close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 12 27


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 12 27
പുസ്തകം 641
മുൻലക്കം 1987 12 20
പിൻലക്കം 1988 01 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ക്ഷുദ്രങ്ങളെന്നു തോന്നിക്കുന്ന നാടോടിക്കഥകള്‍പോലും ഗഹനങ്ങളായ തത്ത്വങ്ങള്‍ പകര്‍ന്നുതന്ന് മാനസികോന്നമനം സംഭവിപ്പിക്കുന്നു. അവയൊക്കെ അവഗണിച്ച് നമ്മള്‍ മൂല്യമില്ലാത്ത കഥകള്‍ക്കും കാവ്യങ്ങള്‍ക്കും വേണ്ടി പരക്കം പായുന്നു.

ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. അച്ഛനമ്മമാരോടു യാത്രപറഞ്ഞ് അയാള്‍ നടന്നു തുടങ്ങി. വളരെ ദൂരം ചെന്നപ്പോള്‍, നെഞ്ചുവരെ താടിരോമം വളര്‍ത്തിയ ഒരു വയസ്സനെ അയാള്‍ കണ്ടു. മലയില്‍ നിന്നു പാറക്കഷണങ്ങള്‍ അടര്‍ത്തിയെടുത്ത് കൈവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വൃദ്ധന്‍. യുവാവ് അയാളോടു ചോദിച്ചു:

“ആര്‍ക്കും മരണമില്ലാത്ത സ്ഥലമെവിടെയെന്നു നിങ്ങള്‍ക്കറിയാമോ?”

കിഴവന്‍ മറുപടി നല്കി:

“എന്നോടൊരുമിച്ചു താമസിക്കു. ഈ മല മുഴുവന്‍ ഞാന്‍ അടര്‍ത്തിയെടുത്തു കൈവണ്ടിയില്‍ വച്ച് അങ്ങുദൂരെ കൊണ്ടിടുന്നതുവരെ നിങ്ങള്‍ മരിക്കില്ല”

“അതെത്ര കാലം?”
“നൂറുകൊല്ലം”

അതുപോരെന്നു പറഞ്ഞ് ചെറുപ്പക്കാരന്‍ നടന്നു. ഏറെദൂരം അയാള്‍ സഞ്ചരിച്ചപ്പോള്‍ അരവരെ താടിമീശ വളര്‍ത്തിയ വേറൊരു വൃദ്ധനെ കണ്ടു. അയാള്‍ മരക്കൊമ്പുകള്‍ വെട്ടിയെടുക്കുകയായിരുന്നു കാട്ടില്‍ നിന്ന്. അവസാനമില്ലാത്ത കാട്. ചെറുപ്പക്കാരന്റെ ചോദ്യത്തിന് അയാള്‍ ഉത്തരം പറഞ്ഞു:

“എന്നോടൊരുമിച്ചു താമസിക്കു. ഈ കാട്ടിലെ എല്ലാ മരങ്ങളും മുറിച്ചെടുക്കുന്നതുവരെ നിങ്ങള്‍ മരിക്കില്ല”
“അതെത്ര കാലം?”
“ഇരുന്നൂറുകൊല്ലം.”

പോരെന്ന് അറിയിച്ചിട്ട് യുവാവ് വീണ്ടും നടക്കുകയായി. ഏറെ ദൂരം ചെന്ന അയാള്‍ മറ്റൊരു വൃദ്ധനെ കണ്ടു. മുട്ടുവരെ താടിരോമം വളര്‍ത്തിയ അയാള്‍ സമുദ്രജലം കുടിക്കുന്ന താറാവിനെ നോക്കി നില്ക്കുകയായിരുന്നു.

“എന്നോടൊരുമിച്ചു താമസിക്കു. ഈ താറാവ് കടല്‍വെള്ളം കുടിച്ചു തീരുന്നതുവരെ നിങ്ങള്‍ മരിക്കില്ല.”
“അതെത്ര കാലം?”
“മൂന്നൂറുകൊല്ലം.”

ചെറുപ്പക്കാരന്‍ പിന്നെയും നടന്നു. നടന്നു നടന്ന് അയാള്‍ ഒരു ദുര്‍ഗ്ഗഹര്‍മ്മ്യത്തിലെത്തി.

കാല്‍വിരലോളം താടിരോമം വളര്‍ത്തിയ ഒരു വൃദ്ധനെ അവിടെക്കണ്ട് യുവാവ് തന്റെ അഭിലാഷമറിയിച്ചു. അതറിഞ്ഞ വൃദ്ധന്‍:

“ആര്‍ക്കും മരണമില്ലാത്ത സ്ഥലം ഇതുതന്നെയാണ്. വരൂ.”

ചെറുപ്പക്കാരന്‍ അകത്തുകയറി; താമസവുമായി. കാലം കഴിഞ്ഞു. ഒരുദിവസം അയാള്‍ കിഴവനോടു പറഞ്ഞു:

“ഞാന്‍ വീട്ടില്‍ച്ചെന്ന് അച്ഛനമ്മമാരോട് യാത്ര പറഞ്ഞിട്ടു വരാം.”

വൃദ്ധന്‍ മറുപടി നല്കി: “ശതാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവരൊക്കെ മരിച്ചു.”

താന്‍ ജനിച്ച സ്ഥലമെങ്കിലും കണ്ടിട്ടുവരാമെന്നായി യുവാവ്. അതുകേട്ടു വയസ്സന്‍ പറഞ്ഞു:

“എന്നാല്‍ ലായത്തില്‍ ചെന്ന് എന്റെ വെള്ളക്കുതിരയെ കെട്ടഴിച്ചെടുത്ത് കയറിപ്പോകു. വായുവിന്റെ വേഗമാണ് അതിന് ഒരിക്കലും അതിന്റെ പുറത്തുനിന്നിറങ്ങരുത്. ഇറങ്ങിയാല്‍ നിങ്ങള്‍ മരിക്കും.”

യുവാവ് കുതിരപ്പുറത്തു യാത്രയായി. താറാവ് കടല്‍വെള്ളം കുടിക്കുന്നിടത്ത് അയാളെത്തി. കടലാകെ വറ്റി കട്ടംതറയായി മാറിയിരിക്കുന്നു.

ഒരിടത്ത് വെളുത്ത കുറെ എല്ലിന്‍ കഷണങ്ങള്‍ മാത്രം. മുട്ടുവരെ താടിവളര്‍ത്തിയ വൃദ്ധന്റെ അസ്ഥികളാണവ. യുവാവ് യാത്രതുടര്‍ന്ന് കാടായിരുന്ന സ്ഥലത്തെത്തി. അവിടം തരിശുഭൂമി. മലയുണ്ടായിരുന്ന സ്ഥലത്ത് ചെറുപ്പക്കാരന്‍ ചെന്നുചേര്‍ന്നു. മലയ്ക്കു പകരം സമതലം. ഒടുവില്‍ ജന്മദേശത്തെത്തിയപ്പോള്‍ അവിടെ ഒന്നുമില്ല. എല്ലാം മാറിയിരിക്കുന്നു. അയാള്‍ ദുര്‍ഗ്ഗഹര്‍മ്മ്യത്തിലേക്കു തിരിച്ചു യാത്രയായി. അങ്ങനെ പോരുമ്പോള്‍ സന്ധ്യയോട് അടുത്ത സമയത്ത് ഒരു കാളവണ്ടി കണ്ടു. അതില്‍ നിറച്ച് തേഞ്ഞ ബൂട്ട്സും ഷൂസും. വണ്ടിക്കാരന്‍ പെട്ടെന്നു വിളിച്ചു പറഞ്ഞു:

“നോക്കൂ, വണ്ടിച്ചക്രം ചെളിയില്‍ പുതഞ്ഞുപോയി. എന്നെ ഒന്നു സഹായിക്കു.”

തനിക്കു കുതിരപ്പുറത്തു നിന്നിറങ്ങാന്‍ ഒക്കുകയില്ലെന്നു ചെറുപ്പക്കാരന്‍ അറിയിച്ചെങ്കിലും വണ്ടിക്കാരന്റെ ദയനീയമായ അപേക്ഷയെ അയാള്‍ക്കു നിരസിക്കാന്‍ കഴിഞ്ഞില്ല. “ഒരു നിമിഷംകൊണ്ട് ഇരുട്ടു വ്യാപിക്കും, എല്ലാം മരവിക്കും. ഞാന്‍ കിഴവന്‍. നിങ്ങള്‍ ചെറുപ്പക്കാരന്‍, എന്നെ സഹായിക്കു.” എന്നായി വണ്ടിക്കാരന്‍. യുവാവ് ദയയ്ക്കു അധീനനായി കുതിരയുടെ പുറത്തു നിന്നിറങ്ങി. ഉടനെ അയാളെപ്പിടിച്ചുകൊണ്ട് വണ്ടിക്കാരന്‍ പറഞ്ഞു:

“നോക്കൂ, ഞാനാരെന്ന് അറിയാമോ? ഞാനാണ് മരണം. വണ്ടിക്കകത്തു തേഞ്ഞപാദരക്ഷകള്‍ കണ്ടോ? നിന്നെ അന്വേഷിച്ചു ഞാന്‍ ഓടിയതുകൊണ്ടു തേഞ്ഞുപോയ പാദരക്ഷകള്‍. ഇപ്പോള്‍ എനിക്കു നിന്നെ കാണാന്‍ കഴിഞ്ഞു. ആരും എന്നില്‍ നിന്ന് രക്ഷനേടുന്നില്ല.”

മഹാനായ സാഹിത്യകാരന്‍ ഈറ്റാലോ കാല്‍വീനോ സമാഹരിച്ച Italian Folk Tales എന്ന ഗ്രന്ഥത്തിലുള്ളതാണ് ഇക്കഥ. കാല്‍വീനോയുടെ ആ സമാഹാരഗ്രന്ഥം ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇതെടുത്ത് എഴുതുന്നത് ഇംഗ്ലീഷ് സാഹിത്യകാരനായ ജോണ്‍ ബര്‍ജറുടെ (Berger) ഒരു പ്രബന്ധത്തില്‍ നിന്നാണ്. ഈ കഥയെക്കുറിച്ച് ബര്‍ജര്‍ പറയുന്നു:

കാലത്ത് ഉറക്കമെഴുന്നേല്ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും? അദ്ഭുതം തന്നെ. ഞാന്‍ രാത്രി ഉറക്കത്തില്‍ മരിച്ചില്ലല്ലോ; ഇനി രാത്രി പത്തുമണിവരെ ജീവിതം തള്ളി നീക്കണമല്ലോ എന്നുതോന്നും. ഡോക്ടറേറ്റും അറിവും തമ്മിലുള്ള ബന്ധം?

തെക്കേയിന്ത്യയിലുള്ളവര്‍ സീറോ എന്നു പറയും ആ ബന്ധത്തെക്കുറിച്ച്. വടക്കേയിന്ത്യയിലെ ഗോസായികള്‍ ജീറോ എന്നും.

‘കാലത്തിന്റെ നിര്‍ദ്ദയാവസ്ഥ, മരണത്തിന്റെ അനിവാര്യത, നിത്യതയ്ക്കായുള്ള അഭിലാഷം ഇവയൊന്നും ഇന്നും മാറിയിട്ടില്ല.” എങ്കിലും ഒന്നിനു മാറ്റമുണ്ട്. ആദ്യമായി ഇക്കഥ കേട്ടവര്‍, എന്നും ജീവിച്ചിരിക്കാന്‍ ആഗ്രഹിച്ച യുവാവിനെ അറിവില്ലാത്തവനായി കരുതിയിരിക്കും. കാലത്തിനപ്പുറത്തുള്ള ഒന്നിനെ കാണാന്‍ കഴിയാത്തവനായി അയാളെ കണ്ടിരിക്കും. ഇന്നത്തെ ആളുകള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തവനായിട്ടാണ് ആ ചെറുപ്പക്കാരനെ ദര്‍ശിക്കുക. കാലമെന്ന പ്രഹേളികയെ അക്കാലത്തെ യുവാവ് ഒരു വിധത്തില്‍ കണ്ടു ഇന്നത്തെ യുവാവ് അതില്‍ നിന്നു വിഭിന്നമായ രീതിയില്‍ കാണും.

ക്ഷുദ്രങ്ങളെന്നു തോന്നിക്കുന്ന നാടോടിക്കഥകള്‍പോലും ഗഹനങ്ങളായ തത്ത്വങ്ങള്‍ പകര്‍ന്നു തന്ന് മാനസികോന്നമനം സംഭവിപ്പിക്കുന്നു. ഭാരതത്തിലുമുണ്ട് ഇതിനെക്കാള്‍ വിശിഷ്ടങ്ങളായ കഥകള്‍. അവയെയൊക്കെ അവഗണിച്ച് നമ്മള്‍ മൂല്യമില്ലാത്ത കഥകള്‍ക്കും കാവ്യങ്ങള്‍ക്കും വേണ്ടി പരക്കം പായുന്നു.

വലിയ “നോ”

നാടോടിക്കഥകളിലെ ആര്‍ജ്ജവവും അസങ്കീര്‍ണ്ണതയും എല്ലാ രചനകളിലും ഉണ്ടായിരിക്കുന്നത് നന്ന്. കഥയോ കാവ്യമോ ആകട്ടെ. അവയിലെ ആവിഷ്കാര രീതി ഋജുവും ലളിതവുമാണെങ്കില്‍ വിചാര സംക്രമണവും വികാര നിവേദനവും എളുപ്പത്തില്‍ നടക്കും.

‘സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല.’ എന്ന വാക്യങ്ങളുടെ ശക്തി ഇപ്പറഞ്ഞ ഋജുതയില്‍ നിന്നാണ്, ലാളിത്യത്തില്‍ നിന്നാണ് ഉണ്ടാവുക. നവീനങ്ങളായ രചനകളില്‍ ഈ രണ്ടു ഗുണങ്ങളും കാണാനില്ല. ഒരുദാഹരണത്തിനുവേണ്ടി ഒ.വി. വിജയന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “അവസാനത്തെ ചിരി” എന്ന പ്രബന്ധത്തിലെ ചില വാക്യങ്ങള്‍ ഇവിടെ എടുത്തെഴുതട്ടെ:

“അനര്‍ത്ഥകാരികളായ അസംബന്ധ ധ്രുവീകരണങ്ങള്‍ ഒരു സവിശേഷതയാക്കിയ ദില്ലിയില്‍ പിന്നെയും ഒന്നുകൂടി സംഭവിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ദില്ലിപ്പതിപ്പിലെ പണിമുടക്കത്തെത്തുടര്‍ന്ന്.’

ഈ വാക്യം വായിക്കുന്ന മലയാളിക്ക് സമ്പൂര്‍ണ്ണമായ അര്‍ത്ഥഗ്രഹണം ഉണ്ടാവുകയില്ല. ഇംഗ്ലീഷിലെ Polarisation എന്ന വാക്കിന്റെ തര്‍ജ്ജമയാണ് ധ്രുവീകരണം എന്നത്. എന്താണ് ധ്രുവീകരണം? അയസ്കാന്തത്തിന് രണ്ടു ധ്രുവങ്ങളുണ്ട്. ഭൂമിക്കുമുണ്ട് അവ; ഉത്തരധ്രുവവും ദക്ഷിണധ്രുവവും.

ഒരു കാര്യത്തിനു രണ്ടു ധ്രുവങ്ങളുണ്ടാക്കി ഒന്നിനെ ഒരു ധ്രുവത്തിലേക്കും മറ്റൊന്നിനെ മറ്റൊരു ധ്രുവത്തിലേക്കും കൊണ്ടുചെല്ലുന്നതാണ് ധ്രുവീകരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം മാര്‍ക്സിസ്റ്റുകള്‍. മറ്റേവിഭാഗം വലതുപക്ഷം ഇപ്പോള്‍ കുറേപേര്‍ ധ്രുവീകരണത്തിലൂടെ വലതുപക്ഷക്കാര്‍ മാത്രമായി. ഇവയ്ക്കിടയ്ക്കു വേറെ പക്ഷക്കാരില്ല. [അക്കാലത്ത് പ്രമുഖനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് രണ്ടു പക്ഷക്കാരെയും അനുകൂലിച്ചു പ്രസ്താവനകള്‍ നടത്തി. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: ‘സാറെന്താ ഇങ്ങനെ രണ്ടുപക്ഷവും പിടിക്കുന്നത്?’ ഒരു വല്ലാത്ത ചിരിചിരിച്ച് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഏതാണ്ടു മാര്‍ക്സിസ്റ്റും ഏതാണ്ടു വലതുപക്ഷവുമാണ്! പണ്ട്, പെറ്റുവീണ പൂച്ചക്കുട്ടി ആണോ പെണ്ണോ എന്നു തര്‍ക്കമുണ്ടായപ്പോള്‍ ഗൃഹനായകനെയും ഗൃഹനായികയെയും ഒരേ വിധത്തില്‍ സന്തോഷിപ്പിക്കാനായി വേലക്കാരന്‍ ‘ഏതാണ്ട് കണ്ടനും ഏതാണ്ടു ചക്കിയും ആണേ’ എന്നു പറഞ്ഞ കഥയാണ് എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നത്.] അതിരിക്കട്ടെ. ദില്ലിയില്‍ ഏതു വിധത്തിലുള്ള “അനര്‍ത്ഥകാരികളായ അസംബന്ധ ധ്രുവീകരണങ്ങളാണ്” നടന്നത്? അവയ്ക്കു കാരണക്കാരാര്? കോണ്‍ഗ്രസ്സ് (ഐ) നടത്തിയതാണോ അവ? അതോ ബി.ജെ.പിയോ? അതോ മറ്റു പാര്‍ട്ടികളോ? ഒന്നും ഗ്രഹിക്കാനാവാതെ മനസ്സിന്റെ ആകുലാവസ്ഥയോടെ വായനക്കാരന്‍ തുടര്‍ന്നു വായിക്കുന്നു. അപ്പോഴാണ് ‘ഒരു സവിശേഷത’ എന്ന പ്രയോഗം അയാള്‍ കാണുക. വിഗതമായ ശേഷത്തോടു കൂടിയതാണ് വിശേഷം. ഒന്ന് എന്ന് അര്‍ത്ഥം. ‘സവിശേഷത’യുടെ അര്‍ത്ഥവും ഒന്ന് എന്നുതന്നെ. അതുകൊണ്ട് ഒരു സവിശേഷത എന്ന പ്രയോഗം ശരിയല്ല. ലേഖകനു സംസ്കൃതത്തില്‍ വലിയ ‘പിടിപാടി’ല്ലാത്തതുകൊണ്ട് ആ തെറ്റ് ക്ഷമിക്കത്തക്കതാണ്. എന്നാല്‍ ‘ഒന്നുകൂടി സംഭവിച്ചു’ എന്നെഴുതിയതിനുശേഷം അടുത്തവാക്യമെഴുതുമ്പോള്‍ ആ സംഭവമെന്തായിരുന്നുവെന്ന് പ്രബന്ധകാരന്‍ വ്യക്തമാക്കേണ്ടിയിരുന്നു. വായനക്കാരന്‍ അടുത്ത വാക്യം വായിക്കുന്നത്. സംഭവിച്ചത് എന്തെന്നറിയാനുള്ള ഉത്കണ്ഠയോടുകൂടിയാണ്. അതിന് ശമനം നല്കാതെ വിജയന്‍ ‘പണിമുടക്കത്തിന്റെ സ്ഥിതി വിവരങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല’ എന്നെഴുതുന്നു. നിരാശതയോടെ ആഴ്ചപ്പതിപ്പ് കൈയില്‍ വച്ച് ഇരിക്കുന്ന വായനക്കാരന്റെ മുന്‍പില്‍ നിന്ന് ഒ.വി. വിജയന്‍ പിന്നീടും ഒരു ഹനുമാന്‍ ചാട്ടം നടത്തുന്നു. അത് ഇതാ: “മൂലധനവും തൊഴിലും തമ്മിലുള്ള വൈരുദ്ധ്യം നിരന്തരമാണല്ലോ.” ഇങ്ങനെ ക്രമവും സംശ്ലേഷവും സ്പഷ്ടതയുമില്ലാതെയാണ് വിജയന്‍ എഴുതുന്നത്. ‘രീതിയെന്നത് ആ മനുഷ്യന്‍ തന്നെ’ — Style is the man — എന്നാണ് ചൊല്ല്. ഒ.വി. വിജയന്റെ ആകുലാവസ്ഥയും ധൈര്യക്കുറവും മനസ്സിന്റെ ശിഥിലാവസ്ഥയും അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ടോ? എന്റെ അഭിവന്ദ്യമിത്രം അതിനെക്കുറിച്ച് ആലോചിക്കണം.

ജോലിക്കുവേണ്ടി അപേക്ഷയുമായി തന്റെ അടുക്കലെത്തുന്നവനോട് നെപ്പോളിയന്‍ പറയുമായിരുന്നു. “ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഒരു പുറം എഴുതിക്കൊണ്ടുവരൂ. നിങ്ങളുടെ ഗദ്യശൈലി എങ്ങനെയിരിക്കുന്നുവെന്നു ഞാന്‍ കാണട്ടെ.” ശൈലിയില്‍ നിന്ന് ആളിന്റെ സ്വഭാവമറിയാമെന്നായിരുന്നു നെപ്പോളിയന്റെ വിചാരം ശരിയാണത്. ഒ.വി. വിജയന്‍ നെപ്പോളിയന്റെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം ജോലിക്കുവേണ്ടി ആ ഫ്രഞ്ച് ചക്രവര്‍ത്തിയെ സമീപിച്ചിരുന്നെങ്കില്‍? അദ്ദേഹം ഒരുപുറം എഴുതിക്കൊടുത്തിരുന്നെങ്കില്‍? നെപ്പോളിയന്‍ ആ കടലാസ്സില്‍ ഒരു വലിയ No എഴുതി അതു തിരിച്ചു നല്കുമായിരുന്നു.

* * *

ധിഷണയെസ്സംബന്ധിച്ചു സ്ത്രീ എത്ര പിറകോട്ടാണെങ്കിലും അവള്‍ സുന്ദരിയാണെങ്കില്‍ പരിസരത്തിന് അവള്‍ ശോഭയുണ്ടാക്കും. അവളൊന്നു നോക്കിയാല്‍ മതി. ആ നേത്രഭൂതി ചുറ്റുപാടുകളെ പരിവര്‍ത്തനം ചെയ്യും. പുരുഷന്‍ എത്ര ധിഷണാശാലിയാണെങ്കിലും അവന്റെ സാന്നിദ്ധ്യം പരിസര പ്രദേശങ്ങളെ ഇളക്കുകയില്ല. യുങ്, ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ, സ്റ്റീഫന്‍ സ്ഫെന്‍ഡര്‍, കോയ്റ്റ്സ്ളര്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പ്, ഉള്ളൂര്‍, ചങ്ങമ്പുഴ ഇവരുടെ മുന്‍പില്‍ ഒരു മാനസിക ചലനവും കൂടാതെ ഞാന്‍ ഇരുന്നിട്ടുണ്ട്. എന്നാല്‍ യുങ്ങിന്റെ ഒരു കാവ്യം വായിക്കുമ്പോള്‍, ചങ്ങമ്പുഴയുടെ ഒരു കാവ്യം വായിക്കുമ്പോള്‍ ഞാനാകെ ഇളക്കിപ്പോകുന്നു. വായനക്കാരെ ചലനം കൊള്ളിക്കാത്ത രചനകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല.

സൂതാര്യമല്ല

ഒ.വി. വിജയന്‍ നെപ്പോളിയന്റെ കാലത്തു ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം ജോലിക്കുവേണ്ടി ആ ഫ്രഞ്ച് ചക്രവര്‍ത്തിയെ സമീപിച്ചിരുന്നെങ്കില്‍? അദ്ദേഹം ഒരുപുറം എഴുതിക്കൊടുത്തിരുന്നെങ്കില്‍? നെപ്പോളിയന്‍ ആ കടലാസ്സില്‍ ഒരു വലിയ നോ എഴുതി അത് തിരിച്ചുനല്കുമായിരുന്നു.

“എനിക്കു നിന്നോട് എന്തൊരു സ്നേഹം!” പുരുഷന്‍ സ്ത്രീയോടു പറയുന്ന ഈ വാക്യം സ്ത്രീയുടെ ഹൃദയത്തില്‍ ചെന്നു വീഴുകയില്ല. “ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്നാണ് പുരുഷന്‍ പറയുന്നതെങ്കിലോ? ഒരു നേരിയ ചലനമുണ്ടായിയെന്നുവരും അവളുടെ ഹൃദയത്തില്‍. ക്രിയാരൂപങ്ങള്‍ കൂടുതല്‍ ഹൃദയസ്പര്‍ശകങ്ങളാണ്. എന്നാല്‍ ഒന്നും പറയാതെ പ്രവൃത്തികളിലൂടെ സ്നേഹമുണ്ടെന്നു വ്യക്തമാക്കിയാലോ? അതായിരിക്കും സ്ത്രീക്കു പുരുഷനോടു ബന്ധമുണ്ടാക്കുന്നത്; അവള്‍ക്കു മാനസികമായി പരിവര്‍ത്തനമുണ്ടാക്കുന്നത്. സാഹിത്യം മൂന്നു തരത്തിലാണ്. ഒന്ന്: നാമത്തിന്റെ നിശ്ചല സ്വഭാവം ആവഹിക്കുന്നത്; രണ്ട്: ക്രിയാരൂപത്തിന്റെ നേരിയ ചലനമുള്ളത്; മൂന്ന്: പ്രവൃത്തിയുടെ ചലനാത്മകതയുള്ളത്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകള്‍’, ഉറൂബിന്റെ ‘വാടകവീടുകള്‍’ ഇവ മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ ജി.എന്‍. പണിക്കര്‍ ‘കലാകൗമുദി’യില്‍ എഴുതിയ ‘അനുസ്മരണം’ എന്ന കഥയ്ക്കു മൂന്നാമത്തെ വിഭാഗത്തില്‍ ചെന്നു ചേരാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനമ്മമാരുടെ അതിരുകടന്ന ശാസനകൊണ്ട് അടുത്തവീട്ടിലെ അങ്കിളിനെ സ്നേഹിച്ചു പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ജി.എന്‍. പണിക്കര്‍ പറയുന്നത്. ആ അങ്കിള്‍ മരിക്കുമ്പോള്‍ അവള്‍ ദുഃഖിക്കുന്നു. ആഖ്യാനമുണ്ട് ഇതില്‍. മൃദുല വികാരങ്ങളുടെ ആവിഷ്കാരമുണ്ട്. സ്വഭാവ ചിത്രീകരണമുണ്ട്. പക്ഷേ, കഥയൊരു സ്ഫടിക പാളിയാണെങ്കില്‍ അതിലൂടെ അപ്പുറം കാണുന്നില്ല അനുവാചകന്‍. അതു കന്മതിലുപോലെ അയാളുടെ മുന്‍പില്‍ ഉയര്‍ന്നു നില്ക്കുന്നു. കഥയെന്ന സ്ഫടികമുണ്ടെങ്കിലും അതറിയാതെ അതിലൂടെ നോക്കുകയും ജീവിതത്തിന്റെ ഭൂവിഭാഗങ്ങള്‍ കാണുകയും ചെയ്യുമ്പോഴാണ് കഥാസ്ഫടികത്തിന് ഉത്കൃഷ്ടത വരുന്നത്. ജി.എന്‍. പണിക്കരുടെ കഥ സൂതാര്യമല്ല, അതാര്യമാണ്.

ചോദ്യം, ഉത്തരം

Symbol question.svg.png അവാര്‍ഡുകളെക്കുറിച്ച് എന്തുപറയുന്നു?

കേരളത്തില്‍ അവാര്‍ഡുകള്‍ നല്കുന്നതു കൃതികളെ നോക്കിയല്ല, വ്യക്തികളെ നോക്കിയാണ്. ഓരോ അവാര്‍ഡിന്റെ പിറകിലും ചരടുവലിക്കുന്നവര്‍ ഉണ്ട്. അവര്‍ രംഗത്തുവരികയും ചെയ്യും വരാതിരിക്കുകയും ചെയ്യും.

വ്യക്തി വ്യക്തിയായിത്തന്നെ നില്ക്കണമെങ്കില്‍ സമ്മാനം വാങ്ങരുത്. വാങ്ങുമ്പോള്‍ സമ്മാനം കൊടുക്കുന്നവര്‍ എടുത്തു നീട്ടുന്ന മുഖാവരണം ആ മനുഷ്യന്‍ ധരിക്കുകയാണ്. മുഖാവരണം ധരിച്ചുകൊണ്ട് അയാള്‍ ജീവിതത്തില്‍ അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പറയും. അന്നുവരെയില്ലാത്ത കോമാളിത്തങ്ങള്‍ കാണിക്കും.

Symbol question.svg.png നിങ്ങള്‍ സമ്മാനം വാങ്ങുമോ?

ഞാന്‍ ‘സര്‍ഗ്ഗാത്മക കലാകാരനല്ല.’ അതുകൊണ്ട് എനിക്കു സമ്മാനം കിട്ടുകില്ല. കിട്ടിയാല്‍ വാങ്ങും. കാരണം എനിക്കു ജീവിക്കാന്‍ പണം വേണമെന്നതാണ്. പക്ഷേ, സമ്മാനം തരുന്നവര്‍ വച്ചു നീട്ടുന്ന മുഖാവരണം ഞാന്‍ ധരിച്ചുകൊണ്ട് അതുമിതും പുലമ്പുകയില്ല. സമ്മാനം തരുന്നവരെ ഉള്ളാല്‍ പുച്ഛിച്ചുകൊണ്ട് അവര്‍ തരുന്ന പണം വാങ്ങി പുസ്തകങ്ങള്‍ മേടിക്കും.

Symbol question.svg.png നിങ്ങള്‍ക്കു ഏറ്റവും ഇഷ്ടമുള്ള മണം?

കാറില്‍ പെട്രോള്‍ ഒഴിക്കുമ്പോള്‍ പ്രസരിക്കുന്ന ഗന്ധം.

Symbol question.svg.png ആദര്‍ശാത്മക ഭര്‍ത്താവ്?

ഭാര്യയുടെ സാരി ദിവസവും വാഷ് ചെയ്ത് ഇസ്തിരിയിട്ടു കൊടുക്കുന്നവന്‍.

Symbol question.svg.png സ്വസ്ഥത വേണമെങ്കില്‍ എന്തു ചെയ്യണം?

വീട്ടില്‍ നിന്ന് പുറത്തേക്കു പോകരുത്.

Symbol question.svg.png കാലത്ത് ഉറക്കമെഴുന്നേല്ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തുതോന്നും?

അദ്ഭുതംതന്നെ. ഞാന്‍ രാത്രി ഉറക്കത്തില്‍ മരിച്ചില്ലല്ലോ; ഇനി രാത്രി പത്തു മണിവരെ ജീവിതം തള്ളിനീക്കണമല്ലോ എന്നു തോന്നും.

Symbol question.svg.png ഡോക്ടറേറ്റും അറിവും തമ്മിലുള്ള ബന്ധം?

തെക്കേയിന്ത്യയിലുള്ളവര്‍ സീറോ (Zero) എന്നു പറയും ആ ബന്ധത്തെക്കുറിച്ച്. വടക്കേയിന്ത്യയിലെ ഗോസായികള്‍ ജീറോ എന്നും.

Symbol question.svg.png നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ഹിന്ദി ചെറുകഥ?

അമര്‍കാന്തിന്റെ Assassins. ഇത് പെന്‍ഗ്വിന്‍ ബുക്ക്സ് പ്രസിദ്ധപ്പെടുത്തിയ A Death in Delhi എന്ന കഥാസമാഹാര ഗ്രന്ഥത്തിലുണ്ട് (ഇംഗ്ലീഷ് തര്‍ജ്ജമ).

മഴ എന്ന ശക്തിവിശേഷം

ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭം. സി.പി. രാമസ്വാമി അയ്യര്‍ ഏര്‍പ്പാടുചെയ്ത റൌഡികള്‍ ആനിമസ്ക്രീന്റെ വീട്ടില്‍ രാത്രി കടന്നുചെന്ന് ഉറങ്ങിക്കിടന്ന അവരെ അപമാനിച്ചു. ആ വാര്‍ത്ത നാടെങ്ങും പരന്നപ്പോള്‍ ആളുകള്‍ ഇളകി. പ്രതിഷേധയോഗം ചേര്‍ന്നു. നേതാവായ പട്ടം താണുപിള്ളസ്സാര്‍ ക്ഷോഭാകുലരായ ജനങ്ങളോട് “അടങ്ങിയിരിക്കണം, അടങ്ങിയിരിക്കണം” എന്നു പറയുന്നുണ്ടായിരുന്നു. പക്ഷേ, ആരും അടങ്ങിയില്ല. അവര്‍ ബസ്സുകള്‍ക്കുനേരെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. വഴിവക്കിലെ വിളക്കുകള്‍ എറിഞ്ഞു പൊട്ടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ആകാശമിരുണ്ടു. കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മഴ തുടങ്ങി. ആളുകള്‍ എഴുന്നേറ്റ് ഓടി. അവര്‍ കടത്തിണ്ണകളിലും മറ്റു ആശ്രയസ്ഥാനങ്ങളിലും ഓടിക്കയറി. തലയും മേലും തുടച്ചു. മഴതീരാന്‍ ഡിസിപ്ലിനോടുകൂടി ഇരുന്നു. പട്ടം താണുപിള്ളയ്ക്കുണ്ടായിരുന്നതിനെക്കാള്‍ ശക്തി മഴയ്ക്കായിരുന്നു. കലാകാരന്‍ ബഹുജനത്തിന് അച്ചടക്കമുണ്ടാക്കുന്ന മഴയാണ്. ഈ മഴ പെയ്യുന്നില്ല എം. സുധാകരന്റെ “അപ്പോഴേക്കും രാത്രിയായിരുന്നു” എന്ന ചെറുകഥയില്‍. (ദേശാഭിമാനി വാരിക) അതുകൊണ്ട് ഇതിലെ സംഭവങ്ങള്‍ കല്ലേറു നടത്തിക്കൊണ്ടിരിക്കുന്നു. ബസ്സുകളിലും വിളക്കുകളിലും മാത്രമല്ല ഏറു നടക്കുന്നത്. തമ്മില്‍ത്തമ്മിലുമുണ്ട്. കോടതിശിപായി ജഡ്ജിയുടെ ‘അനുവാദം’ വാങ്ങിക്കൊണ്ട് ഏകാന്തമായ സ്ഥലത്തുവന്ന് ഇരിക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ ജഡ്ജിയും അവിടെയെത്തി. രണ്ടുപേര്‍ക്കും അദ്ഭുതം. വിധിക്കാന്‍ വിധിക്കപ്പെട്ടവനാണ് ജഡ്ജി. പലരെയും തൂക്കിലേറ്റിയവനാണ് ആ പ്രാഡ്വിവാകന്‍. ജഡ്ജി അതുപറഞ്ഞപ്പോള്‍ ശിപായി അറിയിച്ചു:

“എല്ലാ വിധികള്‍ക്കും സാക്ഷിയായിരിക്കുന്നവന്റെ ദുഃഖം മനുഷ്യന്റേതാണ്.” അപ്പോള്‍ കോടതിശിപായിയുടെ ദുഃഖമാണ് ജഡ്ജിയുടെ ദുഃഖത്തെക്കാള്‍ വലുത്. ഈ ചിന്ത അങ്കുരിച്ചയുടനെ മറ്റൊരു ചിന്ത ജ‍‍ഡ്ജിയെ ഗ്രസിക്കുകയുണ്ടായി. താനും ഒരു സാക്ഷിയല്ലേ എന്നാണ് അദ്ദേഹത്തിന്റെ വിചാരം. സര്‍ക്കാരിന്റെ വകയായ കോപ്പി പുസ്തകങ്ങളിലെ വാക്യങ്ങള്‍ക്കു സദൃശങ്ങളായ ഈ വാക്യങ്ങള്‍ കഥാപാത്രങ്ങളെക്കൊണ്ടു ഉദീരണം ചെയ്യിച്ചതിനു ശേഷം സുധാകരന്‍ ദേശാഭിമാനി വാരികയുടെ 27 — ആം പുറത്തില്‍ നിന്ന് ‘നിഷ്ക്രമണം’ നടത്തുന്നു. ഈ ആശയങ്ങള്‍ കഥയുടെ ഗാത്രത്തിലെ സ്വാഭാവികാവയവങ്ങള്‍ അല്ല. അത് കൃത്രിമപ്പല്ലുകളും കൃത്രിമക്കാലുകളുമാണ്. അതുകൊണ്ടാണ് നേതാവു പറഞ്ഞിട്ടും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കാത്തത്. മഴയുടെ അനുഗ്രാഹകശക്തി ഉണ്ടാകുന്നുമില്ല. ആശയം പൊതിയുന്ന ഉടുപ്പല്ല കഥ. അതു ജീവിതമാണ്. ആ ജീവിതമാവിഷ്കരിക്കാന്‍ സുധാകരന്‍ പഠിക്കേണ്ടിയിരിക്കുന്നു.

ചിന്ത

പ്രൈവസിക്ക് — രഹസ്യത്വത്തിന് — കുഞ്ഞിനുപോലും അവകാശമുണ്ട്. അതിനെ ആരും ലംഘിക്കാന്‍ പാടില്ല. എനിക്കു പല ദോഷങ്ങളുണ്ട്. സ്വഭാവ വൈകല്യങ്ങളും കണ്ടേക്കും പക്ഷേ, ഈ ദീര്‍ഘ ജീവിതത്തില്‍ ഇതുവരെ ഞാന്‍ വേറൊരാളിന്റെ പ്രൈവസിയെ ലംഘിച്ചിട്ടില്ല. എന്റെ പേരക്കുട്ടി കളിപ്പാട്ടങ്ങൾ വച്ചു കളിക്കുന്ന സ്ഥലത്തുപോലും ഞാന്‍ പൊടുന്നനവേ ചെല്ലുകില്ല. ദൂരെ നിന്ന് അവളുടെ പേരു വിളിച്ചിട്ടേ അങ്ങോട്ടുപോകൂ. പക്ഷേ, എന്റെ പ്രൈവസിയെ പലരും തകര്‍ക്കുന്നു.

ഡോര്‍ബെല്ല് ശബ്ദിപ്പിക്കാതെ, കാലൊച്ച കേള്‍പ്പിക്കാതെ കടന്നെത്തി എഴുത്തില്‍ മാത്രം ശ്രദ്ധിച്ചിരിക്കുന്ന എന്റെ മുന്‍പില്‍ ഇസ്പീഡ് ഗുലാന്മാരെപ്പോലെ വന്നു നില്ക്കുന്നവര്‍ ധാരാളം. ആകസ്മികമായ ആ ആഗമനത്തില്‍ അല്ലെങ്കില്‍ പ്രത്യക്ഷപ്പെടലില്‍ ഞാന്‍ ഞെട്ടിപ്പോകുന്നു. എന്റെ അന്തസ്സത്തയെ പരിരക്ഷിക്കുന്നത് അതിനു ചുറ്റും കെട്ടിയ പ്രൈവസിയെന്ന കോട്ടയാണ്. ആ കോട്ടയെ ഇടിച്ചിട്ടുംകൊണ്ടാണ് അക്കൂട്ടര്‍ മുറിക്കുള്ളില്‍ കടന്നുകയറി വടിപോലെ നില്ക്കുന്നതും കള്ളച്ചിരി ചിരിക്കുന്നതും. ഇങ്ങനെയുള്ളവരെ ഒഴിവാക്കാന്‍ വേണ്ടി വീട്ടില്‍ പട്ടിയില്ലെങ്കിലും ‘പട്ടിയുണ്ട് കടിക്കും, സൂക്ഷിക്കണം’ എന്ന് എഴുതിവയ്ക്കുന്നതു നന്ന്.

താഴെപ്പറയുന്ന ചോദ്യങ്ങളും പ്രൈവസിയുടെ ലംഘനമാണ്:

  1. കലാകൗമുദി നിങ്ങള്‍ക്ക് എന്തു പ്രതിഫലം തരും ഈ പംക്തി എഴുതുന്നതിന്?
  2. നിങ്ങളുടെ കൈയിലിരിക്കുന്ന പൊതിയുടെ അകത്തെന്താണ്?
  3. നിങ്ങളുടെ ശംബളമെത്ര?
  4. കാലത്ത് എങ്ങോട്ടു പോകുന്നു?

യാന്ത്രികവിദ്യ

സാഹിത്യകാരന്‍, കമ്മ്യൂണിസ്റ്റ്, രാഷ്ട്രീയ നേതാവ് ഈ നിലകളില്‍ യശസ്സാര്‍ജ്ജിച്ച കെ. ദാമോദരന്‍ കടപ്പുറത്തു വച്ച് കുട്ടിക്കൃഷ്ണമാരാരെ കണ്ടപ്പോള്‍ “ഞാന്‍ കാടത്തത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക് എന്നോരു ഗ്രന്ഥമെഴുതുകയാ”ണെന്നു പറഞ്ഞു. കുട്ടിക്കൃഷ്ണമാരാന്‍ ഉടനെ ചോദിച്ചു:

“അവ തമ്മില്‍ അത്രയ്ക്കു ദൂരമുണ്ടോ?” ഈ ചോദ്യം കേട്ടു ദാമോദരന്‍ പൊട്ടിച്ചിരിച്ചു. നേരമ്പോക്കിനു വേണ്ടി മാത്രം നേരമ്പോക്കു പറയുമ്പോള്‍ ആരും ചിരിക്കും. അതുപോലെ വേറൊന്ന്. “അമേരിക്കയിലുള്ളവര്‍ ഒരു കാലത്തും കമ്മ്യൂണിസ്റ്റുകാരാവുകയില്ല, കാരണമുണ്ട്. കാലത്ത്, ‘തൊഴിലാളികളേ ഉണര്‍ന്നെഴുന്നേല്ക്കൂ’ എന്നാരെങ്കിലും ഉറക്കെപ്പറഞ്ഞാല്‍ ബെഡ്കോഫി കുടിക്കാനുള്ള സമയമായി എന്നായിരിക്കും അവര്‍ കരുതുക.” ഇതാരു പറഞ്ഞെന്ന് എനിക്കോര്‍മ്മയില്ല. ഈ നേരമ്പോക്ക് ഏതു അമേരിക്കക്കാരനേയും രസിപ്പിക്കും. ഇവിടെയും വിദ്വേഷമില്ല. എന്നാല്‍ ‘ശക്തരെ ദുര്‍ബ്ബലര്‍ ചൂഷണം ചെയ്യുന്നതാണ് കമ്മ്യൂണിസ്’മെന്ന് ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രൂദൊങ് (Proudhon) പറഞ്ഞതില്‍ നേരമ്പോക്കില്ല, വിദ്വേഷമേയുള്ളു. കെ.കെ. സുധാകരന്‍ കുങ്കുമം വാരികയിലെഴുതിയ ‘ദീപാവലി’ എന്ന ചെറുകഥയ്ക്കും ‘പൈങ്കിളി’ക്കും തമ്മില്‍ ദൂരമൊട്ടുമില്ല എന്നു ഞാന്‍ പറഞ്ഞാല്‍ അതില്‍ നേരമ്പോക്കില്ല, വിദ്വേഷമില്ല, ധിഷണയുടെ സ്ഫുരണമില്ല. പച്ചയായ വസ്തുസ്ഥിതികഥനം മാത്രമേയുള്ളു. വ്യഭിചാരത്തിന് ക്ഷണിച്ച സ്ത്രീയെ നിരാകരിച്ചിട്ടു സഹധര്‍മ്മിണിയെയും കുഞ്ഞിനെയും സ്മരിച്ചു കൂടുതല്‍ സദാചാര തല്‍പരനാകുന്ന ഒരുത്തന്റെ കഥ പറയുകയാണ് സുധാകരന്‍. വേശ്യയുടെ വീട്ടില്‍ ഒരു കസ്റ്റമര്‍ മറന്നിട്ട ചെരിപ്പ് അവള്‍ കഥാനായകനു കൊടുക്കുന്നു. അതു ധരിച്ചു കുറേദൂരം നടന്നപ്പോഴാണ് ഭൂതാവേശംപോലെ സന്മാര്‍ഗ്ഗാവേശം അയാള്‍ക്കുണ്ടാകുന്നത്. ചെരിപ്പു രണ്ടും ഒറ്റയേറ്. അതാ കിടക്കുന്നു വേശ്യ കൊടുത്ത ചെരിപ്പും മനസ്സിലുണ്ടായ താല്‍ക്കാലികമായ മലിന ചിന്തയും. കഥാകാരന്‍ വിചാരിച്ചാല്‍ എന്തുതന്നെ ആയിക്കൂടാ? സാഹിത്യത്തിന്റെ പേരിലുള്ള ഈ യാന്ത്രികവിദ്യ എന്നവസാനിക്കുമോ എന്തോ? കഥയെഴുതാന്‍ എഴുത്തുകാരന്‍ തീരുമാനിക്കുന്നു. കസേരയിലിരിക്കുന്നു. മേശപ്പുറത്തു കടലാസ്സുവയ്ക്കുന്നു. പേനയെടുക്കുന്നു. എഴുത്തോട് എഴുത്തുതന്നെ. അതു ‘ഡിമോറലൈസേഷ’നിലാണ് ചെല്ലുന്നതെന്ന് എഴുതുന്നയാള്‍ മാത്രം മനസ്സിലാക്കുന്നില്ല.

നിര്‍വ്വചനം

കൈക്കൂലി
വലിയ ഉദ്യോഗസ്ഥന്മാര്‍ കൊച്ചുദ്യോഗസ്ഥന്മാരെകൊണ്ട് വാങ്ങിപ്പിക്കുന്ന തുക. പിടികൂടിയാല്‍ തുകയില്‍ നിന്നു ഒട്ടുമെടുക്കാത്ത കൊച്ചുദ്യോഗസ്ഥന്റെ ജോലി പോകും. കൈക്കൂലി സ്വന്തമാക്കിയ ഉദ്യോഗസ്ഥന്‍ തനിക്ക് അത് ഏല്പിച്ചു കൊടുത്ത കൊച്ചുദ്യോഗസ്ഥന്റെ പേരില്‍ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കും.
ടെലിഫോണ്‍
കറന്റ് ഇല്ലാതെയായാല്‍ ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കു റിസീവര്‍ ക്രേഡിലില്‍നിന്നു മാറ്റി താഴെവയ്ക്കാനുള്ള ഉപകരണം.
ഡ്രൈവാഷിഗ്
കല്ലിലടിച്ചു വാഷിങ് നടത്തി വെയിലില്‍ ഡ്രൈ ചെയ്യുന്ന ഏര്‍പ്പാട്.
കൂളിങ്ഗ്ലാസ്സ്
പെണ്ണുങ്ങളെ അവരറിയാതെ നോക്കാന്‍ ആണുങ്ങളെ സഹായിക്കുന്നത്.
കെ. സുരേന്ദ്രന്‍
ഒരു ക്ലിക്കിലും പെടാത്ത സാഹിത്യകാരന്‍. സിംഹം ഒറ്റയ്ക്കേ നടക്കു എന്ന് അദ്ദേഹത്തെ കാണുമ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്.

പല വിഷയങ്ങള്‍

  1. ഹസ്സന്‍ വാഴൂര്‍ എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പില്‍ എഴുതുന്നു:
    “ഞാനൊരു കാടന്‍ എനിക്കില്ല കണ്മഴു
    ഞാനിന്നൊരൊറ്റയാ നില്ലെനിക്കുറ്റവര്‍”

    തിരുവനന്തപുരം ഭാഷയില്‍ പറയാം തന്നെ, തന്നെ. ഇങ്ങനെ കാവ്യം രചിച്ചാല്‍ അങ്ങനെയല്ലേ പറയാന്‍ പറ്റു.

  2. ഡി. ജയശ്രീയുടെ ‘സ്നേഹ’മെന്ന ചെറുകഥ ട്രയല്‍ വാരികയില്‍. പെണ്ണിന്റെ മനോഹരമായ തലമുടി കണ്ടു അവളെ സ്നേഹിച്ച ആണ് അവള്‍ മൊട്ടയടിച്ചു വരുമ്പോള്‍ സ്നേഹമില്ലാത്തവനായി മാറുന്നു. ജയശ്രീ ഇനിയും കൂടുതലെന്തോ ഉദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, ബുദ്ധിശൂന്യനായ എനിക്ക് അതു മനസ്സിലായില്ല-സത്യത്തെ ചൂണ്ടിക്കാണിക്കുന്ന കള്ളമാണ് കലയെന്ന ഒരു ചിന്തകന്‍. ജയശ്രീ കള്ളത്തെ ചൂണ്ടിക്കാണിക്കുന്ന കള്ളമായി കലയെ അധഃപതിപ്പിക്കുന്നു.
  3. അപൂര്‍വ്വ സിദ്ധികളുള്ള നോവലിസ്റ്റായി ഗുന്റര്‍ഗ്രാസ്സിനെ ദീപിക ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ അവതരിപ്പിക്കുന്നു. ശരിയാവാം. പക്ഷേ, ‘ടിന്‍ഡ്രം’ എന്ന നോവലിനു ശേഷം അദ്ദേഹമെഴുതിയ ഓരോ നോവലും ക്രമാനുഗതമായി താഴ്ചയിലേക്കു പോയി. വികാസമല്ല തകര്‍ച്ചയാണ് ഗ്രാസ്സിന്. അതുകൊണ്ടാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം കിട്ടാത്തത്.
  4. എം.എന്‍. ഗോവിന്ദന്‍ നായര്‍ നാഗര്‍കോവിലിലെ ക്ഷയരോഗാശൂപത്രിയില്‍ നിന്ന് തടവുചാടിയ കഥ പൊലീസ് ഐ.ജിയായിരുന്ന എന്‍. ചന്ദ്രശേഖരന്‍ നായര്‍ വിവരിക്കുന്നു. (മനോരാജ്യം വാരിക) സത്യസന്ധതയോടെയാണ് ചന്ദ്രശേഖരന്‍ നായര്‍ ഓരോ ലേഖനവും എഴുതുന്നത്. പക്ഷേ, ലേഖനം ഒരസ്ഥിപഞ്ജരമാണ് മാംസവും മജ്ജയും ചോരയുമില്ല. അതുകൊണ്ട് അതു ചൈതന്യാത്മകമല്ല.
* * *

ഒരിക്കല്‍ കേശവദേവ് എന്നെക്കുറിച്ച് ഒരു പ്രഭാഷണത്തിനിടയില്‍ പറഞ്ഞു: പണ്ട് രാജാക്കന്മാരുടെ സദസ്സുകളില്‍ വിദൂഷകന്മാരുണ്ടായിരുന്നു. ഇന്ന് രാജാക്കന്മാരില്ല വിദൂഷകരുമില്ല. സര്‍ക്കസ്സുകളില്‍ അവരുണ്ട്, സാഹിത്യത്തിന്റെ ലോകത്തും ഒരു വിദൂഷകനുണ്ട്. ആ വിദൂഷകനാണ് എന്റെ വലതുവശത്തു ചിരിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണന്‍ നായര്‍ (കൈയടി).