close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 08 25


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 08 25
ലക്കം 519
മുൻലക്കം 1985 08 18
പിൻലക്കം 1985 09 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
എന്‍. വി. കൃഷ്ണവാരിയര്‍

“നിങ്ങള്‍ എന്തിനു് എഴുതുന്നു?” ഈ ചോദ്യം സാഹിത്യകാരന്മാരോടു പലരും ചോദിച്ചിട്ടുണ്ടു്. അവര്‍ ഉത്തരം നല്കിയിട്ടുമുണ്ടു്. സാഹിത്യകാരനല്ലാത്ത എന്നോടും ഒരിക്കല്‍ ഈ ചോദ്യം ചോദിച്ചു ഒരു കൂട്ടുകാരന്‍. “കലാകൗമുദിയുടെ എഡിറ്റര്‍ തരുന്ന പ്രതിഫലത്തിനു വേണ്ടി” എന്നു ഞാന്‍ മറുപടി പറഞ്ഞു. എങ്കിലും അതൊരു ഉപരിപ്ലവമായ ഉത്തരമായിരുന്നു എന്നതിനു സംശയമില്ല. മരണം നമ്മുടെ എല്ലാവരുടെയും മുന്‍പിലുണ്ടു്. പിറകിലുമുണ്ടു്. പിറകില്‍ നില്ക്കുന്ന മരണത്തിന്റെ നിഴല്‍ നമ്മുടെ മുന്‍പിലേക്കു നീളുന്നു. ചിലപ്പോള്‍ മുന്‍പില്‍വന്നു നില്ക്കാറുള്ള അതിന്റെ നിഴല്‍ നമ്മുടെ ശരീരത്തിലേക്കു വീഴും. ഈ നിഴല്‍ കാണാതിരിക്കാന്‍വേണ്ടിയുള്ള കണ്ണടയ്ക്കലാണു് നമ്മുടെ ഓരോ പ്രവര്‍ത്തനവും. പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുമ്പോള്‍ നമ്മള്‍ നിഴലിനെ കാണുന്നില്ല. സാഹിത്യവാരഫലമെഴുതുമ്പോള്‍, മറ്റു വാരികകളില്‍ പടിഞ്ഞാറന്‍ സാഹിത്യകാരന്മാരെക്കുറിച്ചു് എഴുതുമ്പോള്‍ ഞാന്‍ മരണത്തിന്റെ നേര്‍ക്കു കണ്ണടയ്ക്കുകയാണു്. എന്‍. വി. കൃഷ്ണവാരിയര്‍ പണ്ഡിതോചിതങ്ങളായ ലേഖനങ്ങള്‍ എഴുതുന്നതും ‘ത്രിപഥഗ’ പോലുള്ള ചേതോഹരങ്ങളായ കാവ്യങ്ങള്‍ രചിക്കുന്നതു് ഈ നിഴലിനെ കാണാതിരിക്കാനാണു്. പി. ടി. ഉഷ ഓടുന്നതും ഷൈനി എബ്രഹാം ഓട്ടത്തില്‍ ഉഷയെ അതിശയിക്കുമെന്നു ലേഖകന്‍ എഴുതുന്നതും അതിനു തന്നെ. രണ്ടടിയോളം കടലു മുറിച്ചു കളഞ്ഞിട്ടും കള്ളച്ചിരിയോടെ അമേരിക്കന്‍ പ്രസിഡന്റ് നില്ക്കുന്നതും വേറൊന്നുകൊണ്ടല്ല. മരണമേ നിന്നെക്കാള്‍ ശക്തിയാര്‍ജ്ജിച്ചതായി ഈ ലോകത്തു വേറൊന്നുമില്ല. പൊളൊനിയസിനെപ്പോലെ യവനികയ്ക്കു പിന്നില്‍ ഒളിച്ചുനില്ക്കുക. മരണം വാള്‍മുനയായി അതു ഭേദിച്ചുവന്നു മാറു് പിളര്‍ക്കും. Thou wretched, rash, intruding fool, farewell എന്നു് അതു പറഞ്ഞിട്ടു പോകുകയും ചെയ്യും. പരീക്ഷിത്തിനെപ്പോലെ കൊട്ടാരത്തിന്റെ വാതിലുകള്‍ അടച്ചു് അകത്തിരിക്കുക. മരണം പുഴുവായി പഴത്തിനകത്തുകയറി മുന്നിലെത്തും, കൊത്തും. ഈ പരമാര്‍‌ത്ഥം എന്റെ കണ്ണിന്റെ മുന്‍പില്‍ എപ്പോഴുമുണ്ടു്. അതു കാണാതിരിക്കാന്‍വേണ്ടി ഞാന്‍ നിരന്തരം എഴുതുന്നു.


ഗളിവറുടെ മരണം

മരണത്തിന്റെ മുന്‍പിലുള്ള മനുഷ്യന്റെ ഈ നിരാശ്രയത്വത്തെ ഉജ്ജ്വലമായി ആവിഷ്കരിക്കുന്ന ഒരു ചെറുകഥയുണ്ടു് ജര്‍മ്മന്‍ സാഹിത്യത്തില്‍. ക്രിസ്റ്റോഫ് മെക്കെലിന്റെ Gulliver’s Death. കവിയും ചിത്രകാരനുമായ അദ്ദേഹം 1935-ല്‍ ബര്‍ലിനില്‍ ജനിച്ചു. ‘വിഷ്വല്‍ ഫാന്റസി’യുടെ ശക്തി പ്രദര്‍ശിപ്പിക്കുന്നവയാണു് അദ്ദേഹത്തിന്റെ രചനകളാകെ. മെക്കലിന്റെ തിരഞ്ഞെടുത്ത ഗദ്യരചനകള്‍ The Figure on the Boundary Lane എന്ന പേരില്‍ ഇംഗ്ലണ്ടില്‍ പ്രസാധനം ചെയ്തിട്ടുണ്ടു് (Arena edition 1985). അതിലാണു് Gulliver’s Death എന്ന ചെറുകഥയുള്ളതു്. “ഞാന്‍ കൂടുതലായി ഓട്സ് തിന്നുന്നു അല്ലേ?” എന്നു പൊട്ടിയ ശബ്ദത്തില്‍ ഗളിവര്‍ ചോദിക്കുമ്പോഴാണു കഥയുടെ ആരംഭം. ഉത്തരം കൊതിച്ചു അയാള്‍ കര്‍ക്കശഭാവത്തോടെ മുറിയിലേക്കു നോക്കി. ഒരു മറുപടിയുമില്ല. ജന്നലിന്നരികില്‍ കസേരയിട്ടു് ആ വൃദ്ധന്‍ ഇരിക്കുകയാണു്. അടുത്തു് കപ്പില്‍ തണുത്ത ചായ. തനിച്ചു കഴിയാനാണു് അയാള്‍ക്കിഷ്ടം. പ്രഭാത സമയങ്ങളില്‍ അയാള്‍ ലായമടച്ചു് സ്വന്തം കുതിരയുടെ അടുത്തു ഇരിക്കും. മനുഷ്യരെയാകെ വെറുപ്പാണു് ഗളിവര്‍ക്ക്. അവരെ എലികളായിട്ടാണു് അയാള്‍ കരുതുക. ഇരുട്ടായാല്‍ ഗളിവര്‍ക്കു സന്തോഷമായി. വെളിയില്‍ നിന്നുള്ള ശബ്ദങ്ങള്‍, ഒരു പദവിന്യാസം, വണ്ടിച്ചക്രം നടപ്പാതയില്‍ ഉരയുന്ന ശബ്ദം. കതകടയുന്ന നാദം ഇവയെല്ലാം മനുഷ്യരോടു ബന്ധപ്പെട്ടതല്ല. അതുകൊണ്ടു് അയാള്‍ക്കു് അവ ഇഷ്ടം തന്നെ. മനുഷ്യന്‍ വെള്ള റൊട്ടിയും ചായയും കഴിക്കണമെന്നു് ഈശ്വരന്‍ നേരത്തെ നിശ്ചയിച്ചിട്ടുണ്ടോ? വാസ്തവത്തില്‍ അവന്‍ കുതിരയാകണമെന്നും ഓട്സ് തിന്നണമെന്നുമല്ലേ അദ്ദേഹം കരുതിയതു്. പരിചാരകന്‍ വന്നപ്പോള്‍ ഗളിവര്‍ ചോദിച്ചു:

“നീ ഓട്സ് കൊണ്ടുവന്നോ?”

“ഓട്ട്സോ, സര്‍”

“ഓട്ട്സ് കൊണ്ടുവരാന്‍ ഞാന്‍ നിന്നോടു പറഞ്ഞില്ലേ?”

കിടക്കയില്‍ ചെന്നു കിടക്കാന്‍ വേലക്കാരന്‍ അയാളെ ഉപദേശിച്ചു. അപ്പോള്‍ തന്നെ കുതിരയുടെ അടുത്തു കൊണ്ടുപോകാന്‍ ഗളിവര്‍ ആജ്ഞാപിച്ചു. കൊച്ചു കാല്‍വയ്പുകളോടുകൂടി പരിചാരകന്റെ സഹായത്തോടുകൂടി അയാള്‍ ലായത്തിലേക്കു നടന്നു. രാത്രി വായുവേററു് ചരിഞ്ഞ മെഴുകുതിരി വെളിച്ചം അവ്യക്തപ്രകാശം പ്രസരിപ്പിച്ചു. വേലക്കാരനെ പറഞ്ഞയച്ചിട്ടു് അയാള്‍ കുതിരയുടെ അടുത്തു് ഇരുന്നു. അയാളുടെ കോട്ട് കുതിരലത്തിയില്‍ ഇഴഞ്ഞു. ഗളിവറുടെ ചെവികള്‍ വിറച്ചു. താടി ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്കു് അയാള്‍ ചലിപ്പിച്ചു. ഓട്സ് നിറച്ച തൊട്ടിയില്‍നിന്നു ഗളിവര്‍ അതു തിന്നാന്‍ ശ്രമിച്ചു. “കുതിര എന്നെ തിരിച്ചറിയുന്നില്ലേ? തീര്‍ച്ചയായും അറിയുന്നുണ്ടു്,” എന്നു പറഞ്ഞുകൊണ്ടു് അയാള്‍ നാലുകാലില്‍ നിന്നു കുതിരയുടെ കാലില്‍ ഉമ്മ വച്ചു. എന്നിട്ടു വീണ്ടും കുതിരയുടെ തൊട്ടിയില്‍നിന്നു ഓട്സ് തിന്നാല്‍ ശ്രമിച്ചു. മൃഗം അയാളുടെ തലയില്‍ ഒരു ചവിട്ടുവച്ചു കൊടുത്തു. നേരം വെളുത്തു് വേലക്കാരന്‍ വന്നു നോക്കിയപ്പോള്‍ കുതിര തല കുനിച്ചുനില്‍ക്കുന്നു. അതിന്റെ അടുത്തു് ഗളിവര്‍. മെഴുകുതിരി കത്തിത്തീര്‍ന്നു് മെഴുകാകെ തറയില്‍ കട്ടപിടിച്ചുകിടക്കുന്നു. ഗളിവറിന്റെ മുഖത്തും കൈയിലും ഉണങ്ങിയരക്തം. അയാളുടെ പകുതി തുറന്ന വായില്‍നിന്നു് ഓട്ട്സ് വെളിയിലേക്കു വീണു കിടക്കുന്നു. ‘ഭയജനകം’ എന്നു മാത്രമേ എനിക്കു പറയാനുള്ളു ഈ കലാ… ത്തെക്കുറിച്ചു്. പ്രിയപ്പെട്ടവായനക്കാര്‍ ഇതൊക്കെ വായിക്കണമെന്നു് ഞാന്‍ സവിനയം അപേക്ഷിക്കുന്നു. വായിച്ചാല്‍ നമ്മള്‍ നമ്മുടെ സാഹിത്യകാരന്മാരെ ഇന്നത്തെ മട്ടില്‍ വാഴ്ത്തിക്കൊണ്ടു നടക്കുകയില്ല.

ആയുസ്സു് കുറയുന്നു

ഹാസ്യകവിയും നല്ല സുഹൃത്തുമായ… നായര്‍ എന്നോടു എക്സിബിഷന്‍ ഗ്രൗണ്ടില്‍വച്ചു ചോദിച്ചു: “ഭരതനാട്യം കാണണോ?” “കാണാം” എന്നു ഞാന്‍. ലൈററ് കെട്ടതിനുശേഷം കയറിയാല്‍ മതിയെന്നു കവി പറഞ്ഞു. കയറി. അര്‍ദ്ധാന്ധകാരം. പതിനെട്ടു വയസ്സുവരുന്ന ഒരു പെണ്ണുവന്നു വസ്ത്രങ്ങള്‍ ഊരി ദൂരെയെറിഞ്ഞു നൃത്തം തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു യുവാവുമെത്തി. രണ്ടു പേരും ലൈംഗികവേഴ്ചയുടെ ചലനങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോൾ ഞാന്‍ പിറകോട്ടു തിരിഞ്ഞു നോക്കി. തിരിഞ്ഞുനോക്കരുതെന്നു് കവിയുടെ താക്കീതു്. എങ്കിലും നോക്കിപ്പോയി. അപ്പോഴുണ്ടു് തൊട്ടുപിറകില്‍ എന്നെ ബഹുമാനിക്കുന്ന ഒരു ശിഷ്യന്‍ എന്നെ തുറിച്ചുനോക്കുന്നു ‘ഇയാളാണോ മാന്യനായ അദ്ധ്യാപകന്‍?’ എന്ന മട്ടില്‍. ഞാന്‍ തലയില്‍ കൈലേസ് എടുത്തിട്ടു് വെളിയില്‍ ചാടി.

കൊച്ചുകുട്ടിയായിരുന്ന കാലം. തിരവനന്തപുരത്തെ ആദ്യത്തെ എക്സിബിഷന്‍ ഇന്നത്തെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നയാണു്. ഒരുദിവസം അവിടെ ഡാന്‍സുണ്ടെന്നറിഞ്ഞു് അതു കാണാന്‍ പോകണമെന്നു പറഞ്ഞു ഞാന്‍ വീട്ടില്‍ ബഹളംകൂട്ടി. അച്ഛന്‍ ശാസിച്ചു: “പെണ്ണു തുണിയില്ലാതെ നൃത്തം ചെയ്യുന്നതു കാണണോ? നിന്റെ തുടയിലെ തൊലി ഞാന്‍ ഉരിച്ചെടുക്കും.” ചെറുക്കനെ വെളിയില്‍ അന്നത്തെ ദിവസം അയയ്ക്കരുതെന്നു് അമ്മയോടു ആജ്ഞാപിച്ചിട്ടു് അച്ഛന്‍ തക്കലയ്ക്കുപോയി. അച്ഛന്‍ പോയല്ലോ എന്നു് വിചാരിച്ചു് ആഹ്ലാദിച്ചുകൊണ്ടു് ഞാന്‍ മോഷ്ടിച്ച ചക്രവുമായി നൃത്തം നടക്കുന്നിടത്തു ചെന്നു. മുന്‍വശത്തെ കസേരകളില്‍ ഏതൊഴിഞ്ഞിട്ടുണ്ടെന്നു നോക്കിയപ്പോള്‍ മീശ പിരിച്ചുകൊണ്ടു് ചുവന്ന കണ്ണുകളോടുകൂടി അച്ഛനിരിക്കുന്നു.

ഞാന്‍ ആലപ്പുഴെ താമസിക്കുന്ന കാലം. എന്റെ വലതു കാലില്‍ നീരുവന്നു. മന്തായിരിക്കുമെന്നു കരുതി ഞാന്‍ പേടിച്ചു. എക്സൈസ് ശിപായിയായിരുന്ന തറയില്‍ശിവശങ്കരപിളള വിദഗ്ദ്ധനായ ഒരു വൈദ്യനെ കാണിക്കാമെന്നു പറഞ്ഞു് ആര്യാട്ടേക്കു എന്നെ കൂടിക്കൊണ്ടു പോയി. വൈദ്യനെ കണ്ടു. അയാളുടെ രണ്ടു കാലിലും മന്തു്. അതു് പൊട്ടിഒലിക്കുകയും ചെയ്യുന്നു.

ചാല ഇംഗ്ലീഷ് സ്ക്കൂളില്‍ ഫോര്‍ത്ത് ഫോമില്‍ ഞാന്‍ പഠിക്കുന്ന കാലം. എന്റെ പല്ല് ലേശം പൊങ്ങി. നെഞ്ചിലിടിയും നിലവിളിയും സഹിക്കാനാവാതെ അച്ഛന്‍ എന്നെ ജനറലാശുപത്രിയില്‍ കൂട്ടിക്കൊണ്ടു പോയി. ‍ഡെന്റിസ്റ്റിന്റെ മുറിയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ പല്ലുകള്‍ മാത്രമല്ല, ഊനും വെളിയിലായിരുന്നു. രസാവഹങ്ങളാണു് ഈ സംഭവങ്ങള്‍. ഇവയൊക്കെ ഈ വയസ്സുകാലത്തു് ഓര്‍മ്മിച്ചതു് ‘വിമന്‍സ് മാഗസി’നില്‍ രമാദേവി വെള്ളിമന എഴുതിയ ഒരു കഥ വായിച്ചതിനാലാണു്. തുമ്മല്‍ നിന്നുകിട്ടാന്‍ വേണ്ടി ഒരു പ്രകൃതി ചികിത്സക്കാരന്‍ നിര്‍ദ്ദേശിച്ചതു് അനുസരിച്ചു് സരസ്വതീഭായിത്തങ്കച്ചി മാംസാഹാരം വര്‍ജ്ജിച്ചു. അവര്‍ ഒരു പാര്‍ട്ടിക്കു ചെന്നപ്പോള്‍ ആ വൈദ്യന്‍ തന്നെ കോഴിക്കാല്‍ കടിച്ചുപറിക്കുന്നു. വൈരുദ്ധ്യമുണ്ടെങ്കിലും ഹാസ്യമല്ല. ഉമിക്കിരി ചവച്ച പ്രതീതിയാണു് കഥ വായിക്കുമ്പോള്‍. ആയുസ്സു നീട്ടിക്കിട്ടാന്‍ വേണ്ടിയുള്ള ഒരു ഔഷധം കണ്ടുപിടിക്കാന്‍ ചില ചൈനാക്കാര്‍ ശ്രമിക്കുന്ന വേളയിലാണു് അവര്‍ ആയുസ്സു് ഇല്ലാതെയാക്കുന്ന വെടിമരുന്നു കണ്ടുപിടിച്ചത്. ഹാസ്യം മനുഷ്യായുസ്സു് വര്‍ദ്ധിപ്പിക്കും. രമാദേവി വെള്ളിമന ഹാസ്യകഥ രചിച്ചതു് മനുഷ്യന്റെ ആയുസ്സു കറയ്ക്കുന്നു.

ചോദ്യചിഹ്നം

ഒരിഞ്ചുകനത്തില്‍ പൊടിപറ്റിയിരിക്കുന്ന കണ്ണാടിയില്‍ വിരലുംകൊണ്ടു് എന്തും എഴുതാം. തെളിഞ്ഞുവരും അക്ഷരങ്ങള്‍. പൊടി കട്ടിയായി അടിഞ്ഞുകൂടിയ സമുദായത്തിന്റെ സ്ഫടിക ഫലകത്തില്‍ എ. പി. ഐ. സാദിഖ് എഴുതിയ അക്ഷരങ്ങള്‍ തെളിഞ്ഞുകാണുന്നു. ഞാനതു വായിക്കുയും ലേശമൊന്നു ഞെട്ടുകയും ചെയ്തു. ഞാന്‍ ലക്ഷ്യമാക്കുന്നതു് ദേശാഭിമാനി വാരികയില്‍ അദ്ദേഹമെഴുതിയ ‘ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍’ എന്ന ശക്തിയാര്‍ന്ന ചെറുകഥയെയാണു്. ഗൃഹനായകന്‍ കുഷ്ഠരോഗയായപ്പോള്‍ ഭവനത്തില്‍നിന്നുപോകാന്‍ നിര്‍ബ്ബദ്ധനായി. കുഞ്ഞുങ്ങള്‍ അയാളെ വെറുത്തു. ഭാര്യ വെറുത്തു. സമുദായം വെറുത്തു. എങ്കിലും ഒരു വേശ്യയ്ക്ക് അയാളോടു കാരുണ്യം. അവള്‍ അയാള്‍ക്കു് ഭക്ഷണം കൊടുക്കുന്നു. പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പുകൊടുക്കുന്നു. രോഗം തുടങ്ങുമ്പോള്‍ത്തന്നെ ചികിത്സയാകാം. പക്ഷേ, പണമില്ല. അതിനു ഹേതു നിന്ദ്യമായ സമുദായഘടനതന്നെ. വേശ്യകളെ സൃഷ്ടിക്കുന്നതും ആ ഘടനയത്രേ. രോഗത്തോടു വേശ്യാത്വത്തിനു സഹതാപമുണ്ടാകുന്നതു സ്വാഭാവികം. പ്രചാരണത്തിന്റെ ചുവന്ന കൊടി പൊക്കിക്കാണിക്കാതെ മനുഷ്യനെ വികാരത്തിന്റെ മണ്ഡലത്തിലേക്കും ചിന്തയുടെ മണ്ഡലത്തിലേക്കും നയിക്കുന്നു ഇക്കഥ. ഇതു് ഒരു ചോദ്യ ചിഹ്നമാണു്; അതേസമയം ഒരു ആശ്ചര്യചിഹ്നവും.

* * *

വര്‍ഷങ്ങള്‍ക്കുമുന്‍പു്, കെട്ടുവള്ളത്തില്‍ വെമ്പനാട്ടു കായലിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍. നേരം വെളുത്തു വരുന്നതേയുള്ളൂ. അങ്ങു് ദൂരെ, ചക്രവാളത്തില്‍ കായലും ആകാശവും ഒരുമിച്ചു് ചേരുന്നു. രണ്ടിനും ഒരേ നിറം. കായലേതു് അന്തരീക്ഷമേതു് എന്നു് തിരിച്ചറിയാന്‍ വയ്യ. കലയേതു്, പ്രചാരണമേതു് എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയുണ്ടാകണം.

നിര്‍വ്വചനങ്ങള്‍

അവതാരിക
ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത രചന. ചന്ദ്രനു കളങ്കമെന്നപോലെ, സുന്ദരിക്കു ചാരിത്രദോഷമെന്നപോലെ, റോസാപ്പൂവിനു മുള്ളെന്നപോലെ, താമരയ്ക്കു പങ്കമെന്നപോലെ, അവതാരികയ്ക്കു അത്യുക്തി.
ഭാര്യ
എപ്പോഴും അന്യന്റേതു് ആയിരിക്കുമ്പോള്‍ ആദരണീയയും സ്വീകരണീയയും. സ്വന്തമായിരിക്കുമ്പോള്‍ ‘മാറി വല്ലയിടത്തും ചെന്നു കിടക്കെടീ’ എന്നു ആജ്ഞാപിക്കപ്പെടേണ്ടവള്‍.
അച്ചടിത്തെററുകള്‍
നമ്മുടെ വാരികകള്‍ക്കു് ഒഴിച്ചുകൂടാന്‍ പാടില്ലാത്തവ.
[‘വിശ്വാസ രാഹിത്യമാണു് ഇന്നത്തെ ജീര്‍ണ്ണതയ്ക്കു ഹേതു’ എന്നു ഞാനെഴുതിയ വാക്യം ഒരു പത്രത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ ‘വിശ്വസാഹിത്യമാണു് ഇന്നത്തെ ജീര്‍ണ്ണതയ്ക്കു ഹേതു’ എന്നായി. അതിന്റെ പേരില്‍ ഏറെ തെറിക്കത്തുകള്‍ കിട്ടി.]
ഭാവാത്മകത്വം
ചങ്ങമ്പുഴയുടെ മരണത്തോടുകൂടി ഇല്ലാതായ ഒരു കാവ്യഗുണം, ഇന്നു് ഗദ്യാത്മകത്വമേയുള്ളു.

ആഖ്യാനം മാത്രം

നിത്യജിവിത യാഥാര്‍ത്ഥ്യത്തെ ഉച്ചീകരിക്കുമ്പോഴാണു് കലയുടെ ആവിര്‍ഭാവം. എവിടെ ആ സബ്ളിമേഷന്‍ ഇല്ലയോ അതു് ജേര്‍ണ്ണലിസമാണു്. അടുത്ത വീട്ടിലെ കൊലപാതകം ഭയജനകമാണു്. ആ നിന്ദ്യസംഭവത്തെ സബ്ളിമേററ് ചെയ്തു് പുനഃസംവിധാനം ചെയ്യുമ്പോള്‍ കലയായിക്കഴിഞ്ഞു. കല രസാസ്പദമത്രേ. അതിനാല്‍ ഒഥല്ലോ സഹധര്‍മ്മിണിയെ കൊല്ലുന്ന രംഗം നമുക്കു വീണ്ടും വീണ്ടും കാണാം. മര്‍ക്കൂസിന്റെ (Marcuse) ഒരാശയം കടംവാങ്ങിപ്പറയാം. അടുത്ത വീട്ടിലെ തരുണി മരിച്ചുകഴിഞ്ഞു. ഒഥല്ലോയുടെ ഭാര്യ മരിച്ചുകൊണ്ടിരിക്കുന്നതേയുള്ളു.

ഒരു നിത്യജീവിതസംഭവത്തെ ആകര്‍കമായി ആലേഖനം ചെയ്യുന്ന ഗൗതമന്‍. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുഖം എന്ന കഥ). ശിഥിലജീവിതം കൊണ്ടു് കടക്കാരനായ ഒരുത്തന്‍ കഥ പറയുന്ന ആളിന്റെ സൈക്കിള്‍ കടം വാങ്ങുന്നു. അയാള്‍ പണം കൊടുക്കാനുള്ള ആള്‍ ആ സൈക്കിള്‍ പിടിച്ചെടുക്കുന്നു. ഉടമസ്ഥന്‍ സൈക്കിള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ സ്വര്‍ണ്ണമാല ഊരി കൊടുക്കുന്നു. കാരുണ്യമുള്ള ഉടമസ്ഥന്‍ അതു വാങ്ങുന്നില്ല. അവളുടെ മരണത്തിനുശേഷവും അവളുടെ മുഖം അയാളെ ‘ഹോണ്‍ട്’ ചെയ്യുന്നു. ആഖ്യാനത്തിന്റെ ഇക്കഥ അവസാനംവരെയുെം വായിക്കും. പക്ഷേ പാരായണയോഗ്യതമാത്രം പോരല്ലോ കഥയ്ക്കു്. വിക്രമാദിത്യന്‍ കഥയും മദനകാമരാജന്‍കഥയും ആരും രസംപിടിച്ചു വായിക്കും. വേണ്ടതു് പുതിയ മാനങ്ങളാണു്. അര്‍ത്ഥാന്തരങ്ങളാണു്. അതു് ഗൗതമന്റെ കഥയില്‍ ഒട്ടുമില്ല. കല സത്യമാകുന്നതു് അതിന്റെ പ്രതിപാദ്യ വിഷയത്തിന്റെ സത്യാത്മകതയാലല്ല. നമ്മുടെ ജിവിതാവബോധത്തെ കല തീക്ഷ്ണതയിലേക്കു കൊണ്ടുചെല്ലുമ്പോഴാണു്.

* * *

സ്പാനിഷ് യുവതികളുടെ കാലുകള്‍ മനോഹരങ്ങളാണുപോലും. ഫ്രാന്‍സിലെ മുന്തിരിച്ചാറും ഇറ്റലിയിലെ പാട്ടും ആസ്വാദിച്ചാലും ആസ്വാദിച്ചാലും മതിയാവുകയില്ലത്രേ. റഷ്യയുടെ നോവല്‍. ഇംഗ്ലണ്ടിന്റെ കവിത, ജര്‍മ്മനിയുടെ ചെറുകഥ, ഗ്രീസിന്റെ ചരിത്ര നോവലുകള്‍ ഇവയെല്ലാം ഉത്കൃഷ്ടങ്ങളാണു്. കേരളത്തെസംബന്ധിച്ചു് എന്തു പറയാം? എന്തു പറയാമെന്നു് ആലോചിച്ചുനോക്കൂ പ്രിയപ്പെട്ട വായനക്കാരേ.

പട്ടച്ചാരായം

ഒരിക്കല്‍ പത്തനംതിട്ടയ്ക്കു് അടുത്തുള്ള ഒരു സ്ഥലത്തു് സമ്മേളനത്തിനു പോയി ഞാനും കൂട്ടുകാരും. കൂട്ടുകാരുടെ കൂട്ടത്തില്‍ ആള്‍ ഇന്ത്യ റേഡിയേയിലെ ഒരുദ്യോഗസ്ഥനുമുണ്ടായിരുന്നു. (അദ്ദേഹം ഇന്നില്ല). മീറ്റിങ് കഴിഞ്ഞു് ഊണു്. ഇലയുടെ അരികില്‍ സ്ഫടിക ഗ്ലാസ്സില്‍ വെളളം. അതിന്റെ മഞ്ഞനിറം കണ്ടു് ‘എന്തുവെളളം?’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ‘ജീരകവെളളം’ എന്നു മറുപടി കിട്ടി. പ്രസംഗത്താല്‍ തൊണ്ട വരണ്ടിരുന്നതുകൊണ്ടു് ഞാന്‍ വെളളമെടുത്തു കുടിച്ചു. പകുതിയും ഉള്ളില്‍പ്പോയി. തൊണ്ടനീറുന്ന അനുഭവം. അപ്പോഴാണു് ഞാനറിഞ്ഞതു് അതു പട്ടച്ചാരായമായിരുന്നുവെന്നു്. റേഡിയോ ഉദ്യോഗസ്ഥന്‍ ശരിക്കും ‘ജീരകവെളളം’ കുടിച്ചു. വീണ്ടും വീണ്ടും വാങ്ങിച്ചുകുടിച്ചു. ഞാന്‍ ശണ്ഠകൂടാന്‍ പോയില്ല. പ്രസംഗിക്കാനെത്തിയവരെല്ലാം കുടിയന്മാരായിക്കുമെന്നു് സംഘാടകര്‍ കരുതി. അവര്‍ ഗ്ലാസ്സില്‍ ചാരായമൊഴിച്ചുവയ്ക്കുകയും ചെയ്തു. അവരെയെന്തിനു കുററപ്പെടുത്തണം? തലകറങ്ങിക്കൊണ്ടു് ഞാന്‍ കാറില്‍ കിടന്നു. മൂന്നുമണിക്കൂര്‍ സഞ്ചരിച്ചു വീട്ടിലെത്തിയിട്ടും തലക്കറക്കവും നാറ്റവും പോയില്ല.

ചില കഥാകാരന്മാര്‍ ഈ സമ്മേളന സംഘാടകരെപ്പോലെയാണു്. പതിനഞ്ചുലക്ഷം പ്രതികളാണു് മംഗളം വാരികയ്ക്കുള്ളതെന്നു് ആരോ പറഞ്ഞു. ശരിയാണോ എന്തോ? എന്തായാലും കഥ അതില്‍ അച്ചടിച്ചു വന്നതല്ലേയെന്നു വിചാരിച്ചു് വായിക്കുന്നു. തൊണ്ട പൊള്ളുന്നു. മൗനം അവലംബിച്ചു് തലക്കറക്കത്തോടെ ഇരിക്കുന്നു. ‘മൗനം സൂന്ദരം’ എന്ന ചാരായം; പട്ടച്ചാരായം. ഒഴിച്ചുതരുന്നതു് പി. എ. എം. ഹനീഫ്. ഒരു പെണ്ണിന്റെ അവയവവര്‍ണ്ണനയാണു് കഥയിലാകെ. ഒടുവില്‍ അവള്‍ ബസ്സില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ കഥ അവസാനിക്കുന്നു. ക്ലീഷേകൊണ്ടുള്ള വര്‍ണ്ണന. അസഹനീയമാണതു്. ഒരു പോയിന്റുമില്ലാത്ത കഥ. അതും അസഹനീയം. ഈ പട്ടച്ചാരായവില്പം എന്നവസാനിക്കും?

ഭാവാത്മകത്വം

സങ്കീര്‍ണ്ണത ആവഹിക്കുന്ന വികാരത്തെ നേർപ്പിച്ചു കൊണ്ടുവന്നു് തീക്ഷണതയുള്ള ഒറ്റ വികാരമാക്കി മാറ്റുമ്പോഴാണു് ഭാവാത്മകത്വം—ലിറിസിസം—എന്ന ഗുണമുണ്ടുാകുന്നതു്. ആ യത്നത്തില്‍ ഏതാണ്ടു് വിജയം പ്രാപിച്ച ശില്പി ശങ്കര്‍ എന്നു് ആ പെണ്‍കുട്ടിയുടെ ‘ഓണത്തിന്റെ ഓര്‍മ്മയില്‍’ എന്ന കാവ്യം തെളിയിക്കുന്നു. (ഗൃഹലക്ഷ്മി) ദൂരദേശത്തിരിക്കുന്ന അച്ഛന്‍ ഓണക്കാലത്തു് മകളെ വിചാരിച്ചു് ദുഃഖിക്കുന്ന മട്ടില്‍ എഴുതിയ ഈ കാവ്യം എന്നെ ചലനം കൊള്ളിച്ചു. ക്ലേശം കൂടാതെ കവിതയെഴുതുന്ന ഈ പെണ്‍കുട്ടി നിരന്തരമായ പാരായണം കൊണ്ടും അഭ്യാസം കൊണ്ടും വാസനയെ പരിപോഷിപ്പിക്കുമെന്നാണു് എന്റെ സങ്കല്പം.

സൗന്ദര്യം

പ്രിയപ്പെട്ട വായനക്കാരാ, ചാരിത്രത്തിന്റെ മണിപീഠത്തില്‍ വീനസിനെപ്പോലെ നിൽക്കുന്ന പ്രിയതമയെ നിങ്ങള്‍ കണ്ടിട്ടില്ലേ? വീനസാണെങ്കിലും അവള്‍ വസ്ത്രാലങ്കാരങ്ങളുള്ളവളാണു്. ആ അലങ്കാരമോരോന്നും അഴിച്ചുവെച്ചു്, ആ വസ്ത്രമോരോന്നും അനാവരണം ചെയ്തു് അവളുടെ പൊന്മേനി കാണാന്‍ നിങ്ങള്‍ കൊതിച്ചിട്ടില്ലേ? ആ അഭിലാഷം എത്രയെത്ര തവണയാണു് നിങ്ങള്‍ സാക്ഷാത്കരിച്ചതു്! ലജ്ജ നിങ്ങളുടെ കൈ തടുത്തിരിക്കും. പരിഭവ വചനങ്ങള്‍ നിങ്ങള്‍ക്കു തടസ്സംസൃഷ്ടിച്ചിരിക്കും. അവയെല്ലാം വേണ്ടതാണു്. നാണമില്ലാതെ, പരിഭവപദങ്ങളില്ലാതെ പൊടുന്നനവേ വിധേയയാകുന്ന കാമുകിയെയല്ല വ്രീളാനമ്രമുഖിയായി ഗ്രീക്ക് പ്രതിമപോലെ ജനനകാല വേഷത്തില്‍ നില്ക്കുമ്പോള്‍ അവള്‍ കളങ്കമില്ലാത്ത ചന്ദ്രനാണു്, ശ്യാമരേഖയില്ലാത്ത വാരിദശകുലമാണു്, നേര്‍ത്ത മിന്നില്പിണരാണു്, ഇളംനീലമാര്‍ന്ന തിരയാണു്, വെണ്മയാര്‍ന്ന പിച്ചിപ്പൂവാണു്. ആ അനാവരണ പ്രക്രിയയ്ക്കു് അവള്‍ കൊതിപൂണ്ടിരുന്നവളാണു്. സ്ത്രീയുടെ ഈ നിഗൂഢാഭിലാഷത്തെ വാക്കുകളിലൂടെ ആവിഷ്കരിക്കാനാണു് മുഹമ്മദ് റോഷന്റെ അഭിലാഷം. (കാണാക്കിനാവുകള്‍ എന്ന കഥ—എക്സ്പ്രസ്സ് വാരികയില്‍) പക്ഷേ അഭിലാഷം യാചകന്റെ കുതിരസ്സവാരിക്കുള്ള ആഗ്രഹമെന്നകണക്കേ വിഫലമായി ഭവിക്കുന്നു. സൗന്ദര്യം അനാവരണം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ടെലിഫോണ്‍ ബല്ലടിച്ചാല്‍, വാതിലില്‍ തട്ടുകേട്ടാല്‍ ആ ‘ഇന്‍ട്രൂഷനെ’ നിങ്ങള്‍ ശപിക്കില്ലേ? ക്ലിഷേയുടെ മണിനാദവും കലാപരമായ ആവശ്യകതയ്ക്ക് അതീതമായുള്ള നിര്‍ഘോഷവും ഇവിടെ ഇന്‍ട്രൂഡ് ചെയ്യുന്നു.

* * *

“ഒരു കൈയില്‍ സദാചാരവും മറ്റേക്കൈയില്‍ കലയും വച്ചുകൊണ്ടു് ഈശ്വരന്‍ എന്നോടു് ഏതു വേണമെന്നു ചോദിച്ചാല്‍ കല മതി എന്നു ഞാന്‍ ഉത്തരം നല്കും.” എന്നു പറഞ്ഞതു വള്ളത്തോളാണു്. ഇതു് ഓര്‍മ്മയില്‍ നില്ക്കുന്നതുകൊണ്ടു് ഇതിനോടു് അടുത്ത ഒരു ചോദ്യം ഈശ്വരന്‍ എന്നോടു ചോദിക്കുന്നതായി ഞാന്‍ സങ്കല്പിക്കട്ടെ. ഈശ്വരന്‍: “എന്റെ കൈയില്‍ ഒരു പ്ലേഗ്, കുഷ്ഠം ഇവ ഇരിക്കുന്നു. മറ്റേക്കൈയില്‍ ജെ. വത്സലാദേവി മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘നിന്നെ ഓര്‍ത്തു് നിന്നെയും കാത്തു്’ എന്ന ചെറുകഥയിരിക്കുന്നു. ഏതെങ്കിലും ഒരു കൈയിലിരിക്കുന്നതു് നീ സ്വീകരിച്ചേ തീരൂ. ഏതുവേണം?” ഞാന്‍: “പ്ലേഗും കുഷ്ഠവും ഞാന്‍ സ്വീകരിച്ചുകൊള്ളാം ഭഗവാനേ. കഥ അടിച്ചേല്പിക്കരുതേ. അതു കഥയല്ല. ഉണക്ക ഉപന്യാസമാണേ.”

ഭാവശൂന്യത

സര്‍ണ്ണാഭരണങ്ങള്‍ കുറഞ്ഞിരിക്കുമ്പോഴാണു് സ്ത്രീക്കു ഭംഗിവരുന്നതു്. ഈ പരമാര്‍ത്ഥം പലര്‍ക്കുമറിഞ്ഞുകൂടാ. അവരൊക്കെ ആഭരണക്കടകളായി നടക്കുന്നതു കാണാം വിശേഷിച്ചും തെക്കന്‍ തിരുവിതാംകൂറിലുള്ളവര്‍. കാതില്‍ത്തന്നെ ഏതാണ്ടു് രണ്ടു കിലോ സര്‍ണ്ണം കാണും. കഴുത്തിലെക്കാര്യം പിന്നെ പറയാനുമില്ല. ചെറുകഥകളെസംബന്ധിച്ചും ഇതുതന്നെയാണു് എഴുതാനുള്ളതു്. അലങ്കാരബാഹുല്യമെവിടെയുണ്ടോ അവിടെ ഭാവമില്ല. ഭാവമില്ലാത്തിടത്തു് ഹൃദയസംവാദം നടക്കില്ല. ഇരുമ്പയം കുര്യാക്കോസ് മാമാങ്കം വാരികയിലെഴുതിയ ‘അഭിശപ്തന്റെ മാളം’ എന്ന കഥ നോക്കു. ‘വാക്യത്ഡം കൃതി’യില്‍ അഭിരമിക്കുന്ന കഥാകാരന്‍ എന്താണു് ലക്ഷ്യമാക്കിയതെന്നു് വ്യക്തമല്ല. പലതവണ മുങ്ങിത്തപ്പിയാല്‍ ആലംബഹീനനായ ഒരുത്തന്‍ ദുഃഖനിവേദനം നടത്തുകയാണെന്ന ആശയം കിട്ടിയെന്നു വരാം. കിട്ടിയില്ലെന്നും വരാം. മുഖത്തെ ചുളിവുകള്‍ മറയ്ക്കാനായി വൃദ്ധന്‍ ക്രീം തേക്കുന്നതുപോലെ, നര മറയ്ക്കാനായി ഡൈ പുരട്ടുന്നതുപോലെ ഭാവരിക്തതയെ ഒളിക്കാനായി വാക്കുകള്‍ എടുത്തിടുന്നു ഇരുമ്പയം കുര്യാക്കോസ്. ഇതു സാഹിത്യമാകണമെങ്കില്‍ സാഹിത്യത്തിനു് അഭിജ്ഞന്മാര്‍ നല്‍കിയ നിര്‍വ്വചനം റബ്ബറെന്നപോലെ വലിച്ചു നീട്ടണം.

* * *

പതിനഞ്ചാം ശതാബ്ദത്തിലോ പതിനാറാം ശതാബ്ദത്തിലോ ജീവിച്ചിരുന്ന ഫ്ളേമിഷ് ചിത്രകാരനാണു് ഹീറോണിമസ് ബൊസ് (Hieronymus Bosch) പൊക്കം കുറഞ്ഞ ഒരുത്തന്‍ ഒരു പൂച്ചെണ്ടെടുത്തു് പൊക്കം കൂടിയവന്റെ അന്നനാളത്തിന്റെ മറ്റേയറ്റം വഴി തളളിക്കയറ്റുന്ന ചിത്രം ബൊസ് വരച്ചിട്ടുണ്ടു്. ചെറുകഥ പൂച്ചെണ്ടാണു്. നമ്മുടെ ചില കഥാകാരന്മാര്‍ പൊക്കം കുറഞ്ഞവരാണു്.

സഹോദരി വന്നില്ല

മരണത്തെ കാണാതിരിക്കാന്‍ വേണ്ടിയാണു് നമ്മള്‍ ഓരോ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നതെന്നു് ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞു. അങ്ങനെയുള്ള പ്രവൃത്തിയില്‍ മുഴുകിയിരുന്നാലും മരണം വരും. വന്നുകഴിയുമ്പോള്‍ ദുഃഖിക്കുന്നതു ജീവിച്ചിരിക്കുന്ന ബന്ധുക്കളും മിത്രങ്ങളുമാണു്. മധുര കാമരാജ് സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ അദ്ധ്യക്ഷനായ ഡോക്ടര്‍ സി. ജെ. റോയ് ദുഃഖിക്കുന്നു. (കലാകൗമുദി. എന്റെ പെങ്ങള്‍ വന്നില്ല), അററ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ കനിഷ്ക വിമാനത്തിലെ യാത്രക്കാരനായിരുന്നു അദ്ദേഹത്തിന്റെ സഹോദരി അന്നമ്മ അലക്സാണ്ടറും അവരുടെ ഭര്‍ത്താവും കുട്ടികളും. സഹോദരിയെയും കുടുംബത്തെയും സ്വീകരിക്കാനായി ഡോക്ടര്‍ റോയ് മദ്രാസിലെത്തി. അദ്ദേഹത്തിനു് അവരെ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തെക്കുറിച്ചുള്ള വര്‍ണ്ണന ഹൃദയത്തെ പിടിച്ചു കുലുക്കുന്നു. നമ്മുടെയും മിഴികള്‍ നനയുന്നു. റോയിയുടെ സഹോദരി നമ്മുടെയും സഹോദരിയായി മാറുന്നു. അവരുടെ ഭര്‍ത്താവും കുട്ടികളും നമ്മുടെ ബന്ധുക്കള്‍തന്നെ. അഭിവന്ദ്യമിത്രമേ, റോയ്, താങ്കള്‍ ഒറ്റയ്ക്കിരുന്നല്ല ദുഃഖിക്കുന്നതു്. ഞങ്ങളും നിങ്ങളുടെകൂടെയുണ്ടു്. സമാശ്വസിക്കുക.

സ്പര്‍ശം

ഒറാസ്യോ കീറോഗാ

യുറാഗ്വേയിലെ കഥാകാരനായ ഒറാസ്യോ കീറോഗാ (Horacio Quiroga) എഴുതിയ ഒരു ചെറുകഥയില്‍ ബസ്സില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടിയുടെ കാലില്‍ തൊടാന്‍വേണ്ടി അടുത്തുനില്ക്കുന്ന പുരുഷന്റെ കാലു നീങ്ങുന്നതു്. വര്‍ണ്ണിച്ചിട്ടുണ്ടു് സുന്ദരമായി. പക്ഷേ, പുരുഷന്റെ കാലു് എത്തേണ്ടിതത്തു് എത്തുമ്പോള്‍ അവിടെ പെണ്ണിന്റെ കാലു് ഇല്ല. അവള്‍ അടുത്തുനില്ക്കുന്നവന്റെ ലക്ഷ്യം മുന്‍കൂട്ടിക്കണ്ടു് തന്റെ കാലു് നീക്കിക്കളയുന്നു. ഇഷ്ടമില്ല ആ സ്പര്‍ശം എന്നതു് സ്പഷ്ടം. നേരേമറിച്ചു് ഇഷ്ടമുണ്ടേങ്കിലോ? പെണ്ണിന്റെ കാലായിരിക്കും ആദ്യം ചെന്നു് പുരുഷന്റെ കാലില്‍ തൊടുക. സ്പര്‍ശം പലപ്പോഴും സെക്സിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഡി. എച്ച്. ലോറന്‍സിന്റെ രണ്ടു ചെറുകഥകള്‍ സ്പര്‍ശത്തെക്കുറിച്ചുള്ളതാണു്. (ഒന്നിന്റെ പേരു് You Touched Me. മറ്റേക്കഥയുടെ പേരു് ഓര്‍മ്മയില്ല.) സ്പര്‍ശനസന്ദര്‍ഭത്തില്‍ “സ്ത്രീയുടെ കരത്തിന്റെ മാദകമധുരിമ” അനുഭവിക്കുന്നതിനെ മഹാകവി ശങ്കരക്കുറുപ്പും വര്‍ണ്ണിച്ചിട്ടുണ്ടു്. സെക്‍ഷ്വല്‍ അല്ലാത്ത സ്പര്‍ശമുണ്ടു്. കരയുന്ന കുഞ്ഞിനെ കൈയിലെടുക്കുക. കരച്ചില്‍ നില്ക്കും. ദുഃഖിക്കുന്നവനെ തലോടു. അയാളുടെ ദുഃഖം കുറയും. സ്പര്‍ശത്തെ നര്‍മ്മമധുരമായി കാണുന്നു യേശുദാസന്‍ (ഹാസ്യ ചിത്രകാരന്‍). കൈപിടിച്ചു കുലുക്കുമ്പോഴുളള സ്പര്‍ശസുഖവും സ്പര്‍ശദുഃഖവുമാണു് അദ്ദേഹത്തിന്റെ പ്രതിപാദനത്തിനു വിഷയമാകുന്നതു് (തരംഗിണി വാരിക). യേശുദാസന്‍ എന്തെഴുതിയാലും ഹാസ്യത്തിന്റെ തിളക്കമുണ്ടാകും. അതു് ഇതിലുണ്ടു്.

* * *

കാളിദാസന്‍ പാര്‍വ്വതിയെ പ്രശംസിക്കുന്നതുപോലെ, ചന്തുമേനോന്‍ ഇന്ദുലേഖയെ വാഴ്ത്തുന്നതുപോലെ, കാമുകന്‍ കാമുകിയുടെ അംഗലാവണ്യത്തെ സ്തുതിക്കുന്നതുപോലെ സാഹിത്യരചനകളെ എനിക്കും വാഴ്ത്തിയാല്‍ കൊള്ളാമെന്നുണ്ടു്. പക്ഷേ, ഞാന്‍ നോക്കുമ്പോള്‍ പാര്‍വ്വതിയില്ല, ഇന്ദുലേഖയില്ല, കാമുകിയില്ല.