close
Sayahna Sayahna
Search

ചോദ്യോത്തരങ്ങൾ




ശ്രീ എം കൃഷ്ണന്‍ നായരുടെ മുപ്പത്തിയാറു കൊല്ലം നീണ്ടുനിന്ന സാഹിത്യവാരഫലം എന്ന പ്രതിവാരപംക്തിയില്‍ അദ്ദേഹം ഹാസ്യാത്മകമായി എഴുതിയ ചോദ്യോത്തരങ്ങളുടെ സങ്കലനമാണ് ഈ താളില്‍.

Contents

1987

സാഹിത്യവാരഫലം 1987 02 01

Symbol question.svg.png സന്മാർഗ്ഗത്തിന് എന്ത് വിലയുണ്ട്?

ലോകമലയാള സമ്മേളനത്തിന് തിരുവനന്തപുരത്തു നിന്ന് ബർലിൻ വരെ മാത്രം പോകാനുള്ള വിമാനക്കൂലിയുടെ വിലയുണ്ട്.

Symbol question.svg.png ഒരു കാര്യത്തിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണ്. എപ്പോൾ?

വ്യഭിചാരകർമ്മത്തിൽപ്പെട്ട സ്ത്രീയെ ‘തൊട്ടകൈക്ക്’ ബന്ധു പിടിക്കുമ്പോൾ അവൾ ധിക്കാരം കാണിക്കുന്ന സന്ദർഭത്തിൽ.

Symbol question.svg.png എന്നു പറഞ്ഞാൽ?

ഇതെന്റെ ഇഷ്ടമാണ്. താനാരാ ചോദിക്കാൻ?’ എന്ന് അവൾ പറയും. ആ മറുപടി എല്ലാ വ്യഭിചാരിണികളും നൽകും.

Symbol question.svg.png ഏതു മണ്ഡലത്തിലും സത്യമായിത്തീരുന്ന പ്രസ്താവമുണ്ടോ?

ഉണ്ട്. കവിതയിൽ! ‘വെള്ളത്താമരപോൽ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്നു കവി പറയുമ്പോൾ സത്യം പ്രകാശിക്കുന്നു. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്ന് അതേ കവി പറയുമ്പോഴും സത്യം.

Symbol question.svg.png എന്തുകൊണ്ടാണിത്?

മീലാൻ കുന്ദേര എന്ന സാഹിത്യകാരൻ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. ഭാവാത്മക കവിക്ക് ഒന്നും തെളിയിക്കേണ്ടതായില്ല. സ്വന്തം വികാരത്തിന്റെ തീവ്രത തന്നെയാണ് ആ തെളിവ്.

Symbol question.svg.png എവിടെയാണ് കുന്ദേര ഇതെഴുതിയത്?

‘Life is Elesewhere’ എന്ന നോവലിൽ. 1986-ലാണ് അതിന്റെ ഇംഗ്ലീഷ് തർജ്ജമ നമുക്കു ലഭിച്ചത്.

Symbol question.svg.png നവീനസാഹിത്യത്തിലെ പ്രതിഭാശാലികൾ ആരെല്ലാം?

മീലാൻ കുന്ദേര, വാൾട്ടർ അബിഷ്, ബ്രേതൻ ബ്രേതൻ ബാഹ്, കാവ് റീറ ഇൻഫാന്റേ, മാറിയോ വാർഗാസ് യോസ, അമാദു, ഏതൽ ഫൂഗാഡ്.

Symbol question.svg.png ഏതൽ ഫൂഗാഡാണോ വൊള സൊയിങ്കയാണോ വലിയ എഴുത്തുകാരൻ?

സംശയമില്ല. ഏതൽ ഫൂഗാഡ്. അദ്ദേഹത്തിന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാടകത്തിന്റെ അടുത്തു വരുന്ന ഒരു നാടകം സൊയിങ്ക എഴുതിയിട്ടില്ല.

സാഹിത്യവാരഫലം 1987 05 31

Symbol question.svg.png ഏറ്റവും വലിയ ഭാഗ്യമേത്?

ഭാര്യ.

Symbol question.svg.png ഏറ്റവും വലിയ ദൗർഭാഗ്യമേത്?

ഭാര്യ.

Symbol question.svg.png ഭാര്യയെ ഒരേസമയം ഭാഗ്യമായും ദൗർഭാഗ്യമായും നിങ്ങൾ കാണുന്നതെങ്ങനെ?

ദാസ്യ മനഃസ്ഥിതിയുള്ളവന് ഭാഗ്യം. സ്വതന്ത്ര ചിന്താഗതിയുള്ളവന് ദൗർഭാഗ്യം.

Symbol question.svg.png നിങ്ങൾ വെറുക്കുന്ന ഒരു മാസ്റ്റർപീസ്?

എമലി ബ്രോന്റിയുടെ ‘വതറിംഗ് ഹൈറ്റ്സ്’ എന്ന നോവൽ [വുതറിംഗ് എന്നും ഉച്ചാരണം].

Symbol question.svg.png നമ്മുടെ അഹങ്കാരികളായ സഹിത്യകാരന്മാർക്ക് എഴുതി കീശയിലിട്ടുകൊണ്ട് നടക്കാൻ പറ്റിയ രണ്ടു വരികൾ?

“ I’m nobody; Who are you?
Are you — Nobody — too.”

എമലി ഡിക്കൻസൻ എഴുതിയ ഈ വരികൾ നന്ന്.

Symbol question.svg.png ബർനാഡ്ഷാ, ബർട്രൻഡ് റസ്സൽ, രാജാജി ഇവർ തൊണ്ണൂറു വയസ്സുകഴിഞ്ഞിട്ടും ജീവിച്ചിരുന്നതെങ്ങനെ?

അവർ മലയാളത്തിലെ പൈങ്കിളി നോവലുകൾ വായിച്ചിരുന്നില്ല.


സാഹിത്യവാരഫലം 1987 03 01

Symbol question.svg.png “മലയാളസാഹിത്യത്തിലെ അദ്വിതീയമായ ചെറുകഥയേത്?”

“കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകൾ’.”

Symbol question.svg.png “നവീന നോവലുകളിൽ പ്രധമസ്ഥാനം ഏതിന്?”

ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്.”

Symbol question.svg.png “സ്നേഹത്തെ ആദ്ധ്യാത്മിക തലത്തിലേയ്ക് ഉയർത്തി മരണത്തെ മധുരീകരിക്കുന്ന കാവ്യം?”

കക്കാടിന്റെ ‘സഫലമീയാത്ര’

Symbol question.svg.png “ആന്തരലയത്തിന്റെ പ്രയോഗത്തിൽ അദ്വിതീയനായ കവി?”

“ചങ്ങമ്പുഴ. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ഇവർക്കുപോലും ഇക്കാര്യത്തിൽ ചങ്ങമ്പുഴയെ സമീപിക്കാൻ ഒക്കുകയില്ല.”

Symbol question.svg.png “അർത്ഥമില്ലാത്ത കോമളപദങ്ങൾ ചേർത്തുവച്ച് വായനക്കാരനെ മൂഢസ്വർഗ്ഗത്തിലെത്തിക്കുന്ന കാവ്യം?”

“വയലാർ രാമവർമ്മ പി.കെ.വിക്രമൻ നായരുടെ മരണത്തെകുറിച്ചെഴുതിയ കാവ്യം. പേര് ഓർമ്മയില്ല.”

Symbol question.svg.png “പിന്നൊരു കാവ്യം?”

“ബോധേശ്വരന്റെ ‘കേരളഗാനം.’”

Symbol question.svg.png “സന്മാര്‍ഗ്ഗനിഷ്ഠയുള്ള മഹാകവി?”

“ജി. ശങ്കരക്കുറുപ്പ്.”

Symbol question.svg.png “നിങ്ങള്‍ക്കു മാനസാന്തരം വരുത്തിയ ഗ്രന്ഥം?”

“Gospel of Sree Rama Krishna”

Symbol question.svg.png “അതിസുന്ദരമായി മലയാളം എഴുതിയവര്‍?”

“സി. വി. കുഞ്ഞുരാമന്‍, ഇ. വി. കൃഷ്ണപിള്ള. എം. ആര്‍. നായര്‍, കുട്ടിക്കൃഷ്ണ മാരാര്‍, ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍.”

Symbol question.svg.png “നിങ്ങളാര്?”

“കലീല്‍ ജിബ്രാന്റെ വാക്കുകളില്‍ മറുപടി പറയാം. ആദ്ഭുതാവഹമായ ഈ തടാകത്തിലേക്ക് ഈശ്വരന്‍ എറിഞ്ഞ ഒരു കല്ല്. വീണുകഴിഞ്ഞപ്പോള്‍ തരംഗങ്ങള്‍കൊണ്ട് ഞാന്‍ അതിന്റെ ഉപരിതലത്തില്‍ കലക്കമുണ്ടാക്കി. അഗാധതയിലൂടെ അടിത്തട്ടിലെത്തിയപ്പോള്‍ ഞാന്‍ നിശ്ചലനായി.”

സാഹിത്യവാരഫലം 1987 03 22

Symbol question.svg.png പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക് നിങ്ങളെന്തു കണ്ടു?

ഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും വിഗ്രഹാരാധകനല്ല. അതുകൊണ്ട് അമ്പലത്തില്‍ പോകാറില്ല. എങ്കിലും അവിടെ കത്തിച്ചുവച്ച നെയ്ത്തിരികള്‍ ഈശ്വരനെ കൈകൂപ്പി വന്ദിക്കുന്നതു കണ്ടു.

Symbol question.svg.png ബാല്യകാലസഖി യുഗം നിര്‍മ്മിച്ച നോവലാണെന്ന് നിങ്ങള്‍ പലപ്പോഴും എഴുതിക്കണ്ടിട്ടുണ്ടല്ലോ. ഇത് സിന്‍സിറിറ്റിയോടു കൂടി ചെയ്ത പ്രസ്താവമാണോ?

രാമരാജാബഹദൂര്‍ മലയാള സാഹിത്യത്തില്‍ യുഗം നിര്‍മ്മിച്ചതുപോലെ ബാല്യകാലസഖി മറ്റൊരു യുഗം സൃഷ്ടിച്ചു. അതിനുശേഷം ‘ഖസാക്കിന്റെ ഇതിഹാസം’ വേറൊരു യുഗനിര്‍മ്മിതിക്കു കാരണമായി ഭവിച്ചു. പക്ഷേ വിശ്വസാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ ‘ബാല്യകാലസഖി’ ഒരു ട്രിവിയന്‍ മസ്കിറ്റോയാണ്.

Symbol question.svg.png അടുത്ത കാലത്ത് അന്തരിച്ച സംസ്കൃത പണ്ഡിതന്മാരില്‍ അദ്വിതീയനും പുരുഷരത്നവുമായിരുന്ന ഒരാളിന്റെ പേരു പറയൂ?

തിരുവനന്തപുരം സംസ്കൃത കോളേജില്‍ സാഹിത്യവിഭാഗത്തില്‍ പ്രൊഫസറായിരുന്ന ഇ.വി. ദാമോദരന്‍.

Symbol question.svg.png ഡല്‍ഹി ദൂരദര്‍ശനിലെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരെക്കുറിച്ചു അഭിപ്രായം പറയൂ?

പറയാം. തികച്ചും പേഴ്സനലാണ് ഈ അഭിപ്രായം. പലരും എന്നോടു യോജിക്കില്ലെന്നു എനിക്കറിയാം
ഗീതാഞ്ജലി അയ്യര്‍
പഴയ ഹാര്‍മ്മോണിയത്തില്‍ നിന്നു വരുന്ന ദുര്‍ബല സംഗീതം പോലിരിക്കുന്നു അവരുടെ വായന.
റിനി സൈമണ്‍
നിത്യ ജീവിതത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്കു ഡിഫെന്‍സീവ് മെക്കാനിസം വേണ്ടതു ന്യൂസ് വായിക്കുമ്പോഴും അതു കൂടിയേ തീരൂ എന്നു ഈ ചെറുപ്പക്കാരി വ്യക്തമാക്കുന്നു. അവരുടെ വാക്കുകള്‍ പനിനീര്‍പ്പൂക്കളല്ല, കല്ലേറുകളാണ്.
ജങ്
അസഹനീയം എന്നത് ഒരു മൈല്‍ഡ് എക്സ്പ്രെഷന്‍.
മിനു
വാര്‍ത്തയെക്കാള്‍ സ്വന്തം ചിരിക്കു പ്രാധാന്യമുണ്ടെന്നു തെറ്റിദ്ധരിച്ച പാവം. ‘എ റിപോര്‍ട്ട്’ എന്നു പറഞ്ഞ് അവര്‍ പല്ലുകള്‍ കാണിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചു കളയുന്നു.
പങ്കജ് മോഹന്‍
ശ്രോതാവിനു മനസ്സിലാക്കുന്ന രീതിയില്‍ വാര്‍ത്ത വായിക്കുന്ന മാന്യന്‍.
തേജേശ്വര്‍ സിങ്
കൊള്ളാം. വാക്കുകളെ കാര്‍ബോളിക് സോപ്പ് തേച്ചു കുളിപ്പിച്ചിട്ടാണ് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നത് അദ്ദേഹം.

Symbol question.svg.png നിങ്ങള്‍ കടലില്‍ വീണാല്‍?

മുങ്ങിച്ചാകും. നീന്താനറിഞ്ഞുകൂടാ.

Symbol question.svg.png പൊലീസുകാരന്‍ വീണാല്‍?

ലാത്തിയോടുകൂടിയാണ് വീഴുന്നതെങ്കില്‍ ആ ലാത്തിയെടുത്തു കടലിനെ അടിച്ചമര്‍ത്തും. അതു കഴിഞ്ഞിട്ടേ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കൂ.

സാഹിത്യവാരഫലം 1987 03 29

Symbol question.svg.png “ഒരാളിനോടു ചെയ്യാവുന്ന വലിയ അപരാധമേത്?”

“അയാളെ കണ്ടയുടനെ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുക.”

Symbol question.svg.png “നിങ്ങളോട് അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങളെന്തു മറുപടി പറയും?”

“ഞാന്‍ അയാളെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കുകയില്ല. അത് എന്റെ നന്മകൊണ്ടല്ല. ഭീരുത്വംകൊണ്ടാണ്. എന്‍. ഗോപാലപിള്ളസ്സാറിനോട് ഒരിക്കല്‍ ഒരു സംസ്കൃതപണ്ഡിതന്‍ ‘സാറ് വല്ലാതെ ക്ഷീണിച്ചല്ലോ. ആരോഗ്യം നോക്കാത്തതെന്ത്?’ എന്ന് സ്നേഹം നല്കുന്ന അധികാരത്തോടെ പറഞ്ഞു. സാറ് എടുത്ത വാക്കിനു ചോദിച്ചു: ‘എന്റെ ഭാര്യക്കില്ലാത്ത ചേതമാണോ നിങ്ങള്‍ക്ക്? എന്റെ ആരോഗ്യം ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങളുടെ ഉപദേശമൊന്നും വേണ്ട.

Symbol question.svg.png “നിങ്ങള്‍ക്കു വിസ്മയം ഉളവാക്കിയ ഒരു പ്രസ്താവം?”

“കൗമുദിയുടെ പത്രാധിപര്‍ കെ. ബാലകൃഷ്ണനോടൊരുമിച്ച് ഞാന്‍ ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോകുകയായിരുന്നു. കൗമുദി ഓഫീസില്‍നിന്നു കെ.എസ്. ചെല്ലപ്പന്‍ എടുത്തുതന്ന പുതിയ കൗമുദി വാരികയിലെ “പത്രാധിപരുടെ കുറിപ്പുകള്‍” കാറിലിരുന്നു വായിക്കുകയായിരുന്നു ഞാന്‍. ബാലകൃഷ്ണന്‍ അതു കണ്ടു. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: ‘ആ ഷിറ്റി വീക്ക്ലി ദൂരെക്കള അവന്റെ ഒരു വാരികയും അവന്റെ പത്രാധിപക്കുറിപ്പുകളും’”

Symbol question.svg.png “ഈ ലോകത്തെ ഏറ്റവും വലിയ ‘ഇംബാരസ്സിങ് സിറ്റ്യുവേയ്ഷന്‍’ — ആകുലാവസ്ഥ ഏത്?”

“സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സുന്ദരിയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടിയോടിക്കുന്ന അവളുടെ ഭര്‍ത്താവ് ഭക്തിപൂര്‍വം നമ്മെ തലതാഴ്ത്തി വന്ദിക്കുന്നത്.”

Symbol question.svg.png “രമണമഹര്‍ഷിയോട് ഒരു ചെറുപ്പക്കാരന്‍ ചോദിച്ച ചോദ്യം ഞാന്‍ നിങ്ങളോടു ചോദിക്കാം. മറുപടി പറയൂ: ‘അയല്‍ വീട്ടുകാരിയായ ചെറുപ്പക്കാരിയുടെ സ്തനങ്ങള്‍ കാണുമ്പോള്‍ എനിക്കു വല്ലാത്ത പാരവശ്യം. അവളുമായി വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെടാന്‍ എനിക്കു പ്രലോഭനം, ഞാന്‍ എന്തു ചെയ്യണം?’”

“എനിക്കിതിന് ഉത്തരമില്ല. രമണമഹര്‍ഷി ആ ചെറുപ്പക്കാരന് നല്കിയ ഉത്തരം ഞാനിവിടെ എഴുതാം. ‘നിങ്ങള്‍ എപ്പോഴും വിശുദ്ധനാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങളും ശരീരവുമാണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്. ഈ ഇന്ദ്രിയങ്ങളെയും ശരീരത്തെയും നിങ്ങള്‍ ആത്മാവായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് ആദ്യമായി അറിയേണ്ടത് ആരെ പ്രലോഭിപ്പിക്കുന്നു എന്നതാണ്. പ്രലോഭിപ്പിക്കാന്‍ ആരുണ്ട് എന്നതാണ്. നിങ്ങള്‍ വ്യഭിചാരകര്‍മ്മം അനുഷ്ഠിച്ചാല്‍ത്തന്നെയും അതിനെക്കുറിച്ചു പിന്നീട് വിചാരിക്കാതിരിക്കു. കാരണം നിങ്ങള്‍ വിശുദ്ധനാണ് എന്നതത്രേ. നിങ്ങളല്ല പാപി.’”

Symbol question.svg.png “നിങ്ങള്‍ക്കു മാനസികമായ താഴ്ചയുണ്ടാക്കിയ ഒരു സംഭവം?”

“നാല്പത്തഞ്ചുകൊല്ലം മുന്‍പ് ഞാന്‍ ആലപ്പുഴെ പൊലീസ്റ്റേഷന്റെ മുന്‍പില്‍ ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കൈയിലിരുന്ന ടോര്‍ച്ചിന്റെ ബാറ്ററി കൊള്ളാമോ എന്നറിയാനായി ഞാന്‍ അതിന്റെ സ്വിച്ച് ഒന്നമര്‍ത്തി. വെളിച്ചം പൊലീസ് സ്റ്റേഷനില്‍ ചെന്നു വീണതു ഞാനറിഞ്ഞില്ല. പെട്ടെന്നു സ്റ്റേഷനില്‍ നിന്ന് ഒരു ശബ്ദം ഉയര്‍ന്നു: ഏത് പു…മോനാണടാ സ്റ്റേഷനില്‍ ടോര്‍ച്ചടിക്കുന്നത്? ഒരു കണ്‍സ്റ്റബിള്‍ ഓടി എന്റെ അടുത്തുവന്നു. ഞാന്‍ വെപ്രാളത്തോടെ പറഞ്ഞു: ക്ഷമിക്കണം; അറിയാതെ സ്വിച്ച് അമര്‍ത്തിപ്പോയതാണ്’ കണ്‍സ്റ്റബിള്‍ എന്നെ കൈവയ്ക്കാതെ തിരിച്ചുപോയി. പക്ഷേ അയാള്‍ പറഞ്ഞ തെറിയുണ്ടല്ലോ അത് ഇന്നും എനിക്കു മാന്ദ്യം ജനിപ്പിക്കുന്നു.”

സാഹിത്യവാരഫലം 1987 04 26

ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ ആരും ജീവിച്ചിരിക്കുന്നില്ല. ഞാന്‍ ഓരോ പേര് എഴുതി അങ്ങു ചോദിപ്പിക്കുകയാണ്. പല വാരികകളിലേയും ചോദ്യോത്തര പംക്തിയേക്കാള്‍ ഇതിന് അങ്ങനെ സത്യസന്ധത ലഭിക്കുന്നു.

Symbol question.svg.png കെ.കെ. വിലാസിനി, തൃശ്ശൂര്‍: ചെറുപ്പക്കാരിയായി ഭാവിക്കാന്‍ എന്താണു മാര്‍ഗ്ഗം?

എം.കെ: വിലാസിനിയെക്കാള്‍ ഒന്നോരണ്ടോ വയസ്സു കൂടുതലുള്ള പുരുഷന്മാരെ അങ്കിള്‍ എന്നും സ്ത്രീകളെ ആണ്‍ടി എന്നും വിളിക്കുന്നു. സ്ത്രീക്കു വിലാസിനിയെക്കാള്‍ പ്രായം കുറവാണെങ്കില്‍ ചേച്ചിയെന്നു വിളിച്ചാല്‍ മതി. പണ്ട് എന്റെ വീട്ടിനടുത്തുതാമസിച്ചിരുന്ന ഒരു മുപ്പതു വയസ്സുകാരി അന്നു സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ചിട്ടില്ലാത്ത എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഈ അപ്പൂപ്പാ വിളികേട്ട് എന്റെ സഹധര്‍മ്മിണിയും പെണ്‍മക്കളും പ്രതിഷേധിച്ചു. “വഴക്കിനു പോകരുത്, അവള്‍ എന്നെ അങ്ങനെ തന്നെ വിളിച്ചുകൊള്ളട്ടെ.” എന്നു ഞാന്‍ അവരെ സമാധാനിപ്പിച്ചു.

Symbol question.svg.png മാത്യൂ, കൊല്ലങ്കോട്: വസ്തുതകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതെങ്ങനെ?

എം.കെ: വസ്തു ഇരിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്. പനിനീര്‍പ്പൂ ചെടിയില്‍ നില്ക്കുമ്പോള്‍ ഒരു മൂല്യം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോട്ടിലിരിക്കുമ്പോള്‍ വേറൊരുമൂല്യം. പ്രേമഭാജനത്തിന്റെ തലമൂടിയിലിരിക്കുമ്പോള്‍ മറ്റൊരു മൂല്യം.

Symbol question.svg.png എസ്.ആര്‍. രാമന്‍, നെയ്യാറ്റിന്‍കര: നിങ്ങളേറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാര്?

എം.കെ: നെടുമങ്ങാട് എം.എല്‍.എ. കെ.വി. സുരേന്ദ്രനാഥ്. അദ്ദേഹത്തെക്കാള്‍ വിശുദ്ധനും സഹൃദയനും പണ്ഡിതനുമായ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ എനിക്കറിഞ്ഞുകൂടാ. ലാറ്റിനമേരിക്കന്‍ ഡിക്ടേറ്റര്‍ ഷിപ്പിനെക്കുറിച്ച് നോവലെഴുതിയ ഗ്വാട്ടിമാലന്‍ നോവലിസ്റ്റ് ആസ്റ്റൂറിയാസിനെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞതു സുരേന്ദ്രനാഥാണ്. ബര്‍നാര്‍ഡ്ഷാ, ഷേക്സ്പിയര്‍, ലൂക്കാച്ച്, ശങ്കരാചാര്യര്‍ ഇവരെക്കുറിച്ചെല്ലാം അദ്ദേഹം വിദ്വജ്ജനോചിതമായി എന്നോടു സംസാരിച്ചിട്ടുണ്ട്.


1991

കലാകൗമുദി ലക്കം 800

Symbol question.svg.png ഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?

അങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.

Symbol question.svg.png നുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?

അവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.

Symbol question.svg.png ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്‍. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?

പണ്ടും ഇക്കാലത്തും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍ yours faithfully എന്നു പറയുന്നില്ല. ʻകലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.

Symbol question.svg.png അടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?

അടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.

Symbol question.svg.png ശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര്‍ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?

അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.


കലാകൗമുദി ലക്കം 801

Symbol question.svg.png ഞാന്‍ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?

ʻഅത്രയ്ക്ക് വയസ്സൊന്നുമായില്ലല്ലോʼ എന്ന് മറ്റുള്ളവര്‍ പറയാന്‍‌ വേണ്ടി.

Symbol question.svg.png ഈ ലോകത്ത് സഹിക്കാനാവാത്തത്?

മറ്റുള്ളവരുടെ പിള്ളേര്‍.

Symbol question.svg.png മിലാന്‍ കുന്ദേരയുടെ The Joke എന്ന നോവലിനെക്കുറിച്ച് എന്താണു് അഭിപ്രായം?

പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകന്‍ ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞത് ʻone of the greatest novels of the centuryʼ എന്നാണു്.

Symbol question.svg.png വില്യം ഗോള്‍ഡിങ്ങിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?

തീര്‍ച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.

Symbol question.svg.png നിങ്ങളെ സ്ത്രീകള്‍ വിനയത്തോടെ തൊഴുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?

അല്ല. പ്രായാധിക്യത്തെ സ്ത്രീകള്‍ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.

Symbol question.svg.png ഗാന്ധിജിയുടെ ജന്മദിനത്തില്‍ റോഡ് അടിച്ചു വാരുന്ന പെണ്‍കുട്ടികള്‍ വിട്ടില്‍ ഒരു മുറിപോലും അടിച്ചു വാരാത്തതെന്ത്?

അടിച്ചു വാരുമല്ലോ. വീട്ടിനകത്ത് ചൂലു കൈയില്‍ വച്ചുകൊണ്ട് അവര്‍ മുറിയാകെ ഒന്നു നോക്കും. എന്നിട്ട് ʻʻഅമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാന്‍ നല്ലപോലെ തൂത്തുˮ എന്ന് അടുക്കളയിലിരിക്കുന്ന അമ്മയോട് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കില്‍ സാരിത്തുമ്പ് ഇടുപ്പില്‍ കുത്തിക്കൊണ്ട് റോഡ് അടിച്ചു വാരലോട് അടിച്ചു വാരല്‍ തന്നെ.

കലാകൗമുദി ലക്കം 831

Symbol question.svg.png ജീവിതത്തെക്കുറുച്ചു നിങ്ങൾ എന്തുപറയുന്നു?

പ്രഭാതം മനോഹരം, മദ്ധ്യാഹ്നം ഊർജ്ജസ്വലം, സായാഹ്നം പ്രിക്ഷീണം, രാത്രി ഭയദായകം.

Symbol question.svg.png ഞാൻ അവനെ ഉയർത്തി. അവൾക്കു ജീവിതമാർഗ്ഗം നൽകി എന്നൊക്കെപ്പറയുന്നതിൽ എന്തർത്ഥമിരിക്കുന്നു സാറേ?

ഒരർത്ഥവുമില്ല. പ്രകൃതി ഉയർത്തേണ്ടവനെ ഉയർത്തും. ജീവിതമാർഗ്ഗം നൽകേണ്ടവൾക്ക് അതു നൽകും. ഉപകർത്തവ് ഇല്ലെങ്കിലും അതൊക്കെ സംഭവിക്കും.

Symbol question.svg.png അടുത്ത ജന്മത്തിൽ സ്ത്രീയാകാൻ താല്പര്യമുണ്ടോ?

ചുരുണ്ട തലമുടി കൂടുതൽ ചുരുളുള്ളതാക്കി, നെറ്റിയിൽ സിന്ദൂരപ്പൊട്ടിട്ട്, പുരികങ്ങളും കണ്ണുകളുമെഴുതി, കവിളുകളിൽ പൗഡർ പൂശി, കാമോദ്‌ദീപകങ്ങളായ അവയവങ്ങൾ കൂടുതൽ കാമോദ്‌ദീപകങ്ങളാക്കി, നിതംബം വെട്ടിച്ചു നടന്ന് മന്ദസ്മിതത്തോടെ പുരുഷന്മാരെ നോക്കാൻ എനിക്കു കൊതി. പക്ഷേ അടുത്ത ജ്നമത്തിൽ പുരുഷനായിത്തന്നെ ജനിച്ചാൽ മതിയെനിക്കു്. വൈരൂപ്യമാർന്ന രൂപമാണ് പ്രകൃതി തരുന്നതെങ്കിലും പുരുഷനായാൽ മതി.

Symbol question.svg.png പുരുഷന്റെ ചിരിയും ദുഃഖഭാവവും പലപ്പോഴും കള്ളമല്ലേ?

അതേ. ശത്രുവിനെ നോക്കി പുരുഷൻ ഹൃദ്യമായി ചിരിക്കും. ദുഃഖമൊട്ടുമില്ലാതെ കണ്ണീരിന്റെ ഛായ വരുത്തും കണ്ണുകളിൽ. സ്ത്രീയും ഏതാണ്ട് അങ്ങനെതെന്നെ. പക്ഷേ അവരുടെ കണ്ണീര് പലപ്പോഴും കള്ളമയിരിക്കും. ചിരിയെ പകുതി വിശ്വസിക്കാം.

Symbol question.svg.png കവികളും പാട്ടുകാരും അവരായിത്തന്നെ ജനിച്ചവരല്ലേ?

കലാകൗമുദി ലക്കം 849

Symbol question.svg.png ഇത് എന്റെ വിധിയാണ് എന്നു പറയാറുണ്ടല്ലോ, എന്താണ് ഇതിന്റെ അർത്ഥം?

1991-ൽ ജീവിക്കുന്ന ഏതു ഭാരതീയനും പറയുന്ന വാക്യമാണത്.

Symbol question.svg.png ഭർത്താവിനെ അതിരറ്റു സ്നേഹിക്കുന്ന ഭാര്യയുണ്ടോ സാറേ?

എന്നോടു സത്യാത്മകങ്ങളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കാൻ പാടുള്ളൂ. പ്രത്യക്ഷത്തിൽ അസത്യാത്മകമായ ഒരു ചോദ്യവും ചോദിക്കരുതേ.

Symbol question.svg.png എന്റെ മേശപ്പുറത്തു എഴുതിവയ്ക്കാൻ ഒരു വാചകം പറഞ്ഞുതരൂ. ഞാൻ നവീന സാഹിത്യം ആസ്വദിക്കുന്നവനാണ്.

വാക്യം ഇങ്ങനെയാവാം. ഇൻഡ്യൻ ഇങ്ക് കൊണ്ടെഴുതി അത് മേശയുടെ പുറത്തുവയ്‌ക്കൂ. ‘എനിക്കു മനസ്സിലാകാത്തതിന്റെ ആസ്വാദകനാണ് ഞാൻ.’

Symbol question.svg.png ‘ശാശ്വതമൊന്നേ ദുഃഖം’ യോജിക്കുന്നില്ലേ?

ഇല്ല. ഈ ലോകത്ത് ഒന്നിനും ശാശ്വതസ്വഭാവമില്ല. അതുകൊണ്ടു സുഖംപോലെ ദുഃഖവും ശാശ്വതമല്ല.

Symbol question.svg.png നിങ്ങളിങ്ങനെ ഫുൾസ്‌റ്റോപ്പില്ലാതെ എഴുതുന്നത് എങ്ങനെയാണ്?

ചിലരുടെ പ്രഭാഷണങ്ങൾ പോലെയാണ് എന്റെ രചനകൾ. പ്രഭാഷണം തുടങ്ങിയാൽ പ്രഭാഷകൻ വിചാരിച്ചാലും അതു നിറുത്താനൊക്കുകയില്ല. ഗ്രാമഫോൺ സൂചി റിക്കോഡിൽ ഓടിത്തീരാതെ നില്‌ക്കില്ല. എന്റെ പേന ആ സൂചിപോലെയാണ്.

Symbol question.svg.png സ്‌ത്രീ നോ എന്നു പറഞ്ഞാൽ യെസ് എന്നാണർത്ഥമെന്നു ആരോ പറഞ്ഞതുശരിയാണോ?

അത് അഭിലാഷപ്രാപ്തിക്ക് ആഗ്രഹിക്കുന്ന പുരുഷന്റെ വ്യാഖ്യാനം. അതുതെറ്റ്. സ്ത്രീ നോ എന്നു പറയുമ്പോഴും വൈ, ഇ, എസ് എന്ന് പുരുഷൻ പറഞ്ഞുകൊണ്ടിരിക്കും. നോ എന്നു പറയുന്ന സ്‌ത്രീ നോ എന്നു തന്നെ എപ്പോഴും പറയും.

Symbol question.svg.png കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിത്തന്നെ ഇരുന്നാൽ മതിയെന്നു ചില അമ്മമാർ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണത്?

ജീവിതത്തിൽ ശാശ്വതനരകം ആഗ്രഹിക്കുന്ന സ്‌ത്രീകളാണ് അങ്ങനെ പറയുന്നത്.

Symbol question.svg.png കന്യകമാർക്കു നവാനുരാഗങ്ങൾ / കമ്രശോണസ്ഫടിക വളകൾ / ഒന്നുപൊട്ടിയാൽ മറ്റൊന്നു്… എന്ന വരികളുടെ ഭംഗി എവിടെയാണ്?

ആശയത്തിന്റെ സത്യാത്മകതയിൽ. പിന്നെ നമ്മൾ പ്രതീക്ഷിക്കാത്തരീതിയിൽ കവിവാക്കുകൾ യോജിപ്പിച്ചിരിക്കുന്നു എന്നതിൽ.

1992

കലാകൗമുദി ലക്കം 855

Symbol question.svg.png പെൺകുട്ടി ഒറ്റയ്ക്കു വരുമ്പോൾ വിജനപ്രദേശത്തുവച്ച് ഒരു യുവാവ് അവളുടെ നേരേ വന്നാൽ അവൾ വല്ലാതെ പേടിക്കില്ലേ?

ഇല്ല. എതിരേ വരുന്നതു തന്നെക്കാൾ സുന്ദരിയായ പെൺകുട്ടിയാണെങ്കിൽ അവൾ പേടിക്കും. വല്ലാതെ പേടിക്കും.

Symbol question.svg.png കഷണ്ടിക്കുള്ള സൗകര്യങ്ങൾ എന്തെല്ലാം?

മുഴുക്കഷണ്ടിയാണെങ്കിൽ ചീപ്പ് വേണ്ട. കുളികഴിഞ്ഞാൽ തല തോർത്തൻ എളുപ്പമുണ്ട്. ബ്രിൽ ക്രീം വേണ്ട. പിന്നെ പെണ്ണുങ്ങൾ സ്നേഹിക്കും. അന്നാ കരേനിന എന്ന അതിസുന്ദരി സുന്ദരനായ ഭർത്താവിനെ ഉപേക്ഷിച്ച് കഷണ്ടിക്കാരനായ വ്രോൺസ്കിയെ സ്നേഹിച്ചു. അർദ്ധകഷണ്ടിക്കാരനായ ഭരത് ഗോപിക്കുള്ള ആരാധികകൾ തലനിറയെ മുടിയുള്ള മറ്റഭിനേതാക്കൾക്ക് ഉണ്ടോ?

Symbol question.svg.png നല്ല ഭാര്യയെ എങ്ങനെ മനസ്സിലാക്കാം.

ഭർത്താവ് അവളുടെ സാരി നനച്ചുപിഴിഞ്ഞ് ഉണങ്ങാൻ വിരിക്കുമ്പോൾ അതു കാറ്റിൽ പറന്നുപോകാതെ ക്‌ളിപ്പ് ഇടുന്നവൾ നല്ല ഭാര്യ. അയാൾ കരിത്തോർത്തുടുത്തുകൊണ്ട് അരി വാർക്കുമ്പോൾ ‘താഴെ എല്ലാംകൂടെ വന്നുവീഴരുത്’ എന്നു നിർദ്‌ദേശിക്കുന്നവൾ നല്ല ഭാര്യ. ഭർത്താവും ഭാര്യയും രണ്ടാഫീസുകളിൽ ജോലിയായിരിക്കുമ്പോൾ,അവർക്കു കാറുണ്ടാണ്ടായിരിക്കുമ്പോൾ അവൾ കാറിൽ ഓഫീസിൽ പോകുകയും അയാൾ നടന്നുപോകുകയും ചെയ്താൽ അവൾ നല്ല ഭാര്യ.

Symbol question.svg.png നല്ല ഭർത്താവിനെ എങ്ങനെ മനസ്സിലാക്കാം.

ഭാര്യയും ഭർത്താവും രണ്ട് ഓഫീസുകളിൽ ജോലിയായിരിക്കുമ്പോൾ, കാണാൻ കൊള്ളാവുന്ന വേലക്കാരി വീട്ടിലിരിക്കെ കൂടെക്കൂടെ തലവേദന വന്നു വീട്ടിൽ ഉച്ചയ്ക്കു ശേഷം എത്തുന്ന മനുഷ്യൻ നല്ല ഭർത്താവ്. വളരെ നല്ല ഭർത്താവ്.

Symbol question.svg.png നിങ്ങൾ ആജാനുബാഹുവാണോ?

കാലിന്റെ മുട്ടുവരെ എത്തുന്ന കൈയോടു കൂടിയവൻ ആജാനുബാഹു. ഞാൻ സാഹിത്യ സൃഷ്ടികളെ സമീപിക്കുമ്പോൾ സത്യത്തെ വലിച്ചുനീട്ടാറില്ല. അങ്ങനെ നീട്ടുന്നവർ ആജാനുബാഹുക്കളായിരിക്കും. നവീനനിരൂപകരുടെ കൈകൾ അളന്നുനോക്കൂ.

Symbol question.svg.png ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമേത്?

ദൗർഭാഗ്യമെന്നു പറയൂ. വിവാഹിതനായ മകന്റെ വീട്ടിലോ വിവാഹിതയായ മകളുടെ വീട്ടിലോ പെൻഷൻപറ്റിയതിനുശേഷം ജീവിക്കുക എന്നത്. അങ്ങനെ ജീവിക്കുന്നവനു നേഴ്‌സറി സ്കൂളിലേക്കുള്ള ദൂരം, റേഷനരി വിൽക്കുന്ന കടയിലേക്കുള്ള ദൂരം, പഞ്ചാര വിൽക്കുന കടയിലേക്കുള്ള ദൂരം ഇവ ദിവസം തോറും കൂടിക്കൂടി വരും.

Symbol question.svg.png നിങ്ങൾ നൂറിന് നൂറും സത്യസന്ധനാണോ?

അല്ലേയല്ല. കോളേജിൽ ജോലിയായിരിക്കുമ്പോൾ ഞാൻ എത്ര കുട്ടികൾക്കാണ് conduct certificate എഴുതിക്കൊടുത്തിട്ടുള്ളത്.

1994

കലാകൗമുദി ലക്കം 966

Symbol question.svg.png നമ്മുടെ ഒരു കവി വാക്കുകിട്ടാതെ തലയിൽ ഇടിക്കാറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. തലയിൽ ഇടിച്ചാൽ വാക്കുവരുമോ?

ആളില്ലാത്ത വീട്ടിന്റെ വാതിലിൽ തട്ടിയാൽ കതക് തുറക്കാറുണ്ടോ എന്ന് കവി പോപ്പ് ചോദിച്ചത് ഓർമ്മിക്കൂ.

Symbol question.svg.png ബസ്സ് ഓരോ സ്റ്റോപ്പിൽ നിറുത്തുമ്പോഴും ബസ്സിലെ യത്രക്കാരായ പുരുഷന്മാർ എത്തിയെത്തി വെളിയിലേക്ക് നോക്കുന്നത് ഇറങ്ങേണ്ട സ്ഥലമായോ എന്നറിയാനാണല്ലോ. അങ്ങനെ യാത്രക്കാരെ വലക്കുന്ന രീതിക്ക് പരിഹാരമുണ്ടോ ട്രാൻസ്പോർട്ട് അധികാരികൾക്ക്?

പുരുഷന്മർ എത്തിനോക്കുന്നത് ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്ന സ്ത്രീകളെ കാണാനാണ്. ബസ്സിൽ പതിവായി സഞ്ചരിക്കുന്നവർക്ക് എത്തിനോക്കാതെ സ്ഥലം ആറിയാൻ കഴിയും.

Symbol question.svg.png ആധുനിക സാഹിത്യം നന്നല്ല എന്ന ഒറ്റ ആശയം കൊണ്ടുനടക്കുന്ന നമ്മൾ ഒരു പരമബോറനല്ലേ?

അതേ.

Symbol question.svg.png ഇത്ര വളരെ പുസ്തകങ്ങൾ വാങ്ങിയിട്ട് നിങ്ങൾ എന്തു നേടി?

മനസ്സിന് ഉല്ലാസം. അന്യന് വിജ്ഞാനം പകർന്നുകൊടുക്കുന്നതിൽ നിന്ന് ആഹ്ലാദം. കടത്തിന്റെ ആധിക്യം.

Symbol question.svg.png നിങ്ങൾക്ക് ഒരു ലേഖനത്തിന് ഏറ്റവും കൂടൂതൽ കിട്ടിയ പ്രതിഫലം. ഏറ്റവും കുറച്ചു കിട്ടിയ പ്രതിഫലം?

ഏറ്റവും കൂടുതൽ കിട്ടിയ പ്രതിഫലം രണ്ടായിരത്തിയഞ്ഞൂറു രൂപ. തന്നത് ‘മലയാള മനോരമ’. ഏറ്റവും കുറച്ച് കിട്ടിയ പ്രതിഫലം നാല്പതു ‘ക’. ഉറുപ്പികയല്ല. വെറും ‘ക’ തന്നെ. അതു തന്ന പത്രാധിപർ ഇന്നില്ലെങ്കിലും പേരു പറയുന്നതു ശരിയല്ല.

Symbol question.svg.png ചതുരംഗക്കളിയിൽ തോറ്റുപോകുമ്പോൾ സന്തോഷിക്കുന്ന ഒരാളിനെ എനിക്കറിയാം. എന്തൊരു വിചിത്രമയ മാനസികനില അല്ലേ?

എതിരാളി സുന്ദരിയായ യുവതിയാണെങ്കിൽ തോറ്റുകൊടുക്കുന്ന യുവാവായ പുരുഷന് വലിയ ആഹ്ലാദമാണ്. നിങ്ങളുടെ ആ ‘ഒരാൾ’ അങ്ങനെയൊരു യുവതിയുമായി ചതുരംഗം കളിക്കുന്നുണ്ടാവും.

Symbol question.svg.png ഭ്രാന്താശുപത്രികളിൽ ടെലിവിഷൻ സെറ്റുകൾ വച്ച് സീരിയൽ കാണിക്കുന്നത് നല്ലതല്ലേ?

ചിത്തരോഗമുള്ളവരെ നിയന്ത്രിക്കാൻ അടി കൊടുക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കിൽ ആ ശിക്ഷ മാത്രം പോരേ?

കലാകൗമുദി ലക്കം 973

കലാകൗമുദി ലക്കം 982

Symbol question.svg.png നിങ്ങൾ ചെറുകഥകളെക്കുറിച്ചേ എഴുതുന്നുള്ളൂ. കവിതകളെ അവഗണിക്കുന്നു. ഇതു ശരിയാണോ?

ചെറുകഥകൾ മീറ്റിങ്ങ് സംഘടിപ്പിക്കുന്നവർ സമ്മേളനത്തിനുശേഷം മേശപ്പുറത്തു കൊണ്ടുവയ്ക്കുന്ന ഭക്ഷണസാധനങ്ങളിപ്പെട്ട വെള്ള മുന്തിരിങ്ങപോലെയാണ്. കാണാൻ ചന്തമുണ്ട്. പക്ഷേ ഒന്ന് അടർത്തിയെടുത്ത് തിന്നാൽ വല്ലാതെ പല്ലു പുളിക്കും. പിന്നെ റ്റൂത്ത് ബ്രഷ് തൊടാനാവില്ല പല്ലിൽ. കവിതകൾ വാളൻപുളിപോലെയാണ്. കാണാനും ചന്തമില്ല. വായ്ക്കകത്തേക്കു ഇടാനും വയ്യ.

Symbol question.svg.png ചെറുപ്പകാലത്തെ നിരീശ്വരന്മാർ വൃദ്ധരാകുമ്പോൾ ഈശ്വരവിശ്വാസികളാകുന്നതെങ്ങനെ?

വാർദ്ധക്യത്തിൽ രോഗങ്ങൾ പലതും വരും. മരണം അടുത്തുവെന്നു കണ്ടാൽ പേടിച്ച് ആശ്രയസ്ഥാനം തേടും. ആ ആശ്രയസ്ഥാനമാണ് ഈശ്വരൻ. ബർട്രൻഡ് റസ്സൽ, സാർത്ര് ഇവർ പോലും ജീവിതാന്ത്യത്തിൽ ഒരതീതസത്യത്തിൽ വിശ്വസിച്ചു.

Symbol question.svg.png സത്യം പറയണം. നിങ്ങൾക്കു ആശാന്റെ കവിത ഇഷ്ടമോ അതോ വള്ളത്തോളിന്റെ കവിതയോ?.

Symbol question.svg.png സത്യം പറയണം. നിങ്ങൾക്കു ഷെല്ലിയുടെ കവിത ഇഷ്ടമോ അതോ കീറ്റ്സിന്റെ കവിതയോ?

Symbol question.svg.png സ്ത്രീപുരുഷന്റെ വസ്ത്രങ്ങൾ ധരിച്ചാൽ?

സ്ത്രീ സുന്ദരിയണെങ്കിൽ അവളുടെ സൗന്ദര്യം പുരുഷവേഷം ധരിക്കലിൽ ഇരട്ടിയാകും. സുന്ദരനായ പുരുഷൻ സാരിയും ബ്ലൗസും ധരിപ്പിച്ചാൽ കാണുന്നവർക്കു ഛർദ്ദിക്കാൻ തോന്നും.”
“കുമാരാ നിനക്കച്ഛനാരമ്മയാരെന്ന് അമന്ദ പ്രമോദേന ചോദിക്കട്ടെ ഞാൻ.”“മധുദ്വേഷിയെയും മഹാലക്ഷ്മിയേയും തൊട്ടുകാണിക്കാൻ വയ്യാത്തതുകൊണ്ട് ഞാൻ ഖേദിക്കുന്നു.”
“ചെറുപ്പക്കാരികൾ ഗൾഫിൽനിന്ന് വരുന്ന പെർഫ്യും തേക്കുന്നത് നന്നോ?”
“താമരപ്പൂവിന്റെ സൗരഭ്യം വർദ്ധിപ്പിക്കാൻ നിങ്ങൾ അതിൽ സെന്റ് ഒഴിക്കാറുണ്ടോ?”

കലാകൗമുദി ലക്കം 985

Symbol question.svg.png വിവേചനത്തിനു കഴിവുള്ളതുകൊണ്ട് മനുഷ്യൻ അന്തസ്സോടെ പെരുമാറുന്നു. അന്തസ്സുള്ള ഏതെങ്കിലും മൃഗമുണ്ടോ നിങ്ങളല്ലാതെ?

മൃഗങ്ങൾക്കു മറ്റുള്ളവരെ മൃഗങ്ങളായി കാണാൻ പ്രവണതയുണ്ട് സുഹൃത്തേ. എങ്കിലും ഞാൻ നിങ്ങളോടു പറയട്ടെ ആന അന്തസ്സുള്ള മൃഗമാണെന്ന്. ആന ഒരിണയെ തിരഞ്ഞെടുത്താൽ അത് മരിക്കുന്നതു വരെ വേറെയൊരു പിടിയാനയുടെ അടുത്തു പോകില്ല. മൂന്നു വർഷത്തിലൊരിക്കലേ അതു പിടിയാനയുമായി വേഴ്ച്ചയ്ക്കു പോകൂ. ആ വേഴ്ച്ച രഹസ്യമായിട്ടാണു നടത്തുക. അതു കഴിഞ്ഞാൽ ആറാമത്തെ ദിവസമേ കൊമ്പനാന കാട്ടിൽ വന്നു മറ്റു മൃഗങ്ങളെ കാണൂ. കാട്ടിൽ എത്തുന്നതിനു മുമ്പ് അത് ഏതെങ്കിലും ജലാശയത്തിലിറങ്ങി കുളിക്കുകയും ചെയ്യും. St Francis പറഞ്ഞ ഇക്കാര്യം മീഷൽ ഫൂക്കോ The History of sexuality എന്ന ഗ്രന്ഥത്തിൽ എടുത്തെഴുതിയിട്ടുണ്ട്.


Symbol question.svg.png നിങ്ങൾ എന്തിനാണ് എപ്പോഴും പുസ്തകം കൊണ്ടു നടക്കുന്നത്?

വളരെ വർഷങ്ങൾക്കു മുമ്പ് അങ്ങനെ നടന്നിരുന്നു. ഇപ്പോൾ അതില്ല. ഇനി നടന്നാലും അതൊരു ശീലമാണെന്നു കരുതിയാൽ മതി. ചിലർ ചങ്ങലയുടെ അറ്റത്തുള്ള പട്ടിയുമായി നടക്കുന്നു. പോലീസ് ഉദ്യോഗസ്ഥന്മാർ കാലത്തു നടക്കുമ്പോൾ ഒന്നരയടി നീളമുള്ള ഒരു കമ്പ് കൊണ്ടു നടക്കുന്നു. ചില സ്ത്രീകൾക്ക് എവിടെ പോകണമെങ്കിലും കൂട്ടിനു കുട്ടി ഉണ്ടായിരിക്കണം. എല്ലാം ശീലങ്ങൾ.

Symbol question.svg.png ശാലീന സൗന്ദര്യം എന്നു നിങ്ങളും എഴുതുന്നല്ലോ. എന്താണ് അതിന്റെ അർത്ഥം?

ഞാൻ അങ്ങനെ എഴുതിയതായി ഓർമ്മിക്കുന്നില്ല. ശാലാ എന്ന വാക്കിൽ നിന്നാണ് ശാലീന പദത്തിന്റെ ആവിർഭാവം. ശാലാ എന്നാൽ മുറി എന്നർത്ഥം. ശാലാപ്രവേശനം അർഹതി ശാലീനഃ ‘പെൺകുട്ടികൾ മുറിക്കകത്ത് — വീട്ടിനകത്ത് — ഇരിക്കുന്നതു കൊണ്ടാവണം അവരെ ശാലീനകൾ എന്നു വിളിക്കുന്നത്’. പാണിനിയുടെ അഷ്ടാദ്ധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

Symbol question.svg.png ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം?

അന്യരോടു മര്യാദ വിടാതെ പെരുമാറിമ്പോൾ ആ മര്യാദ കൊള്ളരുതായ്മയുടെ പ്രകടനമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നത്.

Symbol question.svg.png പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നതെന്തിന്?

പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നത് അവളുടെ ഭൂതകാലത്തെ കുറിച്ച് ചോദിച്ചു

ചോദിച്ചു അവളെ അലട്ടി കൊണ്ടിരിക്കാൻ വേണ്ടി. സ്ത്രീ ആ ദാമ്പത്യ ജീവിതത്തിൽ ഉൾപ്പെടുന്നതു ഭർത്താവിന്റെ വർത്തമാനകാലം നിരീക്ഷിക്കാനായി മാത്രം.

Symbol question.svg.png പുരുഷന്മാർക്കായി ഒരു ബ്യൂട്ടിപാർലർ തുറന്ന് നിങ്ങളെ അതിന്റെ മാനേജരാക്കാം. പുരുഷന്മാരുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യും?

ഞാൻ പുരുഷന്റെ നാക്കിൽ യാഡ്‌ലി പൗഡറിടും. തലമുടിയിൽ തിരുപ്പൻ വച്ചു കെട്ടും. ചുണ്ടുകളിൽ കറുത്ത ചായം തേക്കും. പല്ലിൽ ചുവന്ന ലിപ്സ്റ്റിക് തേക്കും. പിന്നെ ഇതൊക്കെയല്ലേ സ്ത്രീകൾ നടത്തുന്ന പാർലറുകളിലും സ്ത്രീകൾക്കായി ചെയ്തു കൊടുക്കുന്നത്? എന്റെ ഉത്തരത്തിൽ മൗലികതയില്ലാത്തതിനാൽ ഖേദിക്കുന്നു.

Symbol question.svg.png ഇംഗ്ലീഷ് കവിതയെക്കുറിച്ച് ഭാരതീയർ എഴുതിയ ഏറ്റവും നല്ല പുസ്തകമേത്?

അമൽകിരൻ (K. D. Sethna എഴുതിയ Talks on Poetry എന്ന പുസ്തകം. Sri. Aurobindo Publication, Pondicherry, Rs. 110).

1995

കലാകൗമുദി ലക്കം 1018

Symbol question.svg.png കലാകൗമുദിയിൽ ശ്രീ. കെ. ജയചന്ദ്രൻ എഴുതിയ ‘ഓർമ്മയിൽ ഒരു ദിനം’ എന്ന ചെറുകഥയെക്കുറിച്ച് എന്താണഭിപ്രായം? (ചോദ്യം ഞാൻ എഴുതിയത്)

വാർദ്ധക്യത്തിന്റെ കെടുതികളെ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിക്കുന്ന കഥ.

Symbol question.svg.png സ്ത്രീകളായ നോവലിസ്റ്റുകളിൽ ആരാണ് ഒന്നാം നിരയിൽ നിൽക്കുന്നത്?

അറിഞ്ഞുകൂടാ. സ്ത്രീ നല്ല നോവലിസ്റ്റ് ആകുന്നതിനെക്കാൾ ഭേദം ഭാവിയിൽ ടോൾസ്റ്റോയിയാകുന്ന ഒരാൺകുട്ടിയെ പ്രസവിക്കുന്നതാണ്.

Symbol question.svg.png Monotony എന്ന വാക്കിന് ഒരു നല്ല തർജ്ജമ പറഞ്ഞു തരൂ.

അർത്ഥം പറഞ്ഞുതരാം. പഴയകാലത്ത് ദാമ്പത്യ ജീവിതം. ഇപ്പോൾ കാമുകിയുമായുള്ള സംസാരം.

Symbol question.svg.png ഒരു ചെറുപ്പക്കാരി ബോധംകെട്ടു റോഡരുകിൽ വീണാൽ നിങ്ങളെന്തു ചെയ്യും? ഞാനാണെങ്കിൽ എന്തു ചെയ്യും?

ഞാൻ അതു കണ്ടില്ലെന്ന മട്ടിൽ നടന്നങ്ങു പോകും. നിങ്ങൾ അവളുടെ നെഞ്ചു തടവിക്കൊടുക്കാൻ പാഞ്ഞു ചെല്ലും.

Symbol question.svg.png നാളെ, 1995 ഫെബ്രുവരി 24 ആം തീയതി എന്റെ ഈ ചോദ്യം നിങ്ങൾക്കു കിട്ടുമ്പോൾ എന്തു സംഭവിച്ചിരിക്കും?

ഒരു മണ്ടൻ അയച്ച കത്ത് എനിക്കു കിട്ടിയിരിക്കും.

1996

കലാകൗമുദി ലക്കം 1071

Symbol question.svg.png റൊളാങ് ബാർത്. ഫൂക്കോ, ഗോൾഡ്മാൻ ഈ വലിയ ചിന്തകന്മാർ യൂറോപ്പിലെയും ഇംഗ്ലണ്ടിലെയും പൈങ്കിളിനോവലുകളെടുത്ത് അപഗ്രഥിക്കുന്നത് വിരോധാഭാസമല്ലേ?

തങ്ങൾ വിമർശിക്കുന്ന ഗ്രന്ഥങ്ങൾ ചവറുകളാണെന്ന് അവർക്കറിയാം. എങ്കിലും അവയിലെ സമൂഹശാസ്ത്രസംബന്ധികളായ കാര്യങ്ങളെക്കുറിച്ചാണ് അവരുടെ അപഗ്രഥനം. അത് തങ്ങളുടെ സിദ്ധാന്തങ്ങളെ നീതിമത്‌കരിക്കാനുമാണ്. പിന്നെ വിരോധം തോന്നുന്നതാണ് വിരോധാഭാസം. ‘വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും’ എന്ന് ഏ. ആർ. രാജരാജവർമ്മ.

Symbol question.svg.png എനിക്ക് എന്റെപൊന്നുമോനും ജീവിതവും നഷ്ടമായി. ഇനി?

[നല്ല ഗായകനും കെ. എസ്. ആർ. റ്റി. സിയിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ഈ. ചെല്ലപ്പൻ (മൂർക്കാട്ടിലെ-പെരുവ-മകന്റെ നിര്യാണത്തിൽ ദുഃഖിച്ചുകൊണ്ട് എഴുതിയ ഹൃദയഭേദകമായ കത്തിൽ നിന്നു്]

കാലത്തിന്റെ നിശ്ശബ്ദമായ ഗമനംകൊണ്ട് ഏതിന്റെയും തീക്ഷണത കുറയും സുഹൃത്തേ. കടുത്ത കോപം, കടുത്ത ശത്രുത,അസഹനീയമായ ദുഃഖം ഇവയെ കാലം ലഘൂകരിക്കും. ചില രോഗങ്ങൾക്കു കാലാവധിയുള്ളതുപോലെ മഹാദു:ഖത്തിനും കാലപരിധിയുണ്ട്. അതുവരെ ഇതു സഹിക്കാനുള്ള ശക്തി താങ്കൾക്കു ഉണ്ടാകട്ടെ.

Symbol question.svg.png കിറുക്കന്മാരാണോ എല്ലാ ആഴ്ചയും ലേഖനമെഴുതുന്നത്?

അതെ, പക്ഷേ ചോദ്യം ചോദിക്കുന്നവരിലും അവരുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.

Symbol question.svg.png പ്രൊഫസർമാർ എവിടെനിന്നു വരുന്നു?

ഞാൻ ഇതിനു നല്‌കുന്ന ഉത്തരം എന്റേതല്ല.ആരോ പറഞ്ഞതാണ്. പ്രൊഫസർമാർ പടിഞ്ഞാറുനിന്നു വരുന്നു. കാരണം അറിവുള്ളവർ കിഴക്കുനിന്നാണ് വന്നത്.

Symbol question.svg.png റോഡിലിറങ്ങി നടക്കാൻ വയ്യ സർ. എന്നെ എല്ലാവരും തുറിച്ചു നോക്കുന്നു. ഞാൻ എന്തു വേണം?

ഒന്നും വേണ്ട. മറയ്ക്കേണ്ട ഭാഗങ്ങൾ കുട്ടി മറച്ചു നടന്നാൽ മതി.

Symbol question.svg.png രഘുവംശം, മേഘസന്‌ദേശം, കുമാരസംഭവം ഇവ വായിച്ചപ്പോൾ എന്തു തോന്നി?

മനുഷ്യന്റെ പ്രതിഭ ഇത്രത്തോളം സൗന്‌ദര്യം സൃഷ്ടിച്ചതെങ്ങനെയെന്ന് ആലോചിച്ചു. അദ്ഭുതപ്പെട്ടു.

Symbol question.svg.png സിനിമ കാണാറുണ്ടോ നിങ്ങൾ?

ഉറങ്ങാൻ എനിക്കു വീടുണ്ടല്ലോ.

1997

സമകാലികമലയാളം 1997 07 04

Symbol question.svg.png ഓ. വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ ത്തിലൂടെ ചെയ്തത് എന്താണ്?

ജീവിതം ആഹ്ലാദനിർഭരമാണെന്ന് പലരും പറയുന്നു. ആ കള്ളത്തിൽ മറഞ്ഞിരിക്കുന്ന ഒരു സത്യം അതു ശോകദായകമാണ് എന്നതാണ്. സത്യത്തിൽ സത്യമായ അതിനെ ചിത്രീകരിക്കുകയും അതിൽ വിജയം പ്രാപിക്കുകയും ചെയ്തു വിജയൻ.

Symbol question.svg.png മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്താണ്? ഉരുളുന്നതും കറങ്ങുന്നതുമായ ചക്രമല്ലേ?

അല്ല. പുസ്തകമാണു ഏറ്റവും വലിയ കണ്ടുപിടുത്തം. (ഗോർബച്ചേവിന്റെ പത്നിയുടെ ആത്മകഥയിൽ കണ്ടത്)

Symbol question.svg.png തരുണികൾ സൗന്ദര്യംകൊണ്ടു കളിക്കുന്നു. കുട്ടികൾ പേനാക്കത്തികൊണ്ടു കളിക്കുന്നതുപോലെ’ എന്നു യൂഗോയുടെ ‘പാവങ്ങ’ളിൽ വായിച്ചു. ശരിയാണോ?

വിക്തോർ യൂഗോയോടു യോജിക്കുന്നു ഞാനെന്നു പറഞ്ഞാലും യോജിക്കുന്നില്ലെന്നു പറഞ്ഞാലും അത് അദ്ദേഹത്തിനു അപമാനമായി വരും. യൂഗോ അത്രയ്ക്കു ജീനിയസാണ്. സുന്ദരിയായ ഭാര്യയുമൊത്ത് റോഡിലൂടെ പോകുന്ന ഭർത്താവ് പരിഭ്രമിച്ച് ഓരോ പുരുഷനെയും തുറിച്ചുനോക്കുന്നു. ഭാര്യയെ ആരെങ്കിലും കൊതിക്കുന്നുണ്ടോ എന്നാണു അയാളുടെ പേടി. ഭർത്താവെന്ന ഏഭ്യന്റെ ഉത്കണ്ഠ കണ്ട് ഭാര്യ പുച്ഛിച്ചു ചിരിക്കുന്നു. ഇതാണു സൗന്ദര്യം കൊണ്ടുള്ള കളി.

Symbol question.svg.png നിങ്ങളെക്കാണാൻ ഏറെ ബോറന്മാർ വരാറുണ്ടോ?

ഉണ്ട്. സംസാരിച്ചു തുടങ്ങുമ്പോൾ ഞാൻ അവരെക്കാൾ വലിയ ബോറനാണെന്ന് അവർ മനസ്സിലാക്കും. അപ്പോൾ അവർ എഴുന്നേറ്റ് പോകും. അതിനാൽ ബോറന്മാരെക്കൊണ്ട് എനിക്കു ശല്യമില്ല.

Symbol question.svg.png നിത്യതയുടെ തോന്നൽ ഉളവാക്കുന്നത് എന്താണ്?

എല്ലാ തീവണ്ടിയാപ്പീസുകളിലും നിറുത്തി തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കുപോകുന്ന ട്രയിൻ.

Symbol question.svg.png ടെലിവിഷനിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്താണ്?

കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയ മന്ത്രിയെ കൈവിലങ്ങുവച്ചു കോടതിയിലേക്കു കൊണ്ടുപോകുന്ന കാഴ്ച. പക്ഷേ ഇന്നുവരെ ഞാൻ അതുകണ്ടിട്ടില്ല.

Symbol question.svg.png വെറുപ്പ് ഉണ്ടാകുന്നത് എപ്പോൾ?

ശത്രു നമ്മളെ നോക്കി പുഞ്ചിരി പൊഴിക്കുമ്പോൾ.

സമകാലികമലയാളം 1997 08 22

Symbol question.svg.png പടിഞ്ഞാറൻ ദേശത്തെ വിപ്ലവകവികളും കേരളത്തിലെ വിപ്ലവകവികളും തമ്മിൽ എന്താണ് വ്യത്യാസം?

നേറൂദാ, മായകോവ്സ്കി, യാനീസ് റീറ്റ്സോസ് ഈ കവികളുടെ കാവ്യങ്ങൾ poetic ആണ്. കെ. പി. ജി. നമ്പൂതിരി തുടങ്ങിയവരുടെ കാവ്യങ്ങൾ poetic അല്ല. അവ dogmatic ആണ്.

Symbol question.svg.png നിങ്ങൾ ആക്രമണത്തെ പേടിക്കുന്നുണ്ടോ? സാഹിത്യത്തിലെ ആക്രമണത്തെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്.

ഒരിക്കൽ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ എന്നോടു പറഞ്ഞു. ഒരിക്കലും ആക്രമിക്കാത്തവൻ ആക്രമിച്ചു തുടങ്ങിയാൽ അയാളെ പേടിക്കണമെന്ന്. ഡോക്ടർ എസ്. കെ. നായരും ഡോക്ടർ സുകുമാർ അഴിക്കോടും തമ്മിൽ വാക്കുകൾ കൊണ്ട് യുദ്ധം നടത്തിയപ്പോൾ അഴിക്കോടിന്റെ പ്രവൃത്തിയെ നീതിമത്ക്കരിച്ചു കൊണ്ടാണ് ബാലകൃഷ്ണൻ അങ്ങനെ പറഞ്ഞത്. അന്യരെ ഒരിക്കൽപ്പോലും അറ്റാക്ക് ചെയ്യാത്ത ഒ. വി. വിജയനോ ആനന്ദോ അറ്റാക്ക് ചെയ്താൽ എനിക്കു അസ്വസ്ഥതയുണ്ടാകും. അറ്റാക്കിനു മാത്രം കച്ച കെട്ടി ഗോദയിലിറങ്ങിയവരുണ്ട്. അവരെ ഞാൻ ശഷ്പതുല്യം പരിഗണിക്കുന്നു.

Symbol question.svg.png മധുവിധു തീരുന്നതു പതിന്നാലു ദിവസം കഴിയുമ്പോഴാണോ?

അല്ല. നാലു ദിവസം കഴിഞ്ഞു ഭാര്യയും ഭർത്താവും വേറെ വേറെ കട്ടിലുകളിൽ കിടക്കുകയും ഭർത്താവു കൂർക്കം വലിച്ചു ഉറങ്ങുകയും ചെയ്യുമ്പോൾ.

Symbol question.svg.png ചങ്ങമ്പുഴക്കവിതയെ ഞാൻ ഡികൺസ്റ്റ്രക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. നിങ്ങളെന്തു പറയുന്നു?

ചെമ്പൈ വൈദ്യനാഥയ്യർ പാടുമ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ നാക്കു പിടിച്ചു വലിച്ചു രാഗം അതിലെവിടെയിരിക്കുന്നുവെന്നു പരിശോധിക്കുമോ?

Symbol question.svg.png നിങ്ങളുടെ ചരമസ്മാരകത്തിൽ ഞാൻ എന്തെഴുതിവയ്ക്കണം?

ഒന്നും എഴുതി വക്കേണ്ടതില്ല. നിങ്ങളുടെ ചരമസ്മാരകത്തിൽ എഴുതി വയ്ക്കാനുള്ളതു ഞാൻ പറഞ്ഞു തരാം. ഇവിടെ …പിള്ള ശയിക്കുന്നു. അദ്ദേഹം ഇനി വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കില്ല.

Symbol question.svg.png ബന്ദ് ഇഷ്ടപ്പെടുന്നവർ ആരെല്ലാം?

കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികൾ.

Symbol question.svg.png തിരുവനന്തപുരത്തേക്കാൾ വൃത്തികെട്ട സ്ഥലം വേറെയില്ല എന്ന് എനിക്ക് അഭിപ്രായം, എന്താ ശരിയല്ലേ?

നിങ്ങൾ കോഴിക്കോടു കണ്ടിട്ടില്ലെന്നു വ്യക്തമായി.

സമകാലികമലയാളം 1997 08 29

Symbol question.svg.png പ്രേമമെന്നാൽ എന്താണു സാറേ?

മോഹഭംഗം, നൈരാശ്യം, ആത്മഹത്യ ഇവയിലേക്കു ക്രമാനുഗതമായി ചെല്ലാനുള്ള ഒരു ക്ഷുദ്രവികാരം.

Symbol question.svg.png നിങ്ങൾ കവിയാകാത്തതെന്ത്?

എനിക്കു അന്യരോട് വിനയത്തോടെ പെരുമാറണമെന്നുള്ളതുകൊണ്ട്.

Symbol question.svg.png നിങ്ങൾ പറഞ്ഞ നേരമ്പോക്കിൽ നിങ്ങൾ തന്നെ രസിച്ചു ചിരിച്ചിട്ടുണ്ടോ?

മഹാരാഷ്ട്ര ദേശത്തു സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ബസ്സിലെ സീറ്റിലിരിക്കും. എന്റെ അടുത്ത് ഒരു മറാഠിക്കാരി വന്നിരുന്നു. ഞങ്ങളുടെ മുൻപിലുള്ള സീറ്റിലിരുന്ന ഒരു മലയാളി കാല്‌പിറകോട്ടാക്കി പെണ്ണിന്റെ കാലെന്നു വിചാരിച്ച് എന്റെ കാലിൽ ചവിട്ടാൻ തുടങ്ങി. അല്പനേരം ഞാനതു സഹിച്ചു. മർദ്ദം കൂടിയപ്പോൾ ഞാൻ അയാളുടെ തോളിൽത്തട്ടിയിട്ട് ഉറക്കെപ്പറഞ്ഞു: ഇത് എന്റെ കാലാണ്. ബസ്സിലെ മറ്റു മലയാളികൾ പൊട്ടിച്ചിരിച്ചു. അവരേക്കാൾ ചിരിച്ചത് ഞാനാണ്.

Symbol question.svg.png ചങ്ങമ്പുഴക്കവിതയ്ക്കു പലപ്പോഴും അർത്ഥമില്ല. ഇടശ്ശേരിക്കവിതയ്ക്കു എപ്പോഴും അർത്ഥമുണ്ടുതാനും. ഇടശ്ശേരിയല്ലേ ചങ്ങമ്പുഴയേക്കാൾ നല്ല കവി?

അർത്ഥഗ്രഹണം കൂടാതെ തന്നെ ചങ്ങമ്പുഴക്കവിത ആസ്വദിക്കാം. ഇടശ്ശേരിയുടെ അർത്ഥ സാന്ദ്രതയുള്ള കവിത പലപ്പോഴും അസ്വാദനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

Symbol question.svg.png നിങ്ങൾ ഏപ്രിൽ ഒന്നാം തീയതിയിലാണോ ജനിച്ചത്?

സ്വന്തം ജൻമദിവസം തന്നെയാണോ മറ്റുള്ളവരുടേതുമെന്നറിയാൻ ചിലർക്ക് കൗതുകമുണ്ട്. നിങ്ങളുടെ ആ കൗതുകം നന്നു്. മാർച്ച് മൂന്നാം തീയതിയാണ് എന്റെ ജന്മദിനം.

Symbol question.svg.png ശ്രീകൃഷ്ണനു ഭാര്യമാർ പതിനാറായിരത്തെട്ട്. ഇഷ്ടൻ അവരെ എങ്ങനെ സഹിച്ചു?

സഹിക്കാം. പ്രയാസം വരില്ല. പക്ഷേ പതിനാറായിരത്തെട്ടു അമ്മായിമാരെയും ലക്ഷക്കണക്കിനുള്ള ഭാര്യാസഹോദരന്മാരെയും അങ്ങേർക്കു സഹിക്കാനൊത്തില്ല. അതുകൊണ്ടാണ് കാട്ടിൽപ്പോയി കാലാട്ടിക്കൊണ്ടു കിടന്നത്. വല്ലവനും അമ്പെയ്യും എന്ന് അറിയാമായിരുന്നു ശ്രീകൃഷ്ണന്.

Symbol question.svg.png വിദ്യാർത്ഥിയായിരുന്നപ്പോൾ നിങ്ങൾ പഠിപ്പിച്ചയാൾ പിൽക്കാലത്തു ഐ. എ. എസ് ഉദ്യോഗസ്ഥനായപ്പോൾ നിങ്ങളെ ബഹുമാനിക്കാതിരുന്നിട്ടില്ലേ? നിങ്ങളെ കാണാത്തമട്ടിൽ പോയിട്ടില്ലേ?

ഉണ്ട്. പക്ഷേ എനിക്കതിൽ പരാതിയില്ല. ഓരോ സമയത്ത് ഓരോ വ്യക്തിത്വമാണ് ആളുകൾക്ക്. പഠിക്കുമ്പോൾ വെറും സ്റ്റുഡന്റ്. ഐ. എ. എസ് ഉയോഗസ്ഥനായാൽ ആ ജോലിക്കു ചേർന്ന മട്ടിൽ ഗൗരവത്തോടെ പെരുമാറണം. അപ്പോൾ അയാൾ വേറൊരു വ്യക്തിയാണ്. സത്യമിതാണെങ്കിലും ചില സംസ്കാര സമ്പന്നന്മാർ വിദ്യാർത്ഥികളായിരുന്ന കാലത്ത് എങ്ങനെ സ്നേഹാദരങ്ങോളോടെ പെരുമാറിയോ അതേ മട്ടിൽത്തന്നെ വലിയ ഉദ്യോഗസ്ഥരായാലും പെരുമാറാറുണ്ട്. ഞാൻ തിരുവനന്തപുരത്തെ ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോൾ ഒരു കൊച്ചുകുട്ടി ചില രചനകൾ തിരുത്തിക്കൊടുക്കണമെന്ന അപേക്ഷയുമായി വന്നു. ഞാനവ തിരുത്തിക്കൊടുത്തു. താൻ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന ബാബു പോൾ ആണെന്നാണു ആ കുട്ടി പറഞ്ഞത്. ഇന്ന് അദ്ദേഹം സമുന്നത സ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്. ശ്രീ ബാബു പോൾ ഐ. എ. എസ്. ഇന്നലെ (14.8.97) ഞാൻ നിൽക്കുന്ന സ്ഥലത്ത് അദ്ദേഹം വന്നു. കുട്ടിയായിരുന്നപ്പോൾ ബാബു പോൾ എങ്ങനെ പെരുമാറിയോ അതിൽ നിന്ന് ഒരു മാറ്റവും വരാതെ ഇന്നലെയും പെരുമാറി. സസ്കാരത്തികവുള്ള ഇത്തരം ഉദ്യോഗസ്ഥന്മാർ വിരളമാണ്.

സമകാലികമലയാളം 1997 09 05

Symbol question.svg.png നിങ്ങൾ കഥയെഴുതൂ. ഞാൻ സാഹിത്യവാരഫലം എഴുതാം. എന്താ?

സമ്മതിച്ചു. ട്രാൻസ്പോർട്ട് ബസ്സ് ഓടിക്കുന്നയാൾ ചിലപ്പോൾ വെറും യാത്രക്കാരനായി ബസ്സിൽ സഞ്ചരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പ്രഗൽഭരായ അധ്യാപകർ ട്രെയിനിങ്ങിനും മറ്റും ചെല്ലുമ്പോൾ വിദ്യാർത്ഥികളായി ഇരിക്കാറുണ്ട്. ഒരു ദിവസം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ തന്റെ വാഹനത്തിലിരുത്തി വേറൊരു ഡ്രൈവർ കൊണ്ടുപോകുന്നതു ഞാൻ കണ്ടു.”

Symbol question.svg.png “പശ്ചാത്താപം എന്നാലെന്ത്?”

“പശ്ചാത്താപം മകൾക്കു മാത്രമുള്ളതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ ക്രൂരമായി പെരുമാറും. അവർ മരിച്ചു കഴിയുമ്പോൾ ആ ക്രൂരത ശരിയായിരുന്നില്ലെന്നു ഗ്രഹിച്ചു ദുഃഖിക്കും. അതുളവാക്കുന്ന അസ്വസ്ഥത ഒഴിവാക്കാനായിട്ടാണ് അച്ഛനമ്മമാരുടെ പടം എൻലാർജ് ചെയ്തു വീട്ടിൽ വയ്ക്കുന്നതും പുതിയ വീടുവച്ച് അച്ഛന്റെയോ അമ്മയുടെയോ പേരു അതിനിടുന്നതും.”

Symbol question.svg.png “നിങ്ങളെ ടെലിവിഷനിൽ കാണാത്തതിനു കാരണം?”

“അധികാരികൾ എന്നെ ദയാപൂർവ്വം വിളിക്കാറുണ്ട്. പക്ഷേ വിനയത്തോടെ ഞാൻ ആ ക്ഷണം നിരാകരിക്കുന്നു. സാഹിത്യ അക്കാഡമിയിലോ മറ്റു കമ്മിറ്റികളിലോ അംഗമാകാൻ എനിക്കിഷ്ടമില്ല. ഒരിക്കൽ അക്കാഡമിയിൽ ഞാൻ അംഗമായത് സാഹിത്യസംസ്കാരം നല്ലപോലെയുള്ള ശ്രീ. ടി. കെ. രാമകൃഷ്ണൻ നേരിട്ടു പറഞ്ഞതു നിരസിക്കാൻ മടിച്ചാണ്. എനിക്കു വലിയ കെട്ടിടം വേണമെന്നോ കാർ സ്വന്തമായി ഉണ്ടായിരിക്കണമെന്നോ തോന്നിയിട്ടില്ല. മീറ്റിങ്ങുകൾക്ക് പൊയ്ക്കൊണ്ടിരുന്ന കാലത്ത് വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്ന പണി റ്റെലിഫോണിൽ പത്രമാപ്പീസുകാരെ വിളിച്ച് എന്റെ പ്രസംഗം പത്രത്തിൽ റിപോർട് ചെയ്യരുതെന്ന് അപേക്ഷിക്കലായിരുന്നു. ഭാര്യാപിതാവു മരിച്ചപ്പോൾ വലിയ സ്വത്ത് എനിക്കുകിട്ടി. ആ നെൽവയലുകളും തെങ്ങിൻ പുരയിടങ്ങളും ചെന്നു നോക്കുക പോലും ചെയ്യാതെ മരുമക്കളെ വിളിച്ച് അവ വീതിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ ഇന്നുവരെ അവ കണ്ടിട്ടുമില്ല. എന്റെ പേരിൽ ഒരിഞ്ച് ഭൂമിയില്ല. ലോകത്ത് ഏതു ബാങ്ക് പൊളിഞ്ഞാലും എനിക്ക് അഞ്ചുരൂപയേ നഷ്ടം വരൂ.”

Symbol question.svg.png “ഞാൻ എല്ലവരെയും ബഹുമാനിക്കണോ?”

“ബഹുമാനിക്കുന്നതിനു മുൻപ് അവരുടെ കൂട്ടത്തിൽ പണം പിരിക്കാനെത്തുന്നവരുണ്ടോ എന്നുകൂടി നോക്കിക്കൊള്ളണം.”

Symbol question.svg.png “ഇത്രയും കാലം ജീവിച്ചതിൽ നിന്നു നിങ്ങളെന്തു മനസ്സിലാക്കി?”

“പ്രഭാതം മധ്യാഹ്നത്തിലേക്കു ചെല്ലുന്നു. മധ്യാഹ്നം സായാഹ്നത്തിലേക്കു പോകുന്നു. സായാഹ്നം രാത്രിയായി മാറുന്നു. ഇതു താങ്കളും ഓർമ്മിച്ചാൽ നന്ന്.”

Symbol question.svg.png “വദനം യഥാർത്ഥത്തിൽ മാനവന്റെ ഹൃദയത്തിൽ കണ്ണാടി തന്നെയെങ്കിൽ?”

“തെറ്റ്. വഞ്ചകന്റെ, ദുഷ്ടന്റെ ഹൃദയത്തിലുള്ളതു മുഖം കാണിക്കില്ല.”

Symbol question.svg.png “ഏറ്റവും നല്ല ഫോട്ടോഗ്രാഫർ ആര്?”

“കേരളത്തിലോ? എങ്കിൽ മലയാള മനോരമയിലെ ജയചന്ദ്രനെ അതിശയിച്ച വേറൊരു ഫോട്ടോഗ്രാഫർ ഇല്ല.”

സമകാലികമലയാളം 1997 09 12

Symbol question.svg.png കൈക്കൂലിക്കാരെ മുക്കാലിയിൽ കെട്ടി അടിക്കുന്ന രീതി വരാത്തതെന്ത്?

പണ്ട് തിരുവിതാംകൂറിലുണ്ടായിരുന്നു ഈ ഏർപ്പാട്. ഇപ്പോൾ ഇല്ല. ഒരിക്കൽ ഭാസ്ക്കരൻ നായർസ്സാറ് (ഡോക്ടർ കെ. ഭാസ്കരൻ നായർ) എന്നോടു പറഞ്ഞു: ‘ഞാനിന്നു വരെ കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടു ഞാൻ സുഖമായി ഉറങ്ങുന്നു.’ ഇപ്പോഴത്തെ സ്ഥിതി വിഭിന്നം. മുൻകൂർ ജാമ്യമെന്ന ഏർപ്പാടുള്ളതുകൊണ്ട് പാർട്ടി സഹായത്തിനെത്തുമെന്നുള്ളതു കൊണ്ടു കൈക്കൂലിക്കാരൻ ഗാഢനിദ്രയിൽ മുഴുകുന്നു. മുക്കാലി വീണ്ടും വരേണ്ടതാണ്.

Symbol question.svg.png പമ്പരം കറങ്ങുന്നതു കാണാൻ രസമില്ലേ നിങ്ങൾക്ക്?

പമ്പരത്തെക്കാൾ വേഗമാർന്നു ഓട്ടോറിക്ഷാമീറ്റർ കറങ്ങുന്നതു കാണാനാണ് എനിക്കു രസം.

Symbol question.svg.png പ്രസംഗം നടക്കുമ്പോൾ സദസ്സാകെ അതു ശ്രദ്ധിക്കുന്നുണ്ടോ. കേൾക്കുന്നുണ്ടോ?

ഈ ലോകത്ത് ആരാണ് മറ്റൊരാൾ പറയുന്നതു കേൾക്കുക? ഭാര്യ വാതോരാതെ സംസാരിക്കും. ഭർത്താവ് അതിനൊക്കെ മൂളുമെങ്കിലും യഥാർത്ഥത്തിൽ ശ്രദ്ധിക്കുന്നില്ല. കേൾക്കുന്നില്ല. ഭർത്താവ് പറയുന്നതെല്ലാം ഭാര്യ കേൾക്കും. പക്ഷേ അതനുസരിച്ച് പ്രവർത്തിക്കില്ല.

Symbol question.svg.png ബോറടി - നിർവചിക്കാമോ സാറേ?

ഈ ലോകത്ത് എല്ലാവരും മറ്റെല്ലാവർക്കും ബോറുകളാണ്. ഞാൻ നിങ്ങൾക്കു ബോറൻ. സ്ത്രീകളോടു സംസാരിക്കുന്നതാണ് ഏറ്റവും വലിയ ബോറടി. സ്ത്രീകളിൽ തന്നെ മധ്യവയസ്കകളായ മുത്തശ്ശിമാരുണ്ട്. അവർ എപ്പോഴും പേരക്കുട്ടികളുടെ ബുദ്ധിസാമർത്ഥ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും. സഹിക്കാനൊക്കുകയില്ല അത്.

Symbol question.svg.png തിരുവനന്തപുരത്ത് ലോക്കൽ കാളുകളുടെ സമയപരിധി അഞ്ചു മിനിറ്റാണ്. ഇതു ശരിയാണോ?

ശരി. ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ സ്ത്രീകൾക്കു സംഭാഷണത്തിനുള്ള സമയം ഒരു മിനിറ്റാക്കി കുറയ്ക്കുമായിരുന്നു.

Symbol question.svg.png പെണ്മക്കൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ അവരെ യാത്രയയ്ക്കാൻ ചെല്ലുന്ന അച്ഛനമ്മമാർ കരയുന്നതെന്തിന്?

മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞു കൂടാ. എന്റെ കാര്യം പറയാം. മകൾ വിവാഹം കഴിഞ്ഞു പോകുമ്പോൾ അവൾ ഉപയോഗിച്ചിരുന്ന മുറി പുസ്തകങ്ങൾ വയ്ക്കാനെടുക്കാമല്ലോ എന്നു വിചാരിച്ച് ആഹ്ലാദിച്ചിട്ടേയുള്ളൂ ഞാൻ.

Symbol question.svg.png മരിക്കാൻ ആഗ്രഹമുണ്ടോ?

ഇല്ല. അതിനു തെളിവ് ഞാൻ ടെലിവിഷൻ പരിപാടികൾ കാണുന്നില്ല എന്നതാണ്.

സമകാലികമലയാളം 1997 09 19

സമകാലികമലയാളം 1997 09 26

Symbol question.svg.png ‘മുഗീയമല്ലേ നിങ്ങളുടെ വിമര്‍ശനം?”

ആയിരിക്കാം. ഈ ലോകത്ത മൃഗീയമല്ലേ എല്ലാം? ചില ചോദ്യങ്ങളും മൃഗങ്ങളില്‍ നിന്നു വരും.”

Symbol question.svg.png “വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചേ ഞാന്‍ നിങ്ങളെ കണ്ടിട്ടുള്ളു. എന്താണ് വെളുപ്പിനോട് ഇത്ര സ്നേഹം?”

ഇതിനു രണ്ടുതരത്തില്‍ ഉത്തരം പറയാം. ഒന്ന്: എന്റെ മനസ്സ് കറുത്തതാണ്. അതു അങ്ങനെയല്ല എന്നു ബഹുജനത്തെ ഗ്രഹിപ്പിക്കാനായി ഞാന്‍ വെണ്‍മയാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. രണ്ട്: എന്റെ മനസ്സ് നിര്‍മ്മലമാണ്. ആ നൈര്‍മ്മല്യം പ്രദര്‍ശിപ്പിക്കാനായി ഞാന്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നു. ഇവയിലേതാണ് സത്യമെന്നു താങ്കള്‍ തന്നെ കണ്ടിപിടിക്കൂ.”

Symbol question.svg.png ‘എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇന്നുവരെ ഒരഭിപ്രായവ്യത്യാസവും ഞാനും ഭാര്യയും തമ്മില്‍ ഉണ്ടായിട്ടില്ല. ദാമ്പത്യജീവിതം കള്ളമാണെന്ന് പറയുന്ന നിങ്ങള്‍ക്കു മതിയായ സമാധാനമല്ലേ ഇത്?”

“നിങ്ങളുടെ ജീവിതം എല്ലാക്കാലത്തും ഇമ്മട്ടില്‍ ആഹ്ലാദം നിറഞ്ഞതാവട്ടെ. പക്ഷേ, ഗ്രന്ഥങ്ങളുടെ ഒടുവില്‍ ചേര്‍ക്കുന്ന ശുദ്ധിപത്രങ്ങളില്‍ ഞാനേറേ അച്ചടിത്തെറ്റുകള്‍ കണ്ടിട്ടുണ്ട്.”

Symbol question.svg.png “എന്തെല്ലാം വിശേഷം സാറെ”.

വിവാഹിതകളോടും ചിലപ്പോള്‍ അവിവാഹിതകളോടും ചോദിക്കേണ്ട ഈ ചോദ്യം എന്നോടു ചോദിക്കുന്നതെന്തിന്?”

Symbol question.svg.png “മൂര്‍ച്ഛാജനകമായ മരുനു കൊടുത്തു മേശമേല്‍ കിടത്തിയ രോഗിണിയെപ്പോലെ സായാഹ്നം അന്തരീക്ഷത്തില്‍ വിടര്‍ന്നുകിടക്കുമ്പോള്‍ ’ എന്ന എല്യറ്റിന്റെ സങ്കല്പം മനോഹരമല്ലേ?

“ഗര്‍ഭാധാനം ചിലപ്പോള്‍ ഗര്‍ഭച്ഛിദ്രത്തില്‍ പര്യവസാനിക്കും. കവിതാംഗനയ്ക്കുവന്ന ഗര്‍ഭച്ഛിദ്രം ഞാന്‍ ഈ കവ്യഭാഗത്ത് കാണുന്നു”

Symbol question.svg.png “കവിത വായിക്കേണ്ടതെങ്ങനെ? വേഗത്തിലോ പതുക്കെയോ?

“സുന്ദരിയായ യുവതി നിങ്ങളുടെ കൂടെ നടക്കുമ്പോള്‍ ഏറ്റവും പതുക്കെ നടക്കാനല്ലേ നിങ്ങള്‍ക്കു കൗതുകം?”

Symbol question.svg.png “ദരിദ്രന്മാരല്ലേ വേഗം മരിക്കുന്നത്?”

അതേ. ഭാര്യയുടെ കോടീശ്വരനായ അച്ഛന്‍ നൂറുകൊല്ലത്തോളം ജീവിച്ചിരിക്കും.”

സമകാലികമലയാളം 1997 10 10

Symbol question.svg.png ട്രിവാൻഡ്രമും തിരുവനന്തപുരവും തമ്മിലുള്ള വ്യത്യാസമെന്ത്?

പണ്ടത്തെ ട്രിവാൻഡ്രം എന്നോടു ഉള്ളറിഞ്ഞു പെരുമാറിയിരുന്നു. അതു ഇംഗ്ലീഷിലെഴുതുമ്പോഴും തിരുവനന്തപുരമായപ്പോൾ അസ്തിത്വ വാദികൾ പറയുന്ന അന്യവത്കരണ ബോധം എനിക്ക് ചെന്നെയും മദ്രാസും എനിക്ക് ഒരേ പോലെ രണ്ടിലും ഞാൻ അന്യനായി വർത്തിക്കുന്നു.

സമകാലികമലയാളം 1997 10 17

സമകാലികമലയാളം 1997 10 24

സമകാലികമലയാളം 1997 11 07

Symbol question.svg.png നിങ്ങളുടെ വീട്ടിൽ ഞാൻ ജൂലൈ മാസത്തിൽ വന്നപ്പോൾ കൊതുകുകൾ എന്നെ ഏറെക്കടിച്ചു. നിങ്ങളുമായുള്ള വർഗ്ഗബോധത്താലാണോ കൊതുകുകൾ നിങ്ങളുടെ വീട്ടിൽ അത്ര വളരെ വിഹരിച്ചത്?

നിങ്ങൾ എന്റെ വീട്ടിൽ എത്തിയതു എനിക്കോർമ്മയില്ല. സാധാരണമായി എന്റെ വീട്ടിൽ കൊതുകില്ല. നിങ്ങളെപ്പോലെയുള്ള ചിലർ വരുമ്പോൾ കൊതുകുകളും ഗൃഹപ്രവേശം നടത്തും. നിങ്ങളെത്തിയപ്പോൾ അവ കൂടെ വന്നതാകാനേ തരമുള്ളൂ.

Symbol question.svg.png വിനയമുള്ളവനെ എങ്ങനെ തിരിച്ചറിയും?

ഞാൻ എറണാകുളത്തെ ലൂസിയ ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു മാന്യൻ എന്നെക്കാണാൻ വന്നു. പാണ്ഡിത്യം കാണാനായി ഞാൻ ഫ്രോയിറ്റ്, യുങ്, ആഡ്‌ലർ ഇവരുടെ സിദ്ധാന്തങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചു. വന്നയാൾ ആദ്യമായി അവ കേൾക്കുന്ന മട്ടിൽ പുഞ്ചിരി തൂകി ഇരുന്നു.ഒടുവിൽ വിനയപൂർവം കൈകൂപ്പിക്കൊണ്ടു യാത്ര പറഞ്ഞു പോയി. ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണു ഞാനറിഞ്ഞത് അദ്ദേഹം മനഃശാസ്ത്രം മുഴുവൻ മനസ്സിലാക്കിയ ആളാണെന്ന്. ഡോക്ടർ പി. ശ്രീകുമാറായിരുന്നു അദ്ദേഹം. M.S; Mch,FICS എന്നീ ഡിഗ്രികളുള്ള ഡോക്ടർ. അദ്ദേഹത്തിനറിയാവുന്ന മനഃശാസ്ത്രത്തിന്റെ ആയിരത്തിലൊരംശം എനിക്കറിഞ്ഞുകൂടാ. ശ്രീകുമാറാണു മാന്യൻ, വിനയസമ്പന്നൻ.

Symbol question.svg.png മഴക്കാലത്ത് രാജഹംസങ്ങൾ മാനസസരസ്സിലേക്കു പറക്കുന്നതെന്തിനാണ്?

തിരുവനന്തപുരത്തുനിന്നാണ് രാജഹംസങ്ങൾ യാത്ര ആരംഭിക്കുന്നതെങ്കിൽ പറക്കാതെ തരമില്ല. ഓടകളുടെ മൂടി പല സ്ഥലങ്ങളിലും ഇല്ലാത്തതുകൊണ്ട് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് അവ മുങ്ങിച്ചത്തു പോകും. കിഴക്കേക്കോട്ടയിൽ നിന്നാണ് തിരിക്കുന്നതെങ്കിൽ റോഡിലൂടെ നടക്കുന്നതും ആപത്താണ്. റോഡിൽ നാലടിത്താഴ്ചയിൽ വെള്ളമുണ്ട്. പാവം അരയന്നങ്ങൾ അപ്പോഴും ചാവും. അതുകൊണ്ടാണ് അവ പറക്കുന്നത് വടക്കോട്ട്. തിരുവനന്തപുരത്ത് വസിക്കുന്നവരെല്ലാം രാജഹംസങ്ങളായെങ്കിൽ ദൈവം തമ്പുരാൻ അനുവദിച്ച ആയുസ്സിന്റെ അന്ത്യം വരെ ചെല്ലാമായിരുന്നു.

Symbol question.svg.png ദൂഷിതവലയം എന്നു പത്രങ്ങളിൽ കാണുന്നു എപ്പോഴും. അതെന്താണു ദൂഷിതവലയം?

തപാൽ സ്റ്റാമ്പിനു വില കൂട്ടിയാൽ ആളുകൾ കത്തുകൾ അയയ്‌ക്കുന്നതു കുറയും. അപ്പോൾ സർക്കാരിനു വരുമാനം കുറയും.അതു പരിഹരിക്കാൻ അവർ വീണ്ടും വില കൂട്ടും. റോഡിനു വീതിയില്ലെന്നു കണ്ട് വീതി വർദ്ധിപ്പിച്ചാൽ കാറുകൾ കൂടുതലായി ഓടും. അപ്പോഴും പ്രയാസം സർക്കാരിന്. സർക്കാർ ഉടനേ റോഡിന്റെ വീതി വീണ്ടും വർദ്ധിപ്പിക്കും. ഇതാണു ദൂഷിതവലയം.

Symbol question.svg.png നിങ്ങളുടെ നാട്ടിലെ കച്ചവടക്കാർ ചിരിക്കുകയില്ലേ?

എന്റെ നാട്ടിലല്ല, നിങ്ങളുടെ നാട്ടിലും വ്യാപാരികൾ ചിരിക്കുകയില്ല. ചിരിച്ചാൽ വരുന്നവർ കടം ചോദിക്കും. പിന്നെ ഒരു ഉപദേശം. ഓട്ടോറിക്ഷയിൽ കയറിയാൽ ഡ്രൈവറോടു കുശലപ്രശ്നങ്ങൾ അരുത്. അതു നിർവഹിച്ചാൽ പതിനഞ്ചു രൂപയ്ക്കു പകരം ഇരുപതു രൂപ കൊടുക്കേണ്ടിവരും.

Symbol question.svg.png ആരാണ് എന്റെ വാതിലിൽ എപ്പോഴും തട്ടുന്നത്? തുറന്നു നോക്കുമ്പോൾ ഞാൻ ആരെയും കാണുന്നുമില്ല.

സൂക്ഷിച്ചു നോക്കൂ. നിങ്ങളുടെ കാമം സ്ത്രീരൂപമാർജ്ജിച്ച് അവിടെ നിൽക്കുന്നതുകാണാം. അവളാണ് അനവരതം വാതിലിൽത്തട്ടി ശബ്ദമുണ്ടാക്കുന്നത്.

Symbol question.svg.png ഞാൻ പെണ്ണുകാണാൻ പോകുന്നു. ഒരു ഉപദേശം തരാമോ?

പെണ്ണിന്റെ സൗന്ദര്യം കണ്ടുമാത്രം സമ്മതം മൂളരുത് താങ്കൾ. അവളുടെ സംസാരമെങ്ങനെയെന്നും മനസ്സിലാക്കണം. അതിസൗന്ദര്യമുള്ള പല പെണ്ണുങ്ങളും സംസാരത്തിൽ ‘അതി അലവലാതി’കളായിരിക്കും.

സമകാലികമലയാളം 1997 12 05

Symbol question.svg.png ഇന്‍ഡ്യയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചു നിങ്ങളെന്തു പറയുന്നു?

‍ഞാന്‍ എന്തു പറയാനാണ്? എനിക്കു രാഷ്ട്രവ്യവഹാരത്തില്‍ താല്പര്യമില്ല. പിന്നെ കാട്ടിലെ സിംഹം മരിച്ചാല്‍ അവിടെ വേറെ സിംഹമില്ലെങ്കില്‍ കുറുനരി സിംഹമിരുന്നിടത്ത് വന്ന് ഇരിക്കും. നമ്മുടെ ഭാരതത്തില്‍ ഏറെ കുറുനരികള്‍ വാഴുന്നു.

Symbol question.svg.png ഇന്നത്തെ മലയാളം സിനിമകളുടെ പ്രത്യേകതയെന്ത്?

എല്ലാ മലയാളം സിനിമകളിലും പൊലീസും ആശുപത്രിയും കാണും. റ്റെലിഫോണിന്‍റെ മണിനാദം കേള്‍പ്പിക്കാത്ത മലയാളം ചലച്ചിത്രം ഇല്ലേയില്ല.

Symbol question.svg.png നിങ്ങള്‍ക്ക് ഇത്രയും പ്രായമായിട്ടും ആരോഗ്യം കുറയാത്തതിന് കാരണം?

മാനസികവളര്‍ച്ച ഇല്ലാത്തവന് വാര്‍ദ്ധക്യമുണ്ടാവുകയില്ല

Symbol question.svg.png ഷേക്സ്പിയറിന്‍റെ അശ്ളീല പ്രസ്താവങ്ങള്‍ക്കും ഹെന്‍ട്രി മില്ലറുടെ നോവലുകളിലെ ആഭാസത്തരങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

ഷെയ്ക്സ്പിയറിന്‍റെ അശ്ളീല പ്രസ്താവങ്ങള്‍ അദ്ദേഹമെഴുതിയ ട്രാജഡിയുടെയും കോമഡിയുടെയും ഭാഗങ്ങളാണ്. മില്ലറുടെ അസഭ്യപ്രയോഗങ്ങള്‍ ഒരുതരം Surface Vulgarity ആണ്.

Symbol question.svg.png ആരെക്കണ്ടാലും പുഞ്ചിരിക്കണമെന്ന് ഡെയില്‍ കാര്‍ണിഗിയുടെ പുസ്തകത്തില്‍ കണ്ടു. ശരിയാണോ അത്?

എന്നും കാലത്ത് എന്‍റെ വീട്ടിന്‍റെ മുന്‍പിലൂടെ ഒരു തടിയന്‍ പട്ടിയുമായി നടക്കാന്‍ പോകുന്ന ഒരു സൈനികോദ്യോഗസ്ഥനെക്കണ്ടു ഞാന്‍ പുഞ്ചിരി പൊഴിക്കുമായിരുന്നു. അതിന്‍റെ ബലത്തില്‍ അദ്ദേഹം എന്‍റെ വീട്ടില്‍ ഒരു ദിവസം കയറിയപ്പോള്‍ ആ തടിയന്‍ നായയും കൂടെക്കയറി. അദ്ദേഹത്തോടു ഇരിക്കാന്‍ പറഞ്ഞ എന്നെ ഒന്നു നോക്കിയ പട്ടി എന്‍റെ ചാരുകസേരയില്‍ കയറിക്കിടന്നു. പിന്നീട് ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ കാന്‍വാസ് കഴുകേണ്ടതായി വന്നു. വെറുതെ ആരെക്കണ്ടും ചിരിക്കരുത്. ചിരിച്ചാല്‍ ഡെറ്റോള്‍ വാങ്ങിക്കേണ്ടതായി വരും.

Symbol question.svg.png അന്യര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യാന്‍ ചിലര്‍ മടിക്കുന്നത് എന്തുകൊണ്ട്?

ഒരാളിന് ഉപകാരം ചെയ്താല്‍ അയാള്‍ ഉപകര്‍ത്താവിനെ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കും മറ്റ് ഉപകാരങ്ങള്‍ക്ക് വേണ്ടി.

Symbol question.svg.png ’ചന്ദ്രബിംബമെടുത്തെനിക്കൊരു ചാണയാക്കി വളയ്ക്കണം’ നമ്പ്യാരാശാന്‍റെ ഈ ആഗ്രഹം നടക്കുമോ?

നടക്കും. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചൂണ്ടു വിരലില്‍ ഇട്ട താക്കോല്‍ വളയം കറക്കുന്നതുപോലെ കറക്കാറുണ്ട്.

സമകാലികമലയാളം 1997 12 12

Symbol question.svg.png സംഭാഷണങ്ങളിൽ വലിയ കള്ളങ്ങൾ പറയുന്നതു സ്ത്രീയോ പുരുഷനോ?

അഭിമുഖ സംഭാഷണങ്ങളിൽ സ്ത്രീകൾക്ക് അന്യോന്യമായി, പുരുഷന്മാർക്ക് പരസ്പരമായി അത്ര കള്ളങ്ങൾ പറയാൻ ഒക്കുക്കയില്ല. പക്ഷേ രണ്ടു സ്തീകൾ റ്റെലിഫോണിലൂടെ സംസാരിക്കുമ്പോൾ വലിയ കള്ളങ്ങൾ പറയും.

Symbol question.svg.png വിമർശനം കൊണ്ടു നിങ്ങൾ ഏറെയാളുകളെ നിശ്ശബ്ദരാക്കിയിട്ടില്ലേ?

കുയിലിന്റെ ഗാനത്തെ ഞാൻ വിമർശിച്ചാൽ അതു കാക്കയെപ്പോലെ ക്രോം ക്രോം എന്നു കരയുമോ? കാക്കയുടെ പുരുഷശബ്ദത്തെ അത് അടുത്ത നിമിഷത്തിൽ കുയിലിനെപ്പോലെ പാടുമോ? വിമർശനം കൊണ്ടു കുയിലിനെയും കാക്കയെയും നിശ്ശബ്ദരാക്കാൻ കഴിയുമോ?

Symbol question.svg.png മലയാളത്തിലെ എഴുത്തുകാരെക്കുറിച്ച്-നിങ്ങൾ ഉൾപ്പെടെയുള്ളവരെക്കുറിച്ച്-എന്തു പറയുന്നു? ‘Trivial personalities decomposing in the eternity of print’ എന്ന് വെർജിനിയ വുൾഫ് പറഞ്ഞത് ഒരു തരത്തിലുള്ള ഭാവികഥനമാണ് (അച്ചടിയുടെ നിത്യതയിൽ അഴുകിക്കൊണ്ടിരിക്കുന്ന ക്ഷുദ്രവ്യക്തികൾ). Symbol question.svg.png അസാദ്ധ്യമായ കാര്യം?

ബന്ധുവിന്റെ മുഖത്തുനോക്കി ‘നീ വൃത്തികെട്ടവനാണ്; നീ വൃത്തികെട്ടവളാണ്’ എന്നു പറയാൻ ഒക്കുകയില്ല.

Symbol question.svg.png നിങ്ങൾക്ക് ഒരുപാട് വയസ്സായില്ലേ? ഇനിയുമെങ്കിലും കോളമെഴുത്ത് എന്ന ഈ കച്ചവടം നിറുത്തിക്കൂടേ?

പ്രായം കൂടുന്നതും കോളമെഴുതുന്നതും പാപകർമ്മമാണോ സുഹൃത്തേ?

Symbol question.svg.png ഭാരതീയനാണെന്ന അഭിമാനമുണ്ടോ താങ്കൾക്ക്?

കൊലപാതകം, കൈക്കൂലി, ബലാത്സംഗം ഇവ മാത്രം നടക്കുന്ന ഭാരതത്തിലെ പൗരന് അഭിമാനമുണ്ടോ?

Symbol question.svg.png പുരുഷന് സ്ത്രീയിൽ നിന്ന് സഹിക്കാനാവാത്തത് ഏത്?

വണ്ണം വളരെക്കൂടിയ യുവതിയുടെ പ്രേമപ്രകടനം.

സമകാലികമലയാളം 1997 12 26

Symbol question.svg.png എന്റെ ഗ്രാമത്തിൽ ഒരു യുവതി എല്ലാ പുരുഷന്മാരോടും ഒരേ രീതിയിൽ ശൃംഗരിക്കുന്നു. അവർക്ക് ആരോടാണ് സ്നേഹമെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ?

Symbol question.svg.png ഏതു ദിക്കിൽ നിന്നു കാറ്റടിച്ചാലും നിലവിളക്കിലെ ചേതോഹരമായ ദീപം ചാഞ്ഞും ചരിഞ്ഞും നിന്നു കൊടുക്കും. അതിന് ഏതു കാറ്റിനോടാണു സ്നേഹമെന്നു നിർണ്ണയിക്കുന്നത് എങ്ങനെ?

Symbol question.svg.png ഇന്നലെ ഞാൻ കടപ്പുറത്തു നിൽക്കുമ്പോൾ ഒരു പറ്റം പക്ഷികൾ ചക്രവാളത്തിലേക്കു പറക്കുന്നതു കണ്ടു. അവ ചക്രവാളത്തിലേക്കാണോ പോയത്?

ഭൂമിയെയും അന്തരീക്ഷത്തെയും വേർതിരിക്കുന്ന മിഥ്യയായ രേഖയോ വൃത്തമോ ആണു ചക്രവാളം. കുതികാൽവെട്ടുകാരും കൈക്കൂലിക്കാരും ബലാത്‌സംഗക്കാരും പെൺവാണിഭക്കാരും ജനദ്രോഹികളും നിറഞ്ഞ ഇന്ത്യയിൽ നിന്ന് അവർ രക്ഷപ്പെടുകയായിരുന്നു മിഥ്യാമണ്ഡലത്തിലേക്ക്. ‘ഞങ്ങൾ പോകുന്നു’ എന്നും അവ പറഞ്ഞിരിക്കും. നിങ്ങൾ കേട്ടില്ലന്നേയുള്ളൂ.

Symbol question.svg.png ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കു കാരണം?

തന്റെ ജീവിതം പോലെയായിരിക്കണം ഭാര്യയുടെ ജീവിതമെന്നു ഭർത്താവു പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. ഭാര്യക്ക് അവളുടെ ജീവിതം നയിക്കാനേ കഴിയൂ. സംഘട്ടനം അതിന്റെ പേരിലുണ്ടാകുന്നു.

Symbol question.svg.png പൂന്തോട്ടത്തിലാകെ വിരിഞ്ഞ പൂക്കൾ. അവ കണ്ടിട്ടും ഞാൻ സന്തോഷിക്കുന്നില്ല. എന്താവാം ഹേതു?

താങ്കളുടെ മനസ്സിലാകെ സ്നേഹത്തിന്റെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അവയെ നോക്കുന്ന താങ്കൾക്ക് ഉദ്യാനത്തിലെ പൂക്കളെ നോക്കാൻ നേരമെവിടെ?

Symbol question.svg.png നല്ല തർജ്ജമക്കാരൻ ആര്. കേരളവർമ്മയോ ഏ. ആർ രാജരാജവർമ്മയോ?

ഏ. ആർ. രാജരാജവർമ്മ. ‘തീരകല്പകതരുക്കൾ പൊഴിക്കും പൂ നിരണതിരമാലകൾ തോറും’ എന്ന തർജ്ജമ നോക്കൂ. എന്തു ഭംഗി!

Symbol question.svg.png എന്റെ ഭാര്യക്ക് എന്നെക്കുറിച്ചു നല്ല അഭിപ്രായമുണ്ടാകാൻ ഞാനെന്തു ചെയ്യണം?

ഭാര്യ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്കുന്നുവെന്ന് ഭാവിക്കണം. ഭാവിച്ചാൽ മതി. അവർ പറയുന്നതൊന്നും കേൾക്കണമെന്നില്ല. ഭാര്യ വാതോരാതെ സംസാരിക്കുമ്പോൾ ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയതിനെക്കുറിച്ചോ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചോ നിങ്ങൾ വിചാരിച്ചു കൊണ്ടിരിക്കൂ. അവർ അത് അറിയുകയില്ല. ‘എന്റെ ഭർത്താവ് യോഗ്യൻ’ എന്നു സങ്കൽപിച്ച് അവർ സന്തോഷത്തോടെ പോകും അടുക്കളയിലേക്ക്.

Symbol question.svg.png കാമുകിയെ സന്തോഷിപ്പിക്കാൻ കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കണോ അതോ പത്തുപവന്റെ മാല വാങ്ങികൊടുക്കണോ?

എലിയെപ്പിടിക്കാൻ എലിപ്പത്തായത്തിൽ (കെണിയിൽ) ഒരു കഷ്ണം മരച്ചീനി വച്ചാൽ മതിയല്ലോ. ജിലേബി വയ്ക്കണമെന്നില്ല.

1998

സമകാലികമലയാളം 1998 01 02

Symbol question.svg.png എനിക്കൊരു ഉപദേശം തരൂ?

ഉപദേശം ചോദിക്കുന്ന ആൾ ആരോട് അതു ചോദിക്കുന്നുവോ ആ ആളിനേക്കാൾ എപ്പോഴും ബുദ്ധികൂടിയവനായിരിക്കും. ബുദ്ധിശാലിയായ നിങ്ങൾക്ക് എന്റെ ഉപദേശം വേണ്ട.

Symbol question.svg.png ടെലിവിഷൻ കാണുമ്പോൾ മലയാളം സിനിമ കാണുമ്പോൾ സർക്കാർ നടത്തുന്ന നാടകങ്ങൾ കാണുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത് നടീനടന്മാരിലോ അതോ നാടകരചനയിലോ?

രണ്ടിലുമല്ല, ടെലിവിഷൻ പ്രോഗ്രാം കാണുമ്പോൾ സെറ്റ് ഓഫാക്കാനുള്ള കട്ട എവിടെയാണെന്നു നോക്കിക്കൊണ്ടിരിക്കണം. മലയാള ചലച്ചിത്രം കാണാൻ ചെല്ലുമ്പോൾ സിനിമാശാലയിൽ എക്സിറ്റ് എന്ന് എഴുതി വച്ചിരിക്കുന്നത് എവിടെയന്ന് നേരത്തേ നോക്കി വയ്ക്കണം. നാടകം കാണുമ്പോൾ അടുത്തിരുന്നു ഉറങ്ങുന്നവന്റെ തല നിദ്രാധീനനാകുന്ന നിങ്ങളുടെ തലയുമായി കൂട്ടിയിടിക്കാതെ നോക്കിക്കൊള്ളണം.

Symbol question.svg.png തിരുമണ്ടന്മാരല്ലേ എപ്പോഴും ഹോൾഡറിൽ വച്ച സിഗററ്റ് പുകച്ചുകൊണ്ട് റോഡിലൂടെ വൈകുന്നേരത്ത് നടക്കുന്നത്?

എന്നെപ്പോലെയുള്ളവർ സിഗററ്റ് പുകച്ചുകൊണ്ട് നൂതന ചിന്തകൾ മനസ്സിൽ രൂപവത്കരിക്കുന്നു. നിങ്ങളെപ്പോലെയുള്ള മണ്ടശിരോമണികൾ സിഗററ്റ് ചുണ്ടുകൾക്കിടയിൽ വച്ചുകൊണ്ട് മര്യാദകെട്ട ചോദ്യങ്ങൾ ചോദിക്കുന്നു.

Symbol question.svg.png ഞാൻ എന്തു പറഞ്ഞാലും എന്റെ ഭാര്യ വിശ്വസിക്കുന്നില്ല. അവളെ വിശ്വസിപ്പിക്കാൻ ഞാൻ എന്തു ചെയ്യണം?

ഭാര്യയുടെ ചെവി പിടിച്ച് നിങ്ങളുടെ ചുണ്ടിനോട് അടുപ്പിക്കണം. എന്നിട്ടു ഏതെങ്കിലും ചാരിത്രശാലിനിയെക്കുറിച്ച് ഇങ്ങനെ പറയൂ ‘ആ സ്ത്രീയുണ്ടല്ലോ അവൾ പരമചീത്തയാണ്’- നിങ്ങളുടെ ഭാര്യ ഉടനെ അതു വിശ്വസിക്കും.

Symbol question.svg.png പ്രത്യക്ഷങ്ങളായവയെ, കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നവയെ അപഗ്രഥിക്കുന്ന നിങ്ങൾ ഫൂളല്ലേ?

നിങ്ങൾ പ്രൂസ്റ്റിന്റെ Remembrance of Things Past എന്ന നോവൽ വായിച്ചു നോക്കൂ. സർവ്വസാധാരണങ്ങളായ വസ്തുതകളെ അദ്ദേഹം നിസ്തുലമായ രീതിയിൽ അപഗ്രഥിക്കുന്നതു കാണാം. ഞാൻ സമീകരിച്ചു പറയുകയല്ല. ക്ഷിദ്രസംഭവങ്ങളെയും വസ്തുതകളെയും അപഗ്രഥിക്കാൻ ജന്മസിദ്ധമായ കഴിവു വേണം.

Symbol question.svg.png പട്ടിയെ കൊണ്ടു നടക്കുന്ന ഉദ്യോഗസ്ഥനെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?

ഉദ്യോഗസ്ഥനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ബൃഹദാകാരമാർന്ന ആനയുടെ അടുത്ത് ഒരു കൊച്ചുകമ്പും പിടിച്ച് നടക്കുന്ന മനുഷ്യൻ സഹതാപമർഹിക്കുന്നു. കൊച്ചു പട്ടിയുമായി നടക്കുന്ന സുന്ദരി നമ്മുടെ സ്നേഹാദരങ്ങൾ നേടുന്നു.’

സമകാലികമലയാളം 1998 01 23

Symbol question.svg.png “മഹാത്മാഗാന്ധിയെ ഭാരതീയര്‍ വിസ്മരിച്ചു കഴിഞ്ഞോ?”

“ഇരുട്ടിനു കനം കൂടുമ്പോഴാണ് നക്ഷത്രം കൂടുതല്‍ തിളങ്ങുന്നത്. നമ്മുടെ രാജ്യം ഇന്നു അന്ധകാരത്തിലാണ്. ഓരോ ദിവസം കഴിയുന്തോറും ആ ഇരുട്ടു കൂടിക്കൂടി വരുന്നു. ഗാന്ധിജിയെന്ന നക്ഷത്രം കൂടുതല്‍ കൂടുതല്‍ തിളങ്ങുന്നു.”

Symbol question.svg.png “ജീനിയസുള്ളവര്‍ അന്യരോടു മര്യാദയില്ലാതെ പെരുമാറുന്നത് എന്തുകൊണ്ട്?”

“യഥാര്‍ത്ഥമായ ജീനിയസ് വിനയത്തിന്റെ പ്രതിരൂപമാണ്. ഒ.വി. വിജയന്‍, ചങ്ങമ്പുഴ, പി. കുഞ്ഞിരാമന്‍ നായര്‍, വള്ളത്തോള്‍, ഉള്ളുര്‍, ജി. ശങ്കരക്കുറുപ്പ് ഇവരൊക്കെ എന്നോടു വിനയത്തോടു കൂടി മാത്രമേ പെരുമാറിയിട്ടുള്ളു. സ്വന്തം പ്രതിഭയില്‍ സംശയമുള്ളവരാണ് അഹങ്കാരം കാണിക്കുന്നത്.”

Symbol question.svg.png “കാമുകി സ്ഥിരതയുള്ളവളാണോ?”

“ഒരു മെഴുകുതിരി നിങ്ങളുടെ ജീവിതകാലം മുഴുവന്‍ എരിഞ്ഞുകൊണ്ടിരിക്കുമോ എന്നു ടോള്‍സ്റ്റോയി ചോദിച്ചത് ഓര്‍മ്മിക്കുക.”

Symbol question.svg.png “മലയാള സാഹിത്യത്തില്‍ നിങ്ങളെ വേദനിപ്പിക്കുന്ന കൃതികള്‍ മാത്രമേയുള്ളോ?”

“എന്റെ കൊച്ചുവീട്ടില്‍ ഫേര്‍ണിച്ചര്‍ കൂടുതലാണ്. ചെരിപ്പിടാതെ നടന്നാല്‍ കാലുതട്ടും അവയില്‍. അതിനാല്‍ ഞാന്‍ വീട്ടിനകത്തും ചെരിപ്പിട്ടു നടക്കുന്നു. ഠ വട്ടത്തിലുള്ള മലയാള സാഹിത്യത്തില്‍ നിശ്ചേതനരായ എഴുത്തുകാര്‍ വളരെക്കൂടുതല്‍. വിമര്‍ശനത്തിന്റെ ചെരിപ്പിട്ടു ഞാന്‍ നടക്കുന്നതു അതുകൊണ്ടാണ്”

Symbol question.svg.png “ലോകമാകെ പുരുഷന്മാരും സ്ത്രീകളും ഒരേ രീതിയിലാണോ അന്യരോടു പെരുമാറുന്നത്?”

“അല്ല. സ്തീകളുടെ കാര്യം മാത്രം പറയാം. ഹവായി ദ്വീപുകളിലെ സുന്ദരികള്‍ വിദേശികളായ പുരുഷന്മാരെ കണ്ടാല്‍ ‘ആലോഹാ’ (greetings) എന്നു പറഞ്ഞുകൊണ്ടു കെട്ടിപ്പിടിക്കും. ബ്രസീലില്‍ സ്ത്രീകള്‍ പനിനീര്‍പ്പൂക്കള്‍ വാരിയെറിയും. ഫ്രാന്‍സിലെ പെണ്ണുങ്ങള്‍ പുരുഷന്മാരെ തൂക്കിയെടുത്തുകൊണ്ടു പോകും. സൗന്ദര്യമില്ലാത്ത റഷന്‍ സ്ത്രീകള്‍ സ്ഥൂലഗാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു കൃശഗാത്രരായ വൈദേശികരോട് ‘എന്താ ഗുസ്തി പിടിക്കാമോ?’ എന്നു ചോദിക്കും നോട്ടം കൊണ്ട്. കേരളത്തിലെ സ്ത്രീ അപരിചിതനായ പുരുഷന്‍ വീട്ടുമുറ്റത്ത് എത്തിയാല്‍ ഒന്നും മിണ്ടാതെ ഓടി അടുക്കളയിലേക്കു കയറും. എന്നിട്ട് വേലക്കാരിയോട് ‘അയാള്‍ പോയോ എന്നുനോക്കു്, നോക്കു്’ എന്നു പറയും.”

Symbol question.svg.png “തിരുവനന്തപുരത്തെ നിങ്ങള്‍ കൂടുതല്‍ നാറ്റിക്കുന്നു അല്ലേ?”

“അല്ല. തിരുവനന്തപുരത്തെ ചില എഴുത്തുകാരും നിങ്ങളെപ്പോലെയുള്ള ചോദ്യകര്‍ത്താക്കളുമാണ് എന്നെ നാറ്റമുള്ളവനാക്കുന്നത്”

Symbol question.svg.png “നിങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമോ? ചെയ്യുമെങ്കില്‍ ഏതു പാര്‍ട്ടിക്ക്?”

“ആരു വോട്ടു ചെയ്തില്ലെങ്കിലും ജയിക്കേണ്ടവന്‍ ജയിക്കും. വരേണ്ട സര്‍ക്കാര്‍ വരും”

സമകാലികമലയാളം 1998 01 30

Symbol question.svg.png “നിങ്ങളുടെ നോട്ടത്തില്‍ ആശാന്‍ മാത്രമേയുള്ളോ രാഷ്ട്രീയത്തില്‍ പരമയോഗ്യനായി?”

“ആശാനെന്നു നിങ്ങളെഴുതിയതു ശ്രീ. കെ.വി. സുരേന്ദ്രനാഥിനെ ഉദ്ദേശിച്ചാണോ? എങ്കില്‍ ഞാന്‍ പറയട്ടെ. പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പരിപാലിക്കുന്ന സമുന്നതനായ വ്യക്തിയാണ് അദ്ദേഹം. സുരേന്ദ്രനാഥിനു പതിന്നാലു വയസ്സുള്ള കാലം തൊട്ട് ഞാന്‍ അദ്ദേഹത്തെ വിമര്‍ശനബുദ്ധിയോടെ നോക്കിയിട്ടുണ്ട്. ഇന്നുവരെ അദ്ദേഹം പരിപൂര്‍ണ്ണമായ സ്വഭാവമേന്മയോടു കൂടി മാത്രമേ പ്രത്യക്ഷനായിട്ടുള്ളു. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എന്റെ ആദരത്തിനു പാത്രമായ മറ്റൊരു വ്യക്തി വാര്‍ദ്ധയിലെ സേവാഗ്രാം ആശ്രമം ഡയറക്ടറായ ശ്രീ. പി. ഗോപിനാഥന്‍ നായരാണ്. സുരേന്ദ്രനാഥിനെയും ഗോപിനാഥന്‍ നായരെയും മഹാവ്യക്തികളെന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ എപ്പോഴും സന്നദ്ധനാണ്”.

Symbol question.svg.png “താങ്കള്‍ ആവര്‍ത്തിക്കുന്നുവെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എഴുതിയിരിക്കുന്നു. ശരിയല്ലേ?”

“ശരി. 27 കൊല്ലമായി ഞാന്‍ എഴുതുന്നു. ചിലപ്പോള്‍ അറിഞ്ഞും മറ്റു ചിലപ്പോള്‍ അറിയാതെയും ആവര്‍ത്തിക്കും. എല്ലാം ഒരാളില്‍ നിന്നു വരുന്നതല്ലേ? ഏതായാലും ഇനി ഈ ദോഷം ഒഴിവാക്കാന്‍ ശ്രമിക്കാം. തുറവൂര്‍ വിശ്വംഭരനു നന്ദി പറയുന്നു സത്യം ചൂണ്ടിക്കാണിച്ചതിന്”

Symbol question.svg.png “അപമാനിക്കല്‍ എത്ര വിധമുണ്ട്?”

“രണ്ടു തരത്തില്‍. പരോക്ഷമായ അപമാനനം; പ്രത്യക്ഷമായ അപമാനനം. പരോക്ഷമായ അപമാനനത്തിന് ഉദാഹരണം നല്കാം. ഒരു രാത്രി റ്റെലിഫോണ്‍ മണിനാദം കേള്‍ക്കുന്നു. റിസീവറെടുത്തു കാതില്‍ ചേര്‍ത്തപ്പോള്‍ ഒരെഴുത്തുകാരനില്‍ നിന്ന് ഇങ്ങനെ കേട്ടു. ‘ഞാനൊരു ലേഖനത്തില്‍ കപട ചിന്തകന്‍ എന്നെഴുതിയതു സാറിനെക്കുറിച്ചാണോ എന്ന് വിനു എബ്രഹാം ചോദിച്ചു. (വിനു എബ്രഹാം The Week എന്ന വാരികയുടെ സിറ്റി എഡിറ്റര്‍) ‘അല്ല’ എന്നു ഞാന്‍ മറുപടി നല്കി. സാറ് തെറ്റിദ്ധരിക്കരുതു്. സാറിനെയല്ല ഞാന്‍ കപടചിന്തകന്‍ എന്നു വിളിച്ചതു്.’ എന്‍. ഗോപാലപിള്ള ഈ കുത്സിതത്വത്തില്‍ വ്യാപരിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞു: ‘കൃഷ്ണന്‍നായരേ നിങ്ങള്‍ സുപര്‍ഫിഷലാണെന്നു ഗുപ്തന്‍ നായര്‍ പറഞ്ഞല്ലോ’. ഗുപ്തന്‍നായര്‍സ്സാര്‍ അങ്ങനെനെയൊരു കാര്യം വിചാരിച്ചിരിക്കുകയേയില്ല. ഗോപാലപിള്ളസ്സാറിനു പറയാനുള്ളത് ഗുപ്തന്‍നായര്‍സ്സാറിന്റെ തലയില്‍ കെട്ടി വയ്ക്കുന്നതേയുള്ളു. ‘വീക്ക്’ എന്ന വാരികയിലൂടെ എന്നെ ചക്രവര്‍ത്തിയാക്കിയ ആളാണു വിനു എബ്രഹാം. അദ്ദേഹം എന്നെ കപടചിന്തകന്‍ എന്നു വിളിക്കില്ല. പ്രത്യക്ഷമായ അപമാനനത്തിന് ഏതു വാരിക നോക്കിയാലും മതി. ഉദാഹരണം കിട്ടും. ‘തെക്കേ ഇംഗ്ലണ്ടിലെ ഒരു സാഹിത്യവാരഫലക്കാരന്‍ അഷ്ടമൂര്‍ത്തിയെയും പ്രഭാവര്‍മ്മയെയും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു’ എന്ന് ഒരു ലേഖകന്‍ മലയാളം വാരികയില്‍ ഇതു പ്രത്യക്ഷമായ അപമാനനമാണ്. എന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയാണ് അദ്ദേഹം ഈ രീതിയില്‍ അപമാനിക്കുന്നതു്. എന്റെ പേനയില്‍ മഷിയേറെയുണ്ട്. ഇതിനു പകരം വീട്ടാനായി ഞാന്‍ മഷി അദ്ദേഹത്തിന്റെ മുഖത്തേക്കു കുടയുന്നില്ല.”

Symbol question.svg.png “ഐന്‍സ്റ്റീനോ ഷേക്സ്പിയറോ കേമന്‍?”

“ഷെയ്ക്സ്പിയര്‍. ഐന്‍സ്റ്റൈന്‍ പ്രപഞ്ചത്തെക്കുറിച്ച് അറിവിന്റെ ഒരംശം മാത്രം തന്നു. ഷെയ്ക്സ്പിയര്‍ പ്രപഞ്ചസത്യം സ്പഷ്ടമാക്കി. ഐന്‍സ്റ്റൈന്‍ വിസ്മരിക്കപ്പെടും. ഷെയ്ക്സ്പിയര്‍ക്ക് മരണമില്ല.”

Symbol question.svg.png “നല്ല ഗദ്യമെഴുതാന്‍ എന്തുചെയ്യണം?”

“ആവശ്യകതയില്‍ക്കവിഞ്ഞ് ഒരു വാക്കു പോലും പ്രയോഗിക്കരുത്. രവിവര്‍മ്മയുടെ ഏതെങ്കിലും ചിത്രത്തില്‍ സ്വല്പം ചായം തേച്ചു നോക്കൂ. ചിത്രമാകെ തകര്‍ന്നു പോകുകയില്ലേ. അതുപോലെ വേണ്ടാത്ത ഒരു വാക്ക് ഗദ്യത്തില്‍ വന്നാല്‍ രചനയ്ക്കു തകര്‍ച്ചയുണ്ടാകും”

Symbol question.svg.png “നിങ്ങള്‍ ന്യൂറോട്ടിക്കാണോ?”

“ഒരു ന്യൂറോട്ടിക്കിനു വേറൊരു ന്യൂറോട്ടിക്കിനോട് ആ ചോദ്യം ചോദിക്കാന്‍ അവകാശമില്ല”

Symbol question.svg.png “സാഹിത്യകാരന്മാര്‍ മരിക്കില്ലേ?”

“സാധാരണ മനുഷ്യര്‍ക്കു ഒരു മരണമേയുള്ളു. സാഹിത്യകാരന്മാര്‍ക്കു ദിവസവും മരണമാണ്. വേറൊരു സാഹിത്യകാരനു എവോര്‍ഡ് കിട്ടിയെന്നു പത്രത്തില്‍ വായിക്കുമ്പോള്‍ അതു വായിക്കുന്ന സാഹിത്യകാരന്‍ കുറച്ചു മരിക്കുന്നു. പെരുമ്പടവം ശ്രീധരനു വയലാര്‍രാമവര്‍മ്മ എവോര്‍ഡ് കിട്ടിയപ്പോള്‍ പല സാഹിത്യകാരന്മാരുടെയും ജീവന്‍ മുക്കാല്‍ പങ്കും പോയി. കാല്‍ ഭാഗം പ്രാണനോടു കൂടിയാണ് അവര്‍ ഇന്നു ജീവിക്കുന്നത്”

സമകാലികമലയാളം 1998 02 06

സമകാലികമലയാളം 1998 02 13

സമകാലികമലയാളം 1998 02 20

Symbol question.svg.png ഭാരതത്തിന്റെ ഭാവി എങ്ങനെയിരിക്കും?

കോടിക്കണക്കിനു രൂപ വെട്ടിച്ചവൻ നമ്മുടെ പ്രധാനമന്ത്രിയായിരിക്കും. നൂറ്റുക്കണക്കിനു കൊലപാതകങ്ങൾ ചെയ്തവനായിരിക്കും ജനപ്രതിനിധിയാകാൻ യോഗ്യൻ. ആയിരക്കണക്കിനു ബലാത്‌സംഗം നടത്തിയവനായിരിക്കും ജനനേതാവ്. ഫെമിനിസ്റ്റുകൾ അപ്രത്യക്ഷരായിരിക്കും. ഞങ്ങൾക്കു സ്ത്രീകളോടൊപ്പം എത്താൻ സൗകര്യം തരണേ എന്നു പുരുഷന്മാർ യാചിക്കും. സ്ത്രീധനത്തിനു പകരം പുരുഷധനം കൊടുക്കേണ്ടതായി വരും. സത്യസന്ധനായി ജീവിക്കുന്നവനെ തുറങ്കിലടയ്‌ക്കാൻ നിയമം മാറ്റിയെഴുതും. ഹോട്ടലുകളിൽ ഇന്നത്തെ മൂന്നു ദിവസത്തെ പഴക്കമുള്ള സാധങ്ങൾക്കു പകരം കുറഞ്ഞത് ഒരു മാസം പഴകിയ ഭക്ഷണസാധനങ്ങളേ വില്‌ക്കാവൂ എന്നു സർക്കാർ അനുശാസിക്കും.

Symbol question.svg.png ചാരിത്ര്യമുള്ളവളും വേശ്യയും തമ്മിൽ അത്രയ്ക്കു വ്യത്യാസമുണ്ടോ?

ഉണ്ട്. പുരുഷനായ നിങ്ങൾ ചാരിത്ര്യശാലിനിനിയെ കണ്ണെടുക്കാതെ നോക്കും. അവൾ നിങ്ങളെ നോക്കുകയില്ല. വേശ്യ നിങ്ങളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കും. എയ്‌ഡ്സ് നോട്ടത്തിലൂടെ വരുമെന്നു വിചാരിച്ച് നിങ്ങൾ അവളെ നോക്കുകില്ല.

Symbol question.svg.png ഒരു ഉപമ പറയൂ. കനമില്ലാത്തതു ഏതുപോലെ?

നമ്മുടെ PWD കൺട്രാക്റ്റർമാർ റോഡിലീടുന്ന കീലു പോലെ.

Symbol question.svg.png കുഞ്ഞിരാമൻ നായരുടെ കവിത എങ്ങനെ?

തിരുവനന്തപുരം-കന്യാകുമാരി റോഡ് പോലെ നീണ്ടത്.

Symbol question.svg.png കൈക്കൂലിക്കരായ രാഷ്ട്രീയ നേതാക്കളൂം മന്ത്രിമാരും ഡിറ്റകടീവ് നോവലുകൾ വായിക്കുമെന്ന് പത്രത്തിൽ കണ്ടു. എന്താണു ഇതിനു കാരണം?

അന്വേഷണം നടത്തുന്ന വിദഗ്ദ്ധൻ എങ്ങനെ സത്യം കണ്ടു പിടിക്കുന്നുവെന്ന് അറിയാനായിരിക്കും. ആ വഴികൾ മനസ്സിലാക്കിയാൽ അവർക്കു പ്രയോജനമുണ്ടല്ലോ.

Symbol question.svg.png നിങ്ങൾ പകുതിയിരുട്ടുള്ള ഭക്ഷണശാലയിലിരുന്നപ്പോൾ ഞാൻ ദൂരെ നിന്നു വന്നതു കണ്ടു. കണ്ണിന്റെ അസുഖമുണ്ടെന്നു നിങ്ങൾ കൂടെക്കൂടെ പറയുന്നതു മീറ്റിങ്ങിനു പോകാതിരിക്കാനുള്ള അടവല്ലേ?

രാക്ഷസൻ ദൂരെ നിന്നു വന്നാൽ വിപുലീകരണകാചം കൂടാതെ. കാഴ്ചയ്ക്കു പ്രയാസമുള്ളവനും അയാളെ കാണാൻ കഴിയും. ബൃഹദാകാരമല്ലേ രാക്ഷസന്? അങ്ങനെയാണ് നിങ്ങളെ ദൂരെ വച്ചു തന്നെ ഞാൻ മനസ്സിലാക്കിയത്.

സമകാലികമലയാളം 1998 03 13

Symbol question.svg.png എന്നെ നിങ്ങൾക്കറിയാമോ?

ചോദ്യത്തോടൊരുമിച്ചുള്ള പേരിൽ നിന്ന് ആളിനെ മനസ്സിലായി. ശേഷമുള്ള കാര്യങ്ങൾ എൻസൈക്ലോപ്പീഡിയ ബ്രിട്ടാണിക്കായിൽ നിന്നു ഗ്രഹിച്ചുകൊള്ളാം.

Symbol question.svg.png തിരുവനന്തപുരത്തെ റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞവയായത് എന്തുകൊണ്ട്?

ഇവിടത്തെ റോഡുകൾ ആളുകൾക്ക് നടക്കുവാനുള്ളവയല്ല. കന്നുകാലികൾക്ക് നിരന്തരം ചാണകമിടാനുള്ളവയാണ്, നായ്ക്കൾക്ക് അലഞ്ഞുതിരിയാനുള്ളവയാണ്. അക്കാരണത്താൽ കുണ്ടും കുഴിയും ഉണ്ടായാലും തെറ്റില്ല.

Symbol question.svg.png തീവണ്ടിയപകടങ്ങൾ ഉണ്ടാകുമ്പോൾ പണ്ടൊക്കെ മന്ത്രിമാർ രാജിവച്ചിരുന്നു. അപകടങ്ങൾക്കും രാജിവയ്ക്കലിനും എന്തുബന്ധം?

പ്രജാധിപത്യമുള്ള രാജ്യങ്ങളിൽ അത്തരം ആപത്തുക്കൾ സർക്കാരിന്റെ കുറ്റമായി പരിഗണിക്കപ്പെടുന്നു. മന്തിമാരെ അവരുടെ സമുന്നത സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നത് ജനങ്ങളാണല്ലോ. ആ ജനതയ്ക്ക് ആപത്ത് ഉണ്ടാകുമ്പോൾ മന്ത്രിക്ക് മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ഏതാപത്തുണ്ടായാലും മന്ത്രിക്കസേരയിൽ നിന്നിറങ്ങാത്തവൻ പ്രജാധിപത്യത്തെ പുല്ലുപോലെ കരുതുന്നുവെന്ന് വിചാരിച്ചാൽ മതി.

Symbol question.svg.png പത്രങ്ങളിലും വാരികകളിലും നടക്കുന്ന വാദപ്രതിവാദങ്ങളെക്കുറിച്ച് എന്തു പറയുന്നു?

പ്ലേറ്റോ പറഞ്ഞിട്ടുണ്ട് കുളിക്കുന്നത് ശരീര ശുചീകരണത്തിനാണെന്ന്. വാദപ്രതിവാദം ആശയശുചീകരണത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ അതല്ല സ്ഥിതി. പ്രതിയോഗിയെ തേജോവധം ചെയ്യാനാണ് വാദപ്രതിവാദം നടത്തുന്നത്.

Symbol question.svg.png കേരളത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരെ നിങ്ങളുടെ പരുക്കൻ വാക്കുകൾ സ്പർശിക്കുമോ?

കാട്ടുപോത്ത് അതിന്റെ കൊമ്പ് പാളത്തിൽ കൊണ്ടു വച്ചാൽ ഭീമാകാരമാർന്ന തീവണ്ടി മറിയും. പരുന്തും കഴുകനും വിമാനത്തിലിടിച്ചാൽ വിമാനം തകരുമെന്ന് നിങ്ങൾക്കറിയില്ലേ?

Symbol question.svg.png എ. ഡി. രണ്ടായിരമാകുമ്പൊൾ ഏതു വസ്തുവിന് കുറവുവരും? അരിക്കാണോ?

അരിക്കല്ല. ചാണകത്തിന്. കിട്ടുന്ന ചാണകമെല്ലാം രാഷ്ട്രീയ നേതാക്കളുടെ നേർക്ക് ബഹുജനമെറിയും. നേതാക്കാന്മാരുടെ സംഖ്യാബലം കൂടുന്നതുകൊണ്ട് ചാണകം മതിയാവാത്ത അവസ്ഥ അടുത്ത രണ്ടുകൊല്ലത്തിനകമുണ്ടാകും?

Symbol question.svg.png ഈ ലോകത്ത് സത്യസന്ധമായി എന്തെങ്കിലുമുണ്ടോ?

ഉണ്ട്. അമ്മയുടെ കണ്ണുനീർ

Symbol question.svg.png മുഖസ്തുതി ചീത്തയാണോ?

വളരെ. അതൊഴിവാക്കിയില്ലെങ്കിൽ കാമുകി നിങ്ങളെ വിവാഹം കഴിക്കും.

സമകാലികമലയാളം 1998 03 20

Symbol question.svg.png നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണു?

ചോദ്യകർത്താവായ നിങ്ങൾക്കോ മാന്യവായനക്കാർക്കോ അറിയാൻ പാടില്ലാത്ത ഒന്നും എനിക്കു പറയാനില്ല. എങ്കിലും എഴുതുകയാണ്. നമ്മുടെ രാഷ്ട്രവ്യവഹാരം ജീർണ്ണിച്ചിരിക്കുന്നു. അതിന്റെ പൂതിഗന്ധം ശ്വസിച്ച് ആളുകൾ മരണപ്രായരായിരിക്കുന്നു. നേതാക്കന്മാർ ക്രൈം കൊണ്ടു കളിക്കുന്നു. ബഹുജനം അത്തരം പാതകങ്ങളെ ഏതാനും നിമിഷങ്ങൾ കൊണ്ടു മറക്കുകയും അവരെ ധീരപുരുഷന്മാരായും ധീരവനിതകളായും കൊണ്ടാടുകയും ചെയ്യുന്നു. വിശുദ്ധിയാർന്ന കരതലങ്ങളുള്ള ജനനേതാക്കന്മാർ വിരളം. സത്യത്തിന്റെ മന്ദ്രധ്വനിക്കു പകരം അസത്യത്തിന്റെ കുഴലൂത്താണു നമ്മൾ കേൾക്കുക. ഇതിനൊക്കെ ഹേതു നമുക്കു ഡെമോക്രേറ്റിക്ക് പാരമ്പര്യമോ റിപബ്ലിക്കൻ പാരമ്പര്യമോ ഇല്ല എന്നതാണു.

Symbol question.svg.png ഒരു സിനിമയിൽ നായകൻ വെളുത്ത ഷേർടും വെളുത്ത ട്രൗസേഴ്സും ധരിച്ചു കൊണ്ടു നായിക കിടക്കുന്ന മുറിലേക്കു കയറിപ്പോകുന്നതായി ഞാൻ കണ്ടു. അടുത്ത നിമിഷത്തിൽ അയാൾ ചുവന്ന ഷേർടും ചുവന്ന ട്രൗസേർഴ്സും ധരിച്ചു പുറത്തിറങ്ങുന്നു. ഇതെങ്ങനെ?

നിങ്ങൾ കണ്ടതു ചലച്ചിത്രത്തിലെ നായകനെ ആയിരിക്കില്ല. വെളുത്ത ഷേർടും വെളുത്ത മുണ്ടും ധരിച്ച് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിൽ കയറി ഒരു സെക്കൻഡ് നേരം പുസ്തകങ്ങൾ വച്ച ഷെൽഫിന്റെ അടുത്തു നിന്നാൽ മതി. പൊടികൊണ്ടു വസ്ത്രങ്ങൾ കാവി നിറമാകും. ജലദോഷവും വരും. അങ്ങനെ ആരെയോ നിങ്ങൾ കണ്ടതാണു ചലച്ചിതത്തിലെ രംഗമായി രൂപാന്തരപ്പെട്ടത്.

Symbol question.svg.png ഈശ്വരൻ സത്യം കാണുന്നു. പക്ഷേ അദ്ദേഹം കാത്തിരിക്കുന്നു - എന്തിനു കാത്തിരിക്കണം. ശിക്ഷ ഉടനെ കൊടുക്കേണ്ടതല്ലേ?

ഈ വിഷയം പ്ലൂട്ടാർക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബന്ധം വായിച്ച ഓർമ്മയിൽ നിന്ന് എന്റേതായ നിരീക്ഷണങ്ങളോടു കൂടി ഞാൻ ഉത്തരം എഴുതട്ടെ. പൂ വിടരുന്നതു പെട്ടെന്നല്ല. ആദ്യം ചെറിയ മൊട്ട്, പിന്നീട് വലിയ മൊട്ട്. ദിനങ്ങൾ കഴിയുമ്പോൾ വിടർന്ന പൂവ് . കോഴിമുട്ട പെട്ടെന്നങ്ങു കോഴിക്കുഞ്ഞാവുകയില്ല. കുറെ ദിവസങ്ങൾ തള്ളക്കോഴി അതിൽ അടയിരുന്നാലേ ആ മുട്ട വിരിയൂ. കടലിലെ തിര ആദ്യം തീരെ ചെറുത്. അതു ക്രമേണ വലുതാകുന്നു. ഏഴാമത്തെ തിര ഏറ്റവും വലുത് (സായ്പന്മാരുടെ മതമനുസരിച്ച് മൂന്നാമത്തെ തിരയാണ് ഏറ്റവും വലുത്). ഈ മന്ദഗതി എല്ലായിടത്തും കാണാം. പ്രപഞ്ചത്തിന്റെ ഘടനയിലുള്ളതാണു ഈ മന്ദഗതി. അതിനാൽ കുറ്റം ചെയ്തവന് ഉടനെ ശിക്ഷ കിട്ടുകില്ല. കാലം കഴിയുമ്പോൾ അതു കിട്ടും തീർച്ച. തൽക്കാലം അപവാദങ്ങൾ പ്രചരിപ്പിക്കാം. അന്യന്റെ വസ്തു കൈയേറാം. കുതികാൽ വെട്ടാം. ഉടനെ പ്രകൃതി ശിക്ഷിക്കില്ല. പക്ഷേ ശിക്ഷ ഈ ജീവിതകാലത്തു തന്നെകിട്ടും.

Symbol question.svg.png വൈലോപ്പിള്ളി, ഇടശ്ശേരി, എൻ. വി. കൃഷ്ണവാരിയർ, ചങ്ങമ്പുഴ, വയലാർ രാമവർമ്മ ഇവരിൽ ഒന്നാം സ്ഥാനമാർക്ക്?

ഏതു കവി ചരമത്തിനു ശേഷം തന്നെപ്പോലെ അനേകം കവികളെ സൃഷ്ടിക്കുന്നുവോ ആ കവിയാണ് അദ്വിതീയൻ. വൈലോപ്പിള്ളി തുടങ്ങിയവർ കവികളെന്ന പേരിൽ കീർത്തിയാർജ്ജിച്ചെങ്കിലും ചങ്ങമ്പുഴയെപ്പോലെ മറ്റു കവികളെ സൃഷ്ടിച്ചില്ല. അദ്ദേഹത്തെപ്പോലെ ഒരു യുഗം ഉദ്ഘാടനം ചെയ്തില്ല. അതിനാൽ ചങ്ങമ്പുഴയാണ് ഒന്നാം സ്ഥാനത്തിനു അർഹൻ. ചങ്ങമ്പുഴയൊഴിച്ചുള്ള കവികൾ - വിശേഷിച്ചും എൻ. വി. കൃഷ്ണവാരിയർ - സമീപഭാവിയിൽ വിസ്മരിക്കപ്പെടും.

Symbol question.svg.png നിങ്ങളുടെ അഭിമുഖസംഭാഷണങ്ങൾ ഇപ്പോൾ കാണാറില്ലല്ലോ. പ്ത്രക്കാർ നിങ്ങളെ അവഗണിക്കുന്നുണ്ടോ?

ഒന്നാമത്തെ കാര്യം എനിക്ക് അതിനു പ്രാധാന്യമില്ല എന്നതാണ്. വരുന്നവരോട് ഞാനതു പറയും സത്യസന്ധമായിത്തന്നെ. രണ്ടാമത്തെ കാര്യം അഭിമുഖസംഭാഷണത്തിനു വരുന്നവർ നെഞ്ചു കുത്തിക്കീറി ഹൃദയമെടുക്കാൻ ശ്രമിക്കുന്നു എന്നതാണ്. രക്താശയമില്ലാതെ ജീവിക്കാൻ പറ്റുമോ?

Symbol question.svg.png എ. സി. റൂം നല്ലതാണോ?

കഴിയുന്നതും അതു ഒഴിവാക്കണം. വലിയ ബാങ്കുകളിലെ മാനേജർമാർ അകാല ചരമമടയുന്നത് എപ്പോഴും എ. സി. മുറിയിൽ ഇരിക്കുന്നതു കൊണ്ടാണ്.

സമകാലികമലയാളം 1998 04 03

Symbol question.svg.png ഞാൻ നിങ്ങളെ ആദ്യമായി കണ്ടാൽ എന്റെ വിചാരം എന്തായിരിക്കും?”

നിങ്ങളുടെ വിചാരമെന്തായിരിക്കുമെന്ന് എനിക്കറിഞ്ഞു കൂടാ. പക്ഷേ നിങ്ങളെയാണ് ഞാൻ ആദ്യമായി കാണുന്നതെങ്കിൽ ‘ഇതാ ഒരു തസ്കരൻ’ എന്നു വിചാരിക്കും.

Symbol question.svg.png കീർത്തികേട്ട സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നമുക്കു ഒന്നും വിശേഷിച്ചു തോന്നാത്തത് എന്തുകൊണ്ട്?

അതങ്ങനെയാണ്. കന്യാകുമാരിയും കോവളവും ആദ്യമായി കണ്ടപ്പോൾ നരച്ച സ്ഥലങ്ങളായിട്ടേ എനിക്കു തോന്നിയുള്ളു. ചില നോവലിസ്റ്റുകൾക്കും കവികൾക്കുമുള്ള കീർത്തി അവരുടെ ഗ്രന്ഥങ്ങൾക്കില്ലാത്തതുപോലെയാണിത്.

Symbol question.svg.png സാഹിത്യവാരഫലത്തിൽ ക്രിട്ടിസിസമൊന്നുമില്ലല്ലോ.

താങ്കൾ തെങ്ങിൽ കയറുന്നത് പുല്ല് പറിക്കാനാണോ?

Symbol question.svg.png കൊതുകു കടിക്കാതിരിക്കാൻ എന്തു ചെയ്യണം?

വിവാഹം കഴിക്കൂ. മധുവിധുകാലമത്രയും കൊതുകു കടിച്ചാലും നിങ്ങളതു അറിയുകയില്ല.

Symbol question.svg.png നിങ്ങളുടെ കോളം പോലെ രസകരമായി വേറെ കോളമുണ്ടോ മലയാളത്തിൽ?

സ്തുതിച്ചതിനു നന്ദി. ദീപിക ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ശ്രീ. എം. വി. ബെന്നി എഴുതുന്ന അവലോകനങ്ങൾ നന്ന്. സാഹിത്യവാരഫലക്കാരനു നർമ്മബോധമില്ല. ബെന്നിക്ക് അത് ഏറെയുണ്ട്.

Symbol question.svg.png ഹിറ്റ്‌ലറും ഈശ്വരനും ഒരുപോലെ. ശരിയല്ലേ?

ശരി. ഹിറ്റ്‌ലർ നിരപരാധരായ ജൂതന്മാരെ ലക്ഷക്കണക്കിന്നു കൊന്നു. ഈശ്വരൻ അപരാധം ചെയ്യാത്തവരെ ഭൂകമ്പത്തിലൂടെ കൊന്നുകൊണ്ടിരിക്കുന്നു. രണ്ടുപേരും സദൃശർ.

Symbol question.svg.png എനിക്കു ധാരാളം വായിക്കണമെന്നുണ്ട്. കുറച്ചുകാലത്തേക്ക് നിങ്ങളുടെ ലൈബ്രറിയിൽ എനിക്കു താമസിക്കാൻ സൗകര്യം തരുമോ?

ജീവിതാസ്തമയമായതുകൊണ്ട് ഞാൻ പുസ്തകങ്ങളെല്ലാം മക്കൾക്ക് വീതിച്ചുകൊടുത്തു. ഒന്നുരണ്ടു നിഘണ്ടുക്കളും വിശ്വവിജ്ഞാനകോശത്തിന്റെ ഒരു വാല്യവും മാത്രമേ എന്റെ വീട്ടിലുള്ളു. പുസ്തകങ്ങൾ വീട്ടിലുണ്ടെങ്കിൽത്തന്നെയും നിങ്ങൾക്കു പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. ദേവേന്ദ്രനു നപുംസകത്വമുണ്ടെങ്കിൽ അയാളുടെ ചുറ്റും ഉർവ്വശിയും രംഭയും മേനകയും തിലോത്തമയും മറ്റും വന്നു നിന്നാൽ എന്തു പ്രയോജനം?

Symbol question.svg.png ക്ലിന്റന്റെ രഹസ്യജീവിതത്തിൽ ആളുകൾ ഇത്ര ക്ഷോഭിക്കുന്നതെന്തിന്ന്? അദ്ദേഹത്തിന്റെ സ്ത്രീജിതത്വം ഭരണകാര്യങ്ങളെ ബാധിക്കില്ലല്ലോ

ക്ലിന്റൺ തെറ്റുകാരനാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു വലിയ രാജ്യത്തിന്റെ അധികാരി ഇത്തരത്തിൽ പ്രവർത്തിച്ചാൽ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമാകും. ഓഫീസിലെ കാര്യക്ഷമത തകരും. അതു തകർന്നാൽ രാജ്യത്തിന്റെ ഡിസിപ്ലിൻ തകരും. അതോടെ രാജ്യം നശിക്കും.”

സമകാലികമലയാളം 1998 04 10

Symbol question.svg.png പ്രേമവിവാഹങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്?

പലപ്പോഴും ഇതിനു ഉത്തരം നല്കിയിട്ടുണ്ട് ഞാൻ. എങ്കിലും ആവർത്തിക്കാം. വിവാഹത്തിനു മുൻപുള്ള സങ്കൽപ്പം വ്യാമോഹാധിഷ്ഠിതമാണ്. കാമുകി താൻ വിചാരിച്ചതുപോലെ ദേവതയല്ലെന്നു കാമുകനും കാമുകൻ താൻ കരുതിയതുപോലെ ദേവനല്ലെന്നും കാമുകി മനസ്സിലാക്കും. അതോടെ മോഹഭംഗവും അതിൽ നിന്നു വെറുപ്പും ജനിക്കുന്നു. വേറൊരു കാര്യം കൂടിയുണ്ട്. ഉത്കടവികാരങ്ങളെ നശിപ്പിക്കുന്നത് ആ വികാരങ്ങൾ തന്നെ. പുസ്തകക്കടയിൽ പുതിയ പുസ്തകമിരിക്കുന്നത് ഞാൻ കാണുന്നു. അതു മേടിക്കാനുള്ള ഉത്കടാഭിലാഷമെനിക്കു്. വാങ്ങിച്ചു വീട്ടിൽ കൊണ്ടു വച്ചാൽ അതിലുള്ള താല്പര്യം കെട്ടടങ്ങുന്നു. ഒരിക്കലും ഉത്കടവികാരങ്ങൾക്കു വിധേയരാവരുത്. ആയാൽ വിപരീതഫലമുണ്ടാകും.

Symbol question.svg.png സാഹിത്യം നന്നാക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്?

നന്നാക്കാനൊന്നും എനിക്കു ഉദ്ദേശ്യമില്ല. കാണുന്ന കാര്യങ്ങൾ അതുപോലെ പറയുന്നു എന്നേയുള്ളൂ. വ്യക്തികളെപ്പോലും നന്നാക്കാൻ ലക്ഷ്യമില്ല. ഒരിക്കൽ പട്ടം താണുപിള്ള പ്രസംഗിക്കുന്നിടത്തു ഞാൻ ശ്രോതാവായി ഉണ്ടായിരുന്നു. കുറെ ആളുകൾ ഇരിക്കാതെ നിൽക്കുന്നതു കണ്ട് സമ്മേളനത്തിന്റെ പ്രവർത്തകർ അവരെ ഇരുത്താൻ ശ്രമിച്ചു. അതു മനസ്സിലാക്കിയ പട്ടം താണുപിള്ള പറഞ്ഞു: “ആരും ആരെയും ഇരുത്തേണ്ടതില്ല” അദ്ദേഹത്തിന്റെ മതമാണ് എന്റെതും. Take people as they are. ഉപദേശിച്ചോ വിമർശിച്ചോ അവരെ നന്നാക്കാൻ ഞാനാര്? അവർക്കുള്ള ദോഷങ്ങളുടെ ആയിരമിരട്ടി ദോഷങ്ങൾ എനിക്കു കാണും. അന്യനെ നന്നാക്കാൻ ശ്രമിക്കുക. സമുദായത്തെ നന്നാക്കാൻ ശ്രമിക്കുക ഇതൊക്കെ തിന്മയാണ്.

Symbol question.svg.png ഞാൻ പെണ്ണുകാണാൻ പോകുന്നു. എന്തൊക്കെയാണ് ഞാൻ അവളോടു ചോദിക്കേണ്ടത്?

ഒന്നും ചോദിക്കേണ്ടതില്ല. നേരമ്പോക്കുകൾ പറഞ്ഞ് അവളെ ചിരിപ്പിക്കണം. ചിരിക്കുമ്പോൾ അതിന് ആകർഷകത്വമുണ്ടോ എന്നു നോക്കിക്കൊള്ളണം. ചിരിക്കുമ്പോൾ ഭംഗിയില്ലാത്ത പെണ്ണിനെ കെട്ടരുത്. അവളുടെ മുഖത്ത് ചിരി പടരുമ്പോൾ നുണക്കുഴി ഉണ്ടോ എന്നും കൂടി നോക്കണം. നുണക്കുഴി തെളിയുന്നെങ്കിൽ ഏറെ നന്ന്.

Symbol question.svg.png വായിച്ചില്ലെങ്കിൽ വലിയ നഷ്ടം എന്നു കരുതാവുന്ന ഒരു കാവ്യത്തിന്റെ പേരു പറയാമോ?

റഷ്യൻ കവി പുഷ്കിന്റെ Bronze Horseman വായിക്കൂ; കലയുടെ മഹത്വം ഗ്രഹിക്കൂ.

Symbol question.svg.png കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ അദ്വിതീയൻ ആര്?

പ്രൊഫസർ എം. എച്ച്. ശാസ്ത്രികൾ. പടിഞ്ഞാറൻ ദേശത്ത് അദ്ദേഹത്തെപോലെ ഒരു പണ്ഡിതനുണ്ടെങ്കിൽ അവിടത്തെ സർവകലാശാലകൾ തമ്മിൽത്തമ്മിൽ മത്സരിച്ച് അദ്ദേഹത്തെ വൈസ് ചാൻസലറാക്കിയേനേ. ഡി. ലിറ്റ് ബിരുദങ്ങൾ നല്‌കിയേനേ.

Symbol question.svg.png തെരഞ്ഞെടുപ്പിൽ തോറ്റവർ എന്തു ചെയ്യാതിരിക്കണം?

അവർ തിരഞ്ഞെടുപ്പിൽ ജയിച്ചതായി സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. (തിരയുക=Choose. തെരയുക=അന്വോഷിക്കുക. election എന്ന അർത്ഥത്തിൽ തിരഞ്ഞെടുപ്പ് എന്നെഴുതണം)

Symbol question.svg.png ഇംഗ്ലീഷിൽ എഴുതുന്ന ഇഡ്യൻ കവികളിൽ ആരാണു കേമൻ?

തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ പറയുകയാണ്. സുദീപ് സെൻ. അദ്ദേഹത്തിന്റെ Postmarked India എന്ന കാവ്യസമാഹാരം വായിക്കുക.

സമകാലികമലയാളം 1998 04 17

Symbol question.svg.png മലയാള സാഹിത്യകാരന്മാരെ പുച്ഛമാണല്ലേ?

അയ്യോ, പുച്ഛമൊട്ടുമില്ല. നല്ല സാഹിത്യകാരന്മാർ ഇവിടെയേറെയുണ്ട്. പക്ഷേ അമ്പതു കൊല്ലം കഴിഞ്ഞ് നിഷ്പക്ഷമായി രചിക്കുപ്പെടുന്ന മലയാള സാഹിത്യചരിത്രത്തിൽ ഇവർക്കുള്ള സ്ഥാനം ഫുട്‌നോട്ടുകളിൽ മാത്രമായിരിക്കും.

Symbol question.svg.png ഏതു ജീവിത തത്വചിന്ത നല്ലത്?

നിങ്ങൾ ഇവിടെ തൽകാലത്തേക്കു മാത്രമുള്ള അതിഥി. മറ്റുള്ളവർ ആതിഥേയർ. അവരിൽ ആരെയും വേദനിപ്പിക്കരുത്.

Symbol question.svg.png ഞാൻ കല്യാണം കഴിക്കാൻ പോകുന്നു. എങ്ങനെ പെരുമാറണം ഞാൻ വധുവിനോട്?

ഭാര്യയുമായി എന്നും വൈകുന്നേരം നടക്കാൻ പോകണം. അങ്ങനെ പോകുമ്പോൾ അവളെ തൊട്ടടുത്ത് നടക്കാൻ പറയണം. ചിലരെപ്പോലെ ഭാര്യയെ കാൽ ഫർലോങ് ദൂരെ പുറകിലായി നടത്തരുത്. ഒരുമിച്ചു നടക്കുമ്പോൾ നിങ്ങൾ മുണ്ട് മടക്കിക്കുത്തരുത്. വൾഗറാണത്.

Symbol question.svg.png നിങ്ങൾ ചത്തുമണ്ണടിഞ്ഞാൽ?

എന്റെ വീട്ടിന്റെ മുൻപിലുള്ള വയലിലെ നെല്ലോലകളുടെ ഇടയിൽക്കൂടി മന്ദവാതം അനവരതം ഒഴുകിക്കൊണ്ടിരിക്കും.

Symbol question.svg.png സാറേ പൊറുതിയില്ല. ഇവിടെയൊരുത്തൻ എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. എന്തു ചെയ്യണം ഞാൻ?

ഒന്നും ചെയ്യേണ്ടതില്ല. നേരിട്ടു നിങ്ങളോട് അത്തരത്തിൽ വല്ലതും പറഞ്ഞാൽ അവന്റെ പല്ലുകൾ കൊഴിയുമാറ് അടി കൊടുക്കണം. പിന്നെ നിങ്ങൾ നല്ലവനായതുകൊണ്ടാണ് അപവാദങ്ങൾ ഉണ്ടാകുന്നത്.

Symbol question.svg.png ശുദ്ധമായ മലയാളം എഴുതുന്നവർ ആരെല്ലാം?

സി. വി. കുഞ്ഞുരാമൻ, ഈ. വി. കൃഷ്ണപിള്ള, എം. ആർ. നായർ, മന്നത്തു പദ്‌മനാഭൻ, എസ്. ഗുപ്തൻനായർ.


സമകാലികമലയാളം 1998 04 24

Symbol question.svg.png അജാതശത്രു എന്നാൽ അർത്ഥമെന്തു്?

ശത്രുവില്ലാത്തവൻ അജാതശത്രു. ആരുടെയും ശത്രു അല്ലാത്തവനും അജാതശത്രുവാണു്. യുധിഷ്‌ഠിരനെ അജാതശത്രുവെന്നു പറയുന്നു.‘ഹന്ത ജാതമജാതാരേ: പ്രഥമേന ത്വയാരിണാ’ എന്നു മാഘമഹാകാവ്യത്തിൽ (അജാതശത്രുവായ ധർമ്മപുത്രർക്കു നീ തന്നെ ഒന്നാമത്തെ ശത്രുവായിബ്ഭവിക്കും) ജനനത്തിനു മുൻപുതന്നെ ശത്രുവെന്നും അർത്ഥം പറയാം. മഗധരാജാവിന്റെ മകൻ–ബിംബിസാരന്റെ മകൻ–അജാതശത്രുവായിരുന്നു. അച്ഛനെ കൊല്ലുകയും ബുദ്ധനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആ അജാതശത്രു ജനനത്തിനു മുൻപുതന്നെ എല്ലാവരുടെയും ശത്രു ആയിരുന്നു.

Symbol question.svg.png ഗാന്ധിജിയെയും നെഹ്രുവിനെയും ജനങ്ങൾ ഒരേ തരത്തിൽ ബഹുമാനിച്ചിരുന്നു അല്ലേ?

“നെഹ്രു ജീനിയസ്സയിരുന്നു. ബഹുജനം ജീനിയസ്സിനെ ബഹുമാനിക്കും. ഗാന്ധിജി സ്വഭാവഗുണത്തിന്റെ പ്രതീകമായിരുന്നു. സ്വഭാവശുദ്ധിയുള്ളവരെ ജനങ്ങൾ സ്നേഹിക്കും.” സ്വേച്ഛാധിപത്യ പ്രവണതയുള്ളവരെ ആളുകൾ പേടിക്കും. ഇന്ദിരാഗാന്ധിയെ ജനത പേടിച്ചു.

Symbol question.svg.png സാറേ ഈ ബഡ്ജറ്റ് എന്നു പറഞ്ഞാൽ എന്താണു്?

ഒരു നികുതി ഇല്ലാതാക്കീട്ടു് വേറൊരു നികുതി വളരെക്കൂട്ടുന്ന ഏർപ്പാടു്.

Symbol question.svg.png നിങ്ങൾ നിരൂപകർക്കു മനസാക്ഷിയുണ്ടോ?

ഞാൻ അങ്ങനെയൊരു നിരൂപകനല്ല. ലിറ്റററി ജേണലിസമാണു് എന്റേതു്. അതുകെണ്ട് താങ്കളുടെ ചോദ്യത്തിനു പ്രകരണ യോഗ്യതയില്ല. പിന്നെ കേരളത്തിലങ്ങനെ നിരൂപകരുമില്ല. എന്തായാലും ഇവിടെ സാഹിത്യത്തെക്കുറിച്ചു് എഴുതുന്നവർ കൂടുകാരുടെ പുസ്തകം കിട്ടിയാൽ മനസ്സാക്ഷിയെ ഉറക്കഗുളിക കൊടുത്തു ഉറക്കുന്നു. ശത്രുക്കളുടെ പുസ്തകം കിട്ടിയാൽ amphetamine sulphate കൊടുത്തു മനസ്സാക്ഷിക്കു് ഉത്തേജനം നല്കുന്നു.

Symbol question.svg.png സിനിമയിൽ പുരുഷന്മാർ ഡൻസ് ചെയ്യുന്നതു കാണുമ്പോൾ എനിക്കു് അറപ്പും വെറുപ്പും ഉണ്ടാകുന്നു. നിങ്ങൾക്കോ?

എനിക്കു് അറപ്പുമില്ല വെറുപ്പുമില്ല. അതിമദ്യപൻ റോഡിലൂടെ തപ്പിയും തടഞ്ഞും വീണും എഴുന്നേറ്റും പതറിപ്പോകുമ്പോൾ നമുക്കു അയാളോടു സഹതാപമല്ലേ ഉണ്ടാവുക? പിന്നെ നൃത്തം സ്ത്രീകളുടെ കല മാത്രമാണു്. ബ്രാ ധരിച്ചു നൃത്തം ചെയ്യേണ്ട പുരുഷന്മാർ അതു ധരിക്കാതെ നെഞ്ചുകുലുക്കി ചാടുമ്പോൾ എനിക്കു ഛർദ്ദിക്കാൻ തോന്നും.

Symbol question.svg.png രാഷ്ടീയ നേതാക്കന്മാർ, ചലച്ചിത്ര നടന്മാർ, അധ്യാ

Symbol question.svg.png പകർ, സമൂഹ പരിഷ്കർത്താക്കൾ ഇവരുടെ ഓട്ടോഗ്രാഫുകൾ പെൺപിള്ളേർ വാങ്ങുന്നത് എന്തിനാണ്?

എനിക്കുമുണ്ട് ആ സംശയം. അവരുടെ കൈയൊപ്പിനു പകരം വിരലടയാളം വാങ്ങിയാൽ പിന്നീട് പോലീസ് ഡിപ്പാർട്ടുമെന്റിന് ഉപകാരപ്പെടും.

Symbol question.svg.png ഏതു മണ്ടനും വിമർശിക്കാം. അന്യനെ ആക്ഷേപിക്കാം. ശരിയല്ലേ?

ശരിയാണ് താങ്കൾ തന്നെ ഇപ്പോൾ രണ്ടും നടത്തുന്നല്ലോ?

സമകാലികമലയാളം 1998 05 01

Symbol question.svg.png കാമുകിക്കും കാമുകനും പ്രേമിക്കാൻ നല്ല സ്ഥലമേത്? മ്യൂസിയം പാർക്കോ യൂണിവേഴ്സിറ്റി ലൈബ്രറിയോ?

രണ്ടും കൊള്ളാം. കാഴ്ചബംഗ്ലാവിലെ പൂന്തോട്ടത്തിലാണെങ്കിൽ പ്രേമം പരിമളമേറ്റ് ഉത്കൃഷ്ടമാവും. ലൈബ്രറിയിലാണെങ്കിൽ സാഹിത്യസൃഷ്ടികളുടെ സൗന്ദര്യം കലർന്ന് അത് കൂടുതൽ ഭംഗിയുള്ളതായിത്തീരും.

Symbol question.svg.png നിങ്ങൾ പ്രസംഗിക്കൽ നിറുത്തിയത് എന്തുകൊണ്ട്?

പുതുതായി ഒന്നും പറയാനില്ലാത്തതുകൊണ്ട്. ഞാൻ ആവിഷ്കരിക്കുന്ന ആശയങ്ങളെക്കാൾ പ്രൗഢങ്ങളായ ആശയങ്ങൾ ശ്രോതാക്കൾക്ക് ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ട്. ഞാൻ സഞ്ചരിക്കുന്ന കാറ് സൂപർ ഫാസ്റ്റ് ബസ്സ് വന്നിടിച്ച് എനിക്ക് മരണം സംഭവിക്കുമെന്നുള്ളതുകൊണ്ട്. മൂന്നുതവണ ആ കൂട്ടിയിടിക്കലുണ്ടായി. ദൗർഭാഗ്യത്താൽ രക്ഷപ്പെട്ടു.

Symbol question.svg.png ഭയമുണ്ടാകുന്നത് എപ്പോൾ?

നിങ്ങൾ മാത്രം വീട്ടിൽ താമസിക്കുന്നു. പട്ടണത്തിൽ പോയിട്ട് തിരിച്ച് വീട്ടിന്റെ ഗെയ്റ്റിൽ എത്തുമ്പോൾ പൂട്ടിയിട്ട ഭവനത്തിനകത്ത് നിന്ന് റ്റെലിഫോൺ മണിനാദം ഇടവിടാതെ കേൾക്കുന്നു. തിടുക്കത്തിൽ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ദീർഘനേരം ഉണ്ടായിരുന്ന മണിനാദം നിലയ്ക്കുന്നു. അപ്പോൾ ഭയമുണ്ടാകും. എനിക്കു ചില കവിതകളിൽ ഫുട്നോട് ഏറെക്കാണുമ്പോഴും പേടിയുണ്ടാകുന്നു.

Symbol question.svg.png നമ്മുടെ കവികൾക്ക് വേണ്ട ഗുണം?

വിനയം

Symbol question.svg.png ടെലിവിഷൻ കണ്ടുപിടിച്ചതാര്?

സ്കോട്ട്‌ലൻഡിലെ ജോൺ ബയർഡ്. 1946-ലാണ് അദ്ദേഹം മരിച്ചത്. സ്വാഭാവിക മരണമായിരിക്കാനിടയില്ല. അദ്ദേഹം കണ്ടുപിടിച്ച റ്റെലിവിഷനിലെ സീരിയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഹൃദയസ്തംഭനം വന്നിരിക്കും.

Symbol question.svg.png സ്ത്രീയുടെ സൗന്ദര്യം ഇത്ര ആകർഷണീയമായത് എന്തുകൊണ്ട്?

അറിഞ്ഞുകൂടാ. ഒരിക്കൽ ഞാൻ തിരുവനന്തപുരത്തെ മൃഗശാലയിൽ കുരങ്ങിൻകൂട്ടിനടുത്തു നിൽക്കുകയായിരുനു. കൂട്ടിനകത്തുള്ള ഒറ്റകുരങ്ങൻ എന്റെ അടുത്തു നിന്ന സുന്ദരിയെ ഏതാണ്ട് അഞ്ചു മിനിറ്റോളം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. അവൾ പോയപ്പോൾ കുരങ്ങനും കൂട്ടിനകത്തേക്കു നിരാശതയോടെ പോയി. അത്രയ്ക്കാണ് ആകർഷകത്വം. ആകർഷണീയം എന്നാൽ to be attracted എന്നാണ് അർത്ഥം. നിങ്ങളുടെ പ്രയോഗം തെറ്റ്.

Symbol question.svg.png നമ്മുടെ രാജ്യത്ത് എപ്പോൾ തിരഞ്ഞെടുപ്പ് ഉണ്ടായാലും ഒരു പാർട്ടിക്കു ഭൂരിപക്ഷം കിട്ടുന്നില്ല. എന്താവാം കാരണം?

ആളുകൾക്കു രാഷ്ടവ്യവഹാരസംബന്ധിയായി സ്ഥിരതയുള്ള വിശ്വാസങ്ങളുണ്ട്. അവർ അത് ഒരിക്കലും മാറ്റുകയില്ല. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടായാലും സ്ഥിതി ഇതുതന്നെയാവും.

സമകാലികമലയാളം 1998 05 08

Symbol question.svg.png കോളേജിലെ മ്യൂസിക്ക് പ്രഫസറും എം. എസ്. സുബ്ബലക്ഷ്മിയും പാടുമ്പോൾ എന്താവും നിങ്ങളുടെ പ്രതികരണം?

മ്യൂസിക് പ്രഫസർ പാടുമ്പോൾ നമ്മൾ ശ്രീമതിയെ മാത്രം കാണുന്നു. സുബ്ബലക്ഷ്മി പാടുമ്പോൾ സംഗീതം മാത്രമേ നമ്മൾ കേൾക്കുന്നുള്ളു. സുബ്ബലക്ഷ്മിയെ കാണുന്നില്ല.

Symbol question.svg.png കാളിദാസനും കേരളകാളിദാസനും തമ്മിലെന്താണു സാദൃശ്യം?

കാളിദാസൻ സാഗരം. കേരളകാളിദാസൻ സാഗരത്തിലെ ഒരു തുള്ളി.

Symbol question.svg.png സാഹിത്യകാരനും അയാളുടെ മുൻപിൽച്ചെന്നു ചോദ്യങ്ങൾ ചോദിക്കുന്ന പത്രപ്രവർത്തകനും തമ്മിൽ വ്യത്യാസം വല്ലതുമുണ്ടോ?

പത്രപ്രവർത്തകൻ വിനയസമ്പന്നതയോടെ ബുദ്ധിശക്തി കാണിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. സാഹിത്യകാരൻ അഹങ്കാരത്തോടെ പൊള്ളയായ ഉത്തരങ്ങൾ നല്കുന്നു.

Symbol question.svg.png അധമത്വമെന്നാൽ?

അടുത്ത വീട്ടിൽ മരണം സംഭവിച്ചിരിക്കുമ്പോൾ സ്വന്തം വീട്ടിൽ ടെലിവിഷൻ സെറ്റ് പ്രവർത്തിപ്പിക്കുന്നതു് അധമത്വം.

Symbol question.svg.png പുട്ടു്, പിട്ടു്–ഏതു ശരി?

സംസ്കൃതത്തിൽ പിഷ്ടമെന്നാൽ പൊടിക്കപ്പെട്ടതു് എന്നു് അർത്ഥം. അതുകൊണ്ടു് പിട്ടു് എന്നാകാം.

Symbol question.svg.png വള്ളത്തോൾ, ഇടപ്പള്ളി രാഘവൻപിള്ള, ഇടശ്ശേരി?

വള്ളത്തോൾ എന്റെ കവി. ഇടശ്ശേരി എനിക്കു കമ്യുവിന്റെ അന്യൻ. ഇടപ്പള്ളി ഞാൻ തന്നെ.

Symbol question.svg.png രചനയുടെ ബാലപാഠങ്ങൾ പറഞ്ഞുതരാമോ?

ആശയം പ്രകാശിപ്പിക്കുന്നതിനു മാത്രമേ വാക്കുകൾ പ്രയോഗിക്കാവൂ. അതിവസ്ത്രധാരണം ചെയ്ത സ്ത്രീയോടും പുരുഷനോടും നമുക്കു പുച്ഛം. ആവശ്യത്തിലധികം ഫർണിച്ചർ വീട്ടിലിടുന്നവരോടു നമുക്കു പുച്ഛം. വേണ്ടാത്ത വാക്കുകൾ തിരുകുന്നവരോടും നമുക്കു പുച്ഛം.

സമകാലികമലയാളം 1998 05 15

Symbol question.svg.png മലയാളം എം. എ ക്ലാസ്സിൽ പഠിക്കാൻ വയ്ക്കുന്ന രാമചരിതം നല്ല കവിതയാണോ?

അതൊരു മണൽക്കാടാണ്. സാക്ഷാൽ സഹാറാ മരുഭൂമിയിൽ മൃഗതൃഷ്ണയെങ്കിലും കാണും. രാമചരിതമെന്ന സഹാറയിൽ അതുപോലുമില്ല.

Symbol question.svg.png തോമസ് ഹാർഡിയോ ജോർജ്ജ് എല്യറ്റോ വലിയ നോവലിസ്റ്റ്?

എനിക്കിഷ്ടം ജോർജ്ജ് എല്യറ്റിന്റെ നോവലുകൾ. അവരുടെ നോവലുകൾക്കുള്ള മഹത്ത്വം ഹാർഡിയുടെ നോവലുകൾക്കില്ല എന്നും എനിക്കു തോന്നിയിട്ടുണ്ട്.

Symbol question.svg.png അതിരുകടന്ന ഭക്തി നല്ലതാണോ?

ഈശ്വരഭക്തിയാണോ താങ്കൾ ലക്ഷ്യമാക്കുന്നത്? എങ്കിൽ പറയട്ടെ. നമ്മൾ ആഹാരം കഴിക്കുന്നു എന്നത് കൊണ്ട് ദിവസം ഇരുപത്തിനാലു മണിക്കൂറും ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നില്ല. പുസ്തകം വായിക്കുന്നു നമ്മൾ. പക്ഷേ ഏതുസമയയവും പുസ്തകം വായിക്കുന്നില്ല. ഈശ്വരഭക്‌തി ആകാം. എന്നാൽ എപ്പോഴും ഭക്‌തി കൊണ്ടു നടക്കുന്നതു മാനസിക രോഗത്താലാണ്. അല്ലെങ്കിൽ കുറ്റം ചെയ്തതിന്റെ ഫലമായിട്ടാണ്. ലൗകിക ജീവിതം നയിച്ചുകൊണ്ട് അധ്യാത്‌മിക ജീവിതം നയിക്കാനേ ഋഷികൾ നമ്മളോടു പറഞ്ഞിട്ടുള്ളൂ.

Symbol question.svg.png ഭർത്താവ് - ഒരു നിർവ്വചനം തരൂ

കാമുകന്റെ അസ്ഥിപഞ്ജരം.

Symbol question.svg.png വിവാഹിതനോ അവിവാഹിതനോ?

കല്യാണം കഴിക്കാത്ത സ്‌കൗൻഡ്രലാണ് കല്യാണം കഴിച്ച സ്‌കൗൻഡ്രലിനെക്കാൾ ഭേദമെന്നു ബാബുറാവു പട്ടേൽ പറഞ്ഞിട്ടുണ്ട്.

Symbol question.svg.png ഇസ്‌മയിൽ കഡാറിയുടെ നോവലുകളെക്കുറിച്ച് എന്താണ് അഭിപ്രായം?

അൽബേന്യയിലെ നോവലിസ്റ്റിനെക്കുറിച്ചാണോ താങ്കൾ ചോദിക്കുന്നത്. ഇസ്‌മയിൽ കാദാറേ എന്നു പറയണം. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് The Palace of Dreams എന്ന നോവലാണ്. നല്ല രചന. പക്ഷേ അത് ഒരുതരം റിഡക്ഷനിസമാണ്. സ്റ്റാലിന്റെ കാലത്തുണ്ടായ നോവലുകൾ റിഡക്ഷനിസത്തിൽ പെടുന്നതുപോലെ കാദാറേയുടെ ആന്റി സോവിയറ്റ് നോവലുകളും റിഡക്ഷനിസത്തിൽ പെടുന്നു. ആഹിത്യം വലിയ പാറ്റേണുകളെ അംഗീകരിച്ചില്ലെങ്കിൽ അതിനു ന്യൂനത്വം വന്നുപോകും.

Symbol question.svg.png സതീഷ് ഗുജ്റാലിന്റെ കലാസൃഷ്ടികളെക്കുറിച്ച് എന്തു പറയുന്നു?

ബീഭത്സങ്ങൾ. നാലുവയസ്സായ കുട്ടി വരച്ചുവയ്ക്കുന്ന ബീഭത്സ ചിത്രങ്ങളെക്കാൾ ബീഭത്സതയുണ്ട് ഗുജ്റാലിന്റെ സൃഷ്ടികൾക്ക്.

സമകാലികമലയാളം 1998 05 22

Symbol question.svg.png നമ്മുടെ നിരൂപകരുടെ ദോഷമെന്താണ്?

രക്ഷാധികാരിയായിച്ചമഞ്ഞാണ് ഓരോ നിരൂപകനും എഴുതുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള്, ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ ഇവരുടെ patronising attitude കൂടുതലാണ്. എം. ആർ നായർ (സഞ്ജയൻ), എസ്, ഗുപ്തൻ നായർ ഇവർക്ക് ഈ ദോഷം ഇല്ല.

Symbol question.svg.png ഷെല്ലിയും റ്റി. എസ്. എലിയട്ടും ഒരു പോലെയല്ലേ?

ഷെല്ലി. ഇംഗ്ലീഷിൽ പറഞ്ഞാൽ divinely inspired ആണ്. ഈ ഐശ്വരമായ പ്രചോദനം റ്റി. എസ്. എല്യറ്റിനില്ല.

Symbol question.svg.png വയലാർ രാമവർമ്മ ആരെന്ന് നിങ്ങൾക്കറിയാമോ ഹേ?

ചങ്ങമ്പുഴ എന്ന കാറ്റടിച്ചു നിലത്തു വീഴാൻ പോകുന്ന രാമവർമ്മ എന്ന മണമില്ലാത്ത പൂവിനെ വയലാർ രാമവർമ്മ എവോർഡ് എന്ന ക്രൂരഹസ്തം ഞെട്ടിൽപ്പിടിച്ചു നിറുത്തിക്കൊണ്ടിരിക്കുന്നു. എന്ന് ആ കൈ മാറുമോ അന്ന് ആ പൂവ് താഴെ വീഴും. ഹസ്താവലംബമില്ലാതെ താഴെ വീണുകഴിഞ്ഞ സൗരഭ്യമാർന്ന പൂവാണ് പി. കുഞ്ഞിരാമൻ നായർ.

Symbol question.svg.png മാന്യൻ–നിർവ്വചിക്കൂ?

അന്യന്റെ വീട്ടിൽച്ചെന്നാൽ പതിനഞ്ചുമിനിറ്റിലധികം അവിടെയിരിക്കാത്തവൻ മാന്യൻ.

Symbol question.svg.png സർക്കാരുദ്യോഗസ്ഥനു രണ്ടു ഭാര്യമാർ പാടില്ല എന്ന നിയമം റദ്ദ് ചെയ്യേണ്ടതല്ലേ?

ഉദ്യോഗസ്ഥനോടു കാരുണ്യമുള്ളതുകൊണ്ടാണു സർക്കാർ ആ നിയമം വച്ചിരിക്കുന്നത്. ഒന്നേ സഹിക്കാൻ വയ്യ. അപ്പോൾ രണ്ടായാൽ എന്താവും അയാളുടെ സ്ഥിതി?

Symbol question.svg.png മിക്ക കുടുംബജീവിതവും പ്രശാന്തമല്ലേ നമ്മുടെ നാട്ടിൽ?

അമ്മ ഉത്കണ്ഠയോടുകൂടി അർദ്ധരാത്രി സമയത്തു റോഡിലേക്കു നോക്കുകയായിരിക്കും മകൻ തിരിച്ചെത്തുന്നതു കാണാൻവേണ്ടി. അവന്റെ ഭാര്യ കട്ടിലിൽ കിടന്ന് ദീർഘനിശ്വാസം പൊഴിച്ച് ‘എന്റെ ഗതിയിതായല്ലോ ഈശ്വര’ എന്നു സ്വയം പറയും. അനിയത്തി ‘ചേട്ടനെ കാണുന്നില്ലല്ലോ’ എന്നു പറഞ്ഞു കൂടെക്കൂടെ വാതിൽ തുറന്നു നോക്കും. മകൻ ആ സമയത്ത് മദ്യക്കുപ്പിയെടുത്തു കൂടെക്കുടിക്കുന്നവനെ അടിക്കുകയായിരിക്കും ഏതോ ഒരു മദ്യഷോപ്പിലിരുന്ന്. ഇതാണു പല കുടുംബങ്ങളിലെയും പ്രശാന്തജീവിതം.

സമകാലികമലയാളം 1998 05 29

Symbol question.svg.png ചില സാഹിത്യകാരന്മാരുടെ കാര്യം വരുമ്പോൾ നിങ്ങൾ മിണ്ടുന്നില്ല. ഇത് വഞ്ചനയല്ലേ?

ആ മൗനമാണ് ഏറ്റവും വലിയ വിമർശനം.

Symbol question.svg.png ലൈംഗിക വികാരമെന്നാൽ എന്താണ് സാറേ?

ഭാര്യയെ കാണുമ്പോൾ ഇല്ലാതാകുന്നത്.

Symbol question.svg.png കുഞ്ഞുങ്ങളെ അമ്മ സ്നേഹിക്കുന്നതുപോലെ അച്ഛൻ സ്നേഹിക്കുന്നില്ല. എന്താണ് കാരണം?

അരിസ്റ്റോട്ടിൽ അതിന് ഉത്തരം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങൾ തന്റേതാണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അച്ഛന് അതില്ലതാനും.

Symbol question.svg.png ജീനിയസ്സിന്റെ ലക്ഷണമെന്ത്?

ജീനിയസ്സ് മുപ്പത്തിമൂന്നാമത്തെ വയസ്സിലോ അതിനു മുൻപോ മരിക്കുമെന്ന് ആരോ പറഞ്ഞതായി എനിക്കോർമ്മയുണ്ട്. അതുകൊണ്ട് ഇന്ന് ആ പ്രായം കഴിഞ്ഞു ജീവിച്ചിരിക്കുന്നവർ ജീനിയസ്സുകളല്ല എന്നതു തീർച്ച.

Symbol question.svg.png അസഹനീയമായത് എന്ത്?

കാറോടിക്കുന്നയാൾ കാസറ്റ് സംഗീതം യാത്രക്കാരെ കേൾപ്പിക്കുന്നത്. ഇത് സർക്കാർ നിരോധിക്കേണ്ടതാണ്.

Symbol question.svg.png വിഷം കുടിക്കാറായോ നായരേ?

ഞാൻ സോക്രട്ടീസല്ലല്ലോ, വിഷം കുടിക്കാൻ.

Symbol question.svg.png കവികൾക്ക് ഹൃദയമുണ്ടോ?

കാണും. ചിലർക്ക് ഹൃദയാഘാതം വരാറുണ്ടല്ലോ.

സമകാലികമലയാളം 1998 06 05

Symbol question.svg.png ‘Rose is a rose is a rose’ എന്നു ജർട്രൂഡ് സ്റ്റീൻ പറഞ്ഞതുപോലെ വേറെ ആരെങ്കിലും അതുപോലെ വല്ലതും പറഞ്ഞിട്ടുണ്ടോ?

ഗർട്രൂഡ് സ്റ്റൈൻ (Gertrude Stein 1874-1946) എന്ന അമേരിക്കനെഴുത്തുകാരി Rose is a rose is a rose is a rose എന്നു് പറഞ്ഞു. അതുപോലെ മറ്റാരെങ്കിലും പറഞ്ഞതായി എനിക്കറിവില്ല. സ്റ്റൈൻ തന്നെ To write is to write is to write is to write is to write is to write is to write is to write എന്നെഴുതിയിട്ടുണ്ടു്

Symbol question.svg.png നിങ്ങൾ നിരൂപകനല്ല. പത്താംതരം ജേർണലിസ്റ്റാണു് എന്നു ഞാൻ പറഞ്ഞാൽ ദേഷ്യം വരുമോ?

സത്യം പറയുമ്പോൾ ഞാൻ കോപിക്കുന്നതെന്തിനു്? ജേണലിസ്റ്റിനെ ജേർണലിസ്റ്റാക്കിയാൽ ദേഷ്യം വരും എനിക്കു്.

Symbol question.svg.png മദ്യനിരോധനത്തെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഇതിനു ഉത്തരം നല്‌കാൻ ‘പ്ലാറ്റിറ്റ്യൂഡേ’ എന്റെ തൂലികയിലുള്ളു. ലഹരിയില്ലാത്ത എന്തെങ്കിലും ഉണ്ടോ? ചായ, കാപ്പി, അരിഷ്‌ടം ഇവയൊക്കെ ലഹരി ഉളവാക്കും. മദ്യത്തിനു ലഹരി കൂടും. ഒരളവിൽ ഇതു കഴിച്ചാൽ ദോഷമില്ല. ദക്ഷിണഭാരതത്തിലെ പ്രമുഖനായ ഒരു കാർഡിയോളജിസ്റ്റ് എന്നൊടു പറഞ്ഞു ഉറങ്ങാൻ പോകുന്നതിനു മുൻപു് കുറച്ചു് ബ്രാൻഡി കഴിക്കുന്നതു് നല്ലതാണെന്നു്: രക്തധമനികൾക്കു് അതു വികാസം നല്‌കുമെന്നു്. ഞാൻ അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു് പ്രവർത്തിച്ചിട്ടില്ല. പച്ചവെള്ളം പോലും കൂടുതൽ കുടിച്ചാൽ ചത്തുപോകില്ലേ? മദ്യം നിരോധിക്കാനുള്ള ചിലരുടെ യത്നങ്ങൾ വ്യർത്ഥങ്ങളാണു്.

Symbol question.svg.png മാന്യതയുള്ള മനസ്സു്. മാന്യതയുള്ള പ്രവർത്തി. ഇവ രണ്ടും ചേർന്ന ഒരു സാഹിത്യകാരനുണ്ടോ കേരളത്തിൽ?

ഉണ്ടു്. ശ്രീ. ഒ.വി.വിജയൻ.

Symbol question.svg.png ലോട്ടറി?

മണ്ടന്മാർക്കു്. തിരുമണ്ടന്മാർക്കു പണം ചെലവാക്കാനുള്ള ഒരു മാർഗ്‌ഗം. പണ്ടു് ലോട്ടറി കുറ്റകരമായിരുന്നു. ഇന്നു് തികച്ചും ആദരണീയം.

Symbol question.svg.png Ondaatje എന്ന വിശ്രുത സാഹിത്യകാരന്റെ പേരു് ഉച്ചരിച്ചിരിക്കുന്നതെങ്ങനെ?

ആൻദാചേ എന്നു്.

Symbol question.svg.png മുത്തച്ഛന്മാരും മുത്തശ്ശികളും വീട്ടിൽ അധികപ്പറ്റല്ലേ?

തെറ്റുചെയ്യുന്ന പേരക്കുട്ടികളെ അച്ഛനോ അമ്മയോ ശിക്ഷിക്കാൻ ഒരുമ്പെടുമ്പോൾ അതിലിടപെട്ടു് അവരെ (പേരക്കുട്ടികളെ) അധാർമ്മികമായി രക്ഷിക്കുന്നവരാണ് അപ്പൂപ്പനും അമ്മൂമ്മയും. അതിനാലാണു് പേരക്കുട്ടികൾ ആ വൃദ്ധരെ അച്ഛനമ്മമാരെക്കാൾ കൂടുതൽ സ്നേഹിക്കുന്നതു്. കുട്ടികൾക്കു് അവർ അധികപ്പറ്റല്ല.

സമകാലികമലയാളം 1998 06 12

Symbol question.svg.png യൗവനമോ വാർദ്ധക്യമോ കൂടുതൽ കാലം നിൽക്കുന്നത്?

വാർദ്ധക്യം എന്നൊരവസ്ഥയേയില്ല. എൺപതു വയസ്സായവന്റെ മനസ്സും യൗവനത്തിന്റേതാണ്.(യൗവനമെന്നേ എഴുതാവൂ. യൗവ്വനം തെറ്റ്.)

Symbol question.svg.png ഞാൻ ഡോക്ടറാണ്. എന്റെ ജോലിക്കു ചേർന്ന ഒരു ഉപദേശം തരാമോ?

മരിക്കാൻ ആഗ്രഹിക്കുന്ന ആളിനെ താങ്കൾ ജീവിപ്പിക്കരുത്. മരണം സുനിശ്ചിതമാണെന്നു കണ്ടാൽ രക്തം കൂടെക്കൂടെ മാറ്റിയും ഡയാലിസിസ് നടത്തിയും കഷ്ടപ്പെടുത്തരുത്. പാവം ജയപ്രകാശ് നാരായണനെ ഡോക്ടർമാർ എത്രമാത്രം ഉപദ്രവിച്ചു.

Symbol question.svg.png ഇംഗ്ലിഷ് ഭാഷയെ ഗളഹസ്തം ചെയ്യേണ്ടതല്ലേ?

ഈസ്റ്റിൻഡ്യ കമ്പനിയും പീന്നിട് വിക്ടോറിയ രാജ്ഞിയും ഇംഗ്ലിഷ് ഭാഷ ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതാണെങ്കിലും അത് ഉപകാരപ്രദമായതേയുള്ളൂ. സമ്പന്നതയും ഭംഗിയും ഉള്ളതാണ് ആ ഭാഷ. അതാണ് നമ്മളെ സംസ്കാരമുള്ളവരാക്കിയത്. മലയാളം മാത്രം പഠിച്ചാൽ നമ്മൾ കാടത്തത്തിലേക്കു പോകും. ഇംഗ്ലീഷ് വിദേശിയുടെ ഭാഷയല്ല. നമ്മുടെ ‘മാതൃഭാഷ’ തന്നെയാണ്. ലോകമാകെ ഇംഗ്ലീഷ് ഭാഷയ്ക്കാണു പ്രാധാന്യം.

Symbol question.svg.png അസാധാരണമായ ബുദ്ധിശക്തി. അസാധാരണമായ നിഷ്കളങ്കത-ഇവയിൽ നിങ്ങൾ ഏതിനെ ആരാധിക്കുന്നു?

ബുദ്ധി കൂടിയവൻ എപ്പോഴും ദുഷ്ടനായിരിക്കും. പൊലീസുകാരന്റെ കൈയിൽ അകപ്പെട്ട കുഞ്ഞ് പലഹാരക്കടയിലേക്കു വിരൽ ചൂണ്ടുന്നുവെന്ന ജാപ്പാനീസ് പഴഞ്ചൊല്ലിലെ നിഷ്കളങ്കതയാണ് എനിക്കിഷ്ടം

Symbol question.svg.png ബഹുമാനിക്കേണ്ട ഉദ്യോഗസ്ഥനാര്?

ഹെഡ്‌മാസ്റ്റർ. കോളേജ് പ്രിൻസിപ്പലിനെക്കാൾ ഞാൻ ബഹുമാനിക്കുന്നത് സ്ക്കൂൾ ഹെഡ്‌മാസ്റ്ററെയാണ്. കൈനിക്കര കുമരപിള്ള. രാമൻ നമ്പീശൻ (പിന്നീട് കൊട്ടാരത്തിലെ സർവാധികാര്യക്കാരായി) ഇവർ ഏതു പ്രിൻസിപ്പലിനെക്കാളും ഉന്നതരാണ്.

Symbol question.svg.png നിങ്ങളുടെ ഒരു പുസ്തകത്തെയും നിങ്ങളെയും വിമർശിച്ചിരിക്കുന്നല്ലോ ഒരു വാരികയിൽ. എന്താണ് അഭിപ്രായം?

ഞാൻ ആ വാരിക നോക്കാതെയായിട്ടു കാലമേറെയായി. നിങ്ങളുടെ ചോദ്യം കിട്ടിയതിനുശേഷം ഞാൻ അതു തേടിപ്പിടിച്ചു വായിച്ചു. അതിലെ ലേഖനം വിമർശനമല്ല. ആണുങ്ങൾ അന്തസ്സായി നിർവഹിക്കുന്നതാണ് വിമർശ

സമകാലികമലയാളം 1998 06 19

Symbol question.svg.png അന്യരുടെ വീട്ടിൽ പോകുമ്പോൾ?

തീർച്ചയായും കുഞ്ഞുങ്ങളെ കൊണ്ടു പോകരുത്. അവർ ആതിഥേയന്റെ ടെലിഫോൺ എടുത്തു താഴെയിടും. കൗതുകവസ്തുക്കൾ പൊട്ടിക്കും. ചിലപ്പോൾ തൊണ്ട തുറന്നു നിലവിളിക്കുകയും ചെയ്യും. ഇതൊക്കെ അസഹനീയങ്ങളാണ്.

Symbol question.svg.png നിങ്ങൾ പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടല്ലോ. ഏതു സ്ഥലമാണ് നല്ലത്?

ചിറ്റൂർ. തത്തമംഗലം ചിറ്റൂരാണ്. അവിടെ ജലദോഷം തൊട്ടു കാൻസർ വരെയുള്ള രോഗങ്ങൾക്കു ‘നോവൽജിൻ’ എന്നു എഴുതിക്കൊടുത്തിരുന്ന ഒരു ഡോക്ടറൊഴിച്ചാൽ വേറെ ഡോക്ടർമാർ അക്കാലത്തില്ലായിരുന്നു. ഡോക്ടർമാർ ഇല്ലെങ്കിൽ രോഗം വരില്ല. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ഡോക്ടർമാരുടെ സംഖ്യ കൂടുതൽ. അതുകൊണ്ട് ആ പട്ടണങ്ങളിൽ രോഗികൾ ഏറെയുണ്ട്.

Symbol question.svg.png ഏതുപദേശം നിങ്ങളെ മാനസികമായി ഉയർത്തി?

പ്രോവൈസ്ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കർ നീതിയോടെ പെരുമാറുന്നില്ലെന്നു കാണിച്ച് ഞാൻ അക്കാലത്തെ വൈസ് ചാൻസലർ രാമസ്വാമി മുതലിയാർക്കു പെറ്റിഷൻ കൊടുത്തു. അതിനു ശേഷം ഞാൻ പണിക്കർസാറിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കൃഷ്ണൻനായർക്കു പരാതി കൊടുക്കണമെന്നു തോന്നിയാൽ അതു കൊടുത്തു കൊള്ളൂ. എൻ. ഗോപാലപിള്ളയുടെ പ്രേരണയനുസരിച്ച് അതു ചെയ്യരുത്. ചതുരംഗം കളിക്കാം നിങ്ങൾക്ക്, ചതുരംഗപ്പലകയിലെ കാലാളായി നിങ്ങൾ മാറരുത്”. പണിക്കർസാറിന്റെ ഉപദേശമനുസരിച്ചാണ് ഞാൻ പിന്നീട് ജീവിച്ചത്. ഇതിന്റെ കൂടെ പറയട്ടെ, എൻ. ഗോപാലപിള്ള പറഞ്ഞിട്ടല്ല ഞാൻ പരാതി കൊടുത്തത്.

Symbol question.svg.png ചായക്കടയിൽ കയറിയാൽ?

ആവശ്യമുള്ളതു പറഞ്ഞിട്ട് മിണ്ടാതിരിക്കണം. അടുത്തിരിക്കുന്നവന്റെ മുഖത്തു നോക്കരുത്. അയാൾ എന്തു ഭക്ഷിക്കുന്നുവെന്ന് നോക്കരുത്.

Symbol question.svg.png ചരിത്രം ആവർത്തിക്കുമോ?

അറിഞ്ഞുകൂടാ. ഇന്ത്യയുടെ ഇപ്പോഴത്തെ ചരിത്രം ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ.

Symbol question.svg.png പരദൂഷണം നടത്തുന്നവരെ നേരിടുന്നത് എങ്ങനെ?

മറ്റുള്ളവരുടെ ദൃഷ്ടിയിൽ ആദരണീയമായ ജീവിതം നയിച്ചാൽ മതി. അപ്പോൾ പരദൂഷണം നടത്തുന്നവർ പിന്മാറിക്കൊള്ളും. മറ്റുള്ളവരെ ദുഷിച്ചു പറയുന്നവർക്കു കുഷ്ഠരോഗം വരുമെന്നാണ് വിശ്വാസം. കുഷ്ഠരോഗം വന്നാൽ ആളുകൾ അടുക്കുകയില്ല. അപ്പോൾ താൻ പറയുന്നതു കേൾക്കാൻ ആളില്ലല്ലോ എന്നു കണ്ടു കുഷ്ഠരോഗി നാവടക്കി വയ്ക്കും.

Symbol question.svg.png പെൻഷൻ പ്രായം കൂട്ടുന്നതു ശരിയാണോ?

ശരി. മാത്രമല്ല അറുപത്തിയഞ്ചു വരെ പെൻഷൻ പ്രായം ഉയർത്താം. ആ വയസ്സുതൊട്ടേ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കഴിവുകൾ കുറയാൻ തുടങ്ങൂ.

സമകാലികമലയാളം 1998 06 26

Symbol question.svg.png “ആര്‍ടും ക്രാഫ്ററും തമ്മിലെന്താണു് വ്യത്യാസം?”

“ആര്‍ട് ആധ്യാത്മികതലത്തിലേക്കു നമ്മളെ കൊണ്ടു ചെല്ലും. ക്രാഫ്ററിനു കഴിവില്ല അതിനു്.”

Symbol question.svg.png “ചങ്ങമ്പുഴ ‘രമണ’നുമായി നിങ്ങളുടെ മുന്‍പിൽ വന്നു നിന്നാല്‍?”

“മിണ്ടാതെയാണു് അദ്ദേഹം നില്ക്കുന്നതെങ്കില്‍ ഞാനും ഒന്നും മിണ്ടുകയില്ല. അതല്ല അദ്ദേഹം അതു തുറന്നുവായിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ഓടും. ചങ്ങമ്പുഴയുടെ കവിത വായിക്കല്‍ അത്രയ്ക്കു് അസഹനീയമാണു്.”

Symbol question.svg.png “ഇന്നത്തെ ചെറുകഥകളുടെ ദോഷം?”

“മനുഷ്യബന്ധങ്ങളുടെ കഥ അവയില്‍ ഇല്ല.”

Symbol question.svg.png “നിങ്ങള്‍ക്കു് ഇത്ര പ്രായമായിട്ടും ഒരു രോഗവുമില്ലാത്തതെന്താണു്”?

“ആരു പറഞ്ഞു രോഗമില്ലെന്നു്. എനിക്കു സാഹിത്യത്തിന്റെ രോഗമുണ്ടു്. അതു ചികിത്സിച്ചു മാററാന്‍ ഏറെ ഡോക്ടര്‍മാര്‍ വരുന്നുണ്ടു്.”

Symbol question.svg.png “കഷണ്ടിക്കു മരുന്നുണ്ടോ?”

“ഉണ്ടു്. മരണം. എന്നാണു് ഔഷധത്തിന്റെ പേരു്.”

Symbol question.svg.png “ധര്‍മ്മരാജ. രാമരാജബഹദൂര്‍ ഇവ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ?”

“ധര്‍മ്മരാജാ. രാമരാജബഹദൂര്‍ എന്നെഴുതണം. ആ പേരുകള്‍ നവാബ് കൊടുത്തവയാണു്: ബുരുദങ്ങള്‍. രണ്ടു നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ടു്. രണ്ടും നന്നു്. വായിക്കുമ്പോള്‍ അരമണിക്കൂറിലൊരിക്കല്‍ ഓരോ ഗ്ലാസ് ജീരകവെളളം കൂടിക്കണമെന്നേയുള്ളൂ.”

Symbol question.svg.png ലോകത്തു് ഏററവും മനോഹരം സുന്ദരിയായ യുവതിയുടെ ചിരിയാണെന്നു നിങ്ങള്‍ പണ്ടു് ‘മലയാളനാട്ടി’ല്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ഏറെ സുന്ദരികളുടെ ചിരി കണ്ടിട്ടുണ്ടു്. വെറും പല്ലിളിക്കല്‍ എന്നേ എനിക്കു തോന്നിയിട്ടുളളു. എന്തു പറയുന്നു?”

“സൂര്യപ്രകാശം തിരമാലയില്‍ പതിച്ചു് അതു വെളളിത്തകിടു പോലെയാകുന്നതു കണ്ടാലും നിങ്ങള്‍ക്കൊന്നും തോന്നുകില്ല.”

സമകാലികമലയാളം 1998 07 03

Symbol question.svg.png “നിങ്ങള്‍ സാഹിത്യകൃതകളെക്കുറിച്ചു് മാത്രമല്ല ഗണിതശാസ്ത്രം. ഭൗതികശാസ്ത്രം. തത്ത്വചിന്ത ഇവയെക്കുറിച്ചുമൊക്കെ എഴുതുന്നു. അവയൊക്കെ മനസ്സിലാകുമോ നിങ്ങള്‍ക്കു്?”

“ഇതൊരു ചോദ്യം തന്നെയാണു്. പക്ഷേ മണ്ടന്റെ ചോദ്യം. സാഹിത്യകൃതികളൊക്കെ മനസ്സിലാക്കിയിട്ടുതന്നെയാണു് ഞാന്‍ ഈ കോളമെഴുതുന്നതു്. എന്നാല്‍ ഗണിതശാസ്ത്രം തുടങ്ങിയവയില്‍ എനിക്കു് അറിവില്ല. ഫ്രഞ്ച് സൈക്കോയനാലിസ്ററ് ഷാക് ലകാങിന്റെ (Jacques Lacan, 19014-1981) കൃതികള്‍ വായിക്കുമ്പോള്‍ എനിക്കു സമ്പൂര്‍ണ്ണമായും മനസ്സിലാകാറില്ല. ലകാങിനും അദ്ദേഹത്തെപ്പോലെയുള്ളവര്‍ക്കും തങ്ങളുടേതായ jargon (അനര്‍ത്ഥ ഭാഷ) ഉണ്ടു്. അതു് എനിക്കെന്നല്ല പലര്‍ക്കും അറിയാന്‍ പാടില്ല. അറിഞ്ഞുകൂടാ എന്നതു കുററവുമല്ല. ശ്രീ. എം. എച്ചു്. ശാസ്ത്രികള്‍ മഹാപണ്ഡിതനാണു് സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം. അദ്ദേഹത്തിനോടു ദെറിദയുടെ Differance എന്ന പ്രയോഗത്തന്റെ വിശദീകരണം ആവശ്യപ്പെട്ടാന്‍ മറുപടി കിട്ടുമോ? ‘എനിക്കറിയില്ല’ എന്നു് ശാസ്ത്രികള്‍ പറഞ്ഞാല്‍ നിങ്ങള്‍ അദ്ദേഹത്തെ ബുദ്ധിശൂന്യന്‍ എന്നു വിളിക്കുമോ?”

Symbol question.svg.png “ബുദ്ധിയും (inelligence) വിവേകവും (wisdom) ഒന്നല്ലേ?”

“അല്ല. ബുദ്ധിയുള്ളവന്‍ ഗാന്ധിജിയെപ്പൊലെ രാജ്യത്തന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കും. വിവേകമുളളവന്‍ അരവിന്ദഘോഷിനെപ്പോലെ ചിന്തകളിലൂടെ ഒരു നൂതന മണ്ഡലം സൃഷ്ടിക്കും. ബുദ്ധിമാന്‍ ഉറക്കെസ്സംസാരിക്കും. വിവേകമുള്ളവന്‍ തന്റെ നൂതന ചിന്താലോകത്തെ പ്രദര്‍ശിപ്പിച്ചിട്ടു മിണ്ടാതിരിക്കും.”

Symbol question.svg.png “പരീക്ഷയില്‍ റാങ്ക് വാങ്ങിക്കുന്നവര്‍ക്കു് ഇത്ര പ്രാധാന്യം പത്രങ്ങള്‍ കൊടുക്കേണ്ടതുണ്ടോ?”

“അത്രകണ്ടു് പ്രചാരമാര്‍ജ്ജിക്കാത്ത ഒരു ലേഖനം ഞാന്‍ വായിച്ചു. (അല്‍ഡസ് ഹക്സിലിയുടേതു്) നൂറുപേരടങ്ങുന്ന കുട്ടികളുടെ സമൂഹത്തില്‍ പത്തുപേര്‍ ആരോഗ്യമുള്ളവരായിരിക്കും. അവര്‍ കായികാഭ്യാസങ്ങളിൽ പ്രഗൽഭരുമായിരിക്കും. അവരെ ചൂണ്ടിക്കാണിച്ചു് ശേഷമുള്ള എണ്‍പതുപേരെ പുച്ഛിച്ചാല്‍ അവരില്‍ പലരും ഞരമ്പുരോഗമുള്ളവരായിത്തീരുമെന്നു് ഹക്‌സ്‌ലി പറയുന്നു. പരീക്ഷ ബുദ്ധിശക്തിയുടെ ടെസ്റ്റല്ല. ഉന്നതമായ വിധത്തില്‍ ജയിക്കുന്നവരെ ഇത്രത്തോളം പൊക്കുമ്പോള്‍ മററുള്ള കുട്ടികള്‍ക്കു നിരാശതയുണ്ടാവും. അവര്‍ ന്യൂറോട്ടിക്കാവും. വിചാരിച്ച മാര്‍ക്ക് കിട്ടാതെ നിരാശപ്പെട്ടു കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങള്‍ പത്രങ്ങളില്‍ വരുന്ന ഈ സ്ഥുലീകരിച്ച വാര്‍ത്തകളും മന്ത്രിയുടെ അഭിനന്ദവും വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിദ്ധ്യവും (അഭിനന്ദനവേളകളില്‍) ആണു് ഇത്തരം റാങ്ക് വാര്‍ത്തകള്‍ പത്രത്തിന്റെ ഒരു കോളത്തിലൊതുക്കണം. ഇല്ലെങ്കില്‍ അതു സമുദായദ്രോഹമായി മാറും.”

Symbol question.svg.png “സ്ത്രീകള്‍ നിങ്ങളോടു സംസാരിക്കുമ്പോള്‍ അവര്‍ വളരെ നേരമിരിക്കണമെന്നു തോന്നുമോ അതോ വേഗം പോയെങ്കില്‍ എന്നു തോന്നുമോ?”

“വരുന്ന സ്ത്രീകള്‍ പെര്‍ഫ്യും തേച്ചുകൊണ്ടു് വരികയാണെങ്കില്‍ അവര്‍ ഉടനെ വീട്ടില്‍ നിന്നു പോകണമെന്നു് എനിക്കു തോന്നാറുണ്ടു്. പോയില്ലെങ്കില്‍ ‘ഡോക്ടറെ കാണാന്‍ appointment ഉണ്ടു്.’ എന്നു വിനയത്തോടെ പറഞ്ഞു് അവരെ യാത്ര അയയ്ക്കാറുണ്ടു് ഞാന്‍. പെര്‍ഫ്യും എനിക്കു തലവേദനയുണ്ടാക്കും.”

Symbol question.svg.png “പൂക്കളിഷ്ടമാണോ വിരസനായ നിങ്ങള്‍ക്കു്?”

“വധുവിന്റെ കഴുത്തില്‍ വരന്‍ താലികെട്ടുമ്പോള്‍ അവരുടെ ശരീരങ്ങളിലേക്കു വര്‍ഷിക്കാന്‍ പൂക്കള്‍ വേണം. അതുകൊണ്ടു് ഞാന്‍ പൂക്കളെ ഇഷ്ടപ്പെടുന്നു. ചാണകവും എനിക്കിഷ്ടമാണു് ദൂരദര്‍ശനില്‍ സീരിയല്‍ കാണുമ്പോള്‍ എന്റെ അടുത്തു ചാണകക്കുമ്പാരമുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടു്.”

Symbol question.svg.png “ശൂന്യാകാശത്തു നക്ഷത്രങ്ങള്‍ എപ്പോഴും വരും. ധൂമകേതുക്കള്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേയുള്ളു. കാരണം?”

“സാഹിത്യത്തില്‍ എപ്പോഴും ധൂമകേതുക്കള്‍ വരുന്നു. നക്ഷത്രം വല്ലപ്പോഴും മാത്രം. കാരണം?”

Symbol question.svg.png “കവിത എങ്ങനെയാവണം?”

“എന്തൊരു ചോദ്യം! കവിത പക്ഷിയെപ്പോലെയാണു്. അതു് അതിരുകളെ മാനിക്കുന്നില്ല എന്നു് ഒരു റഷന്‍ കവി പറഞ്ഞിട്ടുണ്ടു്.”

സമകാലികമലയാളം 1998 07 17

Symbol question.svg.png സ്വസ്ഥതയോടെ ജീവിക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത്?

1. ഏതു ദൗർഭാഗ്യമുണ്ടായാലും, ‘Even this will pass away’ എന്നു വിചാരിക്കണം. 2. അന്യരെ നന്നാക്കാൻ ശ്രമിക്കരുത്. അവർ എങ്ങനെയോ അങ്ങനെ തന്നെ സ്വീകരിക്കണം. 3. നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്തുപറയുന്നു എന്ന് അന്വേഷിക്കരുത്. നമ്മൾ ശരിയായി ജീവിച്ചാൽ മതി. 4. ബന്ധുക്കൾ ശത്രുക്കളാണ്. വിശേഷിച്ചും നമ്മൾ സഹായിച്ചവർ. അവർ ഉപകർത്താക്കളായ നമ്മളുടെ കൈയിൽ കൊത്താതിരിക്കില്ല. അതിനുള്ള വിഷം ചെറിയ അളവിൽ അവരുടെ പല്ലിൽ കാണും. അതുകൊണ്ട് മരിക്കില്ലെന്നുകണ്ട് അവരുടെ സഹധർമ്മിണികൾ കുറേക്കൂടി വിഷം ആ പല്ലിൽ കയറ്റിവയ്ക്കും. ശത്രുക്കളായ ഈ ബന്ധുക്കളെ കണ്ടാൽ അവർ തലവെട്ടിച്ചു പോകുന്നതിനുമുൻപ് നമ്മൾതന്നെ തലവെട്ടിച്ചു നടക്കണം.

(ഈ ചോദ്യം പോസ്റ്റിൽ കിട്ടിയതല്ല. ഒരാൾ ടെലിഫോണിൽക്കൂടി എന്നോടുചോദിച്ചതാണ്. തളർന്ന ശബ്ദത്തിൽ ചോദ്യം ചോദിച്ചയാളിന് ഞാൻ ഫോണിലൂടെ നൽകിയ ഉത്തരമാണിത്)

Symbol question.svg.png അമിതമായി ധനം സമ്പാദിക്കുന്നതുകൊണ്ട് പ്രയോജനമെന്താണ്?

കുറച്ചു കരുതിവെക്കുന്നത് നന്ന്. വാർദ്ധക്യകാലത്ത് രോഗങ്ങൾ പിടിപെടുമ്പോൾ മരുന്നുവാങ്ങാൻപോലും ആരും പണം തരില്ല. പക്ഷേ അറുത്ത കൈക്ക് ഉപ്പുവയ്ക്കാത്ത രീതിയിൽ ധനമാർജ്ജിച്ചാൽ അതു നിലനിൽക്കില്ല. മകനോ മരുമകനോ (തിരുവനന്തപുരത്ത് മരുമകനെന്നു പറഞ്ഞാൽ മകളുടെ ഭർത്താവ് എന്നാണ് അർത്ഥം) അത് കുടിച്ചുനിശിപ്പിക്കും. മകൻ കുടിച്ചുകൊണ്ടുവന്നാൽ അച്ഛന് അവനെ ശകാരിക്കാം. അടികൊടുത്തു വീട്ടിന്റെ വെളിയിലാക്കം. മരുമകനോട് അതൊന്നും പറ്റില്ല. അവൻ വിസ്കിയും സോഡയുമായി അമ്മാവന്റെ വീട്ടിലെത്തുമ്പോൾ അയാൾ വിസ്കി ഗ്ലാസ്സിലോഴിച്ചു സോഡപൊട്ടിച്ച് അതിലൊഴിച്ച് കൊടുക്കും. ‘രഘു സ്വല്പം ഡ്രിങ്ക്സ് കഴിച്ചാലെന്താ. നമ്മുടെ മകളെ അയാൾ ശരിക്കു നോക്കുന്നില്ലേ’ എന്ന സഹധർമ്മിണീവചനം അയാളുടെ ദുർബ്ബലകരത്തിനു ശക്തിയേകും. മകളുടെ ദുരന്തം കണ്ടും മദ്യം ഒഴിച്ചുകൊടുക്കുന്ന അധാർമ്മിക പ്രവൃത്തിയിൽ മനം നൊന്തും അയാൾ പ്രായമെത്തുന്നതിനുമുൻപ് കിഴവനാകും. അയാളുടെ മരണം പദ്മപുരാണത്തിലെ ശിവഗീതയിൽ പറഞ്ഞതുപോലെയാണ്.

 
‘ഹാ കാന്തേ ഹാ ധനം പുത്രാ: ക്രന്ദമാനം സുദാരുണം
മണ്ഡൂക ഇവ സർപേണ മൃത്യുനാ നീയതേ നര:’

(ഹാ കാന്തേ! എന്റെ ധനം! പുത്രന്മാരേ! എന്നൊക്കെ നിലവിളിക്കുന്ന അയാളെ, തവളയെ പാമ്പെന്നപോലെ മരണം റാഞ്ചിക്കൊണ്ടുപോകും)

Symbol question.svg.png നിങ്ങളുടെ നക്ഷത്രം?

എന്റെ നക്ഷത്രം പടിഞ്ഞാറേച്ചക്രവാളത്തിൽ മറഞ്ഞുകഴിഞ്ഞു.

Symbol question.svg.png ഞാനിപ്പോൾ എന്തുചെയ്യുന്നുവെന്ന് പറയാമോ?

സ്വന്തമായി ഉണ്ടായിരുന്ന പുൽപ്രദേശം മുഴുവൻ താങ്കൾ മേഞ്ഞുകഴിഞ്ഞു. പുതിയ പ്രദേശങ്ങൾ തേടുകയാണിപ്പോൾ. സൂക്ഷിക്കണേ.

Symbol question.svg.png ഇരുപത്തിയേഴുകൊല്ലമായി ഇടവിടാതെ ആരെങ്കിലും കോളമെഴുതിയാൽ നിങ്ങൾ അയാളെ ബഹുമാനിക്കുമോ?

ഇല്ല. അറിവുണ്ടായിരിക്കുകയും അതു വിരളമായി മാത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്നവനാണ് ശക്തൻ. വാതോരാതെ സംസാരിക്കുന്നവൻ അശക്തനാണ്.

​​Symbol question.svg.png ആളുകളെ വിശ്വസിക്കാമോ?

പാടില്ല. നിമിഷം തോറും ആളുകളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കും. എന്നെയും വിശ്വസിക്കരുത്. ഒരുനിമിഷത്തിനു മുൻപുള്ള കൃഷ്ണൻ നായരല്ല ഇപ്പോൾ ഈ ചോദ്യത്തിനുത്തരമെഴുതുന്ന കൃഷ്ണൻ നായർ.

സമകാലികമലയാളം 1998 08 07

Symbol question.svg.png എന്റെ മനസ്സ് നിരാശകൊണ്ട് മൂകം. ഏതുപോലെ?

മാവിന്റെ കൊമ്പിലിരുന്ന് രാത്രിയിൽ പാടുന്ന കുയിൽ പൊടുന്നനെ പാട്ടുനിറുത്തുമ്പോൾ പരക്കുന്ന നിശ്ശബ്ദതപോലെ. (നിരാശൻ= ആശയറ്റവൻ; നിരാശ= ആശയറ്റവൾ. അവരുടെ ഭാവം നിരാശത)

Symbol question.svg.png എനിക്കു പുസ്തകങ്ങൾ റെവ്യു ചെയ്താൽ കൊള്ളാമെന്നുണ്ട്. പത്രാധിപരോട് താങ്കളൊന്ന് ശുപാർശചെയ്യുമോ?

പാലക്കാട്ടുകാരനാണോ താങ്കൾ. മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങളും വായിക്കാനും എഴുതാനുമറിയാമോ? അറിഞ്ഞുകൂടെങ്കിൽ ഞാൻ പത്രാധിപരോട് അഭ്യർത്ഥിച്ച് പുസ്തകങ്ങൾ താങ്കളെക്കൊണ്ട് റെവ്യു ചെയ്യിപ്പി
ക്കാം. അതല്ല അക്ഷരങ്ങൾ അറിയാമെങ്കിൽ ഞാൻ വിചാരിച്ചാൽ ഒരു ‘രക്ഷയുമില്ല’.

Symbol question.svg.png ഏതു ഫ്രഞ്ചെഴുത്തുകാരനെയാണ് നിങ്ങൾക്കിഷ്ടം?

സാങ്തേഗ്സ്സുപേരി (Saint Exupery). അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിട്ടില്ലെങ്കിൽ അതു വലിയ നഷ്ടമായിത്തീരും.

സമകാലികമലയാളം 1998 08 14

Symbol question.svg.png നിങ്ങളെയും വേറെ ചിലരെയും ബഹുമാനിക്കാനായി തോന്നയ്ക്കലിൽ കൂടിയ സമ്മേളനത്തിന്റെ ക്ഷണക്കത്തിൽ ‘ആചാര്യപൂജ’ എന്ന് അച്ചടിച്ചതിൽ പ്രതിഷേധിച്ച് ഒരു സാഹിത്യകാരൻ സമ്മേളനത്തിൽ പങ്കുകൊണ്ടില്ല എന്നു ഞാനറിഞ്ഞു. ശരിയല്ലേ അദ്ദേഹത്തിന്റെ നിലപാട്?

ആചാര്യപദത്തിനു യാസ്കമുനിവിരചിതമായ നിരുക്തത്തിൽ ‘ആചാര്യ ആചാരം ഗ്രാഹയതി’ എന്നാണ് വ്യുത്പത്തി പ്രദർശനം. പരമ്പരാഗതമായ വിധികൾ (ശിഷ്യനെ) ഗ്രഹിപ്പിക്കുന്നവർ ആചാര്യൻ. ‘ആചിനോത്യർത്ഥാൻ’ എന്നും നിരുക്തത്തിൽ. പരിജ്ഞാനസംബന്ധികളായ വസ്തുതകൾ നിരത്തിവയ്ക്കുന്നവൻ ആചാര്യൻ. ‘ആചിനോതി ബുദ്ധിമതി വാ’ എന്നും നിരുക്തം. ധൈഷണികശക്തിയെ വികസിപ്പിക്കുന്നവനും ആചാര്യൻ തന്നെ. ഇതു ഗ്രഹിച്ചാൽ പ്രതിഷേധമുണ്ടാവുകയില്ല. ആചാര്യപദം കേൾക്കുന്നയാൾ ശങ്കരാചാര്യരോട് പാവങ്ങളെ കൂട്ടിച്ചേർക്കുന്നതുകൊണ്ടാണ് അസഹിഷ്ണുത കാണിക്കുന്നത്. ‘പൂജ’യ്ക്ക് ആദരം എന്നേ അർത്ഥമുള്ളൂ. ആ വാക്കിനും ഇല്ലാത്ത അർത്ഥം സങ്കല്പിച്ച് അദ്ദേഹം ആകുലാവസ്ഥയിൽ എത്തിയിരിക്കാം. ‘പ്രതിബധ്നാതി ഹി ശ്രേയ: പൂജ്യപൂജാവ്യതിക്രമ:’ (ആദരിക്കേണ്ടവരെ ആദരിക്കാതിരുന്നാൽ ശ്രേയസ്സിനു ഭംഗം വരും) എന്ന കാളിദാസവചനത്തിലും പൂജയ്ക്ക് ആദരമെന്നേ അർത്ഥമുള്ളൂ. പൂജ എന്നു കേട്ടാൽ ഇടതുകൈയിലെ മണികിലുക്കി വലതുകൈയിലെ ദീപസമുച്ചയം വിഗ്രഹത്തിന്റെ മുൻപിൽ പലവട്ടം കറക്കുന്ന ശാന്തിക്കാരനെ ഓർമ്മിക്കുന്നതുകൊണ്ടാണ് ദേഷ്യം വരുന്നത്.

Symbol question.svg.png നിങ്ങളെ ആളുകൾ തൊഴുതാൽ ആവശ്യത്തിലധികം നട്ടെല്ല് മുൻപോട്ടുവളച്ച് നിങ്ങൾ അതു സ്വീകരിക്കുന്നു. ഇതു കാപട്യമല്ലേ?

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. എന്റെ ശീലമതാണ്. കാപട്യമല്ല അത്. കൂടുതൽ നട്ടെല്ലുവളച്ചാൽ മുഖം കുത്തി റോഡിൽ വീഴും. ആളുകൾ എന്നെ ചവിട്ടിക്കൊണ്ടു നടന്നുപോകും. ഇനി അതിൽ മനസ്സിരുത്താം.

Symbol question.svg.png മാന്യനാര്?

പലപ്പോഴും ഉത്തരം നൽകിയിട്ടുണ്ട്, ഇതിന്. ഭാര്യയെ അന്യരുടെ മുൻപിൽ വച്ച് അപമാനിക്കാത്തവൻ മാന്യൻ.

Symbol question.svg.png ലജ്ജ സ്ത്രീകൾക്കു ഭൂഷണമല്ലേ?

അതേ. പക്ഷേ കൂടുതൽ ലജ്ജയുള്ളവളെ വിശ്വസിക്കരുത്. മൃഗശാലയിൽനിന്ന് രക്ഷപ്പെട്ട് അലഞ്ഞുതിരിയുന്ന കടുവ സ്കൂട്ടറുമായി വന്നാൽ അതിലജ്ജാശീല അതിന്റെ പിറകിൽകയറി അച്ഛനോ ചേട്ടനോ കണ്ടുകൊണ്ടിരിക്കെ ശംഖുമുഖം കടപ്പുറത്തു പൊയ്ക്കളയും. തിരിച്ചു രാത്രിയിൽ വീട്ടിൽ വന്നാലായി, വന്നില്ലെങ്കിലായി.

Symbol question.svg.png പ്രേമലേഖനങ്ങൾ പുസ്തകത്തിൽ വച്ചുകൊടുക്കുന്നതിനെക്കാൾ നല്ലതല്ലേ പോസ്റ്റ് വഴി അയക്കുന്നത്?

പുസ്തകത്തിൽ വച്ചുകൊടുത്താൽ മതി. പോസ്റ്റിലയച്ചാൽ കാമുകൻ വായിക്കുന്നതിനുമുൻപ് പോസ്റ്റ്മാൻ അതു വായിച്ചിരിക്കും. ഒടുവിൽ കുട്ടിക്കു പോസ്റ്റുമാനെ വിവാഹം കഴിക്കേണ്ടതായിവരും.

Symbol question.svg.png വയസ്സുകൂടുന്തോറും പേടിയും കൂടുമല്ലേ?

ഇല്ല. ഇൻഷ്വറൻസിൽ ചേരണമെന്നു പറഞ്ഞ് ഏജന്റുകൾ വരില്ല വൃദ്ധന്മാരുടെ അടുക്കൽ. പക്ഷേ ഇപ്പോൾ പ്രായം കുറഞ്ഞവർക്കും പ്രായം കൂടിയവർക്കും പേടിയുളവാക്കിക്കൊണ്ട് വില്പനക്കാർ വീട്ടിൽ നിരന്തരം കയറിയിറങ്ങുന്നു. തനിയൂറോപ്യൻ വേഷത്തിൽ അവർവന്നുനിന്ന് തീപ്പെട്ടിക്കൂടുവരെ ഡെമോൺസ്റ്റ്രേറ്റ് ചെയ്യാം എന്നു പറയും. വേണ്ടെന്നുപറഞ്ഞാലും അവർ പോകുകില്ല. ഈശ്വര, ഇവരിൽനിന്ന് ആളുകളെ രക്ഷിക്കണേ. ആമേൻ.

Symbol question.svg.png രഹസ്യം സ്നേഹിതനോട് പറയുന്നതിൽ തെറ്റുണ്ടോ?

സ്നേഹിതനും സ്നേഹിതനുണ്ടെന്ന് ജൂതപഴമൊഴി ഓർമ്മിക്കൂ.

Symbol question.svg.png ഞാൻ നേരമ്പോക്കു പറഞ്ഞാലും ആളുകൾ ചിരിക്കുന്നില്ലല്ലോ?

മെയ്ൻ റോഡിൽ പഴത്തൊലിയിൽ ചവിട്ടിവീണു നൊക്കൂ. ആളുകൾ ചിരിക്കും.

സമകാലികമലയാളം 1998 08 28

Symbol question.svg.png എന്റെ ഒരു സ്നേഹിതൻ എപ്പോഴും വാ തുറന്നുവച്ചാണിരിക്കുന്നത്. എന്തുകൊണ്ട്?

നിങ്ങളുടെ സ്നേഹിതൻ പിശുക്കനാണ്. പിശുക്കു കൂടുന്തോറും വാ കൂടുതൽ കൂടുതൽ തുറന്നുവരും. ആ പ്രക്രിയയോടൊരുമിച്ച് മടിശ്ശീലയുടെ കെട്ട് കൂടുതൽ മുറുക്കുകയും ചെയ്യും. ഇതു വെറുതെ പറയുകയല്ല. എന്റെ ഒരു ബന്ധുവുണ്ടായിരുന്നു, വലിയ പിശുക്കനായി. അദ്ദേഹം എപ്പോഴും വാ തുറന്നുവച്ചേ ഇരിക്കൂ.

Symbol question.svg.png എന്റെ ചെറുപ്പകാലത്ത് കാറുകൾക്ക് ‘പ്ലഷർ കാർ’ എന്നു പറയുമായിരുന്നു. ഇപ്പോഴെന്തേ പ്ലഷർ എന്ന വാക്ക് ഇല്ലാതെയായി?

സുന്ദരിയായ ചെറുപ്പക്കാരി ഓടിക്കുന്ന കാറിന്റെ ഇടതുഭാഗത്ത് അവളുടെ വിരൂപനായ ഭർത്താവിരുന്നാൽ പ്ലഷർ എവിടെ? സുന്ദരനായ യുവാവ് ഓടിക്കുന്ന കാറിന്റെ ഇടതുവശത്ത് വൈരൂപ്യമുള്ള ഭാര്യയിരുന്നാൽ പ്ലഷർ എവിടെ? പണ്ട് ഇങ്ങനെ ദമ്പതികൾ യാത്ര നടത്തുകയില്ലായിരുന്നു. ഇപ്പോഴുണ്ട് അത്. അങ്ങനെ പ്ലഷർ കാർ വെറും കാറായി.

Symbol question.svg.png വർജ്ജിക്കേണ്ടത് എന്തെല്ലാം?

ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും? അത്രയ്ക്കു വ്യാപ്തിയില്ലേ ഇതിന്? പിന്നെ വീട്ടിൽ ഉറക്കെശ്ശബ്ദിക്കുന്ന സ്ത്രീയും പുരുഷനും കുട്ടിയും വർജ്ജിക്കപ്പെടേണ്ടവരാണെന്ന് എനിക്കു തോന്നുന്നു. പുരുഷൻ ശബ്ദമുയർത്തിയാൽ അതു തെറ്റാണെങ്കിലും ഒരളവിൽ സഹിക്കാം. അട്ടഹസിക്കുന്ന സ്ത്രീ സ്ത്രീയല്ല. Caricature ആണ്.

Symbol question.svg.png ഞാനൊരു എൻ. ജി. ഒ യാണ്. എന്താണ് എന്റെ എപ്പോഴുമുള്ള വിചാരം?

ശമ്പളം കിട്ടുന്ന ദിവസം വരാതിരിക്കേണമേ എന്നാകും വിചാരം.

Symbol question.svg.png എഴുപതുവയസ്സു കഴിഞ്ഞ സ്ത്രീകൾ മുടിപകുത്തു തലയിൽ സിന്ദൂരം വാരിത്തേക്കുന്നതെന്തിന്?

അന്തരിച്ചുപോയ അനുഗ്രഹീതനായ ഹാസ്യചിത്രകാരൻ പി. കെ. മന്ത്രിയുടെ ഒരാശയം കടമെടുത്തു ഉത്തരമെഴുതുകയാണ്. ‘ഞാൻ വിവാഹം ചെയ്തവളാണ്. എന്നെ ഒരു പുരുഷനും ആഗ്രഹിക്കേണ്ടതില്ല’ എന്ന് അറിയിക്കാനാണ് അത്.

Symbol question.svg.png താങ്കളുടെ ഏറ്റവും വലിയ പേടി?

പ്രഗൽഭരാണ് പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഡോക്ടർമാർ. എങ്കിലും എനിക്ക് അവരുടെ വീടുകളിൽ പോകാൻ പേടിയാണ്. കാരണങ്ങൾ: 1. രോഗികൾ ഊഴം കാത്തിരിക്കുന്ന സ്ഥലത്ത് ഫാൻ കാണുകില്ല. വേണ്ടിടത്തോളം വെളിച്ചം കാണുകില്ല. 2. റ്റീപോയിയിൽ ഇട്ട വാരികകൾക്ക് ഒരു വർഷത്തോളം പഴക്കം കാണും. 3. ഡോക്ടറുടെ അടുത്തേക്ക് ചെന്നാൽ അല്പം മുൻപ് മെഡിക്കൽ റെപ്രസെന്റെറ്റീവ് കൊടുത്ത പുതിയ മരുന്നുകൾ കാണും. ചെല്ലുന്ന പാവപ്പെട്ട രോഗിക്കു അവ കൊടുത്ത് മരുന്നുകളുടെ നന്മയോ തിന്മയോ പരിശോധിച്ചുകളയും ഡോക്ടർ.

Symbol question.svg.png ഇപ്പോൾ വാക്യങ്ങളിലെ തെറ്റുകൾ എടുത്തുകാണിക്കാത്തതെന്താണ്?

അന്യൂനമായ ഗദ്യമെഴുതാൻ ഒക്കുകില്ല എന്നതുകൊണ്ടുതന്നെ. എ. ആർ. രാജരാജവർമ്മ, ഉള്ളൂർ, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, കുട്ടികൃഷ്ണമാരാർ ഇവരുടെ രചനകൾ നോക്കുക. പല വാക്യങ്ങളും തെറ്റാണെന്നു കാണാം. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിന്റെ തുടക്കത്തിൽതന്നെ തെറ്റുകൾ ഏറെയുണ്ട്. 1. ‘ഒരുവൻ തന്റെ അന്തർഗ്ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ച് അന്യനു ഗ്രഹിക്കുവാൻ പര്യാപ്തവുമായ വർണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ’- ഈ വാക്യം ശരിയല്ല. ഉച്ചരിക്കുന്നതും എന്നെഴുതിയ സ്ഥിതിക്ക് പര്യാപ്തവുമായ എന്നതിനു ഉചിതമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ‘ഉച്ചരിക്കുന്നതും’ എന്നത് ഒരു രൂപത്തിൽ. ‘പര്യാപ്തവുമായ’ എന്നതു മറ്റൊരുവിധത്തിൽ. വാക്യവൈരൂപ്യമാണ് ഇവിടെ. 2. ‘ഒരു മനുഷ്യന്റെ വായിൽനിന്നു പുറത്തുപോകുന്ന ശ്വാസം ഏതെങ്കിലും ഒച്ച പുറപ്പെടുവിക്കുന്നു എങ്കിൽ അതിനെ ധ്വനിയെന്നും ഒറ്റതിരിഞ്ഞു നിൽകുന്ന ധ്വനിയെ വർണ്ണമെന്നും പറയുന്നു’- ഈ വാക്യം ഹതബന്ധമാണ്. എങ്കിൽ എന്നെഴുതിയതുകൊണ്ട് അതിനുസമാനമായ വേറൊരു പ്രയോഗം വേണ്ടിയിരുന്നു. ഉള്ളൂർ അനവധാനതയാൽ ‘ഒറ്റതിരിഞ്ഞുനിൽക്കുന്ന ധ്വനിയെ’ എന്നെഴുതി തുല്യതയ്ക്കു ഹാനിവരുത്തി. ഇനി സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയുടെ ഒരു പ്രയോഗം കാണുക. അദ്ദേഹമെഴുതി: ‘കോലഭംഗി എന്നാൽ രൂപസൗന്ദര്യമെന്നാണ് വിവക്ഷ. ശുദ്ധമലയാളമായ കോലവും സംസ്കൃതമായ ഭംഗിയും ചേർത്തു സമാസിച്ചത് കുറെ വിലക്ഷണമായി തോന്നുന്നു’- ഭംഗി എന്ന സംസ്കൃതപദത്തിന് സൗന്ദര്യം എന്ന അർത്ഥമുണ്ടെന്ന് പി. കെ. ധരിച്ചതാണ് തെറ്റ്. സൗന്ദര്യമെന്ന അർത്ഥം സംസ്കൃതപദമായ ഭംഗിക്കില്ല. ഇങ്ങനെ ഏറെപ്പറയാം. ആർക്കും അന്യൂനമായി എഴുതാൻ കഴിയുകയില്ല എന്നു ഒരിക്കൽക്കൂടി പറയട്ടെ. ‘സകലമാന’ പ്രയോഗങ്ങളെയും തിരുത്തുന്ന ഒരു പണ്ഡിതൻ- വൈയാകരണൻ- ‘കവിതാവാസന ജന്മസിദ്ധമായി ലഭിക്കുന്നതാണ് എന്ന് എഴുതിയിരിക്കുന്നു. ‘കവിതാവാസന ജന്മസിദ്ധമാണ്’ എന്നു പറഞ്ഞാൽ മതിയാവുകയില്ലേ? സിദ്ധമെന്ന പ്രയോഗത്തിനുതന്നെ ലഭിച്ചത് എന്ന് അർത്ഥമില്ലേ. ഇതൊക്കെക്കൊണ്ട് സുസ്പഷ്ടതയുള്ള തെറ്റുകളെ മാത്രമേ ഞാൻ തിരുത്താറുള്ളൂ. അതു ചെയ്യുമ്പോൾ എനിക്കു തെറ്റുവരില്ല എന്ന നാട്യവുമില്ല. ഈ ലേഖനത്തിൽത്തന്നെ തെറ്റുകൾ ഏറെക്കാണും.

സമകാലികമലയാളം 1998 09 04

Symbol question.svg.png എല്ലാ നാട്യങ്ങളും ഇക്കാലത്തു വിലപ്പോകും. അല്ലേ?

ഇല്ല. എന്റെ തിന്മ, തെറ്റ് ഇവയെ ഊന്നി പ്രതിയോഗിയോ സുഹൃത്തോ മറഞ്ഞരീതിയിൽ എന്തെങ്കിലും പറയുമ്പോൾ എന്റെ മുഖഭാവത്തിനു മാറ്റം വരും. അതു നിയന്ത്രിക്കാനാവില്ല. കൃത്രിമമായി അതു കാണിക്കാനും സാധ്യമല്ല.

Symbol question.svg.png യുവാവും വൃദ്ധനും തമ്മിൽ വ്യത്യാസമുണ്ടോ സ്വഭാവത്തിന്റെ കാര്യത്തിൽ?

ഭാര്യ ഡ്രസ് ചെയ്യുന്നതുകണ്ടാൽ യുവാവാണ് ഭർത്താവെങ്കിൽ ‘നീ എവിടെ പോകുന്നു?’ എന്നു ചോദിച്ചുകൊണ്ടേയിരിക്കും. ഭർത്താവ് വൃദ്ധനാണെങ്കിൽ ഭാര്യ റോഡിലേക്കിറങ്ങുമ്പോൾ ‘എവിടെ പോകുന്നു’ എന്നു ചോദിക്കുകയേയില്ല. അവളുടെ ആ പോക്ക് അനുഗ്രഹമായേകരുതൂ, അയാൾ.

Symbol question.svg.png ഇക്കാലത്ത് അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിനു ശൈഥില്യമില്ലേ?

അവർ തമ്മിൽ കണ്ടിട്ടുവേണ്ടേ ദാർഢ്യവും ശൈഥില്യവും നിർണ്ണയിക്കാൻ. പണ്ട് അച്ഛൻ കാലത്തെഴുന്നേറ്റ് ജോലിക്കുപോയിരുന്നതുകൊണ്ടും വൈകി വരുന്നതുകൊണ്ടും മകനെ കണ്ടിരുന്നില്ല. ഇപ്പോൾ മകൻ അർദ്ധരാത്രി കഴിഞ്ഞുവീട്ടിലെത്തുന്നതിനാൽ അച്ഛനെ കാണാറേയില്ല. അയാൾ അപ്പോൾ കൂർക്കം വലിച്ച് ഉറങ്ങുകയായിരിക്കും.

Symbol question.svg.png നമ്മുടെ വിമർശകർ സ്ട്രക്ചറലിസം തുടങ്ങിയ പടിഞ്ഞാറൻ ചിന്താഗതികളെക്കുറിച്ചെഴുതുമ്പോൾ നിങ്ങൾക്ക് എന്തുതോന്നും?

കണ്ടവരില്ലാ പാരിൽ കണ്ടുവെന്നുരപ്പവർ കണ്ടവരില്ല

Symbol question.svg.png സാഹിത്യകാരന്മാരുടെ കീർത്തിയെക്കുറിച്ചെന്തുപറയുന്നു?

ലിറ്റററി ഫെയിം കള്ളമാണ്. പ്രശസ്തനായ ഒരു നിരൂപകൻ എന്നോട് പറഞ്ഞു: തേച്ചാൽ ചൊറിവരുന്ന ഏറെ സോപ്പുകളുടെ പരസ്യങ്ങൾ ടെലിവിഷനിൽ കാണാം. പ്രചാരണത്തിന്റെ ശക്തികൊണ്ട് അവ നമ്മൾ മനസ്സിൽ എപ്പോഴും കൊണ്ടുനടക്കും. അതുപോലെ സാഹിത്യകാരന്മാർ തന്നെ എപ്പോഴും പ്രൊജക്റ്റ് ചെയ്യും. മറ്റുള്ളവരെക്കൊണ്ട് അതു ചെയ്യിക്കും. കീർത്തിക്കു ആസ്പദം അതാണ്. അയാളുടെ കണ്ണടഞ്ഞാൽ ആരും അയാളെ ഓർമ്മിക്കില്ല.

Symbol question.svg.png താങ്കൾ എന്റെ നാട്ടിൽ വരുന്നോ? (കോട്ടയത്തുനിന്ന് ഒരാളിന്റെ ചോദ്യം)

വരാം. അവിടത്തെ റോഡുകളിലൂടെ എന്നെ കാറിൽ സഞ്ചരിപ്പിക്കുകയോ നടത്തിക്കുകയോ ചെയ്യുകില്ലെന്നു താങ്കൾ പ്രതിജ്ഞ ചെയ്യുമെങ്കിൽ വരാം.

Symbol question.svg.png പല സംസ്കൃത പണ്ഡിതന്മാരോടും ചോദിച്ചിട്ട് താഴെ എഴുതുന്ന സംസ്കൃത ശ്ലോകത്തിന്റെ അർത്ഥം അവർ ശരിയായി പറഞ്ഞില്ല. താങ്കൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ.

കിം ഭൂഷണം സുന്ദരസുന്ദരീണാം
കിം ഭൂഷണം പാന്ഥജനസ്യ നിത്യം
കസ്മിൻ വിധാത്രാ ലിഖിതം ജനാനാം
സിന്ദൂര ബിന്ദുവിധവാ ലലാടേ

അതിസുന്ദരികൾക്ക് ഭൂഷണമേത്? (ഇതിന്റെ ഉത്തരം നാലാമത്തെ വരിയിലെ ആദ്യമുണ്ട്. സിന്ദൂരബിന്ദു നെറ്റിയിലെ സിന്ദൂരപ്പൊട്ട്!) യാത്ര പോകുന്നവർക്ക് എപ്പോഴും ഭൂഷണമുണ്ടാക്കുന്നതെന്ത്? (നാലാമത്തെ വരിയിലെ വിധവ എന്നത് ഉത്തരം). ബ്രഹ്മാവ് ജനത്തിന്റെ വിധി എവിടെ എഴുതിയിരിക്കുന്നു? (ഉത്തരം നാലാമത്തെ വരിയിലെ അവസാനത്തെ പദം. ‘ലലാടേ’- നെറ്റിയിൽ). നാലാമത്തെ വരിയിൽ മാത്രം നോക്കിയാൽ വിധവയുടെ നെറ്റിയിൽ സിന്ദൂരപ്പൊട്ടുണ്ട് എന്നു കിട്ടുന്നു. സംസ്കൃതപണ്ഡിതന്മാരോടായിരികില്ല നിങ്ങൾ അർത്ഥം ചോദിച്ചത്. അത്രയ്ക്കുലളിതമാണിത്.

സമകാലികമലയാളം 1998 09 11

Symbol question.svg.png “തിരുവനന്തപുരത്തെ ഏററവും വിരൂപവും ഏററവും മനോഹരവുമായ കെട്ടിടങ്ങള്‍ ഏവ?”

“റ്റാഗോര്‍ സെന്റിനറി ഹോള്‍ ‘വൈരൂപ്യത്തിനൊരാസ്പദം’. കാഴ്ച ബംഗ്ലാവ് അതിസുന്ദരം.”

Symbol question.svg.png “ഈ ലോകത്തെ കണ്ടുപിടിത്തങ്ങളില്‍ മഹത്ത്വമാര്‍ന്നതു് ഏത്?”

“ഏററവും വലിയ കണ്ടുപിടിത്തം പുസ്തകമാണെന്നു ഗോര്‍ബ്ബച്ചെവിന്റെ ഭാര്യ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ടു്.”

Symbol question.svg.png “‘ഇന്ദുലേഖ’യിലെ പതിനെട്ടാം അദ്ധ്യായം എടുത്തുമാററേണ്ടതല്ലേ?”

“ആ അദ്ധ്യായം ആ നോവലിന്റെ ഒരു ഭാഗമാണു്. അതു മാററാന്‍ പാടില്ല. ഏതു നോവലിലും ഏതു കാവ്യത്തിലും വിരസങ്ങളായ ഭാഗങ്ങള്‍ കാണും. ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലില്‍ കലാത്മകമല്ലാത്ത എത്രയെത്ര വിവരണങ്ങളുണ്ടു്. ‘മഹാഭാരത’ത്തിലെ എല്ലാ ഭാഗങ്ങളും സുന്ദരങ്ങളാണോ?.”

Symbol question.svg.png “പ്രേമബന്ധം എങ്ങനെ അവസാനിക്കും?”

“പുരുഷന്‍ സ്ത്രീയെ കണ്ടാല്‍ പേടമാനെക്കണ്ട വേട്ടക്കാരനെപ്പോലെ പിറകേ ഓടും. പക്ഷേ അയാള്‍ അവളെ പിടികൂടുന്നതിനു മുന്‍പു് അവള്‍ അയാളെ കരവലയത്തിലാക്കും. പിന്നെ എത്ര ശ്രമിച്ചാലും പുരുഷനു രക്ഷപ്പെടാനാവുകയില്ല.”

Symbol question.svg.png “തിരുവനന്തപുരം സംസ്കൃത കോളേജില്‍ നിങ്ങള്‍ അധ്യാപകനായിരുന്നപ്പോള്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ബുദ്ധികൂടിയതാരു്?”

“അഞ്ചുപേരെ ഞാന്‍ ഓര്‍മ്മിക്കുന്നു. 1. എച്ചു് ഗോപാലകൃഷ്ണയ്യര്‍ (തൃപ്പൂണിത്തുറ സംസ്കൃത കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു) 2. പി. പി. രാമകൃഷ്ണപിളള 3. ഡോക്ടര്‍ എന്‍. പി. ഉണ്ണി (വൈസ് ചാന്‍സലര്‍., ശങ്കരാചാര്യ സര്‍വ്വകലാശാല) 4. ഡോക്ടര്‍ പൂവററൂര്‍ രാമകൃഷ്ണപിളള 5. എം. കൃഷ്ണന്‍..”

Symbol question.svg.png “കാണ്ടാമൃഗത്തിനുളളതിനെക്കാള്‍ തൊലിക്കട്ടി നിങ്ങള്‍ക്കില്ലേ?”

“കാണുമായിരിക്കും. പക്ഷേ ക്ലിന്റണുള്ളിടത്തോളം തൊലിക്കട്ടി എനിക്കില്ല. കുററസമ്മതത്തിനു ശേഷം ആ മനുഷ്യന്‍ ഭാര്യയുടെ മുഖത്തു നോക്കിയതു നമുക്കു മനസ്സിലാക്കാം. പക്ഷേ സ്വന്തം മകളുടെ മുഖത്തു നോക്കിയതു് എങ്ങനേ?.”

Symbol question.svg.png “വായിച്ചില്ലെങ്കില്‍ നഷ്ടമെന്നു കരുതാവുന്ന പുസ്തകങ്ങൾ ഏവ?”

“ഒരിക്കല്‍ ഇതു് എഴുതിയതാണു്. സെയിന്റ് ഒഗസ്റ്റിന്റെ Confessions 2. City of God. അമേരിക്കന്‍ കവിയും സാഹിത്യനിരൂപകനും ക്രൈസ്തവ പുരോഹിതനുമായ തോമസ് മെര്‍ടന്റെ (1915–68) The Seven Storey Mountain നീക്കോസ് കാസാന്‍ദസാക്കീസിന്റെ (Nikos Kazantzakis 1883–1957) ‘റിപോര്‍ട് ററു ഗ്രെക്കോ’ (മെര്‍ടന്റെ ആത്മകഥ അടുത്തകാലത്താണു് എനിക്കു കിട്ടിയതു്. അതു് എനിക്കു വായിക്കാന്‍ തന്ന ശ്രീ. സി. കെ. വേണുവിനു് (മലയാളം പത്രത്തിന്റെ പത്രാധിപസമിതിയിലെ അംഗം(നന്ദി).”

സമകാലികമലയാളം 1998 09 18

Symbol question.svg.png എനിക്കൊരു വിവാഹപ്പരസ്യം കൊടുക്കണമെന്നുണ്ട്. എങ്ങനെയെഴുതണമത്?

പരസ്യം ഇങ്ങനെയാവാം. സുന്ദരിയായ യുവതി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു. വരനായി വരുന്നയാൾ സുന്ദരനായിരിക്കണം. മദ്യപാനം അരുത്. സിഗ്ററ്റ് ദിവസം ആറെണ്ണം വലിക്കാം. പ്രതിമാസം ഇരുപതിനായിരം രൂപയെങ്കിലും ശംബളം വേണം. ഏറ്റവും പ്രധാനമായത് അയാൾക്ക് അമേരിക്കൻ പ്രസിഡന്റ് ക്ലിന്റൻ എന്ന മധ്യവയസ്കന്റെ സ്വഭാവമുണ്ടായിരിക്കരുത്.

Symbol question.svg.png നിങ്ങൾ വാദപ്രതിവാദങ്ങളിൽനിന്ന് അകന്നു നിൽകുകയാണോ?

അതേ. ഒഴിച്ചുകൂടാൻ വയ്യാത്ത സന്ദർഭങ്ങളിലേ ഞാൻ മറുപടി പറയാൻ ചെല്ലൂ. നമ്മുടെ പത്രങ്ങളിൽ നടക്കുന്നതെല്ലാം വാദപ്രതിവാദങ്ങളല്ല. ഒരുതരം വൈകാരിക നാടകങ്ങളാണ് അവ. അതിൽ കരുതിക്കൂട്ടി അഭിനയിക്കുകയാണ് ചില വ്യക്തികൾ. അഭിനയം കഴിഞ്ഞാൽ അവർ ചങ്ങാതികളുമാണ്.

Symbol question.svg.png അപകർഷതാബോധമുള്ളവരെ എങ്ങനെ തിരിച്ചറിയാം?

അപകർഷതാബോധമുള്ളവർ അല്ലെങ്കിൽ ന്യൂനതാബോധമുള്ളവർ കാറിന്റെ ഒരുവശത്തു പൊടിപുരണ്ടിരുന്നാൽ അതിൽ സ്വന്തം പേരെഴുതും. കോവളം കടപ്പുറത്തുപോയാൽ അവിടത്തെ പാറയിൽ പേരുകൊത്തിവയ്ക്കും. ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ആവികൊണ്ട് കുളിമുറിയിലെ കണ്ണാടിയിൽ മങ്ങലുണ്ടായാൽ അതിലും സ്വന്തം പേര് എഴുതും.

Symbol question.svg.png ദിവസങ്ങൾ ദീർഘങ്ങളോ ഹ്രസ്വങ്ങളോ?

പണം ധാരാളമുണ്ടെങ്കിൽ ദിനങ്ങൾ ഹ്രസ്വങ്ങൾ. പണമില്ലെങ്കിൽ ഒരോ ദിനവും ശതാബ്ദം.

Symbol question.svg.png നിങ്ങൾക്ക് എത്ര വയസ്സായി?

എനിക്ക് എത്ര വയസ്സുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുവോ അത്രയും വയസ്സുണ്ട് എനിക്ക്. ഒരു ദിവസം പോലും കൂടുതലായി ഇല്ല. ഒരു ദിവസം പോലും കുറവായുമില്ല.

Symbol question.svg.png ഞാൻ വീട്ടമ്മയാണ്. എന്റെ ഭർത്താവിന്റെ മനസ്സിൽ എന്തുമാതിരി സ്ഥാനമാണ് എനിക്ക്?

ഭർത്താവിന്റെ മനസ്സിൽ ഒരു സ്ഥാനവുമില്ല. അദ്ദേഹം എപ്പോഴും വിചാരിക്കുന്നത് നിങ്ങൾ അടുക്കളയിൽ നിൽക്കുന്നുവെന്നാണ്. അതുകൊണ്ട് നിങ്ങൾ വീട്ടുമുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുമ്പോഴും ഭർത്താവ് അടുക്കളയിലേക്കുനോക്കിയാണ് നിങ്ങളുടെ പേരുവിളിക്കുന്നത്.

Symbol question.svg.png തിരുവനന്തപുരത്ത് വിമർശകർ കൂടുതലാണോ?

ഇപ്പോൾ കൊതുകാണ് കൂടുതൽ.

1999

സമകാലികമലയാളം 1999 01 08

Symbol question.svg.png മനുഷ്യന്റെ സഹനശക്തിക്കു അതിരുണ്ടോ?

ഉണ്ട്. ആ അതിരിനപ്പുറം പോകാൻ ഒരുത്തനും സാദ്ധ്യമല്ല. അതിസുന്ദരമായ നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നിയാൽ നോവൽ ദൂരെയെറിഞ്ഞിട്ട് വായനക്കാരൻ ബാത്റൂമിലേക്കു ഓടും. വിമോചനസമരം നടക്കുമ്പോൾ മന്നത്തു പദ്മനാഭൻ രഥത്തിലിരുന്നു നാടെങ്ങും സഞ്ചരിച്ചല്ലോ. ദീർഘസമയം അങ്ങനെയിരുന്നതു അസാധാരണമാണെന്നു കെ. ബാലകൃഷ്ണൻ (കൗമുദി എഡിറ്റർ) അദ്ദേഹത്തോടു പറഞ്ഞപ്പോൾ മന്നം നൽകിയ മറുപടി ഇങ്ങനെ: ‘ബാലാ ഞാൻ മൂത്രമൊഴിക്കാൻ വയ്യാതെ അവിടെയിരുന്നു പുളഞ്ഞതിനെക്കുറിച്ച് നിനക്കു ഊഹിക്കാൻ കഴിയുമോ? അപ്പോൾ വിമോചനസമരവും വേണ്ട, മറ്റൊന്നും വേണ്ട എന്നെനിക്കു തോന്നിപ്പോയി’. മന്നത്തിന്റെ ഈ മറുപടി ഞാൻ കേട്ടു.

Symbol question.svg.png നമ്മുടെ രാഷ്ട്രീയനേതാക്കന്മാരെക്കുറിച്ച് നിങ്ങൾക്കു എന്താണു അഭിപ്രായം?

നായകത്വം ബഹുജനസേവനത്തിനു പ്രയോജകീഭവിക്കണം. ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ നേതാക്കന്മാർ ബഹുജനത്തെ പീഡിപ്പിക്കുന്നു. ഒരു നേതാവു വിചാരിച്ചാൽ ജനത്തിനു കഷ്ടപ്പാടുണ്ടാക്കുന്ന ബന്ദും ഹർത്താലും ഇവിടെയുണ്ടാകും. പ്രജാധിപത്യത്തിന്റെ പാരമ്പര്യമുള്ള ഇംഗ്ലണ്ടിൽ ബന്ദില്ല, ഹർത്താലില്ല. പണിമുടക്കു ചില സ്ഥാപനങ്ങളിലുണ്ടായാൽ പൊതുജനത്തിനു ഉപദ്രവം വരാതെയാണു അതു നടത്തുക.

Symbol question.svg.png കാരക്ടർ ഉള്ളവനെ തിരിച്ചറിയുന്നതെങ്ങനെ?

സ്വഭാവമേന്മയുള്ളവൻ (കാരക്ടർ ഉള്ളവൻ) ഹാസ്യമെന്ന പേരിൽ അശ്ലീലത സഭാവേദിയിൽ നിന്നു വിളമ്പുകയില്ല. സ്വഭാവഗുണമുള്ള ശ്രോതാക്കൾ ആ വൃത്തികേടു കേട്ടു ചിരിക്കുകയുമില്ല. ചില അധ്യാപകർ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും പഠിക്കുന്ന ക്ലാസ്സിൽ ഇടവിടാതെ അസഭ്യം പറയും. അങ്ങനെ പറയുന്നവർ സംസ്കാരഹീനരാണ്.

Symbol question.svg.png ഞാൻ തിരുവനന്തപുരത്തു ഇതുവരെ ചെന്നിട്ടില്ല. സാഹിത്യത്തിൽ കൗതുകമുള്ള എനിക്കു ഏതെങ്കിലും സാഹിത്യകാരനോടൊരുമിച്ച് രണ്ടു ദിവസം താമസിക്കണമെന്നുണ്ട്. ആരു എന്നെ പാർപ്പിക്കും?

ഒരു സാഹിത്യകാരനോടും താമസിക്കരുത്. നിങ്ങൾക്കു മൃഗശാലയിലെ സിംഹത്തോടൊരുമിച്ച് പാർക്കാൻ ഞാൻ സൗകര്യമുണ്ടാക്കിത്തരാം. ഏതു വന്യജീവിയും സാഹിത്യകാരനെക്കാൾ മെച്ചപ്പെട്ടതത്രേ.

Symbol question.svg.png നമ്മുടെ സമുദായത്തിൽ ആണുകുട്ടികൾ സംസ്കാര ശൂന്യരായി മാറുന്നത് എന്തുകൊണ്ട്?

അച്ഛനമ്മമാരുടെ കുറ്റം കൊണ്ട്. അച്ഛൻ കൊച്ചുമകളെ ലാളിക്കും. അവൾ തെറ്റു ചെയ്താൽ ശിക്ഷിക്കില്ല. മകനെ ലാളിക്കില്ല. കുറ്റം പറയും. മകൾ ചെയ്ത തെറ്റ് മകൻ ചെയ്താൽ തന്ത അവനെ അടിക്കും. അയാളുടെ ഈ ക്രൂരത അവൻ പ്രായമായാൽ സമുദായത്തോടു കാണിക്കും. എനിക്കറിയാവുന്ന ഒരു ചെറുപ്പക്കാരി മകനെ ഒരിടത്തും കൊണ്ടു പോകില്ല. തന്റെ ചെറുപ്പം ബഹുജനദൃഷ്ടിയിൽ നിലനിറുത്താൻ വേണ്ടിയാണതു. അവന്റെ ജന്മദിനം ആഘോഷിക്കില്ല. മകളുടെ പിറന്നാൾ കേമമായി കൊണ്ടാടും. ഇതൊക്കെ കാണുന്ന ചെറുക്കൻ തെമ്മാടി ആയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. നമ്മുടെ ചെറുപ്പക്കാർ റൗഡികളാകുന്നതിനു കാരണം അച്ഛനമ്മമാരുടെ ഈ പക്ഷപാതം തന്നെയാണ്.

Symbol question.svg.png കേരളത്തിലെ വാരികകളെ വിലയിരുത്താമോ?

വയ്യ. പക്ഷേ എല്ലാ വാരികയാപ്പീസുകളിലും ചവറ്റുകുട്ടകൾ ധാരാളം വാങ്ങിവയ്ക്കണമെന്നു ഞാൻ പറയും.

Symbol question.svg.png സാഹിത്യസൃഷ്ടിയുടെ മാനദണ്ഡം എന്താണു?

ഫിസിക്സിന്റെ തത്ത്വങ്ങൾ മദ്യശാലയിൽ മദ്യം വിളമ്പുന്നവൾക്കു പോലും മനസ്സിലാകത്തക്കവിധത്തിൽ വിശദീകരിച്ചു കൊടുക്കേണ്ടതാണെന്നു ഐൻസ്റ്റൈൻ പറഞ്ഞിട്ടുണ്ട്. അതുപോലെ സാഹിത്യസൃഷ്ടി സാധാരണ മനുഷ്യർക്കു അഭിഗമ്യമായിരിക്കണം.

സമകാലികമലയാളം 1999 02 05

Symbol question.svg.png പി. കുഞ്ഞിരാമൻ നായരുടെ കവിത എങ്ങനെ?

നമ്മൾ എന്തെങ്കിലുമെഴുതിയാൽ പര്യവസാനത്തിൽ എത്തുകയും എത്തി എന്നു കാണിക്കാനായി ഒരു വര വര്യ്ക്കുകയും ചെയ്യുമല്ലോ. കുഞ്ഞിരാമൻ നായർക്കു് ആ വരയിടാൻ കഴിയുമായിരുന്നില്ല. നല്ല കവി. പക്ഷേ അവസാന കാലത്ത് സ്വന്തം ആവർത്തനങ്ങളെ ആവർത്തിക്കുകയായിരുന്നു അദ്ദേഹം.

Symbol question.svg.png അൻഹതാവേയുടെ ഭർത്താവാര്?

വില്യം ഷേക്‌സ്‌പിയർ.

Symbol question.svg.png വർത്തമാനപ്പത്രങ്ങളെക്കുറിച്ച് എന്തു പറയുന്നു?

ഗൊങ്കൂർ (Goncourt) സഹോദരന്മാരുടെ ഓർമ്മക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട് പുസ്തകത്തിന്റെ സ്വാഭാവികശത്രു വർത്തമാനപ്പത്രം. മാന്യതയുള്ള സ്ത്രീയുടെ സ്വാഭാവികശത്രു വേശ്യയെന്ന്’.

Symbol question.svg.png താനൊരു മണ്ടനാണെന്ന് പുരുഷൻ മനസ്സിലാക്കുന്നത് എപ്പോൾ?

സാഹിത്യകാരന്മാരുടെ കുത്സിതങ്ങളായ ഗ്രന്ഥങ്ങളെ വാഴ്‌ത്തി വാരികലെഴുതിക്കഴിയുമ്പോൾ. പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടു വരുമ്പോൾ.

Symbol question.svg.png ഇന്ത്യയിലെ വോട്ടർമാർ വിശാലഹൃദയരല്ലേ?

വിശാലമനസ്‌കത കൊണ്ടല്ല ആളുകൾ ചിലർക്ക് വോട്ടുനല്‌കി അധികാരത്തിലേറ്റുന്നത്. ഓന്തിന്റെ ഓർമ്മയാണു ജനങ്ങൾക്ക്. അവർ എന്തും ഉടനടി മറക്കും. ജീവിതം മുഴുവൻ തിഹാർ ജയിലിലും. കുംഭീപാകത്തിൽ കിടക്കത്തക്കവർ, കൈക്കൂലി വാങ്ങിച്ചവർ, ബലാത്സംഗം നടത്തിയവർ, കൊലപാതകം ചെയ്തവർ ഇന്നു നമ്മുടെ നേതാക്കന്മാരായി വിലസുന്നു. അവർ ചെയ്ത ഹീനകൃത്യങ്ങളിൽ ഒന്നുപോലും നമ്മൾ ഓർമ്മിക്കുന്നില്ല.

Symbol question.svg.png ശാസ്ത്രവും കലയും സദൃശങ്ങളല്ലേ?

അല്ല. കല സൃഷ്ടിയിൽ തല്പരമാണ്. ശാസ്ത്രം ഒന്നും സൃഷ്ടിക്കുന്നില്ല. ലോകത്ത് എക്കാലത്തുമുണ്ടായിരുന്നതു കണ്ടുപിടിക്കുന്നതേയുള്ളൂ. ഗ്രാവിറ്റേഷൻ പണ്ടുമുണ്ടായിരുന്നു. ഒരു ശാസ്ത്രജ്ഞൻ അതു കണ്ടുപിടിച്ചു. E=mc2 എന്ന സമവാക്യമെഴുതിയതിന്റെയും ‘മക്‌ബത്ത്’ എഴുതിയതിന്റെയും പിന്നിലുള്ള പ്രക്രിയകൾ ഒന്നാണെന്ന വാദം ശുദ്ധമായ ഭോഷ്ക്.

സമകാലികമലയാളം 1999 02 12

Symbol question.svg.png സ്ത്രീസമത്വവാദവുമായി നടക്കുന്ന സ്ത്രീകളെക്കുറിച്ച് നിങ്ങളെന്തു പറയുന്നു?

പാവങ്ങളാണ് അവർ ഒന്നുകിൽ പുരുഷന്മാരായ ബന്ധുക്കൾ, അല്ലെങ്കിൽ ഭർത്താവ്, അതുമല്ലെങ്കിൽ മകൻ അവരോട് ക്രൂരമായി പെരുമാറുന്നുണ്ടാകും. അതിൽ നിന്ന് ജനിക്കുന്ന വിദ്വേഷമാണ് പുരുഷന്മാരോടാകെയുള്ള വിദ്വേഷമായി മാറുന്നത്. ബന്ധുക്കളാൽ ആദരിക്കപ്പെടുന്ന, ഭർത്താവിനാൽ സ്നേഹിക്കപ്പെടുന്ന, പുത്രനാൽ ബഹുമാനിക്കപ്പെടുന്ന സ്ത്രീ ഭവനത്തിൽ ലക്ഷ്മീദേവിയെപ്പോലെ വിരാജിക്കും. അങ്ങനെ ഭാഗ്യം സിദ്ധിച്ച ഒരു സ്ത്രീയും ഫെമിനിസമെന്ന് പറഞ്ഞ് ഒരു പുരുഷന്റെയും കണ്ണിൽ കുത്താൻ വരില്ല.

Symbol question.svg.png സ്വദേശസ്നേഹം മൂല്യമല്ലേ?

ഒരളവുവരെ മാത്രം. ആ പരിധി ലംഘിച്ചാൽ രാജ്യം തകരുമെന്നതിന് ഇന്ത്യ തെളിവു തരുന്നു.

Symbol question.svg.png സ്ത്രീകളില്ലാത്ത ഒരു ദ്വീപിൽ ഞാൻ അകപ്പെട്ടുപോയാൽ?

നിങ്ങൾക്ക് ചിറകുകൾ ഉണ്ടാകും. അവ വീശി നിങ്ങൾ സ്ത്രീകളുടെ അടുത്തേക്ക് പറന്നു പോകും.

Symbol question.svg.png കടൽ കണ്ടാൽ എന്തുമാതിരി വികാരം നിങ്ങൾക്കുണ്ടാകും?

ഞാൻ കടൽ കാണാൻ പോകില്ല. എനിക്ക് അക്കാഴച പേടിയുണ്ടാക്കും. ശംഖുംമുഖം കടൽ ഒരു മീറ്റർ ഉയർന്നാൽ മതി, തിരുവനന്തപുരം നഗരം പിന്നെ കാണില്ല. അതുസംഭവിക്കാതെയിരിക്കുന്നത് ഒരു ശക്തിവിക്ഷേഷം ഈ ലോകത്തെ ഭരിക്കുന്നതുകൊണ്ടാണ്.

Symbol question.svg.png അയ്യപ്പന് ശക്തിയുണ്ടെങ്കിൽ ശബരിമല ദുരന്തം ഉണ്ടാകുമായിരുന്നോ?

ശ്രീരാമകൃഷ്ണപരമഹംസന് തൊണ്ടയിൽ ക്യാൻസർ വന്നു. അങ്ങനെ അദ്ദേഹം ചരമം പ്രാപിച്ചു. ശ്രീരാമകൃഷ്ണൻ പ്രസംഗം കഴിഞ്ഞുവന്ന് തൊണ്ട ചൂടായിരിക്കുമ്പോൾ ഐസ്ക്രീം കഴിക്കുമായിരുന്നു. അതും ധാരാളമായി. ‘Irritation theory of cancer’ അനുസരിച്ച് അദ്ദേഹത്തിന് തൊണ്ടയിൽ അർബുദമുണ്ടായി. ഏതെങ്കിലും ഭാഗത്തെ അതിരുകടന്ന് പീഡിപ്പിച്ചാൽ ക്യാൻസറുണ്ടാകുമെന്നത് ഈശ്വരന്റെ നിയമമാണ്. ‘ഭഗവാനേ സത്യസായിബാബേ രക്ഷിക്കണേ’ എന്നു പറഞ്ഞ് തീവണ്ടിയുടെ മുൻപിൽ ചാടുന്നയാൾ ചതഞ്ഞരഞ്ഞുപോകും. ഓടി വരുന്ന ട്രെയിനിന്റെ മുൻപിൽ ചാടുന്നയാൾ കഷണം കഷണമായി ചിതറുമെന്നതും ഈശ്വരനിയമമാണ്. ശബരിമലയിൽ എന്തുണ്ടായി എന്ന് എനിക്കറിഞ്ഞുകൂടാ. ആളുകൾ പേടിച്ചോടിയാൽ താഴെ ചിലർ വീഴുമെന്നും, വീണവരെ ഓടുന്നവർ ചവിട്ടുമെന്നും, ചവിട്ടേൽക്കുന്നവർ മരിക്കുമെന്നും എല്ലാവർക്കുമറിയാം. അത് ലോകനിയമമാണ്. ഈശ്വരനിയമമാണ്. ആപത്ത് സംഭവിക്കുമെന്ന് ഉറപ്പുള്ളിടത്ത് രാജീവ് ഗാന്ധി പോയാൽ മരണം സുനിശ്ചിതം. പോകാതിരുന്നാൽ മരണമുണ്ടാകുകില്ല എന്നതും ഈശ്വരനിയമമാണ്. ഈ നിയമങ്ങളിൽനിന്ന് ഈശ്വരനുപോലും മാറി നിലക്കാൻ കഴിയില്ല. റോസാച്ചെടിയിൽ താമരപ്പൂ വിടർത്താൻ ഈശ്വരന് സാധിക്കുകയില്ല. ‘I am compelled to utter a truism in asserting that physical calastrophes have their inevitable and exclusive origin in certain combinations of physical facts’ എന്ന് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഓർമ്മിക്കുക” (‘Our master himself has joyfully taken upon him the bonds of creation’ :Tagore)

Symbol question.svg.png നിങ്ങൾ മണ്ടനല്ലേ?

നമ്മളെല്ലാവരും മണ്ടന്മാരാണ്. ടോൾസ്റ്റോയി പറഞ്ഞു മണ്ടന്മാർ രണ്ടു തരത്തിലുണ്ടെന്ന്. ആക്റ്റീവ് ഫൂൾസ്. ഇനാക്ടീവ് ഫൂൾസ്. ചോദ്യം ചോദിക്കൽ ഒരുതരം ആക്റ്റിവിറ്റിയാണ്. അതിനാൽ നിങ്ങൾ ആക്ടീവ് ഫൂളാണ്.

Symbol question.svg.png ഷെല്ലിയോ, റ്റി. എസ്സ്. എല്യറ്റോ?

ഷെല്ലി. അദ്ദേഹത്തിന്റെ കവിത ഈശ്വരശക്തിയുള്ളതാണ്. എല്യറ്റിന്റെ കവിതയ്ക്ക് അതില്ല. മസ്തിഷ്കജാതമാണ് അത്. ഷെല്ലി ഓർമ്മിക്കപ്പെടും. എല്യറ്റ് വിസ്മരിക്കപ്പെടും.

സമകാലികമലയാളം 1999 02 19

2002

സമകാലികമലയാളം 2002 04 26

സാമൂഹ്യ പരിഷ്കര്‍ത്താവായാല്‍ നിങ്ങള്‍ ഏതു പരിപാടിയെ പരിഷ്കരിക്കും?

വിവാഹസദ്യയെ. പന്തലിലേക്കു് ആളുകളെ കയറ്റി വിടുന്നതു തൊട്ടു് അപമാനനം നടക്കുന്നു. ഇനി സ്ഥലമില്ല എന്ന മട്ടില്‍ പ്രവേശനസ്ഥലത്തു് ബലിഷ്ഠമായ കൈയെടുത്തുവച്ചു് ഒന്നോ രണ്ടോ പേര്‍ നിന്നെന്നുവരും. സദ്യക്ക് ഇരിക്കാന്‍ പോകുന്നവന്‍ അപ്പോള്‍ത്തന്നെ അപമാനിതനാകും. സദ്യയോ? ഇഞ്ചിക്കറി, മാങ്ങാക്കറി, ഇങ്ങനെ ഏറെക്കറികള്‍ കാക്ക കാഷ്ഠിച്ച മട്ടില്‍ വിളമ്പും. ആരും അതു കൈകൊണ്ടു തൊടില്ല. പിന്നെ അവിയലുണ്ട്. അതു കാക്കക്കാഷ്ഠത്തെക്കാള്‍ വലിപ്പം കുറഞ്ഞമട്ടിലേ വിളമ്പൂ. രണ്ടാമതു് അതു ചോദിക്കാന്‍ അഭിമാനം സമ്മതിക്കില്ല. വധുവിന്റെ അച്ഛനു് നടത്തമുണ്ട് ഉണ്ണുന്നവരുടെ ഇടയില്‍ക്കൂടി. അതും സഹിക്കാന്‍ വയ്യ (സമൂഹ പരിഷ്കര്‍ത്താവു് എന്നേ പറയാവൂ).

രോഗം ഭേദമാക്കുന്ന ഡോക്ടറോടു് നിങ്ങള്‍ക്കു നന്ദിയുണ്ടോ?

ഉണ്ട്. നന്ദി മാത്രമല്ല. സ്നേഹമുണ്ടു്. പക്ഷേ എനിക്കുണ്ടായിരുന്ന രോഗം തന്നെ വേറൊരാളിനു ഉണ്ടായിരുന്നാല്‍ അതു ചികിത്സിച്ചു മാറ്റുന്ന ഡോക്ടറോടു് എനിക്കു് അബോധാത്മകമായ ശത്രുത വരും (എനിക്കു് എന്ന പദത്തില്‍ സാഹിത്യവാരഫലക്കാരനെ പ്രതിഷ്ഠിക്കരുതേ, സാമാന്യപ്രസ്താവം നിര്‍വഹിക്കുകയാണ് ഞാന്‍).

ഗ്രയ്റ്റ്നെസ് — മഹത്ത്വം — ഉള്ള ഒരാധുനിക മലയാള നോവലിന്റെ പേരു്?

പാറപ്പുറത്തിന്റെ ʻഅരനാഴികനേരംʼ എന്ന നോവലില്‍ മഹത്വത്തിന്റെ അംശങ്ങള്‍ ഏറെയുണ്ടു്. മുകുന്ദനെയും മററും വാഴ്ത്തുന്ന തല്‍പരകക്ഷികള്‍ക്ക് ആ മഹത്ത്വാംശങ്ങള്‍ കാണാന്‍ കഴിവില്ല. പാറപ്പുറത്തിനെതന്നെ നമ്മള്‍ വിസ്മരിച്ചുകഴിഞ്ഞു്.

നിങ്ങളുടെ മരണശേഷം സാഹിത്യവാരഫലത്തിന്റെ സ്ഥിതിയെന്താകും?

സാഹിത്യവാരഫലം കൃഷ്ണന്‍നായരുടെ സൃഷ്ടിയല്ല. എസ്.കെ. നായരും വി.ബി.സി. നായരും പറഞ്ഞിട്ടല്ല അയാളത് എഴുതിത്തുടങ്ങിയതു്. സാഹിത്യവാരഫലത്തിലെ ആശയങ്ങള്‍ അന്തരീക്ഷത്തിലുണ്ടു്. കൃഷ്ണന്‍ നായരെത്തേടി അവ വന്നുവെന്നേയുള്ളു. അയാള്‍ മരിച്ചാല്‍ മറ്റൊരാളെ ആ ആശയങ്ങള്‍ തേടിക്കൊള്ളും. ʻʻനിങ്ങളുടെ മരണത്തിന്നു ശേഷംˮ എന്നെഴുതണം. നിങ്ങളുടെ മരണശേഷം എന്നു പറഞ്ഞാല്‍ ʻനിങ്ങളുടെʼ എന്ന പ്രയോഗം അന്വയിക്കുന്നതു് ʻശേഷംʼ എന്ന പ്രയോഗത്തിലായിരിക്കും. ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്സാറിനോടു് ഞാന്‍ ഇതിനെക്കുറിച്ചു് ചോദിച്ചു. അദ്ദേഹം എന്റെ മതം ശരിയാണെന്നു പറഞ്ഞു.

സിഗററ്റ് വലിക്കുന്നതു് നിറുത്തണമെന്ന് പല സ്നേഹിതന്മാരും എന്നോടു് പറയുന്നു. ഞാന്‍ എന്തു ചെയ്യണം?

NO എന്നു് വലിയ അക്ഷരങ്ങളില്‍ എഴുതി പോക്കറ്റില്‍ ഇട്ടുകോള്ളണം. ഉപദേശിക്കാന്‍ വരുന്നവര്‍ക്കു് ആ തുണ്ടെടുത്ത് കാണിച്ചുകൊടുക്കണം. സിഗററ്റ് വലിക്കുന്നത് ഒരു Innocent pleasure മാത്രമാണ്. എണ്ണം കൂടാതിരുന്നാല്‍ മതി.

മലയാളം സിനിമകള്‍ വടക്കേയിന്ത്യയിലും വിദേശങ്ങളിലും പ്രദര്‍ശിപ്പിക്കാത്തതെന്തു്?

വടക്കേയിന്ത്യയില്‍ പല സ്ഥലങ്ങളിലും വച്ചു് ഞാന്‍ മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. കാട്ടുപ്രദേശമായ ചാന്ദയില്‍ ഒരു സിനിമാശാലയില്‍ ഞാന്‍ ചെന്നുകയറിയപ്പോള്‍ മലയാള ചലചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നു. ഞാന്‍ അന്നു് പ്രണാനും കൊണ്ടോടി. Fabrication അതു ഉണ്ടാകുന്ന സ്ഥലത്തു് മാത്രം ഒതുങ്ങി നില്‌ക്കുകില്ല. പല പ്രദേശങ്ങളിലും ചെന്നെത്തും.

കുട്ടിക്കൃഷ്ണമാരാര്‍, എസ്. ഗുപ്തന്‍നായര്‍, ആഷാമേനോന്‍ ഇവരുടെ നിരൂപണരീതികള്‍ വിശദമാക്കാമോ?

കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്തന്‍നായരുടേതു് defensive. ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ച് എനിക്കു പറയാനാവില്ല. മനുഷ്യന് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.ˮ


സമകാലികമലയാളം 2002 05 24

സമകാലീന ജീവിതത്തിന്റെ പ്രത്യേകതയെന്തു്?

ആധിക്യമാണു് സമകാലിക ജീവിതത്തിന്റെ സവിശേഷത. നെയ്ത്തിരി കത്തിച്ചുവച്ചു് പണ്ടു് ഞാന്‍ വായിച്ചിരുന്നു. ഇന്നു നൂറു വാട്സ് ബള്‍ബുണ്ടെങ്കിലേ വായിക്കാനാവൂ. പണ്ടു് ഞാന്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു. ഇന്നു എനിക്കു വിമാനത്തില്‍ പോകാനാണു് കൗതുകം. രചനയില്‍ മിതം സാരം ച വചോഹി വാഗ്മിതാ — മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത — എന്ന സാരസ്വതരഹസ്യം എഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നു. കാലത്തെസ്സംബന്ധിക്കുന്നതു് കാലികം. സമകാലികം എന്നു പ്രയോഗിക്കുന്നതു് നന്നു്. പ്രത്യേകതയ്ക്കു പകരമായി സവിശേഷത എന്നാവണം. പ്രതി + ഏകം = പ്രത്യേകം. each എന്ന അര്‍ത്ഥമേയുള്ളു അതിനു്: excess-നെക്കുറിച്ചു് പൊള്‍ വലേറി എഴുതിയ പ്രബന്ധം താങ്കള്‍ വായിക്കണം.

മലയാളത്തിലെ കവികള്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമെന്തു്?ˮ

കീര്‍ത്തി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇതു ചെയ്തിരുന്നില്ല. ജി. ശങ്കരക്കുറുപ്പ് തന്നാലാവും വിധം ഇതനുഷ്ഠിച്ചിരുന്നു. സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിട്ടു് അനേകം പ്രാദേശിക കവികളെക്കൊണ്ടു പ്രഭാഷണം ചെയ്യിപ്പിക്കുക, ശിഷ്യരെക്കൊണ്ടു് തന്റെ കവിതയെക്കുറിച്ചു് ലേഖനങ്ങള്‍ എഴുതിപ്പിക്കുക. ഗ്രന്ഥങ്ങള്‍ രചിപ്പിക്കുക ഇങ്ങനെ പലതും അദ്ദേഹത്തിന്റെ കൃത്യങ്ങളായിരുന്നു. ആനയ്ക്ക് അതിന്റെ ബലം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ശങ്കരക്കുറുപ്പിനു് തന്റെ കവിതയുടെ മഹനീയത അറിഞ്ഞുകൂടായിരുന്നു. മലയാളത്തിലെ ഒരേയൊരു Cosmic കവിയാണു് അദ്ദേഹം. അതു് അദ്ദേഹത്തിനു് അറിയാമായിരുന്നില്ല.

കേരളത്തില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ കേരള സര്‍വീസ് റൂള്‍സ് ലംഘിച്ചു് സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു ശരിയാണോ?

ശരിയല്ല. സര്‍ക്കാരും മന്ത്രിയും തെറ്റുചെയ്താലും ഉദ്യോഗസ്ഥനു് വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കണമെങ്കില്‍ ജോലി രാജിവയ്ക്കണം. ജോലിയിലിരിക്കുമ്പോള്‍ സര്‍വീസിന്റെ ലിഖിതനിയമങ്ങള്‍ക്കും അലിഖിതനിയമങ്ങള്‍ക്കും ആ ഉദ്യോഗസ്ഥന്‍ അടിമയാണു്. ബ്യൂറോക്രസിയുടെ നിയമമതാണു്. ഒരു സാധാരണ ബോംബിട്ടാല്‍ മണല്‍ക്കാടായി മാറുന്ന ചില കൊച്ചുരാജ്യങ്ങള്‍ അമേരിക്ക എന്ന Super power-നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്കു് ആ കൊച്ചുരാജ്യങ്ങളോടു പുച്ഛം തോന്നാറുണ്ടു്. സര്‍ക്കാര്‍ മഹാസ്ഥാപനമാണു്. അതു കൊടുക്കുന്ന ശംബളം പറ്റിക്കൊണ്ടു് അതിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു് ശരിയല്ല. സി.പി. രാമസ്സ്വാമിയുടെ കാലത്താണെങ്കില്‍ ഇങ്ങനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനെ explanation പോലും വാങ്ങാതെ ഡിസ്മിസ് ചെയ്യുമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ പുലരുന്നു.

നായ്ക്കുളില്‍ അമിതമായ താല്‍പര്യമുള്ള ചില സ്ത്രീകളുണ്ടു്. അവരെക്കുറിച്ചു്?

അവര്‍ക്കു human beings-നെ സ്നേഹിക്കാന്‍ കഴിയുകയില്ല.

സാഹിത്യകാരന്മാര്‍ക്കു് ഉപേക്ഷിക്കാന്‍ വയ്യാത്ത ഗുണങ്ങള്‍ ഏവ?

തലച്ചോറും ഹൃദയവും. ഭാഗ്യക്കേടുകൊണ്ടു് അവര്‍ക്കു് രണ്ടുമില്ല. തലച്ചോറില്ലാത്തതുകൊണ്ടു ഭ്രാന്തു് വരില്ല. ഹൃദയമില്ലാത്തതുകൊണ്ടു് ഹൃദയസ്തംഭനം അവര്‍ക്കു ഒരിക്കലും ഉണ്ടാകുകയില്ല.

ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവരും അതില്ലാതെ കവിതയെഴുതുന്നവരും തമ്മില്‍ എന്തേ വ്യത്യാസം?

നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്താണു് ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവന്‍. ʻചൊട്ടച്ചാണ്‍ വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കുംʼ കോഴിയാണു് വൃത്തമില്ലാതെ കവിതയെഴുതുവന്നവന്‍.


സമകാലികമലയാളം 2002 06 14

ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍ കുത്തിയതിനുശേഷം അതിനോടുള്ള മാനസികനിലയ്ക്കു മാറ്റം വന്നില്ലേ?

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ ദിനത്തിന്റെ അടുത്ത ദിവസത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണമുണ്ടായിരുന്നു തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍. അദ്ദേഹം പ്രഭാഷണത്തിനിടയ്ക്കു പറഞ്ഞു ʻമനുഷ്യര്‍ ദിവസവും ചന്ദ്രനിലേക്കു യാത്രചെയ്താലും പൂര്‍ണ്ണചന്ദ്രനെ കാണുമ്പോള്‍ വിരഹദു:ഖമനുഭവിക്കുന്ന സ്ത്രീക്ക് ദുഖം കൂടും. ഒരിക്കല്‍ പവനന്‍ പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു. അദ്ദേഹം മദ്രാസ് കടപ്പുറത്തു വെളുത്ത വാവിന്‍നാളില്‍ വിശന്നു കിടക്കുമ്പോള്‍ ആഗ്രഹിച്ചത്രേ ചന്ദ്രന്‍ ദോശയായിരുന്നെങ്കില്‍, അതു തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്.

സന്താനങ്ങളോട് അച്ഛനമ്മമാര്‍ക്കു സ്നേഹം എത്ര വര്‍ഷം നില്ക്കും?

പെണ്‍പിള്ളരോടുള്ള അവരുടെ സ്നേഹം കൂടിവന്നാല്‍ പത്തുവര്‍ഷം നില്ക്കും. ആണ്‍പിള്ളരോടുള്ള സ്നേഹം ഏഴുവര്‍ഷം നില്ക്കും. പിന്നെ നീരസമുണ്ടാകും. അവരോട് നീരസം ഇഷ്ടക്കേടില്‍ നിന്ന് ശത്രുതയിലേക്കു വളരും. ഇരുപതു വയസായ മകനെ അച്ഛനു കണ്ണിനു കണ്ടുകൂടാ എന്നാവും.

സ്ത്രീക്കു മഹാദുഃഖം ഉണ്ടാകുന്നതു എപ്പോള്‍?

മകനെ അതിരറ്റു സ്നേഹിച്ച അമ്മ അവന്റെ വിവാഹത്തിനുശേഷം അമ്മായിഅമ്മയുടെ ദാസനായി മാറി തന്നെ കാണാന്‍ വരാത്തപ്പോള്‍. പല ആണ്‍മക്കളും ഇങ്ങനെ അമ്മമാരെ ദുഃഖിപ്പിക്കുന്നുണ്ട്.

എന്റെ ആപ്തമിത്രം ആഹാരത്തിനു വഴിയില്ലാതെ പട്ടിണി കിടക്കുന്നു. ഞാനും ആ സുഹൃത്തിന്റെ അടുത്തു ചെന്നുകിടക്കുന്നതല്ലേ ഉചിതം?

നിങ്ങളുടെ ആ സ്നേഹിതന്‍ കാറപകടത്തില്‍ പെട്ടു റോഡില്‍ കിടന്നാല്‍ നിങ്ങള്‍ അയാളെ റ്റാക്സിയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകുമോ അതോ അയാളുടെ കൂടെ റോഡില്‍ കിടക്കുമോ?

സാഹിത്യത്തെക്കൂറിച്ചു വിശാലവീക്ഷണമുള്ളവരല്ലേ നമ്മുടെ നിരൂപകര്‍?

അവര്‍ക്കു സങ്കുചിത വീക്ഷണമേയുള്ളൂ. നിരൂപണ പ്രബന്ധങ്ങള്‍ എഴുതുന്ന ഒരു സ്ത്രീ വൈലോപ്പിള്ളിയുടെ ʻകുടിയൊഴിക്കലിനെʼ ക്കുറിച്ച് ആയിരമായിരം ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് വാ തോരാതെ പ്രസംഗികുന്നു; എഴുതുന്നു. ഇതു വിശാലവീക്ഷണമാണോ? ഒരു പുരുഷന്‍ റ്റി. പദ്ഭനാഭനെക്കുറിച്ച് ഗ്രന്ഥമെഴുതി. കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഗ്രന്ഥമെഴുതുമെന്ന് കേരളീയരെ ഭീഷണിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ കഥാകാരന്മാരുടെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍, കോള്‍റിജ്ജ്, എലിയറ്റ് ഇവരുടെ നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ പദ്മനാഭന്‍, മാരാര്‍, ഇവരെപ്പറ്റി അദ്ദേഹം ഗ്രന്ഥമെഴുതാന്‍ തുടങ്ങുമോ?

റോസാപ്പൂ, പിച്ചിപ്പൂ, മുല്ലപ്പൂ, ഇവയില്‍ ഏതു പൂവിന്റെ മണമാണ് നിങ്ങള്‍ക്കിഷ്ടം?

എനിക്ക് ഈ പൂക്കളുടെ മണം ഇഷ്ടമല്ല പെട്രോളിന്റെ മണം ഇഷ്ടമാണ്.

ആറ്റൂര്‍ രവിവര്‍മ്മ, കെ. ജി. ശങ്കരപിള്ള ഇവരുടെ കവിതകള്‍ വായിക്കുന്നുണ്ടോ നിങ്ങള്‍?

പഴയ റ്റെലിഫോണ്‍ ഡയറക്ടറി എന്റെ വീട്ടിലുണ്ട്. ഞാനതു വായിക്കുന്നു. നല്ല രസം.