close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 01 19


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 01 19
ലക്കം 853
മുൻലക്കം 1992 01 12
പിൻലക്കം 1992 01 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മനുഷ്യന്റെ ചിന്തയുടെ പ്രവര്‍ത്തനത്തെ അരവിന്ദ്ഘോഷ് രണ്ടായി വിഭജിച്ചിട്ടുണ്ട്. ഒന്ന്: ധ്യാനം, സൃഷ്ടി, ഭാവന. ഇവ മൂന്നും സത്യം കാണുന്ന കേന്ദ്രങ്ങളാണ്, രണ്ട്: നിരൂപണം (വിമര്‍ശനം), യുക്തിവിചാരം, വിവേചനം, അന്വേഷണം. ഇവ നാലും, കണ്ട സത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നു. ആദ്യത്തേത് കലയോടു ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേതു ശാസ്ത്രത്തോടും, കലയ്ക്കുതന്നെ മൂന്നു തലങ്ങളുണ്ടെന്നാണ് അരവിന്ദ്ഘോഷിന്റെ മതം. 1) സൌന്ദര്യപരം. 2) ധിഷണാപരം. 3) ആധ്യാത്മികം. കല ഉത്കൃഷ്ടമാകുന്നത് മൂന്നാമത്തെ തലത്തില്‍ എത്തുമ്പോഴാണെന്ന് അദ്ദേഹം കരുതുന്നു. ഇവിടെ ഒരു തെററിദ്ധാരണ ഒഴിവാക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. ആ വലിയ ദാര്‍ശനികന്‍ ആധ്യാത്മികമെന്നു പറഞ്ഞതു മതപരം എന്ന അര്‍ത്ഥത്തിലില്ല. ഒരു സമുന്നത സത്യത്തിലേക്കും ആര്‍ജ്ജവത്തിലേക്കും അനുവാചകനെ കൊണ്ടുചെല്ലുന്ന കലയെയാണ് ആധ്യാത്മികമായി അദ്ദേഹം കാണുന്നത്. ഒരുദാഹരണംകൊണ്ട് ഞാനിതു വ്യക്തമാക്കട്ടെ. 1972–ല്‍ സാഹിത്യരചനയ്ക്കു നോബല്‍ സമമാനം നേടിയ ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹൈന്റിഹ് ബോയ്ല്‍ (Heinrich Boll) “Candles for the Madonna” എന്നൊരു കഥ രചിച്ചിട്ടുണ്ട്. അയാളും ഭാര്യയും മെഴുകുതിരി നിര്‍മ്മാതാക്കളാണ്. അവര്‍ മൊത്തക്കച്ചവടക്കാരും ചില്ലറ വില്പനക്കാരും ഉല്‍പ്പാദകരും ഒക്കെയാണ്. ഏജന്റുകളും തൊഴിലാളികളും നടന്നുവില്പനക്കാരും എല്ലാം അവര്‍ തന്നെ. വിദ്യൂച്ഛക്തിക്കു നിയന്ത്രണമുണ്ടായിരുന്ന യുദ്ധകാലത്താണ് അവര്‍ മെഴുകുതിരിനിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ ഇന്ന് അതുകൊണ്ടും പ്രയോജനമില്ല. വിദ്യുച്ഛക്തിയെസ്സംബന്ധിച്ച നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചുകഴിഞ്ഞു. അതോടെ മെഴുകുതിരിക്ക് ആവശ്യകത ഇല്ലാതെയായി. ഒരു മൊത്തക്കച്ചവടക്കാരന്‍ അയാളുടെ മെഴുകുതിരികളെല്ലാം വാങ്ങാമെന്നു സമ്മതിച്ചുകൊണ്ടാണ് അയാള്‍ ആ പട്ടണത്തിലെത്തിയത്. പക്ഷേ മഞ്ഞനിറത്തിലുള്ള സാധാരണമായ ആ മെഴുകുതിരികള്‍ കണ്ടപ്പോൾ അയാള്‍ അവ വേണ്ടെന്നു പറഞ്ഞു. കച്ചവടക്കാരന്‍ കൊടുത്ത ചുരുട്ടു പകുതി വലിച്ചതേയുള്ളു അയാള്‍. അത് അവിടെത്തന്നെ വച്ചിട്ട് ആ പാവം എഴുന്നേററു നടന്നു. ആ രാത്രി എന്തു ചെയ്യണമെന്നറിയാതെ അയാള്‍ തെരുവില്‍ നിന്നപ്പോള്‍ ഒരു ഇരുണ്ട പള്ളിയുടെ വൈപുല്യത്തെ സ്പര്‍ശിച്ചുപോകുന്ന ഒരു പാതയില്‍ ‘മുറികള്‍ വാടകയ്ക്ക്’ എന്ന് എഴുതിവച്ചിരിക്കുന്നതു കണ്ടു. ഒരു മുറി വാടകയ്ക്കെടുത്ത് അയാള്‍ അവിടെ അന്നു കഴിഞ്ഞുകൂടാന്‍ തീരുമാനിച്ചു. അപ്പോള്‍ കൃശഗാത്രനായ ഒരു യുവാവും ഒരു പെണ്‍കുട്ടിയും അവിടെയെത്തി. അവള്‍ സുന്ദരി, അയാള്‍ ഉടമസ്ഥയോടു ചോദിച്ചു: “രണ്ടു മുറികള്‍ തരാമോ?” “രണ്ടോ?” എന്ന് അവരുടെ ചോദ്യം. അതേ എന്നു ചെറുപ്പകാരന്റെ മറുപടി.

മുറികളുടെ ഉടമസ്ഥ കുറെ ഫോം കൊണ്ടുവന്ന് മെഴുകുതിരി നിര്‍മ്മാതാവിനോടു ചോദിച്ചു: “നിങ്ങളുടെ ജോലി എന്താണ്?” താന്‍ തൊഴിലാളിയാണോ, വില്പനക്കാരനാണോ, നിര്‍മ്മാതാവാണോ, ജോലിയില്ലാത്തവനാണോ അതോ ഏജന്റ് മാത്രമാണോ? ഏജന്റ് എന്ന് എഴുതി അയാള്‍ അതു തിരിച്ചുകൊടുത്തു. ഒരു ഗ്ളാസ് വീഞ്ഞിനു ഇരുപതു മെഴുകുതിരി, ഒരു ചുരുട്ടിന് പത്തു മെഴുകുതിരി ഈ കണക്കിന് ഉടമസ്ഥയ്ക്കു കൊടുത്താലെന്തെന്ന് അയാള്‍ ആലോചിച്ചു.

വൈകിയാണ് അയാള്‍ ഉണര്‍ന്നത്. തനിക്കു പോകാനുള്ള തീവണ്ടി പോയിയെന്നു അയാള്‍ ഗ്രഹിച്ചു. ബില്ലിന്റെ പണം കൊടുത്തിട്ട് അയാള്‍ അവിടംവിട്ടു. അടുത്തുള്ള പള്ളിയിലേക്കാണ് ആ മെഴുകുതിരി നിര്‍മ്മാതാവു പോയത്. പാപനിവേദനം ചെയ്താലെന്തെന്ന് അയാള്‍ ആലോചിക്കാതിരുന്നില്ല. പക്ഷേ നിവേദനം ചെയ്യത്തക്കവിധത്തില്‍ താനൊരു പാപവും ചെയ്തിട്ടില്ലെന്ന് അയാള്‍ക്കു തോന്നി. തലേദിവസം മുറികള്‍ തേടിയെത്തിയ യുവാവും പെണ്‍കുട്ടിയും പള്ളിയിലുണ്ട്. അവള്‍ മുട്ടുകുത്തി മുഖം കൈകള്‍കൊണ്ടു മറച്ച് ഇരിക്കുകയാണ്. യുവാവ് ചലനരഹിതനായി, നിസ്സംഗനായി നില്‍ക്കുന്നു. വളരെക്കാലം തുറന്നുവച്ച പാത്രത്തിലെ വെള്ളംപോലെയായിരുന്നു അയാള്‍. ഒററനോട്ടത്തില്‍ അഴുക്കൊന്നുമില്ല എന്നാല്‍ വിരലൊന്നു മുക്കിയാല്‍ അഴുക്ക് അതില്‍ പററിപ്പിടിക്കും. അടിത്തട്ടിലെത്തിയാലോ? മാലിന്യത്തിന്റെ പടലംതന്നെ. മാന്യതയുടെ അടിത്തട്ടില്‍ മാലിന്യം. ചെറുപ്പക്കാരനും പെണ്‍കുട്ടിയും പാപനിവേദനം ചെയ്തു. അയാള്‍ അതിനു ഭാവിച്ചപ്പോള്‍ പാതിരി ചുവന്ന കേര്‍ട്ടന്‍ വലിച്ചിട്ടിട്ടു നടന്നുകളഞ്ഞു. പാതിരി പൊയ്ക്കഴിഞ്ഞപ്പോള്‍ അയാള്‍ പെട്ടി തുറന്നു. അയാളുടെ ഭാര്യയുടെ സുന്ദരങ്ങളായ കൈകള്‍ കെട്ടിവച്ച മെഴുകുതിരികള്‍ അതിലുണ്ട്. കനംകുറഞ്ഞ, മഞ്ഞനിറമുള്ള, ഒരലങ്കാരവുമില്ലാത്ത മെഴുകുതിരികള്‍. കെട്ടുപൊട്ടിച്ച് അയാള്‍ ഓരോ മെഴുകുതിരിയും മഡോണയുടെ (ഉണ്ണിയേശുവിനെ എടുത്ത കന്യാമറിയം) ചുററും വച്ചു. കല്ലുകൊണ്ടു നിര്‍മ്മിച്ച മഡോണയുടെ മുഖഭാവം പാരുഷ്യമാര്‍ന്നതാണ്. എങ്കിലും പുഞ്ചിരിയുണ്ട്. മൂക്കിന്റെ ഒരുഭാഗം അടര്‍ന്നുപോയിരിക്കുന്നു. വസ്ത്രത്തിന്റെ നീലനിറം നഷ്ടപ്പെട്ടിട്ടുണ്ട്. ആ രൂപത്തിനുചുററും മെഴുകുതിരികള്‍ കത്തിനിന്നു. അയാളുടെ പെട്ടി ഒഴിഞ്ഞു. അതിനു നേരത്തെ കൂടുതല്‍ ഭാരം ഉണ്ടായിരുന്നെങ്കില്‍ എന്നായിരുന്നു അയാളുടെ ആഗ്രഹം. മുട്ടുകുത്തിയതിനുശേഷം ഒഴിഞ്ഞ പെട്ടി അവിടെ ഉപേക്ഷിച്ചിട്ട്, അയാള്‍ തീവണ്ടിയാപ്പിസിലേക്കു പോയി. മെല്ലെ അയാള്‍ തീവണ്ടിയാപ്പീസിലേക്കു നടന്നു. തന്റെ പാപങ്ങള്‍ അയാള്‍ ഓര്‍മമിച്ചു. മനസ്സിനു ലഘുത്വം.

ഞാന്‍ ബോയ്ലിന്റെ ഈ കഥ വായിച്ചുകഴിഞ്ഞയുടനെ എന്റെ മനസ്സില്‍ കന്യാമറിയത്തിനു രൂപം നല്‍കി. സാങ്കല്പികങ്ങളായ മെഴുകുതിരികള്‍ അതിനുചുററും കത്തിച്ചുവച്ചു. ഭക്തിയോടെ മുട്ടുകുത്തി. കലയുടെ ആധ്യാത്മികപ്രഭാവം എന്നല്ലാതെ എന്താണു പറയേണ്ടത്? എനിക്ക് ഇക്കഥ ആഹ്ളാദം ജനിപ്പിച്ചതുകൊണ്ട് സൌന്ദര്യത്തിന്റെ തലത്തില്‍ ഇതിനു പ്രാധാന്യമുണ്ട്. ആശയത്തെ ബിംബങ്ങളാക്കിയിരിക്കുന്നതുകൊണ്ട് ഇതു ധിഷണയ്ക്കു സംതൃപ്തി നല്കുന്നു. ചിത്തശുദ്ധി ഉളവാക്കിയതിനാല്‍ ഇത് അധ്യാത്മികതലത്തില്‍ സമുന്നതമായി വര്‍ത്തിക്കുന്നു. ദീര്‍ഘമായ പ്രബന്ധംതന്നെ എഴുതാം ബോയ്ലിന്റെ ഈ ഉത്കൃഷ്ടമായ കഥയെക്കുറിച്ച്.

ഇനി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. എന്‍.എസ്. മാധവന്‍ എഴുതിയ “എന്റെ മകള്‍ ഒരു സ്ത്രീ” എന്ന ചെറുകഥയിലേക്കു പോകാം. അടുത്ത വീട്ടിലെ മരണം അന്വേഷിച്ചു അമ്മ പോയപ്പോള്‍ മകള്‍ അടച്ച വാതിലിന്റെ താഴത്തെ വിടവിലൂടെ ആ വീട്ടില്‍ ചെല്ലുന്നവരുടെ കാലുകള്‍ നോക്കിക്കിടന്നു. പത്തുവയസ്സായ മകളുടെ നഗ്നമായ ചന്തി നോക്കിക്കൊണ്ടു അവളുടെ അച്ഛന്‍ ഇരുന്നു. തുടര്‍ച്ചയായി അങ്ങനെ നോക്കിയാല്‍ അവള്‍ പാവാട വലിച്ചു താഴ്ത്തിയിട്ടാലോ എന്നു വിചാരിച്ച് അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു. കുറെക്കാലം കഴിഞ്ഞ് മരിച്ചയാളിന്റെ ഭാര്യ ആസ്മയാൽ പരലോകം പൂകി. മരിച്ചവരുടെ മകള്‍ക്കു കൂട്ടുകിടക്കാന്‍ അവര്‍ പോയി. പോകുന്നതിനുമുന്‍പ് “ മോള് ഇന്ന് അച്ഛന്റെകൂടെ കിടന്നോ” എന്ന് അവര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. അച്ഛനു മകളെ തൊടണമെന്ന് ആഗ്രഹം. “അവളുടെ വയററില്‍ ഒരു ചെറിയ ഗര്‍ഭപാത്രം വിടരുവാന്‍ കാത്തിരിക്കുന്നു” —വെന്നു നേരത്തെ മനസ്സിലാക്കിയ തന്ത “മാസങ്ങളുടെ ഘടികാരമാവാന്‍ പോകുന്ന, അവളുടെ വയറു സ്രവിക്കുവാന്‍ പോകുന്ന ബി പോസിറ്റീവ് രക്തത്തിന്റെ (അയാളുടെ രക്തവും ആ ഗ്രൂപ്പില്‍ പെട്ടതുതന്നെ.) വാശിയോടുകൂടി അവളുമായി” സന്ധി സ്ഥാപിക്കാന്‍ ശ്രമിച്ചു. പക്ഷേ മകള്‍ മൂന്നാംനമ്പര്‍ ഷൂസില്‍ നിന്നു വളരാത്ത ചെറിയ കാലുകള്‍കൊണ്ട് അച്ഛന്റെ നെഞ്ചില്‍ ചവിട്ടിനീക്കി. ക്രാഫ്ററിന്റെ അന്യൂന സ്വഭാവമുണ്ടെങ്കിലും ഈ കഥ വള്‍ഗറാണ്. ആരും ഇത്തരം കഥകള്‍ എഴുതിക്കൂടാ. വിശേഷിച്ചും സമുന്നതസ്ഥാനത്തിരിക്കുന്ന ബുദ്ധിമാന്മാര്‍. അവര്‍‌ ധിഷണാമണ്ഡലത്തിലെ മററു നോതാക്കന്മാരോടൊരുമിച്ച് ലോകജനതയ്ക്കു നല്ല മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണ്ടവരാണ്. കാവ്യാത്മകമായ ഉദാത്തതയില്‍നിന്ന് ചിലപ്പോള്‍ നമ്മള്‍ ഭയജനകമായതിലേക്കു വരും. സംസ്കാരത്തില്‍നിന്നു സംസ്കാരരാഹിത്യത്തിലേയ്ക്ക് പോരും. മൃദുലതയില്‍നിന്നു കാഠിന്യത്തിലേക്ക് എത്തും.

ചോദ്യം, ഉത്തരം

രാഷ്ട്ര വ്യവഹാരത്തെസ്സംബന്ധിച്ച ഹേതുക്കള്‍ ഉളവാക്കുന്ന ഹിംസാത്മകത്വം ഒരു കണക്കില്‍ നിസ്സാരമാണ്. സാഹിത്യത്തെസ്സംബന്ധിച്ചുണ്ടാകുന്ന ഹിസംസാത്മകതയ്ക്കു ഭയജനകത്വം കൂടും.

Symbol question.svg.png “മനുഷ്യന്‍ ഹിംസാതല്‍പരനാകുന്നതു രാഷ്ട്രീയകാരണങ്ങളാലല്ലേ?”

“രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ച ഹേതുക്കള്‍ ഉളവാക്കുന്ന ഹിംസാത്മകത്വം ഒരുകണക്കില്‍ നിസ്സാരമാണ്. സാഹിത്യത്തെസ്സംബന്ധിച്ചുണ്ടാകുന്ന ഹിംസാത്മകതയ്ക്കു ഭയജനകത്വം കൂടും. ഒരിക്കല്‍ എന്‍. ഗോപാലപിളള താന്‍ തയ്യാറാക്കിയ, ഗീതാഞ്ജലിയുടെ സംസ്കൃത തര്‍ജ്ജമ ഞങ്ങളെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടര്‍ കെ. രാഘവന്‍പിള്ള തര്‍ജ്ജമയിലെ ഒരു പ്രയോഗം ശരിയായില്ലെന്നു വിനയത്തോടെ പറഞ്ഞു. ഗോപാലപിള്ളസ്സാര്‍ കോപിഷ്ഠനായി. അദ്ദേഹം രാഘവന്‍പിള്ളയോടു പറഞ്ഞത് ഇവിടെ അച്ചടിക്കാന്‍ വയ്യ.”

Symbol question.svg.png “കൊച്ചു പെണ്‍കുട്ടിയുടെ മുഖത്തു നോക്കി ‘നീ കാണാന്‍ കൊള്ളില്ല’ എന്നു പറയുന്നതു ശരിയോ?”

“അങ്ങനെ പറഞ്ഞാല്‍ ആ കുട്ടിക്ക് psycic scar ഉണ്ടാകും. അത് അവളെ ഞരമ്പുരോഗത്തിലേക്കു കൊണ്ടുചെല്ലും.”

Symbol question.svg.png “എന്റെ ശരീരത്തില്‍ മാത്രം കാററ് ഇത്ര ശക്തിയായി വന്നടിക്കുന്നത് എന്തിന്? എന്റെ തലയില്‍ മാത്രം സൂര്യന്‍ ഇത്ര ശക്തിയായി രശ്മികള്‍ വീഴ്ത്തുന്നതെന്തിന്? എന്റെ ശിരസ്സില്‍ മാത്രം മഴ ഇത്ര ബലത്തോടെ വന്നുവീഴുന്നതെന്തിന്?”

“ലോകമിങ്ങനെയാണ് സുഹൃത്തേ. Weeping is the basic reality എന്നു വെര്‍ജില്‍ പറഞ്ഞത് ഓര്‍മ്മിക്കൂ.”

Symbol question.svg.png “ഞാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. സമയത്ത് മരുന്നു തരുന്നില്ല. കുത്തിവയ്പു നടത്തുന്നില്ല. പേവാര്‍ഡില്‍ കിടക്കാന്‍ പണമില്ല. ആരും എന്നെക്കാണാന്‍ വരുന്നില്ല. വേദന അസഹനീയം. എന്തൊരു ജീവിതമാണിതു സാറേ?”

“കഴിയുമെങ്കില്‍ വളരെക്കാലം ആശുപത്രിയില്‍ കിടക്കൂ. വീട്ടില്‍ പോയാല്‍ ഭാര്യയുമായി കഴിയേണ്ടതായി വരില്ല?”

Symbol question.svg.png “ചില സാഹിത്യകാന്മാര്‍ തങ്ങളെ കാണാന്‍ മറ്റുള്ളവരെ അനുവദിക്കാത്തതെന്ത്?”

“കണ്ടാല്‍ തങ്ങളുടെ കഴിവ് എത്രയുണ്ടെന്ന് മററുള്ളവര്‍ മനസ്സിലാക്കുമെന്ന് അവര്‍ക്കറിയാം.”

Symbol question.svg.png “നിങ്ങള്‍ ചായക്കടയില്‍ കയറി സ്റ്റ്രോങ് റ്റീ എന്നു പറയുന്നതു ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്താ കടുപ്പം കൂടിയ ചായയില്‍ ഇത്ര കൊതി?”

“പറഞ്ഞാല്‍ ഹോട്ടല്‍ ബോയ് അകത്തേക്കു നോക്കി ‘സാറിനൊരു സ്രോങ് ടീ’ എന്നു വിളിക്കും. അത് മാലിന്യമുള്ള കപ്പില്‍ കൊണ്ടു വച്ചാല്‍ ‘പഞ്ച്’ മാസികയിലെ ഒരു നേരമ്പോക്ക് ഞാന്‍ ഓര്‍മ്മിക്കും. ഹോട്ടലില്‍ കയറിയവന്‍ വെയ്റററോടു പറയുന്നു ‘നോക്കു ഇതു ചായയാണെങ്കില്‍ എനിക്കു കാപ്പിവേണം. അതല്ല ഇതു കാപ്പിയാണെങ്കില്‍ എനിക്കു ചായ വേണം’.”

Symbol question.svg.png “എറണാകുളത്തെ റോഡുകള്‍ എങ്ങനെ?”

“നല്ല കാറുകള്‍ അവയിലൂടെ ഓടുന്നു. കാറുകള്‍ക്കകത്ത് നല്ല മുഖങ്ങള്‍. റോഡുകളില്‍ നല്ല ഗട്ടറുകള്‍. അവയില്‍ നല്ല ചെളിവെള്ളം. എല്ലാം നന്ന്..”

Symbol question.svg.png “മാറ്റൊലിക്കവിത എന്നാല്‍ എന്ത്?”

“ബര്‍നാര്‍ഡ് ഷായുടെ ഒരു പ്രയോഗം കടംവാങ്ങിപ്പറയാം. കണ്ണാടിയിലെ പ്രതിഫലനം നോക്കുന്നവന് ഓര്‍മ്മയുണ്ട്, പ്രതീക്ഷയുണ്ട്, ബോധമണ്ഡലമുണ്ട്. പ്രതിഫലനത്തിന് അവയിലൊന്നുപോലുമില്ല. (Michael Holroyd എഴുതിയ Bernard Shaw എന്ന ജീവചരിത്രത്തില്‍നിന്ന്. രണ്ടാം ഭാഗം, പുറം 50.)”

യോസ

വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍പീസുകളെ കേരളീയര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ അവയുടെ ഇതിവൃത്തം സംഗ്രഹിച്ചെഴുതിയേ മതിയാവൂ. അതു ചെയ്തില്ലെങ്കില്‍ വായനക്കാര്‍ക്ക് ഒന്നും മനസ്സിലാവുകയില്ല. സായ്പന്മാര്‍ അവയെക്കുറിച്ച് എഴുതുമ്പോള്‍ വായനക്കാര്‍ ആ കൃതികള്‍ വായിച്ചിട്ടുണ്ടെന്ന വിചാരത്തോടുകൂടിയാണ് എഴുതാറ്. കേരളത്തിലെ നോവലുകള്‍തന്നെ വായിച്ചിട്ടില്ലാത്ത വായനക്കാരോട് സായ്പിന്റെ ‘പ്രിസപ്പൊസിഷ’നോടുകൂടി (നോവലുകള്‍ വായിച്ചിട്ടുണ്ടെന്ന മുന്‍കൂട്ടിയുള്ള സങ്കല്പത്തോടുകൂടി) എഴുതിയതുകൊണ്ട് ഒരു പ്രയോജനവുമില്ല. ആ വ്യര്‍ത്ഥപ്രവര്‍ത്തനമാണ് ശ്രീ. വി. എം. വിനയകുമാറിന്റെ “നേര്‍ത്തമരുന്ന മനസ്സാക്ഷിയുടെ സ്വരം” എന്ന പ്രബന്ധത്തില്‍ ഞാന്‍ കണ്ടത്. കഥയുടെ ഒരംശം എവിയെടോ ഒന്നു സൂചിപ്പിച്ചിട്ട് പ്രബന്ധകാരന്‍ നഗരങ്ങളിലെ ജീര്‍ണ്ണതകള്‍, കഥാപാത്രസ്വഭാവിഷ്കരണത്തിന്റെ സവിശേഷതകള്‍, ബോധധാരസമ്പ്രദായങ്ങളുടെ ഉജ്ജ്വലതകള്‍ ഇവയെക്കുറിച്ചെല്ലാം വാതോരാതെ പറയുന്നു. ഫലമോ? വായനക്കാര്‍ക്കു ചിന്താവ്യാപാരത്തിന്റെ ആകുലത്വം.

ലീമാപ്പട്ടണത്തിലെ ലിയോണ്‍സോ പ്രാദോ അക്കാഡമി, സൈന്യം നടത്തുന്ന വിദ്യാലയമാണ്. അവിടെനിന്നു പരിക്ഷയുടെ ചോദ്യക്കടലാസ്സു മോഷ്ടിക്കാന്‍ ചില വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുന്നു. ഡൈസ് എറിഞ്ഞു നോക്കിയപ്പോള്‍ നാല് എന്നു വന്നു. നാലാമത്തെ അക്കം കാവാ എന്ന വിദ്യാര്‍ത്ഥിയാണ്. അവന്‍ മോഷണം നടത്തുന്നതിനിടയില്‍ ജന്നലിന്റെ കണ്ണാടി പൊട്ടിച്ചു. “I broke the glass he said in a low voice.” അധികാരികള്‍ വിദ്യാര്‍ത്ഥികളെയാകെ ശിക്ഷിച്ചു. കുററം സമ്മതിക്കാതെ ആരെയും പുറത്തു പോകാന്‍ സമ്മതിക്കില്ല എന്നതാണ് ശിക്ഷ. അപ്പോള്‍ സ്ളേവ് എന്നു വിളിക്കുന്ന ഒരുത്തന്‍ പ്രേമഭാജനത്തെ കാണാന്‍വേണ്ടി കാവായെ ഒററിക്കൊടുക്കുന്നു. അതിന്റെ പേരില്‍ സ്ളേവ് വധിക്കപ്പെട്ടു. ജഗ്വാറാണ് വധം നടത്തിയതെന്ന് ആല്‍ബര്‍തോ പറഞ്ഞെങ്കിലും അത് അപകടകരമാണെന്ന് അധികാരികള്‍ സ്ഥാപിച്ചു. നോവലിന്റെ ഉത്തരോപാഖ്യാനത്തില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കുന്നു ജഗ്വാര്‍ തന്നെയാണ് സ്ളേവിനെ വധിച്ചതെന്ന്. നഗരങ്ങളിലെ ജീര്‍ണ്ണതകള്‍ കുട്ടികളുടെ നിഷ്കളങ്കതയെപ്പോലും നശിപ്പിക്കുന്നതിനെ ചിത്രീകരിക്കുകയാണ് യോസ. ഇത്രയും ഗ്രഹിച്ചിട്ട് മാതൃഭൂമി വാരികയിലെ പ്രബന്ധം വായിച്ചാല്‍ പ്രബന്ധകാരന്‍ പറയുന്നതെന്തെന്നു കുറച്ചെങ്കിലും പിടികിട്ടിയേക്കും വായനക്കാര്‍ക്ക്. (ഈ നോവലിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ “Journey Through the Labyrinth: Latin American Fiction in the Twentieth Century”, Gerald Martin, Verso, GBP 11.95. “Modern Latin American Fiction: A Survey”, Edited by John King, Faber and Faber, GBP 4.95. ഈ ഗ്രന്ഥങ്ങള്‍ വായിക്കണം.)

സി.വി. ആനന്ദബോസ്

“ചില സാഹിത്യകാരന്മാര്‍ തങ്ങളെ കാണാന്‍ മററുള്ളവരെ അനുവദിക്കാത്തതെന്ത്?” “കണ്ടാല്‍ തങ്ങളുടെ കഴിവ് എത്രയുണ്ടെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുമെന്ന് അവര്‍ക്കറിയാം.”

ആത്മപ്രശംസ നടത്തുകയാണെന്ന് വായനക്കാര്‍ കരുതരുതേ. വക്രഗതി എനിക്ക് ആദരണീയമല്ല. പക്ഷേ പലരും ആ രീതി അംഗീകരിച്ചാണ് കാര്യങ്ങള്‍ നേടുന്നത്. എനിക്ക് ആരോടെങ്കിലും ആയിരം രൂപ കടം വാങ്ങണമെങ്കില്‍ അയാളെ നേരിട്ടുകണ്ട് അല്ലെങ്കില്‍ റ്റെലിഫോണില്‍ വിളിച്ച് ‘ആയിരം രൂപ വേണമല്ലോ. ഒരുമാസം കഴിഞ്ഞു തരാം’ എന്നു പറയും. ഈ ‘ഫ്രെന്റല്‍ അറ്റാക്’ വിപരീതഫലമേ ചെയ്യൂ. രൂപയുള്ളവനും അതു തന്നെക്കാവുന്നവനും ഇതു കേട്ടാല്‍ ‘അയ്യോ ഇല്ലല്ലോ’ എന്നേ മറുപടി നല്കൂ. ഞാന്‍ കടം ചോദിക്കുന്നയാള്‍ നോവലിസ്റ്റാണെന്ന് കരുതു. ഞാന്‍ പറയുന്നു ‘നോവല്‍ വായിച്ചു. ഒന്നാന്തരമായിട്ടുണ്ട്. അക്കാഡമി സമ്മാനംവരെ അതിനു കിട്ടേണ്ടതാണ്. പിന്നെ നമ്മുടെ അക്കാഡമിയല്ലേ? പാര്‍ശ്വവര്‍ത്തികള്‍ക്കല്ലേ അതു കൊടുക്കൂ.’ ഇങ്ങനെയൊക്കെ പറഞ്ഞിട്ട് അയാളുടെ കുടുംബകാര്യങ്ങള്‍, ജോലിയെസ്സംബന്ധിച്ച വിവരങ്ങള്‍, ഇവയെല്ലാം അന്വേഷിക്കുന്നു. അരമണിക്കൂര്‍ സംസാരിച്ചിട്ട് ‘അപ്പോള്‍ ഫോണ്‍ വയ്ക്കട്ടോ’ എന്നോ ‘ഞാന്‍ പോകട്ടോ’ എന്നും ചോദിക്കും. മറുപടി വരുന്നതുമുന്‍പ് തികച്ചും അശ്രദ്ധമായ മട്ടില്‍ ‘ഒരു തൌസന്‍ഡ് റുപ്പീസ് തരാനുണ്ടോ? ഒരാഴ്ച കഴിഞ്ഞ് തിരിച്ചെടുക്കാം.’ എന്നു താല്‍പര്യമില്ലാതെ പറയാം. ‘തരാമല്ലോ’ എന്നു പറഞ്ഞ് അയാള്‍ സന്തോഷത്തോടെ രൂപ തരുന്നു. ബ്ളന്‍ഡായി — പച്ചയായി — ചോദിച്ചാല്‍ രൂപയില്ലെന്നു പറയുന്നവനാണ് ഈ വക്രീകരണത്തില്‍ വീണുപോകുന്നത്. ഇതെഴുതുന്ന ആളിന്റെ സ്വാഭാസവിശേഷത ഋജുതയുള്ളതായതു കൊണ്ട് നേരേയുള്ള പ്രതിപാദനമാണ് അയാള്‍ക്കിഷ്ടം. ശ്രീ. സി. വി. ആനന്ദബോസ് ഋജുതയോടെ “ചൌരംഗിലെ പൂക്കള്‍” എന്ന കഥയെഴുതുന്നു. (കലാകൌമുദി.) അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയത്തിനു പുതുമയില്ല. നൂതനമായ ഒരു ‘ഇന്‍സൈററ്’ ഉണ്ടെന്നും പറഞ്ഞുകൂടാ. എങ്കിലും വസ്തുനിഷ്ഠമായ സത്യത്തെ അതേരീതിയില്‍ അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. റോസാപ്പൂക്കള്‍ വിററു ജീവിക്കുന്ന ഒരു ബാലന്റെ കഥയാണ് ആനന്ദബോസ് പറയുന്നത്. എല്ലാവര്‍ക്കും അവന്റെ പൂക്കള്‍ വേണം. അവന്‍ അവ കൃത്യസമയത്ത് കൊണ്ടുകൊടുക്കുകയും ചെയ്യും. പക്ഷേ അവനത് ശവങ്ങളില്‍നിന്ന് മോഷ്ടിക്കുകയാണെന്ന് ഒടുവിലേ തെളിയുന്നുളളൂ. ബാലന് ദുരന്തമുണ്ടാവുകയും ചെയ്യുന്നു. മനുഷ്യന്റെ വഞ്ചനാത്മകമായ ജീവിതമെടുത്തു കാണിച്ച് ഒരു സദാചാരദര്‍ശനത്തിലേക്കു കൈചൂണ്ടുന്നു കഥാകാരന്‍. മനുഷ്യജീവിതം എത്ര ശൂന്യം! എത്ര അന്തസ്സാരരഹിതം! അതിലും വഞ്ചന. അതിനു വിധേയരായിപേപാകുന്നു പലരും.

* * *

ലളിതമായി, അസങ്കീര്‍ണ്ണമായി പറഞ്ഞാല്‍, ചിത്രം എഴുതിയാല്‍ അതൊക്കെ കലയാവില്ലെന്ന ധാരണയാണ് പലര്‍ക്കും. അവര്‍ താഴെച്ചേര്‍ക്കുന്ന വരികള്‍ ഒന്നുറക്കെ വായിക്കട്ടെ.

Will no one tell me what she sings
Perhaps the plaintive numbers flow
For old, unhappy, far–off things,
And battles long ago.

എന്തൊരനുഭൂതിയാണ് ഈ ലളിതപദങ്ങളുടെ സമഞ്ജസ സമ്മേളനമുളവാക്കുന്നത്! ഇതുപോലെ നാലുവരികള്‍ ററി. എസ്. എല്യററ് എഴുതിയിട്ടുണ്ടോ?

തോന്നലുകള്‍

  1. പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍ തേച്ചു കഴുകി ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍ സാഹിത്യവാരഫലക്കാരന് അയാളെഴുതുന്ന ലേഖനത്തന്റെ രൂപം മാററാന്‍ കഴിയും.
  2. കാരൂര്‍ നീലകണ്ഠപിള്ളയുടെ കഥകള്‍ സിതോപലങ്ങള്‍പോലെയാണ് — ആകര്‍ഷകത്വം, സുതാര്യവസ്ഥ. ‘മരപ്പാവകള്‍’ എന്ന കഥ നോക്കുക. ഇതു സത്യമാണെന്നു കാണാം.
  3. പ്രചാരവും പ്രസിദ്ധിയുമുളള വാരികയ്ക്കോ പത്രത്തിനോ ഞാന്‍ ലേഖനമോ കവിതയോ കഥയോ അയച്ചുകൊടുക്കുന്നു. പത്രാധിപര്‍ അതു തിരിച്ചയയ്ക്കുന്നു. ഇങ്ങനെ പത്തുതവണ രചനകള്‍ തിരിച്ചുകിട്ടുമ്പോള്‍ ഞാന്‍ നിലമോ പുരയിടമോ വീടോ വിററ് പത്രമല്ലെങ്കില്‍ വാരിക തുടങ്ങുന്നു. എന്റെ പേരു പത്തുതവണ അച്ചടിച്ചു കാണുമ്പോള്‍, തുടര്‍ന്നു അതു നടത്തിക്കൊണ്ടുപാകാന്‍ കഴിവില്ലാതെ വരുമ്പോല്‍ ഞാനതു നിറുത്തുന്നു. പേര് അച്ചടിച്ചു കാണാനുള്ള കൊതിയാല്‍ എന്നെപ്പോലെ എത്രപേരാണു നശിച്ചിട്ടുള്ളത്!
  4. ഒരിക്കല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ പോയപ്പോള്‍ കുട്ടികള്‍ എന്നെയും പുനലൂര്‍ ബാലനെയും കൂവി. എന്റെനേര്‍ക്കു കല്ലെറിയുകയും ചെയ്തു. ഒരു കല്ലുകൊണ്ട് എന്റെ നെററി പൊട്ടി ചോരയൊലിച്ചു. അതു കണ്ടയുടനെ കല്ലെറിഞ്ഞ കുട്ടികള്‍ തന്നെ പഞ്ഞിയും മരുന്നു കൊണ്ടുവന്നു മുറിവില്‍ വച്ചു. ‘സാറിനെയല്ല ഞങ്ങള്‍ എറിഞ്ഞത്’ എന്നു പറയുകയും ചെയ്തു. ആണുങ്ങള്‍ മുറിവേല്പിച്ചാൽ മരുന്നു വച്ചുതരും. സ്ത്രീകള്‍ വാക്കുകള്‍കൊണ്ടു ക്ഷതമുണ്ടാക്കിയാല്‍ നടന്നങ്ങു പോകും. മരുന്നില്ല. പഞ്ഞിയുമില്ല.
  5. ലൈബ്രറിയുടെ മുന്‍വശത്തും അകത്തും പ്രേമം പുഷ്പിക്കുന്നു. പക്ഷേ മുന്‍വശത്തുള്ള ചെടികള്‍ പുഷ്പിക്കുന്നില്ല. ഉദ്യാനപാലകനും മററധികാരികളും ആദ്യത്തേതിനു വെള്ളമൊഴിക്കുന്നു, വളമിടുന്നു. ചെടികളെ അവഗണിക്കുന്നു.

ബോര്‍ഡ് വേണം

വര്‍ഷങ്ങള്‍ക്കുമുമ്പ്, ഹാസ്യസാഹിത്യകാരന്‍ എന്‍. പി. ചെല്ലപ്പന്‍നായര്‍ എന്റെ വീട്ടില്‍ വന്നിരുന്നു. രാത്രി പത്തരമണി. ഞാന്‍ എല്ലാക്കാലത്തും ചെറിയ കെട്ടിടങ്ങളിലെ താമസിച്ചിട്ടുള്ളു. മുറികള്‍ വേണ്ടവോളം ഇല്ലാതിരുന്ന എന്റെ വീട്ടില്‍ മുന്‍വശത്തു കുട്ടികള്‍ കിടന്നുറങ്ങുകയായിരുന്നു. “അവര്‍ അവിടെ കിടന്നുകൊള്ളട്ടെ, ഉണര്‍ത്തേണ്ടതില്ല” എന്നു പറഞ്ഞ് അദ്ദേഹം തന്റെ തിരഞ്ഞെടുത്ത കഥകള്‍ക്കു അവതാരിക എഴുതിക്കൊടുക്കണമെനന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. (പിന്നീട് എനിക്കു അസുഖം ആയിപ്പോയതുകൊണ്ട് അവതാരിക എഴുതിയതുമില്ല.) കുട്ടികളുടെ കാലില്‍ ചവിട്ടാതെ വളരെ സൂക്ഷിച്ചാണ് നടന്നത്. അതുകണ്ട് ഞാന്‍ പറഞ്ഞു. “ഒരാഴ്ചമുന്‍പ് ഇതേ സമയത്ത്… എന്ന സാഹിതകാരന്‍ ലേഖനം ചോദിക്കാന്‍ വന്നു. അദ്ദേഹം എല്ലാപ്പിള്ളേരെയും ചവിട്ടിമെതിച്ചാണ് പോയത്.” അപ്പോൾ എന്‍. പി. പറഞ്ഞു: “അത് ആ മനുഷ്യന്റെ കുററമല്ല. കൃഷ്ണന്‍നായര്‍ ഒരു വലിയ വീടുവച്ചു താമസിക്കണം.” ‘സാറിനതു പറയാം. എനിക്കു പണമെവിടെ?’ എന്നു ഞാന്‍ വിചാരിച്ചെങ്കിലും അങ്ങനെ അദ്ദേഹത്തോടു പറഞ്ഞില്ല. മാതൃഭൂമി, കലാകൌമുദി, ദേശാഭിമാനി, കുങ്കുമം ഈ വാരികകള്‍ ആകര്‍ഷകത്വമുള്ള ചെറിയ ഭവനങ്ങളാണ്. ദേശാഭിമാനി വാരിക എന്ന ഭവനത്തില്‍ കയറി കുമാരി എന്‍. അതില്‍ കിടക്കുന്ന സഹൃദയശിശുക്കളെ ചവിട്ടി മുറിവേല്പിക്കുന്നു. ‘മകന്‍ ഇന്നലെ വന്നിരുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് കുമാരി ചവിട്ടുന്നത്. ഭവനങ്ങള്‍ വലുതാക്കിയാലും ഇവരെപ്പോലുള്ളവര്‍ ചവിട്ടും. അതുകൊണ്ട് ‘പ്രവേശനമില്ല’ എന്നൊരു ബോര്‍ഡ് വാരികാഭവനങ്ങളുടെ മുന്‍പില്‍ വയ്ക്കണം.

പുതിയ പുസ്തകം

ലൈബ്രറികളുടെ മുന്‍വശത്തും അകത്തും പ്രേമം പുഷ്പിക്കുന്നു. പക്ഷേ, മുന്‍വശത്തുള്ള ചെടികള്‍ പുഷ്പിക്കുന്നില്ല. ഉദ്യാന പാലകനും മററധികാരികളും ആദ്യത്തേതിനു വെള്ളമൊഴിക്കുന്നു, വളമിടുന്നു. ചെടികളെ അവഗണിക്കുന്നു.

ആങ്സാന്‍ സൂകിയുടെ “Freedom From Fear and Other Writings” എന്ന ഗ്രന്ഥം പെന്‍ഗ്വിന്‍ ബുക്ക്സ് കമനീയമായി പ്രസാധനം ചെയ്തിരിക്കുന്നു. (വില Rs. 95) വാട്സ്ളാഫ് ഹാവലിന്റെ മുഖവുര, സൂകിയുടെ ഭര്‍ത്താവ് മൈക്കല്‍ ഏറിസ് എഴുതിയ അവതാരിക ഇവയോടുകൂടിയ ഈ പുസ്തകത്തില്‍നിന്നു സുകിയുടെ ത്യാഗോജ്ജ്വമലായ ജിവിതത്തിന്റെ ചിത്രം നമുക്കു കിട്ടുന്നു. My father എന്ന പ്രബന്ധത്തോടുകൂടിയാണ് പുസ്തകത്തിന്റെ തുടക്കം. അച്ഛനോടുള്ള സ്നേഹം സൂകിയെ അന്ധയാക്കുന്നില്ല. (ബേനസീര്‍ഭൂട്ടോ ആത്മകഥയെഴുതിയപ്പോള്‍ അന്ധമായിപ്പോയതു ഓര്‍മ്മിക്കുന്നു.) 1947 ജൂലൈ 19–ആം തീയതിയാണ് സുകിയുടെ അച്ഛന്‍ അങ്സാന്‍ ആറു കൌൺസിലര്‍മാരോടൊപ്പം വധിക്കപ്പെട്ടത്. കൊലപാതകികള്‍ മുന്‍പു പ്രധാനമന്ത്രിയായിരുന്ന സായുടെ (Saw) വീട്ടില്‍ ആശ്രയം തേടിയതില്‍ നിന്ന് ആരാണ് വധത്തിനു പ്രേരണ നല്കിയതെന്നു തെളിഞ്ഞു. കോടതി സായ്ക്ക് വധശിക്ഷ നല്കി.

ആണുങ്ങള്‍ മുറിവേല്പിച്ചാല്‍ മരുന്നു വച്ചുതരും. സ്ത്രീകള്‍ വാക്കുകള്‍ കൊണ്ടു ക്ഷതമുണ്ടാക്കിയാല്‍ നടന്നങ്ങുപോകും. മരുന്നില്ല. പഞ്ഞിയുമില്ല.

പ്രജാധിപത്യത്തിനുവേണ്ടി പോരാടുന്ന ധീര വനിത മാത്രമല്ല സൂകി. അവര്‍ സാഹിത്യത്തെസ്സംബന്ധിച്ചു ചിന്താബന്ധുരതയോടെ അഭിപ്രായങ്ങള്‍ ആവിഷ്കരിക്കുന്ന സഹൃദയയുമാണ്. അന്തരംഗസ്പര്‍ശിയായ നിരൂപണം എന്നു പറയാറില്ലേ? അമ്മട്ടില്‍ ബര്‍മ്മീസ് സാഹിത്യത്തെക്കുറിച്ച് അവര്‍ മതങ്ങള്‍ ആവിഷ്കരിക്കുന്നു. ആ സാഹിത്യത്തെ ദേശീയവാദവുമായി ബന്ധിപ്പിച്ചാണ് സൂകി നിരൂപണങ്ങള്‍ നിര്‍വഹിക്കുക.

സൂകി നിരാഹാര സത്യാഗ്രഹം നടത്തിയപ്പോള്‍ ലണ്ടന്‍ റ്റൈംസ് അവരെ ബര്‍മയുടെ ഗാന്ധി (Burma’s Gandhi) എന്നു വിളിച്ചു. 1989 തൊട്ട് സ്വേച്ഛാധിപതികളുടെ നൃശംസതയാല്‍ കാരാഗൃഹത്തില്‍ കിടക്കുന്ന ഈ നാല്പത്തിയാറു വയസ്സുകാരിയുടെ ധൈര്യവും ഹൃദയവിശാലതയും മനുഷ്യസ്നേഹവും മനസ്സിലാക്കണമെങ്കില്‍ ഈ ഗ്രന്ഥം വായിക്കുക.