close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 12 23


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 12 23
ലക്കം 484
മുൻലക്കം 1984 12 16
പിൻലക്കം 1984 12 30
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

1969-ൽ ചിന്മയാനന്ദസ്സ്വാമി ചിറ്റൂരെ സർക്കാർ കലാശാലയിൽ പ്രസംഗിക്കാൻ വന്നു. ആധുനിക സംസ്കാരത്തിന്റെ ജീർണ്ണതയെക്കുറിച്ചു പറയുന്നതിന്നിടയിൽ അദ്ദേഹത്തിന്റെ നാവിൽ നിന്നു ഇങ്ങനെയും ഒരു വാക്യം ഉണ്ടായി. Low-necked garments come down and miniskirts go up (കഴുത്തിന്റെ ഭാഗം താഴ്ത്തിവെട്ടിയ ഉടുപ്പുകൾ കൂടുതൽ താഴുന്നു. ഇറക്കം കുറഞ്ഞ പാവാടകൾ ഉയരുന്നു). സെക്സിന്റെ സൂചന മതി കുട്ടികൾക്കു ചിരിക്കാൻ. അന്നു പെൺകുട്ടികളേറെ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ ആൺകുട്ടികളുടെ ഭാഗത്തു നിന്നു പൊട്ടിച്ചിരി ഉയർന്നു. സംസ്ക്കാരത്തിന്റെ ജീർണ്ണതയെക്കുറിച്ചു പറയുന്ന സന്ദർഭത്തിൽ സംസ്ക്കാര ഭദ്രമല്ലാത്ത ഈ വാക്യം ഒരാചാര്യൻ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്നു ഇന്നും ഞാൻ സംശയിക്കുന്നു. ആ സംശയം അങ്ങനെതന്നെയായിരിക്കട്ടെ. ഇറക്കം കുറഞ്ഞ പാവാട ഉയർന്നാൽ എത്രത്തോളം ഉയരാം? കഴുത്തിന്റെ ഭാഗം താഴ്ത്തി വെട്ടിയ ബ്ലൗസ് താണാൽ എത്രത്തോളം താഴാം? രണ്ടിനും പരിധിയുണ്ട്. അതു ലംഘിച്ചാൽ പോലീസ് പിടികൂടും. അത്യന്തതയ്ക്കും അതിരുണ്ട്. ആ അതിരു കടക്കാൻ ആവില്ല. ചിത്രകല രൂപത്തേയും സാഹിത്യം ഘടനയേയും എത്രത്തോളം അത്യന്തതയിലേക്കു കൊണ്ടു ചെല്ലാമോ അത്രത്തോളം കൊണ്ടു ചെന്നു. അതിന്റെ ഫലമായി രൂപം തകർന്നു. രാം കുമാറിന്റെ Cityscape എന്ന ചിത്രം നോക്കുക. (ലളിതകലാ അക്കാഡമി പ്രസിദ്ധപ്പെടുത്തിയ Ram Kumar എന്ന ഗ്രന്ഥം, പ്ലേറ്റ് 17.) അല്ലെങ്കിൽ Varanasi എന്ന ചിത്രം കണ്ടാലും (പ്ലേറ്റ് 14). കുറെ തകരക്കഷണങ്ങൾ അടുക്കിവച്ചിരിക്കുന്ന പ്രീതിയല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. അമേരിക്കൻ പെയിന്റർ ജാക്ക്സൺ പൊളക്കിന്റെ ചിത്രങ്ങളിൽ രൂപമേയില്ല. ഡ്രിപ്പ് ടെക്നിക്ക് ഉപയോഗിച്ചു വരച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചിത്രകലയുടെ പരിധിക്കുള്ളിൽ വർത്തിക്കുന്നവയാണോ എന്നു തന്നെ സംശയമുണ്ട്. ഘടന തകർന്ന സാഹിത്യത്തിന് ഉദാഹരണമേ ആവശ്യമില്ല. കേരളത്തിലെ ഇന്നത്തെ കവികളുടെ ‘കാവ്യങ്ങ’ളും കഥാകാരന്മാരുടെ ‘കഥ’കളും നോക്കിയാൽ മതി. വ്യാമിശ്രസ്വഭാവമാർന്ന കൂമ്പാരം മാത്രമാണു ഓരോ കാവ്യവും ഓരോ കഥയും. കേരളത്തിലെ പുതിയ നാടകവും പുതിയ ചലച്ചിത്രവും രൂപത്തെയും ഘടനയെയും തകർത്തു ശൂന്യതയിലേക്ക് അവയെ കൊണ്ടു ചെന്നു കഴിഞ്ഞു. ഇനി ഭാവനയുടെ സന്തതികളായ കലാസൃഷ്ടികൾ എന്നാണാവോ ആവിർഭവിക്കുക! ഇതുതന്നെയാണു എസ്. ജയചന്ദ്രൻ നായർ മരൊരു വിധത്തിൽ പറയുന്നത്. “കലാകാരൻ സത്യസന്ധനായാലേ കല സത്യത്തിന്റെ പ്രഖ്യാപനമാകൂ. ‘മുഖാമുഖം’ സത്യത്തിന്റെ പ്രഖ്യാപനമല്ല. എന്തെന്നാൽ ‘മുഖാമുഖ’ത്തിന്റെ സ്രഷ്ടാവ് സത്യസന്ധനല്ല എന്നതു തന്നെ. ഈ തലമുറയുടെ ധർമ്മസങ്കടവും ഇതാണ്. ഇതു മാത്രമാണ്” (കലാകൗമുദി, ഒരു വിയോജനക്കുറിപ്പ്).

* * *

കാളിദാസൻ മരിച്ചു. കണ്വമാമുനി മരിച്ചു. ശകുന്തള മരിച്ചില്ല എന്നു സിനിമാപ്പാട്ട്. ജീവിച്ചിരിക്കുകയാണെങ്കിലും സാമുവൽ ബക്കറ്റ് മരിച്ചു. ‘വെയിറ്റിങ് ഫോർഗദോ’യും മരിച്ചു. ടി.എസ്. എല്യറ്റ് മരിച്ചു. ‘വേസ്റ്റ്‌ലൻഡും’ മരിച്ചു. ഷേക്സ്പിയർ മരിച്ചില്ല. ‘ഹാംലറ്റും’ മരിച്ചില്ല.

പുരുഷമേധാവിത്വം

യു.എസ്. ഫെമിനിസ്റ്റായ കേറ്റ് മിലറ്റ് എല്ലാ അധികാരങ്ങളും ‘ജെൻഡ’റിൽ (ലിംഗത്തിൽ) അടിയുറച്ചിരിക്കുന്നു എന്നു വാദിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുരുഷനാണ് അധികാരം, അതു ജന്മസിദ്ധമാണ് എന്നു അവർ പ്രഖ്യാപിക്കുന്നുണ്ട്. ഈ അധികാരത്തിന്റെ ഫലമായി വിദ്യാഭ്യാസം, മന:ശാസ്ത്രം, മതം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രവ്യവഹാരം, ഇവയിലെല്ലാം പുരുഷൻ ആധിപത്യം പുലർത്തുകയും സ്ത്രീയെ ബലിമൃഗമാക്കുകയും ചെയ്യുന്നുവെന്നാണ് അവരുടെ സെക്ഷ്വൽ പൊളിറ്റിക്സ്.

ഓസ്ട്രേലിയൻ ഫെമിനിസ്റ്റായ ജർമേൻ ഗ്രീർ The Female Eunuch എന്ന ഗ്രന്ഥത്തിൽ പുരുഷന്മാർ സ്ത്രീകളെ വൃഷണച്ഛേദം” ചെയ്തു അടിമകളാക്കിയിരിക്കുന്നുവെന്നു എഴുതിയിരിക്കുന്നു. മിലറ്റിന്റെയും ഗ്രീറിന്റെയും പുസ്തകങ്ങൾ വിഖ്യാതങ്ങളത്രേ. വായിച്ചുതീർക്കാൻ പ്രയാസമുണ്ടെങ്കിലും വായിക്കേണ്ട ഗ്രന്ഥങ്ങളാണവ. കലാകൗമുദി വാരികയിൽ “സെക്ഷ്വൽ പൊളിറ്റിക്സ് മലയാള സാഹിത്യത്തിൽ” എന്ന ലേഖനമെഴുതിയ ശ്രീജ ഭാഗികമായി രണ്ടുപേരോടും യോജിച്ചുകൊണ്ട് കേരളത്തിലെ എഴുത്തുകാരികളുടെ പൈങ്കിളി നോവലുകളെ വരെ നീതിമത്കരിക്കുന്നു; പുരുഷമേധാവിത്വത്തിന്റെ പേരിൽ ‘കാലം’, ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലുകളെ കുറ്റപ്പെടുത്തുന്നു. എന്നാൽ ‘കാലത്തെ’ക്കാൾ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെക്കാൾ രമണീയമായ ഒരു നോവലും ഒരു സ്ത്രീക്കും എഴുതാൻ കഴിഞ്ഞില്ല എന്ന സത്യവും അവർ വിസ്മരിക്കുന്നു.

പുരുഷന്റെ ആധിപത്യത്തെക്കുറിച്ച് എത്ര തൊണ്ടകീറി വാദിച്ചാലും ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തിന്റെ നേർക്ക് ആർക്കും കണ്ണടയ്ക്കാൻ കഴിയുകയില്ല. പെറ്റുവീണ പെൺകുഞ്ഞിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരിക്കും. ആൺകുഞ്ഞിന്റെ മുഖത്ത് പാരുഷ്യവും. ഈ പുഞ്ചിരി സ്ത്രീകളുടെ പൊതുവേയുള്ള ശാലീനതയെ സൂചിപ്പിക്കുന്നു; പാരുഷ്യം പുരുഷന്റെ ആക്രമണോത്സുകതയെയും. ബസ്സിനു കൈകാണിക്കുമ്പോൾ ഡ്രൈവർ നിറുത്താതെപോയാൽ സ്ത്രീ ചിരിക്കുകയേയുള്ളു, പുരുഷൻ തെറി വിളിക്കും. ഇത് ഒരു വ്യത്യാസം മാത്രം. ജീവശാസ്ത്രപരമായ ഈ വ്യത്യാസം കൊണ്ടാണു സ്ത്രീകളുടെ കൂട്ടത്തിലെ സോക്രട്ടീസ്, പ്ലേറ്റോ, ഹോമർ, ഷേക്സ്പിയർ, സോഫോക്ലിസ്, വാൽമീകി, വ്യാസൻ, ഐൻസ്റ്റൈൻ, ന്യൂട്ടൻ, ഡാർവിൻ, പോൾ റോബ്സൺ, ത്യാഗരാജൻ, ഡാവിഞ്ചി, മൈക്കലാഞ്ചലോ, ടോൾസ്റ്റോയി, ദസ്തെയെവ്സ്കി, കാളിദാസൻ, ടാഗോർ, ഗാന്ധിജി ഇവർ ഇല്ലാത്തത്. ഇനിയൊട്ട് ഉണ്ടാവുകയുമില്ല. പുരുഷന്റെ ആധിപത്യം സെക്സിൽ നിന്നു ജനിക്കുന്നതു കൊണ്ട് സ്ത്രീ സ്വവർഗ്ഗാനുരാഗിണിയാകണമെന്ന് മില്ലറ്റ് പറയുന്നു. ഭാഗ്യം കൊണ്ട് ശ്രീജ അങ്ങനെ വാദിക്കുന്നില്ല.

നിർവ്വചനങ്ങൾ

രാമകഥാപ്പാട്ടും രാമചരിതവും
മലയാളഭാഷയിലെ രണ്ടു മണൽക്കാടുകൾ. മലയാളം എം.എ. വിദ്യാർത്ഥികൾ അവയിലെ ചുട്ടുപഴുത്ത മണലിൽ ചവിട്ടി നടന്നേ മതിയാകൂ.
ഭാരതപര്യടനം
മഹാഭാരതത്തിൽ ധർമ്മം എവിടെയുണ്ടോ അതെല്ലാം അധർമ്മമായും അധർമ്മം എവിടെയുണ്ടോ അതെല്ലാം ധർമ്മമായും മനോഹരമായ ഭാഷയിൽ ആവിഷ്കരിച്ചുട്ടുള്ള ഒരു ഗ്രന്ഥം.
അന്നാകരേനിന
പത്തൊൻപതാം ശതാബ്ദത്തിലെ ഒരു മഹാത്ഭുതം.
വൃത്തശില്പം
പടിഞ്ഞാറൻ ദേശത്ത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചെങ്കിൽ കുട്ടിക്കൃഷ്ണമാരാർക്ക് ഡി. ലിറ്റ് കിട്ടുമായിരുന്ന ഗ്രന്ഥം.
കെ.എം. പണിക്കർ
മുലക്കവി (കേശവദേവ് നൽകിയ വിശേഷണം. ആരുമല്ലാത്ത ഞാനും ദേവിനോട് യോജിക്കുന്നു.)
കുഞ്ചുപിള്ള
ജീവിച്ചിരുന്നെങ്കിൽ കേരളത്തിലെ മഹാകവി ആകുമായിരുന്ന വ്യക്തി.
ഏതൽ ഫൂഗാർഡ്
ഈ ദക്ഷിണാഫ്രിക്കൻ നാടക കർത്താവിന്റെ നാടകങ്ങൾ വായിക്കാത്തവർ സാഹിത്യമെന്തെന്ന് അറിഞ്ഞിട്ടില്ല.
വെർജിലിന്റെ മരണം
ഹെർമ്മൻ ബ്രോഹിന്റെ അതിസുന്ദരമായ നോവൽ. മറ്റൊരു മഹാത്ഭുതം.
എറണാകുളം
പച്ചനിറമുള്ള അവിയൽ, നീല സാമ്പാർ, മഞ്ഞത്തോരൻ, വെളുത്ത തീയൽ, വേകാത്ത ചോറ് ഇവ കിട്ടുന്ന സ്ഥലം.
മഹാരാജാസ് കോളേജ്, എറണാകുളം
അന്തസ്സ് ഉള്ള കലാലയം.
ഉച്ചാരണ വൈകല്യം
അതിസുന്ദരിയായ യുവതിയിൽ നിന്നുണ്ടാകുമ്പോൾ ആകർഷകവും, വൈരൂപ്യമുള്ളവരിൽ നിന്നുണ്ടാകുമ്പോൾ ജുഗുപ്സാവഹവുമായത്.

ആർ.കെ. നാരായൺ

വർഷങ്ങൾക്കു മുൻപാണിത് സംഭവിച്ചത്. ഒരു ക്ഷേത്രത്തിൽ നിന്ന് ചിലതൊക്കെ മോഷണം പോയി. പൂജാരി ഒരു നായരായിരുന്നു. അയാൾ കാലത്ത് അമ്പലത്തിലെത്തിയപ്പോഴാണ് മോഷണത്തെക്കുറിച്ചറിഞ്ഞത്. നേരെ പോലീസ് സ്റ്റേഷനിലേക്കു ചെന്ന് ആ നിരപരാധൻ ഇൻസ്പെക്ടറോട് പരാതി പറഞ്ഞു.

അദ്ദേഹം മീശ പിരിച്ചിട്ട് പൂജാരിയോട് പറഞ്ഞു
ആങ്ഹാ, മോട്ടിച്ചിട്ട് കേറി വന്നിരിക്കുന്നു, വേറെ ആരോ മോട്ടിച്ചു എന്ന് പറഞ്ഞുകൊണ്ട്. അല്ലേടാ റാസ്കൽ? പരമേശ്വരൻ പിള്ളേ, ഇവനെ അങ്ങോട്ട് തട്ടിക്കയറ്റ്.

പാവം ഒരു ദിവസം മുഴുവൻ ലോക്കപ്പിൽ കിടന്നു. അയാളെ ജാമ്യത്തിലിറക്കാൻ ഞാനും യത്നിച്ച കൂട്ടത്തിലാണ്.

പണ്ട് ഒരമേരിക്കൻ വാരികയിൽ വായിച്ചതാണ്. കള്ളന്മാർ ബാങ്കിൽ കയറി, പൂട്ടിൽ വെടി വച്ചു. പൂട്ട് തകർന്നെന്ന് കണ്ടപ്പോൾ അവർ വാതിൽ പിടിച്ചു വലിച്ചുനോക്കി. എത്ര ശ്രമിച്ചിട്ടും അത് തുറക്കുന്നില്ലെന്ന് കണ്ട് കള്ളന്മാർ തിരിച്ചു പോയി. അവരൊന്ന് കതക് അകത്തേക്ക് തള്ളിയിരുന്നെങ്കിൽ അതു തുറന്നേനെ. ഈ കള്ളന്മാരെയും പൂജാരിയെയും ഇംഗ്ലീഷിൽ ‘losers’ എന്നാണ് വിളിക്കുക. ഇമ്മട്ടിലൊരു ‘ലൂസറെ’ യാണ് വിശ്വവിഖ്യാതനായ ആർ. കെ. നാരായൺ ‘Other Word’ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ അവതരിപ്പിക്കുന്നത്. സാരി മോഷണം പോയപ്പോൾ കടക്കാരൻ പോലീസിന് പരാതി കൊടുത്തു. പോലീസിന്റെ ഉപദ്രവം കൊണ്ട് അയാൾ കാണാത്ത കള്ളന്റെ വിവരണം നൽകി. ദൗർഭാഗ്യത്താൽ അതേ മട്ടിലൊരുത്തനെ പോലീസിനു കിട്ടി. മജിസ്ട്രേറ്റ് ‘ശീല’ മോഷ്ടിച്ചോ എന്ന് അയാളോട് ചോദിച്ചു. ‘ശീല’ എന്നത് ‘ശില’ (വിഗ്രഹം) എന്നു കേട്ട അവൻ താൻ മോഷ്ടിച്ച ഹനുമാന്റെ വിഗ്രഹം എടുത്തു കൊടുത്തു. ഈ കള്ളൻ ലൂസർ തന്നെ. സംശയമില്ല. എന്നാൽ എന്റെ സംശയം, ഇമ്മട്ടിലൊരു ‘ബോറൻ’ കഥയെഴുതിയ നാരായൺ എങ്ങനെ ലോകപ്രശസ്തനായി എന്നാണ്. ഹിന്ദു ദിനപ്പത്രത്തിന്റെ പ്രസാധകർ പ്രസാധനം ചെയ്ത ‘Frontline’ എന്ന മനോഹരമായ മാസികയിലാണ് ഈ കഥാസാഹസം. പൂജാരിയെ സംബന്ധിച്ച യഥാർത്ഥ സംഭവവും സത്യമെന്ന മട്ടിൽ അമേരിക്കൻ വാരികയിൽ വന്ന സംഭവവും ഈ വിശ്വവിഖ്യാതൻ എഴുതിയ കഥയെക്കാൾ എത്രയോ മെച്ചം. ഫ്രണ്ട് ലൈനിൽ വന്ന ഈ കഥയ്ക്ക് സാഹിത്യത്തിന്റെ റിയർലൈനിലാണ് സ്ഥാനം. ചില ഉപമകൾ പറയാം. കേട്ടാലും, ഭംഗിയുള്ള ഉപമകൾ അല്ല.

ഇരുവശവും വൈദ്യുതദീപങ്ങളും ചോലമരങ്ങളുമുള്ള ടാറിട്ട രാജവീഥിയുടെ മദ്ധ്യത്തിലൂടെ ചക്കടാവണ്ടി പോകുന്നതുപോലെ, ചുവന്നുചുവന്ന പനിനീർപ്പൂ നരച്ചതലയിൽ വച്ചിരിക്കുന്നതു പോലെ, സുന്ദരിയായ ചെറുപ്പക്കാരിയെ കഷണ്ടിക്കാരനായ കിഴവൻ പ്രേമപൂർവം കടാക്ഷിക്കുന്നതുപോലെ, സുന്ദരനായ യുവാവ് വൈരൂപ്യമുള്ളവളോടു കൂടി പോകുന്നതു പോലെ ഫ്രണ്ട് ലൈനിൽ ആർ.കെ. നാരായൺ-ന്റെ ചെറുകഥ.

അസഹനീയം

തിരുവിതാംകൂർ – കൊച്ചി രാജ്യത്തിന്റെ തലസ്ഥാനവും തിരുവനന്തപുരമായിരുന്നല്ലോ? അന്നത്തെ സെക്രട്ടേറിയേറ്റിൽ എം. സി. തോമസ് എന്ന പ്രഗൽഭനായ അസിസ്റ്റന്റ് സെക്രട്ടറി ഉണ്ടായിരുന്നു. പ്രധാനപ്പെട്ട കത്തുകളെല്ലാം ദിവാൻ സർ. സി. പി. അദ്ദേഹത്തെക്കൊണ്ടാണ് ഡ്രാഫ്റ്റ് ചെയ്യിച്ചിരുന്നത്. എം. സി. തോമസ് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന സെക്ഷനിൽ ക്ലാർക്കായിരുനു ഞാൻ. ഒരു വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതു കണ്ട് അദ്ദേഹം ഒരിക്കൽ എന്നോടു ദേഷ്യപ്പെട്ട് ചോദിച്ചു: “നിങ്ങൾ ഇവിടത്തെ കുന്നുകുഴി യൂണിവേഴ്സിറ്റിയിലാണോ പഠിച്ചത്?” [കുന്നുകുഴി യൂണിവേഴ്സിറ്റിയെന്നാൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി എന്നർത്ഥം].

ഞാൻ കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്കൂളിൽ സിക്സ്ത്ഫോമിൽ (ഇന്നത്തെ ടെൻത്ത് സ്റ്റാൻഡേർഡ്) ചേരാൻ ചെന്നപ്പോൾ ഹെഡ്‌മാസ്റ്റർ പറഞ്ഞു: “ഓ തിരുവനന്തപുരത്തെ എസ്. എം. വി. സ്കൂളിൽ നിന്നാണ് വരുന്നത് അല്ലേ? ആ സ്കൂളിലെ കുട്ടികളുടെ സ്വഭാവമൊന്നും ഇവിടെ കാണിച്ചേക്കരുത് കേട്ടോ?”

മന്ത്രി മുഹമ്മദ് കോയ പറഞ്ഞതനുസരിച്ച് ഡോക്ടർ കെ. ഭാസ്കരൻ നായർ സന്തോഷപൂർവ്വം എന്നെ ചിറ്റൂരെ കോളേജിലെക്ക് മാറ്റി. അവിടെച്ചെന്ന് ഒരു വീട് കണ്ടുപിടിച്ചു. ഉടമസ്ഥൻ പറഞ്ഞു: “വീട് വാടകയ്ക്ക് തരാം. പക്ഷേ തിരുവനന്തപുരത്തുകാരനായതു കൊണ്ട് ഒരു വർഷത്തെ വാടക മുൻകൂർ തരണം. സത്യസന്ധന്മാരല്ല തിരുവനന്തപുരത്തുകാർ.”

ചങ്ങമ്പുഴ ചിലതൊക്കെ പ്രവർത്തിച്ചുവെന്ന് അറിഞ്ഞപ്പോൾ ഞാൻ അതെല്ലാം ശരിയോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു: “നീ ഫ്രായിറ്റിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ? അവയിൽ പറയുന്നു, മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്.” എം. സി. തോമസും, ഹെഡ്‌മാസ്റ്ററും, വീട്ടുടമസ്ഥനും, ചങ്ങമ്പുഴയും പറഞ്ഞതു ശരി. Unreadable ആയ കഥ എഴുതിക്കൊണ്ട് ആരെങ്കിലും എന്റെ അടുത്തെത്തിയാൽ ഞാൻ ചോദിക്കും: ‘നിങ്ങളുടെ ഗുരുനാഥൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “പൊന്നുതുള്ളി” എന്ന കഥയെഴുതിയ യു. എ. ഖാദറാണോ?’

ജേണലിസം

വിവാഹം കഴിഞ്ഞ് വധുവും വരനും വീട്ടിലെത്തിയാൽ മൗനം അല്പനേരത്തേക്ക് മാത്രം. പിന്നെ സംസാരമങ്ങു തുടങ്ങുകയായി. വാതോരാതെയുള്ള വർത്തമാനമാണ്. ചെറുക്കന്റെ ബന്ധുക്കൾ വിചാരിക്കും, ഇത്ര വളരെ സംസാരിക്കാനെന്തിരിക്കുന്നു? എന്ന്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാലും അടക്കിയ സ്വരത്തിലുള്ള സംഭാഷണം. കൂടെക്കൂടെ ‘ക്കിക്കി‘ എന്ന ചിരിയും. സംസാരം മുഴുവൻ കഴിഞ്ഞ കാലത്തെക്കുറിച്ചാണ്. “നിന്റെ കണ്ണുകൾ ശാരദയുടെ കണ്ണുകൾ പോലിരിക്കുന്നു” എന്ന് അയാൾ കള്ളം പറയുമ്പോൾ അതു സത്യമാണെന്ന് വിചാരിച്ചുള്ള ചിരിയാണ് ‘ക്കിക്കി’ എന്ന് മറ്റുള്ളവർ കേൾക്കുന്നത്. ഇങ്ങനെ സംസാരിച്ച് സംസാരിച്ച് മനസ്സിന്റെ ഐക്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് അവർ. അതുണ്ടായാൽ അയാൾ തന്റെ വീട്ടുകാരെ ക്രമേണ നിഷ്കാസനം ചെയ്തു തുടങ്ങും, മനസ്സിൽ നിന്ന്. അതിലും വേഗം അവൾ അച്ഛനമ്മമാരെ മനസ്സിൽ നിന്ന് പറഞ്ഞയക്കും. അച്ഛൻ അല്പം വൈകിയാണ് വീട്ടിൽ എത്തുന്നതെങ്കിൽ ‘അച്ഛനെ കണ്ടില്ലല്ലോ’ എന്നു പറഞ്ഞ് ഉത്കണ്ഠയിൽ വീഴുന്ന മകൾ വിവാഹത്തിനു ശേഷം അച്ഛന് സുഖക്കേടാണെന്നറിഞ്ഞാൽ ‘വരട്ടെ, പോകാം. അദ്ദേഹത്തിന് ഇന്ന് റ്റൂർ പോകേണ്ട ദിവസമല്ലേ. തിരിച്ചു വന്നിട്ട് ഒരുമിച്ചു പോകാം അച്ഛനെ അന്വേഷിച്ച്’ എന്നായിരിക്കും കരുതുക. മകനുമുണ്ടാകും ഈ ‘അന്യവത്കരണം’. ഇതിലൊന്നും കുറ്റം പറയേണ്ടതില്ല. എല്ലാവരും ജീവിക്കുന്നതു തങ്ങൾക്കു വേണ്ടിയാണ് മറ്റുള്ളവർക്കുവേണ്ടിയല്ല. ശൈശവത്തിലും യൗവനത്തിലും പ്രാരംഭത്തിലും അച്ഛനമ്മമാർ വേണം. അതു കഴിഞ്ഞാൽ ഭർത്താവ്; ഭർത്താവു പോയാൽ മകനെ ആശ്രയിക്കും. ഓരോ കാലയളവിലും മുൻപുള്ളവർ വിസ്മരിക്കപ്പെടും. രാജി ശ്രീകുമാരൻ തമ്പി കുങ്കുമം വാരികയിലെഴുതിയ “സായാഹ്നത്തിലൊരു സ്ഥലം മാറ്റം” എന്ന ചെറുകഥയിൽ ദുഷ്ടതകൂടിയ മകനെയും മരുമകളെയുമാണ് കാണുക. തന്റെ വിവാഹം കഴിഞ്ഞപ്പോൾ മകൻ അമ്മയെ മറന്നു. വർഷങ്ങൾക്കു ശേഷം അവനും ഭാര്യക്കും അമേരിക്കയിൽ പോകേണ്ടതായി വന്നപ്പോൾ വീടു നോക്കാൻ അമ്മയെ കൂട്ടിക്കൊണ്ടു വരുന്നു. സത്യം സത്യമായ മട്ടിൽ രാജി ശ്രീകുമാരൻ തമ്പി പറഞ്ഞിരിക്കുന്നു. പക്ഷേ ഭാവനയുടെ പ്രകാശത്തിൽ പ്രതിപാദ്യവിഷയത്തെ തീക്ഷണതയോടെ കാണിച്ചു തരാൻ അവർക്കറിഞ്ഞുകൂടാ. മകനും മരുമകളും അവഗണിക്കുന്ന അമ്മയുടെ തീവ്രവേദന ഇതിലില്ല. വിഷനില്ല. ബ്ലോട്ടിങ് പേപ്പർ വച്ച് എഴുതിയതു ഒപ്പിയെടുക്കുന്നതുപോലെ രാജി ശ്രീകുമാരൻ തമ്പി നിത്യ ജീവിതയഥാർത്ഥ്യത്തെ പകർത്തിവയ്ക്കുന്നു. ‘വിഷനില്ലാ’ത്ത കഥ കലയല്ല, ജർണലിസമാണ്.

* * *

എപ്പോഴുമെന്തിനു ‘വിഷൻ’ എന്ന വാക്കു പറയുന്നു എന്നു വായനക്കാർ ചോദിച്ചേക്കാം. വിഷനെന്നാൽ അത് ആഴത്തിലുള്ള സത്യമാണ്. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇലീചിന്റെ മരണം’ എന്ന കഥ വായിക്കൂ. മരണത്തെസ്സംബന്ധിച്ച അഗാധതയാർന്ന സത്യം അതിൽ വെട്ടിത്തിളങ്ങുന്നതു കാണാം.

ഒരു വണ്ടിക്കാളയും ഒരു അനുഗൃഹീതനും

ആഭാസന്മാർ മാന്യ ജീവിതം നയിക്കുന്നവരെ അപമാനിച്ചു ഹാസ്യ ചിത്രങ്ങൾ വരയ്ക്കുന്നു. വണ്ടിക്കാളകൾ റോഡു നീളെ ചാണകമിടുന്നു എന്നു പറഞ്ഞ് അവർ ആ കാളകളെ അടിക്കാറുണ്ടോ? ചാണകത്തിൽ ചവിട്ടി വീഴാതിരിക്കാനായി മാന്യന്മാർ മാറി നടക്കും. പിന്നെ റോഡിൽ അതു കിടന്നു പുഴുത്തു നാറുമെന്നേയുള്ളു. വാരികയാകുന്ന തെരുവിൽ അതു വീഴരുതെന്നു പത്രാധിപന്മാർക്കു നിർബ്ബന്ധമില്ലാത്തിടത്തോളം കാലം ചിലപ്പോൾ വിദേശനാമധേയമാർന്ന ഈ മൂരികൾ നിർബ്ബോധം മലവിസർജ്ജനം നടത്തിക്കൊണ്ടിരിക്കും. അതിനെ ഹാസ്യ ചിത്രരചനയായി കരുതും. ഈ ചിന്തയോടെയാണ് ഞാൻ മനോരമ ആഴ്ചപ്പതിപ്പിലെ അസ്തമയം എന്ന കഥ വായിച്ചത് (ജോൺ കുന്നപ്പള്ളി എഴുതിയത്) ആശുപത്രിയിൽ കിടക്കുന്ന ഒരുത്തിക്ക് ആഹാരം കൊണ്ടുവരുന്ന ഒരു പെൺകുട്ടിയെ ചിലർ ബലാൽസംഗം ചെയ്തു കൊല്ലുന്നു. ഓരോ രചന കാണുമ്പോഴും ഓരോ പ്രതികരണമുണ്ടാകുമല്ലോ. നമുക്ക് ഇക്കഥ വായിച്ചപ്പോൾ കാളച്ചാണകം കണ്ട അറപ്പും വെറുപ്പുമല്ല Sharp rejection എന്നതാണു എനിക്കുണ്ടായത്. അത്രകണ്ട് ഇത് സാഹിത്യവുമായി അകന്നു നിൽക്കുന്നു. ആ വികാരം മാറിയത് ആഴ്ചപ്പതിപ്പിലെ ടോസിന്റെ കാർട്ടൂൺ കണ്ടപ്പോഴാണ്. മരണപ്പാച്ചിൽ നടത്തുന്ന ഒരു ലോറിയെ കൈ കാണിച്ചു നിർത്താൻ ശ്രമിക്കുന്നു പോലീസുകാരൻ. ലോറി നിറുത്തുന്നില്ല. അത്ഭുതങ്ങളിൽ അത്ഭുതം. അയാളുടെ കൈയിൽ നൂറുരൂപയുടെ രണ്ടു നോട്ട്. പോലീസുകാരനെപ്പോലും ചിരിപ്പിക്കുന്ന നേരമ്പോക്ക്. പ്രകൃതിയുടെ അനുഗ്രഹം സത്യത്തിലേക്കു നമ്മെ കൊണ്ടു ചെല്ലും; സൗന്ദര്യത്തിലേക്കും. സത്യവും സൗന്ദര്യവും ഒന്നായതുകൊണ്ട് ടോംസിന്റെ കാർട്ടൂൺ സുന്ദരമാണ്.

* * *

കാലത്തിന്റെ പ്രവാഹത്തിന് എതിരായി എനിക്കു സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ! എന്തെല്ലാം കാഴ്ചകൾ ഞാൻ കാണുമായിരുന്നില്ല! ഇടപ്പള്ളി രാഘവൻ പിള്ള മുറിക്കൈഷർട്ടിട്ട്, മുഷിഞ്ഞ മുണ്ടുടുത്ത് തിരുവനന്തപുരത്തെ സയൻസ് കോളേജിന്റെ മുൻപിൽ ചിന്താധീനനായി നിൽക്കുന്നു. സിൽക്ക് ട്രൗസേഴ്സ്, സിൽക്ക് ഷർട്ട്, സിൽക്ക് കോട്ട്, സിൽക്ക് ടൈ ഇവ ധരിച്ചു സുന്ദരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള ഇടപ്പള്ളി സാഹിത്യപരിഷത്തിൽ കവിതയെക്കുറിച്ച് ഇംഗ്ലീഷിൽ പ്രസംഗിക്കുന്നു. ഇ.വി. കൃഷ്ണപിള്ള പ്രഭാഷണം നടത്തുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്യത്തിലും നേരമ്പോക്ക്. ആളുകൾ അതുകേട്ട് തലതല്ലി ചിരിക്കുന്നു. ഏ. ബാലകൃഷ്ണപിള്ള വെള്ളിത്താടി തടവിക്കൊണ്ട് “എൻ.വി. കൃഷ്ണവാര്യർ നല്ല കവിയാണ്. നിങ്ങൾ മുൻപ് പറഞ്ഞത് തിരുത്തിയെഴുതണം” എന്നു എന്നോടു പറയുന്നു. എറണാകുളത്ത് വള്ളത്തോൾ പ്രസംഗിച്ചുകൊണ്ട് നിൽക്കുന്നു. ആയിടെ റഷ്യയിൽ പോയിട്ടുവന്ന അദ്ദേഹം മോസ്കോയിലെ ഒരു ബാലേനർത്തകിയെക്കുറിച്ച് “റോസാദലം കാറ്റിൽ പറക്കുമ്പോലെ” എന്നു പറയുന്നു. കാലമേ, പിറകോട്ടുപോകൂ. ഞാനിവരെയൊക്കെ കാണട്ടെ. അവർ പറയുന്നതു കേൾക്കട്ടെ.

എം.എൻ. ഗോവിന്ദൻ നായർ

എം.എൻ. ഗോവിന്ദൻ നായർ

ചൂടാർന്ന ദിവസം എം.എൻ. ഗോവിന്ദൻ നായരുടെ ആത്മകഥയുടെ ഒരുഭാഗം ജനയുഗം വാരികയിൽ വായിച്ചതുകൊണ്ടു ഞാൻ മഹാനായ ആ നേതാവിനെക്കുറിച്ച്, ആ നല്ല മനുഷ്യനെക്കുറിച്ച് ദു:ഖത്തോടെ ഓർമ്മിക്കുന്നു. കാറും ബസ്സും ആളുകളും നിറഞ്ഞ തിരക്കുള്ള രാജവീഥി. പുളിമൂട് എന്ന സ്ഥലം. എം.എൻ. സഹജമായ ചിരിയോടെ വരുന്നു. ഞാൻ കൈകൂപ്പി. തിടുക്കത്തിൽ പോവുകയാണ് അദ്ദേഹം. എങ്കിലും നിന്നു. ഞാൻ വിനയത്തോടെ പറഞ്ഞു: “സാർ, ഞാൻ കലാകൗമുദിയിൽ ആഴ്ചതോറും ഒരു കോളം എഴുതുന്നുണ്ട്. ചിലപ്പോൾ സാറിനെക്കുറിച്ചും എഴുതാറുണ്ട്. അതു കാണാറുണ്ടോ?” എം.എൻ. മറുപടി നൽകി. ഹൃദ്യമായി ചിരിച്ചുകൊണ്ട്. “ഒരക്ഷരം വിടാതെ എല്ലാം വായിക്കുന്നുണ്ട്.” അദ്ദേഹം എന്റെ തോളിൽ സ്നേഹത്തോടെ ഒന്നു തട്ടി. യാത്ര ചോദിച്ച് നടന്നു. ഈ സംഭവം നടന്നിട്ട് അധികം ദിവസമായില്ല. പിന്നീടും ഞാൻ പുളിമൂട്ടിലെത്തിയിട്ടുണ്ട്. എം.എൻ. ഗോവിന്ദൻ നായരെ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. ജനങ്ങൾക്കു വേണ്ടി ജീവിച്ച പുരുഷരത്നമായിരുന്നു അദ്ദേഹം. ലോകത്തിനു പ്രയോജനമില്ലാത്ത ഞാനെവിടെ? ഇവിടെയുണ്ട്. ലോകത്തിനുവേണ്ടി ജീവിച്ച എം.എൻ. എവിടെ? ഇവിടെയില്ല. ഒറ്റയായ മരണം ട്രാജഡിയും ലക്ഷക്കണക്കിനുള്ള ആളുകളുടെ മരണം സ്ഥിതിവിവരക്കണക്കുമാണെന്നു സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. കോടാനുകോടി ആളുകൾ മരിച്ചാലും എം.എൻ. ഗോവിന്ദൻ നായരുടെ മരണം ട്രാജഡിയായിത്തന്നെ ഹൃദയമുള്ളവർക്കെല്ലാം തോന്നും.

ലജ്ജിക്കൂ

പ്രജാധിപത്യമുള്ള രാജ്യങ്ങളിൽ എന്തുമാകം എന്നാണ് സങ്കല്പം. വിശേഷിച്ചു സാഹിത്യരചനയിൽ. ഈ സ്വാതന്ത്ര്യം വിപത്തുണ്ടാക്കുമെന്നതിനു തെളിവ് നമ്മുടെ വാരികകളിൽ വരുന്ന കഥകൾ തന്നെ. ഭാര്യ മരിച്ചു. ഭർത്താവ് മൂന്നു വയസ്സായ കുഞ്ഞിനെ വളർത്തിക്കൊണ്ടുവരുന്നു. പക്ഷേ മരിച്ചവൾ കുഞ്ഞിനെ അപഹരിക്കാൻ രാത്രിയെത്തുന്നു. അയാൾ വെട്ടുകത്തിയെടുത്ത് അവളെ വെട്ടുന്നു. നേരം വെളുത്തപ്പോൾ മുറ്റത്തേക്കു നോക്കി. വാഴ വെട്ടേറ്റു തുണ്ടം തുണ്ടമായി കിടക്കുന്നു. അയാൾ മന:ശാസ്ത്രജ്ഞനെ കാണാൻ പോകുന്നു. ഇതാണ് കോട്ടയം രമണന്റെ “ഇനിയും മരിക്കാത്തവൾ” എന്ന കഥ (ദീപിക). തന്റെ ലക്ഷ്യത്തിലെത്താൻ കഴിയാതെവരുമ്പോൾ വ്യക്തികൾക്കുണ്ടാകുന്ന വികാരമാണ് ലജ്ജ. സ്ത്രീ പെട്ടെന്നു ലജ്ജിക്കും. കോട്ടയം രമണനും ലജ്ജിക്കാനുള്ള കഴിവ് ഈശ്വരൻ നൽകട്ടെ.

* * *

ക്യാൻസർ വരാൻ തുടരെത്തുടരെ സിഗരറ്റ് വലിക്കണമെന്നില്ല. അങ്ങനെ സിഗരറ്റ് വലിക്കുന്ന ആളുള്ള വീട്ടിൽ താമസിച്ചാൽ മതി. റ്റാർ ശ്വാസകോശത്തിൽ ധാരാളം കടന്നു ചെല്ലും. ക്യാൻസർ വരികയും ചെയ്യും. സാഹിത്യത്തോടു വിരോധം തോന്നാൻ വാരികകൾ വായിക്കണമെന്നില്ല. കടകളിൽ അവ നിരത്തി വച്ചിരിക്കുന്നതു കണ്ടാൽ മാത്രം മതി.