close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 07 21


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 07 21
ലക്കം 827
മുൻലക്കം 1991 07 14
പിൻലക്കം 1991 07 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മന്‍മഥന്‍സാറ് പറഞ്ഞ ഒരു കഥ. അങ്ങു വടക്ക് ഒരു കൊല്ലനുണ്ടായിരുന്നു. അയാളുടെ വീട്ടിനു തെല്ലകലെയായി ആരോ വലിയ കുളം കുഴിപ്പിച്ചത് അയാള്‍ക്ക് ഇഷ്ടമായില്ല. അത് എങ്ങനെയെങ്കിലും നശിപ്പിക്കണമെന്നുള്ള ചിന്ത അയാളെ വല്ലാതെ അലട്ടിയതിന്റെ ഫലമായി ഉറക്കമാല്ലാതെ, ആഹാരം കഴിക്കാതെ അയാള്‍ ദിനങ്ങള്‍ പോക്കിവന്നു. ഒരു ദിവസം രാത്രി നിദ്രയില്ലാതെ കിടക്കുമ്പോള്‍ ഒരാശയം തോന്നുകയായി. കൊല്ലന്‍ ചാടിയെഴുന്നേററ് ഒരു വലിയ കഷണം ഇരുമ്പു പഴുപ്പിച്ച് ഒരുപകരണം കൊണ്ട് അതു പിടിച്ചെടുത്തുകൊണ്ടു കുളക്കരയില്‍ എത്തി. സംശയത്തോടെ, പേടിയോടെ നാലുഭാഗത്തും നോക്കിയതിനുശേഷം കുളത്തിന്റെ നടുക്കുതന്നെ അതെറിഞ്ഞു. ഒരോട്ടം ഓടുകയും ചെയ്തു. കുളം കരിഞ്ഞു വററിപ്പോയിരിക്കുമെന്ന വിചാരത്തോടെ അയാള്‍ അന്നുരാത്രി സുഖമായി ഉറങ്ങി. നേരം വെളുത്തു. കുളത്തിനരികെ ചെന്നു നോക്കാന്‍ കൊല്ലപ്പണിക്കാരനു ഭയം. അതുകൊണ്ട് അയാള്‍ പാതയില്‍ ഇറങ്ങിനിന്നു് അതിലെ വരുന്ന ഓരോ ആളിനോടും ‘വിശേഷം വല്ലതുമുണ്ടോ?’ എന്നു ചോദിച്ചു. ‘വിശേഷമൊന്നുമില്ല’ എന്ന മറുപടി മാത്രമേ അയാള്‍ക്ക് കിട്ടിയുള്ളു. അതിന്റെ ആവര്‍ത്തനവിരസ്യത്താല്‍ പീഡിപ്പിക്കപ്പെട്ട് യാള്‍ ‘വല്ല കുളമെന്നോ കരിഞ്ഞു പോയെന്നോ മറ്റോ ആരെങ്കിലും പറയുന്നുണ്ടോ’ എന്നു ചോദിച്ചു തുടങ്ങി. ‘ഇല്ലല്ലോ’ എന്നു മാത്രമായിരുന്നു മറുപടി.

കൊല്ലപണിക്കാരന്‍ കുളം നശിപ്പിച്ച ഈ സംഭവം വെറുമൊരു കഥയല്ല. അത് വേഷം മാറി നമ്മുടെ നാട്ടില്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. സാഹിത്യത്തിന്റെ മണ്ഡലത്തിലോ രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിലോ പ്രാധാന്യമുള്ള ഒരു വിഷയം അയാള്‍ തിരഞ്ഞെടുക്കുന്നു. ഉടനെ സെമിനാര്‍ സംഘടിപ്പിക്കുകയായി. ‘മതം രാഷ്ട്രവ്യവരാഹത്തെ എങ്ങനെ മലിനമാക്കുന്നു?’ അല്ലെങ്കില്‍ ‘നവീനതമസാഹിത്യം പാരമ്പര്യത്തോടു ബന്ധപ്പെട്ടതാണോ?’ ഇത്തരം വിഷയങ്ങളുമായി ചിലരെ സമീപിക്കുന്നു. തങ്ങള്‍ അതില്‍ പ്രഗല്ഭന്മാരാണെന്ന വിചാരത്തോടുകൂടി അവര്‍ പ്രബന്ധമെഴുതി വായിക്കുകയോ ഘോരഘോരം പ്രസംഗിക്കുകയോ ചെയ്യുന്നു. പത്രക്കാര്‍ തങ്ങള്‍ക്കിഷ്ടമുള്ളവരുടെ പ്രഭാഷണങ്ങള്‍ വെണ്ടക്കയില്‍ അച്ചടിക്കുന്നു. ആ അച്ചടിക്കല്‍ സ്വപ്നം കണ്ടുകൊണ്ടാണ് പ്രഭാഷകന്റെ രാത്രിയിലെ ഉറക്കം. പ്രസംഗം കഴിഞ്ഞു വീട്ടില്‍ച്ചെന്നാല്‍ ഭാര്യയെ വിളിച്ചു ‘ഞാന്‍ കലക്കിയെടീ, വേഗം ചോറുവിളമ്പ്’ എന്നു പറയും. ഊണുകഴിഞ്ഞ് ഉറങ്ങാന്‍ കിടക്കവെ മതം രാഷ്ട്രവ്യവഹാരത്തെ മലിനീകരിക്കുന്നു എന്നു സ്ഥാപിച്ചുകൊണ്ടു താന്‍ പ്രസംഗിച്ചതിനെ ഓര്‍മ്മിച്ച് ‘എന്തോന്നു മതം? എന്തോന്നു പൊളിററിക്സ്?’ എന്നു സ്വയം ചോദിക്കുന്നു. ‘രാഷ്ട്രീയംകൊണ്ടു മതം പോയാലെന്ത്? ഇല്ലെങ്കിലെന്ത്? എനിക്കെന്തു കാര്യം’ എന്നു വിചാരിക്കുന്നു. ഇതിനിടയ്ക്ക് ‘അയ്യോ പ്രാര്‍ത്ഥിക്കാന്‍ മറന്നുപോയി’യെന്നു പറഞ്ഞ് പൂജാമുറിയില്‍ കയറി അയാള്‍ ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുന്നു. ‘സ്വാമിയെ ശരണമയ്യപ്പ’ എന്ന വിളികള്‍ മുഴക്കുന്നു. സ്വല്പം മുമ്പ് പ്രഭാഷണവേദിയില്‍ നിരീശ്വരനായോ സംശയവാദിയായോ പ്രത്യക്ഷനായ ആളാണു് പ്രാര്‍ത്ഥന നടത്തുന്നത്. നേരം വെളുക്കുമ്പോള്‍ പത്രം വരുന്നു. വാര്‍ത്ത കാണുന്നു. തന്റെ പ്രഭാഷണം വീണ്ടും വായിക്കുന്നു. ‘എന്റെ പ്രസംഗം ശരിക്ക് ഏററു’ എന്നു കരുതുന്നു. പാവം കൊല്ലപ്പണിക്കാരന്‍!

താജില്‍ ഭീകരന്‍

വളരെയേറെ വാഴ്ത്തപ്പെട്ട വുസ്തകമാണു് രാജ് ഥാപ്പറുടെ ‘All These Years’ എന്ന ആത്മകഥ. പേരുകേട്ട ജേണലിസ്റ്റ് രമേഷ് ഥാപ്പറുടെ സഹധര്‍മ്മിണിയായിരുന്നു രാജ് (രാജി എന്നതിന്റെ വേറൊരു രൂപം). ആരെല്ലാമാണ് പ്രശംസാവചനങ്ങള്‍ ഉതിര്‍ത്തത്? പൂപൂല്‍ ജയക്കര്‍, ആഷിഷ് നന്ദി. ശ്രീമാധവ ആഷിഷ്, അശോക് മിത്ര ഇവരൊക്കെ. മാത്രമല്ല ഇന്ത്യയിലെ പല പത്രങ്ങളും വാരികകളും ഇതുപോലെയൊരു പുസ്തകം വേറെയില്ലെന്ന മട്ടില്‍ എഴുതുകയുണ്ടായി. ഈ സ്തുതികള്‍ കേട്ടു കുളിര്‍ത്ത് സംസ്കാരലോപം സംഭവിക്കാതിരിക്കാനായി 275 രൂപകൊടുത്തു ഞാനിതു വായിച്ചു. മനസ്സിരുത്തി വായിച്ചു എന്നു തിരുത്തിപ്പറയണം. ചില വ്യക്തികള്‍ വിചാരിച്ചാല്‍, പത്രങ്ങള്‍ വിചാരിച്ചാല്‍ ആരെയും മുന്‍നിരയില്‍ കൊണ്ടുവരാമെന്നു മനസ്സിലാക്കുകയും ചെയ്തു.

കമ്മ്യൂണിസത്തില്‍നിന്നു പ്രാകൃതത്വത്തിലേക്കു ചെന്ന ഒരു സ്ത്രീയുടെ ആത്മകഥയാണ് All These Years എന്നത്. കമ്മ്യൂണിസമെന്നത് മററു പല രാഷ്ട്രയവ്യവഹാരസിദ്ധാന്തങ്ങള്‍ പോലെ ഒരാശയമാണ്. സമഷ്ടിയായി ഹിംസാത്മകതയെ അത് നീതിമത്കരിക്കുന്നുണ്ടെങ്കിലും വ്യക്തികളോടുള്ള പെരുമാററത്തില്‍ മാന്യത പുലര്‍ത്തുന്നുണ്ട് അത്. ഞാനറിയുന്ന കമ്മ്യൂണിസ്റ്റുകാരെല്ലാം മാന്യരാണു്. ഇ. ​​എം. എസ്, സി. അച്ചുതമേനോന്‍, ഇ. കെ. നായനാര്‍, കെ. സി. ജോര്‍ജ്ജ്, എം. എന്‍. ഗോവിന്ദന്‍നായര്‍, സുഗതന്‍, പി. ഗോവിന്ദപിളള ഇവരോടെല്ലാം ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുണ്ട്. മാന്യന്മാരോടു സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ളാദാതിരേകം മാത്രമേ എനിക്ക് ആ സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുള്ളു. എഴുതുമ്പോഴും ഇവര്‍ മാന്യത പുലര്‍ത്താറുണ്ട്. അതല്ല രാജ് ഥാപ്പറിന്റെ സ്ഥിതി. ജവാഹര്‍ലാല്‍ നെഹ്റുവിനെ ‘running dog of imperialism’ എന്ന് അവര്‍ കൂടക്കൂടെ വിശേഷിപ്പിക്കുന്നു. ദേഷ്യം സഹിക്കാനാവാതെ അവര്‍ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫെടുത്തു വലിച്ചെറിഞ്ഞു. chicken-hearted, feeble-minded എന്നൊക്കെയാണ് അവര്‍ക്കും സ്വാതന്ത്ര്യത്തോടുകൂടി ആശയമാവിഷ്കരിക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുത്ത ഒരാളിനെ വിളിക്കുന്നത്. ഒടുവില്‍ ആ ‘ഓടുന്ന പട്ടിയെ’ അവരും അവരുടെ ഭര്‍ത്താവും ആശ്രയിക്കുകയും ചെയ്തു. ലോകം മുഴുവനുമാരാധിക്കുന്ന ജെ. കൃഷ്ണമൂര്‍ത്തിയെക്കുറിച്ചു് രാജ് ഥാപ്പറിനു പറയാനുള്ളത് ‘I came away very disappointed with Krishnamurti’s arrogance’ എന്നാണു്. ഇതിനെക്കാള്‍ കുത്സിതമാണു് ഡോക്ടര്‍ എസ്. രാധാകൃഷ്ണനെക്കുറിച്ചുള്ള ശ്രീമതിയുടെ പ്രസ്താവം. ‘To me he [Radhakrishnan] was and will remain a wily Brahmin, keeping himself covered from all angles, sitting comfortable away during the freedom movement but making noises that could be turned into at some other date as proof of his commitment, entertaining thoughts of a position even higher than that of, Presidentship…’

പദ്മജാനായിഡുവിനെക്കുറിച്ച് രാജ് ഥാപ്പര്‍ എഴുതുന്നതു വായിച്ചാല്‍ വായിക്കുന്നവന്റെ തൊലി പൊള്ളിപ്പോകും. ജയിലില്‍കിടക്കുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന് ഗാന്ധിജിയുടെ സന്ദേശവും കൊണ്ടു ചെന്ന പദ്മജ വാര്‍ഡന്‍ കാണ്‍കെ നെഹ്റുവിന്റെ മടിയില്‍ കയറിയിരുന്ന് അദ്ദേഹത്തന്റെ മുഖം തലോടിപോലും. വാര്‍ഡന്‍ ലജ്ജിച്ചു മാറിയപ്പോള്‍ ആ സൗകര്യം പാഴാക്കാതെ പദ്മജ കുറെക്കൂടി വൃത്തികേടായിട്ടു പെരുമാറിയത്രേ: താന്‍ ധാരാളമായി ഉപയോഗിച്ചിരുന്ന ലിപ്സ്റ്റിക് കൊണ്ടു പദ്മജ സന്ദേശം എഴുതിപോലും. പ്രത്യക്ഷത്തില്‍ത്തന്നെ അവാസ്തവികങ്ങളായ ഇത്തരം സംഭവങ്ങള്‍കൊണ്ടു നിറച്ചുവച്ചിരിക്കുകയാണു് ഇപ്പുസ്തകം. തന്റെ ഭര്‍ത്താവിനെക്കുറിച്ചു മാത്രമേ അവര്‍ നല്ലതായി വല്ലതും പറയുന്നുള്ളു. വലിയ കവിയായ ഹരീന്ദ്രനാഥ് ചട്ടോപാധ്യായയെ self-acclaimed poet എന്ന് വിളിച്ചിട്ട് വള്ളത്തോളിനെ ‘Poor Vallathol’ എന്ന് ആക്ഷേപിക്കുന്നു. അദ്ദേഹം ടോയ്‌ലെററില്‍ പോയിട്ടു വന്നിട്ട് സാറ എന്ന സ്ത്രീയോടു് ട്രൗസേഴ്സിന്റെ താഴത്തുഭാഗത്തുള്ള ബട്ടണ്‍ ഇട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത്രേ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ ‘dirty old man’ എന്നു വിളിച്ചു. തണുപ്പില്‍നിന്നു രക്ഷനേടാനായി കമ്പിളികൊണ്ടുള്ള അണ്ടര്‍പാന്റ്സ് വള്ളത്തോളിനു കൊടുത്തപ്പോള്‍ അതിന്റെ ഉപയോഗമെന്തെന്നറിയാതെ അദ്ദേഹം അതു കഴുത്തില്‍ ചുററിക്കൊണ്ടു നടന്നുവെന്നാണ് രാജ് ഥാപ്പര്‍ പറയുന്നത്. ഇ. ​എം. എസ്സിനെക്കുറിച്ച് അവരെഴുതിയതും ആദരണീയമായ വിധത്തിലല്ല. ഇങ്ങനെ മാന്യന്മാരെ അമാന്യമായ രീതിയില്‍ ആക്രമിക്കുന്ന ഈ പുസ്തകത്തില്‍ ശ്രീമതി ജീവിച്ച കാലയളവിന്റെ ചിത്രമോ ചരിത്രമോ ഇല്ല. ആകെയുള്ളതു പകപോക്കലുകള്‍ മാത്രം. സഞ്ജയഗാന്ധി വിമാനം തകര്‍ന്നു മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയും മേനകയും മൃതദേഹം കിടന്നിടത്ത് ഓടിച്ചെന്നത് സ്വിസ്ബാങ്ക് അക്കൗണ്ടിന്റെ നമ്പരുകളുള്ള റിസ്റ്റ്‌വാച്ചും താക്കോല്‍ക്കൂട്ടവും എടുക്കാനായിരുന്നുവെന്നാണ് രാജ് ഥാപ്പറുടെ അഭിപ്രായം (പുറം 461). ഇന്ദിരാഗന്ധിയോടും മേനകയോടും വെറുപ്പു് ഉള്ളവര്‍ക്കും പ്രതിഷേധാര്‍ഹമായിത്തീരുന്ന മതമാണിത്. അന്തസ്സുകെട്ട പുസ്തകം. Pin drop silence, do the needful ഈ വിലക്ഷണ പ്രയോഗങ്ങളുണ്ടെങ്കിലും ചിലപ്പോഴൊക്കെ കലാത്മകമായി ഉയരുന്ന ഇംഗ്ലീഷ് ഭാഷ വശമാണ് രാജ് ഥാപ്പറിനു്. എന്നാള്‍ അതുകൊണ്ടെന്തു പ്രയോജനം? താജ്‌മഹലനകത്ത് ഭീകരന്മാരാന്നു താമസിക്കുന്നതെങ്കില്‍ നമ്മള്‍ അതിനടുത്തുകൂടെ നടക്കുമോ?

ലോറിയുടെ കയററം

…ഈശ്വര സാക്ഷാത്കാരത്തിനു ശ്രമിക്കുന്നവര്‍ക്കും അതു കൈവന്നവര്‍ക്കും ചേതോഹരങ്ങളായ കലാസൃഷ്ടികള്‍ക്കു ജന്മമരുളാന്‍ സാദ്ധ്യമല്ല. യേശുക്രിസ്തു എത്ര മഹാകാവ്യങ്ങളെഴുതി? ബുദ്ധന്‍ എത്ര നോവലുകള്‍ എഴുതി?

റോമന്‍ രാജ്യതന്ത്രജ്ഞന്‍ സിസറോ പ്രസംഗിച്ചു കഴിയുമ്പോള്‍ ‘ഹാ എന്തൊരു വാഗ്മിത’ എന്നു ശ്രോതാക്കള്‍ പറയും. അഥീനിയന്‍’ രാജ്യതന്ത്രജ്ഞന്‍ ഡിമോസ്തനീസ് പ്രഭാഷണം നിര്‍വഹിച്ചു തീരുമ്പോള്‍ ‘നമുക്കു മാസിഡോണ്യയയിലെ ഫിലിപ്പ് രാജാവിനോടു പടവെട്ടാം’ എന്നു ശ്രോതാക്കള്‍ പ്രഖ്യാപിക്കുമായിരുന്നു. കലാസൃഷ്ടി അനുഭൂതിജനകമാകണമെന്ന് ഇതു തെളിയിക്കുന്നു. എന്റെ സുഹൃത്ത് ശ്രീ. പി. എ. ദിവാകരനു ഡിമോസ്തനീസിന്റെ വൈദഗ്ദ്ധ്യമില്ല; സിസറോയുടെ കഴിവുമില്ല. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പിതിപ്പിന്റെ ആറരപ്പുറങ്ങള്‍ മെനക്കെടുത്തിക്കൊണ്ട് ഒരു കുഞ്ഞിരാമന്റെ കഥ പറയുന്നു. ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്കു പോകാന്‍ അയാള്‍ ഇറങ്ങുമ്പോള്‍ കഥയുടെ തുടക്കം. ഒടുവില്‍ ഹസ്തരേഖാശാസ്ത്രജ്ഞന്റെ മുന്‍പില്‍ കുനിഞ്ഞുനില്ക്കവെ വര്‍ഗ്ഗീയവാദികളുടെ കുത്തേററു മരിക്കുമ്പോള്‍ അവസാനം. ഇതിനിടയില്‍ ഗതാവലോകനരീതിയിലും ഋജുവായ രീതിയിലും എന്തെല്ലാം സംഭവവിവരണങ്ങള്‍! അന്യോന്യ ബന്ധമില്ല അവയ്ക്ക്. കഥയുടെ കേന്ദ്രസ്ഥിതമായ ആശയത്തോടു ബന്ധവുമില്ല. ദീര്‍ഘതയ്ക്കുവേണ്ടിയുള്ള ദീര്‍ഘത. മെനക്കെടുത്തുന്നതിനു വേണ്ടിയുള്ള മെനക്കേട്.

പണ്ട് ഞാന്‍ മാസത്തിലൊരിക്കല്‍ നെടുമങ്ങാട്ടുനിന്നു പൊന്‌മുടി എസ്റ്റേററിലേക്കു ലോറിയില്‍ പോകുമായിരുന്നു. ലോറിക്കാരന്‍ തേയില കൊണ്ടുവരാനാണ് പോകുന്നത്. എസ്റ്റേററ് മാനേജര്‍ അന്നു സായിപ്പായിരുന്നു. അയാളെ പ്രീതിപ്പെടുത്താന്‍വേണ്ടി ലോറിനിറയെ ‘കണ്ടതും കടിയതും’ വലിച്ചു കയററിയിരിക്കും. ഞാന്‍ പോകുന്നത് എന്റെ പരിചയക്കാരനായ സായിപ്പിനു സെക്സ്ററൺ ബ്ളേക്ക് ഡിററക്ടീവ് നോവലുകള്‍ കൊടുക്കാനും സായിപ്പ് തരുന്ന ബി. ഒ. പി. തെയില വാങ്ങി വീട്ടില്‍ കൊണ്ടുവരാനും. ഭാരക്കൂടുതല്‍കൊണ്ട് ലോറി എസ്റ്റേററിലേക്കു വേഗത്തില്‍ കയറുകയില്ല. പുകപരത്തി മുക്കിയും മൂളിയും അത് ഉയരങ്ങളിലേക്കു ഇഴയുമ്പോള്‍ ബ്രേക്ക് പൊട്ടി പിറകുവശത്തേക്കു ലോറി ഉരുണ്ടുപോരില്ലേ, വലതുഭാഗത്തെ നോക്കെത്താത്ത കുഴിയില്‍ വീണുപോകില്ലേ എന്നു ഞാന്‍ ഓരോ തവണയും പോടിച്ചിട്ടുണ്ട്. ആരോഹണം കഴിഞ്ഞ് എസ്റ്റേററിലെത്തിയാല്‍ സായ്പിന്റെ ബംഗ്ളാവില്‍ ചെല്ലും. പുസ്തകം കൊടുക്കും. തേയില വാങ്ങും ദാഹിച്ച വെള്ളംപോലും സായ്പ് തരില്ല. ഇന്നത്തെപ്പോലെയല്ല പൊന്‌മുടി അന്നു്. ചായ കിട്ടിയില്ല. പച്ചവെള്ളവും ഇല്ല. തൊണ്ടയുണങ്ങിക്കൊണ്ട് ലോറിയില്‍ കയറിയിരിക്കും ഞാന്‍ തിരിച്ചുപോരാനായി. ഭാരം കയററിയ ലോറിപോലെ ദിവാകരന്റെ കഥ ഇഴഞ്ഞുനീങ്ങുന്നു. അതില്‍ സഞ്ചരിക്കുന്ന ഞാന്‍ പേടിച്ചുപേടിച്ച് നാലുപാടും നോക്കന്നു. ലക്ഷ്യത്തിലെത്തി അനുഭൂതിജലം കിട്ടാതെ മടങ്ങുന്നു. ഓരോ തവണയുമുള്ള പൊന്‌മുടി യാത്ര ദുസ്സഹമാണെങ്കിലും ഞാന്‍ പിന്നെയും പിന്നെയും പോയിട്ടുണ്ട്. പി. എ. ദിവാകരന്റെ, ഭാരം കയററിയ ലോറിക്കഥകളിൽ ഞാന്‍ ഇനിയും കയറും.

ചോദ്യം, ഉത്തരം

Symbol question.svg.png “വാര്‍ദ്ധ്യക്യത്തിന്റെ പ്രത്യേകതയെന്ത്?”

“പ്രത്യേകതയ്ക്കു each എന്ന അര്‍ത്ഥമേയുള്ളു. പ്രതി + ഏകം = പ്രത്യേകം. Peculiarity എന്നാണ് നിങ്ങള്‍ കരുതിയതെങ്കില്‍ സവിശേഷതയെന്ത് എന്നു ചോദിക്കേണ്ടിയിരുന്നു. വാര്‍ദ്ധ്യക്യത്തില്‍ ബന്ധുക്കളുടെ വീട്ടില്‍ പോകാന്‍ ഇഷ്ടം കാണുകയില്ല. ബന്ധുക്കള്‍ വീട്ടില്‍ വരുന്നതും വൃദ്ധര്‍ക്ക് ഇഷ്ടമാവില്ല.”

Symbol question.svg.png “ഭാര്യയില്ലാത്ത പുരുഷന്‍, ഭർത്താവില്ലാത്ത സ്ത്രീ എന്തു പറയുന്നു അവരെക്കുറിച്ചു്?”

“ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറഞ്ഞത് എഴുതാം. കത്തിരിയുടെ പകുതിപോലെ.”

Symbol question.svg.png “വാല്മീകി, വ്യാസന്‍ ഇവരൊക്കെ മഹര്‍ഷികളായിരുന്നുവെന്നു പറയുന്നതു ശരിയാണോ?”

“എനിക്കു വിശ്വാസമില്ല. ഈശ്വരസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവര്‍ക്കും അതു കൈവന്നവര്‍ക്കും ചോതോഹരങ്ങളായ കലാസൃഷ്ടികള്‍ക്കു ജന്മമരുളാന്‍ സാദ്ധ്യമല്ല. യേശുക്രിസ്തു എത്ര മഹാകാവ്യങ്ങളെഴുതി? ബുദ്ധന്‍ എത്ര നോവലുകള്‍ എഴുതി? ലൈംഗികാഹ്ളാദം അനുഭവിച്ചവര്‍ക്കേ കലാസൃഷ്ടികള്‍ ലോകത്തിനു നല്കാന്‍ കഴിയൂ. വല്ല സന്ന്യാസിമാരും നല്ല കവിതയോ നല്ല ചെറുകഥയോ എഴുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് സെക്സ് ഉണ്ടെന്നു കരുതിക്കൊള്ളണം.”

Symbol question.svg.png “സാഹിത്യകാരന്മാര്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറകേ ചെന്ന് ഉപ്പുകുററി നോക്കി കുരയ്ക്കുന്ന പട്ടിയല്ലേ താന്‍?”

കുരയ്ക്കുക മാത്രമല്ല, കടിക്കുകയും ചെയ്യുന്ന പട്ടിയാണ് ഞാന്‍. സാഹിത്യം എന്റെ യജമാനന്റേതാണ്. അതിനെ മലിനമാക്കുന്നവരെ ഞാന്‍ കടിച്ചു മുറിവേല്പിക്കും. പിന്നെ ‘പിന്നില്‍ എന്ന അര്‍ത്ഥത്തില്‍ ‘പിറകേ’ എന്നെഴുതണം. ‘പുറകേ എന്നതിന് അര്‍ത്ഥം വേറെ. ആനയുടെ പുറത്തുകയറി എന്നതു നോക്കുക.”

Symbol question.svg.png “കേരളത്തിലെ ഏററവും വലിയ ഭാഗ്യവാനാര്?”

“മമ്മൂട്ടി. വൃദ്ധകൾ കൂടിനില്ക്കുന്നിടത്തു ചെന്നാല്‍ ‘മമ്മൂട്ടിയെപ്പോലെ സുന്ദരന്‍’, ചെറുപ്പക്കാരികള്‍ കൂടുന്നിടത്ത്. ‘മമ്മൂട്ടിയെപ്പോലെ സൂന്ദരന്‍’, ഇങ്ങനെ അവരാകെ പറയുന്നതു കേള്‍ക്കാം. വേറെയാരെങ്കിലും കുറച്ചു സ്ത്രീകള്‍ ഇങ്ങനെ പറയാറുണ്ടോ? ഇല്ല.”

Symbol question.svg.png “ലജ്ജിക്കുന്നത് വ്യക്തികള്‍ അറിയുമോ?”

“ഇല്ല. അറിയുമെങ്കില്‍ കണ്ണാടിക്കഷണങ്ങള്‍ ബ്‌ളൗസിന്റെ വേറെ നിറമുള്ള കൈകളില്‍ വച്ചുകൊണ്ട് അന്യരുടെ മുന്‍പില്‍ സ്ത്രീകള്‍ വരുമോ? തികച്ചും ജുഗുപ്സാവഹമായ കാഴ്ചയാണിത്.”

കാക്കപ്പൊന്ന്

വായനക്കാരന് കാണാന്‍ കഴിയാത്ത ഗഹനസത്യത്തിലേക്ക് കഥാകാരന്‍ അയാളെ നയിക്കുമ്പോഴാണ് കല വിജയം പ്രാപിക്കുന്നത്. സര്‍വസാധാരണമായ കാക്കപ്പൊന്നു കൊണ്ടോ ഇമിററേഷന്‍ രത്നം കൊണ്ടോ കുട്ടിയായി കളിക്കുമ്പോഴല്ല.

യഥാര്‍ത്ഥ രത്നവും അയഥാര്‍ത്ഥ രത്നവും വേര്‍തിരിച്ചറിയുന്ന രത്നവ്യാപാരി രണ്ടുതരത്തിലുള്ള രത്നങ്ങളും ചേര്‍ത്തു കളിക്കുന്ന കൊച്ചു കുട്ടിയെക്കണ്ടാല്‍ ആദ്യമൊന്നു ഞെട്ടിപ്പോകുമെന്നും രണ്ടാമത് അവന്റെ ആഹ്ളാദം കണ്ട് അതിനു അടിമപ്പെട്ടു പോകുമെന്നും കീര്‍ക്കഗോര്‍ പറഞ്ഞിട്ടുണ്ട്. രത്നങ്ങളുടെ മൂല്യത്തെക്കാള്‍ കുട്ടിയുടെ ആഹ്ളാദത്തിന്റെ മൂല്യമാണ് അയാളെ ആഹ്ളാദാതിരേകത്തിലേക്കു കൊണ്ടുചെല്ലുന്നത്. നല്ല രത്നങ്ങള്‍ കേരളീയര്‍ക്കു നല്കുന്ന ശ്രീ. ഒ. പി. ജോസഫ് കലാകൗമുദിയിലെ ‘മകള്‍’ എന്ന തന്റെ ചെറുകഥയില്‍ കുട്ടിയായി രൂപാന്തരപ്പെട്ട് മൂല്യമില്ലാത്ത കാക്കപ്പൊന്നു കൊണ്ടു കളിക്കുന്നു. അതു കാണുന്ന എനിക്കു് ആഹ്ളാദമില്ലെന്നു മാത്രമല്ല ദുഃഖമുണ്ടുതാനും. പണ്ടു സ്നേഹിച്ചിരുന്ന ഒരുത്തി മറ്റൊരുത്തന്റെ ഭാര്യ. അവിടെച്ചെല്ലുന്ന പൂര്‍വകാമുകന്‍ കണ്ണാടിയില്‍ പ്രതിഫലനം കാണുന്നു. കാമുകിയുടെ യൗവനകാലരൂപം. പക്ഷേ, അവള്‍ പൂര്‍വകാമുകിയുടെ മകളാണെന്നു ഗ്രഹിക്കുമ്പോള്‍ അവളെക്കുറിച്ച് ഒട്ടൊക്കെ ഊന്നലോടെ അവള്‍ (പൂര്‍വ്വകാമുകി) സംസാരിക്കുമ്പോള്‍ അയാള്‍ വികാരത്തിന് അധീനനാകുന്നു. മകള്‍ അവിടെ നിന്നു പോയപ്പോള്‍ അയാളുടെയും അവളുടെയും പ്രതിഫലനങ്ങള്‍ മാത്രമേ കണ്ണാടിയില്‍ ഉള്ളു. അയാള്‍ തിരിച്ചു പോകുമ്പോള്‍ കഥ അവസാനിക്കുന്നു. വായനക്കാരന് കാണാന്‍ കഴിയാത്ത ഗഹനസത്യത്തിലേക്ക് കഥാകാരന്‍ അയാളെ നയിക്കുമ്പോഴാണ് കല വിജയം പ്രാപിക്കുന്നത്. സര്‍വസാധാരണമായ കാക്കപ്പൊന്നുകൊണ്ടോ ഇമിറ്റേഷന്‍ രത്നം കൊണ്ടോ കുട്ടിയായി കളിക്കുമ്പോഴല്ല.

പലരും പലതും

  1. രാജ് ഥാപ്പറുടെ പുസ്തകത്തില്‍ Balzac’s Germinal എന്നു കണ്ടു. ആ പേരുള്ള ഒരു നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഫ്രഞ്ചെഴുത്തുകാരന്‍ സൊല എഴുതിയതാണത്.
  2. ലോറന്‍സ് ഡൂറല്‍ എന്തെഴുതിയാലും പുതുമയുണ്ടായിരിക്കും. അവള്‍ ഡൂറലിനെ സ്നേഹിച്ചിരുന്നു എന്നതിനു തെളിവ്. കാലത്ത് ആറുമണിക്ക് അവള്‍ അദ്ദേഹത്തെ റ്റെലിഫോണില്‍ക്കൂടി വിളിച്ചുണര്‍ത്തി. എന്നിട്ട് ടാക്‌സിക്കാറില്‍ കയറി അദ്ദേഹത്തിന്റെ വീട്ടിലെത്തി അറിയിച്ചു:– ‘ബേര്‍ഹെസ് മരിച്ചു. എന്നില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും അങ്ങ് ആ വാര്‍ത്ത അറിയരുതെന്ന് എനിക്കു വിചാരമുണ്ടായിരുന്നു.’
  3. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിത വായിക്കുമ്പോള്‍ ഈശ്വരന്‍ അടുത്തു നില്ക്കുന്നുവെന്നു നമുക്കു തോന്നും. വൈലോപ്പിളളിയുടെ കവിത ആ അനുഭവമുളവാക്കുന്നില്ല. ടോള്‍ സ്റ്റോയിയുടെ നോവലുകളില്‍ ഈശ്വരന്‍ മദ്ധ്യഭാഗത്തു നില്ക്കുന്നു. എവിടെയോ നില്ക്കുന്ന ഈശ്വരനെ ദസ്തെയെവ്സ്കി അന്വേഷിക്കുന്നു. മോപസാങ്ങിന്റെ നോവലുകളിലോ ചെറുകഥകളിലോ ഈശ്വരന്‍ ഇല്ലേയില്ല.
  4. ചക്രത്തിനുശേഷം (wheel) മനുഷ്യന്റെ ഏററവും വലിയ കണ്ടുപിടിത്തം air conditioned room ആണെന്നു ഒരു മഹാന്‍ എഴുതിയിട്ടുണ്ട്. അത്തരം മുറികളില്‍ ഇരിക്കുന്നവര്‍ക്കു രോഗം വന്നു കണ്ടിട്ടുണ്ട് ഞാന്‍. കഴിയുന്നതും പ്രകൃതിയോടു യോജിച്ചു ജീവിക്കുന്നതാണു നല്ലത്. ഗ്രാമപ്രദേശത്തുള്ളവര്‍ക്ക് രോഗങ്ങള്‍ കുറവാണല്ലോ. ചക്കയുള്ള കാലത്ത് ചക്ക; മരച്ചീനിയുള്ള കാലത്ത് മരച്ചീനി അവരുടെ ഭക്ഷണം അങ്ങനെയാണ്. പട്ടണങ്ങളിലുള്ളവര്‍ ദിവസവും കാലത്ത് ഇഡ്ഡലി അല്ലെങ്കില്‍ ദോശ അല്ലെങ്കില്‍ ചപ്പാത്തി ഇവ കഴിക്കുന്നു. ഉച്ചയ്ക്കുള്ള ആഹാരവും ഇതുപോലെ ഏകസ്സ്വഭാവമുളളതാണ്. അതുകൊണ്ട് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ പട്ടണവാസികള്‍ക്കു കൂടൂതലാണ്. നമ്മുടെ സാഹിത്യവും air conditioned ആണ്. അതും രോഗത്തിനു ഹോതവായിബ്ഭവിക്കുന്നു.
  5. എനിക്കു സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍ ഇഷ്ടമല്ല. അവിശ്വസനീയമായ റെട്ടറിക്കാണ് എല്ലാ നാടകങ്ങളിലും. മന്ഥരയും കൈകേയിയും ദശരഥനും മണ്ഡോദരിയും രാവണനും ഒക്കെ ഒരേ രീതിയില്‍ സംസാരിക്കുന്നു. എല്ലാവര്‍ക്കും റെട്ടറിക്കേയുള്ളു.
  6. കേരളീയര്‍ക്കു നന്ദി കുറവാണ്. ശ്രീ. വൈക്കം ചന്ദ്രശേഖരന്‍നായരുടെ രചനകള്‍ ഇപ്പോള്‍ കാണുന്നില്ലല്ലോ. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? ആരെങ്കിലും അദ്ദേഹത്തെ അന്വേഷിച്ചു പോകുന്നുണ്ടോ? ഇല്ല. ചന്ദ്രശേഖരന്‍നായര്‍ രോഗിയാണ്. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. കൂടുതല്‍ എഴുതുന്നില്ല. അത് അദ്ദേഹത്തന്റെ ബന്ധുക്കള്‍ക്കു വേദനയുളവാക്കും.

മാര്‍ത്താണ്ഡവര്‍മ്മ മരിച്ചില്ല

“കേരളത്തിലെ ഏററവും വലിയ ഭാഗ്യവാനാര്? “മമ്മൂട്ടി. വൃദ്ധകള്‍ കൂടി നില്ക്കുന്നിടത്തുചെന്നാല്‍ ‘മമ്മൂട്ടിയെപ്പോലെ സുന്ദരന്‍’, ചെറുപ്പക്കാരികള്‍ കൂടുന്നിടത്ത് ‘മമ്മൂട്ടിയെപ്പാലെ സുന്ദരന്‍’, ഇങ്ങനെ അവരാകെ പറയുന്നതുകേള്‍ക്കാം”. വേറെയാരെയെങ്കിലും കുറിച്ചു സ്ത്രീകള്‍ ഇങ്ങനെ പറയാനുണ്ടോ? ഇല്ല.”

സി. വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ വായിച്ചിട്ടു കാലമേറെയായിക്കുന്നു. എങ്കിലും മാങ്കോയിക്കല്‍ ഭവനത്തില്‍വച്ച് മാര്‍ത്താണ്ഡവര്‍മ്മയും അനുചരന്‍ പരമേശ്വരന്‍പിളളയും തമ്മില്‍ മറ്റൊരു ഭാഷയില്‍ സംസാരിച്ചത് ഓര്‍മ്മയിലുണ്ട്.

രാജാവ്
ടപി ഊനോ
പരമേശ്വരന്‍പിളള
ലുളിഅഞം

ഈ ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും താഴെയായി ‘ചതിക്കുമോ?’ ‘സൂക്ഷിക്കണം’ എന്നുകൂടി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് സംഭാഷണത്തിന്റെ അര്‍ത്ഥം വായനക്കാര്‍ക്കു മനസ്സിലാകും.

ബേബല്‍ നഗരത്തില്‍ ആളുകള്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ ഗോപുരം നിര്‍മ്മിച്ചത് വര്‍ണ്ണിച്ചിട്ടുണ്ടല്ലോ. ഈശ്വരനു ദേഷ്യം വന്നു. ഒരേ ഭാഷ സംസാരിച്ചിരുന്ന അവര്‍ക്കു വാക്കുകളുടെ അര്‍ത്ഥം ദുര്‍ഗ്രഹമായിത്തീരട്ടെ എന്ന് അദ്ദേഹം ശപിച്ചു. ഗോപുരനിര്‍മ്മാണം കുഴപ്പത്തിലായി.

മാര്‍ത്താണ്ഡവര്‍മ്മ മരിച്ചു. കല്പിതകഥാപാത്രമായ പരമേശ്വരന്‍പിളള മരിച്ചു. ബേബല്‍ നഗരത്തിലെ ആളുകള്‍ എല്ലാവരും മരിച്ചു. പക്ഷേ മാര്‍ത്താണ്ഡവര്‍മ്മയുടെയും പരമേശ്വരന്‍പിളളയുടെയും ബേബല്‍ നിവാസികളുടെയും ആത്മാവ് ഒന്നിച്ചുചേര്‍ന്നു കെ. എ. സെബാസ്ററ്യന്‍ ആയി അവതരിച്ചിരിക്കുന്നു. അദ്ദേഹം ടപി ഊനോ ഭാഷയില്‍, ബേബല്‍ നഗരവാസിഭാഷയില്‍ ഒരു ചെറുകഥ — ‘ബലി’— ദേശാഭിമാനി വാരികയില്‍ എഴിതിയിരിക്കുന്നു. എന്തൊരു കണ്‍ഫ്യൂഷന്‍! ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ലോകത്തിന്റെ ക്രൂരതകളാകെ ചിത്രീകരിക്കാനാണ് അദ്ദേഹത്തിന്റെ യത്നം. ബാബിലോണിയയില്‍ ബാബിലോണ്‍ നഗരവും (ബേബല്‍ നഗരം) തൂങ്ങികിടക്കുന്ന ഉദ്യാനവും നിര്‍മ്മിച്ച നെബകേഡനീസര്‍ (Nebuchadnezzar) ഭ്രാന്തു പിടിച്ചു പുല്ലുതിന്നു മരിച്ചുവെന്നാണ് കഥ.

സെബാസ്റ്റ്യന്‍ വായനക്കാരെയാണ് നെബകേഡനീസറന്മാരാക്കുന്നത്. കഥയെന്നതു പ്രകടനാത്മകതയോടെ അതുമിതുമെഴുതുന്നതല്ലെന്നു കഥാകാരന്‍ മനസ്സിലാക്കുമോ എന്തോ?

* * *

ഗായകനും ഗാനരചയിതാവുമായ തിരുനൈനാര്‍ക്കുറിച്ചി മാധവന്‍നായര്‍ രോഗം കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ‘എന്തു പറയുന്നു ഡോക്ടര്‍?’ എന്ന് ഒരാള്‍ ഡോക്ടറോടു ചോദിച്ചു. രണ്ടുപേരും രോഗിയില്‍നിന്നു തെല്ലകലെയാണു നിന്നത്. ഡോക്ടര്‍ അടക്കിയ ശബ്ദത്തില്‍പ്പറഞ്ഞു:– ‘ഒരാഴ്ചയ്ക്കപ്പുറം പോകില്ല.’ മാധവന്‍നായര്‍ അതുകേട്ടു തനിക്കനുകൂലമായി അതിന്റെ അര്‍ത്ഥം ഗ്രഹിച്ചു. സന്തേഷത്തോടെ എന്റെ സുഹൃത്തു പറഞ്ഞു:– ‘അപ്പോള്‍ ഒരാഴ്ചയ്ക്കകം എന്റെ രോഗമെല്ലാം ഭേദമായി എനിക്കു വീട്ടില്‍ പോകാമല്ലോ?’

രോഗി കേള്‍ക്കില്ല എന്ന വിശ്വാസത്തോടെ ആ ഡോക്ടര്‍ പറഞ്ഞതാണത്. ഈ ലോകത്ത് ഒരു ഡോക്ടറും രോഗിയുടെ മുഖത്തുനോക്കി ‘നിങ്ങള്‍ ഇത്ര ദിവസത്തിനകം മരിക്കും’ എന്നു പറയുകയില്ല. മാത്രമല്ല രോഗം ഗൗരവാവഹമാണെന്നുപോലും രോഗിയെ അറിയിക്കില്ല. പക്ഷേ നിരൂപണത്തിലും വിമര്‍ശനത്തിലും പ്രവര്‍ത്തക്കുന്ന ഞാന്‍ ക്രൂരനായ ഡോക്ടറാണ്. ‘വ്യക്തിയായ നിങ്ങള്‍ ജീവിച്ചിരിക്കുമെങ്കിലും കഥാകാരനായ നിങ്ങള്‍ക്കു ജീവിതമില്ല’ എന്നു ഞാന്‍ പറയാറുണ്ട്. അതു തെററാണെന്ന് ശ്രീ. ടി. എൻ. ഗോപിനാഥന്‍നായരും എം. പി. അപ്പന്‍ സാറും എന്നോടു പറഞ്ഞിട്ടുണ്ട്. അവരെന്ത് അറിയിച്ചാലും നിര്‍ദ്ദേശിച്ചാലും ‘ശരി, ശരി’ എന്നു സമ്മിതിച്ചു കൊടുക്കുന്ന ഞാന്‍ ഇക്കാര്യത്തില്‍ മാത്രം അവരോടു യോജിക്കില്ല. ‘Bad literature is a crime against society. It should be annihilated’ എന്ന് അല്‍ഡസ് ഹക്സിലി പറഞ്ഞതിനോടാണ് ഞാന്‍ യോജിക്കുക. അധമ സാഹിത്യം വ്യക്തിയെ നശിപ്പിക്കും. വ്യക്തി നശിക്കുമ്പോള്‍ സമുദായം നശിക്കും. സമുദായം നശിച്ചാല്‍ രാഷ്ട്രം നശിക്കും. അമേരിക്കയുടെ അധഃപതനത്തിന് അധമസാഹിത്യം കാരണമായിത്തീര്‍ന്നു. സോവിയററ് യൂണിയന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കുള്ള ഹേതുക്കളില്‍ ഒന്ന് ഒരു കാലയളവിലെ അധമസാഹിത്യമത്രേ.

ആക്രമണം

ഒരു വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മറ്റൊരു വര്‍ഗ്ഗത്തിലേക്കു കടന്നാക്രമണം നടത്തിയാല്‍ മാരകങ്ങളായ വിപത്തുകള്‍ ഉണ്ടാകുമെന്നു ഭാരതീയര്‍ വിശ്വസിച്ചിരുന്നതായി അല്‍ഡസ് ഹക്സിലിയുടെ Grey Eminence എന്ന പുസ്തകത്തില്‍ വായിച്ചതായി ഓര്‍മ്മയുണ്ടെനിക്ക്. ക്ഷത്രിയര്‍ മതപരങ്ങളായ കാര്യങ്ങളില്‍ പ്രഗല്ഭരായ ബ്രാഹ്മണരുടെ ഇടയിലേക്കു ചെന്ന് അവര്‍ ചെയ്യേണ്ട കൃത്യങ്ങള്‍ അനുഷ്ഠിച്ചു തുടങ്ങിയാല്‍ ആധ്യാത്മികത്വമാകെ തകരും. വൈശ്യര്‍ ക്ഷത്രിയവര്‍ഗ്ഗത്തെ ആക്രമിച്ച് അവരുടെ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്താല്‍ മുതലാളിത്തത്തിന്റെ കെടുതികള്‍ എമ്പാടുമുണ്ടാകും. ബ്രാഹ്മണര്‍ രാഷ്ട്രവ്യവഹാരത്തില്‍ പ്രവേശിച്ചാലും ഇതു തന്നെ സംഭവിക്കും. അതുകൊണ്ട് ഓരോ വര്‍ഗ്ഗവും അതിനു നിശ്ചയിച്ചിട്ടുള്ള ജോലികള്‍ മാത്രം ചെയ്തുകൊണ്ടു കഴിഞ്ഞുകൂടിക്കൊള്ളണം. ഈ ചിന്താഗതി വര്‍ണ്ണവ്യവസ്ഥയ്ക്കു യോജിച്ചതാണ്. ഇന്ന് അതാരും അംഗീകരിക്കില്ല. എങ്കിലും അതിലൊരു സത്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരുത്തന് ചെയ്യാവുന്നതേ അവന് ആകാവൂ. സാഹിത്യം മാത്രമറിയുന്ന ഞാന്‍ പാലം കെട്ടാന്‍ ഇറങ്ങിയാലോ? ചന്ദ്രനില്‍ പോകാന്‍ സന്നദ്ധനായാലോ? ശ്രീ. എന്‍. എ. ലത്തീഫിന് ഏതിലാണ് വൈദഗ്ദ്ധ്യമെന്ന് എനിക്കറിഞ്ഞുകൂടാ. അങ്ങനെ വേറൊരു മണ്ഡലത്തില്‍ വൈദഗ്ദ്ധ്യമാര്‍ജ്ജിച്ച അദ്ദേഹം ചെറുകഥയുടെ മണ്ഡലത്തില്‍ ആക്രമണം നടത്തിയതിന്റെ ദുരന്തമാണ് കുങ്കുമം വാരികയിലെ ‘കമലയുടെയും ജയകുമറിന്റെയും കഥ’ എന്ന രചനയില്‍ കാണുന്നത്. കമല ഒരു ചീത്തപ്പെണ്ണ്. അവള്‍ നല്ലവളായി അഭിനയിച്ചു ജയകുമാറിന്റെ ഭാര്യയാകുന്നു. ഒടുവില്‍ അയാളെ വഞ്ചിച്ചിട്ട് വേറൊരത്തനുമായി കുടന്നകളയുന്നു. ജിവിതത്തില്‍ ക്ഷുദ്രമായത്തോന്നുന്നതിനെ കലയിലൂടെ ഉദാത്തതയിലേക്ക് ഉയര്‍ത്താം. എന്നാല്‍ ആ പ്രക്രിയയക്കു ഭാവന സഹായം നല്കണം. ദൗര്‍ഭാഗ്യം കൊണ്ട് ലത്തീഫിന് അതില്ലല്ലോ.

പീറപ്പുസ്തകം

വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിത വായിക്കുമ്പോള്‍ ഈശ്വരന്‍ അടുത്തുനില്ക്കുന്നുവെന്നു നമുക്കുതോന്നും. വൈലോപ്ഫിള്ളിയുടെ കവിത ആ അനുഭവമുളവാക്കുന്നില്ല. ടോള്‍സ്റ്റോയിയുടെ നോവലുകളില്‍ ഈശ്വരന്‍ മദ്ധ്യഭാഗത്തു നില്‍ക്കുന്നു. എവിടെയോ നില്‍ക്കുന്ന ഈശ്വരനെ ദസ്തെയെവ്സ്ക്കി അന്വേഷിക്കുന്നു. മോപസാങ്ങിന്റെ നോവലുകളിലോ ചെറുകഥകളിലോ ഈശ്വരന്‍ ഇല്ലേയില്ല.

പെൻഗ്വിന്‍ ബുക്ക്സിന്റെ അമേരിക്കന്‍ വിഭാഗമായ Plume പ്രസാധനം ചെയ്ത High Risk — An anthology of Forbidden Writings എന്ന പുസ്തകം കണ്ടപ്പോള്‍ ഞാനത് നൂറ്റിത്തൊണ്ണൂറ്റിമൂന്നു രൂപ കൊടുത്തു വാങ്ങിച്ചത് വിഷയത്തിന്റെ ആകര്‍ഷകത്വം കൊണ്ടല്ല. അത്തരം പുസ്തകങ്ങള്‍ എനിക്കിന്നു വൈരസ്യമേ നൽകുന്നുള്ളൂ. റിസര്‍വ് ബാങ്കിന്റെ ക്രൂരത കൊണ്ട് വിദേശത്തുനിന്നു ഇപ്പോള്‍ പുസ്തകങ്ങള്‍ വരുന്നില്ല. അതുകൊണ്ട് ഒരു വൈദേശികഗ്രന്ഥം പുസ്തകക്കടയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ അതു വാങ്ങാനുള്ള അഭിലാഷം എനിക്കുണ്ടായിയെന്നേയുള്ള. വാങ്ങിയാല്‍ വായിച്ചുതീര്‍ക്കുകയും വേണമല്ലോ. വായിച്ചു. ഒരു തരം ‘മെന്റല്‍ ഡിപ്രെഷ’നില്‍ വീണു. ലൈംഗികഭ്രംശത്തിന്റെ അത്യന്താവസ്ഥയെ ചിത്രീകരിക്കുന്ന രചനകളാണ് ഇവയിലാകെ. എഴുതിയവര്‍ William Burroughs–നെപ്പോലെ Kathy Acker–നെപ്പോലെ പ്രസിദ്ധര്‍. പക്ഷേ ആദ്യം പറഞ്ഞ എഴുത്തുകാരനൊഴിച്ചുള്ളവരെല്ലാം അനിയതലൈംഗികത്വത്തിന്റെ മലിനജലത്തില്‍ ആറാട്ടു നടത്തുന്നു. വിശേഷിച്ചും സ്ത്രീകള്‍. അവരെഴുതിയതില്‍ നിന്ന് ഒരു വാക്യംപോലും ഇവിടെ എടുത്തെഴുതാന്‍ വയ്യ.

‘സ്വര്‍ഗത്തിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നു’ എന്നു പണ്ടാരോ പറഞ്ഞു. നരകത്തിലേക്കുള്ള വഴി അമേരിക്കാക്കാരന്‍ തെളിച്ചുവച്ചിരിക്കുന്നു എന്നാണ് ഈ പീറപ്പുസ്തകം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പ്രതിദിനം,പ്രതിനിമിഷം ജീര്‍ണ്ണിച്ചുവരുന്ന അമേരിക്കന്‍ സംസ്കാരത്തിനു നിദർശകമായിട്ടുണ്ട് ഇത്.

ക്രമവിപര്യയം

കേരളീയര്‍ക്ക് നന്ദി കുറവാണ്.

Inversion–നെ — ക്രമവിപര്യയത്തെ — അതിരുകടന്നു നമ്മള്‍ ആദരിക്കുന്നു. ഇതു നടത്താന്‍ കുറച്ചു ബുദ്ധി വേണമെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ബുദ്ധിശക്തിയുടെ പാരമ്യം അതിലുണ്ടെന്നു കരുതുന്നത് ഭോഷ്കാണ്. ക്രമവിപര്യയത്തില്‍ രസിച്ചിരുന്നു ഓസ്കര്‍ വൈല്‍സ്. ‘Every great man nowadays has his disciples, and it is always Judas who writes the biography’ — ഇക്കാലത്ത് ഏതു മഹാനും ശിഷ്യരുണ്ട്. പക്ഷേ ജൂഡാസാണ് എപ്പോഴും ജീവചരിത്രമെഴുതുന്നത് — ഇതു കേള്‍ക്കുമ്പോള്‍ നമുക്കു ഒരാഹ്ളാദം. പക്ഷേ അതില്‍ inversion അല്ലാതെ വേറൊന്നുമില്ല. വൈല്‍ഡിന്റെ ആ പ്രസ്താവം ശരിയുമല്ല. ‘Consistency is the last refuge of the unimaginative’ എന്നു വൈല്‍ഡ് — ഭാവനയില്ലാത്തവന്റെ അവസാനത്തെ ആശ്രയമാണു് സ്ഥിരത — ഇതിലും സത്യമില്ല; ക്രമവിപര്യയമേയുള്ളു. പക്ഷേ കേള്‍ക്കുമ്പോള്‍ ശ്രോതാവിന് രസം. കാചത്തിലൂടെ കടക്കുന്ന രശ്മികള്‍ ഒരു ബിന്ദുവില്‍ ഒരുമിച്ചു കൂടുമ്പോള്‍ അവിടെ തിളങ്ങുമല്ലോ. അല്പം പഞ്ഞി വച്ചുകൊടുത്താല്‍ അതു തീപിടിക്കുകയും ചെയ്യും. അതുപോലെ അനുഭവസമ്പത്താകുന്ന രശ്മികള്‍ തലച്ചോറിലൂടെ കടന്നു ഫോക്കൽ പോയന്റിലെത്തുമ്പോള്‍ ഉണ്ടാകുന്ന തിളക്കമാണ് സത്യാത്മകമായ പ്രസ്താവത്തിനു സഹായിക്കുന്നത്. അതാണു ബര്‍ട്രന്‍ഡ് റസ്സലിന്റെയും അല്‍ഡസ് ഹക്സലിയുടെയും പ്രസ്താവങ്ങളില്‍ കാണുന്നത്. അവരെപ്പോലെ ചിന്തിക്കാനും സത്യം പ്രതിപാദിക്കാനും നമ്മള്‍ പഠിക്കണം. കൂട്ടത്തില്‍ പറയട്ടെ. നമ്മുടെ പല ഹാസ്യചിത്രകാരന്മാര്‍‌ക്കും ചില ലേഖകന്മാര്‍ക്കും inversion മാത്രമാണുള്ളത്. താല്‍ക്കാലികമായ ഒരു രസം പ്രദാനം ചെയ്തുകൊണ്ട് അവ നമ്മുടെ സ്മരണമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമാകും.