close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 08 21


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 08 21
ലക്കം 675
മുൻലക്കം 1988 08 14
പിൻലക്കം 1988 08 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇന്ദ്രിയങ്ങളില്‍കൂടി കിട്ടുന്ന അറിവുകളുടെ, സംവേദനങ്ങളുടെ സാന്ദ്രീകൃതമായ ആവിഷ്ക്കാരമാണ് കല. ലഭിക്കുന്നതെല്ലാം പകര്‍ത്തിവച്ചാല്‍ അതു മുനിസിപ്പാലിറ്റിയുടെ ചവറ്റുവണ്ടിപോലെയാകും.

കാലം എത്ര വേഗത്തിലാണ് പ്രവഹിക്കുന്നത്! കൂലംകുത്തിയുള്ള ആ ഒഴുക്കില്‍ വന്മരങ്ങള്‍പോലും കടപുഴകി വീഴുന്നു അതെല്ലാം കണ്ടിട്ടും മനുഷ്യന്‍ ഒന്നും ഗ്രഹിക്കുന്നില്ല, പഠിക്കുന്നില്ല. നന്മയുടെ മൂര്‍ത്തിമദ്ഭാവമായ എന്‍. കൃഷ്ണപിള്ളസ്സാറ് പോയി. ശുദ്ധാത്മാവായ വി. സഹദേവന്‍ അപ്രത്യക്ഷനായി. എല്ലാ അര്‍ത്ഥത്തിലും നല്ലയാളായിരുന്ന പ്രൊഫസര്‍ പദ്മനാഭന്‍ നായരെ കേന്ദ്ര സര്‍ക്കാരിന്റെ അവിദഗ്ദ്ധത അപഹരിച്ചു. പ്രൊഫസര്‍ കെ.എം. ഡാനിയല്‍ സുഹൃത്തുക്കളുടെ ദര്‍ശനത്തില്‍ പൊട്ടിച്ചിരിക്കുന്നത് നമ്മളിനി കാണുകയില്ല. കൃഷ്ണപിള്ളസ്സാറ് പ്രതിഭാശാലിയായ സാഹിത്യകാരനായിരുന്നു. അസത്യങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തിയ ധീരനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സഹദേവന്‍. കവിയായിരുന്നു പദ്മനാഭന്‍നായര്‍. വ്യാകരണത്തില്‍ അവഗാഹമുള്ള നല്ല വിമര്‍ശകനായിരുന്നു ഡാനിയല്‍. ജീവിതം മുഴുവനും കഷ്ടപ്പെട്ടിട്ട് ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ വിധി അദ്ദേഹത്തെ ബന്ധുക്കളില്‍നിന്നും മിത്രങ്ങളില്‍ നിന്നും അകറ്റി. ഈ മരണങ്ങളൊക്കെ കണ്ടിട്ടും മനുഷ്യനു മാറ്റമില്ല. അവന്‍ അന്യനെ ദ്രോഹിക്കുന്നു. കുതികാല്‍വെട്ടുന്നു. അപവാദ വ്യവസായം തുടരുന്നു. കുത്തുവാക്കുകള്‍ പറയുന്നു. മറ്റൊരാളിന്റെ മുതല്‍ പിടിച്ചുപറിക്കുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ‘ഞാന്‍ മാത്രം മരിക്കില്ല’ എന്നു വിചാരിക്കുന്നു. നിസ്സാരമായ ജലദോഷത്തിന് ഉത്തരം പറയാന്‍ കഴിവില്ലാത്ത ക്ഷുദ്രത്വമാര്‍ന്ന മനുഷ്യന്‍! ഞാന്‍ നല്ലപിള്ള ചമയുകയല്ല. എനിക്കും കണ്ടേക്കാം ഇപ്പറഞ്ഞ ദോഷങ്ങള്‍. ആദിയും അന്തവുമില്ലാത്ത കാലത്തിനകത്ത് എന്തെല്ലാം മാറ്റങ്ങള്‍!

എന്റെ കുട്ടിക്കാലത്ത് ഞാന്‍കണ്ട തിരുവിതാംകൂര്‍ ഇന്നില്ല. അന്ന് കന്യാകുമാരിയില്‍ ചെല്ലുമ്പോള്‍ ഇത് എന്റെ നാടാണ് എന്ന് അഭിമാനത്തോടെ വിചാരിച്ചിരുന്നു. ഇന്ന് അത് എന്റെ രാജ്യത്തിന്റെ ഒരു ഭാഗമാണെങ്കിലും തമിഴ്‌നാടാണ്. ബാല്യകാലത്ത് ഏതു സ്വാതന്ത്ര്യത്തോടെ ഞാനവിടെ ചെന്നിരുന്നുവോ അതേ സ്വാതന്ത്ര്യത്തോടെ ഇന്നവിടെ ചെല്ലാന്‍ വയ്യ. ഇന്ന് ഈസ്റ്റ് ബംഗാളായ — ബംഗ്ലാദേശമായ — പ്രദേശം ഒരുകാലത്ത് എന്റെ രാജ്യമായിരുന്നു. ഇന്നത്തെ പാകിസ്ഥാന്‍ ദേശവും എന്റെ ദേശമായിരുന്നു. ഇപ്പോള്‍ ആ രണ്ടു സ്ഥലങ്ങളിലേക്കും ചെല്ലാന്‍ അവിടത്തെ അധികാരികളുടെ അനുമതി എനിക്കു കൂടിയേതീരൂ. ആ അനുജ്ഞയില്ലാതെ അവിടെച്ചെന്നാല്‍ ഞാന്‍ കാരാഗൃഹത്തിലാകും.

മാറ്റം, എവിടെയും മാറ്റം. വ്യക്തിയും മാറുന്നു. ഇന്നലെയുള്ള ഞാനല്ല ഇന്നത്തെ ഞാന്‍. ഞാന്‍ കാണുന്നവരൊക്കെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ ഇന്ന് അന്യരെപ്പോലെ പെരുമാറുന്നുവെങ്കില്‍ അതു സ്വാഭാവികമാണെന്നു ഞാനറിയണം. ഇല്ലെങ്കില്‍ ഞാന്‍ ബുദ്ധിശൂന്യനാണ്. ഈ ബുദ്ധിശൂന്യതയ്ക്കു വിധേയരാണ് നമ്മളില്‍ ഭൂരിപക്ഷവും നമ്മള്‍ ഒരു വ്യക്തിയെക്കുറിച്ച് ഒരു ഇമേജ് മനസ്സില്‍ സൂക്ഷിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ആ ഇമേജിനനുസരിച്ച് നമ്മള്‍ ആ വ്യക്തിയെ നോക്കുന്നു. വ്യക്തിക്കു വലിയ മാറ്റം. അതു നമുക്ക് അംഗീകരിക്കാനാവുന്നില്ല. അയാള്‍ അല്ലെങ്കില്‍ അവള്‍ നമ്മുടെ ശത്രുവാണെന്നു നമ്മള്‍ കരുതുന്നു. തെറ്റ് നമ്മുടേതു മാത്രം. വ്യക്തി പ്രതിദിനം–അല്ല പ്രതിനിമിഷം– മാറുന്നു എന്ന സത്യം ഗ്രഹിച്ചാല്‍ ഈ മോഹഭംഗവും നൈരാശ്യവും ഒവിവാക്കാം.

ഒരു മണ്ഡലത്തിലേ വിഭിന്നത ദൃശ്യമാകാതെയുള്ളു. അതു കലയുടെ മണ്ഡലംതന്നെ. ഭാരതീയ കലാകാരന്‍ ബംഗ്ലാദേശത്തെയും പാകിസ്ഥാനിലെയും കലാകാരന്മാരുടെ സഹോദരനാണ്. അവിടെയുള്ള കലാകാരന്മാര്‍ ഇവിടെയുള്ളവരുടെയും സഹോദരന്മാര്‍, സഹൃദയന്മാരെസ്സംബന്ധിച്ചും ഇതു ശരിയാണ്. ഒരു പാകിസ്ഥാന്‍ കവി എഴുതിയ കാവ്യം ഭാരതീയന്‍ വായിച്ചു ഹര്‍ഷാശ്രു പൊഴിക്കുമ്പോള്‍ അയാള്‍ അന്യദേശക്കാരനാണ്, വിജാതീയനാണ് എന്ന് ഭാരതീയന്‍ വിചാരിക്കുന്നില്ല. ഇതിനു സദൃശമാണ് പാകിസ്ഥാനിലെയും ബംഗ്ലാദേശത്തെയും സഹൃദയരുടെ സ്ഥിതിയും. മനസ്സുകൊണ്ട് നമ്മള്‍ അവിടത്തെ കലാകാരന്മാരെ ആശ്ലേഷിക്കുന്നു. അവിടത്തെ ജനങ്ങള്‍ ഇവിടെയുള്ള കലാകാരന്മാരെയും, സഹൃദയര്‍ ഏതു രാജ്യത്തുമുള്ളവരാകട്ടെ. അവര്‍ക്ക് ഒരു ഭവനമേയുള്ളു. അതിനകത്ത് അവര്‍ ഒരുമിച്ചു വസിക്കുന്നു. കലയുടെ ശക്തി!

* * *

മനുഷ്യന്റെ ഈ സ്വാര്‍ത്ഥതാല്‍പര്യമെല്ലാം പ്രാചീനഭാരതത്തിലെ ഋഷിമാര്‍ കണ്ടറിഞ്ഞിരുന്നു. ബൃഹദാരണ്യകോപനിഷത്തിലെ ഒരുവാക്യം കേട്ടാലും: സഹോവാച ന വാ അരേ പത്യു കാമായ പതിഃ പ്രിയോ ഭവതി, ആത്മനസ്തുകാമായ പതിഃ പ്രിയോ ഭവതി. (അദ്ദേഹം പറഞ്ഞു: ഭര്‍ത്താവിനു വേണ്ടിയല്ല ഭാര്യ അയാളെ സ്നേഹിക്കുന്നത്. തനിക്കുവേണ്ടിത്തന്നെയാണ് അവൾ അയാളെ സ്നേഹിക്കുക.)

[ബൃ: 2-4-5. സ്വാമി മാധവാനന്ദന്‍ തര്‍ജ്ജമചെയ്ത് അല്‍മോറയിലെ അദ്വൈതാശ്രമം പ്രസാധനം ചെയ്ത ഗ്രന്ഥം. പുറം 353.]

ലീലാ മേനോന്‍

“ഗ്രന്ഥം മൂന്നു പകര്‍ത്തുമ്പോള്‍ മുഹൂര്‍ത്തം മൂത്രമായ് വരും” എന്നാണു ചൊല്ല്. വരമൊഴിയുടെ സ്ഥിതി ഇതാണെങ്കില്‍ വാമൊഴിയുടെ കാര്യത്തെക്കുറിച്ച് എന്തു പറയാനിരിക്കുന്നു? അഭിമുഖസംഭാഷണത്തിന്റെ റിപോര്‍ട്ടുകള്‍ നൂറിനു തൊണ്ണൂറ്റിയൊന്‍പതും കള്ളമായിരിക്കും. സാഹിത്യകാരന്‍ ഒന്നു പറയുന്നു. റിപ്പോര്‍ട്ടര്‍ അതു വേറൊന്നായികേള്‍ക്കുന്നു. വീട്ടില്‍ച്ചെന്നിരുന്ന് അയാള്‍ അതെഴുതുമ്പോള്‍ മറ്റൊന്നായി മാറുന്നു. ടേപ്പിലെടുത്തുകൊണ്ടു പോയാലും എഴുതുമ്പോള്‍ ചക്കയെന്നതു ചുക്കായി മാറും. സെന്‍സേഷന്‍ ഉണ്ടാക്കാനായി കരുതിക്കൂട്ടി മാറ്റുന്നതും സാധാരണമത്രേ. ഒരു വാരികയുടെ പ്രതിനിധി ഒരെഴുത്തുകാരിയെയും അവരുടെ ഭര്‍ത്താവിനെയുംകുറിച്ച് എന്നോടു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരങ്ങള്‍ നൽകി. അത് അദ്ദേഹം ടേപ്പിലാക്കുന്നുണ്ടായിരുന്നു. യന്ത്രം രേഖപ്പെടുത്തിയതുകൊണ്ട് വേറൊന്നായി അതു വാരികയില്‍ വരില്ലെന്നു ഞാന്‍ കരുതി. പക്ഷേ, അച്ചടിച്ചു വന്നപ്പോള്‍ ഞാന്‍ പറയാത്തതൊക്കെ പറഞ്ഞതായി കണ്ടു. അതിനുശേഷം അഭിമുഖസംഭാഷണമെന്നു പറഞ്ഞ് ആരു വന്നാലും ‘ഞാനാരുമല്ല, എന്നേ വിട്ടേക്കൂ’ എന്നാണ് ഞാന്‍ അറിയിക്കാറുള്ളത്.

വസ്തുത ഇതായതുകൊണ്ട് ‘ഇന്ത്യന്‍ എക്സ്പ്രസ്സ്, പത്രത്തിന്റെ കൊറിസ്പോണ്‍ഡന്റായ ലീലാ മേനോന്‍ സ്ത്രീ സമത്വവാദത്തിന് ഊന്നല്‍ നൽകിക്കൊണ്ടു നിര്‍വഹിച്ച പ്രസ്താവനയെ അവരുടേതായി സ്വീകരിക്കാന്‍ എനിക്കു പ്രയാസമുണ്ട്. അതിനെ അവലംബിച്ച് എന്തെങ്കിലും എഴുതുന്നതും ശരിയാവില്ല. എങ്കിലും ശ്രീമതി അങ്ങനെതന്നെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുമെന്ന സങ്കല്പത്തെ ആശ്രയിച്ചാണ് ഇനിയുള്ള ‘കമന്റ്സ്’ വെണ്‍മണി രവിവര്‍മ്മ തയ്യാറാക്കിയ ആ റിപോര്‍ട്ടില്‍ ലീലാമേനോന്‍ ഇങ്ങനെ പറഞ്ഞതായി കാണുന്നു: “ഒന്നോര്‍ക്കുക. സ്ത്രീ ആരുടെയും അടിമയല്ല. ആരുടെയെങ്കിലും അനുവാദത്തിന് അവള്‍ കാത്തുനിൽക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. പുരുഷനു ചെയ്യാന്‍ കഴിയുന്നതൊക്കെ സ്ത്രീക്കും ചെയ്യാന്‍ കഴിയും.” (ട്രയല്‍ വാരിക ലക്കം 184. പുറം 22. കോളം 2.) അടിമത്തം എന്നു ശ്രീമതി പറഞ്ഞത് സ്ത്രീയില്‍ ആധിപത്യം പുലര്‍ത്താനുള്ള പുരുഷന്റെ പ്രവണതയെ ലക്ഷ്യമാക്കിയാണ് എന്നു മനസ്സിലാക്കിക്കൊണ്ട് എഴുതട്ടെ. സ്ത്രീയും പുരുഷനും പലതിന്റെയും അടിമകളാണ്. ആ അടിമത്തമില്ലാതെ ഇവിടെ ജീവിക്കാന്‍ പറ്റില്ല. മീറ്റിങ്ങിനും മറ്റും പോയിട്ട് അര്‍ദ്ധരാത്രി വീട്ടില്‍ വന്നുകയറുന്ന സ്ത്രീയെ മകനോ മകളോ ഒന്നു നോക്കിയാല്‍ മതി. അവള്‍ ആ നോട്ടത്തിന്റെ മുന്‍പില്‍ ചൂളിപ്പോകും. ‘മോറല്‍ ബിഹേവിയറി’ന്റെ അനുശാസനങ്ങള്‍ ആന്തരശ്രോത്രം കേള്‍ക്കുന്നതുകൊണ്ടാണ് ആ സങ്കോചമുണ്ടാകുന്നത്. സ്ത്രീക്കും പുരുഷനും അത്തരം അനുശാസനങ്ങള്‍ക്ക് അടിമകളായി ജീവിക്കാനെ കഴിയൂ. ഇല്ലെങ്കില്‍ സമുദായം അവരെ ചവിട്ടി പുറന്തള്ളും. പുരുഷനു ചെയ്യാന്‍ കഴിയുന്നതൊക്കെ സ്ത്രീക്കും ചെയ്യാന്‍ കഴിയുമെന്നത് ‘റ്റോള്‍ സ്റ്റോറി’ — ബഡായിക്കഥയാണ്. സ്ത്രീക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം പുരുഷനു ചെയ്യാന്‍ കഴിയില്ല. അതിരിക്കട്ടെ സ്ത്രീസമത്വവാദത്തിന്റെ പുരുഷശബ്ദമുയര്‍ത്തുന്ന ആ വാക്യങ്ങള്‍ സത്യത്തില്‍നിന്ന് എത്ര അകലെയാണ് വര്‍ത്തിക്കുക! ഫെമിനിസത്തിനുവേണ്ടി തൊണ്ടപൊട്ടുന്ന മട്ടില്‍ പ്രസംഗിച്ചുനടന്ന പല ധീരവനിതകളും ഇനി നിശ്ശബ്ദതയാണ് നല്ലതെന്നു മനസ്സിലാക്കിക്കഴിഞ്ഞു. അവരില്‍ ഒരാള്‍ ജെര്‍മ്മേന്‍ ഗ്രീറാണ്. (Germaine Greer) ടാഗോറിന്റെ ആശയങ്ങളെ അപഹരിച്ചുകൊണ്ട് “All that exists to beautify her. The sun shines only to burnish her skin and gild her hair; the wind blows only to whip up the colour in her cheeks; the sea strives to bathe her; flowers die gladly so that her skin may luxuriate in their essence. She is the crown of creation, the masterpiece. The depths of the sea are ransacked for pearl and coral to deck her; the bowels of the earth are laid open that she might wear gold, sapphires, diamonds and rubies” എന്ന് The Female Eunuch എന്ന കൃതിയില്‍ സ്ത്രീയെ വാഴ്ത്തിയ ഗ്രീര്‍ സ്ത്രീസമത്വത്തിനുവേണ്ടി വാദിച്ചു വാദിച്ചു തന്റെ പുരുഷവിദ്വേഷം കാണിക്കാനായി ഡി.എച്ച്. ലോറന്‍സിനെയും ഹെമിങ്വെയെയും ധ്വജഭംഗമുണ്ടായിരുന്നവരായി അവതരിപ്പിച്ചുകളഞ്ഞു. അങ്ങനെയുള്ള ഗ്രീറിന് വന്ന മാറ്റം അവരുടെ Sex and Destiny എന്ന പുസ്തകത്തില്‍ കാണാം. ഷേക്സ്പിയറിനെക്കുറിച്ചു പി.എച്ച്.ഡി. തീസിസ് എഴുതാനായി ഗ്രീര്‍ Rossano Calabro എന്ന കൊച്ചുപട്ടണത്തിലെത്തി. അവര്‍ സൈക്കിളില്‍ ചന്തയിലേക്കു പോകും. അപ്പോള്‍ പ്രായംകൂടിയ സ്ത്രീകള്‍ ഗ്രീറിന്റെ നഗ്നങ്ങളായ കാലുകളില്‍ തുപ്പുമായിരുന്നു. അവിടത്തെ സ്ത്രീകള്‍ കാലുമറയ്ക്കുന്ന നീണ്ട കാലുറയാണ് ധരിച്ചിരുന്നത്. ഗ്രീറിന്റെ പരിചയക്കാരിയായി റോസറ്റ എന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്ക് ഒരു കാമുകനും. അയാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു അവള്‍ക്ക്. ഒരുദിവസം അവര്‍ കടപ്പുറത്തിരിക്കുമ്പോള്‍ കുതിരപ്പുറത്ത് അര്‍ദ്ധനഗ്നനായ ഒരു യുവാവ് വന്നു: അയാളുടെ മര്യാദകെട്ട നോട്ടത്തില്‍ അവര്‍ രണ്ടുപേരും തലതാഴ്ത്തി. ഗ്രീറിന്റെ തുടയില്‍ ശക്തമായി വിരലൂന്നിക്കൊണ്ട് റോസറ്റ എന്തോ പറഞ്ഞു. (വിരലൂന്നിയതിന്റെ പാട് വളരെക്കാലം ഉണ്ടായിരുന്നുവെന്നു ഗ്രീര്‍ എഴുതിയിട്ടുണ്ട്.) അവള്‍ പറഞ്ഞത് കാമുകന്റെ ജനനേന്ദ്രിയത്തെക്കുറിച്ചാണെന്ന് ഗ്രീറിനു മനസ്സിലായി. അവര്‍ പറയുന്നു: I, a veteran of ten years’ campaigning for sexual freedom found myself blushing. ഗ്രീറിന്റെ ആ വ്രീളാവൈവശ്യമുണ്ടല്ലോ — മുഖാരുണിമയുണ്ടല്ലോ — അതിലാണ് സ്ത്രീത്വമിരിക്കുന്നത്. അവിടെയാണ് അവര്‍ സംസ്കാരത്തിന്റെ അടിമയാകുന്നത്. പുരുഷനെ കണ്ടാല്‍ കണ്ണുകള്‍ താഴ്ത്തണമെന്ന സങ്കല്പത്തിന്റെ അടിമയാകുന്നത്. പുരുഷനെ കണ്ടാല്‍ കണ്ണുകള്‍ താഴ്ത്തണമെന്ന സങ്കല്പത്തിന്റെ എതിരാളിയായിരുന്നു ഗ്രീര്‍. പക്ഷേ, ഈ സംഭവത്തിനുശേഷം അവര്‍ സൈക്കിള്‍ ദൂരെയെറിഞ്ഞു. കാലുറകള്‍ക്കു നീളം കൂട്ടി. പുരുഷനെക്കണ്ട് ഗ്രീര്‍ കണ്ണുകള്‍ താഴ്ത്തി. അര്‍ദ്ധനഗ്നയായി കടലില്‍ നീന്തുന്നത് അവര്‍ അവസാനിപ്പിച്ചു. ഗ്രീറിന് അവിടെനിന്നു പോകേണ്ട സമയമായപ്പോള്‍ സ്ത്രീകള്‍ അവരെ അനുഗ്രഹിച്ചു. കാലില്‍ കാര്‍ക്കിച്ചു തുപ്പിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കാം. സ്ത്രീസമത്വവാദവുമായി നടന്ന ഗ്രീറിന് വന്ന ഈ മാറ്റം എല്ലാ സ്ത്രീകള്‍ക്കും ഇന്നല്ലെങ്കില്‍ നാളെയുണ്ടാകും. ലീലാമേനോന്‍ വളരെ വൈകാതെ സ്വന്തം അഭിപ്രായം മാറ്റുമെന്നും എനിക്കു വിശ്വാസമുണ്ട്.

സൊള്‍ ബെലോ

  1. രണ്ടു തടവുപുള്ളികളെ തടവറയില്‍ പാര്‍പിക്കുന്നിടത്തോളം ചെലവ് ഒരു ബോട്ടണി പ്രൊഫസറെ സര്‍വകലാശാലയില്‍വച്ചു പൊറുപ്പിക്കുന്നതിന് ഉണ്ടാവുകയില്ല.
  2. Will you love me in December as you did in May? എന്നതു പണ്ടത്തെ ചോദ്യം. ഇന്നു ചോദിക്കുന്നത് Will you love me in December as you did in November? എന്നാണ്.
  3. ബല്‍സാക് ചിത്രീകരിച്ച ഒരു പ്രഭു — എണ്‍പതു വയസ്സായ പ്രഭു — പുണ്യാളത്തിയായ ഭാര്യ മരണശയ്യയില്‍ കിടക്കുമ്പോള്‍ പരിചാരികയോടു കാമാഭ്യര്‍ത്ഥന നടത്തി. അത് ഭാര്യ കേള്‍ക്കുകയും ചെയ്തു. ഗാനരചയിതാവായ സ്ട്രവിന്‍സ്കിയുടെ അപ്പുപ്പന്‍ നൂറ്റിപ്പത്തു വയസ്സുള്ളപ്പോള്‍ വ്യഭിചരിക്കാന്‍വേണ്ടി വേലിചാടി. അതിന്റെ ഫലമായി എല്ലൊടിഞ്ഞു.
  4. മനുഷ്യന്റെ കണ്ണുകള്‍ രണ്ടുവിഭാഗത്തില്‍പ്പെടുന്നു. ഒന്ന്: സ്വീകാരക്ഷമതയുള്ളവ. രണ്ട്: ഇച്ഛാശക്തി പ്രകടിപ്പിക്കുന്നവ.
  5. മൂല്യമുള്ള മനുഷ്യനെ — അവന്റെ പ്രായമെത്രയായാലും — സ്ത്രീകള്‍ നോക്കും. ‘ഇതാ സവിശേഷതയുള്ള മനുഷ്യന്‍’ എന്നാവും അവര്‍ പറയുക. ആ കാഴ്ച ചില ബഹിഃസ്ഫൂരണങ്ങള്‍ക്ക് അടിമപ്പെടും. അതുകൊണ്ടാണ് റൊമാന്റിക്കായ പുരുഷന്മാര്‍ അഭ്യസ്തവിദ്യകളെ വിട്ട് കൃഷിചെയ്യുന്ന സ്ത്രീകളുടെയും വേശ്യകളുടെയും അടുക്കല്‍ പോകുന്നത്.

    [ഇവയെല്ലാം സൊള്‍ ബെലോയുടെ More Die of Heartbreak എന്ന പുതിയ നോവലില്‍ നിന്നാണ്. ഇതുപോലെ ധിഷണയുടെ പ്രഭാവം കാണിക്കുന്ന എത്രയെത്ര സൂക്തങ്ങള്‍! ഇവയ്ക്കു വേണ്ടി നോവല്‍ വായിക്കാം. പക്ഷേ, നോവലിനു വേണ്ട ഗുണങ്ങള്‍ ഇതിലുണ്ടെന്നു ഞാന്‍ പറയുകയില്ല. Dell Book, Rs. 45.]

ലളിതം, ഹൃദ്യം

ലളിതവും ഹൃദ്യവുമായ ഒരാഖ്യാനമാണ് രമേശന്‍നായരുടെ “മുളമൂട്ടില്‍ അടിമ” എന്ന ആഖ്യാനത്തിലുള്ളത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ അയാളുടെ ഭാര്യ നട്ടപ്പാതിരയില്‍ വീടുവിട്ട് ഒളിച്ചോടുന്നു. ആഭരണങ്ങളും മറ്റും കൊച്ചുഭാണ്ഡത്തിലുണ്ട്. വഴിയില്‍വച്ച് ഒരു ഭയങ്കരന്‍ അവളെ തടഞ്ഞു നിറുത്തി. കൊന്ന് ആഭരണങ്ങള്‍ കൈക്കലാക്കുവാനായിരുന്നു അവന്റെ യത്നം. പക്ഷേ, അവള്‍ തന്റെ ദയനീയമായ അവസ്ഥ വിവരിച്ചു. ഭയങ്കരന്റെ മനസ്സലിഞ്ഞു. അയാള്‍ പറഞ്ഞു: “ശരി മുന്‍പേ നടക്കു. ഞാന്‍ പിറകേയുണ്ട്. കൊലയാളിയായ മുളമൂട്ടില്‍ അടിമ ഈ പ്രദേശത്തൊക്കെ നടക്കുമ്പോള്‍ നീ ഇങ്ങനെ ഒറ്റയ്ക്ക് അര്‍ദ്ധരാത്രി സഞ്ചരിച്ചത് ശരിയോ?” അടിമ ഭയങ്കരനാണെങ്കിലും ദൈന്യത്തിന്റെ കഥകള്‍ കേട്ടാല്‍ അവന് അലിവുണ്ടാകുമെന്നു കേട്ടിട്ടുണ്ട് എന്ന് അവള്‍ മറുപടി നൽകി. അച്ഛന്റെ വീട്ടിലെത്തി അവള്‍. പിരിഞ്ഞു പോകാന്‍ നേരത്ത് അവന്‍ അറിയിച്ചു.

“നന്നു സോദരീ, നിന്നെ ലക്ഷ്യമെത്തിച്ചേന്‍ ഭയ
മെന്നിയേ; കര്‍ത്തവ്യമിതന്തരാമധുരിപ്പു!
മുളമൂട്ടടിമയാകുന്നു ഞാന്‍! എനിക്കു മു
ണ്ടൊരു സോദരി നിന്നെപ്പോലെ…”

സംഭവങ്ങളില്‍നിന്നും അവയില്‍നിന്ന് ഉദ്ഭവിക്കുന്ന ആശയങ്ങളില്‍നിന്നും രൂപംകൊണ്ട ഈ കാവ്യത്തിന് ബന്ധദാര്‍ഢ്യമുണ്ട്. ഋജുവായ ആഖ്യാനം. അതു നന്ന്.

നമ്മാട്ടി

വല്യമ്മാവന്‍ വീണ്ടും രംഗപ്രവേശം നടത്തുന്നു. സങ്കല്പത്തിന്റെ ഫലമല്ല ഈ സ്ത്രീജിതന്‍. വളരെക്കാലം ജീവിച്ചിരുന്ന് ചാരായക്കടകളിലെ ആനക്കാലന്‍ കുപ്പികളെ ശൂന്യമാക്കിയ നരാധമന്‍. കെട്ടിപ്പിടിപ്പ് വിദഗ്ദ്ധന്‍. രാജവാഴ്ച നിലവിലിരുന്ന കാലത്ത് മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യരുടെ ദൃഷ്ടിയില്‍പ്പെട്ടിരുന്നെങ്കില്‍ പരിഷ്വംഗപ്രവീണന്‍ എന്നൊരു ബിരുദമുണ്ടാക്കി അധികാരികളെക്കൊണ്ട് അത് ആ മനുഷ്യന് അദ്ദേഹം കൊടുപ്പിക്കുമായിരുന്നു. രാജ്യസേവാനിരതന്‍ തുടങ്ങിയ ബിരുദങ്ങള്‍ മഹാകവി ഉള്ളൂരാണല്ലോ നിര്‍മ്മിച്ചിരുന്നത് അക്കാലത്ത്. ഈ ചരിത്രപുരുഷന്‍ വീട്ടിലെ കിണറ് ഇറയ്ക്കാന്‍ തീരുമാനിച്ചു. ‘കൃഷ്ണാ നീയും വരണം’ എന്ന് എന്നോട് ആജ്ഞാപിച്ചു. വല്യമ്മാവന്‍ കല്പിച്ചാല്‍ പോകാതിരിക്കാന്‍ പറ്റില്ല. കാലത്ത് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞു: “എടാ കിണറ് ഇറയ്ക്കുന്നതല്ല പ്രധാനം. അവന്മാര്‍ അവിടെ അതു തേകിക്കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ തെക്കേമൂല നമ്മള്‍ നാലുപേരു ചേര്‍ന്നു കുഴിക്കണം. അവിടെ ഒരു നിധിയുണ്ടെന്നാണ് എന്റെ അപ്പൂപ്പന്‍ എന്നോടു പണ്ടു പറഞ്ഞത്. ഒരിക്കല്‍ രാത്രി ഞാന്‍ കുറച്ചു കുഴിച്ചുനോക്കി. ഒന്നും കിട്ടിയില്ല, കിണറ് ഇറയ്ക്കുന്നിടത്ത് മറ്റുള്ളവര്‍ നിന്നുകൊള്ളും. നമ്മുടെ ജോലി ആരും ശ്രദ്ധിക്കുകയുമില്ല. വല്യമ്മാവനും ഞാനും മറ്റു രണ്ടുപേരുംചേര്‍ന്നു കുഴിച്ചു തുടങ്ങി. മണ്‍വെട്ടികള്‍, പിക്കാക്സുകള്‍ ഇവഭൂമിയെ പിളര്‍ന്നു. ഒരുവശത്ത് ഇളകിയ മണ്ണ് കൂമ്പാരമായി ഉയര്‍ന്നു. കിട്ടിയത് കുറെ ചെങ്കല്‍ക്കഷണങ്ങള്‍ മാത്രം. ചിലപ്പോള്‍ ഒരു കരിങ്കല്‍ക്കഷണം ആഴത്തില്‍ കണ്ടെന്നുവരും. ചെമ്പുപാത്രത്തിന്റെയോ ഉരുളിയുടെയോ വക്കാണെന്നു വിചാരിച്ചു വല്യമ്മാവന്‍ ആഹ്ലാദിക്കും. ‘ആഞ്ഞുവെട്ടടാ കൃഷ്ണാ’ എന്ന് അക്ഷമയോടെ നിര്‍ദ്ദേശം. വെട്ടി, വിയര്‍പ്പൊഴുകി. പിന്നീട് ഒരാഴ്ച പനിയായി കിടന്നു ഞാന്‍. കിട്ടിയത് കുറെ ഉടഞ്ഞ ചെങ്കല്ലുമാത്രം. മഴക്കാലത്ത് വെള്ളം നിറഞ്ഞ് ആപത്തുണ്ടാക്കുന്ന ഒരു കുഴിമാത്രം പറമ്പിന്റെ മൂലയിലുണ്ടായി.

കെ. രഘുനാഥന്‍ കലയെന്ന നിധിക്കുവേണ്ടി തൂലികയെന്ന ‘നമ്മാട്ടി’യെടുത്ത് (തിരുവനന്തപുരത്തെ നിരക്ഷരന്മാര്‍ മണ്‍വെട്ടിക്കു പറയുന്ന വാക്ക്) ആഞ്ഞാഞ്ഞു വെട്ടുന്നു. ചെമ്പുപാത്രത്തില്‍ അല്ലെങ്കില്‍ ഉരുളിയില്‍വച്ച പവന്റെ കൂമ്പാരംമാത്രം കിട്ടുന്നില്ല. രഘുനാഥന്‍ ക്ഷീണിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ വെട്ടിയ വായനക്കാരും ക്ഷീണിക്കുന്നു. ഭൂഖനനം ഒന്നു കാണൂ. “അനീത്തിക്കുട്ടി” എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥയുടെ പേര്. ആ പേരുള്ള ഒരു പെണ്ണിനെ പെറാന്‍വേണ്ടി ആശുപത്രിയിലാക്കുന്നു ഭര്‍ത്താവ്. ആശുപത്രിയുടെ വര്‍ണ്ണന, പെറാന്‍ കിടക്കുന്ന മറ്റുള്ളവരുടെ വര്‍ണ്ണന, ചന്തിയില്‍ സൂചികയറ്റുന്ന വര്‍ണ്ണന ഇങ്ങനെ നമ്മാട്ടി പ്രയോഗം അനവരതം നടക്കുന്നു. ചോരപുരണ്ട തുണിക്കഷണവും കഥാകാരന്‍ വിട്ടുകളയുന്നില്ല. പേറ്റുനോവ്, തുടകള്‍ക്കിടയിലൂടെ ഒരു തണുത്ത ഉപകരണം നീങ്ങുന്നതിന്റെ അനുഭൂതി ഇങ്ങനെ പലതും. സത്യം പറഞ്ഞാല്‍ എനിക്ക് രഘുനാഥനോട് അസൂയതോന്നി. അദ്ദേഹം കഴിഞ്ഞജന്മത്തിലെങ്കിലും പ്രസവചികിത്സാവിദഗ്ദ്ധനോ (obstetrician) സ്ത്രീരോഗവിജ്ഞാനിയോ (gynaecologist) ആയിരുന്നിരിക്കും. ഇല്ലെങ്കില്‍ ഇത്രയും ‘ഡീറ്റെയില്‍സ്’ എങ്ങനെ കിട്ടാനാണ്? പേറു കഴിഞ്ഞു. ‘അതിപ്രേമത്തോടു കവിള്‍ത്തടം ചേര്‍ത്തെത്രയും രമ്യമായ്’ ഇരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ മാനസികമായി തെല്ലകന്നു. കുഞ്ഞിനെ കൂടുതല്‍ ശ്രദ്ധിക്കുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെയും ഭര്‍ത്താവിനു ഭാര്യയെയും ശ്രദ്ധിക്കാന്‍ കഴിയാതെയായി. രണ്ടുപേര്‍ക്കും പരിഭവം. ഒടുക്കം ‘ബേന’ലായി (banal — രസശൂന്യമായി) കഥയങ്ങ് അവസാനിക്കുന്നു. രഘുനാഥന്റെയും എന്റെയും നമ്മാട്ടിക്കു വിശ്രമം. എന്റെ അറിവ് വല്യമ്മാവന്‍ പിന്നെയും കുഴികുഴിച്ചെന്നാണ്. പക്ഷേ, ഞാന്‍ പോയില്ല. രഘുനാഥന്‍ ഇനിയും തൂലികയെടുത്തു കോറിയെന്നു വരും. ഞാന്‍ ആ കോറല്‍ കാണാനുണ്ടാവുകയില്ല. അത്രകണ്ടു വ്യര്‍ത്ഥപ്രയത്നമാണ് അദ്ദേഹത്തിന്റെ രചനകള്‍.

ഇന്ദ്രിയങ്ങളില്‍ക്കൂടി കിട്ടുന്ന അറിവുകളുടെ, സംവേദനങ്ങളുടെ സാന്ദ്രീകൃതമായ ആവിഷ്കാരമാണ് കല. ലഭിക്കുന്നതെല്ലാം പകര്‍ത്തിവച്ചാല്‍ അതു മുനിസിപ്പാലിറ്റിയുടെ ചവറുവണ്ടിപോലെയാകും. സാന്ദ്രീകരണം വരുത്തി അനുഭവത്തെ സ്ഫുടീകരിക്കാന്‍ അവിദഗ്ദ്ധനാണ് യുവാവാണെങ്കിലും എന്റെ അഭിവന്ദ്യസുഹൃത്തായ കെ. രഘുനാഥന്‍.

* * *

അഞ്ചുവയസ്സുള്ള കുഞ്ഞ് മൂര്‍ച്ചയുള്ള പേനാക്കത്തികൊണ്ടു കളിക്കുന്നത് ആപത്താണ്. ഭ്രാന്തനായ സൈനികോദ്യോഗസ്ഥന്റെ കൈയില്‍ ന്യൂക്ലിയര്‍ ബോംബിരിക്കുന്നത് ആപത്ത്. സ്വഭാവദാര്‍ഢ്യമില്ലാത്ത പെണ്‍പിള്ളേര്‍ക്കു സൗന്ദര്യം കിട്ടുന്നത് ആപത്ത്. പേരച്ചടിച്ചു കാണാന്‍ കൗതുക മുള്ളവര്‍ക്കു പത്രമാപ്പീസില്‍ ജോലികിട്ടുന്നത് ഏറ്റവും വലിയ ആപത്ത്.

നിര്‍വ്വചനം, നിരീക്ഷണം

ശിശു
വീട്ടിലെ ഫോണിന്റെ ബെല്ലടിക്കുമ്പോള്‍ മര്യാദയ്ക്കിരിക്കാതെ ഓടിച്ചെന്ന് അതെടുത്തു ഗൃഹനായകന്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ‘ഇല്ല’ എന്നും ഇല്ലെങ്കില്‍ ‘ഉണ്ട്’ എന്നും പറയുന്നവന്‍.
ഡോര്‍ബെല്‍
സ്വൈരമായി ഇരിക്കുന്ന മനുഷ്യനു ഞെട്ടലുണ്ടാക്കുന്ന ഒരുപകരണം.
ജോണ്‍സണ്‍സ് പ്ലാസ്റ്റര്‍
ചില പരിചയക്കാരെപ്പോലെ ഒട്ടിയാല്‍ ഇളകുകയേയില്ല. വലിച്ചിളക്കിയാല്‍ രോമം പിഴുതുകൊണ്ടേ പോകൂ.
കുന്നക്കുടി വൈദ്യനാഥന്‍
കമ്പിയില്‍നിന്നു സ്വര്‍ഗ്ഗീയസംഗീതം പ്രവഹിപ്പിക്കുന്ന ആളാണെന്ന് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. അതു വായിച്ച മ്യൂസിക് കോളേജിലെ ഒരു വിദ്യാര്‍ത്ഥി എന്നോടു പറഞ്ഞത് വൈദ്യനാഥന്‍ വായിക്കുന്നതു കണ്ടാല്‍ കാളപ്പോരിന്റെ പ്രതീതി ഉണ്ടാകുമെന്നാണ്. [സംഗീതത്തിലുള്ള എന്റെ അറിവ് തുച്ഛമായിരിക്കാം.]
നക്ഷത്രചിഹ്നം
പണ്ടുള്ളവര്‍ സ്ത്രീകളുടെ ചില അവയവങ്ങളെക്കുറിച്ചു പറയേണ്ടതായി വരുമ്പോള്‍ ഇടാറുള്ള ഒരു ചിഹ്നം. രചനയില്‍ അതിട്ടിട്ട് അവര്‍ ആ അവയവദര്‍ശനത്തില്‍ കൗതുകമുള്ളവരായി ഇരിക്കും. ആധുനികര്‍ അതു പച്ചയായി പറഞ്ഞിട്ട് അപ്പോള്‍ത്തന്നെ അതു മറക്കും.
വി. സഹദേവന്‍
അടുത്തകാലത്ത് അന്തരിച്ച മാന്യന്‍. ഏതു വിഷയത്തെക്കുറിച്ചും ധിഷണാവിലാസത്തോടെ സംസാരിക്കാന്‍ കഴിവുണ്ടായിരുന്ന ആള്‍. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തില്‍ ഇറങ്ങിയതിന്റെ ഫലമായി മര്‍ദ്ദനമേറ്റ ശുദ്ധന്‍. അതിനു പോകാതിരുന്നെങ്കില്‍ ഇന്നും അദ്ദേഹം ജീവിച്ചിരിക്കുമായിരുന്നു. സഹോദരാ, താങ്കളുടെ സ്മരണയ്ക്കു മുമ്പില്‍ ഞാന്‍ കൈകൂപ്പി നിൽക്കുന്നു.

മഞ്ഞപ്പിത്തമോ?

ഒരിക്കല്‍ ഒ.വി. വിജയനെ ഞാന്‍ കണ്ടപ്പോള്‍ എന്റെ കൈയില്‍ ഹെല്ലറുടെ Catch-22 എന്ന നോവലുണ്ടായിരുന്നു. “ആങ് ഇതു വായിക്കുകയാണോ?” എന്നു വിജയന്‍ ചോദിച്ചു. “എന്ത്? കൊള്ളാമോ?” എന്നു ഞാനും. നല്ല നോവലാണെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് ഞാന്‍ വീണ്ടും ആദ്യം തൊട്ടു വായന തുടങ്ങി. ഇരുപതു പുറങ്ങളോളം വായിച്ചിട്ട് അമേരിക്കക്കാരന്റെ ഇംഗ്ലീഷ് പിടിക്കാതെ ഞാന്‍ വായന നിറുത്തിയതാണ്. അപ്പോഴാണ് ഒ.വി. വിജയന്റെ അഭിപ്രായം കേട്ടത്. നോവലിലെ ചില അവസ്ഥാവിശേഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലിരിക്കുന്നു. ഒരുത്തന് എന്തോ രോഗം. അതു മഞ്ഞപ്പിത്തമാണോ എന്ന് ഡോക്ടര്‍ക്കു സംശയം. എന്നാല്‍ അത് അങ്ങനെതന്നെന്ന് ഉറപ്പിച്ച് മരുന്നു കൊടുക്കാനും വയ്യ. മഞ്ഞപ്പിത്തമല്ലെങ്കില്‍ രോഗി അങ്ങു പൊയ്ക്കൊള്ളും. അതുതന്നെയാണ് രോഗമെങ്കില്‍ ചികിത്സിക്കുകയും ചെയ്യാം. കെ.എം. രാധ ദേശാഭിമാനി വാരികയില്‍ എഴുതിയ ‘ഉയരങ്ങളില്‍’ എന്ന ചെറുകഥ വായിച്ചപ്പോള്‍ എനിക്ക് ഏതാണ്ടിതേ സന്ദിഗ്ദ്ധാവസ്ഥയാണ് ഉണ്ടായത്. ചെറുകഥയാണോ ഇത്? അല്ല എന്ന തോന്നലിനോടു ചേര്‍ന്നു നിൽക്കുന്ന സംശയം. കവിതയാണോ? അതുമല്ല. വളരെക്കാലമായി കെ.എം. രാധ ഇങ്ങനെ ‘സ്യൂഡോ ലിറ്ററച്ചര്‍’ പടച്ചു വയ്ക്കുന്നു. നിത്യ എന്ന കാമുകി കാമുകനായ പുരുഷോത്തമനെ തേടിപ്പോകുന്നത്രേ. അയാളെ കാണാതെ പിന്നെയും സഞ്ചരിക്കുന്നത്രേ. ചുമ്മാ സഞ്ചരിക്കട്ടെ. നിത്യ സഞ്ചരിച്ചാലെന്ത്? സഞ്ചരിച്ചില്ലെങ്കിലെന്ത്?

അരവിന്ദന്‍

മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള അറിവു പ്രദര്‍ശിപ്പിക്കുന്ന ഹാസ്യചിത്രകാരന്മാരില്‍ പ്രധാന സ്ഥാനമുണ്ട് അരവിന്ദന് കലാകൗമുദിയില്‍ രണ്ടു ലക്കങ്ങളിലായി വന്ന അദ്ദേഹത്തിന്റെ ഹാസ്യചിത്രങ്ങള്‍ സാധാരണ മനുഷ്യരുടെയും അവരുടെ നേതാക്കന്മാരുടെയും സ്വഭാവസവിശേഷതകളിലേക്കു കടന്നുചെല്ലുന്നു. പാവങ്ങളുടെ ദൈന്യവും സങ്കടവും നിസ്സഹായാവസ്ഥയും അവരവിന്ദന്റെ വരകളിലൂടെ ആവിഷ്കൃതമാകുന്നു. അങ്ങ് ഗോപുരാഗ്രത്തില്‍ അദൃശ്യരായിരിക്കുന്ന നേതാക്കന്മാരെ അമ്മട്ടില്‍ത്തന്നെ ഹാസ്യചിത്രത്തില്‍ കൊണ്ടുവന്ന അദ്ദേഹത്തിന്റെ ഉചിതജ്ഞതയും കലാപാടവവും അഭിനന്ദനാര്‍ഹംതന്നെ.

ശരീരത്തിന്റെ പരാജയം

ഒരു പ്രശസ്തനായ പത്രാധിപരും (അന്തരിച്ചു) പേരുകേട്ട സാഹിത്യകാരനും ഞാനും കൂടി വടക്കൊരു സമ്മേളനത്തിനു പോയപ്പോള്‍ പത്രാധിപര്‍ ഒരു യഥാര്‍ത്ഥ സംഭവം എന്നോടു പറഞ്ഞു. ഒരു സുന്ദരിയായ ഉദ്യോഗസ്ഥയ്ക്ക് അവധി വേണം. അവധി നൽകില്ലെന്ന് മേലുദ്യോഗസ്ഥന്‍. അദ്ദേഹത്തെ നേരിട്ടു കാണാമെന്നു വിചാരിച്ച് അവരും ഭര്‍ത്താവുംകൂടി അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നു. ഭര്‍ത്താവ് കോണിപ്പടിയുടെ താഴെ നിന്നു. ഭാര്യ മുകളിലത്തെ നിലയിലേക്കു പോയി. “അവധിതരാം. പക്ഷേ…” എന്നായി ഉദ്യോഗസ്ഥന്‍. ഉദ്യോഗസ്ഥ മൗനം അവലംബിച്ചു. പൊടുന്നനവേ അവര്‍ അനാവൃതയാക്കപ്പെട്ടു. പക്ഷേ, ഫലമില്ല. ഉദ്യോഗസ്ഥന്റെ ശരീരം അദ്ദേഹത്തിന്റെ തലച്ചോറിന്റെ ആഗ്രഹമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് മറ്റൊരുരീതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പത്രാധിപരെയും സാഹിത്യകാരനെയും ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്തു വരുത്തി. അവര്‍ കാറില്‍ അവിടെ ചെന്നപ്പോള്‍ ജനനകാലവേഷത്തില്‍ നിൽക്കുന്നു സുന്ദരി. പത്രാധിപര്‍ ഈ സംഭവം എന്നോടു പറഞ്ഞിട്ട് സാഹിത്യകാരനെ നോക്കി. ശരിയാണ് എന്ന് അദ്ദേഹം എന്നെ അറിയിച്ചു.

ഇതാണ് പലരുടെയും സ്ഥിതി. തരുണിയുടെ ഉപരിതല ശോഭകണ്ടു ഇളകി അവര്‍ അവളുടെ പിറകേ നടക്കുന്നു. ഏതിനുവേണ്ടി നടന്നുവോ അതു കരഗതമാകുമ്പോള്‍ അയാളുടെ ശരീരം പരാജയപ്പെടുന്നു.

സെക്സ് എഴുതി കൈയടി (കരഘോഷം) മേടിക്കാന്‍ പലര്‍ക്കും കൊതി. എഴുതിക്കഴിയുമ്പോള്‍ മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്പേ പരാജയം. ഭാര്യയെ വഞ്ചിച്ചിട്ട് സ്റ്റെനോഗ്രാഫറുമായി രണ്ടുദിവസം കഴിച്ചുകൂട്ടാന്‍ പൊന്മുടിയിലെത്തുന്ന എം.ഡി. അവിടെവച്ച് സ്വന്തം മകളുടെ വ്യഭിചാരം കാണുന്നു. സ്വന്തം വ്യഭിചാരം മതിയാക്കി അയാള്‍ തിരിച്ചുപോകുന്നു. ഇതാണ് ടി.എ സുഗുണന്‍ കുങ്കുമം വാരികയിലെഴുതിയ “പൊന്മുടിയില്‍ ഒരു രാത്രി” എന്ന വ്യഭിചാരകഥയുടെ സാരം. സുന്ദരിയുടെ മുന്‍പില്‍ മധ്യവയസ്കന്‍ പരാജയപ്പെട്ടു നിന്നപോലെ കലാംഗനയുടെ മുന്‍പില്‍ കഥാകാരന്‍ പരാജയപ്പെട്ടുനിൽക്കുന്നു. ഇതു സാഹിത്യമല്ല, കലയല്ല, സാഹിത്യാഭാസമാണ്, കലാഭാസമാണ്.

ജനയുഗം, എന്‍. കൃഷ്ണപിള്ള

വിശക്കുന്നവനു കല്ലെടുത്തു നീട്ടുന്ന ഈ ലോകത്ത് ഒന്നിനും അര്‍ത്ഥമില്ല. റോഡിലൂടെ നടക്കുമ്പോള്‍ ഒരുവശത്ത് തുരുമ്പുപിടിച്ച കുറെ തകരപ്പാത്രങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു കണ്ടാല്‍ നിസ്സംഗമനോഭാവത്തോടെ നമ്മളങ്ങു നടന്നു പോകുകയില്ലേ. ഈ നിസ്സംഗതയാണ് ബന്ധുമിത്രാദികളെ കാണുമ്പോള്‍ നമുക്കുണ്ടാവുക. അവര്‍ ചിരിച്ചാലും കാര്‍ക്കിച്ചുതുപ്പിയാലും നമുക്ക് ഒന്നുപോലെ. അങ്ങനെയിരിക്കുമ്പോഴാണ് നിഷ്ക്കളങ്കമായ ചിരികൊണ്ട്, അതിന് അവലംബം നൽകുന്ന സ്നേഹം കൊണ്ട് നമ്മുടെ ജീവിതത്തിന് ഉറപ്പുനൽകുന്ന എന്‍. കൃഷ്ണപിള്ളയെപ്പോലുള്ള മഹാ വ്യക്തികള്‍ പ്രത്യക്ഷരാകുന്നത്. നമ്മെ വിട്ടുപോയ അദ്ദേഹത്തെ അനുസ്മരിച്ച് ജനയുഗം വാരിക “എന്‍. കൃഷ്ണപിള്ളപ്പതിപ്പ്” പ്രസാധനം ചെയ്തിരിക്കുന്നു. പി. ഭാസ്കരനുണ്ണി, പി.കെ. ബാലകൃഷ്ണന്‍. സി. അച്യുതമേനോന്‍, ജി. ശങ്കരപിള്ള, ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രന്‍, എസ്. ഗുപ്തന്‍നായര്‍, കെ. രാമവാരിയര്‍ ഇവരുടെ രചനകള്‍ ഈ പ്രസാധനത്തിനു തിളക്കമുണ്ടാക്കുന്നു. വലിയ മനുഷ്യരെ ബഹുമാനിക്കുന്നവര്‍ അവരോടൊപ്പം ഉയരുന്നു. ജനയുഗത്തിന്റെ ഈ സമാരാധനം നന്ന്.

* * *

ഇന്നലെവരെ എനിക്കു അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിഞ്ഞുകൂടായിരുന്നു. ഇന്ന് ഞാന്‍ എം.എ. യുടെ ഉത്തരക്കടലാസ്സുകള്‍ നോക്കി മാര്‍ക്കിടുന്നു. കുമാരനാശാന്റെ കവിതയെ വിമര്‍ശിക്കുന്നു.