close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 04 21


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 04 21
ലക്കം 814
മുൻലക്കം 1991 04 14
പിൻലക്കം 1991 04 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചെക്കൊസ്‌ലൊവാക്യയിലെ പ്രസിഡന്റും വിശ്വവിഖ്യാതനായ നാടകകര്‍ത്താവുമായ വാററ്സ്ളാഫ് ഹാവല്‍ (Vaclav Havel) ‘ഇറസ്മസ്’ സമ്മാനം നല്കിയപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ ഇരുപത്തിരണ്ടു പ്രബന്ധങ്ങളുടെ സമാഹാരമാണ് “Living in Truth” എന്നത്. (Faber and Faber, London, edited by Vladislav, GBP 5.99, Pages 315.) ഇതില്‍ ആറു പ്രബന്ധങ്ങള്‍ ഹാവലിന്റേതാണ്. ശേഷമുള്ള പതിനാറെണ്ണത്തില്‍ ഒന്നു സാമുവല്‍ ബക്കിററ്, ഹാവലിനു വേണ്ടി എഴുതിയ ‘Catastrophe’ എന്ന കൊച്ചുനാടകം. മറ്റൊന്ന് ആര്‍തര്‍ മില്ലര്‍ തനിക്കു ഹാവലുമായുള്ള ദൃഢമായ ഐക്യം കാണിക്കുന്നതിനു വേണ്ടി രചിച്ച ‘മോണലോഗ്’ വേറൊന്നു യോസഫ് ഷവ്രോററസ്കി (Joseph Skvorecky) എന്ന മഹായശസ്കനായ ചെക്ക് നോവലിസ്റ്റ് എഴുതിയ “I saw Vaclav Havel for the last time” എന്ന ഉപന്യാസം. ഹാവലിനോടു ബന്ധപ്പെടുത്തി ഹൈന്‍റിഹ് ബോയല്‍, മീലാന്‍ കുന്ദേര, റ്റോം സ്റ്റൊപ്പര്‍ഡ് ഇവരെഴുതിയ പ്രബന്ധങ്ങലും ഇതിലുണ്ട്. മഹാനായ നാടകര്‍ത്താവാണ് ഹാവല്‍. അദ്ദേഹം ഉജ്ജ്വലനായ ദാര്‍ശനികനും ധീരനായ രാഷ്ട്രീയ ചിന്തകനുമാണെന്ന് ഇതിലെ ആറു രചനകളും തെളിയിക്കുന്നു. ഓരോ പ്രബന്ധം വായിക്കുമ്പോഴും marvellous marvellous എന്ന് നിഷ്പക്ഷ ചിന്താഗതിയുള്ളവര്‍ പറഞ്ഞുപോകും. ചിന്താമേദുരങ്ങളായ അതിലെ ആശയ സാമ്രാജ്യത്തില്‍ സഞ്ചരിച്ച് അദ്ഭുതപ്പെടാനും ധിഷണയെസ്സംബന്ധിച്ച ആഹ്ളാദമനുഭവിക്കാനും വായനക്കാരെ ക്ഷണിക്കാനേ എനിക്കു കഴിയുകയുള്ളു. ആശയങ്ങള്‍ ചുരുക്കിയെഴുതി ഓരോന്നിന്റെയും സവിശേഷതയിലേക്കു കൈ ചൂണ്ടാന്‍ എനിക്കു സാധിക്കില്ലെന്ന് അര്‍ത്ഥം. ചെക്കൊസ്ളൊവാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറള്‍ സെക്രട്ടറിയും (1969–87) ആ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്ന (1975–89) ഗുസ്താഫ് ഹുസാക്കിന് (Gustav Husak, b. 1913) ഹാവലെഴുതിയ തുറന്ന കത്താണ്. ആദ്യത്തെ ഉപന്യാസം. രാജ്യത്തിന്റെ ദയനീയാവസ്ഥയെ സ്പഷ്ടമാക്കിക്കൊണ്ട് ഹാവല്‍ പറയുന്ന ചില വാക്യങ്ങള്‍ മാത്രം എടുത്തെഴുതാം.

…government by bureaucracy is called popular government; the working class is enslaved in the name of the working class… the complete degradation of the individual is presented as his or her ultimate liberation; depriving people of information is called making it available; the use of power to manipulate is called the public control of power…” “the regime is captive to its own lies, it must falsify everything. It falsifies the past. It falsifies the present, and it falsifies the future” (Page 115).

ജിവിക്കുന്നതു സത്യത്തിലാവണം. എന്നു ഉദ്ബോധിപ്പിക്കുകയാണ് ഹാവല്‍. ജനത മനുഷ്യത്വം വീണ്ടെടുക്കണമെന്നും രാഷ്ട്രീയവ്യഹാരം സാന്മാര്‍ഗ്ഗികത്വത്തിന്റെ മറ്റൊരു പദമായി മാറണമെന്നുമാണ് അദ്ദേഹത്തിന്റെ ആഹ്വാനം. The Power of Powerless എന്ന പ്രബന്ധത്തില്‍ ഷോള്‍ഷെനിററ്സ്യനെ രാജ്യത്തില്‍ നിന്നു പുറത്താക്കിയതെന്തിന് എന്നു ഹാവല്‍ ചോദിച്ചിട്ട് അദ്ദേഹം തന്നെ മറുപടി പറയുന്ന.

“Certainly not because he represented a unit of real power, that is, not because any of the regimes representatives felt he might unseat them and take their place in government,Solzhenitsyn’s expulsion was something else: a desperate attempt to plug up the dreadful wellspring of truth…” (page 59).

രാത്രി ഒന്‍പതു മണി. ഹാവല്‍ റേഡിയോ ഓണ്‍ ചെയ്തു. വാര്‍ത്ത വായിക്കുന്നതു സ്ത്രീ. വസ്തുസ്ഥിതി കഥനത്തിന്റെ ശുഷ്കമായ ശബ്ദം. സ്വന്തം അംഗരക്ഷകരില്‍പ്പെട്ട രണ്ടു സിക്കുകാര്‍ ഇന്ദിരാ ഗാന്ധിയുടെ നേര്‍ക്കു നിറതോക്ക് ഒഴിച്ചു. ഇതു ഉപന്യാസത്തിന്റെ ആദ്യത്തെ ഭാഗത്തില്‍. അതിന്റെ പര്യവസാനത്തോട് അടുപ്പിച്ച് ഹാവല്‍ പറയുന്നു:

“Contronting this modern world with modern machine guns in their hands, they believe themselves to be instruments of providence: after all, they are merely meting out punishment in accordance with the ancient prophecy about the desecreton of their Golden Temple. The Hindus then turn around and murder Sikhs, burning them alive as though all Sikhs, to the last man, had taken part in Mrs. Gandhi’s murder. How can this happen in the century of science and reason?” (page 162)

കവിത ഒരാന്തരാഗ്നിയാണ്. അത് കവിയറിയാതെ പ്രകാശിക്കുമ്പോള്‍ നമ്മള്‍ ജിവിതം എന്താണെന്നു ഗ്രഹിക്കുന്നു.

രാഷ്ട്രവ്യവഹാരത്തെ സാന്മാഗ്ഗികത്വമാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന ഹാവല്‍ ഏകപക്ഷീയ സാഹിത്യത്തിന്റെ സ്നോതാവല്ല. സാഹിത്യം — കല — ആ വാക്കിന്റെ വിശാലതയാര്‍ന്ന അര്‍ത്ഥത്തില്‍ സത്യമായതുകൊണ്ട്, കലാകാരന്റെ ആന്തരാനുഭവത്തിന്റെ സത്യമായതുകൊണ്ട് അത് (കല) ഒന്നേയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ ഏതു രാഷ്ട്രവ്യവഹാരസിദ്ധാന്തത്തിന് അതു പ്രതിനിധീവഭിവക്കുന്നു എന്നതിനു സാംഗത്യമില്ല. എന്നിട്ട് അദ്ദേഹം എഴുതുന്നു: “The more an artist compromises to oblige power and gain advantages, the less good art can we expect from him” (page 131).

സമൂഹചേതനയെ രൂപവത്കരിക്കുന്നതും അതിനു പരിവര്‍ത്തനം വരുത്തുന്നതും ഇത്തരം ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളാണ്. ഹാവലിന്റെ “Letters to Olga” എന്ന കത്തുകളുടെ സമാഹാരവും “ലാര്‍ഗോ ഡെസൊലാത്തോ” (Largo Desolato) എന്ന നാടകവും വായിച്ച് ഞാന്‍ ആദരാതിശയത്തോടെ ഇരിക്കുകയായിരുന്നു. “Living in Truth” എന്ന ഈ മഹാഗ്രന്ഥം ആ ആദരത്തെ വളരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ശ്രീ. ജി. അരവിന്ദന്‍

ഫ്രഞ്ച് കവി Charles Perorault (പെരോ) എഴുതിയ കഥയാണ് ‘Sleeping Beauty’ ദുര്‍ഗ്ഗഹര്‍മ്മത്ത്യല്‍ നൂറുവര്‍ഷം കിടന്നുറങ്ങിയ ആ സുന്ദരിയെ ഒരു രാജകുമാരന്‍ സ്പര്‍ശിച്ച് ഉണര്‍ത്തി. അദ്ദേഹം അവളെ വിവാഹം കഴിച്ചു. കലാരാഹിത്യത്തിന്റെ വ്യക്ഷ സമൂഹം ചുററും വളര്‍ന്നുനിന്ന ദുര്‍ഗ്ഗഹര്‍മ്മ്യത്തില്‍ കിടന്നുറങ്ങിയിരുന്ന ചലചിത്ര കന്യകയെ സ്പര്‍ശിച്ച് ഉണര്‍ത്തിയ രാജകുമാരനായിരുന്നു ശ്രീ. ജി. അരവിന്ദന്‍. ചലച്ചിത്ര കലയ്ക്കു നിത്യയൌവനം നല്കുകയും അവളെ സൌന്ദര്യറാണിയാക്കുകയും ചെയ്ത ആ പ്രതിഭാശാലിയുടെ പ്രത്യക്ഷ ശരീരം ഇല്ലാതായിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എങ്കിലും ഒരു വികാരം അനുദിനം ശക്തി പ്രാപിക്കുകയും ഹൃദയത്തിന്റെ മാംസപേശികളെ സമാക്രമിച്ച് അവയെ ദുര്‍ബലമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആ വികാരത്തിന്റെ പേര് ദുഃഖം എന്ന്.

ഏതു പ്രതിഭാസത്തിന്റെയും ഏതു വസ്തുവിന്റെയും ഉള്ളിലേക്കു കടന്നുചെന്ന് സത്യമെന്താണെന്ന് കാണിച്ചുതന്ന കലാകാരനാണ് അരവിന്ദന്‍. സത്യദര്‍ശനം ആഹ്ളാദജനകമായതുകൊണ്ട് ദ്രഷ്ടാക്കള്‍ക്ക് ആഹ്ളാദം നിരന്തരമായി നല്കിക്കൊണ്ടിരിക്കാന്‍ ഇനി അദ്ദേഹമില്ലല്ലോ.

മനുഷ്യനെന്ന നിലയില്‍, ചലച്ചിത്രനിര്‍മ്മാതാവെന്ന നിലയില്‍ ഉത്കൃഷ്ടപുരുഷനായിരുന്ന അരവിന്ദനെക്കുറിച്ചറിയാന്‍ കൌതുകമുള്ളവര്‍ക്ക് ശ്രീ. എസ്. ജയചന്ദ്രന്‍നായര്‍ കലാകൌമുദിയിലെഴുതിയ ലേഖനം പ്രയോജനപ്പെടും. ആ ലേഖനത്തിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഞാന്‍ മാറിനില്ക്കട്ടെ.

മെജീഷന്‍

തിങ്കളാഴ്ച കാലത്ത് സാഹിത്യവാരഫലം എന്ന ലേഖനം കൊടുത്തുകഴിഞ്ഞാല്‍ എനിക്കൊരു ‘വെപ്രാള’മാണ്. ജീവിതാനുഭവങ്ങള്‍ ഏതാണ്ടെല്ലാം പ്രതിപാദിച്ചു കഴിഞ്ഞു. പക്ഷേ ഉപബോധമനസ്സില്‍ ഇനിയും പലതും കിടക്കുന്നുണ്ടാവും. അതു ബോധമനസ്സിലേക്കു കൊണ്ടുവരാന്‍ പ്രയാസമുണ്ട്. അങ്ങനെ ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ ആകൃതി സൌഭഗമാര്‍ന്ന ഒരു യുവാവ് വീട്ടിലെത്തി. ഏതെങ്കിലും കോളേജിലെ അദ്ധ്യാപകനാവാമെന്നു കരുതി ഞാന്‍ ‘വരു, ഇരിക്കു’ എന്നു സ്നേഹപൂര്‍വ്വം ക്ഷണിച്ചു. യുവാവ് ഇരുന്നിട്ടു പറഞ്ഞു ‘ഞാന്‍ മുതുകാട് മെജീഷ്യനാണ്’. കേരളകൌമുദിയിലെ ശ്രീ. എസ് ഭാസുരചന്ദ്രന്‍ എന്നോട് മുന്‍പ് പറഞ്ഞിരുന്നു, മുതുകാട് എന്ന മെജീഷ്യന്‍ സാറിനെ ചിലപ്പോള്‍ കാണാന്‍ വന്നേക്കും. ചില മാജിക്കുകള്‍ കാണിച്ചെന്നും വരും. അദ്ഭുതപ്പെട്ടുപോകും സാറ്. ഈ മുന്നറിയിപ്പു കിട്ടിയിരുന്നതുകൊണ്ട് ഞാന്‍ വന്ന യുവാവിന്റെ ചേഷ്ടകളും ഉള്ളംകൈകളുമൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ചുവരിലെ സത്യസായിബാബയുടെ ചിത്രം ചൂണ്ടിക്കാണിച്ച് ‘സായിബാബ ഭക്തനാണോ’ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരു കാലത്ത് ബാബയെ നിന്ദിച്ചിരുന്നെന്നും പില്ക്കാലത്ത് അദ്ദേഹം ഭക്തന്മാര്‍ക്കം ഭസ്മം കൊടുക്കുന്നതുകണ്ട് അത്ഭുതപ്പെട്ടെന്നും എ. ടി. കോവൂര്‍ കോട്ടിന്റെ കൈകള്‍ പിതുക്കിപ്പിതുക്കി ഭസ്മമെടുക്കുന്നതു കണ്ടപ്പോള്‍ ആ യുക്തിവാദിയോട് എനിക്കു പുഛമേ തോന്നിയുള്ളുവെന്നും ഒക്കെ മുതുകാടിനോട് പറഞ്ഞു. ഐന്‍സ്റ്റൈന്റെ ബുദ്ധി നമുക്കാര്‍ക്കുമില്ലാത്തതുപോലെ സത്യസായിബാബയ്ക്കുള്ള ഈശ്വരസാക്ഷാത്കാരം നമുക്കില്ലെന്നും ഞാന്‍ അറിയിച്ചു. സായിബാബ മനുഷ്യനാണ്. അതുകൊണ്ട് രോഗം വന്നാല്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ ഡോക്ടര്‍ വരണം. പക്ഷേ നമുക്കാര്‍ക്കുമില്ലാത്ത ‘god realisation’ അദ്ദേഹത്തിനുണ്ട്. അതിനാലാണ് ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നതെന്നു മുതുകാടിനോട് പറഞ്ഞു. ഉടനെ ആ യുവാവ് കസേരയില്‍ നിന്നെഴുന്നേററ് എന്റെ അടുക്കലേക്കു വന്ന് ‘ഇതാ’ എന്നു പറഞ്ഞു കൈ നീട്ടി. ഞാന്‍ ഉള്ളം കൈ തുറന്നുകാണിച്ചപ്പോള്‍ അതില്‍ നിറയെ ശുദ്ധമായ ഭസ്മം. അദ്ഭുതപ്പെട്ടു പോയി ഞാന്‍. ആ വിസ്മയത്തില്‍ നിന്നു വിമുക്തനാകാതെ ഞാന്‍ വീട്ടുകാരെ വിളിച്ചു. അവര്‍ക്കും ഭസ്മം കൊടുക്കു എന്നു് മുതുകാടിനോട് ഞാന്‍ അപേക്ഷിച്ചപ്പോള്‍ ‘ഇനിയില്ല സാര്‍. ഞാന്‍ കൊണ്ടുവന്ന ഭസ്മം തീര്‍ന്നുപോയി. അതു മുഴുവനും ഞാന്‍ സാറിനുതന്നു’ എന്ന് അദ്ദേഹം അറിയിച്ചു. അതിന്റെ വിദ്യ എന്താണെന്നു ചോദിച്ചില്ല ഞാന്‍. അതു മര്യാദകേടാവുമല്ലോ. പക്ഷേ ‘ഇനി ഭസ്മമില്ല’ എന്നു മെജീഷന്‍ അറിയിച്ചപ്പോള്‍ എന്റെ വിസ്മയത്തിനും അറുതി വന്നു.

ശ്രീ. മുണ്ടൂര്‍ സേതുമാധവന്‍ കലാകൌമുദിയിലെഴുതിയ ‘ഹന്ന ഫ്രിഡ്ജ’ എന്ന ചെറുകഥ ഇതുപോലൊരു മുതുകാടു മാജിക്കാണ്. രാമദാസിനെ കാണാന്‍ ഒരു മദാമ്മ വന്നു. മലബാറിലെ ചില പ്രദേശങ്ങള്‍ കാണാന്‍ എത്തിയിക്കുകയാണ് താനെന്ന് അവര്‍ അറിയിച്ചു. മദാമ്മ ദാസിന്റെ വീടാകെ നടന്നുകണ്ടപ്പോള്‍ ദാസിന്റെ അച്ഛന്‍ മാധവമേനോന്റെ പടം ദര്‍ശിച്ചു. മേനോന്‍ മരിച്ചു കഴിഞ്ഞു. പെട്ടെന്നു മദാമ്മ സ്വന്തം ബാഗില്‍നിന്ന് ഒരു പടമെടുത്ത് ദാസിനെ കാണിച്ചു. അത് മാധവമേനോന്റെ പടമാണ്. മേനോന് മദാമ്മയില്‍ ജനിച്ച എഡ്വിന് ദാസിനോളം തന്നെ പ്രായം വരും. തന്റെ മകന്റെ ജനനത്തിന് ഉത്തരവാദിയായ മേനോന്റെ വീടുകാണാനാണ് മദാമ്മ കേരളത്തില്‍ വന്നത്. അതിനുവേണ്ടി കള്ളം പറഞ്ഞെന്നേയുള്ളു. മദാമ്മ പോകുമ്പോള്‍ കഥ തീരുന്നു. ഇതുപോലെ ‘surprise ending’ ഉള്ള കഥകളുടെ കാലം എന്നേ കഴിഞ്ഞു. ഓ. ഹെന്‍ട്രി ഇതുപോലുള്ള അനേകം കഥകളെഴുതി അക്കാലത്തെ വായനക്കാരെ ഭ്രമിപ്പിച്ചിരുന്നു. ജിവിതാവിഷ്കരണാത്മകതയില്ലാത്ത ഹെന്‍ട്രിക്കഥകള്‍ ഇന്നാരും വായിക്കുന്നില്ല. മുണ്ടൂര്‍ സേതുമാധവന്‍ പഴഞ്ചന്‍കാലത്തേക്കുപോയി ഉറൂബിന്റെയും ബഷീറിന്റെയും നാട്ടുകാരെ ഭ്രമിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം കഥാകാരനായി നമമുടെ മുന്‍പില്‍ നില്‍ക്കട്ടെ. ഭസ്മം തരുന്ന മെജീഷനാവരുത്. മുതുകാടിന്റെ കൈയടക്കത്തിന്റെ രഹസ്യം മനസ്സിലായതോടെ എനിക്ക് ആ ട്രിക്കിലുള്ള കൌതുകം ഇല്ലാതെപോയി. അദ്ദേഹം വീണ്ടും ഭസ്മം തന്നാല്‍ ഞാന്‍ അദ്ഭുതപ്പെടില്ല. മുണ്ടൂര്‍ സേതുമാധവന്റെ ട്രിക്കിന്റെ രഹസ്യം മനസ്സിലായിപ്പോയതുകൊണ്ട് അദ്ദേഹത്തിന്റെ കഥ ഞാന്‍ വീണ്ടും വായിക്കില്ല. പക്ഷേ കലാത്മകമായ കഥയുടെ അവസ്ഥ അതല്ല. എത്ര പരിവൃത്തി വേണമെങ്കിലും ചെക്കോവിന്റെ ഏതു കഥയും വായിക്കാം. ഓരോ പാരായണവും ജീവിതത്തിന്റെ ഓരോ മുഖം കാണിച്ചുതരും. ‘No man steps into the same river twice’ എന്ന് ഒരു ഗ്രീക്ക് തത്ത്വചിന്തകന്‍.

ചോദ്യം, ഉത്തരം

Symbol question.svg.png താങ്കളെ ഇവിടത്തെ ഒരെഴുത്തുകാരന്‍ ഒരു മര്യാദയുമില്ലാതെ തെറിപറഞ്ഞു നടക്കുന്നല്ലോ. താങ്കളെന്തേ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാത്തത്?

ആയിരം മണിയുടെ നാവടക്കാം, ഒരു പരദൂഷണക്കാരന്റെ നാവടക്കാന്‍ പററില്ലെന്നു മഹാകവി ജി. ശങ്കരക്കുറുപ്പ് പറഞ്ഞിട്ടുണ്ട്. പിന്നെ ആരു എന്തു പറഞ്ഞാലും ആളുകള്‍ വിശ്വസിക്കാതിരിക്കത്തക്കവിധത്തില്‍ ഞാന്‍ ജീവിക്കണം, അങ്ങനെ ജീവിക്കാത്തത് എന്റെ തെറ്റായതുകൊണ്ട് ആ പരദൂഷണക്കാരനോട് എനിക്ക് ഒരു വിരോധവുമില്ല.

Symbol question.svg.png സ്ത്രീകള്‍ ഏതുതരം പുരുഷന്മാരെയാവും സംശയത്തോടെ സമീപിക്കുന്നത്?

ചെറുപ്പക്കാരെ അവര്‍ക്കു സംശയിമില്ല. വൃദ്ധന്മാരെ സംശയിക്കും. അവരുടെ അടുത്തു ചെല്ലാന്‍ പേടിക്കുകയും ചെയ്യും.

Symbol question.svg.png നിരൂപണം ഗംഭീരമാവുന്നത് എപ്പോള്‍?

എഴുതുന്നവനും വായിക്കുന്നവനും ഒന്നും മനസ്സിലാകാതെ വരുമ്പോൾ ഏതു പ്രബന്ധവും പ്രൌഢമായി മാറും.

Symbol question.svg.png മഴയുള്ള സമയത്ത് നിങ്ങള്‍ കടകളില്‍ കയറിനില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മഴയില്ലാത്ത സമയത്ത് കുടയും നിവര്‍ത്തിപ്പിടിച്ച് നിങ്ങള്‍ റോഡിലൂടെ നടക്കുന്നു. എന്താണ് ഈ വൈരുദ്ധ്യത്തിനു കാരണം?

മഴപെയ്യുമ്പോള്‍ ഞാന്‍ കടത്തിണ്ണയില്‍ കയറി നില്ക്കുന്നതു സത്യമാണ്. കുടയുണ്ടെങ്കിലും റോഡിലിറങ്ങില്ല. ഇറങ്ങിയാല്‍ വിയര്‍പ്പിലെ സള്‍ഫര്‍ കലര്‍ന്നു കരിക്കട്ടപോലെയായ വെള്ളിക്കൊലുസ്സ് മധ്യവയസ്കകള്‍ ധരിച്ചു പോകുന്നതുകാണേണ്ടതായി വരുമല്ലോ. സാരിയുടെ അററം നനയാതെ സൂക്ഷിക്കേണ്ടത് സ്ത്രീകളുടെ കര്‍ത്തവ്യവും.

Symbol question.svg.png വിവാഹം അങ്ങു ദേവലോകത്തു വച്ചു നടക്കുന്നുവെന്നു പറയുന്നതു ശരിയോ സാറേ?

ശരി. വളരെ ശരി. അവിടെ നിന്നു വരുന്ന മഴയാണ് പെണ്ണിന്റെ കണ്ണീരായി ഒഴുകുന്നത്. അവിടെ ഉണ്ടാകുന്ന ഇടിയാണ് ഭര്‍ത്താവിന്റെ മൃഷ്ടിയിലൂടെ ഭാര്യയുടെ മുതുകില്‍ വീഴുന്നത്. അയാള്‍ അവളുടെ കരണത്തടിക്കുമ്പോൾ കണ്ണില്‍ പ്രവഹിക്കുന്ന മിന്നല്‍ അവിടെ നിന്നു വരുന്ന മിന്നല്‍ തന്നെയാണ്.

Symbol question.svg.png ശീലങ്ങള്‍ ഒഴിവാക്കാന്‍ പററുമോ?

ഏയ്. ഒക്കുകില്ല. നമ്മള്‍ തടിപോലെ ഗെയ്ററില്‍ നിന്നാലും പത്രാക്കാരന്‍ പയ്യന്‍ നമ്മുടെ തലയ്ക്കുമുകളിലൂടെ പത്രം മുററത്തെറിഞ്ഞ് നമ്മുടെ റോസാച്ചെടികള്‍ ഒടിച്ചിട്ട് പോകും. ബസ് നില്ക്കുമ്പോള്‍ ‘കിളി’ കയറുകയില്ല. അതോടിത്തുടങ്ങുമ്പോൾ ചാടിക്കയറും. ചില സുന്ദരന്മാര്‍ക്കും സുന്ദരികള്‍ക്കും ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ മൂക്കിനകത്തു വിരലിടണം.

രണ്ടു തരത്തിലും ദയനീയത

ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ ഗദ്യമാണ് എഴുതിയിരുന്നതെങ്കിലും poetic writer ആയിരുന്നു; prosaic writer അല്ലായിരുന്നു. ശ്രീ. ശങ്കരനാരായണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ഒററമൂലച്ചി’ എന്ന പേരില്‍ പദ്യമെഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം പദ്യകര്‍ത്താവല്ല, ഗദ്യകര്‍ത്താവാണ്. തെക്കേതിലെ പാറു ശസ്ത്രക്രിയയ്ക്കു ശേഷം ഒററമൂലച്ചിയായി വന്നപ്പോള്‍ ഒരമ്മ ഓണസ്സദ്യയുടെ മിച്ചം അവള്‍ക്ക് വാരിക്കോരി കൊടുത്തുപോലും. എത്രകാലം പാറു ഇങ്ങനെ കഴിയുമെന്നു ചോദിച്ചുകൊണ്ട് കവി ദീര്‍ഘശ്വാസം പൊഴിക്കുന്നു. പക്ഷേ ആ ദീര്‍ഘശ്വാസത്തിന് കുകവിതയുടെ നാററമേയുള്ളു. കവിത ഒരന്തരാഗ്നിയാണ്. അതു കവിയറിയാതെ പ്രകാശിക്കുമ്പോള്‍ നമ്മള്‍ ജീവിതം എന്താണെന്ന് ഗ്രഹിക്കുന്നു. ശങ്കരനാരായണന് ആ അഗ്നിയില്ല. അദ്ദേഹം ലയത്തിനുവേണ്ടി യത്നിച്ചിട്ട് ലയഭംഗത്തില്‍ ചെന്നുവീഴുന്നു. മനുഷ്യജീവിതത്തിന്റെ ദയനീയതയെ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ട് കുത്സിത കവിതയുടെ ദയനീയതില്‍ ചെന്നു വീഴുന്നു. ദാരിദ്ര്യത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ട് കവിതാദാരിദ്ര്യത്തില്‍ ചെന്നു പതിക്കുന്നു. മതി, ശങ്കരനായണ കാവ്യത്തില്‍ ആകെ പതിനാലു വരികളേയുള്ളു. ഞാന്‍ പന്ത്രണ്ടു വാക്യങ്ങളില്‍ എന്റെ ഈ വിമര്‍ശനം ഒതുക്കട്ടെ.

നിര്‍വ്വചനങ്ങള്‍

ഏതു പ്രതിഭാസത്തിന്റെയും ഏതു വസ്തുതയുടെയും ഉള്ളിലേക്കു കടന്നുചെന്ന് സത്യമെന്തെന്ന് കാണിച്ചുതന്ന കലാകാരനാണ് അരവിന്ദന്‍. സത്യദര്‍ശനം ആഹ്ളാദജനകമായതുകൊണ്ട് ദ്രഷ്ടാക്കള്‍ക്ക് ആഹ്ളാദം. ആ ആഹ്ളാദം നിരന്തരമായി നല്കിക്കൊണ്ടിരിക്കാന്‍ ഇനി അദ്ദേഹമില്ലല്ലോ.

സിഗ്റെററ്
കാന്‍സര്‍ സ്റ്റിക്.
ഇന്റസീവ് കെയര്‍ യൂനിററ്
പ്രഷര്‍ക്കുക്കര്‍
കരസ്പര്‍ശം
വില്‍പ്പനക്കാരികളില്‍ നിന്ന് പുരുഷന്മാര്‍ക്ക് എപ്പോഴും കിട്ടുന്നത്.
പുഞ്ചിരി
പുരുഷന്റെ വക്രതയുള്ള ചുണ്ടുകളെ ഋജുരേഖയാക്കുന്ന സ്ത്രീയുടെ മുഖത്തെ മാംസപേശികളുടെ വക്രീകരണം.
ഭാര്യ
ഭര്‍ത്താവിന്റെ യഥാര്‍ത്ഥമായ കഷ്ടപ്പാടില്‍ ആശ്വാസമരുളുന്നവള്‍
കാമുകി
കാമുകന്റെ യഥാര്‍ത്ഥമായ കഷ്ടപ്പാടുകളെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവള്‍.
ആകകുലാവസ്ഥ
ഒരുത്തനെക്കുറിച്ച് ദോഷം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പെട്ടെന്ന് അവിടെ വന്നു കയറിയാല്‍ ഉണ്ടാകുന്നത്.
മനംമറിക്കല്‍
‘ഉഷ കിരീടം നിലനിറുത്തി’യെന്നു ടെലിവിഷനില്‍ വാര്‍ത്തയില്‍ കേള്‍ക്കുമ്പോഴും ‘മനപ്രയാസം’ ‘ഇത്തരുണത്തില്‍’ എന്നു പത്രങ്ങളില്‍ വായിക്കുമ്പോഴും ഉണ്ടാകുന്ന ഒരവസ്ഥാവിശേഷം.
വീട്
എവിടെ ചൊറിച്ചിലുണ്ടായാലും ചൊറിയാന്‍ പറ്റിയ സ്ഥലം. (നിര്‍വചനം കടംവാങ്ങിയത്.)


തടയാനാവില്ല

എത്ര പരിവൃത്തി വേണമെങ്കിലും ചെക്കോവിന്റെ ഏതു കഥയും വായിക്കാം. ഓരോ പാരായണവും ജീവിതത്തിന്റെ ഓരോ മുഖം കാണിച്ചുതരും .

റഷ്യന്‍ മിസ്റ്റിക് ഊസ്പെന്‍സ്കിയുടെ സിദ്ധാന്തം കഴിഞ്ഞ ജന്മങ്ങളിലെ സംഭവങ്ങള്‍ അതേ രീതിയില്‍ ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും ആവര്‍ത്തിച്ചുവരും എന്നാണ്.ഞാനിപ്പോള്‍ തിരുവനന്തപുരത്തെ ഒരു വീട്ടില്‍ ചാരുകസേരയിലിരുന്നു കാലത്തു പത്തുമണിക്ക് ഇതെഴുതുന്നു. തീയതി മാര്‍ച്ച് 28. ഇമ്മട്ടില്‍ മാര്‍ച്ച് 28–ആം തീയതി കാലത്ത് പത്തുമണിക്ക് ഇതേ വീട്ടില്‍ ഇതേ ചാരുകസേരയിലിരുന്ന് ഞാന്‍ ഈ ലേഖനംതന്നെ പൂര്‍വ്വജന്മങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇനി വരും ജന്മങ്ങളില്‍ എഴുതുകയും ചെയ്യും. തൊട്ടകഴിഞ്ഞ ജന്മത്തില്‍ എനിക്കുണ്ടായ ഒരനുഭവം ഓര്‍മ്മയിലുണ്ട്. ഈ ജന്മത്തില്‍ അത് ഇതുവരെ സംഭവിച്ചില്ല. ഊസ്പെന്‍സ്കിയുടെ സിദ്ധാന്തമനുസരിച്ച് ഉടനെ അതുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇനി കഴിഞ്ഞ ജന്മത്തിലെ സംഭവത്തെക്കുറിച്ച് പറയാം. എന്റെ ഒരു പുസ്തകം ഒരു പ്രസാധക സംഘം പ്രസിദ്ധപ്പെടുത്തി. സാമാന്യം വലിയതുകയാണ് ‘റോയല്‍ററി.’ എങ്കിലും ആയിരം രൂപ എന്ന കണക്കിനേ അവര്‍ അതു തരൂ. ടെലിഗ്രാം, എസ്. ററി. ഡി. കോള്‍, സ്പീഡ്പോസ്ററ് എഴുത്ത് ഇവയ്ക്കുവേണ്ടി ആയിരം രൂപയോളം ഞാന്‍ ചെലവാക്കുമ്പോള്‍ പ്രസാധകര്‍ ആയിരം രൂപയുടെ പോസ്ററ് ഡേററഡ് ചെക്ക് അയച്ചുതരും. ഡിസ്കൌണ്ട് ചെയ്യാന്‍ ധൈര്യമില്ല. ചെക്ക് മാറി പണം വന്നാലേ ഞാനത് എടുക്കൂ. അങ്ങനെയിരിക്കെ പണത്തിന് അത്യാവശ്യമുണ്ടായി. പതിവായി ആയിരം രൂപയുടെ വണ്ടിച്ചെക്ക് അയയ്ക്കരുതെന്നും രണ്ടായിരം രൂപയുടെ ഡ്രാഫ്ററ് അയച്ചുതരണമെന്നും അപേക്ഷിച്ചുകൊണ്ട് പ്രസാധകര്‍ക്ക് കത്തെഴുതി. മറുപടിയില്ലാത്തതുകൊണ്ട് ടെലിഗ്രാം അയച്ചു. എസ്. ററി. ഡി. കോള്‍ നടത്തി. പത്തോ പരിനഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ മറുപടി കിട്ടി. താങ്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇതോടൊപ്പം രണ്ടായിരം രൂപയുടെ ഡ്രാഫ്ററ് അയയ്ക്കുന്നു. എന്നു മറുപടിയില്‍. പക്ഷേ ഡ്രാഫ്ററ് ഇല്ല. മൊട്ടുസൂചികൊണ്ട് കുത്തിയിരുന്നെങ്കില്‍ കത്തില്‍ ചെറിയ ദ്വാരമെങ്കിലും കാണുകില്ലേ? അതില്ല. ഉടനെ ടെലിഗ്രാം അയച്ചു ഡ്രാഫ്ററ് കിട്ടിയില്ലെന്നുകാണിച്ച്. ‘ഞങ്ങള്‍ അതയച്ചു. പോസ്റ്റ്മാന്‍ തുറന്ന് എടുത്തിരിക്കും’ എന്നു മറുപടി. ക്രോസ്ചെയ്ത ഡ്രാഫ്ററ്കൊണ്ട് ഒരു പോസ്റ്റ്മാനും പ്രയോജനമില്ലെന്നു കാണിച്ച് എന്റെ കത്ത് വീണ്ടും. എന്തിന്? ഒരു മാസം കഴിഞ്ഞപ്പോള്‍ ‘ഡ്രാഫ്ററ് മേശയ്ക്കകത്തു കിടന്നുപോയി. പഴയ ഡ്രാഫ്ററ് കൊണ്ടു പ്രയോജനമില്ലാത്തതുകൊണ്ട് പുതിയ ഡ്രാഫ്ററ് അയയ്ക്കുന്നു’ എന്നു മറുപടി. അങ്ങനെ റോയല്‍ററിവകയില്‍ രണ്ടായിരം രൂപ എനിക്കു കിട്ടി. ഒന്നുകൂടെ പറയട്ടെ, ഇതു കഴിഞ്ഞ ജന്മത്തിലെ അനുഭവമാണ്. ഈ ജന്മത്തില്‍ ഇതു സംഭവിക്കാനിരിക്കുന്നതേയുള്ളു. സംഭവിച്ചില്ലെങ്കില്‍ ഊസ്പെന്‍സ്കിയുടെ സിദ്ധാന്തം തെററാണെന്ന് കാണിച്ചു ഞാന്‍ എഴിതിക്കൊള്ളാം.

ആധുനികര്‍ കഥയെഴുതുമ്പോള്‍ കലയുടെ ഡ്രാഫ്ററ് അതിന്റെകൂടെ വച്ചിട്ടുണ്ടെന്നാണ് അവര്‍ പരോക്ഷമായി നമ്മോടു പറയുക. പക്ഷേ തുറന്നു നോക്കുമ്പോള്‍ ഡ്രാഫ്റ്റില്ല. മൊട്ടുസൂചിയുടെ പാടുപോലുമില്ല. ദേശാഭിമാനി വാരികയില്‍ സൂര്യഗോപന്‍ എന്ന പേരില്‍ താഴെ ‘മഞ്ഞുകാലത്തിലെ തീവണ്ടി’ എന്ന രചന കണ്ടയുടനെതന്നെ ഞാന്‍ തീരുമാനിച്ചു ഡ്രാഫ്ററ് ഉണ്ടെന്ന് അദ്ദേഹം ഭാവിക്കുന്നെങ്കിലും അതു കാണില്ലെന്ന്. എന്റെ വിചാരം ശരിയാണെന്നു തെളിയുകയും ചെയ്തു. തീവണ്ടിയെ ജീവിതത്തിന്റെ പ്രതീകമാക്കി യാത്രക്കാരനെ ‘അവശനും ആര്‍ത്തനും ആലംബഹീനനുമാക്കി’ ചിത്രീകരിക്കുകയാണ് സൂര്യഗോപന്‍. കോഴികാഷ്ഠിക്കുന്നതുപോലെ അവിടവിടെ ചില വാക്യങ്ങള്‍. അവ സാകല്യാവസ്ഥയില്‍ ഒരു ഫലവുമുളവാക്കുന്നില്ല. ഗ്രന്ഥ പ്രസാധകരുടെ പററിക്കല്‍പോലെ ഒരു പററിക്കലാണ് ഈ രചനാസാഹസിക്യം. A great many people can peck at a typewriter and fortunately, no one can stop them എന്നു ഹാവല്‍. സൂര്യഗോപന്‍ പേനകൊണ്ടാവും എഴുതുന്നത്. എഴുതട്ടെ. ആര്‍ക്ക് അദ്ദേഹത്തെ തടയാനാവും?

ചങ്ങാടത്തില്‍

ഓസ്കര്‍ വൈല്‍ഡിന്റേതായി ഒരു കൊച്ചു കഥ ഞാന്‍ വായിച്ചിട്ടുണ്ട്. The Works of Oscar Wilde എടുത്തു നോക്കിയിട്ടു കാണുന്നുമില്ല. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍ ഏതെങ്കിലും ഉള്ളതാവാം. ഓര്‍മ്മയില്ല. കഥ ഇതാണ്. ഒരിടത്തു ഒരു രത്നവ്യാപാരി ഉണ്ടായിരുന്നു. അയാള്‍ എന്നും രത്നം വിററിട്ട് വൈകീട്ട് വീട്ടില്‍ വന്നു വ്യാപാരത്തിന്റെ കാര്യങ്ങളൊക്കെ ഭാര്യയോടു പറയും. എന്നും അതുതന്നെ അയാളുടെ ജോലി. അതു കേട്ടുകേട്ട് അവള്‍ക്കു നന്നേ മുഷിഞ്ഞു. ഒരു ദിവസം രാജവീഥിയിലൂടെ കുതിരപ്പുറത്തു കയറിയിപ്പോയ രാജകുമാരന്‍ ആ സുന്ദരിയെ കണ്ടു. വ്യാപാരിയില്ലാത്തസമയം നോക്കി അവളുടെ വീട്ടില്‍ കയറിയിരിപ്പായി. ഒരു ദിവസം അങ്ങനെ അവളും രാജകുമാരനും സല്ലപിച്ചുകൊണ്ടിരുന്നപ്പോള്‍ രത്നവ്യാപാരി തികച്ചും അപ്രതീക്ഷിതമായിത്തന്നെ വീട്ടിലെത്തി. രാജകുമാരന്‍ രത്നം വാങ്ങാന്‍ വന്നതാണെന്ന് അവള്‍ കള്ളം പറഞ്ഞു ഭര്‍ത്താവിനോട്. ഏതുതരത്തിലുള്ള രത്നമാണ് വേണ്ടതെന്നു വ്യാപാരി ചോദിച്ചപ്പോള്‍ ഒരു രത്നവും വേണ്ടെന്ന് മറുപടി നല്‍കി. രത്നത്തെക്കാള്‍ വിലകൂടിയ സ്ത്രീരത്നത്തിലായിരുന്നല്ലോ രാജകുമാരന്റെ കണ്ണ്. അവള്‍ മുന്തിരിച്ചാറുകൊണ്ടു വച്ചപ്പോള്‍ അവളുടെയും രാജകുമാരന്റെയും കണ്ണുകള്‍ തമ്മിലിടയുന്നത് അയാള്‍ കണ്ടു. വ്യാപാരി വാളുമായ ചാടിയെഴുന്നേററു. യുദ്ധത്തില്‍ ഒരു നിമിഷം കൊണ്ടു രാജകുമാരന്റെ വാളും തെറിപ്പിച്ചിട്ട് അയാള്‍ സ്വന്തം വാള് അയാളുടെ നെഞ്ചിൽ കുത്തിയിറക്കി. അതു കണ്ടയുടന്‍ ‘അങ്ങു ഇത്ര ധീരനാണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ’ എന്ന് അവള്‍ പറഞ്ഞു. ‘നീ ഇത്ര സുന്ദരിയാണെന്നു ഞാനും അറിഞ്ഞില്ലല്ലോ’ എന്നു വ്യാപാരിയും. അയാള്‍ അവളെ കോരിയെടുത്തു.

ആളിന്റെയോ വസ്തുവിന്റെയോ സൌന്ദര്യം വേറൊരാള്‍ കാണിച്ചുതരുന്നതുവരെ മറ്റൊരുവന്‍ അറിയുന്നില്ല എന്ന തത്ത്വം വിശദമാക്കുന്ന കഥയാണിത്. ഓസ്കര്‍ വൈല്‍ഡ് മനോഹരമായി ആവിഷ്കരിച്ച ഈ ആശയം എത്ര ജുഗുപ്സാവഹമായി സി. കെ. ശശി പ്രതിപാദിക്കുന്നുവെന്നറിയണമെങ്കില്‍ കുങ്കുമം വാരികയില്‍ അദ്ദേഹമെഴുതിയ ‘ഉത്സവം’ എന്ന കഥ വായിച്ചു നോക്കിയാല്‍ മതി. വീട്ടില്‍ കിടക്കാതെ എന്നും രാത്രി ഉത്സവം കാണാന്‍ പോകുന്ന ഒരുത്തന്റെ ഭാര്യയെ വേറൊരുത്തന്‍ പ്രേമിക്കുന്നുപോലും. നമ്മുടെ നാട്ടില്‍ രണ്ടു പ്രവാഹങ്ങളുണ്ട്. ഒന്നു സംസ്കാരത്തിന്റെ പ്രവാഹം. അതിലൂടെ ഉറൂബ്, ബഷീര്‍, തകഴി ഇവര്‍ കളിവഞ്ചിയിലേറി തുഴഞ്ഞപോകുന്നു. ‘ബാര്‍ബറിസ’ത്തിന്റെ — പ്രാകൃത ഭാഷണത്തിന്റെ — വേറൊരു പ്രവാഹമുണ്ട്. സി. കെ. ശശി അതില്‍ ചങ്ങാടമിട്ട് കേറി നിന്നു കഴുക്കോലൂന്നുന്നു. അതില്‍ക്കൂടുതലായി എന്തു പറയാന്‍?

ഈ പുസ്തകം നിരോധിക്കൂ

എഴുത്തുകാരന്റെയും വായനക്കാരന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പുസ്തങ്ങളുണ്ട്. രണ്ടുപേരുടെയും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന കൃതികളുമുണ്ട്. ആരോഗ്യം ക്ഷയിപ്പിക്കുക മാത്രമല്ല എഴുതുന്നവന്‍ മയ്യത്തായി മാറത്തക്കവിധത്തിലുള്ള കൃതികളുമെഴുതാമെന്ന് തെളിയിച്ചവനാണ് ബ്രിട്ടീഷുകാര്‍ക്കം അമേരിക്കക്കാര്‍ക്കം വേണ്ടി എഴുതുന്ന സല്‍മാന്‍ റുഷ്ദി. ‘Satanic Verses’ എന്ന കുത്സിതമായ നോവലെഴുതി മരണത്തെ ക്ഷണിച്ചുവരുത്തിയവനാണ് റുഷ്ദി. (റുഷ്ദിയെ അദ്ദേഹമെന്നു വിളിക്കാന്‍ എനിക്ക് മടിയുള്ളതുകൊണ്ടാണ് ആ പേര് ആവര്‍ത്തിക്കുന്നത്.) താന്‍ വാതോരാതെ നിന്ദിച്ച താച്ചറുടെ സൌജന്യവും മഹാമനസ്കതയുംകൊണ്ടു റുഷ്ദി ഇപ്പോഴും ജീവിച്ചിരിക്കുന്നു.

എഴുത്തുകാരന്റെയും വായനക്കാരന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പുസ്തകങ്ങളുണ്ട്. രണ്ടപേരുടെയും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന കൃതികളുമുണ്ട്. ആരോഗ്യം ക്ഷയിപ്പിക്കുക മാത്രമല്ല എഴുതുന്നവന്‍ മയ്യത്തായി മാറത്തക്കവിധത്തിലുള്ള കൃതികളുമെഴുതാമെന്നു തെളിയിച്ചവനാണ് ബ്രട്ടീഷൂകാര്‍ക്കും അമേരിക്കക്കാര്‍ക്കും വേണ്ടി എഴുതുന്ന സല്‍മാന്‍ റുഷ്ദി .

ഇത്രയും ഞാന്‍ എഴുതിയത് റുഷ്ദിയുടെ “Imaginary Homelands” എന്ന പുസ്തകം വായിച്ചു പോയതുകൊണ്ടാണ്. മഹാത്മാ ഗാന്ധിയെ റുഷ്ദി “Crafty Gujarati lawyer” എന്നു വിളിക്കുന്നു (പുറം 102). “Gandhi the celluloid guru” എന്നു വേറാരിടത്ത്. ഈ പുസ്തകത്തില്‍ ശ്രീമതി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് റുഷ്ദി പറയുന്ന ഭാഗം എടുത്തെഴുതാന്‍ എനിക്ക് ധൈര്യമില്ല. പ്രിയപ്പെട്ട വായനക്കാര്‍ എന്റെ സഹോദരന്മാരും സഹോദരികളുമാണ്. അവരോട് പറയാന്‍ പാടില്ലാത്തത് പറയുകയില്ല ഞാന്‍. ഗ്രന്ഥത്തിന്റെ 48–ആം പുറത്തെ രണ്ടാമത്തെ ഖണ്ഡികയില്‍ ഈ ദുരാരോപണം കാണാം. അതിലേക്കു വായനക്കാരെ നയിക്കാന്‍ വേണ്ടി റുഷ്ദി മുമ്പുള്ള ഖണ്ഡികയില്‍ എഴുതിയതു എടുത്തെഴുതാം: The crucial, relationships have been those between father and daughter (Jawaharlal and Indira) and Indira and Sanjay that is mother and son. ഇങ്ങനെ ദൂരര്‍ത്ഥപ്രതീതിയുളവാകുന്ന മട്ടിലെഴുതിയിട്ട് ഞാന്‍ സൂചിപ്പിച്ച ദൂരാരോപണത്തിലേക്കു റുഷ്ദി വരുന്നു. ആ ഹീനകൃത്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി അത് “unfounded rumour” ആണെന്നു പറയുന്നു. വായനക്കാരെ മണ്ടന്മാരാക്കുന്ന ഹീന കൃത്യം.

നമ്മുടെ രാജ്യത്തെയും അതിന്റെ നേതാക്കന്മാരെയും വളരെക്കാലമായി നിന്ദിച്ചു കൊണ്ടിരിക്കുന്ന റുഷ്ദി ആ നിന്ദനത്തിന്റെ പരകോടിയിലെത്തിയിരിക്കുന്നു ഈ ഗ്രന്ഥത്തിലെ ഗര്‍ഹണീയ പ്രസ്താവങ്ങളിലൂടെ.

ഈ മനുഷ്യനെ പ്രോത്സാഹിപ്പിക്കാന്‍ ലണ്ടനിലെയും ഇന്ത്യയിലെയും ചില പ്രസാധകരും. മാത്രമേ ഇലസ്ട്രെററഡ് വീക്ക്‌ലിയും. ആ വാരികയില്‍ ററി. ജി. വൈദ്യനാഥന്‍ റുഷ്ദിയുടെ പുസ്തകത്തെക്കുറിച്ച് അനുകൂലമായി എഴുതിയിരിക്കുന്നു.

എവിടെ സംസ്കാരം ഹനിക്കപ്പെടുന്നുവോ, എവിടെ അധമത്വം നഗ്നനൃത്തം നടത്തുന്നുവോ അവിടെ പ്രതിഷേധശബ്ദം ഉയരണം. ഭാരതത്തിലെ രാഷ്ട്രീയകക്ഷികള്‍ ഈ ഗ്രന്ഥത്തിന്റെ കുത്സിതത്വത്തെ നിന്ദിക്കാന്‍ വേണ്ടി ഒരുമിച്ച് ചേര്‍ന്ന് ഇത് നിരോധിക്കാന്‍ ഭാരത സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടതാണ്. ആ ആവശ്യപ്പെടല്‍ ഉണ്ടാകുന്നതിനുമുമ്പ് സര്‍ക്കാര്‍തന്നെ ഇതു നിരോധിക്കേണ്ടതാണ്.

ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ ആരാധകനല്ല. അവരുടെ അടിയന്തരാവസ്ഥയുടെ നൃശംസതകള്‍ എന്റെ ഹൃദയത്തെ ഇപ്പോഴും മഥിക്കുന്നു. പക്ഷേ അസാന്മാര്‍ഗ്ഗികത്വം ആഭാസത്തോളം ഉയരുമ്പോള്‍ ആരും കോപിക്കുമല്ലോ. ആ ധര്‍മ്മരോഷമാണ് എനിക്കുള്ളത്.