close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 12 14


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 12 14
ലക്കം 1003
മുൻലക്കം 1994 12 07
പിൻലക്കം 1994 12 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഒരു സാഹിത്യകാരന്‍ കൈകാര്യം ചെയ്ത വിഷയം മറ്റൊരു സാഹിത്യകാരന്‍ അതേ രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഭാവനയുടെ കുറവുകൊണ്ടാണോ?” “വ്യാഘ്രം മറ്റൊരു മൃഗത്തിന്റെ ഇരയെ തൊടുകില്ലെന്നു വാല്മീകി പറഞ്ഞിട്ടുണ്ട്. ‘ന പരേണാഹൃതം ഭക്ഷ്യം വ്യാഘ്ര: സ്വാദിതുമിച്ഛതി’ നമ്മുടെ സാഹിത്യകാരന്മാര്‍ വ്യാഘ്രങ്ങളല്ല.”

ആര്‍ജന്റീനയില്‍ ജനിച്ച ഏര്‍നെസ്റ്റോ ഗേവാറാ (Ernesto Guevara, 1928–67) ക്യൂബന്‍ വിപ്ളവകാരിയും രാഷ്ട്രീയനേതാവുമായിരുന്നു. ചേ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ക്യൂബയിലെ കാസ്റ്റ്രോയുടെ ഉറ്റമിത്രവും ലഫ്റ്റെനന്റുമായി കഴിഞ്ഞുകൂടിയതിനുശേഷം മറ്റു രാജ്യങ്ങളില്‍ വിപ്ളവപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി 1965-ല്‍ ക്യൂബ വിട്ടുപോയി. ബൊലിവിയയില്‍ ഗറില്ല പ്രസ്ഥാനത്തിന്റെ നേതാവായി വര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന്റെ സൈന്യം അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും പിന്നീടു നിഗ്രഹിക്കുകയും ചെയ്തു. ബൊലിവിയയിലെ സര്‍ക്കാരില്‍നിന്നു മാത്രമല്ല വാഷിങ്ടണില്‍നിന്നും അദ്ദേഹത്തെ കൊല്ലാൻ നിര്‍ദ്ദേശമുണ്ടായിരുന്നു. 1967 ഒക്റ്റോബര്‍ 9-ആംനു യാണ് ഗേവാറായെയും വേറെ രണ്ടു ഗറില്ലകളെയും വധിച്ചത്. 1967 ഒക്റ്റോബര്‍ 15-നു കാസ്റ്റ്രോ റ്റെലിവിഷനിലൂടെ പ്രത്യക്ഷനായി ആ മഹച്ചരമത്തിനു സ്ഥിരീകരണം നല്കി. ഒക്റ്റോബര്‍ 18-ആനു പത്തു ലക്ഷം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടു കാസ്റ്റ്രോ നിര്‍വഹിച്ച സുദീര്‍ഘമായ പ്രഭാഷണത്തിന്റെ അവസാനത്തെ ഭാഗത്തുനിന്നു ചില വാക്യങ്ങള്‍ ഞാന്‍ എടുത്തെഴുതട്ടെ.

Thus, his blood fell on our soil when he was wounded in several battles, and his blood was shed in Bolivia, for the liberation of the exploited and the oppressed, of the humble and the poor. The blood was shed for the sake of all the peoples of the Americas and for the people of Vietnam — because while fighting there in Bolivia, fighting against the oligarchies and imperialism, he knew that he was offering Vietnam the highest possible expression of his solidarity.

ഉജ്ജ്വലമായ ഈ പ്രഭാഷണം മുഴുവന്‍ “Che — A memoir by Fidel Castro” എന്ന പുസ്തകത്തിലുണ്ട്. ഗേവാറായുടെയും കാസ്റ്റ്രോയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ഇത്. മെഡിക്കല്‍ കോളേജില്‍നിന്നു ഡിഗ്രി നേടിയതിനുശേഷം രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധനാവാതെ ക്യാപിറ്റലിസത്തിന്റെ മഹാരോഗം പിടിപെട്ട രാഷ്ട്രങ്ങളെ തത്ത്വചിന്തകൊണ്ടു ചികിത്സിക്കാന്‍ യത്നിച്ച ഒരു മഹാവ്യക്തിയുടെ കഥയാണിത്. തന്റെ രചനാ പാടവംകൊണ്ടു കാസ്റ്റ്രോ ഈ ആത്മബന്ധത്തിന്റെയും ധീരപ്രവര്‍ത്തനത്തിന്റെയും ചിത്രം വരയ്ക്കുന്നു. ആര്‍ജ്ജവത്തിന്റെ നാദം ഇതില്‍ നിന്ന് ഉയരുന്നു. (Edited by David Deutschmann, Preface by Jesus Montan, National Book Agency, Rs. 100, First Indian Reprint Feb. 1994.)

നഖവീക്ഷണം

സ്ത്രീകള്‍ക്കു സവിശേഷങ്ങളായ ചേഷ്ടകളുണ്ട്. വെറുപ്പുണ്ടെങ്കില്‍ അവള്‍ നഖങ്ങള്‍ നോക്കും. ഇഷ്ടപ്പെട്ടവന്‍ തുറിച്ചുനോക്കിയാല്‍ അവള്‍ കണ്ണുകള്‍ താഴ്ത്തും. പുരുഷന്‍ ജനക്കൂട്ടത്തില്‍ തള്ളിക്കയറും. സ്ത്രീ ഒഴിഞ്ഞുമാറും.

മലയാളികള്‍ ഇല്ലാത്ത സ്ഥലമില്ല. ബോംബെയിലെ ഏയര്‍പോര്‍ട്ടില്‍ച്ചെന്നു ബോര്‍ഡിങ് പാസ്സ് വാങ്ങാനായി റ്റിക്കറ്റും മറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥനു ഞാന്‍ നല്കിയപ്പോള്‍ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കിയിട്ടു ‘കലാകൗമുദിയില്‍ എഴുതുന്ന കൃഷ്ണന്‍നായര്‍ സാറല്ലേ’ എന്നു ചോദിച്ചു. അതേ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ‘സൗകര്യമുള്ള സീറ്റ് തരാം’ എന്നു സൗജന്യത്തോടെ അദ്ദേഹം പറഞ്ഞു. കാലു നീട്ടിയിരിക്കാവുന്ന ഒരു വിന്‍ഡോ സീറ്റാണ് എനിക്ക് അദ്ദേഹം ഏര്‍പ്പെടുത്തിത്തന്നത്. പക്ഷേ തിരുവനന്തപുരത്തേക്കു വരുന്ന വിമാനത്തില്‍ ഞാനിരുന്നത് ബോംബെയെ നോക്കിയാണ്. ആ തിരിഞ്ഞിരിപ്പ് എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും കാല് ഇഷ്ടം പോലെ നീട്ടി വയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നതു കൊണ്ട് ആ ഇഷ്ടക്കേട് ഞാന്‍ പെട്ടെന്നു മറന്നു. എന്റെ മുന്‍വശത്ത് തെല്ലകലെയായി ഒരു സീറ്റുണ്ട്. അരമ ണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു സുന്ദരി ആ സീറ്റില്‍ വന്ന് ഇരുന്നു. സൗന്ദര്യധാമം പൊടുന്നനെ പ്രത്യക്ഷപ്പെട്ടാല്‍ ആരത് എന്നറിയാന്‍വേണ്ടി നൂറു വയസ്സായ സന്ന്യാസിയും നോക്കിപ്പോകുമല്ലോ. നൂറ്റമ്പതു വയസ്സായ ഞാനും ജിജ്ഞാസയോടെ അവളെ ഒന്നു നോക്കി. എയര്‍ഹോസ്റ്റസാണെന്നു മനസ്സിലാക്കി നോട്ടം പിന്‍വലിച്ച് ഞാന്‍ പത്രപാരായണം തുടങ്ങി. പത്രമെടുക്കുന്നതിന് ഞാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ എന്നെ ഒന്നു നോക്കി തെല്ലു പുച്ഛത്തോടെ നെയ്ല്‍പോളീഷിട്ട സ്വന്തം നഖങ്ങളിലേക്കു വിശാല വിലോചനങ്ങല്‍ വ്യാപരിപ്പിച്ച് ഇരുപ്പായി. മനസ്സിനിണങ്ങാത്ത പുരുഷന്‍ മുന്‍പിലിരുന്നാല്‍ സ്ത്രീക്കു സ്വാഭാവികമായി ഉണ്ടാകുന്ന വെറുപ്പ് ഒരു redirected activity ആയി നഖവീക്ഷണത്തില്‍ കലാശിക്കുമെന്ന് മനഃശാസ്ത്രം എന്നെ ഗ്രഹിപ്പിച്ചിട്ടുണ്ട്. സാധാരണമായി എയര്‍ഹോസ്റ്റസുകള്‍ വൈരൂപ്യമുള്ളവരാണ്. എന്റെ മുന്‍പിലിരുന്നവള്‍ ആ സാമാന്യ നിയമത്തിന് ഒരപവാദമായിരുന്നു. ഞാന്‍ മുട്ടത്തു വര്‍ക്കിയായിരുന്നെങ്കില്‍, കാനം ഇ.ജെ. ആയിരുന്നെങ്കില്‍ അവളെ ദേവത എന്നു വിളിക്കുമായിരുന്നു. തിരുവനന്തപുരത്തെത്തി വിമാനം. യാത്രക്കാര്‍ എല്ലാവരും പോയി. ഭാരം കൂടിയ പെട്ടി മുകളിലത്തെ അറയില്‍നിന്ന് വലിച്ചെടുക്കുന്നതിനു കുറച്ചു നേരം വേണ്ടി വന്നതുകൊണ്ട് ഞാന്‍ മാത്രം വിമാനത്തിനകത്ത്. തെറ്റിപ്പോയി. ഒരു മധ്യവയസ്കന്‍ — പഴയ തമിഴ് നാടകത്തിലെ വഞ്ചിപ്പത്തനെപ്പോലെ ഒരുത്തന്‍ — വടിപോലെ നിന്ന് ഏയര്‍ഹോസ്റ്റസിനെ കണ്ണുകാണിച്ചു വിളിക്കുന്നു. അയാളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞിട്ടുണ്ട്. ആ പുഞ്ചിരി ഛര്‍ദ്ദിക്കാന്‍ പോകുന്നവന്റെ ഭാവമാണ് അയാളുടെ മുഖത്തിനു നല്കിയത്. നഖവീക്ഷണം ആ വഞ്ചിപ്പത്തന്റെ നയനങ്ങളിലേക്കുള്ള വീക്ഷണമായി മാറുന്നതു കണ്ട് ഞാന്‍ തിടുക്കത്തില്‍ ബഹിര്‍ഗ്ഗമനദ്വാരത്തിലേക്ക് ഓടി. അവിടെ നില്ക്കുന്നു കൈകൂപ്പിക്കൊണ്ട് ഒരു സ്ത്രീരൂപം. അവളെ തിരിച്ചാരും തൊഴാറില്ലെങ്കിലും ഞാന്‍ ഒരു ‘തൊഴല്‍’ പാസ്സാക്കിക്കൊടുത്തു.

സ്ത്രീകള്‍ക്കു സവിശേഷങ്ങളായ ചേഷ്ടകളുണ്ട്. വെറുപ്പ് ഉണ്ടെങ്കില്‍ അവള്‍ നഖങ്ങള്‍ നോക്കും. ഇഷ്ടപ്പെട്ടവന്‍ തുറിച്ചു നോക്കിയാല്‍ അവള്‍ കണ്ണുകള്‍ താഴ്ത്തും. പുരുഷന്‍ ജനക്കൂട്ടത്തില്‍ തള്ളിക്കയറും. സ്ത്രീ ഒഴിഞ്ഞുമാറും. ഓടുന്ന ബസ്സിന്റെ മുന്‍പില്‍ “എടുത്തുചാടുന്ന” പുരുഷന്‍ തെറ്റു മനസ്സിലാക്കി അയ്യോ എന്നു വിളിച്ചുപോകും. സ്ത്രീ ചിരിക്കുകയേയുള്ളു. പൊതുവേ പുരുഷന്‍ അനുസരിക്കാറില്ല. സ്ത്രീ അനുസരണശീലമുള്ളവളാണ്. ഇതിനുമെല്ലാം അപവാദങ്ങളുണ്ട്. പുരുഷന്റെ ആധിപത്യവാസനയെ തൃണവല്‍ഗണിച്ച് അവന് അടികൊടുക്കുന്ന സ്ത്രീകളുണ്ട്. അങ്ങനെയൊരു സ്ത്രീയെയാണ് ശ്രീ. ബ്രഹ്മാനന്ദന്‍ ‘കറുമ്പികത്രീനയുടെ കല്യാണം’ എന്ന ഭേദപ്പെട്ട കഥയില്‍ കൊണ്ടുവരുന്നത്. ഇഷ്ടമില്ലാത്തവന്‍ തൊട്ടോ എങ്കില്‍ അവള്‍ അയാളെ അടിച്ചതു തന്നെ. അങ്ങനെ പല പ്രമാണിമാരെയും അടിച്ച അവള്‍ താനിഷ്ടപ്പെടുന്ന ഒരു പൊലിസ് ഇന്‍സ്പെക്ടര്‍ക്കു വിധേയയാകുന്നു. ഇന്‍സ്പെക്ടര്‍ ചോദിച്ചു: “ഏയ്… എന്നെയും നീതല്ലുമോ?” അവളുടെ മറുപടി “അപമാനിച്ചാല്‍” ആ ഒറ്റ പ്രയോഗംകൊണ്ടു കഥാകാരന്‍ അതുവരെ വ്യക്തതയാര്‍ജ്ജിച്ചിരുന്ന അവളുടെ സ്വഭാവത്തിന് സുവ്യക്തത നല്കുന്നു. സ്വഭാവ പ്രധാനമായ കഥയാണിത്.

ചോദ്യം, ഉത്തരം

Symbol question.svg.png “ഒരു സാഹിത്യകാരന്‍ കൈകാര്യം ചെയ്ത വിഷയം മറ്റൊരു സാഹിത്യകാരന്‍ അതേ രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഭാവനയുടെ കുറവുകൊണ്ടാണോ?”

“വ്യാഘ്രം മറ്റൊരു മൃഗത്തിന്റെ ഇരയെതൊടുകില്ലെന്നു വാല്മീകി പറഞ്ഞിട്ടുണ്ട്. ‘നപരേണാഹൃതം ഭക്ഷ്യം വ്യാഘ്രഃ സ്വാദിതുമിച്ഛതി’ നമ്മുടെ സാഹിത്യകാരന്മാര്‍ വ്യാഘ്രങ്ങളല്ല.”

Symbol question.svg.png “എന്തെല്ലാം വിശേഷങ്ങള്‍ സാറേ?

“ഈ ചോദ്യം എല്ലാവരും ചോദിക്കുന്നതുകൊണ്ടാണ് ഇല്ലാത്ത വിശേഷങ്ങള്‍ ഉണ്ടാക്കാനായി ആളുകള്‍ കള്ളങ്ങള്‍ പറയുന്നത്. വായനക്കാര്‍ നിശ്ശബ്ദരായി പത്രാധിപന്മാരോട് എന്തെല്ലാം വിശേഷങ്ങള്‍ എന്നു ചോദിക്കുന്നത് അവര്‍ ഉള്ളിലെ കാതുകൊണ്ടു കേള്‍ക്കുന്നു. കള്ളങ്ങള്‍ അച്ചടിച്ചു വിടുന്നു. അവരതു ചെയ്തില്ലെങ്കില്‍ വായനക്കാര്‍ക്കു രസമില്ലതാനും.”

Symbol question.svg.png “നിങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?”

“നിങ്ങളുടെ ചോദ്യത്തിനു മറുപടി എഴുതുമ്പോഴും ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു. ക്ഷമിക്കണം നിങ്ങളും മരിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഏതാനും മാസങ്ങള്‍ക്കകം പോകും. നിങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോകും. നമ്മള്‍ക്കുതമ്മില്‍ കാലത്തിന്റെ ദീര്‍ഘതയേ വ്യത്യാസമായുള്ളു.”

Symbol question.svg.png “ഞാന്‍ ഇംഗ്ളീഷ് എം.എ ജയിച്ചു ക്ളാസ്സോടെ. റിസെര്‍ച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒരു വിഷയം പറഞ്ഞുതരൂ?”

“How to torture my husband എന്നതു നല്ല വിഷയമാണ്.”

Symbol question.svg.png “സ്ത്രീ ദേവതയായി മാറുന്നത് എപ്പോള്‍?”

“കാമുകിയായി അവല്‍ കാമുകന്റെ മുന്‍പില്‍ നില്ക്കുമ്പോള്‍. അവളെത്തന്നെ അയാള്‍ വിവാഹം കഴിച്ചാല്‍ ആ ദേവത പെട്ടെന്നു സ്ത്രീയായി മാറും.”

Symbol question.svg.png “നിങ്ങളുടെ വീട്ടില്‍ എത്ര ഫോറിന്‍ കുടകളുണ്ട്?”

“ഒരെണ്ണം. ഞാന്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നെങ്കില്‍ ദിവസവും ഓരോ ഫോറിന്‍ കുട എനിക്കു കിട്ടുമായിരുന്നു.”

Symbol question.svg.png “നിങ്ങള്‍ നിരൂപകനാണോ?”

“പേന കൈയിലുള്ളതുകൊണ്ട് ഞാന്‍ നിരൂപകനാവുമോ?”

ജി.എന്‍. പണിക്കര്‍

ഇംഗ്ളീഷില്‍ Striving for effect എന്നു പറയുന്ന ഫലപ്രാപ്തിക്കു വേണ്ടിയുല്ള തീവ്രയത്നം നമ്മുടെ നവീന കഥാകാരന്മാരുടെ രചനകളില്‍ കാണാം. ആ രചനകളെ എടുത്തുയര്‍ത്തി ‘അഹോമഹാദ്ഭുതം’ എന്ന് ഉദ്ഘോഷിക്കുന്നു ചില നിരൂപകര്‍. അവര്‍ ചെക്കോവിന്റെയും മോപസാങ്ങിന്റെയും റേമണ്ട് കാര്‍വറുടെയും സാര്‍ത്രിന്റെയും കമ്യുവിന്റെയും ചെറുകഥകള്‍ വായിക്കട്ടെ.

സഹതാപത്തിന് ഒരു സ്ഥാനവുമില്ല ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍. നമ്മുടെ അടുത്ത ബന്ധു മരിച്ചാല്‍ ശത്രുപോലും സഹതപിക്കും. മറ്റേതെങ്കിലും വിപത്തുണ്ടായാല്‍ അനുശോചിക്കാന്‍ ഏറെ ആളുകളുണ്ടാവും. രോഗചികിത്സയ്ക്കു പണമില്ലെങ്കില്‍ ചോദിക്കാതെ അത് ഏറെയാളുകള്‍ തരും. എന്നാല്‍ ജോലിയില്‍നിന്നു വിരമിച്ചാല്‍ ആ വ്യക്തിക്കു മാത്രമേ നൈരാശ്യവും ദുഃഖവുമുള്ളു. മറ്റുള്ളവര്‍ക്ക് ഒരളവില്‍ സന്തോഷവുമാണ്. വ്യക്തിയുടെ ശരീരവയവങ്ങള്‍ക്കു വരുന്ന ക്ഷതമോ നഷ്ടമോ എല്ലാവരുടെയും സഹതാപം ഉദ്ദീപിപ്പിക്കുന്നു. എന്നാല്‍ പെന്‍ഷന്‍പറ്റല്‍കൊണ്ട് ഒരുത്തന്റെ ആത്മാവിനു വരുന്ന ക്ഷതവും നഷ്ടവും അന്യര്‍ക്ക് ആഹ്ളാദജനകമാണ്. ഇങ്ങനെ ഒറ്റയ്ക്കു ദുഃഖിക്കുന്ന ഒരു റിറ്റയര്‍ഡ് ഉദ്യോഗസ്ഥനെ ശ്രീ.ജി.എന്‍. പണിക്കരുടെ “ഒരൊഴിവുദിവസം സന്ധ്യയ്ക്ക്” എന്ന ചെറുകഥയില്‍ കാണാം. (മാതൃഭൂമി വാരിക) അയാളുടെ ചിത്തവൃത്തിപരങ്ങളായ പോരാട്ടങ്ങളെ കഥാകാരന്‍ കലാത്മകമായി ചിത്രീകരിക്കുന്നു. ജോലിയിലിരുന്നപ്പോള്‍ അയാളുടെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു യുവതിയെ പെന്‍ഷന്‍പറ്റിയതിനുശേഷം ഭ്രമാത്മകതയില്‍ ദര്‍ശിക്കുന്നു. ഭ്രമമായതുകൊണ്ട് തെല്ലുനേരം കഴിഞ്ഞപ്പോള്‍ അവളെ കാണുന്നില്ല. ആ സംഭവം കഥാകാരന്‍ വര്‍ണ്ണിച്ചുകഴിയുമ്പോള്‍ അടുത്തുണ്‍പറ്റിയവരോടു നമുക്കില്ലാത്ത സഹതാപം കഥയിലെ റിറ്റയര്‍ഡ് ഉദ്യോഗസ്ഥനെസ്സംബന്ധിച്ചു നമുക്കുണ്ടാകുന്നു. അതോടെ അയാള്‍ നമ്മുടെ ബന്ധുവായി മാറുന്നു. അയാളുടെ ജീവിതവ്യഥകളില്‍ നമ്മള്‍ പങ്കുകൊള്ളുന്നു. കഥ വിജയം — പ്രാപിക്കുകയും ചെയ്യുന്നു.

* * *

ഇംഗ്ളീഷില്‍ Striving for effect എന്നു പറയുന്ന ഫലപ്രാപ്തിക്കുവേണ്ടിയുള്ള തീവ്രയത്നം നമ്മുടെ നവീന കഥാകാരന്മാരുടെ രചനകളില്‍ കാണാം. ആ രചനകളെ എടുത്തുയര്‍ത്തി ‘അഹോ മഹാദ്ഭുതം’ എന്ന് ഉദ്ഘോഷിക്കുന്നു ചില നിരൂപകര്‍. അവര്‍ ചെക്കോവിന്റെയും മോപസാങ്ങിന്റെയും റേമണ്ട് കാര്‍വറുടെയും സാര്‍ത്രിന്റെയും കമ്യുവിന്റെയും ചെറുകഥകള്‍ വായിക്കട്ടെ. അയത്നലളിതമായിട്ടാണ് അവര്‍ കഥകളെഴുതിയത്. അവ വായിച്ചുകഴിയുമ്പോള്‍ കഥകളുടെ സവിശേഷങ്ങളായ അന്തരീക്ഷങ്ങളില്‍ നമ്മള്‍ വിലയംകൊള്ളുന്നു. പക്ഷേ പ്രകീര്‍ത്തിക്കപ്പെടുന്ന നവീന കഥാകാരന്മാരുടെ കഥകള്‍ പ്രഭാഷണം കേട്ടുകഴിഞ്ഞാലുണ്ടാകുന്ന മാനസികനിലയാണ് ജനിപ്പിക്കുക. ഈ നിരൂപകര്‍ക്ക് — ബഹുജനത്തെ വഴിതെറ്റിക്കുന്ന നിരൂപകര്‍ക്ക് — ഉത്തമസാഹിത്യമെന്തെന്നു മനസ്സിലാക്കിക്കൊടുക്കണം.

പെസ്വയുടെ ബിംബത്തിലൂടെ

പോര്‍റ്റ്യുഗീസ് കവി ഫെര്‍നാങ് ദു പെസ്വ (Fernando Pessoa, 1888–1935) മഹാകവികളില്‍ മഹാകവിയാണ്. ശ്രീ. വൈക്കം മുരളി ദയാപൂര്‍വം തന്ന The Book of Disquiet എന്ന അദ്ദേഹത്തിന്റെ ഗദ്യകാവ്യഗ്രന്ഥം ഞാന്‍ വായിച്ചു. കലയുടെ അധിത്യക എന്താണെന്നു കാണുകയും ചെയ്തു. ഇന്നു പുസ്തകത്തിന്റെ ഓര്‍മ്മയേയുള്ളു. ചില ആശയങ്ങള്‍ മാത്രം സ്മൃതിമണ്ഡലത്തില്‍ തങ്ങിനില്ക്കുന്നു. അവ പെസ്വയുടെ ആശയങ്ങളാണോ അല്പപ്രഭാവനായ എന്റെ ആശയങ്ങളാണോ എന്നു വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയുന്നില്ല. കാരണം ആ വിശിഷ്ടഗ്രന്ഥം എല്ലാക്കാലത്തേക്കുമായി നഷ്ടപ്പെട്ടു എന്നതാണ്. രാത്രിവേളയില്‍ ജന്നലിന്റെ കേര്‍ട്ടനു പിറകില്‍ പുഷ്പിക്കുന്ന ദീപം എന്ന ചേതോഹരമായ ബിംബം പെസ്വയുടേതാണെന്ന് ഓര്‍മ്മ പറയുന്നു. പുഷ്പിക്കുന്ന ദീപംപോലെ ചില മുഖങ്ങളും ജന്നലുകള്‍ക്കപ്പുറത്തു പുഷ്പിക്കാറുണ്ട്. അങ്ങനെ വിടര്‍ന്ന ഒരു പ്രസൂനത്തെക്കുറിച്ചാണ് ശ്രീ.എന്‍. ഗോവിന്ദന്‍കുട്ടിയുടെ ‘വഴിവക്കിലെ വീട്’ എന്ന കഥ. (ദേശാഭിമാനി വാരിക) പുഷ്പിക്കാറുണ്ട് എന്നു ഞാന്‍ എഴുതിയെങ്കിലും യുവത്വത്തിനോട് അതിനു ബന്ധമില്ല. കാലം അതിന്റെ പാടുകള്‍ വീഴ്ത്തിയ മുഖമാണത്. എന്നാലും അവരുടെ നിശ്ശബ്ദമായ ഇരുപ്പിലും നോട്ടത്തിലും ബഹിഃപ്രകാശനംകൊള്ളാത്ത ഒരു വികാരമുണ്ട്. അവരെ പതിവായി നോക്കുന്ന ആളിനും അതുണ്ട്. അതുള്ളതിനാലാണ് ആ മുഖം എല്ലാക്കാലത്തേക്കുമായി അപ്രത്യക്ഷമാകുമ്പോള്‍ ദ്രഷ്ടാവിന് അസ്വസ്ഥതയുണ്ടാകുന്നത്. പരോക്ഷമായ ഈ വികാരത്തെ പ്രച്ഛന്നമായി ആവിഷ്കരിച്ചതിലാണ് നമ്മള്‍ ഗോവിന്ദന്‍ കുട്ടീയുടെ വൈദഗ്ദ്ധ്യം കാണേണ്ടത്. അദ്ദേഹത്തിന്റെ അസങ്കീര്‍ണ്ണമായ ആഖ്യാനവും നന്ന്.

സംഭവങ്ങള്‍

മരണത്തെക്കുറിച്ച് ഒരു നിമിഷത്തേക്ക് ഓര്‍മ്മയുണ്ടായാല്‍ മനുഷ്യന്‍ ക്ഷുദ്രത്വം കാണിക്കില്ല.

  1. ഒരു മാസികയ്ക്കു ലേഖനങ്ങള്‍ ശേഖരിക്കാനായി നിയുക്തനായ ഒരു യുവാവ് എന്നോടു പറഞ്ഞു: ‘മഹാപണ്ഡിതനായ … (പേര്) ലേഖനമെഴുതിവച്ചിട്ടുണ്ട്. ഞാനതു വാങ്ങാന്‍ പോവുകയാണ്. സാറുംകൂടി വരു. ഉടനെ തിരിച്ചു പോരാം.’ ഞങ്ങല്‍ സിറ്റിബസ്സില്‍ കയറി അത്ര സിറ്റിയല്ലാത്ത ഒരു പ്രദേശത്തിറങ്ങി മഹാപണ്ഡിതന്റെ വീട് അന്വേഷിച്ചു. ഒരാള്‍ പറഞ്ഞുതന്നതനുസരിച്ചു ഞങ്ങള്‍ പറമ്പിലേക്കു കയറി. ദൗര്‍ഭാഗ്യംകൊണ്ടു നടന്നെത്തിയത് അദ്ദേഹത്തിന്റെ വീട്ടിന്റെ പിറകുവശത്താണ്. അവിടെയുള്ള കിണറ്റില്‍നിന്നു വെള്ളംകോരി തലയിലൊഴിക്കുകയായിരുന്നു പണ്ഡിതന്റെ മകള്‍. ഏതാണ്ട് ഇരുപതു വയസ്സുവരും അവള്‍ക്ക്. പിറകുവശമല്ലേ, ആരും വരില്ല എന്ന വിചാരം കൊണ്ടാവാം അവള്‍ നൂലുബന്ധമില്ലാതെയാണ് കുളിച്ചിരുന്നത്. പ്രായമായ പല പെണ്‍പിള്ളേരുടേയും വിചാരം തങ്ങള്‍ക്കു മൂന്നുവയസ്സേ ആയുള്ളു എന്നാണ്. അതുകൊണ്ടുമാവാം അവളുടെ പൊന്മേനി കാണിച്ചുള്ള സ്നാനം. നഗ്നസുന്ദരിയുടെ മുന്‍പില്‍ ചെന്നുപെട്ട ഞങ്ങള്‍ തെല്ലുനേരം കുലവെട്ടീടിന കുറ്റിവാഴപോലെ നിന്നുപോയി. ഉത്തരക്ഷണത്തില്‍ ദിക്കുകളെ ഭേദിച്ചുള്ള നിലവിളി ഉയര്‍ന്നു അവളില്‍നിന്ന്. ഞങ്ങള്‍ രണ്ടുപേരും പ്രാണനുംകൊണ്ട് ഓടി. പക്ഷേ ഫലമില്ല. ഏതാണ്ട് നൂറുലോക്കല്‍ പീപ്പിള്‍ ഞങ്ങളെ വളഞ്ഞു. അവര്‍ തല്ലുന്നതിനു മുന്‍പ് അബദ്ധം പറ്റിയതാണെന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു. ‘അങ്ങനെ അബദ്ധമൊന്നും പറ്റുകയില്ല’ എന്നൊരു ദുഷ്ടന്‍ മൊഴിയാടിയെങ്കിലും ആരും ഞങ്ങളുടെ മാംസപിണ്ഡത്തില്‍ തൊട്ടുകളിച്ചില്ല. രണ്ടു യുവാക്കന്മാരെ കണ്ടമാത്രയില്‍ നിലവിളി ഉയര്‍ത്തിയ ആ പെണ്ണ് നൂറോളമാളുകള്‍ കൂടിയിട്ടും വസ്ത്രമെടുത്തു ചുറ്റാതെ ജനനകാലവേഷത്തില്‍ത്തന്നെ നിന്നു. കുറ്റം പറയാനില്ല. അവളുടെ വയസ്സ് ഇരുപുതല്ല, മൂന്നാണല്ലോ. ഈ സംഭവം ഫിക്ഷനല്ല. സത്യമാണ്. ഞാനും ആ കൂട്ടുകാരനും ജീവിച്ചിരിക്കുന്നു. മാസിക ഇപ്പോഴുമുണ്ട്. അതിന്റെ അന്നത്തെ പത്രാധിപര്‍ തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്നു.
  2. മഹാകവി ജി. ശങ്കരക്കുറുപ്പിനോടൊരുമിച്ച് വര്‍ക്കലയ്ക്കടുത്തുള്ള ഒരുസ്ഥലത്ത് ഞാനൊരു സമ്മേളനത്തിനു പോയി. അച്ചടിച്ച ക്ഷണക്കത്തു കിട്ടിയിരുന്നില്ല. സമ്മേളനസ്ഥലത്തു ചെന്നപ്പോഴാണ് മഹാകവി പ്രസംഗിക്കുന്ന സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിക്കാന്‍ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അറിയാന്‍ പാടില്ലാത്ത ഒരു മലയാളാദ്ധ്യാപികയെ ഏര്‍പ്പാടു ചെയ്തിരിക്കുന്നുവെന്നു മനസ്സിലാക്കിയത്. ജിക്ക് ഒരു ഭാവവ്യത്യാസവുമില്ല. അധ്യക്ഷയുടെ പ്രഭാഷണത്തിനുശേഷം ജി എഴുന്നേറ്റ് അതിസുന്ദരമായി ഒരുമണിക്കൂറോളം പ്രസംഗിച്ചു. തിരിച്ചു പോരുമ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: “മാഷ് ഇങ്ങനെയൊക്കെയുള്ളവരുടെ ആദ്ധ്യക്ഷ്യത്തില്‍ പ്രസംഗിക്കുമോ?” അദ്ദേഹം മറുപടി നല്കിയത് ഇങ്ങനെ: “എനിക്ക് അങ്ങനെയൊന്നുമില്ല കൃഷ്ണന്‍നായരേ. ആര് ആദ്ധ്യക്ഷ്യം വഹിച്ചാലും ആര് ഉദ്ഘാടനം നടത്തിയാലും എനിക്കു പറയാനുള്ളതു പറഞ്ഞിട്ടു ഞാന്‍ തിരിച്ചുപോരും.”
  3. കൊല്ലം ശ്രീനാരായണ കോളേജിലെ ഒരു സമ്മേളനം എന്‍. ഗോപാലപിള്ളയുടെ ആധ്യക്ഷ്യത്തില്‍ നടക്കുമെന്നു പത്രത്തില്‍ റിപോര്‍ട്. അത് ഉദ്ഘാടനം ചെയ്യുന്നത് ആ കോളേജിലെ അധ്യാപകന്‍ എം.പി. ബാലകൃഷ്ണന്‍നായര്‍. പ്രഭാഷകന്‍ പ്രഫെസര്‍ ബാലരാമപ്പണിക്കര്‍. സമ്മേളനദിവസം മൂന്നുമണിക്കു ഗോപാലപിള്ള പ്രിന്‍സിപ്പലിന്റെ മുറിയിലും ബാലരാമപ്പണിക്കര്‍ ഒരു ക്ളാസ് റൂമിലുമിരിക്കുന്നതു കണ്ട് ഞാന്‍ പണിക്കരോടു ചോദിച്ചു: “ഇന്നു കൊല്ലത്തു മീറ്റിങ്ങില്ലേ. രണ്ടുപേരും തിരുവനന്തപുരത്ത് ഇരിക്കുകയാണോ?” ബാലരാമപ്പണിക്കര്‍ മറുപടി പറഞ്ഞു: “എന്‍. ഗോപാലപിള്ളസ്സാര്‍ അധ്യക്ഷനായ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ബാലകൃഷ്ണന്‍നായരാണ്. ഞങ്ങള്‍ രണ്ടുപേരും പോകുന്നില്ല.” എന്‍. ഗോപാലപിള്ള മരിച്ചു. ബാലകൃഷ്ണന്‍നായര്‍ മരിച്ചു. ബാലരാമപ്പണിക്കര്‍ മരിച്ചു. ജി. ശങ്കരക്കുറുപ്പു മരിച്ചു. അന്നത്തെ സമ്മേളനത്തിന്റെ അധ്യക്ഷ മരിച്ചു. മരണത്തെക്കുറിച്ച് ഒരുനിമിഷത്തേക്ക് ഓര്‍മ്മയുണ്ടായാല്‍ മനുഷ്യന്‍ ക്ഷുദ്രത്വം കാണിക്കില്ല.

മനോഹരമായ പുസ്തകം

The best living interviewer എന്നു വാഴ്ത്തപ്പെടുന്ന Duncan Fallowell നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ സമാഹാരമാണ് “20th Century Character” (പ്രസാധനം 1994). ഇതില്‍ മാര്‍കേസുമായുള്ള സംഭാഷണം മാത്രം വായിച്ചു.

അത്യന്തം രസകരമാണിത്.

ഒരിടത്ത്:

“സോള്‍ഷെനിറ്റ്സ്യന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ?”

“നോവലുകളോ? ഉണ്ട്.” എന്നു മാര്‍കേസിന്റെ ഉത്തരം.

“അദ്ദേഹം പറയുന്നത് താങ്കള്‍ക്കു വൈഷമ്യമുണ്ടാക്കുന്നുണ്ടോ? മനുഷ്യത്വമുള്ള കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി സാദ്ധ്യമല്ല എന്ന്.”

“സോള്‍ഷെനിറ്റ്സ്യന്‍ ചീത്ത മാതൃകയാണ്. അദ്ദേഹം രാഷ്ട്രീയക്കാരനല്ല. മിസ്റ്റിക്കാണ്. അദ്ദേഹത്തിന്റെ വിഷന്‍ സമ്പൂര്‍ണ്ണമായും മതപരമാണ്. അതുകൊണ്ട് ഇന്നത്തെ യാഥാതഥ്യത്തില്‍ അദ്ദേഹത്തിന് സ്ഥാനമില്ല.

വേറൊരിടത്ത്:

“ഇഷ്ടപ്പെട്ട കവികള്‍?”

“ഇക്കാലത്ത് — കാവാഫി, പെസ്വ, നെറൂദ” — എന്നു മാര്‍കേസ്.

“ചരിത്രത്തില്‍; വെറുക്കുന്ന ആള്‍?”

“കൊളമ്പസ്.”

“ഇഷ്ടപ്പെടുന്ന നന്മ?”

“മരണംവരെ രഹസ്യം സൂക്ഷിക്കാനുള്ള കഴിവ്.”

“ഇഷ്ടമുള്ള എഴുത്തുകാര്‍?”

“സോഫൊക്ളിസ്സും കോണ്‍റഡും.”

“സ്ത്രീയില്‍ ഇഷ്ടപ്പെടുന്ന ഗുണം?”

“വഴങ്ങിക്കൊടുക്കല്‍.”

“പുരുഷനിലോ?”

“കരുണാര്‍ദ്രത.”

പ്രിയപ്പെട്ട വായനക്കാരോട് സാഹിത്യവാരഫലക്കാരന്‍: ‘ഇങ്ങനെയുള്ള പുസ്തകങ്ങള്‍ വായിച്ചു ഹൃദയസമ്പന്നത നേടൂ.’