം) പ്രയോജനമുള്ളതാണ്. അദ്ദേഹം അതു നിറുത്താതിരിക്കട്ടെ.

വ്യഭിചാരം

ലോകത്തുള്ള ജനസംഖ്യ കൂടി. അതിന്റെ ഫലമായി വായനക്കാര്‍ വര്‍ദ്ധിച്ചു. എന്നാല്‍ ജനസംഖ്യയുടെ വര്‍ദ്ധനയ്ക്കു യോജിച്ച വിധത്തില്‍ പ്രതിഭാശാലികള്‍ ഉണ്ടാവുകയില്ലല്ലോ. വര്‍ദ്ധിച്ച ജനസംഖ്യ പാരായണ വര്‍ദ്ധനയുളവാക്കിയപ്പോള്‍ അവിദ്ഗ്ദ്ധരായ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്തു. ഇവിടെ സാമ്പത്തിക ശാസ്ത്രത്രിലെ തത്ത്വം തന്നെയാണ് കാണുന്നത്. “ഡിമാന്റ്” അനുസരിച്ച് ‘സപ്ളൈ’ വെണം. ആവശ്യകത നിറവേററാനായി കലാസൃഷ്ടികള്‍ എന്ന വ്യാജേന കലാഭാസങ്ങള്‍ ഏറെയുണ്ടായി. പല പ്രസാധകസംഘങ്ങള്‍ക്കും അധഃപതനം വരാന്‍ കാരണമിതു തന്നെ. കാരൂര്‍ നീലകണ്ഠപിള്ള സാഹിത്യ പ്രവര്‍ത്തകസംഘത്തിലെ പരമാധികാരിയായിരുന്നപ്പോള്‍ ഏത് സംഘംവക പസ്തകവും വിശ്വാസത്തോടെ വാങ്ങാമായിരുന്നു. എന്തെങ്കിലും ഗുണം അതിനു കാണും. ഇന്ന് അതുണ്ടെന്ന് എനിക്ക് ധൈര്യത്തോടെ പറയാന്‍ വയ്യ. നമ്മുടെ നാട്ടിലെ സ്ഥിതിപോലെ തന്നെയാണ് മറ്റു നാടുകളിലെയും സ്ഥിതി. ഒരു കാലത്ത് പെന്‍ഗ്വിന്‍ ബുക്കസ് മാസ്റ്റര്‍ പീസുകളേ പ്രസിദ്ധപ്പെടുത്തിയിരുന്നുള്ളു. ഇന്ന് പൈങ്കിളി നോവലുകൾ വരെ അവര്‍ പ്രസിദ്ധപ്പെടുത്തുന്നു. സൂക്ഷിച്ചില്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം മുഴുവന്‍ പോകും. പെന്‍ഗ്വിന്‍ ബുക്ക്സില്‍ പൈങ്കിളിയുടെ അതിപ്രസരം ഉണ്ടായപ്പോഴും ആഭിജാത്യത്തോടെ മാറിനിന്ന പ്രസാധകരമാണ് Faber and Faber. പക്ഷേ അവരുടെ ഇന്നത്തെ പല പുസ്തകങ്ങളും ചവറുകളാണ്. ഉദാഹരണമായി ഹനീഫ് കുറൈഷിയുടെ ഒരു നോവല്‍ ഞാനെടുത്തു കാണിച്ചിരുന്നു ഈ പംക്തിയില്‍. 1991-ല്‍ പ്രസിദ്ധപ്പെടുത്തിയ Such a Long Journey (Rohinton Mistry) ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു ചവറാണ്. ഏതാണ്ട് പതിനാല് പവനാണ് ഇതിന്റെ വില. ഇന്ത്യാക്കാര്‍ക്കു വേറൊരു വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടത്തെ ‘ദരിദ്രനാരായണ’ന്മാര്‍ക്ക് അടുക്കാനൊക്കാത്തതാണ് ആ വില. സുന്ദരമായ അച്ചടി. മനോഹരമായ കവര്‍, കട്ടിക്കടലാസ്സ് ഇവ കണ്ടും സംസ്കാരം വര്‍ദ്ധിപ്പിക്കാനുള്ള കൊതി പൂണ്ടും ഈ നോവല്‍ വാങ്ങി വായിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ഗുസ്താദ് നോബില്‍ എന്നൊരുത്തന്റെ ജീവിതം വിരസമായി ചിത്രീകരിക്കുന്ന ഈ കുത്സിത കൃതി എങ്ങനെ Faber and Faber പ്രസിദ്ധപ്പെടുത്തി? എനിക്ക് ഉത്തരമില്ല.

ഒന്നേ പറയാനുള്ളു. ഇന്ത്യാക്കാരനായ ഗ്രന്ഥകര്‍ത്താവ് ഇന്ത്യയെയും അതിന്റെ നേതാക്കന്മാരെയും നിന്ദിച്ചെഴുതിയാല്‍ അത് ഗ്രന്ഥമായി വരും. മിസ്റ്റ്രി ’ഗ്രാമ്യ ഭാഷയില്‍’ ആരെയെല്ലാമാണ് ശകാരിക്കുന്നത്! ഇന്ദിരാഗാന്ധിയെക്കുറിച്ച് അദ്ദേഹം “Remember when her pappy was Prime Minister and he made her President of Congress Party... How much bloodshed, how much rioting she caused... Don’t forget she started it all by supporting the racist buggers” (page 39). വേറൊരിടത്ത്: “Like the car manufacturing license going Indira’s son? He said mummy, I want to make motor cars, and right away he got the license” (page 68). മറ്റൊരിടത്ത്: “only two choices: communism or military dictatorship, if you want to get rid of these Congress Party crooks” (page 68).

ഇതെഴുതുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല. സാഹിത്യാസ്വാദകന്‍ മാത്രം. ഫിക്ഷന്റെ തലത്തില്‍ നോക്കുമ്പോള്‍ സാംഗത്യമല്ലാത്ത ഇത്തരം പകപോക്കലുകള്‍ കലയെ വ്യഭിച്ചരിക്കലാണ്. പക്ഷേ ആ വ്യഭിചാരമില്ലെങ്കില്‍ നോവല്‍ മഷി പുരണ്ടു വരില്ല. പണമുണ്ടാക്കാന്‍ കീര്‍ത്തി നേടാന്‍ ചില ഇന്ത്യനെഴുത്തുകാര്‍ ഇന്ത്യയെ വില്‍ക്കുന്നു. ഇതു തടയാന്‍ സല്‍മാന്‍ റുഷ്ദിയ്ക്കും വി.എസ്. നയ് പോളിനും റോഹിന്റണ്‍ മിസ്റ്റ്രിക്കും കടിഞ്ഞാണിടാന്‍ — നമ്മെക്കൊണ്ടാവില്ല. നമുക്കു ആകാവുന്നത് ഇത്തരം ചവറുകളെ വര്‍ജ്ജിക്കുക എന്നതു മാത്രമാണ്.