close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 08 30


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 08 30
ലക്കം 885
മുൻലക്കം 1992 08 23
പിൻലക്കം 1992 09 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നിരൂപണത്തിന്റെ അധിത്യക

മഹാനായ റഷ്യന്‍ കവി ഒസിപ് മാൻദീൽസ്തെം ഉജ്ജ്വല പ്രതിഭാശാലിയായി മർസല്‍ പ്രൂസ്ത് പറഞ്ഞ ഒരു കഥ എവിടെയോ പുനരാവിഷ്കരിച്ചത് എന്റെ ഓര്‍മ്മയിലുണ്ട്. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സ്ത്രീ വീട്ടിലിരുന്നു പാടുകയായിരുന്നു. അതുകേട്ട് ആഹ്ളാദാ­തിശയത്തോടെ മററു പല സ്ത്രീകളും അവിടെ ഇരിക്കുന്നുണ്ട്. കൈയിലിരുന്ന വീശറി കൊണ്ടു് അവര്‍ താളം പിടിക്കുകയാണ്. അപ്പോഴാണ് ഗായികയുടെ ബന്ധുവും ധനികയുമായ ഒരുത്തി അവിടെച്ചെന്നു കയറിയത്. പാട്ടു കേട്ടു രസിച്ച് വിശറി കൊണ്ടു താളം പിടിക്കുന്നവരെ­പ്പോലെ താനും വിശറിയാല്‍ താളം പിടിച്ചാല്‍ തനിക്കെന്തു വ്യത്യസ്തത എന്നായി ആ സ്ത്രീയുടെ വിചാരം. അതുകൊണ്ട് തന്റെ വ്യത്യസ്തത കാണിക്കാനായി അവര്‍ ഗാനത്തിന്റെ താളത്തിനു വിരുദ്ധമായി വിശറി ചലിപ്പിച്ചു. റഷ്യന്‍ സാഹിത്യ നിരൂപകര്‍ ഈ ധനികയെ­പ്പോലെ­യാണെന്ന് മാൻ‌ദില്‍സ്തെം എഴുതിയിട്ടുണ്ട്. സാമാന്യ­ചിന്തയ്ക്കു വിരുദ്ധമായി എന്തെങ്കിലും പറയുകയും അധ്യാപകന്‍ ഉത്തര­ക്കടലാസ്സില്‍ മാര്‍ക്കിടുന്നതു പോലെ സാഹിത്യ­കൃതികള്‍ക്കു മാര്‍ക്ക് ഇടുകയുമാണ് ആ നിരൂപകരുടെ ജോലി. കേരളത്തിലുള്ള എല്ലാ നിരൂപകരും പ്രൂസ്ത് അവതരിപ്പിച്ച ധനികയെ­പ്പോലെയാണ്. ഇങ്ങനെ ‘ക്ളാസ്സ് നിശ്ചയിക്കുകയും ബ്ളാക്ക് ബോര്‍ഡില്‍ എഴുതി കാണിച്ചു പഠിപ്പിക്കുകയും ചെയ്യുന്ന നിരൂപകന്മാരായ അധ്യാപകരില്‍ നിന്ന് അനേകം പ്രകാശ വര്‍ഷങ്ങള്‍ക്ക് അപ്പുറത്തായി നില്ക്കുന്നു നോബല്‍ സമ്മാനം നേടിയ മെക്സിക്കന്‍ മഹാകവിയും നിരൂപകനുമായ ഒക്താവ്യാ പാസ്. അദ്ദേഹത്തിന്റെ “On Poets and Others” എന്ന നിരൂപണ ഗ്രന്ഥം ഇതിനു നിദര്‍ശകമാണ്. ഇപ്പുസ്തകം ഞാന്‍ ഇപ്പോള്‍ വായിച്ചു തീര്‍ത്തു താഴെ വച്ചതേയുള്ളു. അതു ജനിപ്പിച്ച ഉദാത്തതയില്‍ വിലയം കൊണ്ട് ഞാനിതു കുറിക്കുന്നു. ധിഷണയുടെ അധിത്യകയില്‍ എത്തിയ ഈ നിരൂപണം സാധാരണക്കാരുടെ വിശറി വീശലി­നൊപ്പിച്ച് താളം പിടിക്കുകയല്ല. അവരില്‍ നിന്നു വ്യത്യസ്തത പുലര്‍ത്താനായി താളഭ്രംശം വരുത്തുകയുമല്ല. ഗാനത്തിന്റെ യഥാര്‍ത്ഥമായ താളത്തിനൊത്ത് താളം പിടിച്ച് അതിനു സാന്ദ്രത നല്‍കി, ആ താളത്തിലൂടെ സത്യത്തിന്റെ ലോകത്തില്‍ എത്തിക്കുകയാണ് അദ്ദേഹം അനുവാചകരെ. പാസ് മൌലികത­യോടെ കലാസൃഷ്ടികളുടെ ആന്തരസത്യം സ്പഷ്ടമാക്കി­ത്തരികയാണ്. ഓരോ വാക്യത്തിലും ആശയ­രത്നങ്ങള്‍. അവയുടെ കാന്തി കൊണ്ട് വായനക്കാരന്റെ കണ്ണഞ്ചിപ്പോകുന്നു.

റോബര്‍ട് ഫ്രോസ്റ്റ്, വാള്‍ട് വിററ്മാന്‍, ബോദലെര്‍, ആന്ദ്രേ ബ്രെതൊങ് (Andre Breton), മീഷോ (Michaux), ദസ്തെയെവ്സ്കി, സൊള്‍ഷെനിറ്റ്സിന്‍, ഒര്‍ടേഗ ഇ ഗാസററ്, ലൂയിസ് ബൂന്യൂയില്‍ (Luis Bunuel), ഹൊർഹേ ഗീല്യേൻ (Jorge Guillen), ലൂയിസ് തേര്‍നുദാ (Luis Cernudal) ഇവരെക്കുറിച്ചെ­ല്ലാമാണ് പാസ് എഴുതുന്നത്. ഓരോ പ്രബന്ധവും നിസ്തുലമെന്നേ പറയേണ്ടു.

നൈരാശ്യത്തിന്റെ ഒരു നിമിഷത്തില്‍ സാര്‍തൃ് പറഞ്ഞു നരകം മറ്റുള്ളവരാണെന്ന്. (Hell is other people). ഭീതിദമായ പ്രസ്താവമാണിതെന്നു പാസ്. കാരണം മറ്റുള്ളവര്‍ — അന്യര്‍ — നമ്മുടെ ചക്രവാളമാണ് എന്നതാണ്. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം മറ്റുള്ളവരാണ് (Liberty is other people) എന്നത്രേ പാസ്സിന്റെ മതം. മില്‍ട്ടന്റെ

The world was all before them, where to choose
Their place of rest, and Providence their guide.
They hand in hand, with wandering steps and slow
Through Eden took their solitary way.

എന്ന വരികള്‍ വായിച്ചപ്പോഴാണ് പാസ് Liberty is other people എന്ന് ഉദ്ഘോഷിച്ചത്.

സാര്‍തൃ് ദാര്‍ശനിക ഗ്രന്ഥങ്ങള്‍, ദാര്‍ശനിക പ്രബന്ധങ്ങള്‍, നിരൂപണങ്ങള്‍, നോവലുകള്‍, കഥകള്‍, നാടകങ്ങള്‍ ഇവ എഴുതി. അതിസമൃദ്ധി മേന്മയുടെ ലക്ഷണമല്ല. കലാകാരന്റെ സിദ്ധികള്‍ ഇല്ലായിരുന്നു സാര്‍ത്രിന്. വാദമുഖങ്ങള്‍ ചുററികകൊണ്ട് അടിച്ചേല്പി­ക്കുകയായിരുന്നു അദ്ദേഹം. നോവലിസ്റ്റിന്റെ ശക്തി സാര്‍ത്രിന് ഇല്ലായിരുന്നു എന്നതും സത്യം. ലോകങ്ങള്‍ അന്തരീക്ഷങ്ങള്‍, കഥാപാത്രങ്ങള്‍ ഇവ സൃഷ്ടിക്കാന്‍ കഴിയാത്ത എഴുത്തുകാരന്‍ മനുഷ്യരെ­ക്കുറിച്ചു് പറഞ്ഞു പറഞ്ഞ് അവരെ കേവല സങ്കല്പങ്ങളും ആശയങ്ങ­ളുമാക്കി മാററാനായിരുന്നു സാര്‍ത്രിന്റെ കൌതുകം.”

സാര്‍ത്രിന്റെ ആശയപ്രപഞ്ചത്തോടോ കലാവൈദഗ്ദധ്യ­ത്തോടോ അത്ര കണ്ടു യോജിക്കാത്ത പാസ്, സൊള്‍ഷെനിററ്സിന്റെ കാര്യം പറയുമ്പോള്‍ ഹൃദയാലുവായി മാറുന്നു. സ്റ്റാലിനിസത്തിന്റെയും നാത്‌സിസത്തിന്റെയും ഘടനയെ സംബന്ധിച്ച സാദൃശ്യങ്ങള്‍ അനാദൃശ്യമായ രീതിയില്‍ എടുത്തു കാണിച്ചിട്ട് പാസ് പറയുന്നു: Very few of us could look at Solzhenitsyn or Nadajda Mandeistam in the eye. That sin has stained us and, fatally, has stained our writings as well. I say this with sadness, and with humility. എന്തൊരു ഔജ്ജ്വല്യം! എന്തൊരു മനുഷ്യസ്നേഹം!

പാസ്സിന്റെ നിരൂപണങ്ങളുടെ വൈശിഷ്ട്യം വ്യക്തമാക്കണമെങ്കില്‍ ‘സാഹിത്യവാരഫലത്തി’ന്റെ അഞ്ചു പുറങ്ങളും വേണം. അതുകൊണ്ട് അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ മാത്രം എടുത്തു കാണിക്കാനേ കഴിയുന്നുള്ളു.

  1. “He [Dostoevski] does not tell us what happens but he obliges us to go down under ground so that we see what is happening really he obliges us to see ourselves. Dostoevski is our contemporary because he guessed what the dramas and conflicts of our age would be.”
  2. His (Jose Ortega Y Gasset’s] lucidity contrasts with the blindness of so many of our prophets.
  3. “Because, despite being an excellent poet, or more accurately, because he was one–Cernuda is one of the very few moralists Spain has given us, in the sense in which Nietzsche is the great moralist of modern Europe...”
  4. Tomlinson [poet] can isolate the object, observe it, loup suddenly inside it, and, before it dissolves, take the snapshot. ഈ ഗ്രന്ഥം വെറും നിരൂപണമല്ല. സാഹിത്യകൃതികളുടെ ആന്തരതത്വത്തിലേയ്ക്കു കടന്നിട്ട് അവയുടെ ഭാഷയില്‍ത്തന്നെ നമ്മളോടു സംസാരിക്കുകയാണ് പാസ്. “ഐഡിയോളജി ആശയങ്ങളെ മുഖാവരണങ്ങളായി മാററുന്നു. അവ ധരിക്കുന്ന ആളിനെ അവ മറയ്ക്കുന്നു. അതേ സമയം സത്യം കാണുന്നതില്‍ നിന്ന് ആ മുഖാവരണങ്ങള്‍ അയാള്‍ക്ക് തടസ്സ­മുണ്ടാക്കുകയും ചെയ്യുന്നു” എന്നു പാസ്‌തന്നെ പറഞ്ഞിട്ടുണ്ട്. ഐഡിയൊളജിയുടെ മുഖാവരണങ്ങള്‍ ധരിക്കാതെ സത്യം ദര്‍ശിക്കുന്ന പ്രതിഭാശാലിയെ കാണണമെങ്കില്‍ ഈ ഗ്രന്ഥം വായിക്കണം.

ചോദ്യം, ഉത്തരം

Symbol question.svg.png “ഒരു ക്ഷണക്കത്തില്‍ ഇങ്ങനെ കണ്ടു: ‘ഡോ. എം. ലീലാവതി, ലളിതാംബിക അന്തര്‍ജ്ജനം. സ്ത്രീകളുടെ കാഥിക.’ ഇതിലെ ‘കാഥിക’ ശരിയായ പ്രയോഗമാണോ?”

“ശരിയായ പ്രയോഗമല്ല. കാഥിക എന്ന വാക്കിന്റെ അര്‍ത്ഥം കഥ പറയുന്നവള്‍ എന്നാണ്. കഥ രചിക്കുന്നവള്‍, ചമയ്ക്കുന്നവള്‍ കഥാകാരി. കാരശബ്ദത്തിന് ഉണ്ടാക്കുക, പ്രവര്‍ത്തിക്കുക എന്നൊക്കെ അര്‍ത്ഥം. കുംഭകാരന്‍, സുവര്‍ണ്ണകാരന്‍ എന്ന ഉദാഹരണങ്ങള്‍. അതുപോലെ കഥ നിര്‍മ്മിക്കുന്നവന്‍ കഥാകാരന്‍ കാരശബ്ദത്തിന്റെ സ്ത്രീലിംഗം കാരി എന്ന് ലളിതാംബിക ‘കഥാപ്രസംഗ’ത്തിനു പോയിട്ടില്ലാത്തതു കൊണ്ട് അവരെ കാഥിക എന്നു വിളിച്ചു കൂടാ.”

Symbol question.svg.png “സുന്ദരിയായ ഭാര്യയോട് ഒരുമിച്ചു് ഭര്‍ത്താവ് വന്നാല്‍ പുരുഷന്‍ ആരോടായിരിക്കും അധികം സംസാരിക്കുക?”

“അതു പുരുഷന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. അയാള്‍ക്കു കാമം കൂടുതലായി അപ്പോള്‍ ഉണ്ടായെങ്കില്‍ സ്ത്രീയുടെ മുഖത്തു നോക്കാതെ അവരുടെ ഭര്‍ത്താവിനോടു മാത്രം സംസാരിക്കും.”

Symbol question.svg.png “മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും ഭാഷാ ശൈലികളെ നിങ്ങള്‍ എങ്ങനെ കാണുന്നു?”

“മുണ്ടശ്ശേരിയുടെ ശൈലി പ്രഭാഷണാത്മകം. കുട്ടിക്കൃഷ്ണമാരാര്‍ക്കു പ്രഭാഷണാത്മകകതയേയില്ല. അദ്ദേഹത്തിന്റേതാണ് ഹൃദ്യമായ ശൈലി.”

Symbol question.svg.png “ആത്മാവിന്റെ അടിത്തട്ടു വരെ പിടിച്ചു കുലുക്കുന്ന കവിത മലയാളത്തില്‍ ആരുടേത്?”

“ആരുടെതുമില്ല. ആ അനുഭവമുണ്ടാകണമെങ്കില്‍ ജിബ്രാന്റെ കാവ്യങ്ങള്‍ വായിക്കണം.”

Symbol question.svg.png “മലയാളം മലയാളമായിത്തന്നെ എഴുതുന്ന ചിലരുടെ പേരുകള്‍ പറയു.”

“സി.വി. കുഞ്ഞുരാമൻ, ഈ.വി. കൃഷ്ണപിള്ള, സഞ്ജയന്‍ (എം.ആര്‍. നായര്‍), കുട്ടികൃഷ്ണമാരാർ, എസ്. ഗുപ്തന്‍ നായര്‍, ഇവര്‍ ശൈലിവല്ലഭന്മാരാണ്.”

Symbol question.svg.png “ഞാന്‍ അങ്ങോട്ടു വരുന്നുണ്ടെടാ നിന്നെ അന്വേഷിച്ച്. കേട്ടോടാ.”

“വേണ്ട. ഞാന്‍ ‘സെല്‍ഫ് ഷേവ്’ നടത്തുന്നവനാണ്.”

Symbol question.svg.png “ടാഗോര്‍. ജിബ്രാന്‍ ഇവരില്‍ ആരാണ് വലിയ കവി?”

“ഉത്തരം പറയാന്‍ വൈഷമ്യമുണ്ട്. റ്റാഗോറിനു വ്യാപ്തി കൂടും. ജിബ്രാന് തീക്ഷ്ണത കൂടും, രണ്ടു പേരുടെയും കവിത decorative ആണ്.”

സര്‍ണ്ണശലാക

ശ്രീ. സി.വി. ബാലകൃഷ്ണനു മറുപടിയെഴുതിയ (മലയാള മനോരമയില്‍) ഡോക്ടര്‍ രാജശേഖരന്‍ വൃദ്ധന്റെ ചിന്തകളാണ് അദ്ദേഹത്തിനെന്ന് അഭിപ്രായപ്പെട്ടതായി എനിക്കോര്‍മ്മയുണ്ട്. പഴയതിനെ തേടിപ്പോകുന്നവരാണ് വൃദ്ധന്മാര്‍ എന്നായിരുന്നു രാജശേഖരന്റെ വാദം. സി.വി. ബാലകൃഷ്ണന്‍ വൃദ്ധനല്ലെന്നു രാജശേഖരന് അറിയാം. മറ്റൊരെയോ ലക്ഷ്യമാക്കിയാണ് അദ്ദേഹം അങ്ങനെയൊരു ‘കാച്ച് കാച്ചിയത്’. അതില്‍ സത്യമില്ലാതില്ല താനും. കലാസ്വാദനത്തില്‍ പ്രായം ഒരു ഘടകമാണ്. ബാല്യ കാലത്തും യൌവന കാലത്തും ചങ്ങമ്പുഴക്കവിത രസിച്ചതു പോലെ എനിക്കിന്നതു രസിക്കുന്നില്ല. ഹൃദയത്തിനും മനസ്സിനും പരിപാകം വരുമ്പോള്‍ ഗഹനമായത് അന്വേഷിക്കാനുള്ള പ്രവണതയുണ്ടാകും ആളുകള്‍ക്ക്. അപ്പോള്‍ പ്രായം കൂടിയവര്‍ “നളചരിതം” ആകും കൈയിലെടുക്കു. അതു മാത്രമല്ല; സമകാലിക സാഹിത്യം വിരൂപമാണ്. വൈരൂപ്യം സഹൃദയനായ വൃദ്ധന് അസ്വസ്ഥത ജനിപ്പിക്കുമ്പോള്‍ അയാള്‍ പൂര്‍വകാല സൌഭാഗ്യങ്ങള്‍ തേടിപ്പോകുന്നതു സ്വാഭാവികം. അങ്ങനെ പൂര്‍വകാലത്തേക്കു പ്രയാണം ചെയ്യുമ്പോള്‍ എല്ലാം രമണീയമായി തോന്നണമെന്നുമില്ല. ഉദാഹരണം നമ്മുടെ പ്രചാരണാത്മക സാഹിത്യംതന്നെ. രാജവാഴ്ചയുണ്ടായിരുന്ന കാലത്ത് തെഴിലാളികളെ മര്‍ദ്ദിക്കുന്നതും അവരെ ചൂഷണം ചെയ്യുന്നതും കണ്ട് ലോലഹൃദയമുള്ള കഥാകാരന്‍മാരും കവികളും ആ നൃശംസതയുടെ നേര്‍‌ക്കു തൂലികയല്ല പടവാളാണ് എടുത്തു പെരുമാറിയത് (ഈ ക്ളീഷേക്ക് മാപ്പ്). അവിടെ കലയുടെ ചിലങ്കയൊലിയല്ല കേട്ടത്; അറവുകത്തിയുടെ പതനശബ്ദമാണ്. അതു കാണുന്ന ഇന്നത്തെ പ്രായം കൂടിയവന്‍ ആ രംഗത്തു നിന്നു പറപറക്കുകയും കെ. സുകുമാരന്റെയും (മലബാര്‍) ഈ.വി. കൃഷ്ണപിള്ളയുടെയും ചെറുകഥകളില്‍ ശരണം തേടുകയും ചെയ്യും. പൂര്‍വ്വകാലത്തേക്കു പോകാന്‍ താല്‍പര്യമുണ്ടെങ്കിലും സാഹിത്യപ്രസ്ഥാനങ്ങളില്‍ സ്ഥൂലീകരണം കണ്ടാല്‍ പോകുന്നവർ അവിടെനിന്നു പിന്തിരിഞ്ഞു കളയും. എന്റെ ചെറുപ്പകാലത്ത് എന്തൊരു ഉത്സാഹത്തോടെയാണ് ഞാന്‍ “മങ്കത്തയ്യിനെ മഞ്ജുവാക്കുകള്‍ പറഞ്ഞാട്ടൊട്ടടുപ്പിച്ചു ഞാന്‍‌” എന്നു തുടങ്ങുന്ന ‘വിലാസലതിക’യിലെ ശ്ളോകവും “കോമള­പ്പോര്‍­മുലപ്പൊന്‍­കുടങ്ങള്‍ കോരിത്തരിക്കെ നീയെന്തു ചെയ്യും” എന്ന ചങ്ങമ്പുഴ­ക്കവിതയും ചൊല്ലിക്കൊണ്ടു നടന്നത്. ഇന്ന് അവ കേട്ടാല്‍ എനിക്ക് ഓക്കാനമുണ്ടാകും. റൊമാന്‍റിസിസ­ത്തിന്റെയും അതിന്റെ ഒരു ഭാഗമായ കാമോത്സുകതയുടെയും സ്ഥൂലീകരണം വളരെ നാള്‍ നില്‍ക്കില്ല. അതു ക്രമേണ കുറഞ്ഞു വരും. കുറഞ്ഞു കുറഞ്ഞു നേര്‍ത്ത സ്വര്‍ണ്ണ­ശലാകയെ­പ്പോലാവും. ആ മാററം ശ്രീമതി. വിമലാ മേനോന്‍ കലാകൌമുദിയില്‍ എഴുതിയ “മധുവും മധുരതരം” എന്ന കാവ്യത്തിലുണ്ട്. ഒരു പുരാണകഥയെ സൂചിപ്പിച്ചു കൊണ്ട് വിമലാ മേനോന്‍ സ്നേഹത്തെ നേര്‍ത്ത സ്വര്‍ണ്ണ ശലാകയായി മാററിയിരിക്കുന്നു.

തൊട്ടുതലോടിടുമരിമുല്ലയുടെ
പൊട്ടിവിടര്‍ന്നൊരു പുതുനാമ്പിലയും
കെട്ടിപ്പിണയും കിളിമരമൊന്നും
ചെറുമനസ്സില്‍ നിനച്ചേ പോകു.
പൂജാമലരുകളെോക്കെയൊരുക്കി
യാഗാഗ്നിക്കുയിരേകാന്‍ നില്‍ക്കും
താതന്‍ കണ്വനൊടൊന്നവിടുന്ന
ങ്ങാദരവോടെ പറഞ്ഞേ പോകു.

എന്ന വരികളില്‍ ആ സ്നേഹം നെയ്ത്തിരിയിലെ ദീപം പോലെ കത്തുന്നു. വിമര്‍ശനത്തിന്റെ കാററടിച്ചാല്‍ അതു ചാഞ്ഞോ ചരിഞ്ഞോ പോകും എങ്കിലും പൊലിഞ്ഞുപോകില്ല.

സംഭവങ്ങള്‍

  1. ഞാന്‍ ഇന്‍ഡ്യന്‍ കോഫി ഹൌസിലിരുന്ന് വെജിററബിള്‍ കട്ലററ് മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ട്, മുറിക്കുകയായിരുന്നു. ഇടതു കൈയില്‍ മൂര്‍ച്ചിയില്ലാത്ത ഫോര്‍ക്കും. അപ്പോഴാണ് ദൂരെയിരുന്നു ഒരു നിരൂപകന്‍ മൂര്‍ച്ചയുള്ള വീക്ഷണശരങ്ങള്‍ എന്റെ നേര്‍ക്കെറിഞ്ഞത്. ഞാന്‍ കത്തിയിലേക്കും ഫോര്‍ക്കിലേക്കും ഒന്നു നോക്കി. രണ്ടിനും വാളിന്റെ വായ്ത്തല പോലെ മൂര്‍ച്ചയുണ്ടായി. അവയ്ക്കു വന്ന ആ മാററം കണ്ട് നിരൂപകന്‍ നോട്ടം പിന്‍ വലിച്ചു.
  2. കുതിരപ്പട്ടാളക്കാരന്‍ റോഡിലൂടെ പോകുന്നു. തടിച്ച കുതിര. അയാള്‍ ഒരടി കിളരുന്നു. ഒരടി താഴുന്നു. എങ്കിലും ആകെ ഒരു ചന്തം. കുതിയയുടെ കുളമ്പു വീഴുന്ന ശബ്ദം ദ്വയാത്മകം. ടക്, ടക്, ടക് അക്ഷര­സംഖ്യ ഒരേ തരത്തില്‍ ആവര്‍ത്തിച്ച് ബാഹ്യമായ താളം (ആന്തരലയമല്ല) ഉണ്ടാക്കുന്ന ഒരു കവിയുടെ കാവ്യങ്ങള്‍ ഞാന്‍ ഓര്‍മ്മിച്ചു.
  3. ധീഷണാശാലിയെങ്കിലും സാമ്പദികമായി ഉയര്‍ച്ച നേടാത്ത ഒരാള്‍ ടെക്സ്റ്റ് ബുക്ക് കമ്മിററിയുടെ ചെയര്‍മാനായിരുന്ന മഹാകവിയെ സമീപിച്ച് ‘എന്റെ പുസ്തകം ടെക്സ്റ്റാക്കി­ത്തരണം’ എന്ന് അപേക്ഷിച്ചു. അദ്ദേഹം പരുക്കന്‍ ഭാഷയില്‍ നിഷേധാ­ത്മകമായി മറുപടി നല്‍കി. ധിഷണാശാലി ഉടനെ പറഞ്ഞു: ‘ഒരെലി വിചാരിച്ചാല്‍ താജ്‌മഹലിനെ മറിച്ചിടാം സ്വാമീ’. ആ ധിഷണാശാലി ഇതിന്റെ പേരിലുണ്ടായ വിരോധം മരണം വരെ വച്ചുപുലര്‍ത്തിയിരുന്നു. ഒരിക്കൽ ഞാന്‍ കൂടിയിരുന്ന ഒരു സദസ്സില്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ‘പ്രതിധ്വനിപ്പിച്ചു, പ്രതിബിംബിച്ചു എന്നൊക്കെ കവിയെഴുതിയത് ദുശ്‌ശ്രവമല്ലേ സാര്‍?’ ധിഷണാശാലി മറുപടി പറഞ്ഞു: ‘അത് ആ കവിയോടു തന്നെ ചോദിക്കണം. ചോദിക്കണമെങ്കില്‍ നിങ്ങള്‍ നരകം വരെ പോകേണ്ടതായി വരും. കവിത എഴുതിയതിന്റെ പേരില്‍ ആ കവി അവിടെ കിടക്കുകയാണ്.’
  4. ഒരു മഹാപണ്ഡിതന്‍ എന്നോടു പറഞ്ഞു: ‘അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യജിനദേവന്‍’ എന്നെഴുതിയത് ശരിയല്ല. കൃപാനിധി എന്നു പറഞ്ഞാല്‍ എല്ലാമായി. അതുകൊണ്ട് അനുപമ എന്ന പദം വേണ്ട. കൃപാനിധി അഖിലബാന്ധവനായതുകൊണ്ട് അതും വേണ്ട. ‘ശാക്യമുനിയും ജിനദേവനും രണ്ടു വ്യക്തികളായതു കൊണ്ട് ഒരു വ്യക്തിയായി കാണിച്ചതു തെററ്. മഹാണ്ഡിതന്‍ ബ്രാഹ്മനായതു കൊണ്ടു വര്‍ഗ്ഗീയ­വിദ്വേഷം ഇല്ലെന്നു വരുത്താന്‍ തുടര്‍ന്നു പറഞ്ഞു’: ‘ഒരൊററ മതമുണ്ടു­ലകിന്നുയിരാം പ്രേമമതൊന്നല്ലേ, പരക്കെ നമ്മെപ്പാലമൃതൂട്ടും പാര്‍വണ ശശിബിംബം’ എന്ന ഭാഗവും ശരിയായില്ല. പ്രേമം ഒറ്റ മതമാണെന്നു പറഞ്ഞാല്‍ ഉലകിന്നുയിരാം എന്നുകൂടി ചേര്‍ക്കേണ്ടതില്ല. പാലമൃത് എന്നൊന്നുണ്ടോ? കൊട്ടാരങ്ങളില്‍ വെററിലയമൃത് എന്നൊക്കെ പറയാറുണ്ട്. അതുപോലെ പാലമൃത് എന്നു ­പ്രയോഗിച്ചതു ശരിയായില്ല. പാര്‍വണശശി ഊട്ടുന്നുവെന്നു പറഞ്ഞാല്‍ തെററില്ല. പാര്‍വണ­ശശിബിംബം എന്നു പറയുമ്പോള്‍ ഭാജനത്വം വന്നു പോയി. അപ്പോള്‍ ഊട്ടുക എന്ന പ്രയോഗത്തിനു ‘സാധുതയില്ലാതാവുന്നു.’ ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അദ്ദേഹം അറിയിച്ചു: കവിതയെ ഇങ്ങനെ അപഗ്രഥി­ക്കേണ്ടതുണ്ടോ എന്നാവാം കൃഷ്ണന്‍ നായര്‍ വിചാരിക്കുന്നത്. ഇങ്ങനെ അപഗ്രഥിച്ചാലും കുററം പറയാനാ­വാത്തതാണ് ഉത്കൃഷ്ടമായ കവിത.’

നല്ല കവിത

നവീന കഥാകാരന്മാര്‍ ഒരു ഋജുരേഖ വരച്ച് തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ കഥാപാത്രങ്ങളെ അതിലൂടെ നടത്തുന്നു. അവരുടെ വികാരങ്ങളെ സ്ഥൂലീകരിക്കുന്നു. സംഘട്ടനങ്ങ­ളുണ്ടെങ്കില്‍ അവയെയും ബൃഹദാകാരത്തില്‍ എത്തിക്കുന്നു. അതോടെ സ്വാഭാവികതയാകെ തകരും. അങ്ങനെയാണ് കഥ willed performance ആയിത്തീരുന്നത്. ഈ ദോഷമൊന്നും എന്‍. രാജന്റെ ‘നാരങ്ങാമിഠായികള്‍’ എന്ന ചെറുകഥയ്ക്കില്ല (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ജാനു ഏടത്തി, മാലതി അനുജത്തി. മാലതി നേരത്തേ ലോകം വിട്ടുപോയി. ജീവിച്ചിരുന്ന കാലത്ത് അവര്‍ ചിലപ്പോഴൊക്കെ ജാനുവിനെ­ച്ചെന്നു കാണുമായിരുന്നു. മാലതി മരിച്ചതിനു ശേഷം അവരുടെ മകന്‍ ഏടത്തി­യമ്മയെ (വല്യമ്മയെ) കാണാന്‍ പോകാതെയായി. അയാളുടെ അമ്മ സ്വപ്നത്തില്‍ ആവര്‍ഭവിച്ച് ഏടത്തിയെ കാണണമെന്ന് അയാളോടു നിര്‍ദ്ദേശിച്ചു. അയാള്‍ അതനുസരിച്ച് വീട്ടിലേക്കു പോകുന്ന­തിനിടയ്ക്കു കഥാകാരന്‍ ഗതാവലോകന കലാസങ്കേത­മുപയോഗിച്ച് ഏടത്തിയുടെ യൌവനകാല ജീവിതം ഹൃദ്യമായി ആവിഷ്കരിക്കുന്നു. അവരുടെ ഭര്‍ത്താവ് തെളിഞ്ഞ ചിത്രമായി നമ്മുടെ മുന്‍പില്‍ വരുന്നു. കുഞ്ഞുങ്ങള്‍ക്കു നാരാങ്ങാ­മുട്ടായി കൊണ്ടു­കൊടുക്കുന്ന വല്യച്ഛന്‍ സ്നേഹത്തിന്റെ മൂര്‍ത്തീമദ്ഭാവം. ആ ഭൂതകാലചിത്രം മറച്ചിട്ട് കഥാകാരന്‍ വീണ്ടും മാലതിയുടെ മകനിലേക്കു വരുന്നു. പ്രയാസപ്പെട്ട് അയാള്‍ ജാനുവിന്റെ (വല്യമ്മയുടെ) വീട്ടിലെത്തി­യപ്പോള്‍ അവിടെ വാടകക്കാര്‍ താമസിക്കുന്നു. വല്യമ്മയെ നോക്കി­ക്കൊള്ള­ണമെന്ന കരാറില്‍ അവരുടെ മകന്‍ തന്നെയാണ് വീട് അന്യര്‍ക്കു വാടകയ്ക്കു കൊടുത്തത്. ജീവിച്ചിരിക്കെ ശവമായി മാറിയ വല്യമ്മ കട്ടിലില്‍ കിടക്കുന്നു. ബോധ­ശൂന്യയായ വല്യമ്മയെ കണ്ടിട്ടു പുറത്തേക്കു പോന്ന അയാള്‍ വിചാരിച്ചു. അവിടത്തെ കുട്ടികള്‍ക്ക് നാരങ്ങമുട്ടായി കൊണ്ടുകൊടു­ക്കാമായിരുന്നു­വെന്ന്.

മനുഷ്യജീവിതത്തിന്റെ ട്രാജഡിയും അതിനു കാരണമായ ക്രൂരതയും സ്വാഭാവികമായി ചിത്രീകരിച്ച­തിലാണ് ഇക്കഥയുടെ വിജയ­മിരിക്കുന്നത്. ക്രിയാംശവും സ്വാഭാവികമായി വികസിക്കുന്നു. കഥാകാരന്‍ വിശദീകരണത്തിന് സന്നദ്ധനാകാതെ, ബലാല്‍ക്കാരമായ ആഖ്യാനം കൊണ്ടു അനുവാചകനെ പീഡിപ്പിക്കാതെ കഥാപുഷ്പം വിടര്‍ത്തുന്നു. അദ്ദേഹം അതു വിടര്‍ത്തുന്നു എന്ന തോന്നല്‍ വായനക്കാരന് ഉണ്ടാകുന്നില്ല. അതു തനിയെ വിടരുന്നു എന്ന പ്രതീതി. വല്യമ്മയുടെ അവസ്ഥയില്‍ അനുവാചകനു ദുഃഖം. അവരുടെ മക്കളുടെ ക്രൂരതയില്‍ അയാള്‍ക്കു വെറുപ്പ്. വാടകയ്ക്ക് താമസിക്കു­ന്നവരുടെ നിസ്സംഗതയിലും കാരുണ്യ­മില്ലായ്മയിലും അയാള്‍ക്ക് ഇങ്ങനെ­യൊക്കെയാണ് ലോകം എന്ന തോന്നല്‍. നല്ല കഥ എന്നു പറഞ്ഞ് ഞാനിതു നിറുത്തട്ടെ.

നീരീക്ഷണങ്ങള്‍

  1. പണ്ട് ഞാന്‍ റ്റെലിവിഷന്‍ കണ്ടിരുന്ന കാലത്ത് വടക്കേയിന്‍ഡ്യയിലെ കവിയരങ്ങുകള്‍ ശ്രദ്ധിക്കുമായിരുന്നു. പരട്ടക്കവിതക­ളായിരിക്കും വായിക്കുക. അവയില്‍ മുന്നില്‍ ‘സൂര്യനുദിച്ചു കിളികള്‍ പാടി’ എന്നു വന്നാല്‍ കൂടെയുണ്ടാ­യിരിക്കുന്ന കവികുഞ്ജരന്മാര്‍ വാഹ് വാഹ് എന്നു വിളിക്കും. ‘സൂര്യനുദിച്ചില്ല, കിളികള്‍ പാടിയില്ല’ എന്നാണ് കാവ്യഭാഗ­മെങ്കിലും വാഹ് വാഹ് എന്നു കേള്‍ക്കാം. ഇതു ഹിപ്പോക്രസിയോ അജ്ഞതയോ? ആര്‍ക്കറിയാം?
  2. വലിയ ചിത്രകാന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു സ്ഥലങ്ങളില്‍ കലയുമായി ഒരു ബന്ധവുമില്ലാത്തവര്‍ (വിശേഷിച്ചും സ്ത്രീകള്‍) വികാര­രഹിതരായി വേഗം നടന്നു പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. വീടിടിലിരിക്കാന്‍ വയ്യാത്തതു­കൊണ്ട് അവര്‍ ചിത്രപ്രദര്‍ശന­ത്തിലേക്കു വലിഞ്ഞു കയറുന്നു­വെന്നു മാത്രം ധരിച്ചാല്‍ മതി. വിദ്യുച്ഛക്തിയുള്ള കമ്പിയില്‍ നമ്മള്‍ ആരെങ്കിലും തൊട്ടാല്‍ ഷോക്കുണ്ടാകും. ആ കമ്പിയില്‍ കാക്ക ഒരല്ലലുമില്ലാതെ ഇരിക്കും. സഹൃദയത്വമില്ലാതെ ചിത്രങ്ങള്‍ കാണാന്‍ വരുന്നവര്‍ കാക്കകളാണ്. അവ കണ്ട് പ്രകമ്പനം കൊള്ളുന്നവന്‍ സഹൃദയനും.
  3. ശകുന്തള ആശ്രമത്തില്‍ നിന്ന് അധികമായി പുറത്തിറങ്ങി നടന്നിട്ടില്ല. നടന്നപ്പോള്‍ ജഘനഭാരം കൊണ്ട് വെണ്‍മണലില്‍ പെണ്‍മണിയുടെ ചുവടു പതിഞ്ഞു. അതുകണ്ടു രാജാവ് ആഹ്ളാദിച്ചു. ഇടപ്പളളി രാഘവന്‍ പിള്ള അധിക­മെഴുതിയില്ല. എഴുതിയത് മലയാള സാഹിത്യത്തിന്റെ വെണ്‍മണലില്‍ പാദമുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു. സഹൃദയനായ ദുഷ്യന്തനു സന്തോഷം.

വാസുദേവന്‍ നമ്പൂതിരി

ജീനിയസ് എന്ന ഒരു വൈമനസ്യവും കൂടാതെ ഞാന്‍ വിശേഷിപ്പിക്കുന്ന ശ്രീ. വാസുദേവന്‍ നമ്പൂതിരിയുടെ ചിത്രങ്ങള്‍ നോക്കാനുള്ള സമയമായി. അപ്പോള്‍ ഇതുവരെയും നോക്കി­യില്ലെന്നോ? അതേ. നോക്കിയിരു­ന്നെങ്കില്‍ അദ്ദേഹത്തെ­ക്കുറിച്ച് എത്രയെത്ര ലേഖനങ്ങളും ഗ്രന്ഥങ്ങളും വരുമായിരുന്നു. ചിത്രങ്ങള്‍ നോക്കാനുള്ള സമയമായി എന്നതു മനസ്സിലാക്കി ശ്രീ. രാജന്‍ തിരുവോത്ത് നോക്കുന്നു. അതിനു തെളിവാണ് ദേശാഭിമാനി വാരികയില്‍ അദ്ദേഹമെഴുതിയ ‘വരകളും വാക്കുകളും’ എന്ന ലേഖനം.

ഞാന്‍ നമ്പൂതിരി കഥകള്‍ക്കു വരയ്ക്കാറുള്ള ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളോ മ്യൂറല്‍ ചിത്രങ്ങളോ കണ്ടിട്ടില്ല. കഥകള്‍ക്ക് അദ്ദേഹം വരയ്‌ക്കുന്ന ‘ഇലസ്ട്രെയ്ഷന്‍സ്’ മാത്രം ദര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തെ ജീനിയസ് എന്നു വിശേഷിപ്പിച്ചത്. സ്ത്രീയുടെ വൈഷയിക­സൌന്ദര്യത്തെ ആവിഷ്കരിക്കുന്നതില്‍ അദ്ദേഹം പ്രഗൽഭനാണെന്നു സമ്മതിച്ചുകൊണ്ടു പറയട്ടെ. ആ പ്രാഗല്ഭ്യം മാത്രമല്ല അദ്ദേഹത്തിന്റെ പ്രതിഭയെ വിളംബരം ചെയ്യുന്നത്. സംഗീതത്തിന്റെ ടോണ്‍ (tone) ഓരോ ചിത്രത്തെയും ധന്യമാക്കുന്നു. ഉത്കൃഷ്ടമായ സംഗീതം കേള്‍ക്കുമ്പോള്‍ നമ്മള്‍ ഹര്‍ഷാതി­രേകത്തില്‍ വീഴുമല്ലോ. സംഗീതത്തിന്റെ ലയവും നാദവും കൊണ്ടുണ്ടാകുന്ന ആഹാളാ­ദാതിശയം നമ്പൂതിരിയുടെ ഓരോ ചിത്രവും ജനിപ്പിക്കുന്നു. രാജന്‍ തിരവോത്തിന്റെ ലേഖനം രചനാചാതുരി കാണിക്കുന്നി­ല്ലെങ്കിലും ഒരു വലിയ കലാകാരനെ­ക്കുറിച്ച് അദ്ദേഹം എഴുതിയത് ഉചിതജ്ഞത തന്നെ.

മഹനീയമായ കല

മഹനീയങ്ങളായ ചെറുകഥകള്‍ സ്വാതന്ത്ര്യത്തിന്റെ വിശാലാന്ത­രീക്ഷ­ത്തിലേക്കു പറക്കാന്‍ അനുവാചകനു ചിറകുകള്‍ നല്കുന്നു. ഒരു ക്രൈസ്തവ പുരോഹിതന്‍ പള്ളിയിലെ ബെല്‍ടവറിന്റെ ജന്നലില്‍­ക്കൂടി നോക്കി­യപ്പോള്‍ അടുത്ത വീട്ടിലെ യുവതി സിഗ്ററ്റ് വലിച്ചു കൊണ്ടു കിടക്കയില്‍ കിടക്കുന്നതു കണ്ടു. പുരോഹിതന്‍ ഞെട്ടിയെങ്കിലും അവളുടെ മനോഹരമായ കഴുത്തില്‍ നിന്നു തോളുകളില്‍ നിന്നും അയാള്‍ക്കു കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. തണുപ്പു കാലത്ത് അയാള്‍ ജന്നലിലെ കണ്ണാടിയില്‍ ദ്വാമരമുണ്ടാക്കി അവളെ അതിലൂടെ കൂടക്കൂടെ നോക്കും. ആഗ്രഹത്തെ അമര്‍ത്തി വയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. വികാര­രഹിതയായ, തടിച്ച ഒരുത്തിയായിരുന്നു പുരോഹിതന്റെ ഭാര്യ. തണുപ്പ് വളരെ­ക്കൂടിയ ഒരു രാത്രിയില്‍ യുവതി തികച്ചും നഗ്നയായി കിടക്കയില്‍ മുഖം അമര്‍ത്തി നിലവിളിച്ചു കൊണ്ടു പ്രാര്‍ത്ഥിക്കുന്നത് അയാള്‍ കണ്ടു. പള്ളിയിലെ stained-glass ജനലില്‍ ചിത്­രീകരിച്ച ക്രിസ്തുവിന്റെ പാദങ്ങള്‍ക്കു അടുത്തു കിടന്ന കുട്ടിയെപ്പോലെ ആയിരുന്നു അവള്‍. ഉന്മാദമാര്‍ന്ന പുരോഹിതന്‍ ജന്നല്‍­ക്കണ്ണാടിയാകെ കൈകൊണ്ട് ഇടിച്ചു പൊട്ടിച്ചിട്ട് ഒരു വര്‍ത്തമാന­പ്പത്രത്തിന്റെ ആപ്പീസിലേക്കു ഓടിച്ചെന്ന് അവിടെ ഉണ്ടായിരുന്ന ഒരാളോടു പറഞ്ഞു ഈശ്വരന്‍ നഗ്നയായ യുവതിയായി അയാളുടെ മുന്‍പില്‍ അവതരിച്ചെന്ന്, രക്തമൊഴുകുന്ന ചുരുട്ടിയ കൈ ഉയര്‍ത്തി­ക്കാണിച്ച് അയാള്‍ പറഞ്ഞു താന്‍ മോചനം നേടിയെന്ന് (Sherwood Anderson എഴുതിയ The Strength of God എന്ന ചെറുകഥ). ഒരു ലൈംഗിക നാടകത്തിലൂടെ ഒരുത്തന്റെ മോചനം ചിത്രീകരിക്കുന്ന ഇക്കഥ വായിക്കുന്ന നമുക്കും മോചന­മുണ്ടാകുന്നു. ഇതാണ് ഉത്കൃഷ്ടമായ കല.