close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 11 02


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 11 02
ലക്കം 581
മുൻലക്കം 1986 10 26
പിൻലക്കം 1986 11 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചെറുകഥ എന്നപേരില്‍ സ്കെച്ചുകള്‍ തയ്യാറാക്കി വയ്ക്കുന്ന പത്മഭൂഷണ്‍ റാസിപുരം കൃഷ്ണസ്വാമി നാരായണ്‍ സാഹിത്യത്തിനൊരു ഭൂഷണമാണോ?

എക്സൈസ് ഇന്‍സ്പെക്ടറന്‍മാര്‍ ഒരു മാസത്തില്‍ ഇത്ര‘കെയ്’സെങ്കിലും പിടിച്ചിരിക്കണമെന്നു നിര്‍ബ്ബന്ധമുണ്ട്. കള്ളവാറ്റ്, കള്ളച്ചെത്ത്, കള്ളക്കടത്ത് ഇവ അതില്‍ ഉള്‍പ്പെടും. ഷാപ്പുടമസ്ഥരോട് ആത്മബന്ധം പുലര്‍ത്തുന്ന ഇന്‍സ്പെക്ടര്‍ക്കു പരുഷമായി ഒരു വാക്കു പറയാന്‍ പോലും മടിയാണ്. പിന്നല്ലേ അയാള്‍ നടത്തുന്ന കള്ളവാറ്റ് കെയ്സാക്കാന്‍? അതുകൊണ്ട് ഇന്‍സ്പെക്ടര്‍ തന്നെ ഷാപ്പുടമസ്ഥനോടു പറയും: “ഗോവിന്ദന്‍ കണ്‍ട്രാക്ടറേ, നാളെ ഒരു കെയ്സ് തരണമല്ലോ. ഡയറി അയയ്ക്കേണ്ട സമയം കഴിഞ്ഞു.” കണ്‍ട്രാക്ടര്‍ സമ്മതിക്കും. അടുത്തദിവസം ഇന്‍സ്പെക്ടര്‍, നേരത്തേ നിശ്ചയിച്ച തെങ്ങിന്‍ ചുവട്ടില്‍ ചെല്ലുമ്പോള്‍ അതിന്റെ മുകളില്‍ പുഞ്ചിരിയോടെ ചെത്തുകാരന്‍ തെങ്ങിന്‍ കൂമ്പു ചെത്തുകയായിരിക്കും. ഇന്‍സ്പെക്ടര്‍ കോപം നടിച്ച് “ഇറങ്ങി വാടാ. നമ്പരടിക്കാത്ത തെങ്ങില്‍ കള്ളച്ചെത്തു നടത്തുന്നോ?” എന്നു പറയും. പേടി അഭിനയിച്ചു താഴെ എത്തുന്ന ചെത്തുകാരനെ ഇന്‍സ്പെക്ടറും മറ്റ് എക്സൈസുകാരും പിടിച്ചു കൊണ്ടുപോകും. കോടതിയില്‍ ഹാജരാക്കും. മജിസ്ട്രേട്ട് പിഴയിടുമ്പോള്‍ അതു കൊടുക്കാന്‍ വേണ്ടി ഇന്‍സ്പെക്ടര്‍ തന്നെ ആ തുക ചെത്തുകാരന്‍‍ പ്രതിക്കു നേരത്തെ നല്കിയിരിക്കും. ഇങ്ങനെ മാസത്തില്‍ രണ്ടു കെയ്സ്സെങ്കിലും ശരിപ്പെടുത്തിയാല്‍ ഇന്‍സ്പെക്ടറോടു അസിസ്റ്റന്റ് കമ്മിഷണര്‍ സമാധാനം ചോദിക്കില്ല. എക്സൈസുകാര്‍ വഴക്കിനു വരരുത് എന്നോട്. എന്റെ പിതാവ് എക്സൈസ് ഇന്‍സ്പെക്ടറായിരുന്നതുകൊണ്ടു കള്ളച്ചെത്തു പിടിക്കുന്നതിന്റെ പിന്നിലുള്ള ‘ഇന്റെഗ്രിറ്റി’യും ‘ഓണസ്റ്റി’യുമൊക്കെ എനിക്കറിയാം.

ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ക്കും ഇതുപോലെയുള്ള പ്രയാസങ്ങള്‍ കാണുമായിരിക്കും. ആറുമാസം കൂടുമ്പോഴെങ്കിലും എന്തെങ്കിലും കുഴിച്ചെടുത്തുവെന്നു സര്‍ക്കാരിനെ അറിയിക്കേണ്ടിവരില്ലേ? എനിക്കറിയാമായിരുന്ന ഒരു ആര്‍ക്കിയോളജി ഡയറക്ടര്‍ വസ്തുക്കള്‍ കുഴിച്ചു മൂടിയിട്ട് മാസങ്ങള്‍ കഴിഞ്ഞു അവ തോണ്ടിയെടുത്തിരുന്നു. ഏതാണ്ട് അരശതാബ്ദത്തിനു മുന്‍പ് എന്റെ ഒരു പുളുവനായ ബന്ധു ഈ ഡയറക്ടറെ പറ്റിച്ചു. എന്റെ കുടുംബത്തിലുണ്ടായിരുന്ന ഒരു പഴയ തുരുമ്പു പിടിച്ച വാള്‍ ഈ ബന്ധു കൊണ്ടുപോയി‍ ഡയറക്ടറെ കാണിച്ചിട്ട് ‘ഇതു കുഞ്ചൈക്കുട്ടിപ്പിള്ള ഉപയോഗിച്ചിരുന്ന വാളാ’ണെന്നു പറഞ്ഞു. ചില തെളിവുകളും നല്കി. സര്‍ക്കാരനെ പറ്റിച്ചിരുന്ന ഡയറക്ടറെ എന്റെ ബന്ധുപറ്റിച്ചു. ഇന്നത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അക്കാലത്തു നടന്ന ഒരു എക്സിബിഷനില്‍ ഈ വാള് ചുവന്നപട്ടില്‍ പ്രദര്‍ശന വസ്തുവായി വച്ചു ഡയറക്ടര്‍. അതിന്റെ താഴെ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വാള്‍ എന്ന് എഴുതിവയ്ക്കുകയും ചെയ്തു. പ്രദര്‍ശനം കാണാന്‍ വന്ന മഹാരാജാവ് ആദരത്തോടുകൂടി വാളിന്റെ മുന്‍പില്‍ കുറെ നേരം നിന്നുവെന്നാണ് ഞാന്‍ കേട്ടത്. ഡയറക്ടര്‍ക്ക് ആ വാള് കണ്ടുപിടിച്ചതിന്റെ പേരില്‍ രണ്ടു ഇന്‍ക്രിമെന്റ് നല്കിയത്രേ. എന്റെ ബന്ധുവിനു ഡയറക്ടര്‍ പത്തു രൂപ കൊടുത്തു ചാരായം കുടിക്കാന്‍.

വിശ്രുതനായ ആര്‍.കെ. നാരായണന്‍ Frontline മാസികയില്‍ എഴുതിയ The Roman Image എന്ന ചെറുകഥയില്‍ മറ്റൊരു ആര്‍ക്കിയോളജി ഡയറക്ടറെ കാണാം. കരുതിക്കൂട്ടി അയാള്‍ സര്‍ക്കാരിനെ പറ്റിക്കില്ല. പക്ഷേ കളഞ്ഞുകിട്ടുന്ന, കുഴച്ചെടുക്കുന്ന ഏതു വസ്തുവും അയാള്‍ക്ക് അതിപുരാതന ചരിത്രത്തോടു ബന്ധപ്പെട്ട വസ്തുവാണ്. അതിനെക്കുറിച്ച് അയാള്‍ എഴുതുന്ന പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ബഹുജനം കൗതുകത്തോടെ, ബഹുമാനത്തോടെ വായിച്ചിരുന്നു. അങ്ങനെയിരിക്കെ അയാളുടെ അസിസ്റ്റന്റിന് മൂക്കും കൈയുമില്ലാത്ത ഒരു പ്രതിമ കിട്ടി. അതു റോമന്‍ പ്രതിമയാണെന്നു തീരുമാനിച്ച് ഡയറക്ടര്‍ പതിവുപോലെ പണ്ഡിതോചിതങ്ങളായ വാക്യങ്ങള്‍ പ്രവഹിപ്പിച്ചു. ഒടുവിലാണ് തെളിഞ്ഞത് അതു മല്‍ഗുഡി ജില്ലയിലുള്ള ഒരമ്പലത്തില്‍ നിന്ന് പൂജാരി എടുത്തെറിഞ്ഞ പ്രതിമയാണെന്ന്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റുകാരെ പരിഹസിക്കുന്ന ഇക്കഥ ഏതാണ്ടോരുരസത്തോടെ വായിക്കാം. പക്ഷേ നമ്മുടെ എം. ഗോവിന്ദന്‍, സക്കറിയ ഇവരെഴുതുന്ന പരിഹാസകഥകള്‍ നാരായണന്റെ പരിഹാസകഥകളെക്കാള്‍ എത്രയോ മേലേക്കിടയിലുള്ളവയാണ്. നാരായണ്‍ ഇംഗ്ളീഷില്‍ എഴുതുന്നതുകൊണ്ടാവാം അദ്ദേഹത്തിന് ഈ കീര്‍ത്തി. ചെറുകഥയെന്ന പേരില്‍ സ്കെച്ചുകള്‍ തയ്യാറാക്കി വയ്ക്കുന്ന പദ്മഭൂഷണ്‍ റാസിപുരം കൃഷ്ണസ്വാമിനാരായണ്‍ സാഹിത്യത്തിനൊരു ഭൂഷണമാണോ എന്നാലോചിക്കാന്‍ വായനക്കാരോടു ഞാന്‍ അപേക്ഷിക്കുന്നു.

* * *

1952-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ അല്‍സേഷന്‍ എഴുത്തുകാരന്‍ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ പറഞ്ഞു: ഒരു തുള്ളി വെള്ളത്തില്‍ നമ്മള്‍ ശക്തിയൊന്നും കാണുകില്ല. എന്നാലത് പാറയിലുള്ള ഒരു വിടവില്‍ കയറട്ടെ. മഞ്ഞുകട്ടയായി മാറി അതു പാറയെ പിളര്‍ക്കും. ആവിയായാല്‍ അത് എഞ്ചിന്റെ പിസ്റ്റണ്‍ പ്രവര്‍ത്തിപ്പിക്കും. വാക്കും ഇതുപോലെയാണ്. പ്രതിഭാശാലികളുടെ കൈയില്‍ കിട്ടുമ്പോള്‍ അതു ന്യൂക്ളിയര്‍ ബോംബിന്റെ ശക്തി ആവഹിക്കും. താജ് മഹലിന്റെ സൗന്ദര്യം സൃഷ്ടിക്കും.

നാടകാന്തം കവിത്വം

‘നാടകാന്തം കവിത്വം’ എന്ന ചൊല്ലിനു പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി നല്കിയ വ്യാഖ്യാനമെന്തെന്ന് സൂചിപ്പിച്ചിട്ട് കെ.പി. ശങ്കരന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ രണ്ടുകാവ്യങ്ങളെ അതാധാരമാക്കി അപഗ്രഥിക്കുന്നു. ചൊല്ലിനു മുണ്ടശ്ശേരി നല്കിയ അര്‍ത്ഥം ഒന്നാന്തരം തെറ്റാണ്. അന്തശബ്ദത്തിന് അവസാനമെന്നും നിശ്ചയമെന്നും അര്‍ത്ഥം. വേദത്തിന്റെ ഒടുവിലുള്ള

നാടകാന്തം കവിത്വം എന്ന ചൊല്ലിനു പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി നല്കിയ അര്‍ത്ഥം ഒന്നാന്തരം തെറ്റാണ്

വേദാന്തം. സിദ്ധമായ അന്തത്തോടുകൂടിയതുസിദ്ധാന്തം. ചൊല്ലിലെ അന്തശബ്ദത്തിന് നിശ്ചയമെന്നാണ് അര്‍ത്ഥം. “കവിത്വം നിശ്ചയിക്കപ്പെടേണ്ടതു നാടകത്തിന്റെ നിര്‍മ്മിതികൊണ്ടാണ്” എന്നാണ് ആ ചൊല്ലിന്റെ അര്‍ത്ഥമെന്നതു സംശയരഹിതമത്രേ. മുണ്ടശ്ശേരിയുടെ അര്‍ത്ഥ പ്രദര്‍ശനം ഒരു സായ്പിന്റെ സിദ്ധാന്തത്തെ വികലമാക്കി സ്വീകരിച്ചതിന്റെ ഫലമാണ്. ക്ളീയന്ത് ബ്രൂക്ക്സ് എന്ന അമേരിക്കന്‍ നിരൂപകന്‍ The poem does not merely eventuate in a logical conclusion. It is ‘proved’ as dramatic conclusion is proved: by its ability to resolve the conflicts which have been accepted as the donne’es of the drama എന്നു പറഞ്ഞിട്ടുണ്ട്. ഇതിനെ വിപുലീകരിച്ചതാണ് മുണ്ടശ്ശേരിയുടെ അഭിപ്രായം. കെ.പി. ശങ്കരന്റെ വാദങ്ങള്‍ തെറ്റായ ഒരു മതത്തില്‍ അടിയുറച്ചിരിക്കുന്നതുകൊണ്ട് അവയ്ക്ക് എത്രമാത്രം സുപ്രമാണതയുണ്ടെന്ന കാര്യം ചിന്തനീയമായിരിക്കുന്നു. (ശങ്കരന്റെ ലേഖനം കുങ്കുമം വാരികയില്‍)

കടലാസ്സുവഞ്ചി

എന്റെ കുട്ടിക്കാലത്ത് ഒരുദിവസം ഞാന്‍ വരാപ്പുഴ കായലിന്റെ തീരത്തു നിന്നു. തെളിഞ്ഞ ദിവസം. സൂര്യരശ്മികള്‍ തിരകളില്‍ നൃത്തം ചെയ്യുന്നുണ്ട്. എന്റെ ഇടതു ഭാഗത്തു വിളവഞ്ചി എന്നു വിളിക്കപ്പെട്ടിരുന്ന സുന്ദരി അവളുടെ അച്ഛന്‍ കായലില്‍ കമ്പുവല താഴ്ത്തിമീന്‍പിടിക്കുന്നതു നോക്കി നില്ക്കുന്നു. ഞാന്‍ കൈയിലിരുന്ന കടലാസ്സു വള്ളം കായലിലേക്കു ഇറക്കി. അങ്ങ് അതു ദൂരെ ഒഴുകിയൊഴുകിപ്പോകുന്നതു കാണാനായിരുന്നു എനിക്കു താല്‍പര്യം. പക്ഷേ വള്ളം തിരയില്‍ ചാഞ്ചാടിക്കൊണ്ടു നിന്ന നിലിയല്‍ത്തന്നെ. അല്പം കഴിഞ്ഞപ്പോള്‍ അതു കുതിര്‍ന്നു തുടങ്ങി. ചരിഞ്ഞു. മുങ്ങി. കുറെ നേരം കഴിഞ്ഞപ്പോള്‍ കാണാനില്ല. കായല്‍പ്പരപ്പില്‍ ചലനം കൊള്ളുന്നകളിവഞ്ചിയാണ് ചവറ കെ.എസ്. പിള്ളയുടെ ഉണ്ണിമാമന്‍ എന്ന കാവ്യം. (കുങ്കുമം)

മുപ്പതില്‍ക്കൂടുതലോണമുണ്ടെങ്കിലു-
മിപ്പൊഴുമുണ്ണിയാണുണ്ണിമാമന്‍.
പാല്‍ക്കുഴല്‍ പോലിരുകൈവിരല്‍വായിലി-
ട്ടാര്‍ത്തിയോടീമ്പീ കുടിച്ചിടുന്നു.
പ്ളാവിലത്തൊപ്പിയും ചൂരല്‍വടിയുമായ്
പോലീസ്സുഭാവം നടിച്ചിടുന്നു.
മീശപിരിക്കുന്നു. കണ്ണുമിഴിക്കുന്നു
മുത്തശ്ശിമാവിനെത്തല്ലിടുന്നു.
പൂമുഖത്തിണ്ണയില്‍ ചാരുകസാലയില്‍
കാരണോരായിക്കിടന്നിടുന്നു.
ആബാലവ്യദ്ധരാം നാട്ടുകാര്‍ക്കൊക്കെയും
ആരോമലുണ്ണിയാണുണ്ണിമാമന്‍.
പെണ്ണുങ്ങളാരാനുമാവഴി പോവുകില്‍
തൊണ്ണയും കാട്ടിച്ചിരിച്ചു ചൊല്ലും:
‘ഇത്തിരിപ്പാല്‍തരൂ, ഇത്തിരിപ്പാല്‍തരൂ;
ഇത്തിരി നല്ല മുലപ്പാല്‍ തരൂ.

കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന നീലജലത്തില്‍ ഒരു ബിന്ദു പോലെ ചാഞ്ചാടി നില്ക്കുന്ന വെള്ളക്കടലാസ്സു വഞ്ചിയുടെ പ്രതീതി ഉളവാക്കുന്നു ഈ വരികള്‍. അല്പനേരം കഴിയുമ്പോള്‍ നിരൂപണത്തിന്റെ ശൈത്യം അതിനെ ചരിച്ചിടുമോ? അതുതന്നെ മുങ്ങിപ്പോകുമോ? പോകുമെങ്കില്‍ പോകട്ടെ. താല്‍കാലികമായ ‘രസം’ ഇതെനിക്കു നൽകുന്നല്ലോ.

നാലാങ്കല്‍ കൃഷ്ണപിള്ള

ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതയാര്‍ന്ന ഘടകങ്ങളില്‍ ഒന്ന് ഗുരുശിഷ്യ ബന്ധമാണ്. അതു മറ്റൊരു സംസ്കാരത്തിലും ഇത്ര പാവനത്വത്തോടു കൂടി കാണാനില്ല. നമ്മെ നേരിട്ടു പഠിപ്പിക്കാത്തവരെപ്പോലും ഗുരുക്കന്‍മാരായി ബഹുമാനിക്കാന്‍ നമ്മള്‍ സന്നദ്ധരാണ്. ശ്രീനാരായണനെ ഗുരുദേവന്‍ എന്നു നമ്മള്‍ വിളിക്കുന്നതു ശ്രദ്ധിച്ചാലും. “ക്ഷോണീകോണശതാംശ”ത്തിന്റെ ഒരറ്റത്തിരിക്കുന്ന ഞാന്‍ ബംഗാളില്‍ വസിച്ചിരുന്ന രവീന്ദ്രനാഥടാഗോറിനെ ഗുരുദേവന്‍ എന്നു വിളിക്കുന്നു. ഇതു ധിഷണാപരമായ ബന്ധമല്ല. ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മുടെ ജീവിതത്തെ ഉത്കൃഷ്ടതയിലേക്കു നയിക്കുന്ന ആചാര്യന്‍മാര്‍ക്ക് നമ്മള്‍ ഇത്രയും വില കല്പിക്കുന്നെങ്കില്‍ നേരിട്ടു പഠിപ്പിച്ച ഗുരുനാഥന് എത്ര വില കല്പിക്കും? ആവിധത്തില്‍ ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഗുരുനാഥനാണു നാലാങ്കല്‍ കൃഷ്ണപിള്ളസ്സാര്‍. അദ്ദേഹത്തിന്റെ നല്ല കാവ്യങ്ങള്‍ വായിക്കുമ്പോള്‍ ഇത് എന്റെ സാറെഴുതിയതാണല്ലോ എന്നു വിചാരിച്ചു ഞാന്‍ അഭിമാനം കൊള്ളുന്നു. നാലാങ്കല്‍സ്സാറ് ലളിതമായി, ലയാത്മകമായി എഴുതുന്നതു കണ്ടാലും:

വീട്ടുമുറ്റത്തിളം നീലക്കറുകകള്‍
പട്ടുവിരിപ്പുകള്‍ നെയ്തിടുന്നു
പൊട്ടുതൊടിക്കാന്‍ കറുത്ത കുരുവികള്‍
പക്ഷം വിരിച്ചു വരികയായി
രാവിലെ ജാലകപ്പാളിതുറന്നു ഞാന്‍
പാവപോല്‍ നിന്നുപോം വിസ്മൃതിയില്‍
(മനോരാജ്യം)

വാങ്മയ ചിത്രത്തിനുയോജിച്ച ലയമുണ്ടവിടെ. അതാണ് ഹൃദ്യതയ്ക്ക് ആസ്പദം.

ഡസ്റ്റി ഹ്യൂസ്

ഡസ്റ്റി ഹ്യൂസ് (Dusty Hughes) പേരുകേട്ട നാടക കര്‍ത്താവാണോ എന്നെനിക്ക് അറിഞ്ഞുകൂടാ. പക്ഷേ അദ്ദേഹത്തിന്റെ Futurists എന്ന നാടകം അദ്ദേഹത്തെ മഹായശസ്കനാക്കുമെന്നതില്‍ സംശയമില്ല.

ഗൂമീലിയോഫ് (gumilev 1886-1921) റഷ്യന്‍ കവിയായിരുന്നു. ആന്ന അക്മാത്തവ (Anna Akhmatova) അദ്ദേഹത്തിന്റെ ഭാര്യ. ഉപജാപ പ്രവര്‍ത്തനം നടത്തി എന്നതിന്റെ പേരില്‍ ബോള്‍ഷെവിക്കുകള്‍ ഗൂമീലിയോഫിനെ വധിച്ചു. ഗോര്‍ക്കിക്ക് ഈ കവിയെ വെടിവച്ചു കൊല്ലുന്നതില്‍ പങ്കുണ്ടായിരുന്നോ? അതോ ചിലര്‍ പറയുന്നതുപോലെ അദ്ദേഹം വധത്തെക്കുറിച്ചു അറിഞ്ഞപ്പോള്‍ നിലവിളിക്കുകയും ചുമച്ചു രക്തം തുപ്പുകയും

മഹാപുരുഷന്മാരെ നിന്ദിക്കാന്‍ പാടില്ല. ആ നിന്ദനം സംസ്കാരത്തെ തകര്‍ക്കും. മനുഷ്യരില്‍ ആസുരാംശം വര്‍ദ്ധിപ്പിക്കും.

ചെയ്തോ? ഇതാണ് ഹ്യൂസിന്റെ നാടകത്തിലെ പ്രധാനപ്പെട്ട ബിന്ദു.

മേരിന:…ശവസംസ്കാരത്തെക്കുറിച്ചു ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനുവേണ്ടി ബ്ളോക്കിന്റെ വിധവ ടെലിഫോണ്‍ ചെയ്തിരുന്നല്ലോ. നിങ്ങളാല്‍ ആവുന്നതു നിങ്ങള്‍ ചെയ്തുവെന്ന് അവര്‍ പറഞ്ഞു…

ഗോര്‍ക്കി:എന്നാലാവുന്നതു ചെയ്തു. ജീവന്‍ രക്ഷിക്കുന്നതു പ്രധാനം.

* * *

മേരിന:മാന്‍ഡില്‍സ്റ്റം വീണ്ടും ടെലിഫോണില്‍ വിളിച്ചിരുന്നു. ഗൂമിലിയോഫിനെക്കുറിച്ച്.

(ഗോര്‍ക്കി തല പിറകോട്ടാക്കി കണ്ണുരുട്ടുന്നു.)

ഗോര്‍ക്കി:ഞാനിത് എത്ര തവണ കേട്ടു.

മേരിന:നിങ്ങള്‍ ലെനിനെ കണ്ടപ്പോള്‍, നിങ്ങള്‍… (അല്പനേരം കഴിഞ്ഞ്) ലെനിന് നിങ്ങള്‍ ഫോണ്‍ ചെയ്യുക എന്നതു മാത്രമേ ഇപ്പോള്‍ കരണീയമായുള്ളു.

ഗോര്‍ക്കി: നീ ഒരു ചെറുപ്പക്കാരനെ കണ്ടു പിടിക്കാത്തതെന്ത്? ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നില്ല.

(ഗോര്‍ക്കികിടക്കയ്ക്ക് അരികിലുള്ള ഫോണ്‍ സൂക്ഷിച്ച് ഡിസ്കണക്ട് ചെയ്യുന്നു. വല്ലാതെ ചുമയ്ക്കുന്നു അദ്ദേഹം. കൈലേസില്‍ നോക്കുന്നു.)

ഈ സംഭവത്തില്‍ ആരംഭിക്കുന്ന നാടകം വിഭിന്ന പ്രസ്ഥാനങ്ങളില്‍ പെട്ട കവികളെ അവതരിപ്പിക്കുന്നു. അവരുടെ സംഭാഷണങ്ങളിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ കവിതയുടെ മനോഹാരിതയും ശാശ്വതികത്വവും ആവിഷ്കരിക്കുന്നു. നാടകത്തിന്റെ അവസാനത്തോട് അടുപ്പിച്ച് ആന്ന അക്മാത്തവ പറയുന്നു: You know Stalin never said a single memorable thing in the whole of his miserable life. He managed to eat a lot of words, words that came from other people’s mouths. They tried very hard to extinguish us and grind words into paste. But poetry is very odd stuff. It looks so frail but actually it’s harder than a diamond. Do you understand what I mean? It’s indestructible

കവിതയെ ആര്‍ക്കും നശിപ്പിക്കാനാവില്ല. അത് വജ്റത്തെക്കാള്‍ കാഠിന്യമാര്‍ന്നതാണ്. ഈ തത്ത്വത്തെ മനോജ്ഞമായി നാടകകര്‍ത്താവ് പ്രതിപാദിച്ചിരിക്കുന്നു. (Futurists and Commitments) [രണ്ടു നാടകങ്ങള്‍] Dusty Hughes - Faber and Faber - F4= 95)

ക്ഷീരബലയ്ക്ക് ആവര്‍ത്തനം നന്ന്

ഒരു പ്രഭാഷണം ഒരിടത്തു നടത്തിയെന്നിരിക്കട്ടെ. അത് വിജയം കൈവരിച്ചു എന്നും കരുതു. പ്രഭാഷകന് അതാവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാകും. ഞാനങ്ങനെ പ്രഭാഷണങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലതു കേട്ടയാളിനുണ്ടാകുന്ന വൈരസ്യത്തെക്കാള്‍ കൂടുതല്‍ വൈരസ്യമുണ്ടാകും അതാവര്‍ത്തിക്കുന്നവന്. വടക്കന്‍ പാട്ടിന്റെ ശൈലിയില്‍ യു.എ.ഖാദര്‍ ആദ്യമായി എഴുതിയ കഥ വിജയമായിരുന്നിരിക്കണം. അതുകൊണ്ടാണ് അദ്ദേഹം അതേശൈലിതന്നെ ഇടവിടാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആ വിഷയത്തില്‍ വായനക്കാരായ ഞങ്ങള്‍ക്കുണ്ടാകുന്ന മടുപ്പ് സ്വന്തം ആവര്‍ത്തനത്തെ ആവര്‍ത്തിക്കുന്ന അദ്ദേഹത്തിനുളവാകുന്ന മടുപ്പിനെക്കാള്‍ കൂടിയ തോതിലല്ല. ഇതു മനസ്സിലാക്കി എഗ്സ്ഓസ്റ്റ് (exhaust) ചെയ്ത ആ ശൈലിയെ അദ്ദേഹം നിരാകരിച്ചാല്‍ നന്ന്. ഇല്ലെങ്കില്‍ ക്രമേണ അദ്ദേഹത്തിന്റെ വായനക്കാരുടെ സംഖ്യ കുറയും.

പണ്ട്, അപരിഷ്കൃതമായ ഒരു കാലയളവില്‍, കള്ളന്‍മാരുടെ കൈ മുറിച്ചു കളഞ്ഞിരുന്നു. കാലത്ത് തീ കായാന്‍ ഒരുമിച്ചു കൂടുമ്പോഴോ ഉത്സവങ്ങള്‍ക്കു സമ്മേളിക്കുമ്പോഴോ കള്ളന്‍ കൂടി വന്നിരുന്നാല്‍ അവനെ തിരിച്ചറിയാന്‍ വേണ്ടിയാണ് ആ വിധത്തില്‍ ശിക്ഷ നല്കിയിരുന്നത്. ശതാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ആവശ്യകത ഇല്ലാതെയായി മറ്റു ശിക്ഷാമാര്‍ഗ്ഗങ്ങള്‍ നിലവില്‍ വന്നു. എന്നിട്ടും ചില രാജ്യങ്ങളില്‍ ഈ ശിക്ഷതന്നെ നല്കിക്കൊണ്ടിരിക്കുന്നു. ശൈലിയുടെ സ്ഥിതിയും വിഭിന്നമല്ല. ആര്‍ജ്ജവം പരിഹാസവുമായി ബന്ധം സ്ഥാപിച്ചിരുന്ന ഒരു കാലത്ത് വടക്കന്‍ പാട്ടില്‍ കാണുന്ന ശൈലി അത്യന്താപേക്ഷിതമായിരുന്നു. കഥയുടെ ചടുലതയ്ക്കും ആ ശൈലി യോജിച്ചിരുന്നു. ഇന്ന് കാലവും ലോകവും മാറിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ യൂ.എ. ഖാദര്‍ “അതിനാല്‍ നാണുകുട്ടിയുടെ കയ്യില്‍ നറുനെയ്യിന്റെ ഭരണിയേല്പിച്ചു. നാലുനുറുങ്ങിയ നെല്ലരിയുടെ ഭാണ്ഡമേല്പിച്ചു. കൈപ്പക്കൊണ്ടാട്ടത്തിന്റെ പൊതിയേല്പിച്ചു” എന്നെഴുതുന്നതിന്റെ പൊരുള്‍ പിടികിട്ടുന്നതേയില്ല. കഥയുടെ കഥയില്ലായ്മയെ മറച്ച് വായനക്കാരെ വഞ്ചിക്കാന്‍ മാത്രമേ ഇതു ഉപകരിക്കു. ഈ കഥയില്ലായ്മ യൂ.എ. ഖാദര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഓര്‍ക്കാട്ടേരിയിലേക്ക്’ എന്ന രചനയില്‍ ഉണ്ടുതാനും. മൂത്ത മകളുടെ വീട്ടിലേക്ക് അവളുടെ അമ്മ പോകുന്നു. അതാണ് കഥയുടെ വിഷയം. അതില്‍ക്കവിഞ്ഞു ഒന്നുമില്ലതാനും. അതുപറയാനാണ് ഖാദര്‍ അങ്കം വെട്ടു നടത്തുന്നതും കള്ളപ്പലക സാക്ഷ വലിച്ചു വീഴ്ത്തുന്നതും. സിംഹാസനത്തിലിരിക്കുന്ന രാജ്ഞി മോണാര്‍ക്കിയില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്തെന്നില്ലാതെ പ്രഭാവമുള്ള ദേവതയാണ്. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവള്‍ വെറും പെണ്ണാണ്. ദാരിദ്ര്യം നഗ്നതാണ്ഡവമാടുന്ന ഗ്രാമത്തിലെ ഏതു പെണ്ണിനെക്കണ്ടാലും അവളെ ഉണ്ണിയാര്‍ച്ചയായി കാണാനും അവളെ പണ്ടുള്ളവര്‍ വര്‍ണ്ണിച്ച രീതിയില്‍ വര്‍ണ്ണിക്കാനുമാണ് ഖാദറിനു കൗതുകം. വഴി പിഴച്ച പോക്ക് എന്നേ പറയാനുള്ളു.

* * *

സാഹിത്യത്തില്‍ താല്‍പര്യമുള്ളവരെ പറ്റിക്കാന്‍ എളുപ്പമാണ്. എന്നെസ്സംബന്ധിക്കുന്ന കാര്യം മാത്രം പറയാം. ഒരാള്‍ എന്റെ ഒരു കെട്ടിടം വാടകയ്ക്ക് എടുത്തുകൊണ്ട് അഡ്വാന്‍സായി എണ്ണുറ്റി ഇരുപത്തിയഞ്ചു രൂപയ്ക്ക് ചെക്കെഴുതിതന്നു. ഞാന്‍ താക്കോല്‍ കൊടുത്തു. ചെക്ക് സ്റ്റേറ്റ് ബാങ്കിലേക്ക്. ഫെഡറല്‍ ബാങ്കില്‍ ചെക്ക് കൊണ്ടു കൊടുത്ത് കളക്ഷന് അയച്ചേക്കു എന്നു പറഞ്ഞു. “സാറ് കൊണ്ടു വന്നതല്ലേ പണം തരാം ഇപ്പോള്‍ത്തന്നെ” എന്നു ബാങ്കുകാര്‍ പറഞ്ഞു. എങ്കിലും അടുത്ത ദിവസമേ ഞാന്‍ പണം സ്വീകരിച്ചുള്ളു. അതുംകൊണ്ടു വീട്ടിലെത്തുന്നതിനുമുന്‍പുതന്നെ ഫെഡറല്‍ ബാങ്കില്‍ നിന്നു ഫോണില്‍ വിളിച്ചു പറഞ്ഞു. “ചെക്ക് പണമില്ലെന്നു പറഞ്ഞ് മടങ്ങിവന്നിരിക്കുന്നു. രൂപ ഉടനെ തിരിച്ചടയ്ക്കണം” ബാങ്കില്‍ നിന്നു പണം സ്വീകരിച്ച ഞാന്‍ അതു ചെലവാക്കിയിട്ടാണ് വീട്ടിലെത്തിയത്. എങ്കിലും ഉടനെ ടാക്സിക്കാറില്‍ കയറിച്ചെന്നു പണം തിരിച്ചു കൊടുത്തു. സ്റ്റേറ്റ് ബാങ്കില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ എനിക്കു ചെക്ക് തന്ന ആളിന്റെ അക്കൗണ്ടില്‍ പണമില്ലാതെയായിട്ടു മാസങ്ങള്‍ കഴിഞ്ഞുവെന്ന് അറിഞ്ഞു. കള്ളച്ചെക്കും ബാങ്കുകാരുടെ റിജക്ഷന്‍ സ്ലിപ്പും നോക്കി ഞാന്‍ ഇപ്പോള്‍ വെറുതെയിരിക്കുന്നു.

2) ഒരു ദിവസം കാലത്ത് കവിയും ഗായകനുമായ ഒരു യുവാവ് എന്റെ വീട്ടില്‍ കയറിവന്നു പറഞ്ഞു. “സാര്‍ നാളെ ഒരിന്റര്‍വ്യൂ ആണ്. പോയാല്‍ ജോലി കിട്ടും പക്ഷേ യാത്രച്ചെലവിനു പണമില്ല. ഒരു… രൂപ തരണം. എന്റെ കൈയില്‍ രൂപയില്ലായിരുന്നു. എങ്കിലും അയാളെ വിളിച്ചുകൊണ്ടുപോയി ഒരു പ്രൈവറ്റ് ബാങ്കില്‍ പോസ്റ്റ്ഡേറ്റഡ് ചെക്കെഴുതിക്കൊടുത്തു രൂപ വാങ്ങികൊടുത്തു. (നല്ല തുകയാണ് ലജ്ജ നിമിത്തമാണ് തുകയെത്രയെന്നു പറയാഞ്ഞത്) അന്നുവൈകുന്നേരം ഞാന്‍ മെയിന്‍

ആഴമില്ലാത്ത രചനകളെക്കുറിച്ചെഴുതുമ്പോള്‍ ആഴമുണ്ടാകുന്നതെങ്ങനെ? കേരളത്തില്‍ ചിന്തകരുണ്ടോ? അഗാധതയാര്‍ന്ന സാഹിത്യസൃ‍ഷ്ടികള്‍ നമുക്കു നല്കുന്ന സാഹിത്യകാരന്മാരുണ്ടോ?

റോഡിലൂടെ നടന്നപ്പോള്‍ അയാളെ ഒരു മദ്യശാലയില്‍ നിന്ന് അതിന്റെ ഉടമസ്ഥന്‍ പിടിച്ചു പുറത്തേക്കുതള്ളുന്നതുകണ്ടു. ബോധശൂന്യനായി അയാള്‍ റോഡരികില്‍ കിടന്നു. മദ്യവുമായുള്ള ഇന്റര്‍വ്യൂവിന് എന്റെ പോസ്റ്റ്ഡേറ്റഡ് ചെക്കിന്റെ രൂപ.

ഈ ലോകത്ത് ഏറ്റവും ബുദ്ധിയുള്ളതു കൊതുകിനാണ്. അതു മുതുകില്‍ വന്നിരുന്നു കടിക്കും. അവിടെ നമ്മുടെ കൈ എത്തുകില്ലെന്ന് കൊതുകിന് അറിയാം. മുകളില്‍പ്പറഞ്ഞ രണ്ടു പേരും കൊതുകുകളാണ്. അവര്‍ സാഹിത്യത്തോടുള്ള താല്‍പര്യം എന്ന ദൗര്‍ബ്ബല്യത്തെ ചൂഷണം ചെയ്തു ചോരകുടിക്കുന്നു.

സ്വഭാവത്തെ മാറ്റി പ്രദര്‍ശിപ്പിക്കരുത്

സനാതന ധര്‍മ്മത്തെയും രാജധര്‍മ്മത്തെയും വീഴ്ച്ച കൂടാതെ പരിപാലിച്ച മഹാവ്യക്തിയായിരുന്നു യുധിഷ്ഠിരന്‍. ഈ രണ്ടു ധര്‍മ്മങ്ങള്‍ക്കു പുറമേ സ്വധര്‍മ്മം എന്നതുമുണ്ട്. അദ്ദേഹം അതില്‍നിന്നും വ്യതിചലിച്ചില്ല. പക്ഷേ ശ്രീകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കള്ളം പറഞ്ഞു. അതിന്റെ ഫലം ഉടനെ കണ്ടു യുധിഷ്ഠിരന്റെ തേരു ഭൂമിയില്‍ നിന്ന് ഉയര്‍ന്നാണു സഞ്ചരിച്ചിരുന്നത്. കള്ളം പറഞ്ഞയുടനെ തേരിന്റെ ചക്രങ്ങള്‍ ഭൂമിയെ തൊട്ടു. മൃത്യുവശഗനായ മറ്റേതു മനുഷ്യന്റെ തേരു പോലെയും അതു ഭൂമിയില്‍ ഉരുളുകയായി. ഈ അസത്യ പ്രസ്താവം യുധിഷ്ഠിരനെ അനുനിമിഷം വേദനിപ്പിച്ചുകൊണ്ടിരുന്നു. യുധിഷ്ഠിരന്‍ എന്ന ഈ കഥാപാത്രം ഭാരതീയരില്‍ ചെലുത്തുന്ന സ്വാധീനശക്തിമഹാത്മാഗാന്ധി ചെലുത്തുന്നസ്വാധീന ശക്തിയെക്കാള്‍ ഉത്കൃഷ്ടമാണെന്നു രാജഗോപാലാചാരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ രീതിയില്‍ നമ്മുടെ സംസ്കാരത്തെ ഉന്നമിപ്പിച്ച യുധിഷ്ഠിരന്‍ വ്യഭിചാരിയാണെന്നു വരുത്തിക്കൊണ്ട് ഞാനൊരു നോവലെഴുതിയാല്‍? അത് മനുഷ്യരോടു ചെയ്യുന്ന വലിയ അപരാധമായിരിക്കും. നമ്മുടെ സംസ്കാരത്തെ തകര്‍ക്കുകയായിരിക്കും. മഹാത്മാഗാന്ധി കായങ്കുളം കൊച്ചുണ്ണിയാണെന്നു സ്പഷ്ടമാക്കിക്കൊണ്ട് ഞാന്‍ നോവലെഴുതിയാലോ? ആളുകള്‍ എന്നെ വെറുതേവിടില്ല. നമുക്ക് സാങ്കല്പിക കഥാപാത്രങ്ങളുടെയും ജീവിച്ചിരുന്ന വ്യക്തികളെയും വേണമെങ്കില്‍ വിമര്‍ശിക്കാം. അവരുടെ സ്വഭാവത്തെ മാറ്റി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ക്രിസ്തുദേവനെക്കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. രണ്ടായിരം കൊല്ലത്തോളമായി ആരാധിക്കപ്പെടുന്ന അദ്ദേഹം മഗ്ദലനമറിയത്തെവെപ്പാട്ടിയായി വച്ചിരുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് ആരെങ്കിലും നോവലെഴുതിയാല്‍ എന്റെ രക്തം തിളയ്ക്കും. കാസാന്ദ്സാക്കീസിന്റെ The Last Temptation of Christ എന്ന നോവലില്‍ ഇതില്‍നിന്നു വളരെയൊന്നും വിഭിന്നമല്ലാത്ത വസ്തുതകളാണുള്ളത്. കുരിശില്‍ കിടക്കുന്ന യേശുതാന്‍ മഗ്ദലനമറിയത്തെ വിവാഹം കഴിച്ചതായി സ്വപ്നം കാണുന്നു. ഇതാണ് അദ്ദേഹത്തിന്റെ “ഒടുവിലത്തെ പ്രലോഭനം.” ഇവിടെ കൊണ്ടും തീരുന്നില്ല കാസാന്ദ്സാക്കിസിന്റെ മര്യാദകേട്. മറ്റൊരു മേരിയുണ്ടല്ലോ. അവളെയുംമാര്‍ത്തയെയും യേശു വിവാഹം കഴിച്ച് സന്തത്യുല്‍പാദനം നടത്തുന്നു. (സ്വപ്നത്തില്‍ത്തന്നെ). ഇതു കിനാവാണെങ്കിലും കിനാവുകള്‍ അബോധാത്മകങ്ങളായ അഭിലാഷങ്ങളുടെ സാഫല്യങ്ങളാണല്ലോ വ്യക്തമാക്കിത്തരിക. യേശുവിന് ഈ ആഗ്രഹങ്ങളുണ്ടായിരുന്നുവെന്നാണ് കാസാന്ദ്സാക്കീസ് പരോക്ഷമായി പറയുന്നത്. ഇത് ‘റിവോള്‍ട്ടിങ്ങാ’ണ്. മഹാപുരുഷന്മാരെ ഇങ്ങനെ നിന്ദിക്കാന്‍ പാടില്ല. ആ നിന്ദനം സംസ്കാരത്തെ തകര്‍ക്കും. മനുഷ്യരില്‍ ആസുരാംശം വര്‍ദ്ധിപ്പിക്കും. ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ കലാകൗമുദിയില്‍ വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്നുതോന്നി.

ജര്‍ണ്ണലിസത്തിന്റെ ജാര്‍ഗണല്ലാതെ ബഹിര്‍ഭാഗസ്ഥതയുടെ ജീഡാജനകത്വമല്ലാതെ ഇപ്പോഴത്തെ നിരൂപണങ്ങളിലും വിമര്‍ശനങ്ങളിലും ഒന്നുമില്ലെന്നു രാജശേഖരന്‍ ദേശാഭിമാനി വാരികയിലൂടെ പരിദേവനം നടത്തുന്നു. ജോലിയില്‍നിന്നു പിരിയുന്ന കലാകാരന്‍മാരെക്കുറിച്ച്, ഷഷ്ട്യബ്ദ പൂര്‍ത്തി ആഘോഷിക്കുന്ന സാഹിത്യകാരന്‍മാരെക്കുറിച്ച് വാരികകളില്‍ വന്ന പ്രബന്ധങ്ങള്‍ വേദനയുളവാക്കുമാറ് ഉപരിപ്ളവങ്ങളായിരുന്നുവെന്ന് രാജശേഖരന്‍ തൊണ്ടകീറി വാദിക്കുന്നു. ഭാവിയുടെ ശവക്കുഴിതോണ്ടുന്ന നവീനന്‍മാരെയും സമകലിക സ്വപ്നങ്ങള്‍ തകര്‍ക്കുന്ന എന്നെപ്പോലുള്ളവരെയും ഭൂതകാലത്തെ പരിരംഭണം ചെയ്യുന്ന കടല്‍ക്കിഴവന്‍മാരെയും അദ്ദേഹം മനക്കണ്ണിനു മുന്‍പില്‍ കാണുന്നുണ്ടാവാം. എല്ലാം ശരിതന്നെ. സാഹിത്യ വാരഫലത്തിന്റെ ബഹിര്‍ഭാഗസ്ഥത കൂടി അദ്ദേഹം ലക്ഷ്യമാക്കിയിട്ടുണ്ടെങ്കില്‍ അതേറെ ശരി. ഇതു കരുതിക്കൂട്ടി “ആഴം കുറഞ്ഞ” മട്ടില്‍ എഴുതുകയാണു ഞാന്‍. രാജശേഖരന്‍ പറയുന്ന ‘ആഴം’ ഇതിനു വരുത്തിയാല്‍ വായിക്കാന്‍ ആളു കാണില്ല. പിന്നെ ഒരു കര്യംകൂടി. ആഴമില്ലാത്ത രചനകളെക്കുറിച്ചെഴുതുമ്പോള്‍ ആഴമുണ്ടാക്കുന്നതെങ്ങനെ? കേരളത്തില്‍ ചിന്തകന്‍മാരുണ്ടോ? അഗാധതയാര്‍ന്ന സാഹിത്യസൃഷ്ടികള്‍ നമുക്കു നല്കുന്ന സാഹിത്യകാരന്‍മാരുണ്ടോ?

‘മഹദ് വ്യക്തി’ എന്നു രാജശേഖരന്റെ ഒരു പ്രയോഗം. വലിയ വ്യക്തിയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അതു ‘മഹാവ്യക്തി’ എന്നാകണം. മഹാവാക്യം = വലിയ വാക്യം. മഹദ്വചനം = മഹാന്റെ വാക്യം.

* * *

ഒരു സമ്പന്നന്‍ ഒരിക്കല്‍ ഡയോജനീസിനെ തന്റെ വീട്ടിലേക്കുക്ഷണിച്ചു. മനോഹരമായ വീട്. “ഇവിടെയെങ്ങും തുപ്പരുത്” എന്ന് അവിടെ എഴുതിവച്ചിരുന്നു. ഡയോജനീസിനു തുപ്പണമെന്നു തോന്നി. അദ്ദേഹം ഗൃഹനായകന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയിട്ടു പറഞ്ഞു: “ഇതിനെക്കാള്‍ വൃത്തികെട്ട സ്ഥലം ഈ വീട്ടില്‍ വേറെയില്ല”. വൃത്തികെട്ട സ്ഥലങ്ങളില്‍ തത്ത്വചിന്തകന്‍മാര്‍ തുപ്പുമ്പോള്‍ അതു ‘സൂപ്പര്‍ ഫിഷലായ’ പ്രവൃത്തിയാണെന്ന് ആരും പറയരുതേ.