close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 12 15


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 12 15
ലക്കം 535
മുൻലക്കം 1985 12 08
പിൻലക്കം 1985 12 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

‘പാവങ്ങള്‍’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഷാങ്വല്‍ ഷാങ് പത്തൊന്‍പതു കൊല്ലം കാരാഗൃഹത്തില്‍കിടന്നതു് ഒരു കഷണം റൊട്ടി മോഷ്ടിച്ചതുകൊണ്ടാണു്. വിറകുവെട്ടുകാരനായ അയാള്‍ക്കു് അന്നു് ഒന്നും കിട്ടിയില്ല. വീട്ടില്‍ സഹോദരിയുടെ കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുകയാണു്. നിരാശനായി തിരിച്ചു വീട്ടിലേക്കുപോരുമ്പോള്‍ ഭക്ഷണശാലയില്‍ കണ്ണാടി അലമാരിക്കകത്തു് റൊട്ടി ഇരിക്കുന്നതു് അയാള്‍കണ്ടു. ഒരിടി. കണ്ണാടിപൊട്ടി, കൈമുറിഞ്ഞു, ഷാങ്വല്‍ ഷാങ് റൊട്ടിയെടുത്തുകൊണ്ടു് ഓടി. അയാളെ പിടികൂടി. ഇതെഴുതുന്ന ആളിന്റെ ഓര്‍മ്മ അയാളെ ചതിക്കുന്നില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്കാണു നിയമം ഷാങ്വല്‍ ഷാങ്ങിനെ കാരഹൃഹത്തിലേക്കു് അയച്ചതു്. പിന്നീടു് പല തവണരക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആ തടവു് പത്തൊന്‍പതു വര്‍ഷത്തേക്കു നീണ്ടു. ഈ ലോകത്തു വിശപ്പുള്ളവര്‍ എത്രയോ കൂടുതല്‍. അവരൊക്കെ കണ്ണാടി ഇടിച്ചുപൊട്ടിച്ചു റൊട്ടി എടുത്തുകൊണ്ടു് ഓടാറുണ്ടോ? ഇല്ല. നാക്കില്‍ വെള്ളമൂറിക്കൊണ്ടു് അവര്‍ റൊട്ടിയും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും നോക്കിനിൽക്കും. പല ദിവസം അങ്ങനെ നോക്കി നിൽക്കുമ്പോള്‍ ഭക്ഷണപദാര്‍ത്ഥത്തോടു വെറുപ്പു തോന്നും.

നമ്മള്‍ പത്രത്തില്‍ വായിക്കുന്നു: “അവന്‍ അവളെ ബലാത്സംഗം ചെയ്തു. പൊലീസ് അവനെ അറസ്റ്റ് ചെയ്തു.” പലതവണ അവന്‍ അവളെ കണ്ടിരിക്കും. കാമവികാരം ഇളകിയിരിക്കും. സമയവും സ്ഥലവും സൗകര്യവും നല്‍കിയപ്പോള്‍ ധര്‍ഷണം നടന്നിരിക്കും. ജയിലില്‍ പോയെങ്കിലും അവനു് സ്ത്രീകളോടു് വെറുപ്പില്ല. അതല്ല നിയമത്തെ പേടിക്കുന്നവന്റെ സ്ഥിതി. കൊലുസ്സിട്ട കാലുകള്‍ പാതയിലൂടെ ലയാത്മകമായി നീങ്ങുന്നതു കാണുമ്പോള്‍ ‘ഹാ’ എന്നു് അവന്‍ പറഞ്ഞിരിക്കും. അവള്‍ ബസ്സിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ മുട്ടുവരെ നഗ്നമാകുന്ന കാലുകള്‍ അവനെ വികാരമൂര്‍ച്ഛയിലേക്കു് എറിഞ്ഞിരിക്കും. മഴവില്ലിന്റെ മനോഹാരിത കലര്‍ന്ന പട്ടുനാട കാറ്റില്‍ പറപ്പിച്ചുകൊണ്ടു് അവള്‍ സ്കൂട്ടറിന്റെ പിറകില്‍ ഇരുന്നു സഞ്ചരിക്കുമ്പോള്‍ അതു കാണുന്ന അവനു് ഹര്‍ഷാതിശയം. ഇങ്ങനെ പലപല ദൃശ്യങ്ങള്‍ അവനെ കാമോല്‍സുകതയിലേക്കു കൊണ്ടുചെല്ലുകയും ഒന്നിനും സാക്ഷാത്കാരം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ വെറുപ്പു് അവന്റെ ഹൃദയത്തില്‍ മൊട്ടിടുന്നു. ക്രമേണ അതു വിരിയുന്നു. പിന്നീടു് സ്ത്രീകളെയാകെ അവന്‍ വെറുക്കുന്നു.

മലയാളം മാത്രമറിയുന്ന വായനക്കാരന്‍ ഇവനില്‍നിന്നു വിഭിന്നനല്ല. വെണ്മയാര്‍ന്ന കടലാസ്സു് — മനോഹരമായ അച്ചടി. നല്ല ബൈന്‍ഡ് അതിനെ ആകര്‍ഷകമാക്കുന്ന പുറംചട്ട. ഏതു പുസ്തകമാണതു്? നോബല്‍ സമ്മാനം നോടിയ ക്ലോദ് സീമൊങ്ങിന്റെ മാസ്റ്റര്‍പീസ് — The Flanders Road — ഇംഗ്ലീഷ് തര്‍ജ്ജമയാണിതു്. അക്കാണുന്ന പുസ്തകമോ? അതു് സ്പാനിഷ് നോവലിസ്റ്റായ ലേയോപോള്‍ഡോ ആലാസിന്റെ (Leopoldo Alas) ലാ റേ ഹേന്റ എന്ന വിശിഷ്ടമായ നോവല്‍. ആദ്യത്തെ ഇംഗ്ലീഷ് തര്‍ജ്ജമ കഴിഞ്ഞ വര്‍ഷമേ പ്രസിദ്ധപ്പെടുത്തിയുള്ളു. എഴുന്നൂറിലധികം പുറങ്ങളുള്ള ഈ നോവലിന്റെ വില ഒന്‍പതു പവന്‍ തൊണ്ണൂറ്റിയഞ്ചു് പെന്‍സാണു്. ഏതാണ്ടു് നൂറ്റി എഴുപത്തിയഞ്ചു രൂപ. പേപ്പര്‍ ബായ്ക്കാണു്; പെന്‍ഗ്വിന്‍ പുസ്തകമാണു്. പക്ഷേ എന്തു ഫലം? പുസ്തകം തുറന്നാല്‍ കാണുന്നതു് ഇംഗ്ലീഷ് അക്ഷരങ്ങള്‍. ഇങ്ങനെ പലതവണ വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസുകള്‍ കാണുകയും അവ അനഭിഗമ്യങ്ങള്‍ ആയിരിക്കുകയും ചെയ്യുമ്പോള്‍ ദ്വേഷം. അതു ക്രമേണ വികാസം കൊള്ളുന്നു. അവയോടുള്ള വെറുപ്പു് അവ വായിച്ചാസ്വദിക്കുന്നവനോടുള്ള വെറുപ്പായി മാറുന്നു. കാലം ചെല്ലുമ്പോള്‍ സ്വന്തം ഭാഷയിലെ ഇടത്തരം കൃതികളെ അതിരുകടന്നു വാഴ്ത്താനുള്ള പ്രവണതയായി അതു രൂപാന്തരപ്പെടുന്നു. ഈ രോഗത്തിനു ചികിത്സയില്ല, പരിഹാരമില്ല.

ഇതിനു നേരേ വിപരീതമായി ഇംഗ്ലീഷിലേ എല്ലാമുള്ളു എന്നു പറയുന്ന ചില ഇംഗ്ലീഷ് പ്രൊഫസര്‍മാരുമുണ്ടു്. “ഓ മലയാലം അതിലെന്തുണ്ടു്? കീറ്റ്സിന്റെ കവിതയാണു് കവിത; എല്യറ്റിന്റെ കവിതയാണു് കവിത” എന്നു് അവര്‍ ഉദ്ഘോഷിക്കും. പണ്ടു്, ഇതെഴുതുന്ന ആളിനെ കാണാന്‍ ചവറയിലെ ഒരു ധനികന്‍ വന്നു. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ഓഫീസില്‍ ജോലിചെയ്യുന്ന ആ…നായരില്ലേ? അയാളെക്കൊണ്ടു് എന്റെ മകളെ വിവാഹം കഴിപ്പിച്ചാല്‍ കൊള്ളാം. എന്റെ കൂടെ വരൂ. നമുക്കു് അയാളുടെ അച്ഛനെ കാണാം.” ഞങ്ങള്‍ പോയി. തന്തയ്ക്കും സമ്മതം. പക്ഷേ, മകന്‍ പറഞ്ഞുകളഞ്ഞു: “ലുക്ക് ഹീയര്‍ ഫാദര്‍. ഐ വില്‍ മാരി ഒന്‍ലി ദി ഡോക്ട്ടര്‍ ഒഫ് ആന്‍ ഐ. സി. എസ്. ഓഫീസര്‍.” ധനികനും (ഒരു കണ്‍ട്രാക്ടറായിരുന്നു അദ്ദേഹം) ഞാനും റോഡിലേക്കു പോന്നു. “ഇനി എന്തു ചെയ്യാന്‍?” എന്നു് അദ്ദേഹം നിരാശതയോടെ ചോദിച്ചതു് കേട്ടപ്പോള്‍ എനിക്കു ദുഃഖം തോന്നി. ഞാന്‍ പെട്ടെന്നു് ആ വീട്ടിലേക്കു കയറിച്ചെന്നു് എന്റെ സഹപ്രവര്‍ത്തകനോടു പറഞ്ഞു: “നോക്കൂ…നായരേ. നിങ്ങള്‍ ഈ കുട്ടിയെത്തന്നെ വിവാഹം കഴിക്കു. അവളുടെ അച്ഛനെ (65 വയസ്സു്) നമുക്കു് ഐ.സി.എസ്. പരീക്ഷയ്ക്കു് ഇംഗ്ലണ്ടില്‍ അയയ്ക്കാം. ചുണ്ടു് ഒന്നുമലര്‍ത്തി, കോപത്തോടെ എന്നെ നോക്കിയിട്ടു് അയാള്‍ വീട്ടിനകത്തേക്കു പോയി. മലയാള സാഹിത്യത്തെ, ഇംഗ്ലീഷ് പഠിച്ചുപോയി എന്നതുകൊണ്ടു് മാത്രം പുച്ഛിക്കുന്ന ഇംഗ്ലീഷ് പ്രൊഫസര്‍മാരുടെ ശ്വശുരന്മാരെ ഐ.എ. എസ്. പരീക്ഷയ്ക്കു് അയക്കേണ്ടതാണു്. (ഇപ്പോള്‍ ഐ.സി.എസ്. ഇല്ലല്ലോ.)

എന്‍. എന്‍. കക്കാടു്

അഥര്‍വവേദത്തിലെ യക്ഷ്മനിവാരണ നിര്‍ദ്ദേശങ്ങളില്‍ ഇങ്ങനെ കാണുന്നു:

“നിന്റെ കാലില്‍നിന്നു് നിന്റെ മുട്ടില്‍നിന്നു്, നിന്റെ അരക്കെട്ടില്‍ നിന്നു്, നിന്റെ പൃഷ്ഠത്തില്‍നിന്നു്, നിന്റെ നട്ടെല്ലില്‍നിന്നു്, നിന്റെ കഴുത്തില്‍നിന്നു്, നിന്റെ ശിരസ്സില്‍നിന്നു്, ഞാന്‍ എല്ലാ രോഗങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്തു. നിന്റെ തലയോട്ടിലെ എല്ലാ അസ്ഥികളും അരോഗാവസ്ഥയില്‍. നിന്റെ ഹൃദയം വീണ്ടും നല്ലപോലെ സ്പന്ദിക്കുന്നു. ഉദിച്ചുയരുന്ന പ്രഭാകര, അങ്ങു് രശ്മികള്‍കൊണ്ടു് തലവേദനയെ അകറ്റി. കൊടിയ വേദനകൾ ഇല്ലാതാക്കി.” (അഥര്‍വവേദം IX-8.)

പിന്നെയെല്ലാമലിഞ്ഞൊന്നായ് സത്തുമസത്തുമല്ലാത്ത മഹാസാന്ദ്ര വ്യാപ്തിയായ്, കേവലനാദമായ് ഘനപ്രജ്ഞയായാനന്ദമായ് അലകളടങ്ങി നിഷ്പന്ദമായ് ശാന്തമാകുന്നു, ശാന്തമാകുന്നു.

ബി.സി. 1500-നു് അടുപ്പിച്ചു് ജീവിച്ചിരുന്ന ധിഷണാശാലികള്‍ മനുഷ്യന്റെ വേദനകളെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നതിനു് ഇതു തെളിവുനല്കുന്നു. ഈ ശതാബ്ദത്തിലും കവി അതിനെപ്പറ്റി പാടുന്നുവെന്നു് നമ്മള്‍ എന്‍.എന്‍. കക്കാടിന്റെ കാവ്യത്തില്‍നിന്നു മനസ്സിലാക്കുന്നു (ഇന്റന്‍സീവ് കെയര്‍, മാതൃഭൂമി). വെറും വേദനയല്ല, തീവ്രവേദന. കവിയുടെ ഭാഷയിലാണെങ്കില്‍

എങ്ങോ പുളഞ്ഞു കൊളുത്തി വലിയുന്നി
തംഗങ്ങളൊക്കെയും നേര്‍ത്ത നോവില്‍”

ഈ യാതനയെ ലഘൂകരിക്കാന്‍ പരബ്രഹ്മമുണ്ടെന്നു വേദം. നമ്മുടെ കവിക്കുള്ള യാതനയെ ലഘൂകരിക്കുന്നതു് സ്നേഹമാണു്. “കണ്ണീര്‍ചിരിയില്‍ തിളങ്ങും പ്രിയാമുഖത്തില്‍” നിന്നു് അതു പ്രസരിക്കുന്നു. രോഗി താണുപോകുമ്പോള്‍ അദ്ദേഹത്തെ മെല്ലെ ഉയര്‍ത്തുന്ന കിടാങ്ങളുടെ കൈകളില്‍നിന്നും അതു നിര്‍ഗ്ഗളിക്കുന്നു. അപ്പോള്‍

പിന്നെയെല്ലാമലിഞ്ഞൊന്നായ്
സത്തുമസത്തുമല്ലാത്ത മഹാ സാന്ദ്ര
വ്യാപ്തിയായ്, കേവല നാദമായ്
ഘന പ്രജ്ഞയായാനന്ദമായ്
അലകളടങ്ങി നിഷ്പന്ദമായ്
ശാന്തമാകുന്നു, ശാന്തമാകുന്നു.

രോഗാര്‍ത്തനെങ്കിലും, നിരാശനെങ്കിലും ആത്മവീര്യം കെട്ടുപോകാതെ കഴിയുന്ന ഒരു മനുഷ്യനെ സ്നേഹത്തിന്റെ പ്രകാശത്തില്‍ തേജോമയനാക്കുന്ന പ്രക്രിയയെ രൂപശില്പത്തികവോടുകൂടി ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ വേദനകളെയും നൈരാശ്യങ്ങളെയും ദൂരീകരിക്കുന്നു.

ലജ്ജാവഹം

നാണംകെട്ടു് ഉണ്ടാക്കുന്ന പണം ആ നാണക്കേടിനെ ഇല്ലാതാക്കിക്കൊള്ളും എന്നൊരു ചൊല്ലുണ്ടല്ലോ നമുക്കു്. അതനുസരിച്ചു് ദേശാഭിമാനി വാരികയില്‍ “ചികിത്സിച്ചു ചാവുക” എന്ന ലേഖനമെഴുതിയ പി.പി.കെ. പൊതുവാളിനു് വാരികയില്‍നിന്നു കിട്ടുന്ന പ്രതിഫലം അദ്ദേഹത്തിനു് ഉണ്ടാകാവുന്ന ലജ്ജാരാഹിത്യത്തെ നശിപ്പിച്ചു കളയും എന്നു നമുക്കു ഉറപ്പോടുകൂടി പറയാം. ആ ലജ്ജാരാഹിത്യ നാശനത്തിനു ശേഷം പൊതുവാളിനു വേറൊരു ഇംഗ്ലീഷ് പുസ്തകമെടുത്തു തര്‍ജ്ജമചെയ്തു ലേഖനമാക്കാം. അതു പ്രസിദ്ധപ്പെടുത്തിക്കിട്ടിയാല്‍ പ്രതിഫലവും വാങ്ങാം. അതു് ഒരു അവിരാമ പ്രവര്‍ത്തനമായി ഭവിക്കട്ടെ. കാര്യമെന്തെന്നല്ലേ? പറയാം.

അറബെല്ലാമെല്‍വിലും കോളിന്‍ ജോണ്‍സണും ചേര്‍ന്നെഴുതിയ ‘Cured to Death’ എന്ന പുസ്തകത്തിലെ വാക്യങ്ങൾ തര്‍ജ്ജമ ചെയ്തു ലേഖനമാക്കിയിരിക്കുകയാണു് പൊതുവാള്‍. ഏതാനും വാക്യങ്ങള്‍ എടുത്തെഴുതാനേ ഇവിടെ സ്ഥലമുള്ളു. ഇതാ പൊതുവാളിന്റെ വാക്യങ്ങള്‍:

  1. “പണം കൊടുത്തു് മാറാരോഗം വാങ്ങുന്നതിനു് മറ്റൊരുദാഹരണം തല വേദനയാണു്. ഇന്നു് എല്ലാ സമൂഹങ്ങളിലും തലവേദന ഒരു മാന്യരോഗത്തിന്റെ സ്റ്റാറ്റസ് കരസ്ഥമാക്കിയിട്ടുണ്ടു്. ശുദ്ധവായു, വിശ്രമം, ആവശ്യത്തിനു് വെള്ളം, ഭക്ഷണം, മാനസിക വിശ്രാന്തി എന്നിവകൊണ്ടോ, വേണ്ടിവന്നാല്‍ ആസ്പിരിന്‍ പോലുള്ള ശക്തി കുറഞ്ഞ ഒരു വേദനാ സംഹാരി കൊണ്ടോ ആണു് തലവേദന എന്ന രോഗ ലക്ഷണത്തെ ഇല്ലായ്മ ചെയ്യേണ്ടതെന്നു് വിദഗ്ദ്ധന്മാര്‍ പറയുന്നു.”

    ഇനി സായ്പന്മാരുടെ വാക്യങ്ങള്‍

    The headache is an example of an everyday problem which was elevated to a disease. Everyone suffers the occasional head ache; it is usually a minor symptom that something needs changing. Fresh air, something to eat or drink, perhaps a little exercise, might be all the body requires to eliminate the symptom or at most a mind analgesic such as aspirin or paracetamol.
  2. പൊതുവാള്‍: “…ക്ലോറംഫെനിക്കോള്‍ ഉപയോഗിച്ചതിന്റെ ഫലമായി ജപ്പാനില്‍മാത്രം പതിനായിരമാളുകള്‍ അപ്പാസ്റ്റിക്ക് (?) അനിമിയ ബാധിച്ചു മരിച്ചു.”
    സായ്പന്മാര്‍: Chloramphenicol, a potent but dangerous antibiotic has been calculated to have caused more than 10,000 deaths from aplastic anaemia in Japan.
    ഇങ്ങനെ എടുത്തെഴുതാന്‍ തുടങ്ങിയാല്‍ പൊതുവാളിന്റെ ലേഖനം മുഴുവന്‍ പകര്‍ത്തേണ്ടിവരും. ഒപ്പം സായ്പന്മാരുടെ വാക്യങ്ങളും. ലേഖനത്തിന്റെ തലക്കെട്ടെങ്കിലും മാറ്റണമെന്നു തോന്നിയില്ലല്ലോ അദ്ദേഹത്തിനു്. (‘ചികിത്സിച്ചു ചാവുക’ — ‘Cured to Death’) സര്‍ദാര്‍ കെ. എം. പണിക്കര്‍ ചൈനയിലായിരുന്നകാലം. വിശിഷ്ടാതിഥിയെ ബഹുമാനിക്കാന്‍ ചൈനയിലെ അധികാരികള്‍ നടത്തിയ ഒരു ഡിന്നറില്‍ പെരുമ്പാമ്പിന്റെ മാംസം വിളമ്പി. കുടിക്കാന്‍ അതിന്റെ പിത്തവെള്ളവും നൽകിയത്രേ. രണ്ടും കഴിച്ചില്ലെങ്കില്‍ അവരെ അപമാനിക്കലാവും. അദ്ദേഹം അപമാനനത്തിനു സന്നദ്ധനായില്ല. ദേശാഭിമാനി എന്ന ഉത്കൃഷ്ട വാരികയാകുന്ന ഭാജനത്തില്‍ നൽകിയിരിക്കുന്ന ഈ വാഹസമാംസവും പിത്ത ജലവും ഞാന്‍ കഴിക്കുന്നു. കെ. എം. പണിക്കര്‍ ചൈനാക്കാര്‍ കാണാതെ ഛര്‍ദ്ദിച്ചിരിക്കും. ഞാന്‍ ബഹുമാനിക്കുന്ന പത്രാധിപസമിതി കാണാതെ മാറിനിന്നു് ഞാനും ഒന്നു ഛര്‍ദ്ദിച്ചുകൊള്ളട്ടെ.
* * *

ലൂയി പതിനാറാമനും ഭാര്യ മറീ ആങ്ത്വാനത്തും (Marie Antomette) കൂടി ഒളിച്ചോടുകയായിരുന്നു. വഴിക്കുവച്ചു് കുതിരകളെ മാറേണ്ടിവന്നു. മാറ്റിക്കെട്ടുന്ന സന്ദര്‍ഭത്തില്‍ രണ്ടുപേരും വണ്ടിയില്‍നിന്നിറങ്ങിനിന്നു. അങ്ങനെ നിന്നതാണു് അവരുടെ മരണത്തിനുകാരണമായതു്. വിപ്ലവകാരികള്‍ ആരാണവര്‍ എന്നു മനസ്സിലാക്കി. അവര്‍ ചക്രവര്‍ത്തിയേയും ഭാര്യയേയും പിടിച്ചുകൊണ്ടുപോയി. വിധിവൈപരീത്യം! ഏതു തരത്തിലുള്ള ചൂഷണമായാലും പിടിക്കപ്പെടും. അതും വിധി വൈപരീത്യംതന്നെ. ഇടതുവശത്തു് ഇംഗ്ലീഷ് പുസ്തകവും വലതുവശത്തു വെള്ളക്കടലാസ്സുമായി ഇരിക്കുന്നവര്‍ ഇതോര്‍മ്മിച്ചാല്‍ നന്നു്.

ഒക്ടാവ്യോ പാസ്സ്

ദില്ലിയില്‍വച്ചു് തകഴി ശിവശങ്കരപ്പിള്ളയ്ക്കു ജ്ഞാനപീഠം സമ്മാനം നല്‍കിയതു് മെക്സിക്കന്‍കവിയായ ഒക്ടാവ്യോ പാസ്സാണു്. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി കലാകൗമുദിയുടെ ന്യൂഡെല്‍ഹി ലേഖകന്‍ എഴുതുന്നു: “സ്പാനിഷ് എഴുത്തുകാരനായ ഞാനും മലയാളം എഴുത്തുകാരനായ തകഴിയും ഇവിടെ ഒന്നാവുകയാണു്. ഭാഷകള്‍ തീര്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ തകര്‍ക്കാനുള്ളതാണു് ഈ പുരസ്കാരം. ഇത്തരം മതില്‍ക്കെട്ടുകള്‍ തകര്‍ത്തു് ഉയര്‍ന്നു വന്നതാണു് ഇന്ത്യ” (ലക്കം 533 പുറം 5). ഒക്ടോവ്യോ പാസ്സിനു് ഇഷ്ടപ്പെട്ട ഒരാശയം തന്നെയാണു് ഇവിടെയും പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നതു്. മുന്‍പു് അദ്ദേഹം എഴുതി: “യൂറോപ്യന്‍ സാഹിത്യത്തിന്റെ ഐക്യത്തെ കര്‍ട്ടിയസ് വ്യക്തമാക്കി. കഴിഞ്ഞ ശതാബ്ദത്തിലോ മദ്ധ്യകാലയളവിലോ ഉള്ളതിനെക്കാള്‍ ഇന്നു് ഈ ഐക്യം കൂടുതല്‍ സ്പഷ്ടവും കൂടുതല്‍ അടുപ്പമാര്‍ന്നതുമാണു്. അതേസമയം അതു കൂടുതല്‍ വിശാലവും മോസ്കോ തൊട്ടു സാന്‍ഫ്രാന്‍സിസ്കോ വരെ, സാന്തിയാഗോ തൊട്ടു സിഡ്നി വരെ അതു വ്യാപിച്ചിരിക്കുന്നു. ജര്‍മ്മന്‍, പോളിഷ്, റുമേനിയന്‍, പോര്‍ച്ച്ഗീസ് ഈ ഭാഷകളിലെ നമ്മുടെ കവികള്‍ ഒരേ കാവ്യമാണു രചിക്കുന്നതു്” (Renga എന്ന കാവ്യ സമാഹാരഗ്രന്ഥത്തിനു പാസ്സ് എഴുതിയ അവതാരികയില്‍നിന്നു്.)

* * *

ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്കു് കടക്കാനുള്ള പദങ്ങള്‍കൊണ്ടുള്ള പാലമാണു് കവിതയെന്നു പാസ്സ് വേറൊരിടത്തും പറഞ്ഞിട്ടുണ്ടു്. Pasos de un peregrino son errante/Sobre esteragil puente palabras — വാക്കുകളുടെ ദുര്‍ബ്ബലമായ പാലത്തില്‍, അലസസഞ്ചാരം ചെയ്യുന്ന തീര്‍ത്ഥാടനക്കാരന്റെ കാല്‍വയ്പുകള്‍.

മാറി നിൽക്കു

സായ്പ്. ഏതു സായ്പുമാകട്ടെ. വാക്കുകള്‍കൊണ്ടു് സാംസ്കാരികമണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന മഹാകവി ഒക്ടോവ്യോ പാസ്സാകട്ടെ. അല്ലെങ്കില്‍ ഇവിടത്തെ രണ്ടാംതരം സാഹിത്യം കണ്ടു് പുളകംകൊള്ളുന്ന ആഷറായിക്കൊള്ളട്ടെ. ആ സായ്പിനെ അഭിസംബോധന ചെയ്തു് പറയുകയാണു്: “സായ്പേ താങ്കള്‍ ഈ കേരളത്തില്‍ കാലുകുത്തിയാല്‍ വഴുക്കലുള്ള ഒരു മൃഗം നിങ്ങളെ സ്പര്‍ശിച്ചുകൊണ്ടു് പാഞ്ഞുപോകും. കണ്ടാലും താങ്കള്‍ക്കു അതിനെ പിടികൂടാന്‍ തോന്നുകില്ല. മൃഗശാലയിലെ കുഴിയില്‍ കിടക്കുന്ന നീര്‍നായെ കണ്ടിട്ടില്ലേ? അതു വെള്ളത്തില്‍ക്കിടന്നു പുളയ്ക്കുമ്പോഴും ഓടി പാറക്കെട്ടില്‍ കയറിനില്ക്കുമ്പോഴും താങ്കള്‍ക്കു വെറുപ്പല്ലേ? കഴിയുന്നതും വേഗം അവിടെനിന്നു് പോകണമെന്നു തോന്നാറില്ലേ? ആ ജന്തു ഒന്നു ശരീരത്തില്‍ തൊട്ടുവെന്നുവിചാരിക്കു. താങ്കള്‍ ബോധംകെട്ടുവീഴും. നീര്‍നായ്ക്ക സദൃശമായ, വഴുക്കലുള്ള ഒരു ജന്തുവാണു് കൊച്ചിയിലോ തിരുവനന്തപുരത്തോ വന്നിറങ്ങുന്ന നിങ്ങളെ ഉരുമ്മിക്കൊണ്ടു പാഞ്ഞു പോകുന്നതു്. അതാണു് പൈങ്കിളിക്കഥ എന്ന ജന്തു. നീണ്ടമുഖത്തോടുകൂടി, എണ്ണമയമാര്‍ന്ന ശരീരത്തോടുകൂടി അതു് അതാ പാഞ്ഞുവരുന്നു. മാറിനിൽക്കു. പറ്റുന്നില്ല. സ്പര്‍ശിച്ചു് താങ്കളെ ബോധശൂന്യനാക്കിക്കൊണ്ടു് അതു പാഞ്ഞുപോകുന്നു.

ചേര്‍ത്തല ശ്രീദേവിയുടെ ‘സമതലങ്ങള്‍’ (വിമന്‍സ് മാഗസിന്‍, ലക്കം) കഥയല്ല. വഴുവഴുപ്പുള്ള ഇരുണ്ടജന്തുവാണതു്. ഭര്‍ത്താവു് ഓഫീസിലുള്ള ഒരു ചെറുപ്പക്കാരിയെ സ്നേഹിക്കുന്നുവെന്നു് മനസ്സിലാക്കി ഭാര്യ ദുഃഖിക്കുന്നു. അപ്പോഴാണു് അടുത്തവീട്ടിലെ ഒരു പാവപ്പെട്ട സ്ത്രീയുടെ പരിദേവനം. താന്‍ എത്ര ഭാര്യമാരെ വേണമെങ്കിലും കൊണ്ടുനടന്നോ…എന്റെ കുഞ്ഞുങ്ങള്‍ക്കു വിശപ്പുമാറ്റാന്‍ വല്ലതും കൊടുത്താല്‍ മതി ഇതുകേള്‍ക്കുന്ന അവള്‍ക്കു് തന്റെ ദുഃഖം എത്ര നിസ്സാരമെന്നു തോന്നുന്നു. ജീവതമുണ്ടോ ഇവിടെ? ഇല്ല. വിഷയത്തിനു് എന്തെങ്കിലും നവീനതയുണ്ടോ? ഇല്ല. പിന്നെന്തുണ്ടു്? ഒന്നുമില്ല. നീര്‍നായ്ക്കള്‍ക്കുള്ള സ്ഥാനം മൃഗശാലയിലെ കുഴിയിലാണു്; വിമന്‍സ് മാഗസിന്‍ എന്ന മനോഹരമായ വാരികയിലല്ല.

* * *

ഞാനൊരിക്കല്‍ ഭാരമുള്ള പെട്ടി തൂക്കിക്കൊണ്ടു് എറണാകുളം തീവണ്ടിയാപ്പീസിലേക്കു ഓടുകയായിരുന്നു. ഒരു നമ്പൂതിരി എന്നെ തടഞ്ഞുനിറുത്തിയിട്ടു് പറഞ്ഞു: “തിടുക്കം വേൻട, തിടുക്കം വേൻട” തീവൻടി വൈകിയേ പ്ലാറ്റ്ഫോമില്‍ എത്തൂ എന്നു മനസ്സിലാക്കിക്കൊണ്ടു് ഞാന്‍ നമ്പൂതിരിയുടെ നേര്‍ക്കു മുഖഭാവംകൊണ്ടു് ഒരു ചോദ്യമെറിഞ്ഞു. അയാള്‍ പറഞ്ഞു: “വണ്ടി എപ്പോഴേ പൊയ്ക്കഴിഞ്ഞു” സാഹിത്യമെന്ന തീവണ്ടി പോയതിനുശേഷവും പൈങ്കിളിപ്പെട്ടിയുമെടുത്തുകൊണ്ടു് പെണ്‍പിള്ളേര്‍ ഓടുകയാണു്. ഏതെങ്കിലും ഒരു നമ്പൂതിരിയുണ്ടോ ഇക്കാര്യം അവരെ അറിയിക്കാന്‍?

* * *

“നിങ്ങള്‍ സ്ത്രീവിദ്വേഷിയാണോ?” ഇമ്മട്ടില്‍ പലരും ചോദിക്കാറുണ്ടു്. എനിക്കുള്ള ഉത്തരം പണ്ടേ ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍ പറഞ്ഞിട്ടുണ്ടു് എന്ന കാര്യം അവരെ അറിയിക്കട്ടെ. “എനിക്കു സ്ത്രീകളുടെ സാമീപ്യം വലിയ ഇഷ്ടമാണു്. ഞാന്‍ അവരുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നു; ഞാന്‍ അവരുടെ പ്രസരിപ്പു് ഇഷ്ടപ്പെടുന്നു; ഞാന്‍ അവരുടെ നിശ്ശബ്ദതയും ഇഷ്ടപ്പെടുന്നു.”

ചിത്രമാകണം

ആധുനിക നോവലിന്റെ പ്രഭവകേന്ദ്രം സ്റ്റാങ്ദാലിന്റെ (Stendhal) Scarlet & Black ആണെന്നാണു് മാഹാന്മാരായ നിരൂപകന്‍ അഭിപ്രായപ്പെടുന്നതു്. സുന്ദരനും ബുദ്ധിമാനുമായ ഒരു ചെറുപ്പക്കാരന്‍ ഒരു മേയറുടെ ഭാര്യയെ സ്വന്തമിച്ഛയ്ക്കു് വിധേയയാക്കിയിട്ടു് അവിടംവിട്ടു പോകുന്നു. അവള്‍ പിന്നീടു അയാളെ ഒറ്റിക്കൊടുക്കുന്നു. അതറിഞ്ഞ ചെറുപ്പക്കാരന്‍ അവളെ കാണാന്‍ പോകുകയാണു്. അവളെ വെടിവച്ചു കൊല്ലാനാണു് അയാളുടെ ഉദ്ദേശ്യം. പക്ഷേ സ്റ്റാങ്ദാല്‍ അതൊരിടത്തും പറയുന്നില്ല. അദ്ദേഹം ഒരു ചിത്രം വരയ്ക്കുന്നതേയുള്ള വാക്കുകള്‍കൊണ്ടു്. ചെറുപ്പക്കാരന്‍ ഒരു ഞായറാഴ്ച കാലത്തു്, അവള്‍ താമസിക്കുന്ന പട്ടണത്തില്‍ വരികയും തോക്കു വാങ്ങിക്കുകയും ചെയ്യുന്നു. എന്നിട്ടു് പള്ളിയില്‍ കയറുന്നു. അവള്‍ പ്രാര്‍ത്ഥിക്കുകയാണു്. തന്നെ ഉത്കടമായി സ്നേഹിച്ചിരുന്ന ആ സ്ത്രീയെ കാണുമ്പോള്‍ അയാളുടെ കൈ വിറയ്ക്കുന്നു. സ്ത്രീ തല ഒന്നു കൂടെ താഴ്ത്തുന്നു. അയാള്‍ക്കു് അവളെ വ്യക്തമായി കാണാന്‍ വയ്യ. എങ്കിലും വെടി വച്ചു. അതുകൊണ്ടില്ല. വീണ്ടും നിറയൊഴിച്ചു. അവള്‍ വീണു. രവിവര്‍മ്മയുടെ ചിത്രം നമ്മോടു സംസാരിക്കുന്നതു പോലെ വാക്കുകള്‍കൊണ്ടുള്ള ഈ ചിത്രവും സംസാരിക്കുന്നു. ഇതാണു് സാഹിത്യത്തിന്റെ സ്വഭാവം. ഇതു മനസ്സിലാക്കിയിട്ടില്ല ‘വേരറ്റു വീണ വൃക്ഷം’ എന്ന കഥയെഴുതിയ ചന്ദ്രശേഖരന്‍ (മനോരാജ്യം) ഗൃഹനായകന്റെ അസ്ഥി ഇരിക്കുന്ന പറമ്പു് മക്കള്‍ വിറ്റപ്പോള്‍ മരിച്ച ആ മനുഷ്യന്റെ ആത്മാവു് അസ്വസ്ഥമാകുന്നതു വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ വെറും പ്രസ്താവങ്ങളേയുള്ളു. പ്രസ്താവങ്ങള്‍ക്കു് കലയുമായി ബന്ധമില്ല. അതിനാല്‍ ചന്ദ്രശേഖരന്റെ കഥ വായനക്കാരുടെ മനസ്സിലേക്കു കടക്കുന്നില്ല. അദ്ദേഹം മഹാന്മാരായ എഴുത്തുകാരുടെ കൃതികള്‍ വായിച്ചു് ടെക്നിക് മനസ്സിലാക്കിയാല്‍ ഒരുപക്ഷേ, ഭേദപ്പെട്ട കഥകള്‍ എഴുതിയേക്കാം.

രജനീഷ് എത്ര യോഗ്യന്‍!

രജനീഷിന്റെ പതനത്തെക്കുറിച്ചു് സെഡ്. എം. മൂഴൂര്‍ ദീപിക ആഴ്ചപ്പതിപ്പില്‍ എഴുതിയതു് ഞാന്‍ കൗതുകത്തോടെ വായിച്ചു. ധര്‍മ്മം അധഃപതിച്ചാല്‍ രാഷ്ട്രം അധഃപതിക്കുമെന്നു ചൂണ്ടിക്കാണിച്ചു് അദ്ദേഹം രജനീഷിന്റെ തത്ത്വചിന്തയും അതിനോടു ചേര്‍ന്ന പ്രവര്‍ത്തനങ്ങളും അധാര്‍മ്മികങ്ങളായിരുന്നുവെന്നു സൂചിപ്പിക്കുന്നു. സെഡ്. എം. മൂഴൂരിനോടു് എനിക്കു് യോജിക്കാന്‍ ഒരു പ്രയാസവുമില്ല. എങ്കിലും രജനീഷ് പറഞ്ഞതെന്തെന്നു നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സെക്സ് സൗന്ദര്യമാണെന്നു വാദിച്ചു. അദ്ദേഹം തത്ത്വചിന്താമണ്ഡലത്തില്‍ ഒറ്റപ്പെട്ട ആളല്ല. രജനീഷ് ചോദിക്കുന്നു: “[പൂക്കള്‍] വിടരുന്നതു് ലൈംഗികപ്രവര്‍ത്തനമാണു് എന്നതു് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? നൃത്തവും പാട്ടും പ്രഫുല്ലാവസ്ഥയും ലൈംഗികശക്തിയുടെ ആവിഷ്കാരങ്ങളാണു്. പെണ്‍മയിലിനെ ഭ്രമിപ്പിക്കുവാന്‍ പീലിവിടര്‍ത്തുന്ന ആണ്‍മയിലും പനിനീര്‍ച്ചെടിയുടെ അഗ്രത്തില്‍ ഉയര്‍ന്നുചെന്നു വിടരുന്ന പൂവും കാമോത്സുകങ്ങളായ ഗാനങ്ങള്‍ പാടുകയും രചിക്കുകയും ചെയ്യുന്ന കവിയും അബോധമനസ്സിലുള്ള ജന്മവാസനാപരങ്ങളായ മൂല്യങ്ങള്‍ക്കു സ്ഫുടീകരണം നല്‍കുന്നതേയുള്ളു.” ഈ തത്ത്വചിന്തയില്‍ വിശ്വസിച്ച രജനീഷ് പ്രായോഗികതലത്തിലും അതു കൊണ്ടുവന്നു. ആധ്യാത്മികത്വം പ്രസംഗിക്കുകയും അതുപോലെ ജീവിക്കുകയും ചെയ്യുന്ന സന്ന്യാസിമാരുണ്ടു്. വിനോബഭാവേ ഒരുദാഹരണം. പകല്‍സമയത്തു ആധ്യാത്മികത ഘോരഘോരം പ്രസംഗിച്ചിട്ടു് രാത്രിയില്‍ അന്തേവാസിനിയായ സന്ന്യാസിനിയെ യോഗമുറകള്‍ പഠിപ്പിക്കാന്‍ വിളിക്കുന്ന സന്ന്യാസിമാരുമുണ്ടു്; ധാരാളമുണ്ടു്. അവരോടു താരതമ്യപ്പെടുത്തുമ്പോള്‍ രജനീഷ് എത്ര യോഗ്യന്‍!

പലരും പലതും

  1. ശബരിമലയില്‍ പോകാന്‍ മാലയിടുകയും എല്ലാവരുമൊത്തു് ഒരു ദിവസം കെട്ടുമായി യാത്രയാരംഭിക്കുകയും ചെയ്തിട്ടു് കുളത്തുപ്പുഴയില്‍ ചെന്നു് ശാസ്താവിനെ തൊഴുതു തിരിച്ചുപോരുന്ന ചില ആളുകളുണ്ടു്; കഥയെഴുതാന്‍ തുടങ്ങുകയും പ്രബന്ധമെഴുതി തൃപ്തിപ്പെടുകയും ചെയ്യുന്നവരെപ്പോലെ. അവരിലൊരാളാണു ചന്ദ്രിക വാരികയില്‍ രോഷ്നി തോമസ്സിന്റെ സ്വപ്നങ്ങള്‍ എഴുതിയ സുബ്രു.
  2. “റീഗനും ഗൊര്‍ബച്ചേവും ദൈവങ്ങളാകണമെന്നില്ല. പക്ഷേ, അതിലൊരാള്‍ ചെകുത്താനാകാതിരുന്നാല്‍ മതി. അതാണു് ജനീവയിലേക്കു നോക്കിയുള്ള നമ്മുടെ പ്രാര്‍ത്ഥന” എന്നു കണിയാപുരം രാമചന്ദ്രന്‍ ജനയുഗം വാരികയില്‍. പ്രാര്‍ത്ഥന ഫലിച്ചില്ല. റീഗന്‍ വളരെ ക്ഷീണിച്ചിരിക്കുന്നുവെന്നു് ടെലിവിഷന്‍ സെറ്റ് നമ്മെ ഗ്രഹിപ്പിച്ചു. എന്നാലെന്തു്? അദ്ദേഹം ഇവിടെ നിന്നു പോകുന്നതിനുമുന്‍പു് എല്ലാം ഭസ്മീകരിക്കും. സമാധാനത്തെക്കുറിച്ചു വാതോരാതെ ‘വാചകമടി’ക്കുന്നവരാണു് യുദ്ധക്കൊതിയന്മാര്‍.
  3. തൂമുല്ലക്കാവില്‍നിന്നുമൊളികണ്ണാലെ നോക്കും
    തുമ്പപ്പൂ ചിരികണ്ടിട്ടെന്‍ മനോവികാരങ്ങള്‍
    പഞ്ചാരപ്പായസമുണ്ണുന്ന സുഖത്തോടെ
    പഞ്ചേന്ദിയങ്ങള്‍ക്കുള്ളിലാനന്ദം നിറയ്ക്കുമ്പോള്‍

    കെ.എന്‍. കുടമാളൂര്‍ പൗരധ്വനി വാരികയിലെഴുതിയ ചെറുതാലി എന്ന കാവ്യത്തിന്റെ ആരംഭമാണിതു് — എന്റെ വായനക്കാരില്‍ പ്രമേഹമുള്ളവര്‍ ഇതു മുഴുവനും വായിക്കരുതു്. മൂത്രത്തിലെയും രക്തത്തിലെയും പഞ്ചാര വളരെക്കൂടും. ഇതു തന്നെയാണു സാക്ഷാല്‍ ഡയബറ്റിക് കവിത.

  4. ചങ്ങമ്പുഴയുടെ “പഞ്ചഭൂതാഭിയുക്തമെന്‍ഗാത്രം” എന്നു തുടങ്ങുന്ന കാവ്യം ദണ്ഡിയുടെ ഒരു ശ്ലോകത്തിന്റെ മോഷണമാണെന്നു് ഒരു പണ്ഡിതന്‍ എനിക്കെഴുതി അയച്ചിരുന്നു. അക്കാര്യം ഞാന്‍ വായനക്കാരെ അറിയിച്ചു. ഒരു വ്യത്യാസമുണ്ടു്. ശ്ലോകം ദണ്ഡിയുടേതല്ല, ലക്ഷ്മീധരന്റേതാണു്. അതു് എഴുതട്ടെ:
    പഞ്ചത്വം തനുരേതി ഭൂതനിവഹാഃ
    സ്വാംശൈര്‍ മിലേന്തുധ്രുവം
    ധാതാരം പ്രണിപത്യ ഹന്തശിരസാ
    തത്രാപിയാചേവരം
    തദ്വാപീഷു പയസ്തദീയ മുകുരേ
    ജ്യോതിസ്തദീയാങ്ഗന
    വ്യോമ്നി വ്യോമ തദീയ വര്‍ത്മനി
    ധരാ തത്താലവൃന്തേ നിലഃ
    താന്‍ മരിക്കുമ്പോള്‍ തന്റെ പഞ്ചഭൂതങ്ങള്‍ — പൃഥ്വി, അപ്പ്, തേജസ്സു്, വായു, ആകാശം — ഇവ പ്രണയിനിയോടു ബന്ധപ്പെട്ട ഓരോന്നുമായി ചേരണമെന്നാണു് കവി ബ്രഹ്മാവിനോടു പ്രാര്‍ത്ഥിക്കുന്നതു്. അവളുടെ കുളത്തില്‍ ജലാംശം; കണ്ണാടിയില്‍ തേജസ്സ്; മുറ്റത്തു് ആകാശം; മാര്‍ഗ്ഗത്തില്‍ പൃഥ്വി; വിശറിയില്‍ വായു.