close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 02 24


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 02 24
ലക്കം 493
മുൻലക്കം 1985 02 17
പിൻലക്കം 1985 03 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഒരു വർക്ക്ഷോപ്പിന്റെ മു‌ൻവശത്തു് ഞാൻ എത്തിയപ്പോൾ അവിടത്തെ ഒരു ജോലിക്കാരൻ കാറിന്റെ ‘ഇന്നർ ട്യൂബിൽ’ പമ്പുകൊണ്ടു് കാറ്റടിച്ചുകയറ്റുന്നതു കണ്ടു. വലതുകാലിന്റെ വലതുഭാഗത്തു് പമ്പുവച്ചു് അയാൾ ആയാസത്തോടെ ‘ഹാൻഡ്‌ൽ’ താഴ്ത്തുകയും അത്ര ആയാസം കൂടാതെ അതു ഉയർത്തുകയും ചെയ്യുന്നുണ്ടു്. ആ മനുഷ്യന്റെ ഡാൻസിനൊത്തു് ട്യൂബ് വീർത്തുവീർത്തു വന്നു. അതു പൊട്ടിപ്പോകുന്നതിനുമുമ്പുതന്നെ അയാൾ ആ ഊർദ്ധ്വഗമനവും അധോഗമനവും അവസാനിപ്പിച്ചു. വീർത്ത ട്യൂബെടുത്തു് മറ്റൊരാളിന്റെ മുൻപിലിട്ടുകൊടുത്തു. സുഷിരമുണ്ടോ അതിലെന്നു് അറിയാനാവാം അയാളുടെ ആ കാറ്റടിച്ചു കയറ്റൽ. ഒരു ദ്വാരവുമില്ല റബ്ബർ ട്യൂബിൽ. ഇര വിഴുങ്ങിയ വലിയ പാമ്പിനെപ്പോലെ അതങ്ങനെ വട്ടം ചുറ്റികിടക്കുകയാണു്. അതൊക്കെ കണ്ടപ്പോൾ സാഹിത്യത്തിൽ താല്പര്യമുള്ള ഞാൻ ഓർമ്മിച്ചതു് ഇന്നത്തെ നിരൂപണത്തെക്കുറിച്ചാണു്. ചുക്കിച്ചുളിഞ്ഞുകിടക്കുന്ന കവിയോ കഥാകാരനോ — ആരുമാകാം. നിരൂപകൻ മുണ്ടു മടക്കിക്കുത്തി ഭാഷയുടെ പമ്പു് വലതുവശത്തുവച്ചു് അതിന്റെ റബ്ബർ ട്യൂബ് അയാളുടെ നവദ്വാരങ്ങളിൽ ഒന്നിൽ കടത്തിവയ്ക്കുന്നു. പൊങ്ങുകയും താഴുകയും ചെയ്യുന്നു. കവി അല്ലെങ്കിൽ കഥാകാരൻ വീർത്തുവീർത്തു വരുന്നു. അയാളുടെ വയറു പൊട്ടുന്നതിനുമുൻപു് ഉത്ക്ഷേപണയന്ത്രം വേർപെടുത്തി എടുക്കുന്നു. ചീർത്തു കിടക്കുന്ന സാഹിത്യകാരനെക്കണ്ടു് ഉത്ക്ഷേപണ യന്ത്രവിദഗ്ദ്ധന്റെ സ്നേഹിതർ കൈയടിക്കുന്നു. ഈ കരഘോഷമാണു് നമ്മൾ ഇന്നു കേൾക്കുന്നതു്. വായു കടന്നു സ്ഥൂലാകാരമാർന്ന രൂപങ്ങളാണു് നമ്മൾ കാണുന്നതു്. പമ്പടിക്കുന്നവരുടെയും വീർത്ത രൂപമുള്ള എഴുത്തുകാരുടെയും പേരുകൾ പറയുന്നില്ല. ആരെയാണു് ഞാൻ മനസ്സിൽ കാണുന്നതെന്നു് വായനക്കാർക്കു് അറിയാം.

ആക്രമണം

എന്തിനു് നിരൂപകരെമാത്രം കുറ്റപ്പെടുത്തുന്നു? കഥാകാരന്മാർ മോശമാണോ? മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 62) വിനയൻ എഴുതിയ “വിജ്ഞാനം പറയുന്നവർ” എന്ന ചെറുകഥ വായിച്ചുനോക്കൂ. മറ്റൊരു വിധത്തിലുള്ള ഉത്ക്ഷേപണം കാണാം. അതിനെക്കുറിച്ചു് എഴുതുന്നതിനു മുൻപു് വേറൊരു കാര്യം പറഞ്ഞുകൊള്ളട്ടെ. പാറശ്ശാലയ്ക്കു തെക്കുള്ള ഭാഗം തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കാലത്തു് തക്കലയിൽനിന്നു് കുറെ നാഴിക അകലെയുള്ള ഒരു സ്ഥലത്തു് ഞാൻ തിരഞ്ഞെടുപ്പു ജോലിക്കുപോയി. ഒരു സ്ഥാനാർത്ഥിയുടെ അടയാളം കുടമാണെന്നു മാത്രം ഓർമ്മയുണ്ടു്. വോട്ടേഴ്സ്‌ലിസ്റ്റിൽ നാടാർസ്ത്രീകളുടെ പേരുകൾ അവരുടെ ഭർത്താക്കന്മാരുടെ പേരുകളോടു ചേർത്താണു് അച്ചടിച്ചിരുന്നതു്. വോട്ട് ചെയ്യാൻ വരുന്ന സ്ത്രീ ആൾ മാറാട്ടം നടത്തിയിട്ടില്ലെന്നു് ഉറപ്പിക്കാൻ വേണ്ടി പോളിങ് ഓഫീസർ പേരു ചോദിക്കും. നാടാർവർഗ്ഗത്തിൽ‌പ്പെട്ട സ്ത്രീ ഭർത്താവിന്റെ പേരു പറയുകയില്ല. സ്വന്തം പേരു മാത്രം പറയും. അപ്പോൾ ലിസ്റ്റിലുള്ള സ്ത്രീയല്ല വോട്ട് ചെയ്യാൻ വന്നതെന്നു കരുതി ഓഫീസർ അവരെ തിരിച്ചു പറഞ്ഞയയ്ക്കും. ഇങ്ങനെ പല സ്ത്രീകൾക്കും വോട്ട് ചെയ്യാൻ കഴിയാതെ വന്നപ്പോൾ ജനക്കൂട്ടം ഇളകി. “അടിയെടാ പ്രിസൈഡിങ് ഓഫീസറെ” എന്നു തമിഴിൽ പറഞ്ഞുകൊണ്ടു് അവർ പോളിങ്ബൂത്തിലേക്കു് ഇരച്ചുകയറി. അപ്പോഴാണു് പോളിങ് ഓഫീസറുടെ ബുദ്ധിശൂന്യമായ പെരുമാറ്റം ഞാനറിഞ്ഞതു്. രണ്ടു പൊലീസ് കോൺസ്റ്റബിൾമാർ മാത്രമുണ്ടു്. ഞാൻ വരാന്തയിലേക്കിറങ്ങി. “എല്ലാവരെയും വോട്ട് ചെയ്യിക്കാം” എന്നു അറിയിച്ചു. നാട്ടുകാരുടെ കോപമടങ്ങി. അപ്പോൾ അവിടത്തെ ഒരു പ്രമാണിവന്നു പറഞ്ഞു: “കോപിഷ്ഠരാണു് ജനങ്ങൾ. കഴിഞ്ഞ കൊല്ലം ഇവിടെ ഒരു കൊലപാതകം നടന്നു. വെറും നിലത്തു് ഒരു വര വരച്ചിട്ടു് “ഇതു് എന്റെ തോടു്” എന്നു് ഒരാൾ പറഞ്ഞു. “നിന്റെ ഈ തോട്ടിൽക്കൂടെ വരുന്ന വെള്ളം ഞാൻ എന്റെ വയലിലേക്കു തിരിച്ചുവിട്ടിരിക്കുന്നു.” എന്നു മറ്റൊരുവൻ ഉദ്ഘോഷിച്ചിട്ടു് ആദ്യത്തെ വരയെ മുറിക്കത്തക്കവിധത്തിൽ വേറൊരു വരവരച്ചു. ശണ്ഠയായി. തോടെന്നു പറഞ്ഞു് ആദ്യത്തെ വര വരച്ചവൻ വെട്ടുകത്തിയെടുത്തു് രണ്ടാമത്തെ വര വരച്ചവന്റെ കഴുത്തരിഞ്ഞു.

ഇങ്ങനെയൊക്കെയാണു് പണ്ടത്തെകാലത്തും വഴക്കുകൾ നടന്നിട്ടുള്ളതു്. കഴുത്തറുത്തിട്ടു് അവർ പാട്ടെഴുതും. തെക്കൻപാട്ടും വടക്കൻപാട്ടും അങ്ങനെയുണ്ടായ കാവ്യങ്ങളാണു്. രാമായണവും മഹാഭാരതവും ഇലിയഡും ആ വിധത്തിൽ ആവിർഭവിച്ചവയല്ലേ? ഇന്നു മനുഷ്യന്റെ കഴുത്തറുക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ടു തലവെട്ടു കവിതകൾ ഉണ്ടാകുന്നുമില്ല. എങ്കിലും അബോധമനസ്സിലുള്ള ആഗ്രഹത്തിനു സാഫല്യം വരണമല്ലോ. അതിനുവേണ്ടി വാചികാക്രമണം നടത്തുന്നു ആളുകൾ. ശാരീരികാക്രമണത്തിനു പകരമായ വാചികാക്രമണം. കവിയരങ്ങുകളിൽ കേൾക്കുന്ന കവിതകൾ ഇമ്മട്ടിലുള്ള ആക്രമണങ്ങൾതന്നെ. വാരികകളിൽ വരുന്ന കഥകളും വിഭിന്നങ്ങളല്ല. വിനയന്റെ കഥയും വാചികാക്രമണമത്രേ. ഒരുത്തൻ വർഷങ്ങൾക്കുശേഷം വീട്ടിലെത്തുന്നു. അപ്പോൾ വേറൊരുത്തൻ അയാളെ കുളിക്കാൻപോലും സമ്മതിക്കാതെ അതുമിതും പറയുന്നു. വിനയൻ വന്നവന്റെ മരണം വർണ്ണിച്ചു കൊണ്ടു് കഥ അവസാനിപ്പിക്കുന്നു. വേദനാജനകമാണു് ഈ കഥയുടെ പാരായണം. കഥാകാരന്റെ മനസ്സു് ചിന്തയുടെ മണ്ഡലത്തിൽ അലഞ്ഞുതിരിഞ്ഞാൽപ്പോലും എനിക്കു പരാതിയില്ല. ശൂന്യമായ മനസ്സു് പ്രിട്ടെൻഷൻ നടത്തുമ്പോൾ — നാട്യത്തിലേക്കു ചെല്ലുമ്പോൾ എനിക്കു സഹിക്കാനാവില്ല.

* * *

കാലം, സ്ഥലം ഇവയിൽ ഉടക്കിപ്പോയവയാണു് പ്രേതങ്ങൾ. അപകടമരണമാണു് ഉണ്ടായതെങ്കിൽ ആ സ്ഥലത്തു് പ്രേതങ്ങൾ അലഞ്ഞു തിരിയും എന്നാണു് വിശ്വാസം. പ്രേതം നമ്മുടെ മുൻപിൽ വന്നാൽ പേടിച്ചോടരുതു്. അതിനോടു് ദയയോടെ സംസാരിച്ചാൽ മതി. അതു പൊയ്ക്കൊള്ളും. വധിക്കപ്പെട്ട രാജാവിന്റെ പ്രേതം ഡന്മാർക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഹാംലെറ്റ് രാജകുമാരൻ അതിനോടു് സംസാരിച്ചു. അങ്ങനെ അതു് അപ്രത്യക്ഷമായി. കഥാഗോസ്റ്റുകളേ വരൂ. ഞാൻ നിങ്ങളോടു സംസാരിക്കാം.

ഏകാന്തതയുടെ ദുഃഖം

അതാ ആ മരത്തിന്റെ പിറകിലായി കടൽപോലെ പരന്നു കിടക്കുന്ന ഇരുട്ടിൽ ഒരു കൊച്ചുദീപമെങ്കിലും കത്തിച്ചുവയ്ക്കാൻ ആളില്ലേ? അങ്ങകലെനിന്നു ചെറിയ തിരയായി ആരംഭിച്ചു് പ്രപഞ്ചത്തിന്റെ ലയമാകുന്ന കാറ്റടിയേറ്റു് മഹാതരംഗമായി മാറി ആ വൃക്ഷത്തിൽ വന്നടിക്കുന്നതിനെ കാണാൻ ആർക്കും കണ്ണില്ലേ? ആ ദീപം കത്തിച്ചുവയ്ക്കലാണു് സംസ്കാരത്തിന്റെ ആദ്യത്തെ പ്രവർത്തനം. മനുഷ്യൻ കണ്ണുതുറന്നപ്പോൾ ഇരുട്ടുമാത്രം. രണ്ടു കല്ലുകൾ കൂട്ടിയിടിച്ചു് അവൻ അഗ്നിസ്ഫുലിംഗം ഉണ്ടാക്കി. ഉണങ്ങിയ മരച്ചില്ലയിൽ അതു പകർന്നു. തനിക്കുചുറ്റും നേരിയ വെളിച്ചം. പിന്നെപ്പിന്നെ വെളിച്ചം സൃഷ്ടിക്കലായി മനുഷ്യന്റെ ജോലി. ആദ്യത്തെ കൊച്ചുതോണി കടലിലിറക്കിയപ്പോൾ തരംഗങ്ങളെയും മഹാതരംഗങ്ങളെയും തന്റെ ആജ്ഞാനുവർത്തികളാക്കി മാറ്റുകയായിരുന്നു അവൻ. ഇന്നുരാത്രി പട്ടണത്തിലേക്കു് ഇറങ്ങിയാൽ ഇരുട്ടില്ല. വെള്ളിവെളിച്ചം ഒഴുകുകയാണു് എങ്ങും. പകൽസമയത്തു് കടലിലേക്കു നോക്കിയാൽ അതിന്റെ വിരിമാറും കീറിക്കൊണ്ട് യാനപാത്രങ്ങൾ പോകുന്നതു കാണാം. ഇതൊക്കെ സത്യമാണെങ്കിലും മനുഷ്യന്റെ ഉള്ളിലേക്കു കടന്നു ചെന്നിരിക്കുന്നു ഇരുട്ടാകെ. അതിൽ ചെറിയ തിരകളും വലിയ തിരകളും. ആ ഇരുട്ടിൽ ഒരു നെയ്ത്തിരികത്തിച്ചു വയ്ക്കാൻ, തിരകളെ മെരുക്കുന്ന കൊച്ചു തോണിയിറക്കാൻ ആരുണ്ട്? കവികളുണ്ട്, കലാകാരന്മാരുണ്ട്. മാധവിക്കുട്ടി ഈ അന്ധകാരത്തിൽ കത്തിച്ചു വയ്ക്കുന്ന ദീപത്തിന്റെ സുവർണ്ണമയൂഖങ്ങൾ എന്റെ മനസ്സിനെ പ്രഭാപൂർണ്ണമാക്കുന്നു. “എനിക്കിനി പാടാൻ വയ്യ” എന്ന ഭാവഗാനം പോലെ മനോഹരമായ രചന കാണൂ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ഏകാന്തതയുടെ ദുഃഖം. ആ ദുഃഖം മാധവിക്കുട്ടിയുടേതതു മാത്രമല്ല. നമ്മുടെ എല്ലാവരുടെയും ദുഃഖമാണ്. ഈ ഗദ്യ കവിത വായിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ അതിൽ പ്രതിഷ്ഠിക്കുന്നു. നമ്മുടെ വിഷാദം നമ്മൾ അനുഭവിക്കുന്നു. അതു കലയിലൂടെ ലഭിക്കുമ്പോൾ നമുക്ക് ആഹ്ലാദം. മാധവിക്കുട്ടി ജീനിയസ്സാണെന്ന സത്യം ഈ രചനയും വിളിച്ചു പറയുന്നു.

സ്വപ്നം

ആന്റപ്പൻ മരിച്ചുപോയതായി അനിൽ കെ. സാമുവൽ, മല്ലശ്ശേരി സ്വപ്നം കണ്ടു. സ്വപ്നത്തിൽ കണ്ടത് യാഥാർത്ഥ്യമായി. ആന്റപ്പൻ ഇടിത്തീയേറ്റു മരിച്ചു. ‘ഇതിനൊരു വിശദീകരണം നൽകാൻ ആരെക്കൊണ്ടു സാധിക്കും’ എന്ന് സാമുവൽ ചോദിക്കുന്നു (മനോരാജ്യം, ലക്കം 10, സ്വപ്നസന്ദേശം).

ഓരോ സ്വപ്നവും അഭിലാഷസാഫല്യമാണെന്ന് ഫ്രായിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ അഭിലാഷസാഫല്യം സ്വപ്നദർശകന് വൈഷമ്യമുളവാക്കും. അതിനാൽ അയാളെ രക്ഷിക്കാനായി സ്വപ്നം പ്രതിരൂപാത്മകമായി ആവിർഭവിക്കുന്നു. ഫ്രായിറ്റ് പറയുന്നതു ശരിയാണെങ്കിൽ സാമുവലിന്റെ അബോധ മനസ്സ് ആന്റപ്പന്റെ മരണം അഭിലഷിച്ചിരുന്നു എന്നാകും. യുങ്ങിന്റെ വ്യാഖ്യാനം മറ്റൊരു വിധത്തിലത്രേ. ഫ്രായിറ്റിന്റെ ‘വ്യക്തിപരമായ അബോധമനസ്സി’നോടു മാത്രം ബന്ധപ്പെട്ടതല്ല സ്വപ്നം. അതു മനുഷ്യവർഗ്ഗത്തിന്റെ ‘കലക്ടീവ് അൺകോൺഷ്യസി’നോടു ചേർന്നിരിക്കുന്നു [ലോകമാകെ ശക്തി വിശേഷമുണ്ട്. സാർവ്വലൗകികമായ ഈ ശക്തി വിശേഷം മനുഷ്യരെ കൂട്ടിയിണക്കുന്നു. പ്രതിരൂപാത്മകമായ ഈ ശക്തി വിശേഷണം തന്നെയാണ് ആർക്കിടൈപ്പ് അല്ലെങ്കിൽ പ്രാക്തന രൂപം. ഇതിനെ യുങ് കലക്ടീവ് അൺകോൺഷ്യസ് എന്നു വിളിച്ചു].

സ്വപ്നങ്ങൾ വ്യക്തിപരമായ അബോധ മനസ്സിനെയും സമഷ്ടിഗതമായ അബോധമണ്ഡലത്തെയും വ്യക്തമാക്കും. ഭാവി സംഭവങ്ങളെയും അവ സൂചിപ്പിക്കും. യുങിന്റെ ഈ മതം ശരിയാണെങ്കിൽ സാമുവലിന്റെ സ്വപ്നം, വരാൻ പോകുന്ന സംഭവത്തെ നേരത്തേതന്നെ അദ്ദേഹത്തെ അറിയിച്ചു.

* * *

“ഈ ജിങ്” (I ching) ഭാവികഥനം നിർവ്വഹിക്കുന്ന പ്രാചീന ചൈനീസ് ഗ്രന്ഥമാണ്. മിസ്റ്റിക്കായ യുങ് ആ ഗ്രന്ഥത്തിൽ വിശ്വാസം അർപ്പിക്കുന്നു. “ഈ ജിങി”ന്റെ സഹായത്തോടെ ഭാവി സംഭവങ്ങൾ അറിഞ്ഞിരുന്ന യുങ് സ്വപ്നത്തിന്റെ ഭാവികഥനസാദ്ധ്യതയിൽ വിശ്വസിച്ചതിൽ അദ്ഭുതപ്പെടാനില്ല.

ഒരു തുള്ളി വെള്ളം

എന്റെ മകന്റെ കൂട്ടുകാരനായിരുന്നു സെൽവരാജ്. ആ പയ്യൻ നൈരാശ്യം കൊണ്ടു ഉറക്കഗ്ഗുളിക കഴിച്ചു ആത്മഹത്യ ചെയ്തു. സംശയം തോന്നി ലോഡ്ജ് ഉടമസ്ഥൻ വാതിലു ചവിട്ടിപ്പൊളിച്ചപ്പോൾ സെൽവരാജ് ബോധശ്യൂന്യനായി കിടക്കുന്നതു കണ്ടു. തിരുവനന്തപുരത്തെ ജനറലാശുപത്രിയിൽ കൊണ്ടു ചെന്ന അയാളെ കാണാൻ ഞാൻ പോയി. അപ്പോഴേക്കും ബോധം വീണ്ടുകിട്ടിയിരുന്നു ആ ബാലന്. കുടലൊക്കെ പൊട്ടിപ്പോയിരുന്നതുകൊണ്ട് ഒരു തുള്ളി വെള്ളം പോലും കൊടുക്കരുതെന്ന് ഡോക്ടർ ആജ്ഞാപിച്ചിരുന്നു. എന്നെ തിരിച്ചറിഞ്ഞ സെൽവരാജ് ‘Sir, give me a drop of water’ എന്നു ഇംഗ്ലീഷിൽ വീണ്ടും വീണ്ടും അഭ്യർത്ഥിച്ചു. എന്റെ മനസ്സ് പിടഞ്ഞു. മുറിയിൽ ഞാനും ആ പയ്യനും മാത്രമേയുള്ളു. ‘Sir, a drop of water, sir …’ സ്വല്പം വെള്ളം അയാളുടെ വായിലൊഴിച്ചു കൊടുത്താലെന്തെന്ന് ഞാൻ ആലോചിച്ചു. പാടില്ല. മരിക്കും അയാൾ. സെൽവരാജ് മരിക്കുന്നത് എനിക്ക് ഹൃദയഭേദകമാണ്. ഞാൻ അതുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. “സേർ, സേർ എ …” അത്രയും വരാന്തയിൽ നിന്നു ഞാൻ കേട്ടു. സെൽവരാജ് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇഹലോകം വിട്ടുപോയി. ഈ സംഭവം അതിന്റെ എല്ലാ വൈകാരിക തീക്ഷ്ണതയോടും കൂടി പ്രത്യാനയിക്കപ്പെട്ടത് കലാകൗമുദിയിലെ ഒരു കഥ വായിച്ചപ്പോഴാണ്. ബേബി മേനോനും കണ്ണൻ മേനോനും കൂടി എഴുതിയ ബലിമൃഗങ്ങൾ എന്ന കഥ. മരിക്കാറായ അമ്മ മകളോടു ഒരിറ്റു വെള്ളം ചോദിച്ചു. വെള്ളം കൊടുക്കരുതെന്ന് വൈദ്യൻ നിർദ്ദേശിച്ചതുകൊണ്ട് മകൾ അമ്മയുടെ അപേക്ഷ ചെവിക്കൊണ്ടില്ല. വെള്ളം കുടിക്കാതെ അമ്മ മരിച്ചു. മകൾ ബലിയിട്ടപ്പോൾ ബലിക്കാക്ക ചോറു കൊത്തിയില്ല. വെള്ളം കൊടുക്കാത്ത തന്റെ ക്രൂരകൃത്യം കൊണ്ടാണ് അമ്മയുടെ ആത്മാവ് കാക്കയായി വന്ന് ചോറു കൊത്താത്തതെന്ന് നിഷ്കളങ്കയായ മകൾ വിചാരിക്കുന്നു. സെൽവരാജിന്റെ ആത്മഹത്യയിലേക്കും പിന്നീടുള്ള സംഭവങ്ങളിലേക്കും എന്നെ നയിക്കാൻ ഈ കഥാസംഭവം പ്രയോജനപ്പെട്ടു. അല്ലാതെ സാഹിത്യവുമായി ഇതിന് ഒരു ബന്ധവുമില്ല. കഥ എഴുതാൻ അറിയുന്നവൻ ഹൃദയം മഥിപ്പിക്കുന്ന മട്ടിൽ എഴുതി ഫലിപ്പിക്കുമായിരുന്ന ഒരു സംഭവം ബേബി മേനോന്റെയും കണ്ണൻ മേനോന്റെയും കൈകളിൽ ചവറായി മാറിയിരിക്കുന്നു. ‘കലാകൗമുദി’യുടെ എത്ര പേജുകൾ ഇവർ നഷ്ടപ്പെടുത്തിയിരിക്കുന്നു!

* * *

നോവലുകൾ ധാരാളമുണ്ടാകുന്നുണ്ട്. പക്ഷേ, അവ വായിക്കുന്നവർ വളരെ കുറവ്. കവിത വായിക്കാൻ പലർക്കും കൗതുകം. എന്നാൽ നല്ല കവിത ഉണ്ടാകുന്നില്ല. വിരസങ്ങളായ കഥകൾ വായിച്ചുവായിച്ച് കഥ അച്ചടിച്ച വാരിക കണ്ടാൽ പേടി. വിമർശനമോ നിരൂപണമോ വായിക്കാമെന്നു വിചാരിച്ചാൽ അവയിലൊക്കെ പച്ചക്കള്ളം.

മലയാറ്റൂർ

നല്ല നോവലുകൾ ഉണ്ടാകാത്തതുകൊണ്ടാണ് നല്ല നിരൂപണം ഉണ്ടാകുന്നില്ലെന്ന് നിരൂപകർ. നല്ല നിരൂപണം ഇല്ലാത്തതുകൊണ്ട് നല്ല നോവലുകൾ ഉണ്ടാകുന്നില്ലെന്ന് വിലാസിനി ചിലപ്പോൾ പറഞ്ഞേക്കും. “ഒരു സുകുമാരക്കുറുപ്പിനെ പിടികൂടാൻ നമ്മുടെ ഷെർലോക്ക് ഹോം സ്കൂളുകൾക്ക് സാധിച്ചിട്ടില്ലല്ലോ. അപ്പോൾപ്പിന്നെ നമ്മുടെ പശ്ചാത്തലത്തിൽ നല്ല ഡിറ്റക്ടീവ് നോവലുകളും അവ എഴുതുന്നവരും എങ്ങനെയുണ്ടാകും?” എന്നു മലയാറ്റൂർ രാമകൃഷ്ണൻ ചോദിക്കുന്നു. ഷെർലക്ക് ഹോംസും അഗഥാ ക്രിസ്റ്റിയും മോശക്കാരാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ലെ കാരേ (ലകാരേ എന്നു വേണം — ലേഖകൻ) നോബൽ സമ്മാനം നേടുമെന്ന് റ്റൈം വാരിക ചൂണ്ടിക്കാണിച്ചതു രാമകൃഷ്ണൻ നമ്മെ അനുസ്മരിപ്പിക്കുന്നു.

ജോൺ ല കാരേ എന്നതു തൂലികാ നാമമാണ്. ഡേവിഡ് ജോണ്മൂർ കോൺവെൽ എന്നതാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. 1931-ൽ ജനനം. അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ The Little Drummer Girl ഞാൻ വായിച്ചിട്ടുണ്ട്. Panoramic display of brutal human endeavor എന്ന് ഒരമേരിക്കൻ വിശേഷിപ്പിച്ച ഈ നോവൽ ത്രില്ലറുകളിൽ താല്പര്യമില്ലാത്ത എന്നെ ആഹ്ലാദിപ്പിച്ചു.

സുജാത

Beautiful woman എന്നതിനും charming woman എന്നതിനും വ്യത്യാസമുണ്ട്. Beauty — സൗന്ദര്യം — ആഹ്ലാദദായകമാണ്. സംശയമില്ല. എന്നാൽ അതു പുരുഷനെ വശീകരിച്ചെന്നു വരില്ല. Charm – വശീകരണശക്തി — ഉള്ള സ്ത്രീയുടെ പിറകേ ചെല്ലും പുരുഷൻ. വശീകരണ ശക്തിയുള്ള സ്ത്രീ സുന്ദരിയായിരിക്കണമെന്നുമില്ല. Charm എന്നത് എന്തെന്നു വിശദമാക്കാൻ പ്രയാസമുണ്ട്. ലിൻ യു ടാങ് എന്ന ചൈനീസ് എഴുത്തുകാരൻ ഒരുദാഹരണം നൽകിയിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. അതോ ഞാൻ തന്നെ പണ്ടെങ്ങോ എഴുതിയതോ? ഓർമ്മയില്ല.

ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂ നടക്കുന്നു. സുന്ദരികളായ ചെറുപ്പകാരികൾ പലരും വന്നു. ചോദ്യങ്ങൾ, ഉത്തരങ്ങൾ. ഒടുവിൽ അത്ര സൗന്ദര്യമില്ലാത്ത ഒരു യുവതി വന്നു. “ഇരിക്കൂ”. ഇരുന്നു. ഇന്റവ്യൂ നടത്തുന്ന ആൾ അവളുടെ മുഖത്തേക്കു നോക്കി. ഉടനെ അവൾ കണ്ണുകൾ താഴ്ത്തി. ചോദ്യ കർത്താവ് എന്തോ കുറിച്ചിട്ട് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിടഞ്ഞു. പെട്ടെന്ന് അവൾ താഴത്തേക്കു നോക്കി. ഇങ്ങനെ മൂന്നു നാലു തവണ. അതോടെ ചോദ്യ കർത്താവു വിശീകരിക്കപ്പെട്ടു. അയാൾ അവളെ ജോലിക്കു തിരഞ്ഞെടുത്തു. അതുകൊണ്ട് ഇന്റർവ്യൂവിനു പോകുന്ന പെൺകുട്ടികൾ മാറിമാറി താഴത്തേക്കും മുകളിലേക്കും നോക്കിയാൽ ജോലി കിട്ടുമെന്നു വിചാരിച്ചേക്കരുത്. Charm — വശീകരണശക്തി — പ്രകൃതിയുടെ ഒരനുഗ്രഹമാണ്.

വേണമെങ്കിൽ പരിശോധിച്ചുകൊള്ളൂ. ‘ചാം’ ഉള്ള സ്ത്രീകൾ ആരെക്കണ്ടാലും ചിരിക്കും. ആരെക്കണ്ടാലും ചിരിക്കുന്നവർ ‘ആത്മാർത്ഥത’ (Sincerity എന്ന അർത്ഥത്തിൽ) ഉള്ളവരല്ല. പുരുഷന്മാരെസ്സംബന്ധിച്ചും ഇതു ശരിതന്നെ. ഒരു സ്ത്രീക്കു സൗന്ദര്യമുള്ളതുപോലെ, മറ്റൊരു സ്ത്രീക്കു വശീകരണ ശക്തിയുള്ളതുപോലെ കഥയ്ക്കുമുണ്ട് ഈ ധർമ്മങ്ങൾ. മോപസാങ്ങിന്റെ കഥകൾ സുന്ദരങ്ങളാണ്; ചെക്കോവിന്റെ കഥകൾ വശീകരണ ശക്തിയുള്ളവയാണ്. ബഷീറിന്റെ ‘പൂവമ്പഴം’ എന്ന കഥ സുന്ദരം. കാരൂരിന്റെ ‘മരപ്പാവകൾ’ എന്ന കഥ ‘ചാമിങ്’ (Charming). സുജാത കുങ്കുമം വാരികയിലെഴുതിയ ‘മഴവൈദ്യൻ’ വശീകരണ ശക്തിയാർന്നതാണ്. അതിലെ കലാംഗന ഞാൻ നേരെ നോക്കുമ്പോൾ കണ്ണുകൾ താഴ്ത്തുന്നു. ഞാൻ നോക്കാത്തപ്പോൾ അവൾ എന്റെ മുഖത്തു നോക്കുന്നു …

* * *

ഹാസ്യ പ്രധാനമാണ് സുജാതയുടെ കഥ. അതുകൊണ്ട് ഒരു നേരമ്പോക്കു കൂടിയാവട്ടെ. ചൈനയിലോ ജപ്പാനിലോ പ്രചരിക്കുന്ന ഫലിതമാണിത്.

ഭർത്താവ് വീട്ടിലെത്തി മുറിയുടെ വാതിലിൽ തട്ടിയപ്പോൾ ഭാര്യ കതകു തുറന്നു. ജാരൻ ജനലിൽക്കൂടി പുറത്തേക്കു ചാടുന്നതു അയാൾ കണ്ടു. ചാടിയ വേളയിൽ അയാളുടെ ഒരു ‘ഷൂ’ മുറിക്കകത്തു വീണുപോയി. ഭർത്താവ് അതെടുത്തു കട്ടിലിനു താഴെ വച്ചിട്ടു പറഞ്ഞു: “നാളെ ഞാൻ കണ്ടുപിടിക്കും ഈ ഷൂ ആരുടേതെന്ന്.” അയാൾ നല്ല ഉറക്കമായിയെന്നു മനസ്സിലായപ്പോൾ അവൾ ആ ഷൂ എടുത്ത് കളഞ്ഞിട്ട് അയാളുടെതന്നെ ഒരു ഷൂ കട്ടിലിന്റെ താഴെ വച്ചു. നേരം വെളുത്ത് ഭർത്താവ് ആ ഷൂ കൈയിലെടുത്തു നോക്കിയിട്ട് പറഞ്ഞു: “ഓ ശരി ഇന്നലെ രാത്രി ജനലിൽക്കൂടി പുറത്തേക്കു ചാടിയത് ഞാൻ തന്നെയാണ്.”

വൈക്കം ചന്ദ്രശേഖരൻ നായർ

ജോലിക്കയറ്റത്തിനുള്ള മാർഗ്ഗം കാണിച്ചു തരൂ. അന്യന്റെ തെങ്ങിൻ പുരയിടം കൈക്കലാക്കാനുള്ള വഴി ഏതാണ്? എല്ലാ ദുഷ്ടപ്രവൃത്തികളും ചെയ്യുന്ന ഞാൻ അന്യരുടെ മുൻപിൽ മാന്യനായി നിൽക്കേണ്ടതെങ്ങനെ? ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ കിട്ടാനുള്ള മാർഗ്ഗം ഏത്? ഇങ്ങനെ നല്ല ആളുകളും ചീത്ത ആളുകളും ഈശ്വരനോടു ചോദിക്കുന്നുണ്ട്. അഭിലാഷ സാഫല്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. സീനിയറായവന്റെ മുകളിൽ പ്രമോഷൻ വാങ്ങിയവനെ ഞാൻ കണ്ടിട്ടുണ്ട്. പണമില്ലാത്ത എന്റെ ഒരേയൊരു തെങ്ങിൻപുരയിടം ബലാൽക്കാരമായി സ്വന്തമാക്കി അതിൽനിന്നു കിട്ടുന്ന ആദായം ബാങ്കിൽ കിടക്കുന്ന ലക്ഷക്കണക്കിനുള്ള രൂപയോടു ചേർത്ത് കൂടുതൽ സമ്പന്നനായിത്തീർന്നവനെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ തിരക്കേറിയ ബസ്സിന്റെ ഫുഡ്ബോർഡിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യാനായി ബസ്റ്റോപ്പിൽ കാത്തു നിൽക്കുമ്പോൾ അവൻ അല്ലെങ്കിൽ അവൾ പിടിച്ചുവാങ്ങിച്ച പണം കൊടുത്തു മേടിച്ച പുതിയ കാറിൽ സഞ്ചരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. സ്നേഹിച്ച യുവതിയെ ലഭിച്ച യുവാവ് പുളകമണിയുന്നതു ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ഏത് അഭിലാഷത്തിനു സാഫല്യമുണ്ടായാലും ജീവിതത്തിന്റെ അനിശ്ചിതത്വം ഇവരെയൊക്കെ അലട്ടിക്കൊണ്ടിരിക്കും. കടക്കണ്ണുകൊണ്ടു കാമുകന്റെ ഹൃദയം പിളർക്കുന്ന കാമുകി മരിക്കും. പ്രതിയോഗിയെ തൂക്കിലിടുന്ന ഡിക്ടേറ്റർ മരിക്കും. ചക്രവർത്തി മരിക്കും. തെണ്ടി മരിക്കും. മരണം ജനിപ്പിക്കുന്നതാണ് ഈ അനശ്ചിതത്വം. മരണമാണ് അതിന്റെ പ്രഭവകേന്ദ്രമെന്ന് ആരുമറിയുന്നുമില്ല. ഈ അനിശ്ചിതത്വത്തെ ചേതോഹരമായി ആവിഷ്ക്കരിക്കുന്ന ഒരു കഥയുണ്ട്, ‘മഹിളരത്നം’ മാസികയിൽ. വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയതാണത്. സ്നേഹിതനെ കാണാൻ ഒരുത്തൻ പോകുന്നു. സ്നേഹിതൻ വീട്ടിലില്ല. അയാളുടെ ഭാര്യക്കു പ്രസവവേദന. സ്നേഹിതനെ അന്വേഷിച്ചു ചെന്നപ്പോൾ എണ്ണമറ്റ പ്രയാസങ്ങൾ സഹിച്ചു ഡോക്ടറെ വിളിച്ചുകൊണ്ടു വരുന്നു. പ്രസവം കഴിഞ്ഞു. വന്നെത്തിയ ആളാണ് ഉപകർത്താവെന്ന് വീട്ടിൽ വൈകിയെത്തിയ സ്നേഹിതൻ മനസ്സിലാക്കുന്നില്ല. ഈ സംഭവങ്ങളിലൂടെ — നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെ അനിശ്ചിതത്വം വ്യക്തമാകുന്നു. ജലാശയത്തിൽ വീണ നിലാവുപോലെ, പൂവിനെ തേജോമയമാക്കുന്ന പുഞ്ചിരിപോലെ ഈ അനിശ്ചിതത്വം ശോഭിക്കുന്നു. അതിനു ശോഭയോ? അതേ, കലയിലൂടെ പ്രകടമാകുന്ന ദുഃഖത്തിനും തിളക്കമാണ്.

* * *

“എന്റെ നാടകങ്ങളിലെ ‘കോമഡി’ സോഷ്യലിസ്റ്റ് ഗുളികയെ പൊതിയുന്ന പഞ്ചാരയാണ്” എന്നു ബർനാഡ്ഷാ, ഗ്രാൻവിൽ ബാർക്കറോടു പറഞ്ഞു. അപ്പോൾ ബാർക്കറുടെ മറുപടി: “പ്രേക്ഷകർ എത്ര ബുദ്ധിയുള്ളവർ! പഞ്ചാര മാത്രം അവർ നക്കിയെടുക്കുന്നു. ഗുളികയൊട്ടു വിഴുങ്ങുന്നുമില്ല.” ഇവിടെയുള്ളവർ വിഭിന്നരാണ്. എക്സിസ്റ്റെൻഷ്യൽ ഗുളികയിൽ കട്ടിയായി എക്സിസ്റ്റെൻഷ്യലിസം പുരട്ടി അവർ നമുക്കുതരുന്നു. അങ്ങനെ എക്സിസ്റ്റെൻഷ്യൽ കാവ്യങ്ങളും എക്സിസ്റ്റെൻഷ്യൽ നിരൂപണങ്ങളും. കലയുടെ പഞ്ചാരമാത്രമില്ല.