close
Sayahna Sayahna
Search

സാഹിത്യവാരഫലം 1989 12 31


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1989 12 31
ലക്കം 746
മുൻലക്കം 1989 12 24
പിൻലക്കം 1990 01 07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ലണ്ടനില്‍നിന്നും പ്രസാധനം ചെയ്യുന്ന ‘ദ് ഇക്കോണമിസ്റ്റ്’ എന്ന വാരികയില്‍ (ഒക്ടോബര്‍ 28, 1989) ‘മഹാത്മാവിന്റെ പാപങ്ങള്‍’ എന്ന ലേഖനം വായിച്ച നാളുതൊട്ട് എനിക്ക് അസ്വസ്ഥതയാണ്. ഞാന്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാത്മാഗാന്ധിയെ നിന്ദിക്കുന്നതാണ് ആ രചന. എന്റെ ചെറുപ്പകാലത്ത് എന്റെ ബന്ധുക്കളെ ചീത്ത വിളിച്ചവരോട് ഞാന്‍ എതിര്‍ത്ത് ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. എന്നാള്‍ ഗാന്ധിജിയെ കുറ്റം പറഞ്ഞവരെ ഞാന്‍ വെറുതെ വിട്ടിട്ടില്ല. പ്രായംകൂടിയ ഇക്കാലത്ത് സംഘട്ടനത്തിന് ചെല്ലുകില്ല ഞാന്‍. എങ്കിലും ഗാന്ധിജിയെ കറ്റപ്പെടുത്തുന്നവന് എനിക്കു മാപ്പുനൽകുവാനില്ല. ഇക്കാരണത്താലാണ് അദ്ദേഹത്തെ ആക്ഷേപിക്കുന്ന ആ ലേഖനം എനിക്ക് അസ്വസ്ഥത ഉളവാക്കിയത്.

1989-ല്‍ പ്രസാധനം ചെയ്ത Colonialism Tradition and Reform (by Bikhu Parekh) എന്ന ഗ്രന്ഥത്തിന്റെ സ്വാഭാവമെടുത്തു കാണിക്കുന്ന ആ ലേഖനത്തില്‍ ബ്രിട്ടനിലെ പ്രപണ്ഡരായ ഗാന്ധിഭക്തന്മാര്‍ ഈ ഗ്രന്ഥകര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായി പ്രസ്താവിച്ചിരിക്കുന്നു. ആ ഭീഷണിപ്രസ്താവത്തില്‍ അത്രകണ്ടു വിശ്വസിക്കാതെ ഞാന്‍ ലേഖനം തുടര്‍ന്നു വായിച്ചു. പരേഖിന്റെ പുസ്തകത്തില്‍ ഗാന്ധിജി തന്റെ ‘ലൈംഗിക നിയന്ത്രണം’ പരിശോധിക്കാനായി പരിപൂര്‍ണ്ണനഗ്നനായി സ്ത്രീകളോടൊരുമിച്ച് കിടന്നുറങ്ങിയിരുന്നുവെന്നും അവരില്‍ രണ്ടുപേര്‍ അദ്ദേഹത്തിന്റെ രണ്ടു ഭാഗിനേയികളായിരുന്നുവെന്നും എഴുതിയിട്ടുള്ളതാണത്രേ ബ്രിട്ടനിലെ ഗാന്ധിഭക്തരുടെ കോപം ജ്വലിപ്പിച്ചുവിട്ടത്. പണ്ടത്തെ ക്രൈസ്തവ പുരോഹിതന്മാര്‍ ഇതുപോലെ പ്രവര്‍ത്തിച്ചതായി ഗിബണ്‍ ചൂണ്ടിക്കാണിച്ചുവെന്നും ഇക്കോണമിസ്റ്റ് ലേഖകന്‍ പറയുന്നു. ഇങ്ങനെ നിഷ്പക്ഷതയുടെ നാട്യത്തിനുശേഷം അദ്ദേഹം ഒറ്റയടിക്കു ഗാന്ധിജിയെ വീഴ്ത്തുന്നു. More than anything, the hullabaloo suggests that every new generation of Indians has to discover afresh that “the father of the nation”, like many of those self-consciously striving for sainthood, could be both cranky and selfish. ഇതാണ് ലേഖനത്തിലെ ഒടുവിലത്തെ വാക്യം. ഈ വാക്യത്തില്‍ എന്തെല്ലാം ലേഖകന്‍ ഒതുക്കിയിരിക്കുന്നുവെന്നു നോക്കുക. ഇതാകെ ഹലബലുവാണ് — കോലാഹലമാണ് — രാഷ്ട്രപിതാവെന്നു വിളിക്കുന്നത് കള്ളമാണ്, (തലകീഴാക്കിയ കോമയിട്ടാണ് ഇതു സൂചിപ്പിക്കുന്നത്.) ഗാന്ധിജിയുടേത് മറ്റുള്ളവര്‍ ശ്രദ്ധിക്കത്തക്കവിധത്തില്‍ പുണ്യവാളനാകാനുള്ള യത്നമാണ്. അദ്ദേഹം ‘പിരിവെട്ടു’കാരനാണ് (cranky) സ്വാര്‍ത്ഥനാണ് — അങ്ങനെ പലതും. ക്ഷമ നശിച്ച് ഞാന്‍ പരേഖിന്റെ പുസ്തകത്തിനു വേണ്ടി കാത്തിരുന്നു. കിട്ടി. വായിച്ചു. അത് പ്രൌഢവും ഉജ്ജ്വലവും ആണെന്നു മാത്രമല്ല ഇക്കോണമിസ്റ്റ് ലേഖകന്‍ എഴുതിയ രീതിയിലല്ല പരേഖ് വസ്തുതകള്‍‌ വിശദീകരിച്ചതെന്നു ഞാന്‍ ഗ്രഹിക്കുകയും ചെയ്തു.

വഴിയില്‍ കിടക്കുന്ന തേങ്ങയെടുത്തു ഗണപതിക്കുവേണ്ടി അടച്ചിട്ട്, തേങ്ങ സ്വന്തമല്ലെന്നു കണ്ട് മിണ്ടാതെ പോകുന്നവരെ ശകാരിക്കുന്നതു മാന്യതയുടെ ലക്ഷണമല്ല.

ഭാരതത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ താന്‍ ശുദ്ധചൈതന്യമായി അല്ലെങ്കില്‍ സമ്പൂര്‍ണ്ണമനുഷ്യനായി മാറണമെന്നു ഗാന്ധിജി കരുതി. ഇതിനു വേണ്ടി ഇന്ദ്രിയങ്ങളെ അടയ്ക്കണം; വിശേഷിച്ചും ലൈംഗികതയെ. ശക്തിയെ [power എന്ന അര്‍ത്ഥത്തിലല്ല, ശിവനും ശക്തിയും എന്ന സങ്കല്പത്തിലെ ശക്തി] കണ്ടെത്താന്‍ യത്നിച്ച മഹാത്മാഗാന്ധി. അതിനെ തന്റെ രാഷ്ട്രവ്യവഹാരസിദ്ധാന്തത്തോട് അദ്ദേഹം കൂട്ടിയിണക്കി. പരിപൂര്‍ണ്ണമായ അക്രമരാഹിത്യത്തില്‍ അക്രമത്തിന്റെ സ്വഭാവമുള്ള ലൈംഗികവികാരത്തനു സ്ഥാനമില്ല. അതിനെ അടക്കാനാണ് ഗാന്ധിജി ‘പരീക്ഷണ’ത്തില്‍ ഏര്‍പ്പെട്ടത്. ആ പരീക്ഷണത്തില്‍ വിജയം പ്രാപിച്ചാല്‍ താന്‍ ബ്രഹ്മചാരിയാകും. അങ്ങനെയുള്ള ബ്രഹ്മചാരികള്‍ക്കേ ഇന്ത്യയെ പരിവര്‍ത്തനത്തിലേക്കു നയിക്കാനാവു എന്നു ഗാന്ധിജി വിശ്വസിച്ചു. ‘പരീക്ഷണം’ മനുഗന്ധിയോടും മറ്റു ചില സ്ത്രീകളോടും ഒരുമിച്ചു നഗ്നനായി കിടക്കുക എന്നതായിരുന്നു. ആ നിശ്ചയത്തില്‍ എതിര്‍പ്പുകളുണ്ടായി. സര്‍ദാര്‍ പട്ടേല്‍ ഗാന്ധിജിയോടു സംസാരിക്കാതെയായി. വിനോബ പ്രതിഷേധിച്ച് കത്തെഴുതി. ഗാന്ധിജിയുടെ മകന്‍ ദേവദാസ് വികാരാജ്ജ്വലമായ കത്ത് അദ്ദേഹത്തിന് അയച്ചു. പണ്ഡിറ്റ് നെഹ്റു അസ്വസ്ഥനായി. എങ്കിലും ഗാന്ധിജി കുലുങ്ങിയില്ല. നഗ്നനായി നഗ്നകളായ സ്ത്രീകളോടുരുമിച്ചു കിടന്ന് അദ്ദേഹം തന്റെ വിശുദ്ധി തെളിയിച്ചു. അദ്ദേഹത്തിനോ കൂടെകിടന്നവര്‍ക്കോ ലൈംഗികവികാരം ഉണ്ടായില്ല. ഫ്രായിറ്റിന്റെ സിദ്ധാന്തങ്ങള്‍ കൊണ്ട് ഈ ശയനത്തെ ചിലര്‍ വ്യാഖ്യാനിച്ചപ്പോള്‍ തനിക്ക് ആ മനഃശാസ്ത്രജ്ഞനെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടെന്നാണ് ഗാന്ധിജി പറഞ്ഞത്. അബോധമനസ്സിലെ കാമനയാണ് സഹശയനത്തിനു ഹേതുവെന്ന് ഫ്രായിറ്റ് പറയും. ഫ്രായിറ്റ് ആരെന്നറിയാതെ ഗാന്ധിജി പ്രസ്താവിച്ചത് ആ പ്രവൃത്തിയിലൂടെ തന്റെ അബോധമനസ്സിനെ വിശുദ്ധമാക്കിയെന്നാണ്. പരേഖിന്റെ ഗ്രന്ഥം ഗാന്ധിജിയുടെ പുണ്യപുരുഷത്വത്തെ അത്യുക്തിയോ ന്യൂനോക്തിയോ ഇല്ലാതെ സ്പഷ്ടമാക്കിത്തരുന്നു. ഇക്കോണമിസ്റ്റ് ലേഖകന് ഗ്രന്ഥം മനസ്സിലായില്ല എന്നു മാത്രമേ പറയാനുള്ളു. ഈ പുസ്തകം മഹാവ്യക്തിയായ ഗാന്ധിജിയെ അദ്ദേഹത്തിന്റെ “തനിസ്സ്വരൂപ”ത്തില്‍ പ്രത്യക്ഷനാക്കുക മാത്രമല്ല ചെയ്യുന്നത്. ഭാരതത്തിന്റെ വിശിഷ്ടമായ ദര്‍ശനത്തെയും (philosophy) ഇതാവിഷ്കരിക്കുന്നു. ഈ കാലയളവിലെ സുപ്രധാനമായ ഗന്ഥമായി ഞാനിതിനെ കാണുന്നു. വീണ്ടും വീണ്ടും വായിക്കാനായി ഞാനിതു സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.

[Sage Publications, New Delhi. Pages 88. Rs. 85.00, Author: Bhikhu Parekh, Professor of Political Theory at the University of Hull].

നെറൂദ, ലോറന്‍സ്, അനിതാദേശായി

ശ്രീലങ്കയിലെ കൊളെമ്പോപ്പട്ടണത്തില്‍ 1943-ല്‍ ജനിച്ച Michael Ondaatje കാനഡയിലെ പ്രശസ്തനായ കവിയാണ്. അദ്ദേഹത്തിന്റെ “Collected Works of Billy the Kid” എന്ന കൃതി ഇംപ്രഷനിസ്റ്റിക് രചനയ്ക്ക് ഉദാഹരണമായി വിമര്‍ശകര്‍ എടുത്തുകാണിക്കാറുണ്ട്. ബില്ലി ദി കിഡ് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരമേരിക്കന്‍ കൊലപാതകിയാണ്. ദൈനംദിന ജീവിതസംഭവങ്ങള്‍ക്കും അസാധാരണസംഭവങ്ങൾക്കും ഇടയ്ക്കുള്ള അതിരുകളെ ഭാവനയിലൂടെ സംവീക്ഷണം ചെയ്യുന്ന ഈ കൃതി കനേഡിയന്‍ സാഹിത്യത്തിലെ ഒരു മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്നു. പദ്യം, ഗദ്യം, ചിത്രങ്ങള്‍ ഇവ ഇടകലര്‍ത്തിയാണ് ഇതിന്റെ രചന. അനുഭവങ്ങളെ അതേപടി ആവിഷ്കരിക്കുകയല്ല അവയെ സാഹിത്യപരമായി ചിത്രീകരിക്കുയാണ് ഈ കവി.

പ്രശസ്തയായ നോവലെഴുത്തുകാരി അനിതാദേശായി അദ്ദേഹത്തെക്കുറിച്ച് Independent ദിനപത്രത്തില്‍ (3-12-1989) എഴുതിയിട്ടുണ്ട്. I had read and admired long ago, Michael Ondaatje’s ‘Running in the Family’ and this year caught up with ‘In the Skin of a Lion’ and was shaken… It made me go back to his earlier work, ‘Coming through Slaughter’ and ‘The collected works of Billy Budd’, convinced that this was stuff that would certainly survive. അദ്ദേഹത്തിന്റെ പുതിയ പുസ്തകം എനിക്കു കിട്ടിയില്ല. മറ്റു രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. കവിതയുടെ സ്വഭാവം മനസ്സിലാക്കാന്‍ താഴെച്ചേര്‍ക്കുന്ന മൂന്നു വരികള്‍ മതിയാകും.

a pencil
harnessing my face
goes stumbling into dots

(The collected works of Billy and the Kid)

ശ്രീലങ്കയുടെ മാന്ത്രികത്വം സ്പഷ്ടമാക്കുന്ന Running in the Family എന്ന പുസ്തകത്തില്‍ പ്രശസ്തരായ രണ്ടു സാഹിത്യകാരന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. (പരാമര്‍ശത്തിന് അര്‍ത്ഥം വേറെയാണ് സംസ്കൃതത്തില്‍). 1922-ലാണ് ഡി. എച്ച്. ലോറന്‍സ് സിലോണിലെ കാന്‍ഡിയില്‍ ആറാഴ്ച താമസിച്ചത്. കാൻഡി തടാകത്തിനടുത്തു നടന്ന ലോറൻസ് പോക്കറ്റില്‍നിന്നു വെള്ളിവാച്ചെടുത്തു സമയം നോക്കി. അത് നിന്നുപോയിരുന്നു. അദ്ദേഹം കോപാകുലനായി ചെയ്ന്‍ വലിച്ചുപൊട്ടിച്ച് വാച്ച് തടാകത്തിലേക്ക് എറിഞ്ഞു. ഇനി കവി മൈക്കല്‍ ഒന്‍ഡാററ്ജേയുടെ വാക്യംതന്നെയാവട്ടെ: The silver timepiece floated down and joined more significant unrecovered treasure buried by Kandyan kings.

ബുള്ളര്‍ റോഡില്‍നിന്നു രണ്ടുനാഴിക അകലെയാണ് പാവ്‌ലോ നെറൂദ എന്ന മഹാകവി താമസിച്ചിരുന്നത്. അദ്ദേഹം പതിവായി ഡിന്നറിനെത്തി പാടുന്നത് മൈക്കലിന്റെ അമ്മായിയമ്മയ്ക്ക് ഓര്‍മ്മയുണ്ട്. സറീയലിസം ആവരണം ചെയ്ത ആ ഭൂവിഭാഗത്തില്‍ ഇരുന്നുകൊണ്ടാണ് നെറൂദ Residence on Earth എന്ന കാവ്യസമാഹാരം രചിച്ചത്. ഇതൊക്കെ അറിയുമ്പോള്‍ നമുക്കുണ്ടാകുന്ന ആഹ്ലാദം അസാധാരണമെന്നേ പറയാനാവൂ.

ഇതാണ് വിധി

അദ്ദേഹത്തെ എനിക്കു സുഹൃത്തെന്ന് വിളിക്കാന്‍ വയ്യ. എന്നെക്കാള്‍ പത്തുവയസ്സെങ്കിലും കൂടുതലായിരുന്നു അദ്ദേഹത്തിന്. എന്നും വൈകുന്നേരം ഞങ്ങള്‍ കാണും. കുറെനേരം സംസാരിക്കും. പിരിയും. അങ്ങനെയിരിക്കെ ഞാന്‍ തിരുവനന്തപുരം വിട്ടു വടക്കേയിന്ത്യയില്‍ പോയി താമസിച്ചു കുറെക്കാലം. തിരിച്ചെത്തിയതിനുശേഷം ഒരു ദിവസം വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നു ഡോര്‍ബെല്‍ അമര്‍ത്തി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വാതില്‍ തുറന്നുവന്നിട്ട് ‘ഇരിക്കൂ’ എന്നു പറഞ്ഞു. ‘ചേട്ടനില്ലേ?’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു: “ഏഴുമാസം മുന്‍പ് മരിച്ചു” എന്ന് കഷ്ടിച്ചു പറഞ്ഞൊപ്പിച്ചു. ഞാന്‍ രണ്ടുമിനിറ്റുനേരം മിണ്ടാതിരുന്നിട്ട് റോഡിലേക്കു പോന്നു.

യുഗോയുടെ “പാവങ്ങള്‍” എന്ന നോവലിലെ ഒരു രംഗം. ഷാങ് വല്‍ ഷാങ് കന്യാസ്ത്രീമഠത്തില്‍നിന്ന് രക്ഷപ്പെടുകയാണ്. ഒരന്തേവാസിയുടെ ശവം മഠത്തിനകത്തു സംസ്കരിക്കണം കന്യാസ്ത്രീകള്‍ക്ക്. അതു നിയമത്തിന് എതിരായതുകൊണ്ട് ശവമകത്തുണ്ട് എന്ന മട്ടില്‍ ഒരൊഴിഞ്ഞ ശവപ്പെട്ടി കൊണ്ടുപോയി പോതുശ്മശാനത്തില്‍ അടക്കാമെന്ന് മഠത്തിലെ ജോലിക്കാരന്‍ സമ്മതിച്ചു. മഠത്തിനകത്ത് അകപ്പെട്ടുപോയ ഷാങ് വല്‍ ഷാങ്ങിന് അവിടെനിന്നു രക്ഷപ്പെടാന്‍ അതുതന്നെ മാര്‍ഗ്ഗം. ഒഴിഞ്ഞ ശവപ്പെട്ടിയില്‍ അയാള്‍ കയറിക്കിടക്കും. ശ്മശാനത്തു ചെല്ലുമ്പോള്‍ രക്ഷപ്പെടാം. ജോലിക്കാരന്റെ ഉപകര്‍ത്താവാണ് ഷാല്‍വങ് ഷാങ്. അതിനാല്‍ അയാളുടെ നിര്‍ദ്ദേശം ജോലിക്കാരന് അംഗീകരിക്കാതിരിക്കാന്‍ വയ്യ. ശ്മശാനത്തിലെത്തിയാല്‍ പിന്നെ എല്ലാം എളുപ്പമാണ്. അവിടത്തെ സൂക്ഷിപ്പുകാരന്‍ മഠത്തിലെ ജോലിക്കാരന്റെ കൂട്ടുകാരനാണ്. കുടിക്കാന്‍ പണം കൊടുത്താല്‍ അയാള്‍ പൊയ്ക്കൊള്ളും. ശവപ്പെട്ടി ശ്മശാനത്തിലെത്തി. പക്ഷേ, ദൗര്‍ഭാഗ്യം നോക്കു. ജോലിക്കാരന്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരുത്തന്‍ സൂക്ഷിപ്പുകാരനായി അവിടെ നിൽക്കുന്നു. ഞെട്ടിക്കൊണ്ട് മഠത്തിലെ ജോലിക്കാരന്‍ മറ്റേയാളെവിടെ എന്നു ചോദിച്ചു. മറുപടി He is dead. അതു സാദ്ധ്യമല്ലല്ലോ എന്ന് ജോലിക്കാരന്‍ പറഞ്ഞപ്പോള്‍ ശവക്കുഴി മൂടുന്നവന്‍ കൂടിയായ സൂക്ഷിപ്പുകാരന്‍ അറിയിച്ചു. After Napoleon, Louis XVIII. After Mestinne, Gribier. Peasant my name is Gribier (Page 466. Les Miserables — Modern Library Edition).

ഇതൊക്കെയാണ് വിധിയെന്നു പറയുന്നത്. ഈ വിഷയത്തെക്കുറിച്ച് വൊള്‍തേര്‍ എഴുതിയത് എന്താണെന്നറിയുന്നതു രസകരമാണ്.

“മണ്ടന്മാര്‍ പറയും: ‘എന്റെ ഡോക്ടര്‍ എന്റെ അമ്മായിയെ മാരകമായ രോഗത്തില്‍ നിന്നു രക്ഷിച്ചു. പത്തുവര്‍ഷംകൂടി ജീവിച്ചിരിക്കാന്‍ അദ്ദേഹം അവരെ സഹായിച്ചു.’ മറ്റു മണ്ടന്മാര്‍ പറയും: ‘ബുദ്ധിയുള്ളവര്‍ സ്വന്തം വിധി സൃഷ്ടിക്കുന്നു.’… ഡോക്ടര്‍ ഏതു നഗരത്തിലായിരുന്നുവോ അവിടെത്തന്നെ അദ്ദേഹത്തിന് ആയിരുന്നേ മതിയാകൂ. നിങ്ങളുടെ അമ്മായിക്ക് അദ്ദേഹത്തെത്തന്നെ ആളയച്ച് വിളിക്കേണ്ടിവരും. മരുന്നുകള്‍ കൊടുത്ത് അദ്ദേഹം അവരെ ചികിത്സിച്ചു രോഗം ഭേദപ്പെടുത്തും.”

“ക്രോംവെല്ലിനെ നേരത്തേ കൊന്നിരുന്നെങ്കില്‍ ചാള്‍സ് ഒന്നാമന്റെ തല മുറിച്ചുകളയുമായിരുന്നില്ല എന്നും അദ്ദേഹം വളരെക്കാലം ജിവിച്ചിരുന്ന് സ്വന്തം കിടക്കയില്‍ കിടന്നു മരിക്കുമായിരുന്നു എന്നും പറയുന്ന രാജ്യതന്ത്രജ്ഞന്മാരുണ്ട്. ശരി. ഇംഗ്ലണ്ട് മുഴുവനും സമുദ്രത്തില്‍ മുങ്ങിപ്പോയിരുന്നെങ്കില്‍ ഇ രാജാവ് നിഗ്രഹിക്കപ്പെടുകില്ലായിരുന്നു എന്നും അവര്‍ പറഞ്ഞേക്കും.”

വിധിയുടെ അലംഘനീയാവസ്ഥയിലേക്കു കൈചൂണ്ടുകയാണ് വൊള്‍തേര്‍. ഈ യാദൃച്ഛികതയെ അല്ലെങ്കില്‍ വിധിയെ മനോഹരമായി ചിത്രീകരിക്കുന്ന ഒരു ചെറുകഥയുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. അഷ്ടമൂര്‍ത്തിയുടെ ‘ആര്‍ദ്ധവിരാമം’. കഥയുടെ സംഗ്രഹം നൽകുക എന്ന കലാഹിംസയ്ക്ക് ഞാന്‍ മുതിരുന്നില്ല. മനുഷ്യമനസ്സിന്റെ പരിമിതികള്‍ സൂചിപ്പിച്ച് വിധിയെന്ന സാര്‍വലൗകികസത്യത്തെ സ്ഫുടീകരിക്കുന്ന ഈ കഥാകാരന്‍ മലയാളകഥാസാഹിത്യത്തിന് അപചയം വന്നിട്ടില്ലെന്ന് തന്റെ രചനയിലൂടെ ഉദ്ഘോഷിക്കുന്നു. പ്രപഞ്ചത്തിലെ പൈശാചികസത്യങ്ങളെ കലാത്മകമായി ആലേഖനം ചെയ്ത് അദ്ദേഹം അനുവാചകന്റെ ജീവിതാവബോധത്തെ തീക്ഷണതമമാക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png തികഞ്ഞ മതവിശ്വാസമുള്ളയാള്‍ തികഞ്ഞ സന്മാര്‍ഗ്ഗവാദിയുമല്ലേ?

അല്ല. കഴുത്തില്‍ രുദ്രാക്ഷവും കക്ഷത്തു കന്നക്കോലുമായി നടക്കുന്ന പലരെയും എനിക്കറിയാം. അമ്പലുത്തില്‍ പോകുമവര്‍. ശയനപ്രദക്ഷിണംവരെ നടത്തും. വീട്ടില്‍ പൂജ കാണും. ഈശ്വരന്റ പടത്തിന്റെ മുന്‍പില്‍ ഒരുമണിക്കൂര്‍ നേരത്തേക്കെങ്കിലും നിന്നു പ്രാര്‍ത്ഥിക്കും. ആ ജപസംചലിതോഷ്ഠാധരങ്ങള്‍തന്നെയാണ് ഉത്തരക്ഷണത്തില്‍ വേശ്യയുടെ ചുണ്ടുകളുമായി ചേരുന്നത്. വലിയ ഒരു ശബരിമലഭക്തന്‍ പാലില്‍ എണ്‍പതു ശതമാനം വെള്ളം ചേര്‍ത്തു വില്ക്കുന്നുണ്ട്. മതവിശ്വാസവും സന്മാര്‍ഗ്ഗവും തമ്മില്‍ ഒരു ബന്ധവുമില്ല. കാഷായ വസ്ത്രക്കാരെ അപ്പടി വിശ്വസിക്കുന്നതു ബുദ്ധിശൂന്യതയാണ്. കടുത്ത ഈശ്വരവിശ്വാസികളം ക്രൂരന്മാരായിരിക്കും. ജവാഹര്‍ലാല്‍ നെഹ്റു വലിയ ഈശ്വവിശ്വാസമുള്ള ആളായിരുന്നില്ല. പക്ഷേ, അദ്ദേഹം ഏതു ഭക്തനെക്കാളും കാരുണ്യമുള്ളവനായിരുന്നു.

Symbol question.svg.png നവവധുവിനെക്കുറിച്ചു നവവരനു പുച്ഛം തോന്നുന്നത് എപ്പോള്‍തൊട്ട്?

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കു പോകാന്‍ കാറില്‍ കയറിയാലുടന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുന്ന വധുവിനോട് അയാള്‍ക്കു പുച്ഛമല്ലാതെ മറ്റെന്തു തോന്നാന്‍?

Symbol question.svg.png പെന്‍ഷന്‍ പററിയപ്പോള്‍ ദുഃഖിച്ചോ അതോ സന്തോഷിച്ചോ?

ഒരുദിവസത്തേക്കു ദുഃഖമുണ്ടായിരുന്നു. പിന്നെ സന്തേഷം. ഇന്‍കം ടാക്സ് സ്റ്റെയ്ററ്മെന്റ് കൊടുക്കണ്ടല്ലോ എന്നു വിചാരിച്ചാണ് സന്തേഷം. പിന്നെ ഒന്നിലും ആഗ്രഹമില്ലാത്ത ആളാണ് ഞാന്‍. അമ്പതു വയസ്സു കഴിഞ്ഞപ്പോള്‍ പെന്‍ഷന്‍ വാങ്ങാന്‍ തയ്യാറെടുത്തു. പെന്‍ഷന്‍ പററിയപ്പോള്‍ മരിക്കാന്‍ തയ്യാറെടുത്തു. ഇപ്പോഴും ആ മാനസികനിലയില്‍ത്തന്നെ.

Symbol question.svg.png അന്യന്റെ വീട്ടില്‍ കയറുന്നതിനുമുന്‍പ് ചെരിപ്പ് വെളിയില്‍ ഊരിയിടുന്നതിനെക്കുറിച്ച് എന്തു പറയുന്നു?

അതൊരു ഹാബിററാണ് — ശീലമാണ് — എന്നതില്‍ക്കവിഞ്ഞ് ഒന്നുമില്ല. ചെരിപ്പ് വെളിയിലിട്ടിട്ട് അകത്തുകയറി ഗൃഹനായകനോടു കുത്തുവാക്കുകള്‍ പറയുന്ന ആള്‍ ചെറിപ്പ് ഊരിയിട്ടാലെന്ത്? ഇല്ലെങ്കിലെന്ത്?

Symbol question.svg.png വിവാഹിതനെയും അവിവാഹിതനെയും എങ്ങനെ തിരിച്ചറിയാം?

അവിവാഹിതന്‍ ഷര്‍ട്ടില്‍ ബട്ടനിടാതെ നെഞ്ചിലെ രോമം സ്ത്രീകളെ കാണിക്കും. വിവാഹിതന്‍ ബനിയന്‍പോലുമിടാതെ അവരുടെ മുന്‍പില്‍ ഇരിക്കും.

Symbol question.svg.png അവിവാഹിതകളെയും വിവാഹിതകളെയം വേര്‍തിരിച്ചറിയാം?

ഒരുമാര്‍ഗ്ഗവുമില്ല. വിവാഹിത താലി കഴുത്തിന്റെ പിറകിലൂടെ ഇട്ടു മറച്ചുകളയും. താലികാണിക്കുന്ന സ്ത്രീകളുടെ വൈവാഹികജീവിതം ആഹ്ളാദദായകമല്ലെന്നത് സത്യം.

Symbol question.svg.png നിങ്ങള്‍ക്കു പ്രേമലേഖനങ്ങള്‍ കിട്ടാറുണ്ടോ ഇക്കാലത്തും?

ഉണ്ട്. പക്ഷേ, അവ എഴുതുന്നത് പുരുഷന്മാരാണ്. സ്ത്രീകളുടെ കൈയക്ഷരത്തില്‍ വരുന്ന കത്തുകള്‍ ഡിക്ടേററ് ചെയ്യുന്നതും മാസ്ക്യൂലിന്‍ ജന്‍ഡറാണ്. ഏഭ്യന്മാര്‍ അറുപതുപൈസ വെറുതെ കളയുന്നു എന്നാണ് ഞാന്‍ കരുതാറുള്ളത്.

Symbol question.svg.png നിങ്ങള്‍ കുമാരനാശാനെ കണ്ടിട്ടുണ്ടോ?

അപ്പോള്‍ എന്റെ പ്രായം നൂറിലധികമാണെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

Symbol question.svg.png പ്രഥമമാത്രയില്‍ വധു തന്റെ പൂര്‍വകാമുകനെക്കുറിച്ച് വരനോടു പറയാമോ?

ഓഹോ പറയാം. പറഞ്ഞാല്‍ നേരം വെളുക്കുമ്പോള്‍ അയാള്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കിയിരിക്കും.

രണ്ടു ഭാവങ്ങള്‍

ദാമ്പത്യജിവിതത്തിന്റെ രാജരഥ്യയില്‍ എപ്പോള്‍ കാലെടുത്തുവച്ചു കഴിഞ്ഞോ അപ്പോള്‍ മുതല്‍ പുരുഷന്റെ സ്വാതന്ത്ര്യം നശിക്കുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യം നശിക്കുന്നു. അവിവാഹിതയായിരിക്കുമ്പോള്‍ പെണ്‍കുട്ടിക്കുള്ള സ്വാതന്ത്ര്യത്തില്‍ നിഷ്ഠൂരത ഒളിഞ്ഞിരിക്കുന്നുണ്ട്. അത് പത്തിവിടര്‍ത്തുന്നത് ഭര്‍ത്താവ് എന്ന ഒരുത്തന്‍ അവളുടെ മുന്‍പില്‍ വന്നുനില്ക്കുമ്പോഴാണ്. അതുപോലെ ആണ്‍കുട്ടിയുടെ നിഷ്ഠൂരത ഭാര്യയുടെ മുന്‍പില്‍ ഫണംവിടര്‍ത്തുന്നു. രണ്ടുപേരും ചീററുന്നു. ആ ശബ്ദം നിപുണശ്രോത്രങ്ങള്‍ക്കു കേള്‍ക്കാം. ആ കാതുകളില്‍ ഈയമുരുക്കി ഒഴിക്കാനോ കണ്ണില്‍ പെടിയിടാനോ ആര്‍ക്കും സാദ്ധ്യമല്ല. ഈ നിഷ്ഠൂരത ഉന്മാദത്തോളം ചെന്നെത്തുന്നത് പലരും കണ്ടിട്ടുണ്ട്. ഞാനും കണ്ടിട്ടുണ്ട്. കുളിക്കാന്‍ പോകുമ്പോള്‍ പരിചാരികയെ വിളിച്ചു കുളിമുറിയുടെ നടയില്‍ നിറുത്തുകയും കൂടക്കൂടെ കതകിനിടയിലൂടെ നോക്കി അവള്‍ അവിടെത്തന്നെ നില്കുക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യുന്ന ഭാര്യമാരെ എനിക്കറിയാം. ഓഫീസില്‍ പോയിട്ട് രാത്രി പന്ത്രണ്ടുമണിക്കു തിരിച്ചെത്തി കട്ടിലിനടിയില്‍ നോക്കിയിട്ട് ‘ഇവിടെ ആര് ഇരുന്നെടീ’ എന്നു ചോദിക്കുന്ന ഭര്‍ത്താക്കന്മാരെയും എനിക്കറിയാം. സ്വാതന്ത്ര്യം പാരതന്ത്ര്യമാകുന്നത് ദാമ്പത്യജീവിതത്തിലാണ്. ആ പാരതന്ത്ര്യം പലപ്പോഴും പേടിസ്വപ്നത്തോളം ചെല്ലുന്നു. അപ്പോള്‍ ഇയാളൊന്ന് ഒഴിഞ്ഞാല്‍ മതിയായിരുന്നുവെന്നു സ്ത്രീയും ഇവളൊന്ന് ഒഴിഞ്ഞാല്‍ മതിയായിരുന്നുവെന്ന് പുരുഷനും മനസ്സില്‍ കരുതും. ലോകത്ത് എവിടെയും ‘ഡയലക്ടില്‍ റിലേഷന്‍ഷിപ്പ്’ കാണാം. ഭൗതികത്വവും ആധ്യാത്മികത്വവും; പാരതന്ത്ര്യവും സ്വാതന്ത്ര്യവും; നിഷ്ഠൂരതയും കാരുണ്യവും. ഇവ പരസ്പര പ്രവര്‍ത്തനത്തിലൂടെ ‘സിന്തസിസില്‍’ എത്തേണ്ടതാണ്. പക്ഷേ, ചില സ്ഥലങ്ങളിലേ ആ ഉദ്ഗ്രഥനം ഉണ്ടാവുന്നുള്ളു. ഭാരതത്തില്‍ ആധ്യാത്മകതയ്ക്കാണ് അതിപ്രസരം. ലാററിനമേരിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും പാരതന്ത്ര്യത്തിനാണ് പ്രാധാന്യം. അമീന്റെ ഭരണകാലത്ത് നിഷ്ഠൂരതയ്ക്കു വിജയം. ദാമ്പത്യജീവിതത്തിലെ ഡയലക്ടിസില്‍ നിഷ്ഠൂരതയ്ക്കാണ് പ്രാമൂഖ്യം. അവിടെ ഉദ്ഗ്രഥനമുണ്ടാകുന്നില്ല. ഇതാണ് സുന്ദര്‍ ‘വെറുതെ ഒരു കാര്യവുമില്ലാതെ’ എന്ന ചെറുകഥയില്‍ (കലാകൗമുദി) ധ്വനിപ്പിക്കുന്നത്. ദമ്പതികള്‍ ഒടുവില്‍ വീട്ടില്‍ പോകുന്നുണ്ടെങ്കിലും കാരുണ്യമല്ല വിജയം പ്രാപിക്കുന്നത്; നിഷ്ഠൂരതയാണ്. ദാമ്പത്യ ജീവിതത്തിന്റെ ‘ആംബിവാലന്‍സി’നെ — വിരുദ്ധവികാരങ്ങള്‍ ഉള്ള അവസ്ഥയെ — ചിത്രീകരിക്കുന്ന ഇക്കഥയ്ക്കു കലാപരമായ മേന്മ കുറവാണ്.

കഥ പറയാനറിയാം

രണ്ടു സഹോദരന്മാരെ എനിക്കറിയാം. അവര്‍ ഇന്നില്ല. മൂത്തയാള്‍ മദ്യപിക്കും. ഇളയ ആളും അങ്ങനെതന്നെ. രണ്ടുപേരും വ്യഭിചാരികള്‍. മദ്യപാനത്തിലും വ്യഭിചാരത്തിലും മാത്രമേ അവര്‍ യോജിച്ചിരുന്നുള്ളു. മറ്റെല്ലാക്കാര്യത്തിലും ശത്രുക്കള്‍. പക്ഷേ, ശത്രുത വെളിയില്‍ കാണിക്കുകയുമില്ല. അനിയന്‍ ചേട്ടന്റെ വീട്ടിലെത്തിയാല്‍ ചേട്ടന്‍ അതിഥി സല്‍ക്കാരത്തിന്റെ പ്രതീകമായി മാറും. ചേട്ടന്‍ അനിയന്റെ വീട്ടില്‍ ചെന്നാല്‍ അനിയനും അങ്ങനെയൊരു പ്രതികം തന്നെ. പക്ഷേ, അബോധാത്മകമായി അവര്‍ പരസ്പരം വെറുത്തിരുന്നു. ഒരാള്‍ മറ്റൊരാളിന്റെ മരണം അഭിലഷിച്ചിരുന്നു. അഭിലാഷം എപ്പോഴും സാഫല്യത്തിലെത്തുകില്ലല്ലോ. അതുകൊണ്ട് ചേട്ടന്‍ അനിയന്റെയും അനിയന്‍ ചേട്ടന്റെയും സര്‍ക്കാര്‍ ജോലി ഇല്ലാതാക്കാന്‍ ശ്രമിച്ചു. കള്ളപ്പെററിഷന്‍ അയ്‌യക്കുക എന്നതായിരുന്നു അവരുടെ പണി. ദിവാന്‍ജിക്കു നേരിട്ടാണ് പെറ്റിഷന്‍ അയയ്ക്കുക. അതു കിട്ടിയാലുടന്‍ സി. പി. രാമസ്വാമി അയ്യര്‍ urgent action എന്നെഴുതി സെക്രട്ടേറിയററില്‍ അയയ്ക്കും. പിന്നീടാണ് എനിക്കു ഉപദ്രവം. ചേട്ടനും അനിയനും മാറി മാറിവരും അവരയച്ച കടലാസ്സിന്റെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍. ഇങ്ങനെ പെററിഷനയച്ചിട്ട് അവര്‍ തമ്മില്‍ കെട്ടിപിടിച്ചുകൊണ്ട് സേവിയറുടെ മദ്യശാലയിലേക്കു കയറിപ്പോവുകയും ചെയ്യും. വര്‍ഷം 1945. ദസ്തെയെവ്സ്കിയുടെ നോവലുകള്‍ അന്നു ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അവയുടെ അന്തരാര്‍ത്ഥം ശരിയായി ഗ്രഹിച്ചിരുന്നില്ല. ഇന്ന് ഞാനതു മനസ്സിലാക്കുന്നു. ഒരു സഹേദരന്‍ മറ്റൊരു സഹോദരന്റെ മരണം അഭിലഷിക്കുന്നു എന്നു ദസ്തെയ്വ്സ്കിക്ക് അഭിപ്രായമുണ്ട്. സഹോദരന്മാര്‍ തമ്മില്‍ മാത്രമേ അതുള്ളോ? മകന്‍ അച്ഛന്റെ മരണം കൊതിക്കുന്നില്ലേ? ഉണ്ടെന്നാണ് ‘കാരമാസോവ് സഹോദരന്മാര്‍’ എന്ന നോവലില്‍ ദസ്തെയവ്സ്കി അസന്ധിദിഗ്ദ്ധമായി സ്ഥാപിക്കുന്നത്. അച്ഛനെ കൊല്ലാന്‍ സ്മെര്‍ഡിയാക്കോവിനെ പരോക്ഷമായി പ്രേരിപ്പിക്കുന്നത് അയാളുടെ സഹോദരനെതന്നെ.

സഹോദരഹത്യയ്ക്കു ശ്രമിച്ചിട്ട് സ്വയം നാശത്തിലെത്തുന്ന മറ്റൊരു സഹോദരനെ ടി. വി. കൊച്ചുബാവയുടെ ‘ഈ നഗരം ശാന്തമാണ്’ എന്ന ചെറുകഥയില്‍ കാണാം. (ദോശാഭിമാനി വാരിക) കഥാപാത്രത്തിന്റെ ആന്തരസംഘട്ടനത്തിലേക്കു ചെല്ലാതെ എല്ലാം ബഹിര്‍ഭാഗസ്ഥമായി ചിത്രീകരിക്കുന്ന ഇക്കഥയുടെ ആഖ്യാനം തരക്കേടില്ല.

* * *

ഫ്രാന്‍സില്‍ കൊങ്ത് ദ ഷാറോലാ (Comte de charolais) പുരപ്പുറത്തിരുന്ന ഒരുത്തനെ വെടിവച്ചു കൊന്നു. മൃതദേഹം ഉരുണ്ട് താഴത്തേക്കു പോരുന്നത് കണ്ടുരസിക്കാന്‍ വേണ്ടിയാണ് അയാളത് ചെയ്തത്. ലൂയി പതിനഞ്ചാമൻ അയാൾക്കു മാപ്പുകൊടുത്തിട്ട് പറഞ്ഞു: ഞാന്‍ പറയുന്നതു നല്ലപോലെ മനസ്സിലാക്കിക്കൊള്ളു. ഇതുപോലെ നിങ്ങളെ വെടിവച്ചു വീഴ്ത്തുന്നവനും ഞാന്‍ മാപ്പുകൊടുക്കും.

ഹനുമാന്‍ ചാട്ടം

വിജ്ഞന്മാര്‍ വിഗ്രഹാരാധനയെ എല്ലാക്കാലത്തും നിന്ദിച്ചിട്ടുണ്ട്. പക്ഷേ, ചിലര്‍ക്ക് അതില്ലാതെ ജീവിക്കാനാവില്ല. എന്റെ ഒരു സ്നേഹിതന്‍ ആദ്യകാലത്ത് ഷാങ് ഷെനെയുടെ ആരാധകനായിരുന്നു. ഏറെ മാസങ്ങളായില്ല, ഷെനെയെ തള്ളിത്താഴെയിട്ടിട്ട് അദ്ദേഹം റീഹ് എന്ന മനഃശാസ്ത്രജ്ഞന്റെ നേര്‍ക്ക് പൂക്കള്‍ വര്‍ഷിച്ച് ‘റീഹ്, റീഹ് പാഹിമാം’ എന്നു പ്രാര്‍ത്ഥിച്ചു തുടങ്ങി. കുറെദിവസം കഴിഞ്ഞപ്പോള്‍ റീഹ് വിസ്മരിക്കപ്പെട്ടു. സത്യസായിബാബയുടെ ആരാധകനായി അദ്ദേഹം. അക്കാലത്ത്, അദ്ദേഹം കൊടുത്ത ഭസ്മം എനിക്കും തന്നിട്ടുണ്ട് ആ സ്നേഹിതന്‍. മൂന്നുമാസം പോലുമായില്ല അദ്ദേഹത്തെ ആനന്ദമയിയുടെ ശിഷ്യനായി ഞാന്‍ കാണുകയുണ്ടായി. ആ സന്ന്യാസിനിയുടെ സൂക്തങ്ങള്‍ അച്ചടിച്ച പുസ്തകം അദ്ദേഹം ഭക്തിപ്രശ്രയവിവശനായി എനിക്കു തന്നു. ഇപ്പോള്‍ അവരെയും അഗണ്യകോടിയില്‍ തള്ളിയിട്ടു അദ്ദേഹം തിരുവനന്തപുരത്തിനു കിഴക്കുള്ള ഒരു സ്ഥലത്തെ ഒരു സന്ന്യാസിയുടെ ശിഷ്യനായി മറിയിരിക്കുന്നു. ഓരോ കാലയളവില്‍ ഓരോ വിഗ്രഹം. വളരെ വൈകാതെ അദ്ദേഹം വീണ്ടും ഷെനെയുടെ ഭക്തനായി മാറും.

ദാമ്പത്യജീവിതത്തിന്റെ രാജരഥ്യയില്‍ എപ്പോള്‍ കാലെടുത്തുവെച്ചു കഴിഞ്ഞോ അപ്പോള്‍മുതല്‍‌ പുരുഷന്റെ സ്വാതന്ത്ര്യം നശിക്കുന്നു. അവിവാഹിതയായിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ നിഷ്ഠൂരത ഒളിഞ്ഞിരിക്കുന്നുണ്ട്. അത് പത്തിവിടര്‍ത്തുന്നത് ഭര്‍ത്താവ് എന്ന ഒരുത്തന്‍ അവളുടെ മുന്‍പില്‍ വന്നുനില്ക്കുമ്പോഴാണ്.

ഡോക്ടര്‍ ലീലാവതിക്കും ഇമ്മട്ടില്‍ വിഗ്രഹങ്ങളുണ്ട്. ആദ്യം ജി. ശങ്കരക്കുറുപ്പായിരുന്നു ആ വിഗ്രഹം. ഹനുമാന്‍ സമുദ്രത്തിന്റെ ഇക്കരെനിന്നു അക്കരെയുള്ള ലങ്കയിലേക്കു ചാടിയതുപോലെ ശ്രീമതി ഒററച്ചാട്ടം ചാടി യുങ്ങിലേക്കു ചെന്നു. കളക്ടീവ് അണ്‍ കോണ്‍ഷ്യസ്, അനമസ്, animus — masculine principle) അനമ, (anima — feminine principle) എന്നൊക്കെ എപ്പോഴും പറഞ്ഞുനടന്ന അവര്‍ പെട്ടെന്ന് മിഹായില്‍ ഷെലൊഹോഫ് എന്ന റഷ്യന്‍ നോവലിസ്റ്റിലേക്കു ചാടി. അദ്ദേഹത്തിന്റെ ഭേദപ്പെട്ട നോവല്‍ ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’ എന്നത് നമ്മുടെ ഇതിഹാസമായ മഹാഭാരതത്തിനോ ആദികാവ്യമായ രാമായണത്തിനോ തുല്യമാണെന്നു പ്രഖ്യാപിച്ചു. ഒരു പുസ്തകംതന്നെ ഷെലോഹോഫിനെക്കുറിച്ചു ലീലാവതി എഴുതി. ഫലമോ? സോവിയററ് ലാന്‍ഡ് അവാര്‍ഡ് (കെ. പി. എസ്. മേനോന് എന്റെ നന്ദിയും സ്തുതിയും). റഷ്യന്‍ കമ്മ്യൂണിസത്തില്‍നിന്ന് ഒരടികൂടെ മുന്നോട്ടുവച്ച് മാവോ കമ്മ്യൂണിസത്തിലേക്കു പോയപ്പോഴാണ് ശ്രീമതിയുടെ വിപ്ലവകരങ്ങളായ അഭിപ്രായങ്ങള്‍ ഇടതു പക്ഷ ചിന്താഗതിക്കു പ്രചാരണം നല്കുന്ന ചില ദിനപത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. അതിനുശേഷം കോണ്‍ഗ്രസ് ടിക്കററില്‍ എം. പി. സ്ഥാനത്തത്തിനു മത്സരിക്കാന്‍ പോകുന്നെന്നു കേട്ടു. കേട്ടതേയുള്ളു. നിന്നില്ല. നിന്നെങ്കില്‍ ഞാന്‍ വിസ്മയിക്കുമായിരുന്നില്ല. ഇപ്പോള്‍ ശ്രീമതിയുടെ വിഗ്രഹം പി. ടി. ഉഷയാണ്. അവരെ പൂര്‍വതാര (പി. ടി. എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കു ശ്രീമതി നല്കുന്ന വിവൃതി) എന്നു വിളിച്ചുകൊണ്ട് ലീലാവതി പുളകപ്രസരം അനുഭവിക്കുന്നു. അതില്‍ തെറ്റൊന്നുമില്ല. വിഗ്രഹാരാധന സ്വന്തമായി ഒന്നുമില്ലാത്തവര്‍ക്ക് ഉപേക്ഷിക്കാനാവില്ലല്ലോ. പക്ഷേ, അങ്ങനെ പുളകംകൊള്ളുന്നിടയില്‍ ശ്രീമതി പേരുപറയാതെ എന്നെ ആക്ഷേപിക്കുന്നു. അവരുടെ വാക്യങ്ങളിതാ: “പെണ്‍കുട്ടികള്‍ ഓടാനും ചാടാനുംവേണ്ടി പിറന്നവരല്ല എന്നു പറയുന്നവര്‍ ഇപ്പോഴും ഇവിടെയുണ്ടാവുമോ എന്നറിയില്ല. ഉണ്ടെങ്കില്‍, അവരുടെ ചിന്ത പിന്നോക്കം പായുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികളുടെ കാലുകള്‍ മുന്നോട്ടുതന്നെ ഓടും.” (മലയാള മനോരമ ദിനപത്രം. 1989-12-5, ചൊവ്വ. പുറം 10). ഉഷ ഓടിയോടി സ്ത്രീത്വം നശിപ്പിക്കരുതെന്നു വാത്സല്യപൂര്‍വം പറഞ്ഞ് ഞാന്‍ തന്നെയാണ്. അതൊരഭിപ്രായമായി മാത്രം പരിഗണിച്ചാല്‍ മാത്രം പോരാ ലീലാവതിക്ക്. പരിഹാസത്തിന്റെ വിഷം തേച്ച അമ്പ് സാധുവായ എന്റെനേര്‍ക്ക് അയച്ചേ തീരു. സാഹിത്യത്തിന്റെയും പൊതുവായ സംസ്കാരത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളില്‍ ഹനുമാന്‍ചാട്ടം ചാടുന്ന ലീലാവതിക്ക് പെണ്‍കുട്ടികളുടെ ചാട്ടം ഇഷ്ടമായതില്‍ അദ്ഭുതപ്പെടാനില്ല. ഇവിടെ ഓടുന്നവരും ചാടുന്നവരും മാത്രമല്ല എതിരാളിയുടെ തല ഇടിച്ചുപൊട്ടിക്കുന്ന ബോക്സിങ് ചാമ്പ്യന്മാരുമുണ്ട്. മുഹമ്മദലിക്ക് ആരാധകരുണ്ട്. ഉഷയ്ക്കുമുണ്ട്. പക്ഷേ, അതുകൊണ്ട് എല്ലാവരും അവരെ ആരാധിക്കണമെന്നുണ്ടോ? സ്ത്രീകള്‍ കായിക ശക്തി പ്രകടിപ്പിക്കുന്നതു ശരിയല്ലെന്ന് എനിക്കൊരഭിപ്രായമുണ്ടെങ്കില്‍ അതൊരഭിപ്രായമെന്നു മാത്രം കരുതി എന്നെയങ്ങു വെറുതേ വിട്ടുകൂടെ? പിന്നെ നമുക്കൊക്കെ ഒരു സ്വഭാവമുണ്ട്. മററുള്ളവരെ ചിലതിന്റെ പേരില്‍ വാഴ്ത്തും. ആ ‘ചിലത്’ നമുക്കോ നമ്മുടെ ബന്ധുക്കള്‍ക്കോ ഉണ്ടാകുന്നത് ഇഷ്ടവുമല്ല. ലീലാവതി പൂര്‍വതാരയെക്കണ്ട് പുളകം കൊള്ളുന്നു. ലീലാവതിക്ക് യൗവനത്തിലെത്തിയ മകളുണ്ടെന്നിരിക്കട്ടെ. ആ കുട്ടിയെ കാലുകാണിച്ചുകൊണ്ട് പുരുഷന്മാരുടെ മുന്‍പില്‍ക്കൂടെ ഓടാന്‍ അവര്‍ അനുവദിക്കുമോ? അതു പോകട്ടെ, സാരി കണങ്കാലിനു മുകളില്‍ നിന്നാല്‍ അവര്‍ കമ്പെടുക്കില്ലേ? അനുവദിക്കുമെങ്കില്‍ അവര്‍ അമ്മയാണോ? മററുള്ളവര്‍ കാലുകാണിച്ചു ഓടിക്കൊള്ളട്ടെ. എന്റെ മകള്‍ ശാലാപ്രവേശത്തെ അര്‍ഹിക്കുന്നവളായി ‘ശാലിനി’യായി ഇരുന്നുകൊള്ളട്ടെ എന്ന ചിന്താഗതി തെററ്. മുന്‍പ് ഒരു സംസ്കൃതം പ്രഫെസറുണ്ടായിരുന്നു. ഞാന്‍ കൂടെയുള്ള അനേകം സമ്മേളനങ്ങളില്‍ അദ്ദേഹം ദാരിദ്രരായ കൂട്ടികളെ സംസ്കൃതം പഠിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം അദ്ദേഹത്തിന്റെ മക്കളെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ് കോളേജിലും പഠിക്കാന്‍ അയച്ചിരുന്നു. ‘മററുള്ളവര്‍ സംസ്കൃതം മാത്രം പഠിച്ച് ഗതികിട്ടാതെ ഉഴലട്ടെ. എന്റെ മക്കള്‍ ഡോക്ടറും എഞ്ചീനിയറുമായി വിലസട്ടെ’ ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മററുള്ളവരെ ചില മേന്മകളുടെ പേരില്‍‌ വാഴ്ത്തുത്തുമ്പോള്‍ അവ നമ്മുടെ സന്താനങ്ങളെസ്സംബന്ധിച്ചും മേന്മകളായി നമ്മള്‍ പരിഗണിക്കുമോ എന്ന് ആലോചിക്കണം. വഴിയില്‍ കിടക്കുന്ന തേങ്ങയെടുത്തു ഗണപതിക്കുവേണ്ടി അടിച്ചിട്ട്, തേങ്ങ സ്വന്തമല്ലെന്നു കണ്ട് മിണ്ടാതെ പോകുന്നവരെ ശകാരിക്കുന്നതു മാന്യതയുടെ ലക്ഷണമല്ല.